കൗടുംബികം.-1

വി.വേദപുസ്തകത്തിലെ കുടുംബങ്ങൾ-ഒരു ലഘുപഠനം.
------------------------------------------------------------
1. ആദമിന്റെ കുടുംബം.
   -----------------------
                 ,            ,ഈ ഭൂമിയിലെ ആദ്യകുടുംബമായി വി.വേദപുസ്തകത്തിലൂടെ നാം അറിയുന്നതു ആദമിന്റേയും ഹൗവ്വയുടേയും കുടുംബമാണു.ഇവർ രണ്ടുപേരും ജീവിച്ചിരുന്ന വ്യക്തികളല്ലെന്നും പൂർവ്വകാലത്തു നിലനിന്നിരുന്ന ചിലകഥകളിൽ പ്രത്യക്ഷപ്പെട്ട സാങ്കല്പിക കഥാപാത്രങ്ങളാണെന്നും അഭിപ്രായപ്പെടുന്നവരുണ്ടു.അതിലെ ന്യായാന്യായങ്ങളെക്കുറിച്ചോ സത്യാസത്യങ്ങളെക്കുറിച്ചോ  ചിന്തിക്കുവാനല്ല ഇവിടെ ശ്രമിക്കുന്നതു. എങ്കിലും ആമുഖമായി ചില കാര്യങ്ങൾ അറിയേണ്ടതു ആവശ്യമാണു.ഉല്പത്തി ആദ്യത്തെ അഞ്ചു അദ്ധ്യായങ്ങളിൽ  പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങൾ നമുക്കു നൽകുന്ന സന്ദേശങ്ങളാണു നമ്മുടെ ചിന്തയ്ക്കും ധ്യാനത്തിനും വിഷയമാക്കുവാൻ ആഗ്രഹിക്കുന്നതു. വി.വേദപുസ്തകം ദൈവിക വെളിപാടുകളാണു, ദൈവത്തെക്കുച്ചും മനുഷ്യനെക്കുറിച്ചുമുള്ള വെളിപാടുകൾ. പലതും നമ്മുടെ ബുദ്ധിക്കും ചിന്തകൾക്കും നിരക്കാത്തതാണെന്നു തോന്നാം. എന്നാൽ അതുകൊണ്ടു അവ സത്യമല്ലെന്നു പറയുവാൻ കഴിയുകയില്ല. മനുഷ്യബുദ്ധി പരിമിതമാണു.അതാകട്ടെ സ്ഥലകാലപരിധിക്കുള്ളിൽ ഒതുങ്ങിനിൽക്കുന്നതുമാണു.എന്നാൽ ദൈവവും ദൈവികസത്യങ്ങളും സ്ഥലകാലപരിധിക്കു അപ്പുറമുള്ള സത്യങ്ങളാണു. അതുകൊണ്ടു തന്നെ പരിമിതമായ മനുഷ്യബുദ്ധിക്കു അതു പൂർണ്ണമായി ഉൾക്കൊള്ളുവാനും കഴിയുകയില്ല.എന്റെ ബുദ്ധിക്കു ഗ്രഹിക്കുവാൻ കഴിയാത്തതെല്ലാം മിത്ഥ്യയാണെന്നു കരുതുന്നതു ശരിയല്ലല്ലോ.
                       ആദമിനെക്കുറിച്ചും ഹവ്വായെക്കുറിച്ചും അവരുടെ കുടുംബത്തെക്കുറിച്ചും ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന ദൈവികസത്യങ്ങൾ കണ്ടെത്തുകയാണു കരണീയം ആദമിന്റേയും ഹൗവ്വയുടേയും ചരിത്രം നമുക്കു നൽകുന്ന പ്രഥമവും പ്രധാനവുമായ ദൈവികസത്യം  യഹോവയായ ദൈവമാണു മനുഷ്യനെ സൃഷ്ടിച്ചതു എന്നതത്രേ.ദൈവം മനുഷ്യനെ സൃഷ്ടിച്ചതിനെക്കുറിച്ചു  രണ്ടുവിവരണങ്ങൾ നാം കാണുന്നു.ഒന്നാമദ്ധ്യായം  26 മുതലുള്ള വാക്യങ്ങളിലാണു ആദ്യം കാണുന്നതു. സൂര്യൻ ചന്ദ്രൻ നക്ഷത്രങ്ങൾ തുടങ്ങി ഈ പ്രപഞ്ചത്തിലുള്ള സർവ്വ ചരാചരങ്ങളേയും സൃഷ്ടിച്ചതിനുശേഷം അവസാനം  യഹോവയായ ദൈവം  നമ്മുടെ സ്വരുപത്തിലും സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക എന്നു കല്പിച്ചിട്ടു തന്റെ സ്വരൂപത്തിൽ  മനുഷ്യനെ സൃഷ്ടിച്ചു.ആണുംപെണ്ണുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ അനുഗ്രഹിച്ചു, നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി വാഴുവീൻ എന്നു  കല്പിച്ചു.എന്നിങ്ങനെയാണു അവിടെ നാം വായിക്കുന്നതു. രണ്ടാം അദ്ധ്യായം ഏഴുമുതലുള്ള  വാക്യങ്ങളിൽ ഇതിൽനിന്നു അല്പം വ്യത്യാസമായിട്ടാണു മനുഷ്യസൃഷ്ടിയെക്കുറിച്ചു പറഞ്ഞിരിക്കുന്നതു. യഹോവയായ ദൈവം  നിലത്തിലെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു  അവന്റെ മൂക്കിൽ ജീവശ്വാസം ഊതി മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു. പിന്നെ ഏദൻ തോട്ടം നിർമ്മിച്ചു മനുഷ്യനെ അവിടെ ആക്കി. നന്മ തിന്മകളെക്കുറിച്ചുള്ള  അറിവിന്റെ വൃക്ഷഫലം തിന്നരുതെന്നും തിന്നുന്നനാളിൽ മരിക്കും എന്നും കല്പിച്ചു. അതിനു ശേഷം മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ലായെന്നു കണ്ടിട്ടു ,മനുഷ്യന്റെ വാരിയെല്ലിൽ ഒരെണ്ണം എടുത്തു അതിൽനിന്നു ഒരു സ്ത്രീയെ സൃഷ്ടിച്ചു  തക്ക തുണയായി നൽകി, നരനിൽനിന്നെടുത്തതിനാൽ  അവൾക്കു നാരിയെന്നു പേരായി. ഇതാണു രണ്ടാമത്തെ വിവരണം.
