കൗടുംബികം-5

5--യിസഹാക്കിന്റെ കുടുംബം
--------------------------------
                                             വി.വേദപുസ്തകത്തിൽ അബ്രഹാമിനു ശേഷം വ്യക്തമായ ഒരു കുടുംബത്തിന്റെ ചിത്രം കാണുവാൻ കഴിയുന്നതു യിസഹാക്കന്റെ ചരിത്രത്തിൽ ആണു.ലോത്തിന്റേതിനേക്കാൾ കുറേക്കൂടെ  വ്യക്തമായ ഒരു കുടുംബ ചിത്രം  യിസഹാക്കിൽ കാണുവാൻ കഴിയുമെങ്കിലും അബ്രഹാമിന്റെ  കുടുംബത്തെക്കുറിച്ചുള്ള വിവരണത്തിൽ കാണുവാൻ കഴിയുന്നതു പോലെ കുടുംബജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും വെളിച്ചം വീശുന്ന ഒന്നല്ല യിസഹാക്കിന്റെ കുടുംബകഥ. വിശ്വാസികളുടെ പിതാവെന്നു എന്നാളും പുകഴ്ത്തപ്പെടുന്ന ശ്രേഷ്ഠനായ ഒരു പിതാവിന്റെ ഉത്തമനായ പുത്രനായതു കൊണ്ടാവാം അബ്രഹാമിനു നേരിടേണ്ടിവന്നതു പോലെയുള്ള പ്രശ്നങ്ങളും കഠിന പരീക്ഷകളും ഒന്നും യിസഹാക്കിനു അഭിമുഖീകരിക്കേണ്ടതായി വന്നില്ല.ഏതാണ്ടു പ്രശ്നരഹിതവും സന്തുഷ്ടവുമായ ഒരു കുടുംബജീവിതമായിരുന്നു യിസഹാക്കിന്റേതു എന്നു വേണമെങ്കിൽ പറയാം. ദൈവോന്മുഖമായി ജീവിക്കുന്ന ഒരു പിതാവിന്റെ സന്തതികൾ നഷ്ടപ്പെട്ടു പോകയില്ല എന്ന വലിയ സന്ദേശം ഇതു നൽകുന്നു.സൗഭാഗ്യകരമായ  ആ കുടുംബജീവിതത്തിനു കാരണമായ വസ്തുതകൾ തിരിച്ചറിയാൻ ശ്രമിക്കുന്നതോടൊപ്പം , അബ്രഹാമിൽ പ്രകടമാകാത്ത ഗുണദോഷ സമ്മിശ്രമായ ചില സവിശേഷതകൾ യിസഹാക്കിന്റെ ജീവിതത്തിൽ കാണുന്നതിനെ കുറിച്ചു ചിന്തിക്കുവാനാണു ഇവിടെ  ഉദ്ദേശിക്കുന്നതു.
ലഘുജീവചരിത്രം.
-------------------
                                       , ,അബ്രഹിമിനു വാർദ്ധക്യത്തിൽ  ഭാര്യ സാറായിൽ ജനിച്ച വാഗ്ദത്ത പുത്രനാണു യിസഹാക്കു. തന്റെ പിതാവിനു മിസ്രയീമ്യദാസിയിൽ ജനിച്ച ജ്യേഷ്ഠ സഹോദരനാണു യിശ്മായേൽ . തന്നെക്കാൾ ഏതാണ്ടു 14 വയസ്സു പ്രായം കൂടുതൽ ഉള്ള ജ്യേഷ്ഠനോടൊപ്പം അധികനാൾ ജീവിക്കുവാൻ യിസഹാക്കിനു കഴിഞ്ഞില്ല. ദാസിയുടെ പുത്രനാക കൊണ്ടു തന്റെ ജനനശേഷം അവരെ പുത്താക്കി കളഞ്ഞു. എന്നാൽ യഹോവയുടെ അരുളപ്പാടു അനുസരിച്ചു അബ്രഹാം യിസഹാക്കിനെ ബലിയർപ്പിക്കുവാൻ പോയി. യഹോവയുടെ മുൻനിർണ്ണയപ്രകാരം അതിൽനിന്നു വിമോചിതനായി. ഏതാണ്ടു 36-ാം വയസ്സിൽ അമ്മ മരിച്ചു.അതു യിസഹാക്കിനു ദുസ്സഹമായി.അപ്പന്റെ ആഗ്രഹപ്രകാരം  മൂപ്പനായ ഏല്യാസർ  യിസഹാക്കിന്റെ പിതൃഭവനത്തിൽ നിന്നു റിബേക്കയെ ഭാര്യയായി കൂട്ടിക്കൊണ്ടു വന്നു. അബ്രഹാമിന്റെ അനുജൻ നാഹോരിന്റെ പുത്രൻ ബെഥൂവേലിന്റെ പുത്രിയും ലാബാന്റെ സഹോദരിയുമായിരുന്നു അവൾ. 20  വർഷം അവർക്കു മക്കളുണ്ടായില്ല.യിസഹാക്കു ഭാര്യ റിബേക്കായ്ക്കു വേണ്ടിയും പ്രാർത്ഥിച്ചു.അതിന്റെ ഫലമായി ഇരട്ടകുട്ടികൾ ജനിച്ചു. മൂത്തവൻ ഏശാവും ഇളയവൻ യാക്കോബും. യിസഹാക്കിനു മൂത്തപുത്രൻ ഏശാവിനോടും, റിബേക്കയ്ക്കു ഇളയപുത്രൻ യാക്കോബിനോടുമായിരുന്നു കൂടുതൽ സ്നേഹം. അന്ധനായി തീർന്ന യിസഹാക്കു മൂത്തപുത്രനു തന്റെ അനുഗഹങ്ങൾ കൊടുക്കുവാൻ തീരുമാനിച്ചു .വേട്ടക്കാരനായ മകനോടു രുചികരമായ വേട്ടയിറച്ചി പാകം ചെയ്തു കൊണ്ടു വരുവാൻ യിസഹാക്കു ആവശ്യപ്പെട്ടു ഇതറിഞ്ഞ മാതാവു മൂത്ത മകൻ വരുന്നതിനു മുമ്പു,ആടിനെ പാകം ചെയ്തു ഇളയ മകന്റെ കൈയ്യിൽ കൊടുത്തു വിട്ടു അപ്പന്റെ അനുഗ്രഹങ്ങൾ അപഹരിച്ചു.മൂത്തപുത്രൻ ഇറച്ചിയുമായി വന്നു അനുഗ്രഹം ചോദിച്ചപ്പോഴാണു താൻ കബളിപ്പിക്കപ്പെട്ടതു അപ്പൻ അറിയുന്നതു.ഇളയപുത്രന്റെ പ്രവൃത്തി അപ്പനു ദുഃഖം ഉളവാക്കി.ജ്യേഷ്ഠൻ ഏശാവിനാകട്ടെ അനുജനോടു കോപമാണു ഉണ്ടായതു. ഏശാവിന്റെ കോപം അറിഞ്ഞ അമ്മയുടെ ഉപദേശപ്രകാരം ,അപ്പന്റെ അനുവാദത്തോടു കൂടി യക്കോബു മാതൃസഹോദരനായ ലാബാന്റെ അടുക്കലേക്കു പോയി.കനാന്യസ്ത്രീകളിൽ നിന്നു ഭാര്യയെ എടുക്കരുതു എന്നു യിസഹാക്കു യാക്കോബിനോടു പറഞ്ഞതു അറിഞ്ഞ ഏശാവും അതു അപ്പനു ഇഷ്ടം ഇല്ലാത്തതാണെന്നു അറിഞ്ഞു യിശ്മായേലിന്റെ മകൾ മഹലത്തിനെ വിവാഹം കഴിച്ചു. യാക്കോബു 20 വർഷത്തോളം ഹാരാനിൽ പാർത്ത ശേഷം  രണ്ടു ഭാര്യമാരും 13 മക്കളും ദാസിദാസന്മാരും ആടുമാടുകളുമായി മടങ്ങി വന്നു. ഏശാവു സഹോദരനെ സന്തോഷത്തോടെ സ്വീകരിച്ചു. ദീർഘകാലം അന്ധനായി ജീവിച്ച യിസഹാക്കു 180-ാം വയസ്സിൽ നിദ്രപ്രാപിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു. ഏശാവും യാക്കോബും ചേർന്നു അപ്പനെ അടക്കി.
യിസഹാക്കു -ഒരു മകൻ.
 -------------------------
                                       യിസഹാക്കിന്റെ പുത്രത്വം എങ്ങനെയുള്ളതായിരുന്നു എന്നു അബഹാമിനെ കുറിച്ചു ചിന്തിച്ചപ്പോൾ പരാമർശിക്കപ്പെട്ടിട്ടുള്ളതാണു. യിസഹാക്കിന്റെ പിതാവായ അബ്രഹാം എങ്ങനെയുള്ള ഒരു പുത്രനായിരുന്നുവെന്നു ചില സൂചനകളിലൂടെ നാം ഊഹിച്ചെടുക്കുകയായിരുന്നു. എന്നാൽ യിസഹാക്കു എങ്ങനെയുള്ള പുത്രനായിരുന്നു വ്യക്തമായി മനസ്സിലാക്കുവാൻ  കഴിയുന്നണ്ടു.യിസഹാക്കിന്റെ പുത്രത്വം വെളിവാക്കുന്ന രണ്ടു സംഭവങ്ങൾ നമുക്കു കാണാം. യഹോവയുടെ കല്പന പ്രകാരം അബ്രഹാം മകനായ യിസഹാക്കിനെ  യഹോവയ്ക്കു യാഗമായി അർപ്പിക്കുവാൻ കൊണ്ടു പോകുന്നതാണു ഒന്നാമത്തേതു.അപ്പന്റെ ഈ ചെയ്തിയോടു ബാലനായ യിസഹാക്കിന്റെ  പ്രതികരണം എന്തായിരുന്നു എന്നു അബ്രഹാമിനെ കുറിച്ചു ചിന്തിച്ചപ്പോൾ പരാമർശിച്ചിട്ടുള്ളതാണു.തന്റെ ജീവനെ  ബലിയായി നൽകുന്ന ഏറ്റം നിഷഠുരമെന്നു വിശേഷിപ്പിക്കാവുന്ന പ്രവൃത്തിയാണു അപ്പന്റേതു എന്നു സാമാന്യബുദ്ധിക്കു തോന്നുമെങ്കിലും യഹോവയുടെ കല്പനയ്ക്കു വ്യക്തിബന്ധങ്ങളേക്കാൾ വില കല്പിക്കുന്ന പിതാവിന്റെ ചെയ്തിയെ ചോദ്യം ചെയ്യാതെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഒരു പുത്രനെയാണു അവിടെ നാം കാണുന്നതു.ഹോമയാഗത്തിനുള്ള വിറകു അടുക്കി വെച്ചതിനുശേഷം അപ്രതീക്ഷിതമായി തന്നെ ബന്ധിച്ചു വിറകിൻ മുകളിൽ എടുത്തു  കിടത്തിയപ്പോൾ ഒരു എതിർപ്പും  പ്രകടിപ്പിക്കാതെ വാളോങ്ങി നില്ക്കുന്ന പിതാവിന്റെ മുമ്പിൽ ശാന്തനായി കിടക്കുന്ന യിസഹാക്കിന്റെ ചിത്രം ഭാവനയിൽ തെളിയുമ്പോഴാണു ആ പുത്രന്റെ മഹത്വം മിഴിവുറ്റതായി മാറുന്നതു. ഇന്നത്തെ  മക്കളുമായുള്ള ഒരു താരതമ്യം യിസഹാക്കിന്റെ പുത്രത്വത്തിന്റെ അനുകരീയണത വെളിപ്പെടുത്തും.
