18. വഴിവിളക്കു.

 18. വഴിവിളക്കു.

  -----------------------

               പുതിയ ഇടവകയിലേക്കു സ്ഥലംമാറ്റം കിട്ടിയപ്പോള്‍ സന്തോഷവും അതിലധികം ആശ്വാസവും തോന്നി. ഭദ്രാസനത്തിലെ നല്ല ചുരുക്കം ചില ഇടവകകളില്‍ ഒന്നാണു ഇതു. 200 ഓളം ഭവനങ്ങള്‍ ഉണ്ടു. വലിയ സമ്പന്നരോ തീരെ ദരിദ്യരോ ഇല്ലാത്തതും, അതുകൊണ്ടു തന്നെ തികച്ചും പ്രശ്നരഹിതമെന്നു വിശേഷിപ്പിക്കാവുന്നതുമായ ഒരു ഇടവക.

              ഇതിനു മുമ്പു സേവനം അനുഷ്ഠിച്ച രണ്ടു ഇടവകകളും പ്രശ്ന സങ്കുലമായിരുന്നു. അതുകൊണ്ടു അഭിവന്ദ്യ ഭദ്രാസന മെത്രാപ്പോലീത്താ എന്നോടു കാട്ടിയ ഔദാര്യമാണു ഈ സ്ഥലം മാറ്റം.

               ശനിയാഴ്ച ഉച്ചകഴിഞ്ഞു അവിടെ എത്തി പള്ളിയുടെ ചുമതല ഏറ്റെടുത്തു. പലരും വന്നു പരിചയപ്പെട്ടു. ട്രസ്റ്റിയോടും സെക്രട്ടറിയോടും ഇടവകയെ സംബന്ധിച്ചും അവിടുത്തെ ആദ്ധ്യാത്മിക സംഘടനകളെ കുറിച്ചും ചോദിച്ചു മനസ്സിലാക്കി.

               ആ ഇടവകാംഗമായ തോമസുകുട്ടിസാറു എന്റെ ഒരു സുഹൃത്തും എന്നോടൊപ്പം അവിടെ അദ്ധ്യാപകനായി സേവനം അനുഷ്ഠിക്കുന്ന ആളുമാണു. അദ്ദേഹം വന്നു എന്നെ വിളിച്ചു മാറ്റി നിറുത്തി പറഞ്ഞുഃ അച്ചനു വിഷമമൊന്നും തോന്നരുതു. സ്ഥലം മാറ്റ കല്പന പള്ളിയില്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ഇവിടുത്തെ യുവജനപ്രസ്ഥാനാംഗങ്ങള്‍; ഞാന്‍ അതിന്റെ വൈസ്പ്രസിഡന്റാണു, എന്നോടു ആലോചിക്കാതെ, ഭദ്രാസന മെത്രാപ്പോലീത്താ തിരുമേനിയെ ചെന്നു കണ്ടു അച്ചനെ വേണ്ടായെന്നു അറിയിച്ചു. അതെന്താ വേണ്ടായെന്നു പറയാന്‍ കാരണമെന്നു തിരുമേനി ചോദിച്ചപ്പോള്‍ ജോലിയുള്ള അച്ചനായതു കൊണ്ടു ഇടവകയുടെ എല്ലാകാര്യങ്ങളും നോക്കി നടത്തുവാന്‍ അച്ചനു കഴിയുകയില്ല. അതുകൊണ്ടാണു ജോലിയില്ലാത്ത ഒരച്ചനെ ഞങ്ങള്‍ ആവശ്യപ്പെടുന്നതു. തിരുമേനി പറഞ്ഞു. ശരി ഏതായാലും ഞാന്‍ കല്പന തന്നതല്ലേ. അച്ചന്‍ വരട്ടെ. ഒരു മൂന്നു മാസം കഴിഞ്ഞു നിങ്ങള്‍ വന്നു മാറ്റണോ വേണ്ടയോ എന്നു പറ. അന്നേരം ആലോചിക്കാം. അച്ചനെ ഇവര്‍ക്കു നേരിട്ടു അറിയുകയില്ലല്ലോ. അപ്പോള്‍ ഇതിന്റെ പിന്നില്‍ ആരെങ്കിലും ഉണ്ടോയെന്നു സംശയിക്കണം. ഞാനിതു ഇപ്പോള്‍ തന്നെ പറയുവാന്‍ കാരണം പിന്നീടു എപ്പോഴെങ്കിലും അച്ചന്‍ അറിയുമ്പോള്‍ ഇതിന്റെ പിന്നില്‍ ഞാനാണു പ്രവര്‍ത്തിച്ചതു എന്നു സംശയിച്ചെങ്കിലോ എന്നു കരുതിയാണു ഇപ്പോള്‍ തന്നെ ഇതു പറഞ്ഞതു. അതു സാരമില്ല. സാറു വിഷമിക്കേണ്ടാ. എന്നു പറഞ്ഞു അദ്ദേഹത്തെ ആശ്വസിപ്പിച്ചു. 

             എങ്കലും പുത്തരിച്ചോറില്‍ കല്ലു കടിച്ചതു പോലെ ഒരു സംശയം മനസ്സില്‍ മൊട്ടിട്ടു. അല്പം വിഷമം ആദ്യം തോന്നിയെങ്കിലും ഇതിനു മുമ്പു ഇരുന്ന ഇടവകകളിലെ പ്രശ്നങ്ങള്‍ ഓര്‍ത്തപ്പോള്‍ ഇതു സാരമില്ല എന്നു തോന്നി. 

