കൗടുംബികം-3
3. അബ്രഹാമിന്റെ കുടുംബം
--------------------------
വി.വേദപുസ്തകത്തിൽ ഒരു കുടുംബത്തിന്റെ ശരിയായചിത്രം ആദ്യം ദർശിക്കുവാൻ കഴിയുന്നതു അബ്രഹാമിന്റെ ചരിത്രത്തിലാണു. ഭാര്യാഭർത്തൃബന്ധത്തിന്റെയും പിതൃ പുത്രബന്ധത്തിന്റേയും ഒരു നേർചിത്രം ഇവിടെ കാണാൻ കഴിയുന്നുണ്ടു. ആദാമിന്റേയും ഹവ്വായുടേയും ,നോഹയുടെയും ചരിത്രത്തിൽ അവരുടെ കുടുംബജീവിതത്തെ കുറിച്ചു അവിടെ കാണുന്ന ചെറിയ ചെറിയ സൂചന്കളിൽനിന്നു നാം വായിച്ചടുക്കുകയാണു ചെയ്തതു.എന്നാൽ കുടുംബത്തിന്റേയും കുടുംബബന്ധങ്ങളുടേയും കുറേക്കൂടെ വ്യക്തമായ ചിത്രങ്ങൾ ഇവിടെ നമുക്കു ദർശിക്കുവാൻ കഴിയും.ഒരു ഭർത്താവു എങ്ങനെ ആയിരിക്കണം ഒരു ഭാര്യ എങ്ങനെയായിരിക്കണം,പിതാവും മാതാവും മക്കളും എങ്ങനെയായിരിക്കണം എന്നിങ്ങനെ കുടുംബബന്ധങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുവാനും പഠിക്കുവാനും അബ്രഹാമിന്റെ കുടുംബം നമുക്കു അവസരം ഒരുക്കിത്തരുന്നു.കുടുംബബന്ധങ്ങളെ ശിഥിലമാക്കാവുന്ന ഘടകങ്ങൾ ഏതൊക്കെയാണെന്നും,അലോസരങ്ങളേയും പ്രതിസന്ധികളേയും പ്രശ്നങ്ങളേയും എങ്ങനെ അതിജീവിക്കുവാൻ കഴിയുമെന്നും സമാധാനപൂർണ്ണമായ ഒരു കുടുംബ ജീവിതത്തിനു അനുപേക്ഷണീയമായ വസ്തുതകൾ എന്തെല്ലാമാണെന്നും തുടങ്ങി കുടുംബ ജീവിതത്തോടു ബന്ധപ്പെട്ടു കിടക്കുന്ന അനേകം ചിന്തകൾ അബ്രഹാമിന്റെ ജീവിതചരിത്രം നമുക്കു പകർന്നു തരുന്നു.
ആ വിധ ചിന്തകളിലേക്കു കടന്നു ചെല്ലുന്നതിനു മുമ്പു സാധാരണ നമ്മുടെ ചിന്തകളെ ബാധിക്കുന്ന ഗൗരവമുള്ള പ്രശ്നങ്ങൾക്കു അബ്രഹാമിന്റെ ചരിത്രം നൽകുന്ന ഉത്തരം ദർശിക്കുന്നതു നല്ലതായിരിക്കും. വിശ്വാസികളുടെ പിതാവു എന്നാണല്ലോ അബ്രഹാം അറിയപ്പെടുന്നതു. ദൈവത്തെ നാം സംബോധന ചെയ്യുന്നതും അബ്രഹാമിന്റെ ദൈവം എന്നാണു. അബ്രഹാമിന്റെ വിശ്വാസം അത്രമാത്രം തീക്ഷ്ണവും അടിയുറച്ചതുമായിരുന്നു.ഞാൻ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക എന്നു ദൈവത്തിന്റെ അരുളപ്പാടുണ്ടായപ്പോൾ ,യാതൊരു ചോദ്യവും ഉന്നയിക്കാതെ,എങ്ങോട്ടു എന്നു അറിയാതെ, ആരായാതെ ഇറങ്ങി തിരിച്ചവനാണു അബ്രഹാം.എന്നിട്ടും എന്തെന്തു പ്രശ്നങ്ങളാണു അബ്രഹാമിനു നേരിടേണ്ടി വന്നതു.ചെറുതും വലുതുമായ പല അനിഷ്ടകരങ്ങളായ അനുഭവങ്ങളും ജീവിതത്തിൽ കടന്നുവന്നപ്പോൾ,എന്തേ ഇങ്ങനെ ? എന്നിങ്ങനെ ചിന്തിക്കുകയും വ്യാകുലപ്പെടുകയും ചെയ്യാതെ പ്രതീക്ഷയോടെ പ്രത്യാശയോടെ വിശ്വാസത്തോടെ അവയെയെല്ലാം നേരുടുകയും അതിജീവിക്കുകയും ചെയ്ത അബ്രഹാം സാധാരണ ഒരു വിശ്വാസി താൻ നേരിടുന്ന പ്രശ്നങ്ങൾക്കു മുമ്പിൽ പകച്ചു നിന്നു ഞാൻ ഇങ്ങനെ നല്ലവനായി ,വിശ്വാസത്തോടെ ജീവിച്ചിട്ടും ദൈവം എന്തേ ഇങ്ങനെ ചെയ്യുന്നു എന്ന ചോദിച്ചു പോകുന്നതിനുള്ള വ്യക്തമായ മറുപടിയായി നമ്മുടെ മുമ്പിൽ നിലകൊള്ളുന്നു.
മനുഷ്യകുലത്തിന്റെ വീണ്ടെടുപ്പിനു വേണ്ടി യഹോവയായ ദൈവം തയ്യാറാക്കിയ രക്ഷാപദ്ധതിയിലെ, നോഹയ്ക്കു ശേഷം കാണാൻ കഴിയുന്ന നിർണ്ണായക കണ്ണിയാണു അബ്രഹാം.ആദാമിന്റെ പുത്രനായ ശേത്തിൽനിന്നും ആരംഭിച്ച ആ പദ്ധതി നോഹയിലൂടെ കടന്നു നാഹോരിലും തേരഹിലും പിന്നീടു അബ്രഹാമിൽ എത്തിച്ചേരുന്നു.നോഹയിൽ ഒരു പുതു സൃഷ്ടിയുടെ ആരംഭമാണു ദർശിക്കുന്നതെങ്കിൽ അബ്രഹാമിൽ യിസ്രായേൽ എന്ന ദൈവജനത്തിന്റെ പ്രാരംഭമാണു നാം കാണുന്നതു.ദൈവപുത്രന്റെ മനുഷ്‌യാവതാരത്തിനുള്ള ഒരുക്കം ഇവിടെ തുടങ്ങുന്നു.തേരഹിനു മൂന്നുപുത്രന്മാർ.അബ്രഹാം,നാഹോർ,ഹാരാൻ.മൂന്നുപേരും വിവാഹിതരായി.അബ്രഹാമിന്റെ ഭാര്യ സാറാ മച്ചിയായിരുന്നു.നാഹോരിന്റെ ഭാര്യ മിൽക്ക. ഹാരാന്റെ ഭാര്യയുടെ പേരു പറയുന്നില്ല.കഥാരംഭത്തിനു മുമ്പുതന്നെ അവർ മരിച്ചുപോയിരുന്നിരിക്കാം.അവർക്കു ഒരു മകൻ, ലോത്തു.ലോത്തു ജനിച്ചതിനു ശേഷം ഹാരാൻ മരിച്ചു.അബ്രഹാമിനേയും സാറായേയും കൊച്ചുമകൻ ലോത്തിനേയും കൂട്ടി തേരഹ് കൽദയരുടെ പട്ടണമായ ഊരിൽ നിന്നു കനാനിലേക്കു യാത്ര തിരിച്ചു.ഹാരാനിൽ വച്ചു തേരഹു മരിച്ചു.ഈ സംക്ഷിപ്ത പൂർവ്വചരിത്രത്തിലൂടെയാണു അബ്രഹാമിലേക്കു എത്തിച്ചേരുന്നതു.
, ആബ്രഹാം,ഭാര്യ സാറാ, സാറായിയുടെ മിസ്രയീമ്യദാസി ഹാഗാർ ഹാഗാറിൽ അബ്രഹാമിനു ജനിച്ച പുത്രൻ യിശ്മായേൽ,വാർദ്ധക്യത്തിൽ ജനിച്ച വാഗ്ദത്തപുത്രൻ യിസഹാക്കു, സഹോദരപുത്രൻ ലോത്തു,മൂപ്പനും കാര്യവിചാരകനുമായ വിശ്വസ്തദാസൻ ഏലയാസർ എന്നിവർ ഉൾപ്പെടുന്ന ഒരു ചെറിയ കുടുംബമായിരുന്നു അബ്രഹാമിന്റേതു.സാറായിയുടെ അയുസ്സു127 സംവത്സരവും അബ്രഹാമിന്റ ആയുസ്സു 175 സംവത്സരവുമായിരുന്നു.സാറാ അബ്രഹാമിനെക്കാൾ 10 വയസ്സു കുറവുള്ളവളായിരുന്നു.സാറാ മരിച്ചു കഴിഞ്ഞു ഏതാണ്ടു 38 വർഷക്കാലം കൂടെ അബ്രഹാം ജീവിച്ചിരുന്നു.സാറായുടെ മരണശേഷം അബ്രഹാം കെതൂറ എന്ന ഒരു സ്ത്രീയെ പരിഗ്രഹിക്കുകയും അതിൽ ആറു മക്കൾ ജനിക്കുകയും ചെയ്തു.അബ്രഹാം കാലസമ്പൂർണ്ണനായി മരിച്ചു,ഭാര്യ സാറായെ അടക്കിയ മക്പേലഗുഹയിൽ അടക്കപ്പെടുകയും ചെയ്തു.ഇതാണു അബ്രഹാമിന്റെ സംക്ഷിപ്ത ജീവചരിത്രം.
അബ്രഹാമിന്റെ ചരിത്രം ഉല്പഃ12; മുതൽ25 വരെയുള്ള അദ്ധ്യായങ്ങളിൽ ഏതാണ്ടു 463 വാക്യങ്ങളിലായി വി.വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഈ വിവരണം മുഴുവൻ അബ്രഹാം എന്ന ഏക വ്യകതിയെ ചുറ്റിപ്പറ്റിയുള്ളതാണു. എങ്കിലും ഒരു മകൻ, ഒരു ഭർത്താവു , ഒരുസഹോദരൻ ,ഒരു പിതാവു എന്നീ നിലകളിൽ ആ വ്യക്തിത്വം നമുക്കു പകർന്നുതരുന്ന അനേകം സത്ചിന്തകൾ, സമാധാനപൂർണ്ണവും സന്തോഷഭരിതവും, പ്രത്യാശാനിർഭരവുമായ ഒരു കുടുംബ ജീവിതത്തിനു ആവശ്യമായ പാഠങ്ങള്‍ ഇവിടെ വായിച്ചെടുക്കുവാന്‍ കഴിയും. .അവ ഏതൊക്കെയെന്നു പരിചിന്തിക്കാം.
അബ്രഹാം - ഒരു മകൻ.
------------------------
ഒരു മനുഷ്യജീവിതം ആരംഭിക്കുന്നതു ഒരു മകനോ മകളോ ആയിട്ടാണു.ആ വ്യക്തിയുടെ ജീവിതത്തെ സംബന്ധിച്ചു അതു വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു കാലയളവാണു..അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതു മുതലുള്ള സാഹചര്യങ്ങളും മറ്റും ആ വ്യക്തിയുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കും. മാതാപിതാക്കൾ, കുടുംബാന്തരീക്ഷം, വളരുന്ന സാഹചര്യങ്ങൾ സഹോദരങ്ങൾ സംസ്കാരം കൂട്ടുകാർ തുടങ്ങിയവ വളർച്ചയുടെ നിർണ്ണായക ഘടകങ്ങളാണു.ഒരുവിധത്തിൽ പറഞ്ഞാൽ ഒരു മനുഷ്യന്റെ ജീവിതത്തെ കരുപ്പിടിപ്പിക്കുന്നതു തന്നെ ഈ ഘടകങ്ങളാണു.കാലാന്തരത്തിൽ താൻ പ്രവേശിക്കുന്ന കൂടുംബജീവിതത്തെ തന്നെ ഒരു പരിധിവരെ അതു സ്വാധീനിക്കും.ചൊട്ടയിലെ ശീലം ചുടലവരെ എന്ന പഴഞ്ചൊല്ലിൽ പതിരില്ലെന്നു പറയാം.അബ്രഹാമിന്റെ കുടുംബജീവിതത്തെ കുറിച്ചുള്ള ചിന്തയിലും പഠനത്തിലൂം ഒരു മകൻ എന്ന നിലയിൽ അബ്രഹാം എങ്ങനെ ആയിരുന്നു എന്നു അറിയേണ്ടതുണ്ടു. അതു നമ്മുടെ ബാല്യകാലത്തെ വിലയിരുത്തുവാനും ഉപകരിക്കും. എന്നാൽ അബ്രഹാമിന്റെ ബാല്യകാലത്തെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ഒന്നും ഇവിടെ ലഭിക്കുന്നില്ല. എങ്കിലും ആ വിവരണങ്ങളിൽ നിന്നു ചില കാര്യങ്ങൾ നമുക്കു ഊഹിച്ചെടുക്കുവാൻ കഴിയും.
ഉല്പത്തിപുസ്തകം 11-ാം അദ്ധ്യായം 10 മുതലുള്ള വാക്യങ്ങളിൽ അബ്രഹാമിന്റെ പിതാവായ തേരഹിനെക്കുറിച്ചും സഹോദരങ്ങളെ കുറിച്ചുമാണു പറഞ്ഞിരിക്കുന്നതു. മനുഷ്യരെല്ലാം വഷളന്മാരായി തീർന്ന കാലഘട്ടത്തിൽ , നീതിമാനും തന്റെ തലമുറയിൽ നിഷ്കളങ്കനുമായി ജീവിച്ചു ദൈവത്തോടു കൂടെ നടന്നു കൃപ പ്രാപിച്ച നോഹയുടെ പിൻതലമുറക്കാരാണു തേരഹും അബ്രഹാമും.നല്ല ഒരു പാരമ്പര്യം അബ്രഹാമിനു ഉണ്ടായിരുന്നു എന്നതിലുപരി ദൈവത്തിന്റെ രക്ഷാകര പദ്ധതിയിലെ നിർണ്ണായക കണ്ണിയായി തീരുവാൻ ഈ പാരമ്പര്യം ഉപകരിച്ചു എന്നതാണു ഏറ്റവും ശ്രദ്ധാർഹമായ വസ്തുത. നമ്മുടെ മാതാപിതാക്കളും പാരമ്പര്യവും നമ്മെ കുറിച്ചുള്ള ദൈവിക പദ്ധതിയിലെ പ്രധാന ഘടകമാണു എന്ന സത്യം ഇതു വെളിപ്പെടുത്തുന്നു. എന്നാൽ അതിനു നമ്മെ സ്വയം സമർപ്പിക്കുമ്പോൾ മാത്രമേ അതു സാദ്ധ്യമാകുകയുള്ളു.നോഹയുടെ മക്കളിൽ ശേമാണു ദൈവത്തിന്റെ പദ്ധതിയിലെ കണ്ണിയായി ഭവിച്ചതു. എന്നാൽ തേരഹിൽ എത്തിച്ചേരുമ്പോൾ ചില മാറ്റങ്ങൾ സംഭവിച്ചതായി നമുക്കു കാണാൻ കഴിയുന്നു.
തേരഹു ജീവനുള്ള ദൈവത്തിൽ നിന്നും അകന്നു വിഗ്രഹാരാധനയിൽ വീണുപോയി എന്നു ഊഹിക്കാവുന്നതാണു.യോശുവാഃ24;2 ൽ അതിനുള്ള സൂചന ദർശിക്കാം,''യിസ്രയേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. നിങ്ങളുടെ പിതാക്കന്മാരായ അബ്രഹാമിന്റേയും നാഹോരിന്റേയും പിതാവായ തേരഹു പണ്ടു നദിക്കക്കരെ പാര്‍ത്തു അന്യദൈവങ്ങളെ സേവിച്ചു പോന്നു' എന്നു അവിടെ വായിക്കുന്നു.തേരഹിന്റേയും അബ്രഹാമിന്റേയും പിൻ തലമുറക്കാരനായ ലാബാന്‍ വിഗ്രഹങ്ങളെ ആരാധിച്ചിരുന്നു എന്നു ഉല്പഃ31;30 മുതലുള്ള വാക്യങ്ങൾ സൂചിപ്പിക്കുന്നു. യാക്കോബിന്റെ ഭാര്യയായ റാഹേൽ തന്റെ പിതൃഭവനത്തിൽനിന്നു വിഗ്രഹങ്ങൾ എടുത്തു കൊണ്ടുവന്നതായും അവ യാക്കോബിന്റെ ഭവനത്തിൽ സൂക്ഷിച്ചിരുന്നതായും,കാണാം.യാക്കോബു ശേഖേമിൽനിന്നു ബഥേലിലേക്കു പോകുമ്പോൾ അവ നീക്കികളയുകയും ചെയ്തു.പിന്നീടുള്ള യിസ്രയേലിന്റെ ചരിത്രത്തിലും അവർ വിഗ്രഹാരാധനയിലേക്കു വഴുതി വീഴുന്നതായും കാണുന്നു.
ഇതു നാം അറിഞ്ഞിരിക്കേണ്ട മറ്റൊരു വലിയ സത്യമാണു വെളിപ്പെടുത്തുന്നതു..നാം ജീവിക്കുന്ന സമൂഹവും സാഹചര്യങ്ങളും ആ നാടിന്റെ സംസ്കാരങ്ങളും ആചാരാനുഷ്ടാനങ്ങളും പലപ്പോഴും നമ്മെ സ്വാധീനിക്കും എന്ന യാഥാർത്ഥ്യമാണു ഇതു വ്യക്തമാക്കുന്നതു.തേരഹു കൽദയരുടെ പട്ടണമായ ഊരിലാണു പാർത്തിരുന്നതു.തന്റെ ചുറ്റുപാടും ജീവിച്ചിരുന്നവരുടെ ആചാരാനുഷ്ടാനങ്ങൾ,അവ സാരമില്ല എന്ന ചിന്തിച്ചു സ്വീകരിച്ചതിന്റെ പരിണതഫലമാണു വിഗ്രഹാരാധനയിലേക്കു നിപതിച്ചതു. ഇതു സ്വാഭാവികമാണു എന്നതിനാൽ വിശ്വാസികൾ ശ്രദ്ധാപൂർവ്വം ജീവിക്കണമെന്നു ഇതു നമ്മെ ഉദ്ബോധിപ്പിക്കുന്നു.ആധുനിക കാലത്തും ഇതു ഒരു വലിയ അളവിൽ സത്യവിശ്വാസികളിൽ പ്രതിഫലിക്കുന്നുണ്ടു.ഓണം കേരളത്തിന്റെ ഒരു ദേശീയോത്സവമാണു.ദേശത്തും വിദേശത്തും താമസിക്കുന്ന കേരളീയർ ജാതിമതഭേദമെന്‌യേ ഇതു ആഘോഷിക്കുന്നു. ഒരു ദേശീയോത്സവമെന്ന നിലയിൽ ക്രിസ്ത്യാനികൾ അതിൽ പങ്കു ചേരുന്നതിൽ തെറ്റുണ്ടു എന്നു പറയുവാൻ കഴിയുകയില്ല.എന്നാൽ ഈ ആഘോഷങ്ങൾ വി.ദേവാലയത്തിലെ ആഘോഷമായി മാറ്റുന്നതിനെ സാധൂകരിക്കുവാൻ കഴിയുകയില്ല.അതു വെറുമൊരു ആഘോഷമല്ലേ,ഒന്നിച്ചു സന്തോഷം പങ്കിടുന്ന ഒരവസരമായി കണ്ടാൽ മതി എന്നൊക്കെ അതിനെ കുറിച്ചു വേണമെങ്കിൽ വാദിക്കുകയും ചെയ്യാം എന്നാൽ കാലാന്തരത്തിൽ ഇതു ദേവാലയത്തിലെ ഒരു ആചാരമായി പരിണമിക്കുകയില്ലേ എന്നു സംശയിക്കുന്നതിൽ തെറ്റില്ല..പണ്ടൊക്കെ പൂജയെടുപ്പിനു നാട്ടു നടപ്പനുസരിച്ചു കുട്ടികളെ എഴുത്തിനു ഇരുത്തുക എന്നൊരു ചടങ്ങുണ്ടായിരുന്നു. ഇന്നു അതു സരസ്വതീ പൂജയാണെന്ന സത്യം അറിയാതെ വി.ദേവാലയത്തിലെ ഒരു ചടങ്ങായി മാറിരിക്കുന്നതു തന്നെ അതിനു മതിയായ തെളിവാണു.ഓണത്തിനു ചില കത്തോലിക്കാ ദേവായങ്ങളിൽ ചില പുരോഹിതന്മാർ വി. കുർബ്ബാന അർപ്പിച്ചതു,പാരമ്പര്യമായി ഉപയോഗിച്ചിരുന്ന അംശവസ്ത്രങ്ങൾക്കു പകരം സെറ്റു മുണ്ടുടുത്തും സെറ്റു മുണ്ടു പുതച്ചും കൊണ്ടായിരുന്നു എന്ന വാർത്ത ഈ സംശയത്തെ ബലപ്പെടുത്തുന്നു.ഈ അടുത്ത കാലത്തു facebook ൽ വന്ന ഒരു വീഡിയോ ഈ ചിന്ത ബലപ്പെടുത്തുന്നതാണു.ഓർത്തഡോക്സുസഭയിലെ ഒരു അഭിവന്ദ്യ തിരുമേനി,വേദശാസ്ത്രത്തിൽ ഡോക്ടറേറ്റു നേടി വൈദിക സെമിനാരിയിൽ അദ്ധ്യാപകനായിരുന്ന തിരുമേനി ഒരു ദേവാലയത്തിൽ സംസ്കൃതഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ചൊല്ലിയതിന്റെ വീഡിയോ ചിത്രമായിരുന്നു അതു. ആ പ്രാർത്ഥന ശ്രുതിമധുരമായി തിരുമേനി ആലപിക്കുകയുണ്ടായി.അതു അഭികാമ്യവുമാണു. എന്നാൽ അതു അവസാനിപ്പിച്ചതു ഓം ശാന്തി ശാന്തി ശാന്തി എന്നു ചൊല്ലിക്കൊണ്ടായിരുന്നു എന്നതാണു അത്ഭുതമുളാവാക്കിയ വസ്തുത.കർത്താവു പഠിപ്പിച്ച ഈ പ്രാർത്ഥനയിൽ ഈ ഹൈന്ദവ മന്ത്രം ചേർക്കുവാന്‍ ഈ തിരുമേനിക്കു ആരാണു അധികാരം നൽകിയതു്. ഓം എന്നതു ഹൈന്ദവ ദേവന്മാരായ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരെ കുറിക്കുന്ന ശബ്ദമാണു എന്നു തിരുമേനിക്കു അറിയില്ലായെന്നു കരുതുവാൻ പ്രയാസമാണു.നാമും നമ്മുടെ വിശ്വാസവും എവിടെ എത്തിനിൽക്കുന്നു എന്നു ഇതു വ്യക്തമാക്കുന്നു. ഇവിടെയാണു തേരഹും അബ്രഹാമും നമുക്കു മാതൃകയാകേണ്ടതു.അവർ വിഗ്രഹാരധകരുടെ നാടായ ഊരു ഉപേക്ഷിച്ചു കനാനിലേക്കു പുറപ്പെട്ടു പോകുന്നു. ഇവിടെ നമുക്കും ഒരു പുറപ്പാടു ആവശ്യമാണു.നാം താമസിക്കുന്ന ദേശം വിട്ടു പോകണമെന്നല്ല അതിനർത്ഥം. ഒരു വേർപാടിലൂടെ മാത്‌രമേ നമ്മെക്കുറിച്ചുള്ള ദൈവിക പദ്ധതി പൂർത്തീകരിച്ചു വരും തലമുറയ്ക്കു പകർന്നു കൊടുക്കുവാൻ സാദ്ധ്യമാകൂ എന്നു അബ്രഹാമും തേരഹും ഉദ്ബോധിപ്പിക്കുന്നു. ആനുഷംഗികം ഇവിടെ നിർത്തുന്നു , അബ്രഹാമിലേക്കു തിരികെ പോകാം.
തേരഹിന്റെ മൂന്നു മക്കളും വിവാഹിതരായി.ഹാരിനു ലോത്തു ജനിച്ചശേഷം മരണം സംഭവിച്ചതും മൂത്തപുത്രനായ അബ്രഹാമിനു മക്കൾ ജനിക്കാതിരുന്നതും തേരഹിനു ദുഃഖം ഉളവാക്കി.അതു ആത്മശോധനയ്ക്കുള്ള അവസരമായി പരിണമിച്ചു.വിഗ്രഹാരാധനയിൽ നിന്നു സത്യദൈവത്തിലേക്കുള്ള മടങ്ങിപ്പോക്കിനു അതു കാരണമായി ഭവിച്ചു.കല്ദയരുടെ ഊരു ഉപേക്ഷിച്ചു പോകുവാൻ അതു പ്രേരകമായി തീർന്നു എന്നു ചിന്തിക്കാവുന്നതാണു.എന്നാൽ അപ്പോഃ 7_ാം അദ്ധ്യായത്തിൽ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്തേഫാനോസു മഹാപുരോഹിതനോടു പറഞ്ഞതു മറ്റൊരു സത്യമാണു വെളിവാക്കുന്നതു.അപ്പഃ 7;2 'സഹോദരന്മാരേ,കേൾപ്പീൻ,നമ്മുടെ പാതാവായ അബ്രഹാം ഹാരാനിൽ വന്നു പാർക്കും മുമ്പെ മെസപ്പെത്തോമ്യയിൽ ഇരിക്കുമ്പോൾ തന്നെ ,തേജോമയനായ ദൈവം അവനു പ്രത്യക്ഷനായി നിന്റെ ദേശത്തേയും നിന്റെ ചാർച്ചക്കാരേയും വിട്ടു ഞാൻ കാണിച്ചു തരുന്നദേശത്തേക്കു ചെല്ലുക എന്നു പറഞ്ഞു 'അതനുസരിച്ചാണു അവർ ഹാരാനിൽ വന്നു പാർത്തതു.പക്ഷെ,ഉല്പഃ11;31 ൽ തേരഹു അവരേയും കൂട്ടിക്കൊണ്ടു കൽദയരുടെ ഊരു വിട്ടു കനാനിലേക്കു പോകുവാൻ പുറപ്പെട്ടതായിട്ടാണു കാണുന്നതു.
രണ്ടായാലും ഈ സംഭവം അബ്രഹാമിനു ഒരു മകനെന്ന നിലയിൽ പിതാവിനോടുള്ള ബന്ധം എങ്ങനെയുള്ളതായിരുന്നു എന്നു വെളിവാക്കുന്നു.ഉല്ലഃ11;31 ൽ കാണുന്നതുപോലെ തേരഹാണു അബ്രഹാമിനേയും കൂട്ടിക്കൊണ്ടു ഹാരാനിലേക്കു പോയതെങ്കിൽ, അവിടെ അപ്പനെ അനുസരിക്കുന്ന ഒരു പുത്രന്റെ ചിത്രമാണു തെളിയുന്നതു.വിവാഹിതനായി,തന്റെയും കുടുംബത്തിന്റേയും കാര്യങ്ങൾ നോക്കുവാൻ പ്രാപ്തനായി എന്ന ബോധമുണ്ടായിട്ടും അപ്പന്റെ വാക്കുകൾ കേൾക്കുവാനും അപ്പന്റെ ഉപദേശം സ്വീകരിക്കുവാനും തയ്യാറാകുന്ന ഒരു പുത്രനായിട്ടാണു അബ്രഹാം ഇവിടെ കാണുന്നതു.നാഹോരിനെ പോലെ അപ്പന്റെ വാക്കു കേൾക്കാതെ ഊരിൽ തന്നെ പാർക്കുവാൻ അബ്രഹാമിനും കഴിയുമായിരുന്നു. ഇന്നത്തെ പിതൃപുത്രബന്ധവുമായി ഒരു താരതമ്യത്തിനു ഇതു വഴി തെളിക്കുന്നു.ഇന്റർനെറ്റും ഫേസ്ബുക്കും, വാട്സാപ്പും,മൊബൈൽ ആപ്ളിക്കേഷനുമെല്ലാം സ്വായത്തമാക്കിയിരിക്കുന്ന ആധുനിക തലമുറ ഇതൊന്നും അറിയാത്ത മുൻതലമുറയുടെ ജീവിതാനുഭവങ്ങളിൽ നിന്നു ആർജ്ജിച്ചെടുത്ത
അഭിപ്രായങ്ങളെ അംഗീകരിക്കുകയോ ആദരിക്കുകയോ ചെയ്യാത്തവരായി പരണമിച്ചിരിക്കുന്നുഎന്നതു ഇന്നു നാം നേരിടുന്ന ഒരു പ്രശ്നമാണു.
അപ്പോസ്തോലപ്രവൃത്തികൾ ഏഴാമദ്ധ്യായത്തിൽ കാണുന്നതു പോലെ അബ്രഹാമിനു ലഭിച്ച ദൈവിക വെളിപാടാണു ഇതിനു കാരണമെങ്കിലും അതും പിതൃപുത്രബന്ധത്തിലെ മറ്റൊരു സത്യം വെളിവാക്കുന്നു.ഇവിടെ,അബ്രഹാം യഹോവ തന്നെ വിളിച്ചു വേർതിരിച്ചിരിക്കുന്നുവെന്നു തിരിച്ചറിഞ്ഞു അതിനനുസരണമായി ദൈവം കാണിപ്പാനിരിക്കുന്ന അനുഗ്രഹകരമായ അനുഭവത്തിലേക്കു പോകുവാൻ ഒരുങ്ങിയപ്പോൾ ,വാർദ്ധക്യത്തിലായ തന്റെ പിതാവിനെ തന്റെ അനുജൻ പരിരക്ഷിക്കട്ടെയെന്നും തന്റെ ഈ യാത്രയിൽ പിതാവു ഒരു ഭാരമായിരിക്കും എന്നും ചിന്തിക്കാതെ പിതാവിനെ തന്നോടൊപ്പം കൊണ്ടുപോകുവാൻ താത്പര്യപ്പെട്ടു എന്നതു ഏറ്റം ശ്രദ്ധാർഹമായ ഒന്നാണു.തനിക്കു ലഭിച്ച ദൈവകൃപയിലേക്കു പിതാവിനേയും സഹോദരപുത്രനേയും ചേർത്തു നിർത്തുവാൻ ഒരു പുത്രൻ എന്ന നിലയിൽ അബ്രഹാം തയ്യാറായിരിക്കുന്നു.അതാണു പുത്രധർമ്മം.പുത്ര എന്ന സംസ്കൃത പദത്തിനു നൽകിരിക്കുന്ന അർത്ഥം ഈ സത്യം വിളിച്ചോതുന്നു.''പുംസ്ത്രായതി ഇതി '' എന്നാണു പുത്ര ശബ്ദത്തിന്റെ നിർവ്വചനം.പുത്തിൽനിന്നൂ ( ഹൈന്ദവസങ്കല്പം അനുസരിച്ചു പുത്തു മക്കളില്ലാതെ മരിക്കുന്നവർക്കു നൽകുന്ന നരകമാണു.) പാതാവിനെ ത്രാണനംചെയ്യുന്നവൻ ( രക്ഷിക്കുന്നവൻ ) ആണു പുത്രൻ.'പുന്നാമമാകും നരകത്തിൽ നിന്നുടൻ തന്നുടെ താതനെ ത്രാണനം ചെയ്കയാൽ പുത്രനെന്നുള്ള ശബ്ദം വിധിച്ചു ശതപത്രസമുത്ഭവൻ .എന്നാണു പുരാണം പറയുന്നതു.ആവിധത്തിൽ തന്റെ പിതാവിനെ നരകത്തിനു യോഗ്യമായ വിഗ്രഹാരാധനയിൽ നിന്നും മോചിപ്പിച്ചു രക്ഷയിലേക്കു നയിച്ച യഥാർത്ഥ 'പുത്ര'ന്‍ തന്നെയാണു അബ്രഹാം എന്നു സംശയ ലേശമെന്യേ പറയാം.
ആധുനിക തലമുറ ഇതു ശ്രദ്ധാപൂർവ്വം കണ്ടുപഠിക്കേണ്ടതാണു. ഇന്നത്തെ മക്കൾ അധികവും ആ വിധത്തിൽ പുത്രന്മാർ എന്നു വിളിക്കപ്പെടുവാൻ യോഗ്യരാണോ എന്നു സംശയിക്കണം.കാരണം അവർ മാതാപിതാക്കളെ നരകത്തിൽ നിന്നു രക്ഷിക്കുന്നതിനു പകരം നരകത്തിൽ തള്ളിയിടുന്നവരായി മാറിയിരിക്കുന്നു.പിതാവു മരിക്കുന്നതു വരെ പരിരക്ഷിച്ച അബ്രഹാം നമുക്കു മാതൃകയാകേണ്ടതാണു. വൃദ്ധസദനങ്ങളിൽ തങ്ങളുടെ അന്ത്യനാളുകൾ ദുരിതപൂർണ്ണമായി കഴിച്ചു കൂട്ടുന്ന മാതാപിതാക്കളുടെ സംഖ്യ വർദ്ധിച്ചു വരന്നു.പലപ്പോഴും ജീവിതസാഹചര്യങ്ങളാണു ഇങ്ങനെയുള്ള അനുഭവങ്ങൾക്കു കാരണമായി ഭവിക്കുന്നതു എന്ന സത്യം അംഗീകരിച്ചുകൊണ്ടു തന്നെ പറയട്ടെ പുത്രനാകണമെങ്കിൽ നമ്മുടെ മനോഭാവത്തിൽ സാരമായ മാറ്റം ആവശ്യമായിരിക്കുന്നു.
ഒരു പുത്രൻ എന്ന നിലയിൽ തന്റെ ഉത്തരവാദിത്തവും ദൗത്യവും ഭംഗിയായി ചെയ്തു എന്നതുകൊണ്ടു തന്നെയാണു അനുഗ്രഹകരമായ ഒരു കുടുംബജീവിതം അബ്രഹാമിനു ലഭിച്ചതു. കാലാന്തരത്തിൽ കുടുംബജീവിതത്തിൽ കടന്നു വന്ന പ്രശ്നങ്ങളെ അതിജീവിക്കുവാനും അലോസരങ്ങളിൽ കാലിടറി വീണുപോകാതിരിക്കുവാനും അബ്രഹാമിനു പ്രാപ്തി ലഭിച്ചതു തന്റെ ഉത്തരവാദിത്തം തിരിച്ചറിഞ്ഞു ശരിയായി പുത്രധർമ്മം അനുഷ്ടിച്ചതു കൊണ്ടാണു.അനുഗ്രഹകരമായ ഒരു കുടുംബജീവിതത്തിന്റെ ആദ്യപടിയാണു, പുത്രധർമ്മം ശരിയായി നിർവ്വഹിക്കുകയെന്നതു എന്നു ഇവിടെ വെളിവാകുന്നു.
അബ്രഹാം- ഒരു സഹോദരൻ
--------------------------------
കുടൂംബജീവിതത്തിലെ മറ്റൊരു ഉദാത്തമായ ബന്ധമാണു സാഹോദര്യബന്ധം. ദൈവസ്നേഹത്തിന്റെ മറ്റൊരു ഭാവമാണു സഹോദരസ്നേഹത്തിൽ പ്രകടമാകുന്നതു. പരി.യോഹന്നാൻ ശ്ളീഹാ പറയുന്നതു കേൾക്കുക ഃ 1. യോഹഃ 4;20 ''ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയുകയും സഹോദരനെ പകെയ്ക്കുകയും ചെയ്യുന്നവൻ കള്ളനാകുന്നു.താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവനു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിക്കാൻ കഴിയുകയില്ല.ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനേയും സ്നേഹിക്കേണം എന്നീ കല്പന നമുക്കു അവനിൽ നിന്നു ലഭിച്ചിരിക്കുന്നു.''സ്നേഹിക്കേണം എന്നതിൽ അപ്പുറമായി ഒരു കല്പനയില്ല,എല്ലാ കല്പനകളും അതിൽ അടങ്ങിയിരിക്കുന്നു.
ദൈവത്തോടുള്ള സ്നേഹത്തിൽ എന്ന പോലെ സഹോദരസ്നേഹത്തിലും അബ്രഹാമിൽ നമുക്കു ഒരു ഉത്തമ മാതൃക ദർശിക്കുവാൻ കഴിയും. ദൈവവിളി കേട്ടു പിതൃഭവനത്തേയും ചാർച്ചക്കാരേയും സ്വന്ത ഭവനത്തേയുംവിട്ടു കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോകുമ്പോൾ അബ്രഹാം ,പിതാവു മരിച്ചു അനാഥനായി തീർന്ന സഹോദരപുത്രൻ ലോത്തിനേയും കൂടെ കൊണ്ടുപോയതിൽ ഈ സഹോദര സ്നേഹം നമുക്കു വായിച്ചെടുക്കുവാൻ കഴിയും.എന്നാൽ ഇവിടെ ഒരു ചോദ്യം പ്രസക്തമാണു.തേരഹിന്റെ മൂന്നു പുത്രന്മാരിൽ മൂത്തവനാണു അബ്രഹാം.അനുജനായ നാഹോരെ കൂടെ കൊണ്ടുപോകാതെ ലോത്തിനെമാത്രം കൂടെ കൊണ്ടുപോയതിൽ പക്ഷഭേദം ഇല്ലേയെന്നു സംശയിക്കാം.ലോത്തിനെ അനാഥനായതുകൊണ്ടാണു അബ്രഹാം കൂടെ കൂട്ടിയതു എന്നതു മതിയായ ഉത്തരമാകയില്ല. പിതൃഭവനത്തേയും ചാർച്ചക്കാരേയും വിട്ടു പുറപ്പെടുക എന്ന യഹോവയുടെ അരുളപ്പാടാണു അങ്ങനെ ചെയ്യുവാൻ കാരണമെന്നും പറയുവാൻ കഴിയുകയില്ല.അങ്ങനെ ആയിരുന്നു എങ്കിൽ പിതാവിനേയും ലോത്തിനേയും കൂടെ കൊണ്ടു പോയതു അനുസരണക്കേടാകയില്ലേ.സഹോദരന്മാരോടു തുല്യസ്നേഹമുള്ളവനായിരുന്നു എങ്കിൽ ഈ വലിയ രക്ഷയിൽനിന്നു നഹോരിനെ ഒഴിവാക്കുമായിരുന്നോ ?
കൽദയരുടെ പട്ടണം വിട്ടു ഹാരാനിലേക്കും അവിടെ നിന്നു കനാനിലേക്കും പോകുവാൻ ദൈവത്തിന്റെ അരുളപ്പാടു മാത്രമാണു കാരണം.അല്ലാതെ അവിടെ പാർക്കുവാൻ കഴിയിതെവണ്ണമുള്ള ഗുരുതരമായ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.സാമ്പത്തിക ബുദ്ധിമുട്ടുകളോ മറ്റേതെങ്കിലും കാരണങ്ങളോ ഈ പുറപ്പാടിനു പ്രേരകമായി കാണാനും കഴിയുകയില്ല. വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാതെ ഒരുവിധം സുഭിക്ഷമായി ജീവിക്കുന്ന ഇടത്തിൽ നിന്നു അതെല്ലാം ഉപേക്ഷിച്ചു എങ്ങോട്ടെന്നു അറിയാതെ അനിശ്ചിതമായ ഒരു ഭാവിയെ നോക്കി പുറപ്പെട്ടു പോകുവാൻ സാമാന്യബുദ്ധിയുള്ളവർ തയ്യാറാവുകയില്ല.സുനിശ്ചിതമായ ഒരു ഭാവി മുന്നലുള്ളപ്പോൾ ,അനിശ്ചിതമായ ഒരു ഭാവിയിലേക്കുള്ള പുറപ്പാടിനു നാഹോർ തയ്യാറായി കാണുകയില്ല എന്നു ഊഹിക്കുന്നതായിരിക്കും ഉചിതം.അപ്പന്റേയും ജ്യേഷ്ഠന്റേയും ബുദ്ധിശൂന്യമായ തീരമാനത്തെ നാഹോർ തള്ളക്കളയുകയാണു ചെയ്തതു.അബ്രഹാമിന്റെ സഹോദരസ്നേഹം, താൻ കണ്ടെത്തിയ രക്ഷയിലേക്കു അനുജനായ നാഹോരിനെ ക്ഷണിക്കുകയും ഉപദേശിക്കുകയും നിർബ്ബന്ധിക്കുകയും ചെയ്തിട്ടുണ്ടാവാം.ലൗകികനേട്ടങ്ങളിൽ മാത്രം കണ്ണുനട്ടു ജീവിച്ച നാഹോർ ജ്യേഷ്ഠന്റെ ഉപദേശവും നിർബ്ബന്ധവും അവഗണിച്ചിരിക്കാം.ഏതായാലും അബ്രഹാമിന്റെ സഹോദരസ്നേഹത്തിനു മങ്ങലേല്പിക്കുവാൻ ഈ കാര്യത്തിനു കഴിയുമെന്നു തോന്നുന്നില്ല.കാലാന്തരത്തിൽ തന്റെ പുത്രനായ യിസഹാക്കിനു ഒരു ഭാര്യയെ കണ്ടെത്തുവാനായി എലയാസറിനെ തന്റെ സഹോദരനായ നാഹോരിന്റെ അടുക്കലേക്കു പറഞ്ഞയച്ചതു തന്നെ അദ്ദേഹത്തിന്റെ സഹോദരസ്നേഹത്തിനു മതിയായ തെളിവാണു.
സഹോദരസ്നേഹത്തിന്റെ സമസ്തഭാവങ്ങളും,ലോത്തിനോടുള്ള അബ്രഹാമിന്റെ സ്നേഹത്തിലും കരുതലിലും കാണുവാൻ കഴിയുന്നുണ്ടു.ഒരുപക്ഷെ, മക്കളില്ലാത്ത അബ്രഹാമിനു സഹോദരപുത്രനായ ലോത്തു ഒരു മകൻതന്നെ ആയിരുന്നു എന്നു വേണമെങ്കിൽ പറയാം.കാലാന്തരത്തിൽ സ്വത്തു വീതംവെച്ചു പിരിഞ്ഞതു അബ്രഹാമിനു ഒരു പുത്രൻ ഉണ്ടായി കഴിഞ്ഞായിരുന്നുവെങ്കിൽ ആ അഭിപ്രായം സാധുവാകുമായിരുന്നില്ല.13-ാം അദ്ധ്യായത്തിൽ,ഇനിയും ഒന്നിച്ചു പോയാൽ കലഹം ഉണ്ടാകും എന്നറിഞ്ഞു അവർ വേർപിരിയുന്ന സംഭവം വായിക്കുമ്പോൾ ,അബ്രഹാമിനു ലോത്തിനോടുള്ള മനോഭാവം എന്തായിരുന്നു വ്യക്തമാകും.പുത്രവാത്സല്യമായിരുന്നു അബ്രഹാമിനു ലോത്തിനോടു ഉണ്ടായിരുന്നതു എങ്കിൽ ഇങ്ങനെ വേർപിരിയുമായിരുന്നോ എന്നു സംശയിക്കാം. വേർപിരിയുന്നതിനു അബ്രഹാം വച്ച നിബന്ധനകളും അതുകഴിഞ്ഞുള്ള സംഭവങ്ങളും ഈ സംശയം അർ്ത്ഥശൂന്യമാണു എന്നു വ്യക്തമാക്കുന്നു. അതിരുകളില്ലാത്ത, പ്രതിഫലേച്ഛയില്ലാത്ത, സ്വാർത്ഥലേശം ബാധിക്കാത്ത സ്നേഹം തന്നയായിരുന്നു അബ്രഹാമിന്റേതു ആ സംഭവങ്ങൾ വെളിവാക്കുന്നു.
അബ്രഹാമിനു ലോത്തിനോടുള്ള സ്നേഹം എങ്ങനെയായിരുന്നു എന്നു വെളിവാകുന്ന ആദ്യസംഭവമാണു ഉല്പഃ 13-ാം അദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്നതു.ഒന്നിച്ചു പാർക്കുവാൻ കഴിയാതെ വന്നപ്പോൾ ദുഃഖത്തോടെയാണെങ്കിലും വേർപിരിയാൻ അബ്രഹാം തീരുമാനിക്കുന്നു.സമ്പത്തു വർദ്ധിച്ചതും ഇടയന്മാർ തമ്മിൽ ഇടർച്ച ഉണ്ടായതുമാണു അതിനു കാരണമെങ്കിലും പിന്നീടു ഇപ്പോഴുള്ള സ്നേഹം നഷ്ടപ്പെടുവാൻ ഇടയാകുമെന്ന ഭയവും വേർപിരിയാൻ കാരണമായി എന്നു കരുതാവുന്നതാണു. വേർപിരിയുമ്പോഴും സഹോദരപുത്രന്റെ നന്മയും ഐശ്വര്യവുമാണു അബ്രഹാം ആഗ്രഹിക്കുന്നതു.' 'ദേശമെല്ലാം നിന്റെ മുമ്പാകെ ഇല്ലയോ നിനക്കു ഇഷ്ടമുള്ളതെല്ലാം എടുത്തുകൊൾക ''എന്നുപറയുന്ന വിശാലമനസ്കതയാണു അബ്രഹാമിൽ ഇവിടെ പ്രകടമാകുന്നതു. പിതൃസ്വത്തു വീതം വെച്ചു പിരിയുന്ന സന്ദർഭമാണു സാഹോദര്യത്തിന്റെ മാറ്റുരയ്ക്കുന്നതു. പലപ്പോഴും ഇവിടെ സ്വാർത്ഥത സഹോദരസ്നേഹത്തെ നിഹനിക്കുന്നു.തന്നെപ്പോലെ തന്നെ , അല്ല, തന്നേക്കാൾ അധികം സഹോദരനെ സ്നേഹിക്കുന്ന ഒരുവനു മാത്രമേ അബ്രഹാമിനെപ്പോലെ ആകുവാൻ കഴിയുകയുള്ളു.
ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ നാം ലോത്തിന്റെ പക്ഷക്കാരായി മാറുന്നു എന്നതാണു സത്യം. അനാഥനായ തന്നെ കൂടെ കൊണ്ടുപോയി പരിരക്ഷിക്കുകയും കണക്കു നോക്കാതെ ആടുമാടുകളേയും സമ്പത്തും നൽകുകയും അളവില്ലാതെ സ്നേഹിക്കുകയും കരുതുകയും ചെയ്ത പിതൃതുല്യനായ പിതൃസഹോദരനോടു ലോത്തു പ്രകടമാക്കിയ പ്രതികരണം ഒരു സാധാരണ മനുഷ്യന്റേതാണു.തന്നെ താനാക്കിയ തന്റെ പിതാവായ അബ്രഹാമിനു ഇനിയും എന്തുണ്ടു എന്നു പോലും ചിന്തിക്കുവാനുള്ള പക്വതയും സന്മനോഭാവവും ലോത്തിനു ഇവിടെ നഷ്ടമായിരിക്കുന്നു.സ്വർത്ഥതയും ലോകമോഹങ്ങളും ലോത്തിന്റെ കണ്ണു കുരുടാക്കി കളഞ്ഞു.അബ്രഹാം പിതാവു ആവശ്യമുള്ളതു എടുത്തിട്ടു മനസ്സുള്ളതു തനിക്കു തന്നാമതി എന്നു പറയുന്നതിനു പകരം, കിട്ടിയ സന്ദർഭം തക്കത്തിൽ ഉപയോഗിച്ചു നീരോട്ടമുള്ള സ്ഥലം മുഴുവനും ലോത്തു തെരഞ്ഞെടുത്തു.എന്നാൽ അതു കാലാന്തരത്തിൽ വിനയായി തീർന്നുവെന്നതു ഇതിനോടു ചേർത്തു ചിന്തിക്കേണ്ടതാണു.
ഉല്പത്തി പുസ്തകം14-ാം അദ്ധ്യായത്തിൽ അബ്രഹാമിലെ സഹോദരസ്നേഹത്തിന്റെ അത്യുദാത്തമായ ഭാവം നമുക്കു ദർശിക്കുവാൻ കഴിയുന്നു.അബ്രഹാമിൽ നിന്നു വേർപിരിഞ്ഞ ലോത്തു സോദോമിൽ ചെന്നു പാർത്തു.വലിയ സമ്പന്നനായി തീർന്നു.എന്നാൽ ആ കാലത്തു സോദോം രാജാവും കൂട്ടുകാരായ മറ്റു ചില രാജാക്കന്മാരും ചേർന്നു ഏലോം രാജാവും കൂട്ടുകാരായ ചില രാജാക്കന്മാരും തമ്മിൽ യുദ്ധമുണ്ടായി.സോദോം രാജാവും ഗൊമേരരാജാവും പരാജിതരായി ഓടിപ്പോയി. ശത്രുക്കൾ സോദോമിലേയും ഗൊമോരിയിലേയും സമ്പത്തും ഭക്ഷ്യസാധനങ്ങളും എടുത്തു കൊണ്ടുപോയി.ഒപ്പം ലോത്തിനേയും കുടുംബത്തേയും അവർ പിടിച്ചു കൊണ്ടുപോയി. വാർത്ത അബ്രഹാമിന്റെ അടുക്കൽ എത്തി.ഇവിടെയാണു അബ്രഹാമിന്റെ അസാധാരണത്വം പ്രകടമാകുന്നതു.അബ്രഹാം നമ്മെപ്പോലെ ഒരുവൻ ആയിരുന്നു എങ്കിൽ എങ്ങനെയാണു. പ്രതികരിക്കുക. അവനോടു ഞാൻ കാണിച്ച സ്നേഹത്തിന്റേയും കരുതലിന്റേയും നന്ദിയും സ്നേഹവും അല്പമെങ്കിലും അവനുണ്ടായിരുന്നു എങ്കിൽ നല്ല നിലം മുഴുവൻ അവൻ എടുക്കുമായിരുന്നോ? അവൻ എന്നോടു കാണിച്ച നന്ദിയില്ലായ്മയ്ക്കു ദൈവം നൽകിയ ശിക്ഷയാണിതു. അനുഭവിക്കട്ടെ. എങ്കിലെ അവൻ പാഠം പഠിക്കുകയുള്ളു. എന്നിങ്ങനെയായിരക്കും നാം പ്രതികരിക്കുക.എന്നാൽ അബ്രഹാമിന്റെ സ്നേഹം അങ്ങനെയാകുവാൻ അനുവദിച്ചില്ല.അവൻ ഉടനെ രാത്രിയിൽ തന്നെ ദാസന്മാരുമായി പുറപ്പെട്ടു ശത്രുക്കളുമായി ഏറ്റുമുട്ടി അവരെ പരാജയപ്പെടുത്തി ലോത്തിനേയും കുടുംബത്തേയും സമ്പത്തക്കളും മടക്കി കൊണ്ടു വന്നു.സഹോദരപുത്രനോടുള്ള അദമ്യമായ സ്നേഹമാണു ഇവിടെ പ്രകടമാകുന്നതു.അവൻ നല്ലെതെല്ലാം എടുത്തുകൊണ്ടു പിരിഞ്ഞു പോയിയെങ്കിലുംഅവനോടു അല്പംപോലും നീരസവും കോപവും വിദ്വേഷവും അനിഷ്ടവും അബ്രഹാമിന്റെ മനസ്സിൽ സൂക്ഷിച്ചിരുന്നില്ലാ എന്നു മാതമല്ല, അവനിൽ നിന്നു എന്തെങ്കിലും അനിഷ്ടകരമായ പെരുമാറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ തന്നെ അതെല്ലാം ക്ഷമിക്കുകയും മറക്കുകയും ചെയ്തുവെന്നു ഈ സംഭവം വ്യക്തമാക്കുന്നു.നമുക്കു അനിഷ്ടകരമായി പ്രവർത്തിച്ചവർക്കു,അതു സ്വന്തം സഹോദരനാണെങ്കിൽ പോലും എന്തെങ്കിലും ദുഃഖങ്ങൾ കടന്നു വരുമ്പോൾ, അതു അവനു അർഹമായതാണു എന്നു പറഞ്ഞു അകന്നു നിൽക്കുന്നതു ഒരു സത്യവിശ്വാസിക്കു ചേരുന്നതല്ലെന്നു ഈ സംഭവം നമ്മെ ഉദ്ബോധിപ്പിക്കുന്നു.
ഉല്പത്തി 18-ാം അദ്ധ്യായത്തിൽ എത്തിച്ചേരുമ്പോൾ അബ്രഹാമിന്റെ അന്യാദൃശമായ സ്നേഹാതിരേകമാണു വായിച്ചറിയുന്നതു.ശത്രുക്കൾ തന്നെ പിടിച്ചുകൊണ്ടു പോയപ്പോൾ അവിടെ നിന്നു തന്നേയും കുടുംബത്തേയും തന്റെ സമ്പത്തും വീണ്ടെടുത്ത പിതൃസഹോദരനായ അബ്രഹാമിനോടു സ്നേഹവും കടപ്പാടും ഉണ്ടായിരുന്നുവെങ്കിൽ ലോത്തു സോദോം വിട്ടു അബ്രഹാമിനൊപ്പം പോകുമായിരുന്നു.എന്നാൽ ലോത്തിനു പിന്നെ അധികകാലം സോദോമിൽ പാർക്കുവാൻ കഴിഞ്ഞില്ല. ജനത്തിന്റെ വഷളത്തം ഹേതുവായി യഹോവ ദേശത്തേയും ദേശനിവാസികളേയും നശിപ്പിക്കുവാൻ പോകുന്നു എന്ന വസ്തുത ദൂതൻ മുഖാന്തിരം തന്റെ പ്രിയനായ അബ്രഹാമിനെ യഹോവ അറിയിക്കുന്നു. അബ്രഹാം ലോത്തിനും കുടുംബത്തിനും വേണ്ടി മാത്രമല്ല സോദോം നിവാസികൾ മുഴുവനും വേണ്ടി യഹോവയുടെ മുമ്പാകെ മദ്ധ്യസ്ഥത അണയ്ക്കുന്നു.സോദോം നിവാസികളെ യഹോവ നശിപ്പിച്ചു എങ്കിലും അബ്രഹാമിനോടുള്ള വാത്സല്യം കാരണം രണ്ടു ദൂതന്മാരെ അയച്ചു യഹോവ ലോത്തിനെ രക്ഷിക്കുന്നു. ലോകത്തോടുള്ള അമിതമായ സ്നേഹം ലോത്തിന്റെ ഭാര്യ ഉപ്പുതൂണായി മാറുവാൻ കാരണമായി.വിശ്വാസികളുടെ പിതാവായ അബ്രഹാം വിശ്വാസത്തിൽ മാത്രമല്ല, സ്നേഹത്തിന്റെ കാര്യത്തിലും ഉന്നതശിർഷനായി തന്നെ നിലനില്ക്കുന്നു.
അബ്രഹാം -ഒരു ഭർത്താവു
------------------------------
ഒരു ഭർത്താവിന്റെ ധർമ്മം എന്താണു ? അഥവാ ഭാര്യാഭത്തൃ ബന്ധം എങ്ങനെയായിരിക്കണം എന്നിങ്ങനെ ഉള്ള വസ്തുതകളിലേക്കു വെളിച്ചം വീശുവാൻ അബ്രഹാമിന്റെ കുടുംബ ബന്ധത്തെ കുറിച്ചുള്ള പഠനം വളരെയധികം ഉപകരിക്കും.അബ്രഹാം ഒരു ഭർത്താവു എന്ന നിലയിൽ തന്റെ കടമകൾ എത്രമാത്രം വിജയകരമായി നിർവ്വഹിച്ചുവെന്നു കണ്ടെത്തുവാനും അതു സാദ്ധ്യമാക്കിതീർത്ത മാർഗ്ഗങ്ങൾ എന്തെല്ലാമായിരുന്നു എന്നും കണ്ടെത്തുവാനും ശ്രമിക്കാം.അതിനു മുമ്പു ഭർത്താവു എന്ന പദത്തെകുറിച്ചും അതിന്റെ അർത്ഥതലങ്ങളെ കുറിച്ചും അല്പമായ അറിവു അനിവാര്യമാണു.
ഭർത്താവു എന്ന പദത്തിനു ഭരിക്കുന്നവൻ എന്നാണു അർത്ഥം കല്പിച്ചിരിക്കുന്നതു. അതിന്റെ സ്ത്രീലിംഗപദമായ ഭാര്യയ്ക്കു ഭരിക്കപ്പെടുന്നവൾ എന്നുമാണു അർത്ഥം. ഈ രണ്ടു അർത്ഥങ്ങളും ഭാര്യാഭർത്തൃ ബന്ധങ്ങളിൽ അതേപടി അംഗീകരിക്കുക ഉചിതമാണെന്നു പറയുവാൻ പ്രയാസമാണു.ഇന്നു അതിനു പ്രസക്തിയില്ല. ഭരിക്കുന്നവൻ എന്നതുകൊണ്ടു പരമാധികാരി എന്നു അർത്ഥമാക്കുന്നതു ഭാര്യാഭർത്തൃബന്ധത്തിൽ സംഗതമാണെന്നു പറുയുവാനും കഴിയുകയില്ല.. ഭാര്യയുടെ മേൽ ഭർത്താവിനാണു പൂർണ്ണ അധികാരം എന്നു പറയുമ്പോൾ സ്ത്രീ തന്റെ വ്യക്തിസ്വാതന്ത്ര്യം മുഴുവൻ ബലിയർപ്പിച്ചുകൊണ്ടു ഭർത്താവിനു കീഴടങ്ങി ഇരുന്നുകൊള്ളണമെന്നു അതിനു അർത്ഥമില്ല.ഭാര്യയും ഭർത്താവും പരസ്പര പൂരകങ്ങളായി വർത്തിക്കുമ്പോഴാണു ആ ബന്ധം സുദൃഡവും സുഖകരവുമാകുന്നതു.ഇരുവരും കൂട്ടാളിയുടെ വ്യക്തിത്വത്തെ അംഗീകരിക്കുവാൻ തയ്യാറാകണം. ഭർത്താവു ഭരിക്കുന്നവനാണു എന്നു പറയുമ്പോൾ പരിപാലിക്കുന്നവൻ, പരിരക്ഷിക്കുന്നവൻ എന്നീ വിശാലമായ അർത്ഥമാണു അതിനുള്ളതു. ഭാര്യയുടെ ആവശ്യങ്ങളെല്ലാം നാർവ്വഹിച്ചു കൊടുക്കുക മാത്രമല്ല,അവളുടെ വ്യക്തിത്വത്തേയും വ്യക്തിസ്വാതന്ത്രത്തേയും പരിരക്ഷിക്കുക എന്നതും ഭർത്താവിന്റെ കടമയിൽ പെടുന്നു. എന്നു ഈപദം വ്യക്തമാക്കുന്നു. ഭാര്യാഭർത്തൃ പദങ്ങൾക്കു അനേകം പര്യായായ പദങ്ങളുണ്ടു.ഓരോ പദവും അവരുടെ വ്യത്യസ്തങ്ങളായ ധർമ്മങ്ങളെയാണു പ്രകാശിപ്പിക്കുന്നതു..അതെല്ലാം ചേർത്തു ചിന്തിക്കുമ്പോൾ മാത്രമേ ഭാരയുടേയും ഭർത്താവിന്റേയും ധർമ്മങ്ങളുടെ പൂർണ്ണ ചിത്രം വെളിവാകയുള്ളു. ആ പദങ്ങളിലേക്കും അതിന്റെ അർത്ഥതലങ്ങളിലേക്കും പ്രവേശിക്കുവാൻ ഇവിടെ ശ്രമിക്കുന്നില്ല.എന്നാൽ ഇവയെല്ലാം സമന്വയിപ്പിക്കുന്ന ഒരു സംസ്കൃതപദം ചൂണ്ടിക്കാട്ടി ചിന്താവിഷയത്തിലേക്കു കടക്കാം. 'സഹധർമ്മചാരിണി ', 'സഹധർമ്മചാരി ' എന്നീ പദങ്ങളാണു അവ. രണ്ടും ഒരർത്ഥത്തെയാണു കുറിക്കുന്നതു. ധർമ്മാചരണത്തിൽ കൂട്ടാളിയാകുക, കൂടെ സഞ്ചരിക്കുക പങ്കാളിയാകുക, തുണയാകുക, എന്നിങ്ങനെയുള്ള അർത്ഥമാണു അതു ധ്വനിപ്പിക്കുന്നതു. എല്ലാകാര്യങ്ങളിലും ഭാര്യാഭർത്താക്കന്മാർ ഒന്നായി വർത്തിക്കണം എന്നാണു അർത്ഥം.ഇരുവരും ഒരു ദേഹമായിതീരും എന്ന വേദപുസ്തകസത്യത്തിലേക്കു ആണു ഇതു എത്തിച്ചേരുന്നതു. യഹോവയായ ദൈവം സ്ത്രീയെ തക്ക തുണയായിട്ടാണു സൃഷ്ടിച്ചതു എന്നതും ,വിവാഹകൂദാശയിൽ വായിക്കുന്ന ഏവൻഗേലിയോൻ ഭാഗവും (വി. മത്താഃ 19;1-12) പരി.പൗലോസുശ്ളീഹായുടെ ലേഖനവും (എഫേഃ 5;22 മുതൽ ) ഇതിനോടു ചേർത്തു ചിന്തിക്കേണ്ടതാണു. വിസ്താരഭയത്താൽ അതിന്റെ പഠനത്തിലേക്കു പ്രവേശിക്കാതെ വയനക്കും ചിന്തയ്ക്കുമായി വിടുന്നു.വിവാഹകൂടദാശയിൽ വധൂവരന്മാരെ കിരീടം ധരിപ്പിക്കുന്നതു അവർ പ്രവേശിക്കുന്ന കുടുംബത്തിന്റെ രാജാവും രാജ്ഞിയുമായിട്ടാണു. സ്ളീബാ കിരീടമായി ആഘോഷിക്കുമ്പോള്‍ ,ആ കിരീടം അധികാരത്തിന്റേതല്ല ത്യാഗത്തിന്റേതാണെന്നു വ്യക്തമാക്കുന്നു. ഇവിടെ ഭാര്യയും ഭർത്താവും തുല്യ പങ്കാളികളാണു. ഭർത്താവു ഭാര്യയുടെ തലയാകുന്നുവെന്നു പറയുമ്പോൾ ഏകഛത്രാധിപതിയായി ഭരിക്കുന്ന ഒരു ഭരണാധിപനായിട്ടല്ല,സഭക്കായി സ്വപ്രാണനെ സമർപ്പിച്ചു സഭയെ വീണ്ടെടുത്ത സഭയുടെ തലയായ ക്രിസ്തുവിനു തുല്യമായിട്ടാണു കല്പിച്ചിരിക്കുന്നതു. ഈ സത്യമെല്ലാം അറിഞ്ഞു ആചരിക്കുമ്പോഴാണു കുടുംബം ഭൂമിയിലെ സ്വർഗ്ഗത്തിന്റെ പതിപ്പായിപരിണമിക്കുന്നതു.അവിടെ ഭാര്യാഭർത്താക്കന്മാരുടെ പങ്കു വലിയതാണു.
ഈ ആമുഖ ചിന്തകൾ മനസ്സിൽ സൂക്ഷിച്ചു കൊണ്ടു അബ്രഹാമിന്റെ ഭാര്യാഭർത്തൃബന്ധം വിശകലനം ചെയ്യുമ്പോൾ അനുകരണീയമായ ഒരു മാതൃകാ ഭർത്താവായി അബ്രഹാം നമ്മുടെ മുമ്പിൽ തെളിഞ്ഞു വരും.അബ്രഹാമിനെ ഒരു ഭർത്താവായി നാം ആദ്യമായി കാണുന്നതു ഉല്പഃ 11; 29, 30 വാക്യങ്ങളിൽ ആണു.'അബ്രഹാമും നാഹോരും ഭാര്യമാരെ എടുത്തു , അബ്രഹാമിന്റെ ഭാര്യയ്ക്കു സാറായിയെന്നു പേരും നാഹോരിന്റെ ഭാര്യയ്ക്കു മിൽക്ക എന്നും പേർ. ഇവർ മിൽക്കയുടേയും യിസ്കിയാവിന്റേയും അപ്പനായ ഹാരാന്റെ മകൾ തന്നെ. സാറായി മച്ചിയായിരുന്നു, അവൾക്കു സന്തതി ഉണ്ടായിരുന്നില്ല.''എന്നീ വിവരണത്തിൽ മച്ചിയായ സാറായിയുടെ ഭർത്താവായിട്ടാണു വി.വേദപുസ്തകം അബ്രഹാമിനെ നമുക്കു പരിചയപ്പടുത്തുന്നതു.അവിടെ മച്ചിയായ ഒരു ഒരു ഭാര്യയുമായി ദീർഘ്ഘകാലം ജീവിച്ച ഒരു ഭർത്താവായിട്ടാണു അബ്രഹാമിനെ കാണുന്നതു.അവൾ മച്ചിയായിരുന്നു എന്നു രേഖപ്പെടുത്തുമ്പോൾ അവരുടെ വിവാഹം കഴിഞ്ഞിട്ടു എത്രവർഷമായി എന്നു വ്യക്തമല്ല. ഏതായാലും മച്ചിയാണെന്നു അറിഞ്ഞുകൊണ്ടാണു വിവാഹം കഴിച്ചതു എന്നു പറയുവാൻ കഴിയുകയില്ല.അതറിയുവാൻ തക്കവണ്ണം അന്നു ശാസ്ത്രം വളർന്നിട്ടില്ലായിരുന്നുവല്ലോ.ഏതായാലും കുറേനാളുകളിലെ ദാമ്പത്യ ജീവിതത്തിനു ശേഷമായിരിക്കണം ഈ തിരിച്ചറിവു ഉണ്ടാകുന്നതു. അവൾ മച്ചിയായിരുന്നു എന്നു രേഖപ്പെടുത്തിയിരിക്കുന്നതു, അബ്രഹാമിന്റെ ഇളയസഹോദരനായ ഹാരാനു ലോത്തു എന്നു പുത്രൻ ജനിച്ചു എന്നും അതിനു ശേഷം ഹാരാൻ മരിച്ചു പോയിയെന്നും പറഞ്ഞതിനും ശേഷമാണു.അതിനാൽ അബ്രഹാമിന്റെ വിവാഹം കഴിഞ്ഞു വളരെ വർഷങ്ങൾക്കു ശേഷമായിരിക്കണം സാറാ മച്ചിയാണു എന്നു അറിയുന്നതു. അബ്രഹാമിനു യിശമായേൽ ജനിക്കുന്നതു 86-ാം വയസ്സിലായിരുന്നു. യിസഹാക്കു ജനിക്കുന്നതു നൂറാം വയസ്സിലുമാണു. ഇതു ഒരു സത്യം വെളിവാക്കുന്നു. അബ്രഹാമും സാറായും വാർദ്ധ്ക്യത്തിൽ എത്തുന്നതു വരെ മച്ചിയായ ഭാര്യയോടൊപ്പമായിരുന്നു ജീവിച്ചതു.ഹാഗാറിനെ ഭാര്യയായി സ്വീകരിച്ചതുപോലും സാറായുടെ നിർബ്ബന്ധം മൂലമായിരുന്നു.ഭാര്യ മച്ചിയാണു എന്നു അറിഞ്ഞിട്ടും മറ്റൊരു വിവാഹത്തിനു അബ്രഹാം ആഗ്രഹിച്ചിരുന്നു പോലുമില്ല. ബഹുഭാര്യാത്വം നിലനിന്നിരുന്ന ഒരു കാലഘട്ടത്തിലാണു അബ്രഹാം ജീവിച്ചിരുന്നതു എന്നതു ഓർക്കുമ്പോഴാണു അദ്ദേഹത്തിന്റെ മഹത്വം വ്യക്തമാകുന്നതു. ഭാര്യയുടെ ബലഹീനതയെ അംഗീകരിക്കുവാനും ക്ഷമാപൂർവ്വം അതു ഉൾക്കൊള്ളുവാനും മനസ്സുകാണിക്കുകയും,ആ കാര്യത്തിൽ ഭാര്യയുടെ മനസ്സു വേദനിക്കാതിരിക്കുവാനും ഒരു ഭർത്താവു എന്ന നിലയിൽ അബ്രഹാം ശ്രദ്ധിച്ചിരുന്നു.'ഞാൻ നിന്നെ വലയൊരു ജാതിയാക്കും ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ നിന്റെ സന്തതിയെ വർദ്ധിപ്പീ്ക്കും എന്നീ വാഗ്ദത്തങ്ങളിൽ അബ്രഹാം വിശ്വസിച്ചിരുന്നതു കൊണ്ടാണു മറ്റൊരു വിവാഹം കഴിക്കാതിരുന്നതു എന്നും പറയുവാൻ കഴിയുകയില്ല. ഈ വാഗ്ദത്തം ആവർത്തിച്ചപ്പോൾ അബ്രഹാം തന്റെ ദാസനായ ഏലയാസർ അവകാശിയാകുമെന്നു പറയുന്നുണ്ടല്ലോ.എന്നാൽ അവരുടെ ഭാര്യാഭർത്തൃ ബന്ധത്തിൽ ഒരിക്കൽ പോലും അവരുടെ സ്നേഹത്തിനു ഇതു ഒരു വിലങ്ങുതടിയായി ഭവിച്ചിട്ടില്ല.ഭാര്യയുടെ ബലഹീനതയിൽ അബ്രഹാം ഒരു താങ്ങായിരുന്നു. അവളുടെ ബലഹീനതയെ ഇകഴ്ത്താനോ അതുപറഞ്ഞു നുള്ളിനോവിക്കുവാനോ അബ്രഹാം ഒരിക്കൽ പോലും ശ്രമിച്ചിരുന്നില്ല എന്നതാണു ആ ബന്ധം സുതാര്യമായി ആയുഷ്ക്കാലം മുഴുവൻ തുടരാൻ കാരണം.ഭർത്താവു ഭാര്യയുടേയും ഭാര്യ ഭർത്താവിന്റേയും ബലഹീനത തിരിച്ചറിഞ്ഞു അതിനനുസരണമായി തങ്ങളെതന്നെ സമർപ്പിക്കുമ്പോഴാണു ആ ബന്ധം സുദൃഡമാകുന്നതു. ദൈവം യോജിപ്പതിനെ മനുഷ്യൻ വേർപിരിക്കരുതു എന്ന കല്പന സ്വജീവിതത്തിൽ അക്ഷരംപ്രതി പാലിച്ച ഒരു ഭർത്താവായിരുന്നു അബ്രഹാം.
ആധുനിക കാലഘട്ടത്തിന്റെ ഭാര്യാഭർത്തൃ ബന്ധത്തോടു ഇതു താരതമ്യം ചെയ്തു ചിന്തിക്കേണ്ടതാണു. വിവാഹം കഴിഞ്ഞു നാലഞ്ചു വർഷമായിട്ടും മക്കളുണ്ടാകുന്നില്ലായെന്നു കാണുമ്പോൾ തന്നെ ഭാര്യാഭർത്തൃബന്ധത്തിനു ഉലച്ചിൽ തട്ടി തുടങ്ങും.മെഡിക്കൽ പരിശോധനകളിൽ ആർക്കെങ്കിലും ഒരാൾക്കു ബലഹീനതയുണ്ടെന്നു വ്യക്തമായി കഴിഞ്ഞാൽ, ദൈവം എനിക്കായി തന്നതാണു ഇതു എന്നു വിശ്വസിക്കുവാൻ കഴിയാതെ വിവാഹമോചനത്തിനുള്ള ശ്രമം ആരംഭിക്കുന്നു.അവളുടെ അല്ലെങ്കിൽ അവന്റെ ഈ ബലഹീനതയിൽ ഒരു ആശ്വാസമായിരിക്കുവാനാണു ദൈവം തങ്ങളെ തമ്മിൽ യോജിപ്പിച്ചതു എന്നു തിരിച്ചറിയുന്നവർക്കു മാത്രമേ അബ്രഹാമിനെ പോലെ ഒരു ഭാര്യാഭർത്തൃ ബന്ധം കരഗതമാകയുള്ളു.അബ്രഹാമിനു വാർദ്ധക്യത്തിൽ മകനെ നൽകിയ ദൈവം തങ്ങൾക്കും ഒരു സന്താനത്തെ നൽകുമെന്നു വിശ്വസിക്കുവാനും അവർക്കു കഴിയാതെ പോകുന്നു. ഇതിലും നിസ്സാരമായ സൗന്ദര്യപിണക്കങ്ങൾ പോലും വിവാഹമോചനത്തിലും പുനർവിവാഹത്തിലും കൊണ്ടത്തിക്കുന്നു.ഇവിടെ ആണു അബ്രഹാം നമുക്കു മാതൃകയാകേണ്ടതു.
ഉല്പഃ12 ;31 മുതലുള്ള വാക്യങ്ങളിൽ വിവരിച്ചിരിക്കുന്ന സംഭവം വായിക്കുമ്പോൾ അബ്രഹാം എത്രമാത്രം സ്നേഹനിധിയായ ഭർത്താവായിരുന്നു എന്ന കാര്യത്തിൽ നേരിയ സംശയം ഉളവാകാം. അബ്രഹാം യഹോവയുടെഅഅരുളപ്പാടു അനുസരിച്ചു ഹാരാൻ വിട്ടു കനാനിൽ ചെന്നു പാർത്തു.അവിടെ നിന്നും മാറി ബഥേലിനും ഹായിക്കും ഇടയിൽ പാർത്തു. അവിടെയും യഹോവയ്ക്കു ഒരു യാഗപീഠം പണിതു. എന്നാൽ അവിടെ ക്ഷാമമുണ്ടായപ്പോൾ അബ്രഹാം മിസ്രയീമിൽ ചെന്നു പാർത്തു.അവിടെ വച്ചു അബ്രഹാം പരീക്ഷിക്കപ്പെടുന്നു. സാറാ വളരെ സൗന്ദര്യമുള്ളവളായിരുന്നു.അവൾ തന്റെ ഭാര്യയാണെന്നു പറഞ്ഞാൽ അവർ തന്നെ കൊല്ലുമെന്നു ഭയന്നു സാറാ സഹോദരിയാണെന്നു പറഞ്ഞു.അതു ഒരു സത്യ മാണെങ്കിലും ഭാര്യയാണെന്ന സത്യം മറച്ചു വെച്ചു എന്നതു എത്രമാത്രം ശരിയായ പ്രവൃത്തിയാണു എന്നു സംശയിക്കുന്നതിൽ തെറ്റില്ല. പക്ഷെ അതു നിമിത്തം അവരുടെ കുടുംബ ബന്ധത്തിനോ സാറായിയുടെ പാതിവ്രത്യത്തിനോ ഒരു ഭംഗവുമുണ്ടായില്ല. മാത്രമല്ല,അതു ഒരു അനുഗ്രഹമായി ഭവിക്കുകയും ചെയ്തു.വീണ്ടും ഉല്പഃ20; 6 മുതലുള്ള വാക്യങ്ങളിൽ ഇതു ആവർത്തിക്കപ്പെടുന്നതായി കാണാം.
അബ്രഹാമിന്റെ ജീവിതത്തിൽ കടന്നു വന്ന ഈ രണ്ടു പരിക്ഷകളും അവരുടെ കുടുംബജീവിതത്തെ തകർക്കുവാൻ മതിയായവയായിരുന്നു.താൻ സ്നഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഭർത്താവു പ്രശ്നങ്ങൾ കടന്നു വന്നപ്പോൾ തന്നെ കൈവെടിയുന്നതു ഏതു ഭാര്യയാണു സഹിക്കുക.സ്വന്തം ജീവനേക്കാൾ അധികം സ്നേഹിക്കേണ്ട ഭാര്യയെയാണു തന്റെ ജീവൻ രക്ഷിക്കുവാനായി അന്യന്റെ കൈയ്യിൽ വിട്ടു കൊടുക്കുന്നതു. എന്നാൽ ഈ സംഭവങ്ങൾ അവരുടെ ഭാര്യാഭത്തൃബന്ധത്തെ അല്പം പോലും പ്രതികൂലമായി ബാധിച്ചില്ലായെന്നതാണു യാഥാർത്ഥ്യം. അവരിലുണ്ടായിരുന്ന പരസ്പര സ്നേഹവും വിശ്വാസവും എത്രമാത്രം ദൃഡതരമായിരുന്നു എന്നു ഇതു തെളിയിക്കുന്നു. സാറാ സഹോദരിയാണെന്നു പറയുന്നതു ഉഭയസമ്മതത്തോടു കൂടിയാണു എന്നതു ശ്രദ്ധിക്കപ്പെടേണ്ടതു തന്നെയാണു .തന്റെ ജീവൻ പണയപ്പെടുത്തിയാണെങ്കിലും താൻ ജീവനുതുല്യം സ്നേഹിക്കുന്ന ഭർത്താവിന്റെ ജീവൻ രക്ഷിക്ഷിക്കുവാനുള്ള അടങ്ങാത്ത മോഹമാണു ഇവിടെ പ്രകടമാകുന്നതു.ഏതു പ്രതിസന്ധികളിലും തങ്ങളെ വിളിച്ചു വേർതിരിച്ച സർവ്വശക്തനായ യഹോവ തങ്ങളെ കൈവിടുകയില്ല എന്ന ഉറച്ച വിശ്വാസവും ഇങ്ങനെ ഒരു തീരുമാനം എടുക്കുവാൻ അവർക്കു ശക്തി പകർന്നിരിക്കാം.ബന്ധങ്ങളെ ശിഥിലമാക്കുവാൻ തക്ക വീഴ്ചകൾ ഉണ്ടായാൽപോലും അതിനെ അതിജീവിക്കുവാൻ കഴിയണമെങ്കിൽ ദൈവാശ്രയവും കറയില്ലാത്ത പരസ്പര സ്നേഹവും വിശ്വാസവും അനുപേക്ഷണീയമാണെന്നു അബ്രഹാമിന്റെ ഈ അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു.
അബ്രഹാം തന്റെ കുടുംബജീവിതത്തിലും ഭാര്യാഭർത്തൃ ബന്ധത്തിലും നേരിടുന്ന മറ്റൊരു പരീക്ഷയാണു ഉല്പത്തി 16-ാം അദ്ധ്യായത്തിൽ കാണുന്നതു.അബ്രഹാമിനു തന്നിലൂടെ ഒരു സന്തതിയെ ലഭിക്കയില്ലായെന്ന സാറായിയുടെ തിരിച്ചറിവു മറ്റൊരു മാർഗ്ഗം സ്വീകരിക്കുവാൻ അവളെ പ്രേരിപ്പിക്കുന്നു.തന്റെ മിസ്രയീമ്യദാസി ഹാഗാറിനെ അബ്രഹാമിനു ഭാര്യയായി നൽകുന്നു.ഇതു അബ്രഹാമിന്റെ കുടുംബജീവിതത്തിൽ മാത്രമല്ല യിസ്രയേലിന്റെ ചരിത്രത്തിൽ തന്നെ അനേകം പ്രശ്നങ്ങൾക്കു വഴിതെളിക്കുന്ന ഒരു സംഭവമായി പരിണമിക്കുന്നു.ഇതു ദൈവനിശ്ചയമാണെങ്കിലും അബ്രഹാമിന്റെ ജീവിതത്തിൽ അതു വളരെ പ്രശ്നങ്ങൾ സൃഷ്ടിക്കുകയുണ്ടായി. അവയെയെല്ലാം അബ്രഹാം എങ്ങനെയാണു തരണം ചെയ്തതു എന്നു കാണുമ്പോൾ അബ്രഹിമിന്റെ മഹത്വം ഉയരുന്നു.
എന്തുകൊണ്ടു സാറായി ഹാഗാറിനെ അബ്രഹാമിനു ഭാര്യയായി നൽകിയെന്നതു ആദ്യമേ ചിന്തിക്കേണ്ടതാണു.ഭർത്താവിന്റെ കുടുംബം നിലനിർത്തുവാൻ ആഗ്രഹിക്കുന്ന ഒരു ഭാര്യയുടെ സന്മനോഭാവമായി അതിനെ വിലയിരുത്താം. എന്നാൽ ഉല്പഃ16;2 ൽ സാറാ അബ്രഹാമിനോടു ഈ കാര്യം പറയുന്നതു ശ്രദ്ധിച്ചാൽ ചിലസംശയങ്ങൾ നമ്മുടെ മനസ്സിൽ മൊട്ടിടും.സാറായിയുടെ വാക്കുകൾ ശ്രദ്ധിക്കുകഃ '' സാറായി അബ്രഹാമിനോടു ഞാൻ പ്രസവിക്കാതിരിപ്പാൻ യഹോവ എന്റെ ഗർഭം അടച്ചിരിക്കുന്നുവല്ലോ.എന്റെ ദാസിയുടെ അടുക്കൽ ചെന്നാലും, പക്ഷെ അവളാൽ എനിക്കു മക്കൾ ലഭിക്കും എന്നു പറഞ്ഞു.അബ്രഹാമിനു ലഭിച്ച യഹോവയുടെ വാഗ്ദത്തെ കുറിച്ചു സാറായിക്കു അറിയാമായിരുന്നു എങ്കിലും അതു അതേപടി പൂർണ്ണമായി വിശ്വസിക്കുവാനോ അംഗീകരിക്കുവാനോ അവളുടെ ശാരീരിക ബലഹീനതയെക്കുറിച്ചുള്ള അറിവു അവളെ അനുവദിച്ചില്ലായെന്നു കരുതാവുന്നതാണു. ബഹുഭാര്യാത്വം അന്നു നിലനിന്നിരുന്നതിനാലും, ദാസിമാരെ ഭർത്താവിനു വിട്ടുകൊടുക്കുന്നതു ഒരു നാട്ടുനടപ്പായിരുന്നതിനാലൂം അതു ഒരു അപരാധമായി കരുതുവാനും കഴിയുകയില്ല.പിന്നെ എന്തുകൊണ്ടു അതു അബ്രഹാമിന്റെ കുടുംബഭദ്രതയ്ക്കു ഭീഷിണിയായി മാറിയെന്നതു ചിന്തനീയമായ വസ്തുതയാണു. സാറായിയുടെ വാക്കുകളിൽ തന്നെ ചില ഉത്തരങ്ങൾ നമുക്കു കണ്ടെത്താൻ കഴിയും..
'ഞാൻ പ്രസവിക്കാതിരിപ്പാൻ യഹോവ എന്റെ ഗർഭം അടച്ചിരിക്കുന്നുവല്ലോ. എന്ന സാറായിയുടെ വാക്കുകളിൽ ഓന്നാമത്തെ കാരണം ദർശിക്കാവുന്നതാണു. നേരത്തെ സൂചിപ്പിച്ചതുപോലെ യഹോവയുടെ വാഗ്ദത്തത്തിൽ പൂർണ്ണമായി വിശ്വസിച്ചു അതിനായി കാത്തിരിക്കുവാനുള്ള ക്ഷമുയും വിശ്വാസവും സാറായ്ക്കു ഇല്ലാതെപോയിയെന്നു ചിന്തിക്കുവാൻ ഈ വാക്കുകൾ പ്രേരിപ്പിക്കും.അതിനാലാവാം ആ വാഗ്ദത്തനിവർത്തിക്കായി സാറാ മറ്റു മാർഗ്ഗം സ്വീകരിച്ചതു.അതു ദൈവനടത്തിപ്പായി സാറാ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. ഈ ബലഹീനത സാധാരണ മനുഷ്യരിലെല്ലാം ഉണ്ടാകാവുന്ന ഒന്നാണു.തങ്ങളുടെ ആഗ്രഹസാഫല്യത്തിനായി ദൈവത്തിൽ സമർപ്പിച്ചു കാത്തിരിക്കുവാനുള്ള ക്ഷമയില്ലാതെ സ്വന്തബുദ്ധിയും ചിന്തയുമനുസരിച്ചു മറ്റു മാർഗ്ഗങ്ങൾ തേടൂകയും അതു ദൈവനിശ്ചയമാണെന്നു സമാധാനിക്കുകയും ചെയ്യുന്ന വിശ്വാസികൾ ഇന്നു ആനവധിയാണു.കാലാന്തരത്തിൽ അതിന്റെ തിക്താനുഭവങ്ങൾ അനുഭവിക്കുമ്പോൾ മാത്രമാണു അന്നു താൻ സ്വീകരിച്ച മാർഗ്ഗങ്ങൾ ഉചിതമായിരുന്നില്ലയെന്നു തിരിച്ചറിയുന്നതു.സാറായ്ക്കു പറ്റിയ പ്രമാദവും അതായിരുന്നു എന്നു പിൽക്കാല സംഭവങ്ങൾ വ്യക്തമാക്കുന്നു.
ഹാഗാറിനെ അബ്രഹാമിനു നൽകിയതിനു പിന്നിൽ അല്പം സ്വാർത്ഥ താല്പര്യം ഒളിഞ്ഞുകിടപ്പുണ്ടോയെന്നു സംശയിക്കാവുന്നതാണു. സാറായി പറഞ്ഞതു ശ്രദ്ധിക്കുകഃ ''പക്ഷെ, അവളാൽ എനിക്കു മക്കൾ ലഭിക്കും,''എന്നാണു സാറാ പറയുന്നതു.അബ്രഹാമിനു മക്കൾ ലഭിക്കുമെന്നല്ല സാറാ പറഞ്ഞതു.അബ്രഹാമിനു ജനിക്കുന്ന സന്തതി തന്റേതു കൂടെയാണു എന്ന വിശാലഹൃദയമാണു അതിൽ തെളിയുന്നതു എന്നു വേണമെങ്കിൽ വാദിക്കാം.എന്നാൽ പിൽക്കാല സംഭവങ്ങൾ അതിനെ സാധൂകരിക്കുകയില്ല.. യഹോവയുടെ വാഗ്ദത്ത നിവർത്തിക്കായി താൻ ഉപകരിക്കപ്പെടുകയില്ലയെന്ന ചിന്ത മറ്റൊരു വിവാഹത്തിനു അബ്രഹാമിനെ പ്രേരിപ്പിച്ചെങ്കിലോ എന്നു സാറാ ഭയപ്പെട്ടുകാണും എന്നു ഊഹിക്കുന്നതിൽ തെറ്റില്ല. തന്റെ ഭർത്താവിനെ തന്നോടു ബന്ധിച്ചിടുവാനുള്ള ഏകമാർഗ്ഗം ഇതു മാത്രമാണെന്നു സാറാ ഉറച്ചു വിശ്വസിച്ചു.ഹാഗാറും അതിൽ ജനിക്കുന്ന മക്കളും തന്റെ ഔദാര്യം കൊണ്ടു ലഭിച്ചതാകയാൽ അവർ എന്നാളും തനിക്കു വശംവദരായി ജീവിച്ചുകൊള്ളുമെന്നു സാറാ കരുതി.ഭർത്താവിനു തന്നോടുള്ള കടപ്പാടു വർദ്ധിക്കുകയും ചെയ്യും.ദാസിമാരെ ഭർത്താവിനു കൊടുക്കുന്നതിൽ ഇങ്ങനെയുള്ള സ്വാർത്ഥചിന്ത സ്വാഭാവികമാണു എന്നു യാക്കോബിന്റെ കുടുംബചരിത്രവും നമ്മെ പഠിപ്പിക്കുന്നു.യാക്കോബിന്റെ ഭാര്യമാരായ ലേയയും റാഹേലൂം മാറിമാറി മത്സരിച്ചു അങ്ങനെ ചെയ്യുന്നതായി അവിടെ കാണാം.താൻ ചിന്തിക്കുന്നതുപോലെ നടക്കുന്നില്ലായെന്ന തോന്നലായിരിക്കാം ഹാഗാറിനെ കുറിച്ചു പരാതി പറയുവാനും ഗർഭിണിയായ ഹാഗാറിനോടു കഠിനമായി പെരുമാറുവാനും സാറായെ പ്രരിപ്പിച്ചതു.തനിക്കു ഒരു പുത്രൻ ജനിച്ചു കഴിഞ്ഞപ്പോൾ ഹാഗാറിനേയും പുത്രനായ യിശ്മായേലിനേയും പുറത്താക്കുവാൻ നിർബ്ബന്ധിക്കുന്നതും സാറായുടെ സ്വാർത്ഥ ചിന്തയ്ക്കു മതിയായ തെളിവാണു.