                                           ഒരു പുത്രൻ എന്ന നിലയിൽ യിസഹാക്കിനെ വിലയിരുത്തുവാൻ ലഭിക്കുന്ന മറ്റൊരു  സന്ദർഭമാണു ഉല്പഃ 24-ാം അദ്ധ്യായത്തിൽ പ്രതിപാദിച്ചിരിക്കുന്നതു.യിസഹാക്കിന്റെ വിവാഹമാണു അവിടെ കാണുന്നതു. 67 വാക്യങ്ങളുള്ള ആ അദ്ധ്യായം മുഴുവനും  അതിനായി വേർതിരിച്ചിരിക്കുന്നു എന്നതു അതിന്റെ പ്രധാന്യം വ്യക്തമാകുന്നു.ഇതും അബ്രഹാമിനെ കുറിച്ചുള്ള ചിന്തയിൽ ഗൗരവമായി വിലയിരുത്തിയതാണു.അപ്പൻ തെരഞ്ഞെടുത്ത ഒരു പെൺകുട്ടിയെയാണല്ലോ യിസഹാക്കു ഭാര്യയായി സ്വീകരിച്ചതു.തന്റെ ആഗ്രഹങ്ങളേയും അഭിലാഷങ്ങളേയുംകാൾ അധികം  അപ്പന്റെ തീരുമാനങ്ങൾക്കു പ്രാധാന്യം കല്പിച്ച ഒരുമകനായിട്ടാണു യിസഹാക്കിനെ കാണുന്നതു.അപ്പൻ തനിക്കു ദോഷം വരുന്ന ഒന്നും ചെയ്യുകയില്ലായെന്നു യിസഹാക്കു മനസ്സിലാക്കിയിരുന്നു എന്നതാണു അതിനു കാരണം.യിസഹാക്കു വിവാഹിതനാകുമ്പോൾ ഏതാണ്ടു 40 വയസ്സു പ്രായമുണ്ടായിരുന്നുവെന്നു അറിയുമ്പോഴാണു ഈ തീരുമാനത്തിൽ പ്രകടമാകുന്ന യിസഹാക്കിന്റെ സ്വഭാവശ്രേഷ്ടതയും പുത്രത്വവും മിഴിവുറ്റതാകുന്നതു.40 വയസ്സുവരെ അവിവാഹിതനായി ജീവിച്ചതിൽ യിസഹാക്കു വിവാഹകാര്യത്തിൽ താല്പര്യമില്ലാത്തവനായിരുന്നു എന്നു പറയുന്നവരുണ്ടു.അതു അംഗീകരിച്ചാൽ തന്നെയും എനിക്കു ഒരു വിവാഹം വേണ്ടായെന്നു പറയാതെ അപ്പനെ അനുസരിക്കുന്ന ഒരു പുത്രന്റെ ചിത്രമാണു അവിടെയും തെളിയുന്നതു.എന്നാൽ അതിലപ്പുറമായി തന്റെ ഓരോ പ്രായത്തിലും ആവശ്യമായതു എന്താണെന്നു തിരിച്ചറിഞ്ഞു അതു ലോഭം കൂടാതെ തരുന്ന പിതാവാണു തന്റേതെന്നുള്ള ഉറച്ച വിശ്വാസമാണു അവിടെ നാം വായിച്ചെടുക്കേണ്ടതു.താൻ ചോദിക്കാതെയും ആവശ്യപ്പെടാതെയും തന്റെ ആവശ്യങ്ങളെല്ലാം അറിഞ്ഞു നൽകി പ്രതീക്ഷയോടെ വളർത്തിക്കൊണ്ടു വന്ന മാതാപിതാക്കളെ തങ്ങളുടെ ഇഷ്ത്തിനു അനുകൂലമാകാത്തതില്‍ പ്രതിഷേധിച്ചു വീടുംമാതാപിതാക്കളേയും ഉപേക്ഷിച്ചു ഇറങ്ങിപ്പോകുന്ന മക്കൾ യിസഹാക്കിനെ കണ്ടു പഠിക്കേണ്ടതാണു.അബ്രഹാമിന്റെ കാര്യത്തിൽ പറഞ്ഞതു പോലെ യിസഹാക്കും ഒരു മകൻ എന്ന നിലയിൽ ഒരു 'പുത്രൻ 'തന്നെയായിരുന്നു.
കുടുംബജീവിതം
------------------
                                           ഏതാണ്ടു 140 വർഷത്തെ ഭാഗ്യകരമായ ഒരു കുടുംബജീവിതത്തിന്റെ ഉടമയാണു യിസഹാക്കു. വാർദ്ധക്യകാലത്തു വന്നു ചേർന്ന ചില അസുഖകരങ്ങളായ അനുഭവങ്ങൾ മാറ്റി നിറുത്തിയാൽ വലിയ പ്രശ്നങ്ങളില്ലാത്ത ഒരു കുടുംബജീവിതമായിരുന്നു യിസഹാക്കിന്റേതു എന്നു പറയുവാൻ കഴിയും.മക്കൾ തമ്മിൽ  ചേർച്ചയില്ലാതായതാണു ദുഃഖാനുഭവങ്ങളിൽ ഒന്നു. മാതാപിതാക്കളുടെ വേറുകൃത്യമാണു അതിനു കാരണം.എന്നാൽ ദീർഘകാലം  അന്ധനായി  മക്കളുടെ പരിചരണം പോലും ലഭിക്കാതെ ജീവിക്കേണ്ടിവന്നതു എന്തുകൊണ്ടു എന്നു വ്യക്തമായി പറയുവാനും കഴിയുകയില്ല. എങ്കിലും പിതാവായ അബ്രഹാമിന്റെ കുടുംബജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ  പ്രശ്നരഹിതമായിരുന്നു  യിസഹാക്കിന്റെ കുടുംബജീവിതം  എന്നു പറയുന്നതിൽ തെറ്റില്ല. യിസഹാക്കിന്റെ  കുടുംബജീവിതം പഠിക്കുമ്പോൾ ആവിധമുള്ള ഒരു ജീവിതം കരഗതമാകുവാനുള്ള മാർഗ്ഗങ്ങൾ  എന്തെല്ലാമാണെന്നു  കണ്ടെത്താൻ കഴിയും.
                       ,                        അനുസരണമുള്ള ഒരു പുത്രനായിട്ടാണു യിസഹാക്കു തന്റെ ബാല്യകൗമാരയൗവ്വന കാലഘട്ടങ്ങളിൽ ജീവിച്ചതു എന്നതാണു  അതിനുള്ള ഒരു പ്രധാന കാരണം. യിസഹാക്കു എങ്ങനെയുള്ള ഒരു പുത്രനായിരുന്നു എന്നു നാം  കണ്ടുകഴിഞ്ഞതാണല്ലോ.അപ്പനെ പൂർണ്ണമായി വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഒരു പുത്രനായിരുന്ന യിസഹാക്കിനു ഒരു കുടുംബനാഥൻ , ഒരു ഭർത്താവു ,ഒരു പിതാവു എന്നീ നിലകളിൽ അബ്രഹാം ഒരു ഉത്തമ മാതൃകയായിരുന്നു. കുടുംബജീവിതത്തിന്റെ ഉത്തമമായ പാഠശാല,ബാല്യകൗമാരയൗവ്വന കാലങ്ങൾ ചെലവഴിക്കുന്ന കുടുംബാന്തരീക്ഷം തന്നെയാണു.അവിടെ നിന്നാണു നാം  കുടുംബജീവിതത്തിന്റെ ബാലപാഠങ്ങൾ പഠിക്കുന്നതു. മാതാപിതാക്കൾ മക്കളുടെ മുമ്പിൽ എങ്ങനെ ജീവിക്കുന്നുവോ അതാണു അവരെ ഏറ്റം അധികം സ്വധീനിക്കുന്നതു. മക്കളുടെ കുടുംബജീവിതം പ്രതീക്ഷിക്കുന്നതു പോലെ സുഖകരമാകാതിരിപ്പാൻ കാരണം ഒരുപരിധിവരെ മാതാപിതാക്കൾ ആണു എന്നു പറയാതിരിക്കുവാൻ  നിവൃത്തിയില്ല. എന്റെ ബാല്യകാലങ്ങളിൽ കുട്ടികളുടെ വിനോദങ്ങളിൽ പ്രധാനപ്പെട്ടതു കഞ്ഞിയും കറിയും കളിക്കുകയായിരുന്നു.കല്ലുകൊണ്ടു ചെറിയ അടുപ്പുണ്ടാക്കി,ചിരട്ടകളിൽ മണ്ണും മറ്റും വാരിയിട്ടു കഞ്ഞിയും കറിയുമുണ്ടാക്കി കളിക്കുമ്പോൾ, അവർ അന്നു അവർക്കു സുപരിചിതമായിരുന്ന സ്വന്തം ഗാർഹികാന്തരീക്ഷം വളരെ തന്മയത്വത്തോടെ അവിടെ അഭിനയിച്ചു ഫലിപ്പിക്കും.ഇന്നു അഭിനയത്തിന്റെ ഉന്നത ശ്രേണികളിൽ വിരാജിക്കുന്ന മമ്മൂട്ടി,മോഹൻലാൽ, തിലകൻ, ജനാർദ്ദനൻ, ഷീല, മഞ്ജുവാര്യർ തുടങ്ങിയ അഭിനയപ്രതിഭകളെ പോലും അതിജീവിക്കുന്ന അഭിനയപാടവമാണു അന്നു അവർ അവിടെ  കാഴ്ച വെച്ചിരുന്നതു. മദ്യപിച്ചു വൈകിട്ടു വീട്ടിൽ വ്ന്നു ഭാര്യയെ തല്ലുന്ന ഭർത്താവായിട്ടും,ഏതിനും കലഹിക്കുന്ന ഭാര്യയായിട്ടും, ഭർത്താവിനോടും ഭാര്യയോടും അയൽപക്കത്തുള്ളവരോടുമുള്ള വാശി മക്കളെ തല്ലിതീർക്കുന്ന മാതാപിതാക്കളായിട്ടും അവർ അവിടെ അഭിനയിക്കുമ്പോൾ,അവരുടെ മനസ്സിൽ പതിഞ്ഞു കിടക്കുന്ന ഭർത്താവിന്റേയും ഭാര്യയുടേയും പിതാവിന്റേയും മാതാവിന്റേയും ചിത്രം തെളിയുന്നതോടൊപ്പം അവർ വളരുന്ന കുടുംബാന്തരീക്ഷം എങ്ങനെയുള്ളതാണെന്നും വെളിവാകുന്നു.ആധുനിക തലമുറയിലെ കുഞ്ഞുങ്ങളുടെ വിനോദം ക്രിക്കറ്റിലും മൊബൈലിലും ഇന്റർനെറ്റിലുമൊക്കെ കുടുങ്ങിക്കിടക്കുന്നതിനാൽ തങ്ങളുടെ കുടുംബാന്തരീക്ഷം  അവരിലൂടെ മറ്റുള്ളവരുടെ മുമ്പിൽ വെളിപ്പെടുന്നില്ലായെന്നു ആശ്വസിക്കാമെങ്കിലും മക്കൾ ഭാവിയിൽ പ്രവേശിക്കുന്ന കുടുംബജീവിതം പ്രതീക്ഷിക്കുന്നതുപോലെ സുഖകരമാകുമെന്നു കരുതുവാന്‍ കഴിയുകയില്ല. കുടുംബാന്തരീക്ഷവും മാതാപിതാക്കളും വരും തലമുറയുടെ കുടുംബജീവിതത്തെ വളരെയധികം സ്വാധീനിക്കും എന്ന സത്യം അബ്രഹാമിലൂടെയും യിസഹാക്കിലൂടെയുംനാം ഗ്രഹിക്കേണ്ട വലിയ സാധനപാഠമാണു.
