16. കൈവിടാത്ത ദൈവം.

 16. കൈവിടാത്ത ദൈവം. 

---------------------------------------

                          ആ മാസത്തെ ശമ്പളം വാങ്ങിക്കുവാനാണു അന്നു ഭദ്രാസന ഓഫീസില്‍ ചെന്നതു. സാധാരണ പോലെ ക്ളാര്‍ക്കു അലക്സാണ്ടര്‍ എന്റെ പേരില്‍ ചെക്കു എഴുതി തിരുമേനിയെ കൊണ്ടു ഒപ്പിടുവിക്കുവാനായി മുകളിലത്തെ നിലയിലേക്കു പോയി. അല്പം കഴിഞ്ഞു അലക്സാണ്ടര്‍ ഇറങ്ങി വന്നിട്ടു അച്ചനെ തിരുമേനി വിളിക്കുന്നു എന്നു പറഞ്ഞു. ഞാന്‍ പെട്ടെന്നു പടികള്‍ കയറി തിരുമേനിയുടെ അടുക്കല്‍ ചെന്നു കൈമുത്തി ഒതുങ്ങി നിന്നു. തിരുമേനി ഒരു ചെറു പുഞ്ചിരിയോടെ എന്തുണ്ടു വിശേഷം? സുഖമായിരിക്കുന്നുവോ? പള്ളി ഒക്കെ എങ്ങനെ പോകുന്നു? എന്നിങ്ങനെ രണ്ടുമൂന്നു ചോദ്യങ്ങള്‍ ഒരുമിച്ചു ചോദിച്ചു. 

             സുഖമായിരിക്കുന്നു . വിശേഷം ഒന്നുമില്ല. പള്ളിയും കുഴപ്പമില്ലാതെ പോകുന്നു. എന്നു ഞാന്‍ മറുപടി പറഞ്ഞു.

             അല്പം കൂടെ കാര്യമായിട്ടു പ്രവര്‍ത്തിക്കണം. പോകട്ടെ അതു പറയാനല്ല വിളിച്ചതു. അച്ചന്‍ അറിഞ്ഞു കാണുമല്ലോ?  നമ്മുടെ ആ തോമസച്ചനെ പെട്ടെന്നു ആ പള്ളിയില്‍ നിന്നു മാറ്റേണ്ടതായി വന്നു. ഇടവകയിലെ പ്രമാണിമാരെല്ലാം കൂടെ വന്നു ഉടനെ മാറ്റണമെന്നു നിര്‍ബ്ബന്ധം. അച്ചന്‍ ആരെയും വകവെയ്ക്കുകയില്ല എന്നതിനാല്‍ ജനം അധികവും എതിരായി. നിവര്‍ത്തിയില്ലാതെ അന്നേരം തന്നെ കല്പന എഴുതി കൊടുക്കേണ്ടതായി വന്നു. അച്ചനു വേറെ പള്ളി കൊടുത്തില്ലെന്നു മാത്രമല്ല, അവിടെ ആരേയും വിടാനും കഴിഞ്ഞിട്ടില്ല. അവിടേക്കു പറ്റിയ ഒരാളെ കണ്ടു പിടിക്കുവാനും കഴിയുന്നില്ല. അച്ചന്‍ താഴെ വന്നെന്നു അറിഞ്ഞപ്പോഴാണു അച്ചനെ അവിടെ നിയമിച്ചാല്‍ കൊള്ളാമെന്നു എനിക്കു തോന്നിയതു. അവര്‍ക്കാണെങ്കില്‍ അവിടെ താമസിക്കുന്നവരെ വേണ്ടാ. അച്ചന്‍ അവിടെ നിന്നും അധികം ദൂരത്തല്ലാത്തതിനാല്‍ പോയി വരാമല്ലോ. എന്തു പറയുന്നു. 

                എന്റെ പൊന്നു തിരുമേനി എന്നെ അതില്‍ നിന്നു ഒഴിവാക്കണം. 45 വീട്ടുകാര്‍ മാത്രമുള്ള ഇടവകയില്‍ അല്പം കൂടെ കാര്യമായി പ്രവര്‍ത്തിക്കണമെന്നു ഇപ്പോള്‍ തിരുമേനി പറഞ്ഞതല്ലേയുള്ളു. അവിടുത്തെ പ്രവര്‍ത്തനം പോലും തൃപ്തികരമല്ലാത്ത എന്നെ 650 വീട്ടുകാരുള്ള അവിടേക്കു വിട്ടാല്‍ താമസമെന്യേ അവര്‍ വീണ്ടും വന്നു തിരുമേനിയെ ശല്യപ്പെടുത്തുകയേയുള്ളു. അദ്ധ്യാപക വൃത്തിയും ആ വലിയ  ഇടവക സേവനവും കൂടെ ബുദ്ധിമുട്ടാകുമെന്നു തിരുമേനിക്കു അറിയാമല്ലോ. 

                 പോകട്ടെ. സാരമില്ല. വേറെ ആളിനെ നിയമിച്ചേ മതിയാകൂ. അച്ചന്‍ പൊയ്ക്കൊള്ളുക.

             രക്ഷപെട്ട ആശ്വാസത്തോടെ കൈമുത്തി പെട്ടെന്നു ഞാന്‍ ഇറങ്ങി നടന്നു. 

               തോമസച്ചന്‍ എന്റെ നാട്ടുകാരനും ഗുരു തുല്യനുമായ അച്ചനാണു. അച്ചന്‍ ഇരുന്ന പള്ളികളില്‍ എല്ലാം എന്നെ മുറയ്ക്കു ‍പ്രസംഗിക്കുവാന് വിളിച്ചു കൊണ്ടു പോകും. ഈ പള്ളിയിലും അനേകം തവണ പോയിട്ടുള്ളതാണു. തിരുമേനിപറഞ്ഞതു ശരിയാണു. അച്ചന്‍ ഒരു നിര്‍ബ്ബന്ധ ബുദ്ധിക്കാരനാണു. ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ല. അതു ആളുകളെ ശത്രുക്കളാക്കി തീര്‍ക്കുന്നു. എന്നാല്‍ ഇടവക പ്രവര്‍ത്തനത്തില്‍ മുഴുവന്‍ സമയവും ചെലവഴിക്കുന്ന ഒരു നല്ല അവിവാഹിത പുരോഹിതനാണു അദ്ദേഹം.

