17. എല്ലാം നന്മയ്ക്കായി...

 17. എല്ലാം നന്മയ്ക്കായി.....

        --------------------------------

                     പോസ്റ്റുമാന്‍ കൊണ്ടു തന്ന കവറു കണ്ടപ്പോള്‍ തന്നെ അതു ഭദ്രാസനത്തില്‍ നിന്നുള്ളതാണെന്നു മനസ്സിലായി. എന്താണാവോ! ആവേഗത്തോടെ കവറു തുറന്നു നോക്കി. ഭദ്രാസന മെത്രാപ്പോലീത്താ തിരുമേനിയുടെ കല്പനയാണു. തത്രപ്പാടോടെയാണു വായിച്ചതു. അല്പം വായിച്ചപ്പോള്‍ തന്നെ അതൊരു സ്ഥലം മാറ്റ കല്പനയാണെന്നു മനസ്സിലായി. വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിന്റെ ഭാവം എന്താണെന്നു തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അത്ഭുതവും ഭയവും ആശങ്കയും ദുഃഖവും എല്ലാം ഇട കലര്‍ന്നു കിടക്കുകയാണു മനസ്സില്‍. 

                ഇപ്പോള്‍ ഇങ്ങനെ ഒരു മാറ്റത്തിന്റെ കാരണം മനസ്സിലായില്ല. ജനറല്‍ ട്രാന്‍സ്ഫറിനു ഇനിയും ഒരു വര്‍ഷം കൂടെ കഴിയണം. ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോള്‍ ഇരിക്കുന്ന ഇടവകയില്‍ പ്രശ്നങ്ങളൊന്നും ഇല്ല. അവരും തന്നെ മാറ്റണമെന്നു ആവശ്യപ്പെടുവാന്‍ സാദ്ധ്യതയില്ല.  പിന്നെ എന്താണു കാരണം?

               ഇപ്പോള്‍ നിയമനകല്പന കിട്ടിയിരിക്കുന്നതാകട്ടെ ഞങ്ങളുടെ സമീപ ഇടവകയിലേക്കാണു. ആ ഇടവയിലെ ഭൂരിപക്ഷം ആളുകളും എന്നെ അറിയുന്നവരും എനിക്കു പരിചയമുള്ളവരുമാണു. അതു സത്യസന്ധമായ സേവനത്തിനെ തടസ്സമാകും. മാത്രമല്ല, ദീര്‍ഘകാലമായി അവിടെ രണ്ടു ഗ്രൂപ്പായി വഴക്കാണു. പൗരോഹിത്യ പാരമ്പര്യമുള്ള രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള പിണക്കമാണു ആ ഇടവകയെ രണ്ടു ഗ്രൂപ്പാക്കിയതു. അതില്‍ ഒരു കുടുംബത്തില്‍ പ്രായമായ ഒരച്ചനുണ്ടു. അദ്ദേഹമാണു ഇപ്പോഴും അവിടുത്തെ വികാരി. ഇടവകപട്ടക്കാരനായി പട്ടം സ്വീകരിച്ചതാക കൊണ്ടു അദ്ദേഹം ആ സ്ഥാനം ഒഴിയുകയില്ല. ഭദ്രാസനത്തില്‍ ശമ്പളപദ്ധതി ആവിഷ്കരിച്ചെങ്കിലും അവര്‍ പാരമ്പര്യമായി വരുമാന പട്ടക്കാരായതിനാല്‍ ശമ്പളപദ്ധതിയില്‍ ചേരുവാല്‍ അച്ചന്‍ തയ്യാറായില്ല. ഇടവകയുടെ വരുമാനത്തിന്റെ ഒരു വിഹിതം അച്ചനുള്ളതാണു. അതുകൊണ്ടുതന്നെ വികാരിത്വത്തില്‍ നിന്നു മാറുകയോ സ്ഥലം മാറ്റത്തിനു അനുകൂലിക്കുകയോ ചെയ്തില്ല. ഭദ്രാസന മെത്രാപ്പോലീത്തായ്ക്കും അതു അനുവദിക്കേണ്ടതായും വന്നു.

            മറ്റൊരു പുരോഹിതന്‍, ഈ വല്യച്ചനോടൊപ്പം ഇടവക സേവനം അനുഷ്ഠിച്ചിരുന്ന ആ ഇടവകയിലെ മറ്റൊരു അച്ചന്റെ മകനാണു. ആ വന്ദ്യപുരോഹിതന്‍ ദൈവസന്നിധിയിലേക്കു ചേര്‍ക്കപ്പെട്ടതിനു ശേഷമാണു അദ്ദേഹത്തിന്റെ മകന്‍ പൗരോഹിത്യം സ്വീകരിച്ചതു. പട്ടം ഏല്ക്കുവാനുള്ള താത്പര്യം ഇടവകമെത്രാപ്പോലീത്തായെ അറിയിച്ചപ്പോള്‍, ഇദ്ദേഹത്തിനു പട്ടം നല്‍കിയാല്‍ ഈ ഇടവകയിലെ പ്രശ്നം കുറെക്കൂടെ ഗുരുതരമാകും എന്നു തോന്നിയതാനാല്‍ തിരുമേനി അതു സമ്മതിച്ചില്ല. അദ്ദേഹം പരിശുദ്ധ ബാവാ തിരുമേനിയേയും മറ്റൊരു ഭദ്രാസന മെത്രാപ്പോലീത്തായേയും സ്വാധീനിച്ചു പുരോഹിതപദവിയിലേക്കു ഉയര്‍ത്തപ്പെട്ടു. അതുകൊണ്ടു പട്ടം നല്‍കിയ ഭദ്രാസന മെത്രാപ്പോലീത്തായുടെ ഭദ്രാസനത്തില്‍ തന്നെ സേവനം അനുഷ്ഠിക്കേണ്ടതായി വന്നു. എങ്കിലും അദ്ദഹത്തിന്റെ നേതൃത്വം ആ ഗ്രൂപ്പിനു ശക്തി പകരുകയും പ്രശ്നം അല്പം കൂടെ രൂക്ഷമാകുകയും ചെയ്തു. 

