വി.നോമ്പു കാലധ്യനങ്ങൾ-8

8-ഒന്നാം ശനി.-
             വി.വലിയ നോമ്പിന്റെ ഒന്നാം ശനിയാഴ്ച മാർ അപ്രേമിൻറേയും മാർതേവോദോറോസ് സഹദായുടേയും ഓർമ്മദിനമായിട്ടാണു സഭ ആചരിക്കുന്നതു.ക്രിസ്തുവിനുവേണ്ടിയും ക്രൈസ്തവസഭയ്ക്കു വേണ്ടിയും സ്വജീവിതം സമർപ്പിക്കുകയും കഷ്ടതകളും പീഡകളും മരണത്തോളം സഹിക്കുകയും ജീവിതം കൊണ്ടു മാത്രമല്ല , സഹദാമരണം കൊണ്ടും ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്ത രണ്ടു പരിശുദ്ധ പിതാക്കന്മാർ ആണു മാർ അപ്രേമും മാർ തേവോദോറോസു സഹദായും.നിഗൂഢങ്ങളായ ദൈവശാസ്ത്രസത്യങ്ങളെ പരിശുദ്ധാത്മ നിറവിൽ തിരിച്ചറിഞ്ഞു,തൻറെ വിലയേറിയ ലേഖനങ്ങളാൽ പാഷണ്ഡതയെ തച്ചുടച്ചു സത്യവിശ്വാസത്തെ ഉറപ്പിക്കുകയും, ശ്രുതിമധുരങ്ങളുംഭക്തിനിർഭരങ്ങളും വിജ്ഞാനപ്രദങ്ങളുമായ  മനോഹരഗാനങ്ങളാൽ ദൈവികാരാധനയെ സ്വർഗ്ഗീയ ആരാധനയിലേക്കു ഉയർത്തുകയും ചെയ്ത, സഭയുടെ ശ്രേഷ്ഠമല്പാനായിരുന്നു മാർ അപ്രം.അത്മനിറവിൽ അദ്ദേഹം രചിച്ച ആ മനോഹര ഗാനങ്ങളിൽ പലതും മാർ അപ്രേമിൻറെ ബോവൂസോ എന്ന തലക്കെട്ടിൽ ഇന്നും നമ്മുടെ ആരാധനയിലും നമസ്കാരങ്ങളിലും നാം ആലപിക്കുമ്പോൾ സത്യവിശ്വാസികളുടെ ഹൃദയങ്ങളിൽ അവ ഉളവാക്കുന്ന ആത്മീയ അനുഭുതി ആ മഹത് വ്യക്തിത്വത്തെ നമുക്കു  അനുഭവവേദ്യമാക്കി തരുന്നു. സാധാരണ മനുഷ്യർക്കു അചിന്ത്യങ്ങളായ  പീഡകളാലും സഹദാമരണത്താലും സത്യസഭയെ ഉറപ്പിച്ച മാർ അപ്രേമും മാർ തേവോദോറോസും,തങ്ങൾക്കു ഉണ്ടായിരുന്നതും ഭാവിയിൽ ലഭ്യമാകാമായിരുന്നതുമായ എല്ലാ ലൗകിക സമ്പാദ്യങ്ങളേയും സൗഭാഗ്യങ്ങളേയും നിസ്സാരമായി കരുതി ക്രിസ്തുവിനുവേണ്ടി കഷ്ടതയും പീഡകളും തെരഞ്ഞെടുത്തു എന്നതാണു ഈ വി.നോമ്പിൽ നമ്മുടെ ചിന്തകളെ തട്ടിയുണർത്തേണ്ടതു.അവരുടെ ഒർമ്മ ആചരിച്ചു അവരുടെ മദ്ധ്യസ്ഥതയിൽ അഭയം തേടുമ്പോൾ നമ്മുടെ ജീവിതവുംഅതുപോലെ ദൈവോന്മുഖമാക്കുവാൻ  നമുക്കു കഴിയണം.അതിനു ഈ നോമ്പു  ഉപകരിക്കണം.ആയതിനാൽ അവരുടെ ജീവിചരിത്രത്തിലേക്കു കടക്കാതെ അവരുടെ ത്യാഗങ്ങളും അവർ അനുഭവിച്ച പീഡകളും എത്രമാത്രം വിലയേറിയതായിരുന്നുവെന്നു ഇന്നത്തെ വായനകളിലൂടെ  തിരിച്ചറിഞ്ഞു ധ്യാനിക്കുവാൻ മാത്രമാണു ഇവിടെ ശ്രമിക്കുന്നതു.
