14. പടികളിറങ്ങുമ്പോള്‍.

 14. പടികളിറങ്ങുമ്പോള്‍.

---------------------------------------

                 മൂന്നു വര്‍ഷത്തെ സേവനം അവസാനിപ്പിച്ചു ഈ ദേവാലയത്തിന്റെ പടികളിറങ്ങുകയാണു. അല്പം ഭയപ്പാടൊടെയാണു ഇവിടേക്കു സേവനത്തിനായി കടന്നു വന്നതു. 

                  ഭദ്രാസന മെത്രാപ്പോലീത്താ തിരുമേനി, സാധാരണമല്ലാത്ത വിധത്തില്‍ എന്നെ അരമനയിലേക്കു വിളിച്ചു ഇവിടേക്കുള്ള സ്ഥലം മാറ്റകല്പന നേരിട്ടു തരികയായിരുന്നു. കല്പന തന്നിട്ടു അഭിവന്ദ്യ തിരുമേനി പറഞ്ഞുഃ അച്ചാ,അല്പം പ്രശ്നമുള്ള ഇടവകയാണെന്നു അറിയാമല്ലോ. വളരെയധികം പ്രാര്‍ത്ഥനയും ദൈവാശ്രയവും ശ്രദ്ധയും ഇവിടെ ആവശ്യമാണു. 65 വീട്ടുകാരു മാത്രമുള്ള ഒരു കൊച്ചു ഇടവകയാണെങ്കിലും ശക്തമായ രണ്ടു ഗ്രൂപ്പാണു അവര്‍. അവിടെ ചെല്ലുന്ന അച്ചന്മാരെ അവര്‍ എങ്ങനെയെങ്കിലും ഒരു ഗ്രൂപ്പിലാക്കും. അവിടെയുള്ള പ്രശ്നത്തെ കുറിച്ചു എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍, അതു ഏതെങ്കിലും ഗ്രൂപ്പിനെ പിന്താങ്ങുന്നതായി അവര്‍ തന്നെ വ്യാഖ്യാനിച്ചു ആ ഗ്രൂപ്പില്‍ ആക്കി കളയും. പിന്നെ അവിടെ പിടിച്ചു നില്‍ക്കുവാന്‍ കഴിയാതെ അച്ചന്‍ താമസിയാതെ സേവനം അവസാനിപ്പിച്ചു പോരേണ്ടതായി വരും. അതു കൊണ്ടു ഒരു ഗ്രൂപ്പിലും പെടാതെ സൂക്ഷിക്കുക. എന്തു പ്രശ്നമുണ്ടായാലും ഞാന്‍ കൂടെയുണ്ടു. ധൈര്യമായി പോയി ചാര്‍ജ്ജെടുത്തു കൊള്ളുക. തിരുമേനിയുടെ പ്രാര്‍ത്ഥന ഉണ്ടാകണം എന്നു മാത്രം പറഞ്ഞു കല്പന വാങ്ങി പോന്നു.

                  ആ പള്ളി പ്രശ്നത്തെ കുറിച്ചു ചില കാര്യങ്ങള്‍ ഒക്കെ കേട്ടിട്ടുണ്ടെന്നു അല്ലാതെ കൂടുതലൊന്നും അറിയില്ലായിരുന്നു. അവിടേക്കു പോകേണ്ടതായി വരുമെന്നു തോന്നിയിട്ടില്ലാത്തതിനാല്‍ അധികം അന്വേഷിച്ചുമില്ല. 

                    പരുമല പോയി പരി.തിരുമേനിയുടെ കബറിങ്കല്‍ പ്രാര്‍ത്ഥിച്ചും ദൈവത്തില്‍ സങ്കേതപ്പെട്ടും ആ ദേവാലയത്തില്‍ ചാര്‍ജ്ജെടുത്തു. മുന്‍ വികാരിയില്‍ നിന്നു ചാര്‍ജ്ജെടുക്കുവാന്‍ ചെന്നപ്പോള്‍ തന്നെ, പൂതിയ വികാരിയെ കാണാനായി വളരെയധികം ആളുകള്‍ കൂടിയിരുന്നു. പലരും വന്നു പരിചയപ്പെട്ടു. ചോദിച്ചതിനു മാത്രം ഉത്തരം പറഞ്ഞു. 

                  ആദ്യഞായറാഴ്ചയിലെ വി.കുര്‍ബ്ബാനയ്ക്കു പള്ളി നിറയെ ആളുകളുണ്ടായിരുന്നു. ആരൊക്കെ ഏതു ഗ്രൂപ്പാണു എന്നു അറിയാത്തതിനാല്‍ അധികം അടുപ്പം കാണിക്കാതെ നിന്നു.

                 ട്രസ്റ്റിയും സെക്രട്ടറിയുമായി ആലോചിച്ചു പിറ്റെ ആഴ്ച തന്നെ ഭവനസന്ദര്‍ശനം ആരംഭിച്ചു. ഭരണസമതി ഒരു ഗ്രൂപ്പില്‍ പെട്ടതായതിനാല്‍ അവരെ ഒഴിവാക്കി ശുശ്രൂഷകനുമായിട്ടാണു ഭവനസന്ദര്‍ശനം നടത്തിയതു. ശുശ്രൂഷകനായ ബേബി വലിയ കുഴപ്പക്കാരനല്ലെന്നു തോന്നി. അയാള്‍ ആ ഇടവകക്കാരനല്ലാത്തതിനാല്‍ ഒരു ഗ്രൂപ്പിലും പെട്ടിട്ടുമില്ല. മാത്രമല്ല, ഇതു മാത്രമാണു ഉപജീവനമാര്‍ഗ്ഗം. അതിനാല്‍ ആരെയും പിണക്കാതെ ദീര്‍ഘകാലമായി അവിടെ സേവനം നടത്തുന്നു. അയാളില്‍ നിന്നു അവിടുത്തെ പ്രശ്നത്തെ കുറിച്ചു കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കി. ഒപ്പം ചെല്ലുന്ന ഭവനം ഏതൂ ഗ്രൂപ്പില്‍ പെട്ടതാണെന്നും,നേതാക്കന്മാര്‍ ആരാണെന്നുമൊക്കെ മനസ്സിലാക്കി. 

