വി.നോമ്പു കാലധ്യാനങ്ങൾ-4

4.  ഒന്നാം ചൊവ്വാ.-
---------------------------
                 ഇന്നത്തെ വായനകളിലൂടെ നമ്മുടെ ചിന്തിക്കും ധ്യാനത്തിനുംവിഷയമാകുന്നതു  പാപത്തെ കുറിച്ചും പാപത്തിൽ നിന്നു വിടുതൽ പ്രാപിക്കേണ്ടതിൻറെ ആവശ്യകതയെ കുറിച്ചും നിരന്തരമായ ദൈവികസംസർഗ്ഗത്തിൻറെ അനുപേക്ഷണീയതയെ കുറിച്ചുമാണു.വി.നോമ്പിൽ ചിലതെല്ലാം ഉപേക്ഷിച്ചു ദൈവത്തോടു അടുക്കുന്നതിനാൽ പാപബോധം ഉണ്ടാകുന്നു.ആ പാപബോധം സത്യ അനുതാപത്തിലേ ക്കുംസത്യകുമ്പസാരത്തിലേക്കും നമ്മെ നയിക്കുന്നു.അങ്ങനെ പുതുക്കംപ്രാപിച്ച ഒരു ജീവിതത്തിൻറെ പാത വി.നോമ്പു നമ്മുടെ മുൻപിൽ തുറന്നു തരുന്നു.
                   സന്ധ്യയുടെ ഏവൻഗേലിയോനിൽ നിന്നു ഇന്നത്തെ ധ്യാനചിന്തകൾ ആരംഭിക്കാം.വി.ലൂക്കോഃ4;1-15-നമ്മുടെ കർത്താവിന്റെ നാല്പതുദിവസത്തെ ഉപവാസമാണു അവിടെ വിവരിച്ചിരിക്കുന്നതു.തിങ്കളാഴ്ച ധ്യാനത്തിൽ,വി.മത്തായിയുടെ സുവിശേഷത്തെ അധികരിച്ചു ചില കാര്യങ്ങൾ നാംചിന്തിക്കുകയുണ്ടായി.ചില ഗൗരവമായ ചിന്തകൾ നാല്പതാംവെള്ളിയാഴ്ചയിലേക്കു മാറ്റി വയ്ക്കുകയും ചെയ്തു.എന്നാൽ വി.ലൂക്കോസിൻറെ വിവരണത്തിലെ വളരെ ശ്രദ്ധാർഹമായ ഒരു കാര്യം മാത്രം  ഇവിടെ  നമ്മുടെ ചിന്തയ്ക്കു വിഷയമാക്കുന്നു.അതാകട്ടെ മറ്റു സുവിശേഷങ്ങളിൽ പറയാത്ത ഒരു കര്യവുമാണു.അതു വി.ലൂക്കോഃ4;13 ൽ നാം ഇങ്ങനെ വായിക്കുന്നു.''അങ്ങനെ പിശാചു സകല പരീക്ഷകളും തികച്ചശേഷം കുറേക്കാലത്തേക്കു വിട്ടുമാറി.''തൻറെ നോമ്പിലൂടെ സാത്താനെ ജയിപ്പാൻ നമ്മെ പഠിപ്പിച്ച കർത്താവു ഒരു കാര്യം കൂടെ നമ്മെ ഉദ്ബോധിപ്പിക്കുന്നതാണു ഈ വാക്യത്തിൽ നാം കാണുന്നതു .സാത്താൻ നോമ്പു മൂലം പൂർണ്ണമായി പരാജയം സമ്മതിച്ചു പിന്മാറുകയില്ല.പിന്നെയും അവൻ പരീക്ഷിക്കുവാനായി കടന്നു വരും എന്ന സത്യം ആണു 'കുറേക്കാലത്തേക്കു വിട്ട മാറി.'' എന്ന പ്രസ്താവം    വ്യക്തമാക്കുന്നതു.വി.നോമ്പിലൂടെ  ആത്മാവിൻറെ ശക്തി പ്രാപിച്ച ;( 14-ാം വാക്യം .)''