കൗടുംബികം-4

4- ലോത്തിനെറെ കുടുംബം
------------------------------
                                               അബഹാമിന്റെ ജീവചരിത്രത്തിൽ  നാം കാണുന്ന മറ്റൊരു കഥാപാത്രമാണു ലോത്തു.അബ്രഹാമിനെ കുറിച്ചു പറയുമ്പോൾ ഇടയ്ക്കിടയ്ക്കു പരാമർശിക്കപ്പെടുന്ന ഒരാളായിട്ടാണു ലോത്തിനെ അവതരിപ്പിച്ചിരിക്കുന്നതു.അബ്രഹാമിന്റെ സവിശേഷതകൾ വ്യക്തമാക്കുവാൻ ഉപകരിക്കുന്ന വ്യക്തകളേയും സംഭവങ്ങളേയും പറയുമ്പോൾ, അവരേക്കാൾ പ്രാധാന്യം അബ്രഹാമിനു കല്പിക്കുന്നതിനാൽ  ലോത്തിനെപ്പോലെയുള്ളവരുടെ ജീവചരിത്രത്തിന്റെ പൂർണ്ണരൂപം അവിടെ നമുക്കു ലഭിക്കുന്നില്ല.അതുകൊണ്ടുതന്നെ ,കുടുംബ ചിന്തയിൽ ,അബ്രഹാമിൽ നാം ദർശിച്ചതുപോലെ അനുകരണീയങ്ങളായ സവിശേഷതകളൊന്നും ലോത്തിന്റെ ചരിത്രത്തിൽ കണ്ടെത്തുവാൻ കഴിയില്ല.ലോത്തിന്റെ കുടുംബജീവിതത്തെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ അവിടെയില്ലാത്തതിനാൽ കുടുംബജീവിതത്തെ വിലയിരുത്തുവാൻ മതിയായ കുടുംബബന്ധങ്ങളും അധികമൊന്നും അവിടെ നമുക്കു വായിച്ചെടുക്കുവാൻ കഴിയുന്നുമില്ല.എങ്കിലും പരാജയപ്പെട്ട ഒരു കുടുംബത്തിന്റെ ചെറിയ ചിത്രം അവ്യക്തമായിട്ടാണെങ്കിലും അവിടെ നമുക്കു ദർശിക്കുവാൻ കഴിയും.ലോത്തിന്റെ കുടുംബജീവിതപരാജയത്തിന്റെ കാരണങ്ങൾ എന്തെല്ലാമാണെന്നു ഈ വിവരണങ്ങളിൽ കണ്ടെത്തുവാൻ ഉള്ള ശ്രമമാണു ഇവിടെ ലക്ഷ്യമാക്കുന്നതു.ആ പരാജയകാരണങ്ങളെ ഒഴിവാക്കി അനുഗ്രഹകരമായ ഒരു കുടുംബജീവിതത്തിനു ഈ ചിന്തകൾ ഉപകരിക്കും എന്ന ശുഭചിന്തകളാണു അതിനു പ്രേരകമായ വസ്തുത.
ലഘു ജീവചരിത്രം.
--------------------
                                       തേരഹിന്റെ ഇളയപുത്രനുംഅബ്രഹാമിന്റെ ഇളയസഹോദരനുമായ ഹാരാന്റെ പുത്രനാണു ലോത്തു.ലോത്തു ജനിച്ചശേഷം താമസിയാതെ ഹാരാൻ മരിച്ചു.ലോത്തിന്റെ മാതാവിനെക്കുറിച്ചു ഒരു പരാമർശവുമില്ല. അവരും ജീവിച്ചിരിപ്പില്ലായെന്നു ഊഹിക്കാനാണു സാദ്ധ്യത.കാരണം പിതൃസഹോദരനായ അബ്രഹാമിന്റെ സംരക്ഷണയിലാണു പിന്നീടു ലോത്തു വളർന്നതു.യഹോവയുടെ അരുളപ്പാടു അനുസരിച്ചു പിതൃഭവനത്തേയും ചാർച്ചക്കാരേയും ദേശത്തേയും വിട്ടു കാണിപ്പാനിരിക്കുന്ന ദേശത്തേക്കു യാത്ര പുറപ്പെട്ട അബ്രഹാം അനാഥനായ ലോത്തിനേയും കൂടെ കൊണ്ടുപോകുന്നു.അബ്രഹാമിനെ പോലെ ലോത്തും സമ്പന്നനായി.അവർക്കു ഒന്നിച്ചു പാർപ്പാൻ ദേശം മതിയാകാതെ വന്നതിനാലും ഇടയന്മാർ തമ്മിൽ ഇടർച്ച ഉണ്ടായതിനാലും അവർ പിരിയാൻ തീരുമാനിച്ചു.ഇഷ്ടമുള്ള ദേശം തെരഞ്ഞെടുത്തു കൊള്ളുവാൻ അബ്രഹാം പറഞ്ഞതിനാൽ നീരോട്ടമുള്ള ദേശം ലോത്തു തെരഞ്ഞെടുത്തു . സമ്പന്നമായ ആ പട്ടണത്തിലെ വാസം സമ്പത്തു വർദ്ധിപ്പിച്ചെങ്കിലും അധികകാലം സമാധാനമായി അവിടെ ജീവിക്കുവാൻ ലോത്തിനു കഴിഞ്ഞില്ല. സോദോം രാജാവും അയൽ രാജ്യങ്ങളുമായുള്ള യുദ്ധത്തിൽ  സോദോം രാജാവു തോറ്റോടുകയും ലോത്തിനേയും കുടുംബത്തേയും ശത്രുക്കൾ  പിടിച്ചു കൊണ്ടു പോകുകയും ചെയ്തു.അബ്രഹാം അവരോടു യുദ്ധം ചെയ്തു ലോത്തിനേയും കുടുംബത്തേയും അവരുടെ സമ്പത്തും വീണ്ടെടുത്തു.എന്നാൽ ദേശം വീണ്ടും കൂടുതൽ വഷളായതിനാൽ യഹോവ അതിനെ നശിപ്പിക്കുവാൻ തീരുമാനിച്ചു.തന്റെ സ്നേഹിതനായ അബ്രഹാമിനെ അതു യഹോവ അറിയിച്ചു.അബ്രഹാം ലോത്തിനു വേണ്ടിയും ദേശത്തിനു വേണ്ടിയും മദ്ധ്യസ്ഥത അണച്ചെങ്കിലും,അവരുടെ വഷളത്തരങ്ങൾ അസഹനീയമായതിനാൽ യഹോവ അവരെ നശിപ്പിക്കുവാൻ തീരുമാനിച്ചു. എങ്കിലും അബ്രഹാമിനെ ഓർത്തു ലോത്തിനേയും കുടുംബത്തേയും അവരോടുകൂടെ നശിപ്പിക്കാതെ രക്ഷിച്ചു.എന്നാൽ രക്ഷയ്ക്കായി പർവ്വതത്തിലേക്കു ഓടിപ്പോക എന്നു ദൂതൻ മുഖാന്തിരം യഹോവ അരുളിച്ചെയ്തെങ്കിലും അതിന്റെ ബുദ്ധിമുട്ടു ഓർത്തു  ലോത്തു മറ്റൊരു വഴികണ്ടെത്തി. സോവാറിലേക്കു പോകുവാനുള്ള തന്റെ ആഗ്രഹം അറിയിച്ചതനുസരിച്ചു ദൂതന്റെ അനുവാദത്തോടെ അവിടേക്കു പോയി.തിരിഞ്ഞുനോക്കരുതു എന്ന ദൂതന്റെ  വാക്കിനു വില കല്പിക്കാതെ ലോത്തിന്റെ ഭാര്യ തിരിഞ്ഞു നോക്കുകയും ഉപ്പുതൂണായി മാറുകയും ചെയ്തു.ദുരന്തങ്ങൾ ലോത്തിനെ വേട്ടയാടി കൊണ്ടിരുന്നു.സോദോം ഗൊമോറോയുടെ നാശം ലോത്തിൽ ഭീതി വളർത്തിയതിനാൽ അവനും പെൺമക്കളും കൂടി ഒരു ഗുഹയിൽ പോയി പാർത്തു.അവിടെവെച്ചു ലോത്തിന്റെ പെൺമക്കൾ അപ്പനു മദ്യം കൊടുത്തു ലഹരിപിടിപ്പിച്ചു അവനോടൊപ്പം ശയിച്ചു മക്കളെ സമ്പാദിച്ചു.മോവാബ്യരും അമ്മോന്യരും എന്ന രണ്ടു ജാതികൾ അങ്ങനെ ഉണ്ടായിയെന്നിങ്ങനെ അല്ലാതെ ലോത്തിനെക്കുറിച്ചോ മക്കളക്കുറിച്ചോ പിന്നീടു ഒന്നും പറയുന്നില്ല.എങ്കിലും സംക്ഷിപ്തമായ ഈ വിവരണത്തിലൂടെ  ചില സനാതന സത്യങ്ങൾ നമുക്കു വായിച്ചെടുക്കുവാൻ കഴിയും. അതാകട്ടെ ലോത്തിന്റെ കുടുംബജീവിത പരാജയത്തിലേക്കു വെളിച്ചം വീശുവാൻ മതിയായവയുമാണു.
                                      മൂല്യവത്തായ ബന്ധങ്ങളെ പരിക്കു കൂടാതെ പരിരക്ഷിക്കുവാൻ കഴിയാതെ പോയതാണു  ലോത്തിന്റെ  കുടുംബജീവിതം ഒരു പരാജയമായി തീരുവാനുള്ള പ്രധാന കാരണം.ദൈവം മനുഷ്യർക്കു അനേകം ബന്ധങ്ങളാണു നൽകിയിരിക്കുന്നതു.ചെറുതും വലുതും അടുത്തതും അകന്നതുമായ ഈ ബന്ധങ്ങളുടെ എല്ലാം ഉദ്ദേശം ,തനിക്കു സന്തോഷവും സമാധാനവും  ലഭിക്കുക എന്നതു മാത്രമല്ല,അതിലൂടെ അന്യനു സന്തോഷവും സമാധാനവും  പ്രദാനം ചെയ്യുക എന്നതു കൂടിയാണു. മൃഗങ്ങളിൽ നിന്നു മനുഷ്യനു ഉണ്ടായിരിക്കേണ്ട വലിയ വ്യത്യാസവും അതുതന്നെയാണു.എന്നാൽ സ്വാർത്ഥമതിയായ മനുഷ്യൻ ഈ ബന്ധങ്ങളെയെല്ലാം, സ്വന്ത സുഖത്തിനും സന്തോഷത്തിനും ഉള്ളതായി മാത്രം കാണുന്നു.തന്മൂലം അവനു ക്ഷണികമായ സന്തോഷവും സുഖവും ലഭിക്കുമെങ്കിലും താമസമെന്യേ അതു തന്റേയും അന്യന്റേയും സുഖവും സന്തോഷവും സമാധാനവും  കൊടുത്തിക്കളയുന്നു.കുടുംബജീവിതത്തിലാണെങ്കിലും സാമൂഹ്യതലത്തിലാണെങ്കിലും,ഭദ്രമായ  ഒരു കുടുംബത്തിനും ,സമാധാനമുള്ള ഒരു സമൂഹത്തിന്റെ നിലനില്പിനും പരസ്പരപൂരകങ്ങളായി വർത്തിക്കുന്ന മനുഷ്യബന്ധങ്ങള്‍ അനിവാര്യമാണു. ഈ വലിയ സത്യം മനസ്സിൽ വച്ചുകൊണ്ടു ലോത്തിന്റെ ബന്ധങ്ങളെ  പരിശോധിക്കുമ്പോൾ ബന്ധങ്ങൾക്കു കുടുംബജീവിതത്തിലുള്ള സ്ഥാനം എത്ര വലിയതാണു  എന്നു ഗ്രഹിക്കുവാൻ കഴിയും.
