വചനപരിച്ഛേദം-13

13.നിലവിളി കേള്‍ക്കുന്ന ദൈവം.

ഉല്പഃ 21;17. യഹോവയുടെ ദൂതന്‍ ആകാശത്തു നിന്നും ഹാഗാറിനെ വിളിച്ചു അവളോടുഃ ഹാഗാറേ നിനക്കെന്തു? നീ ഭയപ്പെടേണ്ടാ; ബാലന്‍ ഇരിക്കുന്നേടത്തു നിന്നു അവന്റെ നിലവിളി ദൈവം കേട്ടിരിക്കുന്നു.

                       അബ്രഹാമിന്റെ ഭാര്യ സാറായിയുടെ മിസ്രയീമ്യദാസിയായ ഹാഗാറിന്റെ ജീവിതത്തില്‍ ദൈവം ഇടപെട്ട മറ്റൊരു നിര്‍ണ്ണായക നിമിഷമാണു നമ്മുടെ ധ്യാനവിഷയം. അതു പൂര്‍ണ്ണമായി ഗ്രഹിക്കണമെങ്കില്‍ ഹാഗാറിന്റെ മുന്‍കാലജീവിതം ഓര്‍മ്മയില്‍ ഉണ്ടായിരിക്കണം. തേടിവരുന്ന ദൈവസ്നേഹത്തെ കുറിച്ചുള്ള ധ്യാനത്തില്‍ ആ കാര്യങ്ങള്‍ ചിന്തിച്ചിട്ടുള്ളതാകയാല്‍ അതു ഇവിടെ വിവരിക്കുന്നില്ല. ദൈവം ഹാഗാറിന്റെ ജീവിതത്തില്‍ ആദ്യം ഇടപെട്ടതാണു അവിടെ നാം ധ്യാനിച്ചതു. അബ്രഹാമിന്റെ ഭാര്യ സാറായ്ക്കു ലഭിക്കാത്ത ഭാഗ്യം ലഭിച്ച ഹാഗാര്‍, അതു തന്റെ യജമാനത്തിയുടെ ദാനമാണെന്ന സത്യം മറന്നതിനാല്‍ അവിടെ ജീവിക്കുവാന്‍ കഴിയാതെ ഇറങ്ങിപ്പോകുകയും, മരണമല്ലാതെ മറ്റൊരു മാര്‍ഗ്ഗവും മുമ്പിലില്ലാതെ നിരാശപൂണ്ട ഹാഗാറിന്റെ അടുക്കല്‍ തന്റെ ദൂതനെ അയച്ചു, അവള്‍ ഒരു വലിയ ജാതിയുടെ മാതാവാകാന്‍ തിരികെപ്പോയി യജമാനത്തിക്കു കീഴടങ്ങി പാര്‍ക്കുവാന്‍ ദൈവം കല്പിച്ചതു അനുസരിച്ചു തിരികെ പോയി ഒരു മകന്റെ,യിശ്മായേലിന്റെ അമ്മയായി സന്തോഷത്തോടെ  ജീവിക്കുന്നതാണു ഹാഗാറിന്റെ മുന്‍കാലചരിതം.
                   ഇവിടെനിന്നു നമ്മുടെ ധ്യാനചിന്തകള്‍ക്കു തുടക്കം കുറിക്കാം. യഹോവയുടെ അരുളപ്പാടു അനുസരിച്ചു ഹാഗാര്‍ ദാസിയായി തന്നെ അടങ്ങി പാര്‍ത്തതിനാല്‍ അബ്രഹാമിന്റെ ഭവനം പഴയതിനേക്കാള്‍ സന്തോഷവും സമാധാനവുമുള്ള ഒരു ഭവനമായി പരിണമിച്ചു. വാഗ്ദത്തപുത്രന്‍ ഇവന്‍തന്നെയാണു എന്നു കരുതി അബ്രഹാമും സാറായിയും ഹാഗാറും യിശ്മായേലിനെ ഒരുപോലെ സ്നേഹിച്ചു വാത്സല്യത്തോടെ വളര്‍ത്തി. ദൈവകല്പനയനുസരിച്ചു അബ്രഹാം പരിച്ഛേദന ഏറ്റപ്പോള്‍ യിശ്മായേലിനേയും പരിച്ഛേദന കഴിച്ചു ദൈവത്തിന്റെ ഉടമ്പടിയില്‍ ഭാഗഭാക്കാക്കി. എന്നാല്‍ ഈ സന്തോഷത്തിനും ആയുസ്സു കുറവായിരുന്നു. താമസംവിന യഹോവയുടെ ദൂതന്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു സാറാ ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിക്കും എന്നു അറിയിക്കുന്നു.ദൂതന്‍ കല്പിച്ചതുപോലെ ഒരാണ്ടു കഴിഞ്ഞപ്പോള്‍ സാറാ ഒരുമകനെ പ്രസവിച്ചു. വാഗ്ദത്തപുത്രനായ യിസഹാക്കിന്റെ ജനനം ഒരു അശനിപാതമായിട്ടാണു ഹാഗാറിന്റേയും യിശ്മായേലിന്റേയും ജീവിതത്തില്‍ വന്നു ഭവിച്ചതു.