             സന്ധ്യാനമസ്കാരം കഴിഞ്ഞു. കുറെപ്പേര്‍ സംബന്ധിച്ചിരുന്നു. ഹൂസോയോയും നല്‍കി. അപ്പോള്‍ യുവജനപ്രസ്ഥാന സെക്രട്ടറി വന്നു പരിചയപ്പെട്ടിട്ടു, ഇവിടെ യുവജനപ്രസ്ഥാനം കൂടുന്നതു എല്ലാ ശനിയാഴ്ചയും സന്ധ്യാനമസ്കാരം കഴിഞ്ഞാണെന്നു പറഞ്ഞു. അതനുസരിച്ചു ഉടനെ യുവജനപ്രസ്ഥാനത്തിന്റെ യോഗം കൂടി. പതിനഞ്ചു ചെറുപ്പക്കാരുണ്ടായിരുന്നു. പ്രാര്‍ത്ഥനയോടെ ആരംഭിച്ചിട്ടു എല്ലവരേയും പരിചയപ്പെട്ടു. ചെറിയ ഒരു അദ്ധ്യക്ഷ പ്രസംഗം നടത്തി. ആമുഖമായി രണ്ടു കാര്യം പറഞ്ഞു. നിങ്ങള്‍ അഭിവന്ദ്യ തിരുമേനിയെ കണ്ടു എന്നെ വേണ്ടായെന്നു പറഞ്ഞതായി ഞാന്‍ അറിഞ്ഞു. അതുകേട്ടപ്പോള്‍ അവരുടെ മുഖത്തു ഒരു വല്ലായ്മ നിഴലിടുന്നതു കാണാമായിരുന്നു. അവര്‍ പരസ്പരം നോക്കി. ഞാന്‍ തുടര്‍ന്നു. അതില്‍ എനിക്കു പരാതിയില്ല. മറിച്ചു സന്തോഷമാണു തോന്നിയതു. കാരണം നിങ്ങള്‍ എന്റെ സ്വഭാവം അറിഞ്ഞിട്ടല്ല വേണ്ടായെന്നു പറഞ്ഞതു. മറിച്ചു നിങ്ങള്‍ നിങ്ങളുടെ ഇടവകയെ സ്നേഹിക്കുകയും ഇടവകയുടെ നന്മയും ഉയര്‍ച്ചയും ആഗ്രഹിക്കുകയും ചെയ്യുന്ന ചെറുപ്പക്കാരാണെന്നു അതിലൂടെ ഞാന്‍ മനസ്സിലാക്കി. -മാത്രമല്ല, ഞാന്‍ വന്നപ്പോള്‍ തന്നെ മറ്റൊന്നു എന്റെ ശ്രദ്ധയില്‍ പെട്ടു. പള്ളി പരിസരത്തു യുവജനപ്രസ്ഥാനത്തിന്റെ ചില പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നു. അതില്‍ മദ്യപാനം പാടില്ല ,പുകവലി ആരോഗ്യത്തിനു ഹാനികരം തുടങ്ങിയവയാണു രേഖപ്പെടുത്തിയിരിക്കുന്നതു. മുഖസ്തുതി അല്ല. സത്യം പറയാം നിങ്ങളെ എനിക്കു വളരെ ഇഷ്ടപ്പെട്ടു. നിങ്ങള്‍ ആഗ്രഹിക്കുന്നതു പോലെ ഇടവകയുടെ ആദ്ധ്യാത്മികവും ലൗകികവുമായ ഉയര്‍ച്ചയ്ക്കു ഞാന്‍ നിങ്ങളോടു കൂടെയുണ്ടാകും എന്നു ഉറപ്പു തരുന്നു.

                അവരുടെ മുഖത്തെ പരിഭ്രമം മാറി സന്തോഷം നിഴലിടുന്നതു ഞാന്‍ കണ്ടു. ഒരു കാര്യം കൂടെ പറഞ്ഞു എന്റെ അദ്ധ്യക്ഷ പ്രസംഗം അവസാനിപ്പിച്ചു. നിങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്ന യോഗ സമയം എത്രമാത്രം യോജിച്ചതാണു എനിക്കു സംശയം ഉണ്ടു. കാരണം സന്ധ്യകഴിഞ്ഞുള്ള ഈ യോഗം ശരിയല്ല. നമുക്കു പല കാര്യങ്ങളും ചര്‍ച്ച ചെയ്യുവാന്‍ ആവശ്യത്തിനു സമയം ലഭിക്കുകയില്ല. അതിനാല്‍ എല്ലാ ശനിയാഴ്ചയും വൈകിട്ടു നാലരമണിക്കു യോഗം ആരംഭിക്കുകയും ആറു മണിക്കു മുമ്പു അവസാനിപ്പിക്കുകയും ചെയ്യാം. അവര്‍ അതു അംഗീകരിച്ചു. 

              അവിടെ നിന്നു സ്ഥലം മാറി പോരുന്നതു വരെ എല്ലാ കാര്യത്തിലും യുവജനങ്ങള്‍ എന്നോടൊപ്പം ഉണ്ടായിരുന്നു.

              ഭവനസന്ദര്‍ശനം പൂര്‍ത്തിയാക്കി കഴിഞ്ഞു ഒരു ശനിയാഴ്ച പള്ളിയുടെ എതിര്‍ വശത്തു കച്ചവടം നടത്തുന്ന ബാബു വന്നു. അയാള്‍ ഈ ഇടവകാംഗം അല്ലെങ്കിലും  വി.കുര്‍ബ്ബാനയ്ക്കു ഇവിടെയാണു വരിക. മാത്രമല്ല മക്കള്‍ ഇവിടെ സണ്ടേസ്കൂളില്‍ പഠിക്കുന്നു.ഭാര്യ സത്രീസമാജത്തില്‍ കൂടിനടക്കുന്നു. ഇടവകയുടെ എല്ലാ കാര്യത്തിലും ഒരു ഇടവകാംഗം പോലെ സഹകരിക്കുകയും ചെയ്യുന്നു. ഭവനസന്ദര്‍ശന വേളയില്‍ ഇടവകാംഗം അല്ലെങ്കിലും ബാബുവിന്റെ ഭവനവും ‍സന്ദര്ശിക്കുകയും ചെയ്തതാണു. ബാബു വന്നിരിക്കുന്നതു ഒരു പരാതിയുമായാണു. ദീര്‍ഘകാലമായി ഇതിന്റെ സമീപവാസിയായതിനാല്‍ ഈ ഇടവകാംഗമാകുവാന്‍ ആഗ്രഹിച്ചു രണ്ടു വര്‍ഷം മുമ്പു ബഹു. അച്ചനെ കണ്ടു പറയുകയും അച്ചന്‍ പറഞ്ഞതനുസരിച്ചു ഒരു അപേക്ഷ കൊടുക്കുകയും ചെയ്തു. അച്ചന്‍ അതു കമ്മറ്റിയിലും പൊതുയോഗത്തിലും സമര്‍പ്പിച്ചു. പതിനായിരം രൂപാ സംഭാവന തരികയാണെങ്കില്‍ മാത്രമേ പുതുതായി ഒരാളെ ഇടവകയില്‍ ചേര്‍ക്കുവാന്‍ പാടുള്ളു എന്നു പൊതുയോഗം തീരമാനിച്ചു. 