                      സന്ധ്യയുടെ ഏവൻഗേലിയോൻ വി.മത്താഃ10; 24- 39 ൽ നിന്നു നമ്മുടെ ധ്യാനചിന്തകൾ ആരംഭിക്കാം.ക്രൂശു തെരഞ്ഞെടുക്കുന്നവർക്കു ലഭിക്കുന്ന ഭാഗ്യാതിരേകത്തെയാണു കർത്താവു ഇവിടെ വ്യക്തമാക്കുന്നതു.23,24 വാക്യങ്ങളിൽ രണ്ടു കാര്യങ്ങൾ പറയുന്നു.ഒന്നു ഒരു മുന്നറിയിപ്പാണു.മനുഷ്യകുലത്തിൻറെ രക്ഷയ്ക്കു വേണ്ടി അവതാരം ചെയ്ത തനിക്കു ഒരു കുരിശു വഹിക്കേണ്ടതുണ്ടു.ഈ രക്ഷ സായത്തമാക്കണമെങ്കിൽ തന്നെ അനുഗമിക്കുന്നവരുംകുരിശു എടുത്തേ മതിയാകൂ.ക്രിസ്തീയ ജീവിതം പലരും കരുതുന്നതു പോലെയും,പ്രതീക്ഷിക്കുന്നതു പോലെയും ആഗ്രഹിക്കുന്നതു പോലെയും സുഖകരമായ ഒന്നല്ല.അതു പ്രയാസങ്ങളുടേയും കഷ്ടതകളുടേയും ത്യാഗത്തിൻറേയും ഒപ്പം സമാധാനത്തിന്റേയും ആണു.പ്രഭാതത്തിലെ ഏവൻഗേലിയോൻ ഭാഗമായ വി.യോഹഃ15; 17- 16; 3 ഈ സത്യം കുറേക്കൂടെ വ്യക്തമാക്കുന്നു.അവിടെ കർത്താവു പറയുന്നു,''ലോകം നിങ്ങളെ പകെക്കുന്നുവെങ്കിൽ അതു നിങ്ങൾക്കു മുൻപെ എന്നെ പകെച്ചിരിക്കുന്നുവെന്നു ആറിഞ്ഞുകോൾവീൻ.നിങ്ങൾ ലോകക്കാർ ആയിരുന്നുവെങ്കിൽ ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു.എന്നാൽ നിങ്ങൾ ലോകക്കാരായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തെരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകെക്കുന്നു.''വി.യോഹഃ 16;2 ൽ കർത്താവു വീണ്ടും പറയുന്നു.''അവർ നിങ്ങളെ പള്ളിഭൃഷ്ടരാക്കും,അത്രെയുമല്ല നിങ്ങളെ കൊല്ലുന്നവൻ എല്ലാം ദൈവത്തിനു വഴിപാടു കഴിക്കുന്നുവെന്നു വിചാരിക്കുന്ന നാഴിക വരുന്നു .''മാർ അപ്രേമും മാർ തേവോദോറോസും കർത്താവു പറഞ്ഞ വാക്കുകൾ അതിൻറെ പുർണ്ണ അർത്ഥത്തോടും ഗൗരവത്തോടും ജീവിതത്തിൽ സ്വീകരിച്ചവരായിരുന്നു.വി.നോമ്പിലെ വർജ്ജനങ്ങൾ ഒരു പരിധിവരെ കഷ്ടതകളെ സ്വീകരിക്കുന്നതിൻറെ സൂചനയാണു നൽകുന്നതു.                        
                        ഇതു കർത്താവു തന്നെ അനുഗമിക്കുന്നവര്‍ക്കു ലഭിക്കുന്ന ഒരു അനുഗ്രഹവും അവകാശവുമായിട്ടാണു പറഞ്ഞിരിക്കുന്നതു.കിസ്തുവിനു വേണ്ടി കഷ്ടത സഹിക്കുക എന്നാൽ കർത്താവിന്റെ കഷ്ടാനുഭവത്തിൽ പങ്കാളികളാകുക എന്നാണു അർത്ഥം.വിശ്വാസത്തിനു വേണ്ടി ത്യാഗം അനുഷഠിക്കുന്നതു കർത്താവിന്റെ പരിത്യാഗത്തിൽ പങ്കാളികളാകുകയാണു.അതനേക്കാൾ വലിയൊരു ഭാഗ്യം ക്രിസ്ത്യാനിക്കു ലഭിക്കുവാനില്ല. ക്രിസ്തുവിനുവേണ്ടി  പലതും ഉപേക്ഷിക്കുമ്പോൾ ക്രിസ്തുവിനോടുള്ള കൂട്ടായ്മയിൽ നാം കൂടുതൽ അടുക്കുന്നു. അവൻറെ കഷ്ടതയുടെ കൂട്ടായ്മ ആ വിധത്തിൽ നാം അനുഭവിക്കുമ്പോൾ അവൻറെ പുനരുത്ഥാനത്തിൻറെ ശക്തി നമ്മിലേക്കു ഒഴുകിയിറങ്ങും.വി.നോമ്പിലെ ഉപേക്ഷണങ്ങളെല്ലാം കർത്താവിന്റെ ശക്തി  ആർജ്ജിക്കുവാൻ നമ്മെ  ഒരുക്കുവാൻ ഉള്ളതാണല്ലോ.ഇന്നു നാം ആരുടെ ഓർമ്മ ആചരിക്കുന്നുവോ ആ പരിശുദ്ധന്മാർ ആ വിധത്തിൽ  പുനരുത്ഥാനത്തിൻറെ ശക്തി സ്വജീവിതത്തിൽ അനുഭവിച്ചവരാണു.
