വചനപരിച്ഛേദം-15

15- മകനും കുടുംബവും ഒരു പിതാവിന്റെ സങ്കല്പത്തില്‍.

ഉല്പഃ 24;6 എന്റെ മകനെ അവിടേക്കു കൂട്ടിക്കൊണ്ടു പോകാതിരിപ്പാന്‍ സൂക്ഷിച്ചു കൊള്‍ക.

                      അബ്രഹാം കൈക്കൊണ്ട ഒരു നിര്‍ണ്ണായക തീരുമാനമാണു ഈ വാക്യത്തില്‍ നാം കാണുന്നതു. പിതൃപുത്രബന്ധം എങ്ങനെയായിരിക്കണമെന്നു അവിടെ നമുക്കു വായിച്ചെടുക്കുവാന്‍ സാധിക്കും. അബ്രഹാം വൃദ്ധനായി. പ്രിയപ്പെട്ട ഭാര്യ മരണം വഴിയായി വേര്‍പെട്ടു പോയി.അതിനാല്‍  ആശ്വാസവും ആശ്രയവുമായ ഏക മകന്റെ വിവാഹത്തെ കുറിച്ചു അബ്രഹാം ഗൗരവമായി ചിന്തിക്കുവാന്‍ തുടങ്ങി. ഭാര്യ മരിച്ച ഒരു ഭര്‍ത്താവിന്റെ ഏകാന്തതയും അമ്മയുടെ വാത്സല്യം നാഷ്ടപ്പെട്ട ഒരു മകന്റെ വേദനയും തളം കെട്ടി നില്‍ക്കുന്ന ഭവനാന്തരീക്ഷത്തില്‍ മകന്റെ വിവാഹം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ദീര്‍ഘകാലം സഹധര്‍മ്മിണിയായി, സുഖദുഃഖങ്ങളില്‍ പങ്കാളിയായി, ആശ്വാസമായി, താങ്ങായി, തണലായി, ഇണങ്ങിയും പിണങ്ങിയും തന്റെ പരദേശപ്രയാണ കാലത്തെ ഇതുവരെ സാര്‍ത്ഥകമാക്കിയിരുന്ന സാറാ, ദൈവം വിളിച്ചു വേര്‍പെടുത്തിയതിനാല്‍ അവന്റെ സന്നിധിയിലേക്കു എടുക്കപ്പെട്ടിരിക്കുന്നു.തിരിഞ്ഞു നോക്കുമ്പോള്‍ ചിലപ്പോഴൊക്കെ തനിക്കു അനിഷ്ടകരമായ ജീവിതാനുഭവങ്ങള്‍ക്കു അവള്‍ കാരണക്കാരിയായിരുന്നു എങ്കിലും അതൊക്കെ ദൈവനിയോഗമാണെന്നു തിരിച്ചറിഞ്ഞു അവളോടു നീരസപ്പെടുകയോ ശകാരിക്കുകയോ ചെയ്യാതിരുന്നതു ഇപ്പോള്‍ ആശ്വാസമായി തോന്നുന്നുണ്ടാകാം.ഇപ്പോള്‍ അവളുടെ അഭാവം ജീവിതത്തില്‍ ഒരു വലിയ വിടവുതന്നെ സൃഷ്ടിച്ചിരിക്കുന്നു. മകനേയും സാറയുടെ വേര്‍പാടു സാരമായി ബാധിച്ചിരിക്കുന്നു. മൂകമായി മാറിയ കുടുംബാന്തരീക്ഷത്തില്‍ ഒരു മാറ്റം സൃഷ്ടിക്കുവാന്‍ മകന്റെ വിവാഹം അനിവാര്യമായിരിക്കുന്നു. 