യേശു ആത്മാവിൻറെ ശക്തിയോടെ ഗലീലയിലേക്കു മടങ്ങിച്ചെന്നു.'' നോമ്പു ആത്മാവിൻറെ ശക്തി പകരുന്നുവെന്നു ഇവിടെ വ്യക്തമാകുന്നു . കർത്താവിന്റെ അടുക്കൽ നിന്നു സാത്താൻ പിന്മാറി നിന്നതു കുറേക്കാലത്തേക്കു മാത്രമായിരുന്നു.കർത്താവിന്റെ ഉപവാസം മാതൃകയാക്കുകയാണെങ്കിൽ കർത്താവു ഒരു തവണ മാത്രമല്ലേ ഉപവസിച്ചുള്ളു. പിന്നെന്തിനാണു ആണ്ടുതോറു പല സന്ദർഭങ്ങളിൽ നോമ്പു ആചരിക്കുന്നതു എന്ന ചോദ്യത്തിനുള്ള മറുപടി ആണു ഈ വാക്യം.സാത്താൻ എപ്പോഴും കടന്നു വന്നു ആക്രമിക്കുവാൻ പഴുതു നോക്കി കാത്തിരിക്കുന്നവൻ ആണെന്നു വി.വേദപുസ്തകംതന്നെ സാക്ഷിക്കുന്നു.1.പത്രോഃ5;8 ൽ പരിശുദ്ധനായ പത്രോസുശ്ളീഹാ പറയുന്നതു കേൾക്കുകഃ''നിർമ്മദരായിരിപ്പീൻ, ഉണർന്നിരിപ്പീൻ, നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു.''നമ്മുടെ കർത്താവിനെ പോലും പിന്നെയും അവൻ പരീക്ഷിച്ചുകൊണ്ടിരുന്നു എന്നു കാണാൻ കഴിയുന്നു
                   സിസറിയാഫിലിപ്പിയയിൽ വച്ചു പിശാചു  ശീമോൻപത്രോസിലൂടെയാണു കർത്താവിനെ പരീക്ഷിച്ചതെന്നു വി.മത്താഃ 16;21-23 ൽ കാണാം.യേശുതമ്പുരാൻ തൻറെ മരണത്തെ കുറിച്ചുംപുനരുത്ഥാനത്തെ കുറിച്ചും ശിഷ്യന്മാരോടു പറഞ്ഞപ്പോൾ ,ശീമോൻ പത്രോസു അവനെ വേറിട്ടു കൊണ്ടു പോയി ''കർത്താവേ അരുതേ, നിനക്കു അങ്ങനെ ഭവിക്കരുതേ എന്നു ശാസിച്ചു തുടങ്ങി.ഇതു പിശാചിന്റെ ഒരു പരീക്ഷണമായിരുന്നു എന്നു കർത്താവു മനസ്സിലാക്കിയെന്നു കർത്താവിന്റെ മറുപടി വ്യക്തമാക്കുന്നു.മരുഭൂമിയിൽ പിശാചിനോടു പറഞ്ഞതു തന്നെയാണു  പത്രോസിനോടും പറഞ്ഞതു.'സാത്താനെ എന്നെ വിട്ടു പോ.'എന്നാണല്ലോ കർത്താവു പറഞ്ഞതു .'നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മശിഹാആകുന്നു.'എന്ന സത്യവിശ്വാസം ഏറ്റു പറഞ്ഞപ്പോൾ 'നീ പാറയാകുന്നു. ഈ പാറമേൽ  എൻറെ സഭയെ പണിയും.'എന്നു ആരെക്കുറിച്ചു പറഞ്ഞുവോ ആ തൻറെ പ്രിയ ശിഷ്യനെയാണു അതേ നാവു കൊണ്ടുതന്നെ 'സാത്താനെ' എന്നു വിളിച്ചതു.'വിട്ടുപോ.' എന്ന പ്രയോഗം ഈ സത്യം കുറേക്കൂടെ വ്യക്തമാക്കുന്നു.ഇതിന്റെ ഇംഗ്ളീഷു ഭാഗം ശ്രദ്ധിക്കുമ്പോൾ  വലിയ വ്യത്യാസംകാണാൻ കഴിയും.സാത്താനോടു പറഞ്ഞതു 'Begone,Satan!' എന്നാണു .