കൗടുംബികം-10

10_ ദാവീദിന്റെ കുടുംബം.
-----------------------------
                                            യിസ്രേയേലിന്റെ രണ്ടാമത്തെ രാജാവാണു ദാവീദു.തദുപരി യിസ്രായേലിനെ കെട്ടുറപ്പുള്ള ഒരു രാഷ്ട്രമാക്കി തീർത്ത പ്രഗത്ഭനായ രാജാവു, യഹോവയുടെ മധുരഗായകൻ എന്നീ നിലകളിൽ ദാവീദു എന്നാളും സ്മരണീയനായി നിലകൊള്ളുന്നു. യിസ്രയേലിന്റെ ചരിത്രത്തിൽ നിർണ്ണായകസ്ഥാനം ആർജ്ജിച്ച വ്യക്തി എന്നതിലുപരി, ദൈവപുത്രനായ മശിഹാതമ്പുരാനെ ദാവീദിന്റെ പുത്രൻ എന്നു വിളിക്കുവാൻ തക്കവണ്ണം ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ  അതുല്യമായ സ്ഥാനം  നേടിയ ആൾ എന്ന നിലയിൽ  ക്രൈസ്തവ ചരിത്രത്തിലും ദാവീദിന്റെ പങ്കു അദ്വിതീയമാണു. ഇതെല്ലാം  വിശ്വാസികളുടെ ഹൃദയത്തിൽ പകർന്നു കൊടുത്തു ദൈവചിന്തയിലും വിശ്വാസത്തിലും അവരെ ഉറപ്പിക്കുക എന്ന ഉദ്ദേശമാണു ദാവീദിന്റെ ചരിത്രത്തിലൂടെ വി.വേദപുസ്തകം  ലക്ഷ്യമാക്കുന്നതു.  എങ്കിലും ദൈവത്തോടുള്ള ബന്ധമെങ്ങനെയായിരിക്കണമെന്നു പഠിപ്പിക്കുന്നതോടൊപ്പം മനുഷ്യരോടുള്ള ബന്ധവും പ്രാധാന്യമർഹിക്കുന്നതാകയാൽ വി.വേദപുസ്തകം  ചിത്രീകരിച്ചിട്ടുള്ള വ്യക്തികളുടെ ലൗകികബന്ധങ്ങളും നാം ശ്രദ്ധിച്ചു വായിച്ചു ഗ്രഹിക്കേണ്ടവയാണു.ആ വിധത്തിൽ നമ്മുടെ ചിന്തയെ തൊട്ടുണർത്തുന്ന ഒരു ചരിത്രപുരുഷനാണു ദാവീദു. അതുകൊണ്ടുതന്നെ അതു വളരെ വിശദമായി 1.ശമുഃ16 മുതൽ 31 വരെയുള്ള അദ്ധ്യായങ്ങളിലും 2.ശമുഃ1 മുതൽ 24 വരെയുള്ള അദ്ധായങ്ങളിലും 1.രാജാഃ 1മുതൽ 3 വരെയുള്ള അദ്ധ്യയങ്ങളിലുമായി വിവരിച്ചിരിക്കുന്നു. പഴയനിയമ പുസ്തകത്തിൽ ഇത്രയും വിശദമായി , ഏതാണ്ടു 42 അദ്ധ്യായങ്ങൾ , ഒരു വ്യക്തിയുടെ ചരിത്രത്തിനായി വേർതിരിച്ചിട്ടില്ല എന്നു അറിയുമ്പോഴാണു വി.വേദപുസ്തകത്തിൽ  ദാവീദിനുള്ള സ്ഥാനം വ്യക്തമാകുന്നതു. സങ്കീർത്തനങ്ങൾ ബഹുഭൂരിപക്ഷവും അദ്ദേഹത്താൽ വിരചിതമാണു.  ഇവിടെയെല്ലാം അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചുള്ള പരാമർശങ്ങൾ നമുക്കു ലഭിക്കുന്നുമുണ്ടു. അതാകട്ടെ ഇതുവരെ നാം ചിന്തിച്ചതു പോലെ കുടുംബജീവിതത്തിലെ എല്ലാ ബന്ധങ്ങളേയും വിശകലനം ചെയ്യുവാൻ മതിയായതുമല്ല. എങ്കിലും നാം കുടുംബജീവിതത്തിൽ അറിഞ്ഞിരിക്കേണ്ടതും വർജ്ജിക്കേണ്ടതും അനുവർത്തിക്കേണ്ടതുമായ പല ഗൗരവമേറിയ ചിന്തകൾക്കു അതു വഴിതെളിക്കുന്നുമുണ്ടു. അതു കണ്ടെത്തി നമ്മുടെ ചിന്തയ്ക്കു വിഷയീഭവിപ്പിക്കുവാനാണു ഇവിടെ ആഗ്രഹിക്കുന്നതു.
സംക്ഷിപ്ത ചരിത്രം
-----------------------
                                        ബേത്ലഹേമ്യനായ യിശ്ശായിയുടെ എട്ടാമത്തെ പുത്രനാണു ദാവീദു.ജ്യേഷ്ഠന്മാരെല്ലാം ശൗലിന്റെ സൈനികരായി സേവനം അനുഷ്ടിച്ചപ്പോൾ ബാലനായ ദാവീദു അപ്പന്റെ ആടുകളെ മേയിക്കുകയായിരുന്നു. ആടിനെ മേയിച്ചു നടന്നപ്പോൾ ലഭിച്ച ഏകാന്തത ദൈവികധ്യാനത്തിനും ജന്മസിദ്ധമായി ലഭിച്ച കവിഹൃദയം പരിപോഷിപ്പിക്കുന്നതിനും സംഗീതാഭിരുചി വളർത്തുന്നതിനും സഹായിച്ചു.അങ്ങനെ ബാല്യത്തിൽ തന്നെ ദാവീദു കവിയും മധുരഗായകനും സംഗീതവിദഗ്ദനുമായി മാറി. ദൈവാശ്രയം ആത്മബലം പ്രാപിക്കുവാൻ  ഇടയാക്കിയതിനാൽ  ദാവീദു ധൈര്യശാലിയുമായി.ആടുകളെ ഉപദ്രവിക്കുവാൻ വന്ന സിംഹത്തേയും കരടിയേയും തനിയെ നേരിട്ടു കൊല്ലുകയുണ്ടായി.കൃശഗാത്രനായിരുന്നു എങ്കിലും  യഹോവ ശൗലിനു പകരം ദാവീദിനെ രാജാവായി കണ്ടെത്തുകയും, യഹോവയുടെ കല്പനപ്രകാരം രഹസ്യമായി ദാവീദിനെ  ശമുവേൽ പ്രവാചകൻ  അഭിഷേകം ചെയ്യുകയും ചെയ്തു.
                                    ദുരാത്മാവു ബാധിച്ച ശൗലിനെ ആശ്വസിപ്പിക്കുവാൻ കിന്നരവായനയിൽ നിപുണനായിരുന്ന ദാവീദിനെ നിയോഗിച്ചു.ആ കാലത്തു ഫെലിസ്ത്യരുമായി യുദ്ധം ആരംഭിച്ചു. യിസ്രായേലിനെ ഭീതിയുടെ മുൾമുനയിൽ നിർത്തികൊണ്ടു മല്ലനും ആജാനുബാഹുവുമായ ഗോല്യാത്തു വെല്ലുവിളി ഉയർത്തി. ജ്യേഷ്ഠന്മാരുടെ ക്ഷേമം അന്വേഷിക്കുവാൻ വന്ന ദാവീദു അതറിഞ്ഞു അവനെ നേരിടുവാൻ ഒരുങ്ങി.ജ്യേഷ്ഠന്മാരും രാജാവായ ശൗലും പിൻതിരിപ്പാക്കുവാൻ ശ്രമിച്ചിട്ടും ദാവീദു പിന്മാറാതെ ഉറച്ചുനിന്നു. ബാലനായ ദാവീദു കല്ലും കവണിയുമായി നേരിട്ടു ഗോല്യാത്തിനെ എറിഞ്ഞു വീഴ്ത്തി അവന്റെ തല ഛേദിച്ചു.ശൗൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ കൊന്നു  എന്നു ജനം പാടിയതു ശൗലിൽ അസൂയയും കോപവും ഭയവും ഉളവാക്കി.  എന്നാൽ ശൗലിന്റെ പുത്രൻ യോനാഥാൻ ദാവീദിന്റെ മിത്രമായി തീർന്നു. ശൗലാകട്ടെ ദാവീദിനെ  ഇല്ലാതാക്കുവാനുള്ള മാർഗ്ഗം അന്വേഷിക്കുകയായിരുന്നു. ദാവീദിനെ ഇല്ലാതാക്കുവാനായി ശൗൽ തന്റെ മൂത്ത മകൾ മേരബിനെ ഭാര്യയായി നൽകുവാനും തന്റെ സൈന്യത്തിന്റെ ചുമതല അവനെ ഏല്പിക്കുവാനും ആലോചിച്ചു. ഫെലിസ്ത്യർ അവനെ കൊന്നുകൊള്ളുമെന്നു ശൗൽ ചിന്തിച്ചു. എന്നാൽ രാജാവിന്റെ മരുമകനാകാൻ താൻ യോഗ്യനല്ലായെന്നു പറഞ്ഞു ദാവീദു അതിൽനിന്നു പിന്മാറി.അപ്പോഴാണു തന്റെ മകൾ മീഖൾ ദാവീദിനെ  സ്നേഹിക്കുന്നു എന്നു ശൗൽ അറിയുന്നതു. ഫെലിസ്ത്യരുടെ നൂറു അഗ്രചർമ്മങ്ങൾ സ്ത്രീധനമായി നൽകിയാൽ മീഖളിനെ ദാവീദിനു ഭാര്യയായി നൽകാമെന്നു ശൗൽ പറഞ്ഞു. ഫെലിസ്ത്യർ അവനെ കൊല്ലുമെന്നാണു ശൗൽ കണക്കു കൂട്ടിയതു.അതു വെല്ലുവിളിയായി ദാവീദു  ഏറ്റെടുത്തു.നൂറു ഫെലിസ്ത്യരെ വധിച്ചു അവരുടെ അഗ്രചർമ്മങ്ങൾ കൊണ്ടു കൊടുത്തു ദാവീദു മീഖളിനെ സ്വന്തമാക്കി .തന്റെ പദ്ധതികളെല്ലാം പാളിപ്പോയതിൽ നിരാശനായ ശൗൽ  വീണവായിച്ചു കൊണ്ടിരുന്ന ദാവീദിനെ കുന്തം എറിഞ്ഞു കൊല്ലുവാൻ ശ്രമിച്ചു. ദാവീദു അതിൽനിന്നു തെറ്റി ഒഴിഞ്ഞു രക്ഷപെട്ടു  മീഖളിന്റെ അടുത്തെത്തി.തന്റെ  പിതാവു ശൗൽ ദാവീദിനെ വധിക്കുമെന്നു അറിഞ്ഞു മീഖൾ  അവനെ കിളിവാതിലിലൂടെ ഇറക്കിവിട്ടു രക്ഷപെടുത്തി.