                                              ലോത്തിന്റെ കുടുംബബന്ധങ്ങളെക്കുറിച്ചു അധിക പരാമർശങ്ങളൊന്നും ഇവിടെ ലഭിക്കുന്നില്ല.കുടുംബജീവിതത്തിന്റെ അനിവാര്യ ഘടകങ്ങളായ ഭാരാഭർത്തൃബന്ധം, പിതൃപുത്രബന്ധം  തുടങ്ങിയവയെ കുറിച്ചു വ്യക്തമായി ഒന്നും പറയുന്നില്ല.ആ ബന്ധങ്ങൾക്കു വലിയ കോട്ടമൊന്നും ഉണ്ടായിരുന്നില്ല എന്നു ഊഹിക്കാം.കാരണം അവരെല്ലാം,ഭാര്യയും മക്കളും ലോത്തിന്റെ ചിന്താഗതിക്കാർ തന്നെയായിരുന്നു. എങ്കിലും  ആ ബന്ധങ്ങൾ പൂർണ്ണ സുഖവും സന്തോഷവും നൽകിയിരുന്നുമില്ല. അപ്പൻ ബാല്യത്തിൽ തന്നെ മരിച്ചു. ഭാര്യ അകാലത്തിൽ നഷ്ടപ്പെട്ടു.മക്കളെ കുറിച്ചും സന്തോഷിക്കുവാൻ കഴിയുന്നുമില്ല.ആ വിധത്തിൽ കുടുംബജീവിതം ദുഃഖപര്യവസായിയായി പരിണമിച്ചതു  കാണുമ്പോൾ മറ്റുു ബന്ധങ്ങൾക്കും കുടുംബജുവിത ഭദ്രതയിൽ വലിയ സ്ഥാനമാണുള്ളതു എന്നു വ്യക്തമാകുന്നു.പിതൃസഹോദരനായ അബ്രഹാമിനോടുള്ള  ബന്ധമാണു ഇവിടെ പരാമർശിച്ചിട്ടുള്ളതു.അനാഥനായി തീർന്ന തന്നെ കൂടെ കോണ്ടുപോകുകയും ആവശ്യമായതെല്ലാം കുറവു കൂടാതെ നൽകുകയും ചെയ്ത അബ്രഹാമിനെ പിതാവിനേപ്പോലെ, അല്ല പിതാവായി തന്നെ സ്നേഹിക്കുകയും ആദരിക്കുകയും അനുസരിക്കുകയും ചെയ്യുവാൻ ലോത്തു കടപ്പെട്ടവനാണു.എന്നാൽ അബ്രഹാം നൽകിയ നിർല്ലോഭവും സ്വാർത്ഥരഹിതവുമായ സ്നേഹത്തിനും കരുതലിനും തുല്യമായ  സ്നേഹം തിരികെ കൊടുക്കുവാൻ ലോത്തിനു കഴിഞ്ഞിട്ടില്ലായെന്നു  വ്യക്തമാക്കുന്ന സംഭവങ്ങളാണു വി.വേദപുസ്തകം വരച്ചു കാണാക്കുന്നതു.ഒരുവിധത്തിൽ പറഞ്ഞാൽ ലോത്തിന്റെ ജീവിതം മുഴുവനും അബ്രഹാമിനു കടപ്പെട്ടതു തന്നെയാണു. എന്നാൽ അതിനനുസരണമായ വിധേയത്തവും കടപ്പാടും ലോത്തിൽ ഉണ്ടായിരുന്നില്ല എന്നു ഉല്പഃ 13, 14 അദ്ധ്യായങ്ങളിൽ വിവരിച്ചിരിക്കുന്ന രണ്ടു സംഭവങ്ങൾ വ്യക്തമാക്കുന്നു. ഈ രണ്ടു സംഭവങ്ങളും അവിടെയുള്ള ഇരവരുടേയും മനോഭാവങ്ങളും പ്രവർത്തനങ്ങളും,ബന്ധശൈഥില്യവും അതിന്റെ കാരണങ്ങളുമെല്ലാം അബ്രഹാമിന്റെ കുടുംബബന്ധങ്ങളെ കുറിച്ചുള്ള ചിന്തയിൽ വിശദമായി പഠിക്കുകയും പരിശോധിക്കുകയും ചെയ്തു കഴിഞ്ഞതാണു.എങ്കിലും ഇവിടെ നമ്മുടെ ചിന്തയുടെ സൂഗമമായ പുരോഗതിക്കു വേണ്ടി അവ സൂചിപ്പിക്കുക മാത്രം ചെയ്യുന്നു.
                             ഉല്പത്തി പുസ്തകം പതിമൂന്നാം അദ്ധ്യായത്തിൽ ,ഒന്നിച്ചു ജീവിക്കുവാൻ കഴിയാതെ വന്നതിനാൽ അബ്രഹാമും ലോത്തും വേർപിരിയുന്നതാണു രേഖപ്പെടുത്തിയിരിക്കുന്നതു.പരസ്പരം വീതം വെച്ചു പിരിഞ്ഞപ്പോൾ  അബ്രഹാം കാണിച്ച സ്നേഹവും വിശാലമനസ്കതയും ലോത്തിന്റെ സങ്കുചിതമനോഭാവവും അബഹാമിന്റെ കുടുംബചിന്തയിൽ നേരത്തെ വിശദമായി പറഞ്ഞിട്ടുണ്ടു.മാത്രമല്ല,  ബന്ധങ്ങൾക്കു വിലകല്പിക്കുന്ന ഒരാളായിരുന്നു ലോത്തു എങ്കിൽ അബ്രഹാം പിതാവിനു ഇഷ്ടമുള്ളതു തനിക്കു തന്നാൽ മതിയെന്നും,തികച്ചും സ്വാർത്ഥമതിയായിതു കൊണ്ടാണു  നീരോട്ടമുള്ള സ്‌ഥലം തെരഞ്ഞെടത്തതു എന്നും നാം അവിടെ ചിന്തിച്ചതാണു. ഇവിടെ ലോത്തു,സ്വത്തു വീതം വെയ്ക്കുമ്പോൾ സാധാരണ മനുഷ്യന്റെ നിലവാരത്തിൽ നില്ക്കുന്നതേയുള്ളു.
                                      ഉല്പത്തി പുസ്തകം പതിനാലാം അദ്ധ്യായത്തിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളും അബ്രഹാമിന്റെ കുടുംബചിന്തയിൽ പരിചിന്തിച്ചതാണെങ്കിലും, ലോത്തിന്റെ ബന്ധത്തെ കുറിച്ചുള്ള  പഠനത്തിൽ കുറേക്കൂടെ ഗൗരവമർഹിക്കുന്നതാകയാൽ വിശദമായ ഒരു പഠനം ഇവിടെ ആവശ്യമാണു. ലോത്തിന്റെ ബന്ധങ്ങൾ സുഖകരമാകാതിരുന്നതിനുള്ള പ്രധാനകാരണം ഇവിടെ കണ്ടെത്താൻ കഴിയുന്നു.സംഭവം പരിചിതമെങ്കിലും ആവർത്തിക്കേണ്ടതു ഇവിടെ ആവശ്യമായിരിക്കുന്നു.പ്രശ്നരഹിതവും സുഗമമവുമായി ജീവിതം മുന്നോട്ടു പോകുമ്പോൾ  ജീവതത്തെ വിലയിരുത്തുവാൻ ആരും ശ്രമിക്കാറില്ലെങ്കിലും,പ്രശ്നങ്ങളും അനിഷ്ടകരങ്ങളായ അനുഭവങ്ങളും നഷ്ടങ്ങളും ഉണ്ടാകുമ്പോൾ തിരിഞ്ഞുനോക്കി വന്നു പോയ വൈകല്യങ്ങളെ തിരിച്ചറിഞ്ഞു തിരുത്തുമ്പോഴാണു മനുഷ്യൻ മനുഷ്യനാകുന്നതും ജീവിതം സമാധാനവും സന്തോഷമുള്ളതുമായി ഭവിക്കുന്നതും.അനുഭവങ്ങളിൽ നിന്നു പാഠം പഠിക്കാത്തവരുടെ ജീവിതം ദുഃഖപര്യവസായി ആയിത്തീരുമെന്നു ലോത്തിന്റെ വന്നു ഭവിച്ച ഈ അനുഭവം നമ്മെ പഠിപ്പിക്കുന്നു.
                                      ലൗകികസമ്പത്തിനു ബന്ധങ്ങളേക്കാൾ വില കല്പിച്ച ലോത്തിനു സമ്പത്തു നഷ്ടപ്പെടുക മാത്രമല്ല ഫലഭൂയിഷ്ടമെന്നു കണ്ടു തെരഞ്ഞടുത്ത നാടും നഷ്ടപ്പെടുന്നു.അതെല്ലാം തിരിച്ചു കിട്ടിയതാകട്ടെ താൻ  ആരേ വിട്ടു പോയോ ആ പിതൃസഹോദരന്റെ ഔദാര്യം കൊണ്ടാണു.ഒരനുഭവം കൊണ്ടും ചിലർ പഠിക്കുകയില്ല.ലോത്തും ആ ഗണത്തിൽ പെടുന്നു. യുദ്ധം ചെയ്തു ശത്രുക്കളെ പരാജയപ്പെടുത്തി തന്നേയും കുടുംബത്തേയും  സ്വത്തുക്കളും വീണ്ടെടുത്തു നൽകിയ അബ്രഹാമിനോടു ഒരു നന്ദി വാക്കും പോലും പറയാതെയാണു ലോത്തു സോദോമിലേക്കു പോയതു.അതേസമയം യുദ്ധം ചെയ്തു തങ്ങളുടെ രാജ്യം തിരികെ തന്ന അബ്രഹാമിനോടു; ലോത്തിനേപ്പോലെയുള്ള ബന്ധമൊന്നും ഇല്ലാതിരുന്നിട്ടും സോദോം രാജാവു നന്ദി സൂചകമായി പ്രതിഫലം നൽകാൻ ശ്രമിക്കുന്നതായി ഉല്പഃ 14;21 ൽ കാണുന്നുണ്ടു. സോദോം രാജാവു പറഞ്ഞു.''ആളുകളെ എനിക്കു തരിക, സമ്പത്തു  നീ എടുത്തു കൊൾക.''പുറജാതിക്കാരനും അന്യനുമായ സോദോം രാജാവു കാട്ടിയ നന്ദിയുടെ ഒരംശം പോലും ലോത്തു കാണിച്ചില്ലായെന്നതു അത്ഭുതജനകമാണു.സോദോം രാജാവിനു അബ്രഹാമും ആയി ഒരു ബന്ധവുമില്ലല്ലോ. അപ്പോൾ അയാൾ നന്ദി കാണിച്ചേ മതിയാകു.അബ്രഹാമും ലോത്തും അങ്ങനെയല്ലല്ലോ.ഒരു പിതാവിന്റെ കടമയാണു മകനെ രക്ഷിക്കുക എന്നതു .അതിനു എന്തിനു നന്ദി പറയണം.അതാകാം ലോത്തിന്റെ ന്യായം.എന്നാൽ ഈ ദുരനുഭവത്തിനു കാരണം വീതം വെച്ചപ്പോൾ താൻ കാണിച്ച സ്വാർത്ഥതയാണെന്നു തിരിച്ചറഞ്ഞിരുന്നു എങ്കിൽ ലോത്തു രണ്ടു കാര്യങ്ങളിൽ ഒന്നെങ്കിലും ചെയ്യുമായിരുന്നു.ഒന്നു അബ്രഹാം വീണ്ടെടുത്ത സമ്പത്തു ,സോദോം രാജാവിനേപ്പോലെ അബ്രഹാമിനു കൊടുക്കുവാൻ തയ്യാറാകുമായിരുന്നു. രണ്ടു.ഇനിയും അബ്രഹാം പിതാവിനു വിട്ടു പിരിഞ്ഞു ഞാൻ ജീവിക്കയില്ലായെന്നു പറയുമായിരുന്നു. ഈ രണ്ടു കാര്യങ്ങൾ ഏതെങ്കിലും ഒന്നു ചെയ്തിരുന്നു എങ്കിൽ ആ ബന്ധം കുറേക്കൂടെ സുദൃഡമാകുമായിരുന്നു..ലോത്തു അതിനു തയ്യാറായാൽതന്നെ അബ്രഹാം അതു സമ്മതിക്കുകയില്ലായെന്നു  സോദോം രാജാവിനോടു പറഞ്ഞ മറുപടി വ്യക്തമാക്കുന്നു.സോദോം  രാജാവിനു കൊടുത്ത മറുപടി കേൾക്കുമ്പോൾ അതു വ്യക്തമാകും  ഉല്പഃ 14; 22 '' അതിനു അബ്രഹാം  സോദോം രാജാവിനോടു പറഞ്ഞതു 'ഞാൻ അബ്രഹാമിനെ സമ്പന്നനാക്കിയെന്നു നീ പറയാതിരിപ്പാൻ  ഞാൻ  ഒരു ചരടാകട്ടെ ചെരുപ്പാകട്ടെ നിനക്കുള്ളതിൽ യാതൊന്നുമാകട്ടെ എടുക്കയില്ലായെന്നു ഞാൻ  സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനായി അത്യുന്നതാനായ  ദൈവമായ  യഹോവയിങ്കലേക്കു കൈയുയർത്തി സത്യം ചെയ്യുന്നു.''ലോത്തു പശ്ചാത്തപിക്കുവാൻ അവസരം ലഭിച്ചിട്ടു അതിനു ഒരുങ്ങാതെ നാശത്തിലേക്കും അബ്രഹാം നന്മയിലേക്കും കടക്കുന്നതായി പിന്നീടു നമുക്കു കാണാം.നേടിയതെല്ലാം ഉപേക്ഷിച്ചു സോദോമിൽ നിന്നു പ്രാണരക്ഷാർത്ഥം ഓടിപ്പോകേണ്ടി വന്നതിന്റെ കാരണം ബന്ധങ്ങൾ തനിക്കു മാത്രമല്ല, തന്നോടു ബന്ധപ്പെടുന്നവർക്കും  സന്തോഷവും സമാധാനവും പ്രദാനം ചെയ്യാനുള്ളതാണെന്നു ലോത്തു മനസ്സിലാക്കിയില്ലായെന്നതാണു.
