വി.നോമ്പു കാലധ്യാനങ്ങൾ- 5

5- ഒന്നാം-ബുധൻ.--
 -------------------------
                  ആത്മീയ ലൗകിക ജീവിതവ്യാപാരങ്ങൾ ദൈവോചിതമായി നാം എങ്ങനെ ക്രമപ്പെടുത്തണം എന്ന വലിയ സന്ദേശമാണു ഇന്നത്തെ വി.വേദവായനകളിലൂടെ വി.സഭ നമ്മെ  ഉദ്ബോധിപ്പിക്കുന്നതു.ഇന്നത്തെ സന്ധ്യയുടേയും പ്രഭാതത്തിൻറേയും ഏവൻഗേലിയോനുകൾ തുടച്ചയായുള്ള ഭാഗങ്ങൾ ആകയാൽ അവ ഒന്നിച്ചു ചിന്തിക്കുന്നതിനും മറ്റു വേദഭാഗങ്ങൾ അതിനോടു എങ്ങനെ പൊരുത്തപ്പെടുന്നു എന്നു ധ്യാനിക്കുവാനുമാണു ഇവിടെ ഉദ്ദേശിക്കുന്നതു.വി.മത്താഃ6;19-34 ആണു പ്രധാന ചിന്താവിഷയം.സന്ധ്യയുടെ വായനയായ വി.ലൂക്കോഃ16;14-18 ഇതിനോടു ബന്ധപ്പെട്ട ഭാഗവുമാണു.ദൈവോന്മുഖമായി ജീവിച്ചിക്കുന്നവർ എങ്ങനെ ആയിരിക്കണം എന്നു കർത്താവു ഇവിടെ ഉപദേശക്കുന്നു.നശിച്ചു പോകുന്ന ,നഷ്ടപ്പെടുവാൻ സാദ്ധ്യതയുള്ള, നശ്വരമായ ലൗകിക സമ്പാദ്യങ്ങൾക്കായിട്ടല്ല, അനശ്വരമായ സ്വർഗ്ഗരാജ്യത്തിലെ സമ്പാദ്യങ്ങൾക്കായിട്ടാണു ചിന്തിക്കേണ്ടതു.നശ്വരവും ക്ഷണികവുമായ ഈ ജീവിതം അനശ്വരവും അനന്തവുമായ സ്വർഗ്ഗരാജ്യജീവിതത്തിനു വേണ്ടിയുള്ള ഒരുക്ക കാലമാണു.ഇവിടെ നാം പ്രവാസികളും അന്യരും പരദേശികളുമാണു.നമ്മുടെ പൗരത്വം സ്വർഗ്ഗരാജ്യത്തിൻറേതാണു.ഗൾഫു രാജ്യങ്ങളിലും മറ്റുംപോയി ജോലി ചെയ്യുന്നവരുടെ പരമമായ ഉദ്ദേശം സ്വന്തനാട്ടിൽ സുഖമായും സന്തോഷമായും ജീവിക്കുക എന്നതാണല്ലോ.അതുപോലെ ആണു മനുഷ്യജീവിതവും.
