കൗടുംബികം-6

6-- യാക്കോബിന്റെ കുടുംബം.
-----------------------------------
                                               ഗോത്രപിതാക്കന്മാരുടെ പിതാവായ യാക്കോബു നാം ഇതുവരെ പരിചയപ്പെട്ടവരിൽ നിന്നും വ്യത്യസ്തമായ ഒരു കുടുംബജീവിതത്തിന്റെ ഉടമയാണു. ഗുണദോഷസമ്മിശ്രമായ ഒരു കുടുംബജീവിതമായിരുന്നു യാക്കോബിന്റേതു. ഒരു സാധാരണ വിശ്വാസിയുടെ സ്വവിശേഷതകളെല്ലാം യാക്കോബിൽ നമുക്കു ദർശിക്കുവാൻ കഴിയും.എങ്കിലും ഗോത്രപിതാക്കന്മാരുടെ പിതാവു എന്ന പദവിയിലേക്കു ഉയർത്തപ്പെട്ടു, ദൈവത്തിന്റെ രക്ഷാകരപദ്ധതിയിലെ ഒരു നിർണ്ണായക കണ്ണിയായി തീരുവാൻ തക്കവണ്ണമുള്ള ചില സവിശേഷതകളും യാക്കോബിൽ കാണുവാൻ കഴിയും.ഭാര്യാഭർത്തൃബന്ധത്തിലും  പിതൃപുത്രബന്ധത്തിലും സാഹോദര്യബന്ധത്തിലും പല വീഴ്ചകളും കുറവുകളും ഉണ്ടായിട്ടുണ്ടെങ്കിലും അവിടെനിന്നൊക്കെ കരകയറുവാൻ നിരന്തരമായ ദൈവിക സംസർഗ്ഗം യാക്കോബിനു അവസരം ഒരിക്കുക്കൊടുത്തു. എന്നതാണു ശ്രദ്ധാർഹമായ ഒരു പ്രത്യേകത. ,സുഖദുഃഖസമ്മിശ്രമായിരുന്നെങ്കിലും, ഭാഗ്യകരമായ ഒരു കുടുംബജീവിതത്തിനു യാക്കോബിനെ യോഗ്യനാക്കി തീർത്തതു ഈ ദൈവികസംസര്‍ഗ്ഗമാണു.. യാക്കോബിന്റെ കുടുംബബന്ധങ്ങളിൽ ഉണ്ടായ വീഴ്ചകൾ എന്തെല്ലാമെന്നും അതൊക്കെ പരിഹരിക്കുവാൻ ഉതകിയ ദൈവികസംസർഗ്ഗം എങ്ങനെയുള്ളതായിരുന്നു  എന്നും ചിന്തിക്കുവാനാണു ഇവിടെ ആഗ്രഹിക്കുന്നതു.
ലഘു കുടുബ ചരിത്രം.
 ------------------------
                                                യിസഹാക്കിന്റെ പ്രാർത്ഥനയുടെ ഫലമായി റിബേക്കയിൽ ജനിച്ച ഇരട്ടകുട്ടികളിൽ ഇളയവനായിരുന്നു യാക്കോബു.ജനനസമയത്തു തനിക്കു മുമ്പനായ ഏശാവിന്റെ കുതികാലിൽ പിടിച്ചു കൊണ്ടാണു യാക്കോബു അമ്മയുടെ ഉദരത്തിൽനിന്നു പുറത്തു വന്നതു.വളർന്നപ്പോൾ ഏശാവു വേട്ടക്കാരനും വനസഞ്ചാരിയുമായെങ്കിൽ, യാക്കോബു കൂടാരവാസിയായി തീർന്നു.വിശന്നു വലഞ്ഞു വന്ന ഏശാവിനു പായസം നൽകി യാക്കോബു ജ്യേഷ്ഠാവകാശം കൈക്കലാക്കി.അന്ധനും വൃദ്ധനുമായ യിസഹാക്കു താൻ പ്രിയപ്പെടുന്ന ഏശാവിനു അനുഗഹങ്ങൾ നൽകുവാൻ ഒരുങ്ങിയിരുന്നപ്പോൾ അമ്മയുടെ  ഉപദേശത്തോടെയും സഹായത്തോടെയും ആ അനുഗഹം യാക്കോബു കവർന്നെടുത്തു. കോപിഷ്ടനായ ഏശാവു യാക്കോബിനെ കൊല്ലുമെന്നു അറിഞ്ഞ അമ്മയുടെ ഉപദേശപ്രകാരവും അപ്പന്റെ അനുവാദത്തോടെയും അമ്മയുടെ സഹോദരനായ ലാബാന്റെ അടുക്കലേക്കു യാക്കോബു ഓടിപ്പോയി.
                                                  ഹാരാനിലേക്കു ഏകനായി പുറപ്പെട്ട യാക്കോബു പ്രഥമരാത്രിയിൽ ലൂസെന്നസ്ഥലത്തു എത്തുകയും രാത്രിയിൽ കിടന്നു ഉറങ്ങുമ്പോൾ ഒരു സ്വപ്നം കാണുകയും ചെയ്യുന്നു  ഭൂമിയിൽ നിന്നു സ്വർഗ്ഗത്തോളം ഉയർന്നു നില്ക്കുന്ന ഗോവണിയിൽ കൂടെ മാലാഖമാർ ഇറങ്ങുകയും കയറുകയും ചെയ്യുന്നു.സ്വർഗ്ഗത്തിൽ നിന്നു യഹോവ അരളിച്ചയ്തു.ഞാൻ നിന്റെ പിതാവായ അബ്രഹാമിന്റെ ദൈവവും, യിസഹാക്കിന്റെ ദൈവവുമായ യഹോവയാകുന്നു. നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കൂം തരും. എന്നിങ്ങനെ പല കാര്യങ്ങളും അരുളിച്ചെയ്തു.അപ്പോൾ യാക്കോബു ഉറക്കമുണർന്നു.'യഹോവ ഈ സ്ഥലത്തുണ്ടു സത്യം ഞാനോ അറിഞ്ഞില്ല' എന്നിങ്ങനെ പറഞ്ഞു . പ്രഭാതമായപ്പോൾ തലയിണയായി വച്ചിരുന്ന കല്ലു നാട്ടി അതിൽ എണ്ണ ഒഴിച്ചു തിരി കത്തിച്ചു ഒരു നേർച്ച നേർന്നു.ഈ യാത്രയിൽ തന്നെ കാക്കുകയും ഭക്ഷിപ്പാൻ ആഹാരവും ധരിപ്പാൻ വസ്ത്രവും നൽകി സൗഖ്യത്തോടെ മടക്കി വരുത്തുമെങ്കിൽ തൂണായി നാട്ടിയിരിക്കുന്ന കല്ലു യഹോവയ്ക്കു ആലയമാകും യഹോവ എനിക്കു ദൈവവുമാകും,സകലത്തിലും ദശാംശം നൽകുകയും ചെയ്യും.
                                     യാക്കോബു ഹാരാനിൽ ചെന്നു. അവിടെ ഒരു കിണറരികിൽ വച്ചു റാഹേലിനെ കണ്ടു.അതു വഴി ലാബാന്റെ ഭവനത്തിൽ എത്തി. ഏതാണ്ടു 20 വർഷം അവിടെ പാർത്തു.റാഹേലിനോടു പ്രണയമായി.ഭാര്യയായി കിട്ടാൻ ലാബാൻ പറഞ്ഞതനുസരിച്ചു ഏഴു വർഷം സേവിച്ചു. കിട്ടിയതോ മൂത്തവൾ ലേയ.റാഹേലിനു വേണ്ടി വീണ്ടും ഏഴു വർഷം ലാബാനെ സേവിച്ചു.ലേയയിൽ ആറു പുത്രന്മാരൂം ഒരു പുത്രിയും റാഹേലിൽ ഒരു മകനും,ഇരുവരുടേയും ദാസിമാരിൽ  നാലു പുത്രന്മാരും യാക്കോബിനു ജനിച്ചു.പിന്നെ കുറേക്കാലം സ്വന്തം സമ്പാദ്യത്തിനായി ലാബാനെ ചില ഉടമ്പടികളോടെ സേവിച്ചു. ബുദ്ധിമാനായ യാക്കോബു തന്റെ ബുദ്ധി ഉപയോഗിച്ചു അമ്മാച്ചനേക്കാൾ സമ്പന്നനായി മാറി.ഒരു ദിവസം ലാബാനും മക്കളും ഇല്ലാതിരുന്ന സമയത്തു യാക്കോബു ഭാര്യമാരേയും മക്കളേയും ആടുമാടുകളേയും ദാസീദാസന്മാരേയും കൂട്ടി സ്വന്ത ദേശത്തേക്കു യാത്രയായി.യാക്കോബു പോയിയെന്നറിഞ്ഞ ലാബാനും മക്കളും പിൻ തുടർന്നു അവരെ കണ്ടുപിടിച്ചു. പരസ്പരം ഉടമ്പടി ചെയ്തു പിരിഞ്ഞു.യാബൂക്കു നദീതീരത്തു വച്ചു ദൈവദൂതനുമായി മല്ലടിച്ചു അനുഗ്രഹം നേടിയെങ്കിലും മല്പിടിത്തത്തിന്റെ ഫലമായി  മുടന്തനായി തീർന്നു. യിസ്രായേൽ എന്നു പേരും കിട്ടി. വൈരാഗ്യബുദ്ധിയോടെ കഴിഞ്ഞ ജ്യേഷ്ഠൻ  വൈരം വെടിഞ്ഞു സന്തോഷത്തോടെ യാക്കോബിനെ സ്വീകരിച്ചു. ബേഥേലിൽ പാർക്കാതെ ഫലഭൂയിഷ്ടമായ പ്രദേശം നോക്കി, ശേഖേമിന്റെ സമുപത്തു ചെന്നു പാർത്തു.അവിടെവെച്ചു ഏകമകൾ ദീനയെ ശേഖേമിലെ പ്രഭുകുമാരൻ  ശേഖേം പിടിച്ചുകൊണ്ടു പോയി. മകളെ ചോദിച്ചു യാക്കോബിന്റെ അടുക്കൽ വന്ന ശേഖേമിനോടും പിതാവിനോടും ലേവിയും ശിമയോനും വക്രതയോടെ സംസാരിച്ചു.അവർ ആവശ്യപ്പെട്ട പ്രകാരം ശേഖേമിലെ പുരുഷപ്രജ മുഴുവൻ  പരിച്ഛേദന ഏറ്റു. വേദന അഗ്രഗണ്യമായിരിക്കുന്ന മൂന്നാം ദിവസം രാത്രിയിൽ ലേവിയും ശിമയോനും തങ്ങളുടെ വാളുമായി ശേഖേമിൽ ചെന്നു പുരഷപ്രജയെ മുഴുവൻ വധിച്ചു.നഷ്ടപ്പെട്ട ദീനയുമായി പിതാവിന്റെ മുമ്പിൽ വന്നു. പ്രതികാരം ചെയ്ത സന്തോഷത്തോടെ വന്ന മക്കളെ കണ്ടു യാക്കോബു പൊട്ടിക്കരഞ്ഞു. അവിടെ പാർക്കുവാൻ ഭയപ്പെട്ട യക്കോബു യഹോവയുടെ അരുളപ്പാടു അനുസരിച്ചു ബേഥേലിൽ പോയി പാർത്തു. യഹോവയെ ആരാധിച്ചു. റാഹേൽ വീണ്ടും ഒരു മകനെ പ്രസവിച്ചു. എന്നാൽ പ്രസവത്തോടെ റാഹേൽ മരിച്ചു.യാക്കോബു അപ്പൻ യിസഹാക്കിന്റെ അടുക്കൽ വന്നു അപ്പന്റെ മരണം വരെ പാർത്തു.
                                           യാക്കോബിനു റാഹേലിൽ ജനിച്ച യൗസേഫിനോടായാരുന്നു കൂടുതൽ ഇഷ്ടം.  അവനു ഒരു നിലയങ്കി വാങ്ങി കൊടുത്തു. മറ്റു മക്കൾക്കു അതു അനിഷ്ടമായി. യൗസേഫു രണ്ടു സ്വപ്നങ്ങൾ കണ്ടു. സഹോദരങ്ങളും അപ്പനും തന്നെ വണങ്ങുന്നു എന്നു അർത്ഥം വരുന്ന സ്വപ്നങ്ങളായിരുന്നു അതു. സഹോദരങ്ങളുടെ വിദ്വേഷം വർദ്ധിക്കുവാൻ അതുകാരണമായി.അവർ അവനെ സ്വപ്നക്കാരൻ എന്നും വിളിച്ചു തുടങ്ങി. ആടുകളുമായി അകലെ ആയിരുന്ന സഹോദരങ്ങളുടെ ക്ഷേമം അന്വേഷിക്കുവാൻ യാക്കോബു യൗസേപ്പിനെ പറഞ്ഞയച്ചു. പ്രതികാരദാഹികളായ സഹോദരങ്ങൾ അവനെ കൊല്ലാൻ ആലോചിച്ചെങ്കിലും അവസാനം മിസ്രയീമ്യ കച്ചവടക്കാർക്കു അവനെ വിറ്റു.  അവന്റെ വസ്ത്രത്തില്‍ ആടിന്റെ രക്തം പുരട്ടി കൊണ്ടു വന്നു അവനെ വന്യമൃഗങ്ങൾ കൊന്നുകളഞ്ഞു എന്നു അപ്പനെ ധരിപ്പിച്ചു. അതു വിശ്വസിച്ചു പ്രിയമകനെ ഓർത്തു യാക്കോബു ദുഃഖാകുലനായി കാലം കഴിച്ചു.
                                           മിസ്രയീമിൽ എത്തിയ യൗസേപ്പു പൊത്തിഫേറിന്റെ ദാസനായി. അവനിൽ ആകൃഷ്ടയായ പൊത്തിഫേറിന്റെ ഭാര്യ അവനെ കൂടെ ശയിക്കാൻ നിർബ്ബന്ധിച്ചു. കൂട്ടക്കാതിരുന്നതിന്റെ വാശിക്കു കളവു പ്രയോഗിച്ചു യൗസേപ്പിനെ കാരാഗൃഹത്തിൽ അടച്ചു. കാരാഗൃഹത്തിൽ ശിക്ഷിക്കപ്പെട്ടു കഴിഞ്ഞ രാജ ഭൃത്‌യന്മാർ കണ്ട സ്വപ്നം യൗസേപ്പു വ്യാഖ്യാനിച്ചു. അതിൻ പ്രകാരം സം ഭവിച്ചു.അതിൽ പാനപാത്രവാഹകനെ രാജാവു തിരിച്ചെടുക്കുകയും മറ്റവനെ വധിക്കുകയും ചെയ്തു. രാജാവും സ്വപ്നം കണ്ടു. വ്യാഖ്യാനിക്കുവാൻ ആർക്കും കഴിയാതെ വന്നപ്പോൾ പാനപാത്രവാഹകൻ യൗസേഫിന്റെ കാര്യം ഉണർത്തിച്ചു രാജാവിന്റെ ക്ഷണപ്രകാരം ചെന്നു യൗസേപ്പു സ്വപ്നത്തിന്റെ അർത്ഥം പറഞ്ഞു. സന്തുഷ്ടനായ രാജാവു യൗസേപ്പിനെ മിസ്രയീമിന്റെ മന്ത്രിയാക്കി. സ്വപ്നത്തിലെ പോലെ ഏഴു സുഭിക്ഷ കാലം കഴിഞ്ഞപ്പോൾ ദുർഭിക്ഷതയുടെകാലം വന്നു.യൗസേപ്പു പറഞ്ഞതിൻ പ്രകാരം ധാന്യം സൂക്ഷിച്ചു വെച്ചതിനാൽ ക്ഷാമം മിസ്‌രയീമിനെ ബാധിച്ചില്ല. അയൽ രാജ്യക്കാർപോലും ധാന്യത്തിനായി മിസ്രയീമിനെ ആശ്രയിച്ചു.യാക്കോബും കുടുംബവും ക്ഷാമത്തിൽ പെട്ടു വലഞ്ഞു. മിസ്രയീമിൽ ധാന്യമുണ്ടെന്നു അറിഞ്ഞ യാക്കോബും മക്കളെ മിസ്രയീമിലേക്കു അയച്ചു.യൗസേപ്പിനെ അവർ തിരിച്ചറിഞ്ഞില്ലെങ്കിലും യൗസേപ്പിനു സഹോദരങ്ങളെ മനസ്സിലായി.അതു അവരെ അറിയിക്കാതെ ഒറ്റുകാരായി മുദ്രകുത്തി. അവർ പറഞ്ഞ കഥകൾ സത്യമാണെന്നു തെളിയിക്കാൻ ഇളയസഹോദരനെ കൊണ്ടു വരണമെന്ന ഉടമ്പടിയിൽ  ഒരാളെ അവിടെ ആക്കി അവർ തിരിച്ചു പോയി.വാർത്ത അറിഞ്ഞ യാക്കോബു ദുഃഖത്തോടെയാണെങ്കിലും ബെന്യാമീനെ അവരോടൊപ്പം അയച്ചു .അനുജനെ കണ്ടപ്പോൾ ദുഃഖം സഹിക്കാതെ യൗസേപ്പു സത്യം വെളിപ്പെടുത്തി.  യൗസേബിന്റെ താല്പര്യപ്രകാരം യാക്കോബും കുടുംബവും മിസ്രയീമിൽ വന്നു പാർത്തു. അവിടെ മക്കളോടൊപ്പം സന്തോഷത്തോടെ ജീവിച്ചു. തന്റെ മരണം സമീപമായിരിക്കുന്നു എന്നു  ബോദ്ധ്യമായ യാക്കോബു മക്കളെയെല്ലാം അരികെ വിളിച്ചു വരുത്തി ഓരോരുത്തരെയായി അനുഗ്രഹിച്ചു. തന്നെ തന്റെ പിതാക്കന്മാരുടെ കല്ലറയിൽ തന്നെ അടക്കണമെന്ന അന്ത്യാഭിലാഷവും അറിയിച്ച ശേഷം, കാലു കട്ടിലിൽ എടുത്തു വച്ചു പ്രാണനെ വിട്ടു തന്റെ ജനത്തോടു ചേർന്നു.