കുടുംബ ജീവിതത്തിൽ കടന്നു വന്ന പ്രശ്നങ്ങളിൽ അബ്രഹാം സ്വീകരിച്ച നിലപാടു അടുത്തതായി നമ്മുടെ ചിന്തയ്ക്കു വിഷയമായി ഭവിക്കുന്നതു.ഒരു ഭർത്താവു എന്ന നിലയിൽ ഈ അദ്ധ്യായത്തിൽ നാം കാണുന്ന അബ്രഹാമിനെ വിലയിരുത്തുമ്പോൾ സ്വാഭാവികമായി ഉയർന്നു വരുന്ന ചില ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്തരം കണ്ടെത്തേണ്ടതുണ്ടു.ഭാര്യയായ സാറായിയിൽ മക്കളുണ്ടാകുക ഇല്ലായെന്നു അറിഞ്ഞാൽ മറ്റൊരു ഭാര്യയെ സ്വീകരിക്കുന്നതു അന്നു ഒരു തെറ്റായി കാണുകയില്ല എന്നു അറിയാമായിരുന്നിട്ടും മക്കളെ കുറിച്ചുള്ള യഹോവയുടെ വാഗ്ദത്തത്തിൽ അടിയുറച്ചു വിശ്വസിച്ചു ദീർഘകാലം ഏകഭാര്യാവ്രതം അനുഷ്ടിച്ച അബ്രഹാം എന്തുകൊണ്ടു ഹാഗാറിനെ സ്വീകരിച്ചു.യഹോവയുടെ വാഗ്ദത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണോ ? എന്നീ ചോദ്യങ്ങൾ ഇവിടെ പ്രസക്തമാണു.സാറായിയെ പോലെ അബ്രഹാമും യഹോവയുടെ വാഗ്ദത്തത്തെ തെറ്റിദ്ധരിച്ചു എന്നു വേണമെങ്കിൽ ഊഹിക്കാം. ഉല്പഃ16;2 ൽ ''അബ്രഹാം സാറായിയുടെ വാക്കു അനുസരിച്ചു '' എന്നു വ്യക്തമായി പറഞ്ഞിരിക്കുന്നു.ഭാര്യയുടെ വാക്കു അനുസരിക്കുക എന്നതു ഒരു ഉത്തമ ഭർത്താവിന്റെ ധര്മ്മമാണു എന്നു പറഞ്ഞു സമാധാനിക്കുവാൻ കഴിയുകയില്ല.എന്നാൽ ദൈവത്തിന്റെ വാക്കിനേക്കാൾ ഭാര്യയുടെ വാക്കിനു പ്രാധാന്യം കൊടുക്കുകയാണു അബ്രഹാം ചെയ്തതു എന്നു പറയാവുന്നതാണു.അങ്ങനെ ചെയ്തതാണു പിന്നീടുണ്ടായ പ്രശ്നങ്ങൾക്കു കാരണമെന്നു പറയുന്ന വേദപണ്ഡിതന്മാരുണ്ടു.അങ്ങനെയാണു എന്നു പറയുവാൻ തക്ക തെളിവുകളൊന്നും ലഭ്യമല്ല.അതിനാൽതന്നെ അബ്രഹാമിന്റെ ഈ ചെയ്തിയെ അങ്ങനെ പൂർണ്ണമായി തെറ്റായിപ്പോയി എന്നുപറയുവാൻ കഴിയുമോ എന്നു ചിന്തിക്കേണ്ടതാണു.ഉല്പഃ 15-ാം അദ്ധ്യായാരംഭത്തിൽ അബ്രഹാമിനു ലഭിച്ച ദൈവത്തിന്റെ അരുളപ്പാടു നാം വായിക്കുന്നുണ്ടു.''അബ്രഹാമേ, ഭയപ്പെടേണ്ടാ,ഞാൻ നിന്റെ പരിചയും നിന്റെ അതിമഹത്തായ പ്രതിഫലവുമാകുന്നു.'' ഇങ്ങനെ യഹോവ അരുളിച്ചെയ്തപ്പോൾ അബ്രഹാം ആദ്യവും അവസാനവുമായി യഹോവയോടു ഒരു ചോദ്യം ചോദിച്ചു.''കർത്താവായ യഹോവേ, നീ എനിക്കു എന്തു തരും ? ഞാൻ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ.എന്റെ അവകാശി ദമ്മശേക്കുകാരനായ ഈ ഏല്യേസാർ അത്രേ എന്നു പറഞ്ഞു.''അപ്പോൾ യഹോവ മറുപടി നൽകി.''അവന്‍ നിന്റെ അവകാശിയാകയില്ല; നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുന്നവൻ തന്നെ നിന്റെ അവകാശിയാകും.'' യഹോവയുടെ ഈ അരുളപ്പാടു ,സാറായുടെ വാക്കു അനുസരിച്ചു ഹാഗാറിനെ സ്വീകരിക്കുവാൻ അബ്രഹാമിനെ പ്രേരിപ്പിച്ചിരിക്കാം.അവിടെ യഹോവ സാറായിയുടെ ഉദരത്തിൽ നിന്നു ജനിക്കുന്നവൻ എന്നു പറയാതെ നിന്റെ ഉദരത്തിൽനിന്നു ജനിക്കുന്നവൻ എന്നാണല്ലോ പറഞ്ഞതു.സാറായിയുടെ വാക്കുകളും യഹോവയുടെ വാക്കുകളും ചേർത്തു വായിക്കുമ്പോൾ അബ്രഹാം അങ്ങനെ ധരിച്ചെങ്കിൽ അതിൽ കുറ്റം ആരോപിക്കാൻ കഴിയുകയില്ല.ഒരുപക്ഷേ , യഹോവയായ ദൈവം ഇതു മുന്നമേ കണ്ടു അങ്ങനെ പറഞ്ഞതാണെന്നു അഭിപ്രായപ്പെടുന്നതിൽ തെറ്റില്ല.കാരണം യിശ്മായേലിന്റെ ജനനവും അതിൽനിന്നു ജനിക്കുന്ന ജനതയും യഹോവയുടെ മുൻനിർണ്ണയിക്കപ്പെട്ട പദ്ധതിയിൽ പെട്ടതു തന്നെയാണു.ഗർഭിണിയായ ഹാഗാർ സാറായിയുടെ കഠിനപ്രവൃത്തികൾ സഹിക്കുവാൻ കഴിയാതെ ഓടിപ്പോയപ്പോൾ ശൂരിനു പോകുന്ന വഴിയിൽ വെച്ചു യഹോവയുടെ ദൂതൻ അവളെ തടഞ്ഞുനിർത്തി പറഞ്ഞകാര്യങ്ങൾ അതിനു മതിയായ തെളിവാണു .ഉല്പഃ15; 10- 12 ഭാഗം വായിക്കുക.
ഹാഗാറുമായുള്ള അബ്രഹാമിന്റെ ബന്ധം കുടുംബസമാധാനം കെടുത്തി കളഞ്ഞ ഒന്നായി പരിണമിച്ചു.ഹാഗാർ ഗർഭിണിയായി.അപ്പോൾ അവളുടെ ഭാവം മാറി.യജമാനത്തി അവളുടെ കണ്ണില്‍ നിന്ദിതയായി. അതു സാറായ്ക്കു അസ്സഹനീയമായി. അവൾ തന്റെ ഭർത്താവു അബ്രഹാമിനോടു പരാതിപറഞ്ഞു.അതു അങ്ങനെ തന്നെയാണു വേണ്ടതു. കുടുംബത്തിൽ സംജാതമായ പ്രശ്നത്തോടു,ഗൃഹനാഥൻ എന്ന നിലയിൽ അബ്രഹാമിന്റെ പ്രതികരണം സാധാരണ ബുദ്ധിക്കു നിരക്കാത്തതായി തോന്നാം.ഇവിടെ അബ്രഹാം ഒരു അനങ്ങാപ്പാറ നയമാണു സ്വീകരിച്ചതെന്നു പറയാം. സാറായി അബ്രഹാമിന്റെ അടുക്കൽ വന്നു ഹാഗാറിനെ കുറിച്ചു പരാതി പറഞ്ഞപ്പോൾ അബ്രഹാം കൊടുത്ത മറുപടി കേട്ടാൽ ഈ സംശയം ശരിയാണെന്നു തോന്നും.അബ്രഹാം സാറായായോടു പറഞ്ഞു ഃ ''നിന്റെ ദാസി നിന്റെ കൈയ്യിൽ ഇരിക്കുന്നു ഇഷ്ടം പോലെ അവളോടു ചെയ്തു കൊള്ളുക.'' ഭാര്യ ഭർത്താവിനോടു തന്റെ സങ്കടം പറയുമ്പോൾ അതു പരിഹരിക്കുവാനുള്ള ഉത്തരവാദിത്തം ഭർത്താവിനുള്ളതാണല്ലോ. അവളെ സമാധാനിപ്പിക്കുകയും ചെയ്യേണ്ടതല്ലേ. എന്നാൽ അബ്രഹാം അതിനൊന്നും തയ്യാറാകാതെ അതിൽനിന്നു ഒഴിഞ്ഞു മാറി നിൽക്കുവാനാണു ശ്രമിക്കുന്നതു. ഇതു ഒരു ഉത്തമ ഭർത്താവിനു ചേരുന്ന പ്രവൃത്തിയാണോ എന്നു സംശയിക്കുന്നതിൽ തെറ്റു പറയുവാൻ കഴിയുകയില്ല.
ഇവിടെ ഒരു സാധാരണ ഭർത്താവായിരുന്നു എങ്കിൽ എന്തു ചെയ്യുമായിരുന്നു എന്നു നമുക്കു ഊഹിക്കാവുന്നതാണു.ഒന്നുകിൽ ഹാഗാറിനെ വിളിച്ചു ശാസിക്കും. അല്ലെങ്കിൽ സാറായോടു അവൾ ഗർഭിണിയല്ലെ,ക്ഷമിക്കു പോകട്ടെ. അവളുടെ അറിവില്ലായ്മയല്ലേ. എന്നൊക്കെ പറഞ്ഞെന്നും വരാം.എന്നാൽ സാറായി അബ്രഹാമിനോടു പരാതി പറഞ്ഞതു ഒന്നുകൂടെ ശ്രദ്ധിച്ചാൽ നമ്മുടെ അഭിപ്രായം മാറും.സാറാ അബ്രഹാമിലാണു ഈ അവസ്ഥയ്ക്കുള്ള കുറ്റം ആരോപിക്കുന്നതു. ഉല്പഃ16; 6 വായിക്കുകഃ ''അപ്പോൾ സാറായി എനിക്കു ഭവിച്ച അന്യായത്തിനു നീ ഉത്തരവാദി ''എന്നു പറഞ്ഞുകൊണ്ടാണു ഹാഗാറിനെ കുറിച്ചു പറയുന്നതു.ഈ വാക്കുകൾ ഏതൊരു ഭർത്താവിനേയും കോപാകുലനാക്കുവാൻ മതിയായതാണു. ഇതിൽ അബ്രഹാം എങ്ങനെ ഉത്തരവാദി ആകും.സാറായിയുടെ ആഗ്രഹപ്രകാരവും ആവശ്യപ്രകാരവുമാണല്ലോ അബ്രഹാം ഹാഗാറിനെ സ്വീകരിച്ചതു.ഇവിടെ ഒരു സാധാരണ ഭർത്താവു എങ്ങനെ ആകും പ്രതികരിക്കുക.'' എന്തു ചെയ്തെന്നാടി നീ പറയുന്നതു ? ഇതിനെല്ലാം നീ ഒരുത്തിയാണു കാരണക്കാരി.ഞാൻ പറഞ്ഞോ അവളെ എനിക്കു തരാൻ ? എല്ലാം വരുത്തിവച്ചിട്ടു കുറ്റമെല്ലാം എന്റെ പുറത്തു ചാർത്തുന്നു.ഒരു കാര്യം പറഞ്ഞേക്കാം.എന്റെ കുഞ്ഞാണു അവളുടെ വയറ്റിൽ വളരുന്നതു. മര്യാദക്കു അടങ്ങി ഒതുങ്ങി കഴിയുന്നതാ നല്ലതു. അല്ലെങ്കിൽ..... ഞാൻ പറയുന്നില്ല.'? ഇങ്ങനെയൊക്കെ പറയുവാനാണു സാദ്ധ്യത.എന്നാൽ ഇവിടെ അബ്രഹാം വളരെ ശാന്തനായിട്ടാണു സംസാരിച്ചതു.ഭാര്യയെ സ്നേഹിക്കുന്ന ഒരു ഭർത്താവെന്ന നിലയിൽ ,അവളുടെ ദുഃഖം അതിന്റെ തീവ്രതയോടെ ഉൾക്കൊണ്ടു,സങ്കടാധിക്യം കൊണ്ടാണു ഇങ്ങനെ പറയുന്നതു എന്നു സമാധാനിച്ചു ആ വിധത്തിൽ ഒന്നും പറയാതെ ശാന്തനായിരുന്നു എന്നു വേണമെങ്കിൽ ചിന്തിക്കാം.
എന്നാൽ ഭാര്യയെ അളവില്ലാതെ സ്നേഹിക്കുകയും,ഹാഗാറിൽ നിന്നുണ്ടായ നിന്ദ അവളെ എത്രമാത്രം വേദനിപ്പിച്ചുകാണും എന്നു തിരിച്ചറിയുകയും ചെയ്ത ഒരു ഭർത്താവായിരുന്നു എങ്കിൽ ,ഹാഗാറിനെ വിളിച്ചു വരുത്തി അവളെ ശാസിക്കുകയല്ലെ ചെയ്യേണ്ടതു.' നീ അധികം നിഗളിക്കണ്ട, എന്റെ കുഞ്ഞു നിന്റെ ഉദരത്തിൽ വളരുന്നുവെന്നതു ശരിയാണു.അതു എന്റെ ഭാര്യയുടെ ഔദാര്യം കൊണ്ടു നിനക്കു ലഭിച്ചതാണെന്നു ഓർക്കുന്നതാണു നിനക്കു നല്ലതു.ഒരു കാര്യം നീ അറിയണം.നീ ഇപ്പോഴും എന്റെ ഭാര്യയുടെ ദാസിയാണു. അവളാണു എന്റെ ഭാര്യ. യജമാനത്തിയാകാൻ ശ്രമിക്കേണ്ട. മര്യാദയ്ക്കു അവൾ പറയുന്നതു കേട്ടു അനുസരിച്ചു ജീവിച്ചാൽ നിനക്കു കൊള്ളാം.സാറായ്ക്കു സന്തോഷമാകുമായിരുന്നു. ഒരുപക്ഷേ പിന്നീടു ഉണ്ടായതൊന്നും സംഭവിക്കുകയുമില്ലായിരുന്നു.അബ്രഹാം അങ്ങനെയും ചെയ്തില്ലായെന്നതാണു നമ്മെ ചിന്താക്കുഴപ്പത്തിലാക്കുന്നതു.എന്തേ അബ്രഹാം ഇങ്ങനെ ? എന്ന ചോദ്യം അവശേഷിക്കുന്നു.
ഒരു സാധാരണ ഭർത്താവു സ്വീകരിക്കുവാൻ സാദ്ധതയുള്ള ഈ രണ്ടു മാർഗ്ഗങ്ങളും അവലംബിക്കാതെയിരുന്ന അബ്രഹാമിന്റെ ചെയ്തിയെ എങ്ങനെ ന്യായീകരിക്കുവാൻ കഴിയും ? പ്രശ്നങ്ങളോടും പ്രതിസന്ധികളോടും ജീവിതത്തിൽ ആഗ്രഹിക്കാതെ കടന്നു വരുന്ന അലോസരങ്ങൾ ഉളവാക്കുന്ന അനുഭവങ്ങളോടും അബ്രഹാം സ്വീകരിച്ച നയം എന്തായിരുന്നു എന്നു ഇതിനു മുമ്പും പിമ്പുമുള്ള സംഭവങ്ങളിൽ നിന്നു നമുക്കു മനസ്സിലാക്കുവാൻ സാധിക്കും.ഇതെല്ലാം ദൈവത്തിന്റെ പദ്ധതി പ്രകാരം കടന്നു വരുന്നവയാണെന്നും അതിനെല്ലാം പരിഹാരകൻ യഹോവ തന്നെയാണെന്നും അബ്രഹാം അടിയുറച്ചു വിശ്വസിച്ചിരുന്നു.അതിനാൽ ദൈവം ഇടപെടുന്നതിനു അവസരം നൽകികൊണ്ടു കാത്തിരിക്കുകയാണു കരണീയമെന്നും അബ്രഹാം ഗ്രഹിച്ചിരുന്നു എന്നതാണു ഇതു വെളിവാക്കുന്നതു.മുകളിൽ പറഞ്ഞ രണ്ടു മാർഗ്ഗങ്ങളിൽ ഏതു സ്വീകരിച്ചാലും പ്രശ്നം ഗുരുതരമാകുകയേ ഉള്ളു.സാറാ സ്വന്ത ബുദ്ധിയുപയോഗിച്ചു കണ്ടെത്തിയ മാർഗ്ഗം പ്രശ്നം വഷളാക്കുകയായിരുന്നു ചെയ്തതു.സാറായിയെ ശകാരിച്ചിരുന്നുവെങ്കിൽ ഭാര്യാഭർത്തൃ ബന്ധം തകരുമായിരുന്നു.ഹാഗാറിനോടു കോപിച്ചിരുന്നുവെങ്കിൽ ജീവിതകാലം മുഴുവന്‍ ദുഃഖിക്കുവാൻ തക്ക ദുരന്തത്തിനു വഴി തെളിക്കുമായിരുന്നു.്
അബ്രഹാം വിശ്വസിച്ചതു പോലെ തക്കസമയത്തു യഹോവ ഇടപെട്ടു പ്രശ്നം പരിഹരിച്ചതായി പിന്നീടുള്ള സംഭവങ്ങളിൽ നമുക്കു കാണാം. സാറായി കഠിനമായി പെരുമാറി തുടങ്ങിയപ്പോൾ ഹാഗാർ അബ്രഹാമിന്റെ ഭവനം ഉപേക്ഷിച്ചു ഇറങ്ങിപ്പോയി. യഹോവ ഇടപെട്ടു ഹാഗാറിനെ സമാശ്വസിപ്പിച്ചു തിരികെ അബ്രഹാമിന്റെ ഭവനത്തിൽ തിരിച്ചെത്തിക്കുന്നു. പിന്നീടു യിസഹാക്കു ജനിക്കുന്നതു വരെ സമാധാനപൂർണ്ണമായ ഒരു കുടുംബജിവിതം തിരികെ ലഭിക്കുന്നു.നമ്മുടെ ജീവിതത്തിലും കടന്നു വരുന്ന അനിഷ്ടകരങ്ങളായ അനുഭവങ്ങളോടു നാം എങ്ങനെയാണു പ്രതികരിക്കുന്നതു എന്ന ഒരു ആത്മശോധന ഇവിടെ ആവശ്യമാണു.പലപ്പോഴും നാം നമ്മുടെ ബുദ്ധിക്കും ചിന്തയ്ക്കും അനുസരണമായ മാർഗ്ഗങ്ങൾ അവലംബിക്കുന്നതിനാൽ പ്രശ്നങ്ങൾ ഗുരുതരമായി മാറുന്നു. അബ്രഹാമിനെ പോലെ ഇവയെല്ലാം ദൈവം അറിഞ്ഞും അവന്റെ പദ്ധതി പ്രകാരവും ഉണ്ടാകുന്നതാണെന്നു തിരിച്ചറിഞ്ഞു ദൈവത്തിൽ ആശ്രയിച്ചും അവനിൽ വിശ്വസിച്ചും,ദൈവം ഇടപെടുന്നതിനു ഇടംകൊടുത്തും അതിനായി ക്ഷമയോടെ കാത്തിരിക്കുമ്പോൾ മാത്രമേ ശ്വാശതമായ ഒരു പരിഹാരം ഉണ്ടാകുകയുള്ളുവെന്നു ഈ സംഭവം നമ്മെ ഉദ്ബോധിപ്പിക്കുന്നു..ദൈവം തക്കസമയത്തു ഇടപെടുന്നവനാണു; അതു മുമ്പാകെയില്ല, പിമ്പാകയുമില്ല.
ഈ പ്രശ്നത്തിൽ സാറായിയും ഹാഗാറും സ്വീകരിച്ച മാർഗ്ഗങ്ങൾ ശ്രദ്ധിക്കുമ്പോൾ അതു കുറേക്കൂടെ വ്യക്തമാകും. 'യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ എന്നു സാറാ പറഞ്ഞെങ്കിലും അതിനു വേണ്ടി കാത്തിരിക്കുവാനുള്ള ക്ഷമയില്ലാതെ,'നിന്റെ ദാസി നിന്റെ കൈയ്യിൽ ഇരിക്കുന്നു , ഇഷ്ടം പോലെ അവളോടു ചെയ്തു കൊൾക '' എന്ന അബ്രഹാമിന്റെ വാക്കുകൾ മുഖവിലയ്ക്കെടുത്തു, പ്രശ്ന പരിഹാരത്തിനുള്ള മാർഗ്ഗം സ്വയം തെരഞ്ഞെടുത്തു. ഹാഗാറിനോടു അല്പം പോലും ദയയും കരുണയും കാണിക്കാതെ ,പ്രതികാരബുദ്ധിയോടെ സാറായി ഹാഗാറിനോടു കാഠിന്യം കാട്ടി തുടങ്ങി. അതാകട്ടെ ,ഹാഗാർ വീടുവിട്ടു പോകാനല്ലാതെ പ്രശ്ന പരിഹാരത്തിനു ഉതകിയില്ല.
ആനുഷംഗികമായി മറ്റൊരു കാര്യം ഇവിടെ പറയുന്നതു തികച്ചും സംഗതമായിരിക്കും.കാരണം , അതും ഭാര്യാഭർത്തൃ ബന്ധത്തോടു ചേർന്നു കിടക്കുന്നതാണു.ഇവിടെ നാം കാണുന്ന സാറായിയുടെ പെരുമാറ്റവും സംസാരവും സ്വഭാവവും ഒരു ഉത്തമ ഭാര്യയ്ക്കു യോജിച്ചതാണോ എന്നു സംശയം തോന്നാവുന്നതാണു.സഹോദരി എന്നു പറഞ്ഞു സ്വന്തം ജിവൻ രക്ഷിക്കുവാൻ അബ്രഹാം ശ്രമിച്ചപ്പോൾ,പരിഭവിക്കാതെയും പരാതിപ്പെടാതെയും ഭർത്താവിനെ അനുസരിച്ചു ഭർത്താവിനോടുള്ള ബന്ധത്തിൽ ഉറച്ചു നിൽക്കുകയും, ഭർത്താവിനെ ജീവനുതുല്യം സ്നേഹിക്കുകയും ചെയ്യുന്ന ഒരു ഉത്തമഭാര്യയായി സാറായിയെ നാം കാണുന്നണ്ടു.പരി.പൗലോസുശ്ളീഹാ പറയുന്നതു പോലെ (1. പത്രോഃ 3;6 ) ''ഭർത്താവിനെ യജമാനൻ എന്നു വിളിച്ചു ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു എങ്കിലും ,തന്റെ സ്ഥാനത്തിനു ഇളക്കം തട്ടുമോ എന്നു നേരിയ സംശയം മനസ്സിലേക്കു കടന്നു വന്ന സന്ദർഭങ്ങളിൽ സാറാ ഒരു സാധാരണ സ്ത്രീയുടേയും ഭാര്യയുടേയും നിലവാരത്തിലേക്കു മാറുന്നതായി നമുക്കു കാണാം.തനിക്കു അനിഷ്ടകരമായ പെരുമാറ്റം ഭർത്താവിൽ നിന്നു ഉണ്ടാകുമ്പോൾ കോപിക്കുകയും കലഹിക്കുകയും കുറ്റം ആരോപിക്കുകയും ചെയ്യുന്ന ഒരു സ്തീയായി സാറാ ഇവിടെ മാറിയിരിക്കുന്നു. യിസഹാക്കു ജനിച്ചു കഴിഞ്ഞും ഇതുപോലെയുള്ള പെരുമാറ്റം സാറായിൽ പിന്നീടു കാണുന്നുമുണ്ടു.യഹോവയിൽ അടിയുറച്ചു വിശ്വസിച്ചും എല്ലാം ദൈവത്തിൽ ഭരമേല്പിച്ചും എന്തും സഹിച്ചും ക്ഷമിച്ചും സ്നേഹത്തോടെ വർത്തിക്കുകയും ചെയ്യുന്ന അബ്രഹാമിനു യോജിച്ച ഒരു ഭാര്യയായിരുന്നോ സാറാ എന്ന സംശയം ഈ ഭാഗങ്ങളിൽ ഉണ്ടാകാം.എന്നാൽ അതും ദൈവത്തിന്റെ പദ്ധതിയിൽ പെട്ടതാണെന്നതാണു സത്യം.സാറായുടെ ഈ സ്വഭാവം അറിഞ്ഞു കൊണ്ടുതന്നെയാണു യഹോവ അവരെ യോജിപ്പിച്ചതു.അബ്രഹാം അതെല്ലാം ക്ഷമിച്ചും സഹിച്ചും മുന്നോട്ടു പോകുമെന്നും യഹോവയ്ക്കു അറിയാമായിരുന്നതു കൊണ്ടാണു അവരെ ഒരു ശരീരമാക്കിയതു. ഈ തിരിച്ചറിവു ഉണ്ടാകുമ്പോൾ മാത്രമേ സമാധാനപൂർണ്ണവും സന്തോഷ ഭരിതവുമായ ഒരു കുടുംബജീവിതം കരഗതമാകുകയുള്ളു. ഭവനസന്ദർശനവേളകളിൽ ചില സ്ത്രീകൾ അല്പം പരിഭവത്തോടെ പറയുംഃ '' എന്റച്ചാ ,ഞാനായതുകൊണ്ടാണു ഇങ്ങേരോടൊപ്പം ജീവിക്കുന്നതു. മറ്റാരെങ്കിലും ആയിരുന്നെങ്കിൽ എന്നേ ഇങ്ങേരെ ഉപേക്ഷിച്ചു രക്ഷപെടുമായിരുന്നു. പിള്ളേരുടെ ഭാവിയെ ഓർത്തു ഞാൻ ഇങ്ങനെ കഴിയുന്നു.''.ചില ഭർത്താക്കന്മാർ പറയുംഃ 'എന്റച്ചാ,ഞാനായതുകൊണ്ടു ഇങ്ങനെ പോകുന്നു . വേറെ ആരെങ്കിലുമായിരുന്നു എങ്കിൽ എന്നേ അടിച്ചിറക്കി വിടുമായിരുന്നു.'' ഇതിനു ഒരു ഉത്തരമേയുള്ളു ഇതു ദൈവത്തിനു അറിയാമായിരുന്നതു കൊണ്ടാണു അവരെ പരസ്പരം കൂട്ടിച്ചേർത്തതു. ഈ തിരിച്ചറിവു വിട്ടുവീഴ്ചയിലൂടെ ഭദ്രമായ ഒരു കുടുംബജീവിതത്തിനള്ള വഴി തെളിക്കുന്നു.ഈ വലിയ സത്യം അറിയുവാനും ഉൾക്കൊള്ളാനും കഴിയാതെ പോകുന്നതാണു കുടുംബകലഹത്തിനും വിവാഹ മോചനത്തിനും എത്തിച്ചേരുവാൻ കാരണം.
ഹാഗാറിന്റെ പ്രതികരണവും കുടുംബചിന്തയിൽ ഗൗരവമായി കാണേണ്ടതാണു. ഹാഗാറിനു സ്വപ്നം പോലും കാണാന്‍ കഴിയാത്ത ഒരു അനുഗ്രഹമാണു ലഭിച്ചതു.തന്റെ യജമാനന്റെ ഭാര്യയാകുക.അതിലുപരി തന്റെ യജമാനത്തിക്കു ലഭിക്കാത്ത ഭാഗ്യാതിരേകം തനിക്കു ലഭിക്കുക.അതിനേക്കാൾ വലിയ ഒരു അനുഗ്രഹം ഒരു ദാസിക്കു കിട്ടാനില്ല. ആഗ്രഹിക്കാത്ത നന്മകളും ആഗ്രഹിച്ചതിലപ്പുറമായ അനുഗ്രഹങ്ങളും അർഹിക്കാത്ത കൃപകളും ലഭിക്കുമ്പോൾ ഒരു സാധാരണ വിശ്വാസിക്കു ഉണ്ടാകാവുന്ന ഭാവമാറ്റം ഇവിടെ ഹാഗാറിലും ഉണ്ടാകുന്നു.അവൾ ദൈവകൃപ മറന്നു. ഈ ഭാഗ്യം തനിക്കു നൽകിയ യജമാനത്തി സാറായിയേയും വിസ്മരിച്ചു. ലഭിച്ച അനുഗ്രഹത്തിൽ അവൾ അഹങ്കരിച്ചു. യജമാനത്തി അവളുടെ കണ്ണിനു നിന്ദിതയായി.ദൈവകരങ്ങളിൽ നിന്നു ഏവംവിധ കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുമ്പോൾ ഹാഗാറിൽ ദർശിക്കുന്ന ഈ മാറ്റമാണു ഉണ്ടാകുന്നതെങ്കിൽ അതു നമ്മെ പ്രശ്നങ്ങളിലേക്കും ദുഃഖങ്ങളിലേക്കും വഴിനടത്തും എന്ന യാഥാർത്ഥ്യം ഹാഗാറിന്റെ അനുഭവം നമ്മെ ബോദ്ധ്രപ്പെടുത്തുന്നു.
ഹാഗാറിനു ജീവിതം ദുസ്സഹമായി തീർന്നു. യജമാനത്തി അവളോടു ഒരു ദയയും കാണിക്കാതെ കഠിനമായി പ്രവർത്തിച്ചു തുടങ്ങി. ഹാഗാറും ഈ പ്രശ്നത്തെ അബ്രഹാം സമീപിച്ചതുപോലെയല്ല പ്രതികരിച്ചതു.അവളും സാറയെപ്പോലെ സ്വന്തബുദ്ധിയിലും ചിന്തയിലും ആശ്രയിച്ചു. പ്രശ്നം ദൈവകരങ്ങളിൽ സമർപ്പിക്കാതെ സ്വന്തം പാത അവള്‍ തെരഞ്ഞെടുത്തു.അബ്രഹാമിന്റെ ഭവനത്തിൽ സാറയോടൊപ്പം ജീവിക്കുക പ്രയാസമായതിനാൽ അവൾ വീടുവിട്ടു പുറപ്പെട്ടു പോയി.പ്രശ്നങ്ങളിൽ നിന്നു ഒളിച്ചോടുക ഒരിക്കലും പരിഹാരമാകയില്ല.എന്നു പിന്നീടുള്ള സംഭവം വ്യക്തമാക്കുന്നു.ലക്ഷ്യമില്ലാത്ത ആ യാത്ര നിരാശയിലും മരണത്തിന്റെ മുമ്പിലുമാണു അവളെ കൊണ്ടെത്തിച്ചതു.യഹോവ അവിടെ ഇടപെട്ടു.തന്നെ ഉപേക്ഷിച്ചു പോയാലും ഉപേക്ഷിക്കാത്തവനും തേടിയെത്തുന്നവനുമാണു സ്നേഹവാനായ ദൈവം എന്നു ഇതു യെളിയിക്കുന്നു.അവളെ കുറിച്ചുള്ള ദൈവിക പദ്ധതി വെളിവാക്കി കൊടുക്കുകയും അതിനു അബ്രഹാമിന്റെ ഭവനത്തിൽ സാറായിയുടെ ദാസിയായി തന്നെ ജീവിച്ചേ മതിയാകു എന്നു ബോദ്ധ്യപ്പെടുത്തി അവളെ അബ്രഹാമിന്റെ ഭവനത്തിലേക്കു മടക്കി അയക്കുന്നു. തങ്ങളെ കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി സാദ്ധ്യമാകണമെങ്കിൽ ജീവിതത്തിൽ കടന്നു വരുന്ന ,സുഖദുഃഖസമ്മിശ്രമായ എല്ലാ അനുഭവങ്ങളും അതിനുള്ള മാർഗ്ഗങ്ങളാണു എന്നു തിരിച്ചറിഞ്ഞു , തന്നെ നിയോഗിച്ച ഇടങ്ങളിൽ സഹിഷ്ണുതയോടെയും ക്ഷമയോടെയും ദൈവത്തിന്റെ ഇടപെടലിനായി കാത്തിരുന്നേ മതിയാകു എന്നു ഈ സംഭവവും നമ്മെ പഠിപ്പിക്കുന്നു.യഹോവയുടെ ദൂതൻ അവളോടു 'നിന്റെ യജമാനത്തിയുടെ അടുക്കൽ മടങ്ങി ചെന്നു അവൾക്കു കീഴടങ്ങിയിരിക്ക.'' എന്നു പറഞ്ഞതിൽ ഈ സത്യം മുഴങ്ങി കേൾക്കാം. അവളെ സാറായിയുടെ ദാസിയായിട്ടാണു നിയോഗിച്ചിരിക്കുന്നതു അവിടെ ആത്മാർത്ഥതയോടെ സത്യസന്ധതയോടെ വിശ്വസ്തതയോടെ ദൈവാശ്രയത്തോടെ ജീവിച്ചെങ്കിൽ മാത്രമേ യശ്മായേലിലൂടെ ജന്മമെടുക്കേണ്ട ഒരു ജനത ഉണ്ടാവുകയുള്ളു.
ഒരു സാധാരണ വിശ്വാസിയുടെ ചിന്താഗതിയും വിശ്വാസവുമാണു ഇവിടെ ഹാഗാറിൽ പ്രകടമാകുന്നതു. ദൈവകൃപയും അനുഗ്രഹങ്ങളും ജീവിതത്തിൽ ലഭിക്കുമ്പോൾ ദൈവം നമ്മെ കാണുന്നു കരുതുന്നു,നമ്മുടെ പ്രാർത്ഥന ദൈവം കേട്ടു എന്നു പറയുകയും വിശ്വസിക്കുകയും ചെയ്യും എന്നാൽ കഷ്ടങ്ങളും നഷ്ടങ്ങളും പ്രയാസങ്ങളും കടന്നു വരുമ്പോൾ ദൈവം നമ്മെ കൈവിട്ടു എന്നും നമ്മുടെ പ്രാർത്ഥനകൾ കേൾക്കുന്നില്ലായെന്നും കരുതുകയും വിലപിക്കുകയും പരാതിപ്പെടുകയും ചെയ്യുക സാധാരണമാണു. കഷ്ടങ്ങളിൽ അവൻ ഏറ്റമടുത്ത തുണയാണു എന്ന സത്യം നാം മറന്നു പോകുന്നു.ഹാഗാറിന്റെ അനുഭവവും ഇതുതന്നെയാണു വെളിവാക്കുന്നതു.ദുഃഖങ്ങൾ കടന്നു വന്നപ്പോൾ ദൈവം കൈവിട്ടു എന്ന ചിന്തയാണല്ലോ ഓടിപ്പോകുവാൻ കാരണം. ശൂരിന്നു പോകുന്ന വഴിയരികിലുള്ള നീരുറവിന്റെ സമീപത്തു വച്ചു ഉണ്ടായ ദൈവികവെളിപാടിലൂടെ, താൻ കരുതുകയും ചിന്തിക്കുകയും വിശ്വസിക്കുകയും ചെയ്തതു ശരിയായിരുന്നില്ലായെന്നു തിരിച്ചറിഞ്ഞതുകൊണ്ടാണു, ''എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു 'ദൈവമേ നീഎന്നെ കാണുന്നു 'എന്നു ദൈവത്തിനു ഒരു പുതിയ പേരു നൽകിയതു.(ഉല്പഃ 16;13) ആ തരിച്ചറിവാണു കഷ്ടങ്ങൾ ഏറ്റു വാങ്ങുവാനും സഹിക്കുവാനും അവളെ പ്രാപ്തയാക്കിയതു.കഷ്ടങ്ങൾ നന്മയുടേയും അനുഗ്രഹത്തിന്റേയും ചവിട്ടു പടികളാണെന്ന തിരിച്ചറിവു കഷ്ടങ്ങളിൽ മനസ്സു പതറാതെ അതിനെ അതിജീവിക്കുവാൻ ആത്മധൈര്യം പകരുമെന്ന സത്യവും ഇവിടെ നമുക്കു ദർശിക്കുവാൻ കഴിയുന്നു.
അബ്രഹാം സന്തുഷ്ടനായ ഒരു ഗൃഹനാഥൻ .
----------------------------------------------
ഗൃഹനാഥൻ എന്നതിനു ഗൃഹത്തിന്റെ നായകൻ,രക്ഷകൻ , പരിപാലകൻ എന്നൊക്കെയാണു അർത്ഥം.ഗൃഹം എന്നതുകൊണ്ടു കല്ലും മണ്ണും സിമിന്റും കൊണ്ടു നിർമ്മിച്ച കെട്ടിടമല്ല,കുടുംബം തന്നെയാണു ഉദ്ദേശിക്കുന്നതു.തന്റെ കുടുംബത്തെ നേരയ പാതയിൽ നയിക്കുന്നവനും, പരിപാലിക്കുന്നവനും,രക്ഷിക്കുന്നവനുമായ ഉത്തമനായ ഗൃഹനാഥൻ.അബ്രഹാമിനെ ആവിധത്തിൽ വിലയിരുത്തുമ്പോൾ ഒരു ഉത്തമൃഹനാഥനെ അവിടെ ദർശിക്കുവാൻ കഴിയും.തന്റെ ഉത്തരവാദിത്തങ്ങൾ എത്രമാത്രം ഭംഗിയായി നിർവ്വഹിച്ചു എന്നു അറിയുന്നതു അതിന്റെ ഫലത്തിൽ നിന്നാണു. അബ്രഹാമിന്റെ കുടുംബജീവിതത്തിൽ കടന്നുവന്ന പ്രശ്നങ്ങൾ എല്ലാം മാറി ശാന്തിയും സമാധാനവും സന്തോഷഭരിതവുമായ ഒരു കുടുംബമായി പരിണമിച്ചതു അബ്രഹാമിന്റെ നിലപാടു മൂലമാണെന്നു നാം കണ്ടുകഴിഞ്ഞതാണല്ലോ. പ്രശ്നങ്ങളെല്ലാം ദൈവകൃപയാൽ പരിഹൃതമായി. പുറപ്പെട്ടു പോയ ഹാഗാർ തിരിച്ചെത്തി.തന്നെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി ഗ്രഹിച്ച ഹാഗാർ ദൈവവചന പ്രകാരം അടങ്ങി പാർത്തു.അവൾ ഒരു പുത്രന്റെ മാതാവായി.യിശ്മായേലിന്റെ ആഗമനം കുടുംബാന്തരീക്ഷത്തെ സന്തോഷഭരിതമാക്കി.ഏതാണ്ടു 14 വർഷക്കാലം അങ്ങനെ കടന്നുപോയി.വാഗ്ദത്ത സന്തതി യിശ്മായേൽ തന്നെയാണു എന്നു ധരിച്ചു സംതൃപ്തരായി വസിച്ചു.പതിമൂന്നാം വർഷത്തിൽ അബ്രഹാമിനു 99 വയസ്സുള്ളപ്പോൾ യഹോവ വീണ്ടു പ്രത്യക്ഷനായി തന്റെ അരുളപ്പാടു അറിയിച്ചു.അതു അബ്രഹാമിന്റെ ജീവിതത്തെ ഒരു പുതിയ വഴിത്താരയിലേക്കു നയിച്ചു .അബ്രഹാമിനെ ബഹുജാതികളുടെ പിതാവാക്കി യഹോവ ഒരു നിയമം നിശ്ചയിച്ചു.ആ നിയമത്തിന്റെ അടയാളമായി പരിച്ഛേദന ഏർപ്പെടുത്തി.അബ്രഹാം 99-ാം വയസ്സിലും യിശ്മായേൽ 13-ാം വയസ്സിലും പരിച്ഛേദന ഏറ്റു.അബ്രാമിന്റെ പേരു അന്നു മുതൽ അബ്രഹാമെന്നും സാറായിയുടെ പേരു സാറായെന്നും ആയി.അബ്രഹാമിന്റെ പേരിനോടു ഒരക്ഷരം കൂട്ടിച്ചേർത്തപ്പോൾ സാറായിയുടെ പേരിൽ ഒരക്ഷരം കുറയ്ക്കുകയും ചെയ്തു.അബ്രഹാമിന്റെ വിശ്വാസത്തെ ദൈവം അംഗീകരിക്കുകയും സാറായുടെ കുറവുകളെ പരിഹരിക്കുകയും ചെയ്തതിലൂടെയാണു കാലവിളംബമെന്യേ വാഗ്ദത്തസന്തതി ജനിച്ചതു എന്നു ഇതു സൂചിപ്പിക്കുന്നു എന്നു വേണമെങ്കിൽ വ്യാഖ്യാനിക്കാം.അതിനുശേഷമാണല്ലോ യിസഹാക്കിനെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാടു ഉണ്ടായതു.
മമ്രേയുടെ തോപ്പിൽ വച്ചു യഹോവയുടെ ദൂതൻ പ്രത്യക്ഷപ്പെട്ടു അടുത്ത വർഷം ഈ സമയത്തു സാറായ്ക്കു ഒരു മകനുണ്ടാകും എന്നു ഉറപ്പു നൽകി.അവർക്കു രണ്ടുപേർക്കും അതു വിശ്വസിക്കുവാൻ കഴിഞ്ഞില്ല.ദൂതൻ അറിയച്ചതുപോലെ അവർക്കു ഒരു മകൻ ജനിച്ചു.അവരുടെ സന്തോഷം അതിരില്ലാത്തതായി.എന്നാൽ അതു പിന്നെയും പരീക്ഷകൾക്കു വഴിയൊരുക്കയാണു ഉണ്ടായതു.
അബ്രഹാം ഒരു കുടുംബനാഥൻ എന്ന നിലയിൽ വീണ്ടും പരീക്ഷിക്കപ്പെടുന്നു.യഹോവയുടെ വാഗ്ദത്ത നിവൃത്തി യിസഹാക്കിൽ ദർശിച്ചു ഇരുവരും സന്തോഷിച്ചു. എന്നാൽ ആ സന്തോഷത്തിനു ആയുസ്സു കുറവായിരുന്നു.യിസഹാക്കിനേയും യഹോവയുടെ ഉടമ്പടിയിൽ പങ്കാളിയാക്കി കൊണ്ടു എട്ടാം ദിവസം പരിച്ഛേദന നൽകി.അവന്റെ മുലകുടി മാറിയപ്പോൾ അബ്രഹാം ഒരു വരുന്നു കഴിച്ചു. എന്നാൽ സാറായിയുടെ സ്വഭാവത്തിൽ വീണ്ടും ചെറിയ മാറ്റമുണ്ടാകുന്നു. ദാസിയുടെ മകൻ തന്റെ മകനോടൊപ്പം പാർക്കുന്നതു സാറായ്ക്കു അനിഷ്ടമായി. അവൾ അബ്രഹാമിനോടു ദാസിയേയും മകനേയും പുറത്താക്കി കളയാൻ ആവശ്യപ്പെടുന്നു.ദാസിയുടെ മകൻ തന്റെ മകനോടൊപ്പം അവകാശിയാകാൻ പാടില്ലായെന്നു സാറാ നിർബ്ബന്ധിക്കുന്നു ഇതു അബ്രഹാമിനെ ദുഃഖിപ്പിക്കുന്നു.
സാറായുടെ സ്വഭാവത്തിൽ ഉണ്ടയ ഈ മാറ്റം അവളിൽ അല്പം കളങ്കം ചാർത്തുന്നില്ലേയെന്നു സംശയിക്കണം.എന്തുകൊണ്ടു സാറാ ഇങ്ങനെ ഒരു നിലപാടു എടുത്തു ? രണ്ടു കാര്യങ്ങൾ നമുക്കു അവിടെ കാണാം.ഉല്പഃ 21;9 ൽ ഇങ്ങനെയാണു കാണുന്നതു. ''മിസ്രയീമ്യദാസി ഹാഗാർ അബ്രഹാമിനു പ്രസവിച്ച മകൻ പരിഹാസി എന്നു കണ്ടു.'' എന്നതാണു ഒന്നാമത്തെ കാര്യം.ഹാഗാറിനെ അബ്രഹാമിനു നൽകികൊണ്ടു സാറാ പറഞ്ഞതു ഇതിനോടു ചേർത്തു വായിക്കണം. ഉല്പഃ 16 ;2 ''പക്ഷെ ,അവളാൽ എനിക്കു മകൻ ലഭിക്കും.'' എന്നാണു ഇവിടെ പറയുന്നതു. പിന്നീടു ഈ ഭാഗത്തു വരുമ്പോൾ യിസഹാക്കു അബ്രഹാമിന്റെ മകൻ മാത്രമായി. സാറായുടെ മനോഭാവത്തിലെ മാറ്റം ഇവിടെ വ്യക്തമാകുന്നു.ഈ മാറ്റത്തിന്റെ പ്രത്യേകത കുറേക്കൂടെ വ്യക്തമാകുന്നതും സാറായുടെ സങ്കുചിത മനോഭാവം ശരിക്കു പ്രകടമാകുന്നതും അതിന്റെ ഇംഗ്ളീഷു തർജ്ജുമയിലാണു. ശ്രദ്ധിക്കുകഃ But Sarah saw the son of Hagar the Egyptian , who had borne to Abraham playing with her son.തന്റെ മകൻ ( അബ്രഹാമിനു ഒരു അവകാശവുമില്ലെന്നു തോന്നും ) ദാസിയുടെ മകനോടൊപ്പം കളിക്കുന്നതു കണ്ടതാണു സാറായെ ചൊടിപ്പിച്ചതു.സാറായുടെ മനസ്സു മുഴുവൻ ഈ വാക്കുകളിൽ പ്രതിഫലിച്ചിരിക്കുന്നു.യിശ്മായേൽ ഹാഗാറിന്റെ മകനാണെങ്കിലും തന്റെ ഭർത്താവിന്റെ മകനാണെന്നും ,ആ വിധത്തിൽ യിസഹാക്കിന്റെ ജ്യേഷ്ഠനാണെന്നുമുള്ള സത്യം അംഗീകരിക്കുവാൻ സാറായ്ക്കു കഴിയുന്നില്ല.മകനോടുള്ള അമിത സ്നേഹം അവളുടെ കണ്ണു കുരുടാക്കി കളഞ്ഞു. തന്റെ മകനു മാത്രം അവകാശപ്പെട്ട പിതൃസ്വത്തു ദാസിയുടെ മകനു കൂടെ പകുത്തുകൊടുക്കേണ്ടി വരിക, സാറായ്ക്കു ചിന്തിക്കുവാൻ കൂടി കഴിയുന്നല്ല.ഉല്പഃ 21; 10 ൽ സാറാ അബഹാമിനോടു പറയുന്നു.'ഈ ദാസിയുടെ മകൻ എന്റെ മകൻ യിസഹാക്കിനോടു കൂടെ അവകാശിയാകരുതു.'തികച്ചും സ്വർത്ഥമതിയായ ഒരു സ്ത്രീയായി സാറാ ഇവിടെ തരം താഴുന്നു. യിസഹാക്കു ജനിക്കുന്നതു വരെ സാറാ യിസഹാക്കിനെ വാഗ്ദത്ത സന്തതിയായി കണ്ടു,,നേരത്തെ അബ്രഹാമിനോടു പറഞ്ഞതു പോലെ സ്വന്തം മകനായി കരുതി യിശ്മായേലിനെ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്തിരിക്കാം.തനിക്കു ജനിച്ച പുത്രനാണു വാഗ്ദത്ത സന്തതി എന്ന അറിവു അതുവരെയുള്ളതെല്ലാം മറക്കാൻ ഇടയാക്കി.എന്തുകൊണ്ടുസാറാ ഇങ്ങനെയായി എന്ന ചോദ്യത്തിനു അതാണു ദൈവപദ്ധതി എന്നു മാത്രമായിരിക്കും ഉത്തരമെങ്കിലും സാറായുടെ ചെയ്തിയെ സാധൂകരിക്കുവാൻ അതു മതിയായ തെളിവല്ല.