                  കർത്താവു നൽകിയ ശ്രേഷ്ഠമായ ഉപദേശം ശ്രദ്ധിക്കുകഃവി.മത്താഃ6;19,20 ''പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചു കൊൾവീൻ.പുഴുവും തുരുമ്പുംകെടുക്കുക,കള്ളന്മാർ തുരന്നു മോഷ്ടിക്കുക എന്നീ പ്രയോഗങ്ങൾ പ്രത്യേക ശ്രദ്ധ അർഹിക്കുന്നു.ഈ പ്രയോഗങ്ങൾക്കു നാം മനസ്സിലാക്കുന്ന അർത്ഥം മാത്രമല്ല ഉള്ളതു.ആഡംബരങ്ങൾക്കുഎതിരായുള്ള ആഹ്വാനമായിട്ടാണു വേദശാസ്ത്രപണ്ഡിതന്മാർ ഇതിനെ കാണുന്നതു .പൗരസ്ത്യദേശത്തു ആഡംബരപൂർവ്വമായ വസ്ത്രങ്ങൾ സമ്പത്തിൻറെ ഒരു ഭാഗമായിരുന്നു.ഏലിശായുടെ ശിഷ്യനായ ഗേഹസി നയമാനോടു ആവശ്യപ്പെട്ടതു ഒരു താലന്തു വെള്ളിയും രണ്ടുകൂട്ടം വസ്ത്രവുമാണു.(2.രാജാഃ5;22) നയമാനാകട്ടെ തൻറെ സൗഖ്യത്തിനു പ്രതിഫലമായി കൊടുക്കുവാൻ കൊണ്ടു വന്ന വസ്തുക്കളിൽ വസ്ത്രവും ഉണ്ടായിരുന്നു.( 2.രാജാഃ5;5) അവൻ പത്തുതാലന്തു വെള്ളിയും ആറായിരം ശേക്കൽ പൊന്നും പത്തു കൂട്ടം വസ്ത്രവും എടുത്തു .''എന്നാണു അവിടെ വായിക്കുന്നതു.പൊന്നു വെള്ളിയും പോലെ വിലപിടിപ്പുള്ളതായിരുന്നു അന്നു ആഡംബരവസ്ത്രങ്ങൾ. ആഖാൻ കല്ലെറിയപ്പെട്ടു കൊല്ലപ്പെടുവാനുള്ള ഒരു കാരണം   വിശേഷമായ ഒരു ബാബിലോന്യ മേലങ്കി എടുത്തു  എന്നതാണല്ലോ.(യോശുഃ7;21) .ഈ ആഡംബരവസ്തുക്കൾ പുഴ അരിക്കാവുന്നതാണു.അതുകൊണ്ടാണു കർത്താവു തടർന്നു പറയുന്നതു,വി.മത്താഃ6;25.'എന്തു ഉടുക്കും എന്നു ശരീരത്തിനായിക്കൊണ്ടും വിചാരപ്പെടരുതു.ആഹാരത്തെക്കാൾ ജീവനുംഉടുപ്പിനെക്കാൾശരീരവും വലുതല്ലോ.''പഴയനിയമ പുസ്തകങ്ങളിൽ ഉപവസിച്ചവരെല്ലാംവിശേഷവസ്ത്രങ്ങൾ ഉപേക്ഷിച്ചു രെട്ടിലും വെണ്ണീറിലും ഇരുന്നു ഉപവസിച്ചതായി നാം വായിക്കുന്നു.നശ്വരമായ ആഡംബരങ്ങൾ ഉപേക്ഷിക്കുവാനുള്ള ഹൃദയം നോമ്പിലൂടെ നാം ആർജ്ജിക്കണം.
                   തുരുമ്പെടുക്കുക,എന്ന പദവും നാംമനസ്സിലാക്കുന്ന അർത്ഥത്തിലല്ല അവിടെ ഉപയോഗിച്ചിരിക്കുന്നതു. Rust എന്ന ഇംഗ്ളീഷുപദത്തിൻറെ സ്ഥാനത്തു മൂലഭാഷയായ ഗ്രീക്കിൽ 'brosis.'എന്ന വാക്കാണു കാണുന്നതു.അതിൻറെ അർത്ഥം eating away ,തിന്നുകളയുന്നു എന്നാണു.പൗരസ്ത്യദേശത്തെ മറ്റൊരു വലിയ സമ്പാദ്യമായി കരുതിയിരുന്നതു ധാന്യങ്ങളാണു.കർത്താവു തൻറെ ഉപമയിൽ മൂഢാ എന്നു വിളിച്ച ധനവാനായ മനുഷ്യന്റെ ധനംഎല്ലാം അറകളിൽ സൂക്ഷിച്ചതായി നാം വായിക്കുന്നു.സങ്കീഃ4;7 ൽ ദാവീദും ധാന്യവുംവീഞ്ഞും വർദ്ധിച്ചപ്പോൾ ഉണ്ടായ സന്തോഷത്തെ പരാമർശിക്കുന്നു.ഈ ധാന്യങ്ങളാകട്ടെ, എലിയുംപാറ്റയുംകീടങ്ങളുംതിന്നു നശിപ്പിക്കുവാൻ സാദ്ധ്യത ഉള്ളതുമാണു.സുഭിക്ഷമായ ഭക്ഷണത്തിനായിട്ടാണല്ലോ ധാന്യം കളപ്പുരയിൽ കൂട്ടിവയ്ക്കുന്നതു.എന്നാൽ കർത്താവു പറയുന്നു, ഭക്ഷണത്തെക്കുറിച്ചു വ്യാകുലപ്പെടരുതു.കാക്കകളെ വിചാരിപ്പീൻ അവ വിതയ്ക്കുന്നില്ല കളപ്പുരയിൽ കൂട്ടിവയ്ക്കുന്നതുമില്ല. എങ്കിലും അവയെ ദൈവം പോറ്റുന്നു. ഭക്ഷണം വെടിയുന്നതിലൂടെ ധാന്യസമ്പാദനത്തിനുള്ള  ആസക്തി കുറയുന്നു;കുറയണം.