                                           വി.വേദപുസ്തകത്തിൽ ഇത്രയും ദൈർഘ്യമേറിയ  കുടുബ ചരിത്ര വിവരണം വേറെയില്ല. 50 അദ്ധ്യയങ്ങൾ ഉള്ള ഉല്പത്തിപുസ്തകത്തിലെ ഏതാണ്ടു 26 അദ്ധ്യായങ്ങളോളം  യാക്കോബിന്റെ കുടുംബചരിത്ര വിവരണത്തിനായി നീക്കി വെച്ചിരിക്കുന്നു.കൃത്യമായി പറഞ്ഞാൽ1523 വാക്യങ്ങളുള്ള ഉല്പത്തി പുസ്തകത്തിൽ  857 വാക്യങ്ങളും ഇതിനായിട്ടാണു ഉപയോഗിച്ചിരിക്കുന്നതു.അത്രമാത്രം പ്രാധാന്യം  യാക്കോബിന്റ ജീവചരിത്രത്തിനു വി.വേദപുസ്തകം കല്പിച്ചിരിക്കുന്നു. ഗോത്രപിതാക്കന്മാരുടെ പിതാവാണു യാക്കോബു എന്നതിനാൽ യിസ്രയേലിന്റെ ചരിത്രത്തിൽ യാക്കോബു ഒരു നിർണ്ണായക സ്ഥാനം വഹിക്കുന്നു എന്നതാണു അതിനു കാരണം.സംഭവബഹുലവും , വൈരുദ്ധ്യങ്ങൾ നിറഞ്ഞതും,നന്മയും തിന്മയും ഇടകലർന്നതും,  ഉയർച്ച താഴ്ചകളോടു കൂടിയതും, പ്രാർത്ഥനയും ദൈവസംസർഗ്ഗവും പിൻതുടർന്നു  ഭാഗ്യകരവും ശുഭപര്യവസായിയും ആയ ഒരു കുടുംബചരിതത്തിന്റെ ഉടമ എന്ന നിലയിൽ  യാക്കോബു  മനുഷ്യകുലത്തിനു വലിയ സന്ദേശം നൽകുന്നു എന്നതും പ്രധാന്യമർഹിക്കുന്നു.പുത്രസമ്പത്തിൽ  യാക്കോബു ഭാഗ്യവാൻ എന്നു വിളിക്കപ്പെടുമെങ്കിലും മക്കളെക്കുറിച്ചു ഓർത്തു ഇതുപോലെ കരഞ്ഞ ഒരു പിതാവു വി.വേദപുസ്തകത്തിൽ ഇല്ല. യാക്കോബിന്റെ സങ്കീർണ്ണങ്ങളായ ജീവിതാനുഭവങ്ങൾ  പകർന്നു തരുന്ന സന്ദേശങ്ങൾ ഏതൊരു വിശ്വാസിയും  ജീവിതത്തിൽ പകർത്തേണ്ടവയാണു എന്നതും ഈ പ്രാധാന്യത്തിനു ഒരുകാരണമാണെന്നു പറയാം.ത്യാജ്യഗ്രാഹ്യപടുതയോടെ ത്യജിക്കേണ്ടവ ത്യജിച്ചും സ്വീകരിക്കേണ്ടവ സ്വീകരിച്ചും ഭാഗ്യകരമായ ഒരു കുടുംബജീവിതം പടുത്തുയർത്തുവാൻ ഈ ചിന്തകള്‍ വഴി തുറന്നു തരട്ടെ എന്നു ആമുഖമായി ആശംസിക്കുന്നു.
യാക്കോബു - ഒരുമകൻ.
----------------------------
                                              യാക്കോബു ഒരു മകൻ എന്ന നിലയിൽ  എങ്ങനെയായിരുന്നു എന്നു വെളിവാക്കുന്ന രണ്ടു സംഭവങ്ങൾ ഉല്പത്തി പുസ്തകത്തിൽ വിവരിച്ചുണ്ടു.ഉല്പ ത്തി 27-ാം അദ്ധ്യയത്തിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവമാണു ഒന്നു.യാക്കോബിന്റെ ലഘു ജീവചരിത്രത്തിൽ അതു പരാമർശിച്ചിട്ടുണ്ടു. യിസഹാക്കിന്റെ പിതൃപുത്രബന്ധത്തിലും ഇതു ചിന്തിച്ചിട്ടുണ്ടു.അന്ധനും വൃദ്ധനുമായ യിസഹാക്കു തന്റെ അനുഗ്രഹങ്ങൾ മൂത്തമകനായ ഏശാവിനു കൊടുക്കുവാൻ  ആഗ്രഹത്തോടെ ഒരുങ്ങിയിരുന്നപ്പോൾ അമ്മയുടെ ഉപദേശത്തോടെയും സഹായത്തോടെയും അപ്പനെ കബളിപ്പിച്ചു അപഹരിച്ചതാണു ആ സംഭവം.ആ സംഭവത്തിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നില്ല.അവിടെ നാം കാണുന്ന യിസഹാക്കു ,റിബേക്ക, യാക്കോബു, ഏശാവു എന്നിവരുടെ മനോഭാവങ്ങളേയും ചെയ്തികളേയും വിലയിരുത്തി, ഈ സംഭവം യാക്കോബും യിസഹാക്കും തമ്മിലുള്ള പിതൃപുത്രബന്ധത്തെ എങ്ങനെ ബാധിച്ചു എന്നു ചിന്തിക്കുവാനാണു ശ്രമിക്കുന്നതു.അതിനു അവരുടെ സംസാരങ്ങളും പ്രവൃത്തികളും ഗൗരവമായി പഠിക്കേണ്ടതുണ്ടു.
                                                  ഇവിടെ യാക്കോബു പ്രവർത്തിച്ചതു ശരിയായില്ല എന്നു പറയുമ്പോൾ,അങ്ങനെ ചെയ്യുവാൻ  ഇടയായതിൽ യിസഹാക്കിനു എന്തെങ്കിലും പങ്കുണ്ടോ എന്നു ചിന്തിക്കണം. യിസഹാക്കു വാത്സല്യനിധിയായ ഒരു പിതാവായിരുന്നു എങ്കിൽ തന്റെ അനുഗ്രഹം മൂത്തപുത്രനു മാത്രമായി നൽകുവാൻ ആഗ്രഹിക്കുമായിരുന്നോ എന്നു സംശയിക്കണം.ഏശാവിനോടുള്ള സ്നേഹാതിരേകമാണു യിസഹാക്കിനെ അതിനു പ്രേരിപ്പിച്ചതു. യാക്കോബു അനുഗ്രഹം വാങ്ങുവാനായി അപ്പന്റെ അടുക്കൽ വന്നു അപ്പാ എന്നു വിളിച്ചപ്പോൾ സംശയാലുവായി 'നീ ആരു ' എന്നു ചോദിച്ചതിലും ,സംശയനിവാരണത്തിനായി തപ്പി നോക്കിയതിലും,ഏശാവു വന്നു അനുഗ്രഹത്തിനായി യാചിക്കുമ്പോൾ യിസഹാക്കിൽ പ്രകടമാകുന്ന സംഭ്രവുമെല്ലാം ഈ ഏകപക്ഷീയമായ സ്നേഹം വ്യക്തമാക്കുന്നു.
                                              യിസഹാക്കിന്റെ ഈ മനോഭാവവും ചെയ്തിയും ദുഃഖത്തിനു വഴിതെളിച്ച ഒരു കാരണമായി  അംഗീകരിച്ചാൽ തന്നെയും, യാക്കോബിനെ ഇവിടെ കുറ്റ വിമുക്തനാക്കുവാൻ കഴിയുകയില്ല.ഇതിനു മുമ്പു നാം കണ്ടതു പോലെ പുത്തിൽനിന്നു പിതാവിനെ ത്രാണനം ചെയ്യുന്ന പുത്രധർമ്മം പാലിക്കുവാൻ യാക്കോബിനു കഴിഞ്ഞില്ലായെന്നു മാത്രമല്ല, പിതാവിനെ ദുഃഖിപ്പിക്കുന്ന ഒരു മകനായി അധഃപതിക്കുകയും ചെയ്യുന്നു.അമ്മ റിബേക്കായുടെ പ്രേരണയും ഉപദേശവുമാണു ഇങ്ങനെ  ചെയ്യുവാൻ യാക്കോബിനെ പ്രേരണയായതു എന്നതിനാൽ  യാക്കോബു നിരപരാധി യാകയില്ല. യാക്കോബിന്റെ ആഗ്രഹം മുഴുവനും ലൗകികനേട്ടങ്ങളിലായിരുന്നു എന്നും,അതിനു ഏതു മാർഗ്ഗവും സ്വീകരിക്കുന്നതിനു അവനു മടിയില്ലായിരുന്നു എന്നും പായസം കൊടുത്തു ജ്യേഷ്ഠാവകാശം നേടിയതു വ്യക്തമാക്കുന്നു.
                                              ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്ന ചിന്താഗതിക്കാരനാണു യാക്കോബു എന്നു പറയാവുന്നതാണു. അപ്പനുമായുള്ള സംസാരത്തിൽ അതു വായിച്ചെടുക്കുവാൻ കഴിയും.തന്റെ ദുഷ്പ്രവൃത്തികൾക്കു ദൈവത്തെ കൂട്ടു പിടിക്കുന്ന മനോഭാവമാണു അവിടെ കാണുന്നതു. മോഷ്ടിക്കുവാൻ പോകുന്നവർ വഴിയരികിൽ കാണുന്ന കുരിശടിയിൽ നേർച്ചയിടുന്നതും,കുമാർഗ്ഗങ്ങളിൽ കൂടെ നേടുന്നതിന്റെ ഒരു പങ്കു ദേവാലയത്തിനു  നല്കുന്നതിലുമെല്ലാം പ്രകടമാകുന്ന മനോഭാവമാണു ഇവിടെ യാക്കോബിലും ദർശിക്കുന്നതു.എന്നാൽ അതിലുപരി ഇതെല്ലാം ദൈവനടത്തിപ്പായി സമാധാനിക്കുകയും ചെയ്യുന്നു. യിസഹാക്കു യാക്കോബിനോടു '' മകനേ, ഇത്രവേഗത്തിൽ കിട്ടിയതു എങ്ങനെ എന്നു ചോദിച്ചതിനു ''നിന്റെ ദൈവമായ യഹോവ എന്റെ നേർക്കു വരുത്തി തന്നു.'എന്ന യാക്കോബിന്റെ മറുപടിയിൽ ഇതു വെളിവാകുന്നു.അപ്പനെ സമാധാനിപ്പിക്കുവാനും, അപ്പന്റെ സംശയത്തിൽനിന്നു രക്ഷപെടുവാനുമായി പറഞ്ഞ ഒരു കളവായി മാത്രം ഇതിനെ കാണാൻ കഴിയുകയില്ല. ഈ പ്രവൃത്തി ദൈവപ്രേരിതമാണെന്ന ചിന്താഗതിയാണു ഇവിടെ പ്രകടമാകുന്നതു .പണ്ടു ഒരു സുവിശേഷകൻ ബോംബെയിൽ സുവിശേഷപ്രചരണത്തിനായി പോയി.തിരക്കു പിടിച്ച ബോംബെയിൽ അയാൾക്കു താമസസൗകര്യമൊന്നും ലഭിച്ചില്ല.അയാൾ ദൈവത്തോടു പ്രാർത്ഥിച്ചു .ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരാൾ അദ്ദേഹത്തിനു അയാളുടെ ചിറിയ വീട്ടിൽ താമസിക്കുവാൻ ഇടംകൊടുത്തു.സൗകര്യങ്ങൾ വളരെ കുറവുള്ള അവിടെ അദ്ദേഹത്തിനു നിലത്തു കിടന്നു ഉറങ്ങേണ്ടതായി വന്നു.അദ്ദേഹത്തിനു അതു ശാരീരികക്ളേശങ്ങൾ ഉളവാക്കി.ഒരു കട്ടിലിനുവേണ്ടി അയാൾ പ്രാർത്ഥിച്ചു . ഒരുദിവസം സുവിശേഷം അറിയിക്കുവാൻ പോകുമ്പോൾ വഴിയിൽ ഒരു ചെറിയ ലോറി അയാളെ കടന്നു പോയി. അതിൽ ആരുടേയോ ഗൃഹോപകരണങ്ങൾ ആയിരുന്നു. അതിൽനിന്നു ഒരുമടക്കു കട്ടിൽ കെട്ടഴിഞ്ഞു റോഡിൽ വീണു. വണ്ടിക്കാർ അതറിഞ്ഞില്ല.കട്ടിലു കണ്ടു ഉപദേശി സന്തോഷിച്ചു.ദൈവം പ്രാർത്ഥന കേട്ടു എന്നു പറഞ്ഞു അയാൾ അതുമായി താമസസ്ഥലത്തേക്കു പോയത്രേ.സത്യമാണെങ്കിലും കെട്ടുകഥയാണെങ്കിലും ഒരു സാധാരണ വിശ്വാസിയുടെ മനോഭാവത്തേയും വിശ്വാസത്തേയുമാണു ഈ കഥ വെളിവാക്കുന്നതു.യാക്കോബിലും ഈ ചിന്താഗതിയാണു കാണുവാൻ കഴിയുന്നതു.
                                           യാക്കോബിന്റെ ഈ പ്രവൃത്തി അപ്പനേയും സഹോദരനേയും ദുഃഖിപ്പിച്ചു.അപ്പനെ ദുഖത്തിലേക്കു തള്ളിവിട്ട ഒരു മകനായും സാഹോദര്യബന്ധം തകർത്ത ഒരു സഹോദരനായും ആണു യാക്കോബിനെ ഇവിടെ ദർശിക്കുന്നതു.അപ്പനെ വേദനിപ്പിച്ചതിന്റെ ഫലം ദീർഘകാലം മക്കളെക്കുറിച്ചു ഓർത്തു ദുഖിക്കുന്ന ഒരു പിതാവിന്റെ ദുര്യോഗത്തിലേക്കാണു യാക്കോബിനെ കൊണ്ടെത്തിച്ചതു എന്നു പിൽക്കാലസംഭവങ്ങൾ വെളിവാക്കുന്നു.
                                             ഒരു മകൻ എന്ന നിലയിൽ യാക്കോബിനെ പിന്നെ നാം കാണുന്നതു ഉല്പഃ 35 ;27-29 വാക്യങ്ങളിൽ ആണു.പിന്നെ യാക്കോബു കിർയ്യാത്തർബ്ബാ എന്ന മമ്രേയിൽ വന്നു , അബ്രഹാമും യിസഹാക്കും പാർത്തിരുന്ന  ഹെബ്രോൻ ഇതു തന്നെ.യിസഹാക്കു വയോധികനും കാലസമ്പൂർണ്ണനുമായി പ്രാണനെ വിട്ടു മരിച്ചു. തന്റെ ജനത്തോടു ചേർന്നു.അവന്റെ പുത്രന്മാരായ ഏശാവും യാക്കോബും കൂടി അവനെ അടക്കി.'' വെറും മൂന്നു വാചകങ്ങളിൽ ഒതുക്കി നിർത്തിയിരിക്കുന്ന  ഈ സംഭവം, അപ്പനോടുള്ള യാക്കോബിലുണ്ടായ വലിയ  മാറ്റത്തിന്റെ  കഥയാണു പറയുന്നതു.ഒരു മുടിയൻ പുത്രന്റെ തിരിച്ചു വരവിന്റെ ചിത്രമാണു ഇവിടെ തെളിയുന്നതു.കർത്താവു പറഞ്ഞ ഉപമയിൽ എല്ലാം നശിപ്പിച്ചു ഒന്നുമില്ലാത്തവനായിട്ടാണു ആ മകന്റെ തിരിച്ചു വരവെങ്കിൽ , ഇവിടെ യാക്കോബു  വലിയ സമ്പന്നനായിട്ടാണു മടങ്ങി വരുന്നതു.അവിടെ അപ്പന്റെ സ്വത്തിൽ തനിക്കു അവകാശപ്പെട്ടതെല്ലാം വാങ്ങി കൊണ്ടാണു അവൻ പോയതെങ്കിൽ ഇവിടെ യിസഹാക്കു ഒന്നുമില്ലാത്തവനായിട്ടാണു പോയതു. എന്തുകൊണ്ടു യിസഹാക്കിനു ഈ സൗഭാഗ്യം കൈവരിക്കുവാൻ കഴിഞ്ഞു എന്നു പുറകെ നമ്മുടെ ചിന്തയ്ക്കു വിഷയമാകും. ഉപമയിൽ,മടങ്ങി വന്ന പുത്രനു ആവശ്യമായതെല്ലാം നൽകി സ്വീകരിച്ച വാത്സല്യനിധിയായ ഒരു പിതാവിനെയാണു കർത്താവു ചിത്രീകരിച്ചതെങ്കിൽ, ഇവിടെ  പിതാവിന്റെ വാർദ്ധക്യത്തിൽ ,ആശ്വാസവും സന്തോഷവും നൽകി പരിചരിക്കുന്ന ഒരു പുത്രനായിട്ടാണു യാക്കോബിനെ കാണുന്നതു. ആശ്വാസത്തോടും പ്രത്യാശയോടും കൂടെ മരിച്ചു തന്റെ ജനത്തോടു ചേരുന്ന നല്ലോരന്ത്യത്തിനുള്ള അവസരം തന്റെ പിതാവിനു ഒരുക്കി കൊടുത്ത ഒരു പുത്രനായി യാക്കോബു മാറിയതു കൊണ്ടാണു ,മക്കളിൽ നിന്നു ദുരനുഭവങ്ങൾ ഉണ്ടായിട്ടും അവസാനകാലം  മക്കളുടെ സന്തോഷവും നന്മയും കാണുവാനും അവരുടെ സ്നേഹവും പരിചരണവും അനുഭവിക്കുവാനും, അവരെയെല്ലാം അടുക്കെ വിളിച്ചു വരുത്തി അനുഗഹിക്കുവാനും തന്റെ പിതാക്കന്മാരെ പോലെ നല്ലോരന്ത്യം പ്രാപിക്കുവാനും യാക്കോബിനു കഴിഞ്ഞതു.മാതാപിതാക്കന്മാരെ അവരുടെ അന്ത്യനാളുകളിൽ വൃദ്ധസദനങ്ങളിലെ ഇരുളടഞ്ഞ ഭിത്തികൾക്കുള്ളിലെ നിരിശാജനകമായ അന്തരീക്ഷത്തിലേക്കു തള്ളിവിടുന്ന മക്കൾ,യാക്കോബിന്റെ മടങ്ങിവരവും അതുമൂലം പ്രാപിക്കുവാൻ കഴിഞ്ഞ നല്ലോരന്ത്യവും കണ്ടു മനസ്സിലാക്കേണ്ടതാണു. വീഴ്ചകളും കുറവുകളും ബലഹീനതകളും മനുഷ്യസഹജമാണു . എന്നാൽ അവ തിരിച്ചറിഞ്ഞു  തിരുത്തുമ്പോഴാണു മനുഷ്യൻ മനുഷ്യനായി തീരുന്നതു എന്ന സത്യം നാം  മറക്കരുതു.