               ആ ഞായറാഴ്ച ആ പള്ളിയില്‍ വി.കുര്‍ബ്ബാന നടന്നില്ല. മറ്റൊരു പള്ളി വികാരിയോടു അവിടെ പോയി ചൊല്ലുവാന്‍ തിരുമേനി പറഞ്ഞെങ്കിലും അവിടുത്തെ കുര്‍ബ്ബാന മുടക്കാന്‍ കഴിയത്തതിനാല്‍ ആ അച്ചന്‍ വന്നില്ല. ആ തിങ്കളാഴ്ച അവിടെ ഒരു കല്യാണത്തിനു ഭദ്രാസന മെത്രാപ്പോലീത്തായെയും പരിശുദ്ധ കാതോലിക്കാ മാത്യൂസ് പ്രഥമന്‍  ബാവാ തിരുമേനിയേയും ക്ഷണിച്ചിരുന്നു. രണ്ടു പേരും അവിടെ എത്തിയപ്പോള്‍ ഇടവകക്കാരെല്ലാവരും ചേര്‍ന്നു തിരുമേനിമാരെ തടഞ്ഞു. ഇതിനു ഒരു പരിഹാരം കാണാതെ വിവാഹം നടത്തുവാന്‍ സമ്മതിക്കില്ലെന്ന നിലപാടില്‍ അവര്‍ ഉറച്ഛു നിന്നു. ഇവിടേക്കു വരാന്‍ അച്ചന്മാര്‍ തയ്യാറാകുന്നില്ല. കൊള്ളാവുന്ന അച്ചനെ അല്ലേ വിടാന്‍ പറ്റു. ആരെ വേണമെന്നു നിങ്ങള്‍ പറ. അവരെ ഞാന്‍ നിയമിക്കാം. ഭദ്രാസന മെത്രാപ്പോലീത്താ അവര്‍ക്കു ഉറപ്പു നല്‍കി. പല തവണ അവിടെ ചെന്നു അവരുമായി ഇടപഴകിയിട്ടുള്ളതിനാല്‍ അവര്‍ എന്റെ പേരാണു പറഞ്ഞതു. അച്ചന്‍ ഒരു അദ്ധ്യാപകനാകയാല്‍ നിങ്ങളുടെ എല്ലാ കാര്യവും നടത്തുവാന്‍ അച്ചനു സമയം കിട്ടുകയില്ല എന്നു തിരുമേനി  പറഞ്ഞു. അതിനു ആ ഇടവകക്കാരന്‍ ഫിലിപ്പച്ചനെ അസിസ്റ്റന്റായി നിയമിച്ചില്‍ മതിയെന്നും അച്ചന്‍ ഇടയാവശ്യങ്ങളെല്ലാം നിര്‍വ്വഹിച്ചു കൊള്ളും.വികാരി ശനിയും ഞായറും മാത്രം വന്നാല്‍ മതിയെന്നും അവര്‍ അഭിപ്രായപ്പെട്ടു.  ഫിലിപ്പച്ചന്‍ അവിടെ ഉണ്ടായിരുന്നു. തിരുമേനി അച്ചനോടു ചോദിച്ചപ്പോള്‍  ഈ പറഞ്ഞതുപോലെ ആണെങ്കില്‍ സമ്മതമാണെന്നു അറിയിച്ചു. 

                 വിവാഹം ആശീര്‍വ്വദിച്ചശേഷം  ഉച്ച മേശയും കഴിഞ്ഞു അല്പം വിശ്രമിച്ചിട്ടു അഭിവന്ദ്യ തിരുമേനി, ആ ഇടവകക്കാരനും എന്റെഅടുത്ത സുഹൃത്തുമായ കോരുതച്ചനേയും കൂട്ടി എന്നെ കാണാനായി വന്നു. എന്റെ വീട്ടു പടിക്കല്‍ കാറു നിര്‍ത്തിയിട്ടു എന്നെ വിളിക്കാനായി കോരുതച്ചനെ വിട്ടു. അച്ചന്‍ വന്നപ്പോള്‍ ഞാനും വിവാദപുരുഷനായ തോമസച്ചനും കൂടെ അവിടുത്തെ സംഭവങ്ങള്‍ പറഞ്ഞു കൊണ്ടിക്കുകയായിരുന്നു. പെട്ടെന്നു ഞാന്‍ ഒരുങ്ങി ഓടിച്ചെന്നു തിരുമേനിയുടെ കൈമുത്തി.  

                 ആമുഖ വാക്കുകളൊന്നും ഇല്ലാതെ തിരുമേനി കല്പിച്ചു. അച്ചനെ ആ പള്ളിയിലെ വികാരിയായി നിയമിച്ചിരിക്കുന്നു. നാളെ മുതല്‍ കല്പന പ്രാബല്യത്തില്‍ വരും. അടുത്ത ഞായറാഴ്ച ഇപ്പോള്‍ ഇരിക്കുന്ന പള്ളിയില്‍ പോയി കുര്‍ബ്ബാന അര്‍പ്പിച്ചു യാത്രപറഞ്ഞു പോരിക. അച്ചന്‍ ഇവിടെ ശനിയും ഞായറും പോയാല്‍ മതി. ഇടയാവശ്യങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ നമ്മുടെ ഫിലിപ്പച്ചനെയും നിയമിക്കുന്നുണ്ടു.

           തിരുമനസ്സു കൊണ്ടു പെട്ടെന്നു ഇങ്ങനെ കല്പിച്ചാല്‍! ഞാന്‍ അര്‍ത്ഥോക്തിയില്‍ നിര്‍ത്തി.

            ഒന്നും പറയേണ്ടാ. പറയുന്നതു അനുസരിച്ചാല്‍ മതി. ഉടനെ വന്നു കല്പന വാങ്ങിക്കൊണ്ടു പോരണം. ആരെങ്കിലും പറഞ്ഞതു കേട്ടു വരാതിരിക്കരുതു. കേട്ടോ. തിരുമേനി തിരികെപ്പോയി. 

                ഞാനാണു ഇനിയും അവിടെ വികാരിയായി പോകുന്നതു എന്നു അറിഞ്ഞപ്പോള്‍ തോമസച്ചനു സന്തോഷമായി. 

               തിരുമേനി കല്പിച്ചതുപോലെ പിറ്റെ ഞായറാഴ്ച ആ പള്ളിയില്‍ പോയി വി.കുര്‍ബ്ബാന അര്‍പ്പിച്ചു യാത്ര പറഞ്ഞു പുതിയ പള്ളിയില്‍ പോയി ചാര്‍ജ്ജെടുത്തു. അധികം ആളുകളും പരിചയക്കാരാണു. പ്രത്യേകിച്ചു ട്രസ്റ്റിയും സെക്രട്ടറിയുമായി നല്ല അടുപ്പവുമായിരുന്നു. അതുകൊണ്ടുതന്നെ വലിയ പ്രശ്നം കൂടാതെ കാര്യങ്ങള്‍ മുന്നോട്ടു പോയി. 