                            ക്രിസ്തുവിനുവേണ്ടി കഷ്ടത തെരഞ്ഞെടുക്കുന്നവർക്കു ലഭിക്കുന്ന  ഭാഗ്യവസ്ഥയാണു 26-33 വാക്യങ്ങളിൽ കാണുന്നതു.'ഭയപ്പെടേണ്ട'എന്നതാണു ഒന്നു.വി.വേദപുസ്തകം നമുക്കു നൽകുന്ന വലിയ സന്ദേശം ഭയപ്പെടേണ്ട എന്നുള്ളതാണു.വിശുദ്ധ വേദപുസ്തകത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം ഉപയോഗിച്ചിരിക്കുന്ന വാക്കും ഇതുതന്നെയാണു. 365 പ്രാവശ്യം ഈവാക്കു ഉപയോഗിച്ചിരിക്കുന്നു.അതു ഒരാണ്ടിലെ ആകെ ദിവസങ്ങളുമാണു.ജീവിതത്തിൽ ഒരുനാളും ഭയപ്പെടേണ്ടതില്ലായെന്നാണു അതു വെളിവാക്കുന്നതു.ഇവിടെ തന്നെ മൂന്നു തവണ ഭയപ്പെടേണ്ട എന്നു കർത്താവു പറയുന്നു.''ദേഹിയെ കൊല്ലുവാൻ കഴിയാതെ  ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ട.ദേഹിയേയും ദേഹത്തേയുംനരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ ഭയപ്പെടുവീൻ.''കാരണം തുടർന്നു പറയുന്നു.അവൻ നിങ്ങൾക്കായി കരുതുന്നു .തലയിലെ രോമം പോലും അവൻ അറിയാതെ നിലത്തു വീഴുകയില്ല.നമുക്കു എണ്ണിത്തിട്ടപ്പെടുത്താൻ സാദ്ധ്യമല്ലാത്ത തലയിലെ രോമം പോലും  അവൻ എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നു. ഇതിലും വലിയ വാഗ്ദത്തം ഈ ഭൂമിയിൽ എന്താണു ലഭിക്കാനുള്ളതു.ഇതു ജിവിക്കുന്ന ദൈവത്തിനു അല്ലാതെ  ആർക്കു നൽകാൻ കഴിയും? മാത്രമല്ല ,കഷ്ടതയിലൂടെ ക്രിസ്തുവിനെ മനുഷ്യരുടെ മുൻപിൽ ഏറ്റുപറയുന്നവനെ കർത്താവു  പിതാവാം ദൈവത്തിന്റെ മുൻപിൽ ഏറ്റുപറയും.ഈ ലോകത്തിലെ മാത്രമല്ല വരുവാനുള്ള ലോകത്തിലെ മഹത്വത്തിനും അതു വഴിതെളിക്കും.
