വി.നോമ്പു കാലധ്യാനങ്ങൾ -2

2.ഒന്നാംതിങ്കൾ.
---------------------
        വി.നോമ്പു ആരംഭിക്കുന്നു ഇന്നു സന്ധ്യാനമസ്കാരത്തോടു കൂടെ. സഭയുടെ പാരമ്പര്യമനുസരിച്ചു ദിവസം ആരംഭിക്കുന്നതു സന്ധ്യയോടുകൂടിയാണു.അതിനാൽ ഞായറാഴ്ച അസ്തമിക്കുമ്പോൾ തിങ്കളാഴ്ച ആരംഭിക്കുന്നു.അതു തിങ്കൾ സന്ധ്യയായതിനാൽ വി.നോമ്പിന്റെ പ്രത്യേക നമസ്കാരം ഇവിടെ ആരംഭിക്കുന്നു.എല്ലാ ദിവസത്തേയും പ്രധാന ധ്യാനവിഷയം അന്നത്തെ ഏവൻഗേലിയോൻ ആണു .അതിനാൽ ഇന്നത്തെ ഏവൻഗേലിയോനായ വി.മത്താഃ4;1-11ൽ നമ്മുടെ ധ്യാനംആരംഭിക്കാം.നമ്മുടെ കർത്താവിന്റെ നാല്പതുദിവസത്തെ ഉപവാസമാണു ഇവിടെ നാം വായിക്കുന്നതു.വി.നോമ്പിനെ കുറിച്ചുള്ള പല ഗൗരവ ചിന്തകളും ഇതിൽ അന്തർലീനമിയി കിടപ്പുണ്ടു എന്നതിനാൽ വി.നോമ്പിലെ പ്രഥമ വായനയായി ഒരുക്കിയതു അന്വർത്ഥമായി.എന്നാൽ നോമ്പിന്റ ഉത്തമമാതൃകയായി കർത്താവിന്റെ ഉപവാസത്തെ കാണുന്നതു കൊണ്ടു നാല്പതുനോമ്പു അവസാനിക്കുന്ന നാല്പതാംവെള്ളിയാഴ്ചയുടേയും പ്രധാന ധ്യാനവിഷയം ഇതുതന്നെയായി ഒരുക്കിയിരിക്കുന്നു.അവിടെ ഇതുകുറേക്കൂടെ ഗൗരവമായ ചിന്തയ്ക്കും ധ്യാനത്തിനും വിഷയമാക്കുവാൻആഗ്രഹിക്കുന്നതിനാൽ നോമ്പിനോടു ബന്ധമുള്ള ചില ആമുഖചിന്തകളാണു നമ്മുടെ ചിന്തയ്ക്കു വിഷയീഭവിപ്പിക്കുവാൻ ശ്രമിക്കുന്നതു. 
                വി.മത്താഃ4;1ൽ നിന്നു തന്നെ  നമ്മുടെ ആമുഖ ചിന്തകൾ ആരംഭിക്കാം.''അനന്തരം പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ യേശുവിനെ ആത്മാവു മരുഭുമിയിലേക്കു നടത്തി.''എന്ന ഈ ആദ്യവാക്യത്തിൽ തന്നെ വി.നോമ്പിനെ കുറിച്ചുള്ളചില ചിന്തകൾ നമുക്കു വായിച്ചെടുക്കുവാൻ കഴിയുന്നു.ഒന്നു.വിശ്വാസികളെ വി.നോമ്പിലേക്കു വഴിനടത്തുന്നതു പരിശുദ്ധാത്മാവാണു എന്നു ഈവാക്യം വ്യക്തമാക്കുന്നു.വി.യോഹന്നാനിൽ നിന്നു സ്നാനം സ്വീകരിച്ച ശേഷം കർത്താവു ആദ്യം ചെയ്തതു ഉപവസിക്കുക ആയിരുന്നു എന്നു സമവീക്ഷണസുവിശേഷങ്ങളായ വി.മത്തായി,വി.മർക്കോസു,വി.ലൂക്കോസുഎന്നീ സുവിശേഷങ്ങളിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു.വി.മത്തായി മൂന്നാംഅദ്ധ്യായം അവസാനിക്കുന്നതു,യോഹന്നാനിൽ നിന്നുള്ള സ്നാനം വിവരിച്ചു കൊണ്ടാണു.നാലാമദ്ധ്യായം ആരംഭിക്കുന്നതു 'അനന്തരം'എന്നു പറഞ്ഞുകൊണ്ടാണു.പരിശുദ്ധാത്മാവു പ്രാവെന്നപോലെ ഇറങ്ങിവന്ന ശേഷം ആദ്യം ചെയ്ത കർമ്മം ഉപവാസം ആയിരുന്നു.വി.മർക്കോസും പറയുന്നതു ഇതുതന്നെയാണു.ഒന്നാമദ്ധ്യായം9-11 വാക്യങ്ങളിൽ കർത്താവിന്റെ സ്നാനം വിവരിച്ചശേഷം 12-ാം വാക്യത്തിൽ അനന്തരം എന്നു പറഞ്ഞാണു ഉപവാസത്തെകുറിച്ചു പറയുന്നതു.വി.ലുക്കോസുംമുന്നാമദ്ധ്യായം20,21 വാക്യങ്ങളിൽ കർത്താവിന്റെ സ്നാനത്തെക്കുറിച്ചു പറഞ്ഞിട്ടു വംശാവലി രേഖപ്പെടുത്തിയിരിക്കുന്നു .എന്നിട്ടു നാലാമദ്ധ്യയത്തിൽ കർത്താവിന്റെ ഉപവാസത്തെ കുറിച്ചു പറഞ്ഞുതുടങ്ങുന്നതു'അനന്തരം 'എന്നുപറഞ്ഞാണു.ഈഭാഗങ്ങളെല്ലാംവ്യക്തമായി നമുക്കു നൽകുന്ന സന്ദേശം,പരിശുദ്ധാത്മാവിനെ ലഭിച്ചവർക്കും പരിശുദ്ധാത്മ നടത്തിപ്പു ഉള്ളവർക്കുംമാത്രമേ നോമ്പു നോല്ക്കാൻ കഴിയുകയുള്ളു എന്നാണു
വി.നോമ്പു അനുഷ്ഠിക്കാത്തവരും നോമ്പിനെ എതിർക്കുന്നവരുംപരിശുദ്ധാത്മാവിനെ പ്രാപിക്കാത്തവരോ പരിശുദ്ധാത്മ നടത്തിപ്പിനെ തിരിച്ചറിയാത്തവരോ ആണെന്നതിൽ സംശയിക്കേണ്ടതില്ല.അവർ സത്യവിശ്വാസികൾ അല്ല എന്നു പറയേണ്ടതായി വരുന്നു .