                 ഏതാണ്ടു ഏഴു മാസം കഴിഞ്ഞപ്പോള്‍ അപ്രതീക്ഷിതമായ ചില സംഭവങ്ങള്‍ ഉണ്ടായി. ആ പള്ളിവക ഒരു ആശുപത്രി. ഉണ്ടു. ഇപ്പോള്‍ അതു ഒരു ഡോക്ടര്‍ക്കു വാടകയ്ക്കു കൊടത്തിരിക്കുകയാണു. നേരത്തെ പള്ളി നേരിട്ടു നടത്തുകയായിരുന്നു. പ്രഗത്ഭരായ പല ഡോക്ടര്‍മാരും അവിടെ സേവനം അനുഷ്ഠിച്ചിരുന്നു. ആശുപത്രിയുടെ കാര്യങ്ങള്‍ നോക്കുവാന്‍ പള്ളിപ്പൊതുയോഗം തെരഞ്ഞെടുത്ത ഒരു കമ്മറ്റിയുണ്ടായിരുന്നു. മരുന്നിനെ കുറിച്ചും ചികിത്സയെ കുറിച്ചും ഒന്നും അറിയാത്ത അവര്‍ ഡോക്ടര്‍മാരെ ഭരിക്കുവാനും നിയന്ത്രിക്കുവാനും തുടങ്ങി. അതു സഹിക്കുവാന്‍ കഴിയാതെ ഡോക്ടര്‍മാരെല്ലാം ഇവിടുത്തെ സേവനം അവസാനിപ്പിച്ചുപോയി.  പ്രഗത്ഭനായ ഒരു ഫിസിഷ്യനായ ഡോക്ടര്‍ ജയിംസു മാത്രം അവിടെ നിന്നു. എങ്കലും ആശുപത്രി നഷ്ടത്തിലായി. അവസാനം അതു ജയിംസു ഡോക്ടര്‍ വാടകയ്ക്കു എടുത്തു ചികിത്സ തുടങ്ങി. ആശുപത്രി പുരോഗമിക്കുകയും ചെയ്തു. ഇടവകയിലെ പല വീരന്മാര്‍ക്കും ആ ഡോക്ടറെ ഇഷ്ടമില്ലാതായി. അവരുടെ ഉടമ്പടിയുടെ കാലാവധി ആ ജൂണ്‍ മാസം ആറാം തീയതി അവസാനിക്കുകയാണു. തുടര്‍ന്നു ആശുപത്രി വാടകയ്ക്കു കൊടുക്കണമെങ്കില്‍ പൊതുയോഗ തീരുമാനം വേണം. വാടകയും ഡിപ്പോസിറ്റു തുകയും പോതുയോഗമാണു തീരുമാനിക്കേണ്ടതു. മൂന്നു മാസം മൂമ്പെങ്കിലും പോതുയോഗം കൂടി തീരുമാനിച്ചെങ്കിലെ പുതിയ ഉടമ്പടി റജിസ്റ്റര്‍ ചെയ്തു കാലാവധി അവസാനിച്ചാല്‍ തുടരുവാന്‍ കഴിയുകയുള്ളു. 

              അതിനാല്‍ ഉടനെ തന്നെ കമ്മറ്റി കൂടുകയും പൊതുയോഗ തീയതി നിശ്ചയിക്കുകയും ചെയ്തു. രണ്ടാഴ്ച വിളിച്ചു പറഞ്ഞു പൊതുയോഗം കൂടി. ചര്‍ച്ചകൾ തീരുമാനത്തില്‍ എത്താതെ നീണ്ടു പോയി. അതിനാല്‍ അടുത്ത ഞായറാഴ്ച തുടര്‍ പൊതുയോഗം കൂടുവാന്‍ നിശ്ചയിച്ചു പിരിഞ്ഞു. 

              അടുത്ത ഞായറാഴ്ച പൊതുയോഗം തുടര്‍ന്നു. ഡോക്ടറെ എതിര്‍ക്കുന്നവര്‍ അദ്ദേഹത്തിനു കൊടുക്കാതിരിക്കുവാന്‍ ആവുംവിധം ശ്രമിച്ചെങ്കിലും അവസാനം ന്യായമായ വാടകയും ഡിപ്പോസിറ്റും തീരുമാനിക്കുന്ന തലത്തിലേക്കു പൊതുയോഗം പുരോഗമിച്ചു. തങ്ങളുടെ കൈയ്യില്‍ നിന്നു വഴുതിപ്പോകുന്നു എന്നു തോന്നിയപ്പോള്‍ എതിര്‍പ്പുള്ളവര്‍ കൂട്ടിക്കൊണ്ടു വന്ന ചില ഗുണ്ടാകള്‍ കയറി പൊതുയോഗം കലക്കി. തുടരാന്‍ നിവര്‍ത്തിയില്ലാതെ പിരിച്ചു വിട്ടൂ. ഭദ്രാസന മെത്രാപ്പോലീത്താ തിരുമേനിയെ പൊതുയോഗം പിരിച്ചു വിട്ടതു അറിയിക്കുകയും ചെയ്തു. തിരുമേനി പ്രശ്നം പരിശുദ്ധ ബാവാ തിരുമേനിയെ ഏല്പിച്ചു. താമസിയാതെ ഒരു ഞായറാഴ്ച മുന്‍ കൂട്ടി കല്പന തന്നു പരിശുദ്ധ ബാവാ തിരുമേനിയും ഇടവക മെത്രാപ്പോലീത്താ തിരുമേനിയും ദേവാലയത്തില്‍ വന്നു. 

                  പരിശുദ്ധ ബാവാ തിരുമേനിയാണു വി.കുര്‍ബ്ബാന അര്‍പ്പിച്ചതു. വി.കുര്‍ബ്ബാന മദ്ധ്യേ അന്നത്തെ ഏവന്‍ഗേലിയോനെ അധികരിച്ചു സ്വതസിദ്ധമായ ശൈലിയില്‍ ഘനഗംഭീര്യത്തോടെ ഒരു പ്രസംഗം നടത്തി. വി. കുര്‍ബ്ബാനാനന്തരം കൈമുത്തിനു മുമ്പു പള്ളി പ്രശ്നത്തെ കുറിച്ചു സംസാരിച്ചു.

