കൗടുംബികം-8

8_ രൂത്തിന്റെയും നൊവോമിയുടെയും കടുംബം.
-----------------------------------------------------
                                         രൂത്തിന്റെ പുസ്തകം പഴയനിയമ പുസ്തകങ്ങളിലെ ചെറിയ പുസ്തകങ്ങളിൽ ഒന്നാണു.നാലു അദ്ധ്യായങ്ങളും 85 വാക്യങ്ങളുമുള്ള ഒരു ചെറിയ പുസ്തകമാണു രൂത്തു. എങ്കിലും രണ്ടു വലിയ സവിശേഷതകൾ അതിനുണ്ടു. സ്ത്രീകളുടെ പേരിൽ അറിയപ്പെടുന്ന രണ്ടു പുസ്തകങ്ങളിൽ ഒന്നാണു ഈ പുസ്തകം എന്നതാണു ഒരു സവിശേഷത.ആ ഗണത്തിൽ പെട്ട മറ്റൊന്നു 'എസ്തേർ ' ആണു.എസ്തേറിനും ആ പുസ്തകത്തിനും യിസ്രായേലിന്റെ ചരിത്രത്തിൽ ഒരു സ്ഥാനമുണ്ടു.എന്നാൽ രൂത്തിനും ഈ പുസ്തകത്തിനും ആ വിധത്തിൽ ഒരു ചരിത്ര പ്രാധാന്യം അവകാശപ്പെടുവാനില്ല. ന്യായാധിപന്മാരുടെ കാലത്താണു രൂത്തു ജീവിച്ചിരുന്നതെങ്കിലും അതിന്റെ കാലഘട്ടം പോലും വ്യക്തമായി മനസ്സിലാക്കുവാൻ കഴിയുകയില്ല.യിസ്രയേലിന്റെ ചരിത്രത്തിൽ  രേഖപ്പെടുത്തുവാൻ തക്ക പ്രാധാന്യം രൂത്തിനു ഇല്ലെങ്കിലും, എസ്തേറിനേക്കാൾ രൂത്തും രൂത്തിന്റെ പുസ്തകവും ഒരുപടി  മുമ്പിൽ നിൽക്കുന്നു എന്നതാണു മറ്റൊരു സവിശേഷത. കർത്താവിന്റെ വംശാവലിയിൽ സ്ഥാനം പിടിച്ചിരിക്കുന്ന സ്ത്രീരത്നങ്ങളില്‍ ഒട്ടും അപ്രധാനമല്ലാത്ത ഒരു സ്ഥാനം  രൂത്തിനു ലഭിച്ചിരിക്കുന്നു  എന്നതാണു വലിയ പ്രത്യേകത.കർത്താവു ആരുടെ വംശത്തിൽ ജനിച്ചിരിക്കുന്നുവോ ആ ദാവീദുരാജാവിന്റെ മുത്തശ്ശിയാണു രൂത്തു എന്നതു വി.വേദപുസ്തകത്തിൽ  അവൾക്കുള്ള സ്ഥാനം  കുറേക്കൂടെ വ്യക്തമാക്കുന്നു.
                                         ഈവിധ സവിശേഷതകളോടൊപ്പം കുടുംബജീവിതചിന്തകളിലും  രൂത്തിനു ചില പ്രത്യേക സന്ദേശങ്ങൾ നൽകുവാനുണ്ടെന്നതാണു നമ്മുടെ ചിന്തയ്ക്കു ഇതു വിഷയീഭവിക്കുവാനുള്ള കാരണം. ഇതു മുമ്പു നാം കടന്നുപോയ കുടുംബങ്ങളിൽ ദർശിച്ചതു പോലെ കുടുംബബന്ധങ്ങളുടെ എല്ലാ തലങ്ങളേയും ഇവിടെ ഇതു സ്പർശിക്കുന്നില്ലെങ്കിലും മറ്റെങ്ങും പരാമർശവിധേയമാകാത്ത ചില പ്രധാന  കുടുംബബന്ധങ്ങളെ വിലയിരുത്തുവാൻ രൂത്തിന്റെ കുടുംബചിത്രീകരണത്തിനു സാധിക്കുന്നു എന്നതാണു ഈ കുടുംബം നമ്മുടെ ചിന്തയ്ക്കു വഴിതെളിച്ചതു.അമ്മായിഅമ്മ മരുമകൾ ബന്ധത്തേയും, ഒരു അമ്മായിയമ്മ എങ്ങനെ ആയിരിക്കണമെന്നതിനേയും, ഒരു മരുമകൾ എങ്ങനെയുള്ളവൾ  ആയിരിക്കണം  എന്നതിനേയും കുടുംബബന്ധത്തിലും കുടുംബഭദ്രതയിലും ഇവർക്കുള്ള പങ്കു എത്രമാത്രം വലുതാണു എന്നതിനേയും ഈ പുസ്തകത്തിൽ നിന്നു വ്യക്തമായി വായിച്ചെടുക്കുവാൻ കഴിയും.
ലഘു ചരിത്രം.
---------------
                                          ഒരു ചെറുകഥപോലെ വായിച്ചു തീർക്കുവാൻ കഴിയുന്ന ഒരു ചെറിയ പുസ്തകമാണു രൂത്തു.ന്യായാധിപന്മാരുടെ കാലത്തു നടന്നതായിട്ടാണു രേഖപ്പെടുത്തിയിരിക്കുന്നതു.ഒരിക്കൽ ദേശത്തു ക്ഷാമം ഉണ്ടായപ്പോൾ,യഹൂദ്യായിലെ ബേത്ലഹേമിൽ പാർത്തിരുന്ന എഫ്രാത്യനായ എലീമലേക്കു എന്ന പുരുഷൻ ഭാര്യ നവോമിയേയും മക്കളായ മഹ്ളോനേയും കില്യോനേയും കൂട്ടി മോവാബു ദേശത്തു പോയി പരദേശിയായി പാർത്തു.താമസിയാതെ എലീമേലേക്കു മരിച്ചു. രണ്ടു പുത്രന്മാരും മോവാബ്യസ്ത്രീകളായ ഓർപ്പയേയും രൂത്തിനേയും വിവാഹം കഴിച്ചു. അവർക്കു മക്കൾ ജനിക്കുന്നതിനു മുമ്പു മഹ്ളോനും കില്യോനും മരിച്ചു. നവോമിയും മരുമക്കളും അനാഥരായി.യഹോവ തന്റെ ദേശത്തെ കടാക്ഷിച്ചു ആഹാരം കൊടുത്ത പ്രകാരം നവോമി കേട്ടറിഞ്ഞു. മരുമക്കളുമായി സ്വന്ത ദേശത്തേക്കു യാത്ര തിരിച്ചൂ. എന്നാൽ മരുമക്കൾ രണ്ടുപേരോടും താന്താന്റെ അമ്മയുടെ വീട്ടിലേക്കു മടങ്ങിപ്പോകുവാൻ നവോമി നിർബ്ബന്ധിച്ചു. എന്നാൽ അവർ പോയില്ല. നവോമി പിന്നെയും അവരെ നിർബ്ബന്ധിച്ചു. അവരുടെ ഭാവിക്കു തിരികെ പോകുന്നതാണു നല്ലതു എന്നു കാര്യകാരണ സഹിതം നവോമി അവരെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി. അമ്മാവിയമ്മ പറയുന്നതിൽ ശരിയുണ്ടെന്നു തോന്നിയ  ഓർപ്പ തിരികെ പോയി.രൂത്താകട്ടെ പോകാൻ തയ്യാറായില്ല.അവൾ അമ്മായിയമ്മയോടു പറഞ്ഞു.'' നിന്നെ വിട്ടു പിരിവാനും നിന്റെ കൂടെ വരാതെ മടങ്ങിപ്പോകവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തു ഞാനും പോരും, നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം, നീ മരിക്കുന്നേടത്തു ഞാനും മരിച്ചു അടക്‌കപ്പെടും, മരണത്താലല്ലാതെ ഞാൻ നിന്നെ വിട്ടുപിരിഞ്ഞാൽ യഹോവ തക്കവണ്ണവും അതിലധികവും എന്നോടു ചെയ്യുമാറാകട്ടെ.'' നൊവോമി രൂത്തിന്റെ വാക്കുകളിൽ പ്രകടമായ നിഷ്കളങ്കതയും, സ്നേഹവും ആത്മാർത്ഥതയും തിരിച്ചറിഞ്ഞു അവളേയും കൂട്ടി ബേത്ലഹേമിലേക്കു പോയി.