                  മരുഭൂമിയിലേക്കു നടത്തിയെന്നതാണു രണ്ടാമത്തെ കാര്യം.നോമ്പു അഥവാ ഉപവാസം മരുഭൂമിയുടെ അനുഭവമാണു.മരുഭൂമി വർജ്ജനങ്ങളുടെ ഇടമാണു.ലൗകിക സുഖങ്ങളും സന്തോഷങ്ങളും അവിടെ ഇല്ല.മരുഭൂമിയിലേക്കു പോയിയെന്നതിനു എല്ലാം പരിത്യജിച്ചു ഉപേക്ഷിച്ചു വർജ്ജിച്ചു എന്നാണല്ലോ അർത്ഥം.നോമ്പും ഉപവാസവും ചില വർജ്ജനങ്ങൾ ആണല്ലോ.ഈ വർജ്ജനങ്ങൾ ആകട്ടെ പിശാചിനു നമ്മെ പരീക്ഷിക്കുവാൻ അവസരം നൽകുകയുമാണു.'പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ'എന്നു അവിടെ വ്യക്തമായി പറഞ്ഞിരിക്കുന്നു.ഈ വർജ്ജനങ്ങളിലൂടെ സാത്താൻ നമ്മെ പരീക്ഷിക്കുന്നു.ആ പ്രലോഭനങ്ങളെ അതിജീവിച്ചു ജയമുള്ള ക്രിസ്തീയ ജീവിതത്തിന്റെ ഉടമകളായി തീരുകയാണു വി.നോമ്പിന്റെ പരമമായ ലക്ഷ്യം.വർജ്ജനങ്ങൾ പൂർണ്ണമായി പാലിക്കാൻ കഴിയാതെ പോകുമ്പോൾ നമ്മെ തന്നെ നിയന്ത്രിക്കുവാനുള്ള ആത്മബലമാണു നഷ്ടമാകുന്നതു.ആത്മനിയന്ത്രണത്തിനുള്ള ആത്മബലം നേടുകയാണു നോമ്പിന്റ ഉദ്ദേശം .നിസ്സാരമായ ഭക്ഷണകാര്യത്തിൽ നമ്മെ നിയന്ത്രിക്കാൻ കഴുന്നില്ലെങ്കിൽ മുറുകെ പറ്റുന്ന പാപങ്ങളേയും അതിന്റെ പ്രലോഭനങ്ങളേയും എങ്ങനെ അതിജീവിക്കുവാൻ കഴിയും?മരുഭുമി ,പ്രലോഭനങ്ങളുടെ ഇടമാണു എന്നു വി.വേദപുസ്തകം സാക്ഷിക്കുന്നു.പരിശുദ്ധ പിതാക്കന്മാർ വി.നോമ്പിൽ പ്രാർത്ഥിക്കുവാനായി എഴുതി തയ്യാറാക്കി തന്നിരിക്കുന്ന നമസ്കാരങ്ങളിൽ ഇതു നമുക്കു ദർശിക്കുവാൻ കഴികയുന്നു.''നോമ്പാലും പ്രാർത്ഥനയാലും സാത്താനെ ജയിപ്പാൻ നമ്മെ പഠിപ്പിച്ച കർത്താവിനു സ്തുതി.'' ,''പരിശുദ്ധ നോമ്പു ജയത്തിന്റെ അടയാളവും ശത്രുവാകുന്ന ദുഷ്ടന്റെ നേരേ തോല്ക്കാത്ത ആയുധവുമാകുന്നു.''വീ.നോമ്പു സാത്താനെ ജയിപ്പാനുള്ള ആയുധമാണെന്ന സത്യം നമ്മുടെ കർത്താവിന്റെ ഉപവാസത്തിൽ നിന്നു ,പരിശുദ്ധ പിതാക്കന്മാർ ആത്മനിറവിൽ തിരിച്ചറിഞ്ഞ വലിയ ആത്മീയ പരിജ്ഞാനമാണു.ഇതു അംഗീകരിക്കാത്തവർ ,''അവൻ വന്നു സകല സത്യത്തിലും നിങ്ങളെ വഴിനടത്തും ''എന്ന കർത്താവിന്റെ വാഗ്ദത്തത്തിൽ വിശ്വസമില്ലാത്തവരാണു.?   
