13. ഒരു പിന്മാറ്റത്തിന്റെ കഥ.

 13. ഒരു പിന്മാറ്റത്തിന്റെ കഥ.

-------------------------------------------

                 ഇടവക സേവനത്തിന്റെ രണ്ടാം വര്‍ഷമാണു. ഈ വര്‍ഷത്തെ ഭവനസന്ദര്‍ശനം ഇന്നു രാവിലെയാണു ആരംഭിച്ചതു. വെറുതെയുള്ള ഒരു സന്ദര്‍ശനം അല്ല. കാതോലിക്കാദിന കവര്‍ പിരിക്കുവാനുള്ള സന്ദര്‍ശനമാണു. ഇനിയും ഒരു ഭവനസന്ദര്‍ശനം കൂടെയുണ്ടു. അതാകട്ടെ അഞ്ചാറു മാസം കഴിഞ്ഞാണു നടക്കുക. അതും ഇതു പോലെ ഒരു പിരിവാണു. അതാകട്ടെ വഞ്ചികളക്ഷനാണു. അതില്‍ നിന്നു കിട്ടുന്ന തുക സാധുസംരക്ഷണത്തിനാണു. ഈ പള്ളിയില്‍ ചാര്‍ജ്ജെടുത്തപ്പോള്‍ തന്നെ അവിടുത്തെ പ്രവര്‍ത്തനത്തെ കുറിച്ചു ചോദിച്ചു മനസ്സിലാക്കിയിരുന്നു. അതിനു മുമ്പു സേവനം അനുഷ്ഠിച്ച അച്ചനാണു കാതോലിക്കാദിനപ്പിരിവു ഈ വിധത്തിലാക്കിയതു. ആദ്യം കേട്ടപ്പോള്‍ അതുവേണോയെന്നു സംശയം തോന്നി. എന്നാല്‍ ഭവനസന്ദര്‍ശനം കഴിഞ്ഞപ്പോള്‍ എന്റെ അഭിപ്രായത്തിനു മാറ്റമുണ്ടായി. കാരണം ആളുകളുടെ സഹകരണം പ്രോത്സാഹജനകമായിരുന്നു. ഇങ്ങനെയെങ്കിലും ആണ്ടിലൊരിക്കല്‍ അച്ചന്‍ ഞങ്ങളുടെ വീട്ടില്‍ വന്നു ഒന്നു പ്രാര്‍ത്ഥിക്കുമല്ലോ എന്നു പലരും പറയുന്നതു കേട്ടപ്പോള്‍ ഞാന്‍ ഇളിഭ്യനായി. അതുകൊണ്ടു ഉടന്‍ തന്നെ കമ്മറ്റിയുടെ ആലോചനപ്രകാരം വഞ്ചിപ്പിരിവും ഭവനം സന്ദര്‍ശിച്ചു നടത്തുവാന്‍ തീരുമാനിച്ചു. അതുവരെ ആളുകള്‍ എന്തെങ്കിലും പള്ളിയില്‍ കൊണ്ടു കൊടുക്കുകയായിരുന്നു പതിവു. ഏതാണ്ടു 300 വീടുകളുള്ള ആ ഇടവകയില്‍ ഈ ഇനത്തില്‍ 5000, 7000 എന്നിങ്ങനെയാണു കിട്ടിയിരുന്നതു. 

                ഭവനസന്ദര്‍ശനത്തെ കുറിച്ചു പള്ളിയില്‍ പരസ്യമായി അറിയച്ചതോടൊപ്പം ഒരുകാര്യം കൂടെ അവരെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി. ഇതു നന്മ ചെയ്യുവാനുള്ള ഒരു അവസരമായി കാണണം. വി.ദൈവമാതാവിന്റെ നാമത്തിലുള്ള ഈ വഞ്ചി നിങ്ങള്‍ക്കു ഒരു അനുഗ്രഹമായി തീരണം. അതിനു ദിവസവും രാവിലെയും വൈകിട്ടും നിങ്ങളുടെ കഴിവും മനസ്സും അനുസരിച്ചു എന്തെങ്കിലും അതില്‍ നേര്‍ച്ചയായി നിക്ഷേപിക്കണം. മാത്രമല്ല, എന്തെങ്കിലും പുതിയ കാര്യങ്ങള്‍ തുടങ്ങുമ്പോഴും, ഒരു യാത്രയുടെ ആരംഭത്തിലും, കുഞ്ഞുങ്ങള്‍ പരീക്ഷ എഴുതാന്‍ പോകുമ്പോഴുമൊക്കെ വി.ദൈവമാതാവിന്റെ മദ്ധ്യസ്ഥതയില്‍ അഭയപ്പെടുവാനുള്ള ഒരു അവസരമായി ഈ വഞ്ചി ഉപയോഗപ്പെടുത്തണം. ആ വര്‍ഷത്തെ വഞ്ചിപ്പിരിവു ജനം അതു സന്തോഷത്തോടെ കൈക്കൊണ്ടു എന്നു തെളിയിച്ചു. ആ വര്‍ഷത്തെ പിരിവു 30000 രൂപ ആയിരുന്നു.