                                               മൂന്നാമദ്ധ്യായത്തിൽ സാത്താന്റെ പ്രലോഭനത്തിനു വശംവദയായി ഹവ്വാ വിലക്കപ്പെട്ട കനി പറിച്ചു തിന്നുകയും ആദാമിനു നൽകുകയും ചെയ്യുന്നു.അതിന്റെ ഫലമായി ഏദൻപറുദീസാ അവർക്കു നഷ്ടപ്പെടുകയും ഈ ഭൂമിയിലേക്കു നിപതിക്കുകയും ചെയ്യുന്നു . നാലാമദ്ധ്യായത്തിൽ അവർക്കു ജനിച്ച മക്കളെക്കുറിച്ചാണു പറഞ്ഞിരിക്കുന്നതു.രണ്ടു മക്കൾ,കായേനും ഹാബേലും.ജ്യേഷ്ഠൻ കായേൻ അനുജനായ ഹാബേലിനെ വധിച്ചു.അതിനു ശേഷം ശേത്തു എന്ന പുത്രൻ ആദാമിനു ജനിച്ചു. അഞ്ചാമദ്ധ്യായത്തിൽ ആദാമിന്റെ വംശപാരമ്പര്യമാണു പറഞ്ഞിരിക്കുന്നതു. അവിടെയാകട്ടെ, ദൈവം മനുഷ്യനെ ആണുംപെണ്ണുമായി സൃഷ്ടിച്ചു എന്നും അവർക്കു ആദാമെന്നു പേരിട്ടുവെന്നും കാണുന്നു. മാത്രമല്ല,130 വയസ്സായപ്പോൾ  തന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും ഒരു മകനെ ജനിപ്പിച്ചുവെന്നും അവനു ശേത്തു എന്നു പേരിട്ടു എന്നും രേഖപ്പെടുത്തിയിരിക്കുന്നു. പിന്നീടു 800 സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരേയും പുത്രിമാരേയും ജനിപ്പിക്കുകയും ചെയ്തു.ഇത്രയും കാര്യങ്ങളാണു ആദാമിന്റെ കുടുംബത്തെ കുറിച്ചു വി.വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു.
                                                  ഈ വിവരണം വായിക്കുമ്പോൾ സ്വാഭാവികമായും ചില സംശയങ്ങൾ ഉണ്ടാകാം.ആ സംശയങ്ങളാകട്ടെ പല നിഗമനങ്ങൾക്കും വഴി തെളിച്ചിട്ടുമുണ്ടു.അതു അറിഞ്ഞിരിക്കേണ്ടതു ഇവിടെ ആവശ്യമാണു. ഒന്നാമദ്ധ്യായത്തിൽ ദൈവം മനുഷ്യനെ തന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ചു എന്നും  ആണുംപെണ്ണുമായി അവരെ സൃഷ്ടിച്ചു എന്നുമാണല്ലോ പറഞ്ഞിരിക്കുന്നതു. എന്നാൽ രണ്ടാമദ്ധ്യായത്തിൽ  മനുഷ്യനെ മണ്ണുകൊണ്ടു മനഞ്ഞുണ്ടാക്കി അവന്റെ മൂക്കിൽ ജീവശ്വാസം ഊതി ജീവനുള്ള ദേഹിയാക്കിയെന്നും,അവൻ ഏകനായിരിക്കുന്നതു നന്നല്ലായെന്നു കണ്ടു അവന്റെ ഒരു വാരിയെല്ലിൽനിന്നു സത്രീയെ സൃഷ്ടിച്ചു എന്നുമാണു കാണുന്നതു.ഇവ തമ്മിൽ ഒരു ചേർച്ചയില്ലായ്മ തോന്നാം. പലരേയും അതു ചിന്താക്കുഴപ്പത്തിലാക്കുകയും ചെയ്തിരിക്കുന്നു.ഒന്നാമദ്ധ്യായത്തിൽ സൃഷ്ടിയെക്കുറിച്ചുള്ള ഒരുപൊതു വിവരണമാണു നൽകിയിരിക്കുന്നതു.ഓരോ ദിവസവും സൃഷ്ടിച്ചതെന്താണെന്നു സംക്ഷിപ്തമായി പറഞ്ഞിരിക്കുന്നു.ഇവിടെ രണ്ടുകാര്യങ്ങൾക്കാണു പ്രാധാന്യം കല്പിച്ചിട്ടുള്ളതു.ഈ പ്രപഞ്ചത്തെ സൃഷ്ടിതു ദൈവമാണു എന്നതത്രേ ഒന്നാമത്തെ കാര്യം.പിതൃപുത്രപരിശുദ്ധാത്മാവാം ഏകദൈവത്താൽ വചനത്തിലൂടെ( പുത്രൻ)  പരിശുദ്ധാത്മവ്യാപാരത്താൽ ഇവ ഉളവായി(ഉല്പഃ1;1) എന്നതാണു രണ്ടാമത്തെ വസ്തുത. എന്നാൽ വി.വേദപുസ്തകത്തിന്റെ ഉദ്ദേശം ഈ പ്രപഞ്ചസൃഷ്ടിയെക്കുറിച്ചു പറയുകയല്ല. നേരത്തെ സൂചിപ്പിച്ചതുപോലെ ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും വെളിവാക്കുകയാണു.രണ്ടാമദ്ധ്യായം മുതൽ നാം കാണുന്നതു അതാണു.അതിനാൽ രണ്ടാമദ്ധ്യായം മുതൽ സൃഷ്ടിയുടെ മകുടമായ മനുഷ്യനെക്കുറിച്ചു കുറേക്കൂടെ വിശദമായി പറയുന്നു.