ദാസിയുടെ മകനാണെങ്കിലും ,തനിക്കു സാറായിൽ ജനിച്ച യിസഹാക്കിനു തുല്യനാകുകയില്ലെങ്കിലും തന്റെ മൂത്ത പുത്രനായി മനസ്സിൽ പ്രതിഷ്ഠിച്ചു താലോലിച്ചു വളർത്തിയ യിശ്മായേലിനെ ഉപേക്ഷിക്കുക അബ്രഹാമിനു ചിന്തിക്കുവാൻ പോലും കഴിയുമായിരുന്നില്ല. സാറായുടെ ആവശ്യത്തെക്കുറിച്ചുള്ള അബ്രഹാമിന്റെ പ്രതികരണം ''തന്റെ മകൻ നിമിത്തം ഈ കാര്യം അനിഷ്ടമായി.'' എന്നാണു വി.വേദപുസ്തകം രേഖപ്പെടുത്തിയിരിക്കുന്നതു.ഇവിടെയും അബ്രഹാം ഒരു വലിയ പ്രതിസന്ധിയിലാണു.എന്നാൽ അവിടെയും യഹോവ പരിഹാരകനായി എത്തുന്നു.യഹോവ അബ്രഹാമിനോടു അരുളിച്ചെയ്തു.'' ബാലന്റെ നിമിത്തവും ദാസിയുടെ നിമിത്തവും നിനക്കു അനിഷ്ടം തോന്നരുതു, സാറാ നിന്നോടു പറഞ്ഞതിലൊക്കെയും അവളുടെ വാക്കു കേൾക്ക, യിസഹാക്കിൽ നിന്നുള്ളവരല്ലേ നിന്റെ സാക്ഷാൽ സന്തതിയെന്നു വിളിക്കപ്പെടുക.'' തനിക്കു അനിഷ്ടകരമാണെങ്കിലും യഹോവ കല്പിച്ചാൽ പിന്നെ അബ്രഹാം ഒന്നും ചിന്തിക്കാറില്ല., പൂർണ്ണമായി അനുസരിക്കും. ഹാഗാറിനേയും മകനേയും ഭവനത്തിൽ നിന്നു പറഞ്ഞയച്ചു.സാറാ പറഞ്ഞതിലൊക്കെയും അവളുടെ വാക്കു കേൾക്ക എന്ന അരുളപ്പാടു ,ഭാര്യയുടെ വാക്കു കേട്ടു അതിനനുസരണമായിട്ടാണു ഭർത്താക്കന്മാർ ജീവിക്കേണ്ടതു എന്നു ധരിക്കുവാൻ ഇടയാക്കിയെന്നു വരാം.എന്നാൽ എല്ലാകാര്യത്തിലും ഭാര്യയുടെ വാക്കാണു അവസാന വാക്കു എന്നു അതിനു അർത്ഥമില്ല.ഹാഗാറിന്റേയും യിശ്മായേലിന്റേയും കാര്യത്തിൽ സാറായുടെ വാക്കു കേൾക്കണമെന്നാണു യഹോവ അരുളിച്ചെയ്തതു.എന്നു ആ വാക്യത്തിന്റെ ആദ്യഭാഗവും അവസാന ഭാഗവും ശ്രദ്ധിച്ചാൽ മനസ്സിലാകും.. അതുകൊണ്ടു ഭാര്യയുടെ വാക്കു അവഗണിക്കണമെന്നല്ല, ഉചിതമായതു സ്വീകരിക്കണമെന്നു മാത്രമാണു അർത്ഥം. ഇവിടെ യിശ്മായേലിനെ ഒരു ജാതിയുടെ തലവനാക്കുക എന്ന ദൈവത്തിന്റെ പദ്ധതി നടപ്പിലാകുവാൻ ഇതു അനിവാര്യമാണു. അതിനു ചിലപ്പോൾ നമുക്കു അനിഷ്ടകരുവും ബുദ്ധിക്കു നിരക്കാത്തതുമായ കാര്യങ്ങൾ ചെയ്യേണ്ടതായിവരുമെന്നു ഈ സംഭവം വ്യക്തമാക്കുന്നു.
കുടുംബജീവിതത്തിൽ ഒരു ഭർത്താവു എല്ലാകാര്യങ്ങളും ഭാര്യയുടെ അഭിപ്രായം അറിഞ്ഞു അതിൻ പ്രകാരം വേണം പ്രവർത്തിക്കേണ്ടതു എന്നു തീർത്തു പറയുവാൻ കഴിയുമോ എന്നു ചിന്തിക്കേണ്ടതാണു. യിസഹാക്കിനെ ബലയർപ്പിക്കുവാൻ കൊണ്ടുപോയ സന്ദർഭം ഇതിനു തെളിവാണു.അബ്രഹാം യഹോവയുടെ അരുളപ്പാടു അനുസരിച്ചു യിസഹാക്കിനെ ബലിയർപ്പിക്കുവാൻ കൊണ്ടു പോകുമ്പോൾ ഭാര്യയായ സാറായോടു അഭിപ്രായം ചോദിച്ചില്ലെന്നു മാത്രമല്ല, അവളോടു പറയുകപോലും ചെയ്തില്ലായെന്നു ഊഹിക്കാവുന്നതാണു.സാറായുടെ സ്വഭാവം ശരിക്കു മനസ്സിലാക്കിയ ഒരു ഭർത്താവു എന്ന നിലയിൽ , ഈ കാര്യം സാറായോടു പറഞ്ഞാൽ യഹോവയുടെ കല്പന അനുസരിക്കുവാൻ കഴിയുകയില്ലായെന്നു അബ്രഹാമിനു അറിയാമായിരുന്നു.ദൈവത്തെക്കാൾ അധികം മറ്റെന്തിനെയെങ്കിലും സ്നേഹിക്കുന്നവൻ ദൈവത്തിനു കൊള്ളാവുന്നവനല്ലെന്ന കർത്താവിന്റെ വാക്കുകൾ ഇവിടെ ശ്രദ്ധാര്ഹമാകുന്നു. അബ്രഹാമിന്റെ വിശ്വാസത്തെ ശോധന ചെയ്ത ഏറ്റം വലിയ പരീക്ഷയിയിരുന്നുവല്ലോ ഇതു. യിസഹാക്കിനെ ബലിയർപ്പിക്കേണ്ടി വന്നിരുന്നുവെങ്കിൽ തിരികെ വന്നു സാറായോടു എന്തു പറയുമായിരുന്നു എന്നു പോലും അബ്രഹാം ചിന്തിച്ചിരുന്നില്ലെന്നതു ആ വിശ്വാസത്തിന്റെ വലിയ തെളിവാണു. ആടു എവിടെ എന്ന യിസഹാക്കിന്റെ നിഷ്കളങ്കമായ ചോദ്യത്തിനു ' യഹോവ കരുതി കൊള്ളും മകനെ.' എന്ന മറുപടി ഈ കാര്യത്തിൽ മാത്രമല്ല, എല്ലാകാര്യത്തിലും അബ്രഹാമിന്റെ ചിന്തയും വിശ്വാസവുമായിരുന്നു.ആറ്റുനോറ്റിരുന്നു ദൈവകൃപയാൽ ലഭിച്ച ഏകജാതനായ മകനെ ബലിയർപ്പിക്കുക എന്ന അതീവ ഗൗരവമുള്ള കാര്യം ഭാര്യയോടു പറയുകപോലും ചെയ്യാതിരുന്നതു ഒരു യഥാർത്ഥ ഭർത്താവിനു ചേരുന്ന പ്രവൃത്തിയാണോ എന്നു സംശയിക്കുന്നതിൽ തെറ്റില്ല.ഭാര്യയേയൊ മകനേയൊ കാൾ അധികം ദൈവത്തെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുക എന്നതാണു ഒരു സത്യവിശ്വാസിയുടെ ധർമ്മം എന്നാണു ഇതു വെളിപ്പെടുത്തുന്നതു.ദൈവത്തോടുള്ള ബന്ധം സുസ്ഥിരമാകുമ്പോഴാണു കുടുംബബന്ധങ്ങൾ കെട്ടുറപ്പുള്ളതും സന്തോഷപ്രദവുമായി തീരുന്നതു.ഒരു ഗൃഹനാഥൻ ഉത്തമ ഗൃഹനാഥൻ ആകുന്നതു.
അബ്രഹാം -ഒരു പിതാവു .
-----------------------------
വിവാഹിതനായ ഒരു പുരുഷന്റെ അദമ്യമായ മോഹമാണു ഒരു പിതാവാകുക എന്നതു.ദൈവം സമാരംഭിച്ച സൃഷ്ടികർമ്മത്തിൽ പങ്കാളിയാകുകയാണല്ലോ പുത്രോല്പാദനത്തിലൂടെ നിർവ്വഹിക്കപ്പെടുന്നതു.മക്കളാകട്ടെ ദൈവം നൽകുന്ന ഒരു അനുഗ്രഹമായിട്ടാണല്ലോ സങ്കീർത്തനത്തിൽ പറയുന്നതു.സങ്കീഃ123; 3 ''നിന്റെ ഭാര്യ വീട്ടിനകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും നിന്റെ മക്കൾ നിന്റെ മേശയ്ക്കു ചുറ്റും ഒലിവു തൈകൾ പോലെയുമിരിക്കും,യഹോവ ഭക്തനായ മനുഷ്യൻ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും.സ്ങ്കീഃ127; 3 ''മക്കൾ യഹോവ നൽകുന്നഅവകശവും ഉദരഫലം അവൻ തരുന്ന പ്രതിഫലവുംതന്നെ.'' കുടുംബം അനുഗ്രഹിക്കപ്പ്ട്ട പൂർണ്ണ കുടുംബമായി തീരുന്നതു മക്കളിലൂടെയാണു.
ഏറ്റം അനുഗ്രഹീതമായ അവസ്ഥയിലേക്കു ഉയർത്തപ്പെടുവാൻ അബ്രഹാം എത്രകാലമാണു ക്ഷമയോടെ കാത്തിരുന്നതു. യിശ്മായേൽ ജനിക്കുമ്പോൾ അബ്രഹാമിനു 86 വയസ്സും യിസഹാക്കു ജനിക്കുന്നതു 100-ാം വയസ്സിലുമായിരുന്നു. ദൈവത്തിന്റെ വാഗ്ദത്തം നിവർത്തിക്കപ്പെടുമെന്ന ശുഭിപതിവിശ്വാസത്തോടെ ദീർഘകാലം ക്ഷമയോടെ അബ്രഹാം കാത്തിരുന്നു.അതിനിടയിൽ പല തവണ ഈ വാഗ്ദത്തം ആവർത്തിച്ചതു.ഹാരാനിൽ നിന്നു വിളിച്ചു കാണിപ്പാനിരിക്കുന്ന ദേശത്തേക്കു കൊണ്ടുപോകുമ്പോൾ '' നിന്നിൽ ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.''(ഉല്പഃ12; 3) എന്നും കനാനിൽ എത്തികഴിഞ്ഞു '' നിന്റെ സന്തതിക്കു ഈ ദേശം കൊടുക്കും.'' (ഉല്പഃ12; 7) എന്നും യഹോവ അരുളിച്ചെയ്തു. അബ്രഹാം അതു വിശ്വസിച്ചു കാത്തിരുന്നു. വാഗ്ദത്തം ചെയ്തവൻ വിശ്വസതനാണെന്നു ഉറച്ചു വിശ്വസിച്ചതിനാൽ വാഗ്ദത്തം താമസിക്കുന്നതിൽ പരാതിപ്പെടുകയോ പരിഭവിക്കുകയോ ചെയ്തില്ല. ഒരു സന്ദർഭത്തിലല്ലാതെ മറ്റൊരിടത്തും ഈ കാര്യത്തിൽ അബ്രഹാം പരിഭവിച്ചതായി കാണുന്നില്ല.ഉല്പഃ15; 2,3 വാക്യങ്ങൾ. ''ദർശനത്തിൽ യഹോവ പ്രത്യക്ഷപ്പെട്ടു അബ്രഹാമിനോടു , അബ്രഹാമേ, നീ ഭയപ്പെടേണ്ട, ഞാൻ നിന്റെ പരിചയും നിന്റെ അതി മഹത്തായ പ്രതിഫലവും ആകുന്നു.എന്നു പറഞ്ഞു.'' അതിന്നു അബ്രഹാം ''കർത്താവായ യഹോവേ, നീ എനിക്കു എന്തു തരും ? ഞാൻ മക്കളില്ലാത്തവനായിരിക്കുന്നുവല്ലോ ; എന്റെ അവകാശി ദേമ്മശേക്കുകാരനായ ഈ ഏലയാസർ അത്രേ.'' എന്നു പറഞ്ഞു.മക്കളില്ലാത്തതിന്റെ മനോവ്യഥ മുഴുവൻ ആ വാക്കുകളിൽ വായിച്ചെടുക്കുവാൻ കഴിയും അതു ഒരു പരിഭവമോ പരാതിയോ ആയിട്ടല്ല, തന്റെ ദുഃഖം അതിന്റെ തീവ്രതയോടെ ദൈവസന്നിധിയിൽ അബ്രഹാം ഇറക്കി വെയ്ക്കുകയായിരുന്നുചെയ്തതു.ഒരു പിതാവിന്റെ മക്കളെക്കുറിച്ചുള്ള പ്രധാന ദൗത്യം എന്താണെന്നു അബ്രഹാമിൽ നമുക്കു കാണാവുന്നതാണു. മകൻ ജനിക്കുന്നതിനു മുമ്പു മുതൽ അവനുവേണ്ടി പ്രാർത്ഥിക്കണമെന്നതത്രേ അതു. എത്രനാൾ കാത്തിരുന്നു കണ്ണുനീരോടെ പ്രാർത്ഥിക്കുന്നു അത്രയും അനുഗ്രഹീതനായ ഒരു പുത്രനെ ലഭിക്കും എന്നതിന്റെ തെളിവാണു യിസഹാക്കു..കണ്ണുനീരോടെയും നുറുങ്ങിയ ഹൃദയത്തോടെയുമുള്ള പ്രാർത്ഥന ഉത്തമനായ പുത്രനെ ലഭിക്കുവാൻ ആവശ്യമാണു എന്ന സത്യം ഹന്നായ്ക്കു ജനിച്ച,പ്രവാചകന്മാരിൽ ശ്രേഷ്ടനായ ശമുവേൽ പ്രവാചകൻ തന്നെ ഉദാഹരണമാണു. ഒരു പിതാവിന്റെ ഉത്തരവാദിത്തത്തിൽ പ്രഥമവും പ്രധാനവുമായതു മക്കൾക്കു വേണ്ടി അവരുടെ ജനന ത്തിനു മുമ്പുതന്നെ പ്രാർത്ഥിക്കുക എന്നതാണെന്ന സത്യമാണു ഇതു നമ്മെ പഠിപ്പിക്കുന്നതു.
അബ്രഹാം ഒരു പിതാവായി തീരുന്നതു യിശ്മായേലിന്റെ ജനനത്തോടു കൂടിയാണല്ലോ. ആദ്യകാലം അല്പം പ്രശ്നത്തോടു കൂടിയതായിരുന്നുവെങ്കിലും പിന്നീടു കുറേക്കാലം അതു സന്തോഷം പകരുന്നതുമായിരുന്നു. യിശ്മായേലുമായുള്ള ബന്ധത്തിൽ അബ്രഹാമിൽ ഒരു പിതാവിനെ എങ്ങനെയൊക്കയാണു കാണുന്നതു എന്നതത്രേ നമ്മുടെ ചിന്തയിൽ ആദ്യം കടന്നുവരുന്നതു. ദൈവാശ്രയമുള്ള ഒരു മകനായി അവനെ വളർത്തുന്നതിൽ അബ്രഹാം അതീവ ശ്രദ്ധാലുവായിരുന്നു.എന്നു ചിന്തിക്കുന്നതിൽ തെറ്റില്ല.യഹോവയുടെ കല്പന പ്രകാരം 99- ാം വയസ്സിൽ അബ്രഹാം പരിച്ഛദന സ്വീകരിച്ചപ്പോൾ ദൈവവുമായുള്ള ആ ഉടമ്പടിയിൽ 13 വയസ്സുള്ള യിശ്മായേലിനേയും പങ്കളിയാക്കി പരിച്ഛേദന നൽകുന്നു.. ദാസനോ ദാസിയുടെ മകനോ എന്ന നിലയിൽ അല്ല അവനു പരിച്ഛേദന നൽകിയതു. എന്നു ഉല്പഃ 17; 25 വ്യക്തമാക്കുന്നു. '' അവന്റെ മകനായ യിശ്മായേൽ പരിച്ഛേദന ഏറ്റപ്പോൾ അവനു 13 വയസ്സായിരംന്നു.'' എന്നാണു അവിടെ രേഖപ്പെടുത്തിയിരിക്കുന്നതു.നല്ല ശിക്ഷണത്തിലും ദൈവാശ്രയത്തിലും വളർത്തുക എന്നതു ഒരു പിതാവിന്റെ ഉത്തരവാദിത്തം ആണു. അതിവാത്സല്യം മക്കളെ വഴിതെറ്റിക്കും. അവൻ കൊച്ചുകുഞ്ഞല്ലേ.അവനു ഇപ്പോഴേ പരിച്ഛേദന നൽകണമോ? താൻ 99 -ാം വയസ്സിലല്ലേ പരിച്ഛേദന ഏറ്റതു എന്നൊന്നും അബ്രഹാം ചിന്തിച്ചില്ല.ആദ്ധ്യാത്മിക കാര്യത്തിൽ മക്കളോടുള്ള നമ്മുടെ മനോഭാവം എങ്ങനെയുള്ളതാണെന്നു ഇവിടെ വിലയിരുത്തേണ്ടതാണു.
കാലവിളംബമെന്യേ ദൈവത്തിന്റെ വാഗ്ദത്തം യിശ്മായേലിലല്ല നിവേറുന്നതു എന്നു വ്യക്തമാക്കിക്കൊണ്ടു. വൃദ്ധയും മച്ചിയുമായ സാറായിൽ യിസഹാക്കു ജനിച്ചു. എന്നാൽ യിസഹാക്കിന്റെ ജനനം ഒരു പിതാവെന്നനിലയിൽ അബ്രഹാമിൽ ,മൂത്ത പുത്രനായ യിശ്മായേലിനോടുള്ള വാത്സല്യത്തിലും കരുതലിലും ഒരു കുറവും വരുത്തിയില്ലയെന്നതാണു ശ്രദ്ധാർഹമായ വസ്തുത. യിസഹാക്കിന്റെ ജനനം സാറായിൽ മാറ്റം വരുത്തി.അതു സ്വാഭാവികമാണു.യിശ്മായേൽ തന്റെ മകനല്ല. യാസഹാക്കാകട്ടെ സ്വന്ത മകൻ മാത്രമല്ല ,ദൈവത്തിന്റെ വാഗ്ദത്ത നിവർത്തിയുമാണു.സാറായിൽ വന്ന മാറ്റവും അതിന്റെ ഭവിഷ്യത്തുകളും നാം ചിന്തിച്ചു കഴിഞ്ഞതാണു.സാറായുടെ നിർബ്ബന്ധത്താലും യഹോവയുടെ അരുളപ്പാടു അനുസരുച്ചും, തനിക്കു അനിഷ്ടമായിരുന്നെങ്കിലും ഹാഗാറിനേയും തന്റെ മൂത്ത പുത്രനേയും അബ്രഹാം ഭവനത്തിൽ നിന്നു പറഞ്ഞയച്ചു.അതു ന്യായീകരിക്കാമെങ്കിലും, ഹാഗാറിനേയും യിശ്മായേലിനേയും പറഞ്ഞച്ച രീതി ശ്രദ്ധിക്കുമ്പോൾ അബ്രഹാമിന്റെ യിശ്മായേലിനോടുള്ള സ്നേഹം എത്രമാത്രം ആത്മാർത്ഥത ഉള്ളതായിരുന്നു എന്ന സംശയം ഉളവാകാം.
, , ഉല്പഃ 21 ; 14.''അബ്രഹാം അതികാലത്തെ എഴുന്നേറ്റു അപ്പവും ഒരു തുരുത്തി വെള്ളവും എടുത്തു ഹാഗാറിന്റെ തോളിൽ വെച്ചു,കുട്ടിയേയും കൊടുത്തു അവളെ അയച്ചു. അവൾ പുറപ്പെട്ടു പോയി.'' എന്നിങ്ങനെ ചുരുങ്ങിയ വാക്കുകളിൽ ആ സംഭവം രേഖപ്പെടുത്തിയിരിക്കുന്നു.ഒരു ദിവസത്തേക്കു പോലും മതിയാകാത്ത അപ്പവും വെള്ളവും മാത്രം നൽകി പ്രിയപുത്രനായ യിശ്മായേലിനെ പറഞ്ഞയച്ച അബ്രഹാമിന്റെ പ്രവൃത്തി സാധാരണ ചിന്തയ്ക്കു നിരക്കുന്നതല്ല. ഇത്രയും വാത്സല്യമുള്ള ഒരു പിതാവു ഇങ്ങനെയായിരുന്നോ ചെയ്യേണ്ടതു ? അവന്റെ ഭാവിയെ കുറിച്ചു ഒരു ചിന്തയുമില്ലാതെ നിഷ്കരുണം അബ്രഹാം എന്താണു ഇങ്ങനെ ചെയ്തതു ? സ്നേഹനിധിയായ ഒരു പിതാവായിരുന്നു എങ്കിൽ തന്റെ സമ്പത്തിൽ ഒരു ചെറിയ പങ്കെങ്കിലും അവനു നൽകേണ്ടതായിരുന്നില്ലേ ? എന്തുകൊണ്ടു അബ്രഹാം അങ്ങനെ പ്രവർത്തിച്ചു എന്നതു ഗൗരവമായി ചിന്തിക്കേണ്ടതാണു. പല ഉത്തരങ്ങൾ നമ്മുടെ ബുദ്ധിയുപയോഗിച്ചു കണ്ടെത്തുവാൻ കഴിഞ്ഞെന്നു വരാം.അതെല്ലാം ശരിയാകണമെന്നുമില്ല.ഇതിലെല്ലാം നമ്മുടെ സാധാരണ ബുദ്ധിക്കു നിരക്കാത്ത ചില ദൈവികപദ്ധതികൾ ഒളിഞ്ഞു കിടപ്പുണ്ടു.അതു കണ്ടെത്തിയാൽ മാത്രമേ ഇതിന്റെ ശരിയായ ഉത്തരം ഗ്രഹിക്കുവാൻ കഴിയൂ.
യഹോവ അബ്രഹാമിനോടു ഇവിടെ എന്തു നിലപാടാണു സ്വീകരിക്കേണ്ടതു എന്നു പറഞ്ഞ വാക്കുകൾ ശ്രദ്ധിച്ചാൽ ചില ഉത്തരം തെളിഞ്ഞു വരും. ഉല്പഃ21 ; 12. ''സാറാ നിന്നോടു പറഞ്ഞതിലൊക്കെയും അവളുടെ വാക്കു കേൾക്ക; യിസഹാക്കിൽ നിന്നുള്ളവരല്ലോ നിന്റെ സന്തി എന്നു വിളിക്കപ്പെടുന്നതു.''സാറായിയുടെ വാക്കു കേൾക്ക എന്നു പറഞ്ഞിരിക്കുന്നതിനാൽ സ്വത്തിന്റെ അവകാശി യിസഹാക്കു മാത്രം ആണെന്നു ധ്വനിക്കുന്നു.'ദാസിയുടെ മകൻ എന്റെ മകൻ യിസഹാക്കിനോടു കൂടെ അവകാശി ആകരുതു ' എന്നാണല്ലോ സാറാ പറഞ്ഞതു. മാത്രമല്ല,'യിസഹാക്കിൽ നിന്നു ജനിക്കുന്നവരാണു സാക്ഷാൽ അവകാശി എന്ന യഹോവയുടെ വാക്കുകളനുസരിച്ചും സ്വത്തു യിസഹാക്കിനുള്ളതാണു.പിതൃസ്വത്തു യഥാർത്ഥ പുത്രന്മാർക്കു മാത്രം അവകാശപ്പെട്ടതുമാണു. ഇതെല്ലാം അബ്രഹാമിന്റെ പ്രവൃത്തിയെ സാധൂകരിക്കുവാൻ പ്രേരിപ്പിക്കന്നു എങ്കിലും , അപ്പവും വെള്ളവും മാത്രം കൊടുത്തു വിട്ടതിനെ ന്യായീകരിക്കുവാൻ പ്രയാസമാണു.ഒന്നും കൊടുക്കരുതു എന്നു സാറായും യഹോവയും പറഞ്ഞിട്ടില്ലായെന്നു വാദിക്കാവുന്നതാണു.എന്തുകൊണ്ടു അബ്രഹാം ഇങ്ങനെ ചെയ്തു എന്ന ചോദ്യം പിന്നെയും ഇവിടെ അവശേഷിക്കുന്നു.
ഏതായാലും യിസഹാക്കിനെ പറഞ്ഞുവിട്ടേ മതിയാകു.അതിനു ശേഷവും ഒരു കുടുംബകലഹം ഈ വിഷയം പറഞ്ഞു ഉണ്ടാകുമെന്നു ഭയന്നാണോ അബ്രഹാം ഇങ്ങനെ പ്രവർത്തിച്ചതു എന്നു വേണമെങ്കിൽ സംശയിക്കാം സ്വത്തിന്റെ ഒരു പങ്കു യിശ്മായേലിനു കൊടുത്താൽ അതു സാറായ്ക്കു അനിഷ്ടമായി എന്നു വരാം.ഏതായാലും യിശ്മായേൽ പോകുന്നു. ഇനിയും സാറായോടും യിസഹാക്കിനോടമൊപ്പമാണു ആയുഷ്ക്കാലം മുഴുവൻ ജീവിക്കേണ്ടതു.അതിനാൽ സാറായെ പിണക്കാതിരിക്കുന്നതാണു നല്ലതു എന്ന പ്രായോഗിക ബുദ്ധിയാണോ ഇതിനു അബ്രഹാമിനെ പ്രേരിപ്പിച്ചതു. ഭാര്യയെ പ്രീതിപ്പെടുത്താൻ സ്വന്ത മനസ്സാക്ഷിക്കു നിരക്കാത്ത ,നീതിപൂർവ്വമല്ലായെന്നു തനിക്കു ബോദ്ധ്യമുള്ള പ്രവൃത്തി ചെയ്യുന്ന ഒരാളായി അബ്രഹാമിനെ കാണുന്നതു ശരിയല്ല. ഭാര്യയെ ഭയന്നു ചെയ്യേണ്ട കാര്യം ചെയ്യാതിരിക്കുന്ന ഒരാളല്ല അബ്രഹാം എന്നു യിസഹാക്കിനെ ബലിയർപ്പിക്കുവാൻ കൊണ്ടു പോയ സന്ദർഭം തന്നെെ തെളിവാണു.
ഇതിനെല്ലാം ശരിയായ ഒരു ഉത്തരം മാത്രമേയുള്ളു. വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനാണു എന്ന അബ്രഹാമിന്റെ അടിയുറച്ച വിശ്വാസം മാത്രമാണു അതിനു കാരണം. യഹോവയുടെ അരുളപ്പാടിൽ സംശയലേശമില്ലാതെ വിശ്വസിക്കുന്ന ഒരാളാണു അബ്രഹാമെന്നു അദ്ദേഹത്തിന്റെ ജീവിതം മുഴുവൻ വ്യക്തമാക്കുന്നു.പിതൃഭവനം ഉപേക്ഷിച്ചു കാണിപ്പാനിരിക്കുന്ന ദേശമേതാണെന്നും എത്രനാൾ അതിനു വേണ്ടി കാത്തിരിക്കണമെന്നും ഒരു നിശ്ചയവുമില്ലാതെ ഇറങ്ങി പുറപ്പെട്ടതു തന്നെ അതിനു മതിയായ തെളിവാണു. യിശ്മായേലിനെ കുറിച്ചുള്ള യഹോവയുടെ അരുപ്പാടിൽ അബ്രഹാം പരിപൂർണ്ണമായി വിശ്വസിച്ചതു കൊണ്ടാണു ഇങ്ങനെ ചെയ്തതു. യഹോവയുടെ വാക്കുകൾ ശ്രദ്ധിക്കുകഃഉല്പഃ 21 ; 12.'' ദാസിയുടെ മകനേയും ഞാൻ ഒരു ജാതിയാക്കും, അവൻ നിന്റെ സന്തതിയല്ലോ.'' യഹോവ കരുതിക്കൊള്ളും എന്നു ഉറച്ചു വിശ്വസിച്ച അബ്രഹാം മകനായ യിശ്മായേലിനെ യഹോവയുടെ കരങ്ങളിൽ നൽകുകയാണു ഇവിടെ ചെയ്തതു. താൻ പാതി ദൈവം പാതി എന്ന ചിന്താഗതിക്കാരനല്ല; താൻ ഒന്നുമില്ല ദൈവമാണു മുഴുവനും എന്ന വിശ്വാസക്കാരനാണു അബ്രഹാം.താൻ എത്ര നൽകിയാലും അപ്പം പോലെയും വെള്ളം പോലെയും തീർന്നു പോകുന്നതാണു എന്നു അബ്രഹാം മനസ്സിലാക്കിയിരുന്നു. അക്ഷയമായ സമ്പാദ്യം സർവ്വശക്തനായ യഹോവ മാത്രമാണെന്നു സ്വജീവിതത്തിലൂടെ തിരിച്ചറിഞ്ഞ അബ്രഹാമിന്റെ വലിയ വിശ്വാസമാണു ഈ പ്രവൃത്തിയിലൂടെ പ്രകടമാകുന്നതു.ഒരു പിതാവിനു തന്റെ മക്കൾക്കു നൽകാവുന്ന, നൽകേണ്ട, ഏറ്റവും വലിയ സമ്പാദ്യം സ്നേഹവാനായ സ്വർഗ്ഗസ്ഥപിതാവിനെ സ്വജീവിതത്തിലൂടെ അവർക്കു പകർന്നു കൊടുക്കുകയാണുഎന്ന സത്യം നാം ഇവിടെ തിരിയേണ്ടതാണു..
ഈ സന്ദർഭത്തിൽ പ്രകടമാകുന്ന ഹാഗാറിന്റെ പ്രതികരണവും നാം ശ്രദ്ധിക്കേണ്ടതാണു. യാതൊരു എതിർപ്പും കൂടാതെയാണു ഹാഗാർ മകനേയും കൂട്ടി പുറപ്പെടുന്നതു.താൻ ദാസിയായതുകൊണ്ടു തനിക്കും തന്റെ മകനും അവിടെ ഒരു അവകാശവും ഇല്ലായെന്നു അറിഞ്ഞിട്ടാണു ഹാഗാർ പ്രതികരിക്കാതിരുന്നതു എന്നു പറയുവാൻ കഴിയുമോ ? താൻ പറഞ്ഞിട്ടോ തന്റെ ആഗ്രഹപ്രകാരമോ അല്ല അബ്രഹാമിന്റെ ഭാര്യയായതും അബ്രഹാമിന്റെ മകന്റെ അമ്മയായതുമെന്നു അവൾക്കു വാദിക്കാമായിരുന്നു.അതിനുഉത്തരവാദികളായവരാണു ശിക്ഷിക്കപ്പെടേണ്ടതു,നിരപരാധികളായ തങ്ങളല്ല എന്നും അവൾക്കു പറയാമായിരുന്നു.ഈ സാഹചര്യത്തിൽ വെറും കൈയ്യോടെ തങ്ങളെ പറഞ്ഞു വിടുന്നതിൽ ഏതൊരാളും പ്രതിഷേധിക്കുക സ്വാഭാവികമാണു. 'എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു,ദൈവമേ നീ എന്നെ കാണുന്നു എന്നു ദൈവത്തിനു ഒരു പുതിയ പേരുനൽകി അബ്രഹാമിന്റെ ഭവനത്തിൽ തിരികെ ചെന്നു അടങ്ങി പാർത്ത ഹാഗാറിൽ വന്നുചേർന്ന ദൈവോചിതമായ മാറ്റവും ദൈവത്തിലുള്ള വിശ്വാസവുമാണു അതിനു കാരണമെന്നു പറയാം.'നിന്റെ സന്തതിയെ ഞാൻ ഒരു വലിയ ജാതിയാക്കും 'എന്ന ദൈവത്തിന്റെ വാഗ്ദത്തം നിറവേറുവാൻ ഇതു ആവശ്യമാണു എന്നു ഹാഗാർ മനസ്സിലാക്കിയിരുന്നു എന്നു ചിന്തിക്കുന്നതിൽ തെറ്റില്ല.അവിടെ പാർത്തിരുന്നെങ്കിൽ അബ്രഹാമിന്റേയും സന്തതി പരമ്പരകളുടേയും അടിമകളായി തന്നെ കഴിയേണ്ടതായി വരുമായിരുന്നു.ഒരു ജാതിയായി പരിണമാക്കുമായിരുന്നില്ല.ഹാഗാറിനേയും ദൈവത്തിന്റെ വാഗ്ദത്തപ്രകാരം മകനെ വളർത്തിയ ഒരു മാതാവായി കാണേണ്ടതാണു.
യിശ്മായേൽ എന്ന തന്റെ മകനുമായുള്ള ബന്ധത്തിൽ അബ്രഹാം ഒരു പിതാവെന്ന നിലയിൽ തന്റെ ഉത്തരവാദിത്തങ്ങൾ പൂർണ്ണമായി നിർവ്വഹിച്ചു എന്നു പറയുവാൻ കഴിയും.യിശ്മായേലിനു ഒന്നും കൊടുക്കാതെ വിട്ടതിന്റെ ന്യായവും കാരണവും നാം വിലയിരുത്തി കഴിഞ്ഞതാണല്ലോ.യിശ്മായേലിന്റെ ഹൃദയത്തിൽ അബ്രഹാം ഒരു വാത്സല്യനിധിയായ ഒരു പിതാവും; അതിലപ്പുറം തന്റെ ജീവിതത്തെ കരുപിടിപ്പിച്ച ഉത്തമ മാതൃകാപുരുഷനുമായിരുന്നു എന്നു പിന്നീടു നടന്ന രണ്ടു സംഭവങ്ങൾ വ്യക്തമാക്കുന്നു.
ജീവിതത്തിൽ വന്നുചേരുന്ന പ്രതിസന്ധികളിലുംപ്രശ്നങ്ങളിലും ദുഃഖാനുഭവങ്ങളിലും എങ്ങനെയാണു വർത്തിക്കേണ്ടതു എന്നു പതിനാലു വർഷത്തെ അപ്പനോടൊപ്പമുള്ള ജീവിതത്തിൽ അപ്പനിൽ നിന്നു യിശ്മായേൽ സ്വായത്തമാക്കിയിരുന്നു എന്നു ഉല്പഃ21 ;16, 17 വാക്യങ്ങൾ വെളിവാക്കുന്നു.അല്പം അപ്പവും ഒരു തുരുത്തി വെള്ളവുമായി ഇറങ്ങി തിരിച്ച ഹാഗാർ ,അതെല്ലാം തീർന്നു വശന്നു വലഞ്ഞു തളർന്ന മകനെ കണ്ടു നിരാശ പൂണ്ടു മകന്റെ മരണം കാണാൻ പ്രാപ്തിയില്ലാതെ അവനെ ഒരു കുറുങ്കാട്ടിൽ ഇട്ടിട്ടു മാറിപ്പോയി പൊട്ടിക്കരയുന്നു. യിശ്മായേൽ എന്ന ബാലനാകട്ടെ , അവൻ കിടന്നിടത്തു കിടന്നു നിലവിളിച്ചു. ഈ കരച്ചിലിനും നിലവിളിക്കും ഒരു പ്രാർത്ഥനയുടെ സ്വരം ഉണ്ടായിരുന്നു. സ്വജീവിതാനുഭവങ്ങളിലൂടെ ദൈവം നല്ലവനെന്നു രുചിച്ചറിഞ്ഞ ഹാഗാരിന്റെ കരച്ചിലല്ല,നിഷ്കളങ്കമായ ഹൃദയത്തിൽ നിന്നും ഉയർന്നു വന്ന യിശ്മായേലിന്റെ നിലവിളിയുടെ ശബ്ദമാണു യഹോവ കേട്ടതെന്നു 17- ാം വാക്യത്തില്‍ പറഞ്ഞിരിക്കുന്നു.'ദൈവം ബാലന്റെ നിലവിളി കെട്ടു.' ഹാഗാറിന്റെ പൊട്ടിക്കരച്ചിൽ ശ്രദ്ധിക്കാതെ യിശ്മായേലിന്റെ നിലവിളി മാത്രം യഹോവ കേൾക്കാൻ കാരണമെന്താണു എന്നു ചിന്തിക്കുമ്പോൾ യിശ്മായേൽ എന്ന മകനിലുള്ള പിതാവായ അബഹാമിന്റെ സ്വാധീനം എത്ര വലിയതാണു എന്നു ബോദ്ധ്യമാകുന്നതു.
ഹാഗാറിന്റെ പൊട്ടിക്കരച്ചിലിൽ ദൈവസന്നധിയിൽ തന്റെ സങ്കടം പകരുക മാത്രമായിരുന്നില്ല എന്നു ഊഹിക്കാവുന്നതാണു. ആ കരച്ചിലിൽ പരാതിയുടേയും പരിഭവത്തിന്റേയും ആവലാതിയുടേയും സ്വരം കേൾക്കാൻ കഴിയും സാധാരണ ഭാഷയിൽ പറഞ്ഞാൽ അവൾ പതം പറഞ്ഞായിരിക്കും കരഞ്ഞതു. കഴിഞ്ഞകാല ജീവിതത്തിലെ ഓരോ അനുഭവങ്ങളും എണ്ണിയെണ്ണി പറഞ്ഞു,യഹോവ എന്നോടു എന്തിനു ഇങ്ങനെ ചെയ്തു ; ഇങ്ങനെ ഒരവസാനത്തിനായിട്ടാണോ മരണത്തിന്റെ മുഖത്തു നിന്നു എന്നേയും എന്റെ മകനേയും വീണ്ടെടുത്തതു; അന്നു തന്ന വാഗ്ദത്തങ്ങൾ എല്ലാം എവിടെ? എന്നിപ്രകാരം അനേകം ചോദ്യങ്ങളും പരാതികളും പരിഭവങ്ങളും ഹാഗാറിന്റെ അധരങ്ങളിൽ നിന്നു ഈ കരച്ചിലിനോടൊപ്പം ഉതിർന്നു വീണിരിക്കാം.എന്നാൽ പ്രശ്നങ്ങളും ദുഃഖങ്ങളും കടന്നു വരുമ്പോൾ അവയെല്ലാം,പരാതികൂടാതെ ,ദൈവകരങ്ങളിൽ സമർപ്പിച്ചു,ദൈവം ഇടുപെടുന്ന സന്ദർഭത്തിനായി ക്ഷമയോടെ കാത്തിരുന്ന പിതാവിന്റെ വലിയ മാതൃക യിശ്മായേൽ ഇവിടെ പിൻപറ്റിയെന്നു ചിന്തിക്കുന്നതിൽ തെറ്റില്ല.തന്റെ സങ്കടം അതേപടി ദൈവസന്നിധിയിൽ പകരുകയാണു ഈ നിലവിളിയിലൂടെ യിശ്മായേൽ ചെയ്തതു. ഹൃദയം പകരുന്ന പ്രാർത്ഥനയായി ആ കരച്ചിൽ മാറിയതു കൊണ്ടു തന്നെയാണു അവന്റെ കരച്ചിൽ യഹോവ കേട്ടതും കരുണ ചൊരിഞ്ഞതും. അബ്രഹാം യിശ്മായേലിനു ദൈവത്തോടുള്ള ബന്ധത്തിൽ ഉത്തമ മാതൃക കാട്ടിക്കൊടുത്ത ഒരു പിതാവായി ഇവിടെ വെളിപ്പെടുന്നു.
തനിക്കൊന്നുംനൽകാതെ വെറും കൈയ്യായി തന്നെയും തന്റെ മാതാവിനേയും ഉപേക്ഷിച്ച പിതാവിന്റെ ചെയ്തിയെ കുറിച്ചു ഗൗരവമായി ചിന്തിക്കുവാൻ തക്ക പ്രായം അന്നു ഇല്ലായിരുന്നു എങ്കിലും വളർച്ചയുടെ കാലഘട്ടങ്ങളിൽ യിശ്മായേൽ അതു തിരിച്ചറിഞ്ഞിട്ടുണ്ടാവാം.എങ്കിലും ശൈശവ ബാല്യ കൗമാരപ്രായങ്ങളിൽ അപ്പനിൽ നിന്നും അനുഭവിച്ച സ്നേഹവും വാത്സല്യവും കരുതലും മങ്ങാതെ എന്നും മനസ്സിൽ നിന്നു മാഞ്ഞുപോകാതെ തളംകെട്ടി നിൽക്കാൻ തക്കവണ്ണം പര്യാപ്തമായിരുന്നതിനാൽ അവന്റെ ഹൃദയത്തിൽ അപ്പനോടു വിരോധമോ പകയോ വിദ്വേഷമോ അനിഷ്ടമോ ഉണ്ണായിരുന്നില്ല എന്നു ചിന്തിക്കാവുന്നതാണു.അപ്പനെ അവൻ എന്നാളും സ്നേഹിച്ചിരുന്നു എന്ന സത്യം ഉല്പഃ 25; 9 വ്യക്തമാക്കുന്നു. ''അവന്റെ പുത്രന്മാരായ യാസഹാക്കും യിശ്മായേലും കൂടി മമ്രേക്കരികെ സോരഹിന്റെ മകനായ എഫ്രോനെന്ന ഹിത്യന്റെ നിലത്തു മക്പേല ഗുഹയിൽ അവനെ അടക്കം ചെയ്തു.' എന്നാണു കാണുന്നതു. അപ്പൻ മരിച്ചതറിഞ്ഞു അവിടെ കടന്നു ചെന്നു സഹോദരനോടു ചേർന്നു അപ്പന്റെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ തയ്യാറായതിൽ യിശ്മായേലിന്റെ ഹൃദയം നമുക്കു വായിച്ചെടുക്കാം.അപ്പന്റ ഭവനത്തിൽ നിന്നും ഇറക്കിവിട്ടെങ്കിലും ,ഈ വാർത്ത അറിയുവാനും ഓടിയെത്തുവാനും കഴിയും വണ്ണം സമീപമായിരുന്നു അവർ പാർത്തിരുന്നതു എന്നും ചിന്തിക്കാവുന്നതാണു.പിതാവെന്ന നിലയിൽ മക്കൾ ബഹുമാനിക്കുകയും സ്നേഹിക്കുകയും അനുസരിക്കുകയും കരുതുകയും ചെയ്യണമെങ്കിൽ അതിനു അനുസരണമായ ഒരു ഉത്തമമാതൃക സ്വജീവിതത്തിലൂടെ അവർക്കു പകർന്നു കൊടുത്തെങ്കിൽ മാത്രമേ സാദ്ധ്യമാകുകയുള്ളു എന്നു അബ്രഹാമും യിശ്മായേലും തമ്മിലുള്ള ബന്ധത്തിലൂടെ നാം ഗ്രഹിക്കേണ്ടതാണു.ഇന്നു പലരും മക്കൾ ആ വിധത്തിൽ ആകുന്നില്ലായെന്നും പരാതിപ്പെടുകയും പരിഭവപ്പെടുകയും ചെയ്യുമ്പോൾ നാം അവരുടെ മുമ്പിൽ എങ്ങനെയായിരുന്നു എന്നുആത്മശോധന നടത്തേണ്ടതുണ്ടു.
അബ്രഹാമും യിസഹാക്കും
-----------------------------
അബ്രഹാമും യസഹാക്കും പിതൃപുത്രബന്ധത്തിന്റെ മറ്റൊരു മഹനീയ മാതൃകയായിട്ടാണു വി.വേദപുസ്തകം നമ്മുടെ മുമ്പിൽ വരച്ചു കാണിച്ചിരിക്കുന്നതു.ദാസിയിൽ ജനിച്ച സീമന്ത പുത്രനായ യിശ്മായേലും ഭാര്യ സാറായിൽ ജനിച്ച വാഗ്ദത്ത പുത്രനായ യിസഹാക്കും അബ്രഹാമിന്റെ മനസ്സിൽ തുല്യസ്ഥാനം വഹിക്കുന്നവരായിരുന്നു.എന്നാൽ ഭാര്യയുടെ ആഗ്രഹപ്രകാരവും യഹോവയുടെ അരുളപ്പാടു അനുസരിച്ചും യിശ്മായേലിനെ മനസ്സില്ലാമനസ്സോടെ ഉപേക്ഷിച്ചു കഴിഞ്ഞു അബ്രഹാമിന്റെ സ്നേഹവും വാത്സല്യവും പൂർണ്ണമായി ഒഴുകി ഇറങ്ങിയതു യിസഹാക്കിലായിരുന്നു എന്നു പറയാം.അതിനാൽ കുറേക്കൂടെ സുദൃഡവും സുവ്യക്തവും അനുകരണീയവുമായ ഒരു പിതൃപുത്രബന്ധം ഇവരിൽ കാണാൻ കഴിയുന്നു.