                                          നൊവോമി തിരികെ ചെന്നതു ബേത്ലഹേം നിവാസികൾക്കെല്ലാം അത്യധികം സന്തോഷം ഉളവാക്കി.അതു യവക്കൊയ്ത്തിന്റെ ആരംഭകാലമായിരുന്നു.കുടുംബം പുലർത്താനായി, അമ്മായിയമ്മയുടെ അനുവാദത്തോടുകൂടി രൂത്തു വയലിൽ കതിർ പെറുക്കുവാനായി പോയി.അന്നു അവൾ പോയതു  എലീമലേക്കിന്റെ ചാർച്ചക്കാരനായ ബോവസിന്റെ നിലത്തിലായിരുന്നു. കാലാപെറുക്കുന്ന രൂത്തിനെ കണ്ട ബോവസു അവൾ ആരെന്നു കൊയ്തുകാരുടെ മേലാളിനോടു ചോദിച്ചു. നവോമിയുടെ മരുമകളായ മോവാബ്യസ്ത്രീയായ രൂത്താണെന്നു എന്നു അറിഞ്ഞ ബോവസു അവൾക്കു ആവശ്യമായ സഹായം ചെയ്തു കൊടുക്കുവാൻ ഭൃത്യരോടു പറഞ്ഞേല്പിച്ചു.ഇവിടെ നിന്നും വേറൊരു നിലത്തിൽ പോകണ്ടായെന്നു രൂത്തിനോടു പറഞ്ഞു ബോവസു അവളെ ആശ്വസിപ്പിക്കുകയും കൂടെയിരുത്തി ഭക്ഷണം നൽകുകയും ചെയ്തു.അന്നു അവൾക്കു ഒരുപറ യവം ലഭിച്ചു.
                                      വീട്ടിൽ മടങ്ങിയെത്തിയ മരുമകളോടു നൊവോമി വിവരങ്ങൾ ആരാഞ്ഞു.ഒന്നും മറച്ചു വെയ്ക്കാതെ മുഴുവൻ കാര്യങ്ങളും രൂത്തു നൊവോമിയോടു പറഞ്ഞു. ബോവസിന്റെ നിലത്തിലാണു കാലാ പെറുക്കിയതു എന്നു അറിഞ്ഞ നൊവോമിക്കു സന്തോഷവും ആശ്വാസവും ആണു ഉണ്ടായതു.ബോവസു തങ്ങളുടെ അടുത്ത ചാർച്ചക്കാരനും വീണ്ടെടുപ്പുകാരനും അയതിനാൽ അവിടെ തന്നെ പോയാൽ മതിയെന്നു നൊവോമി പറഞ്ഞു.യവക്കൊയ്ത്തും ഗോതമ്പു കൊയ്ത്തും തീരുവോളം രൂത്തു ബോവസിന്റെ നിലത്തിൽ തന്നെ ബാല്യക്കാരത്തികളോടു ചേർന്നു കാലാപെറുക്കുകയും അമ്മാവിയമ്മയോടു കൂടെ പാർക്കുകയും ചെയ്തു.
                                          നൊവോമി ഉപദേശിച്ചു കൊടുത്തപ്രകാരം രൂത്തു കറ്റമെതിക്കുന്ന കളത്തിൽ രാത്രിയിൽ  ചെല്ലുകയും ബോവസു തിന്നു കുടിച്ചു കിടന്നു ഉറങ്ങിയപ്പോൾ  അവന്റെ കാൽക്കലെ പുതപ്പു പൊക്കി അവിടെ കിടക്കുകയും ചെയ്തു. അർദ്ധരാത്രിയിൽ അവൻ ഞെട്ടിതിരിഞ്ഞപ്പോൾ തന്റെ കാൽക്കൽ ഒരു സ്ത്രീ  കിടക്കുന്നതു കണ്ടു ' നീ ആർ ? എന്നു ചോദിച്ചപ്പോൾ ' ഞാൻ നിന്റെ ദാസിയായ രൂത്തു  നിന്റെ പുതപ്പു എന്റെ മേൽ ഇടേണമേ, നീ വീണ്ടെടുപ്പുകാരനല്ലയോ.'' എന്നു പറഞ്ഞു. ബോവസു അവളെ ആശ്വസിപ്പിച്ചു. നീ ചോദിക്കുന്നതൊക്കെയും തരാമെന്നു പറഞ്ഞു. ഞാൻ നിന്റെ വീണ്ടെടുപ്പുകാരനാണെങ്കിലും എന്നേക്കാൾ അടുത്ത മറ്റൊരു  വീണ്ടെടുപ്പുകാരൻ  നിനക്കുണ്ടു എന്നുപറഞ്ഞു. രാവിലെ വരെ അവിടെ കിടക്കുവാൻ അനുവദിച്ചു. അവൾ അവിടെ വന്ന വിവരം ആരും അറിയാതിരിപ്പാൻ പ്രഭാതം ആകുംമുമ്പെ അവളെ നൊവോമിയുടെ അടുക്കലേക്കു  പറഞ്ഞയച്ചു. രൂത്തു നടന്ന കാര്യങ്ങൾ എല്ലാം നൊവോമിയെ അറിയിച്ചു.