                 അന്നുംഇന്നും മനുഷ്യന്റെ വലിയ സമ്പാദ്യമായി കരുതുന്നതു പൊന്നുംവെള്ളിയുമാണു.ദൈനംദിന ആവശ്യങ്ങളായ ഭക്ഷണത്തിനും വസ്ത്രത്തിനും വേണ്ടി അദ്ധ്വാനിക്കുന്നതിനേക്കാൾ മനുഷ്യർക്കു താല്പര്യം പൊന്നുംവെള്ളിയും ആർജ്ജിക്കുന്നതിലും സ്വരൂപിക്കുന്നതിലുമാണു.ആധുനിക കാലത്തു ആത്മീയത പോലും ഇവ സമ്പാദിക്കുന്നതിനുള്ള മാർഗ്ഗങ്ങളായി  പരിണമിച്ചിരിക്കുന്നു.കോടീശ്വരന്മാരായി മാറിയ ആൾദൈവങ്ങൾ അർദ്ധപട്ടിണിക്കാരായ സാധുക്കളെ ആത്മീയതയുടെ മറവിൽ ചൂഷണംചെയ്തു സ്വന്തം കീശ വീർപ്പിക്കുന്ന കാലത്താണു നാം ജീവിച്ചിരിക്കുന്നതു.കള്ളന്മാർ തുരന്നു മോഷ്ടിക്കുന്ന ആവക സമ്പാദ്യങ്ങൾ പാടില്ലായെന്നു ഉപദേശിച്ചും ഭീഷണിപ്പടുത്തിയുമാണു ക്രിസ്തുവിന്റെ ശിഷ്യന്മാർ എന്നു സ്വയം അഭിമാനിക്കുന്ന ഇവർ പണം സമ്പാദിക്കന്നതു എന്നതത്രേ വിചിത്രമായ വസ്തുത.അതുകൊണ്ടു തന്നെ കർത്താവിന്റെ  ഈ ഉപദേശത്തിനു കാലിക പ്രസക്തി ഏറുന്നു.ഇവർ അധികവും വി.നോമ്പിനു വലിയ വിലകല്പിക്കാത്തവരാണു എന്നതും ഇത്തരുണത്തിൽ സ്മരണീയമാണു.ഒരു ക്രൈസ്തവസഭ നടത്തുന്ന വൃദ്ധസദനത്തെക്കുറിച്ചു കേട്ട വാർത്ത എന്നിൽ അത്ഭുതവും ദുഃഖവും ഉളവാക്കി.അവിടെ അന്തേവാസിയായി ചേർക്കണമെങ്കിൽ അവർ ഒരുകോടി രൂപാ മുൻപേർ കെട്ടിവെയ്ക്കണമത്രേ.. സാമൂഹ്യസേവനം എന്നപേരിൽ നടത്തുന്ന ഇത്തരം കച്ചവടങ്ങൾ ആത്മീയതയുടെ മറവിലാണെന്നതാണു വിചിത്രം.