           വല്യച്ചനു വി.കുര്‍ബ്ബാന അനുഷ്ഠിക്കുവാനും ഇടവകയുടെ മറ്റു ആത്മീയ കാര്യങ്ങള്‍ നിര്‍വ്വഹിക്കുവാനും ആരോഗ്യം അനുവദിക്കാത്തതിനാല്‍ ഒരു അസിസ്റ്റന്റിനെ നിയമിച്ചു. സഹായ പട്ടക്കാരായി വന്ന പട്ടക്കാര്‍ക്കും അധികനാള്‍ സേവനം ചെയ്യുവാന്‍ കഴിയാറില്ല. വല്യച്ചനെ അനൂകൂലിക്കുന്നു തോന്നിയാല്‍ മറ്റെ ഗ്രൂപ്പുകാര്‍ അച്ചന്റെ ശത്രുക്കളാകും. കൊച്ചച്ചന്റേയും ഗ്രൂപ്പിന്റേയും പക്ഷമാണെന്നു തോന്നിയാല്‍ വല്യച്ചന്റെ പക്ഷക്കാര്‍ എതിരാകും. പള്ളയില്‍ ഇവര്‍ തമ്മിലുള്ള ഏറ്റു മുട്ടല്‍ ഒരു തുടര്‍കഥയായി പരിണമിച്ചു. അഞ്ചും ആറും മാസം മാത്രം സേവനം ചെയ്തു അച്ചന്മാര്‍ മുറയ്ക്കു മാറിക്കൊണ്ടിരുന്നു. 

           ഇതിനു ഒരു പരിഹാരം കണ്ടെത്തുവാന്‍ പരിശുദ്ധ ബാവാ തിരുമേനിയും ഇടവക മെത്രാപ്പോലീത്താ തിരുമേനിയും കൂടി ആലോചിച്ചു ഒരു മാര്‍ഗ്ഗം കണ്ടെത്തി. വല്യച്ചനെയും കൊച്ചനെയും വിളിച്ചു സംസാരിച്ചു. കൊച്ചന്റെ കുടുംബത്തില്‍ പെട്ട കുടുംബങ്ങള്‍ സമീപ ഇടവകയിലേക്കു താല്ക്കാലിക അംഗത്വം സ്വീകരിച്ചു മാറുകയാണെങ്കില്‍ വല്യച്ചന്‍ വികാരിസ്ഥാനം ഒഴിയാമെന്നു സമ്മതിച്ചു. പുതിയ വികാരി വന്നു പ്രശ്നങ്ങള്‍ അല്പം ശാന്തമായി കഴിയുമ്പോള്‍ കൊച്ചച്ചന്റെ കടുംബത്തില്‍ പെട്ടവരെ തിരികെ മാതൃ ഇടവകയില്‍ ചേര്‍ക്കാമെന്ന വ്യവസ്ഥയില്‍ കൊച്ചച്ചനും അതു സമ്മതിച്ചു.

           അങ്ങനെ കൊച്ചച്ചന്റെ കുടുംബത്തില്‍ പെട്ട അറുപതോളം വീട്ടുകാരുടെ അപേക്ഷ വാങ്ങി അവരെ സമീപ ഇടവകയില്‍ താല്ക്കാലിക അംഗത്വം നല്‍കി. തിരുമേനിമാരുടെ സമ്മതത്തോടെ ആണോ എന്നു അറിയില്ല ആ ലിസ്റ്റില്‍ കൊച്ചച്ചന്‍ ചേര്‍ന്നില്ല. ആ ഇടവകയില്‍ നിന്നു ആരൊക്കെയാണു സമീപ ഇടവകയിലേക്കു മാറിയതു എന്നു ഈ ഇടവകയെ ഒരു കല്പനയിലൂടെ ഇടവക മെത്രാപ്പോലീത്താ അറിയിച്ചുമില്ല. ഏതാണ്ടു ആറു മാസം വരെ വല്യച്ചന്‍ വികാരിയായി തുടര്‍ന്നു. 

           ഇതിനിടയില്‍ അവര്‍ പൊതുയോഗം കൂടി ഇടവക രജിസ്റ്റര്‍ പുതുക്കുവാന്‍ തീരുമാനിച്ചു. അതിനുള്ള ഫോറം തയ്യാറാക്കി എല്ലാ ഭവനങ്ങളിലും നല്‍കി. താല്ക്കാലിക അംഗത്വം സ്വീകരിച്ചു മാറിപ്പോയവര്‍ ഫോറം പൂരിപ്പിച്ചു കൊടുത്തില്ല. കൊച്ചച്ചനും കൊടുത്തില്ല. കാരണം അച്ചന്‍ മാറിയിട്ടില്ല എന്നു അച്ചന്റെ കുടുംബത്തില്‍ പെട്ടവര്‍ക്കു അറിയില്ലായിരുന്നു. ഫോറം പൂരിപ്പിച്ചു അച്ചന്‍ കൊടുത്താല്‍ അച്ചനെ കുടുംബക്കാര്‍ തള്ളിക്കളയുമെന്ന ഭയമായിരുന്നു അതിനു കാരണം.  

            അതെല്ലാം പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ വല്യച്ചന്‍ വികാരിസ്ഥാനം ഒഴിയുകയും ചെയ്തു. ആ സ്ഥാനത്തേക്കാണു എന്നെ ഇപ്പോള്‍ നിയമിച്ചതു. എന്നെ അവിടെ വികാരായായി നിയമിക്കാന്‍ കാരണം എന്തായിരിക്കും എന്നു ആലോചിച്ചിട്ടു ഒരു പിടിയും കിട്ടിയില്ല. 

             ഞാന്‍ ഉടനെ തന്നെ ഭദ്രാസന ഓഫീസില്‍ പോയി ഭദ്രാസന സെക്രട്ടറിയോടു ഇങ്ങനെ എന്നെ നിയമിക്കാന്‍ കാരണം എന്താണെന്നു ആരാഞ്ഞു.

           ഭദ്രാസന സെക്രട്ടറി പറഞ്ഞുഃ ഈ സാഹചര്യത്തില്‍ ഭദ്രാസന മെത്രാപ്പോലീത്താ തിരുമേനി ഇരുകൂട്ടരോടും അഭിപ്രായം ആരാഞ്ഞു. രണ്ടു കൂട്ടരും ഒരുപോലെ അച്ചന്റെ പേരാണു പറഞ്ഞതു. അതാണു അച്ചനെ അവിടെ വികാരിയായി നിയമിച്ചതു. അതുകേട്ടപ്പോള്‍ ഭയത്തോടൊപ്പം അഭിമാനവും മനസ്സിന്റെ ഭാവമായി മാറി.