                                             ബോവസ്, രൂത്തിന്റെ അടുത്ത വീണ്ടെടുപ്പുകാരനേയും കൂട്ടി പട്ടണത്തിലെ10 മൂപ്പന്മാരേയും വിളിച്ചു വരുത്തി അവരുടെ മുമ്പിൽ വച്ചു  അയാളോടു സംസാരിച്ചു. എലീമലേക്കിന്റെ വയൽ വില്ക്കാൻ പോകുന്നു. നിനക്കു മനസ്സുണ്ടെങ്കിൽ  അതു വലയ്ക്കു വാങ്ങി  വീണ്ടെടുക്കാം എന്നു പറഞ്ഞു. അയാൾ അതു സമ്മതിച്ചു.അപ്പോൾ ബോവസ് , മരിച്ചവന്റെ ഭാര്യയായ രൂത്തിനേയും വീണ്ടെടുക്കണമെന്നു പറഞ്ഞു. എന്നാൽ അയാൾക്കു അതു സമ്മതമായില്ല. ബോവസു അതിനു  തയ്യാറായപ്പോൾ അയാൾ തന്റെ ചെരുപ്പു ഊരി ബോവസിനു നൽകി. അങ്ങനെ ബോവസു മൂപ്പന്മാരുടേയും സർവ്വജനത്തിന്റേയും  മുമ്പിൽ വച്ചു രൂത്തിന്റെ വീണ്ടെടുപ്പുകാരനായി തീർന്നു. മഹ്ളോന്റെ ഭാര്യയായ രൂത്തിനെ ബോവസു ഭാര്യയായി സ്വീകരിച്ചു. അവർക്കു ഒരു  മകൻ ജനിച്ചു. അവനു ഓബേദു എന്നു പേരിട്ടു. ദാവീദിന്റെ അപ്പനായ യിശ്ശായിയുടെ അപ്പനാണു ഈ ഓബേദു. തെറ്റിപ്പോയ യിസ്രായേൽ  ജനത്തെ മാത്രമല്ല, സർവ്വ ജനത്തേയും വീണ്ടെടുക്കുവാനായിട്ടാണു ദൈവപുത്രൻ ദാവീദിന്റെ പുത്രനായി ജനിച്ചതു എന്ന സത്യം  ഇവിടെ സൂചിതമാകുന്നു.
നവോമി_ ഒരു ഭാര്യ.
----------------------
                                      നൊവമിയുടെ ഭാര്യാഭർത്തൃബന്ധം എങ്ങനെയുള്ളതായിരുന്നു  എന്നു മനസ്സിലാക്കുവാൻ തക്കവണ്ണമുള്ള സൂചനകളൊന്നും ലഭ്യമല്ല. ഭർത്താവായ എലീമലേക്കിനെ      കുറിച്ചും  വ്യക്തമായി ഒന്നും പറയുന്നില്ല. യഹൂദ്യയിലെ ബേത്ളഹേമിൽ പാർത്തിരുന്ന ഒരു എഫ്രാത്യനായിരുന്നു എന്നു മാത്രമേ അറിയുവാൻ കഴിയുന്നുള്ളു.എങ്കിലും ഒരു കാര്യം എലീമലേക്കിനെ കുറച്ചു  ഇവിടെ ഊഹിച്ചെടുക്കുവാൻ കഴിയും.ബേത്ലഹേമ്യനായ എലീമലേക്കു അവിടെ ക്ഷാമം ഉണ്ടായപ്പോൾ മോവാബു ദേശത്തേക്കു  പരദേശിയായി സകുടുംബം പോയി എന്ന വിവരണം അദ്ദേഹത്തിന്റെ സ്വഭാവത്തിലേക്കു വെളിച്ചം വീശുന്നു.ബേതലഹേം എന്നതിന്റെ അർത്ഥം അപ്പത്തിന്റെ ഭവനം എന്നാണു. ബേസ് , ലഹമോ എന്നീ പദങ്ങൾ ചേർന്നു ഉണ്ടായതാണു ബേത്ലഹേം. ബേസ് എന്നാൽ ഭവനം എന്നും ലഹമോ എന്നതിനു അപ്പം എന്നുമാണു അർത്ഥം.ജീവന്റെ  അപ്പമായ മിശിഹായുടെ ഭവനം എന്ന അർത്ഥംകൂടെ ആ പദത്തിൽ ദർശിക്കാം.അപ്പത്തിന്റെ ഭവനത്തിൽ ക്ഷാമമുണ്ടായപ്പോൾ  അതു ഉപേക്ഷിച്ചാണു എലീമലേക്കു മോവാബിലേക്കു  പോയതു എന്നതിൽ അദ്ദേഹത്തിൽ ഉണ്ടായ വിശ്വാസവ്യതിയാനത്തെയാണു സൂചിപ്പിക്കുന്നതു. അത്ഭുതകരമായി തന്റെ പൂർവ്വികരെ നടത്തിയ ദൈവം ഇതിനും പരിഹരമുണ്ടാക്കുമെന്നു വിശ്വസിച്ചു അതിനായി കാത്തിരിക്കുവാനുള്ള ക്ഷമ എലീമലേക്കിനു നഷ്ടപ്പെട്ടതാണു അതിനു കാരണം. സത്യദൈവത്തെ ഉപേക്ഷിച്ചു പോകുന്നതിനു തുല്യമായിരുന്നു ആ പ്രവൃത്തി. ജീവിതത്തിൽ പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോൾ ,ഇനിയും ഇവിടെ നിന്നു ഒന്നും ലഭിക്കയില്ലായെന്നു ചിന്തിച്ചു , പൂർവ്വികർ പകർന്നു തന്ന സത്യവിശ്വാസം പരിത്യജിച്ചു,അതെല്ലാം കിട്ടുമെന്നു വ്യാമോഹിപ്പിക്കുന്ന പുതിയ വിശ്വാസത്തിലേക്കു ചേക്കേറുന്ന ആധുനിക വിശ്വാസികളുടെ മുൻ തലമുറക്കാരനായി  എലീമലേക്കിനെ കാണാം. അപ്പത്തിനായി പുറപ്പെട്ടു പോയ എലീമലേക്കു ക്ഷാമത്തിൽനിന്നു തത്ക്കാലം രക്ഷപെട്ടെങ്കിലും ദുര്യോഗങ്ങൾ പിൻതുടരുന്നു. എലീമലേക്കിനും പുത്രന്മാർക്കും അധികനാൾ ആ സന്തോഷം അനുഭവിക്കുവാൻ കഴിഞ്ഞില്ല . കുടുംബത്തെ മുഴുവൻ ദുഃഖത്തിലേക്കും പ്രതിസന്ധിയിലേക്കും തള്ളിയിട്ടുകൊണ്ടു അവർ ഈ ലോകം വിട്ടുപിരിഞ്ഞു പോയി. സത്യവിശ്വാസം ഉപേക്ഷിച്ചു മറ്റു പലതിന്റേയും പിന്നാലെ  പോകുന്നവർക്കു ലഭിക്കുന്ന  അനുഭവങ്ങൾ ഇവിടെ സൂചിതമാകുന്നു. ഇവിടെയാണു നൊവോമി ഒരു ഭാര്യയെന്ന നിലയിലും ഒരു ഗൃഹനായിക എന്ന നിലയിലും എങ്ങനെയുള്ളവളായിരുന്നു എന്നു തെളിയുന്നതു. ഉത്തമയായ ഒരു ഭാര്യയും അമ്മയും ഗൃഹനായികയും ആയിട്ടാണു രൂത്തിനെ ഇവിടെ കാണാൻ കഴിയുന്നതു.