                 ധനം അതിൽതന്നെ പാപമാണു എന്നു വി.വേദപുസ്തകം പഠിപ്പിക്കുന്നില്ല.അതിനോടുള്ള മനോഭാവമാണു പാപമാകുന്നതു.പരി.പൗലോസുശ്ളീഹാ ധനത്തെ ക്കുറിച്ചു പറയുന്നുഃ1.തിമോഃ6;9-11 ഉണ്മാനും ഉടുപ്പാനുംഉണ്ടെങ്കിൽ മതിയെന്നു വിചാരിപ്പീൻ.ധനികനാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും  കെണിയിലുംകുടുങ്ങുകയും മനുഷ്യൻ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൗഢ്യവും ദോഷകരവുമായ മോഹങ്ങൾക്കും ഇരയായി തീരുകയുംചെയ്യുന്നു.ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായി തീർന്നിരിക്കുന്നു.വി.ലൂക്കോഃ18;24,25 ൽ കർത്താവു  പറയുന്നു,''യേശു അവനെ കണ്ടിട്ടു സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതു എത്ര പ്രയാസം.ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനേക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നു പറഞ്ഞു.''ധനവാൻ ദൈവരാജ്യത്തിൽ കടക്കയില്ലായെന്നു  തീർത്തു പറയുകയായിരുന്നില്ല; പ്രയാസമാണെന്നു മാത്രമാണു  പറഞ്ഞതു.23-ാം വാക്യത്തിൽ ''അവൻ ധനവാനാകകൊണ്ടു അതു കേട്ടിട്ടു ദുഃഖിതനായി തീർന്നു.''പറഞ്ഞിരിക്കുന്നതു കൂടെ ചേർത്തു വായിക്കുമ്പോൾ അതു വ്യക്തമാകും.ധനം ഉപേക്ഷിക്കുവാനുള്ള മനസ്സില്ലായ്മയാണു അവനെ ദൈവരാജ്യത്തിൽനിന്നു അകറ്റിക്കളഞ്ഞതു.ചുങ്കക്കാരനായ സഖായി ധനവാനായിരുന്നുവെങ്കിലും അവൻറെ സമ്പത്തു മറ്റുള്ളവർക്കു നൽകുവാൻ സ്വയം തയ്യാറായപ്പോൾ''ഇവനും അബ്രഹാമിൻറെ സന്തതിയാകയാൽ ഇന്നു ഈ വീട്ടിന്നു രക്ഷയുണ്ടായി എന്നാണു കർത്താവു  പറഞ്ഞതു.ദൈവത്തെക്കാൾ അധികം സമ്പത്തിനെ സ്നേഹിക്കുന്നതാണു പാപം.അതിൻറെ കാരണമാണു കർത്താവു  വി.മത്താഃ6;21 ൽ പറഞ്ഞിരിക്കുന്നതു.'നിൻറെ നിക്ഷേപം ഉള്ളിടത്തു നിൻറെ ഹൃദയവും ഇരിക്കും.''സമ്പത്തിനോടുള്ള അമിതമായ ആഗ്രഹം ഇല്ലാതാക്കുവാനാണു വി.നോമ്പിൽ വർജ്ജനത്തോടൊപ്പം ദാനധർമ്മങ്ങൾ ചെയ്യുവാൻ സഭ നമ്മെ പഠിപ്പിക്കുന്നതു.