                ഇവിടെ പള്ളിവക ഒരു ആശുപത്രിയുണ്ടെന്നും അതു ഒരു ഡോക്ടര്‍ക്കു വാടകയ്ക്കു കൊടുത്തിരിക്കുകയാണെന്നും അതിന്റെ കാലാവധി അവസാനിക്കാറായതു കൊണ്ടു പുതിയ വാടക നിശ്ചിയിച്ചു അദ്ദേഹത്തിനു കൊടുക്കുവാനായി പൊതുയോഗം കൂടി ആലോചിച്ചിട്ടു ഒരു തീരുമാനത്തില്‍ നിങ്ങള്‍ക്കു എത്തിച്ചേരുവാന്‍ കഴിയാതെ പോയെന്നും, ആ വിവരം വികാരി ഇടവകമെത്രാപ്പോലീത്തായെ അറിയിക്കുകയും അദ്ദേഹത്തിനു ഈ പ്രശ്നം കൈകാര്യം ചെയ്യുവാന്‍ ബുദ്ധിമുട്ടായതില്‍ നാം ഇടപെട്ടു തീര്‍പ്പാക്കണമെന്നു അദ്ദഹം എന്നോടു ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു.  ഇനിയും ഒരു പൊതുയോഗം കൂടിയാല്‍ ഈ പ്രശ്നം തീരുമെന്നു തോന്നുന്നില്ല. എന്നു പറഞ്ഞിട്ടു പരിശുദ്ധ ബാവാതിരുമേനി എന്നോടു ഒരു ചോദ്യം. ' എടോ ഇടവക വികാരി ഒരു പൊതുയോഗം ഇനിയും കൂടിയാല്‍ ഇതു തീരുമോടോ?

                തിരൂമേനി എന്തു ഉത്തരമാണു പ്രതീക്ഷിക്കുന്നതു എന്നു എനിക്കു ഗ്രഹിക്കുവാന്‍ കഴിയാഞ്ഞതിനാല്‍ ഞാന്‍ഃ തിരുമസ്സിന്റെ അദ്ധ്യക്ഷതയില്‍ കൂടിയാല്‍' എന്നു വരെ ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ പെട്ടെന്നു പരിശുദ്ധ ബാവാതിരുമേനി ഇടപെട്ടു,

                  അതല്ല നാം ചോദിച്ചതു, പൊതുയോഗം കൂടിയാല്‍ തീരുമോ എന്നാണു.' 

                    തീരുകയില്ല എന്ന ഉത്തരമാണു തിരുമേനി ആഗ്രഹിച്ചിരുന്നതു എന്നു അപ്പോള്‍ എനിക്കു  മനസ്സിലായി. ഞാന്‍ പെട്ടെന്നു പറഞ്ഞു. 'അങ്ങനെ തീരില്ല. രണ്ടു തവണ പൊതുയോഗം കൂടിയിട്ടും ഒരു തീരുമാനത്തില്‍ എത്തിച്ചേരാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല. ' 

                എന്റെ ഉത്തരം കേട്ടിട്ടു പരിശുദ്ധ ബാവാതിരുമേനി പറഞ്ഞുഃ  കൊള്ളാം നിങ്ങളുടെ വികാരി ബുദ്ധിമാനാണു. അയാള്‍ പറഞ്ഞതു കേട്ടില്ലേ? നിങ്ങളെയും പിണക്കരുതു, എന്നെയും പിണക്കരുതു. കൊള്ളാം. പൊതുയോഗം കൂടിയാല്‍ ഈ പ്രശ്നം തീരുകയില്ല എന്നു നിങ്ങള്‍ക്കു അറിയാം. അതിനാല്‍ നാം ഇതിനെ കുറിച്ചു ഒരു തീരുമാനം കൈക്കൊണ്ടു താമസം വിനാ നിങ്ങളെ അറിയിക്കും. അതനുസരിച്ചു നടന്നു കൊള്ളണം.'

                  ഇടവകയില്‍ പെട്ട ഒരു ചെറുപ്പക്കാരന്‍ ചാടി എഴുന്നേറ്റു പറഞ്ഞുഃ പരിശുദ്ധ ബാവാതിരുമേനി എടുക്കുന്ന തീരുമാനം ഏകപക്ഷീയം ആകരുതു എന്നു ഒരു അപേക്ഷയുണ്ടു.'

                 പരിശുദ്ധ ബാവാതിരുമേനി വളരെ ഗൗരവത്തില്‍ പറഞ്ഞു. അല്ല അതൊരു കല്പനയായിരുന്നു. 'ഇരിക്കടാ അവിടെ. നാം ആരാണെന്നു നിനക്കു അറിയാമോ? മലങ്കര ഓര്‍ത്തഡോക്സു സഭയുടെ പരമാദ്ധ്യക്ഷനാണു ഞാന്‍. ഇങ്ങോട്ടു നോക്കടാ? എനിക്കു എത്ര കണ്ണുകളുണ്ടടാ? രണ്ടു. നാം എടുക്കുന്ന തീരുമാനം ഒരിക്കലും ഏകപക്ഷീയമാകുകയില്ല. നിങ്ങള്‍ക്കു വിശ്വസിക്കാം.

                പിന്നെ ആരെയും സംസാരിക്കുവാന്‍ അനുവദിക്കാതെ കൈമുത്തി ആളുകളെ പിരിച്ചു വിട്ടു. പരിശുദ്ധ ബാവാതിരുമേനിക്കും ഇടവകമെത്രാപ്പോലീത്താ തിരുമേനിക്കും ഒരുക്കിയിരുന്ന പ്രഭാത ഭക്ഷണം കഴിഞ്ഞു ഇടവകമെത്രാപ്പോലീത്താ തിരുമേനി യാത്ര പറഞ്ഞു അരമനയിലേക്കു പോയി. പരിശുദ്ധ ബാവാതിരുമേനി അല്പം വിശ്രമിച്ചിട്ടു പോകാനായിരുന്നു തീരുമാനിച്ചതു.  അല്പസമയത്തിനു ശേഷം തിരുമേനി എന്നെ വിളിച്ചു. ഞാന്‍ ചെന്നു കൈമുത്തി. എന്നോടു തിരുമേനി ചോദിച്ചുഃ എങ്ങനെയുണ്ടെടോ നമ്മുടെ തീരൂമാനം.

              ഞാന്‍ പറഞ്ഞു. 'നല്ല തീരുമാനമാണു. ജനത്തിനു വിട്ടു കൊടുത്താല്‍ തീരുകയില്ല, പ്രശ്നം ഗുരുതരമാകുകയെ ഉള്ളു. പക്ഷെ, എനിക്കു ഒരു അഭിപ്രായമുണ്ടു.'

              'എന്താ തനിക്കു പറയാനുള്ളതു.' 

                 പരിശുദ്ധ ബാവാതിരുമേനിയുടെ വാക്കുകള്‍ പകര്‍ന്നു തന്ന ധൈര്യത്തില്‍ ‍ ഞാൻ പറഞ്ഞുഃ ' തിരുമസ്സു കൊണ്ടു ഒരു കല്പന തരണം.'