                  മകന്റെ ഭാര്യ ആരായിരിക്കണം? എങ്ങനെയുള്ളവളായിരിക്കണം? എന്നീ കാര്യങ്ങളില്‍ അബ്രഹാമിനു വ്യക്തമായ ഒരു കാഴ്ചപ്പാടു ഉണ്ടായിരുന്നു.24-ാം അദ്ധ്യായം ഒന്നു മുതല്‍ ഒന്‍പതുവരെയുള്ള വാക്യങ്ങള്‍ അതു വെളിവാക്കുന്നു.  തന്റെ വീടിന്റെ മൂപ്പനും തനിക്കുള്ളതിനൊക്കെയും കാര്യവാചാരകനുമായ ഏലെയാസറിനെക്കൊണ്ടു , അവന്റെ കൈ അബ്രഹാമിന്റെ തുടയിന്‍ കീഴെ വച്ചു സത്യം ചെയ്യിക്കുന്നതാണു ആ ഭാഗത്തു പ്രതിപാദിച്ചിരിക്കുന്നതു. അവിടെ മകന്റെ വിവാഹ കാര്യത്തില്‍ രണ്ടു കാര്യങ്ങളാണു അബ്രഹാം ആവശ്യപ്പെടുന്നതു. അതില്‍ തന്റെ മകന്റ ഭാര്യയെ കുറിച്ചുള്ള അബ്രഹാമിന്റെ സങ്കല്പം എന്താണെന്നു വ്യക്തമാക്കുന്നുു.
                ഒന്നു. ചുറ്റും പര്‍ക്കുന്ന കന്യകമാരില്‍ നിന്നു നീ അവനെ ഭാര്യയെ എടുക്കാതെ എന്റെ ദേശത്തും ചാര്‍ച്ചക്കാരുടെ അടുക്കലും ചെന്നു യിസഹാക്കിനു ഭാര്യയെ എടുക്കേണം. ഉല്പഃ 24;3,4. തന്റെ മരുമകള്‍ക്കു ഉണ്ടായിരിക്കേണ്ട പ്രഥമവും പ്രാധാനവുമായ യോഗ്യത, അവള്‍ തന്റെ ദേശത്തും ചാര്‍ച്ചക്കാരിലും പെട്ടവളായിരിക്കണം എന്നതാണു.അവളുടെ സമ്പത്തിനെ കുറിച്ചോ സൗന്ദര്യത്തെ കുറിച്ചോ അബ്രഹാം ഒന്നും പറയുന്നില്ല. അതെല്ലാം ഇതിനു താഴെ നില്‍ക്കുന്നതാണു. ഇതില്ലാതെ അതൊക്കെ ഉണ്ടായിട്ടു കാര്യമില്ലെന്നതാണു അബ്രഹാമിന്റെ കണ്ടെത്തല്‍. കാരണം അതെല്ലാം വന്നു ചേരാവുന്നതു നഷ്ടപ്പെടാവുന്നതുമാണു എന്നു അബ്രഹാമിനു അറിയാം. ഇതാകട്ടെ നഷ്ടപ്പെടാത്തതാണു. അതിനെയാണു നാം സംസ്കാരമെന്നും പാരമ്പര്യമെന്നും വിളിക്കുന്നതു. തന്റെ ദേശത്തിന്റെ സംസ്കാരവും കുടുംബത്തിന്റെ പാരമ്പര്യവും ഉള്‍ക്കൊള്ളുന്ന ഒരുവള്‍ സ്വഭാവശ്രേഷ്ടത ഉള്ളവളായിരിക്കും എന്നതില്‍ അബ്രഹാമിനു സംശയമില്ല. ഉന്നതമായ സംസ്കാരവും പാരമ്പര്യവും സ്വഭാവശ്രേഷ്ടതയുമാണു സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബജീവിതത്തിന്റെ അടിത്തറ. അതുകൊണ്ടാണു അബ്രഹാം ആ കാര്യത്തില്‍ നിര്‍ബ്ബന്ധബുദ്ധി പ്രകടമാക്കിയതു. 