മനുഷ്യന്റെ സൃഷ്ടിയിലുള്ള പ്രത്യേകത എന്താണെന്നും മറ്റു സൃഷ്ടിയിൽനിന്നു മനുഷ്യൻ എങ്ങനെ വ്യത്യസ്ഥനായിയെന്നുമെല്ലാം ഇവിടെ വിവരിക്കുന്നു.അവിടെ  സ്വഭാവികമായി ഉണ്ടാകുന്ന ചേർച്ചയില്ലായ്മ ഇല്ലാതാകുന്നു. മനുഷ്യനെ കുടുംബമായി രൂപപ്പെടുത്തിയതു ദൈവമാണെന്ന കാര്യത്തിൽ രണ്ടുവിവരണങ്ങളും യോജിക്കുന്നു. നാലും അഞ്ചും അദ്ധ്യായങ്ങളിലും ഇതുപോലുള്ള ചിന്താകുഴപ്പം ദർശിക്കുന്നു.നാലാമദ്ധ്യായത്തിൽ ആദാമിന്റെ മക്കളുടെ കാര്യം പറയുമ്പോൾ കായേൻ ഹാബേൽ ശേത്തു എന്നിവരുടെ പേരുകൾ മാത്രമാണു പറഞ്ഞിരിക്കുന്നതു.എന്നാൽ അഞ്ചാമദ്ധ്യായത്തിലെ വംശപാരമ്പര്യത്തിൽ  ശേത്തിന്റെ കാര്യം മാത്രമാണു പറയുന്നതു.അവിടെ കായേനും ഹാബേലും ഇല്ല.പിന്നീടു പുത്രന്മാരേയും പുത്രിമാരേയും ജനിപ്പിച്ചു വെന്നും പറയുന്നു.മൂന്നാമദ്ധ്യായത്തിൽ മനുഷ്യന്റെ വീഴ്ചയും അതിന്റെ പരിണതഫലവും പരിഹാരമാർഗ്ഗവും വ്യക്തമാക്കിയിരിക്കുന്നു.സ്തീയുടെ സന്തതി സർപ്പത്തിന്റെ തല ചതയ്ക്കും എന്ന വാഗ്ദത്തം നിറവേറ്റുവാൻ യഹോവ തെരഞ്ഞെടുത്തതു നാശപാത്രമായ കായേനെയല്ല,സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ച ശേത്തിനെയാണു എന്നു വ്യക്തമാക്കുന്നു ഈ വംശാവലി വിവരണത്തിലൂടെ.അതുകൊണ്ടുതന്നെയാണു ആദാം പുത്രന്മാരേയും പുത്രിമാരേയും പിന്നീടു ജനിപ്പിച്ചെങ്കിലും അവരെക്കുറിച്ചു  ഒന്നും പറയാതിരുന്നതു.അവിടെയും കുടുംബത്തിന്റെ പിൻതുടർച്ച ,
 എങ്ങനെയായിരിക്കണമെന്നതിന്റെ സൂചന നമുക്കു വായിച്ചെടുക്കുവാൻ കഴിയും
                                                  ഈവിധ സംശയങ്ങൾക്കും ചിന്തകൾക്കുമപ്പുറമായി കുടുംബത്തെക്കുറിച്ചു ചില ഗൗരവമുള്ള കാര്യങ്ങൾ ഈ വിവരണത്തിൽ നമുക്കു ദർശിക്കുവാൻ കഴിയും. ഈ വിവരണങ്ങളുടെ ലക്ഷ്യമതാണു എന്നു പറയുന്നതായിരിക്കും ശരി. ഇവ നമുക്കു നൽകുന്ന സന്ദേശങ്ങൾ എന്തെല്ലാമെന്നു ശ്രദ്ധിക്കാം.കുടുംബം സ്ഥാപിച്ചതു ദൈവമാണു എന്നതാണു ഒന്നാമത്തെ വസ്തുത. യഹോവയായദൈവം  പുരുഷനേയും സ്ത്രീയേയും ഒന്നിച്ചു ചേർത്തു  കുടുംബത്തിനു രൂപം നൽകി.അങ്ങനെ പുരുഷനും സ്തീയും കുടുംബത്തിന്റെ അടിസ്ഥാനശിലയായി.''അതുകൊണ്ടു പുരുഷൻ അപ്പനേയും അമ്മയേയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും, അവർ ഒരു ദേഹമായിതീരും.''(ഉല്പഃ2;24) എന്നു അവിടെ രേഖപ്പെടുത്തിയിരിക്കുന്നതിൽ ഈ സത്യം വെളിവാകുന്നു.ഒരിക്കലും വേർപിരിയാൻപാടില്ലാത്ത ഒരു ബന്ധമായിട്ടാണു സ്ത്രീപുരുഷബന്ധത്തെക്കുറിച്ചു കർത്താവും പഠിപ്പിച്ചിരിക്കുന്നതു.മത്താഃ19;5 ''ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ  വേർപിരിക്കരുതു.''എന്നാൽ കുടുംബജീവിതത്തിന്റെ ഊടുംപാവുമായിരിക്കുന്ന സ്ത്രീപുരഷബന്ധം ഇന്നു ശിഥിലമായിരിക്കുന്നു.വേർപിരിയരുതു, വേർപിരിക്കരുതു എന്നീ കല്പനകൾക്കു ഇന്നു വലിയ വില കല്പിക്കുന്നില്ല.ദൈവം യോജിപ്പിച്ചതാണു എന്ന ചിന്തക്കു വലിയ സ്ഥാനം കല്പിക്കാതിരിക്കുന്നതാണു അതിന്റെ പ്രധാന കാരണം.അതുകൊണ്ടുതന്നെ വേർപിരിയലിന്റെ സംഖ്യ വർദ്ധിക്കുന്നു.വിവാഹമോചനം വി.