                 ആ ഇടവകയുടെ ഉയര്‍ച്ചയ്ക്കു കാരണമായ ജോര്‍ജ്ജച്ചനെ കുറിച്ചാണു അയാള്‍ക്കു പറയാനുള്ളതു. ഏതാണ്ടു ഇരുപതു വര്‍ഷം ഇവിടെ സേവനം അനുഷ്ഠിച്ചു. അച്ചനാണത്രേ അയാളെ ഇവിടെ ശുശ്രൂഷകനാക്കിയതു. ഇടവകജനത്തെ എല്ലാവരെയും അദ്ദേഹം ഒരുപോലെയാണു കണ്ടതു. ഇവരുടെ ആത്മീയവും ലൗകികവുമായ വളര്‍ച്ചയുടെ പിന്നിലെ കരങ്ങള്‍ ആ അച്ചന്റേതായിരുന്നു. ഓലമേഞ്ഞ പഴയ പള്ളിയുടെ സ്ഥാനത്തു ഈ മനോഹരമായ കൊച്ചു ദേവാലയം പണിതതിന്റെ പിന്നില്‍ അച്ചന്റെ ത്യാഗോജ്ജ്വലമായ സേവനം ഉണ്ടു. ഒരു ഹൈസകൂള്‍ അദ്ധ്യാപകനാണെന്ന അഹന്തയൊന്നും ഇല്ലാതെ  ഇടവകക്കാരോടൊപ്പം മണ്ണു കല്ലും ചുമ്മാന്‍ വരെ അച്ചനുണ്ടായിരുന്നു. ഇടവകക്കാര്‍ക്കും അച്ചന്‍ ജീവനായിരുന്നു. അച്ചന്‍ പറയുന്നതെന്തും ചെറുപ്പം വലിപ്പമില്ലാതെ എല്ലവരും അനുസരിക്കുമായിരുന്നു. അച്ചന്റെ സ്നേഹത്തിന്റെ മുമ്പില്‍ എതിര്‍ക്കുവാന്‍ ആര്‍ക്കും ധൈര്യമില്ലായിരുന്നു. അന്നേ ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ അവരുടെ ഇടയില്‍ ഉണ്ടായിരുന്നു. അച്ചന്റെ നിറഞ്ഞ സാന്നിദ്ധ്യം അതു വളരാന്‍ അനുവദിച്ചില്ല. അച്ചന്റെ സ്ഥലം മാറ്റം അവര്‍ക്കു വേദനാജനകമായിരുന്നു. 

               അച്ചനു ശേഷം വന്ന അച്ചന്‍ കുറേക്കൂടെ ചെറുപ്പമായിരുന്നു. അതിന്റെ ഒരു പക്വതയില്ലായ്മ പ്രകടമായിരുന്നു. ജോര്‍ജ്ജച്ചന്‍ പോയതോടെ അവരുടെ ഇടയിലുണ്ടായിരുന്ന സൗന്ദര്യപിണക്കം വര്‍ദ്ധിച്ചു. ചില കുടുംബവഴക്കുകള്‍ പള്ളിയേയും ബാധിച്ചു. പലപ്പോഴും വ്യക്തികള്‍ തമ്മിലുള്ള വഴക്കാണു പൊതുയോഗങ്ങളിലും മറ്റും പ്രകടമാകുന്നതു. മുറയ്ക്കു ഭവനസന്ദര്‍ശനം നടത്തുന്ന ഒരു പുരോഹിതനു മാത്രമേ അതു തിരിച്ചറിയുവാനും മുളയിലെ നുള്ളി കളയാനും കഴിയുകയുള്ളു.  ആ വര്‍ഷത്തെ തെരഞ്ഞെടുപ്പു പൊതുയോഗത്തില്‍ ഇടവകയിലെ ഭിന്നിപ്പു പതുക്കെ തലപൊക്കി. അതുവരെ ഏകകണ്ഠമായി നടന്നിരുന്ന തെരഞ്ഞെടുപ്പു രണ്ടു ഗ്രൂപ്പായി.  തെരഞ്ഞെടുപ്പിലാണു കലാശിച്ചതു. അച്ചനും ഭരണത്തില്‍ കയറിയ ഗ്രൂപ്പിനോടു അല്പം ചായ്വുണ്ടായിരുന്നുവത്രേ.

