15. സമാധാനത്തിനും ലോഡ്ഷെഡിംഗു.
15. സമാധാനത്തിനും ലോഡ്ഷെഡിംഗു.
-----------------------------------------------------------
പെന്‍ഷന്‍ ആകുവാന്‍ ഇനിയും ഒരു വര്‍ഷം കൂടെ ഉള്ളു എന്നതിനാല്‍ എനിക്കു ഇനിയും പള്ളിയുടെ ചുമതല തരുതെന്നും, ഏതെങ്കിലും പള്ളിയില്‍ ഞായറാഴ്ച പോയി വി.കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ അവസരം തന്നാല്‍ മതിയെന്നും ഭദ്രാസന മെത്രാപ്പോലീത്താ തിരുമേനിയോടും ഭദ്രാസന സെക്രട്ടറിയോടും അപേക്ഷിച്ചതു കൊണ്ടാണു ഈ പള്ളിയിലേക്കു എന്നെ വിട്ടതു. കുറെ വര്‍ഷങ്ങളായി അവിടെയും വഴക്കാണു. പ്രബലമായ രണ്ടു ഗ്രൂപ്പുണ്ടു. നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളാണു അധികവും. പള്ളി ഭരണസമിതിയിൽ; പ്രത്യേകിച്ചു ട്രസ്റ്റി സ്ഥാനത്തിനും സെക്രട്ടറി സ്ഥാനത്തിനും വേണ്ടിയുള്ള മത്സരമാണു രണ്ടു ഗ്രൂപ്പുകളാകാനുള്ള കാരണം. അവിടെയുള്ള രണ്ടു പ്രധാന കുടുംബങ്ങളാണു ആ ഗ്രൂപ്പുകള്‍ക്കു നേതൃത്വം വഹിക്കുന്നതു. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പു ഇടവക ഭരണസമിതിയെ തെരഞ്ഞെടുക്കുന്ന പൊതുയോഗം തീരുമാനമാകാതെ ബഹളം മൂലം പിരിഞ്ഞു. വികാരി ആ വിവരം രേഖാമൂലം ഭദ്രാസനമെത്രാപ്പോലീത്താ തിരുമേനിയെ അറിയിക്കുകയും ചെയ്തു. വികാരിയുടെ അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള ഭരണസമിതിയെ പിരിച്ചു വിട്ടു പ്രസിഡന്റു ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു. രണ്ടു ഗ്രൂപ്പുകാര്‍ക്കും അതു ഇഷ്ടപ്പെട്ടില്ല. ഇതിനു കാരണക്കാരന്‍ ഇടവകവികാരിയായതിനാല്‍ അദ്ദേഹത്തെ വികാരിസ്ഥാനത്തു തുടരാന്‍ അനുവദിക്കരുതു എന്നു പറഞ്ഞു രണ്ടു കൂട്ടരും പ്രത്യേകം പരാതികള്‍ ഇടവകമെത്രാപ്പോലീത്തായ്ക്കു സമര്‍പ്പിച്ചു. അച്ചനും അവിടെ തുടരാന്‍ താല്പര്യമില്ലാത്തതിനാല്‍ വികാരിസ്ഥാനത്തു നിന്നു അദ്ദേഹത്തെ മാറ്റി. പകരം ഭദ്രാസന സെക്രട്ടറിക്കു ആ ചുമതല കൊടുത്തു. ആ ഇടവകയിലെ മൂന്നു പേരെ ഒരു സമതിയായി നിയോഗിച്ചു. അവര്‍ വരുമാനം സ്വീകരിക്കുകയും കണക്കു എഴുതി സൂക്ഷിക്കുകയും ദൈനംദിന ചെലവു കഴിഞ്ഞു ബാക്കി തുക വികാരിയുടെ ചുമതല വഹിക്കുന്ന ഭദ്രാസന സെക്രട്ടറിയെ ഏല്പിക്കുകയും ചെയ്യണം. അവിടെ വി.കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ ചെല്ലുന്ന അച്ചന്മാരുടെ ആഹാരവും അവര്‍ ക്രമപ്പെടുത്തണം. അന്നു മുതല്‍ ഏതെങ്കിലും ഒരു അച്ചനെ ഞായറാഴ്ച വി.കുര്‍ബ്ബാന അര്‍പ്പിക്കുവാനായി ഭദ്രാസനത്തില്‍ നിന്നു വിടും ഇടയ്ക്കുള്ള കാര്യങ്ങള്‍ ഭദ്രാസനസെക്രട്ടറി നിര്‍വ്വഹിക്കുകയും ചെയ്യുകയുമായിരുന്നു പതിവു.
അപ്പോഴാണു ഇങ്ങനെ ഒരു അപേക്ഷയുമായി ഞാന്‍ ഭദ്രാസനത്തെ സമീപിച്ചതു. ഓരോ ആഴ്ചിയിലേക്കും അച്ചന്മാരെ കണ്ടു പിടിക്കുക എന്നതു ഒഴിവാകുമല്ലോ എന്നതു എന്നെ അവിടേക്കു വിടുവാന്‍ കാരണവുമായി. ശനിയാഴ്ച ഉച്ചകഴിഞ്ഞു അവിടെ ചെല്ലുകയും സന്ധ്യാനമസ്കാരം കഴിഞ്ഞു തിരികെ പോരികയും ഞായറാഴ്ച രാവിലെ ചെന്നു വി.കുര്‍ബ്ബാന അര്‍പ്പിക്കുകയും വൈകുന്നതു വരെ അവിടെ നിന്നു സംഘടനകള്‍ നടത്തുകയും ചെയ്തു തിരികെ പോരികയും ചെയ്യുകയായിരുന്നു എന്നെ ഏല്പിച്ച ചുമതല.
ആദ്യത്തെ ശനിയാഴ്ച വൈകിട്ടു ഞാന്‍ ചെന്നു. ഓദ്യോഗിക ചുമതല ഒന്നും ഇല്ലാഞ്ഞതിനാല്‍ ചാര്‍ജ്ജെടുക്കുക തുടങ്ങിയ ചടങ്ങളുടെ ആവശ്യവുമില്ലായിരുന്നു. ചുമതല ഏല്പിച്ചിരുന്ന മൂന്നു പേരില്‍ രണ്ടു പേര്‍ മാത്രമെ അവിടെ ഉണ്ടായിരുന്നുള്ളു. അവരെ പരിചയപ്പെട്ടു. വലിയ കുഴപ്പക്കാരല്ലായെന്നു തോന്നി. മറ്റെയാളെ കുറിച്ചു അന്വേഷിച്ചു. അയാള്‍ എറണാകുളത്തു ഒരു കമ്പിനിയില്‍ ജോലിയായതിനാല്‍ എന്നും ഇവിടെ കാണുകയില്ല.
