കൗടുംബികം.-2


2_ നോഹയുടെ കുടുംബം.
---------------------------
            ,                           വി.വേദപുസ്തകത്തിലെ രണ്ടാമത്തെ കുടുംബമാണു നോഹയുടെ കുടുംബം എന്നു പറയാവുന്നതാണു.ആദ്യ കുടുംബമായ ആദാമിനു ശേഷം വേറെ കുടുംബങ്ങൾ ഉണ്ടായിരുന്നില്ല എന്നല്ല അതിന്റെ അർത്ഥം. ആദാമിനുശേഷം  ഒരു കുടുംബത്തെക്കുറിച്ചു വ്യക്തമായി പറഞ്ഞിരിക്കുന്നതു നോഹയുടേതാണു എന്നു മാത്രമാണു ഉദ്ദേശിച്ചതു. ആദാമിന്റെ കുടുംബം മനുഷ്യകുലത്തിന്റെ ആരംഭമായിരുന്നു എങ്കിൽ നോഹയുടെ കുടുംബത്തിനും അതിനു തുല്യമായ പദവി നൽകാവുന്നതാണു.മനുഷ്യ കുലത്തിന്റെ പുനരാരംഭമാണല്ലോ നോഹയിൽ നമുക്കു കാണുവാൻ കഴിയുന്നതു.ആദാമിന്റെ കുടുംബം യഹോവയാൽ സ്ഥാപിച്ചതാണു.ആദാമിന്റെ സന്തതിപരമ്പരകൾ പല വംശങ്ങളായി വർദ്ധിച്ചു വന്നു.പ്രധാനമായി രണ്ടു വംശങ്ങളാണു അവിടെ കാണുന്നതു.ഒന്നു കയീന്റേതും മറ്റൊന്നു ശേത്തിന്റേതുമാണു. അതിൽ ശേത്തിന്റെ വംശത്തിന്റെ പിൻതുടർച്ചയിലെ ഒരു നിർണ്ണായക കണ്ണിയാണു നോഹയും കുടുംബവും.ശേത്തിന്റെ വംശത്തിലുള്ളവർ ദൈവത്തെ ആരാധിക്കുന്നവാരായി ജീവിച്ചപ്പോൾ, കയീന്റെ പിൻഗാമികൾ ദൈവത്തിൽനിന്നു അകന്നവരായി മാറി.ഉല്പത്തി ആറാമദ്ധ്യായത്തിൽ ദൈവത്തിന്റെ പുത്രന്മാരെന്നും മനുഷ്യരുടെ പുത്രിമാരെന്നും പറഞ്ഞിരിക്കുന്നതു ഈ വംശങ്ങളെക്കുറിച്ചാണു.ദൈവത്തെ ആരാധിച്ചിരുന്ന പിൻതലമുറക്കാരിൽ ദൈവത്തിന്റെ ആത്മാവു വാദിച്ചുകൊണ്ടിരുന്നു.എന്നാൽ നോഹിന്റെ കാലമാകുമ്പോഴേക്കും എല്ലാവരും ഒരുപോലെ ആയിത്തീർന്നു. ദൈവത്തിന്റെ പുത്രന്മാരിലും ദൈവത്തിന്റെ ആത്മാവു വാദിക്കാതെയായി.അവരും മറ്റുള്ളവരേപ്പോലെ വഷളന്മാരായതാണു അതിനു കാരണം.ആ കാലഘട്ടത്തിൽ ദൈവത്തിന്റെ ആത്മാവു വാദിച്ചുകൊണ്ടിരുന്ന ഒരാൾ നോഹ മാത്രമായിരുന്നു.ആദാമിന്റെ കുടുംബം ദൈവം സ്ഥാപിച്ചതു പോലെയായിരുന്നില്ല നോഹിന്റെ കുടുംബമെങ്കിലും നോഹയുടെ കുടുംബത്തിനു അന്നുണ്ടായിരുന്ന മറ്റു കുടുബങ്ങളിൽ നിന്നു സാരമായ വ്യത്യാസമുണ്ടായിരുന്നു. മറ്റുള്ളവരെല്ലാം അവർക്കു ബോധിച്ചവരെ ഭാര്യമാരായി എടുത്തപ്പോൾ  നോഹ അങ്ങനെയായിരുന്നില്ല എന്നു ഊഹിക്കേണ്ടിയിരിക്കുന്നു.നോഹയുടെ വിവാഹത്തെ കുറിച്ചു അവിടെ ഒന്നും പറയുന്നില്ലെങ്കിലും ഉല്പഃ 6; 2,4 വാക്യങ്ങളിലെ; ''  ദൈവത്തിന്റെ പുത്രന്മാർ  മനുഷ്യരുടെ പുത്രിമാരിൽ തങ്ങൾക്കു ബോധിച്ചവരെ ഭാര്യമാരായി എടുത്തു.'' എന്നും ''ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നു.'' എന്നും പറഞ്ഞിരിക്കുന്നതു ഈ സത്യം വെളിവാക്കുന്നു.നോഹ അങ്ങനെ ആയിരുന്നില്ലായെന്നു 8.9 വാക്യങ്ങളിൽ നോഹയെക്കുറിച്ചു പറഞ്ഞിരിക്കുന്നതു വ്യക്തമാക്കുന്നു. പുതിയ ഒരു മനുഷ്യകുലത്തിന്റെ പിതാവായിട്ടാണു നോഹയെ ഇവിടെ കാണുന്നതു. ശേത്തിന്റെ വംശപാരമ്പര്യം നോഹയിലൂടെ നിലനില്ക്കുകയും മറ്റെല്ലാ വംശപാരമ്പര്യങ്ങളും അസ്തമിക്കുകയും ചെയ്യുന്നു.. കുടുംബപാരമ്പര്യം നിലനില്ക്കണമെങ്കിൽ വൈവാഹികബന്ധം എങ്ങനെയുള്ളതു ആയിരിക്കണമെന്നു ഈ മനുഷ്യകുലത്തിന്റെ പുനരാരംഭത്തിൽ സൂചിപ്പിച്ചിരിക്കുന്നു. കുടുംബജീവിത സൗഭഗത്തിനു ഭാര്യയെ തെരഞ്ഞെടുക്കുന്നതു ഒരു പ്രധാന ഘടകമാണെന്നു ഈ ഭാഗം വ്യക്തമാക്കുന്നു.