                               ദാവീദു പ്രാണരക്ഷാർത്ഥം പലായനം ചെയ്തു. .ശൗൽ ദാവീദിനെ ഇല്ലാതാക്കുവാൻ അനുചരന്മാരുമായി പിൻതുടർന്നു. പല സന്ദർഭങ്ങളിൽ ശൗലിനെ വധിക്കുവാൻ അവസരം ലഭിച്ചിട്ടും യഹോവയുടെ അഭിഷിക്തന്റെമേൽ കൈവെയ്ക്കരുതു എന്നു അറിയാവുന്ന ദാവീദു  ശൗലിനെ വെറുതെ വിട്ടു. ശമുവേൽ പ്രവാചകൻ മരിച്ചു. ദാവീദു ഹാരാൻ മരുഭൂമിയിൽ പാർത്തു. കർമ്മേലിൽ വ്യാപാരമുള്ള ധനവാനായ ഒരു മോവാബ്യനു രോമം കത്രിക്കുന്ന അടിയന്തിരം ഉണ്ടെന്നു അറിഞ്ഞു ദാവീദു ഭക്ഷണത്തിനായി ഭൃത്യന്മാരെ അവന്റെ അടുക്കൽ അയച്ചു. നിഷ്ഠുരനും ദുഷ്കർമ്മിയുമായ  ആ കാലേബ്യൻ അവരെ അപമാനിച്ചു തിരിച്ചയച്ചു.അവനോടു പ്രതികാരം ചെയ്യുവാൻ ഒരുങ്ങുമ്പോൾ അവന്റെ ഭാര്യയായ അബീഗയിൽ ഭൃത്യന്മാരുമായി വന്നു ദാവീദിനു ആവശ്യമുള്ളതിലധികം നൽകുകയും ഭർത്താവിന്റെ ചെയ്തിക്കു ക്ഷമ യാചിക്കുകയും ചെയ്തു. പത്തുദിവസം കഴിഞ്ഞപ്പോൾ അയാൾ രോഗബാധിതനായി മരിച്ചു. വിവരം അറിഞ്ഞ ദാവീദു അബീഗയിലിനെ ഭാര്യയായി സ്വീകരിച്ചു. കൂടാതെ ദാവീദു  യിസ്രയേലിൽനിന്നു  അഹീനോവാമിനേയും കൊണ്ടു വന്നു. അങ്ങനെ ഇരുവരും അവനു ഭാര്യമാരായി. ദാവീദിനോടുള്ള അനിഷ്ടം മൂലം ശൗൽ മീഖളിനെ ഗല്ലീമ്യനായ ലയീഗിന്റെ മകൻ ഫില്തിയേലിനു നേരത്തെതന്നെ ഭാര്യയായി കൊടുത്തിരുന്നു.
                                   ശൗലും യോനാഥാനും യുദ്ധത്തിൽ പട്ടുപോയി. ദാവീദും യിസ്രായേൽ ജനമെല്ലാം അവരെ ഓർത്തു വിലപിച്ചു. ദാവീദു യിസ്രയേലിന്റെ രാജാവായി. എങ്കിലും ശൗലിന്റെ കുടുംബവുമായുള്ള  മത്സരം അവസാനിച്ചില്ല. അതിനാൽ ദാവീദു ഹെബ്രോനിൽ പാർത്തു. അന്നു ദാവീദിനെ ആറു ഭാര്യമാരും ആറു മക്കളും ഉണ്ടായിരുന്നു.( 2.ശമുഃ3;1-6) പിന്നീടു ശൗലിന്റെ മകനായ ഈശ്ബോശേത്തു വഴി മീഖളിനെ ഭാര്യയായി വീണ്ടെടുത്തു. പിന്നീടു ഒരിക്കൽ യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോൾ  കൊട്ടാരത്തിന്റെ മാളികയിൽ ഉലാത്തികൊണ്ടിരുന്ന ദാവീദു   തന്റെ പടയാളിയായ ഊരിയാവിന്റെ ഭാര്യ കുളിക്കുന്നതു കാണുകയും അവളിൽ മോഹം വർദ്ധിച്ചു  അവളെ കൊട്ടാരത്തിൽ വരുത്തി അവളോടുകൂടി ശയിക്കുകയും അവൾ ഗർഭിണി ആകുകയും ചെയ്തു.ആ അപമാനത്തിൽനിന്നു രക്ഷപെടുവാനായി ഊരിയാവിനെ യുദ്ധമുഖത്തു നിന്നു വരുത്തി  സൽക്കരിച്ചിട്ടു വീട്ടിൽ പോകുവാൻ നിർബ്ബന്ധിച്ചു. രാജ്യസ്നേഹിയായ ഊരിയാവു തന്റെ സഹഭടന്മാർ യുദ്ധമുഖത്തായിരിക്കുമ്പോൾ ഭാര്യയുടെ അടുക്കൽ വീട്ടിലേക്കു പോകുവാൻ തയ്യാറായില്ല. തന്റെ പദ്ധതി പൊളിഞ്ഞതു അറിഞ്ഞു  ദാവീദു അവനെ യുദ്ധമുഖത്തു നിറുത്തി പടമുറുകുമ്പോൾ മറ്റുള്ളവർ പിൻവാങ്ങി ശത്രുക്കളാൽ വധിക്കപ്പെടുവാൻ അവസരം ഒരുക്കണമെന്നു ഒരു കല്പന തയ്യാറാക്കി സൈന്യാധിപനു കൊടുക്കുവാൻ ഊരിയാവിനെ ഏല്‌പിച്ചു .കല്പനയനുസരിച്ചു സൈന്യാധിപൻ ചെയ്യുകയും ഊരിയാവു വധിക്കപ്പെടുകയും ചെയ്തു. വീരമൃത്യു വരിച്ച പടയാളിയോടുള്ള ബഹുമാന സൂചകമെന്ന വ്യാജേന ഊരിയാവിന്റെ ഭാര്യയായ ബേത് - ശേബയെ ഭാര്യയാക്കി. എന്നാൽ നാഥാൻ പ്രവാചകൻ വന്നു ദാവീദിന്റെ ഈ കഠിന പാപം ബോദ്ധ്യപ്പെടുത്തി. ദാവീദു പശ്ചാത്തപിക്കുകയും യഹോവയോടു പാപം ചെയ്തുപോയി എന്നു ഏറ്റു പറയുകയും ചെയ്തു.അങ്ങനെ പാപമോചനം നേടുകയും പാപത്തിന്റെ ശമ്പളമായ മരണത്തിൽ നിന്നു രക്ഷപെടുകയും ചെയ്തെങ്കിലും, അതിന്റെ ശിക്ഷയെന്നോണം ബേത്ശേബയിൽ ജനിച്ച പുത്രൻ രോഗം ബാധിച്ചു മരിച്ചു.ബേത്ശേബയിൽ പിന്നീടു മകൻ ജനിച്ചു..അവനാണു ജ്ഞാനിയായ ശലോമോൻ.
                                    ദാവീദിനു അഹീനോവിൽ ജനിച്ച പുത്രൻ അമ്നൊൻ, മറ്റൊരു ഭാര്യയായ മയഖയിൽ ഉണ്ടായ മകൾ താമാറിനെ പ്രേമിക്കുകയും കൗശലപൂർവ്വം തന്റെ മുറിയിൽ വിളിച്ചു വരുത്തി അവളോടു കൂടെ ശയിക്കുകയും ചെയ്തു. അതു കേട്ടു ദാവീദിനു കോപമുണ്ടായി. അവളുടെ സഹോദരൻ അവളെ സാന്ത്വനപ്പെടുത്തി. പക്ഷെ അവന്റെ മനസ്സിൽ തളം കെട്ടി കിടന്ന വൈരാഗ്യം രണ്ടു വർഷം കഴിഞ്ഞു,രോമം കത്രിക്കുന്ന ഒരു വരുന്നു ഒരുക്കി,അമ്നോനെ സ്നേഹൂർവ്വം എന്നു തോന്നും വിധം വിളിച്ചു വരുത്തി, അവിടെവച്ചു അവനെ വധിച്ചു. ദാവീദിനെ ഭയന്നു അവൻ ഓടിപ്പോയി അമ്മയുടെ അപ്പനായ ഗശൂർരാജാവു തൽമയിയുടെ അടുക്കൽ  മൂന്നു വർഷം പാർത്തു.  യോവാബിന്റെ സഹായത്തോടെ അബ്ശാലോം തിരിച്ചെത്തി.ദാവീദിന്റെ രാജകിരീടത്തിനു വേണ്ടി കരുക്കൾ നീക്കി തുടങ്ങി. അപ്പനായ ദാവീദുരാജാവിനെതിരെ പടയൊരുക്കം നടത്തി. ദാവീദു മകനെ ഭയന്നു ഓടിപ്പോയി. രാജാവിന്റെ പടയാളികളും അബ്ശാലോമിന്റെ പടയാളികളും തമ്മിൽ ഏറ്റുമുട്ടി. പരാജിതനായ അബ്ശാലോം കുതിരപ്പുറത്തു കയറി ഓടിപ്പോകുമ്പോൾ അവന്റെ നീണ്ട തലമുടി കരുവേലകത്തിൽ കുരുങ്ങി അവൻ തൂങ്ങി കിടന്നു. അവന്റെമേൽ കൈവെയ്ക്കരുതു എന്ന രാജകല്പന വകവെയ്ക്കാതെ രാജഭൃത്യന്മാർ അവന്റെ ശിരസ്സു ഛേദിച്ചു. വാർത്ത കേട്ട ദാവീദു മകനെ ഓർത്തു പൊട്ടിക്കരഞ്ഞു.
                                       ദാവീദിന്റെ മറ്റൊരു ഭാര്യയായ ഹഗ്ഗീത്തിന്റെ മകൻ അദോനിയാവു സ്വയം രാജാവായി അവരോധിച്ചു. വൃദ്ധനായ ദാവീദു തന്റെ ഭാര്യ ബേത്ശേബയ്ക്കു കൊടുത്ത വാക്കനുസരിച്ചും അവളുടെ അപേക്ഷപ്രകാരവും നാഥാൻ പ്രവാചകന്റെ ഉപദേശം അനുസരിച്ചും ബേത്ശേബയുടെ മകനായ ശലോമോനെ രാജാവായി വാഴിച്ചു,അവനെ അനുഗ്രഹിക്കുകയും ആവശ്യമായ ഉപദേശങ്ങൾ നൽകുകയും ചെയ്തു. പ്രഗത്ഭനായ ഒരു മകന്റെ കയ്യിൽ രാജ്യഭാരം ഏല്പിച്ച സംതൃപ്തിയോടെ ദാവീദു മരിച്ചു അടക്കപ്പെടുകയും ചെയ്തു.