ഭർത്താവു ചെയ്ത തെറ്റു മനസ്സിലാക്കി അവൾ അപ്പത്തിന്റെ ഭവനത്തിലേക്കു തിരികെ പോകുന്നു.നൊവോമിയും രൂത്തും ബേത്ലഹേമിൽ തിരിച്ചെത്തിയതിനെ കുറിച്ചു , രൂത്തുഃ1;19-21 വാക്യങ്ങളിൽ  രേഖപ്പെടുത്തിയിരിക്കുന്നതു നൊവോമിയുടെ സ്വഭാവത്തെ ഭംഗിയായി വെളിപ്പെടുത്തുന്നു. '' അവർ ബേത്ലഹേമിൽ  എത്തിയപ്പോൾ പട്ടണം മുഴുവനും  അവർ നിമിത്തം ഇളകി.' ഇവൾ നൊവോമിയോ ' എന്നു സ്ത്രീജനം പറഞ്ഞു.അവൾ അവരോടു പറഞ്ഞതു 'നൊവോമി എന്നല്ല , മാറാ എന്നു എന്നെ വിളിപ്പീൻ സർവ്വശക്തൻ എന്നോടു ഏറ്റം കൈയ്പായുള്ളതു പ്രവർത്തിച്ചിരിക്കുന്നു.നിറഞ്ഞവളായി ഞാൻ പോയി.ഒഴിഞ്ഞവളായി യഹോവ എന്നെ മടക്കി  വരുത്തിയിരിക്കുന്നു. യഹോവ എനിക്കു  വിരോധമായി സാക്ഷീകരിക്കുകയും സർവ്വശക്തൻ എന്നെ ദുഃഖിപ്പിക്കുകയും  ചെയ്തിരിക്കെ നിങ്ങൾ എന്നെ നൊവോമി എന്നു വിളിക്കുന്നതു എന്തു ?'' നൊവോമി എന്ന പേരിന്റെ അർത്ഥം 'എന്റെ പ്രിയം ' എന്നാണെന്നു അറിയിമ്പോഴാണു നൊവോമിയുടെ വാക്കുകളുടെ അർത്ഥം പൂർണ്ണമായി ഗ്രഹിക്കുവാൻ കഴിയുന്നതു.അപ്പത്തിന്റെ ഭവനമായ ബേത്ലഹേം വിട്ടുപോയതിന്റെ കുറ്റബോധവും പശ്ചാത്താപവും പ്രകടമാകുന്നതോടൊപ്പം തനിക്കു നേരിടേണ്ടി വന്ന ദുരനുഭവങ്ങളുടെ വേദനയുംആ വാക്കുകളിൽ പ്രകടമാകുന്നു.ഭർത്താവു ചെയ്ത തെറ്റിൽനിന്നു തന്റെ കുടുംബത്തെ പരിരക്ഷിച്ചു രക്ഷയുടെ സന്തോഷത്തിലേക്കു വഴിനടത്തിയ ഒരു ഉത്തമ ഭാര്യയുടെ ചിത്രമാണു ഇവിടെ കാണുന്നതു.
                                     എന്നാൽ ഈ വിവരണത്തിലൂടെ നൊവോമിയെ കുറിച്ചു മറ്റു ചില കാര്യങ്ങൾ കൂടെ ഗ്രഹിക്കുവാൻ കഴിയും. ബേത്ലഹേമിൽ അവർ പാർത്തിരുന്ന കാലത്തു നൊവോമി നാട്ടുകാർക്കു എത്രമാത്രം പ്രിയങ്കരിയായിരുന്നു എന്നു ഇതിൽ നിന്നു മനസ്സിലാക്കാം.ആ നാട്ടുകാരുടെ ഹൃദയം അവളോടു പറ്റിച്ചേർന്നിരുന്നതു 'പട്ടണം മുഴുവൻ ഇളകി ' എന്നും,'ഇവൾ നൊവോമിയോ ' എന്നു സ്ത്രീകൾ അത്ഭുതത്തോടെ പറയുന്നതിൽ നിന്നും  എങ്ങനെയായിരുന്നു എന്നു വെളിപ്പെടുന്നു.'ഇളകി ' എന്ന പ്രയോഗത്തിൽ അവരുടെ സന്തോഷവും അത്ഭുതവുമാണു പ്രകടമാകുന്നതു.'ഇവൾ നൊവോമിയോ ?' എന്ന ചോദ്യത്തിലാകട്ടെ, തങ്ങൾ നഷ്ടപ്പെട്ടു പോയിയെന്നു കരുതിയിരുന്നവളുടെ തിരിച്ചു വരവിലുള്ള അവരുടെ വികാരതരംഗങ്ങളാണു പ്രകാശിക്കുന്നതു.ജനത്തിന്റെ ഈ പ്രതികരണത്തിൽ ,അത്ഭുതം,സന്തോഷം,അനുകമ്പ, ദുഃഖം, സ്നേഹം, തുടങ്ങിയ നാനാ വികാരങ്ങളാണു പ്രകടമാകുന്നതു.അതു അവളുടെ സ്വഭാവ ശ്രേഷ്ഠതയാണു വിളംബരം ചെയ്യുന്നതു.നൊവോമിക്കു സംഭവിച്ച ദുഃഖങ്ങൾക്കു അവർക്കു വേണമെങ്കിൽ ഭര്‍ത്താവില്‍ പഴിചാരാമായിരുന്നു.എന്നാൽ ഈ ദുഃഖങ്ങളെല്ലാം സർവ്വശക്തൻ തനിക്കു തന്നതാണെന്നു സമാധാനിക്കുന്ന ഒരു മഹിളാരത്നത്തെയാണു അവിടെ കാണുന്നതു.തന്റെ കുറവുകൾ കൊണ്ടാണു  ഇങ്ങനെയെല്ലാം വന്നു ഭവിച്ചതു എന്നു ഏറ്റുപറഞ്ഞു പശ്ചാത്തപിക്കുകയും, സർവ്വശക്തനായ ദൈവത്തിൽ അഭയം പ്രാപിക്കുകയും ചെയ്യുന്ന നൊവോമി സാധാരണ സ്ത്രീകളിൽ നിന്നും വേറിട്ടു നിൽക്കുന്ന ഒരുഭാര്യയാണു.