                                         ഇവിടെ ചില ചോദ്യങ്ങൾക്കു സാദ്ധ്യത ഉണ്ടു. മക്കളായ ഏശാവും യാക്കോബും യിസഹാക്കിന്റെ വാർദ്ധക്യകാലത്തു ദുഃഖം പ്രദാനം ചെയ്യുന്ന മക്കളായി മാറുവാൻ എന്താണു കാരണം ?  അന്ധനായി തീർന്നതു എന്തുകൊണ്ടു ?  എന്നീ ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്തേണ്ടതുണ്ടു. വ്യക്തമായ ഉത്തരങ്ങൾ ഒന്നും നമുക്കു ഇവിടെ കാണാനും കഴിയുകയില്ല. നല്ലവനായ യിസഹാക്കിനു എന്തേ ഇങ്ങനെയുള്ള അനുഭവങ്ങൾ എന്ന സംശയം നമ്മുടെ മനസ്സിലും കടന്നു വരും. ചിലകാരണങ്ങൾ ഊഹിച്ചെടുക്കുവാൻ കഴിയും.അബ്രഹാമും യിസഹാക്കും തമ്മിലുള്ള പിതൃപുത്രബന്ധം പ്രശ്നരഹിതവും സന്തോഷപ്രദവും സമാധാനപൂർണ്ണവും ആയിരുന്നുവെങ്കിലും യിസഹാക്കിൽ മനപ്പൂർവ്വമല്ലാതെ ഒരു മാനസ്സിക അകൽച്ച അപ്പനോടു ഉണ്ടായിരുന്നോ ഏന്നു സംശയിക്കണം.ബാലനായിരുന്നപ്പോൾ  അപ്പൻ യഹോവയ്ക്കു തന്നെ ബലിയായി നൽകാൻ കൊണ്ടുപോയതു ആ നിഷ്കളങ്ക ഹൃദയത്തിൽ ഒരു ആഘാതമായി പതിച്ചിരിക്കാം. അതു കാലാന്തരത്തിൽ  ഒരു പ്രശ്നമായി വളരാതിരുന്നതു അബ്രഹാമിന്റെ ദൈവത്തോടുള്ള വിശ്വാസവും സമർപ്പണവും ആണെന്നു പറയാം.മാത്രമല്ല,ദൈവകല്പന അനുസരിക്കുകയായിരുന്നു അബ്രഹാം ചെയ്തതു എന്നതിനാൽ ദൈവം തന്നെ അതു പ്രശ്നമാകാതിരിക്കുവാൻ ആവശ്യമായതു ചെയ്ത എന്നു വിശ്വസിക്കാം.ഏതായാലും ,സ്നേഹത്തിലും അനുസരണത്തിലും അതൊന്നും പ്രകടമായില്ലെങ്കിലും, അമ്മയോടുള്ള കൂടുതൽ അടുപ്പം അതിന്റെ സൂചനയായി വലിയിരുത്താം. അതുകൊണ്ടു തന്നെയാണു അമ്മയുടെ  വേർപാടു  യിസഹാക്കിനു അസഹനീയമായതും. അവിവാഹിതനായി നാല്പതു വയസ്സു വരെ  ജീവിക്കുവാനും കാരണം ആ ആഘാതമാണെന്നു ചിന്തിക്കുന്നവരുണ്ടു. ഒരുപക്ഷേ , മനപ്പൂർവ്വമല്ലാതെ മനസ്സിൽ കുടിയേറിയ പിതാവിനോടുള്ള അകൽച്ചയാകാം ഈ ദുഃഖാനുഭവങ്ങൾക്കു കാരണം എന്നു ചിന്തിക്കാവുന്നതാണു.ജീവിത പങ്കാളിയെ കണ്ടെത്തുകയും തെരഞ്ഞെടുക്കുകയും ചെയ്യുന്നതിലുള്ള മനോഭാവത്തിനും കുടുംബജീവിതത്തിന്റെ ഭാഗധേയം നിർണ്ണയിക്കുന്നതിൽ ഒരു വലിസ്ഥാനമുണ്ടു എന്നും യിസഹാക്കിന്റെ പങ്കാളിയെ തെരഞ്ഞെടുത്ത രീതി വെളിവാക്കുന്നു.തന്റെ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുവാനുള്ള അവകാശവും സ്വാതന്ത്ര്യവും വ്യക്ത്യധിഷ്ടിതമാണെങ്കിലും അതു പരിപൂർണ്ണമായി പിതാവായ അബ്രഹാമിന്റെ തീരുമാനത്തിനു യിസഹാക്കു വിട്ടുകൊടുക്കുന്നു. ഭാര്യയേയോ ഭർത്താവിനേയോ തെരഞ്ഞെടുക്കുന്നതിൽ സ്വന്തമായ ആഗ്രഹങ്ങൾക്കും അഭിപ്രായങ്ങൾക്കും സ്ഥാനമില്ലന്നോ,പ്രാധാന്യം കല്പിക്കരുതെന്നോ അല്ല അതിന്റെ അർത്ഥം.മക്കളുടെ ആഗ്രഹങ്ങളും അഭിപ്രായങ്ങളും ആരാഞ്ഞും തിരിച്ചറിഞ്ഞും,അവരെക്കുറിച്ചുള്ള തങ്ങളുടെ  ആഗ്രഹങ്ങളും സ്വപ്നങ്ങളും സഫലമാകും വിധമുള്ളതുമായ ഒരു ബന്ധം കണ്ടെത്തി , അതിന്റെ നാനാവിധമായ കാര്യങ്ങളെക്കുറിച്ചു ഗൗരവമായി ചിന്തിച്ചും വിലയിരുത്തിയും മാതാപിതാക്കൾ കൈക്കൊള്ളുന്ന തീരുമാനങ്ങളെ അംഗീകരിക്കുകയാണു അനുഗ്രഹകരമായ ഒരു കുടുംബജീവിതത്തിനു  ആവശ്യായിട്ടുള്ളതു.അബ്രഹാം കൈക്കൊണ്ട തീരുമാനം ഏകപക്ഷീയമായിരുന്നു എന്നു തോന്നുമെങ്കിലും,അതു യിസഹാക്കിന്റെ കുടുബജീവിതത്തെ കൂടുതൽ അനുഗ്രഹകരമാക്കി എന്നതു ആ തീരുമാനത്തെ സാധൂകരിക്കുന്നു.തനിക്കു അനിഷ്ടകരമെന്നു തോന്നുന്ന പലതും കാലന്തരത്തിൽ ജീവിതത്തിൽ ഗുണകരമായി മാറും എന്നതു ഇതു വെളിവാക്കുന്നു. യിസഹാക്കിന്റെ ജീവിതപങ്കാളിയെ കണ്ടെത്തിയ രീതിയെക്കുറിച്ചും, അതിൽ അബ്രഹാമിന്റെ നിലപാടിനെ കുറിച്ചും , അതിന്റെ ന്യായാന്യായങ്ങളെക്കുറിച്ചും, അബ്രഹാമിന്റെ കുടുംബചിന്തയിൽ  വിശദമായും ഗൗരവപൂർവ്വവും വിലയിരുത്തിയതാകയാൽ ആവിധ കാര്യങ്ങൾ ഇവിടെ ആവർത്തിക്കുന്നില്ല.ഒരുകാര്യം ആവർത്തിച്ചു കൊണ്ടു ആ ഭാഗം അവസാനിപ്പിക്കുന്നു.കുടുംബജീവിതത്തിന്റെ അടിസ്ഥാന ശില ഭാര്യാഭർത്തൃബന്ധമാകയാൽ അതിലേക്കു പ്രവേശിക്കുന്നതു അവധാനയോടെയും ശ്രദ്ധാപൂർവ്വവും,അതിലുപരി പ്രാർത്ഥനയോടെയും ദൈവാശ്രയത്തോടെയും ആയിരിക്കണമെന്നു യിസഹാക്കിന്റെ കുടുംബജീവിതവും നമ്മെ ഒർമ്മിപ്പിക്കുന്നു.