                 നമ്മുടെ കാഴ്ചപ്പാടിൽ മാറ്റമുണ്ടാകണം.വി.മത്താഃ6;22-24 ൽ ആ സത്യം വെളിവാകുന്നു.'ശരീരത്തിൻറെ വിളക്കു കണ്ണാകുന്നു.കണ്ണു ചൊവ്വുള്ളതെങ്കിൽ നിൻറെ ശരീരം മുഴുവനുംപ്രകാശിതമായിരിക്കും,കണ്ണു കേടുള്ളതെങ്കിലോ നിൻറെ ശരീരം മുഴുവനും ഇരുണ്ടതായിരിക്കും.ശരീരത്തിൻറെ ജനലുകളായാട്ടാണു കണ്ണുകളെ ചിന്തകന്മാർ വിശേഷിപ്പിക്കുന്നതു. ജനലുകളിലൂടെ ആണല്ലോ വെളിച്ചം ഭവനത്തിനുള്ളിൽ കടക്കുന്നതു.ജനലിൻറെ പ്രത്യേകത അനുസരിച്ചു കടന്നു വരുന്ന പ്രകാശവും വ്യത്യാസപ്പെട്ടിരിക്കു. മാത്രമല്ല ,ആ ജനലുകളിലൂടെ നാം കാണുന്ന വസ്തുക്കൾക്കും വ്യത്യാസം തോന്നും.അഴുക്കു പുരണ്ട ജനൽച്ചില്ലകളിലൂടെ നാം കാണുന്നതെല്ലാം അഴുക്കു പുരണ്ടതായി തോന്നുംഒരു ഉദാഹരണം.ഒരിക്കൽ ഒരു മനുഷ്യനും കുടുംബവുംഒരു വാടകവീട്ടിൽ താമസ്സത്തിനായി വന്നു . വീടെല്ലാം നടന്നുകണ്ടതിനു ശേഷം ഭാര്യ ഭർത്താവിനോടു പറഞ്ഞു.'ദേ ആ കാണുന്ന വീടു കണ്ടോ ,നല്ല വീടാണു.പക്ഷേ,അവർ അതു വൃത്തിയായി സൂക്ഷിക്കാത്തതു കൊണ്ടു  എല്ലാം അഴുക്കും പൊടിയും പിടിച്ചു കിടക്കുന്നു.ദിവസവും ആ സ്ത്രീ തൻറെ ജനലിലൂടെ ആ വീടു നോക്കിക്കാണും.വൃത്തികേടു വർദ്ധിക്കുന്നതല്ലാതെ ഒരു മാറ്റവും കാണുന്നില്ല.കാര്യം മനസ്സിലാക്കിയ ഭർത്താവു അവരുടെ വീടിൻറെ ജന്നൽ ചില്ലുകൾ ഭാര്യ അറിയാതെ തുടച്ചു വൃത്തിയാക്കി.പിറ്റേദിവസം ഭാര്യ പതിവുപോലെ എഴുന്നേറ്റു വന്നു ജനലിലൂടെ നോക്കി .അത്ഭുതത്തോടെ ഭര്‍ത്താവിനോടു പറഞ്ഞു.' ആരോ അവരെ ഉപദേശിച്ചു കാണും.ഇന്നു അതെല്ലാം അടിച്ചു വൃത്തിയാക്കിയിരിക്കുന്നു. ഭർത്താവു ചെറു പുഞ്ചിരിയോടെ പറഞ്ഞു.ആ വീടു നേരത്തെ തന്നെ അങ്ങനെ ആയിരുന്നു. തകരാറു നമ്മുടെ  വീടിൻറെ ജന്നലിനായിരുന്നു. ഞാൻ അതു വൃത്തിയാക്കിയതു കൊണ്ടാണു ഈ മാറ്റം നിനക്കു അനുഭവപ്പെട്ടതു.'നമ്മുടെ കാഴ്ചയും കാഴ്ചപ്പാടുംമാറണമെന്ന സത്യം ഇതു വിളിച്ചോതുന്നു.ജീവിതം സുഖകരവും സുന്ദരവും ആകണമെങ്കിൽ നമ്മുടെ കാഴ്ചപ്പാടു നന്നാകണം.