                         യിസഹാക്കിന്റെ മുലകുടി മാറിയപ്പോള്‍ അബ്രഹാം ഒരു വലിയ വിരുന്നു കഴിച്ചു സന്തോഷം പങ്കിട്ടു. ലൗകിക സന്തോഷത്തിനു ആയുസ്സു കുറവാണു. സന്തോഷസന്താപങ്ങള്‍ സമ്മിശ്രങ്ങളും കുന്നും താഴ്വരയും പോലെ ചേര്‍ന്നു കിടക്കുന്നതുമാണു. ആഹ്ളാദത്തിന്റെ നിറവില്‍ സാറായി പുതിയ ഒരു ആവശ്യവുമായി കടന്നു വന്നു. 'മിസ്രയീമ്യദാസി ഹാഗാര്‍ അബ്രഹാമിനു പ്രസവിച്ച മകന്‍ പരിഹാസി എന്നു കണ്ടു. അബ്രഹാമിനോടുഃ ഈ ദാസിയേയും മകനേയും പുറത്താക്കി കളക; ഈ ദാസിയുടെ മകന്‍ എന്റെ മകന്‍ യിസഹാക്കിനോടു കൂടെ അവകാശിയാകരുതു എന്നു പറഞ്ഞു. ഇവിടെ സാറാ ഒരു സാധാരണ സ്ത്രീയെക്കാള്‍ താണ നിലവാരത്തിലേക്കു അധഃപതിച്ചില്ലേ എന്നു സംശയിക്കാം. പത്തുപതിനാലു വര്‍ഷം സ്വന്തം മകനെ പോലെ താലോലിച്ചു വളര്‍ത്തിയ യിശ്മായേലിനെ കുറിച്ചു ഇപ്പോള്‍ സാറാ പറഞ്ഞതു ശ്രദ്ധിച്ചാല്‍ അവള്‍ തികച്ചും സ്വാര്‍ത്ഥയായി എന്നു സമ്മതിക്കേണ്ടതായി വരും. ഹാഗാര്‍ അബ്രഹാമിനു പ്രസവിച്ച മകന്‍, ദാസിയുടെ മകന്‍ എന്നീ പ്രയോഗങ്ങള്‍ അതു വെളിവാക്കുന്നു. 'മിസ്രയീമ്യ ദാസി ഹാഗാര്‍ അബ്രഹാമിനു പ്രസവിച്ച മകന്‍ പരിഹാസി എന്നു കണ്ടു എന്നതിന്റെ ഇംഗ്ളീഷു പരിഭാഷ ശ്രദ്ധിച്ചാല്‍ അതു കുറേക്കൂടെ വ്യക്തമാകും.ഉല്പഃ 21;9 ' But Sarah that the Son of Hagar the Egiptian whom she had born to Abraham, playing with her son Issac. തന്റെ മകന്‍ ദാസിയുടെ മകനോടൊപ്പം കളിക്കുന്നതു പോലും സഹിക്കാന്‍ കഴിയാത്ത ഒരു മാതാവായി സാറ മാറിയിരിക്കുന്നു. സാറായിയുടെ ആവശ്യം അബ്രഹാമില്‍ വേദനയും ദുഃഖവും ഉളവാക്കി.' തന്റെ മകന്‍ നിമിത്തം  ഈ കാര്യം അബ്രഹാമിനു അനിഷ്ടമായി.( ഉല്പഃ21;11) അവരെ പുറത്താക്കുവാന്‍ സാറായ്ക്കു വളരെ ലാഘവത്തോടെ പറയാം. യിശ്മായേല്‍ സാറായുടെ ഒരു ദാനമാണല്ലോ. മാത്രമല്ല തന്റെ മകനെ കുറിച്ചു മാത്രം ചിന്തിക്കുന്ന ഒരു മാതാവെന്ന നിലയില്‍ സാറായ്ക്കു അതു ഒഴിവാക്കുവാന്‍ കഴിയാത്തതുമാണു. ഒരുപക്ഷെ അവന്‍ പ്രായപൂര്‍ത്തിയായി കഴിഞ്ഞാല്‍ അങ്ങനെ പെട്ടെന്നു പറഞ്ഞുവിടാന്‍ കഴിഞ്ഞു എന്നും