          ഞാന്‍ അഭിവന്ദ്യ തിരുമേനിയേയും കണ്ടു. തിരുമേനിയുടെ അനുഗ്രഹാശിസുകളോടെയും പരിശുദ്ധനായ പരുമല തിരുമേനിയുടെ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ടും ആ പള്ളിയില്‍ പോയി ചുമതലയേറ്റു.

              മൂന്നാമത്തെ ഞായറാഴ്ച. സാധാരണ പോലെ ഞാന്‍ രാവിലെ പള്ളിയില്‍ ചെന്നു. വല്യച്ചന്‍ നമസ്കാരം തുടങ്ങി കുറെ കഴിഞ്ഞു മാത്രമെ വരികയുള്ളു. ഇതുവരെ വികാരി ആ ഇടവകക്കാരന്‍ ആയതിനാല്‍ വരുന്ന അച്ചന്മാര്‍ക്കു താമസിക്കുവാനോ വിശ്രമിക്കുവാനോ പ്രത്യേക കെട്ടിടമോ സൗകര്യമോ അവിടെ ഇല്ല. അതിനാല്‍ പള്ളിയില്‍ ഒരു കസേര ഇട്ടു അതിലാണു ഇരിക്കുക. നമസ്കാരം ആരംഭിക്കുന്നതിനു മുമ്പു ഒരു മദ്ധ്യ വയസ്കയായ സ്ത്രീ വന്നു പ്രധാന ശുശ്രൂഷകന്റെ കൈയ്യില്‍ ഒരു കുറിപ്പു കൊടുത്തു. ആ സ്ത്രീ എന്റെ അടുക്കല്‍ വന്നു വലിയ ബഹുമാനത്തോടെ 'പുതിയ അച്ചനാണല്ലേ. എന്റെ അപ്പന്റെയും അമ്മയുടെ ഓര്‍മ്മയാണു. അച്ചന്‍ വി.കുര്‍ബ്ബാനയില്‍ ഓര്‍ക്കുകയും കല്ലറയ്ക്കല്‍ ധൂപം വയ്ക്കുകയും ചെയ്യണം. ഞാന്‍ ഇപ്പോള്‍  ഈ ഇടവകക്കാരിയല്ല. എന്നെ വിവാഹം കഴിച്ചു അയച്ചതു മാന്നാറിലാണു. അവിടെ ഓര്‍ത്തഡോക്സിലാണു. ഈ ആഴ്ചയായിരുന്നു അപ്പന്റെ ഓര്‍മ്മദിനം. അമ്മയുടേതു ഒരുമാസം മുമ്പൂം. ഞങ്ങള്‍ രണ്ടു പെണ്‍മക്കളെ ഉള്ളു. അനുജത്തിയെ മാര്‍ത്തോമ്മായിലാണു അയച്ചിരിക്കുന്നതു. അതിനാല്‍ ഞാനാണു അവരുടെ ഓര്‍മ്മ നടത്തുന്നതു. രണ്ടു തവണ വരുന്നതു ബുദ്ധിമുട്ടായതു കൊണ്ടു അപ്പന്റെയും അമ്മയുടെയും ഓര്‍മ്മ ഒന്നിച്ചു നടത്തും. ക്ഷമിക്കണം മാന്നാത്തുനിന്നു വരേണ്ടതാകയാല്‍ അച്ചനോടു മുന്‍കൂട്ടി പറയുവാന്‍ സാധിച്ചില്ല.' 

            അവര്‍ ഒറ്റടിക്കു പറഞ്ഞു നിര്‍ത്തി. പേരെന്താണു? ഞാന്‍ ചോദിച്ചു .

            റോസമ്മ' അവരും പറഞ്ഞു.

             'വല്യച്ചന്‍ വരുമ്പോള്‍ അച്ചനോടു കൂടെ പറയണം. അമ്മാമ്മയുടെ ബുദ്ധിമുട്ടു എനിക്കു മനസ്സിലാകും.നേരത്തെ പറയാതിരുന്നതില്‍ എനിക്കു പരിഭവമില്ല. ' ഞാനും പറഞ്ഞു.

            അവര്‍ വെളിയിലേക്കു പോയപ്പോള്‍ പ്രധാന ശൂശ്രൂഷകന്‍ അടുത്തു വന്നു ചോദിച്ചു.' അച്ചന്‍ അവരെ അറിയില്ലേ.' 

            എനിക്കു ഒരു പരിചയവും തോന്നുന്നില്ല.' ഞാന്‍ പറഞ്ഞു.

             ' എന്നാല്‍ അവര്‍ അച്ചന്റെ കൊച്ചമ്മയുടെ പിതൃസഹോദരീപുത്രിയാണു.' അദ്ദേഹം പറഞ്ഞു.

               ഇങ്ങനെ ഒരാളുണ്ടെന്നു പറഞ്ഞു കേട്ടിട്ടുണ്ടു. കല്യാണത്തിന്റെ അന്നു കണ്ടതാണു. പിന്നെ അങ്ങനെ കാണാന്‍ അവസരവും ഉണ്ടായിട്ടില്ല. ഏതായാലും തോമ്മാ ചേട്ടന്‍( അതാണു ശുശ്രൂഷകന്റെ പെരു) പറഞ്ഞതു നന്നായി.' ഞാനും മറുപടി പറഞ്ഞു. 

              വി. കുര്‍ബ്ബാന കഴിഞ്ഞു കല്ലറയ്ക്കല്‍ ധൂപാര്‍പ്പണം നടത്തി ഞാനും വല്യച്ചനും കാപ്പി കുടിച്ചു കഴിഞ്ഞപ്പോള്‍ ആ അമ്മാമ്മ വന്നു ഒരു കവര്‍ എന്റെനേര്‍ക്കു നീട്ടി. ഞാന്‍ അല്പം ഗൗരവത്തില്‍ഃ എന്താ അമ്മമ്മേ ഈ കാണിക്കുന്നതു? വല്യച്ചനല്ലേ കൊടുക്കേണ്ടതു. അതു അങ്ങോട്ടു കൊടുക്കു.' 