സന്ധ്യാനമസ്കാരം നടത്തി. പ്രധാന ശുശ്രൂഷകനെ കൂടാതെ മൂന്നു ശിശ്രൂഷകര്‍ മാത്രമാണു അതില്‍ സംബന്ധിച്ചതു. പുതിയ അച്ചനെ കാണുവാന്‍ ആരെങ്കിലും വരുമെന്നു കരുതിയതു അസ്ഥാനത്തായി. ചുമതല ഇല്ലാത്ത അച്ചനെ കണ്ടിട്ടു എന്തു കാര്യം. സന്ധ്യാനമസ്കാരം കഴിഞ്ഞു പ്രധാന ശുശ്രൂഷകനോടു വി.മദ്ബഹായിലെ ശുശ്രൂഷയ്ക്കു ഇത്രയും ആളുകളെ ഉള്ളോ എന്നു അന്വേഷിച്ചു. അയാളോടൊപ്പം പ്രായമായ ഒരാളും ഉണ്ടായിരുന്നു. പത്തു പതിനാലു പേര്‍ ശുശ്രൂഷകരായിട്ടുണ്ടു. ആരും സന്ധ്യാനമസ്കാരത്തിനു വരികയില്ല. അച്ചന്‍ അവരെ നിര്‍ബ്ബന്ധിച്ചാല്‍ ചിലപ്പോള്‍ വരുമെന്നു പ്രായമായ മനുഷ്യന്‍ പറഞ്ഞു
പിറ്റെ ദിവസം രാവിലെ തന്നെ ഞാന്‍ ദേവാലയത്തില്‍ എത്തി. സമയത്തു തന്നെ നമസ്കാരം ആരംഭിച്ചു. സന്ധ്യയ്ക്കു വന്നവരെ കൂടാതെ മൂന്നു പേര്‍ കൂടെ അപ്പോഴുണ്ടായിരുന്നുള്ള. നമസ്കാരം തുടങ്ങി കഴിഞ്ഞു ഇടയ്ക്കിടയ്ക്കു ഓരോരുത്തര്‍ വന്നു കൊണ്ടിരുന്നു. അവരെ ശ്രദ്ധിക്കുന്നതും താമസിച്ചതിനു കാരണം തിരക്കുന്നതും നമസ്കാരത്തിലുള്ള ശ്രദ്ധ നഷ്ടപ്പെടും എന്നതിനാല്‍ ഒന്നും ചെയ്യാതെ നമസ്കാരത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുവാന്‍,ശ്രമിച്ചു.
വി.കുര്‍ബ്ബാനയില്‍ ഏതൊണ്ടു പത്തു ശുശ്രൂഷകര്‍ സംബന്ധിക്കുകയുണ്ടായി. നമസ്കാരങ്ങളില്‍ സംബന്ധിക്കാതെ വി.മദ്ബഹായില്‍ പ്രവേശിക്കുന്നതു അനുവദനീയമല്ലാത്തതിനാല്‍ വി.കുര്‍ബ്ബാന കഴിഞ്ഞുള്ള പ്രസ്ഥാവനയില്‍ ചുമതലക്കാര്‍ എഴുതി തന്നതെല്ലാം വായിച്ചു കേള്‍പ്പിച്ച ശേഷം വി.മദ്ബഹായിലെ ശുശ്രൂഷക്കാരെ സംബന്ധിച്ചു ഒരു കാര്യം പരസ്യമായി അറിയിച്ചു. വി.മദ്ബഹാ വിശുദ്ധസ്ഥലമാണു. അവിടെ ശുശ്രൂഷിക്കുന്നവര്‍ ഭക്തിയോടു വിശുദ്ധിയോടും കൂടെവേണം വി.മദ്ബഹായില്‍ ശുശ്രൂഷിക്കേണ്ടതു. തീയല്ലോ ഈ മദ്ബഹാ എന്നാണല്ലോ നാം പാടുന്നതു. വി.മദ്ബഹായിലെ ശുശ്രൂഷകര്‍ക്കു സ്വര്‍ഗ്ഗത്തിലെ മാലാഖമാരുടെ സ്ഥാനമാണു കല്പിച്ചിട്ടുള്ളതു. വെള്ള ശുശ്രൂഷ കുപ്പായം അതിന്റെ അടയാളമാണു. കുപ്പായം പോലെ അകവും വെണ്മയുള്ളതാകണം. വിശുദ്ധിയോടും വെടിപ്പോടും ഭക്തിയോടും ശ്രദ്ധയോടും കൂടെ ഇതില്‍ സംബന്ധിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ അതു അനുഗ്രഹമല്ല, ശാപമാണു വരുത്തുക. ശുശ്രൂഷകര്‍ കാനോനിക നമസ്കാരം പൂര്‍ത്തീകരിച്ചു വേണം വി.മദ്ബഹായില്‍ ശുശ്രൂഷിക്കേണ്ടതു. അതിനാല്‍ അടുത്ത ആഴ്ച മുതല്‍ വി.മദ്ബഹായിലെ ശുശ്രൂഷകര്‍ നിര്‍ബ്ബന്ധമായും വൈകിട്ടു സന്ധ്യാനമസ്കാരം ആരംഭിക്കുമ്പോള്‍ മുതല്‍ അതില്‍ സംബന്ധിക്കുകയും പിറ്റെ ദിവസം രാത്രിനമസ്കാരം വീട്ടില്‍ വച്ചു നിര്‍വ്വഹിച്ചതിനു ശേഷം പ്രഭാതനമ്സ്കാരം ആരംഭിക്കുമ്പോള്‍ മുതല്‍ അതില്‍ സംബന്ധിക്കുകയും വേണം. രാത്രി നമസ്കാരം വീട്ടില്‍ നടത്തുവാന്‍ കഴിയാത്തവര്‍ നേരത്തെ പള്ളിയില്‍ വന്നു അതു പൂര്‍ത്തീകരിക്കണം. സന്ധ്യാനമസ്കാരത്തിലും പ്രഭാതനമസ്കാരത്തിലും ആരംഭം മുതല്‍ സംബന്ധിക്കാത്തവരെ വി.മദ്ബഹായില്‍ കയറുവാന്‍ അനുവദിക്കുന്നതല്ല. ആരെങ്കിലും ഇതു അനുസരിക്കാതെ വി.മദ്ബഹായില്‍ കയറിയാല്‍ അവരെ പരസ്യമായി ഇറക്കി വിടുവാന്‍ ഞാന്‍ നിര്‍ബ്ബന്ധിതനാകും എന്ന കാര്യവും പരസ്യമായി അറിയിച്ചു.