               ഇടവകക്കാരുടെ ചെറുതും വലുതുമായ കാര്യങ്ങള്‍ക്കെല്ലാം മുന്‍വികാരി ജോര്‍ജ്ജച്ചന്‍ വേണമെന്നു കക്ഷിഭേദമെന്യേ നിര്‍ബ്ബന്ധമായിരുന്നു. അച്ചന്‍ എല്ലാക്കാര്യത്തിനും വരികയുംചെയ്തു. അച്ചന്‍ വരുമ്പോള്‍ ആളുകള്‍ ആ അച്ചനോടു കൂടുതല്‍ അടുപ്പം കാണിച്ചതു വികാരിയുടെ  മനസ്സില്‍ പോറലുളവാക്കി. അച്ചന്‍ അതു പ്രകടമാക്കുകയും ചെയ്തു. മാത്രമല്ല, അച്ചന്റെ ഈ വിധമുള്ള ഇടപെടലുകള്‍ ഇവിടുത്തെപ്രശ്നം വഷളാക്കുകയേയുള്ളു എന്ന അഭീപ്രായം ഭരണസമതിയും സമ്മതിച്ചു. അതാകട്ടെ കക്ഷിവൈരാഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. അച്ചനുശേഷം വന്ന പുരോഹിതന്മാര്‍ക്കും അതില്‍ ഒന്നും ചെയ്യുവാന്‍ കഴിയാതെ പ്രശ്നം വഷളാകുകയും ചെയ്തു. അതിനാല്‍ തന്നെ ഒരച്ചനും അധികനാള്‍ ഇവിടെ നില്‍ക്കുകയില്ല. മൂന്നു വര്‍ഷം മുമ്പു വന്ന തോമസച്ചന്‍, ഇവിടെ വരാന്‍ താല്പര്യമില്ലാതെ വന്നതാകയാല്‍ അച്ചന്‍ അങ്ങനെ കാര്യമായി ഒന്നും ചെയ്തില്ല. ആ വര്‍ഷത്തെ ഭരണസമതിക്കാര്‍ അച്ചനോടു പോലും ആലോചിക്കാതെയും കമ്മറ്റിയുടെയോ പൊതുയോഗത്തിന്റെയോ തീരുമാനം ഇല്ലാതെയും ശവക്കോട്ടയില്‍ അവരവരുടെ കല്ലറ റിസേര്‍വ്വു ചെയ്തു. അതു മറ്റൊരു വലിയ പ്രശ്നത്തില്‍ കൊണ്ടെത്തിച്ചു.

                 അടുത്ത ഞായറാഴ്ച വി.കുര്‍ബ്ബാന കഴിഞ്ഞു ഇരു കൂട്ടരും തമ്മില്‍ ഏറ്റു മുട്ടി. എതിര്‍ കക്ഷികള്‍ ശവക്കോട്ടയില്‍ കയറി റിസേര്‍വ്വു ചെയ്തതിന്റെ അടയാളമായി വച്ചിരുന്ന കുരിശു എടുത്തു. ഭരണസമതിയും കൂട്ടരും ഏറ്റു മുട്ടി. കലഹം അടിയിലാണു കലാശിച്ചതു.കുരിശെടുത്തു പരസ്പരം അടിച്ചു. രണ്ടു കൂട്ടത്തിലും ചിലര്‍ക്കു പരുക്കേറ്റു. ആശുപത്രിയിലും ആയി. അതു പോലീസു കേസ്സായി. കോടതിയിലും കേസ്സായി. തോമസ്സച്ചനും താമസ്സിയാതെ സ്ഥലം മാറ്റം വാങ്ങി പോയി. പിന്നെ പല അച്ചന്മാരും വന്നു. ഒന്നും ചെയ്യുവാന്‍ കഴിയാത്ത അവസ്ഥ തുടര്‍ന്നു.

                  അങ്ങനെ എനിക്കു തൊട്ടു മുമ്പു ബഹു. ജോസഫസച്ചന്‍ ഇവിടെ വികാരിയായി വന്നു. ഭദ്രാസനത്തിലെ പ്രഗത്ഭന്മാരായ അച്ചന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം. 

                  അച്ചന്‍ വന്നു ആറുമാസം കഴിഞ്ഞപ്പോള്‍ കോടതിവിധി വന്നു. പള്ളി പൊതുയോഗത്തിന്റെ തീരുമാനം കൂടാതെ കല്ലറ റിസേര്‍വ്വു ചെയ്തതു തെറ്റാണെന്നും ഇരു കക്ഷികളും അവരവരുടെ കോടതി ചെലവുകള്‍ വഹിച്ചു കൊള്ളണം എന്നുമായിരുന്നു വിധി. പ്രശ്നം തീര്‍ന്നു എന്നു തോന്നിയെങ്കിലും അതു അവിടെയും അവസാനിച്ചില്ല. കോടതിവിധിയെ എതിര്‍ക്കുവാന്‍ കഴിയാത്തതിനാലും ഇനിയും മുന്നോട്ടുപോയാലും ഇതു തന്നെ ആയിരിക്കും കോടതിയില്‍നിന്നുള്ള ഉത്തരവു എന്നു അറിയാവുന്നതിനാലുംം റിസേര്‍വ്വു ചെയ്ത കക്ഷികള്‍ മൗനം പാലിച്ചു.മാത്രമല്ല അവരാണു ഇപ്പോള്‍ ഭരിക്കുന്നതു. പക്ഷെ എതിര്‍ കക്ഷീകള്‍ അടങ്ങിയിരുന്നില്ല. കേസിന്റെ ചെലവുകള്‍ പ്രതികളായ ട്രസ്റ്റിയും സെക്രട്ടറിയും പള്ളിയില്‍ നിന്നാണു ചെലവാക്കിയതു. ഇതു അറിയാവുന്ന വാദികള്‍ അതിനെ എതിര്‍ത്തു. പള്ളിയില്‍ നിന്നു അതിനു ചെലവായ പണം മുഴുവനും പ്രതികളായ അന്നത്തെ വികാരിയും ട്രസ്റ്റിയും സെക്രട്ടറിയും പള്ളിക്കു നല്‍കണമെന്നു അവര്‍ വാദിച്ചു. ജോസഫച്ചന്‍ അതിനെ എതിര്‍ത്തു. ഇതിലൊന്നും ഉള്‍പ്പെടാത്ത അന്നത്തെ വികാരി പണം അടയ്ക്കണമെന്ന അവരുടെ വാദത്തെ അച്ചന്‍ എതിര്‍ത്തു. അവസാനം അച്ചന്‍ അതു ഇടവക മെത്രാപ്പോലീത്താ തിരുമേനിയെ അറിയിച്ചു. ആ പണം പള്ളിയില്‍ നിന്നു തന്നെ ചെലവാക്കേണ്ടതാണു എന്നു പറഞ്ഞു തിരുമേനി കല്പന കൊടുത്തു. അച്ചന്‍ അതു പള്ളിയില്‍ വായിച്ചു. അതിനെ വാദികള്‍ എതിര്‍ക്കുകയും കലഹത്തില്‍ ചെന്നെത്തുകയും ചെയ്തു. ജോസഫച്ചനും തുടരാന്‍ കഴിയാതെ പോയി. അതിന്റെ പിന്നാലെയാണു ഞാന്‍ എത്തിയതു.