                     അബ്രഹാമിന്റെ ഈ തീരുമാനത്തെ കാലികജീവിതത്തോടു ചേര്‍ത്തു നിറുത്തി  ചിന്തിക്കുമ്പോഴാണു ഇന്നു നാം അനുഭവിക്കുന്ന കുടുംബജീവിതത്തിലെ അലോസരത്തിന്റെ കാരണങ്ങള്‍ വെളിവാകുന്നതു. ഇന്നു വധൂവരന്മാരെ കണ്ടെത്തുന്ന മാര്‍ഗ്ഗങ്ങളും അവരെക്കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങളും വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. വധൂവരന്മാരുടെ യോഗ്യതകളില്‍ ഇന്നു പരമ പ്രാധാന്യമര്‍ഹിക്കുന്നതു അവരുടെ സാമ്പത്തിക സ്ഥിതിയും  ഉദ്യോഗവുമാണു. അതൊന്നും നോക്കരുതു എന്നല്ല, അതിനേക്കാള്‍  അവരുടെ വിശ്വാസം, ആചാരമര്യാദകള്‍, സംസ്കാരം ഇവയ്ക്കൊയ്ക്കുമാണു മുന്‍ഗണന നല്‍കേണ്ടതു എന്നാണു ഉദ്ദേശിക്കുന്നതു. മുന്‍ഗണന നല്‍കേണ്ടതിനു ഇന്നു അത്രമാത്രം പ്രാധാന്യം കല്പിക്കുന്നില്ല എന്നതാണു സത്യം. പത്രങ്ങളില്‍ വരുന്ന ചില വിവാഹപരസ്യം വിചിത്രമായി തോന്നാറുണ്ടു. അതില്‍ സാധാരണ കടന്നു വരുന്ന തെറ്റു, അതു അജ്ഞത കൊണ്ടു ഉണ്ടാകുന്നതാണെങ്കിലും ആധുനിക കുടുംബബന്ധ തകര്‍ച്ചയിലേക്കു അതു വിരല്‍ ചൂണ്ടുന്നു. വധുവിന്റേയോ വരന്റേയോ വിദ്യാഭ്യാസ യോഗ്യതകളും ജോലിയുമൊക്കെ രേഖപ്പെടുത്തിയിട്ടു ആവശ്യപ്പെടുന്നതു അനുയോജ്യരായ വരന്റേയോ വധുവിന്റേയോ ബന്ധുക്കളില്‍ നിന്നു വിവാഹാലോചനകള്‍ ക്ഷണിക്കുന്നു എന്നാണു. അനുയോജ്യം എന്ന വാക്കാണു ശ്രദ്ധിക്കേണ്ടതു. ആ സംസ്കൃതവാക്കിന്റെ ശരിയായ അര്‍ത്ഥം questionable എന്നാണു.
                       പണ്ടൊക്കെ മാതാപിതാക്കളുടെ ബന്ധുമിത്രാദികളായിരുന്നു വിവാഹാലോചന നടത്തിയിരുന്നതു. അവരുടെ കൂട്ടത്തില്‍ പെട്ടവരോ, അവര്‍ക്കു നല്ലപരിചയമുള്ളവരോ ആയിരിക്കും അവര്‍. കാലം പുരോഗമിച്ചപ്പോള്‍ ഇടനിലക്കാര്‍ മുഖാന്തിരവും ബ്യൂറോ വഴിയും ഇന്റര്‍നെറ്റിലൂടെയും ആയി ആലോചനകള്‍. വിദേശത്തൊക്കെ ജോലി ചെയ്യുന്ന ഈ കാലത്തു അതു പാടില്ല എന്നു പറയുക പ്രയാസമാണു. ആധുനികത്തില്‍ നിന്നു അത്യന്താധുനികത്തിലേക്കു കടന്നപ്പോള്‍ ഇതെല്ലാം നഷ്ടമായി. സ്വയം ജീവിതപങ്കാളിയെ കണ്ടെത്തുന്ന തലത്തിലേക്കു അതു മാറിയിരിക്കുന്നു.