അന്നു ഒന്നു രണ്ടു ധൂപപ്രാര്‍ത്ഥനകളുണ്ടായിരുന്നു. ശവക്കോട്ടയിലേക്കു പ്രവേശിച്ചപ്പോള്‍ ഞാന്‍ അന്തംവിട്ടു നിന്നു പോയി. ശവക്കോട്ട മുഴുവന്‍ കാടുപിടിച്ചു കിടക്കുന്നു. ധൂപം വയ്ക്കേണ്ട കല്ലറകളുടെ ചുറ്റും പോലും വൃത്തിയാക്കിയിട്ടില്ല. കൂടിനിന്നവരോടു അല്പം ഗൗരവത്തില്‍ ഞാന്‍ പറഞ്ഞുഃ ഇതിനു ചുറ്റും ധൂപം വീശുന്നതു എങ്ങനെയാണു. വാങ്ങിപ്പോയവരോടുള്ള സ്നേഹവും ബഹുമാനവും ഇത്രേയുള്ളോ. നിങ്ങള്‍ക്കു തലേ ദിവസം വന്നു ഈ കല്ലറയെങ്കിലും വൃത്തിയാക്കാമായിരുന്നില്ലേ. ഈ ധൂപപ്രാര്‍ത്ഥന അവരെ സന്തോഷിപ്പിക്കുന്നതിനു പകരം ദുഃഖത്തില്‍ ആഴ്ത്തുകയേ ഉള്ളു. കുറ്റാരോപണം ആര്‍ക്കും ഇഷ്ടമാകുകയില്ലല്ലോ.
കാപ്പികുടിയെല്ലാം കഴിഞ്ഞു ചുമതലക്കാരെ കണ്ടു ഞാന്‍ പറഞ്ഞു. ശവക്കോട്ട ഇങ്ങനെ ഇട്ടിരിക്കുന്നതു ശരിയല്ല. അതു വൃത്തിയാക്കണം. അതിനു എത്ര പണം ചെലവായാലും വേണ്ടില്ല അതു ചെയ്തേമതിയാകൂ. അടുത്ത ആഴ്ചയ്ക്കു മുമ്പു അതു ചെയ്തില്ലെങ്കില്‍ ഞാല്‍ കല്ലറയ്ക്കല്‍ ധൂപം വയ്ക്കാതെ പള്ളിയില്‍ ധൂപം വയ്ക്കുവാന്‍ നിര്‍ബ്ബന്ധിതനാകും.
അടുത്ത ശനിയാഴ്ച ചെന്നപ്പോള്‍ ശവക്കോട്ട മുഴുവന്‍ വൃത്തിയാക്കിയിരുന്നു. അതുകണ്ടപ്പോള്‍ എനിക്കു സന്തോഷവും ആശ്വാസവും തോന്നി. മൂന്നു പേര്‍ വീതം നാലു ദിവസം പണിയെടുത്തിട്ടാണു അതു വൃത്തിയായതു. ചുമതലവഹിക്കുന്ന തോമസുകുട്ടി അറിയിച്ചു. സാരമില്ല. ഇടവകജനത്തിന്റെ പണമല്ലേ. അവര്‍ക്കു പ്രയോജനമുള്ളതു ചെയ്തു കൊടുക്കുവാന്‍ ചുമതലക്കാര്‍ക്കു ഉത്തരവാദിത്തം ഉണ്ടു. ഇടയ്ക്കിടയ്ക്കു ഇതു ചെയ്താല്‍ ഇത്രയും പണം ചെലവാകുകയില്ലല്ലോ. ഇതുവരെ വന്ന അച്ചന്മാര്‍ ആരും ഒരു പരാതിയും പറഞ്ഞില്ല.അദ്ദേഹം പറഞ്ഞു. അതിനു അച്ചന്മാര്‍ പറയണം എന്നില്ല. നിങ്ങള്‍ നോക്കിക്കണ്ടു ചെയ്യേണ്ടതല്ലേ. ഞാനും മറുപടി നല്‍കി.
സന്ധ്യാനമസ്കാരത്തിനു ചെന്നപ്പോള്‍ സന്തോഷം തോന്നി. പത്തു ശുശ്രൂഷക്കാര്‍ അവിടെ സന്നിഹിതരായിരുന്നു. സന്ധ്യാനമസ്കാരം കഴിഞ്ഞു ശുശ്രൂഷകരെ വിളിച്ചു കൂട്ടി വി.മദ്ബഹായില്‍ എങ്ങനെയാണു വര്‍ത്തിക്കേണ്ടതു എന്നു വിശദമായി പറഞ്ഞു. പിന്നീടു വി.മദ്ബഹായിലെ ചുമതലകള്‍ ഓരോരുത്തര്‍ക്കായി വിഭജിച്ചു കൊടുത്തു. പഴമ വായിക്കുവാന്‍ ഒരാളെ നിയോഗിച്ചു. നാളത്തെ പഴമവായനകള്‍ അയാളെ കൊണ്ടു വായിപ്പിക്കുകയും ആവശ്യമായ തെറ്റുകള്‍ തിരുത്തുകയും ചെയ്തു.അതുപോലെ ഇടവായനയും തുബ്ദേനുകളും പാട്ടിനു ആദിയിടുന്നതും വിഭജിച്ചു കൊടുക്കുകയും അതൊക്കെ അവരെക്കൊണ്ടു വായിപ്പിക്കുകയും ഏതൊക്കെ പാട്ടാണു പാടേണ്ടതു എന്നു തീരുമാനിക്കുകയും ചെയ്തു. മറുബഹസാകളും ധൂപക്കുറ്റിയും അതിലെ തീ കെട്ടു പോകാതെ സൂക്ഷിക്കുന്നതും മണികിലുക്കുന്നതും വരെ ഓരോരുത്തരെ ഏല്പിച്ചു. ആഴ്ചതോറും ചുമതലകള്‍ മാറിക്കൊണ്ടിരിക്കും. ഈ ചുമതലകള്‍ ഓരോരുത്തരെ ഏല്പിക്കുന്നതു അതു ഭംഗിയായും ശ്രദ്ധയോടും ചെയ്യുവാന്‍ മാത്രമല്ല വി.മദ്ബഹായിലെ സംസാരവും ആംഗ്യഭാഷകളും ഒഴിവാക്കുവാന്‍ കൂടിയാണു. നാളെ വരുവാന്‍ നിവര്‍ത്തിയില്ലാതെ വന്നാല്‍ നേരത്തെ എന്നെ ഫോണില്‍ വിളിച്ചു പറയുകയും മറ്റൊരാളെ ചുമതല ഏല്പിക്കുകയും ചെയ്യണം. പക്ഷെ ഇതൊരു സൗകര്യമായി ആരും കാണരുതു. എല്ലാ ആഴ്ചയും ഈ യോഗം തുടരുകയും ചെയ്യും. ശുശ്രൂഷകര്‍ക്കു അതു സന്തോഷമായി.