ഒരു പിതാവിന്റെ സ്നേഹത്തിന്റേയും വാത്സല്യത്തിന്റേയും മാറ്റുരച്ചു നോക്കുന്ന ഒരു സന്ദർഭമാണു ഉല്പഃ 22-ാം അദ്ധ്യായത്തിൽ വായിക്കുന്നതു. ഈ സംഭവത്തിലൂടെയാണു അബ്രഹാം എന്നും പ്രകീർത്തിതനായി നാലനിൽക്കുന്നതും. മൂത്തപുത്രനായ യിശ്മായേലിനെ തന്റെ ജീവിതത്തിൽ നിന്നു അടർത്തി മാറ്റിക്കഴിഞ്ഞ ശേഷം,തന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളുമെല്ലാം അർപ്പിച്ചു അതീവ താല്പര്യത്തോടെയും വാത്സല്‌യത്തോടെയും വളർത്തി കൊണ്ടുവന്ന മകനെ യഹോവ ബലിയർപ്പിക്കുവാൻ ആവശ്യപ്പുന്നു. വാത്സല്യനിധിയായ ഒരു പിതാവെന്ന നിലയിൽ ഏറ്റം സംഘർഷഭരിതമായ നിമിഷങ്ങളായിരുന്നു അതു.എന്നാൽ ചോദ്യം ചെയ്യാതെയാണു അബ്രഹാം അതു അനുസരിക്കുന്നു എന്നതു അവിശ്വസനീയമാണു.യിസഹാക്കിനെ ബലിയായി നൽകണമായിരുന്നു എങ്കിൽ എന്തിനു യിശ്മായേലിനെ ഉപേക്ഷിക്കുവാൻ യഹോവ പറഞ്ഞു എന്നു അബ്രഹാമിനു ചോദിക്കാമായിരുന്നു.അബ്രഹാം അങ്ങനെ ചോദിച്ചില്ലെങ്കിലും ആ ചോദ്യം ഇവിടെ പ്രസക്തമാണു.അതിനു രണ്ടു ഉത്തരങ്ങൾ ഊഹിക്കാവുന്നതാണു. യിശ്മായേൽ കൂടെ ഉണ്ടായിരുന്നു എങ്കിൽ യിസഹാക്കിനെ ബലി അർപ്പിക്കുന്നതു അത്ര കടുത്ത ഒരു പരീക്ഷ ആകുമായിരുന്നില്ല.കാരണം ,യിശ്മായേൽ അല്പം ആശ്വാസമായി അബ്രഹാമിന്റെ മനസ്സിൽ നിഴലിടുമായിരുന്നു. അതല്ല, യിസഹാക്കിനോടാണു കൂടുതൽ വാത്സല്യമെങ്കിൻ ,യിസഹാക്കിനു പകരം യിശ്മായേലിനെ ബലിയായി നൽകിയാൽ പോരേ എന്ന ചോദ്യത്തിനു സാദ്ധ്യതയുമുണ്ടു.ഒരു പക്ഷെ, ഇതു രണ്ടും ഒഴിവാക്കി,ഇതു ഏറ്റം വലിയ ഒരു അഗ്നിപരീക്ഷണമായി മാറ്റാൻ കൂടിയായിരുന്നില്ലേ യിശ്മായേലിനെ ഉപേക്ഷിക്കുവാൻ യഹോവ മുന്നമെ പറഞ്ഞതു എന്നു പറയുന്നതിൽ തെറ്റില്ല.ഏതായാലും വാത്സല്യനിധിയായ ഒരു പിതാവിനെ തളർത്തിക്കളയുവാൻ മതിയായ ഒരു അഗ്നിപരീക്ഷണം തന്നെയായിരുന്നു അതു. ഇവിടെ അബ്രഹാം തളർന്നില്ല, തകർന്നുമില്ല.ഒരു പിതാവെന്ന നിലയിൽ ഈ അഗ്നി പരീക്ഷ അഗ്നിയിൽ ശോധന ചെയ്തു മാറ്റു വർദ്ധിപ്പിക്കുന്ന സ്വർണ്ണം പോലെ വിളങ്ങി ശോഭിക്കുവാൻ,അതും അബ്രഹാമിന്റെ പിതൃത്വത്തിനു ഒരു മങ്ങലുമേല്ക്കാതെ അവസരം ഒരുക്കി കൊടുക്കുക ആയിരുന്നു.
യഹോവയുടെ കല്പന പ്രകാരം മകൻ യിസഹാക്കിനേയും കൂട്ടി മോറിയാമലയിലേക്കു യാത്ര ചെയ്യുമ്പോൾ അബ്ഹാമിന്റെ മനസ്സു കുറേക്കൂടെ സംഘർഷഭരിതമായിരിക്കുവാനാണല്ലോ സാദ്ധ്യത.എന്നാൽ ഈ സന്ദർഭത്തിലെ അബ്രഹാമിന്റെ ഹൃദയത്തുടിപ്പുകളും മാനസ്സീകാവസ്ഥയും വായിച്ചെടുക്കുവാൻ ഉതകുന്ന ഒരു വിവരണവും ഇവിടെ കാണുവാൻ കഴിയുന്നില്ല.എങ്കിലും തന്റെ മനസ്സിനെ നിയന്ത്രിച്ചു നിർത്തുവാനുള്ള ആത്മബലം അബ്രഹാം ആർജ്ജിച്ചെടുത്തിരുന്നു എന്നു ഉല്പഃ 28;8 വ്യക്തമാക്കുന്നു. യാത്രയുടെ ഇടയിൽ യിസഹാക്കു നിഷ്കളങ്കമായ ഒരു സംശയം അബ്രഹാമിനോടു ചോദിക്കുന്നു.'' തീയും വിറകുമുണ്ടു,എന്നാൽ ഹോമയാഗത്തിനുള്ള ആടെവിടെ?'' ഏതൊരു പിതാവും വിറങ്ങലിച്ചു നിന്നു പോകുന്ന ഒരു നിമിഷം.അബ്രഹാമിന്റെ മറുപടി ശ്രദ്ധിക്കുകഃ ''ദൈവം ഹോമയാഗത്തിനുള്ള ആട്ടിൻ കുട്ടിയെ നോക്കിക്കൊള്ളും മകനേ.'' സംഭവിക്കുവാൻ പോകുന്നതിന്റെ ഒരു സൂചനയോ പ്രവചനമോ ആയി ഇതിനെ വ്യാഖ്യാനിക്കാമെങ്കിലും,ഇവിടെ അബ്രഹാം എന്ന പിതാവിന്റെ മാനസ്സീകാവസ്ഥ പൂർണ്ണമായി അനാവരണം ചെയ്യുന്നു. എല്ലാം ദൈവത്തിൽ പരിപൂർണ്ണമായി സമർപ്പിച്ചിരിക്കുന്ന ഒരു സത്യവിശ്വാസിക്കു മാത്രമേ ഇങ്ങനെ ഈ സന്ദർഭത്തിൽ പറയുവാൻ കഴിയുകയുള്ളു.തന്റെ കുടുംബത്തിന്റേയും വംശത്തിന്റേയും ഭാവി ആരിലാണോ താൻ ദർശിച്ചതു, ആ മകനേക്കാൾ അധികം ദൈവത്തെ സ്നേഹിക്കുകയും വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്തിരുന്നു അബ്രഹാം എന്ന സത്യം ഇതു വെളിവാക്കുന്നു.തന്റെ ഭാവി തന്റെ കരത്തിലും ബുദ്ധിശക്തിയിലുമല്ല, ദൈവകരങ്ങളിൽ മാത്രമാണു എന്നു വിശ്വസിക്കുന്ന ഒരാൾക്കു മാതമേ ഇങ്ങനെ പറയുവാൻ കഴിയൂ.ജിവിതത്തിൽ വലുതും ശ്രേഷ്ടവും എന്നു കരുതുന്ന എന്തിനെക്കാളും അധികമായി ദൈവത്തെ സ്നേഹിക്കുന്നവർക്കു എല്ലാം നന്മയ്ക്കായി കൂടിവ്യാപരിക്കുന്നു എന്ന യാഥാർത്ഥ്യം ഇവിടെ വെളിവാകുന്നു.
തന്റെ പുത്രന്റെ മുമ്പിൽ അബ്രഹാം എങ്ങനെയായിരുന്നു എന്നു ഈ സംഭവത്തിലെ യിസഹാക്കിനെ ശ്രദ്ധിച്ചാൽ മനസ്സിലാകും.അബ്രഹാം അവനു നൽകിയ ശിക്ഷണം എങ്ങനെയുള്ളതായിരുന്നു എന്നു ഇവിടെ ഊഹിക്കുവാൻ കഴിയും.യിസഹാക്കിനു എത്ര വയസ്സുണ്ടായിരുന്നു എന്നു തീർത്തു പറയുവാൻ കഴിയുകയില്ലെങ്കിലും അവൻ ഒരു ബാലനായിരുന്നില്ല എന്നു ഉല്പഃ 22;6 വ്യക്തമാക്കുന്നു.''അബ്രഹാം ഹോമയാഗത്തിനുള്ള വിറകു എടുത്തു മകനായ യിസഹാക്കിന്റെ ചുമലിൽ വച്ചു.തീയും കത്തിയും താനെടുത്തു.'' യാസഹാക്കു തീരെ ബാലനായിരുന്നു എങ്കിൽ സ്നേഹനിധിയായ ആ പിതാവു ആ ഭാരം പുത്രന്റെ ചുമലിൽ വയ്ക്കുമായിരുന്നില്ല.കൗമാരം പിന്നിടാറായി കാണുമെന്നു ഊഹിക്കാം.അല്ലെങ്കിൽ നേരത്തെ നാം ചിന്തിച്ചതു പോലുള്ള ഒരു ചോദ്യം ചോദിക്കുമായിരുന്നില്ല. ഏതായാലും യിസഹാക്കു എന്ന പുത്രൻ അപ്പനായ അബ്രഹാമിൽ നിന്നു എന്തെല്ലാം പഠിച്ചിരുന്നു എന്നു ഈ ഭാഗം പറഞ്ഞു തരുന്നുണ്ടു.
താൻ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന യഹോവയാം ദൈവത്തെ അതേപടി മകനിലേക്കു പകർന്നു കൊടുക്കുവാൻ അബ്രഹാം ശ്രദ്ധിച്ചിരുന്നു.അബ്രഹാം യഹോവയെ ആരാധിച്ചപ്പോഴും യാഗം അർപ്പിച്ചപ്പോഴും ദൈവത്തോടു ബന്ധപ്പെട്ടപ്പോഴെല്ലാം യിസഹാക്കിനേയും കൂടെ കൊണ്ടു പോകുകയും അതെല്ലാം പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും ചെയ്തിരുന്നു എന്നു ചിന്തിക്കുവാൻ ഈ സന്ദർഭം ഉപകരിക്കുന്നു.അകലെയുള്ള മോറിയാമലയിൽ യാഗം അർപ്പിക്കുവാൻ പോകാമെന്നു പറഞ്ഞപ്പോൾ, ദൂരയാത്ര ചെയ്യാനുള്ള മോഹം കൊണ്ടാണു യിസഹാക്കു സന്തോഷത്തോടെ യാത്രതിരിച്ചതു.ചെറുപ്പം മുതൽ യാഗം അർപ്പിക്കുവാൻ അപ്പനോടൊപ്പം പോകുന്ന ശീലം വളർത്തിയെടുത്തതു കൊണ്ടുതന്നെയാണു യിസഹാക്കു ഈ യാത്രയ്ക്കു ഒരുങ്ങിയതു.അമ്മ സാറാ ഇത്രയും ദൂരം മകനേയും കൊണ്ടുപോകുന്നതിൽ എതിർപ്പു പ്രകടിപ്പിക്കാതിരുന്നതും അതുകൊണ്ടു തന്നെയാകണം.ഹോമയാഗത്തിനു എന്തെല്ലാമാണു ആവശ്യമായിരിക്കുന്നതു എന്ന അറിവും പിതാവിൽ നിന്നു ഇങ്ങനെയുള്ള യാത്രയിൽ നേടിയെടുത്തിരുന്നതാണു ഈ ചോദ്യം വ്യക്തമാക്കുന്നതു. മക്കൾ ദൈവമുള്ളവരായി വളരണമെങ്കിൽ ബാല്യം മുതൽതന്നെ അവരിൽ ആ ശീലം വളർത്തിയെടുക്കുവാൻ തക്കവണ്ണം അവരോടൊപ്പം ആരാധനയിലും മറ്റു ആത്മീയകാര്യങ്ങളിലും മാതാപിതാക്കൾ സംബന്ധിക്കുന്നവർ ആയെങ്കിൽ മാത്രമേ സാദ്ധ്യമാകുകയുള്ളു.മക്കൾ കൊച്ചുകുട്ടികളായിരിക്കുമ്പോൾ അവരെ നിർബ്ബന്ധിച്ചു ആരാധനയ്ക്കും മറ്റും പറഞ്ഞു വിട്ടിട്ടു മാതാപിതാക്കൾ പോകാതെയും,പകുതിയാകുമ്പോൾ സംബന്ധിക്കുന്ന വരുമാണെങ്കിൽ യിസഹാക്കിനെ പോലെയുള്ള മക്കളെ ലഭിക്കുവാന്‍ പ്രയാസമാണു.
ദൈവസംസർഗ്ഗത്തിൽ മാത്രമല്ല,നല്ല ശിക്ഷണത്തിലും അനുസരണത്തിലുമായിരുന്നു ആ പിതാവു പുത്രനെ വളർത്തിയിരുന്നതു എന്നതിനു അതിനു ശേഷമുള്ള സംഭവം മതിയായ തെളിവാണു.ദൈവം കല്പിച്ചിരുന്ന സ്ഥലത്തെത്തി. അബ്രഹാം യാഗപീഠം ഒരുക്കി.അതിന്മേൽ വിറകു നിരത്തി. സഹായിയായി യിസഹാക്കും കൂടെ നിന്നു.അതിനു ശേഷം അബ്രഹാം യിസഹാക്കിനെ കെട്ടി യാഗപീഠത്തിൽ വിറകിന്മേൽ കിടത്തി.താനാണു യാഗവസ്തു എന്നു അപ്പോഴാണു യിസഹാക്കു അറിയുന്നതു. യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ അതിന്മേൽ ശാന്തനായി കാടന്നു.' എന്താ അപ്പാ ഇങ്ങനെ? എന്തേ നേരത്തെ പറയാതിരുന്നതു എന്നൊന്നും അവൻ ചോദിച്ചില്ല.യിസഹാക്കിനെ ഇവിടെ ആ വിധത്തിൽ മനസ്സിലാക്കിയ ഒരാളുടെ ഭാവന വായിക്കുവാൻ ഇടയായി.അദ്ദേഹം പറയുന്നു. യിസഹാക്കു അവിടെ കിടന്നു ശാന്തനായി അപ്പനോടു പറഞ്ഞു.''അപ്പാ എന്നെ എടുത്തു കമഴ്ത്തികിടത്തു അപ്പാ.അപ്പനു എന്റെ മുഖം കണ്ടുകൊണ്ടു കത്തി വെയ്ക്കാൻ കഴിയുകയില്ലല്ലോ.'ഇതു ഒരുകാര്യം നമ്മോടു സംവദിക്കുന്നു.അപ്പൻ ചെയ്യുന്നതെന്തും ശരിയാണെന്നും ചോദ്യം ചെയ്യാതെ അനുസരിക്കേണ്ടതാണെന്നും യിസഹാക്കു പഠിച്ചിരുന്നു എന്നു ഇതു വെളിവാക്കുന്നു.തങ്ങൾ ആഗ്രഹിക്കുന്നതു സാധിച്ചു തരാതിരിക്കുകയോ,അനിഷ്ടകരമായതു എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്താൽ മാതാപിതാക്കളോടു ശക്തമായി പ്രതികരിക്കുന്ന ആധുനിക തലമുറ യിസഹാക്കിനെ കണ്ടു പഠിക്കേണ്ടതാണു.ദൈവത്തേക്കാൾ അധികം മറ്റൊന്നിനേയും സ്നേഹിക്കാത്ത അബ്രഹാം മാതമല്ല, ദൈവത്തെപ്പോലെ അപ്പനെ പൂർണ്ണമായും നിശ്ശബ്ദമായും അനുസരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന യിസഹാക്കും കൂടെയാണു യാഗത്തിനു ഒരു ആടിനെ ലഭിക്കുവാൻ കാരണം എന്നതിൽ പക്ഷാന്തരമില്ല.
ഉല്പത്തി പുസ്തകം 24-ാം അദ്ധ്യായത്തിൽ , പിതാവെന്ന നിലയിൽ അബ്രഹാം തന്റെ മകനു വേണ്ടി നിർവ്വഹിച്ച മറ്റൊരു കാര്യം കാണാം.ഭാര്യ സാറാ മരിച്ചു കഴിഞ്ഞു അബ്രഹാം തന്റെ മകനു ഒരു ഭാര്യയെ കണ്ടെത്തുന്നതാണു അവിടെ പ്രതിപാദിച്ചിരിക്കുന്നതു.തന്റെ മകന്റെ ഭാര്യ ആരായിരിക്കണം? എങ്ങനെയുള്ളവളായിരിക്കണം ? അവളുടെ യോഗ്യത എന്തായിരിക്കണം? എന്നിങ്ങനെയുള്ള അബ്രഹാമിന്റെ ആഗ്രഹവും ചിന്താഗതിയും ഇന്നു വളരെ ഗൗരവമായ ചിന്തയ്ക്കു വിഷയീഭവിക്കേണ്ടതാണു.താൻ വൃദ്ധനായി തീർന്നതുകൊണ്ടു മകനു ഒരു ഭാര്യയെ കണ്ടെത്താൻ തനിക്കു കഴിയാത്തതിനാൽ ,തന്റെ വീട്ടിലെ മൂപ്പനും വിചാരകനുമായ ഏല്‌യാസറിനെ ആ കാര്യം ഭരമേല്പിക്കുന്നു.അബ്രഹാം ഏല്യാസറിന്റെ കൈ തന്റെ തുടയിൻ കീഴിൽ വച്ചു സത്യം ചെയ്യിക്കുമ്പോൾ തന്റെ മരുമളെക്കുറിച്ചുള്ള അബ്രഹാമിന്റെ സങ്കല്പങ്ങൾ വ്യക്തമാക്കുന്നു.
തനറെ മകന്റെ ഭാര്യയായി വരുന്ന പെൺകുട്ടി തന്റെ കുടുംബപാരമ്പര്യത്തിനു ചേരുന്നവളായിരിക്കണം എന്നതാണു ഒന്നാമത്തെ കാര്യം. അബ്രഹാം പറയുന്നു. '' ചുറ്റും പാർക്കുന്ന കനാന്യരുടെ കന്യകമാരിൽ നിന്നു നീ എന്റെ മകനു ഭാര്യയെ എടുക്കാതെ , എന്റെ ദേശത്തും എന്റെ ചാർച്ചക്കാരുടെ അടുക്കൽ ചെന്നു എന്റെ മകനായ യിസഹാക്കിനു ഭാര്യയെ എടുക്കേണം.'' മറ്റെന്തിനേക്കാൾ അധികം പാരമ്പര്യത്തിനും സംസ്കാരത്തിനുമാണു അബ്രഹാം പ്രാധാന്യം കല്പിച്ചതു.ഇന്നു വിവാഹാലോചനയിൽ നാം മുന്നോട്ടു വെയ്ക്കുന്ന നിബന്ധനകൾ എന്തെല്ലാമാണു എന്നു വിചിന്തനം ചെയ്യുന്നതു ഉചിതമായിരിക്കും. പലപ്പോഴും വിവാഹബന്ധങ്ങൾ ശിഥിലമായി പോകാൻ ഒരു പരിധിവരെ ഇതു കാരണമാകുന്നതു അംഗീകരിക്കേണ്ട സത്യമാണു.
തന്റെ വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും അതേപടി അംഗീകരിക്കുന്നവളും ആചരിക്കാൻ മടിയില്ലാത്തവളും ആയിരിക്കണം തന്റെ പുത്രഭാര്യ എന്ന നിർബ്ബന്ധബുദ്ധിയാണു രണ്ടാമത്തെ കാര്യം.താൻ ഉപേക്ഷിച്ചു പോന്ന ദേശത്തുനിന്നും ചാർച്ചക്കാരിൽനിന്നും ഒരു പെൺകുട്ടിയെ എടുത്താൽ അങ്ങനെയായിരിക്കുമെന്നു പറയുവാൻ കഴിയുമോ എന്ന സംശയം സ്വാഭാവികമാണു.നാഹോരും കുടുംബവും ഹാരാനിൽ പാർക്കുന്നവരാണെങ്കിലും തന്നെപ്പോലെ തന്നെ നോഹയുടേയും ശേമിന്റേയും പിൻതലമുറയിൽ പെട്ടവരാകയാൽ യഹോവയാം ദൈവത്തിലുള്ള വിശ്വാസം പൂർണ്ണമായി നഷ്ടപ്പെട്ടവരാണെന്നു പറയുവാൻ കഴിയുകയില്ല. ഏല്യാസർ ലാബന്റെ ഭവനത്തിൽ ചെല്ലുമ്പോൾ അവനെ സംബോധന ചെയ്തതു അതിനു മതിയായ തെളിവാണു .ഉല്പഃ 24;31 ''യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനെ അകത്തു വരിക.' ഹാരാനിൽ എത്തി റിബേക്കയെ കണ്ടതിനു ശേഷം അവരുടെ ഭവനത്തിൽ എത്തി അബ്രഹാമിന്റെ കാര്യം ഏലയാസർ പറയുമ്പോൾ അബ്രഹാമിനെ കുറിച്ചും മകനെ കുറിച്ചും അവർ കേട്ടിരുന്നു എന്നു പറയുന്നതിനാൽ അവരുടെ ബന്ധം ,അകലെയായിരുന്നെങ്കിലും അറ്റുപോയിരുന്നില്ല എന്നു മനസ്സിലാക്കാംഅബ്രഹാമിനും അവരെക്കുറിച്ചു അറിവുണ്ടായിരുന്നു എന്നു ഉല്പഃ 22;20 മുതലുള്ള വാക്യങ്ങൾ വെളിവാക്കുന്നു ..തന്റെ ദേശത്തു നിന്നും ചാർച്ചാക്കാരിൽ നിന്നും മകനു ഭാര്യയെ കണ്ടെത്തണമെന്നു അബ്രഹാം പറഞ്ഞപ്പോൾ ഏല്യാസർ സ്വാഭാവികമായി ഉണ്ടാകാവുന്ന ഒരു ചോദ്യം ചോദിക്കുന്നു.അതിനു അബ്രഹാം നൽകിയ മറുപടിയിൽ ഈ സംശയത്തിന്റെ ഉത്തരം കാണാം.ഏല്യാസർ ചോദിച്ചുഃ ''പക്ഷേ,സ്ത്രീക്കു എന്നോടുകൂടെ പോരുവാൻ മനസ്സില്ലെങ്കിലോ? നീ വിട്ടു പോന്ന ദേശത്തേക്കു ഞാൻ നിന്റെ മകനെ മടക്കിക്കൊണ്ടുപോകണമോ ? '' അബ്രഹാമിന്റെ മറുപടി അസന്നിഗ്ദമായിരുന്നു.' അതു ഉറച്ച തീരുമാനവുമായിരുന്നു. അതിൽ ഒരു വിട്ടുവീഴ്ചയ്ക്കും അബ്രഹാം തയ്യാറുമായിരുന്നില്ല.'' എന്റെ മകനെ അവിടേക്കു മടക്കി കൊണ്ടു പോകാതിരിപ്പാൻ സൂക്ഷിച്ചു കൊൾക.'' ഉല്പഃ 24;6. ''എന്റെ മകനെ അവിടേക്കു മടക്കി കൊണ്ടു പോക മാത്രം അരുതു.'' ഉല്പഃ 24; 8 എന്നിങ്ങനെ ആവർത്തിച്ചു പറയുന്നതിൽനിന്നു ഇതു സുവ്യക്തമാകുന്നു.താൻ ഉപേക്ഷിച്ചതിനെ മകനും ഭാര്യയും കുടുംബവും ഉപേക്ഷിച്ചേ മതിയാകു എന്നതാണു അബ്രഹാമിന്റെ തീരുമാനം. ഈ വേർപാടിനു തയ്യാറാകുന്നവർ മാത്രമേ തന്റെ മകനു ചേരുന്ന ഭാര്യയായിരിക്കുകയുള്ളു എന്നു അബ്രഹാം ഉറച്ചു വിശ്വസിക്കുന്നു. വിവാഹകാര്യത്തിൽ മറ്റു പലതും ചേർന്നു വരുമ്പോൾ നാം പലപ്പോഴും വിശ്വാസത്തിന്റെ കാര്യത്തിലാണു വിട്ടുവീഴ്ചയ്ക്കു തയ്യാറാകുന്നതു. കുടുംബഭദ്രത തകർക്കുന്ന ഒന്നായി അതു പരിണമിക്കാറുമുണ്ടു.
മകന്റെ വിവാഹത്തെ കുറിച്ചും അവന്റെ വധുവിനെകുറിച്ചുമുള്ള അബ്രഹാമിന്റെ ആഗ്രഹങ്ങളും കാഴ്ചപ്പാടും മുകളിൽ ചൂണ്ടിക്കാണിച്ചവയാണെങ്കിലും അവിടെയെല്ലാം ദൈവ നടത്തിപ്പു അനിവാര്യമാണു എന്നു അബ്രഹാം വിശ്വസിച്ചിരുന്നു.അതുകൊണ്ടുതന്നെ മകന്റെ വിവാഹകാര്യം അബ്രഹാം പൂർണ്ണമായി ദൈവകരങ്ങളിൽ സമർപ്പിക്കുകയും ചെയ്യുന്നു .ഉല്പഃ24;7 ഈ കാര്യം വെളിവാക്കുന്നു .''എന്റെ പിതൃഭവനത്തിൽ നിന്നും ജന്മദേശത്തുനിന്നും എന്നെ കൊണ്ടുവന്നവനും എന്നോടു സത്യം ചെയ്തവനുമായ സ്വർഗ്ഗത്തിന്റെ ദൈവമായ യഹോവ എന്റെ മകനു ഒരു ഭാര്യയെ അവിടെനിന്നു കൊണ്ടുവരുവാൻ തക്കവണ്ണം നിനക്കു മുമ്പായി തന്റെ ദൂതനെ അയയ്ക്കും.''അബ്രഹാമിന്റെ വിശ്വാസവും സമർപ്പണവും ഉറപ്പുമാണു ഇവിടെ പ്രകടമാകുന്നതു .ഏല്യാസർ മെസപ്പത്തോമ്യയിൽ ചെന്നു കഴിഞ്ഞു കിണറിന്റെ അരികെ നിന്നു പറയുന്നതും തുടർന്നുള്ള സംഭാഷണങ്ങളും ഇതിനു മതിയായ തെളിവാണു. ഉല്പഃ 24; 12, 27 '35 തുടങ്ങിയ വാക്യങ്ങൾ വായിക്കുക.തന്റെസഹോദരൻ നാഹോരിന്റെ മകൻ ബെഥൂവേലിനു റിബേക്ക എന്നൊരു മകൾ ജനിച്ചതായി അബ്രഹാമിനു നേരത്തെ അറിവു കിട്ടിയിരുന്നു (ഉല്പഃ 22;23) എന്നതു കുറേക്കൂടെ ഈ കാര്യത്തിൽ ധൈര്യം പകർന്നിരുന്നു എന്നു ഊഹിക്കാം.മക്കളെ കുറിച്ചുള്ള ആഗ്രഹങ്ങളും പ്രതീക്ഷകളും സഫലമാകണമെങ്കിൽ ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും സമർപ്പണവുംഅനിവാര്യമാണെന്നു ഇതിൽ നിന്നു നാം മനസ്സിലാക്കേണ്ടതാണു.
ഒരു പിതാവെന്ന നിലയിൽ മകന്റെ വിവാഹകാര്യത്തിൽ അബ്രഹാം സ്വീകരിച്ച നിലപാടു എത്രമാത്രം സ്വീകാര്യയോഗ്യമാണു എന്നതിൽ സംശയിക്കാവുന്നതാണു.ഒരു വധുവിനെ കണ്ടെത്തുന്ന വിഷയത്തിൽ യിസഹാക്കിന്റെ അഭിപ്രായം കൂടെ ആരായുക എന്നതു ആവശ്യമായിരുന്നില്ലേ എന്ന ചോദ്യം വളരെ പ്രസക്തമാണു.തന്റെ ഭാര്യയെ കുറിച്ചു ഏതു പുരുഷനും ചില സ്വപ്നങ്ങളും പ്രതീക്ഷകളും ആഗ്രഹങ്ങളും ഉണ്ടാകുക സ്വാഭാവികമാണല്ലോ.അവർ ഒന്നിച്ചാണല്ലോ ജീവിക്കേണ്ടതു.അങ്ങനെ സ്വപ്നങ്ങളൊന്നും യിസഹാക്കിനു ഉണ്ടായിരുന്നോ എന്നു അറിയില്ല.40-ാം വയസ്സിലാണു യിസഹാക്കു വിവാഹിതനാകുന്നതു.എങ്കിലും മകനോടു ആലോചിക്കുക എന്നതു ഒഴിവക്കിയതു ശരിയാണോ എന്ന ചോദ്യം നിലനില്ക്കും എന്തുകൊണ്ടു അബ്രഹാം അങ്ങനെ ചെയ്തു എന്നതിനു ഉത്തരം കണ്ടെത്തേണ്ടതുണ്ടു.അന്നത്തെ രീതി അതായിരുന്നു എന്നു വേണമെങ്കിൽ പറയാം
അബ്രഹാമിനു തന്റെ മകനിലുള്ള വിശ്വാസം അത്ര വലുതായിരുന്നു എന്നു ചിന്തിക്കുന്നതിൽ തെറ്റില്ല.തനിക്കു വേണ്ടി തന്റെ പിതാവു ചെയ്യുന്നതെല്ലാം തന്റെ നന്‌മയ്ക്കു ഉതകുന്നതു തന്നെയായിരിക്കും എന്നു അതുവരെയുള്ള ജീവിതാനുഭവത്തിൽ നിന്നു യിസഹാക്കു മനസ്സിലാക്കിയിരുന്നു.തന്നെ യഹോവയ്ക്കു ബലിയായി നൽകുവാൻ അടുക്കി വെച്ച വിറകിൻ മുകളിൽ കിടത്തിയപ്പോൾ ശാന്തനായി അതു സ്വീക രിക്കുവാൻ തയ്യാറായ യിസഹാക്കിൽ ഈ സത്യം വെളിവാകുന്നു.മക്കൾക്കു വേണ്ടി ചെയ്യുന്നതെന്തും എതിർപ്പു കൂടാതെ അംഗീകരിക്കുവാനും സ്വീകരിക്കുവാനും മക്കൾ തയ്യാറാകണമെങ്കിൽ പിതൃപുത്രബന്ധം ദൈവത്തോടു ചേർന്നതും സുദൃഡവുമായിരിക്കണം എന്നു ഈ ഭാഗം നമ്മെ ഉദ്ബോധിപ്പിക്കുന്നു.അതുകൊണ്ടു ഈവിധ കാര്യങ്ങളിൽ മക്കളുടെ അഭിപ്രായം ആരായേണ്ട കാര്യമില്ലായെന്നു ചിന്തിക്കരുതു.ഒരുപക്ഷെ ,അബ്രഹാം വിവാഹക്കാര്യം മകനോടു ആലോചിച്ചുവെന്നു ചിന്തിച്ചാൽ പോലുംഅബ്രഹാമിന്റെ അഭിപ്രായം യാതൊരു എതിർപ്പും കൂടാതെ യിസഹാക്കു സ്വീകരിച്ചു എന്നു സമ്മതിക്കേണ്ടി വരും.മാതാപിതാക്കളുടെ ആഗ്രഹങ്ങൾ മക്കളുടേതുമായി യോജിച്ചു പോകണമെങ്കിൽ അബ്രഹാമിന്റേയും യിസഹാക്കിന്റേതും പോലെയുള്ള പിതൃപുത്രബന്ധമായിരിക്കണം.ആധുനിക കാലത്തു വിവിധ ജീവിതാനുഭവങ്ങളിലൂടെ അറിവും പക്വതയും നേടിയ മാതാപിതാക്കളുടെ അഭിപ്രായങ്ങൾക്കും ആഗ്രഹങ്ങൾക്കും പുതിയ തലമുറ വലിയ വില കല്പിക്കുന്നില്ല എന്നതാണു യാഥാർത്ഥ്യം.എന്റെ ജീവിതം എന്റേതാണു അതു എങ്ങനെയായിരിക്കണമെന്നു തീരുമാനിക്കാനുള്ള അധികാരം എന്റേതു മാത്രമാണു എന്നതാണു ഇന്നത്തെ തലമുറയുടെ ചിന്താഗതി.പലപ്പോഴും ആ തെരഞ്ഞെടുപ്പു തെറ്റായിപ്പോയിയെന്നു വിവാഹ മോചന സംഖ്യ വർദ്ധിച്ചു വരുന്നതു തെളിയിക്കുന്നു.ഇവിടെയാണു യിസഹാക്കിന്റെ വിവാഹം പ്രസക്തമാകുന്നതു.തങ്ങളെ സ്വന്തം കാലിൽ നില്പാൻ പ്രാപ്തരാക്കിയ മാതാപിതാക്കളുടെ ആഗ്രഹങ്ങൾക്കും അഭിപ്രായങ്ങൾക്കും ഒരു വിലയും കല്പിക്കാതെ സ്വന്ത ഇഷ്ടപ്രകാരം ജീവിത സഖിയെ കണ്ടെത്തുന്നവർ മാതാപിതാക്കളുടെ ദുഃഖത്തിനും കണ്ണുനീരിനും പിൽക്കാലത്തു വലിയ വില നൽകേണ്ടി വരുമെന്നു പല സംഭവങ്ങളും നമ്മുടെ മുമ്പില്‍ വരച്ചു കാട്ടുന്നുണ്ടു.
അബ്രഹാമിന്റെ വാർദ്ധക്യത്തിൽ നടന്ന ഒരു സംഭവം കുടുംബജീവിത ചിന്തയിൽഅത്യധികം ഗൗരവം അർഹിക്കുന്നതാണു. സാറാ മരിച്ചു. ഏകമകനായ യിസഹാക്കു അബ്രഹാമിന്റെ ആഗ്രഹപ്രകാരം വിവാഹിതനായി. അമ്മയുടെ വേർപാടു മൂലം ഉണ്ടായ ഏകാന്തതയും ദുഃഖവും പരിഹരിക്കുവാൻ ഒരു വിവാഹം യിസഹാക്കിനു ആവശ്യമാണു എന്നു അബ്രഹാം തിരിച്ചറിഞ്ഞതാണു ഈ വിവാഹത്തിനു കാരണം. ഉല്പഃ 24;67 ''യസഹാക്കു അവളെ തന്റെ അമ്മയായ സാറായുടെ കൂടാരത്തിൽ കൊണ്ടു പോയി, അവൾ അവനു ഭാര്യയായിത്തീർന്നു.അവന്നു അവളിൽ സ്നേഹമായി.ഇങ്ങനെ യിസഹാക്കിനു തന്റെ അമ്മയുടെ മരണദുഃഖം തീർന്നു. ഇതു മറ്റൊരു സത്യത്തിലേക്കും വിരൽ ചൂണ്ടുന്നു.സാറായുടെ മരണവും യിസഹാക്കിന്റെ വിവാഹവും അബഹാമിലും ഒരു ഏകാന്തത ഉളവാക്കിയെന്നു ഊഹിക്കാവുന്നതാണു . അതിനു ഒരു പരിഹാരമായിട്ടായിരിക്കാം അബ്രഹാം വീണ്ടും വിവാഹിതനായതു. ഉല്പഃ 25-ാം അദ്ധ്യായം ആദ്യഭാഗത്തു അബ്രഹാം കെതൂറയെന്ന സ്ത്രീയെ വിവാഹം കഴിച്ചുവെന്നും അതിൽ ആറു പുത്രന്മാർ ജനിച്ചുവെന്നും രേഖപ്പെടുത്തിയിരിക്കുന്നു. അബ്രഹാമിനു 100 വയസ്സുള്ളപ്പോൾ തനിക്കു ഒരു മകനെ ലഭിക്കുമെന്ന ദൂതന്റെ അരുളപ്പാടു കേട്ടു, 100 വയസ്സുള്ള തനിക്കു മകൻ ജനിക്കുമോ ? എന്നു ചോദിച്ചു കവിണ്ണു വീണ ചിരിച്ച അബ്രഹാം ഏതാണ്ടു 40 വർഷം കഴിഞ്ഞു വീണ്ടും വിവാഹം കഴിക്കുകയും മക്കൾ ജനിക്കുകയും ചെയ്തുവെന്നതു അവിശ്വസനീയമായി തോന്നാം.അതും ദൈവനടത്തിപ്പാണു എന്നു സമാധാനിക്കാമെങ്കിലും വാർദ്ധക്യകാലത്തു ഇങ്ങനെ ഒരു ബന്ധം വേണമായിരുന്നോ എന്നു ചോദിച്ചു പോകുന്നതിൽ തെറ്റു പറയുവാൻ കഴിയുകയില്ല.ഇന്നു ഇങ്ങനെയുള്ള ബന്ധങ്ങളും കുടുംബജീവിതത്തിൽ ഒത്തിരി പ്രശ്നങ്ങൾ ഉണ്ടാക്കുന്നുു.എന്നാൽ അതു ദൈവനടത്തിപ്പാണു എന്നു കണ്ടു സമാധാനിക്കുവാൻ യിസഹാക്കിനെ പോലെയുള്ള മക്കൾക്കു മാത്രമേ കഴിയുകയുള്ളു.അബ്രഹാം തനിക്കുള്ളതെല്ലാം യിസഹാക്കിനു കൊടുക്കുകയും വെപ്പാട്ടിയുടെ മക്കൾക്കു ദാനങ്ങൾ നൽകി പ്രശ്നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുകയും ചെയ്തതായി പിന്നീടു നാം വായിക്കുന്നു.''അബ്രഹാമിന്റെ ആയുഷ്ക്കാലം 175 സംവത്സരമായിരുന്നു. അബ്രഹാം വയോധികനും കാലസമ്പൂർണ്ണനുമായി നല്ല വാർദ്ധക്യത്തിൽ പ്രാണനെ വിട്ടു മരിച്ചു തന്റെ ജനത്തോടു ചേർന്നു.അവന്റെ പുത്രന്മാരായ യിസഹാക്കും യിശ്മായേലും കൂടി മമ്രേക്കരികെ സോരഹിന്റെ മകനായ എഫ്രോനെന്ന ഹിത്യന്റെ നിലത്തു മക്പേല ഗുഹയിൽ അവനെ അടക്കം ചെയ്തു.'' എന്ന അബ്രഹാമിന്റെ ജീവാവസാനത്തെ കുറിച്ചു രേഖപ്പെടുത്തിയിരിക്കുന്നതു വായിക്കുമ്പോൾ അദ്ദേഹത്തിന്റെ ജീവിതം എത്ര ധന്യവും അനുഗ്രഹ പൂർണ്ണവുമായിരുന്നു എന്നു നമുക്കു മനസ്സിലാക്കാം.
ഭാവിയെക്കുറിച്ചുള്ള ആശങ്കയും ആകുലതയും കൂടാതെ വിളിച്ചവൻ വിശ്വസ്ഥനാണെന്നു തിരിച്ചറിഞ്ഞു ജീവിതത്തെ മുഴുവനായി അബ്രഹാം ദൈവകരങ്ങളിൽ സമർപ്പിച്ചു. സുഖദുഃഖസമ്മിശ്രമായ ജീവിതത്തിൽ കടന്നു വന്ന സങ്കീർണ്ണങ്ങളായ അനുഭവങ്ങളെയെല്ലാം,ദൈവനിശ്ചിയവും ദൈവികപദ്ധതയിൽ പെടുന്നവയാണെന്നും വിശ്വസിച്ചു അവയെ സമചിത്തതയോടെ നേരിട്ടപ്പോൾ അബ്രഹാമിന്റെ കുടുംബജീവിതം ഭദ്രവും സന്തുഷ്ടവും സമാധാപൂർണ്ണവുമായി തീർന്നു. അനുഗ്രഹപൂർണ്ണമായ ഒരു കുടുംബജീവിതം എങ്ങനെയാണു കരഗതമാകുന്നതു എന്നു അബ്രഹാമിന്റെ ജീവിതത്തെ ധ്യാനപൂർവ്വം വായിച്ചറിഞ്ഞു ഭദ്രമായ ഒരു കുടുംബജീവിതം സ്വായത്തമാക്കുവാൻ ഈ ചിന്തകൾ വഴി ഒരുക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
--------------------------
വി.വേദപുസ്തകത്തിൽ ഒരു കുടുംബത്തിന്റെ ശരിയായചിത്രം ആദ്യം ദർശിക്കുവാൻ കഴിയുന്നതു അബ്രഹാമിന്റെ ചരിത്രത്തിലാണു. ഭാര്യാഭർത്തൃബന്ധത്തിന്റെയും പിതൃ പുത്രബന്ധത്തിന്റേയും ഒരു നേർചിത്രം ഇവിടെ കാണാൻ കഴിയുന്നുണ്ടു. ആദാമിന്റേയും ഹവ്വായുടേയും ,നോഹയുടെയും ചരിത്രത്തിൽ അവരുടെ കുടുംബജീവിതത്തെ കുറിച്ചു അവിടെ കാണുന്ന ചെറിയ ചെറിയ സൂചന്കളിൽനിന്നു നാം വായിച്ചടുക്കുകയാണു ചെയ്തതു.എന്നാൽ കുടുംബത്തിന്റേയും കുടുംബബന്ധങ്ങളുടേയും കുറേക്കൂടെ വ്യക്തമായ ചിത്രങ്ങൾ ഇവിടെ നമുക്കു ദർശിക്കുവാൻ കഴിയും.ഒരു ഭർത്താവു എങ്ങനെ ആയിരിക്കണം ഒരു ഭാര്യ എങ്ങനെയായിരിക്കണം,പിതാവും മാതാവും മക്കളും എങ്ങനെയായിരിക്കണം എന്നിങ്ങനെ കുടുംബബന്ധങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുവാനും പഠിക്കുവാനും അബ്രഹാമിന്റെ കുടുംബം നമുക്കു അവസരം ഒരുക്കിത്തരുന്നു.കുടുംബബന്ധങ്ങളെ ശിഥിലമാക്കാവുന്ന ഘടകങ്ങൾ ഏതൊക്കെയാണെന്നും,അലോസരങ്ങളേയും പ്രതിസന്ധികളേയും പ്രശ്നങ്ങളേയും എങ്ങനെ അതിജീവിക്കുവാൻ കഴിയുമെന്നും സമാധാനപൂർണ്ണമായ ഒരു കുടുംബ ജീവിതത്തിനു അനുപേക്ഷണീയമായ വസ്തുതകൾ എന്തെല്ലാമാണെന്നും തുടങ്ങി കുടുംബ ജീവിതത്തോടു ബന്ധപ്പെട്ടു കിടക്കുന്ന അനേകം ചിന്തകൾ അബ്രഹാമിന്റെ ജീവിതചരിത്രം നമുക്കു പകർന്നു തരുന്നു.
ആ വിധ ചിന്തകളിലേക്കു കടന്നു ചെല്ലുന്നതിനു മുമ്പു സാധാരണ നമ്മുടെ ചിന്തകളെ ബാധിക്കുന്ന ഗൗരവമുള്ള പ്രശ്നങ്ങൾക്കു അബ്രഹാമിന്റെ ചരിത്രം നൽകുന്ന ഉത്തരം ദർശിക്കുന്നതു നല്ലതായിരിക്കും. വിശ്വാസികളുടെ പിതാവു എന്നാണല്ലോ അബ്രഹാം അറിയപ്പെടുന്നതു. ദൈവത്തെ നാം സംബോധന ചെയ്യുന്നതും അബ്രഹാമിന്റെ ദൈവം എന്നാണു. അബ്രഹാമിന്റെ വിശ്വാസം അത്രമാത്രം തീക്ഷ്ണവും അടിയുറച്ചതുമായിരുന്നു.ഞാൻ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക എന്നു ദൈവത്തിന്റെ അരുളപ്പാടുണ്ടായപ്പോൾ ,യാതൊരു ചോദ്യവും ഉന്നയിക്കാതെ,എങ്ങോട്ടു എന്നു അറിയാതെ, ആരായാതെ ഇറങ്ങി തിരിച്ചവനാണു അബ്രഹാം.എന്നിട്ടും എന്തെന്തു പ്രശ്നങ്ങളാണു അബ്രഹാമിനു നേരിടേണ്ടി വന്നതു.ചെറുതും വലുതുമായ പല അനിഷ്ടകരങ്ങളായ അനുഭവങ്ങളും ജീവിതത്തിൽ കടന്നുവന്നപ്പോൾ,എന്തേ ഇങ്ങനെ ? എന്നിങ്ങനെ ചിന്തിക്കുകയും വ്യാകുലപ്പെടുകയും ചെയ്യാതെ പ്രതീക്ഷയോടെ പ്രത്യാശയോടെ വിശ്വാസത്തോടെ അവയെയെല്ലാം നേരുടുകയും അതിജീവിക്കുകയും ചെയ്ത അബ്രഹാം സാധാരണ ഒരു വിശ്വാസി താൻ നേരിടുന്ന പ്രശ്നങ്ങൾക്കു മുമ്പിൽ പകച്ചു നിന്നു ഞാൻ ഇങ്ങനെ നല്ലവനായി ,വിശ്വാസത്തോടെ ജീവിച്ചിട്ടും ദൈവം എന്തേ ഇങ്ങനെ ചെയ്യുന്നു എന്ന ചോദിച്ചു പോകുന്നതിനുള്ള വ്യക്തമായ മറുപടിയായി നമ്മുടെ മുമ്പിൽ നിലകൊള്ളുന്നു.