            ഈ വര്‍ഷം അതു കുറെക്കൂടെ വര്‍ദ്ധിക്കും എന്ന ശുഭചിന്തയിലാണു ഭവനസന്ദര്‍ശനം ആരംഭിച്ചതു. ഇന്നു പ്രാരംഭ ദിവസമാണു. രാവിലെ ഒരു പ്രാര്‍ത്ഥനയോഗത്തിലെ ഭവനങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷം മറ്റൊരു പ്രാര്‍ത്ഥനായോഗത്തിലെ ഭവനങ്ങള്‍ സന്ദര്‍ശിച്ചു തുടങ്ങിയതാണു. ചെന്ന ഭവനങ്ങളിലെ പ്രതികരണം സന്തോഷപ്രദമായിരുന്നു. ഏതാണ്ടു നാലുമണി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കു പോകേണ്ടിയിരുന്നതു അവിടെയുള്ള ഒരു കള്ളുഷാപ്പിന്റെ മുന്നിലൂടെയായിരുന്നു. അല്പം അകലെ നിന്നു കണ്ട കാഴ്ച എന്നെ വല്ലാതെ ബാധിച്ചു. ആ ഇടവകാംഗം രാജു ആ ഷാപ്പിന്റെ മുന്നില്‍ നില്ക്കുന്നു. അല്പം കൂടെ അടുത്തപ്പോള്‍ അവന്‍ ഞങ്ങളെ കണ്ടിട്ടാണെന്നു തോന്നുന്നു,പെട്ടെന്നു അവന്‍ ഷാപ്പിന്റെ ഉള്ളിലേക്കു കയറിപ്പോയി. 

              അച്ചനെ കണ്ടിട്ടാണു അവന്‍ ഷാപ്പിലേക്കു ഓടിക്കയറിയതു.' ട്രസ്റ്റിയുടെ കമന്റു. 

              'അച്ചന്‍ അവിടെ കയറിച്ചെല്ലുകയില്ലെന്നു അവനറിയാം.' സെക്രട്ടറി ഒരു ഫലിതം എന്ന രൂപേണ പറഞ്ഞു..

                'അവന്‍ പഴയ കുടി പിന്നെയും തുടങ്ങി.' പ്രാര്‍ത്ഥനായോഗ സെക്രട്ടറിയും തന്റെ അറിവു പങ്കു വച്ചു. 

              മനസ്സു ഗതകാലസ്മരണയിലേക്കു ഊളിയിട്ടിറങ്ങി.

              കഴിഞ്ഞ വര്‍ഷം വഞ്ചിപ്പിരിവു കഴിഞ്ഞായിരുന്നു രാജുവിന്റെ വിവാഹം. വധു ഈ ഇടവകയിലെ തന്നെ നിര്‍ദ്ധനയും വിധവയുമായ ഒരു സ്ത്രീയുടെ മകളായ റോസമ്മയായിരുന്നു. ആ മാതാവു സമീപത്തുള്ള പല വീടുകളിലും പോയി ജോലി ചെയ്താണു തന്റെ മൂന്നു പെണ്‍മക്കളേയും വളര്‍ത്തിയതു. റോസമ്മ മൂത്ത മകളാണു. പല തവണ ഞാന്‍ ആ വീടു സന്ദര്‍ശിച്ചിട്ടുള്ളതാണു.തികച്ചും സാധുവായ ഒരു പെണ്‍കുട്ടിയാണു റോസമ്മ. പള്ളിയില്‍ മുടങ്ങാതെ വരുമായിരുന്നു.  രാജു അന്നു അറിഞ്ഞിരുന്നതു കള്ളുകുടിയന്‍ രാജു എന്നാണു. മറ്റൊരു മാര്‍ഗ്ഗവും  ഇല്ലാഞ്ഞിട്ടാണു മനസ്സില്ലാമനസ്സോടെ അവര്‍ ഈ വിവാഹം സമ്മതിച്ചതു.പള്ളിയില്‍ നിന്നു  പതിനയ്യായിരം രൂപാ കൊടുക്കുകയും ചെയ്തു.