              അവര്‍ ആ കവറു വല്യച്ചനു കുടുത്തു. ശുശ്രൂഷകനും ഒരച്ചനും കൊടുക്കുവാനുള്ളതു മാത്രമെ അവരു കൊണ്ടു വന്നിരുന്നുള്ളു. അതിനാല്‍  ആ അമ്മാമ്മാ ഇനിയും എന്താ ചെയ്യുക എന്നറിയാതെ വിഷമിച്ചു നില്‍ക്കുന്നതു കണ്ടിട്ടു ഞാന്‍ പറഞ്ഞു. ' അതു മതി. അമ്മാമ്മ പൊയ്ക്കോ. പിന്നെ കാണാം. അവര്‍ പോയി.

              വല്യച്ചനു അതു വലിയ സന്തോഷമായി. പിന്നീടു അച്ചന്‍ പലരോടും പറഞ്ഞു അയാള്‍ എനിക്കു ഒരു മകനെപ്പോലാണു. അയാളും എന്നെ ഒരു പിതാവിനെ പോലെയാണു കാണുന്നതു.

               ചാര്‍ജ്ജെടുത്തു പിറ്റെ ആഴ്ച തന്നെ ഭവനസന്ദര്‍ശനം ആരംഭിച്ചിരുന്നു. അതോടൊപ്പം മുടങ്ങി കിടന്ന പ്രാര്‍ത്ഥനായോഗങ്ങളും സ്ത്രീസമാജവും മറ്റു ആത്മീയ സംഘടനകളും പുനഃസംഘടിപ്പിച്ചു. അങ്ങനെ വലിയ പ്രശ്നം കൂടാതെ മൂന്നു നാലു മാസങ്ങള്‍ കഴിഞ്ഞു പോയി. ഒരു ശനിയാഴ്ച സെക്രട്ടറി വന്നു അര്‍ദ്ധവാര്‍ഷിക പൊതുയോഗം കൂടുന്ന കാര്യം അറിയിച്ചു.

                  'ഇവിടെ എങ്ങനെയാണു ? ഭരണഘടനാനുസരണമാണോ കൂടുന്നതു? ഞാന്‍ ആരാഞ്ഞു. 

                    അങ്ങനെയില്ല.വോട്ടേഴ്സു ലിസ്റ്റു പ്രസിദ്ധപ്പെടുത്തും.പരാതി കേള്‍ക്കും. ആ ലിസ്റ്റു വച്ചു പൊതുയോഗം കൂടും.' സെക്രട്ടറി പറഞ്ഞു. 

                   അതു ശരിയല്ല എന്നു അറിയാമെങ്കിലും അവിടെ ഇല്ലാത്ത കാര്യം പറഞ്ഞു ഒരു ഭിന്നത ഉണ്ടാക്കേണ്ടായെന്നു കരുതി ഞാന്‍ സമ്മതിച്ചു. കമ്മറ്റി കൂടി പൊതുയോഗ തീയതി നിശ്ചയിക്കുകയും വോട്ടേഴ്സു ലിസ്റ്റു നോട്ടീസ്ബോര്‍ഡില്‍ പരസ്യപ്പെടുത്തിപരാതി കേട്ട ശേഷം കമ്മറ്റി കൂടി ലിസ്റ്റു അംഗീകരിച്ചു ഫൈനല്‍ ലിസ്റ്റു ഇടാനും തീരുമാനിച്ചു.

                   അതനുസരിച്ചു ആ ഞായറാഴ്ച പള്ളിയില്‍ അതു പറയുകയും ലിസ്റ്റില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ രണ്ടാഴ്ചയ്ക്കകം രേഖാമൂലം പരാതി വികാരിക്കു നല്‍കണമെന്നും അറിയിച്ചു.

                  ആ തിങ്കളാഴ്ച എന്റെ മാതൃ ഇടവകയിലെ ഒരു കല്യാണത്തിനു  എന്നോടൊപ്പം ഞാന്‍ സേവനം അനുഷ്ഠിക്കുന്ന ഇടവകയിലെ കൊച്ചച്ചനും ഉണ്ടായിരുന്നു. വിവാഹവും സല്‍ക്കാരവും എല്ലാം കഴിഞ്ഞു അച്ചന്‍ എന്നെ മാറ്റി നിര്‍ത്തി പറഞ്ഞുഃ അര്‍ദ്ധവാര്‍ഷിക പൊതുയോഗം കൂടുകയാണല്ലേ.നല്ലതു. ഭംഗിയായി നടക്കട്ടെ.പക്ഷെ വോട്ടേഴ്സു ലിസ്റ്റില്‍എന്റെ പേരില്ലെന്നു അറിഞ്ഞു. അതെന്താ അങ്ങനെ. ഞാന്‍ ഇപ്പോഴും അവിടുത്തെ അംഗമാണു. ഈ ഇടവകയിലേക്കു മാറിയിട്ടില്ല. അതുകൊണ്ടുഅച്ചന്‍ എന്റെ പേരുകൂടെ ലിസ്റ്റില്‍ ചേര്‍ക്കണം.'

               ഞാനും കണ്ടതാണു. ഞാന്‍ വിചാരിച്ചു അച്ചനും ഇവിടെ ചേര്‍ന്നു കാണുമെന്നു. പുതുക്കിയ ഇടവക റജിസ്റ്ററില്‍ അച്ചന്റെയും കുടുംബത്തിന്റെയും പേരില്ല. എന്തു പറ്റി? ഞാനും ചോദിച്ചു.

                അതൊക്കെ ഒരു വലിയ കഥയാണു. പോകട്ടെ. അച്ചന്‍ ഇവിടെ ചോദിച്ചു നോക്കി ഞാന്‍ പറഞ്ഞതു ശരിയാണെന്നു ബോദ്ധ്യമായാല്‍ എന്റെപേരു ചേര്‍ക്കാമല്ലോ. എന്നാല്‍ അങ്ങനെ ചെയ്യു.' അച്ചന്‍ തന്റെ അഭിപ്രായം പറഞ്ഞു.

              ഞാന്‍ അന്വേഷിച്ചു വേണ്ടതു ചെയ്യാം. പക്ഷെ അതിനു അച്ചന്‍ ഒരു പരാതി എഴുതി തരണം. ' ഞാന്‍ പറഞ്ഞു. 

             അതു വേണോ? ഇതു വികാരിയുടെ അധികാരത്തില്‍ പെട്ടതാണു. അച്ചന്‍ അങ്ങു ചേര്‍ത്താല്‍ മതി. അച്ചന്‍ പറഞ്ഞു.