യാക്കോബു -ഒരു സഹോദരൻ.
---------------------------------
                                              സമാധാനപൂർണ്ണവും സന്തോഷപ്രദവുമായ ഒരു കുടുംബജീവിതത്തിൽ സഹോദരസ്നേഹത്തിനുള്ള സ്ഥാനം  എന്താണെന്നു  ഇതിനു മുമ്പുള്ള കുടുംബചിന്തകളിൽ നാം  കണ്ടതാണു.ബന്ധങ്ങളേക്കാൾ സമ്പത്തിനു പ്രാധാന്യം കല്പിക്കുന്നവരുടെ ബന്ധങ്ങൾ ശിഥിലമാകുകയും ബന്ധങ്ങളിൽ നിന്നു ഉളവാകേണ്ട സന്തോഷവും സമാധാനവും  നഷ്ടമാകുന്നതും നാം കണ്ടു കഴിഞ്ഞതാണു.യാക്കോബിനെ ഒരു സഹോദരൻ എന്ന നിലയിൽ വിലയിരുത്തുമ്പോൾ  ബന്ധങ്ങളേക്കാൾ സമ്പത്തിനു പ്രാധാന്യം നൽകിയ ഒരാളായിട്ടാണു നാം ദർശിക്കുന്നതു.യാക്കോബിന്റെ സാഹോദര്യബന്ധം എങ്ങനെയുള്ളതായിരുന്നു എന്നു മനസ്സിലാക്കുവാൻ  ഉപകരിക്കുന്ന രണ്ടു സംഭവങ്ങൾ ഉല്പഃ 25;29- 34 ലും 27-ാം അദ്ധ്യായത്തിലും വായിക്കുന്നു. ഈ രണ്ടു സംഭവങ്ങളും കണ്ടു കഴിഞ്ഞതും അതിനെ കുറിച്ചു ചിലകാര്യങ്ങൾ ചിന്തിച്ചതുമാണു.വിശന്നു വലഞ്ഞു വന്ന ജ്യേഷഠനു പായസം നൽകി പ്രതിഫലമായി ജ്യേഷ്ഠാവകാശം  വാങ്ങിയ അനുജനായിട്ടാണു യാക്കോബിനെ അവിടെ കാണുന്നതു.ജ്യേഷ്ഠന്റെ വിശപ്പു അവൻ പറയാതെതന്നെ തിരിച്ചറിഞ്ഞു  ആഹാരം കൊടുക്കുക എന്നതു സ്നേഹവാനായ ഒരു അനുജന്റെ കർത്തവ്യമാണു.എന്നാൽ കുശാഗ്രബുദ്ധിയും സ്വാർത്ഥമോഹിയുമായ യാക്കോബു തനിക്കു ലഭിച്ച അവസരം മുതലെടുക്കുകയാണു ചെയ്തതു.
                                                        ഈ സംഭവം അവരുടെ സാഹോദര്യത്തെ സാരമായി ബാധിച്ചില്ല.അവിടെ അനുജനെ പോലെ ജ്യേഷ്ഠനും അതിൽ പങ്കുണ്ടു.വെറും ഭക്ഷണത്തിനു വേണ്ടി തന്റെ ജ്യേഷ്ഠാവകാശം അലക്ഷ്യമാക്കിയതാണല്ലോ അതിനുള്ള ഒരു കാരണം.എന്നാൽ രണ്ടാമത്തെ സംഭവം സഹോദരങ്ങൾ തമ്മിൽ അകലുവാൻ ഇടയാക്കി.ജ്യേഷ്ഠനു നൽകുവാൻ പിതാവു ആഗ്രഹിച്ചിരുന്ന അനുഗ്രഹം അപ്പന്റെ അന്ധത മുതലാക്കി തട്ടിയെടുത്തതിലൂടെ  അപ്പനു ദുഃഖം നൽകിയതോടൊപ്പം ജ്യേഷ്ഠന്റെ വിരോധവും സമ്പാദിക്കുന്നു.നേരത്തെ തന്റെ ബുദ്ധിമോശം കൊണ്ടും ഭക്ഷണപ്രിയം കൊണ്ടും ജ്യേഷ്ഠാവകാശം നഷ്ടപ്പെട്ട ഏശാവിന്റെ അവസാന  ആശ്രയമായിരുന്നു അപ്പന്റെ അനുഗ്രഹം. അതുകൂടെ അനുജൻ അപഹരിച്ചെടുത്തതു ഏശാവിനെ കോപാകുലനാക്കി.അതിൽ ഏശാവിനെ നമുക്കു കുറ്റം പറയുവാൻ കഴിയുകയില്ല.ഏശാവിന്റെ വാക്കുകൾ കേൾക്കുക .ഉല്പഃ 27; 36'' ശരി,യാക്കോബു എന്നല്ലോ അവന്റെ പേർ, രണ്ടു പ്രവശ്യം അവൻ എന്നെ ചതിച്ചു.അവൻ എന്റെ ജ്യേഷ്ടാവകാശം അപഹരിച്ചു. ഇപ്പോൾ  ഇതാ എന്റെ അനുഗ്രഹവും അപഹരിച്ചു കളഞ്ഞു. എന്നു അവൻ പറഞ്ഞു. ഈ ചിന്ത ഏശാവിൽ ഉളവാക്കിയ വൈരാഗ്യം എത്ര വലിയതാണു എന്നു ഉല്പഃ 27;41 ൽ നാലാമദ്ധ്യായത്തിൽ നാം കാണുന്നു.''തന്റെ അപ്പൻ യാക്കോബിനെ  അനുഗ്രഹിച്ച അനുഗ്രഹം നിമിത്തം ഏശാവും അവനെ ദ്വേഷിച്ചു. അപ്പനെ കുറിച്ചു ദുഃഖിക്കുന്ന കാലം അടുത്തിരിക്കുന്നു എന്നു ഏശാവു ഹൃദയത്തിൽ പറഞ്ഞു.അതിനാൽ തന്നെ അവർക്കു ഒന്നിച്ചു താമസിക്കുവാൻ കഴിയാതെയായി.സഹോദരനെ ഭയന്നു ഓടിപ്പോകുവാൻ  യാക്കോബിനു ഇടയാക്കുകയും ചെയ്തു.തകർന്നു പോയ ഒരു സാഹോദര്യബന്ധമാണു ഇവിടെ വായിക്കുന്നത്.
                                                         ഏശാവിനേയും യാക്കോബിനേയും താരതമ്യം ചെയ്യുവാൻ കഴിയുന്ന ഒരു സന്ദർഭമാണു ഇതു. ഇവർ രണ്ടു പേരുടേയും സ്വഭാവങ്ങളും പ്രവൃത്തികളും വിലയിരുത്തുമ്പോൾ , യാക്കോബിനേക്കാൾ നല്ലവനായിരുന്നു ഏശാവു എന്നു നമുക്കു  തോന്നാം. യാക്കോബു വക്രബുദ്ധിയും കൗശലക്കാരനും ഉപായിയും സ്നേഹരഹിതനുമായിരുന്നു എന്നു ഈ സംഭവങ്ങൾ വെളിവാക്കുന്നു. എന്നാൽ ഏശാവാകട്ടെ സാധുവായ ഒരു മനുഷ്യനായിട്ടാണു ഇവിടെ നാം കാണുന്നതു.സാധുവായ ഏശാവിനെയല്ല,കൗശലക്കാലക്കാരനും വക്രബുദ്ധിയമായ യാക്കോബിനെയാണു യഹോവ തന്റെ രക്ഷാകര പദ്ധതിയിലെ ഒരു കണ്ണിയായി സ്വീകരിച്ചതു എന്നതു ചിന്താ കുഴപ്പം ഉളവാക്കുന്നു. എന്തുകൊണ്ടാണു യഹോവ അങ്ങനെ ചെയ്തതു  എന്ന സംശയം ഇവിടെ ഉണ്ടാകാം. യാക്കോബിനെ യഹോവ അമ്മയുടെ ഉദരത്തിൽ വച്ചു തന്നെ തെരഞ്ഞെടുത്തതാണെന്നു വേണമെങ്കിൽ വാദിക്കാം. എന്നാൽ ദൈവം മുഖപക്ഷമില്ലാത്തവനാണു എന്നു പറയുമ്പോൾ , ഈ തെരഞ്ഞെടുപ്പിൽ അല്പം അപാകത തോന്നാവുന്നതാണു.ദൈവികപദ്ധതിയേയും ദൈവത്തിന്റെ മുൻനിർണ്ണയത്തേയും അംഗീകരിച്ചു കൊണ്ടുതന്നെ ഇതിനു മറ്റൊരു ഉത്തരം കണ്ടെത്താവുന്നതാണു.യാക്കോബു തന്റെ ബലഹീനതകളോടും കുറവുകളോടു കൂടെ ഒടുവിലത്തെ സംഭവത്തിനു ശേഷം ദൈവത്തോടു അടുത്തു ചെല്ലുകയും ,ഏശാവു സ്വയം ദൈവത്തിൽനിന്നു അകന്നു പോകുകയുമാണു ചെയ്തതു.അതാണു യാക്കോബു ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമായി തീരാൻ കാരണമെന്നു ചിന്തിക്കാം.പായസത്തിനുവേണ്ടി ജ്യേഷ്ഠാവകാശം  വിറ്റു കളഞ്ഞ സംഭവം ഇതിനു വ്യക്തമായ സൂചന നൽകുന്നു. ഏശാവിന്റെ ഈ പ്രവൃത്തിയെ കുറിച്ചു  ഉല്പഃ 25;34 ൽ ഇങ്ങനെയാണു രേഖപ്പെടുത്തിയിരിക്കുന്നതു.'' ഇങ്ങനെ ഏശാവു ജ്യേഷ്ഠാവകാശം അലക്ഷ്യമാക്കി കളഞ്ഞു.''ദൈവം ഏശാവിനു നൽകിയ ഒരു അനുഗ്രഹവും അവകാശവുമായിരുന്നു ജ്യേഷ്ഠൻ എന്ന പദവി. നിസ്സാരമായ ഭക്ഷണത്തിനു വേണ്ടി ദൈവം നൽകിയ അവകാശം വിറ്റു കളഞ്ഞ ബുദ്ധിയില്ലായ്മയാണു ഏശാവിനു ഈ പദവി നഷ്ടപ്പെടുവാൻ കാരണം.ദൈവം നമ്മെ ഓരോ സ്ഥാനത്തേക്കു നിയോഗിക്കുന്നു. അതിനനുസരണമായി ജീവിതത്തെ ക്രമപ്പെടുത്തിയെങ്കിൽ മാത്രമേ ദൈവപദ്ധതി നമ്മിലൂടെ പൂർത്തീകരിക്കപ്പെടുകയുള്ളു.അതു അലക്ഷ്യമാക്കി കളയാതിരിപ്പാൻ നാം ശ്രദ്ധിച്ചേ മതിയാകു.
                                               രണ്ടാമത്തെ സംഭവമാകട്ടെ ഇരുവരിലും ഒരുപോലെ പ്രതിസന്ധി ഉളവാക്കിയ ഒരു വഴിത്തിരിവായിരുന്നു.ഏശാവിൽ അതു നഷ്ടബോധം ഉളവാക്കി; യാക്കോബിലാകട്ടെ ഭയവും. അവന്റെ അപ്പന്റെ ഭവനത്തിൽ ജീവിക്കുവാൻ കഴിയാത്ത സാഹചര്യവും ഉളവാക്കി.ജീവിതത്തിൽ പ്രതീക്ഷിക്കാത്ത നഷ്ടവും പ്രശ്നങ്ങളും ഉണ്ടാകുമ്പോൾ ദൈവത്തോടു അടുത്തു അതിനെ അതിജീവിക്കുന്നതിനു പകരം,അതിനു കാരണം അപ്പനും അനുജനും ആണെന്നു കരുതി അപ്പനിൽനിന്നും അനുജനിൽ നിന്നും അകന്നു പോകുവാനാണു ഏശാവു ശ്രമിച്ചതു.ഒരു കുറ്റവും ചെയ്യാത്ത എന്നെ അപ്പനും ദൈവവും കൈവിട്ടു കളഞ്ഞു എന്നു കരുതി ഏശാവു സ്വയം അവരിൽ നിന്നു അകലുകയും സ്വന്തം ചിന്തയ്ക്കു അനുസരണമായ വഴി തെരഞ്ഞെടുക്കുകയും ചെയ്യുന്നു.അപ്പനു ഇഷ്ടമല്ലായെന്നു അറിഞ്ഞുകൊണ്ടുതന്നെ ഏശാവു യിശ്മായേലിന്റെ മകളായ മഹലത്തിനെ ഭാര്യയായി സ്വീകരിച്ചതിൽ  ഈ വസ്തുത വെളിവാകുന്നു.പൂർവ്വ പിതാക്കന്മാരുടെ ദൈവത്തിൽ നിന്നു സ്വയം അകന്നു പോയി. എന്നാൽ യാക്കോബാകട്ടെ,അപ്പനേയും അമ്മയേയും പിതൃഭവനത്തേയും വിട്ടു, അമ്മയുടെ ഉപദേശപ്രകാരം അപ്പന്റെ അനുവാദത്തോടെ, അതുവരെ കണ്ടിട്ടില്ലാത്ത അമ്മാച്ചന്റെ ഭവനത്തിലേക്കു യാത്ര ചെയ്തു.ഇനിയും തനിക്കു ആശ്രയിപ്പാൻ കഴിയുന്നതു തന്റെ പൂർവ്വപിതാക്കന്മാരുടെ ദൈവമായ യഹോവയിൽ മാത്രമാണെന്നു തിരിച്ചറിഞ്ഞു ,ദൈവത്തിങ്കലേക്കു അടുക്കുകയും അഭയം പ്രപിക്കുകയും ചെയ്യുന്ന കാഴ്ചയാണു ഉല്പഃ 28-ാം അദ്ധ്യായത്തിൽ കാണുന്ന ബഥേലിലെ സ്വപ്നത്തിലും അവിടെ വെച്ചു എടുത്ത തീരമാനത്തിലും കാണുന്നതു.ബഥേലിൽ ഒരു കല്ലു തലയിണയായി വെച്ചു ഉറങ്ങുന്ന യാക്കോബിന്റെ മാനസ്സീകാവസ്ഥ എന്തായിരുന്നു എന്നു അവിടെ പറയുന്നില്ലെങ്കിലും ,അവൻ കണ്ട സ്വപ്നത്തിലൂടെ അതു നമുക്കു ഊഹിക്കുവാൻ സാധിക്കും. യാക്കോബിന്റെ ഭാവിയെ കുറിച്ചുള്ള അരുളപ്പാടാണല്ലോ സ്വപ്നദർശനത്തിൽ ഉണ്ടായതു.രാത്രിയിൽ ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങൾ  ഉറങ്ങുന്നതിനു മുമ്പു മനസ്സു ഏതുകാര്യത്‌തിൽ വ്യാപൃതമായിരുന്നോ അതിനനുസരണമായിരിക്കും എന്നു മനഃശാസ്ത്രകാരന്മാർ സമ്മതിക്കുന്ന സത്യമാണു . യാക്കോബിന്റെ മനസ്സു ഭാവിയെ കുറിച്ചുള്ള ചിന്താഭാരത്തിൽ ആയിരുന്നു എന്നു മാത്രമല്ല,ആ മനസ്സു പശ്ചാത്താപ വിവശവും ദൈവത്തിൻ സങ്കേതപ്പെടുന്നതും ആയിരുന്നു എന്നുകൂടെ തെളിയുന്നു. ദൈവം അവിടെ ഇടപെടുവാൻ പ്രധാനകാരണം അവന്റെ പശ്ചാത്താപമാണു എന്നു ചിന്താക്കുന്നതാണു ഉചിതം.ദൈവത്തോടു അടുത്തു ചെന്നവനെ ദൈവം സ്വീകരിക്കുന്നു.ദൈവത്തിൽ നിന്നു സ്വയം അകന്നു പോയവനെ ദൈവം കൈവിടുന്നു. സഖറിയ പുരോഹിതനിലൂടെ യഹോവ അരളിച്ചെയ്തിരിക്കുന്നതു ഇതിനോടു ചേർത്തു ചിന്തിക്കുക.സഖഃ 1;3. ''എങ്കലേക്കു തിരിവീൻ എന്നു സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ അരുളപ്പാടു .എന്നാൽ ഞാൻ നിങ്ങളുടെ അടുക്കലേക്കും തിരിയും എന്നു സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ അരുളപ്പാടു .''