            രൂപാന്തരത്തിനു ,ദൈവോന്മുഖമായ പരിവർത്തനത്തിനു  മരുഭൂമിയുടെ അനുഭവം അനിവാര്യമാണു.മരുഭൂമി ആർക്കും സുഖവും സന്തോഷവും നൽകുന്ന ഇടമല്ലല്ലോ.ഇഷ്ടപ്പെടുന്നതു പലതും നോമ്പിൽ ഉപേക്ഷിക്കണമെന്നു ഇതു സൂചിപ്പിക്കുന്നു.യിസ്രായേൽ ജനം കനാനിൽ എത്തിയതു നാല്പതുസംവത്സരത്തെ മരുഭൂയാത്രയ്ക്കു ശേഷമായിരുന്നുവല്ലോ. മരുഭൂമി രണ്ടുവിധത്തിലുള്ള വഴിതുറക്കുന്നു.മരുഭൂമി ഏകാന്തത ഉളവാക്കുന്നു.ഈ ഏകാന്ത രണ്ടുവധ മാറ്റത്തിലുള്ള മാറ്റത്തിനു വഴി ഒരുക്കും.അതു പ്രലോഭനങ്ങൾക്കു വാതിൽതുറക്കുന്നു.പരീക്ഷകൻ കർത്താവിനെ സമീപിച്ചതു മരുഭൂമിയിൽ ആയിരുന്നു.യിസ്രായേൽ ജനംമരുഭൂമിയിൽ എത്രതവണയാണു പ്രലോഭനത്തിൽ വീണുപോയതു.ആദ്യത്തെ അവരുടെ പ്രലോഭനവും വീഴ്ചയുംഭക്ഷണകാര്യത്തിലായിരുന്നുവെന്നതു ഇത്തരുണത്തിൽ പ്രാധാന്യം അർഹിക്കുന്നു.യിസ്രായേൽ ജനം ദൈവത്തിനുംമോശയ്ക്കും എതിരായി പിറുപിറുത്തതു അപ്പത്തിനുംഇറച്ചിക്കുംവേണ്ടിയായിരുന്നു. അതു അവരുടെ മുൻപിൽ കനാനിന്റെ കവാടം കൊട്ടി അടയ്ക്കാൻ കാരമായി ഭവിച്ചു.ഭക്ഷണം വെടിയുന്നതിന്റെ ആവശ്യകതയും അർത്ഥവും ഇവിടെ വ്യക്തമാകുന്നു.എന്നാൽ ചിലർക്കു,ദൈവനടത്തിപ്പു ഉള്ളവർക്കു ഈ മരുഭൂമിയുടെ അനുഭവം ഏകാഗ്രമായി ദൈവമുൻപാകെ ആയിരിക്കുവാനുള്ള അവസരമായി മാറുന്നു.യിസ്രായേൽ ജനംപ്രലോഭനത്തിൽ വീണു പോയിടത്തു മോശയാകട്ടെ നാല്പതുദിവസം ഉപവസിച്ചു ദൈവമുഖം ദർശിക്കുകയുംദൈവശബ്ദം കേൾക്കുയുംമുഖം സൂര്യനെപ്പോലെ ശോഭിക്കുകയുംജനത്തെ കനാനിലേക്കു നയിക്കുവാനുള്ള ആത്മബലം നേടുകയും ചെയ്തു.ഈ മരുഭൂമി മോശയ്ക്കും യിസ്രായേൽ ജനത്തിനുംവ്യത്യസ്താനുഭവങ്ങളായി പരിണമിച്ചതു എന്തുകൊണ്ടു?എന്നചോദ്യം സംഗതമാണു.പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവർക്കു മാത്രമേ മരുഭൂമിയുടെ അനുഭവം പ്രലോഭനങ്ങളെ അതിജീവിച്ചുആത്മബലം നേടുവാൻ കഴിയുകയുള്ളു എന്നും,പിറുപിറുപ്പോടെ വിശ്വാസം ഇല്ലാതെ ഒരു ചടങ്ങായി മാത്രം വി.നോമ്പിനെ കാണുന്നവർക്കു വീഴ്ചയ്ക്കു ഹേതു ആകുന്നു എന്നുംഇവിടെ വെളിവാകുന്നു.വി.യോഹന്നാൻസ്നാപകനും,ദീർഘകാലത്തെ മരുഭൂവാസമാണു  ആആത്മബലവും ആർജ്ജവവും ഉള്ളവനായി തീരുവാൻ കാരണം എന്നതും ഇതിനോടു ചേർന്നു അറിയേണ്ടതുണ്ടു .