                        നാം ഓർമ്മ ആചരിക്കുന്ന പൂർവ്വപിതാക്കന്മാരെല്ലാം ഈ മഹത്വത്തിൻറെ ഉടമകളായി തീർന്നവരാണു.അവരുടെ ഓർമ്മ ആ വിധത്തിലുള്ള ജിവിതത്തിനു നമുക്കു  പ്രചോദനമായി ഭവിക്കണം. കഷ്ടതകൾ ഈ മഹത്വ ജീവിതത്തിനു വഴി ഒരുക്കുന്നുവെന്ന ബോധം അവിടെ തളർന്നു പോകാതെ ആത്മബലത്തോടെ ജീവിക്കുവാനുള്ള ശക്തി പകരും.ഇന്നത്തെ ഒരു ലേഖനമായ അപ്പോഃ 12; 1- 21 ഈ സത്യം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.പിറ്റേ ദിവസം പ്രഭാതത്തിൽ ജനത്തിൻറെ മുൻപിൽ നറുത്തി വിസ്തരിച്ചിട്ടു  വധിക്കുവാനായി അതീവ ശ്രദ്ധയോടെ കാരാഗൃഹത്തിൽ സൂക്ഷിച്ചിരിക്കുന്ന പത്രോസു ശ്ളീഹായെയാണു അവിടെ  നാം  കാണുന്നതു.അവിടെ ഒരു യഥാർത്ഥ ക്രിസ്ത്യാനിയുടെ ചിത്രമാണു പത്രോസിൽ നാം ദർശിക്കുന്നതു. അപ്പോഃ12 ;6 ''ഹേരോദാവു അവനെ ജനത്തിൻറെ മുൻപിൽ നിർത്തുവാൻ ഭാവിച്ചതിൻറെ തലേ രാത്രിയിൽ പത്രോസു രണ്ടു ചങ്ങലകളാൽ ബന്ധിക്കപ്പെട്ടവനായി രണ്ടു പടയാളികളുടെ നടുവിൽ ഉറങ്ങുകയായിരുന്നു.'' അവിശ്വസനീയം എന്നല്ലാതെ മറ്റൊരു വാക്കും കിട്ടുന്നില്ല.കാരണം മരണം അതിൻറെ എല്ലാ ഭീകരതയോടും കൂടെ മനസ്സിൻറെ മണിമുറ്റത്തു വന്നു താണ്ഡവനൃത്തം ആടുമ്പോൾ ഒരു മനുഷ്യനു എങ്ങനെയാണു ഉറങ്ങാൻ കഴിയുക.പന്ത്രണ്ടാംഅദ്ധ്യായംആരംഭം ശ്രദ്ധിക്കുക .ഹേരോദാവു ജനത്തിൽ ചിലരെ പീഡിപ്പിക്കേണ്ടതിനു കൈനീട്ടി.യോഹന്നാന്റെ സഹോദരനായ യാക്കോബിനെ പിടിച്ചു ,അവനെ വാൾകൊണ്ടു വെട്ടിക്കൊന്നു അതു ജനത്തിനു പ്രീതികരമായി കണ്ടതുകൊണ്ടാണു പത്രോസിനേയും പിടിച്ചു  കാരാഗൃഹത്തിൽ സൂക്ഷിച്ചിരിക്കുന്നതു.ഇതു പത്രോസിനു അറിയാം.ഇവിടെ നിന്നു രക്ഷപെടുവാൻ ഒരു പഴുതുമില്ലാത്തതിനാൽ യാക്കോബിൻറെ ശിരസ്സു ഛേദിച്ചു പോയ വാൾ അടുത്ത പ്രഭാതത്തിൽ തൻറേയും ശരസ്സു അറുത്തു മാറ്റുമെന്നതിൽ പത്രോസിനു ഒരു സംശയവുമില്ല.തന്നോടൊപ്പം ബന്ധിതരായി കിടക്കുന്ന പടയാളികൾ പോലും ഉറങ്ങാതെ കിടന്നപ്പോഴാണു മരണത്തെ മുന്നിൽ കാണുന്ന പത്രോസു ശാന്തനായി സമാധാനചിത്തനായി ഉറങ്ങിയതു.വാളിനേയും മരണത്തേയും ഭയക്കാതെ ദൈവത്തിന്റെ കരങ്ങളിൽ തന്നെ സമർപ്പിച്ചുകൊണ്ടു ശാന്തനായി ഉറങ്ങുന്ന പത്രോസിൻറെ മുൻപിൽ ചങ്ങലകൾ അഴിഞ്ഞുവീഴുകയും കാരാഗൃഹവാതിൽ സ്വയം തുറക്കപ്പെടുകയുംചെയ്യുമ്പോൾ തൻറെ ഭക്തന്മാരെ കാക്കുന്ന കരുതുന്ന പരിപാലിക്കുന്ന ദൈവത്തിന്റെ കാരുണ്യാതിരേകത്തെയാണു നാം തിരിച്ചറിയുന്നതു. 