                ഭവനസന്ദര്‍ശനം പൂര്‍ത്തിയാക്കിയപ്പോഴേക്കും പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ ഏതാണ്ടു എനിക്കു മനസ്സിലായി. ചെന്ന ഭവനക്കാര്‍ക്കെല്ലാം ഇതു മാത്രമേ പറയാനുള്ളു. ഞാന്‍ കേട്ടിരുന്നതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. പ്രശ്നങ്ങളെ ഞാന്‍ അത്ര ഗൗരവമായി കാണുന്നില്ല എന്ന ഭാവത്തിലാണു ഞാന്‍ അവരോടു ഇടപെട്ടതു. ഒരു കാര്യം ഞാന്‍ തീരുമാനിച്ചു. ആദ്ധ്യാത്മികസംഘടനകളില്‍ കൂടുതല്‍ ശ്രദ്ധിക്കുക. മൂന്നു പ്രാര്‍ത്ഥനായോഗങ്ങളിലും മുടങ്ങാതെ സംബന്ധിച്ചു. വരാത്ത ആളുകളെ സന്ദര്‍ശിക്കുകയും വരാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഒരു സ്ത്രീസമാജമെ ഉള്ളു അതിലും മുറയ്ക്കു പോയി. യുവനപ്രസ്ഥാനവും സണ്ടേസ്ക്കൂളും ബാലികാബാലസമാജങ്ങളും ശക്തിപ്പെടുത്തുവാന്‍ ആവുംവിധം ശ്രമിച്ചു.വരാത്തവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നു.

                  ഭൂരിപക്ഷത്തിനും അതു ഇഷ്ടമായി. ഒരു കാര്യത്തില്‍ ഞാന്‍ വളരെ ശ്രദ്ധിച്ചു. പ്രസംഗിക്കുമ്പോള്‍ പ്രശ്നങ്ങള്‍ പരാമര്‍ശിക്കാതിരിക്കുവാന്‍ വളരെ ജാഗ്രത കാണിച്ചു. ഗ്രൂപ്പു ചിന്തയ്ക്കു വലിയ അയവൊന്നും വന്നിരുന്നില്ല. വന്നു സംബന്ധിക്കുന്നവരില്‍ പലരും ഞാന്‍ എന്താണു പറയുന്നതു എന്നു അറിയുവാനാണു വരുന്നതു എന്നു മനസ്സിലായിരുന്നു. ആളുകള്‍ക്കു ഇതില്‍ താല്പര്യം കൂടിയപ്പോള്‍ ഗ്രൂപ്പു നേതാക്കന്മാര്‍ പലരും ചില കമന്റുകള്‍ പറഞ്ഞതായി കേട്ടു. ഇപ്പോള്‍ ഇയാള്‍ എല്ലാം ശരിയാക്കും. അയാള്‍ ഇപ്പോള്‍ പുളുത്തുന്നതു കാണാം. എന്നോടു താല്പര്യമുള്ളവര്‍ ഇതു എന്നെ അറിയിച്ചെങ്കിലും ഞാന്‍ അതിനു വലിയ ഗൗരവം കൊടുത്തതായി ഭാവിച്ചില്ല. 