അതിനു  വിട്ടുപോ,അകലെ പോകൂ എന്നൊക്കെ അർത്ഥം.എന്നാൽ പത്രോസിനോടു പറഞ്ഞതാകട്ടെ 'Get behind me,Satan.' എന്നാണു . അതിനു  എൻറെ പുറകിൽ പോകൂ എന്നാണല്ലോ അർത്ഥം.സാത്താനെ പോലെ ശീമോനെഎന്നന്നേക്കും തള്ളികളകയായിരുന്നില്ല .ഒരു വിധത്തിൽ പറഞ്ഞാൽ ശീമോനെ പിശാചു  തൻറെ ഉപകരണമാക്കിയതും പ്രലോഭനത്തിലൂടെയായിരുന്നു.സത്യ വിശ്വാസം ഏറ്റു പറഞ്ഞ ശീമോനെ പ്രകീർത്തിച്ചതു സാത്താൻ എടുത്തു തക്കത്തിൽ ഉപയോഗിച്ചു.അവനിൽ അഹന്ത കുത്തിവച്ചു കർത്താവിനെ പരീക്ഷിക്കുവാനുള്ള ഉപകരണമാക്കി മാറ്റി .ആത്മീയമായി വളരുന്നവരിൽ ഇന്നും സാത്താൻ  ഈ അഹന്ത കുത്തിവെയ്ക്കുന്നുവെന്നതാണു സത്യം.
                        വി.നോമ്പിന്റെ കാലഘട്ടത്തിൽ പലപ്പോഴും പിശാചു നമ്മെ പരീക്ഷിക്കുന്നതു നമ്മുടെ പ്രിയപ്പെട്ടവരിൽ കൂടെ ആയിരിക്കും.നമ്മുടെ ആരോഗ്യത്തെക്കുറിച്ചുള്ള അമിത ചിന്തയാൽ വർജ്ജിക്കേണ്ട പല ഭക്ഷണപദാർത്ഥങ്ങളും ഭക്ഷിക്കുവാൻ നമ്മെ നിർബ്ബന്ധിക്കും.അവർക്കു നമ്മോടുള്ള സ്നേഹാതിരേകമാണു അതിനു കാരണമെന്നതിനാൽ ആ പ്രലോഭനത്തിൽ വീണുപോകാൻ സാദ്ധ്യത കൂടുതലാണു.എന്നാൽ അവരിൽ കൂടെ സാത്താൻ നമ്മെ പരീക്ഷിക്കുകയാണെന്നു തിരിച്ചറിഞ്ഞു അതിനെ അതിജീവിക്കുവാൻ നമുക്കു കഴിയണം.
                             കർത്താവിനു പിന്നെയും പരീക്ഷകൾ ഉണ്ടായി എന്നു വി.ലൂക്കോഃ22;28 വ്യക്തമാക്കുന്നു.അവിടെ കർത്താവു ശിഷ്യന്മാരോടു പറയുന്നുഃ''നിങ്ങളാകുന്നു എൻറെ പരീക്ഷകളിൽ എന്നോടു കൂടെ നിലനിന്നവർ.''കർത്താവിനു ഉണ്ടായ പരീക്ഷകളെ അതിജീവിക്കുവാൻ ഒരുപരിധിവരെ ശിഷ്യന്മാരുടെ സഖിത്വം;ചിലപ്പോൾ പരീക്ഷകൾക്കു വഴിതെളിച്ചെങ്കിലും; സഹായിച്ചുവെന്നു ഈ വാക്യം സൂചിപ്പിക്കുന്നു.കൂട്ടായ്മയുടെ അനിവാര്യത ഇതു വെളിവാക്കുന്നു . പരീക്ഷകളെ അതിജീവിക്കുവാൻ ഈ ആത്മീയ സഖിത്വം നമുക്കു ഉപകരിക്കുന്നതോടൊപ്പം നമ്മോടു ബന്ധപ്പെടുന്നവർക്കും ഈ കാര്യത്തിൽ കൈത്താങ്ങാകുവാൻ നമുക്കു കടമയുണ്ടെന്നു ഇതു വ്യക്തമാക്കുന്നു.അവസാനം ഗദസമൻ തോട്ടത്തിൽ വച്ചു സാത്താൻ കർത്താവിനെ പരീക്ഷിക്കുന്നു.