              ബാബു ഒരു കാര്യം ചെയ്യൂ. ഒരപേക്ഷ കൂടെ എഴുതി തരിക. ഞാന്‍ ഒരു ശ്രമം നടത്തി നോക്കാം. 

             ഞാന്‍ ട്രസ്റ്റിയോടും സെക്രട്ടറിയോടും ചോദിച്ചു. ഇങ്ങനെ തീരുമാനം എടുക്കുവാന്‍ എന്തെങ്കിലും കാരണം ഉണ്ടോ?

             അവര്‍ പറഞ്ഞുഃ അച്ചനു അറിയാമല്ലോ. ബാബുവിന്റെ ഇടവകയില്‍ കുറേക്കാലമായി വഴക്കാണു. രണ്ടു ഗ്രൂപ്പുണ്ടു. അതില്‍ ഒന്നില്‍ പെട്ടയാളാണു ഈ ബാബു. എന്തു വിശ്വസിച്ചാണു അവനെ ഇവിടെ എടുക്കുക? ഇവിടെയും വന്നു ഗ്രൂപ്പുണ്ടാക്കുകയില്ല എന്നതിനു എന്താണു ഉറപ്പു. ശാന്തമായി പോകുന്ന ഇവിടെ വെറുതെ ഒരു കുഴപ്പമുണ്ടാക്കണമോ?

               ബാബു അങ്ങനെ ഒരാളാണു എന്നു എനിക്കു തോന്നിയിട്ടില്ല. ഞാന്‍ പറഞ്ഞു. അച്ചന്‍ പറഞ്ഞതു ശരിയാണു. എപ്പോഴാ സ്വഭാവം മാറുന്നതു എന്നു അറിയില്ലല്ലോ? അവര്‍ പറഞ്ഞു.

                നിങ്ങള്‍ പറഞ്ഞതു ശരിയാണു. പക്ഷെ അതു ബാബുവിനു മാത്രമല്ല, നിങ്ങള്‍ക്കും എനിക്കും എല്ലാവര്‍ക്കും ബാധകമാകുന്ന ഒരു പൊതു തത്ത്വമാണു. ഞാനും എന്റെ അഭിപ്രായം പറഞ്ഞു.

              ബാബു അപേക്ഷ എഴുതി തന്നു. അടുത്ത കമ്മറ്റിയില്‍ അതു ഞാന്‍ വച്ചു. കമ്മറ്റിക്കാര്‍ ഏകകണ്ഠമായി എതിര്‍ത്തു. ഈ ബാബു നേരത്തെ ഇതുപോലെ അപേക്ഷ തരികയും പൊതുയോഗം ബാബുവിനെ ചേര്‍ക്കുവാന്‍ തീരുമാനിക്കുകയും ചെയ്തതാണു.പക്ഷെ അന്നു പൊതുയോഗം തീരുമാനിച്ച നിബന്ധന പാലിക്കുവാന്‍ ബാബു തയ്യാറാകാഞ്ഞതു കൊണ്ടാണു ചേരാന്‍ കഴിയാതെ പോയതു. ഇപ്പോഴും അതു പാലിച്ചാല്‍ ബാബുവിനും കുടുംബത്തിനും ചേരാവുന്നതേയുള്ളു.

                ആ തീരുമാനം ശരിയല്ലെന്നു ഞാന്‍ അവരെ പറഞ്ഞു മനസ്സിലാക്കുവാന്‍ ആവും വിധം ശ്രമിച്ചു. ഞാന്‍ പറഞ്ഞ ന്യായങ്ങളെ എതിര്‍ക്കുവാന്‍ കഴിയാതെ വന്നപ്പോള്‍ ഒരാള്‍ എഴുന്നേറ്റു പറഞ്ഞുഃ ഇതു പൊതുയോഗം എടുത്ത തീരുമാനമാണു. അതു കമ്മറ്റിക്കു മാറ്റുവാന്‍ കഴിയുകയില്ല.'

               ഞാന്‍ പറഞ്ഞുഃ അതു ശരിയാണു. ഇതിനെ സംബന്ധിച്ചു ഒരു തീരുമാനം കമ്മറ്റി എടുക്കണമെന്നു ഞാന്‍ പറഞ്ഞില്ല. ഇതു പൊതുയോഗത്തിലേക്കു നിങ്ങള്‍ ശുപാര്‍ശ ചെയ്താല്‍ മതി. അവര്‍ അങ്ങനെ സമ്മതിച്ചു . അടുത്ത പൊതുയോഗത്തിലെ ആലോചനാ വിഷയങ്ങളില്‍ ഇതും ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ചു കമ്മറ്റി പിരിഞ്ഞു.