                 രാജുവിന്റെ വീടും പല തവണ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ടു. അപ്പനും അമ്മയും മരിച്ചു പോയ അവന്‍ ജ്യേഷ്ഠനോടൊപ്പമാണു താമസിച്ചിരുന്നതു. ജ്യേഷ്ഠനാണെങ്കില്‍ കൂലിവേല ചെയ്താണു രണ്ടു കുട്ടികളും ഭാര്യയുമുള്ള കുടുംബം പുലര്‍ത്തുന്നതു. രാജുവിന്റെയും തൊഴില്‍  കലിവേലയാണു. പക്ഷെ അവന്‍ അതു കുടിച്ചു തീര്‍ക്കുകയല്ലാതെ ജ്യേഷ്ഠനെ സഹായിക്കാറില്ല. ഒരു കല്യാണം കഴിച്ചാല്‍ അവനു മാറ്റമുണ്ടാകും എന്നു പലരും പറഞ്ഞതിനാലാണു അവര്‍ രണ്ടു കൂട്ടരും ഇതിനു തയ്യാറായതു. 

                  വിവാഹനിശ്ചയം വധുവിന്റെ വീട്ടില്‍ വച്ചു ലളിതമായ ചടങ്ങോടെ നടന്നു ഞാനും സംബന്ധിച്ചിരുന്നു.പിറ്റെ ശനിയാഴ്ച വൈകിട്ടു രാജുവും ജ്യേഷ്ഠന്‍ ബേബിയും കൂടെ പള്ളിയില്‍ വന്നു എന്നെ കണ്ടു. കല്യാണത്തിനു ക്ഷണിക്കുകയായിരുന്നു ഉദ്ദേശം.

                  ക്ഷണം സ്വീകരിച്ചു. എന്നാല്‍ ഞാന്‍ പറയുന്ന രണ്ടു കാര്യങ്ങള്‍ ചെയ്തെങ്കില്‍ മാത്രമേ ഈ വിവാഹം നടത്തി തരികയുള്ളു എന്നു തീര്‍ത്തു പറഞ്ഞു. ഒന്നു. രാജു  ഇനിയും മദ്യപിക്കയില്ല എന്നു എന്റെ കൈയ്യില്‍ പിടിച്ചു സത്യം ചെയ്യണം. രണ്ടു. ഈ ആഴ്ച മുഴുവന്‍ മദ്യപിക്കാതെ ഇരുന്നിട്ടു അടുത്ത ശനിയാഴ്ച ഇവിടെ വന്നു സത്യ കുമ്പസാരം നടത്തി ഞായറാഴ്ച വി.കുര്‍ബ്ബാന അനുഭവിക്കുകയും ചെയ്യണം. അവര്‍ രണ്ടു പേരും അല്പ സമയം മൗനമായി നിന്നു. ജ്യേഷ്ഠന്‍ അനുജനെ ആംഗ്യത്തിലൂടെ സമ്മതിക്കാന്‍ പ്രേരിപ്പിക്കുന്നണ്ടായിരുന്നു.

                ഞാന്‍ വീണ്ടും പറഞ്ഞു. ' ആ പെണ്‍കുട്ടി സാധുവാണു. നല്ലവളാണു. നീ നന്നാകും എന്നു കരുതിയാണു നിന്റെ ജ്യേഷഠനും അവരും ഇതിനു സമ്മതിച്ചതു. അവരെ വേദനിപ്പിക്കുന്നതു നിനക്കു ശാപമായി ഭവിക്കും. പ്രത്യേകിച്ചും ആ പെണ്‍കുട്ടിയുടെ കണ്ണുനീരു നിന്റെ ഭവനത്തില്‍ വീഴാതെ നീ ശ്രദ്ധിക്കണം. മദ്യപാനത്തിന്റെ ദോഷഫലങ്ങള്‍ എനിക്കു അറിയാവുന്ന വിധത്തില്‍ അവനോടു പറഞ്ഞു. 

