കൗടുംബികം-9

9_ എല്ക്കാനയുടെ കുടുംബം.
------------------------------
                                        എല്ക്കാനയുടെ കുടുംബത്തെക്കുറിച്ചു വി.വേദപുസ്തകത്തിൽ വിവരിച്ചിരിക്കുന്നതു ശ്രദ്ധിക്കുമ്പോൾ , ഇതുവരെ നാം കണ്ട കുടുംബങ്ങളെ പോലെ ഗൗരവമായ വിചിന്തനത്തിനു അവിടെ വലിയ സ്ഥാനമുണ്ടോ എന്നു സംശയിക്കാവുന്നതാണു.1.ശമുഃ ഒന്നാമദ്ധ്യായവും രണ്ടാമദ്ധ്യയത്തിലെ ഏതാനും  വാക്യങ്ങളും ഉൾപ്പെടെ ഏതാണ്ടു  43 വാക്യങ്ങളിൽ ഒതുങ്ങി നിൽക്കുന്ന  ചെറു വിവരണം മാത്രമാണു അതിനു നമുക്കു അവലംബമായിട്ടുള്ളതു. എല്ക്കാനയുടെ കുടുംബജീവിതം ചിത്രീകരിക്കുകയായിരുന്നില്ല വി.വേദപുസ്തകത്തിലെ  ഈ വിവരണത്തിന്റെ ഉദ്ദേശം.യിസ്രായേൽ ചരിത്രത്തിലെ ഒരു കാലഘട്ടത്തിന്റെ അവസാന കണ്ണിയും ഒരു പുതുയുഗത്തിന്റെ പ്രാരംഭകനും ജനനായകനും പ്രവാചകനും ഒക്കെ ആയി വിരാജിച്ചിരുന്ന ശമുവേൽ പ്രവാചകന്റെ ജനനസാഹചര്യങ്ങൾ വ്യക്തമാക്കുകയായിരുന്നു ഈ വിവരണത്തിന്റെ ലക്ഷ്യം. എങ്കിലും കുടുംബജീവിതത്തിന്റെ ചില രജതരേഖകൾ അവിടെ നമുക്കു കണ്ടെത്താൻ കഴിയും. ഉത്തമനായ ഒരു പുത്രനെ ലഭിക്കുവാൻ  കുടുംബാന്തരീക്ഷം എങ്ങനെയുള്ളതായിരിക്കണമെന്നും  ഭാര്യാഭർത്തൃബന്ധത്തിനു അതിൽ എത്രമാത്രം പങ്കുണ്ടു എന്നും മകനു വേണ്ടി മാതാപിതാക്കൾ എങ്ങനെയാണു ഒരുങ്ങേണ്ടതെന്നും സമാധാനപൂർണ്ണവും സന്തുഷ്ടവുമായ ഒരു കുടുംബജീവിതത്തിനു അനിവാര്യമായ ഘടകങ്ങൾ  എന്തെല്ലാമാണെന്നും എല്ക്കാനയുടെ കുടുംബജീവിതത്തിന്റെ ഈ സംക്ഷിപ്ത വിവരണത്തിൽ ദർശിക്കുവാൻ കഴിയും.എല്ക്കാനയുടെ കുടുംബജീവിതത്തിൽ പ്രകടമാകുന്ന സവിശേഷതകൾ വി.വേദപുസ്തകത്തിലെ മറ്റു കുടുംബ ചിത്രീകരണങ്ങളിൽ ഇത്രയും വ്യക്തമായി വായിച്ചെടുക്കുവാൻ കഴിയുന്നില്ല.
ലഘു ജീവചരിത്രം.
-------------------
                                             എല്ക്കാനയുടെ സ്വദേശം എഫ്രയീം മലനാട്ടിലെ രാമാഥയീം-സോഫോമായിരുന്നു. അദ്ദേഹം എഫ്രയീമ്യനായ  സൂഫിന്റെ മകനായ തോഹുവാന്റെ പുത്രൻ ഏലിഹൂവിന്റെ മകൻ യെരോഹാമിന്റെ മകനായിരുന്നു.എല്ക്കാനയ്ക്കു ഹന്നാ എന്നും പെനിന്നാ എന്നും പേരുള്ള രണ്ടു ഭാര്യമാരുണ്ടായിരുന്നു. പെനിന്നായിക്കു മക്കളുണ്ടായി. ഹന്നായ്ക്കു മക്കൾ ജനിച്ചിച്ചില്ല. എല്ക്കാന ആണ്ടുതോറും യഹോവയെ നമസ്ക്കരിപ്പാനും യാഗം കഴിപ്പാനുമായി തന്റെ പട്ടണത്തിൽ നിന്നു ശീലോവിലേക്കു പോകുക പതിവായിരുന്നു. എല്ക്കാന യാഗം കഴിക്കുമ്പോഴൊക്കെ  പെനിന്നായ്ക്കും അവളുടെ മക്കൾക്കും ഓഹരി കൊടുക്കും. എന്നാൽ ഹന്നായെ കൂടുതൽ സ്നേഹിച്ചതു കൊണ്ടു  ഇരട്ടി ഓഹരി അവൾക്കു നൽകുമായിരുന്നു.പെനിന്നാ ഹന്നായെ വിഷമിപ്പിച്ചു കൊണ്ടിരുന്നു.അപ്പോഴെല്ലാം ഹന്നാ പട്ടിണി കിടക്കുകയും കരയുകയും ചെയ്യുമായിരുന്നു. എല്ക്കാനയാകട്ടെ, '' ഹന്നേ നീയെന്തിനു കരയുന്നു? എന്തിനു പട്ടിണി കിടക്കുന്നു? നീ വ്യസനിക്കുന്നതെന്തു? ഞാൻ നിനക്കു  പത്തു പുത്രന്മാരെക്കാൾ നന്നല്ലയോ.''എന്നു പറഞ്ഞു ആശ്വസിപ്പിക്കും.ഒരിക്കൽ ശീലോവിൽ പോയപ്പോൾ ,മദ്ധ്യാഹ്ന സമയത്തു ഹന്നാ  ഏകയായി യഹോവയുടെ മന്ദിരത്തിൽ ചെന്നു മനോവ്യസനത്തോടെ പ്രാർത്ഥിച്ചു കരഞ്ഞു. നേർച്ച നേർന്നു.ഒരു മകനെ നൽകുകയാണെങ്കിൽ അവനെ ജീവപര്യന്തം യഹോവയ്ക്കു  കൊടുക്കുമെന്നു പ്രാർത്ഥിച്ചു.പുരോഹിതനായ ഏലി ഇതു കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഹന്നാ ഹൃദയം കൊണ്ടു പ്രാർത്ഥിച്ചതിനാൽ അധരം അനങ്ങിയതല്ലാതെ ശബ്ദം പുറത്തു വന്നിരുന്നില്ല.അവൾ മദ്യപിച്ചിരിക്കുകയാണെന്നു  സംശയിച്ച ഏലിപുരോഹിതൻ അവളെ ശാസിച്ചു. അപ്പോൾ ഹന്നാ '' അങ്ങനെയല്ല യജമാനനേ, ഞാൻ  മനോവ്യസനമുള്ളോരു സ്ത്രീ; ഞാൻ വീഞ്ഞോ മദ്യമോ കുടിച്ചിട്ടില്ല.യഹോവയുടെ സന്നിധിയിൽ എന്റെ ഹൃദയം പകരുകയത്രേ ചെയ്തതു എന്നു പറഞ്ഞു.''സത്യം ഗ്രഹിച്ച ഏലിപുരോഹിതൻ അവളെ അനുഗ്രഹിച്ചു.''