       ,                                         ലോകത്തിന്റെ പിന്നാലെ പോയി നേടിയെടുത്തതെല്ലാം ഉപേക്ഷിച്ചു ലോത്തു ഓടിപ്പോകാൻ ഇടയായതിന്റെ മറ്റൊരു കാരണവും നമുക്കു ഇവിടെ കാണാൻ കഴിയും.പിതൃസഹോദരനും വിശ്വാസികളുടെ പിതാവുമായ അബ്രഹാമിനോടു കൂടെ ബാല്യം മുതൽ ദീർഘകാലം ജീവിച്ചിട്ടും അബ്രഹാമിൽ വിളങ്ങിയിരുന്ന ദൈവവിശ്വാസവും ദൈവഭക്തിയും സ്വജീവിതത്തിൽ പകർത്തുവാൻ കഴിഞ്ഞില്ലയെന്നതാണു ലോത്തിന്റെ ജീവിതത്തിൽ വന്നു ഭവിച്ച ദുരനുഭവങ്ങൾക്കുള്ള പ്രധാന കാരണം.അബ്രഹാം യഹോവയുടെ അരുളപ്പാടു അനുസരിച്ചു മെസപ്പെത്തോമ്യയിൽ നിന്നു  കനാനിലേക്കു യാത്ര  ചെയ്തപ്പോൾ ആ യാത്രയുടെ ഇടവേളകളിലും കനാനിൽ എത്തിച്ചേർന്നു കഴിഞ്ഞും പല സന്ദർഭങ്ങളിൽ യാഗപീഠം പണിയുകയും യാഗം അർപ്പിച്ചു ദൈവത്തെ ആരാധിക്കുകയും ചെയ്തതായി വായിക്കുന്നുണ്ടു. ഇതുകണ്ടും അതിന്റെ ഫലം അനുഭവിച്ചും ജീവിച്ച ലോത്തു ഒരിക്കൽ പോലും അങ്ങനെ ചെയ്തതായി കാണുന്നില്ല. എല്ലാം നഷ്ടപ്പെട്ടു എന്നു കരുതിയിരുന്നിടത്തു നിന്നു അത്ഭുതകരമായി,ദൈവം അബ്രഹാമിലൂടെ തങ്ങളെ വീണ്ടെടുത്ത ദൈവത്തെ നല്ലവെനെന്നു രുചിച്ചറിഞ്ഞിട്ടും നന്ദി സൂചകമായി ബലിയർപ്പിക്കുവാനും ആരാധിക്കുവാനും ലോത്തു തയ്യാറായില്ല എന്നതു തന്നെ അതിനു മതിയായ തെളിവാണു.അതൊന്നു മനുഷ്യന്റെ കഴിവു മൂലമല്ലെന്നും ദൈവത്തിന്റെ അദൃശ്യകരങ്ങൾ അതിന്റെ പിന്നിലുണ്ടെന്നും തിരിച്ചറിയണമെങ്കിൽ  മനസ്സു ലൗകികചിന്തിയിൽ നിന്നു വിടുർത്തി ദൈവോന്മുഖമാക്കി എങ്കിൽ മാത്രമേ സാദ്ധ്യമാകുകയുള്ളു.
                                            ലോത്തിന്റെ ദൈവവിശ്വാസവും ദൈവഭക്തിയും ദൈവാശ്രയവും എത്രമാത്രം ഉണ്ടായിരുന്നു എന്നു സോദോമിൽ നിന്നു പ്രാണരക്ഷാർത്ഥം ഓടിപ്പോകുന്ന സന്ദർഭം വെളിവാക്കുന്നു. 19-ാംഅദ്ധ്യായത്തിൽ ആ സംഭവം രേഖപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധാപൂർവ്വം വായിക്കുമ്പോൾ അതു മനസ്സിലാക്കുവാൻ കഴിയും.ഒരു ദിവസം വൈകുന്നേരത്തു രണ്ടു ദൂതന്മാർ സോദോമിൽ എത്തി. ലോത്തു അവരെ കണ്ടു തന്റെ വീട്ടിലേക്കു നിർബ്ബന്ധിച്ചു വിളിച്ചു കൊണ്ടു പോയി. അവർക്കു ഒരു വിരുന്നു ഒരുക്കി കൊടുത്തു.രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനു മുമ്പു  സോദോമിലെ പുരുഷന്മാർ ലോത്തിന്റെ ഭവനം വളയുകയും,തങ്ങൾക്കു ഭോഗിക്കേണ്ടതിനു ആ പുരുഷന്മാരെ വിട്ടുകൊടുക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തു. പുരുഷന്മാർ തൊട്ടിട്ടില്ലാത്ത തന്റെ രണ്ടു പെൺമക്കളെ അവർക്കു പകരം വിട്ടു കൊടുക്കാമെന്നു ലോത്തു പറഞ്ഞിട്ടൂം അവർ സമ്മതിക്കാതെ ബലാല്ക്കാരത്തിനു ശ്രമിച്ചു. അപ്പോൾ ദൂതന്മാർ ലോത്തിനെ പിടിച്ചു പുരയ്ക്കകത്തു കയറ്റി  വാതിൽ അടച്ചു . ജനത്തിനു അന്ധത ബാധിച്ചതിനാൽ അവർ വാതിൽ കാണാതെ തപ്പി നടന്നു.ലോത്തിൽ അല്പം നന്മ അവശേഷിച്ചിരുന്നു എന്നു ഇതു വെളിവാക്കുന്നു. ദൂതന്മാർ തങ്ങൾ സോദോം നശിപ്പിക്കുവാനാണു വന്നതു എന്ന കാര്യം ലോത്തിനോടു പറഞ്ഞു. ഇവിടെ നിന്നും ഉടനെ രക്ഷപെട്ടു പോകണം എന്നും അറിയിച്ചു. ലോത്തു തന്റെ പെൺമക്കളെ വിവാഹം കഴിപ്പാനിരിക്കുന്ന പുരുഷന്മാരോടു ഈ കാര്യം അറിയിച്ചു.കളിപറയുകയാണെന്നു പറഞ്ഞു അവർ ലോത്തിന്റെ വാക്കുകൾ തള്ളിക്കളഞ്ഞു. ഇവിടെയും ഒരു കാര്യം നമ്മുടെ ശ്രദ്ധയിൽ പെടേണ്ടതായിട്ടുണ്ടു. അബ്രഹാം തന്റെ മകനു ഭാര്യയെ കണ്ടെത്തിയതു തന്റെ ചാർച്ചക്കാരിൽ നിന്നാണെങ്കിൽ ലോത്തു തന്റെ പെൺമക്കൾക്കു ഭർത്താക്കന്മാരെ കണ്ടെത്തിയതു സോദോമിൽ നിന്നു തന്നെയാണു. അബ്രഹാമും ലോത്തും തമ്മിലുള്ള വ്യത്യാസം എന്താണു എന്നു ഇതു വ്യക്തമാക്കുന്നു. ഉഷസ്സായപ്പോൾ അവിടെ നിന്നും ഓടിപ്പോകുവാൻ ദൂതന്മാർ ലോത്തിനെ നിർബ്ബന്ധിച്ചു. അവർ പോകുവാൻ താമസിക്കുന്നതു കണ്ടപ്പോൾ ദൂതന്മാർ അവരെ കൈയ്ക്കു പിടിച്ചു പട്ടണത്തിനു പുറത്തു കൊണ്ടുപോയി ആക്കി.നാശം സമീപിച്ചിരിക്കുന്നു എന്നു അറിഞ്ഞിട്ടും ലോത്തു താമസിച്ചതു എന്തുകൊണ്ടു എന്നു അവിടെ പറയുന്നില്ലെങ്കിലും നമുക്കു  ഊഹിക്കാവുന്നതാണു. എല്ലാം നശിക്കുകയാണു .തിരികെ വരാനോ സമ്പാദിച്ചതെല്ലാം പിന്നെ വന്നു  എടുക്കാനോ കഴിയുകയില്ലെന്നു അറിയാമെന്നതിനാൽ കൈയ്യിലൊതുങ്ങുന്നതു ആവോളം എടുത്തു കൊണ്ടു പോകാനുള്ള തത്രപ്പാടാകാം താമസിക്കുവാൻ കാരണം. ഉണ്ടാകുവാൻ പോകുന്ന വലിയ നാശത്തിൽ നിന്നു രക്ഷപെടുവാനുള്ള മാർഗ്ഗം അവർ ലോത്തിനു ഉപദേശിച്ചു കൊടുത്തു. ഉല്പഃ 19 ; 18 ''ജീവരക്ഷക്കായി ഓടിപ്പോക,പുറകോട്ടു നോക്കരുതു, ഈ പ്രദേശത്തെങ്ങും നില്ക്കയുമരുതു. നിനക്കു നാശം ഭവിക്കാതിരിപ്പാൻ പർവ്വതിത്തിലേക്കു ഓടിപ്പോക.'' രക്ഷയിലേക്കുള്ള ദൈവികമാർഗ്ഗം  ദൈവം ചൂണ്ടിക്കാണിച്ചപ്പോൾ  ലോത്തു അതു പിൻതുടരുവാൻ മനസ്സില്ലാതെ സ്വന്തം പാത തെരഞ്ഞെടുക്കുകയാണു ചെയ്തതു.ലോത്തിന്റെ മറുപടി കേൾക്കുകഃ ''ലോത്തു അവരോടു പറഞ്ഞതു, അങ്ങനെയല്ല കർത്താവേ, നിനക്കു അടിയനോടു കൃപ തോന്നിയല്ലോ, എന്റെ ജീവനെ രക്ഷിപ്പാൻ എനിക്കു  വലിയ കൃപ നീ കാണിച്ചിരിക്കുന്നു. പർവ്വതത്തിൽ ഓടിയെത്തുവാൻ എനിക്കു കഴിയില്ല.പക്ഷെ,എനിക്കു ദോഷം തട്ടി മരണം ഭവിക്കും. ഇതാ ഈ പട്ടണം സമീപത്താകുന്നു.അവിടേക്കു എനിക്കു ഓടാം. അതു ചെറിയതുമാകുന്നു.ഞാൻ അവിടേക്കു ഓടിപ്പോകട്ടേ, അതു ചെറിയതല്ലേ,എന്നാൽ എനിക്കു  ജീവരക്ഷയുണ്ടാകും '' , ''ഇക്കാര്യത്തിലും ഞാൻ നിന്നെ കടാക്ഷിച്ചിരിക്കുന്നു. നീ പറഞ്ഞ പട്ടണം ഞാൻ  മറിച്ചു കളകയില്ല. ബദ്ധപ്പെട്ടു അവിടേക്കു  ഓടിപ്പോക . നീ അവിടെ എത്തുവോളം എനിക്കു ഒന്നും ചെയ്യാൻ കഴിയുകയില്ല.''രക്ഷയുടെ മാർഗ്ഗം ദൈവം നമുക്കു തുറന്നു തരും അതിൽ കൂടെ സഞ്ചരിച്ചു രക്ഷയിലേക്കു പ്രവേശിക്കേണ്ടതു നാം തന്നെയാണു.ദൈവം കാണിക്കുന്ന മാർഗ്ഗത്തിനു പകരം നാം സ്വയം മാർഗ്ഗം കണ്ടെത്തിയാൽ അതു നാശത്തിലാണു ചെന്നു പതിക്കുന്നതു ലോത്തിന്റെ പിൽക്കാലാനുഭവം വ്യക്തമാക്കുന്നു.