          പരിശുദ്ധാത്മ വ്യാപാരത്തിന്റെ പ്രഥമ പടിയാണു വി.നോമ്പും ഉപവാസവും എന്നതിന്റെ വ്യക്തമായ തെളിവാണു കർത്താവിന്റെ ഉപവാസം.സ്നാനവും പരിശുദ്ധാത്മാവിന്റെ ആവാസവും കഴിഞ്ഞ ഉടൻ കർത്താവു പോയതു,അഥവാ ആത്മാവു നടത്തിയതു ഉപവാസത്തിലേക്കായിരുന്നുവല്ലോ.അതിനു ശേഷമാണു കർത്താവു തന്റെ പരസ്യശുശ്രൂഷ ആരംഭിച്ചതുംരക്ഷണ്യകർമ്മം പൂർത്തീകരിച്ചതും.ഇതും വി.നോമ്പും ഉപവാസവുംനൽകുന്ന;നൽകേണ്ട ആത്മീയാനുഭവുംസൂചിതമാകുന്നു.വി.നോമ്പിലൂടെയും ഉപവാസത്തിലൂടെയും പരിശുദ്ധാത്മാവു ക്രമവും അടുക്കുംചിട്ടയുമുള്ളഒരുജീവിത്തിലേക്കു നമ്മെ കൈപിടിച്ചു നടത്തുന്നു.അതിനു ചിലതെല്ലാം ഉപേക്ഷിക്കുകയും സ്വീകരിക്കുകയും ചെയ്തേ മതിയാകു.മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഒരു രൂപാന്തരം അനിവാര്യമാണു എന്നു സാരം.ക്രമവുംഅടുക്കുംചിട്ടയുമുള്ള ജീവിതത്തിലേക്കുള്ള രൂപാന്തരം പരിശുദ്ധാത്മ വ്യാപാരത്തിലൂടെ മാത്രമേ സാദ്ധ്യമാകയുള്ളുവെന്ന സത്യം നമ്മെ പഠിപ്പിക്കുവാനാണു ഇന്നത്തെ പഴമവായനയിൽ ഉല്പത്തിഃ1;1-12  ഉൾപ്പെടുത്തിയിരിക്കുന്നതു.'ആദിയിൽ.'എന്ന വാക്കോടു കൂടിയാണു വി.വേദപുസ്തകംആരംഭിക്കുന്നതു.വി.നോമ്പിന്റെ ആരംഭത്തിൽ തന്നെ  നാംഅറിഞ്ഞരിക്കേണ്ട ചില കാര്യങ്ങൾ ഇവിടെ സൂചിതമായിരിക്കുന്നു.സൃഷ്ടിയിൽ പരിശുദ്ധാത്മാവിനു ഉള്ള പങ്കാണു ഇവിടെ നാം കാണുന്നതു.ദൈവം സൃഷ്ടിച്ച ആകാശവുംഭൂമിയുംപാഴൊയുംശൂന്യമായുംകിടന്നിരുന്നുവെന്നും ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു വെന്നുംആദ്യവാചകത്തിൽ പറഞ്ഞിരിക്കുന്നു .ദൈവാത്മാവിന്റെ പരിവർത്തനത്തിന്റെ ഫലമാണു പിന്നീടുള്ള വാക്യങ്ങളിൽ വിവരിച്ചിരിക്കുന്നതു.പാഴായുംശൂന്യമായുംകിടന്നിരുന്ന ആകാശത്തെയുംഭൂമിയേയുംരൂപമുള്ളതും ക്രമമുള്ളതുംആക്കിത്തീർത്തതു ഇരുൾ മൂടികിടന്ന ആഴത്തിൻമീതെ പരിവർത്തീച്ചതിന്റെ ഫലമാണു.പാഴും ശൂന്യവും എന്ന മലയാള പ്രയോഗത്തിന്റെ അർത്ഥം പൂർണ്ണമായി ഗ്രഹിക്കണമെങ്കിൽ അതിന്റെ ഇംഗ്ളീഷു ഭാഗം ശ്രദ്ധിച്ചേ മതിയാകൂ .The earth was without form and viod,and darkness was over the face of the deep. Without form and void എന്നതിന്റെ അർത്ഥം രൂപമില്ലാത്തതും ക്രമമില്ലാത്തതും എന്നാണു .വി.നോമ്പിലേക്കു  പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടു കടന്നുചെല്ലുന്ന വിശ്വാസി  ക്രമവും ചിട്ടയും അടുക്കും ഉള്ള ഒരു ജീവിതത്തിന്റെ ഉടമയായി രൂപാന്തരപ്പെടും;രുപാന്തരപ്പെടണം.അതിനു ചില വേർപിരിയൽ അനിവാര്യമാണെന്നു പിന്നീടുള്ള ഭാഗങ്ങൾ വ്യക്തമാക്കുന്നു.ഉല്പത്തിയിലെ സൃഷ്ടികർമ്മത്തിൽ അതു നമുക്കു വായിച്ചെടുക്കാൻ കഴിയും.പരിശുദ്ധാത്മാവു പരിവർത്തിച്ചതിനാൽ ഇരുളും വെളിച്ചവും വേർപിരിഞ്ഞു,ജലവുംജലവും വേർപിരിഞ്ഞു,ജലവും കരയും വേർപിരിഞ്ഞു എന്നാണു തുടർന്നു വായിക്കുന്നതു.ക്രമവുംചിട്ടയും ഉണ്ടാകണമെങ്കിൽ ചില ,വേർപിരിയൽ അനുപേക്ഷണീയമാണെന്നു ഇവിടെ വെളിവാകുന്നു.അതാകട്ടെ സാദ്ധ്യമാകുന്നതു ദൈവവചനത്തിലൂടെയും ആണു.ദൈവം സൃഷ്ടി കർമ്മം നിവ്വഹിച്ചതു വചനത്തിലൂടെയായിരുന്നു എന്നതു കൂട്ടി വായിക്കുമ്പോൾ
തിരുവചനപാരായണവും ധ്യാനവുംഅനുപേക്ഷണീയമണു എന്നു വ്യക്തമാകുന്നു.ഉണ്ടാകട്ടെ എന്ന ദൈവവചനം സൃഷ്ട്യുന്മുഖമായി ഭവിച്ചതു പരിശുദ്ധാത്മാവു പരിവർത്തിച്ചതിനാലാണു.കാനാവിലെ കല്യണവിരുന്നിൽ വെള്ളം വീഞ്ഞായി രൂപാന്തരപ്പെട്ടതു , കൽഭരണികളിൽ കോരി നിറച്ച വെള്ളം കോരി കൊടുപ്പീൻ എന്ന കർത്താവിന്റെ വചനം മൂലമാണു.വി.നോമ്പു പരിശുദ്ധാത്മാവിന്റെ വ്യാപാരഫലമാണെന്നും,അങ്ങനെ ആത്മനടത്തിപ്പിലൂടെ നോമ്പു അനുഷ്ഠിക്കുന്നവർ രൂപാന്തരം പ്രാപിച്ചു ക്രമവുംചിട്ടയുംഅടുക്കുമുള്ള ഒരു പുതിയ ജീവിതത്തിന്റെ ഉടമകളായി ഭവിക്കുമെന്നുംഇവിടെ വെളിവാകുന്നു. 