                  ഇവിടെയാണു അബ്രഹാമും യിസഹാക്കും നമുക്കു മാതൃകയാകേണ്ടതു. ഒരുപക്ഷെ ഇന്നത്തെ തലമുറക്കു ഇതു അംഗീകരിക്കുവാന്‍ കഴിഞ്ഞെന്നു വരില്ല. അബ്രഹാം തന്റെ മകന്റെ വിവാഹത്തെ കുറിച്ചു ആലോചിക്കുകയും തീരുമാനിക്കുകയും ചെയ്തപ്പോള്‍ മകനോടു ഒരു വാക്കു പോലും ചോദിച്ചില്ല. മകനു അവന്റെ ഭാര്യയെ കുറിച്ചു ചില ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടായിരിക്കും. അതു അവനോടു ചോദിക്കുക സാമാന്യമര്യാദയാണല്ലോ. അവരല്ലേ ഒന്നിച്ചു ജീവിക്കേണ്ടവര്‍.എന്തുകൊണ്ടു അബ്രഹാം അങ്ങനെ ഒരു തീരുമാനമെടുത്തു. അന്നത്തെ രീതി അതായിരുന്നു എന്നു പറഞ്ഞു വേണമെങ്കില്‍ സമാധാനിക്കാം. എന്നാല്‍ ഒരു കാര്യം സമ്മതിച്ചേ തീരു. മാതാപിതാക്കളുടെ പക്വമായ ചിന്തയില്‍ നിന്നും ആലോചനയില്‍ നിന്നും ഉരുത്തിരിയുന്ന തീരുമാനത്തിനു, ക്ഷണികമായ ചില വികാരത്തിന്റെ അടിസ്ഥാനത്തില്‍ കൈക്കൊള്ളുന്ന തീരുമാനത്തേക്കാള്‍ ഉറപ്പും ബലവും ആയുസ്സും ഉള്ളതായിരിക്കും.
                       അബ്രഹാം തന്റെ മകന്റെ ഭാവിയെ കുറിച്ചു ഇങ്ങനെ ഏകപക്ഷീയമായി തീരുമാനം കൈക്കൊണ്ടതില്‍ രണ്ടു പ്രധാന കാര്യങ്ങള്‍ നമുക്കു കണ്ടെത്തുവാന്‍ കഴിയും. ഒന്നു , പിതൃപുത്രബന്ധത്തിന്‌റെ സുതാര്യതയാണു. പിതാവിനു പുത്രനേയും പുത്രനു പിതാവിനേയും നല്ലവണ്ണം അറിയാം. ഞാന്‍ പറയുന്നതിനു അപ്പുറത്തെക്കു മകന്‍ പോകുകയില്ലായെന്നു പിതാവിനും, അപ്പന്‍ തനിക്കു ഗുണകരവും നല്ലതുമായ കാര്യങ്ങളെ ചെയ്യുകയുള്ളു എന്നു മകനും നല്ല ബോദ്ധ്യമുണ്ടായിരുന്നു. അപ്പന്റെ തീരുമാനം ഒരിക്കലും തന്റെ ആഗ്രഹങ്ങള്‍ക്കും ഭാവിക്കും വിരുദ്ധമാകയില്ലായെന്നു യിസഹാക്കിനു ഉറപ്പുണ്ടായിരുന്നു. തന്റെ അപ്പന്‍ കൈക്കൊള്ളുന്ന ഏതു തീരുമാനവും ദൈവഹിതാനുസരണവും