                അവന്റെ മുഖത്തെ ഭാവമാറ്റം ഞാന്‍ ശ്രദ്ധിച്ചു. കണ്ണുകള്‍ ഈറനണിഞ്ഞു. പെട്ടെന്നു അവന്‍ എന്റെ കൈയ്യില്‍ കടന്നു പിടിച്ചു പറഞ്ഞുഃ ' ഇല്ല അച്ചാ. ഇനിയും ഈ ആയുസ്സില്‍ ഞാന്‍ മദ്യപിക്കയില്ല എന്നു ദൈവത്തെ മുന്‍ നിറുത്തി സത്യം ചെയ്യുന്നു.' അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ജ്യേഷ്ഠന്റെയും കണ്ണുകള്‍ കണ്ണീരണിഞ്ഞിരുന്നു. എനിക്കു സന്തോഷവും ആത്മാഭിമാനവും തോന്നി. 

               പിന്നെയും ഒരു തവണ ഞാന്‍ അവരുടെ വീട്ടില്‍ പോയി. രാജുവും ഉണ്ടായിരുന്നു. സന്തോഷം മുറ്റി നില്‍ക്കുന്ന ഒരു ഭവനാന്തരീക്ഷം. 

            ജ്യേഷ്ഠന്‍ സന്തോഷത്തോടെ വന്നു പറഞ്ഞുഃ 'അവന്‍ പിന്നെ കുടിച്ചിട്ടില്ലച്ചാ. അച്ചനോടു എങ്ങനെയാണു നന്ദി പറയേണ്ടതു എന്നു ഞങ്ങള്‍ക്കറിയില്ല. 

              എന്റെ ആത്മാഭിമാനം അതിന്റെ പരകോടിയില്‍ എത്തി. ഞാന്‍ രാജുവിനെ അടുക്കല്‍ വിളിച്ചു വി. കുമ്പസാരത്തെ കുറിച്ചും പാപം എങ്ങനെ ഏറ്റു പറയണമെന്നും സംക്ഷിപ്തമായി പറഞ്ഞു. പള്ളിയില്‍ ശനിയാഴ്ച നേരത്തെ വന്നു, അവിടെ ഇരുന്നു വി.കര്‍ബ്ബാനക്രമം എടുത്തു അതിലുള്ള വി.കുമ്പസാരത്തിനു മുമ്പുള്ള പ്രാര്‍ത്ഥനകളെല്ലാം ചൊല്ലണം. ഓര്‍മ്മ വരുന്ന ഇതുവരെയുള്ള എല്ലാ പാപങ്ങളും ഏറ്റു പറയുകയും ഇനിയും അതൊന്നും ചെയ്യുകയില്ല എന്ന ഉറച്ച തീരുമാനം എടുക്കുകയും ചെയ്യണം.

             ശനിയാഴ്ച അവന്‍ വന്നു ഞാന്‍ ഉപദേശിച്ചതു പോലെ സത്യ കുമ്പസാരം നടത്തി. ഞായറാഴ്ച വി.കുര്‍ബ്ബാന അനുഭവിക്കുകയും ചെയ്തു. എല്ലാവര്‍ക്കും ആ കാഴ്ച അത്ഭുതം ഉളവാക്കി. വി.കുര്‍ബ്ബാന കഴിഞ്ഞു പലരും വന്നു എന്നെ പ്രകീര്‍ത്തിച്ചു. അവരുടെ പുകഴ്ചകള്‍ ഞാനറിയാതെ എന്നെ ഉയരങ്ങളിലേക്കു കയറ്റി.

               പല തവണ ഞാന്‍ ആ വീടു സന്ദര്‍ശിച്ചു. അവരുടെ സന്തോഷം എന്നെ അഭിമാനപുളകിതനാക്കിയതോടൊപ്പം അല്പം അഹന്തയും എന്റെ മനസ്സില്‍ വിതച്ചു.