ഭാര്യാഭർത്തൃബന്ധം.
---------------------
                                              ദാവീദിന്റെ ഭാര്യാഭർത്തൃബന്ധം എങ്ങനെയുള്ളതായിരുന്നു എന്നു ഗ്രഹിക്കുവാൻ തക്കവണ്ണമുള്ള വ്യക്തമായ വിവരങ്ങൾ ഒന്നും ഇവിടെ ലഭ്യമല്ല.എട്ടു ഭാര്യമാർ ദാവീദിനു ഉണ്ടായിരുന്നു എങ്കിലും അതിനനുസരണമായി ഉണ്ടാകാവുന്ന  പ്രശ്ങ്ങൾ ഒന്നും ദാവീദിന്റെ ഭാര്യഭർത്തൃബന്ധത്തിൽ  ഉണ്ടായതായി സൂചനകൾപോലും ലഭിക്കുന്നില്ല.ഭാര്യമാർ തമ്മിലുള്ള ചേർച്ചയില്ലായ്മ ആണു ഒന്നിലധികം ഭാര്യമാർ ഉള്ള കടുംബജീവിതത്തിലെ സമാധാനവും സ്വസ്തതയും കെടുത്തി കളയുന്നതെന്നു യാക്കോബിന്റേയും എല്ക്കാനയുടെയും കുടുംബജീവിതത്തിൽ കണ്ടതാണു. ആവിധത്തിലുള്ള  സൗന്ദര്യപിണക്കമോ ചേർച്ചയില്ലായ്മയോ ദാവീദിന്റെ ഭാര്യമാരുടെ ഇടയിൽ  ഉണ്ടായിരുന്നോ എന്നും അറിയുവാൻ കഴിയുകയില്ല.അതുകൊണ്ടു ദാവീദു തന്റെ എട്ടു ഭാര്യമാരേയും ഒരുപോലെ സ്നേഹിച്ചിരുന്നു എന്നു പറയുവാൻ കഴിയുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.ഊരിയാവിന്റെ ഭാര്യയായിരുന്ന ബേത് -ശേബയോടു അല്പം സ്നേഹം കൂടുതലുണ്ടായിരുന്നു എന്നു സംശയിക്കാവുന്നതാണു.ആദ്യ ഭാര്യ എന്ന നിലയിൽ മീഖൾ ദാവീദിന്റെ മേൽ അല്പം സ്വതന്ത്ര്യം കാണിച്ചിരുന്നു എന്നതിനു  ചില സൂചനകൾ കാണുന്നുണ്ടു.യഹോവയുടെ പെട്ടകം കൊണ്ടുവരുമ്പോൾ  ദാവീദു അതിന്റെ മുമ്പിൽ  നൃത്തം ചെയ്തതു  ഇഷ്ടപ്പെടാത്ത മീഖൾ ദാവീദിനെ ശാസിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ടു. ഏതു സ്ത്രീയും മോഹിക്കത്തക്കവണ്ണം ദാവീദു സുന്ദരനും കൊമളരൂപിയുമായിരുന്നു. ആജാനുബാഹു ആയിരുന്നില്ലെങ്കിലും,'' അവൻ പവിഴനിറമുള്ളവനും സുനേത്രനും കോമളരൂപിയുമായിരുന്നു.(1. ശമുഃ16;12) എന്നതിനു പുറമേ കവിയും മധുരഗായകനും കൂടിയായപ്പോൾ  സ്ത്രീകളുടെ ഹൃദയം അവനിലേക്കു ചാഞ്ഞു പോകുക സ്വാഭാവികമാണു.ഒരു കവിഹൃദയത്തിന്റെ ഉടമയായിരുന്നതിനാൽ  ഹൃദയം പ്രേമനിർഭരമായിരിക്കുന്നതോടൊപ്പം സൗന്ദര്യാരാധകനും വികാരജീവിയും ആകുവാൻ സാദ്ധ്യത കൂടുതലാണു.ദൈവവുമായുള്ള ബന്ധം പോലും പ്രേമത്തിന്റെ കണ്ണിലൂടെയാണു അവർ കാണുന്നതു.നാം അതിനു മിസ്റ്റിസിസം എന്ന ഓമനപ്പേരിട്ടു വിളിക്കുകയും ചെയ്യുന്നു. ശലോമോന്റെ ഉത്തമഗീതം അതിനു ഒരു ഉദാഹരണമാണല്ലോ.ദാവിദിനോടുള്ള പ്രേമവൈവശ്യത്തിൽ അവർ മറ്റെല്ലാം അവഗണിച്ചതാകാം പരസ്പര കലഹം ഒഴിവാകാനുള്ള ഒരുകാരണം.രാജകൊട്ടാരത്തിലെ സുഖകരമായ ജീവിതവും മറ്റെല്ലാം ഒഴിവാക്കുവാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തിരിക്കാം.ഈ വിധത്തിലുള്ള പല കാരണങ്ങളും ഊഹിക്കാമെങ്കിലും അതിലൊക്കെ എത്രമാത്രം സത്യമുണ്ടായിരിക്കും എന്നു പറയുവാൻ കഴിയുകയുമില്ല. അതിനാൽ ആവിധ ചിന്തകൾക്കു ഇവിടെ വിരാമം ഇട്ടു കൊണ്ടു അവരുടെ ഭാര്യാഭർത്തൃബന്ധത്തെ കുറിച്ചു കിട്ടുന്ന സൂചനകളിലേക്കു കടക്കാം.
                                     ദാവീദിന്റെ  ഭാര്യാഭർത്തൃബന്ധങ്ങളിൽ ചില അസ്വാഭാവികതയുടെ സൂചനകൾ നമുക്കു കാണാൻ കഴിയും. അതാകട്ടെ ദാവീദിനു  ചില ദുഃഖാനുഭവങ്ങൾ പ്രദാനം ചെയ്യുന്നതിനു കാരണമായി തീരുന്നുമുണ്ടു. ഭാര്യമാരെ സ്വജീവിതപങ്കാളികളാക്കിയ  രീതികളാണു ആദ്യം നമ്മുടെ ചിന്തയെ ആകർഷിക്കുന്നതു.ബഹുഭാര്യാത്വം അന്നു തെറ്റായിരുന്നില്ലഎന്നതിനാൽ അതു മാറ്റി നിർത്തിയാൽ തന്നെയും മറ്റു ചില അപാകതകൾ അവിടെ കാണാൻ കഴിയും.ദാവീദിന്റെ എട്ടു ഭാര്യമാരിൽ നാലുപേരെ ഭാര്യമാരായി സ്വീകരിച്ചതിനെ കുറിച്ചു മാത്രമേ പറയുന്നുള്ളു.മറ്റുള്ളവർ എങ്ങനെയാണു ഭാര്യമാരായതു എന്നു വ്യക്തമായി പറഞ്ഞിട്ടില്ല.മീഖൾ, അബീഗയിൽ, അഹീനോവ, ബേത്-ശേബാ എന്നിവർ ദാവീദിന്റെ ജീവിതത്തിലേക്കു കടന്നു വന്നതു എങ്ങനെയെന്നു പറഞ്ഞിട്ടുണ്ടു. എന്നാൽ അതിലെല്ലാം ചില അപാകതകൾ ദർശിക്കാം. ആദ്യഭാര്യ മീഖളാണല്ലോ.ശൗൽ രാജാവു തന്റെ മുമ്പിൽ വെച്ച ഒരു വെല്ലുവിളി ഏറ്റെടുത്തതിന്റെ ഫലമാണു മീഖൾ ദാവീദിന്റെ ഭാര്യയാകുന്നതു. പക്ഷെ അതു ഒരു പ്രണയ സാഫല്യമായിരുന്നു എന്നതാണു സത്യം.ശൗലിന്റെ മൂത്ത മകൾ മേരബിനെ ഭാര്യയായി നൽകാമെന്നു അദ്ദേഹം വാഗ്ദാനം ചെയ്തതു, രാജാവിന്റെ മരുമകനായിരിക്കുവാനുള്ള യോഗ്യത തനിക്കില്ലായെന്നു പറഞ്ഞു നിരാകരിച്ച ദാവീദു മീഖളിന്റെ കാര്യത്തിൽ പറഞ്ഞ വെല്ലുവിളി ഏറ്റെടുത്തതിന്റെ പുറകിൽ ഒരു പ്രണയം ഊഹിക്കാവുന്നതാണു. കാലാന്തരത്തിൽ രാജാവായി കഴിഞ്ഞപ്പോൾ മറ്റൊരുവന്റെ ഭാര്യയായി തീർന്ന തന്റെ പൂർവ്വ ഭാര്യയെ ബലാല്ക്കാരേണ തിരികെ കൊണ്ടു വന്നതിലും പ്രണയം വായിച്ചെടുക്കുവാൻ കഴിയും. മുൻഭർത്താവിൽ മക്കളുള്ള മീഖളിനു ദാവീദിൽ നിന്നു മക്കളുണ്ടായില്ല എന്നതു ആ വിവാഹത്തിലെ അപാകതയുടെ ഫലമാണെന്നു ചിന്തിക്കുന്നതിൽ തെറ്റില്ല.തിരികെ വിളിച്ചുകൊണ്ടു വന്നു ഭാര്യാപദം നൽകിയ മീഖൾ ആദ്യഭാര്യയെന്ന നിലയിൽ കൂടുത്ൽ സ്വാതന്ത്ര്യം കാണിച്ചതു ദാവീദിനു അലോസരമുളവാക്കിയെന്നു. 2. ശമുഃ ആറാമദ്ധ്യായത്തിൽ കാണുന്നു. 2.ശമുഃ 6;20 ൽ ''നിസ്സാരന്മാരിൽ ഒരുത്തൻ തന്നെത്തന്നെ അനാവൃതമാക്കുന്നതു പോലെ ഇന്നു തന്റെ ദാസന്മാരുടെ ദാസികൾ കാൺകെ തന്നെത്താൻ അനാവൃതനാക്കിയ യിസ്രയേലിന്റെ  രാജാവു മഹത്വമുള്ളവൻ.'' എന്ന മീഖളിന്റെ പരിഹാസ വാക്കുകൾക്കു ദാവീദു നൽകിയ മറുപടി അവരുടെ ഇടയിൽ  സംജാതമായ അനിഷ്ടത്തിന്റെ പ്രതിഫലനമായി കാണുന്നതിൽ തെറ്റില്ല.ദാവീദു പറഞ്ഞു.'' ഞാൻ ഇനിയും യഹോവയുടെ മുമ്പാകെ  ഇതിലധികം ഹീനനും നിന്ദിതനും ആയിരിക്കും.'' എന്ന ദാവീദിന്റെ വാക്കുകളിൽ ,ഞാൻ എന്റെ ഇഷ്ടം പോലെ ചെയ്യും നീയാരാണു എന്നെ ചോദ്യം ചെയ്യുവാൻ എന്ന ഒരു സാധാരണ ഭർത്താവിന്റെ പ്രതികരണത്തിന്റെ മാന്യമായ പതിപ്പായി കാണാവുന്നതാണു.എന്നാൽ ഈ എതിർപ്പിനോടൊപ്പം, ലൗകിക ബന്ധങ്ങളേക്കാൾ  അധികം ദൈവത്തിനു സ്ഥാനം നൽകുന്ന ദാവീദിന്റെ ശ്രേഷ്ഠതയും ഇതിൽ വെളിവാകുന്നുണ്ടു. ശൗലിന്റെ മകളായ  മീഖളിനു ജീവപര്യന്തം ഒരു കുട്ടിയും ഉണ്ടായില്ലായെന്നു രേഖപ്പെടുത്തിയിരിക്കുന്നതു  മീഖളിനു ലഭിച്ച ശിക്ഷയോടൊപ്പം അവരുടെ ബന്ധത്തിലെ അസ്വാഭാവികതയും വെളിവാകുന്നു.