              പക്ഷെ പരാതി രേഖാമൂലം തരണമെന്നു പള്ളിയില്‍ പരസ്യമായി പറഞ്ഞതാണു. അതിനാല്‍ പരാതി എഴുതി തന്നേ മതിയാകൂ.'ഞാനും പറഞ്ഞു. 

              പള്ളി ഓഫീസില്‍ നിന്നു ഒരു പേപ്പര്‍ വാങ്ങി അച്ചന്‍ പരാതി എഴുതി തന്നു. 

               ഞങ്ങളുടെ ഇടവകയില്‍ അന്വേഷിച്ചു. അച്ചന്‍ അവിടെ ചേര്‍ന്നിട്ടില്ല. എങ്കിലും പുതുക്കിയ ഇടവക റജിസ്റ്ററില്‍ ഇല്ലാതെ ലിസ്റ്റില്‍ ചേര്‍ത്താല്‍ എതിര്‍പ്പു സുനിശ്ചിതമാണു. പഴയ റജിസ്റ്ററില്‍ ഉണ്ടെന്നു പറഞ്ഞിട്ടും കാര്യമില്ല. ഇനിയും എന്താ ചെയ്ക. അച്ചനെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുവാനുും വയ്യാ, ഉള്‍പ്പെടുത്താതിരിക്കുവാനും വയ്യാ. ഏതായാലും ഒന്നും ചെയ്യുന്നില്ലെന്ന തീരുമാനത്തില്‍ എത്തി. വരുന്നിടത്തു വച്ചു കാണാം. 

                പരാതിയുടെ കാലാവധി അവസാനിച്ചപ്പോള്‍ കമ്മറ്റി വീണ്ടൂം കൂടി. സെക്രട്ടറി തന്നെ ചോദിച്ചുഃ ആരുടെയെങ്കിലും പരാതി കിട്ടിയിട്ടുണ്ടോ? 

                  അയാളുടെ ചോദ്യം കേട്ടപ്പോള്‍ മനസ്സില്‍ നേരിയ സംശയം നിഴലിട്ടു. അച്ചന്റെ കാര്യത്തില്‍ ഇയാള്‍ക്കു ചെറിയ പങ്കുണ്ടാകാം.കാരണം അയാള്‍ ആ അച്ചന്റെ പക്ഷക്കാരനാണു. അച്ചന്റെ കുടുംബത്തില്‍ പെടാത്തതു കൊണ്ടു ഇടവക മാറിയില്ലെന്നു മാത്രം. മറ്റുള്ളവര്‍ മാറിക്കഴിഞ്ഞു കൂടിയ തെരഞ്ഞെടുപ്പു പൊതുയോഗത്തില്‍ അവരെ തൃപ്തിപ്പെടുത്തുവാനാണു ഇയാളെ സെക്രട്ടറിയായി തെരഞ്ഞെടുത്തതു. ഏതായാലും ഞാന്‍ പറഞ്ഞു.

               ഒരു പരാതി മാത്രമാണു കിട്ടിയതു.

                പെട്ടെന്നു അയാളുടെ ചോദ്യം വന്നു. അതാരുടേതാണു? അച്ചന്‍ എന്തു തീരുമാനം എടുത്തു?

               നമ്മുടെ ഇടവകാംഗമായ കുര്യാക്കോസു അച്ചന്റേതാണു പരാതി. ഇതു വരെ ഒരു തീരുമാനത്തില്‍ എത്തിയിട്ടില്ല. പരാതി ശരിയാണോ എന്നു അന്വേഷിച്ചു കൊണ്ടിരിക്കുകയാണു.

               പെട്ടെന്നു മൂന്നു നാലു കമ്മറ്റിയംഗങ്ങള്‍ ചാടി എഴുന്നേറ്റു അദ്ദേഹത്തെ ചേര്‍ക്കുവാന്‍ പാടില്ലായെന്നു പറഞ്ഞു ബഹളം വച്ചു.അച്ചനു അനുകൂലമായി പറയുവാന്‍ ആരുമില്ലായിരുന്നു. 

              അവരെ ശാന്തരാക്കിയിട്ടു ഞാന്‍ പറഞ്ഞുഃ ഞാന്‍ അന്വേഷിച്ചു. ഇവിടെ നിന്നു മാറിപ്പോയവരുടെ കൂട്ടത്തില്‍ അച്ചന്റെ പേരില്ല. അപ്പോള്‍ അച്ചന്‍ ഈ ഇടവകാംഗം തന്നെയല്ലേ? ചേര്‍ക്കാതിരിക്കുവാന്‍ തക്കതായ മറ്റു കാരണങ്ങള്‍ ഉണ്ടെങ്കില്‍ ഇപ്പോള്‍ പറയണം.

               ഒരാള്‍ എഴുന്നേറ്റു പറഞ്ഞുഃ ആ അച്ചന്‍ ഇപ്പോള്‍ കുടുംബത്തല്ല താമസം. നമ്മുടെ ഇടവകയുടെ പരിധിക്കു പുറത്താണു താമസിക്കുന്നതു. സൗകര്യാര്‍ത്ഥം അച്ചനും കുടുംബവും അവിടെയുള്ള സെന്റ ജോര്‍ജ്ജു പള്ളിയില്‍ ചേരുകയും ചെയ്തു. അതിനു വ്യക്തമായ തെളിവുണ്ടു. അതുകൊണ്ടു കൂടിയാണു ഇടവക റജിസ്റ്റര്‍ പുതിക്കിയപ്പോള്‍ അച്ചന്‍ ഫോറം പൂരിപ്പിച്ചു തരാതിരുന്നതു. അച്ചന്‍ അന്വേഷിച്ചു നോക്കു. 

                 സെക്രട്ടറി ഒഴിച്ചു എല്ലവാരും അയാള്‍ പറഞ്ഞതു സത്യമാണു എന്നു തറപ്പിച്ചു പറഞ്ഞു. അതിനാല്‍ യാതൊരു കാരണവശാലും അച്ചനെ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുവാന്‍ പാടില്ലായെന്നു കമ്മറ്റി തീരുമാനിക്കുകയും മിനിസ്റ്റില്‍  രേഖപ്പെടുത്തുകയും ചെയ്തു. ഇനിയും ഇതു എന്തായി തീരും എന്ന ചിന്ത എന്നെ അലട്ടി കൊണ്ടിരുന്നു.