                                     ഒരു ഭാര്യ എന്ന നിലയിൽ നൊവോമി എങ്ങനെയുള്ളവൾ ആയിരുന്നുവെന്നു  ഇവിടെ നമുക്കു ഊഹിക്കുവാൻ കഴിയും.ഭർത്താവിനോടു ഭക്തിയും ബഹുമാനവും സ്നേഹവും വിധേയത്വവും ഉള്ള ഒരു ഭാര്യയായിരുന്നു നൊവോമിയെന്നു ഈ വാക്കുകളിൽ തെളിയുന്നു.ബേത്ലഹേം ഉപേക്ഷിച്ചു പോയതാണു ഈ ദുഃഖങ്ങൾക്കു കാരണമെന്നു അവർക്കു അറിയാം.'നിറഞ്ഞവളായി ഞാൻ പോയി ഒഴിഞ്ഞവളായി എന്നെ യഹോവ മടക്കി വരുത്തിയിരിക്കുന്നു ' എന്ന വാക്കുകളിൽ അതു വെളിവാകുന്നു .മോവാബിലേക്കു പോയതു എലിമലേക്കിന്റെ തീരുമാനപ്രകാരം ആയിരുന്നു എന്നു ഒന്നാമദ്ധ്യായം ഒന്നാം വാക്യത്തിൽ പറഞ്ഞിട്ടുണ്ടു ഒരു ഭാര്യയെന്ന നിലയിൽ നൊവോമി അതു അനുസരിക്കുക മാത്രമാണു ചെയ്തതു. ഭർത്താവും പുത്രന്മാരും മരിച്ചു കഴിഞ്ഞപ്പോൾ  ബേത്ലഹേമിലേക്കു തിരിച്ചു വരാൻ തയ്യാറായതിൽ സ്വന്തദേശത്തോടും ചാർച്ചക്കാരോടുമുള്ള ആഭിമുഖ്യം എത്ര വലുതായിരുന്നു എന്നു ഊഹിക്കാം. ആ വിധത്തിൽ ചിന്തിക്കുമ്പോൾ  ഈ ദുഃഖത്തിനെല്ലാം കാരണം എലീമലേക്കായിരുന്നു എന്നു പറയേണ്ടതായി വരും. ഇവിടെയാണു നൊവോമി ഒരു ഉത്തമ ഭാര്യയായിരുന്നു എന്നു വെളിപ്പെടുന്നതു. നൊവോമി ഒരു സാധാരണ ഭാര്യയായിരുന്നു എങ്കിൽ  എങ്ങനെയാണു പ്രതികരിക്കുക എന്നു ഊഹിക്കാവുന്നതാണു.കുറ്റം മുഴുവനും ഭർത്താവിന്റെ മേൽ ആരോപിക്കും.' അന്നേ ഞാൻ പറഞ്ഞതാ പോകണ്ടായെന്നു.ആ മനുഷ്യൻ കേട്ടില്ല. എന്നിട്ടു എന്തു പറ്റി? അങ്ങേരങ്ങു പോയി.ഞാനുണ്ടല്ലോ ഇതെല്ലാം അനുഭവിക്കാൻ. ഇങ്ങനെയൊരു ഭർത്താവിനെയാണല്ലോ ദൈവം എനിക്കു നൽകിയതു. എന്നു ദൈവത്തോടു പരിഭവിച്ചു എന്നും വരാം.തന്റെ ജീവിതത്തിൽ തനിക്കു പറ്റിയ ഏറ്റം വലിയ മണ്ടത്തരമാണു ഈ വിവഹമെന്നും,ആ മനുഷ്യന്റെ ബുദ്ധിമോശം കൊണ്ടും ദൈവവിശ്വാസമില്ലായ്മ കൊണ്ടുമല്ലേ ഇങ്ങനെയല്ലാം സംഭവിച്ചതു എന്നിങ്ങനെ വിലപിക്കുകയും ചെയ്യും. ഇപ്പോഴെങ്കിലും തിരിച്ചു പോരാൻ തോന്നിയതു എന്റെ ദൈവാധീനം എന്നു പറഞ്ഞു സമാധാനിക്കുകയും ചെയ്യും.എന്നാൽ  നൊവോമായാകട്ടെ ഭർത്താവിന്റെ മേൽ ഒരു കുറ്റവും ആരോപിച്ചില്ലെന്നു മാത്രമല്ല ,എല്ലാ കുറ്റങ്ങളും സ്വയം ഏറ്റെടുക്കുകയും  ചെയ്ത.  രൂത്തു ഃ 1;19,20 വാക്യങ്ങൾ അതു വെളിവാക്കുന്നു. ഭാര്യാഭർത്താക്കന്മാർ പരസ്പരം  കുറ്റാരോപണം നടത്താതെ  തെറ്റുകളും കുറ്റങ്ങളും സ്വയം ഏറ്റെടുക്കുമ്പോഴാണു ഭാര്യാഭർത്തൃബന്ധം സുദൃഡമാകുന്നതു,കുടുംബം സന്തോഷവും സമാധാനവും  നിറഞ്ഞതായി പരിണമിക്കുന്നതും
നൊവോമി - ഒരു അമ്മാവിയമ്മ.
----------------------------------
                                            അമ്മാവിയമ്മയും മരുമകളും തമ്മിലുള്ള ചേർച്ചയില്ലായ്മ അനേകം കുടുംബങ്ങളുടേയും ഭദ്രതയും സമാധാനവും നഷ്ടപ്പെടുത്തുന്നു.അതിൽ പലപ്പോഴും ഇരുവരും തുല്യപങ്കാളികളുമാണു. ഭർത്താവിന്റെ അമ്മയെ സ്വന്ത അമ്മയായും,മകന്റെ ഭാര്യയെ സ്വന്തം മകളായും കാണുവാൻ കഴിയാതെ പോകുന്നതാണു അതിനുള്ള ഒരു പ്രധാന കാരണം.സ്വന്തം കുടുംബത്തിലേക്കു പറിച്ചുനടപ്പെട്ട പെൺകുട്ടിയെ പോലെ താനും ഒരുനാൾ കടന്നു വന്നതാണെന്ന ചിന്ത ചില അമ്മമാർക്കു ഇല്ലാതെ പോകുന്നു. എന്നാൽ ചില അമ്മാവിയമ്മമാർ, താനും ഒരുമരുമകളായി വന്ന കാലത്തു  അമ്മാവിയമ്മയിൽ നിന്നു ഒത്തിരി അനുഭവിച്ചിട്ടുള്ളതാണു എന്നു പറഞ്ഞു  മരുമകളോടും അങ്ങനെ തന്നെ പെരുമാറുന്നു. എന്നാൽ  താൻ അനുഭവിച്ചതുപോലെ തന്റെ കുടുംബത്തിലേക്കു കടന്നു വന്ന പെൺകുട്ടിക്കു സംഭവിക്കാതാരിപ്പാൻ  ശ്രദ്ധിക്കുകയാണു  ഒരു യഥാർത്ഥ അമ്മാവിയമ്മയുടെ കടമ. താൻ പത്തുമാസം ചുമന്നു നൊന്തു പ്രസവിച്ചു, കഷ്ടപ്പെട്ടു വളർത്തി, സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തനാക്കിയ, മകന്റെ സ്നേഹവും കരുതലും നഷ്പ്പെട്ടു  പോകുന്നു എന്ന തോന്നലാണു ചില അമ്മമാരെ ഇങ്ങനെ ആക്കിതീർക്കുന്നതു.