                                              അബീഗയിൽ, അഹീനോവ, ബേത്- ശേബാ എന്നിവരെ ഭാര്യമാരാക്കിയതിലും ചില അപാകതകൾ കാണാവുന്നതാണു.അബീഗയിലിന്റേയും ബേത്-ശേബയുടേയും ആദ്യവിവാഹം ആയിരുന്നില്ലാ ഇതു എന്നതാണു ഒരു വസ്തുത.ഈ മൂന്നുപേരേയും ഭാര്യമാരാക്കിയതു എത്രമാത്രം നീതിപൂർവ്വമായ പ്രവൃത്തിയായിരുന്നു എന്നു ചിന്തിക്കേണ്ടതുണ്ടു. ദാവീദിന്റെ രണ്ടാം ഭാര്യയായിട്ടാണു അബീഗയിലിനെ കാണുന്നതു.ദുഷ്ടനായ ഭർത്താവിന്റെ പ്രവൃത്തിയിൽ മനംനൊന്തു തന്റെ അടുക്കൽ വന്നു ക്ഷമ ചോദിക്കുകയും തങ്ങൾക്കു ആവശ്യമുള്ളതെല്ലാം നൽകുകയും ചെയ്തതിന്റെ പ്രത്യുപകാരമായിരുന്നു, ഭർത്താവു മരിച്ചപ്പോൾ അവളെ ഭാര്യയായി  സ്വീകരിച്ചതിന്റെ പിന്നിലുള്ള ദാവീദിന്റെ  ചേതോവികാരമെന്നു പറയാവുന്നതാണു.''അവൾ നല്ല വിവേകമുള്ളവളും സുന്ദരിയുമായിരുന്നു '' എന്നു അബീഗയിലിനെ കുറച്ചു പറഞ്ഞിരിക്കുന്നതു കൂടെ കൂട്ടി വായിക്കുമ്പോൾ, പ്രത്യുപകാരം മാത്രമല്ല ദാവീദു അവളെ ഭാര്യയാക്കിയതിനു കാരണം എന്നു ചിന്തിക്കാവുന്നതാണു.അവൾ ഒരു പുറജാതിക്കാരി ആയതുകൊണ്ടാകാം അതോടൊപ്പം  യിസ്രായേലിൽ നിന്നു  അഹീനോവാമിനേയും കൊണ്ടു വന്നു ഭാര്യയാക്കിയതു.ഇവരിൽ ജനിച്ച പുത്രന്മാർ ദാവീദിനു ദുഃഖം മാത്രമാണു നൽകിയതു എന്നതും ആ ബന്ധത്തിലെ അപാകതയുടെ സൂചനയായി കാണാം.
                                                   ബേത്- ശേബയെ ഭാര്യയാക്കിയതാണു ദാവീദിന്റെ ജീവിതത്തിൽ ഉണ്ടായ വലിയ തെറ്റു.തന്റെ ജനത്തിന്റെ സുസ്ഥിതിയും നന്മയും സുരക്ഷിതത്വവും കാത്തുസൂക്ഷിക്കുവാൻ ഉത്തരവാദിത്വമുള്ള രാജാവാണു,തനിക്കു വേണ്ടിയും തന്റെ ജനത്തിനു വേണ്ടിയും യുദ്ധം ചെയ്യുന്ന രാജ്യസ്നേഹിയും രാജഭക്തനും ആത്മാർത്ഥതയുള്ളവനുമായ ഒരു പടയാളിയുടെ ഭാര്യയോടു ഈ നിന്ദ്യമായ പ്രവൃത്തി ചെയ്തതു.ഒരു ബലഹീന നിമിഷത്തിൽ സ്വയം നിയന്ത്രിക്കുവാൻ കഴിയാതെ തെറ്റിലേക്കു വഴുതി വീണതു വേണമെങ്കിൽ സാധൂകരിക്കാം. എന്നാൽ തന്റെ അവിഹിത വേഴ്ചയിൽ ഉണ്ടായ ഗർഭം അവളുടെ ഭർത്താവിന്റെ തലയിൽ അടിച്ചേല്പിക്കുവാനുള്ള ഗൂഡതന്ത്രങ്ങൾ  ദാവീദു മെനഞ്ഞതു ഒരിക്കലും  സാധൂകരിക്കാവുന്ന ഒരു തെറ്റല്ല.അതു ഫലവത്തായില്ലായെന്നു കണ്ടപ്പോൾ ചെയ്തതാകട്ടെ മനുഷ്യത്വമില്ലായ്മയാണു. നാരപരാധിയായ ആ രാജ്യസ്നേഹിയെ നിഷ്ഠുരമായി വധിക്കുവാൻ കളമൊരുക്കിയതാകട്ടെ, അതിനുള്ള കത്തു അവന്റെ കൈയ്യിൽ തന്നെ കൊടുത്തു വിട്ടായിരുന്നു എന്നതാണു  ഏറ്റം നീചമായ കാര്യം. അതുമല്ല,  ജനത്തിന്റെ കണ്ണിൽ പൊടിയിടുവാനും, താൻ ദീനാനുകമ്പിയും പ്രജാതല്പരനുമായ  ഒരു രാജാവാണെന്നു വരുത്തി തീർക്കുവാനുമായി ബേത്ശേബയെ ഭാര്യയായി സ്വീകരിക്കുകയും ചെയ്യുന്നു.ഒന്നും തന്റെ കണ്ണിനു മറവായിരിക്കാത്തവനും , പാപത്തെ വെറുക്കുകയും പാപിയെ സ്നേഹിക്കുകയും ചെയ്യുന്ന യഹോവ നാഥാൻ  പ്രവാചകനെ ദാവീദിന്റെ തെറ്റു ബോദ്ധ്യപ്പെടുത്തുവാനായി പറഞ്ഞയച്ചു. തന്റെ തെറ്റു ചൂണ്ടിക്കാട്ടിയ യഹോവയുടെ പ്രവാചകന്റെ മുമ്പിൽ വെച്ചു തന്നെ ദാവീദു പശ്ചാത്തപിക്കുകയും ഞാൻ യഹോവയോടു പാപം ചെയ്തപോയി എന്നു ഏറ്റുപറയുകയും ചെയ്തു.യഹോവ ദാവീദിന്റെ പാപം മോചിച്ചു. ദാവീദു രാജാവു സാധാരണക്കാരിൽ നിന്നു വേറിട്ടു നിൽക്കുന്നതു ഇവിടെയാണു. പാപം ചെയ്തു എന്നു തിരിച്ചറയുമ്പോൾ തന്നെ , അതിനെക്കുറിച്ചു പശ്ചാത്തപിക്കുകയും ഏറ്റുപറഞ്ഞു ഉപേക്ഷിച്ചു  പുതുക്കപ്പെട്ട ഒരു ജീവിതത്തിലേക്കു കടക്കുവാനുള്ള അഭിവാഞ്ച, അതാണു ദാവീദിനെ  ശ്രേഷ്ഠനാക്കി നിർത്തുന്നതു.തെറ്റുകൾ മാനുഷികവും പശ്ചാത്താപം ദൈവികവുമാണെന്നു പറയാറുണ്ടല്ലോ.''ദൈവമേ നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായ ആത്മാവിനെ എന്നിൽ പുതുതാക്കേണമേ.'' എന്നു പശ്ചാത്താപവിവശമായ ഹൃദയത്തിൽ നിന്നുയർന്ന ആ പ്രാർത്ഥന ഇന്നും സത്യവാശ്വാസികൾക്കു ആശ്വാസം പകരുന്നതായി പരിണമിക്കുവാൻ കാരണം അതിന്റെ പിന്നിൽ തുടിക്കുന്ന ദാവീദിന്റെ പശ്ചാത്താപവിവശമായ ഹൃദയം അവിടെ മുഴങ്ങുന്നു എന്നതാണു.ദാവീദിന്റെ ഹൃദയം മുഴുവൻ തുറന്നു കാട്ടുന്ന 51-ാം സങ്കീർത്തനം  നമ്മുടെ ആരാധനകളിലും നമസ്കാരങ്ങളിലും കൂദാശകളിലും ഉൾപ്പെടുത്തുവാൻ നമ്മുടെ പിതാക്കന്മാൻ തയ്യാറായതു അതിന്റെ മഹത്വം വെളിവാക്കുന്നതോടൊപ്പം അതു ആത്മാർത്ഥമായി ഉരുവിട്ടു നാമും ആ പുതുക്കപ്പെട്ട ജീവിതം കരഗതമാക്കണമെന്ന ഉദ്ദേശത്തോടെയാണു.