നിന്റെ ആഗ്രഹം യഹോവ സാധിക്കട്ടെ.'' എന്നു പറഞ്ഞു. ഒരാണ്ടുകഴിഞ്ഞു ഹന്നാ ഒരു ആൺകുട്ടിയെ പ്രസവിച്ചു. ഞാൻ അവനെ യഹോവയോടു അപേക്ഷിച്ചു  വാങ്ങി എന്നു പറഞ്ഞു അവന്നു  ശമുവേൽ എന്നു പേരിട്ടു. അവന്റെ മുലകുടി മാറിയപ്പോൾ, യഹോവയോടു പറഞ്ഞപ്രകാരം അവന്റെ മാതാപിതാക്കൾ  ശീലോവിൽ പോയി ശമുവേലിനെ ദേവാലയത്തിൽ കൊണ്ടു ചെന്നു. ഏലിപുരോഹിതനെ ഏല്പിച്ചു.പുരോഹിതൻ വീണ്ടും അവളെ അനുഗ്രഹിച്ചു.ഹന്ന അവിടെവെച്ചു യഹോവയോടു പ്രാർത്ഥിച്ചു. ആ മനോഹരമായ പ്രാർത്ഥന 1.ശമുഃ 2; 1-10 ൽ രേഖപ്പെടുത്തിയിരിക്കുന്നു.പിന്നെ ആണ്ടുതോറും ശീലോവിൽ യഹോവയുടെ മന്ദിരത്തിൽ  അവർ പോകും. അപ്പോൾ ,അവർ ശമുവേലിനെ കാണുകയും അവനുവേണ്ടി ഉണ്ടാക്കിയ ചെറിയ അങ്കി അവനു നൽകുകയും ചെയ്തിരുന്നു.ഹന്നാ പിന്നീടു  മൂന്നു പുത്രന്മാരേയും രണ്ടു പുത്രിമാരേയും  പ്രസവിച്ചു. ശമുവേൽ ദേവാലയത്തിൽ തന്നെ താമസിച്ചു വളർന്നു. യിസ്രയേലിന്റെ ന്യായാധിപനും പ്രവാചകനും നായകനും ആയി തീർന്നു.
പ്രാർത്ഥിക്കുന്ന ഒരു കുടുംബം.
---------------------------------
                                                  പ്രാർത്ഥിക്കുന്ന ഒരു കുടുംബമായിരുന്നു എല്ക്കാനയുടേതു എന്നതാണു ഒരു സവിശേഷത. സമാധാനപൂർണ്ണവും ഭദ്രവുമായ ഒരു കുടുംബമായി തീരുവാൻ കാരണം അവരുടെ പ്രാർത്ഥനാജീവിതമാണു.ദുഃഖങ്ങളും  പ്രശ്നങ്ങളും ഇല്ലാത്ത ഒരു കുടുംബമായിരുന്നു അവരുടേതു എന്നു അതിനു അർത്ഥമില്ല. സാധാരണ കുടുംബജീവിതത്തിൽ ഉണ്ടാകാവുന്ന  പ്രശ്നങ്ങളേക്കാൾ കഠിനമായ പരീക്ഷണങ്ങളാണു അവർക്കു നേരിടേണ്ടതായി വന്നതു.എന്നാൽ പ്രാർത്ഥന ഒന്നുകൊണ്ടു മാത്രമാണു അവർ അതിനെയെല്ലാം അതിജീവിച്ചുതു എന്നതാണു  അവരിൽ കാണുന്ന പ്രധാന സവിശേഷത.
                                             പ്രാർത്ഥനാ ജീവിതത്തിനു ( പ്രാർത്ഥനാജീവിതവും ആരാധനാജീവിതവും ഒന്നാണു ; ഒരു നാണയത്തിന്റെ രണ്ടു പുറങ്ങളാണു.) മൂന്നു മാനങ്ങൾ ഉണ്ടു. പള്ളിആരാധന, കുടുംബാരാധന, വ്യക്തിപരമായ പ്രാർത്ഥന, അഥവാ രഹസ്യപ്രാർത്ഥന  എന്നിവയാണു ആ മൂന്നു മാനങ്ങൾ. ഇവ മൂന്നും ഒരുപോലെ ഒരുവനിൽ സമ്മേളിക്കുമ്പോൾ മാത്രമേ ആരാധനാജീവിതം പൂർണ്ണമാകയുള്ളു. രഹസ്യപ്രാർത്ഥനയില്ലാതെ പരസ്യാരധാന പൂർണ്ണമാകയില്ല. അവ പരസ്പരപൂരകങ്ങളാണു. ആരാധനയുടെ ഈ മൂന്നു മാനങ്ങളും സമ്മേളിക്കുമ്പോഴാണു ആ കുടുംബം സ്വർഗ്ഗത്തിന്റെ പതിപ്പായി തീരുന്നതു.എല്ക്കാനയുടെ കുടുംബം അങ്ങനെയുള്ള ഒന്നായിരുന്നു കാണാൻ കഴിയും.

പരസ്യാരാധനയുള്ള ഒരു കുടുംബം
----------------- -------------------
                       , ,                      എല്ക്കാനയും കുടുംബവും പതിവായി ദേവാലയത്തിൽ പോയി യഹോവയെ നമസ്കരിക്കുകയും യാഗം അർപ്പിക്കുകയും ചെയ്തിരുന്നു എന്നു 1. ശമുഃ 1;3 ൽ കാണുന്നു.'' അവൻ ശീലോവിൽ സൈന്യങ്ങളുടെ  യഹോവയെ നമസ്കരിപ്പാനും യാഗം കഴിപ്പാനും ആണ്ടുതോറും  ശീലോവിലേക്കു പോക പതിവായിരുന്നു.'' മാത്രമല്ല , യാഗം കഴിക്കുമ്പോഴെല്ലാം അതിന്റെ ഓഹരി ഭാര്യമാർക്കും മക്കൾക്കും കൊടുക്കുക പതിവായിരുന്നു.ഇതുപോലെ ഒരുനാൾ ശീലോവിൽ യഹോവയുടെ മന്ദിരത്തിൽ പോയപ്പോഴായിരുന്നു ഹന്നാ ദൈവസന്നിധിയിൽ മനോവ്യസനത്തോട് പ്രാർത്ഥിച്ചതു.( 1. ശമുഃ 1; 9-17) ഈ വാക്യങ്ങൾ  എല്ക്കാനയും കുടുംബവും ദേവാലയത്തിലെ ആരാധന ഒരു പതിവാക്കിയിരുന്നു എന്നു വ്യക്തമാക്കുന്നു.നമ്മുടെ കർത്താവും മാതാപിതാക്കളും ദേവാലയത്തിലെ ആരാധന പതിവാക്കിയവരായിരുന്നു  എന്നു ''യേശുവിനു  പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുന്നാളിനു പോയി.( വി.ലൂക്കോഃ2;42) എന്ന വാക്യം വ്യക്തമാക്കുന്നു. കർത്താവു തന്റെ പരസ്യശുശ്രൂഷയിൽ നിരന്തരം ദേവാലയത്തിൽ പോയിരുന്നതായി സുവിശേഷങ്ങളിൽ കാണുന്നുണ്ടു.വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും ദേവാലയത്തിലെ ആരാധന അനുപേക്ഷണീയമാണെന്ന സത്യം ഇതു വെളിവാക്കുന്നു.ഭദ്രമായ ഒരു കുടുംബജീവിതത്തിനു ദേവാലയത്തിലെ ആരാധന എത്രമാത്രം അനിവാര്യമാണു എന്നു എല്ക്കാനയുടെ ജീവതം നമ്മെ ഉദ്ബോധിപ്പിക്കുന്നു.