വേദപുസ്തകം അനുവദിച്ചിട്ടില്ല.ഒരിക്കൽ പരീശന്മാർ യേശുവിനോടു ചോദിച്ച ചോദ്യവും അതിനു കർത്താവു നൽകിയ മറുപടിയും ഇവിടെ പ്രസക്തമാകുന്നു.മത്താഃ 19;7'8 ''അവർ അവനോടു എന്നാൽ ഉപേക്ഷണപത്രം കൊടുത്തിട്ടു അവളെ ഉപേക്ഷിക്കുവാൻ മോശ കല്പിച്ചതു എന്തുകൊണ്ടു എന്നു ചോദിച്ചു.അവൻ അവരോടുഃ നിങ്ങളുടെ ഹൃദയകാഠിന്യം കൊണ്ടത്രേ ഭാര്യമാരെ ഉപേക്ഷിക്കുവാൻ മോശ കല്പിച്ചതു.ആദിയിൽ അങ്ങനെയായിരുന്നില്ല.'' വിവാഹ മോചനം ദൈവികമല്ല, മാനുഷികമാണു.
                                       ദൈവം യോജിപ്പിച്ചതായിട്ടും പല ബന്ധങ്ങളും ശിഥിലമാകുകയും വേർപിരിയുകയും ചെയ്യുന്നു എന്നതു ചിന്തനീയമായ ഒന്നാണു. ദൈവം യോജിപ്പിച്ചുവെന്നതുകൊണ്ടു മാത്രം ആ ബന്ധം സുഖകരമാകണമെന്നില്ല.അതിനോടൊപ്പം  ഈ ബന്ധത്തിലേക്കു പ്രവേശിക്കുന്നവർ ദൈവത്തോടു ചേർന്നു വസിക്കുന്നവർ ആയിരിക്കണം. ദൈവത്തിൽനിന്നു അകലുമ്പോൾ ബന്ധം ശിഥിലമാകുന്നു.ദൈവത്തിൽനിന്നു അകലുന്ന മനുഷ്യന്‍ മനുഷ്യനില്‍ നിന്നും അകലും എന്നതു നിഷേധിക്കുവാൻ കഴിയാത്ത ഒരു സത്യമാണു.ഈ യാഥാർത്ഥ്യം ആദമിന്റേയും ഹവ്വയുടേയും ജീവത്തിൽ വ്യക്തമായി കാണാൻ കഴിയുന്നുണ്ടു.വിലക്കപ്പെട്ട കനി ഭക്ഷിച്ചതിനാൽ അവർ കല്പന ലംഘിക്കുകയും അങ്ങനെ ദൈവത്തിൽനിന്നു അകലുകയും ചെയ്തു.പാപം ചെയ്തതിനാൽ ദൈവം മനുഷ്യനു നൽകിയ  സ്വരുപവും സാദൃശവും വികലമാകുകയും ചെയ്തു.തന്മൂലം അവർ പരസ്പരം അകലുകയും ചെയ്തു.അതുവരെ ഏകചിന്തയും ഏകമനസ്സും ഏക ആഗ്രഹവുമായി കഴിഞ്ഞവർ രണ്ടു ചിന്താഗതിക്കാരായി പരിണമിച്ചു.അഭിപ്രായഭിന്നത സംജാതമായി. പരസ്പര സ്നേഹവും കരുതലും വിശ്വാസവും നഷ്ടപ്പെട്ടു. യഹോവയുടെ ചോദ്യത്തിനു അവർ നൽകിയ മറുപടി അതു വ്യക്തമാക്കുന്നു.?'തിന്നരുതെന്നു ഞാൻ കല്പിച്ച വൃക്ഷഫലം നീ തിന്നുവോ? എന്ന ചോദ്യത്തിനു ആദാം നൽകിയ മറുപടി ശ്രദ്ധിക്കുക.'' എന്നോടുകൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള  സ്ത്രീ വൃക്ഷഫലം തന്നു, ഞാൻ തിന്നുകയും ചെയ്തു.''കുറ്റത്തിൽനിന്നു ഒഴിവാകാനുള്ള ശ്രമമാണു അവിടെ കാണുന്നതു . മാത്രമല്ല, തന്റെ കുറ്റം മറച്ചു വെയ്ക്കാൻ അതു മറ്റുള്ളവരിൽ ആരോപിക്കുകയും ചെയ്യുന്നു .തെറ്റു ചെയ്തവർ രണ്ടുപേരാണു എന്നാണു ആദാമിന്റെ പക്ഷം.ആദ്യം തെറ്റു ചെയ്തതു ദൈവമാണു.സ്ത്രീയെ തുണയായി തന്നതാണു ഒന്നാമത്തെ തെറ്റു.അടുത്ത തെറ്റു ചെയ്തതു സ്ത്രീയാണു.അവളാണു പഴം പറിച്ചതു. ആദ്യം അവൾ തിന്നു. പിന്നെ എനിക്കും തന്നു ഞാനും തിന്നു.തെറ്റു സമ്മതിക്കുവാനുള്ള മനസ്സു ആദാമിനു നഷ്ടമായിരിക്കുന്നു.ആദാം തെറ്റു സമ്മതിക്കുകയും ക്ഷമ യാചിക്കുകയും ചെയതിരുന്നുവെങ്കിൽ ഒരുപക്ഷേ പിന്നീടു ഉണ്ടായ ശിക്ഷ ഒഴിവായേനേ.ആദാം ദൈവത്തോടു അടുത്തു വസിക്കുകയും ഭാര്യയെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന ഒരു ഭർത്താവായിരുന്നുവെങ്കിൽ ഞങ്ങൾ തെറ്റു ചെയ്തുപോയി എന്നായിരുന്നു പറയേണ്ടിയിരുന്നതു. . സത്രീയും ഭർത്താവിന്റെ പാത പിൻതുടരുന്നു.യഹോവയുടെ ചോദ്യത്തിനു അവളും നൽകിയ മറുപടി കാണുക. അവളും തെറ്റു സ്വയം ഏറ്റെടുക്കാതെ പിശാചിന്റെ മേൽ ആരോപിച്ചു.