ഞായറാഴ്ച രാവിലെ ചെന്നപ്പോള്‍ ഇന്നലെ നമസ്കാരത്തിനു വന്നവരെല്ലാം വന്നിട്ടുണ്ടായിരുന്നു. ഞാന്‍ വി.മദ്ബഹായിലേക്കു പ്രവേശിക്കുന്നതിനു മുമ്പു ആരും പുതുതായി വന്നില്ല.
വി.കുര്‍ബ്ബാന ആത്മസംതൃപ്തിയോടെ ചൊല്ലി. എല്ലാം കഴിഞ്ഞു ഇറങ്ങി വന്നപ്പോള്‍ വി്മദ്ബഹായിലെ പ്രായം കൂടിയ തോമ്മാച്ചന്‍ എന്നെ സമീപിച്ചു ഒരു കാര്യം പറഞ്ഞുഃ അച്ചന്‍ വി.മദ്ബഹായിലേക്കു പ്രവേശിച്ചു കഴിഞ്ഞു ഒരാള്‍ ശുശ്രൂഷക്കുപ്പായവും ഇട്ടു വന്നു. ഞാന്‍ അവനെ മാറ്റി നിര്‍ത്തി അച്ചന്‍ പറഞ്ഞ കാര്യങ്ങള്‍ അവനോടു പറഞ്ഞു. അവന്‍ കഴിഞ്ഞ ഞായറാഴ്ച വന്നിട്ടില്ലായിരുന്നു. അവന്‍ അങ്ങനെ മുറയ്ക്കു വരുന്നവനുമല്ല. അവന്‍ അതു അത്ര ഗൗരവമായി കണ്ടില്ല. ഞാന്‍ അവനോടു ഇതു അവഗണിച്ചു നീ കയറുകയാണെങ്കില്‍ അച്ചന്‍ നിന്നെ പരസ്യമായി ഇറക്കി വിടും. അച്ചന്‍ പറഞ്ഞാല്‍ അതു പോലെ ചെയ്യുമെന്നാണു എനിക്കു തോന്നുന്നതു. അങ്ങനെ സംഭവിച്ചാല്‍ നിനക്കാണു നാണക്കേടു. മനസ്സില്ല മനസ്സോടെയാണു അവന്‍ ഇറങ്ങിപ്പോയതു. അച്ചന്‍ സൂക്ഷിക്കണം അവന്‍ ഒരു ഒടക്കനാണു. മാത്രമല്ല അഭിവന്ദ്യ തിരുമേനി നിയോഗിച്ച സമതിയിലെ അംഗവുമാണു. അതിന്റെ അല്പം അഹങ്കാരവും ഉണ്ടു. അച്ചന്‍ അറിഞ്ഞിരിക്കുവാന്‍ പറഞ്ഞന്നേയുള്ളു. ' എറണാകുളത്തു ജോലി ചെയ്യുന്ന രാജു ആണോ? ഞാന്‍ ചോദിച്ചു. അദ്ദേഹം അത്ഭുതത്തോടെ ചോദിച്ചുഃ അച്ചന്‍ അവനെ അറിയുമോ?'
ഞാന്‍ പറഞ്ഞു ഃപരിചയമില്ല. സമിതി അംഗങ്‌ങളെ പരിചയ പ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞതു ഓര്‍ത്തു. അവന്‍ വി.മദ്ബഹായിലെ ശുശ്രൂഷകനാണെന്നു അറിയില്ലായിരുന്നു.
പ്രഭാത ഭക്ഷണം കഴിഞ്ഞപ്പോള്‍ രാജു അടുത്തു വന്നു. അല്പം ഗൗരവത്തോടെ പറഞ്ഞുഃ അച്ചന്‍ കഴിഞ്ഞ ഞായാറാഴ്ച പുതിയ പരിഷ്കാരം കൊണ്ടു വന്നു എന്നു പറയുന്നതു കേട്ടു.
'എന്തു പരിഷ്കാരം ? ഞാന്‍ ചോദിച്ചു.
'വി.മദ്ബഹായിലെ ശുശ്രൂഷകര്‍ ശനിയാഴ്ച സന്ധ്യാനമ്സ്കാരത്തിലും ഞായറാഴ്ച പ്രഭാതനമസ്കാരത്തിലും ആദ്യന്തം സംബന്ധിക്കണമെന്നും അല്ലാത്തവരെ വി.മദ്ബഹായിലെ ശുശ്രൂഷയ്ക്കു അനുവദിക്കുകയില്ലെന്നും പരസ്യമായി പറഞ്ഞതായി അറിഞ്ഞു.' രാജു പ്രതിവദിച്ചു.
അതു ഒരു പുതിയ പരിഷ്ക്കാരമല്ലല്ലോ. വി.സഭയുടെ വിശ്വാസമല്ലേ.' ഞാന്‍ പറഞ്ഞു.
'എന്നാല്‍ ഇവിടെ അങ്ങനെയില്ല.' രാജവും പിന്മാറാന്‍ തയ്യാറായില്ല.
'അതു പറഞ്ഞിട്ടു കാര്യമില്ല. വി.സഭയുടെ വിശ്വാസാചാരങ്ങളും നിര്‍ദ്ദേശങ്ങളും എല്ലാവരും പാലിച്ചേ മതിയാകൂ. ഞാന്‍ പറഞ്ഞു.