                                    വിവാഹകാര്യത്തിൽ ഒരു കാര്യം കൂടെ ഇവിടെ പറയേണ്ടതു ആവശ്യമാണു .വിവാഹാലോചനയിൽ വധൂവരന്മാരുടെ  സംസ്കാരം ജീവിതസാഹചര്യങ്ങൾ  മതം വിശ്വാസം തുടങ്ങിയ ബാഹ്യകാര്യങ്ങളിൽ പൊരുത്തം ആവശ്യമാണു എന്നു പറയുമ്പോൾ,അതൊന്നുമല്ല മനപ്പൊരുത്തമാണു വലുതു എന്നു വാദിക്കുന്നവരുടെ സംഖ്യ ഇന്നു വർദ്ധിച്ചു വരുന്നു.പ്രത്യേകിച്ചും പ്രണയവിവാഹത്തെ പിൻതാങ്ങുന്നവരാണു ഈ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നവർ വിവാഹജീവിതത്തിൽ മനപ്പൊരുത്തം അനിവാര്യമാണു എന്നതിൽ തർക്കമില്ല.എന്നാൽ ഇവിടെ ഒരുകാര്യം നാം തിരിച്ചറിയേണ്ടതുണ്ടു.മനസ്സിലെ ചിന്താഗതികളേയും ആഗ്രഹങ്ങളേയും ബാഹ്യമായഘടകങ്ങൾ വളരെയധികം സ്വാധീനിക്കും എന്നതു ഒരു സത്യമാണു.കാരണം മനസ്സു ചഞ്ചലമാണു. അതു ഒരു കാര്യത്തിൽ മാത്രം ഉറച്ചു നിൽക്കുകയില്ല.അതു കുരങ്ങനെപ്പോലെ ഒരു ചില്ലയിൽനിന്നു മറ്റൊരു ചില്ലയിലേക്കു ചാടിക്കൊണ്ടിരിക്കും.അതിനാൽ ബാഹ്യമായ ഘടകങ്ങൾക്കും വിവാഹ കാര്യത്തിൽ പ്രത്യേകിച്ചും വലിയ സ്ഥാനം കല്പിച്ചേ മതിയാകു.ഹിന്ദുക്കൾ സാധാരണ വിവാഹം നിശ്ചയിക്കുന്നതു പൊരുത്തം നോക്കിയാണല്ലോ.ജ്യോതിഷക്കാരൻ കവടിനിരത്തി കണ്ടു പിടിക്കുന്ന പൊരുത്തത്തോടു വിയോജിപ്പുണ്ടെങ്കിലും അതിന്റെ പിന്നിലുള്ള ആദ്ധ്യത്മിക ചിന്ത വിലമതിക്കേണ്ടതാണു.ജ്യോതിഷക്കാരൻ പൊരുത്തം കണ്ടെത്തുന്നതിന്റെ പിന്നിൽ ഈശ്വരന്റെ നടത്തിപ്പുണ്ടു എന്നാണു അവരുടെ വിശ്വാസം. ഈശ്വരചിന്തയോടെ കടന്നു ചെല്ലുന്ന കുടുംബജീവിതം മാത്രമേ ഭദ്രമാകയുള്ളു എന്നു അവരും വിശ്വസിക്കുന്നു എന്നു സാരം.പൊരുത്തക്കേടുകളിലും യോജിച്ചു പോകുവാന്‍  ദൈവചിന്തയുള്ളവർക്കു മാത്രമേ സാധിക്കുകയുള്ളു എന്നു വീണ്ടും അനുസ്മിരിക്കാം
                                    വിവാഹജീവിതത്തിലേക്കു പ്രവേശിക്കുന്നതിനു മുമ്പുള്ള ഇരുവരുടേയും ജീവിതത്തിന്റെ പ്രത്യേകതകളാണു സൗഭാഗ്യകരമായ ഒരു കുടുംബജീവിതം കരഗതകാൻ വഴിതെളിക്കുന്നതെന്നു യിസഹാക്കിന്റെ കുടുംബജീവിതം വ്യക്തമാക്കുന്നു.വിവാഹപൂർവ്വ ജീവിതകാലയളവിൽ ഇരുവരും  ജീവിതവിശുദ്ധി കാത്തുസൂക്ഷിച്ചവരായിരുന്നു എന്നു നമുക്കു മനസ്സിലാക്കുവാൻ കഴിയുന്നുണ്ടു. മാനസ്സികവും ശാരീരികവുമായ വിശുദ്ധി വിവാഹജീവിതത്തിൽ എന്നപോലെ വിവാഹപൂർവ്വജീവിതത്തിലും പാലിക്കുന്നവർക്കു മാത്രമേ സമാധാന പൂർണ്ണമായ ഒരു ജീവിതം സാദ്ധ്യമാകയുള്ളു. യിസഹാക്കിന്റെ ജനനത്തിനു മുമ്പു മുതലുള്ള  കാര്യങ്ങൾ  അതിനു തെളിവായി നമുക്കു കാണുവാൻ കഴിയും.എന്നാൽ റിബേക്കയെ കുറിച്ചു അത്രയും വിശദമായി വി.വേദപുസ്തകം പറയുന്നില്ല. യിസഹാക്കിനു ചേരുന്ന ഒരു പാരമ്പര്യം അവൾക്കു അവകാശപ്പെടുവാനുണ്ടു എന്നതു സംശയമില്ലാത്ത കാര്യമാണു.റിബേക്കയെ നാം ആദ്യം കാണുന്നതു മെസപ്പെത്തോമ്യയിൽ കിണറിന്റെ അരികിൽ വെച്ചാണു.അവിടെ വി.വേദപുസ്തകം അവളെ പരിചയപ്പടുത്തുന്നതു ഉല്പഃ 24;16 ൽ ''ബാല അതിസുന്ദരിയും പുരുഷൻ തൊടാത്ത കന്യകയുമായിരുന്നു.'' എന്നാണു.
അവുളുടെ ജീവിതവിശുദ്ധിക്കു മറ്റെന്തു തെളിവാണു ആവശ്യമായിരിക്കുന്നതു.തന്നോടു വെള്ളം ചോദിച്ച അപരിചിതനോടു ''യജമാനനേ, കുടിക്ക.'' എന്നു പറഞ്ഞു അയാൾക്കും അയാളുടെ കഴുതകൾക്കും വെള്ളം കോരിക്കൊടുക്കുകയും,തന്റെ വീട്ടിൽ രാപാർപ്പാൻ വേണ്ടുവോളം സൗകര്യമുണ്ടു എന്നു പറഞ്ഞു വീട്ടിലേക്കു ക്ഷണിക്കുകയും സഹോദരനോടു പറഞ്ഞു അയാളെ കുട്ടിക്കൊണ്ടു പോകുകയും ചെയ്യുന്ന റിബേക്കയിൽ ആതിഥ്യമര്യാദ മാത്രമല്ല,വിനയവും സ്വഭാവസംശുദ്ധിയുമൊക്കെ നമുക്കു വായിച്ചെടുക്കുവാൻ കഴിയും.
                                       വീട്ടിൽ എത്തിച്ചേർന്ന ഏല്യാസർ സ്വയം പരിചയപ്പെടുത്തുകയും ആഗമനോദ്ദേശം അറിയിക്കുകയും ചെയ്യുന്നു.തന്റെ യജമാനൻ അബ്രഹാമിനെക്കുറിച്ചും യജമാനപുത്രൻ യിസഹാക്കിനെക്കുറിച്ചും പറയുകയും,റിബേക്കയിൽ യിസഹാക്കിന്റെ ഭാര്യയെ കണ്ടെത്തുകയും,അതു ദൈവനടത്തിപ്പായി താൻ അറിയുകയും ചെയ്തിരിക്കുന്നുവെന്നു അവരോടു പറയുകയും ചെയ്യുന്നു.റിബേക്കയുടെ സഹോദരൻ ലാബാനും അപ്പൻ ബെഥൂവേലിനും അതു സമ്മതവുമായി.എന്നാൽ പത്തുദിവസം കൂടി അവൾ തങ്ങളോടുകൂടെ താമസിക്കണമെന്ന അവരുടെ ആഗ്രഹം അറിയിച്ചു.ഉടനെ തന്നെ റിബേക്കയുമായി തിരികെപോകണമെന്നും തന്റെ യജമാനൻ അബ്രഹാം ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ഏല്യാസർ അറിയിച്ചു. റിബേക്കയോടു അഭിപ്രായം ചോദിച്ചപ്പോൾ അവൾ പെട്ടെന്നുതന്നെ  അയാളോടൊപ്പം പോകുവാനുള്ള തന്റെ ആഗ്രഹം അറിയിക്കുന്നു.ഇതു പക്വതയില്ലാത്ത ഒരു പെൺകുട്ടിയുടെ എടുത്തു ചാട്ടമായി വേണമെങ്കിൽ വ്യാഖ്യാനിക്കാം.അപ്പനും സഹോദരനും ബന്ധുമിത്രാദികൾക്കും സമ്മതമായ ഒരു വിവാഹമായതുകൊണ്ടാണോ റിബേക്ക ഇങ്ങനെ പ്രതികരിച്ചതു.ഒരു പാത്രം ദാഹജലം കൊടുത്തതിനു പ്രതിഫലമായി അരശേക്കൽ തൂക്കമുള്ള മുക്കുത്തിയും പത്തുശേക്കൽ തൂക്കമുള്ള പൊൻവളകളും നൽകിയതും,വിവാഹം തീരുമാനിച്ചു കഴിഞ്ഞപ്പോൾ അയാൾ നൽകിയ വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും കണ്ടു പ്രലോഭിതയായതു കൊണ്ടാണോ ഉടൻതന്നെ പോകാൻ അവൾ തിടുക്കം കൂട്ടിയതു എന്നു വേണമെങ്കിലും സംശയിക്കാം.തന്റെ വല്യപ്പന്റെ ജ്യേഷഠനായ അബ്രഹാമിന്റെ പുത്രനായ,തന്റെ പ്രതിശ്രുതവരനെ കാണാനുള്ള തിടുക്കമാണു അതിനു കാരണമെന്നും ചിന്തിക്കാം. അമേരിക്കയെന്നും ഗൾഫെന്നും കേൾക്കുമ്പോൾ മറ്റൊന്നും ചിന്തിക്കാതെ വിദേശരാജ്യത്തോടുള്ള ആധുനിക മനുഷ്യന്റെ കമ്പം പോലെയുള്ള പ്രലോഭനമായിരുന്നു റിബേക്കയുടേതു എന്നു വേണമെങ്കിൽ ഇന്നു ചിന്തിച്ചാൽ തെറ്റു പറയുവാൻ കഴിയുകയില്ല.
                                          താൻ ജനിക്കുന്നതിനു വർഷങ്ങൾക്കു മുമ്പെ സ്വന്തം ദേശവും വീടും കുടുംബവും ചാർച്ചക്കാരേയും  ഉപേക്ഷിച്ചു  പുറപ്പെട്ടു പോയ തന്റെ വല്യപ്പന്റെ ജ്യേഷ്ടന്റെ  പുത്രനാണു എന്ന അറിവു മാത്രമാണു യിസഹാക്കിനെക്കുറിച്ചുള്ളതു . ഒരു മുൻപരിചയവുമില്ലാത്ത, ആലോചനയുമായി വന്ന ആളിന്റെ വാക്കുകളിൽ മാത്രം വിശ്വസിച്ചു ഒരുവന്റെ പുറകെ ചാടിപ്പുറപ്പെടുന്നതു ഒരു എടുത്തു ചാട്ടമായിപ്പോയില്ലേ എന്നും വേണമെങ്കിൽ പറയാം.ഇന്റർനെറ്റിലൂടെയും ചാറ്റിംഗിലൂടെയും മിസ്ഡുകോളുകളിലൂടെയും പരിചയപ്പെടുന്ന പുരുഷന്റേയോ സ്ത്രീയുടേയോ വാക്കുകളിൽ വിശ്വസിച്ചു ഇറങ്ങിപ്പോയി അബദ്ധത്തിൽ ചെന്നു പതിക്കുന്ന ആധുനിക ചെറുപ്പക്കാരുടെ മുൻഗാമിയായി റിബേക്കയെ കാണാൻ കഴിയുമോ ?ഏതായാലും റിബേക്ക ഇവിടെ പ്രകടമാക്കിയ ധൈര്യം നമ്മുടെ ചിന്തയെ തൊട്ടുണർത്താൻ മതിയായതാണു.