നല്ല ചിന്തകളും നല്ല ആലോചനകളും നല്ല ആഗ്രഹങ്ങളും നമ്മുടെ കാഴ്ചപ്പാടിനെ നിയന്ത്രിക്കുന്നു. നോമ്പിലൂടെ നല്ല കാഴ്ചപ്പാടുകൾ സൃഷ്ടിച്ചെടുക്കുവാന്‍ കഴിയണം.അതിനു ,കാണേണ്ടതു മാത്രം കാണുകയും കേൾക്കേണ്ടതു മാത്രം കേൾക്കുകയുംചിന്തിക്കേണ്ടതു മാത്രം  ചിന്തിക്കുകയും ചെയ്യുവാൻ കഴിയണം.ആത്മനിയന്ത്രണം ആവശ്യമാണു എന്നു അർത്ഥം.വി.നോമ്പിന്റെ ലക്ഷ്യം അതാണല്ലോ.കാഴ്ചകൾ നമ്മുടെ മനസ്സിനേയും ചിന്തകളേയും സ്വാധീനിക്കുംഅതുകൊണ്ടു കാണരുതാത്തതു കാണാതിരിക്കുവാനുള്ള ശ്രദ്ധ അനിവാര്യമാണു.കണ്ണകൾക്കു പോളകൾ നൽകിയിരിക്കുന്നതു തുറക്കുവാൻ മാത്രമല്ല  അടയ്ക്കുവാനും കൂടിയാണു്.ഉചിതമല്ലാത്ത കാഴ്ചകളുടെ മുൻപിൽ കണ്ണുകളടച്ചു നാം പ്രകാശത്തിൻറെ മക്കളായി മാറണം.ഉല്പഃ1;14-18 പഴമയായി വായിക്കുന്നതു ഇതിനോടു ചേർത്തു ധ്യാനിക്കണം.ആകാശവിതാനത്തിൽ വെളിച്ചങ്ങളെ സൃഷ്ടിച്ചതാണല്ലോ അവിടുത്തെ പ്രതിപാദ്യം.നീതിയിൻ സൂര്യനായയേശുവിൻറെ പ്രകാശകിരണങ്ങളെ ആവഹിച്ചെടുക്കുവാൻ വി.നോമ്പു  ഉപകരിക്കണം.
                   ലൗകിക നിക്ഷേപങ്ങളെ പോലെയല്ല സ്വർഗ്ഗീയ നിക്ഷേപങ്ങൾ .അതു അനശ്വരമാണുഎന്നാൽ നശ്വരമായ ഈലോകസമ്പാദ്യങ്ങൾകൊണ്ടു നാം സ്വർഗ്ഗത്തിലെ അനശ്വരമായ നിക്ഷേപങ്ങൾ ആർജ്ജിക്കണം.അതാകട്ടെ സൽക്കർമ്മങ്ങളാലുംദാനധർമ്മങ്ങളാലും സന്മാർഗ്ഗജീവിതത്താലും സ്വരൂപിക്കേണ്ടതാണു്.ഈലോകസമ്പാദ്യങ്ങൾ അതിനായി വ്യയം ചെയ്യുമ്പോൾ അതു സ്വർഗ്ഗത്തിലെ നിക്ഷേപമായി മാറുന്നു.'അനീതിയുള്ള മാമോനെക്കൊണ്ടു സ്നേഹിതരെ ഉണ്ടാക്കിക്കൊൾവീൻ.'എന്നാണല്ലോ കർത്താവു പറഞ്ഞിരിക്കുന്നതു.ദരിദ്രരെ സഹായിക്കുന്നതും അനാഥരെ പുലർത്തുന്നതും വിധവമാരെ പരിരക്ഷിക്കുന്നതും രോഗികളെ പരിചരിക്കുന്നതുമെല്ലാം സ്വർഗ്ഗത്തിലെ നിക്ഷേപങ്ങളായി പരിണമിക്കുന്നു.'ഈ ചെറിയവരില്‍ ഒരുത്തനു ചെയ്തതു എനിക്കാകുന്നു ചെയ്തതു.' എന്ന കർത്തൃവചനം ഇവിടെ കൂടുതൽ പ്രസക്തമാകുന്നു.യെശഃ58;5-8 ഇതിനോടു ചേർത്തു ധ്യാനിക്കുക.