വി.ലുക്കോഃ22;42-44 ''പിതാവേ കഴിയുമെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ,എങ്കിലും എൻറെ ഇഷ്ടമല്ല നിൻറെ ഇഷ്ടം നടക്കട്ടെ.''എന്നു പ്രാർത്ഥിക്കുന്നു. മാത്രമല്ല പ്രാർത്ഥനയിൽ പോലും സാത്താന്റെ പ്രലോഭനങ്ങൾ ഉണ്ടാകാം എന്നു ഈ ഭാഗം വ്യക്തമാക്കുന്നു .പിശാചിനു ഏറ്റം അസഹനീയമായിട്ടുള്ളതു  ഒന്നാണു പ്രാർത്ഥന .അതിനാൽ പ്രാർത്ഥന അതീവ ശ്രദ്ധാപൂർവ്വം ആയിരിക്കണം.കർത്താവിനെ പോലെ പ്രലോഭനങ്ങൾ ഉണ്ടാകുമ്പോൾ  എൻറെ ഇഷ്ടമല്ല നിൻറെ ഇഷ്ടം നടക്കട്ടെ എന്നു സമ്പൂർണ്ണമായി സമർപ്പിക്കുമ്പോൾ മാത്രമേ ആ പ്രലോഭനത്തെ അതിജീവിക്കുവാൻ കഴിയുകയുള്ളു.അതുകൊണ്ടാണു കർത്താവു തൻറെ ശിഷ്യന്മാരോടു 'പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ എഴുന്നേറ്റു പ്രാർത്ഥിപ്പീൻ എന്നു പറഞ്ഞതു . വി.നോമ്പിൽ ഭക്ഷണം വെടിയുന്നതോടൊപ്പം കൂടുതൽ സമയം പ്രാർത്ഥനക്കായി വേർതിരിച്ചിരിക്കുന്നതുഅതുകൊണ്ടാണു.
                       പ്രാർത്ഥനയിൽ വന്നുചേരാവുന്ന പ്രലോഭനങ്ങളെ കുറിച്ചു നാം ബോധവാന്മാരാകേണ്ടതുണ്ടു.പ്രാർത്ഥന സ്വാർത്ഥകാര്യങ്ങൾക്കായുള്ള വെറും യാചനകളായി തരംതാഴ്ത്തുന്നതു പിശാചിന്റെ ഒരു പ്രലോഭനമാണു.പ്രാർത്ഥന പിതാവാം ദൈവത്തോടുള്ളസംസർഗ്ഗമാണു എന്ന കാര്യം നാം വിസ്മരിക്കുന്നു.ഒരു മകൻ തൻറെ പിതാവിന്റെ അടുക്കൽ ചെല്ലുന്നതു തനിക്കു ആവശ്യമുള്ളതു ചോദിക്കുവാൻ മാത്രമാണെങ്കിൽ ആ പിതൃപുത്ര ബന്ധം എങ്ങനെ  സുഖകരമാകും.മുടിയനായ പുത്രൻറെ ഉപമയിലെ മുടിയൻപുത്രൻറെ ബന്ധത്തിൻറെ തലത്തിലാണു പലരും.അപ്പാ വസ്തുവകയിൽ എനിക്കു വരേണ്ടുന്ന പങ്കു തരേണമേ എന്നു ആവശ്യപ്പെട്ട ഇളയ മകൻ ഒരു പുത്രനായി മാറുന്നതു 'നിൻറെ കൂലിക്കാരിൽ ഒരുത്തനെപ്പോലെ  എന്നെ ആക്കേണമേ എന്നു അപേക്ഷിക്കാൻ തയ്യാറായപ്പോഴാണല്ലോ.ആവശ്യമുള്ളതു ചോദിക്കുന്നതു മാത്രമല്ല പ്രാർത്ഥന എന്നു അറിയാത്തതിനാൽ പിശാചു അതു നമ്മെ വീഴ്ത്താനുള്ള ഒരു ശക്തമായ ആയുധമാക്കി മാറ്റിയിരിക്കുന്നു.