കുറ്റമറ്റതുമായിരിക്കുമെന്നു  ഇതുവരെയുള്ള ജീവിതാനുഭവങ്ങളില്‍ നിന്നു യിസഹാക്കു തിരിച്ചറിഞ്ഞിട്ടുണ്ടു. യിസഹാക്കിനു അപ്പനെ കുറിച്ചുള്ള സാക്ഷ്യമിതായിരുന്നു എന്നു ചിന്തിക്കാവുന്നതാണു. ഇന്നു മക്കള്‍ക്കു മാതാപിതാക്കളെ കുറിച്ചു ഇങ്ങനെ ഒരു സാക്ഷ്യമുണ്ടാകുമോ എന്നു ഗൗരവമായി ചിന്തിക്കേണ്ടതാണു. അബഹാം ഒരു പിതാവെന്ന നിലയില്‍ മകനോടുള്ള കടപ്പാടുകള്‍ എല്ലാ തലത്തിലും, ആത്മികവും ലൗകികവുമായ തലങ്ങളില്‍ നിര്‍വ്വഹിച്ചിരുന്നു എന്നതില്‍ സംശയമില്ല. താന്‍ എടുക്കുന്ന ഏതു തീരുമാനവും യാതൊരു എതിര്‍പ്പും കൂടാതെ മകന്‍ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുമെന്നതില്‍ അബ്രഹാമിനു യാതൊരു സംശയവുമില്ല. മോറിയാമലയില്‍ യിസഹാക്കിനെ ബലിയര്‍പ്പിക്കുവാനായി കൈയ്യും കാലും ബന്ധിച്ചു വിറകിന്‍ മുകളില്‍ കിടത്തിയപ്പോള്‍ യാതൊരു ഭാവഭേദവുമില്ലാതെ ശാന്തനായി കിടന്ന യിസഹാക്കു ഈ തീരുമാനവും  സ്വാഗതം ചെയ്യുമെന്നതില്‍ അബ്രഹാമിനു സന്ദേഹമില്ല. കാരണം അങ്ങനെയാണു അബ്രഹാം മകനെ വളര്‍ത്തിയതു. മകന്റെ ലൗകിക കാര്യങ്ങളില്‍ എന്ന പോലെ, അതിലുപരിയായി ആത്മീയ കാര്യങ്ങളിലും അബ്രഹാം ശ്രദ്ധിച്ചിരുന്നു. മോറിയാ മലയിലേക്കുള്ള യാത്രാവേളയില്‍ യിസഹാക്കു അപ്പനോടു,''അപ്പാ, തീയും വിറകുമുണ്ടു, ഹോമയാഗത്തിനുള്ള ആടു എവിടെ?' എന്നു ചോദിച്ചതില്‍ അതു നമുക്കു വായിച്ചെടുക്കുവാന്‍ കഴിയും. ഇതിനു മുമ്പും യാഗം അര്‍പ്പിക്കുവാന്‍ അബ്രഹാം പോയപ്പോഴൊക്കെ യാസഹാക്കിനേയും കൂടെ ക്കൊണ്ടുപോയി അതെല്ലാം കാണിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തിരുന്നതു കൊണ്ടാണല്ലോ യാഗത്തിനു എന്തെല്ലാം ആവശ്യമുണ്ടെന്നു അവനു മനസ്സിലായതു. മകന്റെ മുമ്പില്‍ അപ്പനിലപ്പുറം ഒരു മാതൃകയുണ്ടായിരുന്നില്ല എന്നതാണു പ്രധാന കാരണം.