                രണ്ടു ദിവസം കഴിഞ്ഞു ഒരുദിവസം നാലുമണി കഴിഞ്ഞു അച്ചന്‍ എന്റെ വീട്ടില്‍ വന്നു. അല്പം ഗൗരവത്തില്‍ എന്നോടുഃ അച്ചന്‍ എന്താ ഈ ചെയ്തതു. ഞാന്‍ പറഞ്ഞതല്ലേ വികാരിയുടെ അധികാരത്തില്‍ പെട്ടതായതിനാല്‍ ആരോടും ചോദിക്കാതെ ചെയ്താല്‍ മതിയായിരുന്നു.അതിനു പകരം അച്ചന്‍ ഇതു കമ്മറ്റിയില്‍ വച്ചു വഷളാക്കി കളഞ്ഞില്ലേ.'

                ഇപ്പോള്‍ സെക്രട്ടറിയെ കുറിച്ചുള്ള എന്റെ സംശയം കുറേക്കൂടെ ബലപ്പെട്ടു. ഞാന്‍ പറഞ്ഞുഃ എന്റച്ചാ! ഞാന്‍ എങ്ങനെങ്കിലും ഇതു രഹസ്യമായി ചെയ്യുമായിരുന്നു. അപ്പോഴല്ലിയോ അച്ചന്റെ ഗ്രൂപ്പില്‍ പെട്ട ആ സെക്രട്ടറി ഈ ചോദ്യം കമ്മറ്റിയില്‍ ചോദിച്ചു വഷളാക്കിയതു. അതിരിക്കട്ടെ. അച്ചന്‍ ഇപ്പോള്‍ സെന്റ. ജോര്‍ജ്ജു പള്ളിയിലെ അംഗമാണെന്നതു ശരിയാണോ?

                അതൊക്കെ അറിഞ്ഞിട്ടു എന്തു ചെയ്യാനാ. ഞാന്‍ ഇതിനെതിരെ കോടതിയില്‍ പോകും. അച്ചന്‍ വളരെ കോപാകുലനായി. 

                ഞാന്‍ വളരെ ശാന്തനായി പറഞ്ഞുഃ എന്തിനാണു അച്ചാ ഈ പൊല്ലാപ്പു കയറി പിടിക്കുന്നതു. കോടതിയില്‍ പോയാല്‍ അച്ചന്റെപണം പോകും. ഇടവകക്കാരുടെ പണവും പോകും.ദീര്‍ഘകാലം കോടതിയില്‍ കയറി ഇറങ്ങേണ്ടതായും വരും. പ്രയോജനം ഉണ്ടാകുമെന്നതിനു ഉറപ്പുമില്ല. അച്ചന്‍ ഒരു കാര്യം ചെയ്യൂ. ഇടവക മെത്രാപ്പോലീത്തായെ കണ്ടു പരാതിപ്പെടൂ. ഞാനും വേണമെങ്കില്‍ വരാം.തിരുമേനി കല്പന തന്നാല്‍ പിന്നെ ഇടവകക്കാര്‍ക്കു എതിര്‍ക്കുവാനും കഴിയുകയില്ല.'

                   അച്ചനു അതു ഇഷ്ടപ്പെട്ടില്ല. 'ഞാനിപ്പോള്‍ ആരുടേയും കാലു പിടിക്കുവാന്‍ പോകുന്നില്ല. എനിക്കു അല്ലാതെ നീതി ലഭിക്കുമോ എന്നു നോക്കട്ടെ. നമുക്കു കോടതിയില്‍ കാണാം. എന്നു പറഞ്ഞു അച്ചന്‍ കോപാകുലനായി ഇറങ്ങിപ്പോയി.

                   വര്‍ഷം ഒന്നു കഴിഞ്ഞു . അച്ചന്‍ കോടതിയില്‍ പോയില്ല. തിരുമേനിയെ കണ്ടുമില്ല. പള്ളിക്കാര്യങ്ങള്‍ വലിയ കുഴപ്പം കൂടാതെ മുന്നോട്ടു പോയി.

                    ആയിടയ്ക്കു എന്റെ മാതൃഇടവകയില്‍ ഒരു വിവാഹകൂദാശയുടെ പ്രധാന കാര്‍മ്മികനായി പരിശുദ്ധ ബാവാ തിരുമേനി എഴുന്നള്ളി. ആ വിവാഹത്തില്‍ ഞാനും ആ അച്ചനും പങ്കെടുത്തിരുന്നു. 

                 ഞങ്ങള്‍ മറ്റച്ചന്മാരെല്ലവാരും ഹോളില്‍ ഭക്ഷണത്തിനു പോയപ്പോള്‍ ഈ അച്ചന്‍ പരിശുദ്ധബാവാ തിരുമേനിയുടെ മേശയില്‍ ശുശ്രൂഷിക്കുകയായിരുന്നു. അതിനിടയില്‍ അച്ചന്‍ തിരുമേനിയോടുഃ പരിശുദ്ധ തിരുമേനീ! ഞാന്‍ മരിച്ചാല്‍ എന്നെെ എവിടെ അടക്കുമെന്നു എനിക്കു ഒരു നിശ്ചയവുമില്ല. അതോര്‍ത്തു ഞാന്‍ വിഷമിക്കുകയാണു. എന്നു പറഞ്ഞു. 

               അതിനു പരിശുദ്ധ തിരുമേനി, തന്റെ ഇടവകയില്‍ തന്നെ അടക്കാന്‍ സ്ഥലമില്ലേ.' എന്നു ചോദിച്ചു. 

               അതിനു ഞാന്‍ ഏതെങ്കിലും ഒരു ഇടവകയുടെ അംഗമാകേണ്ടേ? എന്നു അച്ചന്‍ ഒരു മറു ചോദ്യം ചോദിച്ചു.

              അതെന്തിരു ചോദ്യമാടോ? താന്‍ സെന്റ. മേരീസു പള്ളി ഇടവകാംഗമല്ലേ. തിരുമേനി ചോദിച്ചു. 

                  ആയിരുന്നു എന്നാല്‍ ഇപ്പോഴല്ല. അച്ചന്‍ പറഞ്ഞു.

                 അതെന്താടോ അങ്ങനെ? തിരുമേനിയുടെ സംശയം ചോദ്യമായി.