                                           ഇന്നു അനേകരും ദേവാലയത്തിലെ ആരാധനയ്ക്കു അർഹിക്കുന്ന സ്ഥാനം കല്പിക്കുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ദൈവം സർവ്വവ്യാപിയായതിനാൽ എവിടെ ഇരുന്നു പ്രാർത്ഥിച്ചാലും ദൈവം കേൾക്കും എന്നു ചിന്തിക്കുന്നവരും കുറവല്ല.അവരാകട്ടെ വ്യക്തിപരമായ പ്രാർത്ഥന മാത്രം മതിതെന്നു ചിന്തിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. മറ്റു ചിലർ ദൈവാലയത്തിലെ ആരാധന ഒരു ചടങ്ങായി  മാത്രം കാണുന്നവരാണു.ഞായറാഴ്ച പള്ളിയിൽ ഒന്നു പോകണം എന്നതിൽ അപ്പുറം അതിനു ഒരു പ്രാധാന്യവും കല്പിക്കുന്നില്ല.ആരാധനയിൽ ആദ്യന്തം സംബന്ധിക്കുവാനുള്ള മനസ്സു അവർക്കു നഷ്ടമായിരിക്കുന്നു. ചിലരാകട്ടെ, ദൈവത്തിന്റെ ആലയത്തിൻ വാതിൽക്കാവൽക്കാരനായിരിക്കുന്നതു എനിക്കു ഏറെ ഇഷ്ടം എന്ന സങ്കീർത്‌തന വാക്യം അക്ഷരം പ്രതി അനുസരിക്കുന്നവരായി മാറിയിരിക്കുന്നു.തന്മൂലം ആരാധനയിലൂടെ ലഭിക്കേണ്ട ആത്മീയാനുഭവം പൂർണ്ണമായി കൈവരിക്കുവാൻ അവർക്കു കഴിയാതെ പോകുന്നു. ആവർത്തന വിരസത അനുഭവപ്പെടുകയും, ഇവിടെ നിന്നു ഒന്നും കിട്ടുന്നില്ലായെന്നു പരാതിപ്പെടുകയും , മറ്റു പലയിടങ്ങളിലേക്കും  മാറിപ്പോകുവാൻ പ്രേരിതരാകുകയും ചെയ്യുന്നു. വിശുദ്ധസഭ ഒരു ആരാധനാസമൂഹമായതിനാൽ ഒന്നിച്ചു ചേർന്നു ,ഒരമനപ്പേട്ടു ദേവാലയത്തിൽ  ദൈവസാന്നിധ്യം അനുഭവിച്ചുകൊണ്ടു ആരാധിക്കുന്നതു വിശ്വാസികളുടെ ആത്മീയ ജീവിത പരിപുഷ്ടിക്കു  അനുപേക്ഷണീയമാണു. ഞായറാഴ്ചആരാധനയുടെ  പ്രാധാന്യത്തെ കുറിച്ചു പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുകഃ ''Those who have communion with God on sunday will have have a happy Monday. Blessed Tuesday, a joyfull Wednesday , a delightfull Thursday , a good Friday in every week and a glorious Satarday.'' മൊബൈൽ റീച്ചാർജ്ജു ചെയ്യുന്നതു പോലെയും ക്ളോക്കിനു കീ കൊടുക്കുന്നതു പോലെയും ഒരാഴ്ചത്തേക്കുള്ള ആത്മീയശക്തി ഞായറാഴ്ച ആരാധനയിലൂടെ ആർജ്ജിക്കുന്നുവത്രേ. അപ്പോസ്തോലന്മാരും ആദിമക്രിസ്ത്യാനികളും ദേവാലയത്തിലും സുന്നഗോഗുകളിലും പോയി ദൈവത്തെ ആരാധിച്ചിരുന്നതായി വി.വേദപുസ്തകം സാക്ഷിക്കുന്നു. കുടുംബം ഒന്നായി ദേവാലയാരധനയിൽ പങ്കുചേരുമ്പോഴാണു കുടുംബം സന്തോഷമുള്ളതായി തീരുന്നതു.
കുടുംബാരാധന.
-------------------
                                  എല്ക്കാനയുടെ കുടുംബം ഒന്നിച്ചു പ്രാർത്ഥിക്കുന്നവരായിരുന്നു. 1. ശമുഃ 1;19. ''അനന്തരം അതികാലത്തു എഴുന്നേറ്റു  യഹോവയുടെ സന്നിധിയിൽ നമസ്കരിച്ച ശേഷം രാമയിൽ തങ്ങളുടെ വീട്ടിലേക്കു പോയി.'' എന്നു രേഖപ്പെടുത്തിയിരിക്കുന്നതു  ഈ സത്യത്തിന്റെ തെളിവാണു.കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നു കുടുംബാരാധന നടത്തുന്നതു കുടുംബത്തിന്റെ കെട്ടുറപ്പിനും മക്കൾ ദൈവികസംസർഗ്ഗത്തിൽ വളരുന്നതിനും വഴിതെളിക്കുന്നു. The family prays tohether stays together എന്നതു പ്രസിദ്ധമായ ഒരു ചൊല്ലാണല്ലോ.എന്നാൽ കുടുംബാരാധന നഷ്ടമായി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണു നാം ജീവിക്കുന്നതു. അതിനു പലകാരണങ്ങളും കണ്ടെത്താൻ കഴിയും.തത്രപ്പാടു നിറഞ്ഞ ഇന്നത്തെ ജീവിതസാഹചര്യങ്ങളിൽ അതിനു സമയം കണ്ടെത്താൻ പലർക്കും കഴിയുന്നില്ല. ക്രൈസ്തവ സഭയിലെ  പാട്ടും പ്രാർത്ഥനയും ഹൈന്ദവ ഭവനങ്ങളിലെ നാമജപം കൊണ്ടും   സന്ധ്യാസമയങ്ങൾ ഗ്രാമാന്തരീക്ഷം  മുഖരിതമായിരുന്ന പഴയകാലം പഴങ്കഥകളായി മാറിയിരിക്കുന്നു.ഇന്നു തൽസ്ഥാനത്തു  TV യുടെ ശബ്ദമാണു മുഴങ്ങി കേൾക്കുന്നതു. TV യും മറ്റും കാണരുതെന്നല്ല. TV യലെ സീരിയലും മറ്റും സന്ധ്യാനമസ്കാരം അപഹരിച്ചു കളയുന്നു എന്നതാണു വേദനാജനകമായ വസ്തുത.ഇവിടെ. കുടുംബാംഗങ്ങൾക്കു ഒന്നിച്ചിരുന്നു ആരാധന നടത്തുവാൻ സൗകര്യപ്രദമായ ഒരു സമയം കണ്ടുപിടിച്ചു അതാനായിട്ടു വേർതിരിക്കുവാൻ എന്തുകൊണ്ടു കഴിയുന്നില്ല. ഭർത്താവും ഭാര്യയും ഉദ്യോഗസ്ഥരായി  മാറിയിരിക്കുന്നതിനാൽ തന്‌നെ സന്ധ്യയ്ക്കുള്ള നമസ്കാരം സമയത്തു തന്നെ നടത്തുവാൻ ബുദ്ധിമുട്ടുണ്ടാവുക സ്വാഭാവികമാണു. എന്നാൽ സമയക്കുറവിന്റെ പേരിൽ നാം മാറ്റി വെയ്ക്കുന്നതു ആരാധനയും പ്രാർത്ഥനയും മാത്രമാണു  എന്നതല്ലേ സത്യം. ഇതിനു മാറ്റം വരാതെ കുടുംബജീവിതം പ്രതീക്ഷിക്കുന്നതു പോലെ സന്തോഷപ്രദമാവുക പ്രയാസമാണു.