പരസ്പര സ്നേഹവും കരുതലും വിശ്വാസവും ഉള്ള ഭാര്യാഭർത്താക്കന്മാരായിരുന്നുവെങ്കിൽ, ഭർത്താവു സ്വയം കുറ്റം ഏറ്റെടുക്കുകയും, ഭാര്യ ഉടനെ താനാണു പാപം ചെയ്തതു എന്നു ഏറ്റുപറയുകയും ചെയ്യുമായിരുന്നു.അങ്ങനെ ആയിരുന്നുവെങ്കിൽ അവരുടെ ബന്ധം കുറെക്കൂടെ കെട്ടുറപ്പുള്ളതാകുമായിരുന്നു. ഭാര്യാഭർത്തൃബന്ധത്തിൽ ചേർച്ചയില്ലായ്മ സ്വാഭാവികമാണു.എന്നാൽ ദൈവത്തോടു അടുത്തു വസിക്കുന്നവർ  പരസ്പരം ക്ഷമിക്കുകയും സഹിക്കുകയും പൊറുക്കുകയും കുറ്റം സ്വയം ഏറ്റെടുക്കുകയും ചെയ്യുമ്പോൾ ആ ബന്ധം സുദൃഡമായി തീരുന്നു.
                                           മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല  എന്നു കാണുകയും  തക്ക തുണയായി സത്രീയെ സൃഷ്ടിച്ചു,അവരെ ഇരുവരേയും ഒന്നാക്കി തീർക്കുകയും ചെയ്തതിലൂടെ സ്ത്രീപുരുഷബന്ധത്തിന്റെ മറ്റൊരു വലിയ രഹസ്യം വെളിവാക്കുന്നു..ഏകനായിരിക്കുന്നതു നന്നല്ല എന്ന പ്രസ്താവം ആ സത്യത്തിലേക്കു നമ്മെ നയിക്കുന്നു . സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും സ്നേഹം പങ്കിടുവാനുമുള്ള അദമ്യമായ മോഹം മനുഷ്യസഹജമാണു.അതിനു ഒരു തക്ക തുണ ആവശ്യമാണു. അതാകട്ടെ, അന്യമെന്നു തോന്നാത്ത വിധം സ്വന്തമായിരിക്കണം. അതുകൊണ്ടുതന്നെയാണു ദൈവം പുരുഷനു തക്ക തുണയായി ,അവന്റെ വാരിയെല്ലിൽ നിന്നുതന്നെ സ്ത്രീയെ സൃഷ്ടിച്ചതു . പ്രഥമദർശനത്തിൽ തന്നെ ആദാം സ്ത്രീയെ കുറിച്ചു പറഞ്ഞതു,ഉല്പഃ2;23 ൽ ഇങ്ങനെയാണു കാണുന്നതു .''അപ്പോൾ  മനുഷ്യൻ , ഇതു ഇപ്പോൾ    എന്റെ അസ്ഥിയിൽനിന്നു അസ്ഥിയും മാംസത്തിൽനിന്നുള്ള മാംസവുംആകുന്നു.''പുരുഷന്റെ വാരിയെല്ലിൽ നിന്നും സ്ത്രീയെ സൃഷ്ടിച്ചതു കൊണ്ടു രണ്ടു കാര്യങ്ങൾ സൂചിപ്പിക്കുന്നു.സത്രീ പുരുഷന്റെ ഹൃദയത്തോടു ചേർന്നിരിക്കുന്നുവെന്നതാണു ഒന്നാമത്തെ കാര്യം.ഹൃദയത്തെ ആവരണം ചെയ്തു സൂക്ഷിക്കുകയാണല്ലോ വാരിയെല്ലിന്റെ ധർമ്മം.മറ്റൊരിടത്തുനിന്നും എടുക്കാതെ ഹൃദയഭാഗത്തുനിന്നുതന്നെ എല്ലു എടുത്തതിനാൽ സ്ത്രിക്കു പുരുഷൻ നൽകേണ്ട  സ്ഥാനം എന്താണെന്നു വ്യക്തമാക്കുന്നു.മാത്യുഹെൻറി എന്ന വേദശാസ്ത്രപണ്ഡിതന്റെ അഭിപ്‌രായം ശ്രദ്ധാർഹമാണുഃ '' The companion was taken from his side to signify that she was to be dear unto him as hisown flesh.Not  from his head lest she should rule over him; nor from his feet , lest he should tyrannize over him , but his side, to denote that species of equality which is to subsist in the marriage state.'' And again '' That wife that is of God 's making by special grace , and of God 's bringing by special providence , is likely to prove a help meet to her husband.''ഭാര്യയും ഭർത്താവും തമ്മിലുള്ള സുദൃഢമായ ആത്മ ബന്ധത്തെയാണു അതു സൂചിപ്പിക്കുന്നതു. സ്നേഹത്തിന്റെ ചങ്ങലകൊണ്ടു ബന്ധിതമായ ആത്മബന്ധമായിരിക്കണം ഭാര്യാഭർത്തൃബന്ധമെന്ന എന്ന സത്യമാണു ഇതു വെളിവാക്കുന്നതു.