വരില്ല. എന്നാല്‍ ഒരു പിതാവെന്ന നിലയില്‍ അബ്രഹാമിനു യിശ്മായേല്‍ മൂത്തപുത്രനാണു. യിസഹാക്കിനെ പോലെ സ്നേഹിക്കേണ്ട ഔരസപുത്രനായി ഇത്രയും കാലം, ഏതാണ്ടു 16ല്‍ അധികം വര്‍ഷം താലോലിച്ചു വളര്‍ത്തിയ പുത്രനെയാണു പെട്ടെന്നു ഉപേക്ഷിക്കേണ്ടിവരിക! ഒരു മകനോടുള്ള ബന്ധത്തിന്റെ ഊഷ്മളത മുഴുവന്‍ പകര്‍ന്നു തന്ന യിശ്മായേലിനെ ഉപേക്ഷിക്കുക ആ പിതാവിനു ചിന്തിക്കുവാന്‍ പോലും കഴിയുകയില്ല. സ്വാര്‍ത്ഥമതിയായ ഒരമ്മയുടെ വാക്കുകള്‍ക്കപ്പുറമായി  സാറായിയുടെ ആവശ്യത്തെ കാണുവാന്‍ അബ്രഹാമിനു കഴിഞ്ഞില്ല. ഭാര്യ തനിക്കു അനിഷ്ടമായതാണു ആവശ്യപ്പെട്ടതെങ്കിലും ഒരു സാധാരണ ഭര്‍ത്താവിനെ പോലെയല്ല അബ്രഹാം ഇവിടെ വര്‍ത്തിച്ചതു എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണു.
                   സാധാരണ ബുദ്ധിയില്‍ അന്യായമായി മാത്രം കാണാന്‍ കഴിയുന്ന സാറായിയുടെ നിലപാടിനു യഹോവ അനുകൂലമാകുന്നു. '' എന്നാല്‍ ദൈവം അബ്രഹാമിനോടുഃ ബാലന്റെ നിമിത്തവും ദാസിയുടെ നിമിത്തവും നിനക്കു  അനിഷ്ടം തോന്നരുതു; സാറാ നിന്നോടു പറഞ്ഞതിലൊക്കെയും അവളുടെ വാക്കു കേള്‍ക്ക; യിസഹാക്കില്‍ നിന്നുള്ളവരല്ലോ നിന്റെ സാക്ഷാല്‍ സന്തതിയെന്നു വിളിക്കപ്പെടുന്നതു.'' ( ഉല്പഃ 21;12) ഇപ്രകാരമുള്ള ദൈവത്തിന്റെ ഇടപെടല്‍ നമുക്കു മനസ്സിലാക്കുവാന്‍ കഴിയാത്തതാണു. അവ മനുഷ്യബുദ്ധിക്കു നിരക്കാത്തതും സാധാരണ മനുഷ്യനു അംഗീകരിക്കുവാന്‍ കഴിയാത്തതുമായിരിക്കും. നമുക്കു നന്മയെന്നു പറയുവാന്‍ കഴിയാത്ത ഏവംവിധ ജീവിതാനുഭവങ്ങള്‍ കടന്നു വരുമ്പോള്‍ നാം ചിന്താകുലരാകുക സ്വാഭാവികമാണു. എന്നാല്‍ ഇപ്രകാരമുള്ള ജീവിതാനുഭവങ്ങളെല്ലാം ദൈവത്തിന്റെ പദ്ധതിയില്‍ ഒഴിവാക്കുവാന്‍ കഴിയാത്തതാണു. ഉല്പഃ 21;13 '' ദാസിയുടെ മകനേയും ഞാന്‍ ഒരു ജാതിയാക്കും; അവന്‍ നിന്റെ സന്തതിയല്ലോ എന്നു അരുളിച്ചെയ്തു.'' എന്ന ദൈവത്തിന്റെ അരുളപ്പാടു കൂടെ ചേര്‍ത്തു ചിന്തിക്കുമ്പോള്‍ അതു വ്യക്തമാകും. ഇതു അബ്രഹാമിനെ ആശ്വസിപ്പിക്കുവാനും യിശ്മായേലിനെ ഉപേക്ഷിക്കുവാന്‍ പ്രേരണ നല്‍കുവാനും വേണ്ടി