മനുഷ്യകുലത്തിന്റെ വീണ്ടെടുപ്പിനു വേണ്ടി യഹോവയായ ദൈവം തയ്യാറാക്കിയ രക്ഷാപദ്ധതിയിലെ, നോഹയ്ക്കു ശേഷം കാണാൻ കഴിയുന്ന നിർണ്ണായക കണ്ണിയാണു അബ്രഹാം.ആദാമിന്റെ പുത്രനായ ശേത്തിൽനിന്നും ആരംഭിച്ച ആ പദ്ധതി നോഹയിലൂടെ കടന്നു നാഹോരിലും തേരഹിലും പിന്നീടു അബ്രഹാമിൽ എത്തിച്ചേരുന്നു.നോഹയിൽ ഒരു പുതു സൃഷ്ടിയുടെ ആരംഭമാണു ദർശിക്കുന്നതെങ്കിൽ അബ്രഹാമിൽ യിസ്രായേൽ എന്ന ദൈവജനത്തിന്റെ പ്രാരംഭമാണു നാം കാണുന്നതു.ദൈവപുത്രന്റെ മനുഷ്‌യാവതാരത്തിനുള്ള ഒരുക്കം ഇവിടെ തുടങ്ങുന്നു.തേരഹിനു മൂന്നുപുത്രന്മാർ.അബ്രഹാം,നാഹോർ,ഹാരാൻ.മൂന്നുപേരും വിവാഹിതരായി.അബ്രഹാമിന്റെ ഭാര്യ സാറാ മച്ചിയായിരുന്നു.നാഹോരിന്റെ ഭാര്യ മിൽക്ക. ഹാരാന്റെ ഭാര്യയുടെ പേരു പറയുന്നില്ല.കഥാരംഭത്തിനു മുമ്പുതന്നെ അവർ മരിച്ചുപോയിരുന്നിരിക്കാം.അവർക്കു ഒരു മകൻ, ലോത്തു.ലോത്തു ജനിച്ചതിനു ശേഷം ഹാരാൻ മരിച്ചു.അബ്രഹാമിനേയും സാറായേയും കൊച്ചുമകൻ ലോത്തിനേയും കൂട്ടി തേരഹ് കൽദയരുടെ പട്ടണമായ ഊരിൽ നിന്നു കനാനിലേക്കു യാത്ര തിരിച്ചു.ഹാരാനിൽ വച്ചു തേരഹു മരിച്ചു.ഈ സംക്ഷിപ്ത പൂർവ്വചരിത്രത്തിലൂടെയാണു അബ്രഹാമിലേക്കു എത്തിച്ചേരുന്നതു.
, ആബ്രഹാം,ഭാര്യ സാറാ, സാറായിയുടെ മിസ്രയീമ്യദാസി ഹാഗാർ ഹാഗാറിൽ അബ്രഹാമിനു ജനിച്ച പുത്രൻ യിശ്മായേൽ,വാർദ്ധക്യത്തിൽ ജനിച്ച വാഗ്ദത്തപുത്രൻ യിസഹാക്കു, സഹോദരപുത്രൻ ലോത്തു,മൂപ്പനും കാര്യവിചാരകനുമായ വിശ്വസ്തദാസൻ ഏലയാസർ എന്നിവർ ഉൾപ്പെടുന്ന ഒരു ചെറിയ കുടുംബമായിരുന്നു അബ്രഹാമിന്റേതു.സാറായിയുടെ അയുസ്സു127 സംവത്സരവും അബ്രഹാമിന്റ ആയുസ്സു 175 സംവത്സരവുമായിരുന്നു.സാറാ അബ്രഹാമിനെക്കാൾ 10 വയസ്സു കുറവുള്ളവളായിരുന്നു.സാറാ മരിച്ചു കഴിഞ്ഞു ഏതാണ്ടു 38 വർഷക്കാലം കൂടെ അബ്രഹാം ജീവിച്ചിരുന്നു.സാറായുടെ മരണശേഷം അബ്രഹാം കെതൂറ എന്ന ഒരു സ്ത്രീയെ പരിഗ്രഹിക്കുകയും അതിൽ ആറു മക്കൾ ജനിക്കുകയും ചെയ്തു.അബ്രഹാം കാലസമ്പൂർണ്ണനായി മരിച്ചു,ഭാര്യ സാറായെ അടക്കിയ മക്പേലഗുഹയിൽ അടക്കപ്പെടുകയും ചെയ്തു.ഇതാണു അബ്രഹാമിന്റെ സംക്ഷിപ്ത ജീവചരിത്രം.
അബ്രഹാമിന്റെ ചരിത്രം ഉല്പഃ12; മുതൽ25 വരെയുള്ള അദ്ധ്യായങ്ങളിൽ ഏതാണ്ടു 463 വാക്യങ്ങളിലായി വി.വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഈ വിവരണം മുഴുവൻ അബ്രഹാം എന്ന ഏക വ്യകതിയെ ചുറ്റിപ്പറ്റിയുള്ളതാണു. എങ്കിലും ഒരു മകൻ, ഒരു ഭർത്താവു , ഒരുസഹോദരൻ ,ഒരു പിതാവു എന്നീ നിലകളിൽ ആ വ്യക്തിത്വം നമുക്കു പകർന്നുതരുന്ന അനേകം സത്ചിന്തകൾ, സമാധാനപൂർണ്ണവും സന്തോഷഭരിതവും, പ്രത്യാശാനിർഭരവുമായ ഒരു കുടുംബ ജീവിതത്തിനു ആവശ്യമായ പാഠങ്ങള്‍ ഇവിടെ വായിച്ചെടുക്കുവാന്‍ കഴിയും. .അവ ഏതൊക്കെയെന്നു പരിചിന്തിക്കാം.
അബ്രഹാം - ഒരു മകൻ.
------------------------
ഒരു മനുഷ്യജീവിതം ആരംഭിക്കുന്നതു ഒരു മകനോ മകളോ ആയിട്ടാണു.ആ വ്യക്തിയുടെ ജീവിതത്തെ സംബന്ധിച്ചു അതു വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു കാലയളവാണു..അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതു മുതലുള്ള സാഹചര്യങ്ങളും മറ്റും ആ വ്യക്തിയുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കും. മാതാപിതാക്കൾ, കുടുംബാന്തരീക്ഷം, വളരുന്ന സാഹചര്യങ്ങൾ സഹോദരങ്ങൾ സംസ്കാരം കൂട്ടുകാർ തുടങ്ങിയവ വളർച്ചയുടെ നിർണ്ണായക ഘടകങ്ങളാണു.ഒരുവിധത്തിൽ പറഞ്ഞാൽ ഒരു മനുഷ്യന്റെ ജീവിതത്തെ കരുപ്പിടിപ്പിക്കുന്നതു തന്നെ ഈ ഘടകങ്ങളാണു.കാലാന്തരത്തിൽ താൻ പ്രവേശിക്കുന്ന കൂടുംബജീവിതത്തെ തന്നെ ഒരു പരിധിവരെ അതു സ്വാധീനിക്കും.ചൊട്ടയിലെ ശീലം ചുടലവരെ എന്ന പഴഞ്ചൊല്ലിൽ പതിരില്ലെന്നു പറയാം.അബ്രഹാമിന്റെ കുടുംബജീവിതത്തെ കുറിച്ചുള്ള ചിന്തയിലും പഠനത്തിലൂം ഒരു മകൻ എന്ന നിലയിൽ അബ്രഹാം എങ്ങനെ ആയിരുന്നു എന്നു അറിയേണ്ടതുണ്ടു. അതു നമ്മുടെ ബാല്യകാലത്തെ വിലയിരുത്തുവാനും ഉപകരിക്കും. എന്നാൽ അബ്രഹാമിന്റെ ബാല്യകാലത്തെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ഒന്നും ഇവിടെ ലഭിക്കുന്നില്ല. എങ്കിലും ആ വിവരണങ്ങളിൽ നിന്നു ചില കാര്യങ്ങൾ നമുക്കു ഊഹിച്ചെടുക്കുവാൻ കഴിയും.
ഉല്പത്തിപുസ്തകം 11-ാം അദ്ധ്യായം 10 മുതലുള്ള വാക്യങ്ങളിൽ അബ്രഹാമിന്റെ പിതാവായ തേരഹിനെക്കുറിച്ചും സഹോദരങ്ങളെ കുറിച്ചുമാണു പറഞ്ഞിരിക്കുന്നതു. മനുഷ്യരെല്ലാം വഷളന്മാരായി തീർന്ന കാലഘട്ടത്തിൽ , നീതിമാനും തന്റെ തലമുറയിൽ നിഷ്കളങ്കനുമായി ജീവിച്ചു ദൈവത്തോടു കൂടെ നടന്നു കൃപ പ്രാപിച്ച നോഹയുടെ പിൻതലമുറക്കാരാണു തേരഹും അബ്രഹാമും.നല്ല ഒരു പാരമ്പര്യം അബ്രഹാമിനു ഉണ്ടായിരുന്നു എന്നതിലുപരി ദൈവത്തിന്റെ രക്ഷാകര പദ്ധതിയിലെ നിർണ്ണായക കണ്ണിയായി തീരുവാൻ ഈ പാരമ്പര്യം ഉപകരിച്ചു എന്നതാണു ഏറ്റവും ശ്രദ്ധാർഹമായ വസ്തുത. നമ്മുടെ മാതാപിതാക്കളും പാരമ്പര്യവും നമ്മെ കുറിച്ചുള്ള ദൈവിക പദ്ധതിയിലെ പ്രധാന ഘടകമാണു എന്ന സത്യം ഇതു വെളിപ്പെടുത്തുന്നു. എന്നാൽ അതിനു നമ്മെ സ്വയം സമർപ്പിക്കുമ്പോൾ മാത്രമേ അതു സാദ്ധ്യമാകുകയുള്ളു.നോഹയുടെ മക്കളിൽ ശേമാണു ദൈവത്തിന്റെ പദ്ധതിയിലെ കണ്ണിയായി ഭവിച്ചതു. എന്നാൽ തേരഹിൽ എത്തിച്ചേരുമ്പോൾ ചില മാറ്റങ്ങൾ സംഭവിച്ചതായി നമുക്കു കാണാൻ കഴിയുന്നു.
തേരഹു ജീവനുള്ള ദൈവത്തിൽ നിന്നും അകന്നു വിഗ്രഹാരാധനയിൽ വീണുപോയി എന്നു ഊഹിക്കാവുന്നതാണു.യോശുവാഃ24;2 ൽ അതിനുള്ള സൂചന ദർശിക്കാം,''യിസ്രയേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. നിങ്ങളുടെ പിതാക്കന്മാരായ അബ്രഹാമിന്റേയും നാഹോരിന്റേയും പിതാവായ തേരഹു പണ്ടു നദിക്കക്കരെ പാര്‍ത്തു അന്യദൈവങ്ങളെ സേവിച്ചു പോന്നു' എന്നു അവിടെ വായിക്കുന്നു.തേരഹിന്റേയും അബ്രഹാമിന്റേയും പിൻ തലമുറക്കാരനായ ലാബാന്‍ വിഗ്രഹങ്ങളെ ആരാധിച്ചിരുന്നു എന്നു ഉല്പഃ31;30 മുതലുള്ള വാക്യങ്ങൾ സൂചിപ്പിക്കുന്നു. യാക്കോബിന്റെ ഭാര്യയായ റാഹേൽ തന്റെ പിതൃഭവനത്തിൽനിന്നു വിഗ്രഹങ്ങൾ എടുത്തു കൊണ്ടുവന്നതായും അവ യാക്കോബിന്റെ ഭവനത്തിൽ സൂക്ഷിച്ചിരുന്നതായും,കാണാം.യാക്കോബു ശേഖേമിൽനിന്നു ബഥേലിലേക്കു പോകുമ്പോൾ അവ നീക്കികളയുകയും ചെയ്തു.പിന്നീടുള്ള യിസ്രയേലിന്റെ ചരിത്രത്തിലും അവർ വിഗ്രഹാരാധനയിലേക്കു വഴുതി വീഴുന്നതായും കാണുന്നു.
ഇതു നാം അറിഞ്ഞിരിക്കേണ്ട മറ്റൊരു വലിയ സത്യമാണു വെളിപ്പെടുത്തുന്നതു..നാം ജീവിക്കുന്ന സമൂഹവും സാഹചര്യങ്ങളും ആ നാടിന്റെ സംസ്കാരങ്ങളും ആചാരാനുഷ്ടാനങ്ങളും പലപ്പോഴും നമ്മെ സ്വാധീനിക്കും എന്ന യാഥാർത്ഥ്യമാണു ഇതു വ്യക്തമാക്കുന്നതു.തേരഹു കൽദയരുടെ പട്ടണമായ ഊരിലാണു പാർത്തിരുന്നതു.തന്റെ ചുറ്റുപാടും ജീവിച്ചിരുന്നവരുടെ ആചാരാനുഷ്ടാനങ്ങൾ,അവ സാരമില്ല എന്ന ചിന്തിച്ചു സ്വീകരിച്ചതിന്റെ പരിണതഫലമാണു വിഗ്രഹാരാധനയിലേക്കു നിപതിച്ചതു. ഇതു സ്വാഭാവികമാണു എന്നതിനാൽ വിശ്വാസികൾ ശ്രദ്ധാപൂർവ്വം ജീവിക്കണമെന്നു ഇതു നമ്മെ ഉദ്ബോധിപ്പിക്കുന്നു.ആധുനിക കാലത്തും ഇതു ഒരു വലിയ അളവിൽ സത്യവിശ്വാസികളിൽ പ്രതിഫലിക്കുന്നുണ്ടു.ഓണം കേരളത്തിന്റെ ഒരു ദേശീയോത്സവമാണു.ദേശത്തും വിദേശത്തും താമസിക്കുന്ന കേരളീയർ ജാതിമതഭേദമെന്‌യേ ഇതു ആഘോഷിക്കുന്നു. ഒരു ദേശീയോത്സവമെന്ന നിലയിൽ ക്രിസ്ത്യാനികൾ അതിൽ പങ്കു ചേരുന്നതിൽ തെറ്റുണ്ടു എന്നു പറയുവാൻ കഴിയുകയില്ല.എന്നാൽ ഈ ആഘോഷങ്ങൾ വി.ദേവാലയത്തിലെ ആഘോഷമായി മാറ്റുന്നതിനെ സാധൂകരിക്കുവാൻ കഴിയുകയില്ല.അതു വെറുമൊരു ആഘോഷമല്ലേ,ഒന്നിച്ചു സന്തോഷം പങ്കിടുന്ന ഒരവസരമായി കണ്ടാൽ മതി എന്നൊക്കെ അതിനെ കുറിച്ചു വേണമെങ്കിൽ വാദിക്കുകയും ചെയ്യാം എന്നാൽ കാലാന്തരത്തിൽ ഇതു ദേവാലയത്തിലെ ഒരു ആചാരമായി പരിണമിക്കുകയില്ലേ എന്നു സംശയിക്കുന്നതിൽ തെറ്റില്ല..പണ്ടൊക്കെ പൂജയെടുപ്പിനു നാട്ടു നടപ്പനുസരിച്ചു കുട്ടികളെ എഴുത്തിനു ഇരുത്തുക എന്നൊരു ചടങ്ങുണ്ടായിരുന്നു. ഇന്നു അതു സരസ്വതീ പൂജയാണെന്ന സത്യം അറിയാതെ വി.ദേവാലയത്തിലെ ഒരു ചടങ്ങായി മാറിരിക്കുന്നതു തന്നെ അതിനു മതിയായ തെളിവാണു.ഓണത്തിനു ചില കത്തോലിക്കാ ദേവായങ്ങളിൽ ചില പുരോഹിതന്മാർ വി. കുർബ്ബാന അർപ്പിച്ചതു,പാരമ്പര്യമായി ഉപയോഗിച്ചിരുന്ന അംശവസ്ത്രങ്ങൾക്കു പകരം സെറ്റു മുണ്ടുടുത്തും സെറ്റു മുണ്ടു പുതച്ചും കൊണ്ടായിരുന്നു എന്ന വാർത്ത ഈ സംശയത്തെ ബലപ്പെടുത്തുന്നു.ഈ അടുത്ത കാലത്തു facebook ൽ വന്ന ഒരു വീഡിയോ ഈ ചിന്ത ബലപ്പെടുത്തുന്നതാണു.ഓർത്തഡോക്സുസഭയിലെ ഒരു അഭിവന്ദ്യ തിരുമേനി,വേദശാസ്ത്രത്തിൽ ഡോക്ടറേറ്റു നേടി വൈദിക സെമിനാരിയിൽ അദ്ധ്യാപകനായിരുന്ന തിരുമേനി ഒരു ദേവാലയത്തിൽ സംസ്കൃതഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ചൊല്ലിയതിന്റെ വീഡിയോ ചിത്രമായിരുന്നു അതു. ആ പ്രാർത്ഥന ശ്രുതിമധുരമായി തിരുമേനി ആലപിക്കുകയുണ്ടായി.അതു അഭികാമ്യവുമാണു. എന്നാൽ അതു അവസാനിപ്പിച്ചതു ഓം ശാന്തി ശാന്തി ശാന്തി എന്നു ചൊല്ലിക്കൊണ്ടായിരുന്നു എന്നതാണു അത്ഭുതമുളാവാക്കിയ വസ്തുത.കർത്താവു പഠിപ്പിച്ച ഈ പ്രാർത്ഥനയിൽ ഈ ഹൈന്ദവ മന്ത്രം ചേർക്കുവാന്‍ ഈ തിരുമേനിക്കു ആരാണു അധികാരം നൽകിയതു്. ഓം എന്നതു ഹൈന്ദവ ദേവന്മാരായ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരെ കുറിക്കുന്ന ശബ്ദമാണു എന്നു തിരുമേനിക്കു അറിയില്ലായെന്നു കരുതുവാൻ പ്രയാസമാണു.നാമും നമ്മുടെ വിശ്വാസവും എവിടെ എത്തിനിൽക്കുന്നു എന്നു ഇതു വ്യക്തമാക്കുന്നു. ഇവിടെയാണു തേരഹും അബ്രഹാമും നമുക്കു മാതൃകയാകേണ്ടതു.അവർ വിഗ്രഹാരധകരുടെ നാടായ ഊരു ഉപേക്ഷിച്ചു കനാനിലേക്കു പുറപ്പെട്ടു പോകുന്നു. ഇവിടെ നമുക്കും ഒരു പുറപ്പാടു ആവശ്യമാണു.നാം താമസിക്കുന്ന ദേശം വിട്ടു പോകണമെന്നല്ല അതിനർത്ഥം. ഒരു വേർപാടിലൂടെ മാത്‌രമേ നമ്മെക്കുറിച്ചുള്ള ദൈവിക പദ്ധതി പൂർത്തീകരിച്ചു വരും തലമുറയ്ക്കു പകർന്നു കൊടുക്കുവാൻ സാദ്ധ്യമാകൂ എന്നു അബ്രഹാമും തേരഹും ഉദ്ബോധിപ്പിക്കുന്നു. ആനുഷംഗികം ഇവിടെ നിർത്തുന്നു , അബ്രഹാമിലേക്കു തിരികെ പോകാം.
തേരഹിന്റെ മൂന്നു മക്കളും വിവാഹിതരായി.ഹാരിനു ലോത്തു ജനിച്ചശേഷം മരണം സംഭവിച്ചതും മൂത്തപുത്രനായ അബ്രഹാമിനു മക്കൾ ജനിക്കാതിരുന്നതും തേരഹിനു ദുഃഖം ഉളവാക്കി.അതു ആത്മശോധനയ്ക്കുള്ള അവസരമായി പരിണമിച്ചു.വിഗ്രഹാരാധനയിൽ നിന്നു സത്യദൈവത്തിലേക്കുള്ള മടങ്ങിപ്പോക്കിനു അതു കാരണമായി ഭവിച്ചു.കല്ദയരുടെ ഊരു ഉപേക്ഷിച്ചു പോകുവാൻ അതു പ്രേരകമായി തീർന്നു എന്നു ചിന്തിക്കാവുന്നതാണു.എന്നാൽ അപ്പോഃ 7_ാം അദ്ധ്യായത്തിൽ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്തേഫാനോസു മഹാപുരോഹിതനോടു പറഞ്ഞതു മറ്റൊരു സത്യമാണു വെളിവാക്കുന്നതു.അപ്പഃ 7;2 'സഹോദരന്മാരേ,കേൾപ്പീൻ,നമ്മുടെ പാതാവായ അബ്രഹാം ഹാരാനിൽ വന്നു പാർക്കും മുമ്പെ മെസപ്പെത്തോമ്യയിൽ ഇരിക്കുമ്പോൾ തന്നെ ,തേജോമയനായ ദൈവം അവനു പ്രത്യക്ഷനായി നിന്റെ ദേശത്തേയും നിന്റെ ചാർച്ചക്കാരേയും വിട്ടു ഞാൻ കാണിച്ചു തരുന്നദേശത്തേക്കു ചെല്ലുക എന്നു പറഞ്ഞു 'അതനുസരിച്ചാണു അവർ ഹാരാനിൽ വന്നു പാർത്തതു.പക്ഷെ,ഉല്പഃ11;31 ൽ തേരഹു അവരേയും കൂട്ടിക്കൊണ്ടു കൽദയരുടെ ഊരു വിട്ടു കനാനിലേക്കു പോകുവാൻ പുറപ്പെട്ടതായിട്ടാണു കാണുന്നതു.
രണ്ടായാലും ഈ സംഭവം അബ്രഹാമിനു ഒരു മകനെന്ന നിലയിൽ പിതാവിനോടുള്ള ബന്ധം എങ്ങനെയുള്ളതായിരുന്നു എന്നു വെളിവാക്കുന്നു.ഉല്ലഃ11;31 ൽ കാണുന്നതുപോലെ തേരഹാണു അബ്രഹാമിനേയും കൂട്ടിക്കൊണ്ടു ഹാരാനിലേക്കു പോയതെങ്കിൽ, അവിടെ അപ്പനെ അനുസരിക്കുന്ന ഒരു പുത്രന്റെ ചിത്രമാണു തെളിയുന്നതു.വിവാഹിതനായി,തന്റെയും കുടുംബത്തിന്റേയും കാര്യങ്ങൾ നോക്കുവാൻ പ്രാപ്തനായി എന്ന ബോധമുണ്ടായിട്ടും അപ്പന്റെ വാക്കുകൾ കേൾക്കുവാനും അപ്പന്റെ ഉപദേശം സ്വീകരിക്കുവാനും തയ്യാറാകുന്ന ഒരു പുത്രനായിട്ടാണു അബ്രഹാം ഇവിടെ കാണുന്നതു.നാഹോരിനെ പോലെ അപ്പന്റെ വാക്കു കേൾക്കാതെ ഊരിൽ തന്നെ പാർക്കുവാൻ അബ്രഹാമിനും കഴിയുമായിരുന്നു. ഇന്നത്തെ പിതൃപുത്രബന്ധവുമായി ഒരു താരതമ്യത്തിനു ഇതു വഴി തെളിക്കുന്നു.ഇന്റർനെറ്റും ഫേസ്ബുക്കും, വാട്സാപ്പും,മൊബൈൽ ആപ്ളിക്കേഷനുമെല്ലാം സ്വായത്തമാക്കിയിരിക്കുന്ന ആധുനിക തലമുറ ഇതൊന്നും അറിയാത്ത മുൻതലമുറയുടെ ജീവിതാനുഭവങ്ങളിൽ നിന്നു ആർജ്ജിച്ചെടുത്ത
അഭിപ്രായങ്ങളെ അംഗീകരിക്കുകയോ ആദരിക്കുകയോ ചെയ്യാത്തവരായി പരണമിച്ചിരിക്കുന്നുഎന്നതു ഇന്നു നാം നേരിടുന്ന ഒരു പ്രശ്നമാണു.
അപ്പോസ്തോലപ്രവൃത്തികൾ ഏഴാമദ്ധ്യായത്തിൽ കാണുന്നതു പോലെ അബ്രഹാമിനു ലഭിച്ച ദൈവിക വെളിപാടാണു ഇതിനു കാരണമെങ്കിലും അതും പിതൃപുത്രബന്ധത്തിലെ മറ്റൊരു സത്യം വെളിവാക്കുന്നു.ഇവിടെ,അബ്രഹാം യഹോവ തന്നെ വിളിച്ചു വേർതിരിച്ചിരിക്കുന്നുവെന്നു തിരിച്ചറിഞ്ഞു അതിനനുസരണമായി ദൈവം കാണിപ്പാനിരിക്കുന്ന അനുഗ്രഹകരമായ അനുഭവത്തിലേക്കു പോകുവാൻ ഒരുങ്ങിയപ്പോൾ ,വാർദ്ധക്യത്തിലായ തന്റെ പിതാവിനെ തന്റെ അനുജൻ പരിരക്ഷിക്കട്ടെയെന്നും തന്റെ ഈ യാത്രയിൽ പിതാവു ഒരു ഭാരമായിരിക്കും എന്നും ചിന്തിക്കാതെ പിതാവിനെ തന്നോടൊപ്പം കൊണ്ടുപോകുവാൻ താത്പര്യപ്പെട്ടു എന്നതു ഏറ്റം ശ്രദ്ധാർഹമായ ഒന്നാണു.തനിക്കു ലഭിച്ച ദൈവകൃപയിലേക്കു പിതാവിനേയും സഹോദരപുത്രനേയും ചേർത്തു നിർത്തുവാൻ ഒരു പുത്രൻ എന്ന നിലയിൽ അബ്രഹാം തയ്യാറായിരിക്കുന്നു.അതാണു പുത്രധർമ്മം.പുത്ര എന്ന സംസ്കൃത പദത്തിനു നൽകിരിക്കുന്ന അർത്ഥം ഈ സത്യം വിളിച്ചോതുന്നു.''പുംസ്ത്രായതി ഇതി '' എന്നാണു പുത്ര ശബ്ദത്തിന്റെ നിർവ്വചനം.പുത്തിൽനിന്നൂ ( ഹൈന്ദവസങ്കല്പം അനുസരിച്ചു പുത്തു മക്കളില്ലാതെ മരിക്കുന്നവർക്കു നൽകുന്ന നരകമാണു.) പാതാവിനെ ത്രാണനംചെയ്യുന്നവൻ ( രക്ഷിക്കുന്നവൻ ) ആണു പുത്രൻ.'പുന്നാമമാകും നരകത്തിൽ നിന്നുടൻ തന്നുടെ താതനെ ത്രാണനം ചെയ്കയാൽ പുത്രനെന്നുള്ള ശബ്ദം വിധിച്ചു ശതപത്രസമുത്ഭവൻ .എന്നാണു പുരാണം പറയുന്നതു.ആവിധത്തിൽ തന്റെ പിതാവിനെ നരകത്തിനു യോഗ്യമായ വിഗ്രഹാരാധനയിൽ നിന്നും മോചിപ്പിച്ചു രക്ഷയിലേക്കു നയിച്ച യഥാർത്ഥ 'പുത്ര'ന്‍ തന്നെയാണു അബ്രഹാം എന്നു സംശയ ലേശമെന്യേ പറയാം.
ആധുനിക തലമുറ ഇതു ശ്രദ്ധാപൂർവ്വം കണ്ടുപഠിക്കേണ്ടതാണു. ഇന്നത്തെ മക്കൾ അധികവും ആ വിധത്തിൽ പുത്രന്മാർ എന്നു വിളിക്കപ്പെടുവാൻ യോഗ്യരാണോ എന്നു സംശയിക്കണം.കാരണം അവർ മാതാപിതാക്കളെ നരകത്തിൽ നിന്നു രക്ഷിക്കുന്നതിനു പകരം നരകത്തിൽ തള്ളിയിടുന്നവരായി മാറിയിരിക്കുന്നു.പിതാവു മരിക്കുന്നതു വരെ പരിരക്ഷിച്ച അബ്രഹാം നമുക്കു മാതൃകയാകേണ്ടതാണു. വൃദ്ധസദനങ്ങളിൽ തങ്ങളുടെ അന്ത്യനാളുകൾ ദുരിതപൂർണ്ണമായി കഴിച്ചു കൂട്ടുന്ന മാതാപിതാക്കളുടെ സംഖ്യ വർദ്ധിച്ചു വരന്നു.പലപ്പോഴും ജീവിതസാഹചര്യങ്ങളാണു ഇങ്ങനെയുള്ള അനുഭവങ്ങൾക്കു കാരണമായി ഭവിക്കുന്നതു എന്ന സത്യം അംഗീകരിച്ചുകൊണ്ടു തന്നെ പറയട്ടെ പുത്രനാകണമെങ്കിൽ നമ്മുടെ മനോഭാവത്തിൽ സാരമായ മാറ്റം ആവശ്യമായിരിക്കുന്നു.
ഒരു പുത്രൻ എന്ന നിലയിൽ തന്റെ ഉത്തരവാദിത്തവും ദൗത്യവും ഭംഗിയായി ചെയ്തു എന്നതുകൊണ്ടു തന്നെയാണു അനുഗ്രഹകരമായ ഒരു കുടുംബജീവിതം അബ്രഹാമിനു ലഭിച്ചതു. കാലാന്തരത്തിൽ കുടുംബജീവിതത്തിൽ കടന്നു വന്ന പ്രശ്നങ്ങളെ അതിജീവിക്കുവാനും അലോസരങ്ങളിൽ കാലിടറി വീണുപോകാതിരിക്കുവാനും അബ്രഹാമിനു പ്രാപ്തി ലഭിച്ചതു തന്റെ ഉത്തരവാദിത്തം തിരിച്ചറിഞ്ഞു ശരിയായി പുത്രധർമ്മം അനുഷ്ടിച്ചതു കൊണ്ടാണു.അനുഗ്രഹകരമായ ഒരു കുടുംബജീവിതത്തിന്റെ ആദ്യപടിയാണു, പുത്രധർമ്മം ശരിയായി നിർവ്വഹിക്കുകയെന്നതു എന്നു ഇവിടെ വെളിവാകുന്നു.
അബ്രഹാം- ഒരു സഹോദരൻ
--------------------------------
കുടൂംബജീവിതത്തിലെ മറ്റൊരു ഉദാത്തമായ ബന്ധമാണു സാഹോദര്യബന്ധം. ദൈവസ്നേഹത്തിന്റെ മറ്റൊരു ഭാവമാണു സഹോദരസ്നേഹത്തിൽ പ്രകടമാകുന്നതു. പരി.യോഹന്നാൻ ശ്ളീഹാ പറയുന്നതു കേൾക്കുക ഃ 1. യോഹഃ 4;20 ''ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയുകയും സഹോദരനെ പകെയ്ക്കുകയും ചെയ്യുന്നവൻ കള്ളനാകുന്നു.താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവനു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിക്കാൻ കഴിയുകയില്ല.ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനേയും സ്നേഹിക്കേണം എന്നീ കല്പന നമുക്കു അവനിൽ നിന്നു ലഭിച്ചിരിക്കുന്നു.''സ്നേഹിക്കേണം എന്നതിൽ അപ്പുറമായി ഒരു കല്പനയില്ല,എല്ലാ കല്പനകളും അതിൽ അടങ്ങിയിരിക്കുന്നു.
ദൈവത്തോടുള്ള സ്നേഹത്തിൽ എന്ന പോലെ സഹോദരസ്നേഹത്തിലും അബ്രഹാമിൽ നമുക്കു ഒരു ഉത്തമ മാതൃക ദർശിക്കുവാൻ കഴിയും. ദൈവവിളി കേട്ടു പിതൃഭവനത്തേയും ചാർച്ചക്കാരേയും സ്വന്ത ഭവനത്തേയുംവിട്ടു കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോകുമ്പോൾ അബ്രഹാം ,പിതാവു മരിച്ചു അനാഥനായി തീർന്ന സഹോദരപുത്രൻ ലോത്തിനേയും കൂടെ കൊണ്ടുപോയതിൽ ഈ സഹോദര സ്നേഹം നമുക്കു വായിച്ചെടുക്കുവാൻ കഴിയും.എന്നാൽ ഇവിടെ ഒരു ചോദ്യം പ്രസക്തമാണു.തേരഹിന്റെ മൂന്നു പുത്രന്മാരിൽ മൂത്തവനാണു അബ്രഹാം.അനുജനായ നാഹോരെ കൂടെ കൊണ്ടുപോകാതെ ലോത്തിനെമാത്രം കൂടെ കൊണ്ടുപോയതിൽ പക്ഷഭേദം ഇല്ലേയെന്നു സംശയിക്കാം.ലോത്തിനെ അനാഥനായതുകൊണ്ടാണു അബ്രഹാം കൂടെ കൂട്ടിയതു എന്നതു മതിയായ ഉത്തരമാകയില്ല. പിതൃഭവനത്തേയും ചാർച്ചക്കാരേയും വിട്ടു പുറപ്പെടുക എന്ന യഹോവയുടെ അരുളപ്പാടാണു അങ്ങനെ ചെയ്യുവാൻ കാരണമെന്നും പറയുവാൻ കഴിയുകയില്ല.അങ്ങനെ ആയിരുന്നു എങ്കിൽ പിതാവിനേയും ലോത്തിനേയും കൂടെ കൊണ്ടു പോയതു അനുസരണക്കേടാകയില്ലേ.സഹോദരന്മാരോടു തുല്യസ്നേഹമുള്ളവനായിരുന്നു എങ്കിൽ ഈ വലിയ രക്ഷയിൽനിന്നു നഹോരിനെ ഒഴിവാക്കുമായിരുന്നോ ?
കൽദയരുടെ പട്ടണം വിട്ടു ഹാരാനിലേക്കും അവിടെ നിന്നു കനാനിലേക്കും പോകുവാൻ ദൈവത്തിന്റെ അരുളപ്പാടു മാത്രമാണു കാരണം.അല്ലാതെ അവിടെ പാർക്കുവാൻ കഴിയിതെവണ്ണമുള്ള ഗുരുതരമായ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.സാമ്പത്തിക ബുദ്ധിമുട്ടുകളോ മറ്റേതെങ്കിലും കാരണങ്ങളോ ഈ പുറപ്പാടിനു പ്രേരകമായി കാണാനും കഴിയുകയില്ല. വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാതെ ഒരുവിധം സുഭിക്ഷമായി ജീവിക്കുന്ന ഇടത്തിൽ നിന്നു അതെല്ലാം ഉപേക്ഷിച്ചു എങ്ങോട്ടെന്നു അറിയാതെ അനിശ്ചിതമായ ഒരു ഭാവിയെ നോക്കി പുറപ്പെട്ടു പോകുവാൻ സാമാന്യബുദ്ധിയുള്ളവർ തയ്യാറാവുകയില്ല.സുനിശ്ചിതമായ ഒരു ഭാവി മുന്നലുള്ളപ്പോൾ ,അനിശ്ചിതമായ ഒരു ഭാവിയിലേക്കുള്ള പുറപ്പാടിനു നാഹോർ തയ്യാറായി കാണുകയില്ല എന്നു ഊഹിക്കുന്നതായിരിക്കും ഉചിതം.അപ്പന്റേയും ജ്യേഷ്ഠന്റേയും ബുദ്ധിശൂന്യമായ തീരമാനത്തെ നാഹോർ തള്ളക്കളയുകയാണു ചെയ്തതു.അബ്രഹാമിന്റെ സഹോദരസ്നേഹം, താൻ കണ്ടെത്തിയ രക്ഷയിലേക്കു അനുജനായ നാഹോരിനെ ക്ഷണിക്കുകയും ഉപദേശിക്കുകയും നിർബ്ബന്ധിക്കുകയും ചെയ്തിട്ടുണ്ടാവാം.ലൗകികനേട്ടങ്ങളിൽ മാത്രം കണ്ണുനട്ടു ജീവിച്ച നാഹോർ ജ്യേഷ്ഠന്റെ ഉപദേശവും നിർബ്ബന്ധവും അവഗണിച്ചിരിക്കാം.ഏതായാലും അബ്രഹാമിന്റെ സഹോദരസ്നേഹത്തിനു മങ്ങലേല്പിക്കുവാൻ ഈ കാര്യത്തിനു കഴിയുമെന്നു തോന്നുന്നില്ല.കാലാന്തരത്തിൽ തന്റെ പുത്രനായ യിസഹാക്കിനു ഒരു ഭാര്യയെ കണ്ടെത്തുവാനായി എലയാസറിനെ തന്റെ സഹോദരനായ നാഹോരിന്റെ അടുക്കലേക്കു പറഞ്ഞയച്ചതു തന്നെ അദ്ദേഹത്തിന്റെ സഹോദരസ്നേഹത്തിനു മതിയായ തെളിവാണു.
സഹോദരസ്നേഹത്തിന്റെ സമസ്തഭാവങ്ങളും,ലോത്തിനോടുള്ള അബ്രഹാമിന്റെ സ്നേഹത്തിലും കരുതലിലും കാണുവാൻ കഴിയുന്നുണ്ടു.ഒരുപക്ഷെ, മക്കളില്ലാത്ത അബ്രഹാമിനു സഹോദരപുത്രനായ ലോത്തു ഒരു മകൻതന്നെ ആയിരുന്നു എന്നു വേണമെങ്കിൽ പറയാം.കാലാന്തരത്തിൽ സ്വത്തു വീതംവെച്ചു പിരിഞ്ഞതു അബ്രഹാമിനു ഒരു പുത്രൻ ഉണ്ടായി കഴിഞ്ഞായിരുന്നുവെങ്കിൽ ആ അഭിപ്രായം സാധുവാകുമായിരുന്നില്ല.13-ാം അദ്ധ്യായത്തിൽ,ഇനിയും ഒന്നിച്ചു പോയാൽ കലഹം ഉണ്ടാകും എന്നറിഞ്ഞു അവർ വേർപിരിയുന്ന സംഭവം വായിക്കുമ്പോൾ ,അബ്രഹാമിനു ലോത്തിനോടുള്ള മനോഭാവം എന്തായിരുന്നു വ്യക്തമാകും.പുത്രവാത്സല്യമായിരുന്നു അബ്രഹാമിനു ലോത്തിനോടു ഉണ്ടായിരുന്നതു എങ്കിൽ ഇങ്ങനെ വേർപിരിയുമായിരുന്നോ എന്നു സംശയിക്കാം. വേർപിരിയുന്നതിനു അബ്രഹാം വച്ച നിബന്ധനകളും അതുകഴിഞ്ഞുള്ള സംഭവങ്ങളും ഈ സംശയം അർ്ത്ഥശൂന്യമാണു എന്നു വ്യക്തമാക്കുന്നു. അതിരുകളില്ലാത്ത, പ്രതിഫലേച്ഛയില്ലാത്ത, സ്വാർത്ഥലേശം ബാധിക്കാത്ത സ്നേഹം തന്നയായിരുന്നു അബ്രഹാമിന്റേതു ആ സംഭവങ്ങൾ വെളിവാക്കുന്നു.
അബ്രഹാമിനു ലോത്തിനോടുള്ള സ്നേഹം എങ്ങനെയായിരുന്നു എന്നു വെളിവാകുന്ന ആദ്യസംഭവമാണു ഉല്പഃ 13-ാം അദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്നതു.ഒന്നിച്ചു പാർക്കുവാൻ കഴിയാതെ വന്നപ്പോൾ ദുഃഖത്തോടെയാണെങ്കിലും വേർപിരിയാൻ അബ്രഹാം തീരുമാനിക്കുന്നു.സമ്പത്തു വർദ്ധിച്ചതും ഇടയന്മാർ തമ്മിൽ ഇടർച്ച ഉണ്ടായതുമാണു അതിനു കാരണമെങ്കിലും പിന്നീടു ഇപ്പോഴുള്ള സ്നേഹം നഷ്ടപ്പെടുവാൻ ഇടയാകുമെന്ന ഭയവും വേർപിരിയാൻ കാരണമായി എന്നു കരുതാവുന്നതാണു. വേർപിരിയുമ്പോഴും സഹോദരപുത്രന്റെ നന്മയും ഐശ്വര്യവുമാണു അബ്രഹാം ആഗ്രഹിക്കുന്നതു.' 'ദേശമെല്ലാം നിന്റെ മുമ്പാകെ ഇല്ലയോ നിനക്കു ഇഷ്ടമുള്ളതെല്ലാം എടുത്തുകൊൾക ''എന്നുപറയുന്ന വിശാലമനസ്കതയാണു അബ്രഹാമിൽ ഇവിടെ പ്രകടമാകുന്നതു. പിതൃസ്വത്തു വീതം വെച്ചു പിരിയുന്ന സന്ദർഭമാണു സാഹോദര്യത്തിന്റെ മാറ്റുരയ്ക്കുന്നതു. പലപ്പോഴും ഇവിടെ സ്വാർത്ഥത സഹോദരസ്നേഹത്തെ നിഹനിക്കുന്നു.തന്നെപ്പോലെ തന്നെ , അല്ല, തന്നേക്കാൾ അധികം സഹോദരനെ സ്നേഹിക്കുന്ന ഒരുവനു മാത്രമേ അബ്രഹാമിനെപ്പോലെ ആകുവാൻ കഴിയുകയുള്ളു.
ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ നാം ലോത്തിന്റെ പക്ഷക്കാരായി മാറുന്നു എന്നതാണു സത്യം. അനാഥനായ തന്നെ കൂടെ കൊണ്ടുപോയി പരിരക്ഷിക്കുകയും കണക്കു നോക്കാതെ ആടുമാടുകളേയും സമ്പത്തും നൽകുകയും അളവില്ലാതെ സ്നേഹിക്കുകയും കരുതുകയും ചെയ്ത പിതൃതുല്യനായ പിതൃസഹോദരനോടു ലോത്തു പ്രകടമാക്കിയ പ്രതികരണം ഒരു സാധാരണ മനുഷ്യന്റേതാണു.തന്നെ താനാക്കിയ തന്റെ പിതാവായ അബ്രഹാമിനു ഇനിയും എന്തുണ്ടു എന്നു പോലും ചിന്തിക്കുവാനുള്ള പക്വതയും സന്മനോഭാവവും ലോത്തിനു ഇവിടെ നഷ്ടമായിരിക്കുന്നു.സ്വർത്ഥതയും ലോകമോഹങ്ങളും ലോത്തിന്റെ കണ്ണു കുരുടാക്കി കളഞ്ഞു.അബ്രഹാം പിതാവു ആവശ്യമുള്ളതു എടുത്തിട്ടു മനസ്സുള്ളതു തനിക്കു തന്നാമതി എന്നു പറയുന്നതിനു പകരം, കിട്ടിയ സന്ദർഭം തക്കത്തിൽ ഉപയോഗിച്ചു നീരോട്ടമുള്ള സ്ഥലം മുഴുവനും ലോത്തു തെരഞ്ഞെടുത്തു.എന്നാൽ അതു കാലാന്തരത്തിൽ വിനയായി തീർന്നുവെന്നതു ഇതിനോടു ചേർത്തു ചിന്തിക്കേണ്ടതാണു.
ഉല്പത്തി പുസ്തകം14-ാം അദ്ധ്യായത്തിൽ അബ്രഹാമിലെ സഹോദരസ്നേഹത്തിന്റെ അത്യുദാത്തമായ ഭാവം നമുക്കു ദർശിക്കുവാൻ കഴിയുന്നു.അബ്രഹാമിൽ നിന്നു വേർപിരിഞ്ഞ ലോത്തു സോദോമിൽ ചെന്നു പാർത്തു.വലിയ സമ്പന്നനായി തീർന്നു.എന്നാൽ ആ കാലത്തു സോദോം രാജാവും കൂട്ടുകാരായ മറ്റു ചില രാജാക്കന്മാരും ചേർന്നു ഏലോം രാജാവും കൂട്ടുകാരായ ചില രാജാക്കന്മാരും തമ്മിൽ യുദ്ധമുണ്ടായി.സോദോം രാജാവും ഗൊമേരരാജാവും പരാജിതരായി ഓടിപ്പോയി. ശത്രുക്കൾ സോദോമിലേയും ഗൊമോരിയിലേയും സമ്പത്തും ഭക്ഷ്യസാധനങ്ങളും എടുത്തു കൊണ്ടുപോയി.ഒപ്പം ലോത്തിനേയും കുടുംബത്തേയും അവർ പിടിച്ചു കൊണ്ടുപോയി. വാർത്ത അബ്രഹാമിന്റെ അടുക്കൽ എത്തി.ഇവിടെയാണു അബ്രഹാമിന്റെ അസാധാരണത്വം പ്രകടമാകുന്നതു.അബ്രഹാം നമ്മെപ്പോലെ ഒരുവൻ ആയിരുന്നു എങ്കിൽ എങ്ങനെയാണു. പ്രതികരിക്കുക. അവനോടു ഞാൻ കാണിച്ച സ്നേഹത്തിന്റേയും കരുതലിന്റേയും നന്ദിയും സ്നേഹവും അല്പമെങ്കിലും അവനുണ്ടായിരുന്നു എങ്കിൽ നല്ല നിലം മുഴുവൻ അവൻ എടുക്കുമായിരുന്നോ? അവൻ എന്നോടു കാണിച്ച നന്ദിയില്ലായ്മയ്ക്കു ദൈവം നൽകിയ ശിക്ഷയാണിതു. അനുഭവിക്കട്ടെ. എങ്കിലെ അവൻ പാഠം പഠിക്കുകയുള്ളു. എന്നിങ്ങനെയായിരക്കും നാം പ്രതികരിക്കുക.എന്നാൽ അബ്രഹാമിന്റെ സ്നേഹം അങ്ങനെയാകുവാൻ അനുവദിച്ചില്ല.അവൻ ഉടനെ രാത്രിയിൽ തന്നെ ദാസന്മാരുമായി പുറപ്പെട്ടു ശത്രുക്കളുമായി ഏറ്റുമുട്ടി അവരെ പരാജയപ്പെടുത്തി ലോത്തിനേയും കുടുംബത്തേയും സമ്പത്തക്കളും മടക്കി കൊണ്ടു വന്നു.സഹോദരപുത്രനോടുള്ള അദമ്യമായ സ്നേഹമാണു ഇവിടെ പ്രകടമാകുന്നതു.അവൻ നല്ലെതെല്ലാം എടുത്തുകൊണ്ടു പിരിഞ്ഞു പോയിയെങ്കിലുംഅവനോടു അല്പംപോലും നീരസവും കോപവും വിദ്വേഷവും അനിഷ്ടവും അബ്രഹാമിന്റെ മനസ്സിൽ സൂക്ഷിച്ചിരുന്നില്ലാ എന്നു മാതമല്ല, അവനിൽ നിന്നു എന്തെങ്കിലും അനിഷ്ടകരമായ പെരുമാറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ തന്നെ അതെല്ലാം ക്ഷമിക്കുകയും മറക്കുകയും ചെയ്തുവെന്നു ഈ സംഭവം വ്യക്തമാക്കുന്നു.നമുക്കു അനിഷ്ടകരമായി പ്രവർത്തിച്ചവർക്കു,അതു സ്വന്തം സഹോദരനാണെങ്കിൽ പോലും എന്തെങ്കിലും ദുഃഖങ്ങൾ കടന്നു വരുമ്പോൾ, അതു അവനു അർഹമായതാണു എന്നു പറഞ്ഞു അകന്നു നിൽക്കുന്നതു ഒരു സത്യവിശ്വാസിക്കു ചേരുന്നതല്ലെന്നു ഈ സംഭവം നമ്മെ ഉദ്ബോധിപ്പിക്കുന്നു.