                                    ഈ സംഭവം  ശ്രദ്ധാപൂർവ്വം പഠിക്കേണ്ടതു നമ്മുടെ ആത്മികവും ലൗകികവുമായ ജീവിതത്തെ നേരായ പാതയിൽ നയിക്കാൻ ആവശ്യമാണു. ''നിനക്കു നാശം ഭവിക്കാതിരിപ്പാൻ പർവ്വതത്തിലേക്കു ഓടിപ്പോക.''എന്ന ആഹ്വാനത്തിൽ , അതുവരെയുള്ള ലോത്തിന്റെ ജീവിതം  എങ്ങനെയുള്ളതായിരുന്നു എന്നു വ്യക്തമാക്കുന്നതോടൊപ്പം ചില ആത്മീയ പാഠങ്ങളും ലഭിക്കുന്നുണ്ടു.ഇതുവരെയുള്ള ലോത്തിന്റെ ജീവിതം ദൈവോന്മുഖമായിരുന്നില്ല എന്നതു കൊണ്ടാണല്ലോ അതെല്ലാം ഉപേക്ഷിച്ചു  മറ്റൊരു ജീവിതത്തിലേക്കു മാറുവാൻ ദൈവം ആവശ്യപ്പെടുന്നതു. നാം തെരഞ്ഞെടുക്കുന്നതും നന്മയെന്നു കരുതുന്നതുംആത്യന്തികമായി നന്മയാകണമെന്നില്ലായെന്നു ഇതു വെളിവാക്കുന്നു. പർവ്വതത്തിലേക്കു ഓടിപ്പോക എന്നതിനു അതിന്റെ ആക്ഷരീകാർത്ഥത്തേക്കാൾ അപ്പുറത്തു ഒരു ആത്മീയ അർത്ഥമുണ്ടു.വി.വേദപുസ്തകം ആദ്യന്തം പരിശോധിച്ചാൽ പർവ്വതം യഹോവയുടെ അധിവാസ്ഥലമായിട്ടാണു കല്പിച്ചിരിക്കുന്നതു  എന്നു കാണാം.സ്വർഗ്ഗത്തിൽ വസിക്കുന്ന ദൈവത്തിന്റെ വാസ്ഥലമാണു പർവ്വതം എന്നു പറയുന്നതിൽ ഒരു യുക്തിയില്ലായ്മ തോന്നാം. ദൈവം സർവ്വവ്യാപിയാണെന്നാണല്ലോ നാം  വിശ്വസിക്കുന്നതും.എങ്കിലും അങ്ങനെയള്ള ദൈവത്തിന്റെ സാന്നിധ്യം അനുഭവിക്കുന്ന ഇടമായിട്ടാണു നാം വി.ദേവാലയത്തെ കാണുന്നതു.അദൃശ്യനായ ദൈവത്തിന്റെ സാന്നിദ്ധ്യം അവിടെ നാം  അനുഭവിക്കുന്നതു പോലെ, താഴ്വരയേക്കാൾ  കൂടുതൽ ദൈവസാന്നിധ്യം അനുഭവിക്കുവാൻ കഴിയുന്ന ഇടമാണു പർവ്വതം എന്ന അർത്ഥമാണു അതിനുള്ളതു.ലോകത്തിൽ നിന്നും ഉയർന്ന അവസ്ഥയിൽ മാത്രമേ ദൈവസാന്നദ്ധ്യം പൂർണ്ണമായി അനുഭവ വേദ്യമാകുകയുള്ളു. ലോകചിന്തയിൽ മുഴുകിയിരിക്കുന്ന  മനസ്സിനു ദൈവസാമീപ്യവും ദൈവസാന്നിധ്യവും അനുഭവിക്കുവാൻ കഴിയുകയില്ല.അതുകൊണ്ടാണല്ലോ,ഭാരതീയ മഹർഷിമാർ തപസ്സ നുഷ്ടിക്കുവാൻ പർവ്വതം തെരഞ്ഞെടുത്തതു.ലൗകികചിന്താഗ്രസ്തമായ മനസ്സിൽ ദൈവം കുടികൊള്ളുകയില്ല. പരിശുദ്ധനായ പൗലോസുശ്ളീഹാ ഗലാത്യർക്കു എഴുതുമ്പോൾ ഈ സത്യം വെളിവാക്കുന്നു.ഗലാഃ 5;17 ''ജഡാഭിലാഷം ആത്മാവിന്നും,ആത്മാഭിലാഷം ജഡത്തിന്നും വിരുദ്ധമായിരിക്കുന്നു.'' സമതലത്തേക്കാൾ ദൈവസാന്നിധ്യം കൂടുതൽ  ഉള്ളതു പർവ്വതത്തിലാണെന്നതിനു വി.വേദപുസ്തകത്തിൽ അനേകം തെളിവുകൾ ഉണ്ടു. മോശെ ദൈവസിന്നിധ്യം അനുഭവിച്ചതും ദൈവകരങ്ങളിൽ നിന്നു പത്തു കല്പനകൾ സ്വീകരിച്ചതും പർവ്വതത്തിന്റെ മുകളിൽ വെച്ചായിരുന്നുവല്ലോ.പർവ്വതത്തിൽ ദൈവസാന്നിധ്യം അനുഭവിക്കുന്നതിനു മോശ നാല്പതു ദിവസം നോമ്പു നോക്കുകയുണ്ടായി.നോമ്പു ലോകമോഹങ്ങളിൽ നിന്നും ലോകചിന്തകളിൽ നിന്നും അകന്നിരിക്കുന്ന ദിനങ്ങളാണല്ലോ.ലോകചിന്തകളിൽ നിന്നു അകന്നിരിക്കുമ്പോഴാണു ദൈവസാന്നിധ്യം അനുഭവിക്കുവാൻ കഴിയുന്നതു എന്നു ഇതു വ്യക്തമാക്കുന്നു.അബ്രഹാം യിസഹാക്കിനെ ബലിയർപ്പിക്കുവാൻ പോയതും മലമുകളിലിയിരുന്നു.  നമ്മുടെ കർത്താവും തേജസ്കരിക്കപ്പെട്ടതും പർവ്വത മുകളിലായിരുന്നു.  കർത്താവു പ്രാർത്ഥിപ്പാൻ മലയിൽ കയറിപ്പോയിരുന്നതായി സുവിശേഷങ്ങളിൽ കാണുന്നുണ്ടു.എന്തിനു , മനുഷ്യകുലത്തിന്റെ രക്ഷയ്ക്കു വേണ്ടി നമ്മുടെ കർത്താവു  പാപപരിഹാരബലിയായി അർപ്പിക്കപ്പെട്ടതും മലമുകളിലായിരുന്നു. രക്ഷ പർവ്വതത്തിൽ നിന്നു വരുന്നു എന്നാണല്ലോ സങ്കീർത്തനക്കാരനും പറയുന്നതു.സങ്കീഃ 121; 1,2 വാക്യങ്ങൾ .''ഞാൻ എന്റെ കണ്ണു പർവ്വതങ്ങളിലേക്കു ഉയർത്തുന്നു, എന്റെ സഹായക്കാരൻ എവിടെ   നിന്നു വരും? എന്റെ സഹായം ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവയിങ്കൽ നിന്നു വരുന്നു.'' ഇതെല്ലാം  പർവ്വതം എന്നതുകൊണ്ടു ദൈവസാന്നിധ്യം ഉള്ള സ്ഥലം എന്ന അർത്ഥം തന്നെയാണു നമുക്കു നൽകുന്നതു.ലോകം ശാശ്വതമായ സമാധാനം നൽകുകയില്ലെന്നും,അതു ക്ഷണികവും നശ്വരവും ആണെന്നും,അതിൽ ആശ്രയിക്കുന്നവർ രക്ഷയിലേക്കു അല്ല നാശത്തിലേക്കാണു നിപതിക്കുന്നതെന്നും, ലോകത്തിൽ ആശ്രയിക്കാതെ ദൈവത്തിൽ  ആശ്രയിക്കുന്നവർ കുലുങ്ങിപ്പോകാത്ത പർവ്വതം പോലെയാണെന്നും,അതു മാത്രമാണു രക്ഷയുടെ സങ്കേതസ്ഥാനമെന്നും,നാശം ഭവിക്കാതിരിപ്പാൻ  പർവ്വതത്തിലേക്കു ഓടിപ്പോക എന്ന ദൈവവചനം നമ്മെ പഠിപ്പിക്കുന്നു .