                മൂന്നു നാലു മാസം അങ്ങനെ കടന്നു പോയി. രാജുവും ഭാര്യയും ജ്യേഷ്ഠനും കുടുംബവും മുടങ്ങാതെ പള്ളി ആരാധനയില്‍ സംബന്ധിച്ചിരുന്നു. എന്നാല്‍ രണ്ടാഴ്ചയായി അവരെ കാണുന്നില്ല. ഒരു ദിവസം ആ വീട്ടില്‍ പോയി. കണ്ട കാഴ്ച എന്നില്‍ ഉളവാക്കിയ വികാരങ്ങള്‍ എന്തെല്ലാമെന്നു പറയുവാന്‍ കഴിയുകയില്ല. പഴയ സന്തോഷമെല്ലാം പോയി ശോകമൂകമായ അന്തരീക്ഷം. ദുഃഖം തളം കെട്ടി നില്‍ക്കുന്ന മുഖഭാവവുമായിട്ടാണു അവര്‍ എന്നെ സ്വീകരിച്ചതു. ആരും ഒന്നും മിണ്ടിയില്ല. ഞാന്‍ തന്നെ മൗനം ഭഞ്ജിച്ചു. 

                എന്തു പറ്റി? രണ്ടാഴ്ചയായി ആരേയും പള്ളിയില്‍ കാണുന്നില്ലല്ലോ? രാജു എവിടെ?' എന്റെ സംശയങ്ങള്‍ ചോദ്യങ്ങളായി. 

                 അല്പം കഴിഞ്ഞു ബേബി പറഞ്ഞുഃ 'അവന്‍ പിന്നെയും കുടി തുടങ്ങി.' 

                 എന്തു പറ്റി? എന്റെ ആവേഗം വീണ്ടും ചോദ്യമായി. 

                ബേബി തുടര്‍ന്നുഃ 'രണ്ടാഴ്ച മുമ്പാണു ഡെയ്സി ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത അറിയുന്നതു. രണ്ടു ദിവസം കഴിഞ്ഞു വൈകിട്ടു പണികഴിഞ്ഞു വന്നതു മദ്യപിച്ചിട്ടായിരുന്നു. എനിക്കു ദേഷ്യം അടക്കുവാന്‍ കഴിഞ്ഞില്ല. ഞാന്‍ എന്തൊക്കെയോ പറഞ്ഞു. അവന്‍ ഒന്നും മിണ്ടാതെ കയറിപ്പോയി. എനിക്കു സങ്കടം സഹിക്കുവാന്‍ കഴിഞ്ഞില്ല. പിറ്റെ ദിവസം രാവിലെ ഞാന്‍ അവനെ വിളിച്ചു സൗമ്യമായി കാര്യങ്ങള്‍ തിരക്കി. അവന്‍ പറഞ്ഞുഃ 

              'ഇന്നലെ ഞാന്‍ പണി കഴിഞ്ഞു പോരുമ്പോള്‍ എന്റെ പഴയ ചില കൂട്ടുകാരെ കണ്ടു. അവര്‍ വളരെ സന്തോഷത്തോടെ ഓടി വന്നു വിശേഷങ്ങളൊക്കെ ചോദിച്ചു. ഭാര്യ ഗര്‍ഭിണിയാണെന്ന വാര്‍ത്ത അവരോടു പറഞ്ഞു. അവരുടെ സന്തോഷത്തിനു അതിരില്ലായിരുന്നു. അവര്‍ എന്നോടു, എന്നിട്ടും നിന്റെ മുഖത്തു ഒരു സന്തോഷം കാണുന്നില്ലോ? എന്തു പറ്റി? ' ഒന്നുമില്ലെന്നു ഞാന്‍ പറഞ്ഞു. അവര്‍ എന്നെ നിര്‍ബ്ബന്ധിച്ചു. നിന്നെ ഇന്നു ഞങ്ങള്‍ വിടുകയില്ല. ഇതു ആഘോഷിച്ചേ മതിയാകൂ. ഇന്നത്തെ ചെലവു ഞങ്ങളുടെ വക. പിന്നെ നീ ചെലവു ചെയ്താല്‍ മതി. നമ്മുടെ ഇടവകക്കാരിലും പ്രാര്‍ത്ഥനായോഗാംഗങ്ങളിലും കാണാത്ത സ്നേഹം അവരില്‍ ഞാന്‍ കണ്ടു. അവരോടുള്ള ബന്ധത്തിലും മദ്യത്തിലും കിട്ടുന്ന സന്തോഷം മറ്റാരില്‍ നിന്നും എനിക്കു കിട്ടുന്നില്ല. എനിക്കു ഇതു മതി.