                  രണ്ടാമതു, ഏതുകാര്യത്തിലും അബ്രഹാമാനു ഒരു ആലോചനക്കാരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അതു മറ്റാരുമല്ല, തന്നെ വിളിച്ചു വേര്‍തിരിച്ചു ഇത്രയും നാള്‍ വഴിനടത്തിയ സര്‍വ്വശക്തനായ യഹോവ തന്നെ. അബ്രഹാം കൈക്കൊണ്ട എല്ലാ നിര്‍ണ്ണായക തീരുമാനങ്ങളും യഹോവയുടെ ആലോചന പ്രകാരമുള്ളതായിരുന്നു. തനിക്കു ശരിയല്ലലെന്നു തോന്നിയ കാര്യങ്ങള്‍ പോലും അബ്രഹാം ചെയ്തതു യഹോവ പറഞ്ഞതു കൊണ്ടായിരുന്നു. ഹാഗാറിനേയും യിശ്മായേലിനേയും ഉപേക്ഷിച്ചതു അതിന്റെ വ്യക്തമായ തെളിവാണു. യിസഹാക്കിനു ഭാര്യയെ അന്വേഷിക്കുവാന്‍ ഏലെയാസറിനോടു ആവശ്യപ്പെടുമ്പോള്‍  ഉണ്ടാകാവുന്ന മൂന്നു പ്രതിബന്ധങ്ങളെ കുറിച്ചു അയാള്‍ സംശയം ചോദിച്ചതിനു അബ്രഹാം പറയുന്ന മറുപടിയില്‍ ദൈവത്തോടുള്ള അബ്രഹാമിന്റെ ബന്ധം എങ്ങനെയുള്ളതായിരുന്നു എന്നു വ്യക്തമാകുന്നു. ഏഴാം വാക്യം, '' എന്റെ പിതൃഭവനത്തില്‍ നിന്നും ജന്മദേശത്തു നിന്നും എന്നെ കൊണ്ടുവന്നവനും എന്നോടു അരുളിച്ചെയ്തവനും നിന്റെ സന്തതിക്കു ഈ ദേശം കൊടുക്കുമെന്നു എന്നോടു സത്യം ചെയ്തവനുമായി സ്വര്‍ഗ്ഗത്തിന്റെ ദൈവമായ യഹോവ എന്റെ മകനു ഒരു ഭാര്യയെ അവിടെ നിന്നും കൊണ്ടുവരുവാന്‍ തക്കവണ്ണം നിനക്കു മുമ്പായി തന്റെ ദൂതനെ അയക്കും.'' എന്തൊരു വിശ്വാസം! അതുപോലെ പിന്നെ സംഭവിച്ചു എന്നു കാണുമ്പോഴാണു ആ വിശ്വാസത്തിന്റേയും ഉറപ്പിന്റേയും സവിശേഷത വ്യക്തമാകുന്നതു. തന്റെ മകനു ഒരു ഭാര്യയെ കണ്ടെത്തുന്നതു, ആദാമിനു തക്ക തുണയെ കണ്ടെത്തിയ ദൈവം തന്നെയായിരിക്കണമെന്നതാണു അബ്രഹാമിന്റെ തീരുമാനം.  ആലോചനകളിലും തീരുമാനങ്ങളിലും ദൈവത്തിനു ഇടംകൊടുക്കുന്നവര്‍ക്കു കാലാന്തരത്തില്‍ ആ തീരുമാനത്തെ കുറിച്ചു ഓര്‍ത്തു ദുഃഖിക്കേണ്ടതായി വരികയില്ല.
                അബ്രഹാം തന്റെ മകനു ഒരു ഭാര്യയെ കണ്ടെത്തുവാന്‍ വച്ച രണ്ടാമത്തെ നിബന്ധന ഏറ്റം പ്രധാനപ്പെട്ടതാണു. 'എന്റെ മകനെ അവിടേക്കു കൂട്ടിക്കൊണ്ടു പോകാതിരിപ്പാന്‍ സൂക്ഷിച്ചു കൊള്‍ക.'' എന്നതാണു ആ തീരുമാനം. അബ്രഹാം പറഞ്ഞതു പോലെ ഒരു പെണ്‍കുട്ടിയെ പിതൃഭവനത്തില്‍ നിന്നുതന്നെ കണ്ടെത്തിയാലും, സ്ത്രീക്കു എന്നോടുകൂടെ ഈ ദേശത്തേക്കു വരുവാന്‍ മനസ്സില്ലെങ്കിലോ? നീ വിട്ടുപോന്ന ദേശത്തേക്കു നിന്റെ മകനെ മടക്കി കൊണ്ടു പോകേണമോ എന്ന ദാസന്റെ ചോദ്യത്തിനാണു അബ്രഹാം തന്റെ ഉറച്ച തീരുമാനം അറിയിക്കുന്നതു. മറ്റെന്തെല്ലാം കാര്യങ്ങള്‍ ഒത്തുവന്നാലും താന്‍ ഉപേക്ഷിച്ചു പോന്നിടത്തേക്കു മകനെ അയയ്ക്കുവാന്‍ അബ്രഹാം അനുവദിക്കുകയില്ല.  