രാജു അല്പം കൂടെ ഗൗരവത്തില്‍; ഇംഗ്ളീഷില്‍ പറഞ്ഞാലേ കൂടുതല്‍ ഗൗരവം വരൂ എന്നു കരുതിയായിരിക്കാം ഇംഗ്ളീഷില്‍ഃ' You have no right to impose such rules. എന്നു പറഞ്ഞു.
ഞാനും ചെറു പുഞ്ചിരിയോട പറഞ്ഞുഃ ' സഹോദരാ! ഞാന്‍ അല്പം പ്രായമുള്ള ഒരച്ചനല്ലേ. ഞാന്‍ ഇംഗ്ളീഷു അധികം പഠിച്ചിട്ടില്ല. എനിക്കു മനസ്സിലാകാനാണെങ്കില്‍ മലയാളത്തില്‍ പറയുകയാണു ഉചിതം.'
അതു കേട്ടു അടുത്തു നിന്നവര്‍ പൊട്ടിച്ചിരിച്ചു. അതു അയാളെ കൂടുതല്‍ കോപാകുലനാക്കി. ഒന്നും പറയാതെ മൗനമായി നിന്നു.
ഞാന്‍ സൗമ്യമായി ചോദിച്ചുഃ ഇതു രാജുവിനെ ബാധിക്കുന്ന കാര്യമല്ലല്ലോ? അതോ, വി.മദ്ബഹായില്‍ ശുശ്രൂഷിക്കുന്നുണ്ടോ?
അവന്‍ സാകൂതം എന്നെ നോക്കി. അവന്റെ പേരു എനിക്കു അറിയാമെന്നതു അവനെ അത്ഭുതപ്പെടുത്തി. അതു അവന്റെ മുഖത്തു നിഴലിടുന്നതു കാണാമായിരുന്നു.
അവന്റെഗൗരവഭാവം ഒലിച്ചിറങ്ങി. അല്പം സൗമ്യമായി പറഞ്ഞുഃ ഞാനും ഇവിടെ വി.മദ്ബഹായിലെ ഒരു ശുശ്രൂഷകനാണു. എനിക്കു എന്നും വരാനോ, സമയത്തു വരാനോ പറ്റുകയില്ല. എനിക്കു എറണാകുളത്തു ഒരു കമ്പനിയിലാണു ജോലി. ശനിയാഴ്ച ജോലിയുള്ള ദിവസം അവിടെ നിന്നു ഇവിടെ വരുമ്പോഴേക്കും സന്ധ്യാനമസ്കാരം കഴിഞ്ഞിരിക്കും. ചിലപ്പോള്‍ ശനിയാഴ്ച രാത്രിയില്‍ ഡ്യൂട്ടികാണും. അന്നുരാവിലെ നമസ്കാരം ആരംഭിക്കുമ്പോള്‍ തന്നെ വരാന്‍ പറ്റുകയുമില്ല.'
അതെനിക്കു മനസ്സിലായി. അതു നേരത്തെ പറഞ്ഞാല്‍ പോരായിരുന്നോ? ഈ സംസാരങ്ങള്‍ ഒഴിവാകുമായിരുന്നു. താങ്കളുടെ ബുദ്ധിമുട്ടു എനിക്കു ഗ്രഹിക്കുവാന്‍ കഴിയും. ഒരുകാര്യം ചെയ്യൂ. എന്നും വരാന്‍ ഞാന്‍ നിര്‍ബ്ബന്ധിക്കുന്നില്ല. പക്ഷെ, രാത്രി ഡ്യൂട്ടിയുള്ളപ്പോഴും ശനിയാഴ്ച ഡ്യൂട്ടി ഉള്ളപ്പോഴും വി.മദ്ബഹായില്‍ ശുശ്രൂഷയ്ക്കു കയറാതിരിക്കുക. അതു മാത്രമേ കരണീയമായിട്ടുള്ളു. ' എന്റെ ഈ മറുപടി തൃപ്തികരമായി തോന്നിയില്ലെങ്കിലും പിന്നെ ഒന്നും പറയാതെ രാജു പോയി.
എന്റെ ഈ രീതി പലര്‍ക്കും തൃപ്തികരമായില്ലെങ്കിലും ആരും ഏറ്റു മുട്ടാന്‍ വന്നില്ല. തുടര്‍ന്നു എല്ലാ ശനിയാഴ്ചയും ശുശ്രൂഷകനെയും കൂട്ടി കുറെ വീടുകള്‍ സന്ദര്‍ശിക്കും. സമയത്തിനു സന്ധ്യാനമസ്കാരം നടത്തും. പ്രാര്‍ത്ഥനയ്ക്കും സമാജത്തിനും സംബന്ധിച്ച ശേഷം അടുത്തുള്ള ചില വീടുകള്‍ സന്ദര്‍ശിക്കും. അങ്ങനെ ഏതാണ്ടുആറു മാസം പിന്നിട്ടു. ഒരു ശനിയാഴ്ച ഭവനസന്ദര്‍ശനത്തിനായി ചെന്നപ്പോള്‍ ഒരു പുതിയ അനുഭവം ഉണ്ടായി.
ഗൃഹനാഥന്‍ സന്തോഷത്തോടെ ഞങ്ങളെ സ്വീകരിച്ചു. കുശലാന്വേഷണങ്ങള്‍ക്കു ശേഷം ഞാന്‍ അദ്ദേഹത്തോടുഃഃ' പള്ളിയില്‍ വരാറില്ലേ. കണ്ടതായി എനിക്കു തോന്നുന്നില്ല.'
അദ്ദേഹം പറഞ്ഞുഃ ഞാന്‍ നമ്മുടെപള്ളിയില്‍ വരാതായിട്ടു കുറെ നാളായി. അവിടെ രണ്ടു ഗ്രൂപ്പായിട്ടു ദിവസവവും വഴക്കല്ലേ. അതിന്റെ ഇടയില്‍ എങ്ങനെ സമാധാനത്തോടെ ആരാധിക്കുവാന്‍ കഴിയും. ഗതികേടിനു എന്നേയും അവര്‍ ഒരു ഗ്രൂപ്പില്‍ പെടുത്തിയിരിക്കുകയാണു. എനിക്കാണെങ്കില്‍ ഇതിലൊന്നും ഒട്ടും താല്പര്യവുമില്ല. പുതിയ അച്ചന്‍ വന്നതു അറിഞ്ഞു, ബഹു. അച്ചന്‍ വന്നു രണ്ടാഴ്ച കഴിഞ്ഞുള്ള ഞായറാഴ്ച ഞാന്‍ ആരാധനയ്ക്കായി കുടുംബസമേതം പള്ളിയില്‍ വന്നു. പക്ഷെ അന്നത്തെ അനുഭവം പിന്നെ വരാന്‍ എന്റെ അനുവദിക്കാത്ത വിധത്തിലുള്ളതായിരുന്നു.'