രഹസ്യ പ്രാർത്ഥന.
--------------------
              ,     ,   ,           രഹസ്യപ്രാർത്ഥനയെ വ്യക്തിപരമായ പ്രാർത്ഥനയെന്നു വിളിക്കാം. ഇവിടെ ഇതുവരെ ആരാധനയെന്ന വാക്കാണു ഉപയോഗിച്ചതു. എന്നാൽ പ്രാർത്ഥന എന്ന പദം ഇവിടെ മാത്രമാണു  യോജിക്കുന്നതു. പക്ഷെ നാം പലപ്പോഴും  ആരാധനയും പ്രാർത്ഥനയും ഒന്നായി കാണുകയും വിലയിരുത്തുകയും ചെയ്യുന്നു.  ആരാധന വിശ്വാസികൾ ഒന്നിച്ചു ഒരുമനപ്പെട്ടു നടത്തുന്ന ദൈവികസംസർഗ്ഗമാണെങ്കിൽ പ്രാർത്ഥന വ്യക്തിപരമായ ദൈവികസംസർഗ്ഗമാണു. ഈ വിധത്തിലുള്ള  പ്രാർത്ഥനയ്ക്കു വി.വേദപുസ്തകം  നമ്മുടെ മുമ്പിൽ വരച്ചുകാട്ടുന്ന ഉത്തമമാതൃക  ഹന്നായുടെ പ്രാർത്ഥനയാണു.1. ശമുഃ 1;10-17 ൽ ഹന്നായുടെ പ്രാർത്ഥന രേഖപ്പെടുത്തിയിരിക്കുന്നു. എന്താണു പ്രാർത്ഥന? എങ്ങനെയാണു പ്രാർത്ഥിക്കേണ്ടതു?  എന്നീ കാര്യങ്ങൾക്കുള്ള ഉത്തരം  ഈ ഭാഗത്തു നമുക്കു കാണാം. ഹന്നായുടെ പ്രാർത്ഥനയുടെ സവിശേഷത  10-ാം വാക്യത്തിൽ ഇങ്ങനെയാണു കാണുന്നതു.'' അവൾ മനോവ്യസനത്തോടെ യഹോവയോടു പ്രാർത്ഥിച്ചു കരഞ്ഞു.'' ഇവിടെ പ്രാർത്ഥനയുടെ ചില സവിശേഷതകൾ ദർശിക്കാം. അവൾ ഏകയായി യഹോവയുടെ മന്ദിരത്തിൽ ചെന്നു രഹസ്യമായി പ്രാർത്ഥിച്ചു എന്നതാണു ഒന്നാമത്തെ പ്രത്യേകത. പ്രാർത്ഥനയെന്നതു രഹസ്യത്തിൽ നടത്തേണ്ട ഒന്നാണു. നമ്മുടെ കർത്താവു പ്രർത്ഥനയെക്കുറിച്ചു പഠിപ്പിച്ചപ്പോൾ പറഞ്ഞതു വി.മത്താഃ 6;5-7 വാക്യങ്ങളിൽ കാണുന്നുണ്ടു. ഇവിടെ  മൂന്നു കാര്യങ്ങൾ പ്രാർത്ഥനയെക്കുറിച്ചു വ്യക്തമായി പറഞ്ഞിരിക്കുന്നു. പള്ളികളിലും തെരുക്കോണുകളിലും നിന്നു പ്രാർത്ഥിക്കുന്നതു കപടഭക്തിയാണു. ഇതു ആരാധനയെക്കുറിച്ചാണെന്നു ചിലർ തെറ്റിദ്ധരിച്ചിരിക്കുന്നു. എന്നാൽ ഇവിടെ പറഞ്ഞിരിക്കുന്നതു, ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ  വാചാപ്രാർത്ഥനയെന്നും മനഃപ്രാർത്ഥനയെന്നും നാം  പറയുന്ന പ്രാർത്ഥനയെക്കുറിച്ചു തന്നെയാണു.പലരും ഈ വിധത്തിൽ പ്രാർത്ഥിക്കുന്നതു ,കേൾവിക്കാർ തന്റെ പ്രാർത്ഥന നല്ല പ്രാർത്ഥനയാണു എന്നു പറയണമെന്ന ഉദ്ദേശത്തിലാണു എന്നതല്ലെ സത്യം. ഇതിനെയാണു കർത്താവു കപടഭക്തി എന്നു വിളിച്ചതു. മൈക്കിലൂടെ ദിഗന്തം പൊട്ടുമാറു ഉച്ചത്തിൽ പ്രാർത്ഥിക്കുന്നവർ  കർത്താവിന്റെ ഈ വാക്കുകൾക്കു വിലകല്പിക്കാത്തവരാണു.കർത്താവു തുടർന്നു പറയുന്നുഃ ''നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു  വാതിൽ അടച്ചു രഹസ്യത്തിൽ കാണുന്ന പിതാവിനോടു പ്രാർത്ഥിക്ക.'' ഹന്നായും ഇവിടെ രഹസ്യത്തിൽ  സ്വർഗ്ഗസ്ഥനായ തന്റെ പിതാവിനോടു പ്രാർത്ഥിക്കുകയായിരുന്നു.അവൾ ദൈവസന്നിധിയിൽ  വളരെ കരഞ്ഞു  പ്രാർത്ഥിച്ചു എന്നതാണു മറ്റൊരു സവിശേഷത.അവളുടെ മനോവ്യസനം മുഴുവനും കണ്ണുനീരിലൂടെ ദൈവസന്നിധിയിൽ ഒഴുക്കി ആശ്വാസം തേടുകയായിരുന്നു.ഈ വിധ പ്രാർത്ഥനയെക്കുറിച്ചു പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക , ''Prayer does make us able to bear the unbearable, to face the unfaceable , to pass the breaking point and not to break.'' സങ്കീർത്തനക്കാരന്റെ വാക്കുകൾ നമുക്കു സുപരിചിതമാണു.സങ്കീഃ 55;17 ''ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചയ്ക്കും സങ്കടം ബോധിപ്പിച്ചു കരയും.അവൻ എന്റെ പ്രാർത്ഥന കേൾക്കും.'' സങ്കീഃ 56;8 ''എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിലാക്കി വെയ്ക്കേണമേ.''എന്നാൽ പലരുടേയും കരച്ചിൽ ഹാഗാറിന്റെ കരച്ചിൽ പോലെയാണു.പരാതിയും പരിഭവവും ഇല്ലാതെ തന്റെ വേദനകളെ കരച്ചിലിലൂടെ ദൈവസന്നിധിയിൽ  ഇറക്കിവെച്ച യിശ്മായേലിന്റെ പ്രാര്‍ത്ഥനയാണു  യഹോവ കണ്ടതു എന്ന സത്യം ഉല്പഃ 21-ാം അദ്ധ്യായത്തിൽ  കാണാം.കർത്താവു തുടർന്നു പറഞ്ഞു, പ്രാർത്ഥന ജല്പനം ആകരുതു. അതിഭാഷണം പാടില്ല.അതിഭാഷണത്തോടു കൂടിയ പ്രാർത്ഥന കേഴ്വിക്കാരെ മുഷിപ്പിക്കുന്നു മാത്രമല്ല, യെശയ്യാ പ്രാവാചകൻ  ( യെശഃ7;13) ''മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എന്റെ ദൈവത്തെ കൂടെ മുഷിപ്പിക്കുന്നതു.''എന്നു പറഞ്ഞിരിക്കുന്നതു പോലെയാണു പലരുടേയും പ്രാർത്ഥന.