                 യഹൂദന്മാരുടെ ഇടയിൽ പ്രസിദ്ധമായ ഒരുകഥയുണ്ടു.പണ്ടു ബോണോബസ്( Bonobas) എന്നു പേരുള്ള ഒരു രാജാവു ജീവിച്ചിരുന്നു.രാജ്യത്തു ക്ഷാമം ഉണ്ടായപ്പോൾ അദ്ദേഹം തൻറെ സമ്പാദ്യം മുഴുവൻ ആവശ്യക്കാർക്കായി പകുത്തു കൊടുത്തു.അദ്ദേഹത്തിൻറെ സഹോദരങ്ങൾ വന്നു വളരെ പരുഷമായി സംസാരിച്ചു.അങ്ങു സമ്പാദിച്ചതു മാത്രമല്ല നമ്മുടെ പൂർവ്വികർ സമ്പാദിച്ചതു കൂടെ ആണു ഇങ്ങനെ നാനാവിധമാക്കിക്കളഞ്ഞതു.അതു ഒട്ടും ശരിയായില്ല. അദ്ദേഹം അവരോടു പറഞ്ഞു നമ്മുടെ പിതാക്കന്മാർ ഈലോകത്തിലേക്കു സമ്പാദിച്ചു, ഞാൻ  അങ്ങേലോകത്തേക്കാണു സമ്പാദിച്ചതു.നമ്മുടെ പിതാക്കന്മാർ പണം സമ്പാദിച്ചു, ഞാന്‍ ആത്മാവിനെ നേടി.
                   റോമിലെ പീഡനകാലത്തു ലോറൻസിഷ്യസ് എന്ന ശെമ്മാശ്ശനെ പടയാളകൾ പിടിച്ചു 'നിങ്ങളുടെ സമ്പാദ്യങ്ങൾ മുഴുവൻ എടുത്തു തരണം എന്നു ആവശ്യപ്പെട്ടു .ശെമ്മാശ്ശൻ അവരെ കൂട്ടിക്കൊണ്ടു പോയി ,തങ്ങൾ പരിരക്ഷിക്കുന്ന അനാഥരേയുംവിധവമാരേയുംരോഗികളേയുംദരിദ്രരേയും കാണിച്ചിട്ടു പറഞ്ഞു.'These are the treasure of the Church.''നാം കരുതിവെയ്ക്കുന്നതു നഷ്ടപ്പെടും ,കൊടുക്കുന്നതു നിക്ഷേപം ആകും.യഹൂദറബിയായ യോസ്ബെൻകിസ്മാ ( Rabi Yoseben kisma) പറയുന്നതു കേൾക്കൂഃ' In the hour of man's departure niether silver nor gold,nor precious stones accompany him,but only his knowledge of law, and his good works.''ഒരു സ്പാനിഷ് സദൃശ്യവാക്യം കൂടെ കേൾക്കുകഃ''There are no pockets in a shroud.''( ശവപ്പെട്ടിക്കു പോക്കറ്റുകളില്ല.) ഇന്നത്തെ വായനയിൽ പെടുന്ന റോമഃ2;7-24 ഇതിനോടു ചേർത്തു ചിന്തിക്കുക.ന്യായപ്രമാണം കേൾക്കുന്നവനല്ല നീതിമാൻ, ന്യായപ്രമാണം ആചരിക്കുന്നവനത്രേ നീതിമാൻ. വി.യാക്കോബുഃ2;1-13 ദരിദ്രരോടുള്ള നമ്മുടെ മനോഭാവവും പ്രവൃത്തിയും എങ്ങനെ ഉള്ളതായിരിക്കണമെന്നു  വ്യക്തമാക്കുന്ന ഭാഗവും ഇന്നത്തെ വായനയിൽ പെടുന്നുവെന്നതു ശ്രദ്ധിക്കപ്പെടേണ്ടതാണു.