                                          ഈ വിധ പലകാര്യങ്ങളും നാം  ഊഹിച്ചെടുത്തതുപോലെ, റിബേക്കയുടെ ഈ തീരുമാനത്തെ  സാധൂകരിക്കുവാൻ പര്യാപ്തമായ വസ്തുതകളും കണ്ടെത്താൻ കഴിയും. ഏല്യാസറിനെ കണ്ടതിനു ശേഷം അവൾ ഓടിപ്പോയി തന്റെ സഹോദരൻ ലാബാനോടു  സംഭവം വിവരിക്കുകയും  അയാൾ തനിക്കു സമ്മാനിച്ച മുക്കുത്തിയും വളകളും കാണിക്കുകയും ചെയ്തു.ലാബാൻ ഉടൻതന്നെ പോയി ഏല്യാസറിനെ  വീട്ടിൽ കൂട്ടിക്കൊണ്ടു വന്നു.ഭക്ഷണം കഴിപ്പാൻ നിർബ്ബന്ധിച്ചപ്പോൾ  വന്നകാര്യം പറഞ്ഞിട്ടു മതി ഭക്ഷണം എന്നു പറഞ്ഞു,അബ്രഹാമിനെ കുറിച്ചും , യിസഹാക്കിനെ കുറിച്ചും ,യഹോവ അനുഗ്രഹിച്ചു അബ്രഹാമിനെ  വലിയവനാക്കിയതും,വാർദ്ധക്യത്തിൽ യഹോയുടെ വാഗ്ദത്ത പ്രകാരം  യിസഹാക്കു ജനിച്ചതും,സാറാ മരിച്ചു പോയതും, കനാന്യസ്ത്രീകളിൽനിന്നു മകനു ഭാര്യയെ കണ്ടെത്താതെ,ഇവിടെ വന്നു പിതൃഭവനത്തിൽ നിന്നു മകനു ഭാര്യയെ കണ്ടെത്താൻ തന്നെ ചുമതലപ്പെടുത്തിയതും,റിബേക്കയെ കണ്ടെത്താൻ ദൈവം തുറന്നുകൊടുത്ത വഴിയും എല്ലാം ഏല്യാസർ വിശദമായി പറഞ്ഞു. ഒരുപക്ഷെ, ഇതെല്ലാം  റിബേക്കയും കേട്ടു കാണും.തന്റെ പൂർവ്വന്മാർ മുതൽ അരാധിച്ചുവരുന്ന യഹോവയാം ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട ഒരുകുടുബത്തിലേക്കാണു താൻ ക്ഷണിക്കപ്പെട്ടിരിക്കുന്നതു  എന്ന അറിവു തന്നെയാണു  അപ്പനേയും അമ്മയേയും സഹോദരങ്ങളേയും പിതൃഭവനത്തേയും വിട്ടു,ഒരിക്കലും കണ്ടിട്ടില്ലാത്ത ദേശത്തേക്കു പോകുവാനും  യിസഹാക്കിനെ ഭർത്താവായി സ്വീകരിക്കുവാനും ധൈര്യവും തിടുക്കവും കാട്ടിയതു എന്നു ചിന്തിക്കുന്നതാണു ഉചിതം.അല്ലായിരുന്നു എങ്കിൽ ഭാഗ്യകരമായ ഒരു കുടുംബമായി അതു പരിണമിക്കുകയില്ലായിരുന്നു. യിസഹാക്കിനു ചേരുന്ന പാതിവ്രത്യവും സ്വഭാവശുദ്ധിയുമുള്ള ഒരു കന്യകയായിരുന്നു റിബേക്ക എന്ന കാര്യത്തിൽ സംശയത്തിനു അവകാശമില്ല.
                                                      യിസഹാക്കിന്റെ ജീവിതവിശുദ്ധിയെക്കുറിച്ചു മനസ്സിലിക്കുവാൻ ഊഹാപോഹങ്ങളുടെ ആവശ്യമില്ല.യിസഹാക്കിന്റെ ജീവിതചിത്രീകരണത്തിൽ നിന്നു അതു നേരിട്ടു മനസ്സിലാക്കുവാൻ  കഴിയും. നേരത്തെ പറഞ്ഞതു പോലെ ഏതാണ്ടു 40 വയസ്സു വരെ വിവാഹത്തെ കുറിച്ചു ചിന്തിക്കുക പോലും ചെയ്യാതെ ജീവിച്ച യിസഹാക്കിനെ ആണു നാം കാണുന്നതു. ഒരു വിവാഹത്തിനു മുൻകൈയെടുത്തതും പിതാവായ അബ്രഹാം ആയിരുന്നു എന്നതുതന്നെ  യിസഹാക്കിന്റെ വിവാഹപൂർവ്വജീവിതമെങ്ങനെ ആയിരുന്നു  എന്നു സൂചിപ്പിക്കുന്നു. യസഹാക്കും റിബേക്കായും തമ്മിലുള്ള ആദ്യകൂടിക്കാഴ്ച തന്നെ യിസഹാക്കിന്റെ ജീവിതത്തിലേക്കു വെളിച്ചം വീശുന്നു.ഏല്യാസർ തനിക്കു ഒരു ഭാര്യയെ കണ്ടെത്താൻ  പോയിരിക്കുന്നു എന്നു അറിഞ്ഞ യാസഹാക്കു, തനിക്കായി കൂട്ടിക്കൊണ്ടു വരുന്ന പെൺകുട്ടിയെക്കുറിച്ചുള്ള ചിന്തയിലും,പ്രവേശിക്കുവാൻ പോകുന്ന കുടുംബ ജീവിതത്തെക്കുറിച്ചുള്ള സുന്ദരമായ സ്വപ്നത്തിലും മുഴുകിയിരിക്കുക സ്വാഭാവികമാണു.എന്നാൽ യിസഹാക്കിനെ നാം കാണുന്നതു ,ഉല്പഃ 24; 63 ൽ ഇപ്രകാരമാണു.''വൈകുന്നേരത്തു യിസഹാക്കു ധ്യാനിപ്പാൻ വെളിമ്പ്രദേശത്തു പോയിരുന്നു.അവൻ തലപൊക്കി നോക്കിയപ്പോൾ ഒട്ടകങ്ങൾ വരുന്നതു കണ്ടു.'' ഈ വാക്യത്തിൽ ,ധന്യമായ ഒരു കുടുംബജീവിതത്തിനുള്ള ആത്മീയ ഒരുക്കമാണു ദർശിക്കുന്നതു. വിവാഹനിശ്ചയത്തിനും വിവാഹത്തിനും ഇടയ്ക്കുള്ള ദിനങ്ങൾ  ഒരുക്കത്തിന്റെ ദിനങ്ങളാണെന്നു പറയുമെങ്കിലും,ആത്മീയമായ ഒരുക്കത്തെക്കാൾ ലൗകികമായ ഒരുക്കത്തിനല്ലേ നാം പ്രാധാന്യം കല്പിക്കുക.ഇന്നാകട്ടെ, വിവാഹനിശ്ചയം കഴിഞ്ഞാൽ പിറ്റേദിവസമോ അതിനടുത്ത ദിവസമോ, തിടുക്കത്തിൽ വിവാഹം നടക്കുന്നു. ഇതിനിടയിൽ ആത്മീയമായ ഒരുക്കത്തിനു എവിടെ സമയം.! വി.കുമ്പസാരം പോലും നിർബന്ധത്തിനു വഴങ്ങി,വെറും ഒരു ചടങ്ങായി മാത്രമല്ലേ നിർവ്വഹിക്കുന്നതു. ധന്യമായ ഒരു കുടുംബജീവിതം നയിക്കുവാൻ യിസഹാക്കിനെ പ്രാപ്തനാക്കിയതു ഈ സ്വഭാവശ്രേഷ്ടതയാണു. കുടുംബജീവിതത്തിലേക്കു പ്രവേശിക്കുന്നവർക്കു ഒരു ഉത്തമമാതൃക ആയി യിസഹാക്കു വേറിട്ടു നിൽക്കുന്നു.
                                                  ഭദ്രമായ ഒരു കുടുംബജീവിതത്തിനു വിവാഹപൂർവ്വജീവിതത്തിലെ വിശുദ്ധി അനിവാര്യമാണു എന്ന സാധനപാഠം യസഹാക്കിന്റേയും റിബേക്കയുടേയും  കുടുംബജീവിതം നമുക്കു ചൊല്ലിത്തരുന്നു.ഇതു ആധുനിക തലമുറ അതീവ ശ്രദ്ധയോടെ കണ്ടുപഠിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.ഇന്നത്തെ കുടുംബബന്ധ തകർച്ചയ്ക്കു ഒരു പരിധിവരെ ഇതു  കാരണമായി ഭവിക്കുന്നു. കുറേക്കാലം മുമ്പുവരെ സ്ത്രീപുരുഷന്മാർ പരസ്പരം അറിഞ്ഞതിനുശേഷം വിവാഹജീവിതത്തിലേക്കു പവേശിക്കുന്നതു പ്രശ്നരഹിതമായ കുടുംബജീവിതത്തിനു വഴിതെളിക്കും എന്ന ചിന്ത പ്രേമവിവാഹത്തെ പ്രോൽസാഹിപ്പിച്ചിരുന്നു. എന്നാൽ ദീർഘകാലത്തെ പ്രണയത്തിനു ശേഷം വിവാഹിതരായവർ പോലും കാലവിളംബമെന്യേ തെററിപ്പിരിയുന്ന കാഴ്ച സാധാരമാണു.ഒന്നിച്ചു ജീവിച്ചു തുടങ്ങിയപ്പോഴാണു പരസ്പരം ശിരിക്കും അറിഞ്ഞു തുടങ്ങുന്നതു. ഏതോ ചില പ്രത്യേകതകളാണു അവരെ പരസ്പരം അടുപ്പിച്ചതു. എന്നാൽ കണ്ടതും പരിചയപ്പെട്ടതുമായ ആളല്ല യഥാർത്ഥത്തിൽ  എന്ന അറിവു നിരാശയിലേക്കും വേർപിരിയലിലേക്കും കൊണ്ടെത്തിക്കുന്നു.അവിടെ വിവാഹജീവിതത്തനു അനിവാര്യമായ വിട്ടുവീഴ്ച മനോഭാവം നഷ്ടവുമാകുന്നു.അതു ബന്ധത്തകർച്ചയിൽ ചെന്നു അവസാനിക്കുന്നു.