                                             'നിനക്കു നാശം ഭവിക്കാതിരിപ്പാൻ  പർവ്വതത്തിലേക്കു ഓടിപ്പോക ' എന്ന ആഹ്വാനത്തിൽ ,ലോത്തു ഇപ്പോൾ ആയിരിക്കുന്ന ഇടം ദൈവസാന്നിധ്യം അനുഭവിക്കുവാൻ കഴിയാത്തതാകയാൽ അവിടം വിട്ടു ദൈവസാന്നിധ്യം അനുഭവിക്കുവാൻ കഴിയുന്നിടത്തേക്കു പോകണം എന്നത്രേ യഹോവ അരുളിച്ചെയ്തിരിക്കുന്നതു. അവനവൻ ഇരുന്നിടത്തു ഇരുന്നു ദൈവത്തെ വിളിച്ചാൽ മതി. ദേവാലയത്തിന്റെ ആവശ്യമില്ലെന്നും പറയുന്നവർ ഇതു മനസ്സിലാക്കേണ്ടതാണു.ഒരു സാധാരണ വിശ്വാസിയുടെ തലത്തിൽ അല്ലാതെ ,അബ്രഹാമിനെ പോലെ നിരന്തരം ദൈവസാന്നിധ്യം അനുഭവിക്കുന്ന ഒരു സത്യവിശ്വാസിയുടെ  അവസ്ഥയിലേക്കു ലോത്തു ഉയർത്തപ്പെട്ടിട്ടില്ലായെന്നും,അതിനു  തയ്യാറാകണമെന്നുമാണു ഇവിടെ യഹോവ ആവശ്യപ്പെടുന്നതു.രക്ഷയ്ക്കു ഒരു  വേർപാടു ആവശ്യമാണു.ദൈവ സാന്നിദ്ധ്യം അനുഭവിക്കുന്നതിനു വിരുദ്ധമായതിനെ ഉപേക്ഷിക്കുവാന്‍ തയ്യാറാകണം.ബഥേലിനെ വിട്ടു ഫലഭൂയിഷ്ടമായ സ്ഥലം തേടി ശേഖേമിൽ പോയി പാർത്ത യാക്കോബിനോടും യഹോവ അരുളിച്ചെയ്തതു.''നീ എഴുന്നേറ്റു ബേഥേലിൽ ചെന്നു അവിടെ പാർക്ക.''ഉല്പഃ 35;1 എന്നാണല്ലോ.കർത്താവു പറഞ്ഞു. നിങ്ങൾക്കു ദൈവത്തേയും ദ്രവ്യത്തേയും ഒരുപോലെ സ്നേഹിക്കാൻ കഴിയുകയില്ല.' വി.യോഹന്നാൻ ശ്ളീഹാ  പറയുന്നുഃ ''ലോകത്തേയും ലോകത്തിലുള്ളതിനേയും സ്നേഹിക്കരുതു.''(1. യോഹഃ 2;15)
                                        ഓടിപ്പോക  എന്നു തന്നോടു പറഞ്ഞ ദൂതനോടു ലോത്തു ആവശ്യപ്പെട്ടതിൽ ഒരു സാധാരണ വിശ്വാസിയുടെ  മനോഭാവവും ചിന്താഗതിയുമാണു പ്രകടമാകുന്നതു.ഉല്പഃ 19;18 ''അങ്ങനെയല്ല കർത്താവേ ,'എന്നാണു ലോത്തു ആദ്യം പറയുന്നതു.സത്യമായിട്ടുള്ളതും ഘനമായിട്ടുള്ളതും കരണീയമായിട്ടുള്ളതും ദൈവം ചൂണ്ടിക്കാണിച്ചപ്പോൾ  അങ്ങനെയല്ല എന്നു ലോത്തു പറയുന്നു.സ്വന്തബുദ്ധിയും ചിന്തയും സാഹചര്യമനുസരിച്ചും ദൈവവചനങ്ങളെ വ്യാഖ്യാനിക്കുന്ന ഒരു വിശ്വാസിയുടെ  സ്വഭാവവും നിലവാരവുമാണു ആണു ഇവിടെ ലോത്തിൽ കാണുന്നതു. ജീവരക്ഷക്കായി താൻ വിലയേറിയതെന്നു കരുതിയിരുന്നതു ഉപേക്ഷിക്കണമെന്നു പറയുമ്പോൾ  അതു പൂർണ്ണമായി അനുസരിക്കാതെ  സ്വന്ത വഴി ലോത്തു തെരഞ്ഞെടുത്തു.തന്റെ പിതൃ സഹോദരനായ അബ്രഹാം,ഞാൻ കാണിപ്പാൻ ഇരിക്കുന്ന ദേശത്തേക്കു എല്ലാം വിട്ടു പുറപ്പെട്ടു പോക എന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായപ്പോൾ  അതിനെ ചോദ്യം ചെയ്യാതെയും സംശയിക്കാതെയും വിമുഖത കാട്ടാതെയും പൂർണ്ണവിശ്വാസത്തോടെ  അതു അനുസരിച്ചു ദൈവകൃപയും അനുഗ്രഹങ്ങളും  പ്രാപിച്ച ഉത്തമമാതൃക സജീവമായി മുമ്പിൽ ഉണ്ടായിരുന്നിട്ടും ആ ദൈവകൃപയുടെ ഭാഗമാകുവാന്‍ ലൗകിക മോഹങ്ങളിൽ കുടുങ്ങി കിടക്കുന്ന  ലോത്തിനു സാധിക്കാതെ പോകുന്ന കാഴ്ചയാണു നാമിവിടെ കാണുന്നതു.ബഹു ഭൂരിപക്ഷം വിശ്വിസികളും ലോത്തിന്റെ ഈ ആത്മീയ നിലവാരത്തിൽ നില്ക്കുന്നവരാണു എന്നതും ഒരു സത്യമാണു.അതു കൊണ്ടു സന്തോഷിക്കാനുള്ള വകയുണ്ടായിട്ടും കുടുംബബന്ധം സുഖകരമല്ലാതായി തീരുന്നു .
                                               ദൂതന്റെ അറിയിപ്പിലും ആഹ്വാനത്തിലും ഒരു കല്പന കൂടെ ഉണ്ടായിരുന്നു .പർവ്വതത്തിലേക്കു ഓടിപ്പോകുമ്പോൾ ഒരു കാര്യം ചെയ്യരുതു എന്നു ദൂതൻ വിലക്കുകയുണ്ടായി.തിരിഞ്ഞു നോക്കരുതു എന്നതായിരുന്നു ആ വലക്കു.എന്തകൊണ്ടാണു അങ്ങനെ വിലക്കിയതു.തിരിഞ്ഞു നോക്കുമ്പോൾ കാണുന്ന കാഴ്ച  ലോത്തിനെ സംബന്ധിച്ചിടത്തോളം ഹൃദയ ഭേദകമായിരിക്കും എന്നു ദൂതനു അറിയാം. സോദോം കത്തിയമരുന്ന കാഴ്ചയായിരിക്കുമല്ലോ തിരിഞ്ഞു നോക്കുമ്പോൾ അവരുടെ ദൃഷ്ടിയിൽ പെടുക. അതുവരെ തങ്ങൾ സമ്പാദിച്ചതെല്ലാം ഒരുനിമിഷം കൊണ്ടു നശിച്ചു ഇല്ലാതാകുന്നതു എങ്ങനെ സഹിക്കുവാൻ കഴിയും.എന്നാൽ അതിലപ്പുറമായി  ഒരു വലിയ ആത്മീയ ചിന്ത ആ വിലക്കിൽ കിടപ്പുണ്ടു.''കലപ്പയ്ക്കു കൈവെച്ച ശേഷം പുറകോട്ടു നോക്കുന്നവൻ ആരും ദൈവരാജ്യത്തിനു കൊള്ളാവുന്നവനല്ല.'' ( ലൂക്കോഃ9;62)എന്ന കർത്താവിന്റെ വാക്കുകൾ ഇതിനോടു ചേർത്തു ചിന്തിക്കുമ്പോൾ അതിന്റെ ആത്മീയ അർത്ഥം വെളിവാകും.ഉപേക്ഷിച്ചതിലേക്കു തിരിഞ്ഞു നോക്കിയാൽ അതിനോടുള്ള ആസക്തി കൂടും. അതാകട്ടെ മനസ്സിൽ നിന്നു മായാതെ എന്നാളും ഒരു പ്രലോഭനമായി പിന്തുടരുകയും ചെയ്യും.കാണരുതാത്തതു കാണരുതെന്നും,കേൾക്കരുതാത്തതു കേൾക്കരുതെന്നും, അരുതാത്ത കൂട്ടുകെട്ടുകൾ വർജ്ജിക്കണമെന്നും, അരതാത്ത ചിന്തകളെ മുളയിലെ നുള്ളിക്കയണമെന്നും ഒക്കെ 'തിരിഞ്ഞു നോക്കരുതു 'എന്നിങ്ങനെയുള്ള വിലക്കിൽ ഒളിഞ്ഞുകിടപ്പുണ്ടു. അതുകണ്ടെത്തി ഒഴിവാക്കുന്നവർക്കു മാത്രമേ പ്രലോഭനങ്ങളെ അതിജീവിച്ചു ജയമുള്ള ഒരു ക്രിസ്തീയ ജീവിതം നയിക്കുവാൻ കഴിയുകയുള്ളു. എന്നാല്‍ പലപ്പോഴും നാം അതിനെ ലോത്തിന്റെ ഭാര്യയെ പോലെ നിസ്സാരവൽക്കരിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നില്ലേ എന്നു സ്വയം ചിന്താക്കേണ്ടിയിരിക്കുന്നു.                            