              ,   എനിക്കറിയില്ല. ഈയിടെ അവിടെ പൊതുയോഗത്തിനു വോട്ടേഴ്സു ലിസ്റ്റു ഇട്ടപ്പോള്‍ അതില്‍ എന്റെ പേരില്ല. വികാരിയോടു ചോദിച്ചപ്പോള്‍ ഇടവക റജിസ്റ്ററില്‍ എന്റെ പേരില്ല എന്നും മറ്റും മുടന്തന്‍ ന്യായങ്ങളാണു പറഞ്ഞതു.

                  അവിടെ ഇപ്പോള്‍ ആരാ വികാരി അയാള്‍ ഇവിടെ വന്നിട്ടുണ്ടെങ്കില്‍ നാം വിളിക്കുന്നു എന്നു പറ.' തിരുമേനി അല്പം ഗൗരവം പൂണ്ടു.

                 അച്ചന്‍ വന്നു എന്നോടു പരിശുദ്ധ ബാവാതിരുമേനി വിളിക്കുന്നു എന്നു പറഞ്ഞു. ഞാന്‍ വേഗം ചെന്നു കൈമുത്തി മാറി നിന്നു. 

                   പരിശുദ്ധ ബാവാതിരുമേനി സ്വതസിദ്ധമായ ഘനഗാംഭീര്യത്തോടെ എന്നോടു ഒരു ചോദ്യംഃ 'താനാണോടോ  ഇപ്പോള്‍ ഈ അച്ചന്റെ വികാരി?

                  പരിശുദ്ധ ബാവാതിരുമേനിയോടു എങ്ങനെ എതിരു പറയും എന്ന ശങ്കയാല്‍ ഞാന്‍ പറഞ്ഞു. അതേ തിരുമേനീ.

                   താന്‍ എന്താ ഇയാളുടെ പേരു റജിസ്റ്ററില്‍  ഉള്‍പ്പെടുത്താത്തതു? ഇയാള്‍ ആ ഇടവകാംഗമാണു. അയാളുടെ പേരു അവിടുത്തെ  റജിസ്റ്ററില്‍ ഉടനെചേര്‍ത്തേക്കണം.' അതൊരു കല്പനയായിരുന്നു. 

                   തിരുമേനി ക്ഷമിക്കണം. ഇപ്പോള്‍ അവിടെയുള്ള ഇടവക റജിസ്റ്റര്‍ ഞാന്‍ ചെല്ലുന്നതിനുമുമ്പു തയ്യാറാക്കിയതാണു. അതില്‍ അച്ചന്റെയും കുടുംബത്തിന്റെയും പേരില്ല. അതുകൊണ്ടു ഞാന്‍ ഇവിടെ നിസ്സഹായനാണു. അതുകൊണ്ടു തിരുമനസ്സു അച്ചനേയും കുടുംബത്തെയും ആ റജിസ്റ്ററില്‍ ചേര്‍ക്കണം എന്നു പറഞ്ഞു ഒരു കല്പന തന്നാല്‍ ഞാന്‍ ചേര്‍ക്കാം.' ഞാന്‍ വിനയപുരസരം അറിയിച്ചു.

                  അതെങ്ങനെയാടോ നാം കല്പന തരുന്നതു? ഭദ്രാസന മെത്രാപ്പോലീത്താ അല്ലേ അതു ചെയ്യേണ്ടതു. അദ്ദേഹത്തോടു പറഞ്ഞു ഒരു കല്പന വാങ്ങി പ്രശ്നം പരിഹരിക്കു. തിരമേനി കൈയ്യൊഴിഞ്ഞു. 

                  ഞാന്‍ പറയുന്നതു അവിവേകമാണെങ്കില്‍ തിരുമനസ്സു കൊണ്ടു പൊറുക്കണം. ഞാന്‍ ഒരുകാര്യം അറിയിച്ചു കൊള്ളട്ടെ.'

                    എന്താണെന്നു വച്ചാല്‍ പറ. തിരുമേനി ഗൗരവം വിടാതെ അനുവദിച്ചു.

                      ഞാന്‍ പറഞ്ഞുഃ തിരുമനസ്സിനു ആ പള്ളിയിലെ പ്രശ്നങ്ങളെല്ലാം നല്ലവണ്ണം അറിവുള്ളതാണല്ലോ.തിരുമനസ്സും അഭിവന്ദ്യ ഭദ്രാസന മെത്രാപ്പോലീത്തായും കൂടി ആലോചിച്ചാണല്ലോ അവിടുത്തെ പ്രശ്നങ്ങള്‍ക്കു ഒരു താല്ക്കാലിക പരിഹാരം എന്ന നിലയില്‍ ബഹു. അച്ചന്റെ കുടുംബത്തില്‍ പെട്ട കുറെ കുടുംബങ്ങളെ ഈ ഇടവകയിലേക്കൂ മാറ്റിയതു. ആരെയൊക്കെ അങ്ങനെ മാറ്റിയെന്നു ആ ഇടവകയെ അറിയിക്കാഞ്ഞതിനാല്‍ വല്യച്ചന്‍ വികാരിസ്ഥാനത്തു നിന്നു മാറുന്നതിനു മുമ്പു പൊതുയോഗം കൂടി ഇടവക റജിസ്റ്റര്‍ പുതുക്കുവാന്‍ തീരുമാനിച്ചു. അതനുസരിച്ചു ഫോറം എല്ലവര്‍ക്കും കൊടുത്തു. ഇവിടേക്കു മാറ്റിയവരോടൊപ്പം ബഹു. ഈ അച്ചനും ഫോറം പൂരിപ്പിച്ചു കൊടുത്തില്ല. അങ്ങനെ ഇപ്പോഴത്തെ ഇടവക റജിസ്റ്ററില്‍ അച്ചന്റെ പേരില്ല. അതാണു ഇതിനു കാരണം. ഭദ്രാസന മെത്രാപ്പോലീത്തായ്ക്കു ഒരു പരാതി കൊടുത്തു കല്പന വാങ്ങിയാല്‍ പ്രശ്നപരിഹാരം ആകുമെന്നു ഞാന്‍ ഈ അച്ചനോടു പറഞ്ഞതാണു. അച്ചന്‍ അതിനു തയ്യാറാകുന്നില്ല. ഇവിടെ ഞാന്‍ എന്തു ചെയ്യണമെന്നു തിരുമനസ്സുകൊണ്ടു കല്പിച്ചാലും. ഞാന്‍  പ്രശ്നം വിശദീകരിച്ചതു തിരുമേനി സശ്രദ്ധം കേട്ട ശേഷം പറഞ്ഞു.