                                            മറ്റു ചില പ്രേമബന്ധങ്ങള്‍  ഏതു പ്രതിബന്ധങ്ങളേയും അതിജീവിച്ചു തങ്ങൾ ഒന്നായി തീരും എന്ന ഉറപ്പും വിശ്വാസവും വിവാഹപൂർവ്വ ലൈംഗികബന്ധത്തിനു പ്രേരകമായി ഭവിക്കുന്നു . ലൈംഗികത ഭാര്യഭർത്തൃബന്ധത്തെ  ദൃഡതരമാക്കുന്ന അടിസ്ഥാന ചോദനയാണെങ്കിലും ,വിവാഹപൂർവ്വബന്ധം ,കാമിനീകാമുകന്മാരുടേതാണെങ്കിലും അല്ലാത്തവരുടേതാണെങ്കിലും കുടുംബജീവിതത്തിന്റെ സന്തോഷവും സംതൃപ്തിയുംആകർഷണീയതയും നഷ്ടപ്പെടുത്തുന്നു.പ്രഥമരാത്രിയെന്നതു ഒരു സുന്ദര സ്വപ്നമാണു. അതിന്റെ എല്ലാ ആകർഷണീയതയും സന്തോഷവും പൂർണ്ണമായി ആസ്വദിക്കുവാൻ വിവാഹപൂർവ്വബന്ധം പുലർത്തിയവർക്കു കഴിയാതെപോകും എന്നതു ഒരു യാഥാർത്ഥ്യം ആണു.കുടുംബജീവിതത്തിന്റെ പ്രരംഭം തന്നെ സ്വപ്നസാക്ഷാൽക്കാരമായി തീരുന്നില്ലായെങ്കിൽ പിന്നീടുള്ള ജീവതത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ.
                                             ശാസ്ത്രത്തിന്റെ വളർച്ച വിവാഹപൂർവ്വബന്ധത്തിനു പ്രേരകമായി ഭവിച്ചിട്ടുണ്ടു.അതു പാപമാണെന്ന ബോധം പോലും നഷ്ടമായിരിക്കുന്നു.അതിന്റെ ഫലമാണു, കുറേനാൾ ഒന്നിച്ചു ജീവിച്ചശേഷം,ആ ബന്ധം സംതൃപ്തി നൽകുന്നതാണെങ്കിൽ മാത്രം വിവാഹമെന്ന പാശ്ചാത്യ ചിന്താഗതി.എന്നാൽ അങ്ങനെയുള്ളവർ വിവാഹബന്ധത്തിലേക്കു കടക്കുമ്പോൾ,അതിൽനിന്നു പ്രാപിക്കേണ്ട സുഖവും സന്തോഷവും  സംതൃപ്തിയും പൂർണ്ണമായി ആസ്വദിക്കുവാൻ കഴിയാത്തവിധം പൂർവ്വബന്ധ സ്മരണകൾ പ്രതിബന്ധമായി ഭവിക്കുന്നു.ലൈംഗികത വ്യക്തികളിൽ വ്യത്യസ്ഥമായിരിക്കും. ലൈംഗികാസക്തിയും ലൈംഗികശേഷിയും എല്ലാവരിലും ഒരുപോലെ ആയിരിക്കുകയില്ല; അതു ഏറിയും കുറഞ്ഞുമിരിക്കും.വിവാഹപൂർവ്വബന്ധത്തിലെ പോലെ ലൈംഗികാസക്തിയും ലൈംഗികശേഷിയും ഇല്ലാത്ത ഒരാളാണു ജീവിതപങ്കാളിയെങ്കിൽ ആ ബന്ധം സംതൃപ്തി നൽകാത്തതായി ഭവിക്കുന്നു.ആ അസംതൃപ്തി ബന്ധത്തകർച്ചയ്ക്കു വഴിയൊരുക്കുന്നു.ഈ കാര്യത്തിൽ മുന്നാസ്വാദനമൊന്നും ഇല്ലാത്തവർക്കു അതു ഒരു പുതിയ അനുഭവവും അനുഭൂതിയുമായതിനാൽ ആഹ്ളാദവും സന്തോഷവും സുഖവും സംതൃപ്തിയും നൽകുന്നു.അതു ജീവിതത്തിൽ ഉടനീളം നിലനിൽക്കുകയും കുടുംബഭദ്രതയ്ക്കു ഒരു കാരണമായി ഭവിക്കുകയും ചെയ്യുന്നു.അതിർവരമ്പുകളില്ലാത്ത, നിയന്ത്രണങ്ങളില്ലാത്ത, സർവ്വതന്ത്രസ്വതന്ത്രമായ ഒരു ജീവിതശൈലി വളർന്നു വരുന്ന ആധുനിക കാലഘട്ടത്തിൽ  വൈവാഹിക ജീവിതത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുവാൻ കഴിയാത്തവിധത്തിലുള്ള  പ്രലോഭനങ്ങൾ അതിശക്തമായി തീർന്നിരിക്കുന്നു. ജീവിതവിശുദ്ധി വൈവാഹിക ജീവിതത്തിലും വിവാഹപൂർവ്വജീവിതത്തിലും ഒരുപോലെ കാത്തുസൂക്ഷിക്കുന്നവർക്കു മാത്രം കരഗതമാകുന്ന ഒന്നാണു സന്തുഷ്ടവും സംതൃപ്തവും ഭദ്രവുമായ ഒരു കുടുംബജീവിതമെന്ന വലിയ സത്യം യിസഹാക്കിലൂടെ നാം ഗ്രഹിക്കേണ്ടതാണു.
                                           മനുഷ്യൻ ബലഹീനനാണു.ചിലബലഹീന നിമിഷത്തിൽ കാലിടറിപ്പോയിയെന്നു വരാം. അങ്ങനെയുള്ളവർക്കു ഒരുനാളും സൗഭാഗ്യകരമായ ഒരു കുടുംബജീവിതം സാദ്ധ്യമല്ലായെന്നു ഇതിനു അർത്ഥമില്ല. അങ്ങനയുള്ളവർക്കും കുടുംബജീവിതം സുസാദ്ധ്യമാക്കി തീർക്കുവാൻ ചില ആത്മീയ ചര്യകള്‍ അനുഷ്ഠിക്കേണ്ടതായിട്ടുണ്ടു. വിവാഹ പൂർവ്വ കൺസിലിംഗു അതിൽ ഒന്നാണു.ശരിയായ കൺസിലിംഗു ആത്മാർത്ഥമായ ഒരു കുമ്പസാരത്തിലേക്കു നയിക്കുന്ന ഒരു പാതയാണു. എന്നു പറഞ്ഞാൽ സത്യകുമ്പസാരമാണു സമാധാനവും സന്തോഷമുള്ളതുമായ ഒരു കുടുംബജീവിതം കരഗതമാക്കാനുള്ള മാർഗ്ഗം എന്നു അർത്ഥം.എ്ന്നാൽ ഇതു രണ്ടും ഒരു ചടങ്ങായി മാത്രമാണു വിശ്വാസികൾ കാണുന്നതു.വിവാഹം പള്ളിയിൽ വച്ചു നടത്തണമെങ്കിൽ കൗൺസിലിംഗിന്റെ സർട്ടിഫിക്കറ്റു ഹാജരാക്കണമെന്നു നിർബ്ബന്ധിക്കുന്നതിനാൽ അതിൽ സംബന്ധിക്കുന്നവരാണു ഭൂരിപക്ഷവും എന്നതല്ലേ സത്യം.ആത്മാർത്ഥവും സത്യസന്ധവും പശ്ചാത്താപപൂർണ്ണവുമായ ഒരു സത്യകുമ്പസാരം മാത്രമാണു വിജയകരമായ ഒരു കുടുംബജീവിതം പ്രദാനം ചെയ്യുന്ന ഏകമാർഗ്ഗം.സത്യകുമ്പസാരമെന്നതു കൊണ്ടു പാപം ഏറ്റു പറയുക എന്നു മാത്രമല്ല ഉദ്ദേശിക്കുന്നതു. പട്ടക്കാരൻ നിർദ്ദേശിക്കുന്ന പ്രായച്ഛിത്തം ചെയ്യുകയും ആരോടു കുറ്റം ചെയ്തുവോ അവരോടു രമ്യപ്പെടുകയും ചെയ്യുകയും  ചെയ്യുക എന്നതു  ആവശ്യമാണു. വിവാഹത്തിലേക്കു പ്രവേശിക്കുന്ന ,തെറ്റുചെയ്തുപോയവർ പരസ്പരം തെറ്റുകൾ ഏറ്റുപറഞ്ഞു ദൈവചിന്തയോടെ ക്ഷമിക്കുമ്പോഴാണു കുടുംബജീവിതം ധന്യമാകുന്നതു.
                                             അനുഗ്രഹകരമായ ഒരു കുടുംബജീവിതത്തിനു പ്രതിബന്ധമായി നിൽക്കുന്ന മുകളിൽ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായി അകറ്റുക പ്രായോഗിക ജീവിതത്തിൽ അല്പം പ്രയാസമാണു.ലോകവും അതിന്റെ മോഹങ്ങളും , അതിന്റെ കരവലയത്തിൽ മനുഷ്യനെ ബന്ധിച്ചിടുവാൻ തക്കവണ്ണം ശക്തമാണു.എന്നാൽ ശക്തമായ ആ പ്രലോഭനങ്ങളെ അതിജീവിച്ചു , അസാദ്ധ്യമായതിനെ സാദ്ധ്യമാക്കി തീർക്കുവാൻ പ്രധാനമായി വേണ്ടതു  പ്രാർത്ഥനയാണെന്നു യിസഹാക്കിന്റെ ജീവിതം പഠിപ്പിക്കുന്നു.ആരാധനയിലൂടെയും പ്രാർത്ഥനയിലൂടെയും മറ്റു ആത്മീയചര്യകളിലൂടെയും ദൈവവുമായുള്ള ബന്ധം പുലർത്തുന്ന ഒരുവനു മാത്രമേ , ലോകത്തിന്റെ പ്രലോഭനങ്ങളെ അതിജീവിക്കുവാനുള്ള ആത്മബലം പ്രാപിക്കുവാൻ കഴിയുകയുള്ളു എന്ന വലിയ സത്യമാണു ഇവിടെ നാം ഗ്രഹിക്കേണ്ടതു
ഭാരാഭർത്തൃബന്ധം.