                                      ,   ,          നോഹയുടെ ഭാര്യ ആരായിരുന്നു എന്നോ, അവരുടെ ഭാര്യാഭർത്‌തൃബന്ധം എങ്ങനെ ഉള്ളതായിരുന്നു എന്നോ മറ്റു കുടുംബബന്ധങ്ങളുടെ പ്രത്യേകതകൾ എന്തെല്ലാമായിരുന്നു എന്നോ മനസ്സിലാക്കൂവാൻ തക്കവണ്ണമുള്ള ഒരു വിവരണവും ഇവിടെ ഇല്ല. നോഹയുടെ ചരിത്രത്തിന്റെ പരമമായ ലക്ഷ്യം അതായിരുന്നില്ലായെന്നതാകാം അതിനു കാരണം. അതുകൊണ്ടു തന്നെ ആ കുടുംബത്തിന്റെ പൂർണ്ണമായ ചിത്രം നോഹയുടെ ചരിത്രത്തിലൂടെ ലഭിക്കുകയില്ല. എങ്കിലും അനുഗ്രഹകരമായ ഒരു കുടുംബജീവിതത്തിനു അനുപേക്ഷിണീയമായ ഘടകങ്ങൾ എന്തെല്ലാമാണെന്ന സൂചനകൾ ഇവിടെ കണ്ടെത്താൻ സാധിക്കും.നോഹ 950 വർഷം ജീവിച്ചിരുന്നുവെന്നും, ഭാര്യയും,ശേം,ഹാം,യാഫേത്തു എന്നു മൂന്നു പുത്രന്മാരും അവരുടെ ഭാര്യമാരും ഉൾപ്പെടുന്ന ഒരു ചെറിയ കുടുംബമായിരുന്നു അവരുടേതെന്നും നോഹ ദൈവകൃപ ലഭിച്ചവനായിരുന്നതു കൊണ്ടു,ദൈവം ലോകത്തെ മുഴുവൻ ജലപ്രളയത്തിൽ നശിപ്പിച്ചപ്പോൾ നോഹിനേയും കുടുംബത്തേയും മാത്രം പെട്ടകത്തിലൂടെ സംരക്ഷിച്ചു എന്നുമുള്ള സംക്ഷിപ്ത കുടുംബചരിത്രമാണു ഉല്പഃ6;8 മുതൽ 10; 29 വരെയുള്ള ഭാഗങ്ങളിൽ വിവരിച്ചിരിക്കുന്നതു. ഈ വിവരണത്തിലൂടെ കടന്നു ചെന്നു ദൈവത്തിന്റെ പരിപാലന അനുഭവിക്കുന്ന ഒരു കുടുംബമായി തീരുവാൻ എന്തൊക്കെയാണു ആവശ്യമായിട്ടുള്ളതു എന്നു കണ്ടെത്തുവാനാണു ഇവിടെ ശ്രമിക്കുന്നതു.
                                             ഒരു കുടുംബനാഥൻ എന്ന നിലയിൽ ഒരു പുരുഷന്റെ ഉത്തരവാദിത്തവും സ്ഥാനവും എത്ര വലിയതാണു എന്നു നോഹയുടെ കുടുംബചരിത്രം വെളിവാക്കുന്നു. ഗൃഹനാഥൻ ആണു കുടുംബത്തിന്റെ ശ്രേയസ്സിനും ഐശ്വര്യത്തിനും ഭദ്രതയ്ക്കും സമാധാനത്തിനും സന്തോഷത്തിനും അടിസ്ഥാനം. പുരുഷൻ ഉത്തമനും സൽസ്വഭാവിയും ദൈവാശ്രയമുള്ളവനുമാണെങ്കിൽ ആ കുടുംബം ഉത്തമ കുടുംബമായി തീരുമെന്നതിനു പക്ഷാന്തരമില്ല.എന്നാൽ അയാളുടെ അപഥ സഞ്ചാരം കുടുംബ ഭദ്രതയെ തകർത്തു കളയുകയും ചെയ്യും. കുടുംബനാഥനാണു കുടുംബത്തിന്റെ മുഴുവൻ രക്ഷയ്ക്കും കാരണഭൂതൻ എന്നതിനു ചുങ്കക്കാരനായ സഖായിയുടെ സംഭവം തന്നെ ഉത്തമ തെളിവാണു.സഖായിയുടെ മാനസ്സാന്തരമാണല്ലോ '' ഇവനും അബ്രഹാമിന്റെ  സന്തതിയാകയാൽ ഇന്നു ഈ ഭവനത്തിനു രക്ഷയുണ്ടായി ''(വി്ലൂക്കോഃ 19; 9) എന്ന കർത്താവിന്റെ അനുഗ്രഹ വചസ്സുകൾക്കു നിദാനം.പുരുഷൻ തെറ്റിപ്പോയാൽ ആ കുടുംബം അധഃപതിക്കുമെന്നതു നിഷേധിക്കുവാൻ കഴിയാത്ത സത്യമാണു.തെറ്റിലേക്കു നിപതിച്ച കുടുംബനാഥൻ ആ കുടുംബത്തിനു മാത്രമല്ല  അനന്തര തലമുറകൾക്കു പോലും ഒരു ശാപമായി പരിണമിക്കുന്നു എന്നതിനു വി.വേദപുസ്തകത്തിൽ ഉദാഹരണങ്ങൾ അനവധിയാണു. ആദ്യപിതാവായ ആദാം തന്നെ ഉത്തമ ഉദാഹരണം. ആദാമിന്റെ പാപം ഹാബേലിന്റെ കൊലപാതകത്തിനു മാത്രമല്ല,മനുഷ്യകുലത്തിന്റെ മുഴുവൻ  വീഴ്ചയ്ക്കും കാരണമായി ഭവിച്ചു എന്നാണല്ലോ വി.വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നതു. ഹവ്വായാണു ആദ്യം പാപം ചെയ്തതു എന്നതിനാൽ ആദാമിനെ ഒഴിവാക്കുവാൻ കഴിയുകയില്ല.ആദാം ഇവിടെ എങ്ങനെ തെറ്റുകാരനായി എന്നു ആദാമാന്റെ കുടുംബചിന്തയിൽ കണ്ടതാണല്ലോ.ഭാര്യയുടെ തെറ്റു സാരമാല്ലാത്തതാണു എന്നല്ല അതുകൊണ്ടു ഉദ്ദേശിക്കുന്നതു.ഒരു ഭർത്താവു എന്ന നിലയിൽ കുറേക്കൂടെ ആദാം ആർജ്ജവം കാണിച്ചിരുന്നു എങ്കിൽ  ഇങ്ങനെ ഒരു പതനം ഉണ്ടാകുമായിരുന്നോ എന്നു ചിന്തിക്കേണ്ടതാണു.ഹവ്വാ പാപം ചെയ്തപ്പോൾ  അവളെ ശാസിക്കാനും നേർവഴിക്കു കൊണ്ടുവരുവാനും കഴിയാതെ അവളുടെ  പ്രലോഭനത്തിലും സ്വാധീനത്തിലും കാലിടറി വീണുപോയതാണു ആദാമിന്റെ ബലഹീനത.ദൈവസാന്നിദ്ധ്യ ബോധത്തോടെ അതിനെ അതിജീവിക്കുവാൻ  ആദാമിനു കഴിയാതെ പോയതിനാൽ  ശാപം പേറേണ്ടതയി വരികയാണു സംഭവിച്ചതു.
                                                 ആധുനിക കാലത്തെ സ്ത്രീപക്ഷവാദികൾ ഇതു പുരുഷ മേധാവിത്വ ചിന്തയിൽ നിന്നു ഉരുത്തിരിഞ്ഞ ആശയമായി മാത്രം കണ്ടെന്നു വരാം. സ്ത്രീക്കു കുടുംബകാര്യത്തിൽ ഒരു ഉത്തരവാദിത്തവും ഇല്ലായെന്നു അതിനർത്ഥമില്ല. ഭാര്യയ്ക്കും ഭർത്താവിനും കൂട്ടുത്തരവാദിത്തമാണു അവിടുള്ളതു.എങ്കിലും ഭർത്താവിന്റെ പങ്കു അല്പം ഉയർന്നു നില്ക്കുന്നു. സ്ത്രീ കുടുംബത്തിന്റെ വിളക്കാണു എന്നു സാധാരണ പറയാറുണ്ടു. സ്ത്രീ തെറ്റിപ്പോയാൽ കുടുംബം അന്ധകാരമയമാകും.മക്കളിൽ കൂടുതൽ സ്വാധീനമുള്ളതും സ്ത്രീക്കാണു.എങ്കിലും സ്ത്രീ  ബലഹീനപാത്രമാകയാൽ തെറ്റിലേക്കു വീഴാൻ സാദ്ധ്യത കൂടുതലാണു. ഇവിടെയാണു പുരുഷന്റെ പ്രസക്തിയേറുന്നതു. നോഹ ഒരു ഭർത്താവു എന്ന നിലയിലും ഗൃഹനാഥൻ എന്ന സ്ഥാനത്തും നമുക്കു മാതൃകയാണു.