പെട്ടെന്നു ഇടയ്ക്കു കയറി ഞാന്‍ ചോദിച്ചുഃ എന്തു പറ്റി?' എന്റെ ഭാഗത്തുനിന്നും വല്ലതും അനിഷ്ടകരമായി ഉണ്ടായോ എന്ന സംശയമാണു ചോദ്യമായതു.
അയാള്‍ തുടര്‍ന്നുഃ അച്ചനൊന്നും തോന്നരുതു. അച്ചനെ പഠിപ്പിക്കുകയാണെന്നു തെറ്റിദ്ധരിക്കയും അരുതു. അച്ചനു അറിയാമെന്നു എനിക്കുഅറിയാം. എങ്കലും പറയട്ടെ. വി.കുര്‍ബ്ബാന ശരിക്കും ആരംഭിക്കുന്നതു മറ വലിച്ചു അച്ചന്‍ മറിയംദീലേത്തോ ചൊല്ലി, ദൈവമേ നീ പരിശുദ്ധനാകുന്നു എന്നതും ചൊല്ലി, ലേഖനങ്ങളും ഏവന്‍ഗേലിയോനും വായിച്ചു അച്ചന്‍ സെദറപ്രൊമുയോനും വായിച്ചു ധൂപക്കുറ്റി വാഴ്വും നടത്തി വിശ്വാസപ്രമാണവും ഏറ്റു പറഞ്ഞു അച്ചന്‍ വി.ത്രോണോസിന്റെ മുമ്പില്‍ മുട്ടുകുത്തിരഹസ്യ പ്രാര്‍ത്ഥന നടത്തിയ ശേഷം , ശുശ്രൂഷക്കാരന്‍ ധൂപക്കുറ്റിയുമായി പടിഞ്ഞാറെ വാതിലു വരെ വന്നു തിരികെ വി.മദ്ബഹായിലേക്കു പ്രവേശിച്ചു സ്തൗമന്‍കാലോസു എന്നു പറയുമ്പോള്‍ ജനമെല്ലാം കുറിയേലായിസോന്‍ എന്നു ഏറ്റു ചൊല്ലി കഴിഞ്ഞു ബഹു. അച്ചന്‍ ദര്‍ഗ്ഗായില്‍ കയറി നിന്നു സമാധാനത്തിന്റെ ഒരു പ്രാര്‍ത്ഥന ചൊല്ലി കാസാപീലാസാ ആവഹിച്ചു സമാധാനം അതില്‍ നിന്നു സ്വീകരിച്ചിട്ടു നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനം ഉണ്ടായിരിക്കട്ടെ എന്നു ആശംസിക്കും. അപ്പോള്‍ പ്രധാന ശുശ്രൂഷകന്‍ ധൂപംവീശിക്കൊണ്ടു വന്നു അച്ചന്റെ കൈമുത്തിയിട്ടു അച്ചന്‍ ശോശപ്പായുടെ കോണു മടിക്കൊടുക്കുമ്പോള് അതും വി.ത്രോണോസും ചുംബിച്ചിട്ടു അയാള്‍ വി.മദ്ബഹായിലുള്ളവര്‍ക്കു ആ സമാധാനം നല്‍കിയിട്ടു താഴേക്കു ഇറങ്ങി വന്നു മുന്നില്‍നില്ക്കുന്ന ചിലര്‍ക്കു സമാധാനം നല്‍കുന്നു. ആ സമാധാനം വാങ്ങിയവര് അടുത്തു നില്‍ക്കുന്ന ആളിനു നല്‍കുന്നു. അങ്ങനെ പരസ്പരം ആ സമാധാനം നല്‍കി നിരപ്പായതിനു ശേഷമാണല്ലോ വി.കുര്‍ബ്ബാന ശരിക്കും ആരംഭിക്കുന്നതു. '
അയാളുടെ ഈ വിവരണം കേട്ടു ഞാന്‍ അന്തിച്ചു നിന്നു പോയി. വി.കുര്‍ബ്ബാനയെ കുറിച്ചു നല്ല ബോധമുള്ള ഒരു മനുഷ്യന്‍! അയാളോടു എനക്കു ബഹുമാനം തോന്നി. ഞാന്‍ പറഞ്ഞു പൂര്‍ണ്ണമായും ശരിയാണു. പിന്നെന്തെ നിങ്ങള്‍ ഇവിടെ വരാന്‍ മടിക്കുന്നതു.
അയാള്‍ തുടര്‍ന്നുഃ എന്നാല്‍ അന്നു അച്ചന്‍ ശുശ്രൂഷകന്‍ വഴി കൊടുത്തു വിട്ട സമാധാനം പകുതിപ്പേര്‍ക്കു മാത്രമേ കിട്ടിയുള്ളു.
എന്റെ ഉദ്വേഗം ചോദ്യമായി പുറത്തു വന്നു. എന്തു പറ്റി?
അയാള്‍ പറഞ്ഞുഃഃ. അച്ചന്‍ കിഴക്കോട്ടു തിരിഞ്ഞു നില്‍ക്കുന്നതു കൊണ്ടൂ കാണുന്നില്ല; ശ്രദ്ധിക്കുന്നുമില്ല. ഏറ്റം മുന്നില്‍ രണ്ടു തടിമാടന്മാരു നില്‍ക്കുന്നതു അച്ചന്‍ കണ്ടിട്ടുണ്ടായിരിക്കുമല്ലോ.
ഉണ്ടു. അവര്‍ മുന്നില്‍ നില്‍ക്കുന്ന കുഞ്ഞുങ്ങളെ നിയന്ത്രിക്കുവാന്‍ നില്ക്കകല്ലേ. ഞാന്‍ ചോദിച്ചു.