                   വി.നോമ്പിലൂടെ നാം ആർജ്ജിക്കേണ്ടതു ഈ രൂപാന്തരം തന്നെയാണു എന്നു നമ്മെ ബോദ്ധ്യപ്പെടുത്തുകയാണുപഴമവായനയിലെ രണ്ടാം ഭാഗമായ യെശഃ 29;25-24. യെശയ്യാവിലൂടേൈെ യഹോവ അരുളിചെയ്യുന്നതു കേൾക്കുഃ യെശഃ29;18,19''അന്നാളിൽ ചെകിടന്മാർ പുസ്തകത്തിലെ വചനങ്ങളെ കേൾക്കുകയുംകുരുടന്മാരുടെ കണ്ണുകൾ ഇരുളും അന്ധകാരവും നീങ്ങി കാണുകയുംസൗമ്യതയുള്ളവർക്കു  യഹോവയിൽ സന്തോഷം വർദ്ധിക്കുകയും മനുഷ്യരിൽ സാധുക്കളായവർ യിസ്രായേലിന്റെ പരിശുദ്ധനിൽആനന്ദിക്കുകയും ചെയ്യും.''ദൈവോന്മുഖമായ ഒരു പരിവർത്തനത്തിന്റെ, മാറ്റത്തിന്റെ ചിത്രമാണു ഈവരികളിൽ വിരിയുന്നതു.          
                  വി.നോമ്പും ഉപവാസവും ഒരു 'പരീക്ഷ'യാണുഎന്നുള്ളതാണു കർത്താവിന്റെ ഉപവാസം നമുക്കു നൽകുന്ന മറ്റൊരു സന്ദേശം .പിശാചിനാൽ പരീക്ഷിക്കപ്പടുവാൻ(മത്താഃ4;1)എന്നും അപ്പോൾ പരീക്ഷകൻ അടുത്തുവന്നു(മത്താഃ4;3)എന്നുമുള്ള പ്രസ്താവം ഈ സത്യം വെളിവാക്കുന്നു.വി.നോമ്പിലൂടെയും ഉപവാസത്തിലൂടെയും സാത്താനു പരീക്ഷിക്കുവാനുള്ള അവസരം നാം ഒരുക്കിക്കൊടുക്കന്നു.കുറേ ദിവസങ്ങൾ നാം രുചികരവുംപോഷകപ്രധാനവുമായ ചില ഭക്ഷണങ്ങൾ കഴിക്കുകയില്ലായെന്നും ചില നേരത്തെ ഭക്ഷണം ഉപേക്ഷിക്കുമെന്നും തീരുമാനിക്കുമ്പോൾ സാത്താൻ നമ്മെ പരീക്ഷിക്കുവാനായി കടന്നു വരും.അത്രയും ദിനങ്ങൾ പൂർണ്ണമായും ഈ വർജ്ജനങ്ങൾ പാലിക്കുന്നതിലൂടെ പിശാചിനെ നാം പരാജയപ്പെടുത്തുകയുംപാപത്തേയും അതിന്റെ പ്രലോഭനങ്ങളെയും അതിജീവിക്കുകയുമാണു ചെയ്യുന്നതു.നോമ്പിലൂടെ ആവിധത്തിൽ ആർജ്ജിക്കുന്ന ആത്മബലം പിന്നീടു പാപത്തിൽനിന്നു അകന്നു ജീവിക്കുവാനുള്ള പരിശുദ്ധാത്മ ശകതി പ്രാപിക്കുകയും ചെയ്യുന്നു .                                 'പരീക്ഷ' എന്നതിനു രണ്ടു അർത്ഥങ്ങൾ ഉണ്ടു.പരീക്ഷയ്ക്കു ഇവിടെ ഇംഗ്ളീഷിൽ ഉപയോഗിച്ചിരിക്കുന്നതു Test എന്ന പദമാണു.Test ൻറെ ഉദ്ദേശം കഴിവു പരിശോധിക്കുകയാണു.സ്കൂളുകളിൽ പരീക്ഷ നടത്തുന്നതു കുട്ടികൾ എത്രമാത്രം ശരിയായി പഠിച്ചിട്ടുണ്ടു എന്നു വിലയിരുത്തുവാണു.ഉദ്യോഗാർത്ഥികളുംtest നേരിടുന്നതു അവർ പ്രവേശിക്കുവാൻ ആഗ്രഹിക്കുന്ന ജോലിക്കു വേണ്ടതായ അറിവും കഴിവും ഉണ്ടോ എന്നു അറിയുവാനാണല്ലോ.ഈ പരീക്ഷകളിൽ വിജയിക്കുമ്പോൾ  അതിനുള്ള യോഗ്യത തെളിയിക്കുന്നതോടൊപ്പം ആത്മബോധം ലഭിക്കുകയും ചെയ്യുന്നു .ആവിധത്തിൽ വി.നോമ്പും ഉപവാസവും ആത്മനിയന്ത്രണത്തെ കുറിച്ചുള്ള സ്വയാവബോധംഉളവാക്കുകയും ജയമുള്ള ക്രിസ്തീയ ജീവിതത്തിലേക്കു കടക്കുകയും ചെയ്യുന്നു.    