ഇവിടെ ദൈവത്തിന്റെ സന്നിധിയിൽ ഹൃദയം പകരലാണു പ്രാർത്ഥന എന്ന സത്യം പലരും വിസ്മരിച്ചിരിക്കുന്നു. ആയതിനാൽ തങ്ങളുടെ ആവശ്യങ്ങളെ അക്കമിട്ടു നിരത്തി വയ്ക്കുന്നതാണു പ്രാർത്ഥന എന്നു അനേകം വിശ്വാസികളും ധരിച്ചു വശായിരിക്കുന്നു.ഇതു സാത്താന്റെ ഒരു കുതന്ത്രമാണെന്നു അറിയുന്നുമില്ല.തന്മൂലം ''നിങ്ങൾക്കു ആവശ്യമുള്ളവ നിങ്ങൾ യാചിക്കും മുൻപെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ ''(വി.മത്താഃ6;8) എന്ന കത്തൃവചനത്തിനു നാം വലിയ പ്രാധാന്യം കല്പിക്കാറുമില്ല.ഹന്നായെ പോലെ പ്രാർത്ഥിക്കുന്നതിനു നമുക്കു  കഴിയുന്നുമില്ല.1.ശമുഃ1;10-15 ഇതിനോടു ചേർത്തു ധ്യാനിക്കുക.ഹന്നാ തൻറെ പ്രാർത്ഥനയെ കുറിച്ചു  ഏലിപുരോഹിതനോടു പറഞ്ഞതു മാത്രം  ഉദ്ധരിക്കുന്നു.1.ശമുഃ1;15 'യഹോവയുടെ സന്നിധിയിൽ ഞാൻ എൻറെ ഹൃദയം പകരുകയത്രേ ചെയ്തതു.''ഈ തലത്തോളം നമ്മുടെ പ്രാർത്ഥന ഉയരാത്തതിനാൽ അതിൽനിന്നു പ്രാപിക്കേണ്ട  ആത്മബലം നമുക്കു നഷ്ടമാകുന്നു. പിശാചിന്റെ  ഈവിധ പ്രലോഭനങ്ങളെ തിരിച്ചറിഞ്ഞതുകൊണ്ടാണു പരിശുദ്ധ പിതാക്കന്മാർ ഇന്നത്തെ സന്ധ്യയുടെ ഏവൻഗേലിയോൻ ആയിവി.മത്താഃ6;1-6 ക്രമപ്പെടുത്തിയിരിക്കുന്നതു.              
                        നാം അറിഞ്ഞിരിക്കേണ്ട,പ്രത്യേകിച്ചും വി.നോമ്പിൽ മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ ആണു ഈ ഭാഗത്തു രേഖപ്പെടുത്തിയിരിക്കുന്നതു.പ്രാർത്ഥന,നോമ്പു,ഉപവാസം,നീതിപ്രവൃത്തികൾ, ദാനധർമ്മങ്ങൾ,തുടങ്ങിയവ മനുഷ്യർ കാണേണ്ടതിനും അവരിൽ നിന്നു പ്രശംസ നേടുവാനും വേണ്ടി  ആകരുതു.മനുഷ്യർ കാണേണ്ടതിന്നു നിങ്ങളുടെ നീതി അവരുടെ മുൻപിൽ ചെയ്യാതിരിപ്പാൻ സൂക്ഷിപ്പീൻ.ഭിക്ഷ കൊടുക്കുമ്പോൾ മനുഷ്യരാൽ മാനം ലഭിപ്പാൻ പള്ളികളിലും വീഥികളിലും കപടഭക്തിക്കാർ ചെയ്യുന്നതു പോലെ ആകരുതു.പ്രാർത്ഥനയും അങ്ങനെ തന്നെ .പലരുടേയും വാചാ പ്രാർത്ഥന മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റാനല്ലേ.  അറയിൽകടന്നു രഹസ്യത്തിൽ പ്രാർത്ഥിക്കണം. ജാതികളെപ്പോലെ ജല്പനം ചെയ്യരുതു. അതിഭാഷണത്താൽ ഉത്തരം കിട്ടുമെന്നാണല്ലോ അവർ കരുതുന്നതു. 