എന്നാൽ തന്റെ മകന്റെ കുടുംബജീവിതം സന്തോഷപ്രദമായി തീരുവാൻ  അവരുടെ കാര്യങ്ങളില്‍  കടന്നു ചെല്ലാതെ  അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യുകയാണു തന്റെ കർത്തവ്യം എന്നു പലരും വിസ്മരിക്കുന്നു. മരുമകൾ കടന്നു വന്നതിനു ശേഷം എന്തെങ്കിലും ദുഃഖാനുഭവങ്ങൾ  ഉണ്ടായാൽ അതെല്ലാം ആ പെൺകുട്ടിയുടെ ദോഷം കൊണ്ടു  ഉണ്ടായതാണെന്നു ധരിക്കുകയും  അതുപറഞ്ഞു അവരെ വേദനിപ്പിക്കുകയും ചെയ്യുന്ന അമ്മമാരും കുറവല്ല. എന്നാൽ എന്തെങ്കിലും നന്മയുണ്ടായാൽ ,അതു മരുമകളിൽ കൂടെ ലഭിച്ചതാണെങ്കിലും, അതെല്ലാം തന്റെ പ്രാർത്ഥനകൊണ്ടും സൽപ്രവൃത്തികൾ കൊണ്ടും ലഭിച്ചതാണെന്നും എന്റെ മകനോടു കർത്താവിനു കരുണതോന്നിയതു  കൊണ്ടാണെന്നും സമർത്ഥിക്കുവാൻ ശ്രമിക്കുന്നവരുമുണ്ടു.  ഈവിധ ചിന്തകളും മനോഭാവങ്ങളും കുടുംബബന്ധ ശൈഥില്യത്തിനു വഴിയൊരുക്കുന്നു. ഇവിടെ മരുമകൾക്കു ഒരു പങ്കുമില്ലെന്നും ഇതിനെല്ലാം കാരണക്കാരി അമ്മാവിയമ്മ മാത്രമാണെന്നും സ്ഥാപിക്കുകയല്ല.ഈ വിഷയത്തിൽ മരുമകൾക്കള്ള പങ്കിനെ കുറിച്ചു പുറകെ ചിന്തിക്കുമെന്നതിനാൽ ഇവിടെ ഒഴിവാക്കുകയാണു ചെയ്തതു.
                   ,                നൊവോമി എന്ന അമ്മാവിയമ്മ ഇവിടെയാണു വേറിട്ടു നിൽക്കുന്നതൂം മാതൃകയാകുന്നതും.അവർ മരുമക്കളെ രണ്ടുപേരേയും മക്കളായി തന്നെയാണു കണ്ടതു.മക്കളേ എന്നുള്ള വിളിയിൽ അതു നമുക്കു മുഴങ്ങി കേൾക്കാം.ഒരുപക്ഷെ, അതു നൊവോമിക്കു പെൺ മക്കൾ ഇല്ലാതിരുന്നതു കൊണ്ടാണെന്നു വേണമെങ്കിൽ വാദിക്കാം.ഒരു മകളുണ്ടായിരുന്നെങ്കിൽ  അമ്മാവിയമ്മ മരുമകളെ കുറേക്കൂടെ സ്നേഹിക്കാനാണു സാദ്ധ്യത.തന്റെ മകൾക്കു നന്മ വരണമെന്ന ആഗ്രഹം മരുമകളോടു മര്യാദയായി പെരുമാറാൻ പ്രേരിപ്പിച്ചെന്നു വരാം.എന്നാൽ നൊവോമി എന്ന അമ്മാവിയമ്മ തനിക്കുണ്ടായ ദുഃഖത്തേക്കാൾ വലുതായി മരുമക്കളുടെ ദുഃഖം കാണുകയും അവരുടെ ഭാവിയെക്കുറിച്ചു ചിന്താഭരപ്പെടുകയും ചെയ്യുന്നു.മകൻ മരിച്ചാലും വേണ്ടില്ല മരുമകളുടെ ദുഃഖം കണ്ടാൽ മതി എന്നു ചിന്തിക്കുന്നവളായിരുന്നില്ല നൊവോമി. ഭർത്താവു മരിച്ച തനിക്കു ആശ്രയമായിരുന്ന രണ്ടു മക്കളുടേയും വേർപാടു ഒരു മാതാവു എന്ന നിലയിൽ കൂനിന്മേൽ കുരു എന്ന പോലെ  അത്യധികം വേദനാജനകമാണു. ഭർത്താവിന്റെ വേർപാടു എത്രമാത്രം വേദനാജനകമാണു എന്നു അനുഭവിച്ചറിഞ്ഞ നൊവോമി തന്റെ മരുമക്കൾക്കുണ്ടായ ദുഃഖം മനസ്സിലാക്കി എന്നതുകൊണ്ടാകണം തന്റെ ദുഃഖത്തേക്കാൾ വലുതായി മരുമക്കളുടെ ദുഃഖം കണ്ടതു. ഇവിടെ ഒരു യഥാർത്ഥ മാതൃഹൃദയത്തിന്റെ തുടിപ്പുകളാണു കേൾക്കുന്നതു.തനിക്കു വന്നുഭവിച്ച ദുര്യോഗങ്ങൾക്കെല്ലാം കാരണക്കാർ മരുമക്കളാണെന്നു ആരോപിക്കാതെ, ഇതെല്ലാം തന്റെ കർമ്മഫലമാണെന്നും  യഹോവ  തനിക്കായി നൽകുന്നതാണെന്നും പറയുകയും സമാധാനിക്കുകയും സമാശ്വസിക്കുകയും ,മരുമക്കളെ സാന്ത്വനപ്പെടുത്തുകയും  അവരുടെ നല്ലഭാവിക്കായി ചിന്തിക്കുകയും ആഗ്രഹിക്കുകയും  ചെയ്യുന്നതിൽ നിന്നു നൊവോമിയിൽ ഒരു നല്ല അമ്മാവിയമ്മയുടെ മഹത്വം മനസ്സിലാക്കുവാൻ കഴിയുന്നു.