                                       പ്രാർത്ഥന എന്നതു ദൈവസന്നിധിയിൽ ഹൃദയം പകരുന്നതാണെന്നു ഹന്നായുടെ  പ്രാർത്ഥനയിലൂടെ നാം അറയുന്നു.അവൾ ഹൃദയം കൊണ്ടു സംസാരിച്ചതിനാൽ അധരം അനങ്ങിയതല്ലാതെ ശബ്ദം കേൾപ്പാനില്ലായിരുന്നു. പുരോഹിതനായ ഏലിക്കു പോലും അതു മനസ്സിലായില്ല.അതുകൊണ്ടു സംശയം തോന്നിയ പുരോഹിതനോടു ഹന്നാ പറഞ്ഞു.1.ശമുഃ 1;13 ''ഞാൻ മനോവ്യസനമുള്ളോരു സത്രീ, ഞാൻ വീഞ്ഞോ മദ്യമോ കുടിച്ചിട്ടില്ല.യഹോവയുടെ സന്നിധിയിൽ  എന്റെ ഹൃദയം പകരുകയത്രേ ചെയ്തതു.'' ദൈവസന്നിധിയിൽ ഹൃദയം പകരുന്നതിനു വാക്കുകളും ശബ്ദങ്ങളും വേണമെന്നില്ല.ഒരു നെടുവീർപ്പു മതി എന്റെ ഹൃദയം ദൈവം തിരിച്ചറിയും. പ്രാർത്ഥന ദൈവത്തോടുള്ള വൈയക്തിക ബന്ധമാണു.ഒരു പിതാവും പുത്രനും തമ്മിലുള്ള ബന്ധം പോലെ.എന്നാൽ ഇന്നു അതു വെറും യാചനയായി തരം താണിരിക്കുന്നു. അതുകൊണ്ടുതന്നെയാണു കർത്താവു പ്രാർത്ഥനയെ കുറിച്ചു  ,''നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കും മുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ ( വി.മത്താഃ6;8) എന്നു പറഞ്ഞതു.നമ്മുടെ ആവശ്യങ്ങളെ ചോദിച്ചു  വാങ്ങുന്നതല്ല, നാം ആയിരിക്കുന്ന അവസ്ഥയിൽ ദൈവമുമ്പാകെ നമ്മെ സമർപ്പിക്കുന്നതാണു പ്രാർത്ഥന. ഹന്നാ തന്റെ ദുഖങ്ങളേയും വേദനകളേയും അതേപടി ദൈവസന്നിധിയിൽ  ഇറക്കി വെച്ചു.അതിന്റെ ഫലം മകനെ ലഭിച്ചു എന്നു മാത്രമല്ല  ജീവിതത്തിൽ കടന്നു വന്ന സകലപ്രശ്നങ്ങളേയും നേരിടുവാനുള്ള ആത്മബലം പ്രാപിക്കുക കൂടി ആയിരുന്നു. ഈ വാചകം ശ്രദ്ധിക്കുക, Prayer is the means; hereby we receive power to do things for ourselves.''.
                                           ഒരുപക്ഷെ പ്രാർത്ഥനയുടെ , ആരാധനയുടെ ഈ മൂന്നു മാനങ്ങളും നാം അനുവർത്തിക്കുന്നുണ്ടാവാം.എങ്കിലും ഹന്നായ്ക്കും എല്ക്കാനയ്ക്കും ലഭിച്ച അനുഗ്രഹം പലപ്പോഴും  നമുക്കു കരഗതമാകുന്നില്ലായെന്നതു ഒരു സത്യമാണു. എന്തുകൊണ്ടു അതു നമുക്കു  സായത്തമാക്കാൻ കഴിയാതെ പോകുന്നതു എന്നതിനുള്ള മറുപടി ഹന്നായിൽ ദർശിക്കുവാൻ കഴിയംം. ഹന്നായെപ്പോലെയും എല്ക്കാനയേപ്പോലെയും ദേവാലയ ആരാധനയിലും കുടുംബാരാധനയിലും രഹസ്യപ്രാർത്ഥനയിലും എല്ലാം  പെനീന്നായും പങ്കാളി ആയിരുന്നു. എന്നാൽ പെനീന്നായ്ക്കു ഇതെല്ലാം ഒരു ചടങ്ങു മാത്രമായിരുന്നിരിക്കണം എന്നു ചിന്തിക്കാവുന്നതാണു.ഹന്നാ പ്രാപിച്ചതുപോലെയുള്ള അനുഭവങ്ങൾ  പെനീന്നായ്ക്കു ലഭിക്കാതെ പോയതു അതുകൊണ്ടാണെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ആരാധനയിലൂടെയും പ്രാർത്ഥനയിലൂടെയും ദൈവികസംസർഗ്ഗത്തിലൂടെയും ആർജ്ജിക്കേണ്ട മാനസിക സംസ്കാരം അവൾക്കു നേടാൻ കഴിഞ്ഞില്ല. തന്റെ സപത്നിയായ ഹന്നായെ , അവളുടെ ദുഃഖത്തിൽ ആശ്വസിപ്പിക്കേണ്ടതിനു പകരം അവളെ വേദനിപ്പിക്കുന്ന സംസാരവും പ്രവൃത്തികളും അവളിൽ നിന്നു ഉണ്ടായതിനു കാരണം അതു മാത്രമാണു. അവൾ പ്രാർത്ഥിച്ചപ്പോഴും ആരിധിച്ചപ്പോഴുമെല്ലാം  തന്നിലേക്കു തിരിഞ്ഞു തന്റെ ഹൃദയം ദൈവത്തിൽ പകരുന്നതിനു പകരം ഹന്നായിലേക്കു മുഖം തിരിച്ചു , തങ്ങളെ താരതമ്യം  ചെയ്യുകയായിരിന്നു എന്നു ചിന്തിക്കുന്നതിൽ തെറ്റില്ല. അവളുടെ പ്രാർത്ഥനയും ആരാധനയും കർത്താവു പറഞ്ഞ ഉപമയിലെ പരീശന്റെ തലത്തിൽ ഉള്ളതായിരുന്നു. പ്രാർത്ഥിപ്പാൻ ദേവാലയത്തിൽ ചെന്നപ്പോൾ  പരീശന്റെ കണ്ണുകൾ അടുത്തു നിൽക്കുന്ന ചുങ്കക്കാരനിൽ ആയിരുന്നു. അതിന്റെ ഫലമോ,  അവനെയും തന്നെയും താരതമ്യം ചെയ്തു തന്റെ ഗുണങ്ങളും അവന്റെ ദോഷങ്ങളും കണ്ടത്തുവാനുയല്ലാതെ  ശരിയായി പ്രാർത്ഥിക്കുവാൻ പോലും അവനു കഴിഞ്ഞില്ല. പെനീന്നായും താൻ ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവളാണെന്നു സ്വയം അഭിമാനിക്കുകയും ഹന്നാ ദൈവമുമ്പാകെ നിന്ദിതയാണെന്നു തീരുമാനിക്കുകയും ചെയ്യുന്നു. മറിച്ചായിരുന്നു എങ്കിൽ  ഹന്നായെ അവളുടെ ദുഃഖത്തിൽ ആശ്വാസം പകരുന്ന ഒരു സഹോദരിയായി അവൾ മാറുമായിരുന്നു.അവളുടെ പ്രാർത്ഥനയും ആരാധനയും ആ വിധത്തിലുള്ള  മാറ്റത്തിനു സഹായകമാകാതിരുന്നതിനാൽ,ഹന്നായ്ക്കു കാലാന്തരത്തിൽ ലഭിച്ച ഭാഗ്യാതിരേകത്തിൽ നിന്നു അവൾ അന്യയായി തീരുന്നു. പിന്നീടു ഒരിടത്തും പെനീന്നയെ നാം കാണുന്നില്ല. ഹന്നായാകട്ടെ ശമുവേൽ പ്രവാചകന്റെ അമ്മയെന്ന നിലയിൽ ശ്രദ്ധിക്കപ്പെടുന്നവളായി തീർന്നു.ഹന്നായിൽ ദർശിച്ച പ്രാർത്ഥനയുടെ എല്ലാ സവിശേഷതകളും ജീവിതത്തിൽ പകർത്തുവാൻ കഴിഞ്ഞെങ്കിൽ മാത്രമേ മാതാപിതാക്കൾ മക്കളിലൂടെ അറിയപ്പെടുന്നവരായി തീരുകയുള്ളു.