               ഇടവകയില്‍ ഇതു ചര്‍ച്ചാവിഷയമായി. ശാന്തമായിരുന്ന ഇടവകയില്‍ ഇതു ഒരു കലഹത്തിനു വഴി ഒരുക്കുമോ എന്നു ഞാന്‍ സംശയിച്ചു. എന്നോടു സംസാരിച്ചവരോടു അതിന്റെ ന്യായങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. കമ്മറ്റിയില്‍ ഇതിനെ ശക്തമായി എതിര്‍ത്തതു ചാക്കോച്ചനായിരുന്നു. ഒരു ദിവസം ഞാന്‍ അദ്ദേഹത്തെ കണ്ടു. അദ്ദേഹത്തിന്റെ അമ്മായിയമ്മ കുറെ നാളായി അദ്ദേഹത്തോടൊപ്പമാണു കഴിയുന്നതു. അവരാകട്ടെ കൊട്ടാരക്കര സ്വദേശിയും മാര്‍ത്തോമ്മാ സഭാവിശ്വാസിയുമാണു. ഇദ്ദേഹത്തിന്റെ ഭാര്യ ഒഴിച്ചു മറ്റു നാലു മക്കളും കുടുംബ സമേതം അമേരിക്കയിലാണു. അവരാരും ഇനി നാട്ടിലേക്കു വരില്ല. ഈ അമ്മയെ കൂടെ അവിടെ കൊണ്ടു പോയതാണു. അവിടെ സ്ഥിര താമസമാക്കുവാന്‍ ഉദ്ദേശിച്ചു കൊണ്ടുപോയതാക കൊണ്ടു ഇവിടെയുണ്ടായിരുന്ന വസ്തുവകകളെല്ലാം വിറ്റു. അതില്‍ നല്ലൊരു വിഹിതം ചാക്കോച്ചനും നല്‍കി. എന്നാല്‍ അധിക നാള്‍ അവര്‍ അവിടെ നിന്നില്ല. അമേരിക്ക അവര്‍ക്കു തീരെ ഇഷ്ടമല്ലാതായതു കൊണ്ടു തിരികെ നാട്ടില്‍ കൊണ്ടു വന്നു. മറ്റെങ്ങും താമസിപ്പിക്കുവാന്‍ കഴിയാത്തതിനാലും വൃദ്ധസദനത്തില്‍ ആക്കുവാന്‍ താത്പര്യമില്ലാത്തതിനാലും ആണു അവരെ ചാക്കോച്ചന്റെ കൂടെ താമസിപ്പിക്കുന്നതു. ഇപ്പോള്‍ അവര്‍ക്കു 90 വയസ്സു കഴിഞ്ഞിരിക്കുന്നു. ക്ഷീണവും അവശതയും കൂടി വരികയുമാണു. മരിച്ചാല്‍ അവരെ ഇവിടെ അടക്കണം എന്നാണു അവരുടെ ആഗ്രഹം ഇപ്പോള്‍ അവര്‍ ഈ ഇടവകാംഗം അല്ലാത്തതു അതിനൊരു തടസ്സമാണു. തന്മൂലം അവരെ ചാക്കോച്ചന്റെ കുടുംബാംഗമായി ഇവിടെ ചേര്‍ക്കുവാന്‍ അദ്ദേഹത്തിനു താത്പര്യമുണ്ടു.

            ചാക്കോച്ചനുമായി ബാബുവിന്റെ വിഷയം സംസാരിച്ചു. അദ്ദേഹം ശക്തമായി എതിര്‍ത്തു. ഞാന്‍ പറഞ്ഞുഃ ഇതു അമ്മച്ചിയെ ഇവിടെ ചേര്‍ക്കുന്നതിനും ബാധകമാണു. അതിനു ഇടവക നിശ്ചയിച്ച പണം കൊടുക്കുവാന്‍ ഞങ്ങള്‍ തയ്യാറാണു എന്നു അദ്ദേഹവും പറഞ്ഞു. 

             ഇവിടെ പണം മാത്രമല്ലല്ലോ വിഷയം. ഒന്നു. അമ്മച്ചി മാര്‍ത്തോമ്മാക്കാരിയാണു. മാമോദീസാ മുക്കേണ്ടതായി വരും.

              അതിനു ഞങ്ങള്‍ എതിരല്ല. അദ്ദഹം പറഞ്ഞു.

              എന്നാല്‍ അതു മാത്രവുമല്ല ഇവിടെ പ്രശ്നം. അമ്മച്ചി ചാക്കോച്ചന്റെ കുടുംബാംഗമായിട്ടാണു ചേരുന്നതു. ഈ സംഭാവനയല്ലാതെ മറ്റൊരു വരുമാനവും അവരില്‍ നിന്നു ഇടവകയ്ക്കു ലഭിക്കുകയില്ല. അതു മാത്രമല്ല. സ്ഥല പരീമിതിയുള്ള ശവക്കോട്ടയില്‍ ഒരു കല്ലറയുടെ സ്ഥലം ഇടവകയ്ക്കു നഷ്ടമാകുകയും ചെയ്യും. ഇതൊക്കെ ഇടവകക്കാരെ പറഞ്ഞു മനസ്സിലാക്കിയാല്‍ ചാക്കോച്ചന്റെ ആഗ്രഹം നടക്കുമോ എന്നു സംശയമാണു. ഞാന്‍ പറഞ്ഞെന്നേയുള്ളു. ചാക്കോച്ചന്‍ ശാന്തമായി ചിന്തിക്കു. എന്നിട്ടു എന്തു വേണമെന്നു തീരുമാനിക്കു.

                 അദ്ദേഹം അല്പ സമയം മൗനമായിരുന്നു. പിന്നെ പറഞ്ഞുഃ ഞാന്‍ ഇതിനെ എതിര്‍ക്കുന്നില്ല. അച്ചന്‍ ഒരു ഉപകാരം ചെയ്തു തരണം. ഞങ്ങളുടെ അമ്മച്ചിയുടെ കാര്യം കൂടെ പൊതു യോഗത്തില്‍ പറഞ്ഞു അംഗീകരിപ്പിക്കണം. 

                  ശരി. ഞാന്‍ ശ്രമിക്കാം. ചാക്കോച്ചന്‍ ഒരു അപേക്ഷ എഴുതി അടുത്ത കമ്മറ്റിയില്‍ സമര്‍പ്പിക്കു. ഞാനും പറഞ്ഞു.

                  അപേക്ഷ എങ്ങനെ എഴുതണം എന്നു നിശ്ചയമില്ലാത്തതിനാല്‍ ഞാന്‍ ഒരു അപേക്ഷ തയ്യാറാക്കി കൊടുക്കുകയും ചെയ്തു. ചാക്കോച്ചനു സന്തോഷമായി.

                 താമസിയാതെ കമ്മറ്റി കൂടി. അടുത്ത പൊതുയോഗത്തിന്റെ തീയതിയും ആലോചനാവിഷയങ്ങളും നിശ്ചയിച്ചു. അപേക്ഷകളില്‍ ചാക്കോച്ചന്റെ അമ്മയിയമ്മയുടെ അപേക്ഷയും ഉള്‍പ്പെടുത്തി. 