               ഇതിനിടയില്‍ ഒരു ഗുരുതരമായ പ്രശ്നം ഉണ്ടായി. ബഹു. ജോര്‍ജ്ജച്ചന്‍ വികാരിയായിരുന്നപ്പോള്‍ ഒരു തമിഴുനാടു സ്വദേശിയെ ക്രിസ്ത്യാനിയാക്കി  ഈ ഇടവകാംഗമാക്കി ചേര്‍ത്തു. അയാള്‍ പള്ളിപണിക്കു മേസ്തിരിയായി വന്നതായിരുന്നു. ഈ ഇടവകയിലെ നിര്‍ദ്ധനയായ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു കൊടുക്കുകയും ചെയ്തു. ഇപ്പോള്‍ അയാള്‍ ചെറിയ ഒരു കോണ്‍ട്രാക്റ്ററായി വളര്‍ന്നു. അയാളുടെ അമ്മ കൂടെയുണ്ടായിരുന്നു. അവര്‍ മരിച്ചു. പിറ്റെ ദിവസം അവിടെ ഒരു കല്ലറ പണിതു അവരെ അടക്കുകയും ചെയ്തു. അടക്കം കഴിഞ്ഞപ്പോള്‍ എതിര്‍ ഗ്രൂപ്പിലെ ഒരു പ്രമാണി വന്നു ബഹളം വച്ചു. പണ്ടു അയാള്‍ക്കു വേണ്ടി റിസേര്‍വ്വു ചെയ്ത സ്ഥാനത്തു തന്നെയാണു ഇവരെ അടക്കിയതു. അതു പറയുന്നതു ശരിയല്ലായെന്നു അറിയാമെന്നതിനാല്‍ മറ്റൊരു കാരണമാണു അയാള്‍ ഉന്നയിച്ചതു. ഈ സ്ത്രീ ക്രിസ്ത്യാനി ആകുകയോ ഈ ഇടവകാംഗം ആകുകയോ ചെയ്തിട്ടില്ല. അവരെ ഇവിടെ അടക്കിയതു ശരിയല്ല. മേസ്തിരിയുടെ ഭാര്യാസഹോദരനുമായി അയാള്‍ ഏറ്റുമുട്ടി.  വഴക്കായി. ഞാന്‍ ഇടപെടേണ്ടതായി വന്നു. പ്രശ്നവുമായി വന്ന ആളിനോടു ഞാന്‍ അല്പം ഗൗരവത്തോടെ പറഞ്ഞു. ശവസംസ്കാരം കഴിഞ്ഞപ്പോഴാണോ തങ്കള്‍ ഇതു അറിഞ്ഞതു. നേരത്തെ എന്തുകൊണ്ടു പറഞ്ഞില്ല. ഇവിടെ ഇടവകരജിസ്റ്റര്‍ ഇല്ലാത്തതിനാല്‍ താങ്കള്‍ പറയുന്നതു ശരിയാണോ തെറ്റാണോ എന്നു തെളിയിക്കുവാനും മാര്‍ഗ്ഗമില്ല. അതിനാല്‍ മിണ്ടാതിരിക്കുകയാണു നല്ലതു. ആ ചെറുപ്പക്കാരനേയും ഞാന്‍ വിളിച്ചു ശാസിച്ചു. ഇതെല്ലാം കഴിഞ്ഞു ഞാന്‍ മാമോദീസാ രജിസ്റ്ററു പരിശോധിച്ചപ്പോള്‍ അവര്‍ക്കും മാമോദീസാ നല്‍കിയിട്ടുള്ളതായി കണ്ടു. ആശ്വാസവുമായി. രണ്ടു പേരോടും അനുകൂലവും പ്രതികൂലവുമല്ലാതെ നിഷ്പക്ഷ നിലപാടു സ്വീകരിച്ചതിനാല്‍ ഞാന്‍ ആരുടേയും പക്ഷമല്ലെന്നു അവര്‍ക്കു ബോദ്ധ്യമായി.

              ഉടനെ തന്നെ കമ്മറ്റി കൂടി ഇടവകറജിസ്റ്ററു ഉണ്ടാക്കുവാന്‍ തീരുമാനിച്ചു. വീടും തോറും കയറിയിറങ്ങി വിവരങ്ങള്‍ ശേഖരിച്ചു റജിസ്റ്റര്‍ ശരിയാക്കി. കുമ്പസാര റജിസ്റ്ററും എഴുതി സൂക്ഷിക്കുവാന്‍ തുടങ്ങി. അധികം താമസിയാതെ ഇടവക മെത്രാപ്പോലീത്താ തിരുമേനിയുടെ അനുവാദത്തോടെയും കമ്മറ്റിയുടെ തീരുമാനപ്രകാരവും ഇടവക പൊതുയോഗം വിളിച്ചു കൂട്ടി. ആലോചനാവിഷയം പഴയ കണക്കു വായിച്ചു കേട്ടു പാസ്സാക്കുക മാത്രമായിരുന്നു. ആമുഖവാക്കുകളൊക്കെ കഴിഞ്ഞു ആലോചനാവിഷയത്തിലേക്കു കടന്നു. പഴയ ട്രസ്റ്റി കണക്കു വായിച്ചു. ചര്‍ച്ച ബഹളത്തിലേക്കു നീങ്ങി. കോടതിച്ചെലവാണു വിഷയം രണ്ടു കൂട്ടരും അനുകൂലവും പ്രതികൂലവുമായി വാദിച്ചു. ആവും വിധം നിയന്ത്രിച്ചു. ട്രസ്റ്റിയെ എതിര്‍ക്കുന്ന ഒരാള്‍; ട്രസ്റ്റിയുടെ അയല്‍ക്കാരനാണു. അവരു തമ്മില്‍ അതിരു തര്‍ക്കം നിലനില്ക്കുന്നുമുണ്ടു. ട്രസ്റ്റിയെക്കുറിച്ചു സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിച്ചു. ഞാന്‍ അദ്ദേഹത്തെ ശാസിച്ചു. അയാള്‍ക്കു അതും അനിഷ്ടമായി. കൂടുതല്‍ ബഹളം ഉണ്ടാക്കിയപ്പോള്‍ അദ്ദേഹത്തെ പൊതുയോഗത്തില്‍ നിന്നു ഞാന്‍ പുറത്താക്കി. അയാള്‍ വെളിയില്‍ നിന്നു ബഹളമുണ്ടാക്കി. പലരും അദ്ദേഹത്ത കയറ്റി ഇരുത്തി പൊതുയോഗം തുടരാന്‍ നിര്‍ബ്ബന്ധിച്ചു. ആ പറഞ്ഞതിനു പരസ്യമായി ക്ഷമ ചോദിക്കുകയും ഇനിയും ആവര്‍ത്തിക്കുകയില്ല എന്നു സമ്മതിക്കുകയും ചെയ്താല്‍ കയറ്റി ഇരുത്താമെന്നു ഞാന്‍ സമ്മതിച്ചു. അവസാനം അദ്ദേഹം അങ്ങനെ ചെയ്യുകയും പൊതുയോഗത്തില്‍ സംബന്ധിക്കുവാന്‍ അനുവദിക്കുകയും ചെയ്തു. 