                                    പുരുഷന്റെ വാരിയെല്ലു എടുത്തു സ്ത്രീക്കു നൽകി സൃഷ്ടിച്ചു എന്നതു മറ്റൊരു വലിയ സത്യം കൂടെ സൂചിപ്പിക്കുന്നു. മനുഷ്യൻ അവനിൽതന്നെ അപൂർണ്ണനാണു.അതുകൊണ്ടുതന്നെയാണു ഏകാന്തത അവനെ അസന്തുഷ്ടനാക്കുന്നതു.സ്ത്രീയെ സൃഷ്ടിക്കുവാൻ ഒരു വാരിയെല്ലു എടുത്തപ്പോൾ അവൻ കുറവുള്ളവനായി ഭവിക്കുന്നു. സത്രീയിലും, അവളുടെ ഒരുവാരിയെല്ലു പുരുഷന്റേതാകയാൽ സ്വയം പൂർണ്ണത അവകാശപ്പെടുവാൻ കഴിയുകയുമില്ല.ഇരുവരും ഒരു ദേഹമായിതീരും  എന്ന പ്രസ്താവം  ഈ സത്യമാണു വെളിവാക്കുന്നതു.മനുഷ്യൻ പൂർണ്ണനാകുന്നതു സ്ത്രീയൂം പുരുഷനും ചേർന്നു ഒരു ദേഹമായി തീരുമ്പോഴാണു.ആ ഒന്നാകലാണു കുടുംബത്തിന്റെ അടിത്തറ.അതു തകരുമ്പോൾ കുടുംബം തകരുന്നു.ശരീരം ഒന്നായിതീരുന്നതോടൊപ്പം മനസ്സും ഹൃദയവും ചിന്തകളും ആഗ്രഹങ്ങളും ഒന്നായി പരിണമിക്കുമ്പോഴാണു ആ ബന്ധവും അതുവഴി കുടുംബവും കെട്ടുറപ്പുള്ളതായി തീരുന്നതു.ദൈവം യോജിപ്പിച്ചിട്ടും ഈ ആത്മബന്ധത്തിലേക്കു കടന്നു വരാൻ കഴിയാത്തതാണു ബന്ധത്തകർച്ചയുടെ പ്രധാന കാരണം.എകത്വം ഒരിക്കലും പൂർണ്ണതയെ കുറിക്കുന്നില്ലായെന്നു ദൈവത്തിന്റെ ആളത്വം തന്നെ വ്യക്തമാക്കുന്നു.ദൈവം പോലും പൂർണ്ണനാകുന്നതു ത്രിത്വത്തിലാണല്ലോ.ഈ പ്രപഞ്ചസൃഷ്ടിപോലും നിർവ്വഹിച്ചതു ത്രിത്വസ്വരൂപമാണു എന്നു ആദ്യവാക്യം തന്നെ വ്യക്തമാക്കുന്നു.ഏകനായി തനിക്കു ഒന്നും ചെയ്യാൻ കഴിയുകയില്ലായെന്നു കർത്താവും പറയുന്നു.ഈ ത്രിത്വമാകട്ടെ കണക്കിനു നിരക്കാത്ത ഒന്നാണു.അതാകട്ടെ ,മൂന്നു ഒന്നാണു ,ഒന്നു മൂന്നുമാണു.അതുപോലെ തന്നെയാണു കുടുംബവും രണ്ടു ഒന്നാണു, ഒന്നു രണ്ടാണു എന്നതാണല്ലോ സ്തീപുരുഷബന്ധത്തിന്റെ സമവാക്യം.എന്നാൽ ത്രിത്വത്തിൽ പ്രകടമാകുന്ന പൂർണ്ണത കുടുംബത്തിന്റേതാകണമെങ്കിൽ സ്തീപുരുഷബന്ധത്തിലുടെ മക്കൾ കുടെ വന്നു ചേരണം.അപ്പോഴാണു ത്രിത്വത്തിലെ പൂർണ്ണത കുടുംബത്തിന്റേതായി തീരുന്നതു.