                   പൊതുയോഗം കൂടി. പൊതുയോഗം ആരംഭിക്കുന്നതിനു മുമ്പു വി.മദ്ബഹായില്‍ കയറി വി.ത്രോണോസു മുത്തി താഴെ മുട്ടുകുത്തി നിന്നു, പൊതുയോഗം സമാധാനപരമായി അവസാനിപ്പിക്കുവാന്‍ ആവശ്യമായ കൃപയ്ക്കും കരുണയ്ക്കു ദൈവിക നടത്തിപ്പിനും വേണ്ടി നുറുങ്ങിയ ഹൃദയത്തോടെ അല്പസമയം പ്രാര്‍ത്ഥിച്ചു. 

           ഈ വിഷയം ഉള്ളതുകൊണ്ടാകാം സാധാരണയില്‍ കൂടുതല്‍ ആളുകള്‍ ഹാജരുണ്ടായിരുന്നു. ഈ വിഷയത്തിലുള്ള താത്പര്യം കൊണ്ടു മറ്റു വിഷയങ്ങള്‍ അധികം ചര്‍ച്ച കൂടാതെ തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു. അതിനാല്‍ അപേക്ഷകളിലേക്കു കടന്നു. രണ്ടു അപേക്ഷകളും വായിച്ചു കേള്‍പ്പിച്ചു. ഇതില്‍ ബാബുവിന്റെ അപേക്ഷ നേരത്തെ ഒരു പൊതുയോഗത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനിച്ചിട്ടുള്ളതാണു. ആ തീരുമാനം ഉചിതമായില്ല എന്നതിനാലാണു അതു വീണ്ടും പൊതുയോഗ തീരുമാനത്തിനു സമര്‍പ്പിച്ചിരിക്കുന്നതു. ഒരു പൊതുയോഗ തീരുമാനം തെറ്റാണെങ്കില്‍  തിരുത്തേണ്ടതു ഒന്നുകില്‍ ഇടവക മെത്രാപ്പോലീത്താ തിരുമേനിയാണു. പൊതുയോഗ തീരുമാനങ്ങള്‍ ഇടവക മെത്രാപ്പോലീത്തായുടെ അംഗീകാരം ലഭിക്കുവാനായി യോഗ റിപ്പോട്ടു തിരുമേനിക്കു സമര്‍പ്പിക്കേണ്ടതാണു. തെറ്റായ തീരുമാനമാണു പൊതുയോഗം കൈക്കൊണ്ടതെങ്കില്‍ തിരുമേനി അതു അംഗീകരിക്കുകയില്ല. ആരെങ്കിലും ആ തീരുമേനത്തിനു എതിരെ തിരുമേനിക്കു നിശ്ചിത തീയതിക്കുള്ളില്‍ പരാതിപ്പെട്ടാല്‍ അതു അന്വേഷിച്ചതിനു ശേഷമെ പൊതുയോഗ തീരുമാനം തിരുമേനി അംഗീകരിക്കുകയുള്ളു. ഇതൊന്നും ഈ പൊതുയോഗ തീരുമാനത്തില്‍ ഉണ്ടായിട്ടില്ല എന്നതിനാല്‍ തന്നെ ഇതു ചോദ്യം ചെയ്യപ്പെടാവുന്നതാണു. സാധാരണ ബഹുഭൂരിപക്ഷം ഇടവകകളും തെരഞ്ഞെടുപ്പു പൊതുയോഗ തീരുമാനം മാത്രമേ തിരുമേനിക്കു സമര്‍പ്പിക്കാറുള്ളു. അതിനാല്‍ അതു ഇവിടെ ഒരു വിഷയമാക്കുന്നില്ല. രണ്ടാമതു. ആ തീരുമാനം തിരുത്തണമെങ്കില്‍ അതിനുള്ള അധികാരം പൊതുയോഗത്തിനു മാത്രമാണു. അതുകൊണ്ടാണു ഈ അപേക്ഷ വീണ്ടും പൊതുയോഗ തീരുമാനത്തിനായി സമര്‍പ്പിച്ചിരിക്കുന്നതു. ഇതിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയാം.

                ഇടവക മെത്രാപ്പോലീത്തായുടെ അംഗീകാരം വേണമെന്നതു അധികം പേര്‍ക്കും അറിയില്ലായിരുന്നു എന്നതു കൊണ്ടാകാം അല്പ സമയം ആരും അഭിപ്രായം പറഞ്ഞില്ല. കുറെ കഴിഞ്ഞു ഒരാള്‍ എഴുന്നേറ്റു പറഞ്ഞുഃ ബഹുമാനപ്പെട്ട അച്ചന്‍ പറഞ്ഞ ന്യായങ്ങളെല്ലാം അംഗീകരിച്ചു കൊണ്ടു തന്നെ പറയുന്നു, അന്നു ഈ അപേക്ഷയെ സംബന്ധിച്ചു വളരെ ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്തതിനു ശേഷം ഈ അപേക്ഷയെ കുറിച്ചു മാത്രമല്ല, ഇനിയും വരുന്ന ഇതുപോലെയുള്ള എല്ലാ അപേക്ഷകള്‍ക്കും ബാധകമാകുന്ന വിധത്തിലുള്ള ഒരു തീരുമാനം എടുക്കുകയാണു ചെയ്തതു. ആ തീരുമാനം ഈ അപേക്ഷകന്‍ പാലിക്കുവാന്‍ തയ്യാറാകാത്തു കൊണ്ടാണു അയാള്‍ക്കു ഈ ഇടവകയുടെ അംഗമാകാന്‍ കഴിയാതെ പോയതു. ഇപ്പോഴും അതു പാലിക്കുവാന്‍ അയാള്‍ തയ്യാറാണെങ്കില്‍ ചേര്‍ക്കാമെന്നാണു എന്റെ അഭിപ്രായം. പലരും എഴുന്നേറ്റു അയാളെ പിന്താങ്ങി കൊണ്ടു സംസാരിക്കുകയും ചെയ്തു. അനുകൂലമായി ആരും സംസാരിക്കുന്നില്ല എന്നു കണ്ടപ്പോള്‍ ഞാന്‍ എഴുന്നേറ്റു പറഞ്ഞു.