                                      ഇപ്പോൾ താൻ അനുഭവിക്കുന്നതു  ദൈവകൃപയാണെന്ന തിരിച്ചറിവു ലോത്തിനു ഉണ്ടായിരുന്നു എന്നു 'നിനക്കു അടിയനോടു കൃപ തോന്നിയല്ലോ. എന്റെ ജീവനെ രക്ഷിപ്പാൻ എനിക്കു വലിയ  കൃപ കാണിച്ചിരിക്കുന്നു.' എന്നീ ലോത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നു.എന്നാൽ അനേകം വിശ്വാസികളും കരുതുന്നതു പോലെ 'അയോഗ്യതയിൽ ചൊരിയുന്ന അനുഗ്രഹങ്ങളായിട്ടാണു കൃപയെ ലോത്തും കണ്ടതു. ഇവിടെയും , നോഹയുടെ കുടുംബജീവിത ചിന്തകളിൽ കണ്ടതു പോലെ 'കൃപയ്ക്കു ഉപയോഗിച്ചിരിക്കുന്ന പദം favour എന്നു തന്നെയാണു. Favour ലഭിക്കണമെങ്കിൽ യോഗ്യതകൾ ആവശ്യമാണു എന്നു അവിടെ നാം കണ്ടതാണു. ദേശം മുഴുവൻ നശിക്കുന്നതോടൊപ്പം ലോത്തും കുടുംബവും നശിക്കാതെ രക്ഷപെടുവാൻ തക്കവണ്ണം  എന്തു യോഗ്യതയാണു അവർക്കുള്ളതു എന്നു ചിന്തിക്കുമ്പോൾ , അയോഗ്യതയിൽ ചൊരിയുന്നതല്ലേ കൃപ എന്ന സംശയം പ്രബലമാകുന്നു. കാരണം  ലോത്തിന്റെ അയോഗ്യതകളാണു നാം  ഇവിടെ കണ്ടുകൊണ്ടിരിക്കുന്നതു. ഇതിനോടു ചേർത്തു ലോത്തു പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുമ്പോൾ  ലോത്തിന്റെ  ചിന്താഗതിയും അതു തന്നെയായിരുന്നു എന്നു വ്യക്തമാകും. പിന്നെ എന്തുകൊണ്ടാണു ഈ favour  ലോത്തിനു  ലഭിച്ചതു എന്ന ചോദ്യം ഇവിടെ പ്രസക്തമാണു. അതിനുള്ള ഉത്തരം മറ്റൊരു വലിയ ആത്മീയ  സത്യം നമുക്കു വെളിപ്പെടുത്തി തരുന്നുണ്ടു.അയോഗ്യതയിൽ ലഭിക്കുന്ന കൃപകൾക്കു നമ്മോടു ബന്ധമുള്ള മറ്റു ചിലരുടെ യോഗ്യതകളും കാരണമായി ഭവിക്കുമെന്ന വലിയ  സത്യമാണു ഇവിടെ വെളിവാകുന്നതു. ലോത്തിനു നാശം ഭവിക്കാതിരിപ്പാൻ  ഉള്ള  കൃപ ലഭിച്ചതിനു കാരണം അബ്രഹാമിന്റെ യോഗ്യതയും മദ്ധ്യസ്ഥതയും ആയിരുന്നു  എന്നതിനു സംശയമില്ല. ഉല്പഃ 19; 29- ൽ അതു വ്യക്തമായി പറയുന്നു.'' എന്നാൽ ആ പ്രദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കുമ്പോൾ  ദൈവം അബ്രഹാമിനെ  ഓർത്തു  ലോത്തു പാർത്ത പട്ടണങ്ങൾക്കു ഉന്മൂല നാശം വരുത്തുകയിൽ  ലോത്തിനെ ആ ഉന്മൂല നാശത്തിൽ നിന്നു വിടുവിച്ചു.'' അബ്രഹാമിന്റെ യോഗ്യതയാണു ലോത്തിന്റെ കൃപയ്ക്കു കാരണമെന്നു ഇവിടെ വ്യക്തമായി പറഞ്ഞിരിക്കുന്നു. നമ്മുടെ പ്രിയപ്പെട്ടവരുടെ യോഗ്യതയും പരിശുദ്ധന്മാരുടെ മദ്ധ്യസ്ഥതയും നമുക്കു കൃപയ്ക്കു കാരണമാകുമെന്നല്ലേ ഇതിൽനിന്നു മനസ്സിലാക്കേണ്ടതു.'' അടിയനോടു കൃപ തോന്നി ,എനിക്കു വലിയ കൃപ ലഭിച്ചിരിക്കുന്നു '' എന്നിങ്ങനെ ലോത്തു പറയുമ്പോൾ , ഈ കൃപക്കു കാരണക്കാരൻ തന്റെ പിതൃസഹോദരന്റെ യോഗ്യതയാണെന്ന കാര്യം ലോത്തിനു മനസ്സിലാക്കുവാൻ കഴിഞ്ഞില്ലയെന്നു വ്യക്തമാകുന്നു.മാതാപിതാക്കളുടെയോ, ഭാര്യയുടേയോ,ഭർത്താവിന്റേയോ, സഹോദരങ്ങളുടേയോ മറ്റു സ്നേഹിതരുടേയോ യോഗ്യത കൊണ്ടു ലഭിക്കുന്ന കൃപ നാം അനുഭവിക്കുമ്പോൾ ,അതിനനുസരണമായി  നമ്മുടെ ജീവിതത്തെ  ദൈവോന്മുഖമാക്കി മാറ്റണമെന്നാണു ദൈവം നമ്മെ കുറിച്ചു പ്രതീക്ഷിക്കുന്നതു. ഇങ്ങനെയുള്ള കൃപ ലഭിക്കുമ്പോൾ  തങ്ങളുടെ അയോഗ്യതകൾ തിരിച്ചറിഞ്ഞു  ഉപേക്ഷിക്കേണ്ടവ പരിത്യജിച്ചു രൂപാന്തരപ്പെട്ടു ആ കൃപ ചോർന്നു പോകാതെ ജീവിതാന്ത്യം വരെ അനുഭവിക്കുവാനുള്ള യോഗ്യത നേടി എടുക്കണമെന്നാണു പർവ്വതത്തിലേക്കു  ഓടിപ്പോക  എന്ന ദൈവ കല്പന കൊണ്ടു അർത്ഥമാക്കുന്നതു . ആ വലിയ  ആത്മീയ ദർശനം ഉൾക്കൊള്ളുവാൻ കഴിയാതെ പോയതു കൊണ്ടാണു  ലോത്തു വേറെ വഴി തെരഞ്ഞെടുത്തതും ,പിന്നീടു വന്നു ചേർന്ന ദുര്യോഗങ്ങളിലേക്കു നിപതിച്ചതിനും കാരണം.ദൈവകൃപയിലാണു നാം ജീവിക്കുന്നതു എന്നു ആത്മാഭിമാനത്തോടെ പറയുമ്പോൾ ലഭിച്ച കൃപയ്ക്കു അനുസരണമായി ജീവിതത്തെ ക്രമപ്പെടുത്തുവാനായിട്ടാണു ഈ കൃപ നൽകിയിരിക്കുന്നതു എന്ന അവബോധത്തോടെ ദൈവോന്മുഖമായിട്ടാണോ ജീവിക്കുന്നതു എന്ന ആത്മശോധന ഇവിടെ ആവശ്യമായി ഭവിക്കുന്നു. ഇല്ലായെങ്കിൽ ലോത്തിന്റെ കംടുംബം അനുഭവിക്കേണ്ടി വന്ന ദുർവ്വിധികൾ നമുക്കും അന്യമല്ലായെന്നു ഇതു നമ്മെ ഉദ്ബോധിപ്പിക്കുന്നു.
                                            ദൈവകൃപയെക്കുറിച്ചുള്ള തെറ്റായ അറിവു മറ്റൊരു വലിയ അപകടത്തിലേക്കാണു ലോത്തിനെ നയിച്ചതു. ഈ ദൈവകൃപ ഇനിയും നഷ്ടപ്പെടാതെ അനവരതം അനുഭവിക്കണമെങ്കിൽ ദൈവത്തോടു കൂടുതൽ അടുത്തു ദൈവോന്മുഖമായി ജീവിച്ചു അതിനുള്ള കൂടുതൽ യോഗ്യത നേടിയേ മതായാകൂ എന്ന സത്യമാണു 'ജീവരക്ഷയ്ക്കായി  പർവ്വതത്തിലേക്കു ഓടിപ്പോക ' എന്ന കല്പനയിലൂടെ വെളിപ്പെടുത്തുന്നതു.എന്നാൽ അതിനനുസരണമായി ജീവിതത്തെ  രൂപാന്തരപ്പെടുത്തുവാൻ  ലോത്തു തയ്യാറാകുന്നില്ല..ദൈവകൃപ സൗജന്യമായി ലഭിക്കുന്നതാണു എന്ന തോന്നൽ ദൈവത്തിങ്കലേക്കു അടുക്കൂന്നതിൽ നിന്നു ലോത്തിനെ അകറ്റുകയും താൻ ആഗ്രഹിക്കുന്ന ഇടത്തിലേക്കും ആഗ്രഹിക്കുന്ന വിധത്തിലും ദൈവകൃപ  കൊണ്ടുവരുവാനുമാണു ശ്രമിക്കുന്നതു. അതുകൊണ്ടാണു ലോത്തു ' പർവ്വതത്തിൽ ഓടി എത്തുവാൻ എനിക്കു കഴിയുകയില്ല, പക്ഷെ ,എനിക്കു ദോഷം തട്ടി മരണം ഭവിക്കും. ഇതാ ഈ പട്ടണം സമീപമാകുന്നു,അവിടേക്കു എനിക്കൂ ഓടാം. അതു ചെറിയതുമാകുന്നു ഞാൻ അവിടേക്കു ഓടിപ്പോകട്ടെ. അതു ചെറിയതല്ലോ. എന്നാൽ എനിക്കു ജീവരക്ഷയുണ്ടാകും.' എന്നു പറയുന്നതു.
                                               ലോത്തിന്റെ  ഈ മറുപടിയിൽ , ദൈവകൃപ ലഭിച്ചിട്ടും ഭദ്രവും സമാധാന പൂർണ്ണവും സന്തോഷപ്രദവുമായ ഒരു കുടുംബജീവിതം പ്രാപിക്കുവാൻ കഴിയാതെ,പരാജയത്തിന്റേയും ദുഃഖത്തിന്റേയും, ദുരന്തത്തിന്റേയും കയ്പുനീർ കുടിക്കുവാൻ ഇടയായതിന്റെ കാരണങ്ങൾ നമുക്കു ദർശിക്കുവാൻ കഴിയും.ലോത്തിന്റെ വിശ്വാസത്തിലും ചിന്താഗതിയും ആഗ്രഹങ്ങളിലും ഉള്ള വൈകല്യമാണു ഇവിടെ പ്രകടമാകുന്നതു.'പുറകോട്ടുനനോക്കരുതു, ഈ പ്രദേശത്തെങ്ങും നിൽക്കയുമരുതു, പർവ്വതത്തിലേക്കു ഓടിപ്പോക ' എന്നു ജീവരക്ഷയ്ക്കുള്ള മാർഗ്ഗം ദൈവം ചൂണ്ടിക്കാണിച്ചപ്പോൾ,അതു അത്യധികം പ്രയാസമേറിയതും ബുദ്ധിമുട്ടുള്ളതുമാണെന്നു കരുതി, പ്രയാസരഹിതവും സുഗമവുമെന്നു തനിക്കു തോന്നിയ സ്വന്ത വഴി തെരഞ്ഞെടുത്തതാണു ലോത്തിന്റെ കൂടുംബജീവിതം പരാജയപ്പെടുവാനുള്ള കാരണം.പർവ്വതത്തിലേക്കു കയറി ദൈവസാന്നിധ്യം പൂർണ്ണമായി അനുഭവിക്കുവാൻ കഷ്പ്പാടുകളും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ത്യാഗങ്ങളും ഏറ്റെടുക്കുകയും  സഹിക്കുകയും ചെയ്യേണ്ടതുണ്ടു എന്നാണു ദൈവത്തിന്റെ  ഈ അരുപ്പാടിന്റെ ആന്തരീകാർത്ഥം.ലൗകികമോഹങ്ങളിൽ നിന്നും സുഖങ്ങളിൽ നിന്നും വേർപെടുവാൻ മനസ്സില്ലത്തതാണു ലോത്തിൽ കാണുന്ന വലിയ വീഴ്ച.