                                              സ്ത്രീപുരുഷബന്ധത്തിന്റെ ഈ സമവാക്യം എവിടെ ഭജ്ഞിക്കുന്നുവോ അവിടെ ബന്ധം തകരുന്നു.ആദമിലും ഹൗവ്വയിലും പാപം കടന്നു വന്ന വഴി ശ്രദ്ധിക്കുമ്പോൾ ഈ കാര്യം വ്യക്തമാകും.അവർ ഒന്നായിരിക്കേണ്ടിടത്തു നിന്നു വ്യതിചലിച്ചതാണു പാപം കടന്നുവരാൻ കാരണം.അവർ ഒരുനിമിഷവും അകന്നിരിക്കുവാൻ പാടില്ലായിരുന്നു.എന്നാൽ ഏതോ ഒരു ബലഹീന നിമിഷത്തിൽ ഹവ്വാ ആദാമിൽ നിന്നു അകന്നു.അതു ചിന്തയിലാകാം,ആഗ്രഹത്തിലാകാം, മാനസ്സികവുമാകാം.അതാണു  ഹവ്വാ വിലക്കപ്പെട്ട കനിയുള്ള വൃക്ഷച്ചുവട്ടിലെത്തുവാൻ കാരണം. ഹവ്വാ അവിടെ പോകുവാൻ പാടില്ലായിരുന്നു, അതും ഏകയായി. അതു പ്രലോഭനത്തിനു വഴിതെളിച്ചു. പഴം കണ്ടു, മോഹിച്ചു, പറിച്ചു , തിന്നു, ആദാമിനും കൊടുത്തു.(ഉല്പഃ3;6) പോകരുതാത്തിടിത്തു പോകുക, അരുതാത്ത കൂട്ടുകെട്ടിലാകുക, കാണരുതാത്തതു കാണുക,കേൾക്കരുതാത്തതു കേൾക്കുക ഇതെല്ലാം പാപത്തിന്റെ വാതിൽ തുറക്കുന്നു.അവൾ ഏകയായിരുന്നില്ലെങ്കിൽ ഒരുപക്ഷേ വിലക്കപ്പെട്ട കനി ഭക്ഷിക്കുമായിരുന്നില്ല.ഏകാന്തത പാപത്തിനു പ്രേരകമായിഭവിക്കാം.ഇവിടെ സ്ത്രീ മാത്രമാണു തെറ്റുകാരി എന്നു പറയുവാൻ കഴിയുമോ ? സ്ത്രീയുടെ എല്ലാകാര്യങ്ങളിലും ശ്രദ്ധാലുവായിരിക്കേണ്ട പുരുഷന്റെ ഒരു നിമിഷത്തിലെ അശ്രദ്ധയല്ലേ ഹവ്വാ തനിയേ പോകാൻ കാരണം.ഭാര്യഭർത്താക്കന്മാർ സന്തത സഹചാരികളായിരിക്കണം. ഹൈന്ദവിവാഹത്തിൽ നീ  എന്റെ സന്തത സഹചാരിണിയായിരിക്ക എന്നർത്ഥമുള്ള മന്ത്രം ഉരവിട്ടുകൊണ്ടാണു പുരുഷൻ  സത്രീയുടെ പാണിഗ്രഹണം നിർവ്വഹിക്കന്നതു.ഒന്നായി തീരുന്ന ഭാര്യാഭർത്താക്കന്മാരിൽ ഒരാൾക്കു വന്നുഭവിക്കുന്ന വീഴ്ചകളിൽ ഒരാളിൽ മാത്രം പഴിചാരുവാൻ കഴിയുകയില്ലായെന്നു സാരം.
                                                     കുടുംബംപൂർണ്ണമാകുന്നതും സന്തുഷ്ടകുടുംബമാകുന്നതും മക്കൾ ഉണ്ടാകുമ്പോഴാണു എന്നു നേരത്തെസൂചിപ്പിച്ചതാണല്ലോ. ഭാര്യാഭർത്ത്യബന്ധത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നു സന്താനോല്പാദനമാണു.ആദ്യമാതാപിതാക്കളായ ആദമിനേയും ഹവ്വായേയും യഹോവ അനുഗ്രഹിച്ചതു ശ്രദ്ധിക്കുക ഃ ഉല്പഃ1;28'' ദൈവം അവരെ അനുഗ്രഹിച്ചു.നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി................വാഴുവീൻ.'' എന്നു അവരോടു കല്പിച്ചു.ഇവിടെ അനുഗ്രഹിച്ചു, കല്പിച്ചു എന്നീ വാക്കുകൾ വളരെ പ്രധാന്യം അർഹിക്കുന്നു . സന്താനോല്പാദനം ദൈവകല്പനയാണെങ്കിലും സന്താനലബ്ധി ദൈവാനുഗ്രഹമാണു.സ്ത്രീപുരുഷബന്ധം പരിപാവനമാണു.ആദിയിൽ ദൈവം ആരംഭിച്ച സൃഷ്ടികർമ്മം തുടർന്നു കൊണ്ടുപോകുക എന്നതാണു സ്ത്രീപുരുഷബന്ധത്തിന്റെ ഉദ്ദേശം. അതുകൊണ്ടുതന്നെയാണു കല്പിച്ചു എന്നു രേഖപ്പെടുത്തിയിരിക്കുന്നതു.ആയതിനാൽ സ്ത്രീപുരുഷസംയോഗവും അതിനു ചോദനയായി വർത്തിക്കുന്ന ലൈംഗികവികാരങ്ങളും പാപമല്ല.