                 'എന്തു കല്പനയാടോ താന്‍ ഉദ്ദേശിക്കുന്നതു?  തിരുമേനി ചോദിച്ചു.

                    ഞാന്‍ പറഞ്ഞുഃ ഇതിനെ സംബന്ധിച്ചു ഇടവക ജനത്തിനു എന്തെങ്കിലും അഭിപ്രായം പറയുവാനുണ്ടെങ്കില്‍ ദേവലോകത്തു വന്നു ഇന്ന തീയതിക്കകം, നമ്മെ അറിയിക്കണം. അവിടെ വന്നു തിരുമസ്സിനോടു അഭിപ്രായം പറയുവാന്‍ ആരും ധൈര്യപ്പെടുമെന്നു തോന്നുന്നില്ല. മാത്രമല്ല, ഇങ്ങനെയുള്ള ഒരു കല്പനയുള്ളപ്പോള്‍ തിരുമസ്സിലെ തീരുമാനം ചോദ്യം ചെയ്യുവാനും കഴിയുകയില്ല എന്നാണു എന്റെ എളിയ ബുദ്ധിയില്‍ തോന്നുന്നതു.'

                കൊള്ളാമല്ലോടൊ തന്റെ അഭിപ്രായം. എന്നു പറഞ്ഞിട്ടു ഉടനെ തന്നെ ലെറ്റര്‍ പാഡ് എടുത്തു ഒരു കല്പന എഴുതി തന്നു. അടുത്ത ഞായറാഴ്ച അതു പള്ളിയില്‍ വായിക്കുകയും ചെയ്തു.

               പറഞ്ഞ കാലാവധിക്കുള്ളില്‍ ഇവിടെ നിന്നു ആരും ദേവലോകത്തു പോയില്ല. പരിശുദ്ധ തിരുമേനിയുടെ തീരുമാനം അറിയിച്ചു കൊണ്ടുള്ള കല്പന താമസംവിനാ കിട്ടി. ഡോക്ടര്‍ ജയിംസിനു തന്നെ അഞ്ചു വര്‍ഷത്തേക്കു കൂടെ ആശുപത്രി കെട്ടിടം വാടയ്ക്കു കൊടുക്കുവാനും, അതിന്റെ വാടകയും ഡിപ്പോസിറ്റും നിശ്ചയിച്ചും കൊണ്ടുള്ളതായിരുന്നു ആ കല്പന. ഉടനെ തന്നെ ഒരു നല്ല വക്കീലിനെ കണ്ടു ഉടമ്പടിയുടെ നക്കല്‍ തയ്യാറാക്കി തിരുമേനിയുടെ അംഗീകാരം വാങ്ങി അതു റജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു ആ കല്പന പള്ളിയില്‍ വായിച്ചു. ഉടനെ തന്നെ ഒരു വക്കീലിനെ കണ്ടു ഒരു ഉടമ്പടി  തയ്യാറാക്കി കമ്മറ്റിയില്‍ സമര്‍പ്പിച്ചു. കമ്മറ്റിയുടെ ആലോചനയോടെ ഞാനും ട്രസ്റ്റിയും സെക്രട്ടറിയും ഡോക്ടറെയും കൂട്ടി ദേവലോകത്തു പോയി പരിശുദ്ധബാവാതിരുമേനിയെ കാണാന്‍ തീരുമാനിച്ചു. എന്നാല്‍ സെക്രട്ടറി ഡോക്ടര്‍ക്കു എതിരായിരുന്നതിനാലും ഈ തീരുമാനം അവര്‍ക്കു തൃപ്തികരം അല്ലാതിരുന്നതിനാലും ഈ യാത്രയില്‍ നിന്നു മറ്റു ചില കാരണങ്ങള്‍ പറഞ്ഞു ഒഴിഞ്ഞു. 

                ഞങ്ങള്‍ മൂന്നു പേരും കൂടെ ദേവലോകത്തു പോയി പരിശുദ്ധ ബാവാ തിരുമേനിയെകണ്ടു ഈ ഉടമ്പടി കാണിക്കുകയും പരിശുദ്ധ ബാവാതിരുമേനിയുടെയും ഡോക്ടറുടെയും അഭിപ്രായ പ്രകാരം ചെറിയ മാറ്റങ്ങള്‍ വരുത്തുകയുംചെയ്തു. അടുത്ത ഞായറാഴ്ച വൈകിട്ടു ഇതിന്റെ ശരിയായ പകര്‍പ്പു കൊണ്ടു കാണിച്ചു അംഗീകാരം വാങ്ങിക്കണമെന്നു കല്പിക്കുകയും ചെയ്തു. ഡോകടറുടെ സമ്മതത്തോടെ ഞാനും ട്രസ്റ്റിയും ദേവലോകത്തു പോകാന്‍ തീരുമാനിക്കുകയും ചെയ്തു. ഉടനെ സെക്രട്ടറിയും ഞങ്ങളുടെ കൂടെ വരാന്‍ താല്പര്യം കാണിച്ചതിനാല്‍ അയാളെയും കൂട്ടി ഞങ്ങള്‍ ദേവലോകത്തു ചെന്നു പരിശുദ്ധ ബാവാ തിരുമേനിയെ കണ്ടു. ഉടമ്പടി തിരുമേനിയെ വായിച്ചു കേള്‍പ്പിച്ചു. അതുമതി എന്നു ബാവാതിരുമേനി സമ്മതിച്ചെങ്കിലും സെക്രട്ടറി ചില കാര്യങ്ങളില്‍ എതിര്‍പ്പു പ്രകടിപ്പിച്ചു. രണ്ടു കാര്യങ്ങളാണു പ്രധാനമായും അയാള്‍ ആവശ്യപ്പെട്ടതു. ഇപ്പോള്‍ പള്ളിയില്‍ നിന്നും ആശുപത്രിക്കു ഒരുപുതിയ കെട്ടിടം പണി തുടങ്ങിയിട്ടുണ്ടെന്നും അതിന്റെ പണിക്കു വേണ്ടി ഡോക്ടര്‍ പത്തു ലക്ഷം രൂപാ അഡ്വാന്‍സു നല്‍കണമെന്നും അതു തവണകളായി പള്ളി തിരികെ കൊടുക്കാമെന്നും പണി പൂര്‍ത്തിയാകുമ്പോള്‍ തരേണ്ട വാടക കൂടെ ഇതില്‍ കാണിക്കണമെന്നും ആയിരുന്നു അയാളുടെ പ്രധാന ആവശ്യം.