                                               വഷളത്തം നിറഞ്ഞ ഒരു കാലഘട്ടത്തിൽ  തന്റെ കുടുംബത്തെ മുഴുവൻ  രക്ഷയുടെ സന്തോഷത്തിലേക്കു വഴിനടത്തിയതു നോഹയാണെന്നു ഇവിടെ വായിക്കുന്നു. ഇതു നോഹയ്ക്കു എങ്ങനെ സാദ്ധ്യമായി എന്നതിന്റെ ഉത്തരം ആറാമദ്ധ്യായം 8,9 വാക്യങ്ങളിൽ കാണാൻ കഴിയും.'' എന്നാൽ നോഹയ്ക്കു ദൈവത്തിന്റെ കൃപ ലഭിച്ചു.( ഉല്പഃ 6; 8) എന്നതാണു ഒന്നാമത്തെ കാര്യം. കൃപ ലഭിച്ചു എന്നതിൽ നോഹയ്ക്കു എന്തു പങ്കാണു ഉള്ളതു എന്നു സംശയിക്കാം. കാരണം, കൃപയെന്നതു ദൈവത്തിന്റെ ദാനമാണു എന്നാണു നാം കരുതുന്നതും വിശ്വസിക്കുന്നതും.കൃപ ദൈവത്തിന്റെ വെറും ദാനമാണെങ്കിൽ  ആ കാലത്തു ജീവിച്ചിരുന്ന  മറ്റാർക്കും ലഭിക്കാതെ നോഹയ്ക്കു മാത്രം ലഭിക്കുവാൻ കാരണമെന്തു എന്നതിനു ഉത്തരം കണ്ടെത്തേണ്ടതാണു.ഇവിടെ നോഹയോടു ദൈവം പക്ഷപാതം കാണിച്ചതാണോ ? ദൈവത്തിനു അങ്ങനെ പക്ഷപാതമുണ്ടോ ?  ദൈവം പക്ഷപാതം കാണിക്കുകയില്ലെങ്കിൽ ഈ കൃപ നോഹയ്ക്കു മാത്രം ലാഭിക്കുവാൻ എന്തെങ്കിലും കാരണം കാണുകയില്ലേ. ഉല്പഃ  6;8 ന്റെ ഇംഗ്ളീഷു പരിഭാഷ ശ്രദ്ധിച്ചാൽ അതിന്റെ ഉത്തരം കിട്ടും. 'But Noah found favour in the eyes  of the Lord 'എന്നാണു അവിടെ കാണുന്നതു. രണ്ടു കാര്യങ്ങൾ ഇവിടെ വ്യക്തമാക്കുന്നു.നാം സാധാരണ അർത്ഥമാക്കുന്ന കൃപയല്ല നോഹയ്ക്കു  ലഭിച്ചതു എന്നതാണു ഒന്നാമത്തെ കാര്യം.കൃപ എന്നതിനു സാധാരണ ഉപയോഗിക്കുന്ന ഇംഗ്ളീഷു പദം Grace എന്നാണു.അതിന്റെ അർത്ഥമാകട്ടെ അർഹിക്കാത്തതു ലഭിക്കുന്നു എന്നാണു.പരീക്ഷയ്ക്കു grace mark കൊടുക്കുന്നു എന്നു പറയാറുണ്ടല്ലോ. എന്നാൽ ഇവിടെ നോഹ പ്രാപിച്ചതു Grace അല്ല, favour  ആണു. Favour  എന്ന വാക്കിന്റെ അർത്ഥം  ഇഷ്ടം, സ്നേഹം, പ്രിയം, പ്രീതി, കൃപാകടാക്ഷം, കനിവു, അനുകൂലത, ആനുകൂല്യം എന്നിങ്ങനെയാണു കാണുന്നതു. ഒരു വിധത്തിൽ പറഞ്ഞാൽ ഇതെല്ലാം ചേർന്ന ഒന്നാണു favour .  ഒരാൾക്കു മറ്റൊരാളോടു സ്നേഹവും ആനുകൂല്യവുമൊക്കെ തോന്നണമെങ്കിൽ,ആരോടാണോ ആനുകൂല്യം തോന്നുന്നതു അയാളിൽ മറ്റേയാൾ ഇഷ്ടപ്പെടുന്ന ചില ഗുണങ്ങൾ ഉണ്ടായിരിക്കണം.  അന്നു മറ്റാരിലും ഇല്ലാത്തതും ദൈവം ഇഷ്ടപ്പെടുന്നതുമായ ചില ഗുണങ്ങൾ  ഉണ്ടായിരുന്നതു കൊണ്ടാണു ദൈവത്തിന്റെ കൃപ ( favour ) നോഹയ്ക്കു ലഭിച്ചതു. ദൈവവത്തിനു favour  തോന്നണമെങ്കിൽ  അതിനു ചില യോഗ്യതകൾ വേണമെന്നാണു അതിന്റെ അർത്ഥം.
                                            ഈ favour  വെറും സൗജന്യമല്ലെന്നും അതു നേടിയെടുക്കേണ്ടതാണു എന്നതത്രേ രണ്ടാമത്തെ കാര്യം. ഇവിടെ നോഹ അതു നേടിയതാണു എന്നു ആ വാക്യം വ്യക്തമാക്കുന്നുണ്ടു.അവിടെ found favour in the eyes of the Lord എന്നാണല്ലോ പറഞ്ഞിരിക്കുന്നതു. നോഹ ഈ favour ദൈവത്തിന്റെ കണ്‌ണുകളിൽ കണ്ടെത്തുകയായിരുന്നു എന്നാണു അവിടെ പറഞ്ഞിരിക്കുന്നതു. നോഹ അതു യോഗ്യതകൊണ്ടു നേടിയെടുത്തതാണു എന്നത്രേ അതു വ്യക്തമാക്കുന്നതു.
                                           എങ്ങനെയാണു നോഹ അതു നേടിയതു ?എന്നതാണു നമ്മുടെ ചിന്തയിലേക്കു അടുത്തതായികടന്നു വരുന്നതു.നോഹയിൽ മറ്റാരിലും കാണാത്ത എന്തെല്ലാം പ്രത്യേകതകളാണു ഉണ്ടായിരുന്നതു.ഉല്പഃ6;9 ൽ അതിനുള്ള ഉത്തരം കാണാം ''നോഹ നീതിമാനും  തന്റെ തലമുറയിൽ നിഷ്കളങ്കനുംആയിരുന്നു ; നോഹ ദൈവത്തോടു കൂടെ നടന്നു .'' മൂന്നു കാര്യങ്ങളാണു നോഹയുടെ യോഗ്യതയായി ഇവിടെ പറയുന്നതു. നീതിമാനായിരുന്നു എന്നതാണു ഒന്നാമത്തെ കാര്യം. നീതിമാൻ എന്നതിനു നേരള്ളവൻ,മര്യാദക്കാരൻ,നല്ലനടപ്പുള്ളവൻ, ധാർമ്മികൻ, സദാചാരമുള്ളവൻ,സദ്വൃത്തൻ  എന്നൊക്കെയാണു അർത്ഥം.മനുഷ്യരെല്ലാം അധർമ്മചാരികളായി മ്ളേച്ഛത പ്രവർത്തിച്ചു ദൈവഭയമില്ലാതെ ജീവിച്ചപ്പോൾ  നോഹ ദൈവഭയമുള്ളവനായി,ധാർമ്മികനായി ജീവിച്ചു എന്നതാണു favour ലഭിക്കുവാനുള്ള ഒന്നാമതെ കാര്യം.സങ്കീഃ92;12 ൽ പറയുന്നു.'' നീതിമാൻ പനപോലെ തഴെക്കും ലെബാനോനിലെ ദേവദാരു പോലെ വളരും.'' പരിശുദ്ധന്മാരുടെ കുക്കുലിയോനിൽ നാം  ഇതു ചൊല്ലുന്നു.