             ,പിന്നെയും പൊതുയോഗം തീരുമാനമാകാതെ നീണ്ടു പോയപ്പോള്‍ ഞാന്‍ എഴുന്നേറ്റു. ആളുകള്‍ അല്പം ശാന്തമായി. ആമുഖമായി ഞാനൊരു കാര്യം പറയട്ടെ എന്നു പറഞ്ഞപ്പോള്‍ പഴയ ഭരണസമിതിയിലെ സെക്രട്ടറി എഴുന്നേറ്റു അച്ചനൊന്നും പറയേണ്ടാ. എന്നു പറഞ്ഞു. ഞാന്‍ അയാളെയും ശാസിച്ചുുഃ ഇരിക്കു അവിടെ എന്നു പറഞ്ഞപ്പോള്‍ അയാള്‍ ഇരുന്നു. ഞാന്‍ തുടര്‍ന്നു പറഞ്ഞു.

'ഒരു കാര്യം അറിഞ്ഞേ മതിയാകൂ. ഇടവകമെത്രാപ്പോലീത്താ തിരുമേനി എന്നെ ഇവിടെ വികാരിയായി നിയമിച്ചു കല്പന തന്നിരിക്കുന്നതിനാല്‍ തിരുമേനിക്കു പകരം ഇവിടുത്തെ കാര്യങ്ങള്‍ നോക്കി നടത്തുവാനുള്ള അധികാരം ആ വികാരിക്കുള്ളതാണു. ആ വിധത്തില്‍ ഈ പൊതുയോഗത്തിന്റെ അദ്ധ്യക്ഷസ്ഥാനവും എന്നില്‍ നിക്ഷിപ്തമാണു. അതാര്‍ക്കും ചോദ്യം ചെയ്യുവാന്‍ കഴിയാത്തതുമാണു. അതിനാല്‍ ഞാനൊന്നും പറയണ്ടായെന്നു പറയുവാന്‍ ഇവിടെ ആര്‍ക്കും അധികാരമില്ല. അതു ഇനിയും ആരും ആവര്‍ത്തിക്കുവാന്‍ പാടില്ല. അദ്ധ്യക്ഷന്‍ എന്ന നിലയില്‍ ഞാന്‍ അനുവദിച്ചെങ്കില്‍ മാത്രമേ ഇവിടെ ഇരിക്കുന്നവര്‍ക്കു പോലും സംസാരിക്കുവാന്‍ കഴിയുകയുള്ളു. അതിനാല്‍ ഒരുകാര്യം കൂടെ അറിയിക്കുന്നു. ഞാന്‍ പറഞ്ഞു തീരുന്നതു വരെ ആരും സംസാരിക്കുവാന്‍ പാടില്ല.' എല്ലവരും മൗനമായിരുന്നു. ഞാന്‍ തുടര്‍ന്നു.

              നിങ്ങളുടെ അഭിപ്രായങ്ങളും വാദമുഖങ്ങളും ഞാന്‍ സശ്രദ്ധം കേട്ടു. ചില കാര്യങ്ങള്‍ നിങ്ങളുടെ ഗൗരവമായ ചിന്തയ്ക്കു സമര്‍പ്പിക്കുന്നു. ദൈവചിന്തയോടും ദൈവാശ്രയത്തോടും നമ്മുടെ ഇടവകയുടെ നന്മയും അനുഗ്രഹവും മുന്‍നിര്‍ത്തിയും ഞാന്‍ പറയുന്ന കാര്യങ്ങള്‍ വിലയിരുത്തി ഒരു തീരുമാനത്തില്‍ എത്തണമെന്നു ആദ്യമേ അപേക്ഷിക്കുന്നു. 

             കോടതി വിധിയാണു ഇവിടെ വിഷയം. അതിന്റെ പകര്‍പ്പു എന്റെ കൈയ്യിലുള്ളതു ഞാന്‍ വായിച്ചു കേള്‍പ്പിക്കുന്നു. അതു വായിച്ചു കഴിഞ്ഞു ഞാന്‍ പറഞ്ഞു. 