-------------------
                                               യിസഹാക്കിന്റേയും റിബേക്കായുടേയും ഭാര്യഭർത്തൃബന്ധം എങ്ങനെയുള്ളതായിരുന്നു എന്നോ, ഒരു ഭർത്താവു എന്ന നിലയിൽ യിസഹാക്കിനേയും, ഒരു ഭാര്യയെന്ന നിലയിൽ റിബേക്കയേയും വലയിരുത്തുവാനോ ഉപകരിക്കുന്ന വ്യക്തമായ സൂചനകളൊന്നും ഇവിടെ നമുക്കു ലഭിക്കുന്നില്ല.''അവന്നു അവളിൽ സ്നേഹമായി ഇങ്ങനെ യിസഹാക്കിനു തന്റെ അമ്മയുടെ മരണദുഃഖം മാറി.''(ഉല്പഃ24; 67) എന്നും, ''യിസഹാക്കു അവൾക്കു വേണ്ടി പ്രാർത്ഥിച്ചു.''(ഉല്പഃ 25;21) എന്നും രേഖപ്പെടുത്തിയിരിക്കുന്നതിൽ നിന്നു ഭാര്യയെ സ്നേഹിക്കുകയും അവളുടെ ബലഹീനതയിൽ അവൾക്കു താങ്ങും തണലുമായി വർത്തിക്കുകയും ചെയ്യുന്ന ഒരു ഭർത്താവായി യിസഹാക്കു  വെളിപ്പെടുന്നു.എന്നാൽ മക്കളോടുള്ള ബന്ധത്തിൽ രണ്ടു പേരും രണ്ടു തട്ടിലായിരുന്നു എന്നു പിന്നീടു നാം മനസ്സിലാക്കുന്നു.അതുമായി ബന്ധപ്പെട്ടു അലോസരങ്ങൾ ഉണ്ടായതായി കാണുന്നുമില്ല.പ്രശ്നരഹിതമായ ഒരു ഭാര്യാഭർത്തൃ ബന്ധമായിരുന്നു അവരുടേതു എന്നൂ ചിന്തിക്കുവാനേ കഴിയുകയുള്ളു.പക്ഷെ ,പൊരുത്തക്കേടുകൾക്കു സാദ്ധ്യതയുള്ള ഒരു ഭാര്യാ ഭർത്തൃ ബന്ധമായിരുന്നു അവരുടേതു.ഇന്നായിരുന്നു എങ്കിൽ അധികനാൾ ആ ദാമ്പത്യബന്ധം നീണ്ടു പോകയില്ലായിരുന്നു.അവർ തമ്മിലുള്ള പ്രായവത്യാസം തന്നെ പൊരുത്തക്കേടുകൾ ഉളവാക്കാൻ മതിയായതാണു. അവർ വിവാഹിതരാകുമ്പോൾ യിസഹാക്കിനു 40 വയസ്സും റിബേക്കാ കൗമാരം പിന്നിട്ടു യൗവ്വനത്തിലേക്കു കടന്നവളുമായിരുന്നു. വിവാഹക്കാര്യത്തിൽ വലിയ താല്പര്യമില്ലാത്ത, യൗവ്വനം പിന്നിട്ടു തുടങ്ങിയ യിസഹാക്കും യൗവ്വനത്തിലേക്കു കാലൂന്നിയ വികാരതരളിതയായ റിബേക്കയും പൊരുത്തക്കേടുകൾ ഇല്ലാതെ ജീവിച്ചുവെന്നതു അവിശ്വസനീയമാണു. ഇരുപതു വർഷം കുട്ടികളുണ്ടാകാതിരുന്നതു തന്നെ പരസ്പരം  കുറ്റാരോപണത്തിനു അവസരമുളവാക്കുവാൻ സാദ്ധ്യത ഉള്ളതാണു. രണ്ടു പേരും ജനിച്ചു വളർന്ന ദേശങ്ങളും സാഹചര്യങ്ങളും കുടുംബാന്തരീക്ഷവും സംസ്കാരങ്ങളും വ്യത്യസ്തങ്ങളായിരുന്നു എന്നതുതന്നെ വളരെയധികം പൊരുത്തക്കോടുകൾക്കു സാദ്ധ്യതയുള്ളതാണു.
എന്നാൽ അതിനെയെല്ലാം അതിജീവിച്ചു അവർ ഒത്തൊരുമയോടു കൂടെ ദീർഘകാലം ജീവിച്ചുവെന്നതാണു നമ്മുടെ മുമ്പിൽ മാതൃകയാകേണ്ടതു.
പിതൃപുത്രബന്ധം .
-------------------
                                          താരതമ്യേന പ്രശ്നരഹിതമായ യിസഹാക്കിന്റെ  കുടുംബ ജീവിതത്തിൽ അല്പമെങ്കിലും അസ്വസ്തകൾ ദർശിക്കുവാൻ കഴിയുന്നതു .പിതൃപുത്രബന്ധത്തിൽ മാത്രമാണു. 20 വർഷക്കാലം മക്കളുണ്ടാകാതിരുന്നു യിസഹാക്കു യഹോവയോടു പ്രാർത്ഥിച്ചതിന്റ ഫലമായി ഇരട്ട കുട്ടികളാണല്ലോ ഏശാവും യാക്കോബും.തന്മൂലം അവരോടുള്ള വാത്സല്യം അസാധാരണമായിരിക്കും. എന്നാൽ ഏശാവും യാക്കോബും ഗർഭസ്ഥ ശിശുക്കളായിരിക്കുമ്പോൾ തന്നെ,മരിക്കുകയാണു നല്ലതെന്നു റിബേക്ക പറയത്തക്കവണ്ണം അസ്വസ്തകൾ സൃഷ്ടിച്ചവരാണു അവര്‍ . മൂത്തമകൻ ഏശാവു ചുവന്ന നിറമുള്ളവനും രോമനിബിഡമായ ശരീരത്തോടു കൂടിയവനും  ആയിരുന്നു.രണ്ടാമൻ യാക്കോബാകട്ടെ, അമ്മയുടെ ഗർഭത്തിൽനിന്നു പുറത്തേക്കു വരുമ്പോൾ മുൻഗാമിയായ ഏശാവിന്റെ കുതികാലിനു പിടിച്ചിരുന്നു.അവർ വളർന്നപ്പോഴും രണ്ടു ദിശകളിലായിരുന്നു സഞ്ചാരം.ഏശാവു വേട്ടക്കാരനും വനസഞ്ചാരിയുമായപ്പോൾ, യാക്കോബു കൂടാരവാസിയായിട്ടാണു ജീവിച്ചതു.അപ്പനായ യിസഹാക്കിനു  മൂത്തപുത്രൻ ഏശാവിനോടായിരുന്നു കൂടുതൽ സ്നേഹം; അമ്മയ്ക്കാകട്ടെ ഇളയ പുത്രൻ യാക്കോബിനോടും.അതു മക്കൾ തമ്മിലും ചേർച്ചയില്ലായ്മയ്ക്കു വഴിതെളിച്ചു.അവരിലെ സഹോദരസ്നേഹം നഷ്ടമായ ആദ്യസംഭവം ഉല്പഃ 25; 29-34ൽകാണുന്നു. വിശന്നു വലഞ്ഞു വന്ന ജ്യേഷ്ഠനു പായസം നൽകി ജ്യേഷ്ഠാവകാശം കൈക്കലാക്കിയ യാക്കോബിനേയും,ഭക്ഷണത്തിനു വേണ്ടി ജ്യേഷ്ഠാവകാശം അലക്ഷ്യമാക്കി കളഞ്ഞ ഏശാവിനേയുമാണു അവിടെ ചിത്രീകരിച്ചിരിക്കുന്നതു.
                                   മാതാപിതാക്കൾ മക്കളോടു കാണിക്കുന്ന വേറുകൃത്യം കുടുംബാന്തരീക്ഷം കലുഷമാക്കുകയും ദുഃഖം പ്രദാനം ചെയ്യുകയും ചെയ്യുമെന്നു യിസഹാക്കിന്റേയും റിബേക്കായുടേയും മക്കളോടുള്ള മനോഭാവം വെളിവാക്കുന്നു.മക്കളെ എല്ലാവരേയും ഒരുപോലെ സ്നേഹിക്കുകയും കരുതുകയും ചെയ്യുമ്പോൾ മാത്രമേ കുടുംബാന്തരീക്ഷം സന്തോഷപ്രദവും സമാധാനപൂർണ്ണവും ആകുകയുള്ളു.മക്കളെ തമ്മിൽ താരതമ്യം ചെയ്യുന്നതും ഒരാളെ പുകഴ്ത്തുകയും മറ്റൊരാളെ ഇകഴ്ത്തുകയും ചെയ്യുമ്പോൾ ,മനപ്പൂർവ്വമല്ലെങ്കിലും ,അവരുടെ നന്മയാണു മാതാപിതാക്കളുടെ ഉദ്ദേശമെങ്കിലും അറിയാതെ അതു അവരിൽ അകല്ചയും സ്നേഹമില്ലായ്മയും,വിദ്വേഷവുമൊക്കെ മൊട്ടിടുവാൻ കാരണമാകും. മക്കൾ തമ്മിൽ നിസ്സാരകാര്യങ്ങൾക്കു പോലും കലഹിക്കുന്നതു സ്നേഹമുള്ള മാതാപിതാക്കൾക്കു അസഹനീയവും ദുഃഖദായകവുമാണല്ലോ.