                        ഇവിടെയാണു 'ഞാൻ സമാധാനമല്ല വാൾ അത്രേ വരുത്തുവാൻ വന്നിരിക്കുന്നതു.'എന്ന വാക്കുകളുടെ അർത്ഥം വ്യക്തമാകുന്നതു.'എൻറെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു അതു ലോകം തരുന്നതു പോലെയല്ല.'എന്നു വാഗ്ദത്തം ചെയ്ത സമാധാനപ്രഭുവായ ദൈവപുത്രൻ ഇങ്ങനെ പറയുകയോ! അചിന്ത്യമായി തോന്നാം.ലോകം തരുന്നസമാധാനത്തെ ദൈവം കെടുത്തിക്കളയുമ്പോൾ ,ലോകത്തിലെ ഒരു ശക്തിക്കും അപഹരിക്കുവാനോ നഷ്ടപ്പെടുത്തുവാനോ കഴിയാത്ത ദൈവികസമാധാനം ,ലോകത്തേയും അതിൻറെ മോഹങ്ങളേയും പരിത്യജിക്കുന്ന തൻറെ ഭക്തന്മാരുടെ ഹൃദയങ്ങളേയുംനിനവുകളേയും നിറയ്ക്കും എന്ന സത്യം പത്രോസിൻറെ ഈ അനുഭവം നമ്മെ പഠിപ്പിക്കുന്നു.വി.നോമ്പിലൂടെ നാം നേടേണ്ടതു ഈ സമാധാനം ആണു.
                    പരിത്യാഗത്തിൻറെ, ഉപേക്ഷണത്തിൻറെ ആവശ്യകതയും മഹത്വവുമാണു വി.മത്താഃ 10 ;37-39 വാക്യങ്ങളിൽ നാം വായിക്കുന്നതു.ദൈവത്തെക്കാൾ പ്രിയമായി നാം ഈ ലോകത്തിൽ കരുതുന്നതിനെയെല്ലാം ഉപേക്ഷിക്കുന്നവർക്കു മാത്രമേ യഥാർത്ഥ ക്രിസ്ത്യാനിയായി ജീവിക്കുവാൻ കഴിയുകയുള്ളു.തൻറെ കുരിശു എടുത്തു കൊണ്ടു തന്നെ അനുഗമിക്കണമെന്നു കർത്താവു പറയുന്നു.39 ാം വാക്യം അതീവ ശ്രദ്ധ ആവശ്യപ്പെടുന്നു.'തൻറെ ജീവനെ കണ്ടെത്തുന്നവൻ അതിനെ കളയും ,എൻറെ നിമിത്തം തൻറെ ജീവനെ കളയുന്നവൻ അതിനെ  കണ്ടെത്തും.''മാർ അപ്രേമും മാർ തേവോദോറോസുംസ്വന്തം ജീവനെ കർത്താവിനു വേണ്ടി കളഞ്ഞു നിത്യജീവനെ കണ്ടെത്തിയവരാണു.ലോകത്തിനു പ്രിയമായതിനെ ഉപേക്ഷിച്ചു ശ്രേഷ്ഠമായതു നേടുന്നതിനുള്ള പരിശീലനമാണു വി.നോമ്പിലെ വർജ്ജനം എന്നു  നമ്മെ പഠിപ്പിക്കുന്നു.
                     വി.നോമ്പിലെ ഈ വർജ്ജനത്തിന്റെ  അനുപേക്ഷണീയതാണു പഴയനിയമ വായനയിലെ ഉല്പഃ2; 4-17 വെളിവാക്കുന്നു.മനുഷ്യൻ മരിക്കാതിരിക്കാൻ,ജീവനെ നേടുവാൻ യഹോവയായ ദൈവം ഒരു വർജ്ജനം ഏർപ്പെടുത്തിയതായി ഉല്പഃ 2;17 ൽ കാണാം.''എന്നാൽ നന്മ തിന്മകളെക്കുറിച്ചുള്ള അറിവിൻറെ വൃക്ഷത്തിൻറെ ഫലംതിന്നരുതു,തിന്നുന്ന നാളിൽ മരിക്കും.''ഭക്ഷണം  ശരീരത്തിൻറെ നിലനില്പിനു ആവശ്യമാണെങ്കിൽ ഭക്ഷണം വെടിയുന്നതു ആത്മജീവനു ആവശ്യമാണെന്നു ഈ ഭാഗം വ്യക്തമാക്കുന്നു.അതുകൊണ്ടാണു നമ്മുടെ പൂർവ്വപിതാക്കന്മാർ, ദൈവം ആദ്യമനുഷ്യനു നൽകിയ നോമ്പായിട്ടു ഇതിനെ വ്യാഖ്യാനിക്കുന്നതു. നശിച്ചു പോകുന്ന  ആഹാരത്തിനായിട്ടല്ല,നത്യജീവന്നു ഉപകരിക്കുന്ന ആഹാരത്തിനായി യത്നിക്കണം എന്ന കർത്തൃവചനം ഇതിനോടു ചേർത്തു ചിന്തിക്കേണ്ടതാണു.