             നിങ്ങള്‍ ഇപ്പോള്‍ കേട്ടതു പോലെ രണ്ടു കാര്യങ്ങളാണു കോടതി തീര്‍പ്പായി കല്പിച്ചിരിക്കുന്നതു. അതില്‍ ഒന്നു. പൊതുയോഗ തീരുമാനം കൂടാതെ കല്ലറകള്‍ റിസേര്‍വ്വു ചെയ്തതു അസാധുവാണു. ഈ തീരുമാനം രണ്ടു കൂട്ടരും അംഗീകരിക്കുന്നു. എന്നാല്‍ രണ്ടാമതു പറഞ്ഞതാണു തര്‍ക്ക വിഷയം.  കോടതിച്ചെലവു ഇരു കക്ഷികളും എടുത്തു കൊള്ളണം എന്നതാണല്ലോ കോടതിവിധി. ആരൊക്കെയാണു ഈ ഇരുകക്ഷികള്‍. വാദികള്‍ ഈ ഇടവകയിലെ മൂന്നു വ്യക്തികളാണല്ലോ. ഇടവകയുടെ നന്മയായിരുന്നു അവരുടെ ലക്ഷ്യം. ഈ ഇടവകയെ സ്നേഹിക്കുന്നതിനാല്‍ അവര്‍ ഇടവകയ്ക്കു വേണ്ടി അതു ചെലവിടാന്‍ തയ്യാറായിട്ടാണല്ലോ കോടതിയെ സമീപിച്ചതു.  വാദികള്‍ അന്നത്തെ ഇടവകവികാരിയും ട്രസ്റ്റിയും സെക്രട്ടറിയും ആണു.  കോടതിവിധിയുടെ പകര്‍പ്പില്‍ പ്രതികളായി രേഖപ്പെടുത്തിയിരിക്കുന്നതു പള്ളിവികാരി അച്ചന്റെ പേരും ട്രസ്റ്റി ഇന്നാരു സെക്രട്ടറി ഇന്നാരു എന്നു ആണു. അവരുടെ ഔദ്യോഗികനാമം കൂടെ ചേര്‍ത്തിരിക്കുന്നതിനാല്‍ ഒരുവിധത്തില്‍ പറഞ്ഞാല്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നതു പള്ളിയാണെന്നു പറയാം. അതു വ്യക്തമാണു എന്നതു കൊണ്ടു തന്നെയാണു ഇടവകമെത്രാപ്പോലീത്താ തിരുമനസ്സു കൊണ്ടു കോടതിച്ചെലവു പള്ളിയില്‍ നിന്നു എടുക്കണം എന്നു കല്പിച്ചതു. ഇടവകമെത്രാപ്പോലീത്തായുടെ കല്പന ചോദ്യം ചെയ്യാതെ അനുസരിക്കുവാന്‍ ഇടവകജനങ്ങള്‍ ബാദ്ധ്യസ്ഥരാണു. അതിനെ നിങ്ങള്‍ എതിര്‍ത്തതു വലിയ തെറ്റായിപ്പോയി. പോകട്ടെ. ട്രസ്റ്റിയും സെക്രട്ടറിയും നിങ്ങള്‍ തന്നെ തെരഞ്ഞെടുത്ത നിങ്ങളുടെ ഇടവകാംഗമാണു. വികാരിയാകട്ടെ കുറേനാളത്തെ സേവനത്തിനായി കടന്നു വന്ന ഒരാള്‍ അദ്ദേഹം കൂടെ ഈ കോടതിച്ചെലവു വഹിക്കണം എന്നു പറയുന്നതിലെ ന്യായം കൂടെ ചിന്തിക്കണം. ഒരു വസ്തുത നിങ്ങള്‍ അറിഞ്ഞേ മതിയാകൂ. ഈ മനോഭാവം തുടരുകയാണെങ്കില്‍ അച്ചന്മാര്‍ ഇടവകസേവനത്തിനു ഇങ്ങോട്ടു വരുവാന്‍ താല്പര്യപ്പെടുകയില്ല. വാദികള്‍ അച്ചന്റെയും ട്രസ്റ്റിയുടെയും സെക്രട്ടറിയുടെയും പേരു മാത്രം പ്രതിസ്ഥാനത്തു ചേര്‍ത്തിരുന്നെങ്കില്‍ നിങ്ങളുടെ വാദം ശരിയാകുമായിരുന്നു. കോടതിവിധി ഈവിധമാകണമെങ്കില്‍ അവരുടെ ഔദ്യോഗികസ്ഥാനം കൂടെ ഉള്‍പ്പെടുത്തിയേ മതിയാകൂ എന്നു നിങ്ങളുടെ വക്കീല്‍ പറഞ്ഞതനുസരിച്ചായിരിക്കുമല്ലോ അങ്ങനെ ചെയ്തതു. ഇടവകമെത്രാപ്പോലീത്തായുടെ കല്പനയ്ക്കെതിരെ കോടതിയില്‍ പോയാലും ഫലമില്ലെന്നതില്‍ സംശയവുമില്ല. 

                 ഇവിടെ ഒരുകാര്യം കൂടെ പറഞ്ഞേ മതിയാകൂ. ട്രസ്റ്റി ഈ പണം ചെലവഴിച്ചതു നേരായ മാര്‍ഗ്ഗത്തിലൂടെ അല്ലായെന്നതാണു നമ്മുടെ ശ്രദ്ധയില്‍,വരുന്ന അടുത്ത വസ്തുത. പള്ളിയുടെ പണം ഏതുകാര്യത്തിനു ചെലവഴിച്ചാലും അതിനു ഇടവകയുടെയോ കമ്മറ്റിയുടെയോ തീരുമാനം അനുപേക്ഷണീയമാണു. അന്നത്തെ സാഹചര്യത്തില്‍ പൊതുയോഗം കൂടാന്‍ കഴിയുകയില്ലെങ്കിലും കമ്മറ്റിയെങ്കിലും കൂടി തീരുമാനം എടുക്കേണ്ടതായിരുന്നു. ഒരുവിധത്തില്‍ അതിന്റെ ഉത്തരവാദിത്തം ട്രസ്റ്റിയില്‍ മാത്രം ഒതുങ്ങുന്നതല്ല. കൂട്ടുട്രസ്റ്റിയായ വികാരിയും ഉത്തരവാദിയാണു. അച്ചന്‍ സ്ഥലംമാറി പോയ സ്ഥിതിക്കു ആ ഉത്തരവാദിത്തം ട്രസ്റ്റി സ്വയം ഏറ്റെടുത്തു പരസ്യമായി ക്ഷമ ചോദിക്കേണ്ടതാണു. അങ്ങനെ ചെയ്യുവാന്‍ ട്രസ്റ്റി തയ്യാറാകുകയാണെങ്കില്‍ അതു നമുക്കു ക്ഷമിച്ചു കൂടെ. അതാണല്ലോ ക്രിസ്തീയത. നിങ്ങള്‍ എന്തു പറയുന്നു. അല്പസമയത്തെ മൗനത്തിനു ശേഷം ഒരാള്‍ എഴുന്നേറ്റു പറഞ്ഞുഃ 'ബഹുഃ അച്ചന്‍ പറഞ്ഞതു അതേപടി അംഗീകരിച്ചു കൊണ്ടു, നമ്മുടെ ഇടവകയുടെ സുഗമമായ നടത്തിപ്പിനും ക്രിസ്തീയ സാക്ഷ്യത്തിനുമായി , ട്രസ്റ്റി പരസ്യമായി ക്ഷമ ചോദിക്കുകയാണെങ്കില്‍ ഈ കണക്കു പാസ്സാക്കാമെന്നാണു എന്റെ അഭിപ്രായം. മനസ്സു ദൈവത്തില്‍ സമര്‍പ്പിച്ചു കൊണ്ടു ഞാന്‍ ഇരുന്നു. ദൈവം ഇടപെട്ടു. ട്രസ്റ്റി പതുക്കെ എഴുന്നേറ്റു. 'എന്റെ തെറ്റു ഞാന്‍ മനസ്സിലാക്കുന്നു. ഞാന്‍ പരസ്യമായി മാപ്പു ചോദിക്കുന്നു. ദൈവത്തെ കരുതി എന്റെ ഈ അപരാധം പൊറുത്തു മാപ്പാക്കണം.' അദ്ദേഹത്തിന്റെ കണ്ണുകള്‍  നിറഞ്ഞൊഴുകി. കൂടിയിരുന്നവരുടെ മനസ്സലിഞ്ഞു. ഒരാള്‍ എഴുന്നേറ്റു ഈ കണക്കു പാസ്സാക്കാമെന്നു ഞാനും അഭിപ്രായപ്പെടുന്നു.' മറ്റൊരാള്‍ അതിനെ പിന്താങ്ങി.  ഇനിയും ആര്‍ക്കെങ്കിലും അഭിപ്രായം പറയാനുണ്ടെങ്കില്‍ പറയാം. അല്പ സമയം ആരും മിണ്ടിയില്ല. ആരും മറിച്ചു അഭിപ്രായങ്ങള്‍ പറയാത്തതിനാല്‍ കണക്കു പാസ്സാക്കിയതായി പ്രഖ്യാപിച്ചു. ഉപസംഹാരത്തില്‍ എല്ലാവര്‍ക്കും ദൈവനാമത്തില്‍ നന്ദി അറിയിച്ചു പ്രാര്‍ത്ഥനയോടെ പിരിഞ്ഞു. മനസ്സു മന്ത്രിച്ചുഃ നന്ദിയോടെ ഞാന്‍ സ്തുതി പാടിടും എന്റെ യേശുനാഥാ........