              അവന്‍ പറഞ്ഞതു എനിക്കു നിഷേധിക്കുവാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ പള്ളിയില്‍ വന്നാലും പ്രാര്‍ത്ഥനായോഗത്തില്‍ പോയാലും അനേകം പേര്‍ ഇപ്പോഴും അവനെ മദ്യപാനിയായി കണ്ടു അകറ്റി നിര്‍ത്തും. ഒരു വിശേഷം പോലും ചോദിക്കില്ല. പലരും ഞങ്ങള്‍ കേള്‍ക്കെ പറഞ്ഞിട്ടുണ്ടു.' ഇതു അവന്റെ ഒരു അടവല്ലിയോ. കല്യാണം കഴിക്കാനുള്ള ഒരു അടവും. അങ്ങനെ വല്ലോം മദ്യപാനം നിറുത്തുവാന്‍ പറ്റുമോ. ഇപ്പോഴും ആരും അറിയാതെ കുടിക്കുന്നുണ്ടായിരിക്കും. ഇതു അവനു മാത്രമല്ല എനിക്കും വേദന ഉളവാക്കി. ഇനിയും അച്ചനെ എങ്ങനെ കാണും? കണ്ടാല്‍ എന്തു പറയും; പറയണം എന്നൊന്നും അറിയാത്തതു കൊണ്ടാണു പള്ളിയില്‍ വരാത്തതു.

            അതൊന്നും സാരമില്ല. ആളുകള്‍ അങ്ങനെ ഓരോന്നു പറയും നിങ്ങള്‍ അതൊന്നും കാര്യമാക്കേണ്ടാ. അടുത്ത ഞായറാഴ്ച മുതല്‍ എല്ലാവരും പള്ളിയില്‍ വരണം. ഞാന്‍ അവനെ കണ്ടോളാം. അല്പം ഗോരവത്തോടെ പറഞ്ഞു ഞാന്‍ ഇറങ്ങി നടന്നു. മനസ്സിനു അല്പം ആശ്വാസം തോന്നി. ഈ മറുപടി കേള്‍ക്കുന്നതു വരെ, അവന്റെ തിരിച്ചു പോക്കിനു എന്റെ പെരുമാറ്റത്തില്‍ വല്ല വീഴ്ചയും പറ്റിയോ എന്ന സംശയം ഉണ്ടായിരുന്നു. ഇപ്പോള്‍ അതു നീങ്ങി. ഇടവകക്കാരും പ്രാര്‍ത്ഥനക്കാരുമായ നല്ലവര്‍ തന്നെയാണല്ലോ കാരണക്കാര്‍.

              അടുത്ത ഞായറാഴ്ച അല്പം ഗൗരവത്തോടെ തന്നെ ഈ കാര്യം പള്ളിയില്‍ പറഞ്ഞു. ഞാന്‍ വളരെ കഷ്ടപ്പെട്ടാണു രാജുവിനെ മദ്യപാനത്തില്‍ നിന്നു പിന്തിരിപ്പിച്ചതു. നിങ്ങള്‍ എന്റെ പ്രയത്നം നിഷ്ഫലമാക്കി കളഞ്ഞു. അവന്‍ ഇതാ തിരികെ പോയിരിക്കുന്നു. നിങ്ങളാണു അതിനു കാരണക്കാര്‍. നിങ്ങള്‍ അവനെ ഒറ്റപ്പെടുത്തുകയും അകറ്റി നിറുത്തുകയും ചെയ്തു. അവനോടു അല്പം സ്നേഹവും ദയയും കാണിച്ചും ഇല്ല. നല്ലവരെന്നു അഭിമാനിക്കുന്ന നിങ്ങളാണു അവനെ വീണ്ടും മദ്യപാനിയാക്കിയതു. 

              അതു ആര്‍ക്കും ഇഷ്ടപ്പെട്ടില്ല. ആരും ഒന്നും പറഞ്ഞില്ല. രാജു മാനസ്സാന്തരപ്പെട്ടപ്പോള്‍ തന്നെ പുകഴ്ത്തിയവര്‍ പോലും മുഖം തിരിച്ചു നടന്നു.