                പുതുതായി ഇടവകയില്‍ ചേരുന്ന ഒരാള്‍ തരേണ്ട തുക പതിനായിരം രൂപായെന്നു നിശ്ചയിച്ചതു ഏതു മാനദണ്ഡത്തിലാണു. 

               ആ വര്‍ഷത്തെ സെക്രട്ടറി എഴുന്നേറ്റു പറഞ്ഞുഃ വെറുതെ ഒരു തുക നിശ്ചയിച്ചതല്ല. വളരെ ശ്രദ്ധാപൂര്‍വ്വം പഠിച്ചതിനു ശേഷമാണു ആ തുക നിശ്ചയിച്ചതു. ഇടവകയുടെ സ്ഥാവരജംഗമങ്ങളുടെ വില കണക്കു കൂട്ടി, അതിനെ ഇടവകയിലെ ഭവനങ്ങളുടെ സംഖ്യ കൊണ്ടു ഹരിച്ചപ്പോള്‍ കിട്ടിയ തുകയാണു അതു. ഇടവകയിലെ സ്വത്തില്‍ ആ കുടുംബത്തിനു അവകാശപ്പെട്ട ആസ്ഥിയാണു അതു. പുതുതായി വരുന്ന ആളുും അത്രയും തുക തന്നേ മതിയാകൂ എന്നാണു പൊതുയോഗം തീരുമാനിച്ചതു.

                 പലരും എഴുന്നേറ്റു അതിനു അനുകൂലമായി അഭിപ്രായം പറയുകയും അതിനെ പിന്താങ്ങുകയും ചെയ്തു. 

                  അല്പം ശാന്തമായപ്പോള്‍ ഞാന്‍ തുടര്‍ന്നുഃ നിങ്ങള്‍ വളരെ ബുദ്ധിപൂര്‍വ്വവും കണക്കു കൂട്ടിയുമാണു ഈ തീരുമാനത്തില്‍ എത്തിയതു എന്നു എനിക്കു മനസ്സിലായി. എന്നാല്‍ ആ തീരുമാനത്തില്‍ ചില അപാകതകള്‍ ഞാന്‍ കാണുന്നു. പുതുതായി ഇടവകയില്‍ അംഗമാകുവാന്‍ വരുന്ന ആള്‍ നിങ്ങളുടെ പള്ളിയുടെ ആസ്ഥി കണക്കാക്കി സംഭാവന തരണമെന്നു പറയുന്നതു ന്യായമാണു എന്നു പറയുവാന്‍ കഴിയുകയില്ല. അതേസമയം ആ വരുന്ന വ്യക്തിയുടെ ഇടവകയില്‍ നിങ്ങള്‍ പറയുന്നതു പോലെ എന്തു ആസ്ഥിയുണ്ടോ അതു  ആ ഇടവക തരണമെന്നു പറഞ്ഞാല്‍ കുറേക്കൂടെ ന്യായമാണെന്നു പറയാം. അതു എത്രമാത്രം പ്രായോഗികമാണു എന്നു ചിന്തിക്കണം. ഒരുപക്ഷെ വാദത്തിനു വേണ്ടി നിങ്ങള്‍ ഇപ്പോള്‍ സമ്മതിക്കുമെങ്കിലും ഈ ഇടവകയില്‍ നിന്നു ഒരാള്‍ മറ്റൊരു ഇടവകയിലെ അംഗമാകുമ്പോള്‍ നിങ്ങള്‍ അങ്ങനെ ചെയ്യുവാന്‍ തയ്യാറാകുമോ. അങ്ങനെ അവന്‍ പോകേണ്ടാ. ഇവിടെ തന്നെ തുടരട്ടെ എന്നല്ലേപറയുകയുള്ളു. ഒരു അക്രൈസ്തവനോ, മറ്റൊരു സഭയില്‍ പെട്ട ഒരാളോ ഈ വിശ്വാസത്തിലേക്കു വന്നു നമ്മുടെ ഇടവകാംഗം ആകുവാന്‍ ആഗ്രഹിച്ചാല്‍ അവരോടു നമുക്കു ഇങ്ങനെ പറയുവാന്‍ കഴിയുമോ? നിങ്ങള്‍ ആലോചിക്കൂ. 

               ഇതു സംബന്ധിച്ചു മറ്റൊരു പ്രധാന കാര്യം നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ടു. മലങ്കര ഓര്‍ത്തോഡോക്സു സുറിയാനി സഭയ്ക്കു ഒരു ഭരണഘടനയുണ്ടു. ഈ സഭയില്‍ പെട്ട എല്ലാ ഇടവകകളും വിശ്വാസികളും അതു അനുസരിക്കേണ്ടവരാണു. അതിനു വിരുദ്ധമായി നടക്കുവാന്‍ ഇടവകാംഗങ്ങള്‍ക്കോ, അതിനെതിരായി ഒരുതീരുമാനം കൈക്കൊള്ളുവന്‍ ഇടവക പൊതുയോഗത്തിനോ കഴിയുകയില്ല. ആ ഭരണഘടനയില്‍ ഒരു ഓര്‍ത്തഡോക്സു വിശ്വാസി സൗകര്യാര്‍ത്ഥം സ്വന്തം ഇടവകയില്‍നിന്നു മാറി മറ്റൊരു ഇടവകയില്‍ സ്ഥിര അംഗമാകുകയോ താത്ക്കാലിക അംഗം ആകുകയോ ചെയ്യണമെങ്കില്‍ അതിന്റെ നടപടി എന്തായിരിക്കണം എന്നു വ്യക്തമായി പറഞ്ഞിട്ടുണ്ടു. സഭാഭരണഘടന 2- A ഇടവകപൊതുയോഗം എന്ന തലക്കെട്ടിലെ 9-ാം നമ്പരില്‍ അതു പറയുന്നു. നിങ്ങളുടെ അറിവിലേക്കു അതു വായിക്കുന്നുഃ