                പരിശുദ്ധ ബാവാതിരുമേനി തന്നെ അതിനോടു വിയോജിപ്പു പ്രകടിപ്പിച്ചു. ഇതു രണ്ടും ഇതില്‍ ഇപ്പോള്‍ ചേര്‍ക്കുവാന്‍ കഴിയുകയില്ല. പണി പൂര്‍ത്തീകരിക്കേണ്ടതു പള്ളിയുടെ ആവശ്യമാണു. അതിനു ഡോക്ടറോടു കടമായിട്ടാണെങ്കിലും പണം ആവശ്യപ്പെടുന്നതു ശരിയല്ലെന്നും പള്ളിയുടെ സാമ്പത്തിക ശേഷി അനുസരിച്ചു സാവകാശം പണി പൂര്‍ത്തീകരിച്ചാല്‍ മതിയെന്നും അന്നു അതിന്റെ വാടക നിശ്ചയിക്കാമെന്നും പരിശുദ്ധ ബാവാതിരുമേനി പറഞ്ഞും. പക്ഷെ അയാള്‍ അതിനെ ശക്തമായി എതിര്‍ത്തു. തീരുമാനം ആകാതെ സമയം നീണ്ടു പോയി. പരിശുദ്ധ ബാവാ തിരുമേനിക്കു പിറ്റെ ദിവസം റോമില്‍ പോകേണ്ടതാണു. 

                  അവസാനം ഒരു തീരുമാനത്തില്‍ എത്തുന്നില്ലായെന്നു കണ്ടു പരിശുദ്ധ ബാവാതിരുമേനി ദേഷ്യപ്പെട്ടു അയാള്‍ പറയുന്നതു പോലെ തിരുത്തു. സമയമില്ലാത്ത നാം എത്ര നേരമായി ഇതുമായി ഇരിക്കുന്നു. അതു പറഞ്ഞു ബാവാതിരുമേനി എഴുന്നേറ്റു പോയി. 

               രാത്രി ഒന്‍പതു മണിയായി. ഞങ്ങളും അവിടെനിന്നു തിരികെ യാത്രയായി. ചങ്ങനാശ്ശേരിയില്‍ എത്തിയപ്പോള്‍ അവിടെയുള്ള ഒരു ചെറിയ ഹോട്ടലില്‍ ചായ കുടിക്കുവാനായി കയറി. പക്ഷെ സെക്രട്ടറി വന്നില്ല. അയാള്‍ പള്ളിച്ചെലവില്‍ ഒന്നും കഴിക്കില്ലത്രേ. ഞങ്ങള്‍ അവിടെ കയറി ഓരോ ചായയും ഈരണ്ടു ഉഴുന്നു വടയും കഴിച്ചു തിരികെ പോന്നു.

                ആ ഉടമ്പടി ഡോക്ടറെ കാണിച്ചപ്പോള്‍ അയാള്‍ അതു അംഗീകരിക്കുവാന്‍ തയ്യാറായില്ല. കാരണം അയാള്‍ കൂടെ ചേര്‍ന്നു തയ്യാറാക്കിയ ഉടമ്പടിയില്‍ നിന്നു അയാളുടെ സമ്മതം കൂടാതെ വരുത്തിയ മാറ്റം അംഗീകരിക്കുവാന്‍ പറ്റില്ലെന്നായിരുന്നു അയാളുടെ നിലപാടു. ഒരുവിധത്തില്‍ അതു ശരിയാണു. പരിശുദ്ധ ബാവാ തിരുമേനി റോമില്‍ പോയതിനാല്‍ ഇതിനു ഒരു പരിഹാരം ഉണ്ടാക്കുവാനും കഴിയാതെ ആയി. 

               ആ ശനിയാഴ്ച പള്ളിയില്‍ ചെന്നപ്പോഴാണു പുതിയ വാര്‍ത്ത അറിയുന്നതു. എന്നെ കുറിച്ചായിരുന്നു ആ വാര്‍ത്ത. കോട്ടയത്തു പോയി തിരികെ വന്നപ്പോള്‍ ചങ്ങശ്ശേരിയില്‍ വച്ചു സെക്രട്ടറിയെ കൂട്ടാതെ ഞാനും ട്രസ്റ്റിയും, ആ ഇടവകക്കാരനായ ടാക്സി ഡ്രൈവറും കൂടി ഒരു ഹോട്ടലില്‍ കയറി പള്ളി ‍ചെലവിൽ ബിയര്‍ കഴിച്ചെന്നതാണു ഒന്നു. അച്ചന്‍ ഡോക്ടറുടെ കൈയ്യില്‍ നിന്നു പതിനായിരം രൂപാ വാങ്ങി, കള്ളപ്രമാണം ഉണ്ടാക്കി അയാള്‍ക്കു പള്ളിയുടെ ആശുപത്രി കൊടുക്കാനായിരുന്നു ഉദ്ദേശം എന്നാല്‍ സെക്രട്ടറി ശക്തമായ നിലപാടു എടുത്തതിനാല്‍ അതു പൊളിഞ്ഞു പോയി. അതുകൊണ്ടാണു ഡോക്ടര്‍ ഇതില്‍ നിന്നു പിന്മാറിയതു. ഇതായിരുന്നു രണ്ടാമത്തെ ആരോപണം. ഇതു കേട്ടു ഞാന്‍ അല്പ സമയം സ്തംഭിച്ചിരുന്നു പോയി. 

                      കുറെ കഴിഞ്ഞപ്പോള്‍ സെക്രട്ടറി വന്നു. അയാളോടു ഇതെന്താ ഈ കേള്‍ക്കുന്നതു എന്നു ഞാന്‍ ചോദിച്ചു.

                     പെട്ടെന്നു അയാള്‍ പറഞ്ഞുഃ ഞാന്‍ നിരപരാധിയാണു. ഇതൊന്നും ഞാന്‍ അറിഞ്ഞിട്ടില്ല. 

                      എന്താണെന്നു ഞാന്‍ പറയാതെ തന്നെ അയാള്‍ മറുപടി പറഞ്ഞതിനാല്‍ അയാള്‍ തന്നെ ആയിരിക്കും ഇതിന്റെ പിന്നിലെന്നു ഞാന്‍ ഊഹിച്ചു. മനസ്സും ശരീരവും തളരുന്നതു പോലെ തോന്നി. ഒരുവിധത്തില്‍ സന്ധ്യാനമസ്കാരം പൂര്‍ത്തീകരിച്ചു തിരികെ വീട്ടില്‍ എത്തി.ആരോടും ഒന്നും പറഞ്ഞില്ല. രാത്രിയില്‍ ശരിക്കു ഉറങ്ങാന്‍ കഴിഞ്ഞില്ല. മനസ്സു പ്രാര്‍ത്ഥനയില്‍ മുഴുകി. ഒരു കുഴപ്പവും കൂടാതെ നാളെ വി.കുര്‍ബ്ബാന പൂര്‍ത്തീകരിക്കുവാന്‍ കഴിയണമെ എന്നതായിരുന്നു പ്രാധാന പ്രാര്‍ത്ഥന. 