              അച്ചാ ഇതാ അടുത്ത വീടു എന്നു ആരോ പറഞ്ഞതു തന്നെ ചിന്തയില്‍ നിന്നു തട്ടിയുണര്‍ത്തി. പക്ഷെ മനസ്സു മൂകമായിരുന്നു. ആ വീട്ടില്‍ സംസാരിച്ചതും പ്രാര്‍ത്ഥിച്ചതും എല്ലാം യാന്ത്രികമായിരുന്നു.

             അവിടെ നിന്നും ഇറങ്ങി റോഡില്‍ എത്തിയപ്പോള്‍ ഇതാ രാജു മുന്നില്‍ വന്നു പെട്ടിരിക്കുന്നു.

          വാടാ ഇവിടെ. ഗൗരവത്തിനു ഒട്ടും കുറവു വരുത്താതെ അവനെ വിളിച്ചു.

       മടിച്ചു മടിച്ചു അവന്‍ മുമ്പില്‍ വന്നു തലകുനിച്ചു നിന്നു.

              നീ കുടിച്ചിട്ടുണ്ടോ.എന്റെ ചോദ്യം കേട്ടു അവന്‍ പതുക്കെ പറഞ്ഞു.

   '  അല്പം.'

            'എന്തിനാ അല്പമാക്കിയതു മൂക്കു മുട്ടെ കുടിക്കരുതായിരുന്നോ. എന്റെ കൈയ്യല്‍ പിടിച്ചു സത്യം ചെയ്തതു നീ മറുന്നു. ഞാന്‍ നിന്നെ വീട്ടില്‍ വന്നു കണ്ടോളാം. പോകട്ടെ. നീ എന്നെ കണ്ടപ്പോള്‍ ഓടി ഷാപ്പില്‍ കയറിയതു എന്തിനാ. 

             അതു, അച്ചനെ കണ്ടു പേടിച്ചിട്ടായിരുന്നു. 

            അവന്റെ ആ മറുപടി എന്നെ വീണ്ടും ചിന്താകുലനാക്കി. 'തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കുന്നു.' എന്ന വി.യോഹന്നാന്റെ വാക്കുകള്‍ സ്മരണയില്‍ ഓടിയെത്തി. എന്റെ സ്നേഹം തികഞ്ഞതു അല്ലാത്തതു കൊണ്ടാണല്ലോ അവന്‍എന്നെ പേടിക്കുന്നതു. യഥാര്‍ത്ഥത്തില്‍ അവന്റെ പിന്മാറ്റത്തിനു മറ്റുള്ളവരെ പോലെ ഞാനും ഒരു കാരണക്കാരനാണല്ലോ എന്നു ഓര്‍ത്തപ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്ന ആത്മാഭിമാനവും അഹന്തയുമെല്ലാം ഒലിച്ചിറങ്ങിപ്പോയി. എന്നിലേക്കു തന്നെ ഞാന്‍ തിരിഞ്ഞു നോക്കി. എന്റെ ഇടവകയിലെ പ്രവര്‍ത്തനമെല്ലാം, രാജുവിന്റെ മാനസ്സാന്തര ശ്രമവും ഈ പിരിവും ഭവനസന്ദര്‍ശനങ്ങളും എന്തിനു പ്രസംഗങ്ങളും വി.കുര്‍ബ്ബാന അര്‍പ്പണങ്ങള്‍ പോലും മറ്റുള്ളവര്‍ തന്നെ പുകഴ്ത്തണമെന്ന സ്വാര്‍ത്ഥചിന്തയോടെയല്ലെ ചെയ്തതു; ചെയ്യുന്നതു. സേവനം അവസാനിപ്പിച്ചു പോന്നാലും തന്നെ എന്നാളും ഓര്‍ക്കുവാന്‍ തക്കവണ്ണം എന്തെങ്കിലും ചെയ്യണമെന്നതു വലിയ ഒരു ആഗ്രഹമായിരുന്നു. താമസിയാതെ രാജുവിനെ കണ്ടു , അവനോടു ദേഷ്യത്തോടെ സംസാരിച്ചതിനും പെരുമാറിയതിനും ക്ഷമ ചോദിച്ചേ മതിയാകൂ. അതു ഒരു ഉറച്ച തീരുമാനമായി മനസ്സില്‍ വേരൂന്നി..

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30