                      സാധരണ മനുഷ്യനിൽ പരീക്ഷ ഉണ്ടാകുന്നതു പ്രലോഭനങ്ങളിലൂടെയാണു.അതിനാൽ പരീക്ഷ എന്നതിനു പ്രലോഭനം എന്നും അർത്ഥമുണ്ടു.ഭക്ഷണം വർജ്ജിക്കുവാൻ തീരുമാനിക്കുമ്പോൾ സാത്താൻ പ്രലോഭനങ്ങളുമായി നമ്മെ സമീപിക്കുന്നു.ഇതിനെതിരായി വേദവാക്യങ്ങൾ തന്നെ ഉദ്ധരിച്ചെന്നു വരാം.കർത്താവിനെ പോലും പരീക്ഷിച്ചതു വേദവാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ടായിരുന്നുവല്ലോ.പിശാചിനു നമ്മെ ക്കാൾ കൂടുതൽ വേദവാക്യങ്ങൾ  അറിയാം.പക്ഷേ,അവ സ്വാർത്ഥതാല്പര്യങ്ങൾക്കായി മാത്രമാണു ഉപയോഗിക്കുന്നതു. ചില വാക്യങ്ങൾ അതിന്റെ ആക്ഷരികാർത്ഥത്തിനു മാത്രം പ്രാധാന്യം കല്പിച്ചു തെളിവായി ചൂണ്ടിക്കാണിക്കുന്നു.അക്ഷരം കൊല്ലുന്നു ആത്മാവോ ജീവിപ്പിക്കുന്നു എന്ന പരിശുദ്ധനായ പൗലോസുശ്ളീഹായുടെ വാക്കുകൾ ഇവിടെ അർത്ഥവത്തായി തീരുന്നു . വി.നോമ്പിനെ എതിര്‍ക്കുന്നവരും ഇതുപോലെ ചില വേദവാക്യങ്ങള്‍ ഉദ്ധരിക്കാറുണ്ടു.അതിന്റെ ശരിയായ അര്‍ത്ഥമോ സന്ദര്‍ഭമോ മനസ്സിലാക്കാതെയാണു അതിനെ വ്യാഖ്യാനിക്കുന്നതു. വി.മത്താഃ15;11 ''മനുഷ്യനു അശുദ്ധി വരുത്തുന്നതു വായിക്കകത്തു ചെല്ലുന്നതല്ല ,വായിൽനിന്നു പുറപ്പടുന്നതത്രേ.'' എന്ന കർത്താവിന്റെ വാക്കുകൾ ആണു നോമ്പിനു എതിരായി ചൂണ്ടിക്കാണിക്കുന്നതു.ഇതിന്റെ സന്ദർഭം കൂടെ വായിക്കുമ്പോൾ  നോമ്പിനെ കുറിച്ചല്ല പറയുന്നതു എന്നു വ്യക്തമാകുന്നു.ഇതു ഒരു ഉപമയാണെന്നു പോലും അറിയാതെ,എന്തും ഭക്ഷിക്കുന്നതിനുള്ള ലൈസൻസായിട്ടു ചി)ലർ ഇതിനെ കാണുന്നു .സംസാരത്തെ നിയന്ത്രിക്കണ മെന്ന വലിയ സന്ദേശമാണു നൽകുന്നതു എന്നു അറിയുന്നുമില്ല.അപ്പോഃ10;14,15 ആണു  നോമ്പിനു എതിരായി പറയുന്ന മറ്റൊരു ഭാഗം.പത്രോസിനു ഉണ്ടായ ദർശനത്തിൽ'ദൈവം ശുദ്ധീകരിച്ചതു നീ മലിനമെന്നു വിചാരിക്കരുതു' എന്നു പറഞ്ഞിരിക്കുന്നത്രേ.ആഭാഗം മുഴുവൻ വായിക്കുമ്പോൾ ,കൊർന്നല്യോസിനേയും കുടുംബത്തേയുംസഭയോടു ചേർക്കുന്നതിനു വിമുഖത കാണിക്കരുതുഎന്ന വലിയ കാര്യം പത്രോസിനെ ബോദ്ധ്യപ്പെടുത്തകയായിരുന്നു ഉദ്ദേശംഎന്നു മനസ്സിലാകും.