ഈ ഒരു കാര്യത്തില്‍ അബ്രഹാം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ഇവിടെയാണു അബ്രഹാം നമ്മില്‍ നിന്നു വേറിട്ടു നില്‍ക്കുന്നതു. മറ്റു പലതും നമുക്കു അനുകൂലമാകുമ്പോള്‍ വിശ്വാസകാര്യത്തില്‍ നാം പലപ്പോഴും വിട്ടുവീഴ്ചയ്ക്കു തയ്യാറാകുന്നു; പ്രത്യേകിച്ചു വിവാഹകാര്യത്തില്‍. വിവാഹദിവസം തീരുമാനിക്കുമ്പോള്‍  എതിര്‍കക്ഷിയുടെ താല്പര്യം കണക്കിലെടുത്തു, സഭ അനുവദിക്കാത്ത ദിവസങ്ങളില്‍ വാവാഹം നടത്തുവാന്‍ നാം സമ്മതിക്കാറില്ലേ. ഈ ഒരു കാര്യം മാത്രം പറഞ്ഞു നല്ലൊരു വിവാഹം എങ്ങനെ വേണ്ടായെന്നു പറയുമെന്നാണു നമ്മുടെ ചിന്ത. അബ്രഹാമിനെ പോലെ വിശ്വാസകാര്യത്തില്‍ ഉറച്ചു നില്‍ക്കുവാന്‍ നമുക്കു കഴിയാതെ പോകുന്നുവെങ്കില്‍ ഭാവി തലമുറയെക്കുറിച്ചു നാം വളരെയധികം ചിന്താഭാരപ്പെടേണ്ടതായി വരും. ആറാം വാക്യത്തില്‍ 'അവിടേക്കു മടക്കിക്കൊണ്ടുപോകാതിരിപ്പാന്‍ സൂക്ഷിച്ചു  കൊള്‍ക. എന്നു പറഞ്ഞ അബ്രഹാം എട്ടാം വാക്യത്തില്‍ '' എന്റെ മകനെ അവിടേക്കു മടക്കിക്കൊണ്ടു പോക മാത്രം അരുതു.'' എന്നു തറപ്പിച്ചു പറയുന്നു.  മറ്റൊന്നും അബ്രഹാം ചിന്തിക്കുന്നില്ല.  യഹോവ കരുതി കൊള്ളും എന്നു ഉറച്ചു വിശ്വസിച്ചു. വൈവാഹികജീവിതത്തിന്റെ ആലോചനക്കാരന്‍ ദൈവമായിരുക്കുമ്പോഴാണു, ദൈവചിന്തയോടെ എടുക്കുന്ന തീരുമാനമാണു കുടുംബജീവിതം ധന്യമാക്കുന്നതു. റിബേക്കയെ കാണുന്നതിനു മുമ്പു ദാസന്‍ നടത്തിയ പ്രാര്‍ത്ഥന ശ്രദ്ധിക്കുകഃ 12-ാം വാക്യം.''എന്റെ യജമാനനായ അബ്രഹാമിന്റെ ദൈവമായ യഹോവേ എന്റെ യജമാനനായ അബ്രഹാമിനോടു കൃപ ചെയ്തു് ഇന്നു തന്നെ കാര്യം സാധിച്ചു തരേണമേ.'' പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്നതെന്തും ശുഭപര്യവസായിയായിരിക്കുമെന്നു തുടര്‍ന്നുള്ള സംഭവം വെളിവാക്കുന്നു. ദൈവചിന്തയോടെയും ദൈവാശ്രയത്തോടെയും വിശ്വാസത്തോടെയും എടുക്കുന്ന തീരുമാനമാണു കെട്ടുറപ്പുള്ള ഒരു കുടുംബജീവിതത്തിന്റെ അടിത്തറ എന്ന സാധനപാഠമാണു ഈ സംഭവം നമുക്കു ഓതിത്തരുന്നതു.

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30