                        ദൈവം കരുണ ചെയ്തു. വി.കുര്‍ബ്ബാന വലിയ പ്രശ്നം കൂടാതെ പൂര്‍ത്തീകരിച്ചു. വി.കുര്‍ബ്ബാന മദ്ധ്യേ വിശ്വാസ പ്രമാണ സമയത്തു വി.ത്രോണോസിന്റെ മുമ്പില്‍ മുട്ടു കുത്തി പ്രാര്‍ത്ഥിക്കുമ്പോള്‍ ഒരു ശുശ്രൂഷകന്‍ ഒരു കടലാസ്സു എന്റെ മുമ്പില്‍ വച്ചു. പ്രാര്‍ത്ഥനയ്ക്കുള്ള പേരുകള്‍ ആയിരിക്കും എന്നു കരുതി നിവര്‍ത്തി നോക്കിയപ്പോള്‍ ആ ഇടവകക്കാരന്‍ ഒരാളുടെ ഒരു കുറിപ്പായിരുന്നു അതു. പരിശുദ്ധ ബാവാ തിരുമേനി ആശുപത്രി സംബന്ധിച്ചു ഒരു തീരുമാനം എടുത്തു അറിയിക്കുമെന്ന കല്പന വായിച്ചിട്ടു ആഴ്ചകള്‍ പലതു കഴിഞ്ഞിരിക്കുന്നു. എന്തായി എന്നു അറിയാന്‍ ഇടവകജനങ്ങള്‍ക്കു ആഗ്രഹമുണ്ടു. നിജസ്ഥിതി എന്താണെന്നു അച്ചന്‍ പള്ളിയില്‍ പറയണം. ഇതായിരുന്നു കുറിപ്പു. എന്താണു ചെയ്യേണ്ടതു എന്നു നിശ്ചയം ഇല്ലാതിരുന്ന എന്റെ മനസ്സില്‍ അതു ഒരു പുതിയ വെളിച്ചം പകര്‍ന്നു. നടന്ന കാര്യങ്ങള്‍ പരസ്യമായി അറിയിക്കുക എന്ന തീരുമാനത്തില്‍ മനസ്സു ഉറച്ചു.

               ആ വി്കുര്‍ബ്ബാന ദൈവകൃപ കൂടുതല്‍ ലഭിക്കുന്ന നിമിഷങ്ങളായി മാറി. വി.കുര്‍ബ്ബാന പുരോഗമിക്കുന്തോറും മനസ്സിനു ബലം ഏറിക്കൊണ്ടിരുന്നു.

                വി.കുര്‍ബ്ബാന കഴിഞ്ഞു സാധാരണ പ്രസ്താവനകള്‍ നടത്തിയിട്ടു ഞാന്‍ വിഷയത്തിലേക്കു കടന്നു. ഇടവകയിലെ ഒരാളുടെ ഒരു കുറിപ്പു കിട്ടിയതു ആമുഖമായി പറഞ്ഞിട്ടു നടന്ന കാര്യങ്ങളെല്ലാം സത്യസന്ധമായി ഒന്നും മറച്ചു വയ്ക്കാതെ പറഞ്ഞു. അവസാനം എന്നെ കുറിച്ചു പറഞ്ഞു പരത്തിയിരിക്കുന്ന, ബിയറടിച്ചെന്നും പതിനായിരം രൂപാ വാങ്ങി ആശുപത്രി ‍ഡോക്ടര്ക്കു കൊടുക്കുവാന്‍ ശ്രമിച്ചെന്നും സെക്രട്ടറിയുടെ സമയോചിതമായ ഇടപെടല്‍ മൂലം അതു പൊളിഞ്ഞെന്നുമുള്ള കഥകളും പറഞ്ഞു. ഞാന്‍ അതു എത്ര നിഷേധിച്ചാലും നിങ്ങള്‍ വിശ്വസിക്കണമെന്നില്ല. കാലം സത്യം തെളിയിക്കും അതു വരെ നമുക്കു കാത്തിരിക്കാം. ഇവിടെ വികാരിയായി വന്നതു എനിക്കു താത്പര്യമുണ്ടായിട്ടല്ല. നിങ്ങളില്‍ പലരും ആവശ്യപ്പെട്ടതനുസരിച്ചു ഇടവക മെത്രാപ്പോലീത്താ നിര്‍ബ്ബന്ധിച്ചതു കൊണ്ടാണു ഞാന്‍ വന്നതു. അതിനാല്‍ നിങ്ങള്‍ തന്നെ പോയി എനിക്കു ഒരു സ്ഥലം മാറ്റ കല്പന വാങ്ങി തരണം. നിങ്ങളുടെ പാരമ്പര്യവും അതാണല്ലോ.

               എല്ലാം കഴിഞ്ഞു കാപ്പികുടിച്ചു കഴിഞ്ഞപ്പോള്‍ കുറെ ചെറുപ്പക്കാര്‍ വളരെ ഗൗരവത്തോടെ കടന്നു വന്നു. 'അച്ചാ, ഈ ആറാം തീയതി ഡോക്ടറുമായുള്ള ഉടമ്പടിയുടെ കാലാവധി തീരുകയാണു. അന്നു അച്ചന്‍ കൂടെ വന്നു ഡോക്ടറെ അവിടെ നിന്നു ഇറക്കി വിടണം.'

               അദ്ദേഹത്തെ ഇറക്കി വിടുവാന്‍ എനിക്കു പോലീസധികാരം ഒന്നുമില്ല. അന്നു ആശുപത്രി ഒഴിഞ്ഞു തരണം എന്നു പറഞ്ഞു നോട്ടീസു അയയ്ക്കുവാന്‍ സെക്രട്ടറിയോടു പറഞ്ഞിട്ടുണ്ടു. അതില്‍ കൂടുതല്‍ ഒന്നും ചെയ്യാന്‍ കഴിയുകയില്ല. ഞാന്‍ ശാന്തമായി പറഞ്ഞു. 

                അവര്‍ കോപാകുലരായി അക്രോശിച്ചു.' ഒരു വികാരിയച്ചന്‍ ഇങ്ങനെയാണോ പറയേണ്ടതു?

                 എങ്ങനെ പറയണം എന്നു നിങ്ങള്‍ പറ. ഞാന്‍ അങ്ങനെ പറയാം. ഞാന്‍ പറഞ്ഞു.