അവിടെയാണു അച്ചനു തെറ്റു പറ്റിയതു. അയാള്‍ തുടര്‍ന്നു. അച്ചാ അവര്‍ രണ്ടു പേരും രണ്ടു ഗ്രൂപ്പിന്റെ പ്രതിനിധികളാണു. ശുശ്രൂഷകന്‍ സമാധാനവുമായി വരുമ്പോള്‍ അതില്‍ കയ്യൂക്കുള്ളവന്‍ ആ സമാധാനം വാങ്ങിക്കും. ഉടനെ തന്നെ ശുശ്രൂഷകന്‍ അതു മറ്റാര്‍ക്കും കൊടുക്കാതെ തിരികെ പൊയ്ക്കൊള്ളണം. മറ്റാര്‍ക്കെങ്കിലും കൊടുത്താല്‍ അവന്റെ ജോലി പോകും. സമാധാനം വാങ്ങിയ ആള്‍ അയാളുടെ ഗ്രൂപ്പിലുള്ളവര്‍ക്കു മാത്രം കൊടുക്കും. അവര്‍ക്കു മാത്രം സമാധാനം. അവരോടു മാത്രം നിരപ്പാകുന്നു. എതിര്‍ ഗ്രൂപ്പുകാര്‍ക്കു സമാധാനം നല്‍കുവാനോ അവരുമായി നിരപ്പാകാനോ തയ്യാറാകുന്നില്ല. മറ്റുള്ളവര്‍ക്കു അസമാധാനം മാത്രം. ശത്രുവിനെ സ്നേഹിക്കണമെന്നും, നീ ബലി അര്‍പ്പിക്കുവാന്‍ വരുമ്പോള്‍ നിന്റെ സഹോദരനു നിന്നോടു വിരോധമുണ്ടെന്നു തോന്നിയാല്‍ ബലി വസ്തു അവിടെ വച്ചിട്ടു പോയി അവനോടു നിരപ്പായിട്ടു വന്നു ബലി അര്‍പ്പിക്ക എന്നും പഠിപ്പിച്ച കര്‍ത്താവിന്റെ അനുയായികള്‍ ഇങ്ങനെയാണോ ചെയ്യേണ്ടതു. ഇവര്‍ ക്രിസ്ത്യാനികളാണോ? ഇതു എന്തു കുര്‍ബ്ബാനയാണച്ചാ. ആത്മാര്‍ത്ഥതയുള്ളവര്‍ക്കു, ദൈവചിന്തയുള്ളവര്‍ക്കു ഭക്തിയോടെ ദൈവത്തെ ആരാധിക്കണമെന്നു ആഗ്രഹിക്കുന്നവര്‍ക്കു ഇതില്‍ എങ്ങനെ പങ്കെടുക്കുവാന്‍ കഴിയും. വി.1യോഹഃ 4;20, അച്ചനു അറിയാമല്ലോ. ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയുകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവന്‍ കള്ളനാകുന്നു. താന്‍ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവനു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാന്‍ കഴിയുന്നതല്ല. ദൈവത്തെ സ്നേഹിക്കുന്നവന്‍ സഹോദരനേയും സ്നേഹിക്കേണം എന്നീ കല്പന അവങ്കല്‍നിന്നു നമുക്കു ലഭിച്ചിരിക്കുന്നു. ഈ കല്പന പാലിക്കാത്തവര്‍ എങ്ങനെ വിശ്വാസികളാകും. അവിശ്വാസികളോടൊപ്പം നിന്നു എങ്ങനെ ആരാധിക്കും.
അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടു ഞാന്‍ അത്ഭുതത്തോടെ നോക്കി നിന്നു. എന്തു പറയണമെന്നു ഒരു ബോധവുമില്ലാതെ അല്പ സമയം നിന്നു. പിന്നെ ഞാന്‍ ചോദിച്ചു. ഇപ്പോള്‍ ആരാധനയില്‍ സംബന്ധിക്കാറില്ലേ.
ഞാനും കുടുംബവും ഒരു ഞായറാഴ്ചയും മുടക്കാറില്ല. എല്ലാ ആഴ്ചയും പരുമലപള്ളിയില്‍ പോയി വി.കുര്‍ബ്ബാനയില്‍ സംബന്ധിക്കും.
ഞാന്‍ പറഞ്ഞു. പരുമലപള്ളിയില്‍ പോകണ്ടായെന്നു ഞാന്‍ പറയുന്നില്ല. അതു നല്ലതു തന്നെ. പക്ഷെ സ്വന്തം പള്ളിയിലെ ആരാധനയില്‍ സംബന്ധിക്കാതിരിക്കുന്നതു ശരിയാണോ എന്നു ആലോചിക്കൂ. സഹോദരനെ സ്നേഹിക്കണമെന്നും ശത്രുവിനെ സ്നേഹിക്കണം എന്നുമുള്ള കല്പനകള്‍ താങ്കള്‍ക്കും ബാധകമല്ലേ? നിങ്ങളെ പോലെയുള്ളവര്‍ അകന്നു നില്‍ക്കുന്നതാണു പ്രശ്നം വഷളാകുവാന്‍ ഒരു കാരണം. നിങ്ങള്‍ ഇതു നിങ്ങളുടെ സഹോദരങ്ങളെ പറഞ്ഞു മനസ്സിലാക്കണം. അല്ലാതെ മാറി നില്‍ക്കുകയല്ല വേണ്ടതു.
അദ്ദേഹം പറഞ്ഞുഃ ശരിയാ ഉപദേശിക്കുവാന്‍ അങ്ങോട്ടു ചെന്നി മതി. പിന്നെ പൊടിപോലും കാണുകയില്ല. പോത്തിനോടു വേദമോതീട്ടു എന്താ ഗുണം. അതു നമ്മെ ചിന്തിക്കളകയല്ലേയുള്ളു.
അദ്ദേഹത്തോടു വാദിച്ചിട്ടു കാര്യമില്ലെന്നു തോന്നി. എനിക്കു പറയാനുള്ളതു പറഞ്ഞു. ഇനിയും എല്ലാം ദൈവയിഷ്ടം പോലെ നടക്കട്ടെ. ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടു അവരോടു യാത്ര പറഞ്ഞു.
അതു ഒരു പുതിയ അറിവും അനുഭവവുമായിരുന്നു. പള്ളിയില്‍ വരുന്ന ഒരു കൂട്ടര്‍ക്കു മാത്രം സമാധാനം! എന്താ കഥ. അടുത്തു നില്‍ക്കുന്നതു തന്റെ എതിരാളി ആണെങ്കില്‍ സമാധാനം കൊടുക്കാതിരിക്കുന്നതും, തന്നാല്‍ തന്നെ കൈവിലിക്കുന്നതും പറഞ്ഞു കേട്ടിട്ടുണ്ടു. ഒരു ഗ്രൂപ്പിനെ മുഴുവന്‍ ഒഴിവാക്കുന്നു എന്നതു ഒരു പുതിയ അറിവാണു.