മാത്രമുള്ള ഒരു അരുളപ്പാടായി മാത്രം കാണാന്‍ കഴിയുകയില്ല. ഇതിലൂടെ ഒരു വലിയ ദൈവിക സത്യം വെളിപ്പെടുത്തുകയായിരുന്നു. നാം എപ്പോഴും നമ്മുടെ ഹ്രസ്വമായ ഒരു ആയുസ്സിനെ കുറിച്ചു മാത്രം ചിന്തിക്കുകയും കണക്കു കൂട്ടുകയും ചെയ്യുന്നവരാണു. എന്നാല്‍ നമ്മിലൂടെ ദൈവം കാലങ്ങള്‍ നീണ്ടു നില്ക്കുന്ന പദ്ധതിക്കാണു രൂപം നല്‍കുക.  നമുക്കു അനുകൂലവും ആവശ്യവുമെന്നു കരുതുന്ന പലതും ദൈവത്തിന്റെ പദ്ധതിയുടെ നടത്തിപ്പിനു ഉപകരിക്കാത്തതിനാലാണു അതു നമുക്കു നിഷേധിക്കുന്നതും, നമുക്കു അനിഷ്ടകരമായ ചില ജീവിതാനുഭവങ്ങള്‍ നല്‍കുന്നതും എന്ന വലിയ ദൈവിക സത്യമാണു ഇവിടെ വെളിപ്പെടുന്നതു. ലോകാന്ത്യത്തോളം നീണ്ടു നില്‍ക്കുന്ന, നില്‍ക്കേണ്ട ഒരു പദ്ധതിയാണു യിശ്മായേലില്‍ ആരംഭിക്കുന്നതു. അതു യിശ്മായേല്‍ അബ്രഹാമിനോടൊപ്പം പാര്‍ത്താല്‍ സാദ്ധ്യമാകുകയില്ല എന്നതു കൊണ്ടാണു അവനെ ഉപേക്ഷിക്കുവാന്‍ യഹോവ അബ്രഹാമിനോടു പറയുന്നതു. ഈ സത്യം തിരിച്ചറിഞ്ഞതു കൊണ്ടാകാം അബ്രഹാം മടികൂടാതെ  യഹോവ അരുളിച്ചെയ്തതു അനുസരിച്ചതു. ഈ സത്യം തിരിച്ചറിയുമ്പോള്‍ മാത്രമേ ഏതു ജീവിതാനുഭവങ്ങളിലും സ്വസ്തവും സമാധാനപൂര്‍ണ്ണവുമായ ഒരു ജീവിതം സാദ്ധ്യമാകയുള്ളു എന്നു ഈ സംഭവം നമ്മോടു സംവദിക്കുന്നു.
                      എത്ര ചിന്തിച്ചാലും നമുക്കു അംഗീകരിക്കുവാന്‍ കഴിയാത്ത അനിഷ്ടകരമായ ഈ കാര്യം ചോദ്യം ചെയ്യാതെയും സംശയിക്കാതെയും അബ്രഹാം അനുസരിക്കുന്നു. അതു കൊണ്ടുതന്നെയാണു അബ്രഹാം നമ്മില്‍ നിന്നു വ്യത്യസ്ഥനായും ഉന്നതനായും നിലകൊള്ളുന്നതു. അബ്രഹാം ഒരു സാധാരണ മനുഷ്യനായിരുന്നുവെങ്കില്‍ ഒരു നൂറു ചോദ്യങ്ങള്‍ ചോദിക്കുമായിരുന്നു. അബ്രഹാമാകട്ടെ ശാന്തനായി പിറ്റെദിവസം അതിരാവിലെ അപ്പവും ഒരു തുരുത്തി വെള്ളവും മാത്രം നല്‍കി മകനേയും ദാസിയേയും ഭവനത്തില്‍ നിന്നു ഇറക്കി വിട്ടു. അതു എത്ര ദിവസത്തേക്കു കാണുമെന്നോ അതു തീര്‍ന്നാല്‍ അവര്‍ എന്തു ചെയ്യുമെന്നോ അബ്രഹാം ചിന്തിച്ചില്ല. വാത്സല്യനിധിയായ ഒരു പിതാവിന്റെ സ്ഥാനത്തു നിന്നു നിഷ്ഠുരനായ ഒരു മനുഷ്യന്റെ അവസ്ഥയിലേക്കു