                                           ശിഥിലമായ ബന്ധങ്ങൾ വിളക്കി ചേർക്കുക അത്ര എളുപ്പമുള്ളകാര്യമല്ല. പലപ്പോഴും ബന്ധങ്ങളിൽ ഇടർച്ചയുണ്ടായാൽ വീണ്ടും വീണ്ടും അകന്നുപോകുവാനല്ലാതെ അടുക്കുവാനുള്ള സാദ്ധ്യത വളരെ കുറവാണു. നിസ്സാര കാര്യങ്ങൾപോലും പെരുപ്പിച്ചു കാണിച്ചു കുറ്റാരോപണം നടത്താനാണു പലരും ശ്രമിക്കുക.പ്രത്യേകിച്ചു സാമ്പത്തികഭദ്രത നേടിക്കഴിഞ്ഞാൽ പിന്നെ ആരേയും ആശ്രയിക്കേണ്ട ആവശ്യമില്ലായെന്ന തോന്നൽ അകല്ച്ചയുടെ ആക്കം കൂട്ടുകയും ചെയ്യും. എന്നാൽ ഇവിടെ യാക്കോബു തികച്ചും വ്യത്യസ്ഥനായിട്ടാണു കാണുന്നതു.വളരെ സമ്പന്നനായി തിരികെ സ്വന്തം നാട്ടിലേക്കു വരുമ്പോൾ ജ്യേഷ്ഠനുമായി യോജിച്ചു പോകുവാൻ ആഗ്രഹിക്കുന്ന യാക്കോബിനെയാണു നാം ദർശിക്കുന്നതു.ബന്ധങ്ങൾ പുനഃസ്ഥാപിക്കുവാൻ ആവശ്യമായ ചില ഘടകങ്ങൾ യാക്കോബിന്റെ മാറ്റത്തിൽ കാണാം.പഥമവും പ്രധാനവുമായതു ദൈവത്തോടു അടുത്തു ചെല്ലുക എന്നതാണു. ദൈവത്തിൽ നിന്നു അകലുന്ന മനുഷ്യൻ മനുഷ്യനിൽനിന്നും അകലുന്നു. മനുഷ്യനോടു വീണ്ടും അടുക്കണമെങ്കിൽ ആദ്യം ദൈവത്തോടു അടുക്കണം.ദൈവത്തോടു അടുക്കുമ്പോൾ മനുഷ്യനോടു അടുക്കാനുള്ള പാത ദൈവം തുറന്നു തരും. അതു മറ്റൊന്നുമല്ല , പാപബോധമാണു.പാപബോധം പശ്ചാത്താപത്തിലേക്കും പശ്ചാത്താപം പാപം ഏറ്റുപറഞ്ഞു പാപമോചനത്തിലേക്കും സന്തോഷപ്രദമായ ബന്ധത്തിലേക്കും കടക്കുന്നു. ജ്യേഷ്ഠനോടും അപ്പനോടും തെറ്റു ചെയ്തു അവരിൽനിന്നും അകന്നു അമ്മാച്ചന്റെ ഭവനത്തിലേക്കു പോയ യാക്കോബിന്റെ പ്രഥമരാത്രിയിലെ അനുഭവം നാം കണ്ടു കഴിഞ്ഞതാണു.അവിടെ വെച്ചുണ്ടായ ദൈവികദർശനവും ദൈവത്തോടുള്ള ഉടമ്പടിയും ബന്ധം സുഖകരമാകാനുള്ള പ്രഥമപടി ദൈവത്തോടുള്ള ബന്ധമാണെന്നു വ്യക്തമാക്കുന്നു.അവിടെവച്ചു ,ദൈവത്തോടും മനുഷ്യനോടുമുള്ള ബന്ധത്തിന്റെ പുതിയ മാനങ്ങൾ യാക്കോബു കണ്ടെത്തുകയുണ്ടായി.കല്ലുനാട്ടി എണ്ണയൊഴിച്ചു നേർച്ചനേർന്നപ്പോൾ പറഞ്ഞതിൽ ഈ ബന്ധങ്ങളുടെ രണ്ടു അവസ്ഥകളും കാണാം.''എന്റെ ദൈവമായിരിക്കും എന്നതിൽ ദൈവിക ബന്ധവും,എന്നെ എന്റെ അപ്പന്റെ ഭവനത്തിലേക്കു മടക്കി വരുത്തണമെന്ന അപേക്ഷയിൽ മനുഷ്യനോടുള്ള ബന്ധത്തിന്റെ ചിന്തയും വായിച്ചെടുക്കുവാൻ കഴിയും. തുടർന്നുള്ള യാത്രയിൽ യാക്കോബിനുണ്ടായ അനുഭവങ്ങൾ അവനെ ഒരു പുതിയ മനുഷ്യനാക്കി മാറ്റി. അവിടെ സന്തോഷകരമായ പുതിയബന്ധങ്ങൾ; അല്പം അലോസരങ്ങൾ ഉളവാക്കി എങ്കിലും തകർന്നു പോകാതെ സൂക്ഷിക്കുന്നു. അമ്മാച്ചനുമായി അല്പം പിണക്കമുണ്ടായെങ്കിലും ദൈവത്തോടുള്ള ബന്ധം മുറുകെ പിടിച്ചതിനാൽ യാക്കോബിനു തകർന്നു പോകാതെ കാത്തുസൂക്ഷിക്കുവാൻ കഴിഞ്ഞു. വലിയ സമ്പന്നനായി തിരികെ വരുമ്പോൾ  സഹോദരനുമായുള്ള തകർന്ന ബന്ധം മനസ്സിനെ അലട്ടിയിരുന്നു.ആ ബന്ധം  സുകരമാക്കാനുള്ള മാർഗ്ഗങ്ങൾ  ആലോചിച്ചതോടൊപ്പം,ദൈവത്തോടു കൂടുതൽ അടുക്കുവാനും അവൻ ശ്രമിക്കുന്നു.യാബൂക്കു നദീതടത്തിൽ വച്ചു ദൂതനുമായി മല്ലടിച്ചു അനുഗ്രഹം നേടി പുതിയ മനുഷ്യനായി; യിസ്രായേൽ എന്ന നാമധാരിയായി തീരുന്നു. രാത്രിയിൽ തനിയെ ദൈവസന്നിധിയിൽ  പശ്ചാത്താപവിവശനായി പൊട്ടിക്കരഞ്ഞു.പ്രാപിച്ച കൃപകൾക്കു താൻ അപാത്രമാണെന്നു ഏറ്റുപറഞ്ഞു.അതിന്റെ ഫലമാകട്ടെ, ലൗകികനേട്ടത്തിനു വേണ്ടി സഹോദരനോടു കുറ്റം ചെയ്തതിനു പ്രായച്ഛിത്തമായി ആടുമാടുകളെ നൽകാൻ തീരുമാനിക്കുന്നു.ദൈവം അവിടെ ഇടപെട്ടു .ശത്രുതയിലായിരുന്ന ജ്യേഷ്ഠൻ  സന്തോഷത്തോടെ യാക്കോബിനെ സ്വീകരിച്ചു. ഉല്പഃ 33-ാം അദ്ധ്യായത്തിൽ ആ സംഭവം രേഖപ്പെടുത്തിയിരിക്കുന്നു. ദൈവവുമായുള്ള ബന്ധത്തിലൂടെ  ലൗകിക ബന്ധങ്ങൾ സുഖകരമായി മാറിയതു ഭംഗിയായി അവിടെ വിവരിച്ചിരിക്കുന്നു.പഴതിനേക്കാൾ സുദൃഡവും സന്തോഷകരവുമായ ഒരു സഹോദര്യബന്ധം ഇവിടെ ആരംഭിക്കുന്നു. അതാകട്ടെ അവരുടെ മാതാപിതാക്കൾക്കു സന്തോഷവും സമാധാനവും പ്രദാനം ചെയ്യുന്നു.ബന്ധങ്ങളിൽ അലോസരം സ്വാഭാവികമാണെന്നും അതെങ്ങനെ പുനസ്ഥാപിക്കാമെന്നും ഇതു നമ്മെ പഠിപ്പിക്കുന്നു .
 ഭാര്യാഭർത്തൃബന്ധം.
----------------------
                                         അബ്രഹാമിന്റേയും യിസഹാക്കിന്റേയും  ഭാര്യഭർത്തൃബന്ധം പോലെ അത്ര സുഖകരമായിരുന്നില്ല യാക്കോബിന്റെ ദാമ്പത്യബന്ധം.പരസ്പര സ്നേഹവും വിശ്വാസവും നഷ്ടപ്പെടുന്നിടത്തു ദാമ്പത്യം പരാജയമായിരിക്കും എന്നതു യാഥാർത്ഥ്യം ആണു യാക്കോബിന്റെ ജീവിതം അതിനു ഒരു ഉദാഹരണമാണു.ബഹുഭാര്യാത്വമാണു അതിനു വഴി തെളിച്ച ഒരു കാരണമെന്നു പറയാവുന്നതാണു.ബഹു ഭാരാത്വം അന്നു സാധാരണമായിരുന്നതിനാൽ അതു ഒരു വലിയ തെറ്റായികരുതിയിരുന്നുമില്ല. എങ്കിലും അതു കുടുംബാന്തരീക്ഷത്തിൽ അസ്വാരസ്യങ്ങൾ ഉളവാക്കും.അബ്രഹാമിന്റെ ജീവിതത്തിലും അസ്വസ്തകൾക്കു കാരണമായതു സാറയോടൊപ്പം ദാസി ഹാഗാറും ഭാര്യാപദവി പങ്കിട്ടതാണല്ലോ.സാറയുടെ താല്പര്യപ്രകാരമായിരുന്നു അതു.പക്ഷെ,ഇവിടെ യാക്കോബിൽ ബഹുഭാര്യാത്വം അടിച്ചേല്പിക്കപ്പെടുകയായിരുന്നു. താൻ ഇഷ്ടപ്പെട്ട റാഹേലിനു പകരമായി ലേയയെ സ്വീകരിക്കേണ്ടി വന്നതു യാക്കോബിനു ലേയയോടുള്ള അനിഷ്ടത്തിനു കാരണമായി.ഏഴു വർഷം കൂടെ അമ്മാച്ചനെ സേവിച്ച തനിക്കു പ്രിയപ്പെട്ടവളെ സ്വന്തമാക്കിയെങ്കിലും ആഗ്രഹിച്ച സന്തോഷം ആ ബന്ധങ്ങൾ നൽകിയില്ല.തന്നേക്കാൾ അധികം അനുജത്തിയെയാണു ഭർത്താവിനു കൂടുതൽ ഇഷ്ടമെന്ന അറിവു ലേയയ്ക്കും സന്തോഷം കെടുത്തി കളയുന്നതായിരുന്നുു.
                                              പതിന്നാലു വർഷത്തെ കാത്തിരിപ്പിനും കഷ്ടപ്പാടിനും ശേഷമാണു യാക്കോബിന്റേയും റാഹേലിന്റേയും പ്രണയം സഫലമാകുന്നതു. ദീർഘകാലത്തെ കാത്തിരിപ്പിനു ശേഷമുള്ള ഒന്നിച്ചു ചേരൽ കൂടുതൽ സന്തോഷം പകരേണ്ടതാണു. എന്നാൽ ആഗ്രഹിച്ചതു പോലെ സന്തോഷപ്രദമായിരുന്നോ അവരുടെ ദാമ്പത്യബന്ധം എന്നതിൽസംശയിക്കണം. ഭാര്യമാർ സഹോദരിമാരായിരുന്നു എങ്കിലും ഭർത്താവിനെ സ്വന്തമാക്കാൻ ഇരുവരും മത്സരിക്കുന്ന കാഴ്ചയാണു നാം അവിടെ കാണുന്നതു. ഭർത്താവിനെ താൻ ആഗ്രഹിക്കുന്ന വിധത്തിൽ തന്റെ വശത്താക്കുവാൻ ആണു ഏതു ഭാര്യയും ശ്രമിക്കുക. ഏകഭാര്യാപദവിയിൽ പോലും അതു കാണാൻ കഴിയും.ഭർത്താവിനെ മാതാപിതാക്കളിൽ നിന്നും സഹോദരങ്ങളിൽ നിന്നും അകറ്റി തന്റെ പക്ഷത്തു നിറുത്തുവാനാണു പല ഭാര്യമാരും ആഗ്രഹിക്കുന്നതും ശ്രമിക്കുന്നതും.'അതുകൊണ്ടു, പുരുഷൻ തന്റെ മാതാവിനേയും പിതാവിനേയും വിട്ടു ഭാര്യയോടു പറ്റിച്ചേരും. ഇരുവരും ഒരുദേഹമായി തീരും.'' എന്ന വാക്യം ഉപോദ്ബലകമായി കാണുകയും ചെയ്യും.എന്നാൽ,''മക്കളെ, നിങ്ങൾ കർത്താവിനെ ഓർത്തു മാതാപിതാക്കന്മാരെ അനുസരിപ്പീൻ .എന്തെന്നാൽ അതു നീതിയാകുന്നു.നിനക്കു നന്മ വരുവാനും നീ ഭൂമിയിൽ ദീർഘായുസ്സായിരിപ്പാനുമായിട്ടു നിന്റെ പിതാവിനേയും മാതാവിനേയും ബഹുമാനിക്ക എന്നതു വാഗ്ദത്തോടു കൂടിയ പ്രഥമകല്പനയാകുന്നു.( എഫേഃ6;3) എന്ന പരിശുദ്ധനായ പൗലോസുശ്ളീഹായുടെ  വാക്കുകൾ പലരും സൗകര്യപൂർവ്വം മറക്കുകയും ചെയ്യുന്നു. ഇവിടെ ബഹുഭാര്യാത്വം ദമ്പത്യത്തെ കുറേക്കൂടെ  കലുഷമാക്കുമെന്നതിനു പക്ഷാന്തരമില്ല. ഒരിക്കലും ഒരു ഭർത്താവിനും രണ്ടു ഭാര്യമാരേയും ഒരുപോലെ സ്നേഹിക്കുവാനും തൃപ്തിപ്പെടുത്തുവാനും കഴിയുകയില്ല.
                                             യാക്കോബിന്റെ കാര്യത്തിൽ അതു കുറേക്കൂടെ  പ്രകടമായി കാണുവാൻ സാധിക്കും.അവർ സഹോദരിമാരായിരുന്നു എങ്കിലും  രണ്ടുപേരും ഭർത്താവിനെ തങ്ങളുടെ ഇംഗിതത്തിനു അനുസരണമായി തങ്ങളുടെ വശത്താക്കുവാൻ മത്സരിക്കുന്നു.ഒരാൾ ഭർത്താവിനു കൂടുതൽ പ്രിയങ്കരിയായിരുന്നു എന്നതു പ്രശ്നം കുറേക്കൂടെ  ഗുരുതരമാകുവാൻ കാരണമാകുന്നു.ലേയയ്ക്കു മക്കളുണ്ടായതും പ്രിയങ്കരിയായ റാഹേലിനു കുട്ടികൾ ജനിക്കാതിരന്നതും മത്സരത്തിനു ആക്കം കൂട്ടി.റാഹേൽ തന്റെ ദാസിയായ ബിൽഹയേയും,ലേയ തന്റെ ദാസിയായ സില്പയേയും ഭർത്താവിനു കാഴ്ചവെച്ചു തങ്ങളുടെ പക്ഷത്തു പിടിച്ചു നിറുത്തുവാൻ ശ്രമിക്കുന്നു. ബിൽഹയിൽ യാക്കോബിനു നഫ്താലി ജനിച്ചപ്പോൾ റാഹേൽ പറഞ്ഞതു ഈ സഹോദരിമാർ തമ്മിലുള്ള മത്സരം വെളിവാക്കുന്നു.ഉല്പഃ 30; 8 ''ഞാൻ എന്റെ സഹോദരിയോടു വലിയോരു പോർപൊരുതി ജയിച്ചിരിക്കുന്നു എന്നു റാഹേൽ പറഞ്ഞു അവന്നു നഫ്താലീ എന്നു പേർ വിളിച്ചു.'  മൂത്തമകൻ ലേയയുടെ പുത്രൻ രൂബേൻ വയലിൽ നിന്നു കൊണ്ടു വന്ന ദൂതായി പഴത്തിനു വേണ്ടി, ഭർത്താവിനെ ഒരു രാത്രിയിലേക്കു ലേയയ്ക്കു വിൽക്കുന്ന റാഹേലിനെ കാണുമ്പോൾ ( ഉല്പഃ 30; 14,15) അവർ തമ്മിലുള്ള  മത്സരം എത്ര വലിയതായിരുന്നു എന്നു വ്യക്തമാകുന്നു.
                                                    അന്നത്തെ സമൂഹം അംഗീകരിക്കുന്നതാണെങ്കിലും ബഹുഭാര്യാത്വം ഒരുവിധത്തിൽ തെറ്റു തന്നെയാണു എന്നതത്രേ അതു ദാമ്പത്യത്തിൽ അസ്വരസ്യം ഉളവാക്കുവാൻ കാരണം.യഹോവയായ ദൈവം ആദ്യകുടുംബം സ്ഥാപിച്ചപ്പോൾ , ഭാര്യാഭർത്തൃബ്ന്ധത്തെ കുറിച്ചു  പറഞ്ഞിരിക്കുന്നതു ശ്രദ്ധിച്ചാൽ അതു മനസ്സിലാകും.ഉല്പഃ 2;24.''അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയേയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും അവർ ഏകദേഹമായി തീരും.''ഒന്നിലധികം സ്ത്രീകളോടു പറ്റിച്ചേർന്നു ഒരു ദേഹമായി തീരുവാൻ ഒരു പുരുഷനു എങ്ങനെയാണു സാധിക്കുക. ഏകഭാര്യാത്വം തന്നെയാണു ദൈവവും മനുഷ്യനു കല്പിച്ചിരുന്നതു എന്നു ഈ വാക്യം വ്യക്തമാക്കുന്നു.അതുകൊണ്ടു ബഹുഭാര്യാത്വം കല്പനലംഘനമായി കാണേണ്ടതാണു. കല്പന ലംഘനം സമാധാനവും സന്തോഷവും  കെടുത്തികളകയും ചെയ്യും.ആഗ്രഹം കൊണ്ടോ താത്പര്യംകൊണ്ടോ  അല്ല,അമ്മാച്ചന്റെ നിർബ്ബന്ധത്തിനു വഴങ്ങി ചെന്നു പെട്ടതാണു ബഹുഭാര്യാത്വം  എങ്കിലും  അതു യാക്കോബിനു ലഭിക്കേണ്ട സന്തോഷവും സമാധാനവും  പൂർണ്ണമായി പ്രാപിക്കുന്നതിനു പ്രതിബന്ധമായി തീരുന്നു.