എല്ക്കാന - ഒരു ഭർത്താവു.
------------------------------
                                        ആരാധനാ ജീവിതത്തിന്റെ ഉടമയായ എല്ക്കാന  ഉത്തമനായ ഒരു ഭർത്താവിനെ നമുക്കു കാട്ടിത്തരുന്നു. സാധരണ ഒരു മനുഷ്യന്റെ കുടുംബജീവിതത്തിൽ  വന്നു ചേരുന്ന ജീവിതാനുഭവങ്ങളേക്കാൾ അല്പം കൂടെ കടുത്ത ജീവിത യാഥാർത്ഥ്യങ്ങളെയാണു എല്ക്കാനയ്ക്കു അഭിമുഖീകരിക്കേണ്ടതായി വന്നതു. നേരത്തെ നമ്മുടെ ചിന്തയ്ക്കു വിഷയമായിട്ടുള്ള  യാക്കോബിന്റെ കുടുംബജീവിതവുമായി ഏല്ക്കാനയുടെ കുടുംബജീവിതത്തിനു പല സാധർമ്മ്യങ്ങളും കാണാൻ കഴിയുന്നുണ്ടു.ബഹുഭാര്യാത്വം സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണു  ഇരുവർക്കും കുടുംബജീവിതത്തില്‍ നേരിടേണ്ടതായി വന്നതു. യാക്കോബിന്റെ ഭാര്യമാർ സഹോദരിമാരായിരുന്നു എങ്കിൽ  എല്ക്കാനയുടെ ഭാര്യമാരെ കുറിച്ചു അങ്ങനെ ഒരു പരാമർശം ഇല്ല.യാക്കോബു പ്രണയിച്ച ഒരുവളെ ഭാര്യയാക്കുവാൻ വേണ്ടിയാണു മറ്റവളെ സ്വീകരിക്കേണ്ടതായി വന്നതു എന്നതിനാൽ തന്നെ അവിടെ ഒരു ചേർച്ചയില്ലായ്മ ഉണ്ടാകുക സ്വാഭാവികമാണു.എല്ക്കാനയുടെ ഭാര്യമാരുടെ ഇടയിൽ അങ്ങനെ ഒരു പ്രശ്നം ഇല്ലായിരുന്നു എങ്കിലും അവരുടെ ഇടയിലും ഭിന്നത കാണുന്നു. യാക്കോബു റാഹേലിനെ കൂടുതൽ സ്നേഹിച്ചതു പോലെ എല്ക്കാന ഹന്നയെ അധികം സ്നേഹിച്ചതാകാം പെനീന്നായിൽ ശത്രുത വളരാൻ കാരണം റഹേലിനെപ്പോലെ ഹന്നായ്ക്കു മക്കളുണ്ടാകാതിരുന്നതാണു സ്നേഹം കൂടുവാനുള്ള കാരണം. എങ്കിലും യാക്കോബിൽ നിന്നു എല്ക്കാനയും റാഹേലിൽ നിന്നു ഹന്നായും ചിലകാരങ്ങളിൽ വേറിട്ടുനിൽക്കുന്നൂ.
                                         ഒരു ഭർത്താവു എന്ന നിലയിൽ എല്ക്കാന തന്റെ ഭാര്യമാരായ പെനീന്നയോടും ഹന്നയോടും എങ്ങനെയാണു വർത്തിച്ചിരുന്നതു എന്നു 1.ശമു.1;4,5 വാക്യങ്ങൾ സുചിപ്പിക്കുന്നു. എല്ക്കാന യാഗം കഴിക്കുമ്പോഴെല്ലാം പെനിന്നയ്ക്കും അവളുടെ മക്കൾക്കും  ഓഹരി കൊടുക്കും, ഹന്നയ്ക്കോ അവൻ ഹന്നയെ സ്നേഹിക്ക കൊണ്ടു ഇരട്ടി ഓഹരി കൊടുക്കും എന്നാണു കാണുന്നതു.ഈ പ്രസ്താവം എല്ക്കാന ഭാര്യമാരെ രണ്ടു പേരെയും ഒരുപോലെയല്ല സ്നേഹിച്ചിരുന്നതു എന്നു പറയുവാൻ മതിയായ തെളിവാണു.എന്നാൽ ഹന്നായെ കൂടുതൽ സ്നേഹിക്കുവാനും കരുതുവാനും എല്ക്കാനയെ പ്രേരിപ്പിച്ചതിന്റെ കാരണം അടുത്ത വാചകത്തിൽ പറഞ്ഞിട്ടുണ്ടു.''എന്നാൽ യഹോവ അവളുടെ ഗർഭം അടച്ചിരുന്നു.''എന്നാണു അവിടെ പറഞ്ഞിരിക്കുന്നതു.കുറവുള്ളവരോടു കൂടുതൽ സ്നേഹവും കരുതലും കാണിക്കുന്നതു സന്മനസ്സിന്റെ ലക്ഷണമാണല്ലോ. പെനീന്ന ഹന്നയെ വേദനിപ്പിച്ചു കൊണ്ടിരുന്നതും ഒരു കാരണമാകാം. ശമുവേൽ പ്രവാചകന്റെ ജനനത്തിനു എല്ക്കാനയേയും ഹന്നായേയൂം ഒരുക്കുവാനുള്ള ദൈവിക പദ്ധതി ആയിരുന്നു അതു എന്നു തിരിച്ചറിയുമ്പോൾ എല്ക്കാനയുടെ ചെയ്തിയിൽ കുറ്റം ആരോപിക്കുവാനും കഴിയുകയില്ല. എങ്കിലും പെനീന്നയ്ക്കു അതു ഉൾക്കൊള്ളാൻ പ്രയാസം തന്നെയാണു. അതിനാൽ പെനീന്നാ ഹന്നയോടു കുറേക്കൂടെ പരുഷമായി പെരുമാറി തുടങ്ങി. അതും ഹന്നയോടുള്ള എല്ക്കാനയുടെ സ്നേഹം വർദ്ധിക്കുവാൻ കാരണവുമായി. എല്ക്കാനയുടെ പെരുമാറ്റം അസഹനീയമാകുമ്പോൾ ഹന്നാ പട്ടിണികിടക്കുകയും കരയുകയും ചെയ്യുന്നു.അതു ഹന്നായുടെ സ്വഭാവത്തെ കാണിക്കുന്നതോടൊപ്പം, ഹന്നാ പെനീന്നയെ എതാർക്കാതിരുന്നതു എല്ക്കാനയ്ക്കു ഒരാശ്വാസവുമായി.