                          ആകയാൽ നാം ഉണർവ്വുള്ളവരും ജാഗ്രതയുള്ളവരും ആയിരിക്കണം.ഒരു നോമ്പു നോറ്റതു കൊണ്ടോ കുറച്ചുദിവസങ്ങൾ ഉപവസിച്ചതുകൊണ്ടോ ചിലനേരം പ്രാർത്ഥിച്ചതു കൊണ്ടോ സാത്താൻറെമേൽ ആധിപത്യംസ്ഥാപിക്കുവാൻ കഴികയില്ല.അതുകൊണ്ടാണു വി.സഭ അഞ്ചു നോമ്പും  ബുധനും വെള്ളിയും നോമ്പും ഉപവാസവും ആയി വേർതിരിച്ചിരിക്കുന്നതു.ഇതെല്ലാം സാത്താനെ പരാജയപ്പെടുത്തുവാനുള്ള മാർഗ്ഗങ്ങൾ മാത്രമാണു.മാർഗ്ഗം ലക്ഷ്യത്തിൽ എത്തിച്ചേരാനുള്ളതാണല്ലോ.അതാകട്ടെ നിത്യജീവൻ നമുക്കു അവാശപ്പെടുത്തിതരുന്നതു കർത്താവിന്റെ രക്ഷാകരമായ കഷ്ടാനുഭവവും കുരിശുമരണവുംപുനരുത്ഥാനവും ആണു.ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണമാണു വി.നോമ്പു.ചൊവ്വാഴ്ച സന്ധ്യ യുടെ സെദറായിൽ നാം പ്രാർത്ഥിക്കുന്നു ,''ഇതു നാല്പതു മൈലുള്ള യാത്രയായി മറ്റൊരു ജീവങ്കലേക്കു ഞങ്ങളെ ക്ഷണിക്കുകയുംശാന്തകരമായ സ്ഥലത്തേക്കു ഞങ്ങളെ കടത്തുകയും ചെയ്യുന്നു.''ഈ യാത്രയിൽ സാത്താൻ നമുക്കു ഇടർച്ചക്കല്ലും തടങ്കൽ പാറയുമാകാൻ സാദ്ധ്യത വളരെയാണു.ഇന്നത്തെ ലേഖനങ്ങളിൽ ഒന്നായ വി.യാക്കോഃ1;12-27 ഇതിനോടു ചേർത്തു ധ്യാനിക്കുക.'പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ അവൻ കൊള്ളാവുന്നവനായി തെളിഞ്ഞശേഷം കർത്താവു തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും.''
                           ഈ യാത്രയിൽ ഇടർച്ചകളും പ്രതിസന്ധികളും ഉണ്ടാകുമെന്നസത്യം ഇന്നത്തെ പഴമവായനയിലെ പുറഃ32;30-35 നമ്മെ അനുസ്മരിപ്പിക്കുന്നു.യിസ്രായേൽ ജനതയുടെ കനാനിലേക്കുള്ള ,നാല്പതുസംവത്സരത്തെ മരുഭൂയാത്രയിൽ അവർ തളരുകയുംഇടറുകയുംവീഴുകയുംചെയ്തിട്ടുണ്ടു. അവർ ജീവനുള്ള ദൈവത്തെ ഉപേക്ഷിച്ചു നിർജ്ജീവമായ കാളക്കുട്ടിയുടെ പ്രതിമയുണ്ടാക്കി ആരാധിച്ചു.പർവ്വതത്തിൽനിന്നു ഇറങ്ങിവന്ന മോശ ജനത്തിൻറെ അപരാധം തിരിച്ചറിഞ്ഞു യഹോവയുടെ അടുക്കലേക്കു മടങ്ങിച്ചെന്നു പറഞ്ഞുഃപുറഃ32;31,32.''അയ്യോ ഈ ജനം മഹാപാതകംചെയ്തു.പൊന്നുകൊണ്ടു തങ്ങൾക്കു ഒരു ദൈവത്തെ ഉണ്ടാക്കിയിരിക്കുന്നു.എങ്കിലും അവരുടെ പാപം ക്ഷമിക്കേണമേ.അല്ലെങ്കിൽ നീ എഴുതിയ നിൻറെ പുസ്തകത്തിൽ നിന്നു എൻറെ പേരു മായിച്ചുകളയേണമേ.''ദൈവത്തിന്റെ അടുക്കലേക്കു  മടങ്ങിപ്പോക്കാണു വി.നോമ്പിന്റെ ഫലം.മടങ്ങിചെല്ലുന്നതു പശ്ചാത്താപത്തോടെയും അനുതാപത്തോടെയുംആയിരിക്കണം.അവർ മഹാപാപംചെയ്തു എങ്കിലും അവരോടു ക്ഷമിക്കേണമേ എന്നുപശ്ചാത്താപ വിവശനായി മോശ അപേക്ഷിക്കുന്നു.പാപം ചെയ്തവൻറെ പേരു ദൈവം എഴുതിയ പുസ്തകത്തിൽനിന്നു മായിച്ചു കളയും.എന്നാൽ അതു വീണ്ടും എഴുതി ചേർക്കുന്നതു അനുതാപത്തിൻറെ കണ്ണുനീരുകൊണ്ടാണു.ജീവൻറ പുസ്തകത്തിൽ വീണ്ടും പെര്ഴുതിചേർക്കപ്പെടുവാൻ തക്കവണ്ണം നമ്മുടെ നോമ്പു അനുതാത്തിൻറെ നോമ്പായി മാറണം.