                                           തന്റെ തലമുറയിൽ അവൻ നിഷ്കളങ്കൻ ആയിരുന്നു എന്നതാണു favour പ്രാപിക്കുവാനുള്ള രണ്ടാമത്തെ യോഗ്യത.നിഷ്കളങ്കൻ എന്നതിനു കളങ്കമില്ലാത്തവൻ എന്നാണു അർത്ഥം. എന്നാൽ ആ വാക്കിനു  ഒരുപടി കൂടെ ഉയർന്നു  അനിന്ദ്യൻ എന്നു കൂടെ അർത്ഥമുണ്ടു. നിഷ്കളങ്കൻ എന്നതിനു അവിടെ ഉപയോഗിച്ചിരിക്കുന്ന ഇംഗ്ളീഷു  പദം blameless എന്നാണു. അനിന്ദ്യൻ എന്നർത്ഥം. മറ്റുള്ളവർ നിന്ദിക്കുന്ന ഒരു സ്വഭാവദൂഷ്യവും അവനിൽ ഇല്ലായിരുന്നു എന്നാണു അതുകൊണ്ടു അർത്ഥമാക്കുന്നതു. മനുഷ്യരുടെ ഇടയിലും ദൈവമുമ്പാകെയും അനിന്ദ്യനായി ജീവിച്ചു എന്നതാണു കൃപ പ്രാപിക്കുവാൻ ഉള്ള രണ്ടാമത്തെ കാര്യം.
                        എന്നാൽ ഇതിലൊക്കെ ഉപരിയായി, മുകളിൽ പറഞ്ഞ രണ്ടു യോഗ്യതകളും നേടാൻ ഉപകരിച്ച ഒന്നാണു  നോഹ ദൈവത്തോടു കൂടെ നടന്നു എന്നുള്ളതു.ദൈവത്തോടുകൂടെ നടന്നതു കൊണ്ടാണു നോഹയ്ക്കു നീതിമാനും നിഷ്കളങ്കനുമായി ജീവിക്കുവാൻ കഴിഞ്ഞതു.ദൈവത്തോടുകൂടെ നടന്നു  എന്നതുകൊണ്ടു ,ദൈവഹിതാനുസരണം ,ദൈവത്തെ അനുസരിച്ചു ,  ദൈവപൈതലായിട്ടാണു നോഹ ജീവിച്ചതു എന്നാണു ഉദ്ദേശിക്കുന്നതു. ഇവിടെയാണു നോഹ നമ്മിൽനിന്നും,അന്നു ജീവിച്ചിരുന്നവരിൽ നിന്നും വ്യത്യസ്ഥനായിരിക്കുന്നതു. നമ്മുടെ ആഗ്രഹവും പ്രാർത്ഥനയും ദൈവം നമ്മോടുകൂടെ ഇരിക്കണമെന്നാണു.അതു നല്ല ആഗ്രഹമാണെന്നു പറയാമെങ്കിലും, ദൈവം നമ്മോടുകൂടെ ഇരിക്കണമെന്ന ചിന്തയും  ദൈവത്തോടുകൂടെ നടക്കുക എന്നതും ആശയപരമായി വലിയ വ്യത്യാസമുള്ളതാണു.ദൈവം നമ്മോടുകൂടെ ഇരിക്കണം എന്നു പറയുമ്പോൾ  നാം ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതുമായ എല്ലാകാര്യങ്ങളും നിർവ്വഹിച്ചു തരുന്ന  ഒരാളായിരക്കണം എന്റെ ദൈവം എന്നതാണു .ഭൂരിപക്ഷം വിശ്വാസികളും ഈ തലത്തിൽ നിൽക്കുന്നവരുമാണു. ദൈവത്തോടുകൂടെ നടക്കുക എന്നു പറഞ്ഞാൽ ദൈവഹിതാനുസരണം  അവന്റെ പാതയിൽ അവനോടൊപ്പം  ജീവിക്കുക എന്നണു അർത്ഥം.എന്റെ ഇഷ്ടത്തിനും ആഗ്രഹത്തിനും അവിടെ സ്ഥാനമില്ല. ദൈവ ഇഷ്ടത്തിനു തന്നെത്തന്നെ സമർപ്പിക്കുന്നു. ദൈവത്തോടുകൂടെ നടക്കുന്നവർ തെറ്റിപ്പോകുവാൻ സാദ്ധ്യത ഇല്ല. ജലപ്രളയത്തിൽ നി്ന്നു രക്ഷപെടുവാൻ ഒരു പെട്ടകം ഉണ്ടാക്കുവാൻ യഹോവ പറഞ്ഞപ്പോൾ സംശയമോ ചോദ്യമോ കൂടാതെ നോഹ അനുസരിക്കുകയുണ്ടായി. ദൈവത്തോടുകൂടെ നടക്കുന്നവർക്കു മാത്രം കരഗതമാകുന്ന ഒന്നാണു ദൈവത്തിന്റെ കണ്ണുകളിൽ favour  കണ്ടെത്തുക എന്നതു.
                                          നീതിമാനും നിഷ്കളങ്കനും ദൈവത്തോടുകൂടെ നടന്നു  ദൈവകൃപ ആർജ്ജിച്ചവനും ആയ ഒരുവനു മാത്രമേ ഉത്തമഗൃഹനാഥനായി തന്റെ കുടുംബത്തെ രക്ഷയുടെ പാതയിൽ നയിക്കുവാനും അനുഗ്രഹകരമായ ഒരു തലമുറയെ വാർത്തെടുക്കുവാനും കഴിയുകയുള്ളു എന്നു നോഹയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. ഗൃഹനാഥൻ, ഭർത്താവു, പിതാവു,സഹോദരൻ,മകൻ എന്നീ നിലകളിലെല്ലാം കുടുംബ ബന്ധം സുസ്ഥിരവും അനുഗ്രഹകരമാകണമെങ്കിൽ ദൈവത്തോടുകൂടെ നടന്നു നിഷ്കളങ്കനും നീതിമാനും ദൈവകൃപ ആർജ്ജിക്കുന്നവനുമായി പരിണമിച്ചേ മതിയാകു.മറ്റൊരു വിധത്തിൽ പറഞ്ഞാൽ വിശുദ്ധിയുടെ പടവുകൾ ചവുട്ടി കയറുന്നവർക്കു മാത്രമേ ഈ അനുഗ്രഹം പ്രാപിക്കുവാൻ സാധിക്കുകയുള്ളു എന്നു സാരം.വിശുദ്ധൻ എന്നതുകൊണ്ടു പലപ്പോഴും അർത്ഥമാക്കുന്നതു ലൗകിക ജീവിതം പാടേ പരിത്യജിച്ചവൻ എന്നാണു. അവിവാഹിതർക്കു മാത്രം അർഹിക്കാവുന്ന ഒന്നാണു വിശുദ്ധപദവി എന്നു തെറ്റിദ്ധരിച്ചു  പോകാറുണ്ടു.വേറിട്ട ജീവിതത്തിന്റെ ഉടമ എന്നാണു  വിശുദ്ധൻ എന്നതുകൊണ്ടു ഉദ്ദേശിക്കുന്നതു.ഭൂരിപക്ഷം ജീവിക്കുന്നതു പോലെ ജീവിക്കാത്തവനെന്നാണു അർത്ഥം. പഴനിയമവിശുദ്ധന്മാരെല്ലാം ആ ഗണത്തിൽ പെടുന്നു.നാടു ഓടുമ്പോൾ നടുവേ ഓടാത്തവർ.നോഹയും ആ ഗണത്തിൽ പെടുന്നു.