ഹന്നായുടെ ദുഃഖത്തിൽ എല്ക്കാന എങ്ങനെയാണു ആശ്വസിപ്പിച്ചിരുന്നതു എന്നു നാം കണ്ടുകഴിഞ്ഞതാണു. അവിടെ സ്നേഹമയിയായ ഒരു ഭർത്താവിനെയാണു കാണുന്നതു. ഇവിടെ എല്ക്കാനയുടെ മറ്റൊരു സ്വഭാവ ശ്രേഷ്ഠത കാണാം.താൻ കൂടുതൽ സ്നേഹിക്കുന്ന ഹന്നായെ ദുഃഖിപ്പിക്കുന്ന പെനീന്നയെ അവൻ ശകാരിക്കുകയോ എതിർക്കുകയോ ചെയ്യുന്നില്ല എന്നതു ശ്രദ്ധാർഹമായ ഒന്നാണു. കുടുബത്തിൽ ഒരു കലഹം ഒഴിവാക്കുവാൻ ആണു അങ്ങനെ ചെയ്തതു എന്നു പറയാം. എന്നാൽ അതോടൊപ്പം പെനീന്നയ്ക്കും ഒരു ഭാര്യയ്ക്കു നൽകേണ്ട പരിഗണനയും സ്നേഹവും കരുതലും കുറവൂകൂടാതെ എല്ക്കാന നൽകിയിരുന്നു എന്നു ഊഹിക്കുവാനും കഴിയും. ഇവിടെ സമചിത്തത പാലിക്കുവാൻ എല്ക്കാനയ്ക്കു കഴിഞ്ഞതു അവന്‍ ആരാധനാ ജീവിതത്തിന്റെ ഉടമയായിരുന്നതു കൊണ്ടാണു എന്നതിൽ സംശയമില്ല.ഒരു പൊട്ടിത്തെറിക്കു സാദ്ധ്യതയുള്ള കുടുംബാന്തരീക്ഷത്തെ ശാന്തമാക്കിതീർക്കുവാൻ ഒരു ഭർത്താവു എന്ന നിലയിൽ എല്ക്കാനയ്ക്കു കഴിഞ്ഞതു പ്രാർത്ഥനയും ആരാധനയും മൂലമാണെന്ന സത്യം ഇവിടെ തിരിച്ചറിഞ്ഞു ജീവിതത്തിൽ പകർത്തേണ്ടതാണു.
ഹന്നാ - ഒരു ഭാര്യ.
-------------------
                                  ഉത്തമയായ  ഒരു സ്ത്രീയും ഭാര്യയയുമായിട്ടാണു ഹന്നായെ വി.വേദപുസ്തകം  ഇവിടെ ചിത്രീകരിച്ചിരിക്കുന്നതു.സപത്നിയായ പെനീന്നായ്ക്കു  സന്താന സൗഭാഗ്യം ലഭിച്ചിട്ടും തനിക്കു അതു നിഷേധിച്ചതിൽ  ഹന്നായ്ക്കു  പരിഭവമോ പരാതിയോ ഇല്ല. ഇതേ അവസ്ഥയിലായിരുന്ന റാഹേൽ തന്റെ ഭർത്താവായ യോക്കോബിനോടു തനിക്കു മക്കളെ തരണമെന്നും അല്ലെങ്കിൽ ഞാൻ മരിക്കും എന്നു പരിഭവിക്കുകയും പരാതിപ്പെടു കയും ചെയ്യുന്നതായി ഉല്പഃ 30;1 ൽ നാം കണ്ടതാണു.സഹോദരിയോടു അസൂയപ്പെട്ടിട്ടാണു അവൾ ഇങ്ങനെ പറഞ്ഞതെന്നും അവിടെ കാണുന്നു. സമദുഃഖത്തിലായിട്ടും ഹന്നാ റാഹേലിനെ പോലെ ആയില്ലായെന്നതാണു അവളുടെ മഹത്വം. ആ ദുഃഖഭാരം സ്വയം ഏറ്റെടുക്കുവാനും , എല്ലാറ്റിനും പരിഹാരകനായ ദൈവസന്നിധിയിൽ  സമർപ്പിക്കുവാനും മാത്രമാണു ഹന്നാ തയ്യാറായതു. സപത്നിയായ പെനീന്നാ അവളെ വേദനിപ്പിച്ചപ്പോഴും  അവളോടു കോപിക്കുകയോ കലഹിക്കുകയോ ചെയ്യാതെയും,  ഭർത്താവിനോടു  പരാതിപ്പെടാതെയും,കരയുകയും പട്ടിണി കിടക്കുകയുമാണു അവൾ ചെയ്തതു.പട്ടിണി കിടന്നതും കരഞ്ഞതും പ്രതിഷേധ സൂചകമാണെന്നു വേണമെങ്കിൽ പറയാം.അതല്ല,ഭർത്താവിന്റെ  സ്നേഹവും അനുകമ്പയും പിടിച്ചു പറ്റുവാൻ സാധാരണ സ്ത്രീകൾ സ്വീകരിക്കാറുള്ള മാർഗ്ഗമായിരുന്നു ഇതു എന്നു വ്യാഖ്യാനാക്കാവുന്നതാണു. ദുഃഖം അസഹനീയമായപ്പോൾ കണ്ണുനീരിലൂടെ അവൾ ആശ്വാസം കണ്ടെത്തുകയായിരുന്നു എന്നതാണു  സത്യം. എല്ലാം ദൈവത്തിൽ സമർപ്പിച്ചു ദൈവത്തിന്റെ ഇടപടലിനു വേണ്ടി ക്ഷമയോടെ കാത്തിരുന്ന ഒരു സ്ത്രിയായിട്ടു ഹന്നായെ കാണുന്നതാണു ശരി.1.ശമഃ1;10 മുതലുള്ള വാക്യങ്ങളിൽ കാണുന്ന ഹന്നാ അതിനു മതിയായ തെളിവാണു. മനോവ്യസനത്തോടെ  പ്രാർത്ഥിച്ചു കരയുന്ന ഒരു ഹന്നായെ ആണു അവിടെ ദർശിക്കുന്നതു.സാധാരണ മനുഷ്യർ തങ്ങളുടെ വേദനകളെ ദൈവസന്നിധിയിൽ സമർപ്പിക്കുമ്പോൾ അതിനു കാരണക്കാരായി തങ്ങൾ കാണുന്നവരെക്കുറിച്ചു  പരാതി പറയുക സ്വാഭാവികമാണു.എന്നാൽ ഇവിടെ ഇതാ തന്റെ ദുഃഖങ്ങളെ അതേപടി ദൈവമുമ്പാകെ ഇറക്കി വെയ്ക്കുക അല്ലാതെ  ആരോടും പരിഭവിക്കുകയോ പരാതിപ്പെടുകയോ ചെയ്യുന്നില്ല. എന്തിനു ,ദൈവത്തോടു പോലും എന്തേ എന്നോടു ഇങ്ങനെ ചെയ്തു എന്നു ചോദിക്കുന്നുമില്ല.