                     ഇന്നത്തെ ഏവൻഗേലിയോൻ ഭാഗത്തു അവസാനം കർത്താവു ഉപദേശിക്കുന്നു .ആഹാരത്തെ കുറിച്ചും വസ്ത്രത്തെ കുറിച്ചും വിചാരപ്പെടരുതു.അല്പവിശ്വാസികളാണു ഈ വക കാര്യങ്ങളിൽ വിചാരപ്പെടുന്നതു.ഈവക ഒക്കേയും ജാതികളാണു അന്വേഷിക്കുന്നതു.മുൻപെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പീൻ.അതോടു കൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.അതുകൊണ്ടു നാളെയ്ക്കായി വിചാരപ്പെടരുതു, നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ.അതതു ദിവസത്തിനു അന്നത്തെ ദോഷം മതി.ലൗകിക ജീവിതാവശ്യങ്ങൾക്കു വേണ്ടി മാത്രം നോമ്പു നോക്കുകയും ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നവർക്കുള്ള ശ്രേഷ്ടമായ ഉപദേശമാണിതു.നമ്മുടെ നോമ്പിനേയും ഉപവാസത്തേയും വിലയിരുത്താൻ ഇതു ഉപകരിക്കണം.
                      വി.നോമ്പിലെ വർജ്ജനങ്ങളിലൂടെ സ്വർഗ്ഗത്തിലെ അനശ്വരമായ നിക്ഷേപങ്ങൾ ആർജ്ജിക്കുവാൻ തക്കവണ്ണം ദാനധർമ്മങ്ങൾ ശീലിക്കുവാനും സഹോദരപ്രീതിപൂണ്ടു ദൈവരാജ്യാവകാശികളായി തീരുവാനും നമുക്കു കഴിയണം.ബുധനാഴ്ച സന്ധ്യയുടെ സെദറായിലെ ഈ പ്രാർത്ഥന  നമ്മുടെ അപേക്ഷയായി സമർപ്പിക്കാം.'യഹൂദന്മാരെ പോലെ ശണ്ഠക്കും കലഹത്തിനും ദരിദ്രന്മാരെ ദണ്ഡിപ്പിച്ചുപീഡിപ്പിക്കുന്നതിനും അയൽവാസികളെ അപഹരിക്കുന്നതിനും  ആഹാരമുപേക്ഷിച്ചു ശരീരത്തെ ഹോമിക്കുന്നതു മൂലം വെറും ദുരഭിമാനത്തിനും നിയമലംഘനം മൂലം ഹൃദയത്തെ ഭാരമാക്കി തടിപ്പിക്കുന്നതിനുംസഹോദരന്മാരുടെ മനസ്സാക്ഷിയെ കഠനപ്പടുത്തുന്നതിനുംഅല്ല പിന്നയോ ക്രിസ്ത്യാനികൾക്കു യുക്തവും ദൈവത്തിനു പ്രീതികരവുമായ നിലയിൽ  അന്യായത്തിന്റെ സകല ബന്ധനങ്ങളേയുംഅഴിച്ചു വഞ്ചനയുടെ കെട്ടുകളെ പൊട്ടിച്ചു ബന്ധിതരെ സ്വാതന്ത്ര്യപ്പെടുത്തി  അക്രമകരമായ ചീട്ടുകളെ കീറി ധർമ്മപ്രവൃത്തികളാലും സൽക്കർമ്മങ്ങളാലും നിൻറെ ശ്രേഷ്ഠതയെ സമാധാനപ്പെടുത്തി ശരിയായ നോമ്പു നോക്കുന്നതിനു ഞങ്ങൾക്കു ശക്തി നൽകേണമേ. പ്രഭാതസെദറായിലെ ഈ പ്രാർത്ഥനയും നമ്മുടെ ധ്യാനമായി സമർപ്പിക്കാം.കർത്താവേ ! ഈ പരിശുദ്ധ ദിവസങ്ങളിൽ നോമ്പാലും പ്രാർത്ഥനയാലും നിർമ്മല സ്തോത്രങ്ങളാലും സൽപ്രവൃത്തികളാലും പാപകരമായ സകല മലിനതകളിൽനിന്നും ഞങ്ങളെ വെടിപ്പാക്കുകയും സഹായപൂർണ്ണമായ നിൻറെ ശ്രീഭണ്ഡാരത്തിൽ നിന്നു ദയയുംകരുണയും പുണ്യവും ഞങ്ങൾ പ്രാപിക്കുമാറാകേണമേ.ആമ്മീൻ .











Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30