                                                  വി.വേദപുസ്തകത്തിലെ ആദ്യത്തെ പ്രണയവിവാഹമാണു യാക്കോബിന്റേയും റാഹേലിന്റേയും.റാഹേലിനെ കിണറിന്റെ സമീപത്തു വച്ചു കണ്ടപ്പോൾ തന്നെ അവളുടെ സൗന്ദര്യത്തിൽ അവൻ ആകൃഷ്ടനായി.അവൾ തന്റെ അമ്മാച്ചന്റെ മകളാണെന്നു അറിഞ്ഞപ്പോൾ ആ പ്രണയം വളരുവാൻ തുടങ്ങി.അപ്പൻ താൻ പോരുമ്പോൾ പറഞ്ഞതിനോടു ചേരുന്നതാണു ഈ ബന്ധം എന്നുള്ളതു യാക്കോബിനു ധൈര്യവും നൽകിയിരിക്കും.റാഹേലിനു വേണ്ടി ഏഴു വർഷം അമ്മാച്ചനെ സേവിച്ചു കൊള്ളാം എന്നു പറഞ്ഞതിൽ നിന്നു ഈ പ്രണയം എത്ര ദൃഡതരമായിരുന്നു എന്നു തെളിയുന്നു. അതിനുവേണ്ടി വീണ്ടും ഏഴു വർഷം കൂടി സേവിക്കുവാൻ തയ്യാറായപ്പോൾ ആ പ്രണയത്തിന്റെ തീവ്രത മനസ്സിലാകും.പക്ഷെ,ആ പ്രണയം അത്രമാത്രം ദൃഡതരമായിരുന്നെങ്കിലും,വിവാഹശേഷവും ആ സ്നേഹം തുടർന്നുവെങ്കിലും അതിൽനിന്നു ലഭിക്കേണ്ട സന്തോഷം പൂർണ്ണമായിരുന്നില്ലായെന്നു പിന്നെ നാം കാണുന്നുണ്ടു .
                                                സ്വന്ത ഇഷ്ടപ്രകാരവും സ്വന്ത തീരുമാനം അനുസരിച്ചും ഭാര്യയെ കണ്ടെത്തിയതാണു യാക്കോബിന്റെ ഭാര്യാഭർത്തൃബന്ധം ആഗ്രഹിച്ചതുപോലെ സന്തോഷപ്രദമാകാതിരുന്നതിന്റെ ഒരു കാരണം.പ്രേമവിവാഹം പലപ്പോഴും  പ്രതീക്ഷിച്ചതു പോലെ സന്തോഷകരമാകാറില്ലായെന്നും ,അതിനുള്ള കാരണങ്ങളും നേരത്തെ നാം  ചിന്തിച്ചതാണു. പരി.പൗലോസുശ്ളീഹാ തിമോഥയോസിനു എഴുതുമ്പോൾ പറഞ്ഞിരിക്കുന്നതു ഇതിനോടു ചേർത്തു ചിന്തിക്കേണ്ടതാണു.1. തിമോഃ 5;6 ''കാമുകായായവളോ ജീവിച്ചിരിക്കെ തന്നെ ചത്തവൾ.''അനിഷ്ടയായ ലേയയിൽ അഞ്ചു മക്കളുണ്ടായിട്ടും പ്രിയഭാര്യയിൽ മക്കളുണ്ടാകാത്ത ദുഃഖത്തിന്റെ ഉടമയായി യാക്കോബു മാറുന്നു.ലേയയോടു ഒരുതവണപോലും കോപിക്കാത്ത യാക്കോബു പ്രിയപ്പെട്ട ഭാര്യയോടു ദേഷ്യപ്പെടുന്നു. ഉല്പഃ 30;1-3 '' താൻ യാക്കോബിനു മക്കളെ പ്രസവിക്കുന്നില്ല എന്നു റാഹേൽ കണ്ടു തന്റെ സഹോദരിയോടു അസൂയപ്പെട്ടു. യാക്കോബിനോടു  എനിക്കു മക്കളെ തരേണം; അല്ലെങ്കിൽ ഞാൻ മരിച്ചുപോകും എന്നു പറഞ്ഞു.അപ്പോൾ യാക്കോബിനു റാഹേലിനോടു കോപം ജ്വലിച്ചു.നിനക്കു ഗർഭഫലം തരാതിരിക്കുന്ന ദൈവത്തിന്റെ സ്ഥാനത്തോ ഞാൻ .എന്നു പറഞ്ഞു.യാക്കോബിന്റെ മാനസ്സീകാവസ്ഥ ഇവിടെ വെളിപ്പെടുന്നതോടൊപ്പം പ്രേമവിവാഹിതരായി കഴിയുമ്പോൾ പ്രകടമാകുന്ന സ്വാതന്ത്ര്യവും പ്രകടമാകുന്നു. കാലം വളരെ കഴിഞ്ഞപ്പോൾ റാഹേലിന്റെ പ്രാർത്ഥന ദൈവം കേട്ടു യൗസേഫു എന്ന ആദ്യജാതൻ പിറന്‌നു. രണ്ടാമതു ബെന്യാമീനെ പ്രസവിച്ചതോടെ റാഹേൽ മരണമടഞ്ഞു.ഇങ്ങനെ ദുഃഖങ്ങളും സന്തോഷങ്ങളും പ്രശ്നങ്ങളും ഇടകലർന്ന ഒരു ഭാര്യാഭർത്തൃബന്ധമായിരുന്നു യാക്കോബിന്റേതു..പൊരത്തക്കേടുകൾക്കു സാദ്ധ്യതയുണ്ടായിരുന്നിട്ടും സന്തോഷഭരിതവും അനുഗഹകരവുമായ യിസഹാക്കിന്റെ ഭാര്യാഭർത്തൃബന്ധവും പൊരുത്തക്കേടുകൾ നിറഞ്ഞ യാക്കോബിന്റെ ഭിര്യാഭർത്തൃബന്ധവും ചേർത്തു വായിക്കുമ്പോൾ,പ്രാർത്ഥനയോടെ ദൈവാശ്രയത്തോടെ കടന്നുചെല്ലുന്ന ഭാര്യാഭർത്തൃബന്ധം മാത്രമേ സുഖവും സന്തോഷവും  സമാധാനവും പ്രദാനം ചെയ്യുന്ന അനുഗ്രഹകരമായ ദാമ്പത്യബന്ധം ആകുകയുള്ളു എന്ന സാധനപാഠം ഇതു പകർന്നു തരുന്നു.
പിതൃപുത്രബന്ധം.
-------------------
                  ,                         യാക്കോബിന്റെ മക്കളോടുള്ള ബന്ധം എങ്ങനെയുള്ളതായിരുന്നു എന്നതിന്റെ സൂചനകൾ നാം കണ്ടുകഴിഞ്ഞതാണു.അത്ര സുഖകരമായ ഒരു ബന്ധമായിരുന്നില്ല അതു.പിതാവിനെ ദുഃഖിപ്പിക്കുകയും പ്രതിസന്ധിയിലാക്കുകയും ചെയ്യുന്ന മക്കളായിരുന്നു അവർ .ശേഖേമിന്റെ സമീപത്തു ചെന്നു പാർത്തപ്പോൾ,പന്ത്രണ്ടു പുത്രന്മാരുടെ ഇടയിൽ ജനിച്ച ദീനയെ പുറജാതിക്കാരൻ പിടിച്ചുകൊണ്ടു പോകുകയും,ലേവിയും ശിമയോനും ശേഖേം നിവാസികളായ പുരുഷന്മാരെ മുഴുവൻ വധിച്ചു പ്രതികാരം ചെയ്തു സഹോദരിയെ വീണ്ടെടുക്കുകയും,അതിന്റെ ഫലമായി അവർ ശേഖേം ഉപേക്ഷിച്ചു പോയതുമെല്ലാം നാം  കണ്ടുകഴിഞ്ഞതാണല്ലോ.അവിടെ മക്കളുടെ ചെയ്തികളിൽ വേദനിക്കുന്ന ഒരു പിതാവിന്റെ നൊമ്പരങ്ങൾ ; ഉല്പഃ 34; 30.'' ഈ ദേശനിവാസികളായ കനാന്യരുടേയും പെരിസ്യരുടേയും ഇടയിൽ നിങ്ങൾ എന്നെ നാറ്റിച്ചു വിഷമത്തിലാക്കിയിരിക്കുന്നു.'' എന്ന യാക്കോബിന്റെ വാക്കുകളിൽ,  മക്കളാൽ അന്യരുടെ മുമ്പിൽ  നാറ്റിക്കപ്പെട്ട ഒരു പിതാവിന്റെ ഹൃദയ തുടിപ്പുകളാണു മുഴങ്ങിക്കേൾക്കുന്നതു. ദീനയെ പുറജാതിക്കാരൻ പിടിച്ചു കൊണ്ടു പോകുവാനും ലേവിയും ശിമയോനും നിഷ്ഠുരമായ പ്രവൃത്തി ചെയ്യുവാനും പ്രധാന കാരണം ദൈവകരങ്ങളിൽ നിന്നു അനുഗഹം പ്രാപിച്ചു സമ്പന്നനായി തീർന്നപ്പോൾ ബേഥേലിൽ വെച്ചു പറഞ്ഞ നേർച്ച മറന്നു,ലൗകികചിന്തയിൽ മുഴുകി ,ബേഥേലിൽ പാർക്കേണ്ട യാക്കോബു അവിടം വിട്ടു ശേഖേമിൽ ചെന്നു പാർത്തതാണു.അതുകൊണ്ടാണു ദുഃഖിതനായി തീർന്നതു.ദൈവത്തിൽനിന്നു അകലുന്ന മാതാപിതാക്കൾ മക്കളെ തിന്മകളിലേക്കാണു തള്ളിവിടുന്നതെന്നും, അവരെക്കുറിച്ചു ഓർത്തു ദുഃഖിക്കേണ്ടിവരുമെന്നും ഇതു നമ്മെ പഠിപ്പിക്കുന്നു.
                                          അതുകൊണ്ടും മക്കളെക്കുറിച്ചുള്ള ദുഃഖം അവസാനിക്കുന്നില്ല. പ്രിയഭാര്യ റേഹേലിന്റെ ദാസിയും തന്റെ വെപ്പാട്ടിയുമായ ബിൽഹയോടൊപ്പം മൂത്തപുത്രൻ  ശയിച്ചു എന്ന ഹൃദയഭേദകമായ വാർത്തയും യാക്കോബിനു കേൾക്കേണ്ടി വരുന്നു. ദീർഘകാലം ദുഃഖിക്കുവാൻ ഇട നൽകിയ ഒന്നാണു പ്രിയപുത്രൻ യൗസേപ്പിനെ കുറിച്ചുള്ള സംഭവങ്ങൾ.സഹോദരങ്ങളുടെ കോപത്തിനു ഇരയായി വിൽക്കപ്പെട്ട യൗസേഫു മരിച്ചുപോയിയെന്നു വിശ്വസിച്ചു ദീർഘകാലം ദുഃഖിച്ചു; മകൻ മിസ്രയീമിൽ മന്ത്രിയായി ഉയർത്തപ്പട്ടതു അറിയാതെ അവനെക്കുറിച്ചു വിലപിക്കുന്നു.ക്ഷാമം ഉണ്ടായപ്പോൾ യൗസേപ്പാണു മന്ത്രിയെന്നു അറിയാതെ മിസ്രയീമിൽ ധാന്യത്തിനായി എത്തിയ സഹോദരങ്ങളോടു, താൻ യൗസേപ്പാണെന്നു വെളിപ്പെടുത്താതെ,അവർ പറഞ്ഞതു വിശ്വസിക്കണമെങ്കിൽ ഇളയസഹോദരനെ കൊണ്ടു വരണമെന്നു ആവശ്യപ്പെടുന്നു.തിരിച്ചുചെന്നു പിതാവിനോടു ആ കാര്യം പറയുമ്പോൾ ,യാക്കോബിന്റെ പ്രതികരണത്തിൽ ഒരു അപ്പന്റെ മനോവേദന മുഴുവൻ വെളിപ്പെടുന്നു ഉല്പഃ 42;38 ''നിങ്ങൾ എന്റെ നരയെ ദുഃഖത്തോടെ പാതാളത്തിലേക്കു ഇറക്കുമാറാക്കും.''പന്ത്രണ്ടു പുത്രന്മാർ ജനിച്ചു കഴിഞ്ഞപ്പോൾ,ഇനിയും തന്റെ വാർദ്ധ്ക്യത്തിൽ കൈപിടിച്ചു നടത്താൻ ആളുണ്ടു എന്നു പ്രതീക്ഷിച്ചിരുന്ന ഒരു പിതാവിന്റെ നിരാശ ജനകമായ തേങ്ങലുകളാണു അവിടെ കേൾക്കുന്നതു.ദൈവം ഗോത്രപിതാക്കന്മാരുടെ പിതാവായി യാക്കോബിനെ തെരഞ്ഞെടുത്തിട്ടും എന്തേ ഇങ്ങനെ മക്കളെ കുറിച്ചു കരയേണ്ടതായി വന്നു?ഉത്തരം ഒന്നു മാത്രമേയുള്ളു.തന്റെ അപ്പനു താൻ എങ്ങനെ ആയിരുന്നോ അതുപോലെയായിരിക്കും തന്റെ മക്കളും.അന്ധനായ അപ്പനെ കബളിപ്പിച്ചു ദുഃഖം കൊടുത്ത യാക്കോബിനു മക്കൾ ദുഖം പ്രദാനം ചെയ്യുന്നു. അപ്പനോടു താൻ എങ്ങനെയായിരുന്നോ അതിനെല്ലാം അതേ നാണയത്തില്‍  തന്നെ തിരിച്ചു കിട്ടുന്നു. അന്ധനായ അപ്പനെ കബളിപ്പിച്ച യിസഹാക്കിനെ അമ്മാച്ചൻ റേഹേലെന്ന വ്യാജേന ലേയയെ നൽകി കബളിപ്പിച്ചു.ആട്ടിൻതോലു ധരിച്ചു അപ്പനെ കബളിപ്പിച്ച യാക്കോബിനെ മക്കൾ ആടിന്റെ രക്തം പുരട്ടിയ വസ്ത്രം കാണിച്ചു കബളിപ്പിച്ചു.
                                                    ശരിയായ ശിക്ഷണരാഹിത്യത്തിന്റെ ഫലമാണു മക്കൾ ഇങ്ങനെ ആയിത്തീരിവാനുള്ള ഒരു കാരണം.ദീനയും ലേവിയും ശിമയോനും രൂബേനും അപ്പനെ ദുഃഖിപ്പിക്കുന്ന മക്കളായി തീരുവാൻ എന്താണു കാരണം ? ദീന ബലാല്ക്കാരം ചെയ്യപ്പെട്ടതിൽ അവൾ നിരപരാധിയാണെന്നോ, ലേവിയുടേയും ശിമയോന്റേയും പ്രവൃത്തികൾ സാധൂകരിക്കാവുന്നതാണെന്നോ പറയുവാൻ കഴിയുകയില്ല.അവിടെയെല്ലാം അവരുടെ പങ്കു അതേപടി അംഗീകരിക്കുമ്പോഴും അവർ അങ്ങനെ ആയിത്തീരുവാൻ ഇടയാക്കിയ സാഹചര്യങ്ങൾ തള്ളിക്കളയുവാൻ കഴിയുകയില്ല.മക്കൾക്കു നൽകേണ്ട ശരിയായ ശിക്ഷണം നൽകാതിരുന്നതാണു അതിനു കാരണം. അതിരുകളില്ലാത്ത അമിത സ്വാതന്ത്ര്യം അപകടം വരുത്തിവെയ്ക്കും. മക്കളെ ശാസിക്കുകയും ശിക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്തേ മതിയാകു.അതു അധികമാകരുതു.ശരിയും തെറ്റും തിരിച്ചറിയാനും,തെറ്റു ഉപേക്ഷിച്ചു ശരി പിൻതുടരാനും ശിക്ഷണം അനിവാര്യമാണു.