         'ഒരു പള്ളി ഇടവകയിലെ ഒരു അംഗത്തിനു മറ്റൊരു പള്ളി ഇടവകയില്‍ സ്ഥിരമായോ ഉദ്യോഗാര്‍ത്ഥവും മറ്റും താത്ക്കാലികമായി സ്വന്തം പള്ളി വിട്ടൂ താമസിക്കുന്ന പക്ഷം, അതാതു സ്ഥലത്തുള്ള പള്ളി ഇടവകയില്‍ താത്കാലികമായോ ചേരാവുന്നതും അപ്രകാരം സ്ഥിരമായോ, താത്ക്കാലികമായോ ഇടവക ചേരുന്നതു, വിട്ടു പോരുന്ന പള്ളി ഇടവകയുടെയും, ചേരുന്ന ഇടവകയുടെയും വികാരിമാരുടെ അനുമതിയോടുകൂടി ആയിരിക്കേണ്ടതും ഇടവക വിട്ട വിവരവും ഇടവക ചേര്‍ന്ന വിവരവും അതതു വികാരി ഇടവക മെത്രാപ്പോലീത്തായ്ക്കു റിപ്പോര്‍ട്ടു ചെയ്യേണ്ടതും ആകുന്നു. ഇടവക മാറ്റത്തിനു വികാരിയുടെ അനുമതി ലഭിക്കാത്ത പക്ഷം ഇടവക മെത്രാപ്പോലീത്തായുടെ അടുക്കല്‍ അപേക്ഷിക്കാവുന്നതും ഇടവക മെത്രാപ്പോലീത്തായുടെ തീരുമാനം അനുസരിച്ചു നടന്നു കൊള്ളേണ്ടതും ആകുന്നു. താത്ക്കാലികമായി ചേരുന്നവര്‍ക്കു അവര്‍ അപ്രകാരം തുടരുന്ന കാലത്തോളം  കാലം അവരവരുടെ സ്ഥിരം ഇടവകയോഗത്തില്‍ സംബന്ധിക്കുന്നതിനോ വോട്ടു ചെയ്യുന്നതിനോ അവകാശം ഇല്ലാത്തതാകുന്നു.

               ഇതില്‍ നിന്നു രണ്ടു കാര്യങ്ങള്‍ നാം ഇവിടെ അറിയേണ്ടതായിട്ടുണ്ടു. ഒരാള്‍ ഒരു ഇടവകയില്‍ നിന്നു മാറി മറ്റൊരു ഇടവകയില്‍ താത്ക്കാലികമോ സ്ഥിരമോ അംഗമായി ചേരണമെങ്കില്‍, അവരെ വിടുര്‍ത്തുവാനും ചേര്‍ക്കുവാനൂമുള്ള അധികാരം അതാതു ഇടവകാരിമാരില്‍ നിക്ഷിപ്തമാണു. അതിനു ഇടവക കമ്മറ്റിയുടെയോ പൊതുയോഗത്തിന്റെ അനുവാദമോ തീരുമാനമോ ആവശ്യമില്ല. അതുകൊണ്ടു വിട്ടു പോരുന്ന ഇടവക വികാരിയുടെ, ആ വ്യക്തിയും കുടുംബം ഉണ്ടെങ്കില്‍ കുടുംബവും ഈ ഇടവകാംഗങ്ങളാണെന്നും സൗകര്യാര്‍ത്ഥം അവിടെ ചേരുവാന്‍ ആഗ്രഹിക്കുന്നതിനാല്‍ അവര്‍ക്കു അവിടെ അംഗത്വം നല്‍കുന്നതിനു കാനോനിക തടസ്സൊമൊന്നും ഇല്ലെന്നും സമ്മതാമാണെന്നുമുള്ള ഒരു സര്‍ട്ടിഫിക്കറ്റു  അപേക്ഷയോടു വാങ്ങി ചേര്‍ക്കാവുന്നതാണു. വികാരിയുടെ അധികാരത്തില്‍ പെട്ടതാണെങ്കില്‍ പിന്നെ ഇതു കമ്മറ്റിയിലും പൊതുയോഗത്തിലും സമര്‍പ്പിച്ചതു എന്തിനാണു എന്ന ചോദ്യം പ്രസക്തമാണു. ഒരാള്‍ ഇടവക വിട്ടു മറ്റൊരു ഇടവകയില്‍ ചേരുവാന്‍ താത്പര്യപ്പെട്ടു അറിയിച്ചാല്‍ അതു ഒരു കമ്മറ്റിയിലും പൊതുയോഗത്തിലും ചര്‍ച്ച ചെയ്യാറില്ല. എന്നാല്‍ ഒരു ഇടവകയില്‍ ചേര്‍ക്കുന്നതിനു കമ്മറ്റിയിലും പൊതുയോഗത്തിലും സമര്‍പ്പിക്കുന്നതു ഒരു സാമാന്യ മര്യാദയായി കണക്കാക്കിയാല്‍ മതി. അല്ലാതെ ചെയ്താലും ആര്‍ക്കും ചോദ്യം ചെയ്യുവാന്‍ കഴിയുകയില്ല.

             രണ്ടാമതു, ആ വ്യക്തിയില്‍ നിന്നു അംഗത്വ ഫീസോ എന്തെങ്കിലും സംഭാവനയോ വാങ്ങണമെന്നു പറഞ്ഞിട്ടില്ല. അതിനാല്‍ അങ്ങനെ എന്തെങ്കിലും നിര്‍ബ്ബന്ധമായി വാങ്ങിയാല്‍ അതു ഭരണഘടനയില്‍ പറഞ്ഞിട്ടില്ലാത്തതിനാല്‍ ചോദ്യം ചെയ്യപ്പെടാവുന്നതാണു. എന്നാല്‍ ആ വ്യക്തി സ്വമനസ്സോടെ എന്തെങ്കിലും സംഭാവന തരികയാണെങ്കില്‍ സ്വീകരിക്കുകയും ചെയ്യാം. 