                           ഒരു ഭാര്യയെന്ന നിലയിൽ  ഈവിധ ദുഃഖങ്ങൾ സഹിക്കേണ്ടതായി വരുമ്പോൾ ഭർത്താവിനോടു  പരാതിപറയുകയും പരിഭവിക്കുകയും  പിണങ്ങുകയുമൊക്കെ ചെയ്യുക സാധാരണമാണു. അബ്രഹാമിന്റെ ഭാര്യയായ സാറാ പോലും,ഹാഗാറിന്റെ കണ്ണിൽ താൻ നിന്ദിതായി എന്നു കണ്ടപ്പോൾ  പരാതിയും കുറ്റാരോപണവുമായി അബഹാമിന്റെ അടുക്കൽ കടന്നു ചെല്ലുന്നതു ഉല്പഃ 16;5 ൽ കാണുന്നു. തന്നെ വേദനിപ്പിക്കുന്ന പെനീന്നയെ ഹന്നാ  ചോദ്യം ചെയ്തിരുന്നു എങ്കിൽ കുറ്റം പറയുവാൻ കഴിയുകയില്ല. ഹന്ന അങ്ങനെയൊന്നും ചെയ്യാതിരുന്നതു, തന്നെ സ്നേഹിക്കുന്ന ഭർത്താവിനു താൻ കാരണം അങ്ങനെ പോലും ഒരു ദുഃഖവും പ്രതിസന്ധിയും ഉണ്ടാകരുതു എന്നു ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരു ഭാര്യയായിരുന്നതു കൊണ്ടാണു. ഈ സ്വഭാവശ്രേഷ്ഠതയാണു ശമുവേൽ പ്രവാചകനു ജന്മം നൽകിയ മഹിളാരത്നമായി ഹന്നാ എന്നാളും പ്രകീർത്തിതയാകാൻ കാരണം.ഒരു ഉത്തമ ഭാര്യയ്ക്കു വേണ്ട എല്ലാ ഗുണങ്ങളും ഹന്നായിൽ കാണുന്നു.
പെനീന്നായിലെ ഭാര്യ.
-----------------------
                                പെനീന്നായിൽ ഒരു സാധാരണ ഭാര്യയെയാണു കാണുന്നതു. ഭാര്യ എന്ന നിലയിൽ ഭർത്താവിനു വിധേയായി ജീവിച്ചു എന്നു വേണമെങ്കിൽ പറയാം. എന്നാൽ ഹന്നായുമായി താരതമ്യം  ചെയ്യുമ്പോൾ  ചില കുറവുകൾ കാണാൻ കഴിയും.തന്നേക്കാൾ അധികം  സപത്നിയായ ഹന്നായെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നതു കാണുമ്പോൾ  ഒരു ഭാര്യയെന്ന നിലയിൽ ഭർത്താവിനോടു പരിഭവിക്കുകയും  പരാതിപ്പെടുകയും പിണങ്ങുകയും കലഹിക്കുകയും  ചെയ്യുക സ്വഭാവികമാണു.എന്നാൽ പെനീന്നാ അങ്ങനെയൊന്നും ചെയ്തതായി കാണുന്നില്ല. പക്ഷെ തന്റെ പരിഭവവും പിണക്കവും എല്ലാം ഹന്നായുടെ നേർക്കു ചൊരിയുകയാണു ചെയ്തതു.അതും സ്വാഭാവികമാണു എന്നു പറഞ്ഞു പെനീന്നയെ സാധൂകരിക്കാമെങ്കിലും ദൈവഭയമുള്ള ഉത്തമയായ ഒരു സ്ത്രീയിൽനിന്നു ഇങ്ങനെയുള്ള പെരുമാറ്റം ഒരിക്കലും പ്രതീക്ഷിക്കാവുന്നതല്ല. ഭർത്താവിനോടു നേരിട്ടു ഒന്നും ചെയ്തില്ലെങ്കിലും പെനീന്നായുടെ പ്രവൃത്തി  ഭർത്താവിനെ വേദനിപ്പിക്കുന്നതായി തീരുന്നു.ഹന്നായെ ആശ്വസിപ്പിക്കുന്ന എല്ക്കാനയുടെ വാക്കുകളിൽ അതു വായിച്ചെടുക്കുവാൻ കഴിയും. പെനീന്നാ ഒരുനല്ല സത്രീ ആയിരുന്നു എങ്കിൽ  സന്താനഭാഗ്യം ലഭിക്കാതെ ദുഃഖവും പേറി നടക്കുന്ന ഹന്നായെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ആയിരുന്നു ചെയ്യേണ്ടതു. എല്ക്കാനയോടും ഹന്നായോടും ഒപ്പം ദൈവത്തെ ആരാധിക്കുകയും പ്രർത്ഥിക്കുകയും ചെയ്തിട്ടും അതിൽനിന്നു പ്രാപിക്കേണ്ട സൽസ്വഭാവം ആർജ്ജിക്കുവാൻ പെനീന്നായ്ക്കു കഴിഞ്ഞില്ല എന്നതാണു അതിന്റെ പ്രധാന കാരണം.പെനീന്നായുടെ ആരാധനയും പ്രാർത്ഥനയും ഒരു സാധാരണ വിശ്വാസിയുടെ തലത്തിലേക്കു താണു ഒരുചടങ്ങായി പരിണമിച്ചതായി നേരത്തെ നാം കണ്ടതാണു. ഇവിടെ പെനീന്നാ ഒരു ഭാര്യയെന്ന നിലയിൽ ഒരു വിജയമായിരുന്നു പറയുവാൻ കഴിയാതെപോകുന്നു.
                                  എല്ക്കാനയെ പോലെയും  ഹന്നായെപോലയും യഥാർത്ഥ ആരാധനയും പ്രാർത്ഥനയും അതിനനുസരണമായ ജീവിതവും  ഉള്ളവർക്കു മാത്രം കരഗതമാകുന്ന ഒന്നാണു  സമാധാനപൂർണ്ണമായ ഒരു കുടുംബജീവിതം എന്നാൽ പെനീന്നയെ പോലെ ആരാധനയും പ്രാർത്ഥനയുമെല്ലാം ഒരു ചടങ്ങെന്ന നിലയിൽ യാന്ത്രികമായി ആചരിക്കുകയും അതിൽ നിന്നു നേടേണ്ട  സത്ഭാവങ്ങൾ ജീവിതത്തിൽ പകർത്തുവാൻ കഴിയാതെ പോകുകയും ചെയ്താൽ നഷ്ടമാകുന്നതു ഭാഗ്യകരമായ ഒരു കുടുംബജീവിതമാണു.എല്ക്കാനയുടെ കുടുംബജീവിതം പകർന്നു തരുന്ന ഈ സാധന പാഠങ്ങൾ ഉൾക്കൊള്ളുവാനും ജീവിതത്തിൽ പകർത്തുവാനും കഴിയുമ്പോൾ മാത്രമേ ദൈവം നമ്മിൽനിന്നു പ്രതീക്ഷിക്കുന്ന ഒരു നല്ല കുടുംബജീവിതം വാർത്തെടുക്കുവാൻ കഴിയുകയുള്ളു  എന്ന വലിയ സത്യം നമ്മുടെ ചിന്തകളെ തൊട്ടുണർത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു.
                                  


Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30