അബ്രഹാം പെട്ടെന്നു മാറിപ്പോയി എന്നു തോന്നാം. തനിക്കു അനിഷ്ടമായതു ചെയ്യുവാന്‍ യഹോവ നിര്‍ബ്ബന്ധിച്ചതിലുള്ള അമര്‍ഷം ഈ വിധത്തില്‍ അബ്രഹാം പ്രകടിപ്പിച്ചതാണോ എന്നു സംശയിക്കാം. എന്നാല്‍ അബ്രഹാമിനെ കുറിച്ചു പഠിക്കുമ്പോള്‍ ഇങ്ങനെ ചിന്തിക്കുവാന്‍ കഴിയുകയില്ല. തന്റെ മകന്റെ ഭാവിക്കു വേണ്ടി ഒന്നും ചെയ്യാത്ത ഒരാളെ എങ്ങനെ പിതാവെന്നു വിളിക്കും? തന്റെ വസ്തുവകയില്‍ ഒരു ചെറിയ പങ്കെങ്കിലും യിശ്മായേലിനു നല്‍കിയിരുന്നു എങ്കില്‍ അബ്രഹാമിന്റെ ചെയ്തി സാധൂകരിക്കാമായിരുന്നു. യിശ്മായേലിനു ഒന്നും കൊടുക്കാതെ ഇറക്കി വിടണമെന്നു യഹോവ പറഞ്ഞില്ല. പക്ഷെ യഹോവ ഒരു കാര്യം പറഞ്ഞു.' സാറ നിന്നോടു പറഞ്ഞതിലൊക്കേയും അവളുടെ വാക്കു കേള്‍ക്ക.' സാറാ എന്താണു ആവശ്യപ്പെട്ടതു. ' ദാസിയുടെ മകന്‍ എന്റെ മകനോടൊപ്പം അവകാശിയാകരുതു.' എന്നാണല്ലോ സാറാ പറഞ്ഞതു. അതൊന്നും അത്ര കാര്യമാക്കാതെ മകനോടുള്ള വാത്സല്യാതിരേകത്താല്‍ എന്തെങ്കിലും കൊടുത്താല്‍  സാറാ കലഹമുണ്ടാക്കും എന്നു ഭയന്നാണു ഇങ്ങനെ ചെയ്തതു എന്നും പറയുവാന്‍ കഴിയുകയില്ല. എന്നാല്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചാല്‍ ഒരു കാര്യം അവിടെ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്നതു കാണാം.തന്റെ വീട്ടില്‍ നിന്നു ഇറക്കി വിടുന്ന മകനു താന്‍ എന്തു കൊടുത്താലും അതു അവന്റെ ഭാവിക്കു ഉതകുമെന്നു പറയുവാന്‍ കഴിയുകയില്ല. തന്റെ മകനെ ദൈവകരങ്ങളില്‍ ഏല്പിക്കുക മാത്രമാണു കരണീയം എന്നു അബ്രഹാമിനു അറിയാം. അവനെ ഉപേക്ഷിക്കുന്നതു യഹോവയുടെ അരുളപ്പാടു അനുസരിച്ചാണല്ലോ.യഹോവയാകട്ടെ തന്നെ വിളിച്ചപ്പോള്‍ തന്നോടു അരുളിച്ചെയ്തതു പോലെ യിശ്മായേലിനെ കുറിച്ചും ഞാന്‍ അവനെ ഒരു വലിയ ജാതിയാക്കും എന്നു വാഗ്ദത്തം ചെയ്തതിലുള്ള വിശ്വാസമാണു ഇങ്ങനെ ചെയ്യുവാന്‍ അബ്രഹാമിനു ധൈര്യം നല്‍കിയതു എന്നു ചിന്തിക്കുന്നതായിരിക്കും ശരി. വാഗ്ദത്തം ചെയ്തവന്‍ വിശ്വസ്തനാണെന്നും അവന്‍ കരുതിക്കൊള്ളും എന്നുമുള്ളതു അബ്രഹാമിന്റെ ഉറച്ച വിശ്വാസമാണു. അതു ഇവിടെയും വെളിവാകുന്നു.