            അല്പ സമയം ആരും ഒന്നും പറയാതെ മൗനം അവലംബിച്ചു. കുറെ കഴിഞ്ഞപ്പോള്‍ നേരത്തെ ഞാന്‍ കണ്ടു സംസാരിച്ച ചാക്കോച്ചന്‍ എഴുന്നേറ്റു പറഞ്ഞുഃ ബഹുമാനപ്പെട്ട അച്ചന്‍ സഭാഭരണഘടനെപ്പറ്റിയും നമ്മുടെ തീരുമാനത്തെ സംബന്ധിച്ചും പറഞ്ഞപ്പോഴാണു ഞങ്ങളുടെ അറിവില്ലായ്മയും എടുത്ത തീരുമാനത്തിന്റെ സാധുതയെ കുറിച്ചും ഞങ്ങള്‍ക്കു ബോദ്ധ്യമായതു. രണ്ടു സംശയങ്ങള്‍ മാത്രാമാണു അവശേഷിക്കുന്നതു. ആ സംശയ നിവാരണം കൂടെ നല്‍കിയാല്‍ അച്ചന്‍ പറയുന്നതു പോലെ ഈ അപേക്ഷകനെ ഇടവകയില്‍ ചേര്‍ക്കാമെന്നു ഞാന്‍ അഭിപ്രായപ്പെടുന്നു. എന്റെ സംശയങ്ങള്‍ ഇവയാണു. ഒന്നു ഈ തീരുമാനം എടുത്ത പൊതുയോഗത്തില്‍ അന്നത്തെ വികാരിയച്ചന്‍ ഇതു പറഞ്ഞിരുന്നു എങ്കില്‍ ഞങ്ങള്‍ ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിച്ചേരുകയില്ലായിരുന്നു. എന്തുകൊണ്ടാണു അച്ചന്‍ അതു പറയാതിരുന്നതു? അച്ചനു ഈ ഭരണഘടന അറിയില്ലായിരുന്നോ. രണ്ടു. ഈ പൊതുയോഗ തീരുമാനം തിരുത്തുമ്പോള്‍ എന്താണു ചെയ്യേണ്ടതു? എന്നു കൂടെ ബഹു. അച്ചന്‍ പറയണം. 

           ഞാന്‍ പറഞ്ഞുഃ ചാക്കോച്ചന്‍ പറഞ്ഞതെല്ലാം ശരിയാണു. അന്നത്തെ അച്ചന്‍ എന്തുകൊണ്ടു ഇതുപറഞ്ഞില്ല എന്നു ചോദിച്ചാല്‍ വ്യക്തമായ മറുപടി എനിക്കു പറയുവാന്‍ കഴിയുകയില്ല. പിന്നെ ഊഹിക്കുക മാത്രമാണു കരണീയം. അതുശരിയാകണമെന്നില്ല. എനിക്കു തോന്നുന്നതു അച്ചനു ഭരണഘടന അറിയില്ല എന്നതു കൊണ്ടായിരിക്കുകില്ല. നിങ്ങള്‍ ഏകകണ്ഠമായി ഒരു അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ ഭരണഘടന പറഞ്ഞു നിങ്ങളെ ഭിന്നിപ്പിക്കണ്ടായെന്നു കരുതി നിങ്ങളെ പ്രീതിപ്പെടുത്തുവാനായിരിക്കും അന്നു അച്ചന്‍ അതു പറയാതിരുന്നതു. അതു പോകട്ടെ. രണ്ടാമത്തെ കാര്യം. ഇടവക ചേരുന്നവരോടു ഒന്നും വാങ്ങിക്കരുതു എന്നു പറയുന്നില്ല. അവരുടെ സാമ്പത്തിക ശേഷി പരിഗണിച്ചും അവര്‍ക്കു തൃപ്തികരവും സമ്മതവുമായ എന്തെങ്കിലും ഒരു തുക സംഭാവനയായി വാങ്ങി ചേര്‍ക്കുന്നതാണു നല്ലതു. നിങ്ങളുടെ തൃപ്തിക്കു വേണ്ടി അതാതു സമയത്തെ വികാരിയും ട്രസ്റ്റിയും സെക്രട്ടറിയും ചേര്‍ന്നു ആലോചിച്ചും അവരോടു സംസാരിച്ചും ഒരു തീരുമാനം എടുക്കുകയായിരിക്കും ഉചിതം.

           ഞാന്‍ പറഞ്ഞു അവസാനിച്ചപ്പോള്‍ പലരും എഴുന്നേറ്റു ഞാന്‍ പറഞ്ഞതു പോലെ തീരുമാനിക്കണം എന്നു അഭിപ്രായപ്പെട്ടു. ആരും എതിരു അഭിപ്രായം പറയാതിരുന്നതിനാല്‍ ഏകകണ്ഠമായി അങ്ങനെ തീരുമാനിക്കുകയും ആ വിധത്തില്‍ ആ രണ്ടു അപേക്ഷകരേയും ഇടവകയില്‍ ചേര്‍ക്കുകയും ചെയ്യുവാന്‍ തീരുമാനിച്ചു സമാധാന പരമായി പൊതുയോഗം അവസാനിച്ചു. 

          എല്ലാവരും പിരിഞ്ഞു പോയപ്പോള്‍ ഞാന്‍ വി.മദ്ബഹായില്‍ കയറി വി. ത്രോണോസു ചുംബിച്ചിട്ടു അവിടെ മുട്ടു കുത്തി അല്പസമയം ദൈവത്തിനു സ്തുതിസ്തോത്രങ്ങള്‍ അര്‍പ്പിച്ചു.

         ഇരുള്‍ മൂടിയ ജീവിതപാതകളില്‍ പ്രകാശം ചൊരിയുന്ന വഴിവിളക്കായി ശോഭിക്കുന്ന കത്തൃപാദങ്ങളില്‍ സ്വയം സമര്‍പ്പിച്ചും ആശ്വാസത്തോടും നന്ദി നിറഞ്ഞ ഹൃദയത്തോടും കൂടെ വി.മദ്ബഹായുടെ പടികള്‍ ഇറങ്ങുമ്പോള്‍ മനസ്സു മന്ത്രിച്ചുഃഃ

     സ്തോത്രം സ്തോത്രം കര്‍ത്താവേ

     സ്തോത്രമതായിരമായിരിമായി

     അനവധിയായ് സ്തോത്രം നാഥാ

     കൃപവേണം ഞങ്ങളിലെന്നും.

     എന്റെ കര്‍ത്താവേ നിനക്കു സ്തുതി

     നിനക്കു സ്തുതി സ്തുതി നിനക്കു സ്തുതി

     ആയിരങ്ങളുടെആയിരവും 

     അളവു കൂടാതെ നിനക്കു സ്തുതി.


Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30