ഉല്പത്തി 18-ാം അദ്ധ്യായത്തിൽ എത്തിച്ചേരുമ്പോൾ അബ്രഹാമിന്റെ അന്യാദൃശമായ സ്നേഹാതിരേകമാണു വായിച്ചറിയുന്നതു.ശത്രുക്കൾ തന്നെ പിടിച്ചുകൊണ്ടു പോയപ്പോൾ അവിടെ നിന്നു തന്നേയും കുടുംബത്തേയും തന്റെ സമ്പത്തും വീണ്ടെടുത്ത പിതൃസഹോദരനായ അബ്രഹാമിനോടു സ്നേഹവും കടപ്പാടും ഉണ്ടായിരുന്നുവെങ്കിൽ ലോത്തു സോദോം വിട്ടു അബ്രഹാമിനൊപ്പം പോകുമായിരുന്നു.എന്നാൽ ലോത്തിനു പിന്നെ അധികകാലം സോദോമിൽ പാർക്കുവാൻ കഴിഞ്ഞില്ല. ജനത്തിന്റെ വഷളത്തം ഹേതുവായി യഹോവ ദേശത്തേയും ദേശനിവാസികളേയും നശിപ്പിക്കുവാൻ പോകുന്നു എന്ന വസ്തുത ദൂതൻ മുഖാന്തിരം തന്റെ പ്രിയനായ അബ്രഹാമിനെ യഹോവ അറിയിക്കുന്നു. അബ്രഹാം ലോത്തിനും കുടുംബത്തിനും വേണ്ടി മാത്രമല്ല സോദോം നിവാസികൾ മുഴുവനും വേണ്ടി യഹോവയുടെ മുമ്പാകെ മദ്ധ്യസ്ഥത അണയ്ക്കുന്നു.സോദോം നിവാസികളെ യഹോവ നശിപ്പിച്ചു എങ്കിലും അബ്രഹാമിനോടുള്ള വാത്സല്യം കാരണം രണ്ടു ദൂതന്മാരെ അയച്ചു യഹോവ ലോത്തിനെ രക്ഷിക്കുന്നു. ലോകത്തോടുള്ള അമിതമായ സ്നേഹം ലോത്തിന്റെ ഭാര്യ ഉപ്പുതൂണായി മാറുവാൻ കാരണമായി.വിശ്വാസികളുടെ പിതാവായ അബ്രഹാം വിശ്വാസത്തിൽ മാത്രമല്ല, സ്നേഹത്തിന്റെ കാര്യത്തിലും ഉന്നതശിർഷനായി തന്നെ നിലനില്ക്കുന്നു.
അബ്രഹാം -ഒരു ഭർത്താവു
------------------------------
ഒരു ഭർത്താവിന്റെ ധർമ്മം എന്താണു ? അഥവാ ഭാര്യാഭത്തൃ ബന്ധം എങ്ങനെയായിരിക്കണം എന്നിങ്ങനെ ഉള്ള വസ്തുതകളിലേക്കു വെളിച്ചം വീശുവാൻ അബ്രഹാമിന്റെ കുടുംബ ബന്ധത്തെ കുറിച്ചുള്ള പഠനം വളരെയധികം ഉപകരിക്കും.അബ്രഹാം ഒരു ഭർത്താവു എന്ന നിലയിൽ തന്റെ കടമകൾ എത്രമാത്രം വിജയകരമായി നിർവ്വഹിച്ചുവെന്നു കണ്ടെത്തുവാനും അതു സാദ്ധ്യമാക്കിതീർത്ത മാർഗ്ഗങ്ങൾ എന്തെല്ലാമായിരുന്നു എന്നും കണ്ടെത്തുവാനും ശ്രമിക്കാം.അതിനു മുമ്പു ഭർത്താവു എന്ന പദത്തെകുറിച്ചും അതിന്റെ അർത്ഥതലങ്ങളെ കുറിച്ചും അല്പമായ അറിവു അനിവാര്യമാണു.
ഭർത്താവു എന്ന പദത്തിനു ഭരിക്കുന്നവൻ എന്നാണു അർത്ഥം കല്പിച്ചിരിക്കുന്നതു. അതിന്റെ സ്ത്രീലിംഗപദമായ ഭാര്യയ്ക്കു ഭരിക്കപ്പെടുന്നവൾ എന്നുമാണു അർത്ഥം. ഈ രണ്ടു അർത്ഥങ്ങളും ഭാര്യാഭർത്തൃ ബന്ധങ്ങളിൽ അതേപടി അംഗീകരിക്കുക ഉചിതമാണെന്നു പറയുവാൻ പ്രയാസമാണു.ഇന്നു അതിനു പ്രസക്തിയില്ല. ഭരിക്കുന്നവൻ എന്നതുകൊണ്ടു പരമാധികാരി എന്നു അർത്ഥമാക്കുന്നതു ഭാര്യാഭർത്തൃബന്ധത്തിൽ സംഗതമാണെന്നു പറുയുവാനും കഴിയുകയില്ല.. ഭാര്യയുടെ മേൽ ഭർത്താവിനാണു പൂർണ്ണ അധികാരം എന്നു പറയുമ്പോൾ സ്ത്രീ തന്റെ വ്യക്തിസ്വാതന്ത്ര്യം മുഴുവൻ ബലിയർപ്പിച്ചുകൊണ്ടു ഭർത്താവിനു കീഴടങ്ങി ഇരുന്നുകൊള്ളണമെന്നു അതിനു അർത്ഥമില്ല.ഭാര്യയും ഭർത്താവും പരസ്പര പൂരകങ്ങളായി വർത്തിക്കുമ്പോഴാണു ആ ബന്ധം സുദൃഡവും സുഖകരവുമാകുന്നതു.ഇരുവരും കൂട്ടാളിയുടെ വ്യക്തിത്വത്തെ അംഗീകരിക്കുവാൻ തയ്യാറാകണം. ഭർത്താവു ഭരിക്കുന്നവനാണു എന്നു പറയുമ്പോൾ പരിപാലിക്കുന്നവൻ, പരിരക്ഷിക്കുന്നവൻ എന്നീ വിശാലമായ അർത്ഥമാണു അതിനുള്ളതു. ഭാര്യയുടെ ആവശ്യങ്ങളെല്ലാം നാർവ്വഹിച്ചു കൊടുക്കുക മാത്രമല്ല,അവളുടെ വ്യക്തിത്വത്തേയും വ്യക്തിസ്വാതന്ത്രത്തേയും പരിരക്ഷിക്കുക എന്നതും ഭർത്താവിന്റെ കടമയിൽ പെടുന്നു. എന്നു ഈപദം വ്യക്തമാക്കുന്നു. ഭാര്യാഭർത്തൃ പദങ്ങൾക്കു അനേകം പര്യായായ പദങ്ങളുണ്ടു.ഓരോ പദവും അവരുടെ വ്യത്യസ്തങ്ങളായ ധർമ്മങ്ങളെയാണു പ്രകാശിപ്പിക്കുന്നതു..അതെല്ലാം ചേർത്തു ചിന്തിക്കുമ്പോൾ മാത്രമേ ഭാരയുടേയും ഭർത്താവിന്റേയും ധർമ്മങ്ങളുടെ പൂർണ്ണ ചിത്രം വെളിവാകയുള്ളു. ആ പദങ്ങളിലേക്കും അതിന്റെ അർത്ഥതലങ്ങളിലേക്കും പ്രവേശിക്കുവാൻ ഇവിടെ ശ്രമിക്കുന്നില്ല.എന്നാൽ ഇവയെല്ലാം സമന്വയിപ്പിക്കുന്ന ഒരു സംസ്കൃതപദം ചൂണ്ടിക്കാട്ടി ചിന്താവിഷയത്തിലേക്കു കടക്കാം. 'സഹധർമ്മചാരിണി ', 'സഹധർമ്മചാരി ' എന്നീ പദങ്ങളാണു അവ. രണ്ടും ഒരർത്ഥത്തെയാണു കുറിക്കുന്നതു. ധർമ്മാചരണത്തിൽ കൂട്ടാളിയാകുക, കൂടെ സഞ്ചരിക്കുക പങ്കാളിയാകുക, തുണയാകുക, എന്നിങ്ങനെയുള്ള അർത്ഥമാണു അതു ധ്വനിപ്പിക്കുന്നതു. എല്ലാകാര്യങ്ങളിലും ഭാര്യാഭർത്താക്കന്മാർ ഒന്നായി വർത്തിക്കണം എന്നാണു അർത്ഥം.ഇരുവരും ഒരു ദേഹമായിതീരും എന്ന വേദപുസ്തകസത്യത്തിലേക്കു ആണു ഇതു എത്തിച്ചേരുന്നതു. യഹോവയായ ദൈവം സ്ത്രീയെ തക്ക തുണയായിട്ടാണു സൃഷ്ടിച്ചതു എന്നതും ,വിവാഹകൂദാശയിൽ വായിക്കുന്ന ഏവൻഗേലിയോൻ ഭാഗവും (വി. മത്താഃ 19;1-12) പരി.പൗലോസുശ്ളീഹായുടെ ലേഖനവും (എഫേഃ 5;22 മുതൽ ) ഇതിനോടു ചേർത്തു ചിന്തിക്കേണ്ടതാണു. വിസ്താരഭയത്താൽ അതിന്റെ പഠനത്തിലേക്കു പ്രവേശിക്കാതെ വയനക്കും ചിന്തയ്ക്കുമായി വിടുന്നു.വിവാഹകൂടദാശയിൽ വധൂവരന്മാരെ കിരീടം ധരിപ്പിക്കുന്നതു അവർ പ്രവേശിക്കുന്ന കുടുംബത്തിന്റെ രാജാവും രാജ്ഞിയുമായിട്ടാണു. സ്ളീബാ കിരീടമായി ആഘോഷിക്കുമ്പോള്‍ ,ആ കിരീടം അധികാരത്തിന്റേതല്ല ത്യാഗത്തിന്റേതാണെന്നു വ്യക്തമാക്കുന്നു. ഇവിടെ ഭാര്യയും ഭർത്താവും തുല്യ പങ്കാളികളാണു. ഭർത്താവു ഭാര്യയുടെ തലയാകുന്നുവെന്നു പറയുമ്പോൾ ഏകഛത്രാധിപതിയായി ഭരിക്കുന്ന ഒരു ഭരണാധിപനായിട്ടല്ല,സഭക്കായി സ്വപ്രാണനെ സമർപ്പിച്ചു സഭയെ വീണ്ടെടുത്ത സഭയുടെ തലയായ ക്രിസ്തുവിനു തുല്യമായിട്ടാണു കല്പിച്ചിരിക്കുന്നതു. ഈ സത്യമെല്ലാം അറിഞ്ഞു ആചരിക്കുമ്പോഴാണു കുടുംബം ഭൂമിയിലെ സ്വർഗ്ഗത്തിന്റെ പതിപ്പായിപരിണമിക്കുന്നതു.അവിടെ ഭാര്യാഭർത്താക്കന്മാരുടെ പങ്കു വലിയതാണു.
ഈ ആമുഖ ചിന്തകൾ മനസ്സിൽ സൂക്ഷിച്ചു കൊണ്ടു അബ്രഹാമിന്റെ ഭാര്യാഭർത്തൃബന്ധം വിശകലനം ചെയ്യുമ്പോൾ അനുകരണീയമായ ഒരു മാതൃകാ ഭർത്താവായി അബ്രഹാം നമ്മുടെ മുമ്പിൽ തെളിഞ്ഞു വരും.അബ്രഹാമിനെ ഒരു ഭർത്താവായി നാം ആദ്യമായി കാണുന്നതു ഉല്പഃ 11; 29, 30 വാക്യങ്ങളിൽ ആണു.'അബ്രഹാമും നാഹോരും ഭാര്യമാരെ എടുത്തു , അബ്രഹാമിന്റെ ഭാര്യയ്ക്കു സാറായിയെന്നു പേരും നാഹോരിന്റെ ഭാര്യയ്ക്കു മിൽക്ക എന്നും പേർ. ഇവർ മിൽക്കയുടേയും യിസ്കിയാവിന്റേയും അപ്പനായ ഹാരാന്റെ മകൾ തന്നെ. സാറായി മച്ചിയായിരുന്നു, അവൾക്കു സന്തതി ഉണ്ടായിരുന്നില്ല.''എന്നീ വിവരണത്തിൽ മച്ചിയായ സാറായിയുടെ ഭർത്താവായിട്ടാണു വി.വേദപുസ്തകം അബ്രഹാമിനെ നമുക്കു പരിചയപ്പടുത്തുന്നതു.അവിടെ മച്ചിയായ ഒരു ഒരു ഭാര്യയുമായി ദീർഘ്ഘകാലം ജീവിച്ച ഒരു ഭർത്താവായിട്ടാണു അബ്രഹാമിനെ കാണുന്നതു.അവൾ മച്ചിയായിരുന്നു എന്നു രേഖപ്പെടുത്തുമ്പോൾ അവരുടെ വിവാഹം കഴിഞ്ഞിട്ടു എത്രവർഷമായി എന്നു വ്യക്തമല്ല. ഏതായാലും മച്ചിയാണെന്നു അറിഞ്ഞുകൊണ്ടാണു വിവാഹം കഴിച്ചതു എന്നു പറയുവാൻ കഴിയുകയില്ല.അതറിയുവാൻ തക്കവണ്ണം അന്നു ശാസ്ത്രം വളർന്നിട്ടില്ലായിരുന്നുവല്ലോ.ഏതായാലും കുറേനാളുകളിലെ ദാമ്പത്യ ജീവിതത്തിനു ശേഷമായിരിക്കണം ഈ തിരിച്ചറിവു ഉണ്ടാകുന്നതു. അവൾ മച്ചിയായിരുന്നു എന്നു രേഖപ്പെടുത്തിയിരിക്കുന്നതു, അബ്രഹാമിന്റെ ഇളയസഹോദരനായ ഹാരാനു ലോത്തു എന്നു പുത്രൻ ജനിച്ചു എന്നും അതിനു ശേഷം ഹാരാൻ മരിച്ചു പോയിയെന്നും പറഞ്ഞതിനും ശേഷമാണു.അതിനാൽ അബ്രഹാമിന്റെ വിവാഹം കഴിഞ്ഞു വളരെ വർഷങ്ങൾക്കു ശേഷമായിരിക്കണം സാറാ മച്ചിയാണു എന്നു അറിയുന്നതു. അബ്രഹാമിനു യിശമായേൽ ജനിക്കുന്നതു 86-ാം വയസ്സിലായിരുന്നു. യിസഹാക്കു ജനിക്കുന്നതു നൂറാം വയസ്സിലുമാണു. ഇതു ഒരു സത്യം വെളിവാക്കുന്നു. അബ്രഹാമും സാറായും വാർദ്ധ്ക്യത്തിൽ എത്തുന്നതു വരെ മച്ചിയായ ഭാര്യയോടൊപ്പമായിരുന്നു ജീവിച്ചതു.ഹാഗാറിനെ ഭാര്യയായി സ്വീകരിച്ചതുപോലും സാറായുടെ നിർബ്ബന്ധം മൂലമായിരുന്നു.ഭാര്യ മച്ചിയാണു എന്നു അറിഞ്ഞിട്ടും മറ്റൊരു വിവാഹത്തിനു അബ്രഹാം ആഗ്രഹിച്ചിരുന്നു പോലുമില്ല. ബഹുഭാര്യാത്വം നിലനിന്നിരുന്ന ഒരു കാലഘട്ടത്തിലാണു അബ്രഹാം ജീവിച്ചിരുന്നതു എന്നതു ഓർക്കുമ്പോഴാണു അദ്ദേഹത്തിന്റെ മഹത്വം വ്യക്തമാകുന്നതു. ഭാര്യയുടെ ബലഹീനതയെ അംഗീകരിക്കുവാനും ക്ഷമാപൂർവ്വം അതു ഉൾക്കൊള്ളുവാനും മനസ്സുകാണിക്കുകയും,ആ കാര്യത്തിൽ ഭാര്യയുടെ മനസ്സു വേദനിക്കാതിരിക്കുവാനും ഒരു ഭർത്താവു എന്ന നിലയിൽ അബ്രഹാം ശ്രദ്ധിച്ചിരുന്നു.'ഞാൻ നിന്നെ വലയൊരു ജാതിയാക്കും ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ നിന്റെ സന്തതിയെ വർദ്ധിപ്പീ്ക്കും എന്നീ വാഗ്ദത്തങ്ങളിൽ അബ്രഹാം വിശ്വസിച്ചിരുന്നതു കൊണ്ടാണു മറ്റൊരു വിവാഹം കഴിക്കാതിരുന്നതു എന്നും പറയുവാൻ കഴിയുകയില്ല. ഈ വാഗ്ദത്തം ആവർത്തിച്ചപ്പോൾ അബ്രഹാം തന്റെ ദാസനായ ഏലയാസർ അവകാശിയാകുമെന്നു പറയുന്നുണ്ടല്ലോ.എന്നാൽ അവരുടെ ഭാര്യാഭർത്തൃ ബന്ധത്തിൽ ഒരിക്കൽ പോലും അവരുടെ സ്നേഹത്തിനു ഇതു ഒരു വിലങ്ങുതടിയായി ഭവിച്ചിട്ടില്ല.ഭാര്യയുടെ ബലഹീനതയിൽ അബ്രഹാം ഒരു താങ്ങായിരുന്നു. അവളുടെ ബലഹീനതയെ ഇകഴ്ത്താനോ അതുപറഞ്ഞു നുള്ളിനോവിക്കുവാനോ അബ്രഹാം ഒരിക്കൽ പോലും ശ്രമിച്ചിരുന്നില്ല എന്നതാണു ആ ബന്ധം സുതാര്യമായി ആയുഷ്ക്കാലം മുഴുവൻ തുടരാൻ കാരണം.ഭർത്താവു ഭാര്യയുടേയും ഭാര്യ ഭർത്താവിന്റേയും ബലഹീനത തിരിച്ചറിഞ്ഞു അതിനനുസരണമായി തങ്ങളെതന്നെ സമർപ്പിക്കുമ്പോഴാണു ആ ബന്ധം സുദൃഡമാകുന്നതു. ദൈവം യോജിപ്പതിനെ മനുഷ്യൻ വേർപിരിക്കരുതു എന്ന കല്പന സ്വജീവിതത്തിൽ അക്ഷരംപ്രതി പാലിച്ച ഒരു ഭർത്താവായിരുന്നു അബ്രഹാം.
ആധുനിക കാലഘട്ടത്തിന്റെ ഭാര്യാഭർത്തൃ ബന്ധത്തോടു ഇതു താരതമ്യം ചെയ്തു ചിന്തിക്കേണ്ടതാണു. വിവാഹം കഴിഞ്ഞു നാലഞ്ചു വർഷമായിട്ടും മക്കളുണ്ടാകുന്നില്ലായെന്നു കാണുമ്പോൾ തന്നെ ഭാര്യാഭർത്തൃബന്ധത്തിനു ഉലച്ചിൽ തട്ടി തുടങ്ങും.മെഡിക്കൽ പരിശോധനകളിൽ ആർക്കെങ്കിലും ഒരാൾക്കു ബലഹീനതയുണ്ടെന്നു വ്യക്തമായി കഴിഞ്ഞാൽ, ദൈവം എനിക്കായി തന്നതാണു ഇതു എന്നു വിശ്വസിക്കുവാൻ കഴിയാതെ വിവാഹമോചനത്തിനുള്ള ശ്രമം ആരംഭിക്കുന്നു.അവളുടെ അല്ലെങ്കിൽ അവന്റെ ഈ ബലഹീനതയിൽ ഒരു ആശ്വാസമായിരിക്കുവാനാണു ദൈവം തങ്ങളെ തമ്മിൽ യോജിപ്പിച്ചതു എന്നു തിരിച്ചറിയുന്നവർക്കു മാത്രമേ അബ്രഹാമിനെ പോലെ ഒരു ഭാര്യാഭർത്തൃ ബന്ധം കരഗതമാകയുള്ളു.അബ്രഹാമിനു വാർദ്ധക്യത്തിൽ മകനെ നൽകിയ ദൈവം തങ്ങൾക്കും ഒരു സന്താനത്തെ നൽകുമെന്നു വിശ്വസിക്കുവാനും അവർക്കു കഴിയാതെ പോകുന്നു. ഇതിലും നിസ്സാരമായ സൗന്ദര്യപിണക്കങ്ങൾ പോലും വിവാഹമോചനത്തിലും പുനർവിവാഹത്തിലും കൊണ്ടത്തിക്കുന്നു.ഇവിടെ ആണു അബ്രഹാം നമുക്കു മാതൃകയാകേണ്ടതു.
ഉല്പഃ12 ;31 മുതലുള്ള വാക്യങ്ങളിൽ വിവരിച്ചിരിക്കുന്ന സംഭവം വായിക്കുമ്പോൾ അബ്രഹാം എത്രമാത്രം സ്നേഹനിധിയായ ഭർത്താവായിരുന്നു എന്ന കാര്യത്തിൽ നേരിയ സംശയം ഉളവാകാം. അബ്രഹാം യഹോവയുടെഅഅരുളപ്പാടു അനുസരിച്ചു ഹാരാൻ വിട്ടു കനാനിൽ ചെന്നു പാർത്തു.അവിടെ നിന്നും മാറി ബഥേലിനും ഹായിക്കും ഇടയിൽ പാർത്തു. അവിടെയും യഹോവയ്ക്കു ഒരു യാഗപീഠം പണിതു. എന്നാൽ അവിടെ ക്ഷാമമുണ്ടായപ്പോൾ അബ്രഹാം മിസ്രയീമിൽ ചെന്നു പാർത്തു.അവിടെ വച്ചു അബ്രഹാം പരീക്ഷിക്കപ്പെടുന്നു. സാറാ വളരെ സൗന്ദര്യമുള്ളവളായിരുന്നു.അവൾ തന്റെ ഭാര്യയാണെന്നു പറഞ്ഞാൽ അവർ തന്നെ കൊല്ലുമെന്നു ഭയന്നു സാറാ സഹോദരിയാണെന്നു പറഞ്ഞു.അതു ഒരു സത്യ മാണെങ്കിലും ഭാര്യയാണെന്ന സത്യം മറച്ചു വെച്ചു എന്നതു എത്രമാത്രം ശരിയായ പ്രവൃത്തിയാണു എന്നു സംശയിക്കുന്നതിൽ തെറ്റില്ല. പക്ഷെ അതു നിമിത്തം അവരുടെ കുടുംബ ബന്ധത്തിനോ സാറായിയുടെ പാതിവ്രത്യത്തിനോ ഒരു ഭംഗവുമുണ്ടായില്ല. മാത്രമല്ല,അതു ഒരു അനുഗ്രഹമായി ഭവിക്കുകയും ചെയ്തു.വീണ്ടും ഉല്പഃ20; 6 മുതലുള്ള വാക്യങ്ങളിൽ ഇതു ആവർത്തിക്കപ്പെടുന്നതായി കാണാം.
അബ്രഹാമിന്റെ ജീവിതത്തിൽ കടന്നു വന്ന ഈ രണ്ടു പരിക്ഷകളും അവരുടെ കുടുംബജീവിതത്തെ തകർക്കുവാൻ മതിയായവയായിരുന്നു.താൻ സ്നഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഭർത്താവു പ്രശ്നങ്ങൾ കടന്നു വന്നപ്പോൾ തന്നെ കൈവെടിയുന്നതു ഏതു ഭാര്യയാണു സഹിക്കുക.സ്വന്തം ജീവനേക്കാൾ അധികം സ്നേഹിക്കേണ്ട ഭാര്യയെയാണു തന്റെ ജീവൻ രക്ഷിക്കുവാനായി അന്യന്റെ കൈയ്യിൽ വിട്ടു കൊടുക്കുന്നതു. എന്നാൽ ഈ സംഭവങ്ങൾ അവരുടെ ഭാര്യാഭത്തൃബന്ധത്തെ അല്പം പോലും പ്രതികൂലമായി ബാധിച്ചില്ലായെന്നതാണു യാഥാർത്ഥ്യം. അവരിലുണ്ടായിരുന്ന പരസ്പര സ്നേഹവും വിശ്വാസവും എത്രമാത്രം ദൃഡതരമായിരുന്നു എന്നു ഇതു തെളിയിക്കുന്നു. സാറാ സഹോദരിയാണെന്നു പറയുന്നതു ഉഭയസമ്മതത്തോടു കൂടിയാണു എന്നതു ശ്രദ്ധിക്കപ്പെടേണ്ടതു തന്നെയാണു .തന്റെ ജീവൻ പണയപ്പെടുത്തിയാണെങ്കിലും താൻ ജീവനുതുല്യം സ്നേഹിക്കുന്ന ഭർത്താവിന്റെ ജീവൻ രക്ഷിക്ഷിക്കുവാനുള്ള അടങ്ങാത്ത മോഹമാണു ഇവിടെ പ്രകടമാകുന്നതു.ഏതു പ്രതിസന്ധികളിലും തങ്ങളെ വിളിച്ചു വേർതിരിച്ച സർവ്വശക്തനായ യഹോവ തങ്ങളെ കൈവിടുകയില്ല എന്ന ഉറച്ച വിശ്വാസവും ഇങ്ങനെ ഒരു തീരുമാനം എടുക്കുവാൻ അവർക്കു ശക്തി പകർന്നിരിക്കാം.ബന്ധങ്ങളെ ശിഥിലമാക്കുവാൻ തക്ക വീഴ്ചകൾ ഉണ്ടായാൽപോലും അതിനെ അതിജീവിക്കുവാൻ കഴിയണമെങ്കിൽ ദൈവാശ്രയവും കറയില്ലാത്ത പരസ്പര സ്നേഹവും വിശ്വാസവും അനുപേക്ഷണീയമാണെന്നു അബ്രഹാമിന്റെ ഈ അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു.
അബ്രഹാം തന്റെ കുടുംബജീവിതത്തിലും ഭാര്യാഭർത്തൃ ബന്ധത്തിലും നേരിടുന്ന മറ്റൊരു പരീക്ഷയാണു ഉല്പത്തി 16-ാം അദ്ധ്യായത്തിൽ കാണുന്നതു.അബ്രഹാമിനു തന്നിലൂടെ ഒരു സന്തതിയെ ലഭിക്കയില്ലായെന്ന സാറായിയുടെ തിരിച്ചറിവു മറ്റൊരു മാർഗ്ഗം സ്വീകരിക്കുവാൻ അവളെ പ്രേരിപ്പിക്കുന്നു.തന്റെ മിസ്രയീമ്യദാസി ഹാഗാറിനെ അബ്രഹാമിനു ഭാര്യയായി നൽകുന്നു.ഇതു അബ്രഹാമിന്റെ കുടുംബജീവിതത്തിൽ മാത്രമല്ല യിസ്രയേലിന്റെ ചരിത്രത്തിൽ തന്നെ അനേകം പ്രശ്നങ്ങൾക്കു വഴിതെളിക്കുന്ന ഒരു സംഭവമായി പരിണമിക്കുന്നു.ഇതു ദൈവനിശ്ചയമാണെങ്കിലും അബ്രഹാമിന്റെ ജീവിതത്തിൽ അതു വളരെ പ്രശ്നങ്ങൾ സൃഷ്ടിക്കുകയുണ്ടായി. അവയെയെല്ലാം അബ്രഹാം എങ്ങനെയാണു തരണം ചെയ്തതു എന്നു കാണുമ്പോൾ അബ്രഹിമിന്റെ മഹത്വം ഉയരുന്നു.
എന്തുകൊണ്ടു സാറായി ഹാഗാറിനെ അബ്രഹാമിനു ഭാര്യയായി നൽകിയെന്നതു ആദ്യമേ ചിന്തിക്കേണ്ടതാണു.ഭർത്താവിന്റെ കുടുംബം നിലനിർത്തുവാൻ ആഗ്രഹിക്കുന്ന ഒരു ഭാര്യയുടെ സന്മനോഭാവമായി അതിനെ വിലയിരുത്താം. എന്നാൽ ഉല്പഃ16;2 ൽ സാറാ അബ്രഹാമിനോടു ഈ കാര്യം പറയുന്നതു ശ്രദ്ധിച്ചാൽ ചിലസംശയങ്ങൾ നമ്മുടെ മനസ്സിൽ മൊട്ടിടും.സാറായിയുടെ വാക്കുകൾ ശ്രദ്ധിക്കുകഃ '' സാറായി അബ്രഹാമിനോടു ഞാൻ പ്രസവിക്കാതിരിപ്പാൻ യഹോവ എന്റെ ഗർഭം അടച്ചിരിക്കുന്നുവല്ലോ.എന്റെ ദാസിയുടെ അടുക്കൽ ചെന്നാലും, പക്ഷെ അവളാൽ എനിക്കു മക്കൾ ലഭിക്കും എന്നു പറഞ്ഞു.അബ്രഹാമിനു ലഭിച്ച യഹോവയുടെ വാഗ്ദത്തെ കുറിച്ചു സാറായിക്കു അറിയാമായിരുന്നു എങ്കിലും അതു അതേപടി പൂർണ്ണമായി വിശ്വസിക്കുവാനോ അംഗീകരിക്കുവാനോ അവളുടെ ശാരീരിക ബലഹീനതയെക്കുറിച്ചുള്ള അറിവു അവളെ അനുവദിച്ചില്ലായെന്നു കരുതാവുന്നതാണു. ബഹുഭാര്യാത്വം അന്നു നിലനിന്നിരുന്നതിനാലും, ദാസിമാരെ ഭർത്താവിനു വിട്ടുകൊടുക്കുന്നതു ഒരു നാട്ടുനടപ്പായിരുന്നതിനാലൂം അതു ഒരു അപരാധമായി കരുതുവാനും കഴിയുകയില്ല.പിന്നെ എന്തുകൊണ്ടു അതു അബ്രഹാമിന്റെ കുടുംബഭദ്രതയ്ക്കു ഭീഷിണിയായി മാറിയെന്നതു ചിന്തനീയമായ വസ്തുതയാണു. സാറായിയുടെ വാക്കുകളിൽ തന്നെ ചില ഉത്തരങ്ങൾ നമുക്കു കണ്ടെത്താൻ കഴിയും..
'ഞാൻ പ്രസവിക്കാതിരിപ്പാൻ യഹോവ എന്റെ ഗർഭം അടച്ചിരിക്കുന്നുവല്ലോ. എന്ന സാറായിയുടെ വാക്കുകളിൽ ഓന്നാമത്തെ കാരണം ദർശിക്കാവുന്നതാണു. നേരത്തെ സൂചിപ്പിച്ചതുപോലെ യഹോവയുടെ വാഗ്ദത്തത്തിൽ പൂർണ്ണമായി വിശ്വസിച്ചു അതിനായി കാത്തിരിക്കുവാനുള്ള ക്ഷമുയും വിശ്വാസവും സാറായ്ക്കു ഇല്ലാതെപോയിയെന്നു ചിന്തിക്കുവാൻ ഈ വാക്കുകൾ പ്രേരിപ്പിക്കും.അതിനാലാവാം ആ വാഗ്ദത്തനിവർത്തിക്കായി സാറാ മറ്റു മാർഗ്ഗം സ്വീകരിച്ചതു.അതു ദൈവനടത്തിപ്പായി സാറാ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. ഈ ബലഹീനത സാധാരണ മനുഷ്യരിലെല്ലാം ഉണ്ടാകാവുന്ന ഒന്നാണു.തങ്ങളുടെ ആഗ്രഹസാഫല്യത്തിനായി ദൈവത്തിൽ സമർപ്പിച്ചു കാത്തിരിക്കുവാനുള്ള ക്ഷമയില്ലാതെ സ്വന്തബുദ്ധിയും ചിന്തയുമനുസരിച്ചു മറ്റു മാർഗ്ഗങ്ങൾ തേടൂകയും അതു ദൈവനിശ്ചയമാണെന്നു സമാധാനിക്കുകയും ചെയ്യുന്ന വിശ്വാസികൾ ഇന്നു ആനവധിയാണു.കാലാന്തരത്തിൽ അതിന്റെ തിക്താനുഭവങ്ങൾ അനുഭവിക്കുമ്പോൾ മാത്രമാണു അന്നു താൻ സ്വീകരിച്ച മാർഗ്ഗങ്ങൾ ഉചിതമായിരുന്നില്ലയെന്നു തിരിച്ചറിയുന്നതു.സാറായ്ക്കു പറ്റിയ പ്രമാദവും അതായിരുന്നു എന്നു പിൽക്കാല സംഭവങ്ങൾ വ്യക്തമാക്കുന്നു.
ഹാഗാറിനെ അബ്രഹാമിനു നൽകിയതിനു പിന്നിൽ അല്പം സ്വാർത്ഥ താല്പര്യം ഒളിഞ്ഞുകിടപ്പുണ്ടോയെന്നു സംശയിക്കാവുന്നതാണു. സാറായി പറഞ്ഞതു ശ്രദ്ധിക്കുകഃ ''പക്ഷെ, അവളാൽ എനിക്കു മക്കൾ ലഭിക്കും,''എന്നാണു സാറാ പറയുന്നതു.അബ്രഹാമിനു മക്കൾ ലഭിക്കുമെന്നല്ല സാറാ പറഞ്ഞതു.അബ്രഹാമിനു ജനിക്കുന്ന സന്തതി തന്റേതു കൂടെയാണു എന്ന വിശാലഹൃദയമാണു അതിൽ തെളിയുന്നതു എന്നു വേണമെങ്കിൽ വാദിക്കാം.എന്നാൽ പിൽക്കാല സംഭവങ്ങൾ അതിനെ സാധൂകരിക്കുകയില്ല.. യഹോവയുടെ വാഗ്ദത്ത നിവർത്തിക്കായി താൻ ഉപകരിക്കപ്പെടുകയില്ലയെന്ന ചിന്ത മറ്റൊരു വിവാഹത്തിനു അബ്രഹാമിനെ പ്രേരിപ്പിച്ചെങ്കിലോ എന്നു സാറാ ഭയപ്പെട്ടുകാണും എന്നു ഊഹിക്കുന്നതിൽ തെറ്റില്ല. തന്റെ ഭർത്താവിനെ തന്നോടു ബന്ധിച്ചിടുവാനുള്ള ഏകമാർഗ്ഗം ഇതു മാത്രമാണെന്നു സാറാ ഉറച്ചു വിശ്വസിച്ചു.ഹാഗാറും അതിൽ ജനിക്കുന്ന മക്കളും തന്റെ ഔദാര്യം കൊണ്ടു ലഭിച്ചതാകയാൽ അവർ എന്നാളും തനിക്കു വശംവദരായി ജീവിച്ചുകൊള്ളുമെന്നു സാറാ കരുതി.ഭർത്താവിനു തന്നോടുള്ള കടപ്പാടു വർദ്ധിക്കുകയും ചെയ്യും.ദാസിമാരെ ഭർത്താവിനു കൊടുക്കുന്നതിൽ ഇങ്ങനെയുള്ള സ്വാർത്ഥചിന്ത സ്വാഭാവികമാണു എന്നു യാക്കോബിന്റെ കുടുംബചരിത്രവും നമ്മെ പഠിപ്പിക്കുന്നു.യാക്കോബിന്റെ ഭാര്യമാരായ ലേയയും റാഹേലൂം മാറിമാറി മത്സരിച്ചു അങ്ങനെ ചെയ്യുന്നതായി അവിടെ കാണാം.താൻ ചിന്തിക്കുന്നതുപോലെ നടക്കുന്നില്ലായെന്ന തോന്നലായിരിക്കാം ഹാഗാറിനെ കുറിച്ചു പരാതി പറയുവാനും ഗർഭിണിയായ ഹാഗാറിനോടു കഠിനമായി പെരുമാറുവാനും സാറായെ പ്രരിപ്പിച്ചതു.തനിക്കു ഒരു പുത്രൻ ജനിച്ചു കഴിഞ്ഞപ്പോൾ ഹാഗാറിനേയും പുത്രനായ യിശ്മായേലിനേയും പുറത്താക്കുവാൻ നിർബ്ബന്ധിക്കുന്നതും സാറായുടെ സ്വാർത്ഥ ചിന്തയ്ക്കു മതിയായ തെളിവാണു.
കുടുംബ ജീവിതത്തിൽ കടന്നു വന്ന പ്രശ്നങ്ങളിൽ അബ്രഹാം സ്വീകരിച്ച നിലപാടു അടുത്തതായി നമ്മുടെ ചിന്തയ്ക്കു വിഷയമായി ഭവിക്കുന്നതു.ഒരു ഭർത്താവു എന്ന നിലയിൽ ഈ അദ്ധ്യായത്തിൽ നാം കാണുന്ന അബ്രഹാമിനെ വിലയിരുത്തുമ്പോൾ സ്വാഭാവികമായി ഉയർന്നു വരുന്ന ചില ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്തരം കണ്ടെത്തേണ്ടതുണ്ടു.ഭാര്യയായ സാറായിയിൽ മക്കളുണ്ടാകുക ഇല്ലായെന്നു അറിഞ്ഞാൽ മറ്റൊരു ഭാര്യയെ സ്വീകരിക്കുന്നതു അന്നു ഒരു തെറ്റായി കാണുകയില്ല എന്നു അറിയാമായിരുന്നിട്ടും മക്കളെ കുറിച്ചുള്ള യഹോവയുടെ വാഗ്ദത്തത്തിൽ അടിയുറച്ചു വിശ്വസിച്ചു ദീർഘകാലം ഏകഭാര്യാവ്രതം അനുഷ്ടിച്ച അബ്രഹാം എന്തുകൊണ്ടു ഹാഗാറിനെ സ്വീകരിച്ചു.യഹോവയുടെ വാഗ്ദത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണോ ? എന്നീ ചോദ്യങ്ങൾ ഇവിടെ പ്രസക്തമാണു.സാറായിയെ പോലെ അബ്രഹാമും യഹോവയുടെ വാഗ്ദത്തത്തെ തെറ്റിദ്ധരിച്ചു എന്നു വേണമെങ്കിൽ ഊഹിക്കാം. ഉല്പഃ16;2 ൽ ''അബ്രഹാം സാറായിയുടെ വാക്കു അനുസരിച്ചു '' എന്നു വ്യക്തമായി പറഞ്ഞിരിക്കുന്നു.ഭാര്യയുടെ വാക്കു അനുസരിക്കുക എന്നതു ഒരു ഉത്തമ ഭർത്താവിന്റെ ധര്മ്മമാണു എന്നു പറഞ്ഞു സമാധാനിക്കുവാൻ കഴിയുകയില്ല.എന്നാൽ ദൈവത്തിന്റെ വാക്കിനേക്കാൾ ഭാര്യയുടെ വാക്കിനു പ്രാധാന്യം കൊടുക്കുകയാണു അബ്രഹാം ചെയ്തതു എന്നു പറയാവുന്നതാണു.അങ്ങനെ ചെയ്തതാണു പിന്നീടുണ്ടായ പ്രശ്നങ്ങൾക്കു കാരണമെന്നു പറയുന്ന വേദപണ്ഡിതന്മാരുണ്ടു.അങ്ങനെയാണു എന്നു പറയുവാൻ തക്ക തെളിവുകളൊന്നും ലഭ്യമല്ല.അതിനാൽതന്നെ അബ്രഹാമിന്റെ ഈ ചെയ്തിയെ അങ്ങനെ പൂർണ്ണമായി തെറ്റായിപ്പോയി എന്നുപറയുവാൻ കഴിയുമോ എന്നു ചിന്തിക്കേണ്ടതാണു.ഉല്പഃ 15-ാം അദ്ധ്യായാരംഭത്തിൽ അബ്രഹാമിനു ലഭിച്ച ദൈവത്തിന്റെ അരുളപ്പാടു നാം വായിക്കുന്നുണ്ടു.''അബ്രഹാമേ, ഭയപ്പെടേണ്ടാ,ഞാൻ നിന്റെ പരിചയും നിന്റെ അതിമഹത്തായ പ്രതിഫലവുമാകുന്നു.'' ഇങ്ങനെ യഹോവ അരുളിച്ചെയ്തപ്പോൾ അബ്രഹാം ആദ്യവും അവസാനവുമായി യഹോവയോടു ഒരു ചോദ്യം ചോദിച്ചു.''കർത്താവായ യഹോവേ, നീ എനിക്കു എന്തു തരും ? ഞാൻ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ.എന്റെ അവകാശി ദമ്മശേക്കുകാരനായ ഈ ഏല്യേസാർ അത്രേ എന്നു പറഞ്ഞു.''അപ്പോൾ യഹോവ മറുപടി നൽകി.''അവന്‍ നിന്റെ അവകാശിയാകയില്ല; നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുന്നവൻ തന്നെ നിന്റെ അവകാശിയാകും.'' യഹോവയുടെ ഈ അരുളപ്പാടു ,സാറായുടെ വാക്കു അനുസരിച്ചു ഹാഗാറിനെ സ്വീകരിക്കുവാൻ അബ്രഹാമിനെ പ്രേരിപ്പിച്ചിരിക്കാം.അവിടെ യഹോവ സാറായിയുടെ ഉദരത്തിൽ നിന്നു ജനിക്കുന്നവൻ എന്നു പറയാതെ നിന്റെ ഉദരത്തിൽനിന്നു ജനിക്കുന്നവൻ എന്നാണല്ലോ പറഞ്ഞതു.സാറായിയുടെ വാക്കുകളും യഹോവയുടെ വാക്കുകളും ചേർത്തു വായിക്കുമ്പോൾ അബ്രഹാം അങ്ങനെ ധരിച്ചെങ്കിൽ അതിൽ കുറ്റം ആരോപിക്കാൻ കഴിയുകയില്ല.ഒരുപക്ഷേ , യഹോവയായ ദൈവം ഇതു മുന്നമേ കണ്ടു അങ്ങനെ പറഞ്ഞതാണെന്നു അഭിപ്രായപ്പെടുന്നതിൽ തെറ്റില്ല.കാരണം യിശ്മായേലിന്റെ ജനനവും അതിൽനിന്നു ജനിക്കുന്ന ജനതയും യഹോവയുടെ മുൻനിർണ്ണയിക്കപ്പെട്ട പദ്ധതിയിൽ പെട്ടതു തന്നെയാണു.ഗർഭിണിയായ ഹാഗാർ സാറായിയുടെ കഠിനപ്രവൃത്തികൾ സഹിക്കുവാൻ കഴിയാതെ ഓടിപ്പോയപ്പോൾ ശൂരിനു പോകുന്ന വഴിയിൽ വെച്ചു യഹോവയുടെ ദൂതൻ അവളെ തടഞ്ഞുനിർത്തി പറഞ്ഞകാര്യങ്ങൾ അതിനു മതിയായ തെളിവാണു .ഉല്പഃ15; 10- 12 ഭാഗം വായിക്കുക.
ഹാഗാറുമായുള്ള അബ്രഹാമിന്റെ ബന്ധം കുടുംബസമാധാനം കെടുത്തി കളഞ്ഞ ഒന്നായി പരിണമിച്ചു.ഹാഗാർ ഗർഭിണിയായി.അപ്പോൾ അവളുടെ ഭാവം മാറി.യജമാനത്തി അവളുടെ കണ്ണില്‍ നിന്ദിതയായി. അതു സാറായ്ക്കു അസ്സഹനീയമായി. അവൾ തന്റെ ഭർത്താവു അബ്രഹാമിനോടു പരാതിപറഞ്ഞു.അതു അങ്ങനെ തന്നെയാണു വേണ്ടതു. കുടുംബത്തിൽ സംജാതമായ പ്രശ്നത്തോടു,ഗൃഹനാഥൻ എന്ന നിലയിൽ അബ്രഹാമിന്റെ പ്രതികരണം സാധാരണ ബുദ്ധിക്കു നിരക്കാത്തതായി തോന്നാം.ഇവിടെ അബ്രഹാം ഒരു അനങ്ങാപ്പാറ നയമാണു സ്വീകരിച്ചതെന്നു പറയാം. സാറായി അബ്രഹാമിന്റെ അടുക്കൽ വന്നു ഹാഗാറിനെ കുറിച്ചു പരാതി പറഞ്ഞപ്പോൾ അബ്രഹാം കൊടുത്ത മറുപടി കേട്ടാൽ ഈ സംശയം ശരിയാണെന്നു തോന്നും.അബ്രഹാം സാറായായോടു പറഞ്ഞു ഃ ''നിന്റെ ദാസി നിന്റെ കൈയ്യിൽ ഇരിക്കുന്നു ഇഷ്ടം പോലെ അവളോടു ചെയ്തു കൊള്ളുക.'' ഭാര്യ ഭർത്താവിനോടു തന്റെ സങ്കടം പറയുമ്പോൾ അതു പരിഹരിക്കുവാനുള്ള ഉത്തരവാദിത്തം ഭർത്താവിനുള്ളതാണല്ലോ. അവളെ സമാധാനിപ്പിക്കുകയും ചെയ്യേണ്ടതല്ലേ. എന്നാൽ അബ്രഹാം അതിനൊന്നും തയ്യാറാകാതെ അതിൽനിന്നു ഒഴിഞ്ഞു മാറി നിൽക്കുവാനാണു ശ്രമിക്കുന്നതു. ഇതു ഒരു ഉത്തമ ഭർത്താവിനു ചേരുന്ന പ്രവൃത്തിയാണോ എന്നു സംശയിക്കുന്നതിൽ തെറ്റു പറയുവാൻ കഴിയുകയില്ല.