                                               ഇന്നും ഭൂരിപക്ഷം വിശ്വാസികളും ദൈവത്തോടുള്ള ബന്ധത്തിനുവേണ്ടി ചിലതൊക്കെ പരിത്യജിക്കുവാനും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഏറ്റെടുക്കുവാനും സഹിക്കുവാനും തയ്യാറാകാതെ,ലൗകിക ജീവിതത്തിലും ആത്മീയജീവിതത്തിലും പ്രയാസരഹിതമായ മാർഗ്ഗമേതെന്നു അന്വേഷിക്കുകയും അതിലൂടെ സഞ്ചരിക്കുവാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നവരാണു.. ചിലപ്പോൾ ലൗകികജീവിതത്തിൽ ആഗ്രഹിക്കുന്ന നേട്ടങ്ങൾ കൈവരിക്കുവാൻ കഷ്ടപ്പാടുകൾ ഏറ്റെടുക്കുവാൻ തയ്യാറായെന്നു വരും.എന്നാൽ ആത്മീയജീവിതത്തിനു വേണ്ടി സാധാരണ വിശ്വാസി അതിനു തയ്യാറാകുകയില്ല. ഇതു എക്കാലത്തും ഉള്ള മനുഷ്യനിൽ പ്രകടമാകുന്ന ഒരു മനോഭാവമാണു.ആധുനിക മനുഷ്യനിൽ അതു കുറേക്കൂടെ ശക്തമാണു. ഇൻസ്റ്റന്റു ഫുഡും,ഫാസ്റ്റുഫുഡും ഒക്കെ പ്രചുരപ്രചാരത്തിലായിരിക്കുന്നതു ഇതിന്റെ വലിയ തെളിവാണു.ലൗകിക ജീവിതത്തിലെ കഷടപ്പാടുകൾ ഒഴിവാക്കുവാൻ സ്വീകരിച്ചിരിക്കുന്ന നൂതനമാർഗ്ഗങ്ങൾ മനുഷ്യജീവിതം ദുരിതപൂരിതം ആക്കുന്നു എന്നതു ഇന്നു നാം നേരിടുന്ന  വലിയ പ്രശ്നമാണല്ലോ. ആദ്ധ്യാത്മിക ജീവിതത്തിലും ഈ ചിന്താഗതിയും മനോഭാവവും  സൃഷ്ടിക്കുന്ന  പ്രത്യാഘാതങ്ങൾ ഗുരുതരമാണു.ഈ ലോകത്തിൽ ജീവിക്കുമ്പോൾ ദൈവസാന്നിധ്യം അനുഭവവേദ്യമാക്കുന്ന ആരാധനയും പ്രാർത്ഥനയും മറ്റു ആത്മീയ ചര്യകളും ബദ്ധപ്പെട്ടു പർവ്വതത്തിലേക്കു കയറുന്ന സന്ദർഭങ്ങളായി കാണേണ്ടതാണു. എന്നാൽ ഇന്നു ഭൂരിപക്ഷം വിശ്വാസികളും പർവ്വതത്തിലേക്കു ബദ്ധപ്പെട്ടു കയറുവാൻ വിമുഖരായി,ദൈവത്തെ തങ്ങൾ ആയിരിക്കുന്ന താഴ്വരയിലേക്കു കൊണ്ടുവരുവാൻ ആഗ്രഹിക്കുന്നവരും ശ്രമിക്കുന്നവരുമാണു. ഓർത്തഡോക്സു സഭയുടെ ,ആരാധനയുടെ മകുടമായ,ദൈവസാന്നിധ്യം നിറഞ്ഞുനിൽക്കുന്ന, പർവ്വതത്തിന്റെ അനുഭവം പകർന്നു തരുന്ന  വി.കുർബ്ബാനയിൽ ആദ്യന്തം ഭക്തിയോടെ സംബന്ധിക്കുന്ന വിശ്വാസികളുടെ സംഖ്യ പരിശോധിച്ചാൽ ഇതു വ്യക്തമാകും.ഭൂരിപക്ഷം വിശ്വാസികളും വി്കുർബ്ബാന പകുതിയാകുമ്പോഴും അവസാനിക്കാറാകുമ്പോഴുമാണു ദേവാലയത്തിൽ എത്തുന്നതു. നേരത്തെ വരുന്നതു വലിയ ബുദ്ധിമുട്ടായിട്ടാണു അവർ കാണുന്നതു.തന്മൂലം ഇവിടെ നിറഞ്ഞുനിൽക്കുന്ന ദൈവസാന്നിധ്യം  പൂർണ്ണമായി അനുഭവിക്കുവാൻ കഴിയാതെ പോകുന്നു.അവിടെ വന്നാൽ ഒന്നും പ്രാപിക്കുന്നില്ലായെന്ന പരാതിയിലും,പ്രയാസരഹിതമായി ലഭിക്കുമെന്നു തോന്നുന്ന മറ്റിടങ്ങളിലേക്കു ചേക്കേറുന്നതിലും  ചെന്നവസാനിക്കുകയും ചെയ്യുന്നു.ഇവിടെ ആധുനിക വിശ്വാസി ലോത്തിന്റെ പക്ഷക്കാരായി മാറുന്നു.ആഴ്ചയിൽ ആറു ദിവസം ലൗകിക ജീവിത പ്രാരബ്ദങ്ങളിൽ പെട്ടു വലഞ്ഞു ക്ഷീണിച്ച മനുഷ്യനു അല്പം വിശ്രമം ലഭിക്കുന്നതു ഞായറാഴ്ച മാത്രമാണു. ഏഴാം ദിവസം സ്വസ്തമായിരിക്കണമെന്നതു ദൈവകല്പനയാണല്ലോ.അന്നു എന്നത്തേപ്പോലെ  പ്രഭാതത്തിനു മുമ്പെ എഴുന്നേറ്റു തത്രപ്പാടോടെ ദേവാലയത്തിൽ ഓടിയെത്തുക പ്രയാസമാണു. ഇതിനു പരിഹാരമായി, ആരാധനയുടെ ദൈർഘ്യം കുറയ്ക്കണമെന്നും,അല്പം കൂടെ താമസ്സിച്ചു ആരംഭിച്ചു കുറേക്കൂടെ നേരത്തെ തീർക്കുന്നതാണു വിശ്വാസികൾക്കെല്ലാം സംബന്ധിക്കുവാൻ അവസരം ലഭിക്കുവാൻ  മതിയായതെന്നും വാദിക്കുന്നവർ ലോത്തിന്റെ പിൻതലമുറക്കാരാണു.രാവിലെയും വൈകിട്ടും കുടുംബാരാധനയ്ക്കു സമയം കണ്ടെത്തുന്ന കുടുംബങ്ങള്‍ എത്രയുണ്ടു എന്നു ആത്മപരിശോധന ആവശ്യമായിരിക്കുന്നു.ദൈവാരാധന
യുടെ ആവശ്യബോധം നഷ്ടപ്പെട്ടതാണു അതിനുവേണ്ടി ത്യാഗമനുഷ്ടിക്കുന്നതിൽ വിമുഖത കാട്ടുവാനുള്ള പ്രധാന കാരണം.
                                                   അങ്ങനെയല്ല  എന്നു ലോത്തു പറഞ്ഞ വാക്കു ' പക്ഷെ, എനിക്കു  ദോഷംതട്ടി മരിക്കും.' എന്നതിനോടു ചേർത്തു വായിക്കുമ്പോഴാണു ലോത്തിന്റെ ചിന്താഗതിയിലേയും വിശ്വാസത്തിലേയും വൈകല്യം കുറേക്കൂടെ  വ്യക്തമാകുന്നതു. 'ജീവരക്ഷക്കായി ഓടിപ്പോക ,'' 'നിനക്കു നാശം ഭവിക്കാതിരിപ്പാൻ പർവ്വതത്തിലേക്കു  ഓടിപ്പോക .' എന്നിങ്ങനെ സംശയരഹിതമായി യഹോവ അരുളിച്ചെയ്തപ്പോൾ, ലോത്തിനു അതു ഉൾക്കൊള്ളുവാനും  വിശ്വസിക്കുവാനും കഴിയുന്നില്ല. അങ്ങനെയല്ല എന്നു ലോത്തു തീർത്തു പറയുന്നു. മരിക്കാതിരിക്കാൻ ആ വഴി ഉപകരിക്കയില്ലായെന്നു മാത്രമല്ല, അതു മരണത്തിലേക്കുള്ള വഴിയാണെന്നു ലോത്തു വിശ്വസിക്കുന്നു. യഹോവ സംശയമില്ലാതെ പറഞ്ഞതു സ്വീകരിക്കാതെ, പക്ഷേ എന്ന തന്റെ സംശയത്തോടു കൂടിയ ചിന്താഗതിയിൽ  ഉറച്ചു നിൽക്കാനാണു ലോത്തു ആഗ്രഹിച്ചതു. പൂർവ്വപിതാക്കന്മാർ ഭരമേല്പിച്ചു തന്ന സത്യവിശ്വാസവും സത്യാരാധനയും പിൻ തുടരുക പ്രയാസമാണു എന്നു ചിന്തിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ ലോത്തിന്റെ ചിന്താഗതിക്കാരാണു എന്നു വീണ്ടും ഉറപ്പിച്ചു തറപ്പിച്ചും പറയട്ടെ.
                                             ഈ പട്ടണം  സമീപമാകുന്നു, അവിടേക്കു  എനിക്കു ഓടാം. അതു ചെറിയതു മാകുന്നു.ഞാൻ  അവിടേക്കു ഓടിപ്പോകട്ടെ് അതു ചെറിയതല്ലോ. എന്നാൽ എനിക്കു ജീവരക്ഷയുണ്ടാകും.'എന്ന ലോത്തിന്റെ വാക്കുകളിൽ അവന്റെ ചിന്താഗതിയിലും ധാരണകളിലും ഉള്ള മറ്റു ചില കുറവുകൾ പ്രകടമാകുന്നു. ദൈവം ചൂണ്ടിക്കാണിച്ച മാർഗ്ഗത്തേക്കാൾ രക്ഷയ്ക്കു  ഉപകരിക്കുന്നതു താൻ കണ്ടെത്തിയ സുഗമമായ മാർഗ്ഗമാണു എന്നു ലോത്തു തീർത്തു പറയുന്നു.' എന്നാൽ എനിക്കു ജീവരക്ഷയണ്ടാകും.' എന്ന ലോത്തിന്റെ വാക്കുകൾ അതു വ്യക്തമാക്കുന്നു.താൻ കണ്ടെത്തിയതു തന്നെയാണു രക്ഷയ്ക്കുള്ള സുഗമമായ മാർഗ്ഗമെന്നതിനു ലോത്തു ചിലകാരണങ്ങൾ നിരത്തുന്നു.' ഈ പട്ടണം  സമീപമാകുന്നു എന്നതാണു ഒന്നു. ദൈവം ചൂണ്ടിക്കാണിച്ച  പർവ്വതം അകലെയായതിനാൽ ആ രക്ഷ വിദൂരസ്ഥമാണു. അതിനാൽ ദോഷം തട്ടി മരണം സംഭവിക്കുവാൻ സാദ്ധ്യത കൂടുതലാണു.പർവ്വതം ഉയർന്നതാകയാൽ അവിടെ കയറിച്ചെല്ലുക ദുഷ്കരവുമാണു.പട്ടണം സമതലമാകയാൽ യാത്ര സുഗമമാണു.അവിടേക്കു എനിക്കു ഓടിപ്പോകാമെന്നത്രേ  ലോത്തു പറയുന്നതു.ദുഷ്കരമെന്നു തോന്നുന്നതു ഉപേക്ഷിച്ചു  സുഗമമവും സുഖകരവുമായതു തെരഞ്ഞെടുക്കുന്ന സാധാരണ മനോഭാവമാണു ഇവിടെ  കാണുന്നതു.താൻ രക്ഷയ്ക്കായി കണ്ടെത്തിയതു ചെറിയ  പട്ടണമാണെന്നതാണു ലോത്തു പറയുന്ന രണ്ടാമത്തെ ന്യായം.പട്ടണം ചെറുതാണു എന്നു രണ്ടുതവണ പറഞ്ഞിരിക്കുന്നതിനാൽ ലോത്തു അതിനു അല്പം പ്രാധാന്യം കല്പിച്ചിരുന്നു എന്നു ചിന്തിക്കാം.സോദോം വലിയ പട്ടണമായിരുന്നു .അതു സമ്പന്നവുമായിരുന്നു.പിതൃസഹോദരനായ അബ്രഹാമുമായി  പിരിയുമ്പോൾ  സോദോം തെരഞ്ഞെടുത്തതാണു ഇങ്ങനെ സംഭവിക്കുവാൻ കാരണമെന്നു ലോത്തു ചിന്തിക്കുന്നണ്ടാകാം. അതുകൊണ്ടു ലോത്തു പറയുന്നു ഇനിയും എനിക്കു അങ്ങനെയുള്ള അതിമോഹങ്ങളൊന്നുമില്ല..അതിമോഹം ആപത്താണെന്നു തിരിച്ചറിഞ്ഞു മിതമായ മോഹം തെരഞ്ഞെടുക്കുന്നു.അതുകൊണ്ടാകാം ചെറിയ പട്ടണ മെന്നു ആവർത്തിച്ചു പറയുന്നതു.അതു കുഴപ്പമില്ലാത്തതാണെന്നു നമുക്കും തോന്നാം.മോഹങ്ങൾ പിന്നെയും ഉപേക്ഷിക്കുവാൻ ലോത്തു തയ്യാറാകുന്നില്ലായെന്നതാണു ഇതു വ്യക്തമാക്കുന്നതു. പരിശുദ്ധനായ യക്കോബുശ്ളീഹാ പറയുന്ന.യാക്കോഃ 1;4,5 ''ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്ത മോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു. മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു. പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.'' ദൈവസംസർഗ്ഗം പൂർണ്ണമാകണമെങ്കിൽ ലൗകിക മോഹങ്ങളെ പാടേ ഉപേക്ഷിച്ചേ മതിയാകൂ ചെറിയ ചെറിയ  മോഹങ്ങൾ, ചെറിയ ചെറിയ  പാപങ്ങൾ ഇതൊക്കെ സാരമില്ലാത്തതാണു എന്നു പറഞ്ഞു നാം അവഗണിക്കുന്നതു അപകടമാണെന്നു ഇതു വെളിവാക്കുന്നു.