              ഓഹോ, ഇതാണോ കാര്യം? എന്താടൊ നാം ഈ കേള്‍ക്കുന്നതു. ഇവിടെ താന്‍ തന്നെയാണല്ലോ തെറ്റു ചെയ്തതു. താനെന്താ ആ ഫോറം പൂരിപ്പിച്ചു നല്‍കാതിരുന്നതുു ? ഇയാള്‍ പറഞ്ഞതു ശരിയല്ലേ. ഇനിയും ഇടവക മെത്രാപ്പോലീത്തായുടെ കല്പന വാങ്ങിക്കുക മാത്രമാണു പരിഹാര മാര്‍ഗ്ഗം.  തനിക്കു അറിയില്ലായിരിക്കും. ഇയാള്‍ക്കു  തിരുമേനിയെ കാണാന്‍ മടി കാണും. തിരുമേനിയുടെ അനുവാദം കൂടാതെയല്ലിയോ ഇയാള്‍ പട്ടമേറ്റതു. താനൊരു കാര്യം ചെയ്യു. താന്‍ പോയി മെത്രാപ്പോലീത്തായെ കണ്ടു കാര്യം ഗ്രഹിപ്പിച്ചു ഒരൂ കല്പന വാങ്ങിക്കുക.  അതേയുള്ളു ഇനി പരിഹാരം. 

              ഞാന്‍ ശ്രമിക്കാം എന്നു പറഞ്ഞു പിരിഞ്ഞു.

              താമസിയാതെ ഞാന്‍ അഭിവന്ദ്യ ഭദ്രാസന മെത്രാപ്പോലീത്താ തിരുമേനിയെ കണ്ടു കാര്യങ്ങള്‍ അറിയിച്ചു. തിരമേനി രണ്ടു കാര്യങ്ങളാണു പറഞ്ഞതു. ഒന്നു. അച്ചന്‍ വന്നു പറഞ്ഞതു കൊണ്ടു അങ്ങനെ ഒരു കല്പന തരുവാന്‍ സാദ്ധ്യമല്ല. അതിനു ആ അച്ചന്‍ തന്നെ നേരിട്ടു പരാതി എഴുതി തരണം. രണ്ടു. അങ്ങനെ പരാതി എഴുതി തന്നാല്‍ തന്നെ ഉടനെ അച്ചനെ അവിടെ ചേര്‍ക്കുന്നതു പ്രശ്ന പരിഹാരത്തിനു തടസ്സമാകാനാണു സാദ്ധ്യത. അതിനാല്‍ അവിടെ ഒരുവിധത്തില്‍ ഒന്നു ശാന്തമായി കഴിഞ്ഞാല്‍ മറ്റുള്ളവരുടെ കൂടെ അച്ചനെയും ഉള്‍പ്പെടുത്തി ഒരു കല്പന നല്‍കുക മാത്രമാണു കരണീയം. അതിനു ചിലപ്പോള്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടതായി വരും. താമസം വിന പ്രശ്നം ശാന്തമാകാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം.

                തിരുമേനി പറഞ്ഞതു ശരായാണു എന്നു എനിക്കും തോന്നി. ഞാന്‍ അച്ചനെ കണ്ടു കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു. അച്ചനും ഏതാണ്ടു അതു ബോദ്ധ്യമായി. ഞാന്‍ പറഞ്ഞുഃ പ്രശ്നങ്ങളെല്ലാം തീരും. നമുക്കു പ്രാര്‍ത്ഥിക്കാം. ദൈവം ഇടപെടും. അതുവരെ പ്രാര്‍ത്ഥനയോടെയും ക്ഷമയോടെയും കാത്തിരിക്കാം. 

                പിന്നെയുള്ള സേവനകാലം പ്രശ്നരഹിതമായിരുന്നു എങ്കിലും അച്ചനും കൂട്ടര്‍ക്കും തിരികെ വരുവാന്‍ കഴിഞ്ഞില്ല. മൂന്നു വര്‍ഷത്തെ സേവനകാലം പൂര്‍ത്തീകരിച്ചു സ്ഥലം മാറ്റ കല്പന വായിച്ചപ്പോള്‍ അതില്‍ ആശ്വാസത്തിനു വകയുണ്ടായിരുന്നു. പുതിയ അച്ചന്‍ ചാര്‍ജ്ജെടുക്കുന്നതോടൊപ്പം അടുത്ത ഇടവകയിലേക്കു താല്ക്കാലിക അംഗത്വം നല്‍കിയവരെ തിരികെ മാതൃഇടവകയില്‍ ചേര്‍ത്തു കൊണ്ടുള്ള തിരുമേനിയുടെ കല്പനയും ഉണ്ടായിരുന്നു. അതില്‍ ആ ഇടവകയിലെ അച്ചന്റെ പേരും ഉണ്ടായിരുന്നു എന്നതാണു ഏറെ ആശ്വാസകരം ആയതു. രണ്ടു കല്പനകളും പള്ളിയില്‍ വായിച്ചപ്പോള്‍ ഇടവകജനത്തിന്റെ മുഖത്തു തെളിയുന്ന വികാരതരംഗങ്ങള്‍ ഏറെ ആശ്വാസജനകമായിരുന്നു.

                    എല്ലാവരോടും യാത്രപറഞ്ഞു ഇറങ്ങുമ്പോള്‍ വല്യച്ചനും കൊച്ചച്ചനും ഒന്നിച്ചു വന്നു ഇരു കവിളുകളിലും ചുംബനം നല്‍കി. ഇരുവരുടെയും കണ്ണുകള്‍ ഈറനണിയുന്നതു കണ്ടപ്പോള്‍ മനസ്സില്‍ ഒരു ക്രിസ്തീയ ഗാനത്തിന്റെ ഈരടികള്‍ ഉയര്‍ന്നു.

           എല്ലാം നന്മയ്ക്കായി 

                     സ്വര്‍ഗ്ഗതാതന്‍ ചെയ്തിടുന്നു.

          നിര്‍ണ്ണയമാം വിളികേട്ടവര്‍ക്കും

                    ദൈവത്തിന്‍ സ്നേഹമറിഞ്ഞവര്‍ക്കും.

         

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30