                                    പാപം മോചിച്ചുകിട്ടിയെങ്കിലും പാപത്തിന്റെ ഫലം ദാവീദിനു ആയുഷ്ക്കാലം മുഴുവനും അനുഭവിക്കേണ്ടതായി വന്നുവെന്ന സത്യം ഇവിടെ നാം അറിയേണ്ടതുണ്ടു.പാപത്തിൽ നിന്നു അകന്നു ജീവിക്കേണ്ടതിന്റെ ആവശ്യകതയാണു അതു വെളിവാക്കുന്നതു.'' യഹോവ നിന്റെ പാപം മോചിച്ചു തന്നിരിക്കുന്നു; നീ മരിക്കയില്ല.'' എന്നു നാഥാൻ പ്രവാചകൻ മുഖാന്തിരം യഹോവ അരുളിച്ചെയ്തതിൽ പാപമോചനത്തിന്റെ പ്രത്രേകത എന്താണു എന്നു വ്യക്തമാകുന്നു.പാപം ഏറ്റു പറഞ്ഞു ഉപേക്ഷിക്കുന്നതു മൂലം പാപത്തിന്റെ ശമ്പളമായ മരണത്തിൽ നിന്നു വിടുതൽ ലഭിക്കുമെങ്കിലും പാപത്തിന്റെ അനന്തരഫലങ്ങൾ ഈ ലോകത്തിൽ വെച്ചു തന്നെ കുറെയൊക്കെ അനുഭവിച്ചേ മതിയാകു എന്നു പിന്നീടുള്ള ദാവീദിന്റെ ജീവിതം വ്യക്തമാകുന്നു.'' നിനക്കു ജനിച്ചിട്ടുള്ള കുഞ്ഞു മരിച്ചു പോകും.'' ദൈവത്തിന്റെ അരുളപ്പാടു  താമസം കൂടാതെ  സത്യമായി ഭവിക്കുന്നു.ദാവീദിന്റെ ഈ വലിയ തെറ്റിനു കിട്ടുന്ന ശിക്ഷയെക്കുറിച്ചു നാഥാൻ പ്രവാചകൻ ആദ്യമേ പറഞ്ഞതു പത്തു മുതലുള്ള വാക്യങ്ങളിൽ വായിക്കുന്നതു ഇപ്രകാരമാണു.'' വാൾ നിന്റെ ഗൃഹത്തിൽ നിന്നു വിട്ടുമാറുകയില്ല. നിന്റെ സ്വന്ത ഗൃഹത്തിൽ നിന്നു ഞാൻ നിനക്കു അനർത്ഥം വരുത്തും. നീ കാൺകെ ഞാൻ നിന്റെ ഭാര്യയെ എടുത്തു നിന്റെ കൂട്ടുകാരനു കൊടുക്കും .അവൻ ഈ സൂര്യന്റെ വെട്ടത്തുവെച്ചു തന്നെ നിന്റെ ഭാര്യയോടു കൂടെ ശയിക്കും.നീ ഇതു രഹസ്യത്തിൽ ചെയ്തു.ഞാനോ  ഈകാര്യം യിസ്രായേൽ ഒക്കെയും കാൺകെ സൂര്യന്റെ വെട്ടത്തു തന്നെ നടത്തും.'' പാപം മോചിച്ചു മരണത്തിൽ നിന്നു വിമോചിതനായെങ്കിലും ഈ പറഞ്ഞ കാര്യങ്ങളെല്ലാം ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ദാവീദിനു അനുഭവിക്കേണ്ടതായി വന്നു.ഒരു മകൻ അവന്റെ സഹോദരിയെ വഷളാക്കി.അതിന്റെ പ്രതികാരമായി അവളുടെ സഹോദരൻ അവനെ വധിച്ചു.ആ മകൻ തന്നെ പരസ്യമായി അപ്പന്റെ വെപ്പാട്ടികളോടൂ കൂടെ ശയിച്ചു. അവൻ രാജകിരീടത്തിനായി അപ്പനെതിരേ പടയൊരുക്കി. വധിക്കപ്പെട്ടു. മറ്റൊരു മകൻ സ്വയം രാജാവായി അവരോധിച്ചു. അങ്ങനെ ജീവിതകാലം മുഴുവൻ  വാൾ പിൻതുടരുന്ന കാഴ്ചയാണു പിന്നീടു നാം കാണുന്നതു. വാൾ എന്നതു കൊണ്ടു നാശമോ മരണമോ മാത്രമല്ല കഠിനദുഃഖവും അർത്ഥമാക്കുന്നുണ്ടു. യെറുശലേം ദേവാലയത്തിൽ ശിശുവായ യേശുവിനേയും കൊണ്ടു എത്തിയ കന്യകമറിയാമിനോടു ശിമ്യോൻ പറഞ്ഞതു വി.ലൂക്കോഃ2;35 ൽ  '' നിന്റെ സ്വന്ത പ്രാണനിൽ  കൂടിയും ഒരു വാൾ കടക്കും.'' എന്നു പറഞ്ഞിരിക്കുന്നതു ആ അർത്ഥത്തിലാണു. തെറ്റു മാനുഷികമാണു എന്നു പറഞ്ഞു സമാധാനിക്കുകയല്ല; തെറ്റു സംഭവിക്കാതെ തങ്ങളെ തന്നെ സൂക്ഷിക്കുകയാണു ദുഃഖങ്ങൾ ഒഴിവാക്കുവാനുള്ള മാർഗ്ഗം എന്നു ഇതു നമ്മെ ഉദ്ബോധിപ്പിക്കുന്നു.എങ്കിലും മനുഷ്യൻ ബലഹീനനാകയാകയാലും,പാപം നിറഞ്ഞ ലോകത്തിലാണു ജീവിക്കുന്നതു എന്നതിനാലും പാപം വന്നു ചേരാവുന്നതാണു. അവിടെയെല്ലാം പശ്ചാത്തപിച്ചു ഏറ്റു പറഞ്ഞു ദൈവത്തിങ്കലേക്കു അടുക്കുമ്പോൾ, വന്നു ചേരുന്ന  ദുഃഖങ്ങളേയും പ്രതിസന്ധികളേയും നേരിടുവാനും അതിജീവിക്കുവാനും,അവിടെ തളർന്നും തകർന്നും പോകാതെ ജയമുള്ള ജീവിതത്തിലേക്കു കടന്നു ചെല്ലുവാനുള്ള ആത്മബലം പ്രാപിക്കും എന്ന വലിയ സത്യം ദാവീദിന്റെ ജീവിതം നമുക്കു ഓതിത്തരുന്നു.  ബത്ശേബയിൽ ജനിച്ച പ്രിയപുത്രൻ രോഗബാധിതനായി മരിച്ചപ്പോൾ ഉണ്ടായ അഗാധമായ ദുഃഖത്തിൽ, ''ഞാൻ അവന്റെ അടുക്കലേക്കു  പോകയല്ലാതെ അവൻ എന്റെ അടുക്കലേക്കു മടങ്ങി വരികയില്ലല്ലോ.'' എന്നു പ്രത്യാശയോടെ പറഞ്ഞു മകനെ യാത്ര അയയ്ക്കുവാനുള്ള ആത്മബലം ദാവീദിനു ലഭിച്ചതു പശ്ചാത്തപിച്ചു ദൈവത്തിങ്കലേക്കു തിരിച്ചു വന്നതിന്റെ ഫലമാണു. ദാവീദിന്റെ  മഹത്വവും അതുതന്നെയാണു. താരതമ്യേന പ്രശ്ന രഹിതമായ ഭാര്യാഭർത്തൃബന്ധത്തിനു കാരണവും അതു തന്നെയാണു.
പിതൃപുത്രബന്ധം
(-------------------
                                           ദാവീദിനെ പോലെ മക്കളെ ഇത്രമാത്രം സ്നേഹിച്ച ഒരു പിതാവിനെ വി.വേദപുസ്തകത്തിൽ  വേറെ നമുക്കു കാണാൻ കഴിയുകയില്ല. ഉദാഹരണങ്ങൾ അനവധിയാണു.പ്രഥമവും പ്രധാനവുമായി നമുക്കു ദർശിക്കുവാൻ കഴിയുന്നതു ബേത്ശേബയിൽ അവിഹിതമായി ജനിച്ച  പുത്രനോടുള്ള സ്നേഹാതിരേകമാണു. അവൻ മരിച്ചു പോകും എന്നു യഹോവ കല്പിച്ചെങ്കിലും രോഗബാധിതനായി കിടന്ന മകനു വേണ്ടി ഏഴുദിവസം ഉപവസിക്കുകയും പ്രാർത്ഥിക്കുകയും,ഭക്ഷണം കഴിക്കാതിരിക്കുകയും,രാത്രിയിൽ തറയിൽ കിടക്കുകയും, മുഷിഞ്ഞ വസ്ത്രം മാറാതിരിക്കുകയും ചെയ്യുന്നു. ദാവീദു രാജാവിൽ  അവിടെ കാണുന്നതു അതുല്യമായ പുത്രവാത്സല്യം  ആണു.മകന്റെ ജീവനുവേണ്ടി യഹോവയുടെ മുമ്പാകെ  സങ്കടപൂർവ്വം യാചന നടത്തുന്ന ഒരു സ്നേഹനിധിയായ പിതാവിന്റെ ഹൃദയത്തുടിപ്പുകളാണു അവിടെ മുഴങ്ങി കേൾക്കുന്നതു. എന്നാൽ തന്റെ ആഗ്രഹത്തിനും അപേക്ഷകൾക്കും വിപരീതമായി കുഞ്ഞു  മരിച്ചപ്പോഴുള്ള പ്രതികരണത്തിലും ആ പുത്രവാത്സല്യം നിഴലിട്ടു നിൽക്കുന്നുണ്ടു. മകൻ മരിച്ചു എന്നു മറ്റുള്ളവരുടെ മുഖഭാവത്തിൽ നിന്നു ഗ്രഹിച്ച ദാവീദു രാജാവു എഴുന്നേറ്റു വസ്ത്രം മാറുകയും ഭക്ഷിക്കുകയും ചെയ്യുന്നതു കണ്ടപ്പോൾ  എല്ലാവരും വിസ്മയിച്ചു. ഇതു എന്തു എന്നു ചോദിച്ചു പോയി. ദാവീദിന്റെ മറുപടി 2.ശമുഃ 12;22,23 നമുക്കു കാണാം.മകന്റെ വേർപാടിൽ ദുഃഖമുണ്ടെങ്കിലും പ്രത്യാശ കൈവാടാത്ത ഒരാളായിട്ടാണു ദാവീദിനെ അവിടെ കാണുന്നതു എന്നു നാം കണ്ടതാണല്ലോ.അങ്ങേ ലോകത്തു തന്റെ മകൻ ഉണ്ടാകുമെന്നുള്ള  ഉറച്ച വിശ്വാസമാണു ആ വാക്കുകളിൽ പ്രകടമാകുന്നതു.മക്കളുടെ ഈ ലോകജീവിതസൗഭാഗ്യങ്ങൾ മാത്രമല്ല,അങ്ങേ ലോകത്തിലെ നിത്യജീവിതത്തേയും സ്വപ്നം കാണുന്ന ഒരു പിതാവായി ദാവീദു ഇവിടെ നമുക്കു മാതൃകയാകുന്നു.