          അതു ആ ഇടവകയുടെ ഒരു വഴിത്തിരിവിന്റെ ആരംഭമായിരുന്നു. അവര്‍ തമ്മിലുള്ള വ്യക്തിപരമായ അകല്ച പൂര്‍ണ്ണമായി മാറിയില്ലെങ്കിലും ഇടവകയെ അതു ബാധിച്ചില്ല എന്നതാണു ആശ്വാസം. രണ്ടു വര്‍ഷം കൂടെ ഒരുമാതിരി ഭംഗിയായി ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നു.

            ഇന്നു വി.കുര്‍ബ്ബാന കഴിഞ്ഞു എന്നോടു സഹകരിച്ച ഇടവകജനത്തോടു ചുരുങ്ങിയ വാക്കില്‍ നന്ദി അറിയിച്ചു. ഒരു യാത്ര അയപ്പു യോഗം എനിക്കു താല്പര്യമില്ലായെന്നു അവരോടു പറഞ്ഞതിനാല്‍ നന്ദി പറയുവാന്‍ മാത്രം ഒരാളെ അനുവദിച്ചു. ശവമടക്കു പ്രശ്നമാക്കിയ വ്യക്തിയാണു നന്ദി അറിയിച്ചതു. എന്തൊക്കെയോ പുകഴ്ത്തി പറഞ്ഞു. അവസാനം ഇടവകയുടെ നന്ദിസൂചകമായി ബഹുമാനപ്പെട്ട അച്ചനു  ട്രസ്റ്റി ഇപ്പോള്‍ ഇടവകയുടെ പാരിതോഷികം നല്‍കുന്നതായിരിക്കും എന്നുു അറിയിച്ചു. എന്തു ചെയ്യണമെന്നറിയാതെ അന്തംവിട്ടു ഞാന്‍ നിന്നപ്പോള്‍ ട്രസ്റ്റി രണ്ടു വാക്കുകള്‍ പറഞ്ഞു ഒരു കവര്‍ എന്റെ കൈയ്യില്‍ വച്ചു തന്നു. എന്താണെന്നു ഞാന്‍ നോക്കിയില്ല. പണം ആണെന്നു മനസ്സിലായി. പാരിതോഷികത്തിനു ചുരങ്ങിയ വാക്കുകളില്‍ നന്ദിപറഞ്ഞിട്ടു അതു ഇടവകയുടെ ചാരിറ്റി ഫണ്ടിലേക്കു സംഭാവനയായി നല്‍കി. 

             അന്നു വൈകുന്നതു വരെ അവിടെനിന്നു. അന്നു സന്ധ്യയ്ക്കു പുതിയ വികാരി ചാര്‍ജ്ജെടുക്കുവാന്‍ വരുമെന്നു അറിയിച്ചിരുന്നു. അച്ചനോടൊപ്പം സന്ധ്യാനമസ്കാരം നടത്തി എല്ലവരോടു നന്ദി അറിയിച്ചും പുതിയ അച്ചനും ഇടവകയ്ക്കും ആശംസകള്‍ അര്‍പ്പിച്ചും ആ പടികള്‍ ഇറങ്ങി. മനസ്സില്‍ ഇടയ്ക്കിടയ്ക്കു ഞാന്‍ ഉരുവിടുന്ന ആ ഗാനശകലം ആശ്വാസഗീതമായി ഹൃദയത്തില്‍ നിന്നും ഉയര്‍ന്നു. 'നന്ദിയോടെ ഞാന്‍ സ്തുതി പാടിടും എന്റെ യേശുനാഥാ, എനിക്കായ് നീ ചെയ്തോരോ നന്മയ്ക്കും ഇന്നു നന്ദി ചൊല്ലുന്നു ഞാന്‍.''

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30