                                  ഭർത്താവൂം മക്കളും നഷ്ടപ്പെട്ടു തിരികെ പോകുവാൻ ഒരുങ്ങുന്ന നൊവോമി, വാർദ്ധക്യത്തിൽ തനിക്കു തുണയും താങ്ങുമായി മരുമക്കൾ ഉണ്ടാകണം എന്നു ആഗ്രഹിക്കുക  സ്വാഭാവികമാണു.എന്നാൽ തന്റെ ഭാവിയെക്കാൾ മരുമക്കളുടെ ഭാവിയെ കുറിച്ചു ഗൗരവമായി ചിന്തിക്കുന്ന ഒരു മാതാവിന്റെ സ്നേഹവും കരുതലും നൊവോമിയിൽ പ്രകടമാകുന്നു. നൊവോമിയുടെ നിഷ്കളങ്കമായ  ഹൃദയവും സ്നേഹവാത്സല്യങ്ങളും ഒന്നാമദ്ധ്യായം എട്ടു മുതലുള്ള വാക്യങ്ങളിൽ കാണാവുന്നതാണു.മരുമക്കൾ ഇരുവരോടും താന്താങ്ങളുടെ അമ്മയുടെ അടുക്കലേക്കു  മടങ്ങിപ്പോകുവാൻ പറയുകയും, താന്താന്റെ ഭർത്താവിന്റെ വീട്ടിൽ  വിശ്രാമം പ്രാപിക്കുവാനും ദൈവം കൃപ നൽകുമാറാകട്ടെ എന്നു ആശിർവദിക്കുകയും അവരെ ചുംബിച്ചു കരയുകയും ചെയ്യുന്ന നൊവോമിയെയാണു അവിടെ ദർശിക്കുന്നതു. നിഷ്കളങ്കമായ ആ മാതൃസ്നഹം അനുഭവിച്ചറിഞ്ഞ  മരുമക്കൾ രണ്ടുപേരും പരിഞ്ഞു പോകുവാൻ  തയ്യാറാകാതിരുന്നപ്പോൾ നൊവോമി കാര്യകാരണസഹിതം തിരിക പോകേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി വീണ്ടും അവരെ നിർബ്ബന്ധിക്കുന്നതു ഒന്നാം അദ്ധ്യയം പതിനൊന്നു മുതലുള്ള  വാക്യങ്ങളിൽ വായിക്കുമ്പോൾ നൊവോമിയുടെ  വാത്സല്യാതിരേകം എത്രമാത്രമുണ്ടെന്നു ബോദ്ധ്യമാകും. പതിമൂന്നാം വാക്യം ശ്രദ്ധിക്കുകഃ ''എന്റെ മക്കളേ, യഹോവയുടെ കൈ എനിക്കു വിരോധമായി പുറപ്പെട്ടിരിക്കുകയാൽ നിങ്ങളെ വിചാരിച്ചു ഞാൻ വളരെ വ്യസനിക്കുന്നു.'' ഇനിയും തന്നോടുകൂടെയുള്ള വാസം അവർക്കു ദുഃഖങ്ങൾ മാത്രമേ പ്രദാനം ചെയ്യുകയുള്ളു എന്ന നൊവോമിയുടെ ആത്മാർത്ഥമായ ചിന്താഗതിയാണു ഈ വാക്കുകൾ വെളിവാക്കുന്നതു. ഓർപ്പ എന്ന മരുമകൾ തിരികെ പോകാൻ തയ്യാറായതിൽനിന്നു നൊവോമിയുടെ  വാക്കുകൾ എത്രമാത്രം ആത്മാർത്ഥതയുള്ളതായിരുന്നു എന്നു വ്യക്തമാകുന്നു. എന്നാൽ ഇത്രയൊക്കെ നിർബ്ബന്ധച്ചിട്ടും രൂത്തു ഒരിക്കലും വിട്ടുപോകയില്ലായെന്നു പറയുന്നതു,16,17  വാക്യങ്ങളിൽ വായിക്കുമ്പോൾ ,രൂത്തിന്റെ  സ്വഭാവശ്രേഷ്ഠതയോടൊപ്പം, ഒരു അമ്മാവിയമ്മ എന്ന നിലയിൽ  നൊവോമി എങ്ങനെ ആയിരുന്നു എന്നും വ്യക്തമാകുന്നു.വി.വേദപുസ്തകം വിശ്വാസികളുടെ മുമ്പിൽ  വരച്ചുകാണിക്കുന്ന, കാലാതിവർത്തിയായി ,അമ്മാവിയമ്മമാർക്കു അനുകരണീയമായ ഒരു ഉത്തമ മാതൃക തന്നെയാണു നൊവോമി.വി.വേദപുസ്തകത്തിൽ മറ്റൊരിടത്തും ഇങ്ങനെയൊരു മാതൃക കാണുവാൻ കഴിയുകയില്ല എന്നതാണു അതിന്റെ സവിശേഷത.
രൂത്തു - ഒരു മരുമകൾ .
-----------------------
                                              ഉത്തമയായ ഒരു അമ്മാവിയമ്മയെ നൊവോമിയിൽ കാണാൻ കഴിയുന്നതുപോലെ,ഏവർക്കും മാതൃകയാക്കാവുന്ന ഒരു നല്ല മരുമകളെ രൂത്തിൽ ദർശിക്കുവാൻ കഴിയും.ഒരു മരുമകൾ എങ്ങനെ ഒരു കുടുംബത്തിന്റെ നന്മയും അനുഗ്രഹവും ആയിത്തീരുമെന്നതിനു ഒരു ഉത്തമ ഉദാഹരണമാണു രൂത്തു.തന്റെ ഭാവിക്കും നന്മയ്ക്കും പ്രാധാന്യം കല്പിക്കുന്ന ഒരുവളായിരുന്നു രൂത്തെങ്കിൽ ഓർപ്പയെപ്പോലെ അവളും സ്വഭവനത്തിലേക്കു മടങ്ങി പോകുമായിരുന്നു. ഓർപ്പയെപ്പോലെ ആകുവാനല്ലാതെ രൂത്തിന്റെ പാത പിൻതുടരാൻ തയ്യാറാകുന്നവർ വിരളമാണു. കുടുംബത്തിന്റെ യോജിപ്പും ഭദ്രതയും സമാധാനവും കെടുത്തി കളയുന്ന മരുമക്കളും  വിരളമല്ല. ഭർത്താവിന്റെ അമ്മയേയും പിതാവിനേയും സഹോദരങ്ങളേയും സ്വന്തം മാതാപിതാക്കന്മാരായും സഹോദരങ്ങളായും കാണുവാനുള്ള കണ്ണും അംഗീകരിക്കുവാനുള്ള മനസ്സും നഷ്ടപ്പെടുന്നതാണു അതിനു കാരണം.വിവാഹ കൂദാശയിൽ വായിക്കുന്ന ഏവൻഗേലിയോനിലെ  കത്തൃവചനവും ലേഖനത്തിലെ വാക്കുകളുടെ സാരാംശവുമെല്ലാം നേരത്തെ ചിന്തിച്ചിട്ടുള്ളതാകയാൽ അതിലേക്കു കടക്കുന്നില്ല. ഇരുവരും ഒരുദേഹമായി തീരും എന്നു പറഞ്ഞിരിക്കുന്നതു ഭാര്യാഭർത്തൃബന്ധം വേർപിരിയാനും, വേർപിരിക്കാനും പാടില്ലാത്ത ഒന്നാണെന്നും,അതുപോലെ അപ്പനേയും അ മ്മയേയുംബഹുമാനിക്കണമെന്നുംചിന്തിച്ചതാണല്ലോ.വിവാഹശേഷവും ഭാര്യാഭർത്താക്കന്മാർ വിവാഹത്തിനു മുമ്പുള്ള കുടുംബബന്ധങ്ങൾ അതേപടി  നിലനിർത്തിക്കൊണ്ടു പോകുവാൻ  തയ്യാറായെങ്കിൽ മാത്രമേ സമാധാനപൂർണ്ണവും  സന്തോഷഭരിതവും സുസ്ഥിരവുമായ ഒരു കുടുംബജീവിതം സാദ്ധ്യമാകുകയുള്ളു എന്നാണു ആ വായനകൾ വ്യക്തമാക്കുന്നതു.