                                            ദാവീദിന്റെ മൂത്തപുത്രനായ അമ്നോൻ, തന്റെ മകളും അബ്ശാലോമിന്റെ സഹോദരിയും,അവന്റെ സഹോദരിയും കൂടിയായ താമാറിനോടു ചെയ്ത നീചപ്രവൃത്തി അറിഞ്ഞ ദാവീദിനു കോപം ജ്വലിച്ചുവെങ്കിലും അവനെ ശിക്ഷിക്കുന്നതിനു ദാവീദിന്റെ പുത്രവാത്സല്യം അനുവദിച്ചില്ല.അതിവാത്സല്യം ഒരു പിതാവിനെ കൊണ്ടെത്തിക്കുന്ന നിസ്സഹായാവസ്ഥയാണു ഇവിടെ കാണുന്നതു.എന്നാൽ വൈരാഗ്യം മനസ്സിൽ കൊണ്ടു നടന്ന അബ്ശാലോം രണ്ടു വർഷം കഴിഞ്ഞു അമ്നോനെ വധിച്ചു. വാർത്ത അറിഞ്ഞ ദാവീദു എഴുന്നേറ്റു വസ്ത്രം കീറി നിലത്തു കിടന്നു.നീചപ്രവൃത്തി ചെയ്തവനാണെങ്കിലും മകനുണ്ടായ ദാരുണമായ അന്ത്യത്തിൽ സ്നേഹനിധിയായ ഒരു പിതാവിനു ഉണ്ടാകുന്ന വേദനയും ദുഃഖവുമാണു ആ ചെയ്തിയിൽ വെളിപ്പെടുന്നതു.മകനെ വധിച്ചതു മറ്റൊരു മകനായതു കൊണ്ടു കരയുവാനല്ലാതെ മറ്റൊന്നും ആ പിതാവിനു കഴിയുന്നില്ല.എന്തൊരു നിസ്സഹായാവസ്ഥ.
                                              അബ്ശാലോമിന്റെ നിഷ്ഠുര പ്രവൃത്തി ദാവീദിനെ വേദനിപ്പിച്ചെങ്കിലും അവനോടുള്ള സ്നേഹം വറ്റിപ്പോയിരുന്നില്ല.അബ്ശാലോം അവിടെനിന്നൂ ഓടിപ്പോയി അമ്മയുടെ പിതാവായ ഗെശൂർ രാജാവു തൽമയിയുടെ അടുക്കൽ മൂന്നു വർഷം പാർത്തു.ദാവീദിന്റെ മനസ്സു അബ്ശാലോമിലേക്കൂ ചാഞ്ഞു തുടങ്ങിയെന്നു അറിഞ്ഞ യോവാബിലൂടെ അബ്ശാലോം തിരികെ എത്തി. പക്ഷെ, കൊട്ടാരത്തിൽ താമസിക്കുവാൻ ദാവീദൂ അനുവദിച്ചില്ല.തന്റെ മുഖം കാണാൻ മകനെ അനുവദിക്കാതിരുന്ന ദാവീദു രണ്ടു വർഷം കഴിഞ്ഞുു മനസ്സലിഞ്ഞു അവനെ സ്വീകരിക്കുകയും ചുംബിക്കുകയും ചെയ്യുന്നു..ക്ഷമിക്കുകയും സഹിക്കുകയും പൊറുക്കുകയും ചെയ്യുന്ന ഒരു വാത്സല്യമാണു ഇവിടെയും കാണുന്നതു.എന്നാൽ കൗശലക്കാരനായ അബ്ശാലോം അപ്പനെതിരായി കരുക്കൾ നീക്കി.രാജാവിനെതിരായി പടയൊരുക്കി.പുത്രവാത്സല്യം മകന്റെ മുമ്പിൽ നിന്നു ഓടിപ്പോകാനാണു പ്രേരിപ്പിച്ചതു.അബ്ശാലോമിനു എതിരായി നീങ്ങുവാൻ ദാവീദു നിർബ്ബന്ധിതനായി,യോവാബിനെ അതിനു അനുവദിച്ചെങ്കിലും 'അബ്ശാലോം രാജകുമാരനോടു എന്നെ ഓർത്തു കനിവോടെ പെരുമാറുവീൻ.' എന്നു അവരോടു പറഞ്ഞതിൽ  ആ പിതൃഹൃദയം നമുക്കു വായിച്ചെടുക്കുവാൻ കഴിയും.എങ്കിലും തന്റെ ആഗ്രഹത്തിനും പ്രതീക്ഷയ്ക്കും വിപരീതമായി അബ്ശാലോം വധിക്കപ്പെട്ടപ്പോൾ ആ പിതൃഹൃദയം തകർന്നു പോയി.'' എന്റെ മകനെ അബ്ശാലോമേ, എന്റെ മകനെ അബ്ശാലോമെ ഞാൻ നിനക്കു പരം മരിച്ചിരുന്നുവെങ്കിൽ കൊള്ളായിരുന്നു.'' എന്നു പറഞ്ഞു വിലപിക്കുന്ന ദാവീദിന്റെ വാക്കുകൾ ഏതൊരു വായനക്കാരന്റേയും കണ്ണുകൾ ഈറനണിയിക്കും .മറ്റാരിലും ദർശിക്കുവാൻ കഴിയാത്ത പുത്രവാത്സല്യത്തിന്റെ അനുരണനം ഈ വാക്കുകളിൽ കേൾക്കുന്നതോടൊപ്പം, തന്റെ പ്രവൃത്തികളുടെ ദോഷമാണു ഇതിനൊക്കെ കാരണമെന്ന കുറ്റബോധവും ചേർന്നു കിടപ്പുണ്ടു എന്നു  ചിന്തിക്കുന്നതിൽ തെറ്റില്ല. ഇതിലും നിസ്സാരമായ തെറ്റുകൾ ചെയ്യുമ്പോൾ  തങ്ങളുടെ മക്കളോടു ' നീ ഇനിയും എന്റെ മകനല്ലാ 'യെന്നു പറയുന്ന മാതാപിതാക്കളോടു താരതമ്യം ചെയ്യുമ്പോഴാണു ദാവീദിന്റെ പുത്രവാത്സല്യത്തിന്റെ വലിമ വ്യക്തമാകുന്നതു. എന്നാൽ പിതാവിൽ പ്രകടമാകുന്ന  ഈ പുത്രവാത്സല്യം മക്കൾക്കാർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ലായെന്നതാണു ഒരു വിരോധാഭാസം. മക്കളോടുള്ള മാതാപിതാക്കളുടെ സ്നേഹത്തിനു തുല്യമായി മക്കൾ സ്നേഹം തിരികെ കൊടുക്കുന്നതു നദി തിരികെ ഒഴുകുന്നതിനു തുല്യമാണെന്നു പറയാറുണ്ടല്ലോ.മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുതു എന്ന പഴമൊഴിയും സുപരിചിതമാണു. അതിവാത്സല്യവും ദുഃഖദായകമാണു എന്ന സത്യം ഇതു വിളിച്ചോതുന്നു.
                                              ഇത്രമാത്രം മക്കളെ സ്നേഹിച്ച ആ പിതാവിനു മക്കളിൽ നിന്നു ലഭിച്ചതു ദുഃഖം മാത്രമായിരുന്നു.മക്കളെക്കുറിച്ചു ഓർത്തു കരഞ്ഞ ഒരു പിതാവു വി.വേദപുസ്തകത്തിൽ വേറെ ഇല്ലെന്നു തന്നെ പറയാം. നേരത്തെ നാം  ചിന്തിച്ച യാക്കോബിനെ മറന്നുകൊണ്ടല്ല ഇതു പറയുന്നതു. അതിലും ഒരുപടി കൂടെ ഈ കാര്യത്തിൽ ദാവീദു  ഉയർന്നു നിൽക്കുന്നു.ഒരു മകൻ ജനിച്ചു ദിവസങ്ങൾ കഴിയും മുമ്പെ, ഒന്നു താലോലിക്കുവാനോ ഒരുമ്മ കൊടുക്കുവാനോപോലും അവസരം ലഭിക്കാതെ മരണം അപഹരിച്ചു കൊണ്ടുപോയതിൽ ആ പിതാവു ദുഃഖിക്കുന്നതു നാം കണ്ടുകഴിഞ്ഞതാണല്ലോ. ഒരു മകൻ സഹോദരിയെ ബലാത്സംഗം ചെയ്തതും, അതിനു പകരമായി ഒരു മകൻ മറ്റൊരു മകനെ കൊന്നതും,രാജകിരീടത്തിനു വേണ്ടി പടയൊരുക്കം നടത്തി പടയാളികളാൽ ഒരു മകന്കൊ‍ല്ലപ്പെട്ടതും ഒരു മകൻ സ്വയം രാജാവായി അവരോധിക്കപ്പെട്ടതുമെല്ലാം വേദനാജനകമായ അനുഭവങ്ങളായിരുന്നുവല്ലോ.ഇങ്ങനെ ജീവിതാന്ത്യം വരെ മക്കൾ ഒരു വേദനയായി, ദുഃഖമായി മനസ്സിലേക്കു  ഇടിച്ചുകയറിവന്നപ്പോഴു ഏതൊരു പിതാവും തളർന്നു താളടിയായി വീണുപോകാവുന്ന സന്ദർഭത്തിൽ ആത്മബലത്തോടെ നേരിട്ട ഒരു പിതാവെന്ന നിലയിൽ ദാവീദു മാതൃകയാകുന്നു.
                                              ചെയ്തുപോയ തെറ്റുകൾ തിരിച്ചറിഞ്ഞു പശ്ചാത്തപിക്കുകയും ,ദൈവമുമ്പാകെ ഏറ്റുപറയുകയും,നിർമ്മലമായ ഹൃദയത്തിനും പുതിയ ആത്മാവിനു വേണ്ടി ദാഹിക്കുകയും, ശത്രുവിനെ സ്നേഹിക്കുകയും , തന്നെ വധിക്കുവാൻ ഒരുങ്ങിപുറപ്പെട്ട  ശൗലിനോടു അല്പം പോലും കോപവും പകയും മനസ്സിൽ സൂക്ഷിക്കാതെയും, യഹോവയിൽ ആശ്രയിക്കുകയും, യഹോവ തന്നെ ആശ്രയമായിരിക്കുകയും ചെയ്ത ദാവീദിനു എന്തു കൊണ്ടു മക്കളിൽ നിന്നു ഈ വിധ ദുഃഖാനുഭവങ്ങൾ ഉണ്ടായി എന്നതു ഗൗരവമായി ചിന്തിക്കേണ്ട ഒന്നാണു. വൈവാഹിക ബന്ധത്തിലെ അപാകതകൾ ഒരു പരിധിവരെ ഇതിനു കാരണമാണെന്നു പറയാവുന്നതാണു. നേരത്തെ നാം കണ്ടതുപോലെ എട്ടു ഭാര്യമാരും ദാവീദിന്റെ ജീവിതത്തിലേക്കു കടന്നുവന്ന വഴികൾ ഈ ചിന്തയെ സാധൂകരിക്കുന്നു. അബ്രഹാമിന്റെ പുത്രനായ യിസഹാക്കിനു  ഒരു ഭാര്യയെ കണ്ടെത്താൻ  ഏല്യാസറിനെ ചുമതലപ്പെടുത്തിയപ്പോൾ അബ്രഹാം നൽകിയ നിർദ്ദേശങ്ങൾ ,ദാവീദു ഭാര്യമാരെ തെരഞ്ഞെടുത്തതുമായി ചേർത്തു വായിക്കുമ്പോൾ  ഈ ബന്ധങ്ങളിലെ അപാകതകൾ വ്യക്തമാകും.ഭാര്യയെ തെരഞ്ഞെടുക്കുന്നതു ശ്രദ്ധാപൂർവ്വം ആയെങ്കിൽ മാത്രമേ  സമധാന പൂർണ്ണമായ ഒരു കുടുംബജീവിതം സാദ്ധ്യമാകുകയുള്ളു എന്നു ഇതു വീണ്ടും നമ്മെ ഓർമ്മിപ്പിക്കുന്നു.