                                                                 നോഹയുടെ ഈ ജീവിത പ്രത്യേകതകൾ കൊണ്ടു  കുടുംബത്തിനു  ലഭിച്ച കൃപകൾ എന്തെല്ലമായിരുന്നു എന്നാണു തുടർന്നു കാണുന്നതു.ദൈവം താൻ ചെയ്യുവാൻ പോകുന്നതു എന്താണെന്നു നോഹയെ അറിയിച്ചു എന്നതാണു  അതിൽ പ്രധാനപ്പെട്ടതു. ലോകത്തെ മുഴുവൻ പ്രളയത്താൽ നശിപ്പിക്കുവാൻ  പോകുന്നു എന്ന അറിയിപ്പു മാത്രമല്ല, അതിൽനിന്നു രക്ഷപെടുവാനുള്ള മാർഗ്ഗവും യഹോവ നോഹയ്ക്കു വെളിപ്പെടുത്തി കൊടുത്തു.നോഹയും യഹോവയുടെ അരുളപ്പാടു അനുസരിച്ചു പ്രവർത്തിച്ചു. അതിനാൽ അവനും അവന്റെ കുടുംബവും,ഒപ്പം പക്ഷിമൃഗാദികളും  വൃക്ഷലതാദികളും സകലജീവജാലങ്ങളും പൂർണ്ണമായി നശിക്കതെ രക്ഷപെട്ടു.അതാകട്ടെ നോഹയെ മറ്റൊരു വലിയ ഭാഗ്യത്തിലേക്കാണു കൊണ്ടെത്തിച്ചതു. ഉല്പഃ7;1 ''ഞാൻ നിന്നെ  ഈ തലമുറയിൽ എന്റെ മുമ്പാകെ നീതിമാനായി കണ്ടിരിക്കുന്നു.'' എന്ന ദൈവത്തിന്റെ വലിയ സാക്ഷ്യത്തിനു അർഹനായി തീർന്നു.പ്രളയം വരുന്നു എന്നു പറഞ്ഞു വലിയ  പെട്ടകം പണിത നോഹയെ ഒരുപക്ഷെ  അന്നത്തെ  ജനം ഭ്രാന്തനായിട്ടായിരിക്കും കണ്ടതു.ആരും അവന്റെ വാക്കുകൾ വിശ്വസിച്ചില്ലല്ലോ. ഇവിടെ നോഹ മനുഷ്യരാൽ നിന്ദിക്കപ്പെട്ടപ്പോൾ ദൈവമുമ്പാകെ നീതിമാനായി ഭവിച്ചു.നമ്മുടെ കർത്താവും  ഭാഗ്യാവസ്ഥയെ കുറച്ചു , ''നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ സ്വർഗ്ഗരാജ്യം അവർക്കുള്ളതു.എന്റെ നിമിത്തം  നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെ കൊണ്ടു എല്ലാതിന്മയും കളവായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചു ഉല്ലസിപ്പീൻ.'' (വി.മത്താഃ 5;10-12) എന്നാണല്ലോ പറഞ്ഞിരിക്കുന്നതു.
                                               നാല്പതു രാവും നാല്പതു പകലും മഴപെയ്തു.നോഹയും കുടുംബവും യഹോവ അരുളിച്ചെയ്തതു പോലെ ഭൂമിയിലെ പക്ഷിമൃഗാദികളും  ഇഴജന്തുക്കളുമെല്ലാം പെട്ടകത്തിനുള്ളിൽ കടന്നു ,യഹോവ  പെട്ടകത്തിന്റെ വാതിൽ അടച്ചു. ജലപ്രളയത്തിൽ മനുഷ്യൻ ഉൾപ്പെടെ ഭൂമിയിലെ സകല ജീവജാലങ്ങളും നശിച്ചു.നോഹയും പെട്ടകത്തിനുള്ളിൽ ഉള്ളതൊക്കെയും രക്ഷപെട്ടു. മനുഷ്യകുലത്തിന്റേയും ഭൂമിയിലെ സകല ജീവജാലങ്ങളുടേയും നിലനില്പിനു നോഹ കാരണഭൂതനായതു,അവൻ നീതിമാനും നിഷ്കളങ്കനും ദൈവത്തോടുകൂടെ നടന്നവനും ആയതുകൊണ്ടാണു.നമ്മെ ദൈവം വിളിച്ചു വേർതിരിച്ചിരിക്കുന്നതു  നമ്മുടെ കുടുംബത്തിന്റെ  മാതമല്ല, നാം  ജീവിക്കുന്ന സമൂഹത്തിന്റേയും ഈ പ്രപഞ്ചത്തിന്റേയും രക്ഷയ്ക്കു  വേണ്ടികൂടെയാണെന്ന സത്യം നാം  ഇവിടെ തിരിച്ചറിയേണ്ടതാണു.നോഹയും പെട്ടകത്തിൽ ഉണ്ടായിരുന്ന ജീവജാലങ്ങളും ഇവിടെ ഒരു പുതുസൃഷ്ടിയായി പരിണമിക്കുകയായിരന്നു. ആ രൂപാന്തരത്തിനു നാല്പതു ദിവസത്തെ മഴ കാരണമായി തീർന്നു എന്നു പറയാം.ദൈവത്തിൽ നിന്നും അകന്നു വഷളന്മാരായി തീർന്നവർക്കു നാല്പതുദിവസത്തെ മഴ നാശകാരണമാവുകയും നോഹയ്ക്കും കുടുംബത്തിനും  രക്ഷാഹേതുവും ആകുകയും ചെയ്തതിനു പ്രത്യേക കാരണം കണ്ടെത്തുവാൻ കഴിയും. വിശുദ്ധ വേദ പുസ്തകത്തിലെ സംഖ്യകളെ കുറച്ചു  പഠിച്ചവർ പറയുന്നതു നാല്പതു എന്ന സംഖ്യ പുതുസൃഷ്ടിയെ കുറിയ്ക്കുന്നു എന്നാണു.5×8=40 എന്നാണു അവർ കണക്കു കൂട്ടുന്നതു. 5 കൃപയുടെ സംഖ്യയും 8 പുതുസൃഷ്ടിയുടെ സംഖ്യയുമായിട്ടാണു അവർ കാണുന്നതു.ദൈവകൃപയും പുതുസൃഷ്ടിയും കൂടെ ചേർന്നപ്പോൾ ഇവിടെ ഒരു പുതുയുഗം ആരംഭിക്കുന്നു.പഴയതു കഴിഞ്ഞു പോയി ഇതാ പുതുതായി തീർന്നിരിക്കുന്നു  എന്നു പറയുന്ന അനുഭവത്തിലേക്കുള്ള പ്രവേശമാണിതു.നാല്പതു എന്ന സംഖ്യ അധികവും നോമ്പിനെ കുറിയ്ക്കുന്നതായിട്ടാണു വി.വേദപുസ്തകത്തിൽ കാണുന്നതു. ഈ നാല്പതു ദിവസം അവർ പെട്ടകത്തിനുള്ളിൽ  നോമ്പാചരിക്കുകയായിരുന്നു എന്നു വേണമെങ്കിൽ പറയാം. വേറിട്ട ഒരു ജീവിതമാണല്ലോ നോമ്പുദിനങ്ങളിലേതു. നോമ്പാകട്ടെ പുതക്കപ്പെടലിനുള്ള മാർഗ്ഗവുമാണു.പെട്ടകത്തിനുള്ളിൽ അവർ നാല്പതു ദിവസമല്ല, ഒരു വർഷത്തോളം  ജീവിച്ചുവല്ലോ എന്നുസംശയിക്കാവുന്നതാണു. എന്നാൽ പ്രതിസന്ധികളും പ്രശ്നങ്ങളും നിറഞ്ഞ  ആ ഒരു വർഷം തകർന്നു നിരാശയിൽ വീണു പോകാതെ അതിജീവിക്കുവാൻ  അവർക്കു പ്രാപ്തി നൽകിയതു ആദ്യത്തെ നാല്പതു ദിവസത്തെ നോമ്പിലൂടെ നേടിയ ആത്മബലമാണു എന്നു ചിന്തിക്കുന്നതിൽ തെറ്റില്ല.