                        അബ്രഹാമിന്റെ ഭവനത്തില്‍ നിന്നു ഇറക്കി വിട്ട ഹാഗാര്‍ അപ്പവും ഒരു തുരുത്തി വെള്ളവും എടുത്തു യിശ്മായേലിന്റെ കരവും പിടിച്ചു അവിടെനിന്നു ഇറങ്ങി തിരിച്ചു. എങ്ങോട്ടു പോകണം? എന്തു ചെയ്യണം? ഒരു നിശ്ചയവുമില്ല. ഇതിനു മുമ്പു ഗര്‍ഭിണിയായിരുന്നപ്പോള്‍ അബ്രഹാമിന്റെ ഭവനം വിട്ടു പുറപ്പെട്ടു പോയപ്പോള്‍ തന്നെ തേടിയെത്തിയ ദൈവത്തെ എന്നെ കാണുന്നവനെ ഞാന്‍ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു ദൈവമേ നീ എന്നെ കാണുന്നു എന്നു താന്‍  പേരു നല്‍കിയ ദൈവം തന്നെ ഈ യാത്രയിലും കാത്തു കൊള്ളുമെന്ന വിശ്വാസവും ധൈര്യവുമാണു എതിര്‍പ്പു കൂടാതെ പോകുവാന്‍ ഹാഗാറിനെ പ്രാപ്തയാക്കിയതു എന്നു കരുതുന്നതില്‍ തെറ്റില്ല. എന്നാല്‍ എങ്ങും എത്താതെ യാത്ര നീണ്ടു പോകുകയും  കൈയ്യില്‍ കരുതിയിരുന്നതെല്ലാം തീരുകയും ചെയ്തപ്പോള്‍ ഹാഗാറില്‍ നിരാശ നിഴലിട്ടു തുടങ്ങി എന്നു ഊഹിക്കാം. വിശപ്പും ദാഹവും ഒപ്പം യാത്രാക്ഷീണവും ബാലനായ യിശ്മായേലിനെ തളര്‍ത്തി. ഇനിയും ഒരടി മുന്നോട്ടു പോകുവാന്‍ നിവര്‍ത്തിയില്ല. ഭാവി ഇരുള്‍ മൂടിയിരിക്കുന്നു. എല്ലാം ഇവിടെ അവസാനിക്കുകയാണോ? ശൂരിനു പോകുന്ന വഴിയരികെ വച്ചു കണ്ട യഹോവ ഇപ്പോള്‍ എവിടെ? തന്നേയും മകനേയും കൈവെടിഞ്ഞോ? അവളുടെ വിശ്വാസത്തിനു മങ്ങലേറ്റു തുടങ്ങി. മകന്‍ വിശപ്പും ദാഹവും സഹിക്കുവാന്‍ കഴിയാതെ പിടഞ്ഞു മരിക്കുന്നതു ഹാഗാര്‍ മനസ്സില്‍ കണ്ടു. അതു കണ്ടു നില്‍ക്കുവാന്‍ ആ മാതൃഹൃദയത്തിനു ത്രാണിയില്ല. കുട്ടിയെ ഒരു കുറുങ്കാട്ടിന്‍ തണലില്‍ കിടത്തിയിട്ടു അതിനെതിരെ ഒരു അമ്പിന്‍പാടു അകലെ അവള്‍ ഇരുന്നു കരഞ്ഞു.