                            ,       ,          ബേത്ശേബയുമായുള്ള അവിഹിതബന്ധവും അതിനെ തുടർന്നുള്ള നിഷ്ഠുരപ്രവൃത്തികളുമാണു ദാവീദിന്റെ മക്കൾ പിതാവിനെ ദുഃഖിപ്പിക്കുന്നവരായി തീരുവാനുള്ള ഒരു കാരണം.പശ്ചാത്തപിച്ചു പാപമോചനം നേടിയാലും അതിന്റെ അനന്തരഫലങ്ങൾ നമ്മെ  പിൻതുടരുമെന്ന യാഥാർത്ഥ്യം  നാം ചിന്തിച്ചുകഴിഞ്ഞതാണു.എന്നാൽ അതു മക്കളിൽ കൂടെയുള്ള തിരിച്ചടിയായി പരിണമിക്കുവാൻ ഒരു കാരണമുണ്ടു. മാതാപിതാക്കളുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന തിന്മകൾ അതേപടിയോ, അതിൽ അല്പം കൂടുതലായോ മക്കളുടെ രക്തത്തിലേക്കു പകരുമെന്നതു ഒരു യാഥാർത്ഥ്യം ആണു. ആദ്യപുസ്തകത്തിലെ കായേൻ അതിന്റെ തെളിവാണു.കാമവികാരങ്ങളെ നിയന്ത്രിച്ചു നിർത്തുവാൻ കഴിയാതെ പരപുരുഷഭാര്യയായ ബേത്ശേബയുമായുള്ള അവിഹിതബന്ധം,സഹോദരിയെ ബലാത്സംഗം ചെയ്യുന്നിടത്തോളം വളർന്നു  മക്കളിൽ എന്നു അമ്നോന്റേയും താമാറിന്റേയും സംഭവം വെളിവാക്കുന്നു .തന്റെ അവിഹിതബന്ധം മറച്ചുവെയ്ക്കുവാനും ഊരിയാവിൽ അടിച്ചേല്പിക്കുവാനും ദാവീദു സ്വീകരിച്ച കൗശലമാർഗ്ഗങ്ങൾ അബ്ശാലോമിൽ എത്തുമ്പോൾ ഒരുപടികൂടെ കടന്നു തന്നിലേക്കുതന്നെ തിരിച്ചു വരുന്ന കാഴ്ചയും കാണുന്നു. മക്കളിൽ പ്രകടമാകുന്ന ഈ ദുഷ്പ്രവൃത്തികളെല്ലാം പിതാവിൽനിന്നു പകർന്നു കിട്ടിയതാണെന്നതിൽ സംശയത്തിനു അവകാശമില്ല. മക്കൾ നന്മയിൽ വളരുവാനും മാതാപിതാക്കൾക്കു ആശ്വാസവും സന്തോഷവുമായി മാറുവാനും ഇടയാകണമെങ്കിൽ മാതാപിതാക്കൾ ഹൃദയത്തിൽ നന്മ സൂക്ഷിക്കുന്നവരും,വികാരവിചാരങ്ങളെ നിയന്ത്രിക്കുന്നവരും, പാപത്തിൽനിന്നു അകന്നു  ജീവിക്കുന്നവരും ആയിത്തീർന്നേ മതിയാകൂ എന്നു ദാവീദിന്റെ ഈ ജീവിതാനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു.അതോടൊപ്പം പ്രശ്നങ്ങളുടേയും ദുഃഖങ്ങളുടേയും നടുവിൽ തളർന്നു പോകാതിരിപ്പാൻ ആത്മതപനവും പശ്ചാത്താപവും ദൈവാശ്രയവും അനുപേക്ഷണീയമാണു എന്നും ഓർമ്മിപ്പിക്കുന്നു. '' ഞാൻ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു.എനിക്കു വിരോധമായി  പാളയമിറങ്ങിയിരിക്കുന്ന ആയിരം ആയിരം ജനങ്ങളെ ഞാൻ  ഭയപ്പെടുകയില്ല.''( സങ്കീഃ 3; 5,6) എന്നിങ്ങനെ ,തന്റെ മകനായ അബ്ശാലോമിനെ ഭയന്നു  ഓടിപ്പോയ രാത്രിയിൽ  സ്വജീവിതാനുഭവത്തിൽ നിന്നു പാടുവാനും, '' ധാന്യവും വീഞ്ഞും വർദ്ധിച്ചപ്പോൾ അവർക്കുണ്ടായതിലും അധികം സന്തോഷം നീ എന്റെ ഹൃദയത്തിൽ നൽകിയിരിക്കുന്നു. ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും നീയല്ലോ യഹോവേ എന്നെ നിർഭയം വസിക്കുമാറാക്കുന്നതു.''( സങ്കീഃ 4; 7,8) എന്നിങ്ങനെ താൻ അനുഭവിക്കുന്ന ആത്മസന്തോഷം പകർത്തുവാനും ദാവീദിനു  കഴിഞ്ഞതു, ''നിന്റെ സന്നിധിയിൽ  സന്തോഷപരിപൂർണ്ണതയും നിന്റെ വലത്തുഭാഗത്തു എന്നും പ്രമോദവുമുണ്ടു.''( സങ്കീഃ 16; 11) എന്നു അടിയുറച്ചു വിശ്വസിച്ചു യഹോവയെ എപ്പോഴും മുമ്പിൽ  വെച്ചിരുന്നതു ( സങ്കീഃ 16; 8)  കൊണ്ടാണു  എന്നതു നാം  ജീവിതത്തിൽ പകർത്തേണ്ട ഒരു ആത്മീയ പാഠമാണു.
ദാവീദിന്റെ കുടുംബസങ്കല്പം.
----------------------------------
                                                      സ്വജീവിതാനുഭവങ്ങളിലൂടെ രുചിച്ചറിഞ്ഞ കുടുംബജീവിതത്തെക്കുറിച്ചുള്ള ഗൗരവമായ ചില ചിന്തകൾ ദാവീദിന്റെ  സങ്കീർത്തനങ്ങളിൽ നമുക്കു വായിക്കുവാൻ കഴിയുന്നു. ഉത്തമമായ കുടുംബജീവിതം എങ്ങനെയുള്ളതായിരിക്കണം  എന്നു ദാവീദു ഇവിടെ വ്യക്തമാക്കുന്നു .ഭർത്താവു , ഭാര്യ, മക്കൾ എന്നീ അടിസ്ഥാന ഘടകങ്ങൾ തമ്മിലുള്ള പരസ്പരപൂരകമായ ബന്ധമാണു കുടുംബജീവിതം അനുഗ്രഹകരമാക്കി തീർക്കുന്നതു.ആ ബന്ധങ്ങളെല്ലാം ദൈവികവും പാവനവുമാകുമ്പോഴാണു സന്തോഷഭരിതമായ കുടുംബമായി പരിണമിക്കുന്നതു. ദൈവത്തിൽ നിന്നു അകന്ന ബന്ധങ്ങളെല്ലാം ശിഥിലവും അലോസരം ഉളവാക്കുന്നതും ആയിരിക്കും.
                                       ദാവീദിന്റെ 128-ാം സങ്കീർത്തനം ഈ മൂന്നു ഘടകങ്ങളും എങ്ങനെയായിരിക്കണമെന്നു വ്യക്തമാക്കിയിരിക്കുന്നു. ഒന്നും രണ്ടും വാക്യങ്ങളിൽ ഒരു ഭർത്താവു എങ്ങനെയായിരിക്കണമെന്നു പറഞ്ഞിരിക്കുന്നതു.രണ്ടു കാര്യങ്ങളാണു ദാവീദു പ്രധാനമായി കാണുന്നതു.യഹോവയെ ഭയപ്പെടുന്നവനായിരിക്കണം ഒരു ഭർത്താവു. യഹോവയുടെ വഴികളിൽ നടക്കുന്നവനും ആയിരിക്കണം.ദൈവഭക്തിയിലും  പ്രവൃത്തികളിലും കുടുംബാംഗങ്ങൾക്കു ഉത്തമ മാതൃകയായിരിക്കണം. ദൈവത്തിൽ ആശ്രയിച്ചു അദ്ധ്വാനിക്കുന്നവനും ആയിരിക്കണം.അദ്ധ്വാനഫലം അനുഭവിക്കുന്ന ഭാഗ്യാവസ്ഥയ്ക്കു ഇവ അനിവാര്യമാണു. അദ്ധ്വാനഫലം പൂർണ്ണമായി അനുഭവിക്കുവാൻ കഴിയാതെ പോയ ജീവിതാനുഭവങ്ങളിൽ  ദാവീദു തിരിച്ചറിഞ്ഞ  വലിയ സത്യമാണു ഇതു.