                                          ദീനയ്ക്കു എന്തുകൊണ്ടു ഇങ്ങനെ സംഭവിച്ചു എന്നു അന്വേഷിക്കുമ്പോൽ ശിക്ഷണത്തിന്റെ ആവശ്യകത ബോദ്ധ്യമാകും. പന്ത്രണ്ടു പുത്രന്മാരുടെ ഇടയിൽ  അമിത വാത്സല്യവും അതിരുകളില്ലാത്ത സ്വാതന്ത്ര്യവും അവൾക്കു ലഭിച്ചു എന്നതാണു ഈ അപകടത്തിനു കാരണം.ഉല്പഃ  34-ാം അദ്ധ്യായം ശ്രദ്ധാപൂർവ്വം വായിച്ചിൽ അതു ഗ്രഹിക്കുവാൻ കഴിയും.അദ്ധ്യായാരംഭത്തിലെ വാചകം ശ്രദ്ധിക്കുക ''ലേയ യാക്കോബിനു പ്രസവിച്ച മകളായ ദീന ദേശത്തിലെ കന്യകമാരെ കാണാൻ പോയി.''ഇവിടെ രണ്ടു കാര്യങ്ങൾ വായിച്ചെടുക്കുവാൻ കഴിയും.ദേശത്തിലെ കന്യകമാരെ കാണാൻ അവൾ തനിയെ ആണു പോയതു എന്നതാണു ഒന്നു.മാതാപിതാക്കളുടേയോ സഹോദരങ്ങളുടേയോ  അറിവോ സമ്മതമോ കൂടാതെ ആണു അവൾ പോയതു എന്നു ഊഹിക്കാവുന്നതാണു.ദേശത്തിലെ കന്യകമാരുമായുള്ള സഖ്യത നല്ലതാണെങ്കിലും തനിയെ പോയതാണു അപകടമായതു. അതിസുന്ദരിയായ ദീനയെ ഏതൊരു യുവാവും മോഹിച്ചു പോകും. അവൾ ഏകയായിരുന്നു എന്നതാണു ശേഖം പ്രലോഭനത്തിനു അടിപ്പെട്ടു പോകാനുള്ള കാരണം. ശേഖേമിന്റെ പിന്നീടുള്ള പ്രതികരണം അതു വ്യക്തമാകുന്നു. അവന്നു അവളോടു പ്രണയമായി എന്നാണു പിന്നീടു കാണുന്നതു. അവളെ തനിക്കു ഭാര്യയായി ലഭിക്കണമെന്നു അവൻ തന്റെ അപ്പനോടു ആവശ്യപ്പെടുന്നു.ആ കാര്യം ആവശ്യപ്പെടുന്നതിനു അവർ യാക്കോബിന്റെ അടുക്കൽ വരുന്നു. ഇതെല്ലാം ശേഖേം ഒരു സ്ത്രീലമ്പടനായിരുന്നില്ല എന്നതിനു തെളിവാണു.അറിയാതെ ആണെങ്കിലും ദീനയ്ക്കും ഈ കാര്യത്തിൽ അനിഷേദ്ധ്യമായ പങ്കുണ്ടു എന്നു സമ്മതിച്ചേ മതിയാകൂ.
                                         സ്ത്രീപീഡനവും ബലാൽസംഗവുമൊക്കെ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ദീന നമുക്കു നൽകുന്ന സന്ദേശം അവഗണിക്കുവാൻ കഴിയുകയില്ല. ഈവിധ നീചപ്രവൃത്തികൾ ചെയ്യുന്നവരെ സാധൂകരിക്കുകയോ അതിന്റെ ഗൗരവം കുറച്ചു കാണുകയോ ചെയ്തുകൊണ്ടല്ല ഇതു പറയുന്നതു എന്നു ആമുഖമായി പറയട്ടെ.ഇങ്ങനെയുള്ള ചെയ്തികളിൽ സ്ത്രീകൾക്കുള്ള പങ്കു കുറച്ചു കാണുവാൻ കഴിയുകയില്ല. ഇന്നത്തെ സ്ത്രീകളുടെ നടപ്പും പെരുമാറ്റവും വേഷവിധാനങ്ങളും ഒരു പരിധിവരെ ഇതിനു പ്രേരകമായി തീരുന്നുണ്ടു.പുരുഷന്മാരുടെ അധമവികാരങ്ങളെ തട്ടിയുണർത്തുന്ന വിധത്തിലാണു ഇന്നത്തെ സ്ത്രീകളുടെ വേഷവിധാനങ്ങൾ. മഹാകവി കുമാരനാശാൻ ' വീണപുവു.' എന്ന തന്റെ കൃതിയിൽ നേരേവിടർന്നു വിലസി നിൽക്കുന്ന പുഷ്പത്തെ നോക്കി പറഞ്ഞതു ഈ കാര്യത്തിൽ അന്വർത്ഥമാണു.
                ''വൈരാഗ്യമേറിയൊരു വൈദികനാട്ടെ - യേറ്റ
                 വൈരിക്കു മുമ്പുഴറിയോടിയൊരു ഭീരുവാട്ടെ
                  നേരേവിടർന്നു വലസീടിന നിന്നെ നോക്കി
                  യാരാകിലെന്തു മിഴിയള്ളവർ നോക്കി നില്ക്കും.'മഹാകവി പറയാത്ത ഒരു കാര്യം ഇവിടെ ചേർത്തു പറയുന്നതു സംഗതമാകും.വിവേകമില്ലാത്തവർ അതു പറിച്ചെടുത്തെന്നും വരും.ആരും പറിച്ചെടുക്കാതിരിക്കണമെങ്കിൽ അതിനെ വേലിക്കെട്ടിനുള്ളിൽ വളർത്തിയേ മതിയാകു.സ്ത്രീക്കുള്ള സ്വാതന്ത്ര്യം നിഷേധിക്കണമെന്നല്ല; അതു നിയന്ത്രണവിധേയമാകണമെന്നു മാത്രമാണു ഉദ്ദേശിക്കുന്നതു.ഇഷ്ടമള്ള വസ്ത്രം ധരിക്കുവാൻ  ഏവർക്കും സ്വാതന്ത്ര്യമുണ്ടു.പക്ഷെ,അതു അന്യന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തലാകാതിരിപ്പാൻ ശ്രദ്ധിച്ചേമതിയാകു.അന്യന്റെ അധമവികാരത്തെ അതു തൊട്ടുണർത്തുന്നതാണെങ്കിൽ ഒഴിവാക്കിയേ മതിയാകു.'' പുരുഷന്റെ വസ്ത്രം സ്ത്രീയും സ്ത്രീയുടെ വസ്ത്രം പുരുഷനും ധരിക്കരുതു. അങ്ങനെ  ചെയ്യുന്നവരൊക്കെയും നിന്റെ ദൈവമായ യഹോവയ്ക്കു വെറുപ്പാകുന്നു.''( ആവഃ 22;5) എന്ന കല്പനയുടെ ലംഘനമായി അതിനെ കാണണം. 'മലങ്കര സഭാ ' മാസികയിൽ 2012 ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ച 'വസ്ത്രധാരണം വൈവിധ്യമോ,വൈകല്യമോ.'' എന്ന തലക്കെട്ടിൽ പ്രസിദ്ധ സൈക്കോളജിസ്റ്റായ ശ്രീ. ബാലകൃഷ്ണൻനായരുടെ ലേഖനത്തിലെ ചില വരികൾ ഉദ്ധരിക്കുന്നു.''മനുഷ്യശരീരത്തിലെ നിമ്നോന്നതങ്ങൾ അതേപോലെയോ ഉള്ളതിലേറെയോ പ്രതിഫലിപ്പിക്കുന്ന  രീതിയിലുള്ള വസ്ത്രധാരണ രീതി മനുഷ്യമനസ്സിൽ ഉറങ്ങിക്കിടക്കുന്ന മൃഗത്തെ ഉണർത്തി പ്രതികരിക്കാനേ ഉതകു. ലൈംഗിക പീഡനം നടത്താൻ പ്രരണനൽകുന്ന ഒരു സുപ്രധാന ഘടകം ഈ പ്രദർശനം ജനിപ്പിക്കുന്ന ഉത്തേജനമാണു്. ഇതു ഒരു മനോരോഗമാണു. Exihibitionism.മനഃശാസ്ത്ര ചികിത്സ  ആവശ്യമുള്ള ഒരു രോഗം.'' അദ്ദേഹം തുടർന്നു പറയുന്നു.''  പുരുഷന്റെ വേഷം സ്ത്രീ ധരിച്ചതുകൊണ്ടു മാത്രം സ്ത്രീ പുരുഷനു തുല്യമാകയില്ല.പുരുഷനു സ്ത്രീക്കു തുല്യനാകാനോ, സത്രീക്കു പുരുഷനു  തുല്യമാകാനോ സാദ്ധ്യവുമല്ല.അങ്ങനെയാണു ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നതു.ദൈവസൃഷ്ടിയുടെ ഉദ്ദേശത്തെ  അവഗണിക്കുകയോ മറികടക്കുകയോ ചെയ്യുന്നതു പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നു എന്ന സത്യം ഇവിടെ മറന്നു പോകുന്നു.'' പരിശുദ്ധനായ പൗലോസുശ്ളീഹാ തിമോഥയോസിനു എഴുതിയതു ഇവിടെ ചേർത്തു വായിക്കേണ്ടതാണു.1.തിമോഃ2;9 ''അവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടു സുബോധത്തോടും കൂടെ തങ്ങളെ അലങ്കരിക്കേണം. ഇന്നത്തെ വസ്ത്രധാരണരീതി കാണുമ്പോൾ  സത്രീകൾ സുബോധവും ലജ്ജാശീലവുും ഇല്ലാത്തവരായി തീർന്നില്ലേ എന്നു സംശയിക്കുന്നതിൽ തെറ്റില്ല.
                                              ലേവിയും ശിമയോനും ദീനയും ഇങ്ങനെ ആയിത്തീർന്നതിൽ അവരോടൊപ്പം,ഒരുപക്ഷെ, അവരേക്കാൾ അധികം  അവരുടെ മാതാപിതാക്കൾക്കു പങ്കുണ്ടു എന്നതാണു സത്യം. മക്കൾക്കു  ഉത്തമമാതൃകയായി തീരാനും സത്ചിന്തകളും സത്പാതകളും സ്വജീവിതത്തിലൂടെ അവർക്കു പകർന്നു കൊടുക്കുവാനും മാതാപിതാക്കൾക്കു കഴിയാതെ പോയതാണു  അതിനു കാരണം.പത്യേകിച്ചു ദൈവിക സംസർഗ്ഗത്തിന്റെ നല്ല മാതൃകകൾ സ്വജീവിതത്തിലൂടെ അവർക്കു കാട്ടിക്കൊടുക്കുവാൻ കഴിയതെ പോയിരുന്നു. ബഥേലിൽ പാർക്കേണ്ട യാക്കോബു ലൗകികചിന്താഗ്രസ്തനായി ലോകത്തിന്റെ പിന്നാലെ പോയി,ശേഖേമിൽ ചെന്നു പാർത്തതാണല്ലോ ഈ ദുഃഖാനുഭവത്തിന്റെ പ്രധാന കാരണം. ലൂസിനെ ബഥേലാക്കി മാറ്റിയ, ദൈവത്തോടു പറഞ്ഞ വാക്കു പാലിക്കുവാൻ കഴിയാതെ പോയതുകൊണ്ടാണല്ലോ യഹോവ യാക്കോബീനോടു എഴുന്നേറ്റു ബഥേലിൽ ചെന്നു പാർക്ക എന്നു പറഞ്ഞതു .യാക്കോബിന്റെ ജീവിതത്തിൽ ദൈവത്തോടുള്ള ബന്ധത്തിൽ ആയിരുന്ന പലസന്ദർഭങ്ങളും അനുഗഹങ്ങൾ പ്രാപിച്ച നിമിഷങ്ങളും ദർശിക്കുവാൻ കഴിയും. എന്നാൽ അവിടെയൊക്കെ ചില മാനുഷികബലഹീനതകളും കാണുന്നുണ്ടു.
                                              യാക്കോബിന്റെ ജീവിതത്തിൽ ആദ്യം ദൈവത്തോടു ബന്ധം പുലർത്തുന്നതായി കാണുന്നതു ഉല്പഃ 28; 10 മതലുള്ള വാക്യങ്ങളിലാണു.അപ്പനെ കബളിപ്പിച്ചു ജ്യേഷ്ഠന്റെ വിരോധത്തിനു പാത്രീഭൂതനായി അമ്മാച്ചന്റെ ഭവനത്തിലേക്കു ഓടിപ്പോയ പ്രഥമരാത്രി. യാക്കോബിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു.ജീവിതം പ്രശ്നങ്ങളുടേയും പ്രതിസന്ധികളുടേയും ചുഴിയിൽ പെട്ടു പോയിരിക്കുന്നു എന്ന അറിഞ്ഞ  നിമിഷങ്ങൾ. അതുവരെ തന്റെ ബുദ്ധിയിലും ശക്തിയിലും ആശ്രയിച്ചിരുന്ന യാക്കോബു അതൊന്നും തനിക്കു തുണയാകില്ല എന്നു തിരിച്ചറിഞ്ഞ സന്ദർഭം.പകലിലെ യാത്രയിൽ  ഉടനീളം ഈ ചിന്തകൾ യാക്കോബിന്റെ മനസ്സിനെ അലട്ടിയിരുന്നിരിക്കണം.ഭാവിയെ കുറിച്ചുള്ള ചിന്ത വ്യാകുലപ്പെടുത്തുന്നതായി. അപ്പനിലും അമ്മയിലും അമ്മാച്ചനിലും ആശ്രയിക്കുവാൻ കഴിയാത്ത ഒരു അവസ്ഥ.ഹാരാനിൽ ചെല്ലുമ്പോൾ അമ്മാച്ചൻ സ്വീകരിക്കുമോ നിരാകരിക്കുമോ നിരാകരിച്ചാൽ പിന്നെ എന്തുചെയ്യും.ഒരു നിശ്ചയവുമില്ല. അനിശ്ചതത്തിലേക്കുള്ള ഈ യാത്രയിൽ ഇനിയും ആശ്രയിക്കുവാനുള്ളതു തന്റെ പിതാക്കന്മാരുടെ ദൈവത്തിൽ മാത്രമാണു എന്നു തിരിച്ചറിയുന്നു.അപ്പനോടും സഹോദരനോടും വഞ്ചന കാട്ടിയ തന്നെ യഹോവ സ്വീകരിക്കുമോ.യാക്കോബിനു സംശയമായി. എങ്കിലും അവന്റെ മനസ്സു ദൈവസാന്നിദ്ധ്യത്തിനായി ദാഹിച്ചിരുന്നിരിക്കാം. പ്രയാസങ്ങളും ദുഃഖങ്ങളും വരുമ്പോൾ മാത്രം ദൈവത്തെ അന്വേഷിക്കുക സാധാരണ മനുഷ്യന്റെ സ്വഭാവമാണു.
                                             യാത്രയിൽ യാക്കോബിന്റെ മനസ്സു ഇങ്ങനെയൊക്കെയായിരുന്നു എന്നതിനു വ്യക്തമായ തെളിവുകളൊന്നുമില്ല. എങ്കിലും യാക്കോബു കണ്ട സ്വപ്നം ഈ സത്യത്തിലേക്കു നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നു.ഉറങ്ങുവാൻ പോകുന്നതിനു മുമ്പു മനസ്സു ഏതുകാര്യത്തിലാണോ കൂടുതൽ വ്യാപൃതമായിരുന്നതു അതിനനുസരണമായ സ്വപ്നമാണു രാത്രിയിൽ  ഉറക്കത്തിൽ കാണുന്നതു എന്നു ആധുനിക മനശ്ശാസ്ത്രജ്ഞർ പറയുന്നു.അതു ഒരു ദൈവിക ദർശനം ആയിരുന്നതിനാലും ഭാവിയെക്കുറിച്ചുള്ള യാക്കോബിന്റെ ചിന്താകുലത്തിന്റെ മറിപടി അവിടെ ദർശിക്കുന്നതിനാലും  യാത്രയിലും , ഉറങ്ങുവാൻ പോകുന്നതിനു മുമ്പും യാക്കോബിന്റെ മനസ്സു എവിടെയാണു വ്യാപരിച്ചിരുന്നതു എന്നു ഊഹിക്കുവാൻ കഴിയുന്നു. ഈ വലിയ മനഃശാസ്ത്രമൊന്നും അറിയാത്ത നമ്മുടെ പൂർവ്വപിതാക്കന്മാർ  ദൈവാത്മാവിൽ ഈ സത്യം ഗ്രഹിച്ചിരുന്നു എന്നു നമ്മുടെ യാമപ്രാർത്ഥനകൾ വെളിവാക്കുന്നു.ഉറങ്ങുവാൻ കിടക്കുന്നതു ദൈവചിന്തയോടും ദൈവാശ്രയത്തോടും കൂടെയാണെങ്കിൽ ദുസ്വപ്നങ്ങൾ കണ്ടു ഞെട്ടി ഉണരുവാൻ ഇടയാകയില്ലായെന്ന തിരിച്ചറിഞ്ഞതിനാലാണു സൂത്താറ നമസ്കാരം യാമപ്രാർത്ഥനയിൽ ഉൾപ്പെടുത്തിയതു.
                                            പ്രശ്നങ്ങളും പ്രതിസന്ധികളും ദുഃഖങ്ങളുംം ഉണ്ടാകുമ്പോൾ മാത്രം ദൈവത്തെ അന്വേഷിക്കുന്ന മനുഷ്യൻ ദൈവത്തിന്റെ വാഗ്ദത്തങ്ങളെ പൂർണ്ണമായി വിശ്വസിക്കാതെ പോകുമെന്നു യാക്കോബിന്റെ ദൈവവുമായുള്ള ബന്ധം വ്യക്തമാക്കുന്നു.സ്വപ്നദർശനം ഉണ്ടായപ്പോൾ യാക്കോബു ഞെട്ടിയുണർന്നു പറഞ്ഞു.'' യഹോവ ഈ സ്ഥലത്തുണ്ടു സത്യം ഞാനോ അതറിഞ്ഞില്ല. '' ദൈവത്തിൽ നിന്നു നാം അകന്നു പോയാലും നമ്മെ സ്നേഹിക്കുകയും കരുതുകയും അന്വേഷിച്ചു വരികയും ചെയ്യുന്നവനുമായ ദൈവം എപ്പോഴും നമ്മെ കാണുന്നവനും കാക്കുന്നവനുമായി കൂടെയുണ്ടു എന്ന സത്യം നമ്മെപോലെ  യാക്കോബും അറിഞ്ഞിരുന്നില്ല എന്നു ഈ വാക്കുകൾ വെളിവാക്കുന്നു.ഈ സ്ഥലം ഭയങ്കരമാണെന്നും ഇതു ദൈവത്തിന്റെ ആലയമാണെന്നും, സ്വർഗ്ഗത്തിന്റെ വാതിലാണെന്നും തിരിച്ചറിഞ്ഞിട്ടും, വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനാണെന്നും, അതു നിവർത്തിക്കുവാൻ മതിയായവനാണെന്നും അബഹാമിനെ പോലെ വിശ്വസിക്കുവാൻ കഴിഞ്ഞില്ലായെന്നു തുടർന്നുള്ള സംഭവം വ്യക്തമാക്കുന്നു. യാക്കോബു അതികാലത്തെ എഴുന്നേറ്റു തലയിണയായി വച്ചിരുന്ന കല്ലു നാട്ടി അതിൽ എണ്ണയൊഴിച്ചു തിരികൊളുത്തി ഒരു നേർച്ചനേർന്നു. യഹോവ ദർശനത്തിൽ അരുളിച്ചെയ്തതു പൂർണ്ണമായി വിശ്വസിക്കാഞ്ഞതു കൊണ്ടാണല്ലോ ഒരു ഉറപ്പിനു വേണ്ടി ഇങ്ങനെ ഒരു നേർച്ചനേർന്നതു. ഈ നേർച്ചയിൽ യാക്കോബിനു ദൈവത്തോടുള്ള ബന്ധത്തിലെ ചില പ്രത്യേകതകൾ കാണാൻ കഴിയും.