                                     പെട്ടകത്തിനുള്ളിൽ അവർ ഒരു വർഷത്തോളം ജീവിച്ചു എന്നതാണു മറ്റൊരു വലിയ സവിശേഷത. വെള്ളം 150 ദിവസം പൊങ്ങിക്കൊണ്ടുരുന്നു എങ്കിലും  അവർക്കു ഈ ഭൂമിയിൽ ഇറങ്ങുവാൻ ഒരുവർഷം കാത്തിരിക്കേണ്ടതായി വന്നു.. നോഹിന്റ ആയുസ്സിന്റെ 600-ാം സംവത്സരത്തിന്റെ രണ്ടാം മാസം 17-ാം തീരതിയാണു ജലപ്രളയം ആരംഭിച്ചതു.(ഉല്പഃ 7;11) നോഹ ഭൂതലം ഉണങ്ങിയിരിക്കുന്നതായി കണ്ടതു 601-ാം സംവത്സരത്തിന്റെ  2-ാം മാസം 27-ാം തീയതിയാണു.(ഉല്പഃ 8;13,14) നോഹയുടേയും കുടുംബത്തിന്റേയും  ഈ തടങ്കൽ ജീവിതത്തെക്കുറിച്ചു വി.വേദപുസ്തകം ഒന്നും പറയുന്നില്ലെങ്കിലും  ചിലതു നമുക്കു ഊഹിക്കാവുന്നതാണു. ഒരു യാതന നിറഞ്ഞ ജീവിതം ആയിരിക്കുവാനാണു സാദ്ധ്യത. ഒരു സ്വാതന്ത്ര്യവും ഇല്ലാത്ത ഒരു ജിവിതം. വിശാലമായ ഈ ഭൂമിയിൽ  സ്വതന്ത്രമായും സ്വൈരമായും ജീവിച്ച ഒരു കുടുംബം കൂട്ടിൽ അടയ്ക്കപ്പ്ട്ടതു പോലെ കഴിയുക. എന്തൊരു ശ്വാസം മുട്ടലായിരിക്കും അവർ അനുഭവിച്ചതു. ഇപ്പോൾ ഉണ്ടായ പ്രളയം അതു കുറെയൊക്കെ നമുക്കു അനുഭവവേദ്യമാക്കി തന്നിരിക്കുന്നു. ഭാര്യയും മക്കളും മരുമക്കളും ഈ അസ്വാതന്ത്ര്യത്തിൽ പൊറുതിമുട്ടി പരിഭവിക്കുവാനും പരാതിപ്പെടുവാനും പിണങ്ങുവാനും ഒക്കെയുള്ള സാദ്ധ്യത വളരെയാണു. യിസ്രായേൽ ജനം  മരുഭൂമിയിലെ യാത്രയിൽ  ഇതിലും നിസ്സാരമായ  പ്രശ്നങ്ങൾ ഉണ്ടായപ്പോൾ  അസഹിഷ്ണരായി 'ഇതിലും നല്ലതു  മിസ്രയീമിൽ കിടന്നു മരിക്കുകയായിരുന്നു  എന്നു പരിഭവിക്കുന്നുണ്ടല്ലോ. എന്നാൽ പരാതിയില്ലാതെ പരിഭവമില്ലാതെ പ്രതീക്ഷയോടെ പ്രത്യാശയോടെ  ശാന്തമായി ഒരു വർഷക്കാലം  അവർ പെട്ടകത്തിനുള്ളിൽ  അവർ സന്തോഷമായി ജീവിച്ചു എന്നു ചിന്തിക്കുന്നതിനാണു സാഹചര്യങ്ങൾ പ്രേരിപ്പിക്കുന്നതു. ദൈവകൃപ ലഭിച്ച നോഹയോടൊപ്പമുള്ള ജീവിതം അവരുടെ കുടംബത്തിൽ ഉണ്ടാകാവുന്ന എല്ലാ പ്രശ്നങ്ങളേയും ശാന്തമായി നേരിടുവാൻ അവരേയും പ്രാ്തരാക്കി. ഒരു ഗൃഹനാഥന്റെ ഉത്തരവാദിത്തം എത്ര വലിയതാണു എന്നു ഈ സംഭവം നമ്മെ ബോദ്ധ്യപ്പെടുത്തുവാൻ മതിയായതാണു.
                                                  ഒരു ഉത്തമ ഗൃഹനാഥൻ എങ്ങനെയുള്ളവൻ ആയിരിക്കണം എന്നതിന്റെ  ഉത്തമ ഉദാഹരണമായി നോഹിനെ കാണാൻ കഴിയുമെങ്കിലും കുടുംബബന്ധങ്ങളുടെ മറ്റു തലങ്ങളെക്കുറിച്ചു വ്യക്തമായ സൂചനകളൊന്നും ഇവിടെ ലഭിക്കുന്നില്ല.ഭാര്യഭർത്തൃബന്ധത്തെ കുറിച്ചു ഒരു പരാമർശവും ഇല്ലെങ്കിലും പ്രശ്നരഹിതമായിരുന്നു എന്നു ചിന്തിക്കാവുന്നതാണു. എന്നാൽ പിതൃപുത്രബന്ധത്തെ കുറിച്ചു ചിലസൂചനകൾ ലഭിക്കുന്നുണ്ടു. പിതാവിനെ പൂർണ്ണമായി അനുസരിക്കുന്ന മക്കളായിരുന്നു അവർ എന്നതിനു പക്ഷാന്തരമില്ല. പ്രായപൂർത്തിയായി, വിവാഹിതരായി എങ്കിലും, ഒരു പെട്ടകം ഉണ്ടാക്കി അതിൽ പാർക്കുക എന്ന സാമാന്യബുദ്ധിക്കു നിരക്കാത്ത പിതാവിന്റെ ചെയ്തികൾ, ദൈവഹിതാനുസരണം ഉള്ളതാണു എന്നു അറിഞ്ഞു , ചോദ്യം ചെയ്യാതെ അനുസരിച്ച മക്കളാണു അവർ.ഏതാണ്ടു ഒരു വർഷത്തോളം നീണ്ട പെട്ടകവാസവും സഹിഷ്ണുതയോടെ സ്വീകരിക്കുവാൻ  അവർ തയ്യാറാകുകയും ചെയ്തു.അനുസരണമുള്ള ദൈവഭയമുള്ള ദൈവഹിതപ്രകാരം ജീവിക്കുന്ന മക്കളായി അവർ വളർന്നതിൽ ഒരു പിതാവെന്ന നിലയിൽ നോഹിനുള്ള പങ്കു വലിയതാണു. ഉത്തമനായ ഒരു പിതാവിനു മാത്രമേ  ഇങ്ങനെയുള്ള മക്കളെ ലഭിക്കുകയുള്ളു എന്ന വലിയ സത്യമാണു ഇതു വെളിവാക്കുന്നതു ..മക്കളെ കുറിച്ചു  ആവലാതിപ്പെടുകയും പരാതിപ്പെടുകയും പരിഭവിക്കുകയും ദുഃഖിക്കുകയും ചെയ്യുന്ന ഇന്നത്തെ  മാതാപിതാക്കൾ ഇതു തിരിച്ചറിയേണ്ടതാണു.