                                അതിനു ദൈവത്തിന്റെ ആത്മാവിനോടുള്ള സഖിത്വം ആണു ആവശ്യമായിരിക്കുന്നതു.ദൈവാത്മാവിനെ കൂടാതെയുള്ള സഖിത്വം ദൈവത്തെ കൂടാതെ ആലോചന കഴിച്ചു പാപത്തോടു പാപം കൂട്ടുന്നതാണെന്നു ഇന്നത്തെ മറ്റൊരു പഴമവായനയായ യെശഃ30;1 ൽ ദൈവം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. ഉപേക്ഷണത്തോടൊപ്പം ദൈവസഖിത്വവും ചേരുമ്പോഴാണു നോമ്പു യഥാർത്ഥ നോമ്പാകുന്നതു. തിങ്കളാഴ്ച പ്രഭാതത്തിലെ സെദറായിൽ നാം ഇങ്ങനെ വായിക്കുന്നു .''ഞങ്ങൾ ദൈവികകാര്യങ്ങളെ കൈവരുത്തുകയും മരണകരമായ വിഷം പോലെയുള്ള വികാരങ്ങളെ വെടിയുകയും ചെയ്യുമാറാകേണമേ.''ഇന്നത്തെ മറ്റൊരു പഴമവായനയായ ഹോശയാഃ14;1-12 ഈ സത്യം കുറേക്കൂടെ വെളിവാക്കുന്നു .''യിസ്രായേലേ നിൻറെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിച്ചെല്ലുക, നിൻറെ അകൃത്യം നിമിത്തമല്ലോ നീ വീണിരിക്കുന്നതു.നിങ്ങൾ അനുതാപവാക്യങ്ങളോടു കൂടെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്നു അവനോടുഃ സകല അകൃത്യങ്ങളെയും ക്ഷമിച്ചു കൃപയോടെ കൈക്കൊള്ളേണമേ എന്നാൽ ഞങ്ങളുടെ അധരാർപ്പണമായ കാളകളെ അർപ്പിക്കും.''