                                വാഗ്ദത്തം ചെയ്തവൻ വിശ്വസ്ഥനാണെന്നും അതു അവൻ നിവർത്തിച്ചു തരും എന്നു വിശ്വസിക്കുവാൻ കഴിയാഞ്ഞതു കൊണ്ടാണല്ലോ ,യഹോവ സ്വപ്നത്തിൽ പറഞ്ഞകാര്യങ്ങൾ തന്നെ യാക്കോബു തന്റെ നേർച്ചയിൽ ആവശ്യപ്പെടുന്നതു. യഹോവയുടെ വാഗ്ദത്തവും യാക്കോബിന്റെ നേർച്ചയും താരതമ്യം  ചെയ്യുമ്പോൾ  അതു വ്യക്തമാകും. യഹോവയുടെ അരുളപ്പാടു ശ്രദ്ധിക്കുക . ഉല്പഃ  28;13-15 '' ഞാൻ നിന്റെ പിതാവായ അബ്രഹാമിന്റെ ദൈവവും നിന്റെ പിതാവായ യിസഹാക്കിന്റെ ദൈവവുമായ യഹോവ ആകുന്നു. നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും.നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെയാകും ; പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും.നീ മുഖാന്തിരവും നിന്റെ സന്തതി മുഖാന്തിരവും ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും. ഇതാ ഞാൻ നിന്നോടു കൂടെയുണ്ടു.നീ പോകുന്നേടത്തൊക്കെയും നിന്നെ കാത്തു ഈ രാജ്യത്തേക്കു മടക്കിവരുത്തും. കൈവിടാതെ നിന്നോടു അരുളിച്ചെയ്തതു നിവർത്തിക്കും.'' യാക്കോബിന്റെ നേർച്ച കേൾക്കുക . ഉല്പഃ  28; 20-23 ''ദൈവം എന്നോടുകൂടെ ഇരിക്കുകയും ഞാൻ പോകുന്ന ഈ യാത്രയിൽ  എന്നെ കാക്കുകയും ഭക്ഷിപ്പാൻ ആഹാരവും ധരിപ്പാൻ വസ്ത്രവും എനിക്കു തരികയും എന്നെ എന്റെ അപ്പന്റെ വീട്ടിലേക്കു മടക്കി വരുത്തുകയും ചെയ്യുമെങ്കിൽ  യഹോവ എനിക്കു ദൈവമായിരിക്കും.ഞാൻ തൂണായി നാട്ടിയിരിക്കുന്ന കല്ലു ദൈവത്തിന്റെ ആലയവും ആകും. നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്കു  ദശാംശം തരും.
                                               ഇവ തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കേണ്ടതാണു. യഹോവ അരുളിച്ചെയ്തപ്പോൾ  പറഞ്ഞ വലിയ കാര്യങ്ങളൊന്നും യാക്കോബു തന്റെ നേർച്ചയിൽ ആവശ്യപ്പെടുന്നില്ല.എന്തുകൊണ്ടു യാക്കോബു അതൊന്നും ആവശ്യപ്പെട്ടില്ല.? അതെല്ലാം ദൈവം തന്നുകൊള്ളും എന്ന വിശ്വാസം കൊണ്ടാണെന്നു പറയുവാൻ കഴിയുകയില്ല. കാരണം ,അവിടെ  യഹോവ രണ്ടാം ഭാഗത്തു  പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തന്നെയാണു  യാക്കോബു ആവശ്യപ്പെടുന്നതു. അവിടെ ദൈവം വെളിപ്പെടുത്തുന്ന  യാക്കോബിനെ കുറിച്ചുള്ള  ദൈവത്തിന്റെ പദ്ധതിയനുസരിച്ചു ജീവിക്കുവാൻ, തന്റെ പിതാമഹൻ അബ്രഹാം ചെയ്തതു പോലെ  തന്നെത്തന്നെ സമർപ്പിക്കുകയല്ല യാക്കോബു ഇവിടെ ചെയ്തതു. മറിച്ചു തന്റെ പദ്ധതിയനുസരിച്ചു ദൈവം പ്രവർത്തിക്കണമെന്നു ആവശ്യപ്പെടുകയാണു ചെയ്യുന്നതു. ഈ രാജ്യത്തേക്കു മടക്കി വരുത്തും എന്നു യഹോവ പറഞ്ഞപ്പോൾ , എന്നെ എന്റെ അപ്പന്റെ വീട്ടിലേക്കു  സൗഖ്യത്തോടെ മടക്കി വരുത്തണമെന്നു യാക്കോബു തിരുത്തി പറഞ്ഞതിൽ ഈ സത്യമാണു വെളിപ്പെടുന്നതു. അതു പിന്നീടു കുറേക്കൂടെ വിശദമായി ചിന്തിക്കേണ്ട ഒരു വിഷയമാണു. ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ മതിയായ  വിശ്വാസമില്ലാത്തതു കൊണ്ടാണല്ലോ അതിന്റെ ഒരു ഉറപ്പിനു വേണ്ടി നേർച്ച നേരുന്നതു. ഒരു വിധത്തിൽ പറഞ്ഞാൽ അതു ഒരു ഉടമ്പടി ആണു. ചിലകാര്യങ്ങൾ ചെയ്തു തന്നാൽ ചിലകാര്യങ്ങൾ തിരികെ ചെയ്യാം എന്നു സമ്മതിക്കുന്ന ഒരു ഉടമ്പടി.
                                                യാക്കോബു യഹോവയാം ദൈവത്തെ തനിക്കു മനസ്സിലാക്കുവാൻ കഴിയുന്ന ഒരു മനുഷ്യന്റെ തലത്തിലേക്കു ഇറക്കി കൊണ്ടു വരുന്നു.തന്നെപ്പോലെയുള്ള മനുഷ്യനായിട്ടാണു യഹോവയെ യാക്കോബു കാണുന്നതു.പ്രതിഫലം കിട്ടാത്ത ഒരു കാര്യവും ചെയ്യുവാൻ യാക്കോബു തയ്യാറായിരുന്നില്ല.പായസം കൊടുത്തു ജ്യേഷ്ഠാവകാശം വാങ്ങിയതും,  അപ്പവും ഇറച്ചിയും കൊടുത്തു അപ്പന്റെ അനുഗഹം നേടിയതും, റാഹേലിനെ ഭാര്യയായി ലഭിക്കുവാൻ പതിനാലു വർഷം അമ്മാച്ചനെ സേവിച്ചതുമെല്ലാം ഈ മനോഭാവത്തിന്റെ തെളിവാണു.താൻ ആഗ്രഹിക്കുന്നതു ദൈവം ചെയ്തു തരണമെങ്കിൽ ദൈവത്തിനു എന്തെങ്കിലും കൊടുത്തേ മതിയാകൂ എന്നു യാക്കോബു കരുതി. അതുകൊണ്ടാണു അഞ്ചു കാര്യങ്ങൾ ആവശ്യപ്പെടുകയും പകരം നാലഞ്ചു കാര്യങ്ങൾ കൊടുക്കാമെന്നു പറയുകയും ചെയ്തതു. ''ഇതാ ഞാൻ നിന്നോടു കൂടെയുണ്ടു, നീ പോകുന്നിടത്തൊക്കയും നിന്നെ കാത്തു ഈ രാജ്യത്തേക്കു  സൗഖ്യത്തോടെ മടക്കി വരുത്തും,ഞാൻ നിന്നെ കൈവിടാതെ നിന്നോടു അരുളിച്ചെയ്തതു നിവർത്തിക്കും എന്നു യഹോവ അരുളിച്ചെയ്തിട്ടും, യാക്കോബു 'ദൈവം എന്നോടുകൂടെ ഇരിക്കുകയും ഈ യാത്രയിൽ എന്നെ കാക്കുകയും ...........എന്നെ എന്റെ അപ്പന്റെ വീട്ടിലേക്കു സൗഖ്യത്തോടെ മടക്കി വരുത്തുകയും ചെയ്യുമെങ്കിൽ.'' എന്നു പറയുന്നതിൽ നിന്നു ഈ കാര്യം ഊഹിച്ചെടുക്കാം.
                                                     യഹോവയായ ദൈവം വ്യക്തമായി പറയാതിരുന്ന രണ്ടുകാര്യങ്ങൾ , ഭക്ഷിപ്പാൻ ആഹാരവും ധരിപ്പാൻ വസ്ത്രവും തരികയും.' എന്നതു കൂടി തന്റെ നേർച്ചയിൽ കൂട്ടിച്ചേർക്കുമ്പോൾ മറ്റൊരു കാര്യം കൂടെ വ്യക്തമാകുന്നു.ദൈവികബന്ധത്തെ ലൗകിക നേട്ടങ്ങൾക്കുള്ള ഒരു മാർഗ്ഗമായി മാത്രം കാണുന്ന സാധാരണ വിശ്വാസിയുടെ മനോഭാവമാണു  പ്രകടമാകുന്നതു. തന്മൂലം ദൈവവുമായുള്ള ബന്ധത്തെ ഒരു ഉടമ്പടിയുടെ തലത്തിലേക്കു യാക്കോബു താഴ്ത്തുന്നു.ഒരു വ്യവസ്ഥകളും വെയ്ക്കാതെ ഈ വാഗ്ദത്തങ്ങളെല്ലാം ദൈവം അരുളിച്ചെയ്തപ്പോൾ ,യാക്കോബു അതേ ആവശ്യങ്ങളെ ദൈവമുമ്പാകെ വെയ്ക്കുന്നതു വ്യവസ്ഥകളോടു കൂടിയാണു. ആവശ്യപ്പെട്ടതിൽ ഒന്നെങ്കിലും നൽകാതിരുന്നാൽ ഉടമ്പടി ലംഘനമാകും , താൻ ചെയ്യാമെന്നു പറഞ്ഞതിൽ നിന്നു വിമുക്തനാകുകയും ചെയ്യും. ഒരു കച്ചവട മനസ്ഥിതിയാണു ഇവിടെയും പ്രകടമാകുന്നതു.ഭൂരിപക്ഷം വിശ്വാസികളും ഈ തലത്തിൽ നില്ക്കുന്നവരാണു എന്നതല്ലേ യാഥാർത്ഥ്യം. ഇന്നാകട്ടെ ഇതൊരു ആത്മീയ കച്ചവടമാക്കി മാറ്റിയിരിക്കുന്നു.ദൈവത്തിന്റെ ഏജന്റായി നിന്നുകൊണ്ടു വിശ്വാസികൾക്കും അനുഗ്രഹങ്ങള്‍ വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞു കോടികൾ സമ്പാദിക്കുന്ന ആധുനിക പ്രവാചന്മാർ ഈവിധ ആത്മീയതയുടെ വക്താക്കളാണു.ലൗകിക കാര്യങ്ങളൊന്നും ദൈവത്തോടു ആവശ്യപ്പെടരുതു എന്നു അതിനു അർത്ഥമില്ല.ദൈവത്തോടുള്ള ബന്ധം ലൗകിക  കാര്യപ്രാപ്തിക്കു വേണ്ടി മാത്രമായി പോകരുതു എന്നതാണു സത്യം.
                                                ഉടമ്പടിയോടു കൂടിയ ദൈവത്തോടുള്ള ബന്ധത്തിന്റെ ഒരു പ്രത്യേകത യാക്കോബിന്റെ നേർച്ചയിൽ  കാണാവുന്നതാണു. യാക്കോബിന്റെ അപേക്ഷയിലെ ആദ്യത്തെ ആവശ്യം അതു വ്യക്തമാക്കുന്നു.''ദൈവം എന്നോടുകൂടെ  ഇരിക്കണം.' എന്നതാണല്ലോ യാക്കോബിന്റെ ആദ്യത്തെ ആവശ്യം.' ഇതാ ഞാൻ നിന്നോടുകൂടെയുണ്ടു എന്നു യഹോവ വ്യക്തമായി പറഞ്ഞിട്ടും 'എന്നോടുകൂടെ  ഇരിക്കണം ' എന്നു നിർബ്ബന്ധിക്കുമ്പോൾ അതു മറ്റൊരു സത്യം വെളിപ്പെടുത്തുന്നു.ദൈവം എന്നോടുകൂടെ ഇരിക്കുകയാണെങ്കിൽ ഞാൻ പറയുന്ന കാര്യങ്ങൾ  എല്ലാം ദൈവം എനിക്കു ചെയ്തു തരണം. ദൈവഹിതപ്രകാരം തന്റെ ജീവിതം ക്രമപ്പെടുത്തുവാനും,ദൈവത്തിന്റെ കരങ്ങളിൽ തന്നെ പൂർണ്ണമായി സമർപ്പിക്കുവാനും മനസ്സില്ലാതെ, താൻ പറയുന്നതെല്ലാം ചെയ്തു തരുന്ന ഒരു ദൈവമായി ദൈവത്തെ കാണുവാനാണു യാക്കോബു  ഇഷ്ടപ്പെടുന്നതു. നേർച്ച നേരരുതു എന്നല്ല, അതിന്റെ പിന്നിലെ മനോഭാവത്തിനാണു തിരുത്തൽ ആവശ്യമായിരിക്കുന്നതു. ഉടമ്പടിയോടു കൂടിയുള്ള ദൈവികബന്ധം വരുത്തിവെയ്ക്കുന്ന അപകടങ്ങൾ യാക്കോബിന്റെ പന്നീടുള്ള ജീവിത്തിൽ കാണാവുന്നതാണു. യഹോവ വാക്കു പാലിച്ചു.അവൻ ചോദിച്ചതിലും അധികമായി,താൻ വാഗ്ദത്തം ചെയ്തതു പോലെ യഹോവ അവനെ നന്മകൊണ്ടു നിറച്ചു.എന്നാൽ തന്നെ സൗഭാഗ്യകരമായി താൻ ചോദിച്ചതിലും നിനച്ചതിലും അധികമായി അനുഗ്രഹിച്ച  യഹോവയെ യാക്കോബു തിരിച്ചു വരുമ്പോൾ മറന്നു കളഞ്ഞു. ബഥേലിനെ യഹോവയുടെ ആലയമാക്കും എന്നു ഉറപ്പു പറഞ്ഞ യാക്കോബു അവിടം ഉപേക്ഷിച്ചു ഫലഭൂയിഷ്ടമായ പ്രദേശം തേടി ശേഖേമിൽ  ചെന്നു പർത്തു. അവിടെ ലൗകികമായ അഭിവൃദ്ധി ഉണ്ടായെങ്കിലും സമാധാനമുള്ള ഒരു ജീവിതം അവിടെ നഷ്ടപ്പെട്ടതു നാം കണ്ടതാണല്ലോ. ദൈവത്തിൽനിന്നു അകലുമ്പോൾ കുടുംബത്തിൽ പിതൃപുത്രബന്ധം ശിഥിലമാകുകയും സന്തോഷം നഷ്ടപ്പെടുകയും ചെയ്യുമെന്നും ഇതു നമുക്കു പറഞ്ഞുതരുന്നു.
                                           യാക്കോബിന്റെ കുടുംബജീവിതത്തിൽ വന്നു ഭവിച്ച അസ്വസ്തതകളും അലോസരങ്ങളും ദുഃഖാനുഭവങ്ങളും  എന്തെല്ലാമായിരുന്നു എന്നും  അതെങ്ങനെ പിതൃപുത്രബന്ധത്തെ ബാധിക്കുമെന്നും, അതിന്റെ കാരണങ്ങൾ എന്തെല്ലാമാണു എന്നുമാണു  ഇതുവരെ ചിന്തിച്ചതു.ഒരു സാധാരണ വിശ്വാസിയുടെ ജീവിതാനുഭവങ്ങളെല്ലാം യാക്കോബിന്റെ ജീവിതത്തിലും ദർശിക്കുവാൻ കഴിയും. എന്നാൽ തകർന്നു പോകും എന്നു തോന്നിയ കുടുംബബന്ധങ്ങളെയെല്ലാം അനുഗ്രഹകരമായ  ബന്ധങ്ങളായി മാറ്റിയെടുക്കുവാൻ യാക്കോബിനു കഴിഞ്ഞുവെന്നതാണു അദ്ദേഹത്തെ ഗോത്രപിതാക്കന്മാരുടെ പിതാവു എന്ന പദവിയിലേക്കു ഉയർത്തിയതും നമ്മിൽ നിന്നു വ്യതിരിക്തനാക്കി നിർത്തുന്നതും.സുഖദുഃഖസമ്മിശ്രങ്ങളും പ്രശ്നങ്ങളും പ്രതിസന്ധികളും ഉള്ളതുമായ ജീവിതത്തെ എങ്ങനെ  സന്തോഷപര്യവസായിയായി തീർക്കാമെന്നും യാക്കോബിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.