                      ഈ അനുഭവം  സ്വായത്തമാക്കാൻ ആവശ്യമായതു എന്താണെന്നുംഅതു നേടി കഴിഞ്ഞാൽ എങ്ങനെ ആയിരിക്കണം എന്നുംഇന്നത്തെ മറ്റു വായനകൾ വെളിവാക്കുന്നു. വി.കുർബ്ബാനയുടെ ഏവൻഗേലിയോൻ ,യോഹഃ  4;46- 54 .കഫർന്നഹൂമിലെ രാജഭൃത്യൻറെ മകനു കർത്താവു സൗഖ്യം നൽകിയ സംഭവമാണു അവിടെ  കാണുന്നതു.മുകളിൽ ധ്യാനിച്ച ചിന്തകളോടു ബന്ധപ്പെട്ടു കിടക്കുന്ന ചില കാര്യങ്ങൾ ഈ സംഭവത്തിൽ നമുക്കു വായിച്ചെടുക്കുവാൻ കഴിയും.തൻറെ മകൻറെ ജീവനുവേണ്ടി ,മനുഷ്യർ ശ്രേഷഠമെന്നു കരുതുന്ന പലതും  ഉപേക്ഷിക്കുവാനും കഷ്ടത തെരഞ്ഞെടുക്കുവാനുംഅയാൾ തയ്യാറായിയെന്നതാണു ഒന്നാമത്തെ കാര്യം.രാജഭൃത്യൻ, അധികാരം ഉള്ളവൻ,സമൂഹത്തിൽ ഉന്നത സ്ഥാനമുള്ളവൻ,മറ്റുള്ളവർ ഭയഭക്തിയോടെ ആദരിക്കുന്നവൻ, ഈ മഹിമകളെല്ലാം വെടിഞ്ഞു ഒരു ഗ്രാമീണനായ മരപ്പണിക്കാരൻറെ അടുക്കലേക്കു താഴ്ന്നിറങ്ങി വരുന്ന കാഴ്ചയാണു നാം  അവിടെ കാണുന്നതു.തൻറെ ഭൃത്യന്മാരെ പറഞ്ഞയച്ചു തൻറെ അടുക്കലേക്കു വരുന്നതിനു കല്പിക്കുവാൻ അധികാരമുള്ളവൻ ,ഏതാണ്ടു 20 മൈൽ ദൂരം യാത്രചെയ്തു ആണു  ഈ നസ്രായൻറെ അടുക്കൽ എത്തിയതു. കഫർന്നഹൂമിൽനിന്നു കാനായിലേക്കു 20 മൈൽ ദൂരമുണ്ടു.അന്നു കർത്താവു കാനായിൽ ആയിരുന്നു. കർത്താവിന്റെ വാക്കിൽ വിശ്വസിച്ചു തിരിച്ചു പോയ രാജഭൃത്യൻ പിറ്റെ ദിവസം യാത്രാമദ്ധ്യേ ഓടി വന്ന ഭൃത്യന്മാർ അറിയിക്കുമ്പോഴാണല്ലോ മകൻറെ സൗഖ്യത്തെ കുറിച്ചു  മനസ്സിലാക്കുന്നതു. ഇതു അയാളുടെ യാത്രയുടെ ദുഷ്ക്കരത വ്യക്തമാക്കുന്നു.ദൈവത്തോടു അടുക്കുവാൻ കഷ്ടപ്പാടും പരിത്യാഗവും ആവശ്യമാണെന്നു ഇവിടെ വെളിവാകുന്നു.                                 
                      അയാളുടെ വിശ്വാസമാണു അവിടെ നമുക്കു കണ്ടെത്താൻ കഴിയുന്ന രണ്ടാമത്തെ കാര്യം.ഈ ദൂരയാത്ര ചെയ്യാനും തൻറെ മഹിമകളെ തൃണവൽഗണിക്കാനും അയാളെ പ്രേരിപ്പിച്ചതു യേശുവിലുള്ള വിശ്വാസമാണു.അയാളുടെ ഉറച്ചവിശ്വാസത്തെ വി.യോഹഃ 4; 50 വെളിവാക്കുന്നു .'' യേശു അവനോടു , പൊയ്ക്കൊൾക,നിൻറെ മകൻ ജീവിച്ചിരിക്കുന്നു.എന്നു പറഞ്ഞു. യേശു പറഞ്ഞ വാക്കു വിശ്വസിച്ചു ആ മനുഷ്യൻ പോയി .''കർത്താവിന്റെ വാക്കുകൾ കേട്ട ഉടനെതന്നെ ഒരു മറുപടിയും പറയാതെ,ഒരു മറു ചോദ്യവും ചോദിക്കാതെ തിരികെ പോകുന്ന ആ മനുഷ്യനിൽ ഉറച്ച വിശ്വാസത്തിൻറെ ഉത്തമമാതൃകയാണു നാം ദർശിക്കുന്നതു.എനിക്കു വിശ്വസിക്കാമോ എന്നു അയാൾ ചോദിച്ചില്ല. ശരിയാകുമായിരിക്കാം,പോയി നോക്കാം എന്നൊന്നുമല്ല അയാൾ ചിന്തിച്ചതു.ഫലമുണ്ടാകുമോ,അതിനു എന്തെങ്കിലും തെളിവുണ്ടോ,അതാണോ ശരി,എന്നീവിധ സംശയങ്ങളോടും ചോദ്യങ്ങളോടും കൂടെ ചെയ്യുന്ന ഒരുകർമ്മവും ഉദ്ദേശിക്കുന്ന ഫലം നൽകുകയില്ല.നോമ്പും ഉപവാസവുംചോദ്യം ചെയ്യാതെയും സംശയമില്ലാതെയും വിശ്വാസത്തോടെ ആചരിക്കണമെന്നത്രേ അതു നമുക്കു നൽകുന്ന സന്ദേശം .