എന്നാൽ ചിലർ അതിനെ പാപമായി കരുതുന്നു.അതാകട്ടെ ജന്തുസഹജമായ ഒരു വികാരമാണു.മനുഷ്യനെ ജന്തുവിൽനിന്നു വ്യത്യസ്ഥനാക്കി നിർത്തുന്നതു അവനു വിചാരവും ചിന്താശേഷിയും തിരിച്ചറിവും ഉണ്ടെന്നുള്ളതാണു.ജന്തുക്കൾ വികാര ജീവികളാകുമ്പോൾ മനുഷ്യൻ വികാരത്തെ  സ്വന്തം ഇച്ഛാശക്തികൊണ്ടു നിയന്ത്രണവിധേയമാക്കുന്നു.അപ്പോൾ അതു പരിപാവനമായി പരിണമിക്കുന്നു. നിയന്ത്രണവിധേയമാകാത്ത ലൈംഗിക വികാരങ്ങളും ലൈംഗികബന്ധങ്ങളും പാപത്തിന്റെ പട്ടികയിൽ പെടും.ഭാര്യാഭർത്തൃ ബന്ധം മാംസനിബദ്ധമായ അനുരാഗത്തിൽ ആരംഭിച്ചു പരിശുദ്ധമായ പ്രണയത്തിൽ എത്തിച്ചേരുമ്പോഴാണു മനുഷ്യൻ മനുഷ്യനാകുന്നതു.നിയന്ത്രണവിധേയമാകാത്ത വികാരങ്ങൾക്കു അടിമയായി തീരുന്ന മനുഷ്യനെ നാം മൃഗതുല്യൻ എന്നാണല്ലോ വിളിക്കുന്നതു.അവിടെ ചില വിലക്കുകളും നിയന്ത്രണങ്ങളും അതിർവരമ്പുകളുമുണ്ടു.ഉണ്ടായിരിക്കണം. അതു ലംഘിക്കുമ്പോൾ പാപമായി തീരുന്നു. ബന്ധങ്ങൾ ശിഥിലമാവുകയും ചെയ്യുന്നു .
                                                    കുടുംബജീവിതത്തിൽ മക്കൾ ദൈവത്തിന്റെ ദാനവും അനുഗ്രഹവുമാണു.എന്നാൽ അതു ദൈവികസംസർഗ്ഗത്തിലൂടെ പ്രാപിക്കുമ്പോൾ മാത്രമേ അനുഗ്രഹമാകുകയുള്ളു.വിലക്കുകളേയും നിയന്ത്രണങ്ങളേയും ലംഘിച്ചു ജനിക്കുന്ന മക്കൾ  കുടുംബഭദ്രതയെ തകർക്കും. സമാധാനവും ശാന്തിയും കെടുത്തിക്കളയും. ആദാമിന്റേയും ഹവ്വായുടേയും കുടുംബജീവിതം നമുക്കു ചൊല്ലിത്തരുന്ന സാധനപാഠം അതാണു.ദൈവത്തിന്റെ നിരന്തര സാന്നിധ്യം അനുഭവിച്ചിരുന്ന  ഏദൻ പറുദീസയിൽ വച്ചു ജനിച്ചവരല്ല ആദാമിന്റെ മക്കൾ.വിലക്കപ്പെട്ട കനി ഭക്ഷിച്ചതിന്റെ ഫലമായി പറുദീസാ അന്യമാകുകയും  ദൈവം നൽകിയ സ്വരൂപവും സാദൃശ്യവും വികലമാകുകയും ചെയ്തതിനു ശേഷം ജനിച്ച  മക്കൾ ആണു അവർ.തന്മൂലം ഈ ഭൂമിയിൽ ജീവിച്ച ഏതാണ്ടു 800 വർഷക്കാലം  പറുദീസയിലെ കുടുംബജീവിതത്തിൽ അനുഭവിച്ച സന്തോഷവും സമാധാനവും അനുഭവിക്കുവാൻ അവർക്കു സാധിച്ചില്ല.കായേൻ കൊലപാതകിയായതും ഹാബേൽ കൊല്ലപ്പെട്ടതും മാതാപിതാക്കളുടെ പാപത്തിന്റെ പരിണതഫലമാണു.ജീവിതാന്ത്യം വരെ അതു മാറാദുഃഖമായി  അവരെ പിൻതുടർന്നു.മാതാപിതാക്കളുടെ മക്കളോടുള്ള ഉത്തരവാദിത്തം അവർ ജനിക്കുന്നതിനു മുമ്പു തന്നെ ആരംഭിക്കുന്നു എന്നു ആദാമിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.ദൈവം  സൃഷ്ടിച്ച കുടുംബത്തിൽ ദൈവസാന്നിധ്യം നിരന്തരം അനുഭവിക്കുമ്പോഴാണു അതു ഭൂമിയിലെ സ്വർഗ്ഗമാകുന്നതു.ഈ ഭൂമിയിലെ സ്വർഗ്ഗമാകുന്ന കുടുംബം എങ്ങനെ നരകമായി മാറുമെന്നു ആദ്യകടുംബം നമ്മുടെ മുമ്പിൽ വരച്ചു കാണിച്ചിരിക്കുന്നു.ഇതു കുടുംബത്തിന്റെ ഒരു സാധനപാഠമായി സ്വീകരിച്ചു നമ്മുടെ കുടുംബത്തെ ഈ ഭൂമിയിലെ സ്വർഗ്ഗമാക്കുവാൻ ദൈവത്തിൽ നമുക്കു ശരണപ്പടാം.
.              
                                             

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30