                                  ,             വീഴ്ചകളും താഴ്ചകളും കുറ്റങ്ങളും കുറവുകളും ഉണ്ടാകുമ്പോഴെല്ലാം ദൈവികസംസർഗ്ഗത്തിലൂടെ അതു തിരിച്ചറിയാനും അവ പരിഹരിച്ചു മുന്നേറുവാനും യാക്കോബിനു സാധിച്ചു എന്നതാണു  അദ്ദേഹത്തിൽ കാണുന്ന അനുകരണീയമായ മഹത്വം. സ്വന്തം ആഗ്രഹങ്ങൾ നേടിയെടുക്കുവാനുള്ള വ്യഗ്രതയിൽ ബന്ധങ്ങൾക്കു അർഹിക്കുന്ന സ്ഥാനം നൽകാതെ അപ്പനേയും സഹോദരനേയും ദുഃഖിപ്പിക്കുകയും, തന്മൂലം അവരിൽ നിന്നു അകലുകയും ചെയ്ത യാക്കോബു ആശ്വാസം തേടിയെത്തിയതു ദൈവത്തോടുള്ള ബന്ധത്തിലായിരുന്നു.എന്നതു നാം കണ്ടുകഴിഞ്ഞതാണല്ലോ. ലൂസിനെ ബഥേലാക്കിയ ദൈവിക സംസർഗ്ഗത്തിൽ  ചില മാനുഷികമായ വൈകല്യങ്ങൾ കാണുന്നുണ്ടെങ്കിലും, ജ്യേഷ്ഠനായ ഏശാവു ദൈവത്തിൽ നിന്നു സ്വയം അകന്നു പോയപ്പോൾ യാക്കോബു ദൈവത്തോടു അടുക്കുവാൻ താല്പര്യം കാണിച്ചു എന്നതു യാക്കോബിൽ കാണുന്ന അനുകരണീയമായ  ഒരു മാറ്റമാണു. തുടർന്നുള്ള ജീവിതാനുഭവങ്ങളിൽനിന്നു പിതാക്കന്മാരെ വഴിനടത്തിയ ദൈവസ്നേഹത്തേയും കരുതലിനേയും തിരിച്ചറിയാനും  ഉടമ്പടി കൂടാതെ ദൈവത്തിൽ സങ്കേതപ്പെടുവാനും യാക്കോബിനു കഴിഞ്ഞു. അപ്പന്റെ ഭവനത്തിലേക്കുള്ള മടക്ക യാത്രയിൽ  തന്റെ പ്രവൃത്തികൊണ്ടു ശത്രുവായി തീർന്ന ജ്യേഷ്ഠനെ അഭിമുഖീകരിക്കേണ്ടി വരുന്നതിലള്ള ഭയവും വ്യാകുലതയും മനസ്സിനെ വല്ലാതെ അലട്ടിയപ്പോൾ യാക്കോബു ആശ്രയം തേടിയതു ദൈവസന്നിധിയിൽ ആണു. ലൂസിൽനിന്നു ഇവിടെ വരെ എത്തിയ ജീവിത പ്രയാണത്തിൽ , ദൈവത്തോടുള്ള ബന്ധത്തിൽ  വന്ന ഗുണകരമായ മാറ്റം എങ്ങനെയുള്ളതായിരുന്നു എന്നു അവിടെവെച്ചുള്ള യാക്കോബിന്റെ  പ്രാർത്ഥനയിൽ നമുക്കു വായിച്ചെടുക്കുവാൻ കഴിയും.
                                           പഴയനിമത്തിൽ   വായിക്കുന്ന വ്യക്തിപരമായ ചുരുക്കം പ്രാർത്ഥനകളിൽ ഒട്ടും അപ്രധാനമല്ലാത്ത സ്ഥാനമാണു യാക്കോബിന്റെ ഈ പ്രാർത്ഥനയ്ക്കുള്ളതു. ആ പ്രാർത്ഥന ശ്രദ്ധിക്കൂഃ ഉല്പഃ 32; 9-12 '' എന്റെ പിതാവായ അബ്രഹാമിന്റെ ദൈവവും എന്റെ പിതാവായ യിസഹാക്കിന്റെ ദൈവവുമായുള്ളോവേ, നിന്റെ ദേശത്തേക്കും നിന്റെ ചാർച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക, ഞാൻ നിനക്കു നന്മ ചെയ്യുമെന്നു എന്നോടു അരുളിച്ചെയ്ത യഹോവേ, അടിയനോടു കാണിച്ചിരിക്കുന്ന സകല ദയയ്ക്കും ഞാൻ അപാത്രമത്രേ.ഒരു വടിയോടു കൂടെ മാത്രമല്ലോ ഞാൻ  യോർദ്ദാൻ കടന്നതു. ഇപ്പോഴോ ഞാൻ രണ്ടു കൂട്ടമായി തീർന്നിരിക്കുന്നു. എന്റെ സഹോദരനായ  ഏശാവിന്റെ കൈയ്യില്നി‍ന്നു എന്നെ രക്ഷിക്കേണമേ.പക്ഷെ., അവൻ വന്നു എന്നേയും മക്കളോടു കൂടെ തള്ളയേയും നശിപ്പിക്കും എന്നു ഞാൻ  ഭയപ്പെടുന്നു. നീയോ ഞാൻ  നിന്നോടു നന്മ ചെയ്യും, നിന്റെ സന്തതിയെ പെരുപ്പം കൊണ്ടു എണ്ണിക്കൂടാത്ത കൽക്കരയിലെ മണൽ പോലെ ആക്കുമെന്നു അരുളിച്ചെയ്തുവല്ലോ.'' ഈ പ്രാർത്ഥനയും ലൂസെന്ന പട്ടണത്തില്‍ വെച്ചു യാക്കോബു നടത്തിയ അപേക്ഷയും താരതമ്യം ചെയ്യുമ്പോൾ , ദൈവപരിജ്ഞാനത്തിലും ദൈവികസംസർഗ്ഗത്തിലും പ്രാർത്ഥനയിലും ചിന്താഗതിയിലും വിശ്വാസത്തിലും ഉണ്ടായ ഗുണകരമായ മാറ്റം നമുക്കു ദർശിക്കുവാൻ കഴിയും.
                                               ലൂസിലെ നേർച്ചയിൽ ഉടമ്പടിയോടു കൂടിയ ദൈവികബന്ധമാണല്ലോ കണ്ടതു. എന്നാൽ ഈ പ്രാർത്ഥനയിൽ  ഒരു വ്യവസ്ഥയുമില്ല. തന്നെ സഹോദരന്റെ കൈയ്യിൽനിന്നു രക്ഷിക്കുകയാണെങ്കിൽ പകരം എന്തെങ്കിലും  ദൈവത്തിനു വേണ്ടി ചെയ്തകൊള്ളാമെന്നും പറയുന്നില്ല. അന്നു വാഗ്ദത്തങ്ങളിൽ അത്ര വിശ്വാസമില്ലായിരുന്നു എങ്കിൽ ഇന്നു ദൈവം നൽകിയ വാഗ്ദത്തങ്ങളാണു യാക്കോബു എടുത്തു പറയുന്നതു.മാത്രമല്ല,ദൈവത്തിൽ തന്നെത്തന്നെ സമർപ്പിക്കുകയല്ലാതെ തന്റെ പദ്ധതിപ്രകാരം ദൈവം പ്രവർത്തിക്കണമെന്നും പറയുന്നില്ല. അതുവരെ താൻ നേടിയതെല്ലാം തന്റെ കഴിവുകൊണ്ടുാണു എന്നു പറയുന്നുമില്ല.ലഭിച്ചതൊന്നും തന്റെ മഹത്വം കൊണ്ടാണെന്നു അഹങ്കരിക്കുന്നുമില്ല.അതുകൊണ്ടാണു യാക്കോബു '' അടിയനോടു കാണിച്ച ദയയ്ക്കും വിശ്വസ്തയ്ക്കും ഞാൻ അപാത്രമത്രേ, ഒരു വടിയോടു കൂടെയല്ലയോ ഞാൻ  യോർദ്ദാൻ കടന്നതു 'എന്നു' പറയുന്നതു. അപാത്രത്തിൽ കരുണ വർഷിക്കുന്ന ദൈവസ്നേഹത്തേയും കരുതലിനേയും ജീവിതാനുഭവത്തിൽ കൂടെ യാക്കോബു തിരിച്ചറിഞ്ഞിരിക്കുന്നു. പശ്ചാത്താപവിവശമായ  ഒരു ഹൃദയത്തന്റേയും അനുതാപത്താൽ ഈറനണിഞ്ഞ ഒരു മനസ്സിന്റേയും തുടിപ്പുകൾ ഈ വാക്കുകളിൽ മുഴങ്ങുന്നുണ്ടു. തന്നെ ഇത്രയുംനാൾ അത്ഭുതകരമായി വഴിനടത്തിയ ദൈവത്തെ എന്റെ ദൈവമേ എന്നു വിളിക്കുവാൻ പോലും തനിക്കു യോഗ്യതയില്ലായെന്നു '' എന്റെ പിതാവായ അബ്രഹാമിന്റെ ദൈവവും എന്റെ പിതാവായ യിസഹാക്കിന്റെ ദൈവവുമായുള്ളോവേ  എന്ന സംബോധനയിൽ വെളിവാകുന്നു. മാത്രമല്ല, എന്റെ യോഗ്യതകൊണ്ടല്ല, പിതാക്കന്മാരുടെ യോഗ്യതയാണു ഈ വലിയ കൃപയ്ക്കു കാരണമെന്നും ഇതിൽ ധ്വനിക്കുന്നു. വിനയാന്വിതനായി നിൽക്കുന്ന ഒരു സത്യവാശ്വാസിയുടെ ചിത്രമാണു  അവിടെ കാണുന്നതു.
                                               നുറുങ്ങിയ ഹൃദയത്തോടു കൂടിയുള്ള പ്രാർത്ഥനയുടെ ഫലമായി  പുതിയ വഴികൾ  യഹോവ യാക്കോബിനു തുറന്നു കൊടുത്തു.യാബൂക്കു നദീതടത്തിൽ വെച്ചു യഹോവയുടെ ദൂതനെ കണ്ടു മുട്ടുന്നു. അനുഗഹങ്ങൾ നേടിയെടുത്തു. കോപാകുലനായിരുന്ന ജ്യേഷ്ഠൻ ശാന്തനായി അനുജനെ സ്വീകരിച്ചു. എങ്കിലും പ്രലോഭനങ്ങൾ യാക്കോബിനെ വേട്ടയാടി കൊണ്ടിരുന്നു. ബഥേലിനെ വിട്ടു ശേഖേമിൽ പോയി യഹോവ തിരികെ വിളിച്ചു ബഥേലിലേക്കു വിട്ടു. കുടുംബം ഒരു ബഥേലായി പരിണമിച്ചു. പഴയജീവിതത്തിലെ പിഴവുകൾ പിന്നെയും ദുഃഖങ്ങൾ നൽകിക്കൊണ്ടിരുന്നു. പക്ഷെ,കുറ്റങ്ങളിലൂടെയൂം കുറവുകളിലൂടെയൂം വീഴ്ചകളിലൂടെയും താഴ്ചകളിലൂടെയും പ്രയാണം ചെയ്തു, ദൈവോന്മുഖമായ  ഒരു ജീവിതത്തിലേക്കു പതുക്കെ പതുക്കെ നടന്നടുക്കുന്ന  കാഴ്ചയാണു ഇവിടെ നാം കണ്ടതു. അങ്ങനെ സന്തോഷകരമായ ഒരു കുടുംബജീവിതത്തിലേക്കും ഭാഗ്യകരമായ  ഒരു അവസാനത്തിലേക്കും കടന്നു ചെല്ലുവാനുള്ള യോഗ്യത  യാക്കോബു നേടിയെടുത്തു.ജീവിതദർശനത്തിലും വിശ്വാസത്തിലും സാരമായ മാറ്റമാണു യാക്കോബിൽ ഉണ്ടായതു. മിസ്രയീമിൽ , തന്റെ പ്രിയപുത്രൻ യൗസേപ്പിന്റെ അടുക്കൽ  എത്തിയപ്പോൾ ,ഫറവോൻ  യാക്കോബിനോടു  എത്രവയസ്സായി എന്നു ചോദിച്ചതിനു നൽകിയ മറുപടിയിൽ  യാക്കോബു നേടിയെടുത്ത ആത്മീയ നിലവാരം നമുക്കു കാണാം.ഉല്പഃ 47;9 ''എന്റെ പരദേശ പ്രയാണത്തിന്റെ കാലം  120 സംവത്സരമായിരിക്കുന്നു.എന്റെ ആയുസ്സു ചുരുക്കവും കഷ്ടമുള്ളതും അത്രേ.എന്റെ പിതാക്കന്മാരുടെ ആയുഷ്ക്കാലത്തോളം എത്തീട്ടുമില്ല.''ലോകത്തിന്റെ പിന്നാലെ ഓടുകയും സമ്പത്തിനു അമിതപ്രാധാന്യം കല്പിക്കുകയും ചെയ്തിരുന്ന യാക്കോബിന്റെ ജീവിതവീക്ഷണത്തിലും ആദ്ധ്യാത്മിക ചിന്തയിലും വന്നുചേർന്ന വലിയ പരിണാമമാണു ഈ വാക്കുകളിൽ പ്രകടമാകുന്നതു.ഈ ലോകം ശാശ്വതമല്ല, അതു ഒരു പരദേശപ്രയാണം മാത്രമാണു എന്ന വലിയ ആത്മീയദർശനം ഉൾക്കൊണ്ട ഒരു പിതാവായി യാക്കോബു മാറിയെന്നതാണു  ഭാഗ്യകരമായ ഒരന്ത്യത്തിനും ഗോത്രപിതാക്കന്മാരുടെ പിതാവു എന്ന വലിയ  പദവിക്കും യാക്കോബിനെ അർഹനാക്കിയതു.
                                           ഒരു സാധാരണ വിശ്വാസിയുടെ ബലഹീനതകളും കുറവുകളും ഉള്ള യാക്കോബു ദൈവസംസർഗ്ഗത്തിലൂടെ പടിപിയായി ഉയർന്നു ഭാഗ്യകരമായ ഒരു കുടുംബജീവിതത്തിന്റെ ഉടമയായി പരിണമിച്ചതാണു ഇതുവരെ നാം കാണുകയും ചിന്തിക്കുകയും ചെയ്തതു. സൗഭാഗ്യകരമായ ഒരു കുടുംബജീവിതത്തിനു ആവശ്യമായതു എന്തെല്ലാംഎന്നു നമ്മെ പഠിപ്പിക്കുന്നതോടൊപ്പം കുടുംബജീവിതത്തിന്റെ സന്തോഷം കെടുത്തി കളയുന്ന ഘടകങ്ങൾ എന്തെല്ലാമെന്നും യാക്കോബിന്റെ കുടുംബ ജീവിതം ചൂടണ്ടിക്കാണിച്ചു തരുന്നു. ബലഹീനതയിൽ വീഴ്ചകളും കുറവുകളും ഉണ്ടാകാമെങ്കിലും!,ദൈവത്തോടു അടുത്തുചെന്നു,അതെല്ലാം തിരിച്ചറിഞ്ഞു പശ്ചാത്തപിച്ചു ഏറ്റുപറഞ്ഞു  ഉപേക്ഷിച്ചു ഒരു പുതിയ  ജീവിതത്തിന്റെ  ഉടമയായി മാറുകയും പ്രാർത്ഥനയില്‍ സങ്കേതപ്പെടുകയും ചെയ്യുമ്പോൾ കരുണാമയനായ ദൈവം നമ്മെ കൈപിടിച്ചു തളർന്നു പോകാതെ താങ്ങി നടത്തും എന്ന വലിയ സന്ദേശം യാക്കോബിന്റെ ജീവിതം നമുക്കു പകർന്നു തരുന്നു. അതോടൊപ്പം കുടുംബജീവിതത്തിന്റെ സന്തോഷവും സമാധാനവും ആയി മാറേണ്ട മക്കൾ ദുഃഖം നൽകുന്നവരായി പരിണമിക്കുന്നതിന്റെ കാരണവും ഇവിടെ  കാണാവുന്നതാണു. കലുഷമായ കുടുംബാന്തരീക്ഷമാണു അതിനുള്ള ഒരു കാരണം.പരസ്പരം കലഹിക്കുകയും മത്സരിക്കുകയും ചെയ്യുന്ന അമ്മമാരും,അതിന്റെ ഇടയിൽ ഇതികർത്തവ്യതാമൂഡനായി വർത്തിക്കുന്ന പിതാവും കുടുംബത്തിന്റെ സ്വസ്തതയും സമാധാനവും കെടുത്തി കളയുന്നു.സൽസ്വഭാവത്തിന്റെ ബാലപാഠങ്ങൾ കണ്ടും കേട്ടും അനുഭവിച്ചും വളരേണ്ട ബാല്യകൗമാരയൗവ്വനങ്ങൾ പിന്നട്ടതു ഇതൊന്നും പ്രാപിക്കുവാൻ ഇടനൽകാത്ത കുടുംബാന്തരീക്ഷത്തിലായിരുന്നുവല്ലോ.ശരിയായ സ്നേഹവും കരുതലും ശിക്ഷണവും അവർക്കു അവിടെനിന്നു ലഭിച്ചില്ലെന്നു മാത്രമല്ല, മത്സരത്തിന്റേയും വിദ്വേഷത്തിന്റേയും സ്നേഹരാഹിത്യത്തിന്റേയും പാഠങ്ങളാണു അവർക്കു അവിടെനിന്നു ലഭിച്ചതു. ദൈവം പോകേണ്ടുന്ന നല്ലപാത കാണിച്ചിട്ടും,അതു വിട്ടു ലോകമോഹങ്ങളുടെ പിന്നാലെ പോയതും മക്കളെ വഴിതെറ്റിക്കുവാൻ കാരണമായി എന്നതും ഇവിടെ ശ്രദ്ധിക്കേണ്ടതാണു. യാക്കോബിന്റെ കുടുംബജീവിതം ഓതിത്തരുന്ന ഈവിധ നല്ലപാഠങ്ങൾ ഉൾക്കൊണ്ടു സന്തോഷപ്രദവൂം സമാധാനപൂർണ്ണവും ആയ ഒരു കുടുംബമായി പരിണമിക്കുവാൻ ഈ ചിന്തകൾ ഉപകരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30