                     അയാൾ തന്നെതന്നെ കർത്താവിനു സമർപ്പിക്കുന്നുവെന്നതാണു മൂന്നാമത്തെ കാര്യം. വി.നോമ്പും  ഒരു സമർപ്പണമാണല്ലോ.സമർപ്പണത്തിനു ആവശ്യമായിരിക്കുന്നതു വിനയമാണു.അഹന്തയെ ഉപേകഷിക്കുമ്പോൾ മാത്രമേ വിനയം കടന്നുവരികയുള്ളു.അധികാരവും സ്ഥാനമാനങ്ങളും ഉള്ള മനുഷ്യൻ  നസ്രായനായ ഒരു മരപ്പണിക്കാരൻറെ അടുക്കലേക്കു ഇറങ്ങിവരുവാൻ തക്കവണ്ണം വിനയമുള്ളവനായിതീർന്നു.ആ വിനയമാണു തന്നെ മുഴുവനായി സമർപ്പിക്കുവാൻ അയാളെ പ്രാപ്തനാക്കിയതു.വി.കന്യക മറിയാംദൈവമാതാവാകാൻ കാരണം അവളുടെവിനയമാണ്.വി.നോമ്പും നമ്മെ വിനയത്തിലേക്കും അതുവഴി സമർപ്പണത്തിലേക്കും കൊണ്ടെത്തിക്കും; കൊണ്ടെത്തിക്കണം.
                       ഈ വിധ പരിത്യഗത്തിലൂടെ നാം നേടിയെടുക്കുന്ന ആത്മീയാനുഭവം എന്താണു എന്നു യെശഃ1; 24- 31 വ്യക്തമാക്കുന്നു .യെശയ്യാവിലൂടെ യഹോവ അരുളിച്ചെയ്യുന്നു ''ഞാൻ എൻറെ കൈ നിന്റെ നേരേ തിരിച്ചു നിൻറെ കീടംതീരെ ഉരുക്കിക്കളയും,നിൻറെ വെള്ളീയംഒക്കേയും നീക്കിക്കളയും.''വി.നോമ്പിലൂടെ നാം നേടേണ്ടതു വിശുദ്ധിയിലേക്കുള്ള വളർച്ചയാണു.
                        ഇങ്ങനെ നോമ്പിലെ വർജ്ജനത്തിലൂടെ വിശുദ്ധിയിലേക്കു നടന്നടുക്കുന്ന ഏവനും പിന്നീടു എങ്ങനെ ആയിരിക്കണം എന്നു സഖഃ7; 8- 14, റോമഃ 12; 10-21 എന്നീ വായനകളിലൂടെ വെളിവാകുന്നു.സഖര്യ പ്രവാചകനിലൂടെ യിസ്രായേൽ ജനത്തിൻറെ ഉപവാസത്തെ കുറിച്ചു പറഞ്ഞിട്ടു യഹോവ അരുളിച്ചെയ്യുന്നു.'സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു .നേരോടെ ന്യായം പാലിക്കയുംഓരോരുത്തൻ താന്താൻറെ സഹോദരനോടു
ദയയും കരുണയും കാണിക്കയുംചെയ്യുവീൻ. വിധവയേയും അനാഥനേയും പരദേശിയേയും ദരിദ്രനേയുംപീഡിപ്പിക്കരുതു, നിങ്ങളിൽ ആരും സഹോദരൻറെ നേരേ  ഹൃദയത്തിൽ ദോഷം നിരൂപിക്കയും അരുതു .നോമ്പും നോറ്റതുകൊണ്ടു മാത്രമായില്ല അതിനനുസരണമായുള്ള മാറ്റം ജീവിതത്തിൽ പാലിക്കണം.