                   1.തിമോഃ4;2-4 ''അവർ സ്വന്ത മനഃസ്സാക്ഷിയിൽ ചൂടുവച്ചവരായി വിവാഹം വിലക്കുകയുംസത്യം ഗ്രഹിച്ചിരിക്കുന്ന വിശ്വാസികൾ സ്തോത്രത്തോടെ അനുഭവിപ്പാൻ ദൈവം സൃഷ്ടിച്ച ഭോജ്യങ്ങളെ വർജ്ജിക്കണമെന്നു കല്പിക്കുകയും ചെയ്യുന്നു .എന്നാൽ ദൈവത്തിന്റെ സൃഷ്ടി എല്ലാം നല്ലതു.സ്തോത്രത്തോടെ അനുഭവിക്കുമെങ്കിൽ എല്ലാം നല്ലതു.''1.കൊരിഃ10;25 ''അങ്ങാടിയിൽ വില്ക്കുന്നതു എന്തെങ്കിലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷണം കഴിക്കാതെ തിന്നുവീൻ ''എന്നിങ്ങനെ പരി.പൗലോസുശ്ളീഹാ പറഞ്ഞിരിക്കുന്നതിനാൽ ഒരു ഭക്ഷണവുംവർജ്ജിക്കേണ്ടതില്ലയെന്നു ചിലർ വിശ്വസിക്കുന്നു .ഇതു ഒരു വലിയ വിഷയമാണു. വിശദമായി പറയാൻ സ്ഥലപരിമിതി അനുവദിക്കുന്നില്ല.ഇതും നോമ്പിനെ കുറിച്ചുള്ളതല്ല.സ്തോത്രത്തോടെ അനുഭവിക്കുമെങ്കിൽ എല്ലാം നല്ലതാണെങ്കിൽ മദ്യവും സ്തോത്രത്തോടെ കഴിക്കാമോ?വിവാഹം വിലക്കുന്നതിനെ എതിർക്കുന്ന പൗലോസുശ്ളീഹാ അവിവാഹിതനായിരുന്നുഎന്നതു ശ്രദ്ധിക്കേണ്ടതാണു.വിഗ്രഹാർപ്പിതം ഭക്ഷിക്കുന്നതു ആദിമ സഭയിലെ ഒരുവിവാദ വിഷയമായിരുന്നു.യഹൂദക്രിസ്ത്യാനികൾ അതു നിഷിദ്ധമായി കരുതിയപ്പോൾ പുറജാതിക്രിസ്ത്യാനികൾ എല്ലാം ഭക്ഷിച്ചു. ഇതിനെ സംബന്ധിച്ചുള്ള പൗലോസുശ്ളീഹായുടെ ഉപദേശങ്ങളാണു ഇവിടെയെല്ലാം കാണുന്നതു.1;കൊരിഃ8;7 മുതലുള്ള വാക്യങ്ങൾ ഇതനോടു ചേർത്തു  ശ്രദ്ധാപൂർവ്വം വായിക്കണം.അവിടെ വിഗ്രഹാർപ്പിതം വിശ്വാസത്തോടെ കഴിക്കുന്നതാണു തെറ്റു എന്നും,ഭക്ഷണം എന്നവിധത്തിൽ സ്തോത്രത്തോടെ ഭക്ഷിക്കാം എന്നും,മനസ്സാക്ഷിയാണു അവിടെ പ്രധാനമെന്നുംപറയുന്നുണ്ടെങ്കിലുംഅവസാനം ബലഹീനനായ സഹോദരനുവേണ്ടി ഭക്ഷിക്കാതിരിക്കുന്നതാണു നല്ലതെന്നുഅദ്ദേഹം ഉപദേശിക്കുന്നു.ഈവിഷയം യേറുശലേം സുന്നഹദോസിൽ ചർച്ച ചെയ്തു തീരുമാനിച്ചതു അപ്പോഃ15;28 ൽ നാം ഇങ്ങനെ വായിക്കുന്നു.''വിഗ്രഹാർപ്പിതം ,രക്തം ,ശ്വാസംമുട്ടിചത്തതു ,പരസംഗം എന്നിവ വർജ്ജിക്കണമെന്നു അല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെ മേൽ ചുമത്തരുതു എന്നു പരിശുദ്ധാത്മാവനും ഞങ്ങൾക്കുംതോന്നിയിരിക്കുന്നു.ഇവ വർജ്ജിച്ചുകൊണ്ടാൽ നന്നു.''ചില വർജ്ജനങ്ങൾ ആവശ്യമാണെന്നു ഇതു വ്യക്തമാക്കുന്നു.സ്തോത്രത്തോടെ എന്തും ഭക്ഷിക്കാം ,വർജ്ജനങ്ങൾആവശ്യമില്ല എന്നീ വാക്കുകൾ അതേപടി വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവൻ അസുഖങ്ങൾ ഉണ്ടാകമ്പോഴും അസുഖം വരാതിരിക്കുവാനും ചില ഭക്ഷണങ്ങൾ വെടിയാൻ തയ്യാറാകുന്നു.ശരീരത്തിന്റെ കാര്യത്തിൽ ചില വർജ്ജനങ്ങൾ സ്വീകരിക്കുന്നവർ ആത്മാവിന്റെ കാര്യത്തിൽ എന്തേ വർജ്ജനങ്ങൾ നിഷേധിക്കുന്നു.സത്യവിശ്വാസികൾ ഇതെല്ലാം സാത്താന്റെ പരീക്ഷകളായി തിരിച്ചറിയും.