                     ഇന്നത്തെ  ലേഖന വായനയായ എഫേഃ4;5-21 പാപത്തെ വിട്ടകന്നു ദൈവസംസർഗ്ഗത്തിൽ ജീവിക്കുവാൻ ഉപദേശിക്കുന്നു.അന്യോന്യം ക്ഷമിക്കണം.ദൈവത്തെ അനുകരിക്കണം.സ്നേഹത്തിൽ നടക്കണം.ദുർന്നടപ്പു,അശുദ്ധി,അത്യാഗ്രഹം ഇവ വെടിയണം.ചീത്തത്തരം,പൊട്ടച്ചൽ,കളിവാക്കു,ഇങ്ങനെ ചേർച്ചയില്ലാത്ത ഒന്നും അരുതു.വെളിച്ചത്തിൽ നടക്കണം.സമയം തക്കത്തിൽ ഊപയോഗിക്കണം.വീഞ്ഞു കുടിക്കരുതു.ആത്മാവു നിറഞ്ഞവരായി സങ്കീർത്തനങ്ങളാലുംസ്തുതികളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിനു പാടിയും കീർത്തനം ചെയ്തും നമ്മുടെ കർത്താവായ ക്രിസ്തുവിന്റെ നാമത്തിൽ ദൈവവുംപിതാവുമായവന്നു എപ്പോഴും എല്ലാറ്റിനും വേണ്ടിയുംസ്തോത്രം ചെയ്തുകൊൾവീൻ. എന്നിങ്ങനെ പോകുന്നു ഉപദേശങ്ങൾ.നേരത്തെ സൂചിപ്പിച്ചതു പോലെ വർജ്ജനങ്ങളോടൊപ്പം ദൈവസംസർഗ്ഗവുംപാലിപ്പാൻ ശ്രദ്ധിക്കണം.അപ്പോൾ മാത്രമേ നോമ്പു യഥാർത്ഥ നോമ്പു ആകയുള്ളു.നമ്മുടെ നോമ്പു ആവിധം ആയിത്തീരുവാൻ ഇന്നത്തെ സെദറാകളിലെ  അപേക്ഷകളിൽ നമുക്കു പങ്കുചേരാം.
            ദൈവംതമ്പുരാനേ!സകല പാപവികാരങ്ങളിൽനിന്നും ഞങ്ങൾ ഏറ്റം അകന്നുമാറി ഉപരിയായ നിർമ്മലതയോടുംസ്തുതിക്കത്തക്ക വിശുദ്ധിയോടും ഈപരിശുദ്ധ നോമ്പിൻറെ എല്ലാ ദിവസങ്ങളിലും ഞങ്ങളുടെ ആയുഷ്ക്കാലം മുഴുവനും നിൻറെ സന്നിധിയിൽ ഞങ്ങൾ കാണപ്പെടുവാൻ ഞങ്ങളെ യോഗ്യന്മാരാക്കേണമേ.എല്ലാ ദുരാഗ്രഹങ്ങളേയും കീഴ്പ്പെടുത്തുകയും എല്ലാ നാശങ്ങളിൽനിന്നും സ്വതന്ത്രരാകുകയും സഹനശക്തിയിൽ അലങ്കരിക്കപ്പെടുകയും ജീവൻറെ ഉപദേശത്തിൽ ബന്ധിക്കപ്പെടുകയും നിൻറെ ആയുധങ്ങൾ ധരിച്ചു ഒരുങ്ങുകയും നിൻറെ സഹായങ്ങളാൽ ധൈര്യപ്പെട്ടു പോരാട്ടത്തിൽ  ആകൽക്കറുസായെ ഞങ്ങൾ ജയിക്കുകയും ചെയ്യുമാറാകേണമേ.കർത്താവേ! ഞങ്ങളുടെ കേൾവിയെ നിൻറെ വിശുദ്ധ കല്പനകൾ സ്വീകരിക്കുന്നതിനു വെടിപ്പാക്കേണമേ.ഞങ്ങളുടെ ഘ്രാണംദൈവികാത്മാവിനെ ആസ്വദിക്കുവാനും,കാഴ്ച നിൻറെ അത്ഭുതങ്ങളെ ധ്യാനിപ്പാനും,നാവു നിൻറെ തിരുവചന മാധുര്യത്താൽ ആനന്ദിപ്പാനും,സ്പർശനം പുണ്യപ്രവൃത്തികളാൽ  ശുഭപ്പെടുന്നതിനും പ്രാപ്തി നൽകേണമേ.ഈ നോമ്പുമൂലം ഞങ്ങൾ ജീവിതം കഴിച്ചു ഞങ്ങളുടെ ആയുഷ്ക്കാലം മുഴുവൻ നിനക്കു പ്രീതികരമായ സകലത്തേയും ചെയ്തു നിറവേറ്റത്തക്കവണ്ണംഞങ്ങൾ ശക്തരായി നിനക്കും  നിൻറെ പിതാവിനും വിശുദ്ധറൂഹായ്ക്കും സ്തുതിയും സ്തോത്രവും ഇപ്പോഴുംഎല്ലായ്പ്പോഴും അണയ്ക്കുമാറാകേണമേ. ആമ്മീൻ .    


               

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30