                  പരി.പൗലോസുശ്ളീഹാ നൽകുന്ന ശ്രേഷ്ഠമായ ഉപദേശം ഇതിനോടു  ചേർത്തു ചിന്തിക്കുമ്പോൾ ഇന്നത്തെ ധ്യാനം പൂർണ്ണമാകും. റോമഃ12;10 മുതലുള്ള വാക്യങ്ങൾ .''സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടു കൊൾവീൻ.ഉത്സാഹത്തിൽ മടുപ്പില്ലാതെ ആത്മാവിൽ എരിവുള്ളവരായി  കർത്താവിനെ സേവിപ്പീന്‍ . ആശയിൽ സന്തോഷിപ്പീൻ,കഷ്ടതയിൽ സഹിഷ്ണുത കാണിപ്പീൻ,പ്രാർത്ഥനയിൽ ഉറ്റിരിപ്പീൻ, വിശുദ്ധന്മാരുടെ ആവശ്യങ്ങളിൽ കൂട്ടായ്മ കാണിക്കയും അതിഥിസൽക്കാരം ആചരിക്കുകയും ചെയ്വീൻ.നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പീൻ,ശപിക്കാതെ അനുഗ്രഹിപ്പീൻ.........നിങ്ങൾ തന്നെ പ്രതികാരംചെയ്യാതെ ദൈവകോപത്തിനു ഇടംകൊടപ്പീൻ. തിന്മയോടു തോല്ക്കാതെ നന്മയാൽ തിന്മയെ ജയിക്കക.'' ഇന്നു നാം ആരുടെ ഓർമ്മ ആചരിക്കുന്നുവോ ആ പരിശുദ്ധ പിതാക്കന്മാരായ മാർ അപ്രേമും മാർ തേവോദോറോസും നമ്മുടെ കർത്താവിന്റെ വാക്കുകളെ ശിരസ്സാ വഹിച്ചും പരി.പൗലോസുശ്ളീഹായുടെ ഉപദേശങ്ങളെ പൂർണ്ണമായി സ്വീകരിച്ചും നിത്യജീവൻറെ അവകാശികളായി മാറി നമ്മുടെ ജീവിതമാർഗ്ഗങ്ങളിൽ പ്രകാശഗോപുരങ്ങളായി വഴികാട്ടിത്തരുമ്പോൾ ആ പാത പിൻതുടരുവാൻ അവരുടെ ഓർമ്മയും മദ്ധ്യസ്ഥതയും നമ്മുടെ നോമ്പും ഉപവാസവും നമസ്കാരങ്ങളും നമുക്കു  ഉപകരിക്കട്ടെ.ഇന്നത്തെ പ്രൊമുയോൻ സെദറാകളിലെ ഈ അപേക്ഷകൾ പ്രാർത്ഥനകളായി സമർപ്പിക്കാം .
          കാരുണ്യവാനായ കർത്താവേ! നിൻറെ സഭയുടെ പെരുനാളുകളിലും ആഘോഷങ്ങളിലും സംഘങ്ങളിലും സഭയ്ക്കും അതിൻറെ പ്രജകൾക്കും വിടർന്ന നാവായിത്തീർന്ന് തൻറെ ഇമ്പമേറിയ കീർത്തനങ്ങളാലും ആത്മീയ ഗാനങ്ങളാലും സഭാമക്കളെ സദാ ആനന്ദിപ്പിച്ചുകൊണ്ടിരുന്ന മഹാ ശ്രേഷഠനായ മാര്‍ അപ്രേം മല്പാൻറെ ഓർമ്മദിവസത്തെ സന്തോഷകരമായ പെരുനാളായി കൊണ്ടാടുവാൻ ഞങ്ങളെ യോഗ്യരാക്കേണമേ.ഇതിനാൽ സർവ്വ പരീക്ഷകളും നീങ്ങിപ്പോകുകയും ഉപദ്രവങ്ങൾ ഇല്ലാതാകുകയുംശിക്ഷകൾ മാഞ്ഞുപോകുകയുംപീഡകൾ മാറിപ്പോകുകയുംതർജ്ജനങ്ങൾ നാമാവശേഷമാകുകയും രോഗങ്ങൾ ശമിക്കുകയും വേദനകൾ ഒതുങ്ങുകയുംചെയ്യേണമേ.ഞങ്ങളുടെ പാപത്താൽ ഞങ്ങൾക്കുണ്ടാകുന്ന എല്ലാ ഉപദ്രവങ്ങളേയും അവരുടെ പ്രാർത്ഥനകളാൽ നീക്കിക്കളയേണമേ. ആമ്മീൻ .

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30