                                      പിതാവിന്റേയും മാതാവിന്റേയും മക്കളോടുള്ള വ്യത്യസ്ഥ മനോഭാവം ദുഃഖത്തിനു കാരണമായി ഭവിക്കുന്നതു ഉല്പഃ 27-ാം അദ്ധ്യായത്തിൽ വായിക്കുന്നു.യിസഹാക്കു വൃദ്ധനും കണ്ണുകാണാൻ കഴിയാത്തവനും ആയി തീർന്നപ്പോൾ , താൻ ഏറ്റംസ്നേഹിക്കുന്ന  മൂത്തപുത്രൻ ഏശാവിനു അനുഗ്രഹങ്ങൾ നൽകുവാനായി തനിക്കു രുചികരമായ വേട്ടയിറച്ചി കൊണ്ടുവരുവാൻ അവനോടു ആവശ്യപ്പെടുന്നു. ഭക്ഷിച്ചു തൃപ്തിയായി മകനെ അനുഗഹിക്കുകയായിരുന്നു യിസഹാക്കിന്റെ ഉദ്ദേശം.ഭക്ഷണപ്രിയം അപകടം വരുത്തി വെയ്ക്കുമെന്നു ഇതു തെളിയിക്കുന്നു.ഭർത്താവിന്റെ ഉദ്ദേശം മനസ്സിലാക്കിയ റിബേക്കാ ആ അനുഗ്രഹങ്ങൾ താൻ ഏറ്റം സ്നേഹിക്കുന്ന മകന്‍ യാക്കോബിനു  നേടിക്കൊടുക്കുവാനുള്ള കുതന്ത്രം കണ്ടെത്തുന്നു.ഏറ്റം രുചികരമായി ആട്ടിറച്ചി പാകം ചെയ്തു യാക്കോബിന്റെ കരങ്ങളിൽ കൊടുത്തു വിടുന്നു.അപ്പൻ കള്ളത്തരം കണ്ടുപിടിച്ചെങ്കിലോ എന്നു സംശയിച്ച മകനെ  ആട്ടിൻ തോൽ ധരിപ്പിച്ചു വിടുന്നു.സംശയം തോന്നിയ യിസഹാക്കു തപ്പിനോക്കി ' ശബ്ദം യാക്കോബിന്റെ ശബ്ദം കൈകൾ ഏശാവിന്റെ കൈകൾ തന്നെ.' എന്നു പറഞ്ഞു. വീണ്ടും സംശയ നിവാരണത്തിനായി നീ എന്റെ മകൻ ഏശാവു തന്നെയോ എന്നു ചോദിച്ചതിനു അതേ എന്ന യാക്കോബിന്റെ മറുപടിയിൽ വിശ്വസിച്ചു ഭക്ഷണം വാങ്ങി കഴിച്ചു അവനെ അനുഗ്രഹിച്ചു.താമസം വിനാ ഏശാവും വേട്ടയിറച്ചി പാകം ചെയ്തു യിസഹാക്കിന്റെ അടുക്കൽ എത്തിയപ്പോഴാണു താൻ കബളിപ്പിക്കപ്പെട്ടു എന്നു യിസഹാക്കു അറിയുന്നതു.യിസഹാക്കിനു അതു അത്യന്തം ഭ്രമവും നടുക്കവും ദുഃഖവും ഉളവാക്കി. മുത്ത പുത്രൻ ഏശാവു അതിദുഖിതനായി ''അപ്പാ,എന്നെ, എന്നേയും കൂടി അനുഗ്രഹിക്കണമേ, നിനക്കു ഒരനുഗ്രഹം മാത്രമേ ഉള്ളുവോ ? '' എന്നു ചോദിച്ചു നിലവിളിച്ചപ്പോൾ ആ പിതൃഹൃദയം ദുഃഖനിമഗ്നമായി.ഇതു വായിക്കുന്നവരുടെ കണ്ണുകളും ഈറനണിയും.ആ പിതൃഹൃദയത്തിന്റെ തേങ്ങലുകൾ നമ്മുടെ മനസ്സിൽ മുഴങ്ങി കേൾക്കും.
                                                   മക്കൾ തമ്മിലുള്ള വൈരാഗ്യം  വർദ്ധിക്കുന്നു.ഏശാവിന്റെ  വാക്കുകൾ കേൾക്കുക ഃ ഉല്പഃ 27; 36 ''രണ്ടു പ്രാവശ്യം അവൻ എന്നെ ചതിച്ചു.അവൻ എന്റെ ജ്യേഷ്ഠാവകാശം അപഹരിച്ചു; ഇപ്പോൾ ഇതാ,എന്റെ അനുഗ്രഹവും അപഹരിച്ചു  കളഞ്ഞു എന്നു പറഞ്ഞു. പ്രതീക്ഷയെല്ലാം നഷ്ടപ്പെട്ട ഒരുവന്റെ രോദനം മാത്രമല്ല,അതിലുള്ള അമർഷയും കോപവുമെല്ലാം ആ വാക്കുകളിൽ മുഴങ്ങി  കേൾക്കാം.സഹോദരനോടുള്ള കോപത്തോടൊപ്പം ഏശാവിന്റെ മനസ്സിൽ അപ്പനോടും അല്പം അകൽച്ച ഉണ്ടാകുന്നു.''അപ്പനോടു തുടർന്നു പറയുന്നതിൽ അതു പ്രകടമാണു.''നീ എനിക്കു ഒരു അനുഗ്രഹവും കരുതിവെച്ചിട്ടില്ലയോ എന്നു അവൻ ചോദിച്ചു . ഇവിടെ അതിവാത്സല്യം ദുഃഖം നൽകുമെന്ന സത്യം വെളിവാകുന്നു.ഏശാവു സഹോദരനായ യാക്കോബിനെ കൊല്ലാൻ തന്നെ തീരുമാനിക്കുന്നു. ഏശാവിന്റെ മനോഭാവം  ഗ്രഹിച്ച റിബേക്ക ഇവിടെയും യാക്കോബിന്റെ സഹായത്തിനു എത്തി. ഏശാവിനെ സഹോദരനിൽ നിന്നു രക്ഷിക്കുവാനായി  യിസഹാക്കിന്റെ അനുവാദത്തോടെ യാക്കോബിനെ  റിബേക്ക തന്റെ സഹോദരൻ ലാബാന്റെ അടുക്കലേക്കു പറഞ്ഞയച്ചു.അവനെ യാത്ര അയയ്ക്കുമ്പോൾ ,'' നീ ഈ കനാന്യസ്ത്രീകളിൽ നിന്നു ഭാര്യയെ എടുക്കരുതു '' എന്നു യാക്കോബിനോടു അപ്പൻ പറഞ്ഞതു അറിഞ്ഞ  ഏശാവു , തനിക്കുള്ള ഭാര്യമാരെ കൂടാതെ യിശ്മായേലിന്റെ മകളായ മഹലത്തിനെ വിവാഹം കഴിച്ചു അപ്പനോടുള്ള എതിർപ്പു പ്രകടമാക്കി. അങ്ങനെ ഒരുവിധത്തിൽ പറഞ്ഞാൽ ,ആ മാതാപിതാക്കൾക്കു  രണ്ടു മക്കളും നഷ്ടമായി.വാർദ്ധക്യ കാലത്തു ബലം ക്ഷയിക്കുമ്പോൾ കരംപിടിച്ചു നടത്താൻ രണ്ടു ആൺ മക്കൾ ഉണ്ടു എന്ന പ്രതീക്ഷ ഇല്ലാതായി.മക്കളോടു കാണിച്ച വേറുകൃത്യം ഇത്രയും വലിയ പ്രത്യാഘാതം ഉളവാക്കുമെന്നു അവർ പ്രതീക്ഷിച്ചില്ല. പിന്നീടു ദീർഘകാലം അന്ധനായ യിസഹാക്കു ഭാര്യയായ റിബേക്കയോടൊപ്പം,മക്കളുടെ സ്നേഹവും പരിചരണവും ലഭിക്കാതെ ജീവിക്കേണ്ടതായി വന്നു എന്നു ഉല്പഃ 35;27 വ്യക്തമാക്കുന്നു.''പിന്നെ യാക്കോബു കിർയ്യാത്തർബ്ബാ എന്ന മമ്രേയിൽ തന്റെ അപ്പനായ യിസഹാക്കിന്റെ അടുക്കൽ വന്നു.' എന്നു രേഖപ്പെടുത്തിയിരിക്കുന്നതിൽ ഈകാര്യം വെളിവാകുന്നു. എങ്കിലും ,വലിയ സമ്പന്നനായി,രണ്ടു ഭാര്യമാരും  പതിമൂന്നു മക്കളും ആടുമാടുകളും ദാസീദാസന്മാരുമായി എത്തിച്ചേർന്ന  യാക്കോബും കുടുംബവും, യിസഹാക്കിന്റെ അന്ത്യനാളുകളിൽ ഒരു വലിയ ആശ്വാസവും സന്തോഷവും  ആയി മാറുകയുണ്ടായി. മാത്രമല്ല,വൈരിയായിരുന്ന ഏശാവു, യാക്കോബിനേയും കുടുംബത്തേയും സന്തോഷത്തോടെ സ്വീകരിച്ചതും യിസഹാക്കിനു ആശ്വാസം നല്‍കി..അന്ത്യനാളുകൾ ആവിധമായിരുന്നു എന്നു ഉല്പഃ 35;25 ൽ ,,യിസഹാക്കു വയോധികനും കാലസമ്പൂർണ്ണനുമായി പ്രാണനെ വിട്ടു മരിച്ചു തന്റെ ജനത്തോടു ചേർന്നു .അവന്റെ പുത്രന്മാരായ ഏശാവും യാക്കോബും കൂടി അവനെ അടക്കം ചെയ്ത.''എന്നു രേഖപ്പെടുത്തിയിരിക്കുന്നതിൽ നിന്നു ഗ്രഹിക്കുവാൻ കഴിയും.
 ''എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നെ   സകലവും നന്മയ്ക്കായികുടി വാപരിക്കുന്നു.(റോമഃ8;28) എന്ന പരിശുദ്ധനായ പൗലോസുശ്ളീഹായുടെ വാക്കുകൾ ഇവിടെ ചേർത്തു ചിന്തിക്കുമ്പോൾ ദൈവനടത്തിപ്പു നാം ചിന്തിക്കുന്നതിലും വിചാരിക്കുന്നതിലും അപ്പുറമാണു എന്നു ഗ്രഹിക്കുവാൻ കഴിയും.
                                         യിസഹാന്റെ കുടുംബജീവിതം നമുക്കു  പകർന്നു തരുന്ന നല്ലപാഠങ്ങൾ ഇവിടെ നാം തിരിച്ചറിയേണ്ടതുണ്ടു.യിസഹാക്കു സൗമ്യനും, ക്ഷമാശീലനും, അനുസരണമുള്ളവനും, സൽസ്വഭാവിയും, ജീവിതവിശുദ്ധി കാത്തു സൂക്ഷിക്കുന്നവനും, പ്രാർത്ഥനാജീവിതം ഉള്ളവനും,തദുപരി ദൈവഭക്തനും ആയിരുന്നു എങ്കിലും ,നാസ്സാരമെന്നു നാം കരുതുന്ന ചെറിയ പിഴവുകൾപോലും കുടുംബജീവിതത്തിൽ വരുത്തിവെയ്ക്കുന്ന അസ്വസ്തകളും വിനകളും ദുഃഖങ്ങളും നമ്മുടെ ഗൗരവമായ ചിന്തയ്ക്കും ധ്യാനത്തിനും വിഷയീഭവിക്കേണ്ടതാണു.ദൈവത്തിൽ ആശ്രയിക്കുന്നവരെ ദൈവം ഒരുനാളും കൈവിടുകയില്ല,ഉപേക്ഷിക്കുകയുമില്ലായെന്നു യിസഹാക്കിന്റെ അന്ത്യനാളുകൾ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.നല്ലോരന്ത്യം പ്രാപിക്കുവാൻ യിസഹാക്കിനു സാധിച്ചുവെങ്കിലും മക്കളോടുള്ള  മനോഭാവം എങ്ങനെയുള്ളതായാരിക്കണമെന്നു യിസഹാക്കിന്റെ ജീവിതം നമുക്കു പറഞ്ഞു തരുന്നു.കുടുംബജീവിതസൗഭഗത്തിനു ദൈവാശ്ര  യത്തോടൊപ്പം സുഖകരമായ ഒരു പിതൃപുത്രബന്ധവും അനിവാര്യഘടകമാണെന്ന സത്യം തിരിച്ചറിഞ്ഞു ജീവിതം സന്തോഷപര്യവസായിയാക്കി തീർക്കുവാൻ ഈ ചിന്തകൾ ഉപകരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.


                                              
           

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30