                 അവരെല്ലാവരും ചേര്‍ന്നു പറഞ്ഞുഃ അല്ലേലും ഞങ്ങള്‍ക്കു അറിയാം അച്ചന്‍ ആശുപത്രി ഡോക്ടര്‍ക്കു കൊടുക്കാന്‍ നടക്കുകയാണെന്നു. ഒരു കാര്യം ഓര്‍ത്തു കൊള്ളുക. ആറാം തീയതി രാത്രി പന്തണ്ടു മണിക്കാണു ഉടമ്പടിയുടെ കാലാവധി അവസാനിക്കുന്നതു. അതിനു മുമ്പെ അയാളെ ഇറക്കി വിട്ടില്ലെങ്കില്‍ ഞങ്ങള്‍ രാത്രിയില്‍ അച്ചന്റെ വീട്ടില്‍ വന്നു കണ്ടോളാം. എന്നു പറഞ്ഞു പോകാന്‍ തുടങ്ങി. 

                       നില്ക്കൂ. ഞാനൊരു കാര്യം പറയുന്നതു കൂടെ കേട്ടിട്ടു പോകൂ. ഞാന്‍ ആശുപത്രി ഡോക്ടര്‍ക്കു കൊടുക്കുവാന്‍ നടക്കുകയല്ല എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുകയില്ല. അതിനാല്‍ ആറാം തീയതി പാതിരാത്രിക്കു നിങ്ങള്‍ എന്നെ കാണുവാന്‍ എന്റെ വീട്ടില്‍ വരേണ്ടതായി വരും.എന്തിനു അതുവരെ നീട്ടിക്കൊണ്ടു പോകണം. ഇപ്പോള്‍ ഈ പകല്‍ വെളിച്ചത്തില്‍ അങ്ങു കാണു. നിങ്ങള്‍ എങ്ങനെയാണു കാണാന്‍ വരുന്നതെന്നു ഭയപ്പെട്ടു രണ്ടു ദിവസം ഞാന്‍ കഴിച്ചു കൂട്ടണ്ടായല്ലോ. ഇപ്പോള്‍ കണ്ടാല്‍ എനിക്കു പോയി സ്വസ്തമായി ഉറങ്ങാമായിരുന്നു. 

                       നമുക്കു കാണാം. ഭിഷണിയുടെ സ്വരത്തില്‍ പറഞ്ഞിട്ടു അവര്‍ ഇറങ്ങി പോയി.

                         ഇനിയും എന്താണു കരണീയം? മനസ്സില്‍ ആ ചോദ്യം മുഴച്ചു നിന്നു. ദൈവത്തില്‍ സങ്കേതപ്പെടുക. അവന്‍ വഴി തുറന്നു തരും മനസ്സു മന്ത്രിച്ചു. രാത്രിയില്‍ ഒരു ഉറച്ച തീരുമാനത്തില്‍ മനസ്സു എത്തിച്ചേർന്നു. രാവിലെ എഴുന്നേറ്റു പ്രഭാതചര്യകളും കുളിയും പ്രഭാത ഭക്ഷണവും കഴിഞ്ഞു നേരെ അരമനയില്‍ എത്തി. അഭിവന്ദ്യ തിരുമേനിയോടു സംഭവങ്ങളെല്ലാം വിവരിച്ചു. അവസാനം, ഇനിയും അവിടെ തുടരന്നതു പ്രയാസമാകയാല്‍ അവിടുന്നു എന്നെ മാറ്റണമെന്നു തിരുമേനിയോടു അപേക്ഷിച്ചു.

                       സാരമില്ല. അങ്ങനെയൊക്കെ കിടക്കും. എവിടെയാ പ്രശ്നമില്ലാത്തതു. അതിനാല്‍ പിടിച്ചു നില്‍ക്കുവാന്‍ ശ്രമിക്കു. ഞാന്‍ കൂടെയുണ്ടു. ധൈര്യമായി മുന്നോട്ടു പോകുക. തിരുമേനി ധൈര്യപ്പെടുത്തുവാന്‍ ശ്രമിച്ചു. 

                  ഞാന്‍ പിന്മാറിയില്ല. എന്റെ ആവശ്യത്തില്‍ ഉറച്ചു നിന്നു. തിരുമേനി അനുകൂലം ആകുന്നില്ല എന്നു കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞുഃ തിരുമേനീ! എനിക്കു അവിടെ പോകാന്‍ ഇഷ്ടമില്ലാഞ്ഞിട്ടും തിരുമേനി നിര്‍ബ്ബന്ധിച്ചതു കൊണ്ടും തിരുമേനിയെ വിഷമിപ്പിക്കരുതു എന്നു കരുതിയുമാണു അന്നു ഞാന്‍ സമ്മതിച്ചതു. ഇപ്പോള്‍ തിരുമേനി എന്റെ അവസ്ഥ തിരിച്ചറിഞ്ഞു എന്നെ സഹായിച്ചേ മതിയാകൂ..

                  അല്പ സമയം കഴിഞ്ഞു തിരുമേനി പറഞ്ഞുഃ അച്ചനെ അവിടെനിന്നു മാറ്റി മറ്റൊരു പള്ളി തരാം. പക്ഷെ, അവിടെ ഇതിനേക്കാള്‍ വലിയ പ്രശ്നങ്ങളാണു. രണ്ടു ഗ്രൂപ്പാണു. അച്ചനാണെങ്കിലും അവിടെനിന്നു ഒരു മാറ്റം വേണമെന്നു നിര്‍ബ്ബന്ധിക്കുന്നു. ഒരുകാര്യം പറഞ്ഞേക്കാം. അവിടെ ചെന്നിട്ടു ഉടനെ ഒരു മാറ്റം വേണമെന്നു പറഞ്ഞു ഇങ്ങോട്ടു വരരുതു.

                  ഇല്ല തിരുമേനി. അവരു വന്നു എന്നെ മാറ്റണമെന്നു പറഞ്ഞാല്‍ മാറ്റിയാല്‍ മതി.

                    ആ പള്ളിയിലെ അച്ചനെ ഞാനിരുന്ന പള്ളിയിലേക്കും എന്നെ ആ പള്ളിയിലേക്കും മാറ്റി ഉടനെ തന്നെ കല്പന എഴുതി തന്നു. തിരുമേനിയോടു നന്ദി പറഞ്ഞു കൈമുത്തി കല്പനയും വാങ്ങി അരമനയുടെ പടികള്‍ ഇറങ്ങിയപ്പോള്‍ മനസ്സില്‍ ഒരു ക്രിസ്തീയഗീത ത്തിന്റെ ഈരടികള്‍ ഉണര്‍ന്നുഃ  കരുതുന്നവന്‍ ഞാനല്ലയോ, കലങ്ങുന്നതെന്തിനു നീ. കണ്ണുനീരിന്റെ താഴ്വരയില്‍ കൈവിടുകയില്ല ഞാന നിന്നെ.


Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30