                 നമുക്കു  പരീകഷയിലേക്കു തിരിച്ചു വരാം.ഇന്നത്തെ വായനയിൽ ഉൾപ്പെടുന്ന വി.യാക്കോഃ2;2-12 പരീക്ഷയെ കുറിച്ചുള്ള ചില ചിന്തകൾ നമുക്കു നൽകുന്നു.''പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ അവൻ കൊള്ളാവുന്നവനായി തെളിഞ്ഞശേഷം കർത്താവു തന്നെ സ്നേഹിക്കുന്നർക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും.മരണത്തെ കീഴടക്കി ജീവകിരീടം പ്രാപിക്കുവാൻ പരീക്ഷ ആവശ്യമാണെന്നു സാരം.നമ്മുടെ കർത്താവു നമ്മെ പഠിപ്പിച്ച പ്രാർത്ഥനയിൽ നാം ആവർത്തിച്ചു ചൊല്ലുന്നു.''പരീക്ഷയിലേക്കു ഞങ്ങളെപ്രവേശിപ്പിക്കരുതേ.''എന്നുചൊല്ലുമ്പോൾ ,പരീക്ഷ ഉണ്ടാകരുതു എന്നോ,പരീക്ഷകളെ തടയണമെന്നോ അല്ല അപേക്ഷിക്കുന്നതു.ഈ പ്രാർത്ഥനയുടെ പഴയ തർജ്ജുമയിൽ''പരീക്ഷയിൽ ഞങ്ങളെ അകപ്പെടുത്തരുതേ'' എന്നായിരുന്നു.പരീക്ഷയിൽ ഞങ്ങൾ വീണുപോകാതെ കാത്തുകൊള്ളണമേ  എന്നാണു അതിനു അർത്ഥം.
                 മശിഹാതമ്പുരാനെ പോലെ പരിശുദ്ധാത്മാവിനാൽ വി.നോമ്പിലേക്കു നയിക്കപ്പെട്ടു സാത്താനെ പരാജയപ്പുത്തി ജയമുള്ള ക്രിസ്തീയ ജീവിതത്തിൻറെ ഉടമകളായി പരിണമിക്കുവാൻ ഇടയാകണമേ എന്ന പ്രാർത്ഥനയോടെ ഇന്നത്തെ പ്രുമിയോൻ സെദറാകളിലെ പ്രാർത്ഥനകൾ ഉരുവിട്ടു ഈ ധ്യനചിന്തകൾക്കു വിരാമമിടാം.
            ശാരീരിക ഭക്ഷണത്യാഗത്താൽ പ്രതിയോഗിയുടെ ശക്തിയെ ചവിട്ടുവാൻ ഞങ്ങൾക്കു ശക്തി തന്നവനും പാപവികാരങ്ങളെ ജയിപ്പാൻ തൻറെ നോമ്പു മുലം നീതിയുടെ മാർഗ്ഗം ഞങ്ങളെ ധരിപ്പിച്ചവനുമായ കർത്താവേ!(പഭാത പ്രുമിയോൻ )ഈ നോമ്പിന്റെ ആത്മീയവുംവിശുദ്ധവുമായ പോരാട്ടത്തിൽ വെടിപ്പോടുംവിശുദ്ധിയോടും നൻറെ തിരുമുൻപാകെ നിൽപ്പാൻ ഞങ്ങൾക്കു സംഗതിയാക്കേണമേ.(സന്ധ്യ സ്ളൂസോ )ഞങ്ങളുടെ സ്വാഭാവിക ക്ഷീണത്തേയും തളർച്ചയേയുംപരിഹരിക്കേണമേ.ഞങ്ങളെ ഈനോമ്പിനു നല്ല ശക്തരാക്കേണമേ.മോഹാദികളോടുള്ള ഞങ്ങളുടെ സ്നേഹത്തെ സുകൃതങ്ങളോടുള്ള സ്നേഹമായിട്ടു ഭേദപ്പെടുത്തേണമേ. അതിഭക്ഷണത്തിൽനിന്നും അധികസന്തുഷ്ടിയിൽനിന്നും ആത്മാവിലോ ശരീരത്തിലോ ഉണ്ടാകാവുന്ന  സകല തിന്മകളിൽ നിന്നും അകന്നു മാറുന്നതിനു ഞങ്ങളെ  സഹായിക്കേണമേ.(പ്രഭാതസെദറ.)അങ്ങനെ ഞങ്ങൾ ദൈവികകാര്യങ്ങളെ കൈവരുത്തുകയും മരണകരമായ വിഷംപോലെയുള്ള വികാരങ്ങളെവെടിയുകയുംചെയ്തു(പ്രഭാത സെദറ)ഞങ്ങൾ നിനക്കുള്ളവരായി നിനക്കും നിൻറെ പിതാവിനും പരിശുദ്ധ റൂഹായ്ക്കും സ്തുതിയും സ്തോത്യവും എന്നാളും കരേറ്റുമാറാകേണമേ.ആമ്മീൻ.  

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30