                   ,                  നോഹയിൽ ഈ ശ്രേഷ്ഠ ഗുണങ്ങളെല്ലാം സമ്മേളിച്ചിരുന്നു എങ്കിലും  പ്രളയത്തിനു ശേഷം ഒരു വീഴ്ച ഉണ്ടായതായി ഉല്പഃ  9;18 മുതലുള്ള വാക്യങ്ങളിൽ കാണുന്നു.ദൈവകൃപ പ്രാപിച്ചാലും ശ്രദ്ധാപൂർവ്വം ജീവിക്കേണ്ടതിന്റെ ആവശ്യകതയാണു ഈ സംഭവം വ്യക്തമാക്കുന്നതു.പെട്ടകത്തിൽ നിന്നും ഇറങ്ങി  ഭൂമിയിൽ വാസം ആരംഭിച്ച നോഹ ആദ്യം ചെയ്തതു  ഒരു യാഗപീഠം പണിതു  അതിന്മേൽ ഹോമയാഗം അർപ്പിക്കുകയായിരുന്നു. അതിന്റെ സൗരഭ്യവാസന മണത്ത യഹോവ , ഇനി മനുഷ്യൻ നിമിത്തം  താൻ ഭൂമിയെ ശപിക്കയില്ലായെന്നു പറഞ്ഞു, മനുഷ്യകുലത്തിന്റെ ആരംഭത്തിൽ ആദാമിനെ അനുഗ്രഹിച്ചതു പോലെ ''നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറയുവീൻ.''എന്നിങ്ങനെ നോഹിനേയും  അനുഗഹിച്ചു.(ഉല്പഃ 9;1) അന്നു തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഭക്ഷിപ്പാൻ അനുവദിച്ച യഹോവ  ഇപ്പോൾ ഭൂമിയിലെ സകല ചരാചരജന്തുക്കളേയും ആഹാരമായി നൽകി.അന്നു തോട്ടത്തിന്റെ നടുവിൽ നില്ക്കുന്ന വൃക്ഷത്തിന്റെ ഫലം മാത്രം തിന്നരുതുഎന്നു വിലക്കിയെങ്കിൽ ഇപ്പോൾ  പ്രാണനായിരിക്കുന്ന രക്തത്തോടു കൂടെ മാംസം തിന്നരുതു.'' എന്നു വിലക്കുന്നു. ഇനിയും പ്രളയം മൂലം ഭൂമിയെ നശിപ്പിക്കുകയില്ലെന്നു നിയമം ചെയ്യുന്നു.
                                        അവർ സന്തോഷത്തോടു കൂടി ഭൂമിയിൽ വാസം തുടങ്ങി. നോഹ കൃഷി ചെയ്തു. ഒരു മുന്തിരി തോട്ടം നട്ടുണ്ടാക്കി. ഭൂമി ഫലഭൂയിഷ്ടമായി മാറിയതിനാൽ കൃഷി വിജയമായി.ആദ്യ മനുഷ്യൻ ഭക്ഷണത്തിലൂടെ വീണു പൊയതു പോലെ, രണ്ടാം മനുഷ്യനായ നോഹയ്ക്കും ഭക്ഷണത്തിലൂടെ വീഴ്ച ഭവിക്കുന്നു. വിലക്കപ്പട്ടതല്ലെങ്കിലും വീഞ്ഞു കുടിച്ചു  ലഹരി പിടിച്ചു  കൂടാരത്തിൽ വസ്ത്രം നീങ്ങി നോഹ കിടന്നു. വി.വേദപുസ്തകത്തില്‍, മദ്യം ആദ്യം ഉണ്ടാക്കിയവന്‍ എന്ന സ്ഥാനം കൂടെ നോഹയ്ക്കു ലഭിക്കുന്നു. നോഹയുടെ ഈ മദ്യപാനം  മക്കൾക്കു ശാപമായി പരിണമിച്ചു. ആദ്യപാപം പിൻതലമുറയിലേക്കു  സംക്രമിച്ചതിനാൽ , ആദാമിന്റെ പിൻതലമുറക്കാരനായ നോഹിലും പാപത്തിലേക്കുള്ള പ്രലോഭനം ഉണ്ടാകുന്നു. നീതിമാനും നിഷ്കളങ്കനും ദൈവത്തോടുകൂടെ നടന്നവനുമാണെങ്കിലും ലംഘനമാണു എന്ന സംശയം പോലും ഉളവാകാത്ത വിധത്തിൽ  സാത്താൻ നമ്മെ പ്രലോഭനത്തിൽ വീഴ്ത്തുമെന്ന സത്യം നോഹിന്റെ ഈ പ്രവൃത്തിയിലൂടെ വെളിപ്പെടുന്നു. കനാന്റെ പിതാവായ ഹാം പിതാവിന്റെ നഗ്നത കണ്ടിട്ടു പോയി സഹോദരങ്ങളോടു പറഞ്ഞു. ശേമും യാഫേത്തും കൂടെ വന്നു  പിതാവിന്റെ നഗ്നത മറച്ചു. ലഹരി  വിട്ടു ഉണർന്ന നോഹ , ഹാം ചെയ്തതു അറിഞ്ഞു  അവന്റെ മകനായ കനാനെ ശപിച്ചു.നോഹയുടെ വീഴ്ച മകനെ തെറ്റു ചെയ്യാൻ പ്രേരിപ്പിക്കുകയും വല്യപ്പന്റേയും അപ്പന്റേയും തെറ്റിന്റെ ഫലം കനാന്റെ മേൽ വന്നു ഭവിക്കുകയും ചെയ്യുന്ന ഒരു വിധിവൈപരീത്യമാണു ഇവിടെ ദർശിക്കുന്നതു.
                                          മുത്തച്ഛന്റേയും അച്ഛന്റേയും തെറ്റുകൾക്കു നിരപരാധിയായ കൊച്ചുമകൻ  ശിക്ഷ പേറേണ്ടി വരുന്നതിലെ പൊരുത്തമില്ലായ്മ നമ്മെ ചിന്താ കുഴപ്പത്തിലാക്കുവാൻ മതിയായതാണു. എന്തുകൊണ്ടാണു അങ്ങനെ സംഭവിച്ചതു എന്നതിനു വ്യക്തമായ ഒരു ഉത്തരം വി.വേദപുസ്തകം തരുന്നില്ല. നോഹയും ഹാമും രക്ഷയിലേക്കു കടന്നവരായതിനാൽ  ഇനിയും അവർക്കു ശിക്ഷാവിധിയില്ല എന്നതുകൊണ്ടാണു പിൻതലമുറക്കാരനായ കനാൻ ശിക്ഷിക്കപ്പെട്ടതെന്നാണു ചിലർ അഭിപ്രായപ്പെടുന്നതു. ശലോമോൻ ശിക്ഷാർഹമായ പ്രവൃത്തി ചെയ്തപ്പോൾ  , പിതാവായ ദാവീദിനോടു ചെയ്ത വാഗ്ദത്തം അനുസരിച്ചു  രാജത്വം ശലോമോനിൽ നിന്നു എടുക്കാതെ  പിൻതലമുറക്കാരനു അതിന്റെ ശിക്ഷ നൽകുന്നതായി ശലോമോന്റെ ചരിത്രത്തിൽ കാണുന്നതു ഇതിനു തെളിവായി അവർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഒരു മുത്തച്ഛനും അച്ഛനും തങ്ങൾക്കു ഉണ്ടാകുന്ന ദുരനുഭവങ്ങളേക്കാൾ, കൊച്ചുമകനോ മകനോ വന്നു ഭവിക്കുന്ന ദുര്യോഗങ്ങളാണു അതിവേദന ഉളവാക്കുന്നതു  എന്നതു അനിഷേദ്ധ്യമായ ഒരു സത്യമാണു.അതു അംഗീകരിക്കുമെങ്കിൽ കനാനു ലഭിച്ച ശാപവും അതിന്റെ അനന്തരഫലവും നോഹിനും ഹാമിനും കിട്ടിയ വലിയ ശിക്ഷയായി തന്നെ വിലയിരുത്താവുന്നതാണു.