അന്നു മുഴുവന്‍ മനസ്സില്‍ നിന്നു അതു മായാതെ നിന്നു. എന്തെങ്കിലും ചെയ്തേ മതിയാകൂ. മനസ്സു മന്ത്രിച്ചു. അവസാനം ഒരു തീരുമാനത്തില്‍ മനസ്സു ഉറച്ചു നിന്നു. നാളെ ഇതിനെ കുറിച്ചു പള്ളിയില്‍ പറയണം.
പിറ്റെദിവസം വി.കുര്‍ബ്ബാന അര്‍പ്പിച്ചപ്പോഴും മനസ്സില്‍ ഇതു പൊന്തിവന്നു കൊണ്ടിരുന്നു. വി. കുര്‍ബ്ബാന കഴിഞ്ഞു സാധാരണ പ്രസ്താവനകളെല്ലാം പെട്ടെന്നു അവസാനിപ്പിട്ടു. ഈ കാര്യത്തിലേക്കു കടന്നു. ഇന്നലെയാണു ഒരുകാര്യം എനിക്കു മനസ്സിലായതു. ഇവിടെ ഏറ്റം ക്ഷാമമുള്ളതു സമാധാനത്തിനാണത്രേ. വി.കുര്‍ബ്ബാനയുടെ ആരംഭത്തില്‍ പ്രധാന ശുശ്രൂഷകന്‍ കൊണ്ടു തരുന്ന സമാധാനം ഒരു കൂട്ടര്‍ക്കു മാത്രമേ കിട്ടുന്നുള്ളു. ചിലര്‍ ബലാല്ക്കാരമായി ആ സമാധാനം പിടിച്ചെടുത്തു അവരുടെ ഗ്രൂപ്പിനു മാത്രം നല്‍കുന്നു. മറ്റാര്‍ക്കും അതു കൊടുക്കുകയുമില്ല. ഇതു ഒരു നിരപ്പിന്റെ ശുശ്രൂഷ ആണു എന്നു അറിഞ്ഞിട്ടാണോ അറിയാതെയാണോ നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നതു? ഏതായാലും ഇതു ശരിയല്ല. ഇതിനു ഒരു മാറ്റം ആവശ്യമായിരിക്കുന്നു. എല്ലവര്‍ക്കും സമാധാനം കൊടുക്കണം എന്നു പറഞ്ഞാല്‍ പെട്ടെന്നു നടക്കുമെന്നു തോന്നുന്നില്ല. കരണ്ടിനു ക്ഷാമം ഉണ്ടാകുമ്പോള്‍ എലക്ട്രിസിറ്റി ബോര്‍ഡു ഒരു കാര്യം ചെയ്യും. കരണ്ടിനു ലോഡു ഷെഡിംഗു ഏര്‍പ്പെടുത്തും. കരണ്ടു മാറി മാറി കൊടുക്കുക.കുറെ സമയം ഒരിടത്തു കരണ്ടു കൊടുക്കുമ്പോള്‍ മറ്റു ചിലയിടത്തു കരണ്ടു കട്ടു ചെയ്യും. ഇവിടെയും ഇപ്പോള്‍ കൂടുതല്‍ ക്ഷാമമുള്ളതു സമാധാനത്തിനാകയാല്‍ ഇന്നു മുതല്‍ ഇവിടെയും സമാധാനത്തിനു ഒരു ലോഡു ഷെഡിംഗു ഏര്‍പ്പെടുത്തുന്നു. കഴിഞ്ഞാഴ്ച സമാധാനം വാങ്ങിയവര്‍ ഈ ആഴ്ച സമാധാനം വാങ്ങാതെ മറ്റെ ഗ്രൂപ്പിനു കൊടുക്കുക. അങ്ങനെ ഒന്നിട വിട്ടു സമാധാനം വാങ്ങിയാല്‍ രണ്ടാഴ്ച കൂടുമ്പോഴെങ്കിലും പാവം ജനത്തിനു സമാധാനം കിട്ടുമല്ലോ.
ഈ പ്രസ്താവം അവര്‍ക്കാര്‍ക്കും തന്നെ കക്ഷിഭേദമെന്യേ ഇഷ്ടപ്പെട്ടില്ലായെന്നു അവരുടെ മുഖഭാവം വ്യക്തമാക്കിയിരുന്നു. പലരും കൈമുത്താതെ പോകുകയും, പലരും കണ്ട ഭാവം നടിക്കാതിരിക്കുകയും ചെയ്തു. പ്രാര്‍ത്ഥനായോഗത്തിലും സമാജത്തിലും അതു പ്രകടമായിരുന്നു.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഭദ്രാസന സെക്രട്ടറി ഫോണില്‍ വിളിച്ചു എന്നോടു പറഞ്ഞുഃ അടുത്ത ഞായറാഴ്ച അച്ചന്‍ ആ പള്ളിയില്‍ പോകണ്ടാ. എവിടെ പോയി കുര്‍ബ്ബാന ചെല്ലണമെന്നു പിന്നെ അറിയിക്കാം.
എന്താ കാരണം ?. ഞാന്‍ ചോദിച്ചു.
ഇന്നലെ ആ പള്ളിയില്‍ നിന്നു രണ്ടു ഗ്രൂപ്പുകാരും വന്നു അഭിവന്ദ്യ തിരുമേനിയോടു സമാധാനത്തിനു ലോഡ് ഷെഡിംഗു ഏര്‍പ്പെടുത്തുന്ന അച്ചനെ അവര്‍ക്കു വേണ്ടാ എന്നു തീര്‍ത്തു പറഞ്ഞു.
അതു കേട്ടപ്പോള്‍ മനസ്സില്‍ ഉണര്‍ന്നതു സന്തോഷമാണോ ആശ്വാസമാണോ ദുഃഖമാണോ എന്നു അറിയില്ല. മനസ്സില്‍ ഒരു ക്രിസ്തീയഗാനത്തിന്റെ ഈരടികള്‍ ആശ്വാസമായി ഉണര്‍ന്നു. കരുതുന്നവന്‍ ഞാനല്ലയോ കലങ്ങുന്നതെന്തിനു നീ.....
Comments
Post a Comment