                     കരുതുന്നവനായ ദൈവം, കരച്ചിലിന്റെ ശബ്ദം കേള്‍ക്കുന്ന ദൈവം, സങ്കീര്‍ത്തനക്കാരന്റെ ഭാഷയില്‍ തന്റെ, പ്രിയന്റെ കണ്ണുനീര്‍ തുരുത്തിയിലാക്കി വയ്ക്കുന്ന ദൈവം കണ്ണുനീരില്‍ മനസ്സലിയുന്ന ദൈവം തന്റെ ദൂതനെ ഹാഗാറിന്റെ അടുക്കലേക്കു അയച്ചു. ദൂതന്‍ അടുത്തു വന്നു ഹാഗാറിനോടു പറഞ്ഞുഃ '' ഹാഗാറെ നിനക്കെന്തു? ഭയപ്പെടേണ്ടാ , ബാലന്‍ ഇരിക്കുന്നേടത്തു നിന്നു അവന്റെ നിലവിളിദൈവംകേട്ടിരിക്കുന്നു.''ദൈവസ്നേഹത്തിന്റേയും കരുതലിന്റേയും വലിമയും മാധുര്യവും ഇവിടെ അനാവൃതമാകുന്നു. ശൂരിനു പോകുന്ന വഴിയരികില്‍ കണ്ട ദൈവം അല്ല ഇവിടെ. അന്നു സാറായിയുടെ ദാസിയായ ഹാഗാറെ എന്നു വിളച്ച ദൂതന്‍ ഇന്നു ഹാഗാറേ എന്നു മാത്രം വിളിക്കുന്നു. സ്വന്തമായ ഒരു വ്യക്തിത്വവും മേല്‍വിലാസവും ദൈവം ഹാഗാറിനു നല്‍കിയിരിക്കുന്നു. മാത്രമല്ല, അന്നു പറയാത്ത ഒരു ആശ്വാസ വാക്കു ഇന്നു പറഞ്ഞിരിക്കുന്നു; 'ഭയപ്പെടേണ്ടാ'. എന്നാല്‍ ഇവിടെ ബാലന്റെ നിലവിളി ദൈവം കേട്ടിരിക്കുന്നു എന്ന ദൂതന്റെ വാക്കുകള്‍ അതീവ ശ്രദ്ധാര്‍ഹമാണു.  ഹാഗാറു കരഞ്ഞു. യിശ്മായേലും കരഞ്ഞു. എന്നാല്‍ യിശ്മായേലിന്റെ കരച്ചിലാണു ദൈവം കേട്ടതു. എന്തുകൊണ്ടു? എന്താണു ഇവരുടെ കരച്ചിലിലെ വ്യത്യാസം?
                   ഹാഗാറിന്റെ കരച്ചില്‍ ദുഃഖത്തിന്റേയും വേദനയുടേയും ബഹിഷ്സ്ഫുരണം മാത്രമല്ല, അതില്‍ ആകുലവും വ്യാകുലവും ചിന്താഭാരവും ആവലാതികളും പരിഭവങ്ങളും പരാതികളും അപേക്ഷകളും ആഗ്രഹങ്ങളും എല്ലാം ഇടകലര്‍ന്നു കിടപ്പുണ്ടു; ഒപ്പം വിശ്വാസം ചോര്‍ന്നു പോയതിന്റെ പ്രതിധ്വനിയും. ഹാഗാര്‍ ഉറക്കെ കരഞ്ഞു  എന്നതിന്റെ ഇംഗ്ളീഷു lifted up her voice and wept എന്നാണു. പ്രതികൂലതകളും  ദുഃഖങ്ങളും  ദുരിതങ്ങളും  പ്രശ്നങ്ങളും ജീവിതത്തെ അലോസരപ്പെടുത്തുമ്പോള്‍ നാമും ഹാഗാറിനെ പോലെയാണു ദൈവസന്നിധിയില്‍ വിലപിക്കുന്നതു. പലപ്പോഴും ആ വിധത്തിലുള്ള കരച്ചില്‍ ദൈവം സ്വീകരിച്ചെന്നു വരില്ല.  തങ്ങളുടെ പ്രശ്നങ്ങളെ അതേപടി ദൈവമുമ്പാകെ സമര്‍പ്പിക്കുന്നതിലപ്പുറമായി, ഹാഗാറിനെ പോലെ പരിഭവങ്ങളും പരാതികളും  പരിദേവനങ്ങളും അപേക്ഷകളുമായി  അവ പരിണമിച്ചതാകാം അതിനു കാരണം. നാം ആയിരിക്കുന്ന അവസ്ഥയില്‍ നമ്മെ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുകയും ദൈവം ആഗ്രഹിക്കുന്ന തലത്തില്‍ നാം ആയിത്തീരുവാന്‍ ആഗ്രഹിക്കുകയുമാണു കരണീയം.