                  ,                          ഇതൊക്കെ നമുക്കു ഊഹിക്കാവുന്ന മറുപടികളായി നില്ക്കുമ്പോഴും മറ്റൊരു യാഥാർത്ഥ്യം ഈസംഭവം നമ്മുടെ മുമ്പിൽ വരച്ചു കാട്ടുന്നു.ദൈവകൃപ അനുഭവിച്ചു ദൈവവഴിയിൽ നടന്ന ഒരുവനിൽ ഉണ്ടാകുന്ന വീഴ്ചകൾ അവനു മാത്രമല്ല അവന്റെ പിൻതലമുറയ്ക്കും ശാപമായി പരിണമിക്കും  എന്നത്രേ ഈ സംഭവം വ്യക്തമാക്കുന്നതു.അതാകട്ടെ വലിയ തെറ്റെന്നു പലരും ധരിക്കാത്ത  മദ്യപാനമാണെന്നതാണു മറ്റൊരു ചിന്തനീയമായ വസ്തുത. മദ്യപാനത്തിന്റെ ദുരന്തഫലങ്ങളെ ആണു ഈ സംഭവം വെളിപ്പെടുത്തുന്നതു.അതു ആദ്യം അനുഭവിച്ച വി.വേദപുസ്തകത്തിലെ  ആദ്യവിശ്വാസിയാണു നോഹ എന്നു പറയാം.നോഹിൽനിന്നു ആധുനിക തലമുറയിലേക്കു എത്തിച്ചേർന്നപ്പോൾ , മദ്യപാനം ഒരു സാമൂഹ്യ വിപത്തായി വളർന്നിരിക്കുന്നു. മദ്യപാനം ഇന്നു ഒരു status symbol ആണു.വ്യഭിചാരം പോലും ഒരു തൊഴിലായി അംഗീകരിച്ചു കഴിഞ്ഞിരിക്കുന്ന ഇന്നു ഏറ്റം വലിയ ആദായ മാർഗ്ഗമായി പരിണമിച്ച മദ്യം നിരോധിക്കുന്നതു തന്നെ അസാദ്ധ്യമായി തീർന്നിരിക്കുന്നു. മറ്റെല്ലാ വിശേഷദിവസങ്ങളെക്കാൾ അധികം  മദ്യം വിറ്റഴിക്കുന്നതു ക്രിസ്തുമസ്സിനും ഈസ്റ്ററിനും ആണെന്നതാണു ഒരു വിരോധാഭാസം.മദ്യം വിതയ്ക്കുന്ന മാരകവിപത്തുകളെക്കുറിച്ചു അറിഞ്ഞിട്ടും അതിലുള്ള ആസക്തി അതിനെ അവഗണിക്കുവാൻ പ്രേരിപ്പിക്കുന്നു. മദ്യം ബന്ധങ്ങളെ ശിഥിലമാക്കുന്നു. മാരകരോഗങ്ങൾക്കു കാരണമാകുന്നു. എന്നിട്ടും വളർന്നു വരുന്ന തലമുറ  പിന്നെയും ഈ വലിയ വിപത്തിലേക്കു വഴുതി വീഴുന്നു. ഒരുകാലത്തു പുരുഷന്മാർ ആയിരുന്നു മദ്യപാനികള്‍ എങ്കിൽ  ഇന്നു സ്ത്രീകളും മദ്യത്തിനു അടിമകളായി മാറിക്കൊണ്ടിരിക്കുന്നു.അനുഭവമാണു വലിയ പാഠമെന്നു അറിഞ്ഞിട്ടും ഇതിൽനിന്നു പലർക്കും കരകയറാൻ കഴിയാതെ പോകുന്നു.മദ്യം ഇന്നു നമ്മുടെ സമൂഹത്തെ അടക്കി ഭരിക്കുന്ന ഒന്നായി മാറിക്കൊണ്ടിരിക്കുന്നു.എന്തിനു , ദേവാലയങ്ങൾ ഭരിക്കുന്നതും, സഭയുടെ ഭരണസമിതിയിൽ അംഗങ്ങളാകുന്നതും മദ്യപാനികളും അബ്കാരികളും ആണെന്നു അറിഞ്ഞിട്ടും അതിനെതിരായി ഒരു ചെറുവിരൽ പോലും അനക്കുവാൻ നമുക്കു കഴിയാതെ പോകുന്നു. ഇവിടെ സാരമായ ഒരുമാറ്റം അനിവാര്യവും അനുപേക്ഷണീയമായിരിക്കുന്നു.
                                         നീതിമാനും നിഷ്കളങ്കനും  ദൈവത്തോടു ചേർന്നു നടന്നവനും ദൈവകൃപ പ്രാപിച്ചവനുമായ ഒരു കുടുംബനാഥനു മാത്രമേ തന്റെ കുടുംബത്തെ രക്ഷയിലേക്കു നയിക്കുവാന്‍ കഴിയുകയുള്ളു എന്ന വലിയ പാഠം നോഹിന്റെ കുടുംബചരിത്രം നമുക്കു ഓതിത്തരുന്നു. എന്നാൽ അതോടൊപ്പം  അവരുടെ ചെറിയ വീഴ്ചകൾ പോലും വരും തലമുറയ്ക്കു ഒരു ശാപമായി പരിണമിക്കും  എന്ന സത്യം തിരിച്ചറിഞ്ഞു ശ്രദ്ധാപൂർവ്വം  ജീവിക്കേണ്ടതിന്റെ ആവശ്യകതയേയും വി.വേദപുസ്തകം നോഹിന്റെ ജീവിതാനുഭവത്തിലൂടെ  നമ്മുടെ  മുമ്പിൽ വരച്ചു കാട്ടിയിരിക്കുന്നു.ദൈവത്തിലുള്ള വിശ്വസത്തിന്റെ അനുപേക്ഷണീയതയോടൊപ്പം ചില ജീവിതപാഠങ്ങളും വി.വേദപുസ്തകം ഓതിത്തരുന്നതു തിരിച്ചറിയുവാൻ വി.വേദപുസ്തകവായന ഉപകരിക്കുമ്പോൾ മാത്രമേ അതു ചടങ്ങല്ലാതെ ജീവതത്തെ സമൂലം മാറ്റുന്ന ഒരു ശക്തിയായി അനുഭവപ്പെടുകയുള്ളു. അതിനു ഈ ചിന്തകൾ ഒരു മാർഗ്ഗമായി ഭവിക്കട്ടെ എന്നു ആശംസിക്കുന്നു.


Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30