                                  കക്ഷത്തിൽ ഇരിക്കുന്നതു പോകയുമരുതു ഉത്തരത്തിൽ ഇരിക്കുന്നതു എടുക്കുകയും വേണം എന്ന സാധാരണ ചിന്താഗതിയാണു ലോത്തിൽ ഇവിടെ പ്രകടമാകുന്നതു. അതിന്റെ പരിണത ഫലമാകട്ടെ, ഉത്തരത്തിൽ ഇരിക്കുന്നതു കിട്ടിയില്ല,കക്ഷത്തിൽ ഇരുന്നതു നഷ്ടപ്പെടുകയും ചെയ്യുന്നു. ലോത്തിന്റെ ഈ മനോഭാവമാണു  അനേകം ക്രിസ്ത്യാനികൾക്കും ഉള്ളതു.ലോകമോഹങ്ങളാണു ദൈവത്തിന്റെ അധിവാസസ്ഥലമായ പർവ്വതത്തിൽ നിന്നകറ്റി , ദുഃഖങ്ങളും വേദനകളും ആകുലതകളും മാത്രം പ്രദാനം ചെയ്യുന്നതാഴ്വര തെരഞ്ഞെടുക്കുവാൻ പ്രേരിപ്പിക്കുന്നതു.പരിശുദ്ധനായ യോഹന്നാൻ ശ്ളീഹാ പറയുന്നു.1. യോഹഃ 2;15-17. ''ലോകത്തേയും അതിലുള്ളതിനേയും സ്നേഹിക്കരുതു.ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല. ജഡമോഹം, കൺമോഹം,ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതെല്ലാം പിതാവിൽ നിന്നല്ല, ലോകത്തിൽ നിന്നാകുന്നു. ലോകവും അതിന്റെ മോഹങ്ങളും ഒഴിഞ്ഞു പോകും. ദൈവ ഇഷ്ടം ചെയ്യുന്നവനോ എന്നേക്കും ജീവിക്കും.'' ലോത്തു യഹോവയുടെ സന്നിധിയാകുന്ന പർവ്വതം വിട്ടു ലോകമോഹങ്ങളിൽ ആകൃഷ്ടനായി സോവാറിലേക്കു പോകുന്നു.ദൈവം അവന്റെ അപേക്ഷ സ്വീകരിച്ചു അവിടെ വച്ചു അവനെ നശിപ്പിച്ചില്ല. പലപ്പോഴും നമ്മുടെ അപേക്ഷയനുസരിച്ചുള്ളതു ലഭിക്കുമ്പോൾ അതായിരുന്നു ശരി എന്നു ലോത്തിനേപ്പോലെ നാമും ചിന്തിക്കും.എന്നാൽ ദൈവം തന്റെ തീരുമാനം ആരേയും അടിച്ചേല്പിക്കുകയില്ല. തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം മനുഷ്യനു നൽകിയിരിക്കുന്നു.പക്ഷെ,സ്വന്തം ഇഷ്ം നടക്കുമ്പോൾ കടന്നു വരുന്ന ദുരനുഭവങ്ങൾക്കു നാം തന്നെയാണു ഉത്തരവാദികൾ എന്നതിനാൽ അവ അനുഭവിക്കേണ്ടതായി വരുന്നു അവിടെ നീക്കുപോക്കുകൾ ഉണ്ടാവുകയില്ല എന്നു പിന്നീടു ലോത്തിനു വന്നു ചേർന്ന ദുരനുഭവങ്ങൾ തെളിയിക്കുന്നു.
                                         സോവാറിലേക്കു  പോകാൻ ആഗ്രഹം പ്രകടിപ്പിച്ച ലോത്തിനോടു ' ബദ്ധപ്പെട്ടു അവിടേക്കു ഓടിപ്പോക.' എന്നു മാത്രം പറഞ്ഞതിനാലാകാം, ആദ്യം പറഞ്ഞ തിരിഞ്ഞുനോക്കരുതു എന്ന കല്പന പാലിക്കേണ്ടതില്ലയെന്നു കരുതി ലോത്തിന്റെ ഭാര്യ തിരിഞ്ഞു നോക്കിയതു.ഫലമോ,അവൾ ഉപ്പുതൂണായി മാറി. ലോത്തിന്റെ ദുര്യോഗവും അവിടെ ആരംഭിച്ചു. ' എനിക്കു ജീവരക്ഷയുണ്ടാകും എന്നു ഉറപ്പിച്ചു പറഞ്ഞു സോവാറിലേക്കു പോയ ലോത്തിനെ  പിൻതുടർന്നതു പ്രാണഭയമായിരുന്നു. ഉല്പഃ 19;30 ''സോവാറിൽ പാർപ്പാൻ അവൻ ഭയപ്പെട്ടു.'' ആ ഭീതി ഒളിവിടം തേടാൻ അവനെ പ്രേരിപ്പിച്ചു.അതാകട്ടെ,അവനേയും രണ്ടു പെൺമക്കളേയും ഒരു ഗുഹയിൽ ആണു കൊണ്ടെത്തിച്ചതു.ദൈവത്തെ വിട്ടു സ്വന്ത പാത തെരഞ്ഞെടുത്ത ലോത്തിന്റെ പുത്രിമാർ നിരാശപൂണ്ടു ഭാവിയെ കുറിച്ചു ആകുലരായി സ്വന്തം പാത തെരഞ്ഞെടുക്കുന്നു.അപ്പനെ വീഞ്ഞു കുടിപ്പിച്ചു അവനോടൊപ്പം ശയിച്ചു  രണ്ടുപേരും മക്കളെ സമ്പാദിച്ചു.ഇതിലും ദാരുണമായ ഒരനുഭവം ഒരു പിതാവിനു എന്താണു ഉണ്ടാകേണ്ടതു.ദൈവവഴി ഉപേക്ഷിച്ചു സ്വന്ത വഴി തെരഞ്ഞെടുത്തതിനാൽ  ലോത്തിനു കുടുംബജീവിതത്തിൽ വന്നു ഭവിച്ച പരാജയങ്ങളും ദുരന്തങ്ങളും വിശ്വാസികൾക്കു നൽകുന്ന ഒരു മുന്നറിയിപ്പു തന്നെയാണു.ലോത്തു പിന്നീടു എത്രകാലം ജീവിച്ചിരുന്നു എന്നോ, ലോത്തിന്റെ മരണത്തെ കുറിച്ചോ വി.വേദപുസ്തകം ഒന്നും തന്നെ പറയുന്നില്ല.ലോത്തിന്റെ ജീവിതം ഒരു ദുഃഖപര്യവസായി ആയിരുന്നു എന്നതാകാം അതിനു കാരണം.
                                      ഭദ്രവും സന്തോഷപ്രദവും സമാധാനപൂർണ്ണവുും പ്രത്യാശനിർഭരവും ശുഭപര്യവസായിയുമായ ഒരു കുടുംബജീവിതത്തിനു പ്രതിബന്ധമായി നിൽക്കുന്ന ഘടകങ്ങൾ എന്തെല്ലാമാണെന്നു ലോത്തിന്റെ കുടുംബജീവിതം നമുക്കു ഓതിത്തരുന്നു.ബന്ധങ്ങളെല്ലാം തനിക്കു സുഖവും സന്തോഷവും ലഭിക്കുവാൻ വേണ്ടി മാത്രമുള്ളതല്ലെന്നും,തന്നോടു ബന്ധപ്പെടുന്നവർക്കും സുഖവും സന്തോഷവും സമാധാനവും പകർന്നു കൊടുക്കുവാൻ കൂടെ ഉള്ളതാണെന്നും തിരിച്ചറിഞ്ഞു  ബന്ധങ്ങളെ സുദൃഡമാക്കുകയാണു ഭദ്രമായ ഒരു കുടുംബജീവിതത്തിനു ആവശ്യമായിട്ടുള്ളതെന്നു ലോത്തിന്റെ ജീവിതം നമ്മെ ഉദ്ബോധിപ്പിക്കുന്നു. ദൈവം വസിക്കുന്ന പർവ്വതം പോലെ, ലോക മോഹങ്ങളിൽ മുഴുകിപ്പോകാതെ,ദൈവാരാധനയിലും പ്രാർത്ഥനയിലും നിരന്തരം  ദൈവസാന്നിധ്യം അനുഭവിക്കുമ്പോഴാണു കുടുംബം ഈ ഭൂമിയിൽ സ്വർഗ്ഗത്തിന്റെ പതിപ്പായി മാറുന്നതു. ഈ അനുഭവത്തിൽ നിന്നു അകന്നു പോകുന്ന കുടുംബം നരകതുല്യമാകുമെന്ന വലിയ  സന്ദേശമാണു ഇതു നൽകുന്നതു.'' നിങ്ങൾ വഴികളിൽ ചെന്നു നല്ല വഴി ഏതെന്നു പഴയപാതകളെ നോക്കി ചോദിച്ചു  അതിൽ നടപ്പീൻ.'' (യിരഃ 6;16) എന്ന യിരമ്യാപ്രവാചകന്റെ വാക്കുകൾ ഉൾക്കൊണ്ടു,പൂർവ്വ പിതാക്കന്മാർ തങ്ങളുടെ ജീവിതത്തിലൂടെ വെട്ടിത്തെളിച്ചു തന്ന  ദൈവവഴികളെ വിട്ടുകളഞ്ഞും ജീവിതത്തിന്റെ വഴിക്കോണുകളിലെ  ചൂണ്ടുപലകകളെ അവഗണിച്ചും, ലോകമോഹങ്ങളിൽ കുടുങ്ങി സ്വന്തം വഴികൾ കണ്ടെത്തുകയും,അതാണു രക്ഷയുടെ മാർഗ്ഗം എന്നു തെറ്റിദ്ധരിച്ചു അതിലൂടെ പ്രയാണം ചെയ്യുന്നവരുടെ കുടുംബം ലോത്തിനെ പോലെ പരാജയത്തിന്റെ കയ്പുനീരു കുടിച്ചു ദുരന്തത്തിൽ ചെന്നു അവസാനിക്കും എന്ന വലിയ സന്ദേശമാണു ലോത്തിന്റെ ജീവിതത്തിലൂടെ വി.വേദപുസ്തകം നമ്മുടെ മുമ്പിൽ വരച്ചുകാട്ടിയിരിക്കുന്നതു. ആ സത്യം തിരിച്ചറിഞ്ഞു ,ഉപേക്ഷിക്കേണ്ടവ പരിത്യജിച്ചും ഉൾക്കൊള്ളേണ്ടവ സ്വീകരിച്ചും കുടുംബജീവിതം സന്തോഷഭരിതവും സമാധാനപൂർണ്ണവും സമ്പുഷ്ടവുമാക്കുവാൻ ഈ ചിന്തകൾ ഉപകരിക്കുമെന്നു പ്രത്യാശിക്കുന്നു.

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30