                            എന്നാല്‍ യിശ്മായേലാകട്ടെ കരയുക മാത്രമാണു. മലയാളത്തില്‍ യിശ്മായേലിന്റെ കരച്ചിലിനു ഉപയോഗിച്ചിരിക്കുന്ന പദം നിലവിളി എന്നാണു. എന്നാല്‍ ഇംഗ്ളീഷില്‍  voice of the lad എന്നാണു കാണുന്നതു. അവന്റെ കരച്ചിലിന്റെ ശബ്ദം മാത്രമാണു കേട്ടതു.ഹാഗാറിന്റെ കരച്ചില്‍ ശബ്ദമുയര്‍ത്തി എന്നാണെന്നു നാം കണ്ടല്ലോ. അവന്‍ ഒന്നും പറഞ്ഞില്ല. അവന്റെ ദുഃഖം കരച്ചിലിലൂടെ, കണ്ടുനീരിലൂടെ ഒഴുകി ഇറങ്ങുകയായിരുന്നു. പ്രാര്‍ത്ഥന ഹൃദയം പകരലാണു, സമര്‍പ്പണമാണു, തന്നെ മുഴുവനായി ദൈവമുമ്പാകെ തുറന്നു കാട്ടുകയാണു. ദൈവം അതു കാണുന്നു, സ്വീകരിക്കുന്നു, മറുപടി നല്‍കുന്നു. ദാവീദു സങ്കീഃ 34;6ല്‍ സ്വജീവിതാനുഭവത്തില്‍ നിന്നു പാടി,'' ഈ എളിയവന്‍ നിലവിളിച്ചു യഹോവ കേട്ടു അവന്റെ സകല കഷ്ടങ്ങളില്‍ നിന്നും അവനെ വിടുവിച്ചു.
                               ബാലന്റെ നിലവിളി കേട്ട ദൈവം ദൂതനെ വിട്ടു ഹാഗാറിനോടു പറഞ്ഞ വാക്കുകളില്‍ അവളുടെ കണ്ണുനീരു  ദൈവകൃപ കാണാതവണ്ണം അവളുടെ കണ്ണുകളെ കുരുടാക്കി കളഞ്ഞു എന്നു വെളിവാക്കുന്നു. ബാലന്റെ നിലവിളി ദൈവം കേട്ടിരിക്കുന്നു  എന്നു പറഞ്ഞതിനുശേഷം ദൂതന്‍ പറയുന്നുഃ നീ ചെന്നു ബാലനെ താങ്ങി എഴുന്നേല്പിക്കുക. 19-ാം വാക്യം ''ദൈവം അവളുടെ കണ്ണു തുറന്നു,അവള്‍ ഒരു നീറുവ കണ്ടു.'' അവളുടെ കണ്ണുനീര്‍ അവിടെയുണ്ടായിരുന്ന നീരുറവ കാണാതവണ്ണം കണ്ണു കുരുടാക്കി കളഞ്ഞിരുന്നു. ആ നീരുറവ അവര്‍ക്കു വേണ്ടി ഉടനെ ഒരുക്കിയതല്ല. ദൈവകൃപയുടെ അരുവി നമ്മുടെ ചുറ്റും നിരന്തരമായി ഒഴുകുന്നുണ്ടു.പക്ഷെ അതു കാണാനുള്ള ആന്തരിക കണ്ണുകള്‍ നഷ്ടമായിരിക്കുന്നു. നമ്മുടെ കണ്ണുനീര്‍ നിരാശയില്‍ കുതിര്‍ന്നതായതു കൊണ്ടാണു ദൈവകൃപയുടെ പ്രവാഹം കാണാതെ പോകുന്നതു. അവള്‍ക്കും മകനുമായി ദൈവം മുന്നമേ കരുതിയിരുന്ന കൃപയുടെ നീരുറവ കാണുവാന്‍ അവളുടെ കണ്ണുനീര്‍ തടസ്സമായി. വിശ്വാസത്തിന്റെ കണ്ണു തുറക്കുമ്പോള്‍ മാത്രമേ ദൈവകൃപ ദര്‍ശിക്കുവാനും അനുഭവിക്കുവാനും കഴിയുകയുള്ളു. അനിഷ്ടകരങ്ങളായ ജീവിതാനുഭവങ്ങളുടെ മുമ്പില്‍ പകച്ചു നില്‍ക്കുമ്പോള്‍ നമുക്കു ചുറ്റും ദൈവം ഒരുക്കിയിരിക്കുന്ന കൃപകളെ ദര്‍ശിക്കുവാനും അനുഭവിക്കുവാനും നമ്മുടെ ആത്മീയ കണ്ണുകള്‍ തുറക്കേണ്ടിയിരിക്കുന്നു. അതിനു ഹാഗാറിന്റെ കരച്ചിലിന്റെ ശബ്ദമല്ല, യശ്മായേലിന്റെ നിലവിളിയുടെ ശബ്ദം ദൈവസന്നിധിയിലേക്കു നമുക്കു ഉയര്‍ത്താം. അവന്‍ നമ്മുടെ നിലവിളി കേള്‍ക്കും. കൃപയുടെ നദി നമുക്കായി തുറന്നു തരും.

       

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30