                                              രൂത്താകട്ടെ ഒരുപടി കൂടെ മുന്നോട്ടു കയറി,വിവാഹത്തിനു മുമ്പുള്ള തന്റെ കുടുംബബന്ധത്തേക്കാൾ പ്രാധാന്യം വിവാഹാനന്തരമുള്ള ബന്ധത്തിനു നൽകിയെന്നതാണു എടുത്തു പറയേണ്ട സവിശേഷത.രൂത്തു തന്റെ അമ്മാവിയമ്മയെ സ്വന്തം അമ്മയേക്കാൾ അധികം  സ്നേഹിച്ചിരുന്നു.'' നിങ്ങൾ താന്താന്റെ അമ്മയുടെ വീട്ടിലേക്കു മടങ്ങിപ്പോകുവീൻ.?'' എന്നും നിങ്ങൾക്കു ഭർത്താക്കന്മാർ ആയിരിപ്പാൻ ഇനി എന്റെ ഉദരത്തിൽ പുത്രന്മാർ ഉണ്ടോ ? എന്റെ മക്കളേ, മടങ്ങിപ്പൊയ്ക്കൊൾവീൻ ; ഒരു പുരുഷനു ഭാര്യയായിരിപ്പാൻ എനിക്കു പ്രായം കഴിഞ്ഞു പോയി....''എന്നും ആവർത്തിച്ചു പറഞ്ഞപ്പോൾ  ഓർപ്പ തിരികെ പോയിട്ടും ,നൊവോമിയോടൊപ്പം ബേത്ലഹേമിലേക്കു പോയ രൂത്തിനെയാണു നാം കാണുന്നതു.വിധവയും വൃദ്ധയുമായ തന്റെ ഭത്തൃമാതാവിനെ പരിരക്ഷിക്കേണ്ടതു തന്റെ ഉത്തരവാദിത്തമായി കണ്ടതു കൊണ്ടാണു,ഓർപ്പയെ പോലെ തിരികെപോകാതെ നൊവോമിയെ അനുഗമിച്ചതു.എന്റെ ഒരു സ്നേഹിതൻ ഒരു അപകടത്തിൽ മരിച്ചു.കാലതാമസമെന്യേ,കിട്ടാവുന്ന ആനുകൂല്യങ്ങളെല്ലാം കൈപ്പറ്റി,അദ്ദേഹത്തിന്റെ ഭാര്യ ഏകമകനായ ഭർത്താവിന്റെ വൃദ്ധയും രോഗിയുമായ അമ്മയെ വിട്ടു സ്വന്തഭവനത്തിലേക്കു തന്റെ മകനേയും കൂട്ടി പോയ സംഭവം, രൂത്തിന്റെ പുസ്തകം വായിക്കുമ്പോഴെല്ലാം ഓർമ്മയിൽ ഓടിയെത്തും. ഈവിധത്തിലുള്ള ഓർപ്പമാരെ നമുക്കു സുപരിചിതമാണെങ്കിലും രൂത്തിന്റെ പിൻതലമുറക്കാരും ഇല്ലാതില്ല. രൂത്തിന്റെ പുസ്തകം ഒന്നാമദ്ധ്യായം 16,17 വാക്യങ്ങൾ ഓർപ്പയിൽ നിന്നു രൂത്തു എത്രമാത്രം വ്യത്യസ്ഥയാണെന്നു വ്യക്തമാക്കുന്നു.'' നിന്നെ വിട്ടു പിരിവാനും നിന്റെ കൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തു ഞാനും പോരും, നീ പാർക്കുന്നേടത്തു ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ  ദൈവം എന്റെ ദൈവം, നീ മരിക്കുന്നേടത്തു ഞാനും  മരിച്ചു അടക്കപ്പെടും. മരണത്താലല്ലാതെ ഞാൻ നിന്നെ വിട്ടു പിരിഞ്ഞാൽ  യഹോവ തക്കവണ്ണവും അതിലധികവും എന്നോടു ചെയ്യുമാറാകട്ടെ.''  ഈ സ്വഭാവശ്രേഷ്ഠതയാണു രൂത്തിനെ  ദാവീദു രാജാവിന്റെ മുത്തശ്ശിയും,നമ്മുടെ മശിഹാതമ്പുരാന്റെ വംശാവലിയിൽ ഉൾപ്പെടുവാനും അർഹയാക്കിയതു.വാക്കുകളിൽ മാത്രമല്ല പ്രവൃത്തികളിലും രൂത്തു അങ്ങനെ തന്നെയായിരുന്നു എന്നു പിൽക്കാല ചരിത്രം സാക്ഷിക്കുന്നു.
                                       അമ്മാവിയമ്മയോടൊപ്പം ബേത്ലഹേമിൽ താമസിച്ചു രൂത്തു തന്റെ കുടുംബം പണിയുവാൻ തുടങ്ങി.നൊവോമിയുടെ അനുവാദത്തോടെയും ഉപദേശപ്രകാരവും കാലാപെറുക്കി ഉപജീവനം കഴിച്ചതും വീണ്ടെടുപ്പുകാരനായ  ബോവസു അവരുടെ സ്വത്തിനോടൊപ്പം രൂത്തിനേയും കുടുംബത്തേയും വീണ്ടെടത്തതും നാം നേരത്തെ ചിന്തിച്ചു കഴിഞ്ഞതാണല്ലോ.ജ്ഞാനമുള്ളവൾ തന്റെ വീടുപണിയുന്നു.'സദൃഃ 14;1, എന്ന ജ്ഞാനിയായ ശലോമോന്റെ വാക്കുകൾ രൂത്തിൽ സാർത്ഥകമാകുന്നു.ഉത്തമയായ ഒരു മരുമളുടെ ശ്രേഷ്ഠമായ മാതൃകയായി രൂത്തു എന്നാളും വിരാജിക്കുന്നു.
                                കുടുംബജീവിതസൗഭഗത്തിനു പിതൃപുത്രബന്ധം, ഭാര്യാഭർത്തൃബന്ധം , സാഹോദര്യബന്ധം എന്നിവയ്ക്കുള്ള സ്ഥാനം  പോലെ  തന്നെ  ; അതിലുപരിയായ ഒരുസ്ഥാനമാണു അമ്മാവിയമ്മ മരുമകൾ ബന്ധത്തിനുള്ളതെന്ന വലിയ യാഥാർത്ഥ്യം  നൊവോമിയും രൂത്തും നമ്മെ ഉദ്ബോധിപ്പിക്കുന്നു.അതു ഉൾക്കൊള്ളുവാനും ജീവിതത്തിൽ പകർത്തുവാനും കഴിയാതെ പോകുന്നതാണു  കുടുംബങ്ങളുടെ തകർച്ചയ്ക്കുള്ള ഒരു പ്രധാന കാരണമെന്നു തിരിച്ചറിയുവാൻ ഈ ചിന്തകൾ ഉപകരിക്കുമെന്നു കരുതുന്നു.
       

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30