                                   യഹോവഭക്തനും അവന്റെ വഴികളിൽ നടക്കുന്നവനുമായ പുരുഷന്റെ ഭാര്യ വീട്ടിനകത്തു ഫലപ്രദമായ മുന്തിരിവള്ളി പോലെ ആയിരിക്കുമെന്നാണു ദാവീദു പറയുന്നതു.മുന്തിരി ഒരു വള്ളിച്ചെടിയായതിനാൽ അതിനു പടർന്നു വളർന്നു ഫലം പുറപ്പെടുവിക്കണമെങ്കിൽ അതിനു ശക്തമായ ഒരു ആശ്രയം ആവശ്യമാണു. ഭാര്യയാകുന്ന മുന്തിരിവള്ളി പടർന്നു കയറുന്നതു ഭർത്താവെന്ന അവലംബത്തിലാണു. ഭർത്താവിനോടു പറ്റിച്ചേർന്നു വളരുമ്പോൾ മാത്രമേ  അതു ഫലപ്രദമായ മുന്തിരിവള്ളി ആകുകയുള്ളു. വള്ളിച്ചെടികൾക്കു പരാശ്രയം കൂടാതെ വളരുവാൻ കഴിയാത്തതു പോലെ സ്ത്രീ ബലഹീനപാത്രമാകയാൽ ഭർത്താവു എല്ലാകാര്യത്തിലും താങ്ങും തണലുമായിരിക്കണം. പുരുഷൻ അപ്പനേയും അമ്മയേയും വിട്ടു ഭാര്യയോടു പറ്റിച്ചേരും  .ഇരുവരും ഒരു ദേഹമായിതീരും . എന്ന കത്തൃവചനം  ഭംഗ്യന്തരേണ മുന്തിരിവള്ളി  എന്ന സാദൃശ്യത്തിലൂടെ ദാവീദു വ്യക്തമാക്കുന്നു. ഫലപ്രദമായ  മുന്തിരിവള്ളി  എന്ന പ്രയോഗം മറ്റു ചില ആശയങ്ങളും ഉദീരണം ചെയ്യുന്നു. ഭർത്താവിലുള്ള പൂർണ്ണമായ ആശ്രയമാണു ഫലപ്രദമാകുവാൻ ആവശ്യമെന്നും, മക്കളെ പ്രസവിക്കുമ്പോഴാണു ഫലപ്രദമായ മുന്തിരിവള്ളി ആകുന്നതെന്നും ഒക്കെ  വ്യാഖ്യാനിക്കാമെങ്കിലും,ഒരു ഭാര്യ ഭർത്താവിനു എങ്ങനെ ആയിരിക്കണമെന്നതും ഈ പ്രയോഗത്തിലൂടെ വെളിവാകുന്നു. മുന്തിരിവള്ളിയുടെ ഫലം മുന്തിങ്ങയും അതിന്റെ നീരു ലഹരയുള്ള വീഞ്ഞുമാണെന്നതു ഇതിനോടു ചേർത്തു ചിന്തിക്കുമ്പോൾ  ഭാര്യ ഭർത്താവിനു എങ്ങനെയുള്ളവാളായിരിക്കണം എന്നു വ്യക്തമാകും.വീഞ്ഞു പകർന്നു തരുന്ന ലഹരി സന്തോഷം നൽകുന്നു. ഭാര്യ ഭർത്താവിനു എന്നും ഏല്ലായ്പോഴും ഒരു ലഹരി ആയിരിക്കണം. ലഹരിയായിരിക്കണം എന്നു പറയുമ്പോൾ അതു ജഡമോഹങ്ങളിൽ മാത്രം ഒതുങ്ങിപ്പോകുന്ന ഒന്നായി കാണരുതു. ഭർത്താവിനെ എല്ലാകാര്യത്തിലും  സന്തോഷിപ്പിക്കുന്നവളായിരിക്കണം ഭാര്യ എന്നാണു അതിന്റെ അർത്ഥം. സംസാരത്തിലും പെരുമാറ്റത്തിലും പരിചരണത്തിലും ശുശ്രൂഷയിലും കരുതലിലും  എന്നല്ല ജീവിതത്തിന്റെ  സമസ്ത മേഘലകളിലും ഇതു സാർത്ഥകമാകുമ്പോഴാണു ഭാര്യ ഫലപ്രദമായ മുന്തിരിവള്ളി ആകുന്നതു. അതിനു ഭർത്താവു അവൾക്കു താങ്ങും തണലുമായിരിക്കണമെന്നു വീണ്ടും പറയട്ടെ. വിവാഹകൂദാശയിലും അവസാനത്തെ  ആശിർവ്വാദത്തിൽ ഇതു നമുക്കു കേൾക്കുവാൻ കഴിയും.'' ആകയാൽ ഭർത്താവു ഭാര്യയെ പ്രീതിപ്പെടുത്തുകയും അവളോടു ദയവുള്ളവനും ആയിരിക്കണം. ഭാര്യയും ന്യായമായ പ്രകാരം ഭർത്താവിന്റെ പരിചരണം നിർവ്വഹിക്കുവാൻ കടപ്പെട്ടവളാകുന്നു. എല്ലാകാര്യത്തിലും  സ്നേഹത്തോടും പ്രേമത്തോടും കൂടി ഭാര്യ ഭർത്താവിന്റെ അടുക്കൽ വർത്തിക്കണം.'' എന്നീ ആശീർവ്വാദ വാക്കുകൾ  ഭാര്യാഭർത്തൃബന്ധം എങ്ങനെ ആയിരിക്കണം എന്ന ഉപദേശം കൂടിയാണു. മുന്തിരിവള്ളി  ചേർന്നിരിക്കുന്നതു പോലെയായിരിക്കണം ഭാര്യാഭർത്തൃബന്ധം  എന്നത്രേ ഇതു വെളിവാക്കുന്നു. ഭാര്യയിൽ നിന്നൂ വേണ്ട വിധത്തിൽ ലഹരിയും സന്തോഷവും കിട്ടാതെ വരുമ്പോഴാണു ചില ഭർത്താക്കന്മാർ മറ്റു ലഹരിക്കു അടിമകളാകുന്നതു. ഭർത്താവു ആശ്രയവും താങ്ങും തണലും ആകാതെ വരുമ്പോൾ ഭാര്യയും മറ്റു മാർഗ്ഗങ്ങൾ തേടിപ്പോകുന്നു. ബന്ധശൈഥില്യത്തിനു കാരണമായും ഭവിക്കുന്നു. വേർപിരിയാത്ത ഒരു ഭാര്യഭർത്തൃബന്ധത്തിന്റെ മനോഹരമായ ചിത്രമാണു ഫലപ്രദമായ മുന്തിരിവള്ളി  എന്ന ദാവീദിന്റെ  സങ്കല്പത്തിൽ ഉരുത്തിരിഞ്ഞു വരുന്നതു.
                                    ഫലപ്രദമായ  മുന്തിരിവള്ളി പോലെ ഭർത്താവിനോടു പറ്റിച്ചേർന്നിരിക്കുന്ന ഭാര്യാഭർത്തൃബന്ധത്തിന്റെ  അനന്തരഫലമാണു മേശയ്ക്കു ചുറ്റും ഒലിവു തൈകൾ പോലെയുള്ള മക്കൾ. കുടുംബത്തിന്റെ തണലിൽ ഒന്നിച്ചു വളർന്നു വരുന്ന മക്കളുടെ ചിത്രമാണു ഒലിവുതൈകൾ പകർന്നു തരുന്നതു.വൃക്ഷത്തിന്റെ തണലിൽ  വളർന്നു വരുന്ന തൈകൾ ,ആ വലിയ വൃക്ഷത്തിന്റെ പ്രതീക്ഷകളാണു.തന്റെ വളർച്ച മുരടിച്ചു തുടങ്ങുമ്പോൾ തന്റെ ചുറ്റും പടർന്നു പന്തലിച്ചു നിൽക്കുന്ന വൃക്ഷങ്ങളെ കുറിച്ചുള്ള സുന്ദര സ്വപ്നമാണു മേശയ്ക്കു ചുറ്റുമുള്ള ഒലിവുതൈകൾ വെളിവാക്കുന്നതു.ഒലിവിന്റെ എണ്ണ സ്നിഗ്നത പകരുന്നതു പോലെ ആയിരിക്കണം മക്കൾ. ദാവീദു തന്നെ രചിച്ച 133-ാം സങ്കീർത്തനത്തിലെ ആശയങ്ങളും ഇതിനോടു ചേർത്തു ചിന്തിക്കേണ്ടതാണു.അവിടെ ദാവീദു പറയുന്നു.'' ഇതാ സഹോദരങ്ങൾ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവുമാകുന്നു.( സങ്കീഃ133; 1) അങ്ങനെയുള്ള കുടുംബത്തെ കുറച്ചു   തുടർന്നു പറയുന്നു.'' അവിടെയല്ലോ യഹോവ അനുഗ്രഹവും ശാശ്വതമായുള്ള ജീവിതവും കല്പിച്ചിരിക്കുന്നതു.'' ( സങ്കീഃ 133; 3) മക്കൾ യഹോവ നൽകുന്ന അനുഗ്രഹവും ഉദരഫലം അവൻ തരുന്ന പതിഫലവും തന്നെ. വീരന്റെ കൈയ്യിലെ അസ്ത്രങ്ങൾ എങ്ങനെയോ അങ്ങനെ ആകുന്നു യൗവ്വനത്തിലെ മക്കൾ.''( സങ്കീഃ 127; 3,4) എന്ന ശലോമോന്റെ വാക്കുകളും ഇവിടെ പ്രസക്തമാണു. പിതാവായ ദാവീദും പുത്രനായ ശലോമോനും തങ്ങൾക്കു അനുഭവിക്കുവാൻ കഴിയാതെപോയ ജീവിതാനുഭവങ്ങളെയാണു ഈ വരികളിലൂടെ വരച്ചുകാട്ടുന്നതു.ദാവീദിന്റെ ഈ ഈരടികൾക്കു ആരോ രചിച്ച പാരടി അവരുടേയും അതുപോലെ അനേകരുടേയും അനുഭവമാണു എന്നു തോന്നും. ''ഭാര്യ വീടിനകത്തു മുള്ളു വള്ളി പോലെയും മക്കൾ മേശയ്ക്കു ചുറ്റും ചൊറിതണം പോലെയുമാണു.''എന്തു ചെയ്താലും പറഞ്ഞാലും ഭർത്താവിനെ എതിർക്കുന്ന ഭാര്യയും , ഭാര്യയെ സ്നേഹിക്കുകയും കരുതുകയും ചെയ്യാത്ത ഭർത്താവും,  സാധാരണ ഭാഷയിൽ പറഞ്ഞാൽ ഇരിക്ക പൊറുതി നൽകാത്ത മക്കളുമാണു ഈ പാരടിയിൽ പ്രകടമാകുന്നതു.
                                      ഭാഗ്യകരമായ ഒരു കുടുംബജീവിതം കരഗതമാക്കുവാനുള്ള മാർഗ്ഗങ്ങൾ ദാവീദിന്റെ ജീവിതാനുഭവങ്ങളിലൂടെ വായിച്ചറിയുവാൻ ഈ ചിന്തകൾ വഴിതെളിക്കട്ടെ. ചേർച്ചയില്ലായ്മയിൽ ചേർച്ച കണ്ടെത്താനും, പ്രശ്നങ്ങളുടേയും പ്രതിസന്ധികളുടേയും ദുഃഖങ്ങളുടേയും നടുവിൽ തളർന്നു പോകാതിരിപ്പാനും സാധിക്കണമെങ്കിൽ പൂർണ്ണമായ ദൈവാശ്രയവും പശ്ചാത്താപമുള്ള മനസ്സും തിരിഞ്ഞു വരാൻ കഴിയുന്ന ഹൃദയവും അനുപേക്ഷണീയവും അനിവാര്യവുമാണെന്നു ദാവീദിന്റെ കുടുംബജീവിതം നമ്മെ പഠിപ്പിക്കുന്നു. അതോടൊപ്പം  മക്കൾ സന്തോഷം പ്രദാനം ചെയ്യുന്നവരായി തീരണമെങ്കിൽ മാതാപിതാക്കൾ അവരുടെ മുമ്പിൽ എങ്ങനെ മാതൃകയാകണം എന്നും ഉള്ള സാരോപദേശവും ഇതു പകർന്നു തരുന്നു.അതു ഉൾക്കൊണ്ടു സൗഭാഗ്യകരമായ ഒരു ജീവിതം പടുത്തുയർത്തുവാൻ ഈ ചിന്തകൾ പ്രേരകമായി ഭവിക്കട്ടെയെന്നു ആശംസിക്കുന്നു.

.
                                     

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30