ഇവിടെ ഒരു സാധാരണ ഭർത്താവായിരുന്നു എങ്കിൽ എന്തു ചെയ്യുമായിരുന്നു എന്നു നമുക്കു ഊഹിക്കാവുന്നതാണു.ഒന്നുകിൽ ഹാഗാറിനെ വിളിച്ചു ശാസിക്കും. അല്ലെങ്കിൽ സാറായോടു അവൾ ഗർഭിണിയല്ലെ,ക്ഷമിക്കു പോകട്ടെ. അവളുടെ അറിവില്ലായ്മയല്ലേ. എന്നൊക്കെ പറഞ്ഞെന്നും വരാം.എന്നാൽ സാറായി അബ്രഹാമിനോടു പരാതി പറഞ്ഞതു ഒന്നുകൂടെ ശ്രദ്ധിച്ചാൽ നമ്മുടെ അഭിപ്രായം മാറും.സാറാ അബ്രഹാമിലാണു ഈ അവസ്ഥയ്ക്കുള്ള കുറ്റം ആരോപിക്കുന്നതു. ഉല്പഃ16; 6 വായിക്കുകഃ ''അപ്പോൾ സാറായി എനിക്കു ഭവിച്ച അന്യായത്തിനു നീ ഉത്തരവാദി ''എന്നു പറഞ്ഞുകൊണ്ടാണു ഹാഗാറിനെ കുറിച്ചു പറയുന്നതു.ഈ വാക്കുകൾ ഏതൊരു ഭർത്താവിനേയും കോപാകുലനാക്കുവാൻ മതിയായതാണു. ഇതിൽ അബ്രഹാം എങ്ങനെ ഉത്തരവാദി ആകും.സാറായിയുടെ ആഗ്രഹപ്രകാരവും ആവശ്യപ്രകാരവുമാണല്ലോ അബ്രഹാം ഹാഗാറിനെ സ്വീകരിച്ചതു.ഇവിടെ ഒരു സാധാരണ ഭർത്താവു എങ്ങനെ ആകും പ്രതികരിക്കുക.'' എന്തു ചെയ്തെന്നാടി നീ പറയുന്നതു ? ഇതിനെല്ലാം നീ ഒരുത്തിയാണു കാരണക്കാരി.ഞാൻ പറഞ്ഞോ അവളെ എനിക്കു തരാൻ ? എല്ലാം വരുത്തിവച്ചിട്ടു കുറ്റമെല്ലാം എന്റെ പുറത്തു ചാർത്തുന്നു.ഒരു കാര്യം പറഞ്ഞേക്കാം.എന്റെ കുഞ്ഞാണു അവളുടെ വയറ്റിൽ വളരുന്നതു. മര്യാദക്കു അടങ്ങി ഒതുങ്ങി കഴിയുന്നതാ നല്ലതു. അല്ലെങ്കിൽ..... ഞാൻ പറയുന്നില്ല.'? ഇങ്ങനെയൊക്കെ പറയുവാനാണു സാദ്ധ്യത.എന്നാൽ ഇവിടെ അബ്രഹാം വളരെ ശാന്തനായിട്ടാണു സംസാരിച്ചതു.ഭാര്യയെ സ്നേഹിക്കുന്ന ഒരു ഭർത്താവെന്ന നിലയിൽ ,അവളുടെ ദുഃഖം അതിന്റെ തീവ്രതയോടെ ഉൾക്കൊണ്ടു,സങ്കടാധിക്യം കൊണ്ടാണു ഇങ്ങനെ പറയുന്നതു എന്നു സമാധാനിച്ചു ആ വിധത്തിൽ ഒന്നും പറയാതെ ശാന്തനായിരുന്നു എന്നു വേണമെങ്കിൽ ചിന്തിക്കാം.
എന്നാൽ ഭാര്യയെ അളവില്ലാതെ സ്നേഹിക്കുകയും,ഹാഗാറിൽ നിന്നുണ്ടായ നിന്ദ അവളെ എത്രമാത്രം വേദനിപ്പിച്ചുകാണും എന്നു തിരിച്ചറിയുകയും ചെയ്ത ഒരു ഭർത്താവായിരുന്നു എങ്കിൽ ,ഹാഗാറിനെ വിളിച്ചു വരുത്തി അവളെ ശാസിക്കുകയല്ലെ ചെയ്യേണ്ടതു.' നീ അധികം നിഗളിക്കണ്ട, എന്റെ കുഞ്ഞു നിന്റെ ഉദരത്തിൽ വളരുന്നുവെന്നതു ശരിയാണു.അതു എന്റെ ഭാര്യയുടെ ഔദാര്യം കൊണ്ടു നിനക്കു ലഭിച്ചതാണെന്നു ഓർക്കുന്നതാണു നിനക്കു നല്ലതു.ഒരു കാര്യം നീ അറിയണം.നീ ഇപ്പോഴും എന്റെ ഭാര്യയുടെ ദാസിയാണു. അവളാണു എന്റെ ഭാര്യ. യജമാനത്തിയാകാൻ ശ്രമിക്കേണ്ട. മര്യാദയ്ക്കു അവൾ പറയുന്നതു കേട്ടു അനുസരിച്ചു ജീവിച്ചാൽ നിനക്കു കൊള്ളാം.സാറായ്ക്കു സന്തോഷമാകുമായിരുന്നു. ഒരുപക്ഷേ പിന്നീടു ഉണ്ടായതൊന്നും സംഭവിക്കുകയുമില്ലായിരുന്നു.അബ്രഹാം അങ്ങനെയും ചെയ്തില്ലായെന്നതാണു നമ്മെ ചിന്താക്കുഴപ്പത്തിലാക്കുന്നതു.എന്തേ അബ്രഹാം ഇങ്ങനെ ? എന്ന ചോദ്യം അവശേഷിക്കുന്നു.
ഒരു സാധാരണ ഭർത്താവു സ്വീകരിക്കുവാൻ സാദ്ധതയുള്ള ഈ രണ്ടു മാർഗ്ഗങ്ങളും അവലംബിക്കാതെയിരുന്ന അബ്രഹാമിന്റെ ചെയ്തിയെ എങ്ങനെ ന്യായീകരിക്കുവാൻ കഴിയും ? പ്രശ്നങ്ങളോടും പ്രതിസന്ധികളോടും ജീവിതത്തിൽ ആഗ്രഹിക്കാതെ കടന്നു വരുന്ന അലോസരങ്ങൾ ഉളവാക്കുന്ന അനുഭവങ്ങളോടും അബ്രഹാം സ്വീകരിച്ച നയം എന്തായിരുന്നു എന്നു ഇതിനു മുമ്പും പിമ്പുമുള്ള സംഭവങ്ങളിൽ നിന്നു നമുക്കു മനസ്സിലാക്കുവാൻ സാധിക്കും.ഇതെല്ലാം ദൈവത്തിന്റെ പദ്ധതി പ്രകാരം കടന്നു വരുന്നവയാണെന്നും അതിനെല്ലാം പരിഹാരകൻ യഹോവ തന്നെയാണെന്നും അബ്രഹാം അടിയുറച്ചു വിശ്വസിച്ചിരുന്നു.അതിനാൽ ദൈവം ഇടപെടുന്നതിനു അവസരം നൽകികൊണ്ടു കാത്തിരിക്കുകയാണു കരണീയമെന്നും അബ്രഹാം ഗ്രഹിച്ചിരുന്നു എന്നതാണു ഇതു വെളിവാക്കുന്നതു.മുകളിൽ പറഞ്ഞ രണ്ടു മാർഗ്ഗങ്ങളിൽ ഏതു സ്വീകരിച്ചാലും പ്രശ്നം ഗുരുതരമാകുകയേ ഉള്ളു.സാറാ സ്വന്ത ബുദ്ധിയുപയോഗിച്ചു കണ്ടെത്തിയ മാർഗ്ഗം പ്രശ്നം വഷളാക്കുകയായിരുന്നു ചെയ്തതു.സാറായിയെ ശകാരിച്ചിരുന്നുവെങ്കിൽ ഭാര്യാഭർത്തൃ ബന്ധം തകരുമായിരുന്നു.ഹാഗാറിനോടു കോപിച്ചിരുന്നുവെങ്കിൽ ജീവിതകാലം മുഴുവന്‍ ദുഃഖിക്കുവാൻ തക്ക ദുരന്തത്തിനു വഴി തെളിക്കുമായിരുന്നു.്
അബ്രഹാം വിശ്വസിച്ചതു പോലെ തക്കസമയത്തു യഹോവ ഇടപെട്ടു പ്രശ്നം പരിഹരിച്ചതായി പിന്നീടുള്ള സംഭവങ്ങളിൽ നമുക്കു കാണാം. സാറായി കഠിനമായി പെരുമാറി തുടങ്ങിയപ്പോൾ ഹാഗാർ അബ്രഹാമിന്റെ ഭവനം ഉപേക്ഷിച്ചു ഇറങ്ങിപ്പോയി. യഹോവ ഇടപെട്ടു ഹാഗാറിനെ സമാശ്വസിപ്പിച്ചു തിരികെ അബ്രഹാമിന്റെ ഭവനത്തിൽ തിരിച്ചെത്തിക്കുന്നു. പിന്നീടു യിസഹാക്കു ജനിക്കുന്നതു വരെ സമാധാനപൂർണ്ണമായ ഒരു കുടുംബജിവിതം തിരികെ ലഭിക്കുന്നു.നമ്മുടെ ജീവിതത്തിലും കടന്നു വരുന്ന അനിഷ്ടകരങ്ങളായ അനുഭവങ്ങളോടു നാം എങ്ങനെയാണു പ്രതികരിക്കുന്നതു എന്ന ഒരു ആത്മശോധന ഇവിടെ ആവശ്യമാണു.പലപ്പോഴും നാം നമ്മുടെ ബുദ്ധിക്കും ചിന്തയ്ക്കും അനുസരണമായ മാർഗ്ഗങ്ങൾ അവലംബിക്കുന്നതിനാൽ പ്രശ്നങ്ങൾ ഗുരുതരമായി മാറുന്നു. അബ്രഹാമിനെ പോലെ ഇവയെല്ലാം ദൈവം അറിഞ്ഞും അവന്റെ പദ്ധതി പ്രകാരവും ഉണ്ടാകുന്നതാണെന്നു തിരിച്ചറിഞ്ഞു ദൈവത്തിൽ ആശ്രയിച്ചും അവനിൽ വിശ്വസിച്ചും,ദൈവം ഇടപെടുന്നതിനു ഇടംകൊടുത്തും അതിനായി ക്ഷമയോടെ കാത്തിരിക്കുമ്പോൾ മാത്രമേ ശ്വാശതമായ ഒരു പരിഹാരം ഉണ്ടാകുകയുള്ളുവെന്നു ഈ സംഭവം നമ്മെ ഉദ്ബോധിപ്പിക്കുന്നു..ദൈവം തക്കസമയത്തു ഇടപെടുന്നവനാണു; അതു മുമ്പാകെയില്ല, പിമ്പാകയുമില്ല.
ഈ പ്രശ്നത്തിൽ സാറായിയും ഹാഗാറും സ്വീകരിച്ച മാർഗ്ഗങ്ങൾ ശ്രദ്ധിക്കുമ്പോൾ അതു കുറേക്കൂടെ വ്യക്തമാകും. 'യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ എന്നു സാറാ പറഞ്ഞെങ്കിലും അതിനു വേണ്ടി കാത്തിരിക്കുവാനുള്ള ക്ഷമയില്ലാതെ,'നിന്റെ ദാസി നിന്റെ കൈയ്യിൽ ഇരിക്കുന്നു , ഇഷ്ടം പോലെ അവളോടു ചെയ്തു കൊൾക '' എന്ന അബ്രഹാമിന്റെ വാക്കുകൾ മുഖവിലയ്ക്കെടുത്തു, പ്രശ്ന പരിഹാരത്തിനുള്ള മാർഗ്ഗം സ്വയം തെരഞ്ഞെടുത്തു. ഹാഗാറിനോടു അല്പം പോലും ദയയും കരുണയും കാണിക്കാതെ ,പ്രതികാരബുദ്ധിയോടെ സാറായി ഹാഗാറിനോടു കാഠിന്യം കാട്ടി തുടങ്ങി. അതാകട്ടെ ,ഹാഗാർ വീടുവിട്ടു പോകാനല്ലാതെ പ്രശ്ന പരിഹാരത്തിനു ഉതകിയില്ല.
ആനുഷംഗികമായി മറ്റൊരു കാര്യം ഇവിടെ പറയുന്നതു തികച്ചും സംഗതമായിരിക്കും.കാരണം , അതും ഭാര്യാഭർത്തൃ ബന്ധത്തോടു ചേർന്നു കിടക്കുന്നതാണു.ഇവിടെ നാം കാണുന്ന സാറായിയുടെ പെരുമാറ്റവും സംസാരവും സ്വഭാവവും ഒരു ഉത്തമ ഭാര്യയ്ക്കു യോജിച്ചതാണോ എന്നു സംശയം തോന്നാവുന്നതാണു.സഹോദരി എന്നു പറഞ്ഞു സ്വന്തം ജിവൻ രക്ഷിക്കുവാൻ അബ്രഹാം ശ്രമിച്ചപ്പോൾ,പരിഭവിക്കാതെയും പരാതിപ്പെടാതെയും ഭർത്താവിനെ അനുസരിച്ചു ഭർത്താവിനോടുള്ള ബന്ധത്തിൽ ഉറച്ചു നിൽക്കുകയും, ഭർത്താവിനെ ജീവനുതുല്യം സ്നേഹിക്കുകയും ചെയ്യുന്ന ഒരു ഉത്തമഭാര്യയായി സാറായിയെ നാം കാണുന്നണ്ടു.പരി.പൗലോസുശ്ളീഹാ പറയുന്നതു പോലെ (1. പത്രോഃ 3;6 ) ''ഭർത്താവിനെ യജമാനൻ എന്നു വിളിച്ചു ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു എങ്കിലും ,തന്റെ സ്ഥാനത്തിനു ഇളക്കം തട്ടുമോ എന്നു നേരിയ സംശയം മനസ്സിലേക്കു കടന്നു വന്ന സന്ദർഭങ്ങളിൽ സാറാ ഒരു സാധാരണ സ്ത്രീയുടേയും ഭാര്യയുടേയും നിലവാരത്തിലേക്കു മാറുന്നതായി നമുക്കു കാണാം.തനിക്കു അനിഷ്ടകരമായ പെരുമാറ്റം ഭർത്താവിൽ നിന്നു ഉണ്ടാകുമ്പോൾ കോപിക്കുകയും കലഹിക്കുകയും കുറ്റം ആരോപിക്കുകയും ചെയ്യുന്ന ഒരു സ്തീയായി സാറാ ഇവിടെ മാറിയിരിക്കുന്നു. യിസഹാക്കു ജനിച്ചു കഴിഞ്ഞും ഇതുപോലെയുള്ള പെരുമാറ്റം സാറായിൽ പിന്നീടു കാണുന്നുമുണ്ടു.യഹോവയിൽ അടിയുറച്ചു വിശ്വസിച്ചും എല്ലാം ദൈവത്തിൽ ഭരമേല്പിച്ചും എന്തും സഹിച്ചും ക്ഷമിച്ചും സ്നേഹത്തോടെ വർത്തിക്കുകയും ചെയ്യുന്ന അബ്രഹാമിനു യോജിച്ച ഒരു ഭാര്യയായിരുന്നോ സാറാ എന്ന സംശയം ഈ ഭാഗങ്ങളിൽ ഉണ്ടാകാം.എന്നാൽ അതും ദൈവത്തിന്റെ പദ്ധതിയിൽ പെട്ടതാണെന്നതാണു സത്യം.സാറായുടെ ഈ സ്വഭാവം അറിഞ്ഞു കൊണ്ടുതന്നെയാണു യഹോവ അവരെ യോജിപ്പിച്ചതു.അബ്രഹാം അതെല്ലാം ക്ഷമിച്ചും സഹിച്ചും മുന്നോട്ടു പോകുമെന്നും യഹോവയ്ക്കു അറിയാമായിരുന്നതു കൊണ്ടാണു അവരെ ഒരു ശരീരമാക്കിയതു. ഈ തിരിച്ചറിവു ഉണ്ടാകുമ്പോൾ മാത്രമേ സമാധാനപൂർണ്ണവും സന്തോഷ ഭരിതവുമായ ഒരു കുടുംബജീവിതം കരഗതമാകുകയുള്ളു. ഭവനസന്ദർശനവേളകളിൽ ചില സ്ത്രീകൾ അല്പം പരിഭവത്തോടെ പറയുംഃ '' എന്റച്ചാ ,ഞാനായതുകൊണ്ടാണു ഇങ്ങേരോടൊപ്പം ജീവിക്കുന്നതു. മറ്റാരെങ്കിലും ആയിരുന്നെങ്കിൽ എന്നേ ഇങ്ങേരെ ഉപേക്ഷിച്ചു രക്ഷപെടുമായിരുന്നു. പിള്ളേരുടെ ഭാവിയെ ഓർത്തു ഞാൻ ഇങ്ങനെ കഴിയുന്നു.''.ചില ഭർത്താക്കന്മാർ പറയുംഃ 'എന്റച്ചാ,ഞാനായതുകൊണ്ടു ഇങ്ങനെ പോകുന്നു . വേറെ ആരെങ്കിലുമായിരുന്നു എങ്കിൽ എന്നേ അടിച്ചിറക്കി വിടുമായിരുന്നു.'' ഇതിനു ഒരു ഉത്തരമേയുള്ളു ഇതു ദൈവത്തിനു അറിയാമായിരുന്നതു കൊണ്ടാണു അവരെ പരസ്പരം കൂട്ടിച്ചേർത്തതു. ഈ തിരിച്ചറിവു വിട്ടുവീഴ്ചയിലൂടെ ഭദ്രമായ ഒരു കുടുംബജീവിതത്തിനള്ള വഴി തെളിക്കുന്നു.ഈ വലിയ സത്യം അറിയുവാനും ഉൾക്കൊള്ളാനും കഴിയാതെ പോകുന്നതാണു കുടുംബകലഹത്തിനും വിവാഹ മോചനത്തിനും എത്തിച്ചേരുവാൻ കാരണം.
ഹാഗാറിന്റെ പ്രതികരണവും കുടുംബചിന്തയിൽ ഗൗരവമായി കാണേണ്ടതാണു. ഹാഗാറിനു സ്വപ്നം പോലും കാണാന്‍ കഴിയാത്ത ഒരു അനുഗ്രഹമാണു ലഭിച്ചതു.തന്റെ യജമാനന്റെ ഭാര്യയാകുക.അതിലുപരി തന്റെ യജമാനത്തിക്കു ലഭിക്കാത്ത ഭാഗ്യാതിരേകം തനിക്കു ലഭിക്കുക.അതിനേക്കാൾ വലിയ ഒരു അനുഗ്രഹം ഒരു ദാസിക്കു കിട്ടാനില്ല. ആഗ്രഹിക്കാത്ത നന്മകളും ആഗ്രഹിച്ചതിലപ്പുറമായ അനുഗ്രഹങ്ങളും അർഹിക്കാത്ത കൃപകളും ലഭിക്കുമ്പോൾ ഒരു സാധാരണ വിശ്വാസിക്കു ഉണ്ടാകാവുന്ന ഭാവമാറ്റം ഇവിടെ ഹാഗാറിലും ഉണ്ടാകുന്നു.അവൾ ദൈവകൃപ മറന്നു. ഈ ഭാഗ്യം തനിക്കു നൽകിയ യജമാനത്തി സാറായിയേയും വിസ്മരിച്ചു. ലഭിച്ച അനുഗ്രഹത്തിൽ അവൾ അഹങ്കരിച്ചു. യജമാനത്തി അവളുടെ കണ്ണിനു നിന്ദിതയായി.ദൈവകരങ്ങളിൽ നിന്നു ഏവംവിധ കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുമ്പോൾ ഹാഗാറിൽ ദർശിക്കുന്ന ഈ മാറ്റമാണു ഉണ്ടാകുന്നതെങ്കിൽ അതു നമ്മെ പ്രശ്നങ്ങളിലേക്കും ദുഃഖങ്ങളിലേക്കും വഴിനടത്തും എന്ന യാഥാർത്ഥ്യം ഹാഗാറിന്റെ അനുഭവം നമ്മെ ബോദ്ധ്രപ്പെടുത്തുന്നു.
ഹാഗാറിനു ജീവിതം ദുസ്സഹമായി തീർന്നു. യജമാനത്തി അവളോടു ഒരു ദയയും കാണിക്കാതെ കഠിനമായി പ്രവർത്തിച്ചു തുടങ്ങി. ഹാഗാറും ഈ പ്രശ്നത്തെ അബ്രഹാം സമീപിച്ചതുപോലെയല്ല പ്രതികരിച്ചതു.അവളും സാറയെപ്പോലെ സ്വന്തബുദ്ധിയിലും ചിന്തയിലും ആശ്രയിച്ചു. പ്രശ്നം ദൈവകരങ്ങളിൽ സമർപ്പിക്കാതെ സ്വന്തം പാത അവള്‍ തെരഞ്ഞെടുത്തു.അബ്രഹാമിന്റെ ഭവനത്തിൽ സാറയോടൊപ്പം ജീവിക്കുക പ്രയാസമായതിനാൽ അവൾ വീടുവിട്ടു പുറപ്പെട്ടു പോയി.പ്രശ്നങ്ങളിൽ നിന്നു ഒളിച്ചോടുക ഒരിക്കലും പരിഹാരമാകയില്ല.എന്നു പിന്നീടുള്ള സംഭവം വ്യക്തമാക്കുന്നു.ലക്ഷ്യമില്ലാത്ത ആ യാത്ര നിരാശയിലും മരണത്തിന്റെ മുമ്പിലുമാണു അവളെ കൊണ്ടെത്തിച്ചതു.യഹോവ അവിടെ ഇടപെട്ടു.തന്നെ ഉപേക്ഷിച്ചു പോയാലും ഉപേക്ഷിക്കാത്തവനും തേടിയെത്തുന്നവനുമാണു സ്നേഹവാനായ ദൈവം എന്നു ഇതു യെളിയിക്കുന്നു.അവളെ കുറിച്ചുള്ള ദൈവിക പദ്ധതി വെളിവാക്കി കൊടുക്കുകയും അതിനു അബ്രഹാമിന്റെ ഭവനത്തിൽ സാറായിയുടെ ദാസിയായി തന്നെ ജീവിച്ചേ മതിയാകു എന്നു ബോദ്ധ്യപ്പെടുത്തി അവളെ അബ്രഹാമിന്റെ ഭവനത്തിലേക്കു മടക്കി അയക്കുന്നു. തങ്ങളെ കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി സാദ്ധ്യമാകണമെങ്കിൽ ജീവിതത്തിൽ കടന്നു വരുന്ന ,സുഖദുഃഖസമ്മിശ്രമായ എല്ലാ അനുഭവങ്ങളും അതിനുള്ള മാർഗ്ഗങ്ങളാണു എന്നു തിരിച്ചറിഞ്ഞു , തന്നെ നിയോഗിച്ച ഇടങ്ങളിൽ സഹിഷ്ണുതയോടെയും ക്ഷമയോടെയും ദൈവത്തിന്റെ ഇടപെടലിനായി കാത്തിരുന്നേ മതിയാകു എന്നു ഈ സംഭവവും നമ്മെ പഠിപ്പിക്കുന്നു.യഹോവയുടെ ദൂതൻ അവളോടു 'നിന്റെ യജമാനത്തിയുടെ അടുക്കൽ മടങ്ങി ചെന്നു അവൾക്കു കീഴടങ്ങിയിരിക്ക.'' എന്നു പറഞ്ഞതിൽ ഈ സത്യം മുഴങ്ങി കേൾക്കാം. അവളെ സാറായിയുടെ ദാസിയായിട്ടാണു നിയോഗിച്ചിരിക്കുന്നതു അവിടെ ആത്മാർത്ഥതയോടെ സത്യസന്ധതയോടെ വിശ്വസ്തതയോടെ ദൈവാശ്രയത്തോടെ ജീവിച്ചെങ്കിൽ മാത്രമേ യശ്മായേലിലൂടെ ജന്മമെടുക്കേണ്ട ഒരു ജനത ഉണ്ടാവുകയുള്ളു.
ഒരു സാധാരണ വിശ്വാസിയുടെ ചിന്താഗതിയും വിശ്വാസവുമാണു ഇവിടെ ഹാഗാറിൽ പ്രകടമാകുന്നതു. ദൈവകൃപയും അനുഗ്രഹങ്ങളും ജീവിതത്തിൽ ലഭിക്കുമ്പോൾ ദൈവം നമ്മെ കാണുന്നു കരുതുന്നു,നമ്മുടെ പ്രാർത്ഥന ദൈവം കേട്ടു എന്നു പറയുകയും വിശ്വസിക്കുകയും ചെയ്യും എന്നാൽ കഷ്ടങ്ങളും നഷ്ടങ്ങളും പ്രയാസങ്ങളും കടന്നു വരുമ്പോൾ ദൈവം നമ്മെ കൈവിട്ടു എന്നും നമ്മുടെ പ്രാർത്ഥനകൾ കേൾക്കുന്നില്ലായെന്നും കരുതുകയും വിലപിക്കുകയും പരാതിപ്പെടുകയും ചെയ്യുക സാധാരണമാണു. കഷ്ടങ്ങളിൽ അവൻ ഏറ്റമടുത്ത തുണയാണു എന്ന സത്യം നാം മറന്നു പോകുന്നു.ഹാഗാറിന്റെ അനുഭവവും ഇതുതന്നെയാണു വെളിവാക്കുന്നതു.ദുഃഖങ്ങൾ കടന്നു വന്നപ്പോൾ ദൈവം കൈവിട്ടു എന്ന ചിന്തയാണല്ലോ ഓടിപ്പോകുവാൻ കാരണം. ശൂരിന്നു പോകുന്ന വഴിയരികിലുള്ള നീരുറവിന്റെ സമീപത്തു വച്ചു ഉണ്ടായ ദൈവികവെളിപാടിലൂടെ, താൻ കരുതുകയും ചിന്തിക്കുകയും വിശ്വസിക്കുകയും ചെയ്തതു ശരിയായിരുന്നില്ലായെന്നു തിരിച്ചറിഞ്ഞതുകൊണ്ടാണു, ''എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു 'ദൈവമേ നീഎന്നെ കാണുന്നു 'എന്നു ദൈവത്തിനു ഒരു പുതിയ പേരു നൽകിയതു.(ഉല്പഃ 16;13) ആ തരിച്ചറിവാണു കഷ്ടങ്ങൾ ഏറ്റു വാങ്ങുവാനും സഹിക്കുവാനും അവളെ പ്രാപ്തയാക്കിയതു.കഷ്ടങ്ങൾ നന്മയുടേയും അനുഗ്രഹത്തിന്റേയും ചവിട്ടു പടികളാണെന്ന തിരിച്ചറിവു കഷ്ടങ്ങളിൽ മനസ്സു പതറാതെ അതിനെ അതിജീവിക്കുവാൻ ആത്മധൈര്യം പകരുമെന്ന സത്യവും ഇവിടെ നമുക്കു ദർശിക്കുവാൻ കഴിയുന്നു.
അബ്രഹാം സന്തുഷ്ടനായ ഒരു ഗൃഹനാഥൻ .
----------------------------------------------
ഗൃഹനാഥൻ എന്നതിനു ഗൃഹത്തിന്റെ നായകൻ,രക്ഷകൻ , പരിപാലകൻ എന്നൊക്കെയാണു അർത്ഥം.ഗൃഹം എന്നതുകൊണ്ടു കല്ലും മണ്ണും സിമിന്റും കൊണ്ടു നിർമ്മിച്ച കെട്ടിടമല്ല,കുടുംബം തന്നെയാണു ഉദ്ദേശിക്കുന്നതു.തന്റെ കുടുംബത്തെ നേരയ പാതയിൽ നയിക്കുന്നവനും, പരിപാലിക്കുന്നവനും,രക്ഷിക്കുന്നവനുമായ ഉത്തമനായ ഗൃഹനാഥൻ.അബ്രഹാമിനെ ആവിധത്തിൽ വിലയിരുത്തുമ്പോൾ ഒരു ഉത്തമൃഹനാഥനെ അവിടെ ദർശിക്കുവാൻ കഴിയും.തന്റെ ഉത്തരവാദിത്തങ്ങൾ എത്രമാത്രം ഭംഗിയായി നിർവ്വഹിച്ചു എന്നു അറിയുന്നതു അതിന്റെ ഫലത്തിൽ നിന്നാണു. അബ്രഹാമിന്റെ കുടുംബജീവിതത്തിൽ കടന്നുവന്ന പ്രശ്നങ്ങൾ എല്ലാം മാറി ശാന്തിയും സമാധാനവും സന്തോഷഭരിതവുമായ ഒരു കുടുംബമായി പരിണമിച്ചതു അബ്രഹാമിന്റെ നിലപാടു മൂലമാണെന്നു നാം കണ്ടുകഴിഞ്ഞതാണല്ലോ. പ്രശ്നങ്ങളെല്ലാം ദൈവകൃപയാൽ പരിഹൃതമായി. പുറപ്പെട്ടു പോയ ഹാഗാർ തിരിച്ചെത്തി.തന്നെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി ഗ്രഹിച്ച ഹാഗാർ ദൈവവചന പ്രകാരം അടങ്ങി പാർത്തു.അവൾ ഒരു പുത്രന്റെ മാതാവായി.യിശ്മായേലിന്റെ ആഗമനം കുടുംബാന്തരീക്ഷത്തെ സന്തോഷഭരിതമാക്കി.ഏതാണ്ടു 14 വർഷക്കാലം അങ്ങനെ കടന്നുപോയി.വാഗ്ദത്ത സന്തതി യിശ്മായേൽ തന്നെയാണു എന്നു ധരിച്ചു സംതൃപ്തരായി വസിച്ചു.പതിമൂന്നാം വർഷത്തിൽ അബ്രഹാമിനു 99 വയസ്സുള്ളപ്പോൾ യഹോവ വീണ്ടു പ്രത്യക്ഷനായി തന്റെ അരുളപ്പാടു അറിയിച്ചു.അതു അബ്രഹാമിന്റെ ജീവിതത്തെ ഒരു പുതിയ വഴിത്താരയിലേക്കു നയിച്ചു .അബ്രഹാമിനെ ബഹുജാതികളുടെ പിതാവാക്കി യഹോവ ഒരു നിയമം നിശ്ചയിച്ചു.ആ നിയമത്തിന്റെ അടയാളമായി പരിച്ഛേദന ഏർപ്പെടുത്തി.അബ്രഹാം 99-ാം വയസ്സിലും യിശ്മായേൽ 13-ാം വയസ്സിലും പരിച്ഛേദന ഏറ്റു.അബ്രാമിന്റെ പേരു അന്നു മുതൽ അബ്രഹാമെന്നും സാറായിയുടെ പേരു സാറായെന്നും ആയി.അബ്രഹാമിന്റെ പേരിനോടു ഒരക്ഷരം കൂട്ടിച്ചേർത്തപ്പോൾ സാറായിയുടെ പേരിൽ ഒരക്ഷരം കുറയ്ക്കുകയും ചെയ്തു.അബ്രഹാമിന്റെ വിശ്വാസത്തെ ദൈവം അംഗീകരിക്കുകയും സാറായുടെ കുറവുകളെ പരിഹരിക്കുകയും ചെയ്തതിലൂടെയാണു കാലവിളംബമെന്യേ വാഗ്ദത്തസന്തതി ജനിച്ചതു എന്നു ഇതു സൂചിപ്പിക്കുന്നു എന്നു വേണമെങ്കിൽ വ്യാഖ്യാനിക്കാം.അതിനുശേഷമാണല്ലോ യിസഹാക്കിനെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാടു ഉണ്ടായതു.
മമ്രേയുടെ തോപ്പിൽ വച്ചു യഹോവയുടെ ദൂതൻ പ്രത്യക്ഷപ്പെട്ടു അടുത്ത വർഷം ഈ സമയത്തു സാറായ്ക്കു ഒരു മകനുണ്ടാകും എന്നു ഉറപ്പു നൽകി.അവർക്കു രണ്ടുപേർക്കും അതു വിശ്വസിക്കുവാൻ കഴിഞ്ഞില്ല.ദൂതൻ അറിയച്ചതുപോലെ അവർക്കു ഒരു മകൻ ജനിച്ചു.അവരുടെ സന്തോഷം അതിരില്ലാത്തതായി.എന്നാൽ അതു പിന്നെയും പരീക്ഷകൾക്കു വഴിയൊരുക്കയാണു ഉണ്ടായതു.
അബ്രഹാം ഒരു കുടുംബനാഥൻ എന്ന നിലയിൽ വീണ്ടും പരീക്ഷിക്കപ്പെടുന്നു.യഹോവയുടെ വാഗ്ദത്ത നിവൃത്തി യിസഹാക്കിൽ ദർശിച്ചു ഇരുവരും സന്തോഷിച്ചു. എന്നാൽ ആ സന്തോഷത്തിനു ആയുസ്സു കുറവായിരുന്നു.യിസഹാക്കിനേയും യഹോവയുടെ ഉടമ്പടിയിൽ പങ്കാളിയാക്കി കൊണ്ടു എട്ടാം ദിവസം പരിച്ഛേദന നൽകി.അവന്റെ മുലകുടി മാറിയപ്പോൾ അബ്രഹാം ഒരു വരുന്നു കഴിച്ചു. എന്നാൽ സാറായിയുടെ സ്വഭാവത്തിൽ വീണ്ടും ചെറിയ മാറ്റമുണ്ടാകുന്നു. ദാസിയുടെ മകൻ തന്റെ മകനോടൊപ്പം പാർക്കുന്നതു സാറായ്ക്കു അനിഷ്ടമായി. അവൾ അബ്രഹാമിനോടു ദാസിയേയും മകനേയും പുറത്താക്കി കളയാൻ ആവശ്യപ്പെടുന്നു.ദാസിയുടെ മകൻ തന്റെ മകനോടൊപ്പം അവകാശിയാകാൻ പാടില്ലായെന്നു സാറാ നിർബ്ബന്ധിക്കുന്നു ഇതു അബ്രഹാമിനെ ദുഃഖിപ്പിക്കുന്നു.
സാറായുടെ സ്വഭാവത്തിൽ ഉണ്ടയ ഈ മാറ്റം അവളിൽ അല്പം കളങ്കം ചാർത്തുന്നില്ലേയെന്നു സംശയിക്കണം.എന്തുകൊണ്ടു സാറാ ഇങ്ങനെ ഒരു നിലപാടു എടുത്തു ? രണ്ടു കാര്യങ്ങൾ നമുക്കു അവിടെ കാണാം.ഉല്പഃ 21;9 ൽ ഇങ്ങനെയാണു കാണുന്നതു. ''മിസ്രയീമ്യദാസി ഹാഗാർ അബ്രഹാമിനു പ്രസവിച്ച മകൻ പരിഹാസി എന്നു കണ്ടു.'' എന്നതാണു ഒന്നാമത്തെ കാര്യം.ഹാഗാറിനെ അബ്രഹാമിനു നൽകികൊണ്ടു സാറാ പറഞ്ഞതു ഇതിനോടു ചേർത്തു വായിക്കണം. ഉല്പഃ 16 ;2 ''പക്ഷെ ,അവളാൽ എനിക്കു മകൻ ലഭിക്കും.'' എന്നാണു ഇവിടെ പറയുന്നതു. പിന്നീടു ഈ ഭാഗത്തു വരുമ്പോൾ യിസഹാക്കു അബ്രഹാമിന്റെ മകൻ മാത്രമായി. സാറായുടെ മനോഭാവത്തിലെ മാറ്റം ഇവിടെ വ്യക്തമാകുന്നു.ഈ മാറ്റത്തിന്റെ പ്രത്യേകത കുറേക്കൂടെ വ്യക്തമാകുന്നതും സാറായുടെ സങ്കുചിത മനോഭാവം ശരിക്കു പ്രകടമാകുന്നതും അതിന്റെ ഇംഗ്ളീഷു തർജ്ജുമയിലാണു. ശ്രദ്ധിക്കുകഃ But Sarah saw the son of Hagar the Egyptian , who had borne to Abraham playing with her son.തന്റെ മകൻ ( അബ്രഹാമിനു ഒരു അവകാശവുമില്ലെന്നു തോന്നും ) ദാസിയുടെ മകനോടൊപ്പം കളിക്കുന്നതു കണ്ടതാണു സാറായെ ചൊടിപ്പിച്ചതു.സാറായുടെ മനസ്സു മുഴുവൻ ഈ വാക്കുകളിൽ പ്രതിഫലിച്ചിരിക്കുന്നു.യിശ്മായേൽ ഹാഗാറിന്റെ മകനാണെങ്കിലും തന്റെ ഭർത്താവിന്റെ മകനാണെന്നും ,ആ വിധത്തിൽ യിസഹാക്കിന്റെ ജ്യേഷ്ഠനാണെന്നുമുള്ള സത്യം അംഗീകരിക്കുവാൻ സാറായ്ക്കു കഴിയുന്നില്ല.മകനോടുള്ള അമിത സ്നേഹം അവളുടെ കണ്ണു കുരുടാക്കി കളഞ്ഞു. തന്റെ മകനു മാത്രം അവകാശപ്പെട്ട പിതൃസ്വത്തു ദാസിയുടെ മകനു കൂടെ പകുത്തുകൊടുക്കേണ്ടി വരിക, സാറായ്ക്കു ചിന്തിക്കുവാൻ കൂടി കഴിയുന്നല്ല.ഉല്പഃ 21; 10 ൽ സാറാ അബഹാമിനോടു പറയുന്നു.'ഈ ദാസിയുടെ മകൻ എന്റെ മകൻ യിസഹാക്കിനോടു കൂടെ അവകാശിയാകരുതു.'തികച്ചും സ്വർത്ഥമതിയായ ഒരു സ്ത്രീയായി സാറാ ഇവിടെ തരം താഴുന്നു. യിസഹാക്കു ജനിക്കുന്നതു വരെ സാറാ യിസഹാക്കിനെ വാഗ്ദത്ത സന്തതിയായി കണ്ടു,,നേരത്തെ അബ്രഹാമിനോടു പറഞ്ഞതു പോലെ സ്വന്തം മകനായി കരുതി യിശ്മായേലിനെ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്തിരിക്കാം.തനിക്കു ജനിച്ച പുത്രനാണു വാഗ്ദത്ത സന്തതി എന്ന അറിവു അതുവരെയുള്ളതെല്ലാം മറക്കാൻ ഇടയാക്കി.എന്തുകൊണ്ടുസാറാ ഇങ്ങനെയായി എന്ന ചോദ്യത്തിനു അതാണു ദൈവപദ്ധതി എന്നു മാത്രമായിരിക്കും ഉത്തരമെങ്കിലും സാറായുടെ ചെയ്തിയെ സാധൂകരിക്കുവാൻ അതു മതിയായ തെളിവല്ല.
ദാസിയുടെ മകനാണെങ്കിലും ,തനിക്കു സാറായിൽ ജനിച്ച യിസഹാക്കിനു തുല്യനാകുകയില്ലെങ്കിലും തന്റെ മൂത്ത പുത്രനായി മനസ്സിൽ പ്രതിഷ്ഠിച്ചു താലോലിച്ചു വളർത്തിയ യിശ്മായേലിനെ ഉപേക്ഷിക്കുക അബ്രഹാമിനു ചിന്തിക്കുവാൻ പോലും കഴിയുമായിരുന്നില്ല. സാറായുടെ ആവശ്യത്തെക്കുറിച്ചുള്ള അബ്രഹാമിന്റെ പ്രതികരണം ''തന്റെ മകൻ നിമിത്തം ഈ കാര്യം അനിഷ്ടമായി.'' എന്നാണു വി.വേദപുസ്തകം രേഖപ്പെടുത്തിയിരിക്കുന്നതു.ഇവിടെയും അബ്രഹാം ഒരു വലിയ പ്രതിസന്ധിയിലാണു.എന്നാൽ അവിടെയും യഹോവ പരിഹാരകനായി എത്തുന്നു.യഹോവ അബ്രഹാമിനോടു അരുളിച്ചെയ്തു.'' ബാലന്റെ നിമിത്തവും ദാസിയുടെ നിമിത്തവും നിനക്കു അനിഷ്ടം തോന്നരുതു, സാറാ നിന്നോടു പറഞ്ഞതിലൊക്കെയും അവളുടെ വാക്കു കേൾക്ക, യിസഹാക്കിൽ നിന്നുള്ളവരല്ലേ നിന്റെ സാക്ഷാൽ സന്തതിയെന്നു വിളിക്കപ്പെടുക.'' തനിക്കു അനിഷ്ടകരമാണെങ്കിലും യഹോവ കല്പിച്ചാൽ പിന്നെ അബ്രഹാം ഒന്നും ചിന്തിക്കാറില്ല., പൂർണ്ണമായി അനുസരിക്കും. ഹാഗാറിനേയും മകനേയും ഭവനത്തിൽ നിന്നു പറഞ്ഞയച്ചു.സാറാ പറഞ്ഞതിലൊക്കെയും അവളുടെ വാക്കു കേൾക്ക എന്ന അരുളപ്പാടു ,ഭാര്യയുടെ വാക്കു കേട്ടു അതിനനുസരണമായിട്ടാണു ഭർത്താക്കന്മാർ ജീവിക്കേണ്ടതു എന്നു ധരിക്കുവാൻ ഇടയാക്കിയെന്നു വരാം.എന്നാൽ എല്ലാകാര്യത്തിലും ഭാര്യയുടെ വാക്കാണു അവസാന വാക്കു എന്നു അതിനു അർത്ഥമില്ല.ഹാഗാറിന്റേയും യിശ്മായേലിന്റേയും കാര്യത്തിൽ സാറായുടെ വാക്കു കേൾക്കണമെന്നാണു യഹോവ അരുളിച്ചെയ്തതു.എന്നു ആ വാക്യത്തിന്റെ ആദ്യഭാഗവും അവസാന ഭാഗവും ശ്രദ്ധിച്ചാൽ മനസ്സിലാകും.. അതുകൊണ്ടു ഭാര്യയുടെ വാക്കു അവഗണിക്കണമെന്നല്ല, ഉചിതമായതു സ്വീകരിക്കണമെന്നു മാത്രമാണു അർത്ഥം. ഇവിടെ യിശ്മായേലിനെ ഒരു ജാതിയുടെ തലവനാക്കുക എന്ന ദൈവത്തിന്റെ പദ്ധതി നടപ്പിലാകുവാൻ ഇതു അനിവാര്യമാണു. അതിനു ചിലപ്പോൾ നമുക്കു അനിഷ്ടകരുവും ബുദ്ധിക്കു നിരക്കാത്തതുമായ കാര്യങ്ങൾ ചെയ്യേണ്ടതായിവരുമെന്നു ഈ സംഭവം വ്യക്തമാക്കുന്നു.
കുടുംബജീവിതത്തിൽ ഒരു ഭർത്താവു എല്ലാകാര്യങ്ങളും ഭാര്യയുടെ അഭിപ്രായം അറിഞ്ഞു അതിൻ പ്രകാരം വേണം പ്രവർത്തിക്കേണ്ടതു എന്നു തീർത്തു പറയുവാൻ കഴിയുമോ എന്നു ചിന്തിക്കേണ്ടതാണു. യിസഹാക്കിനെ ബലയർപ്പിക്കുവാൻ കൊണ്ടുപോയ സന്ദർഭം ഇതിനു തെളിവാണു.അബ്രഹാം യഹോവയുടെ അരുളപ്പാടു അനുസരിച്ചു യിസഹാക്കിനെ ബലിയർപ്പിക്കുവാൻ കൊണ്ടു പോകുമ്പോൾ ഭാര്യയായ സാറായോടു അഭിപ്രായം ചോദിച്ചില്ലെന്നു മാത്രമല്ല, അവളോടു പറയുകപോലും ചെയ്തില്ലായെന്നു ഊഹിക്കാവുന്നതാണു.സാറായുടെ സ്വഭാവം ശരിക്കു മനസ്സിലാക്കിയ ഒരു ഭർത്താവു എന്ന നിലയിൽ , ഈ കാര്യം സാറായോടു പറഞ്ഞാൽ യഹോവയുടെ കല്പന അനുസരിക്കുവാൻ കഴിയുകയില്ലായെന്നു അബ്രഹാമിനു അറിയാമായിരുന്നു.ദൈവത്തെക്കാൾ അധികം മറ്റെന്തിനെയെങ്കിലും സ്നേഹിക്കുന്നവൻ ദൈവത്തിനു കൊള്ളാവുന്നവനല്ലെന്ന കർത്താവിന്റെ വാക്കുകൾ ഇവിടെ ശ്രദ്ധാര്ഹമാകുന്നു. അബ്രഹാമിന്റെ വിശ്വാസത്തെ ശോധന ചെയ്ത ഏറ്റം വലിയ പരീക്ഷയിയിരുന്നുവല്ലോ ഇതു. യിസഹാക്കിനെ ബലിയർപ്പിക്കേണ്ടി വന്നിരുന്നുവെങ്കിൽ തിരികെ വന്നു സാറായോടു എന്തു പറയുമായിരുന്നു എന്നു പോലും അബ്രഹാം ചിന്തിച്ചിരുന്നില്ലെന്നതു ആ വിശ്വാസത്തിന്റെ വലിയ തെളിവാണു. ആടു എവിടെ എന്ന യിസഹാക്കിന്റെ നിഷ്കളങ്കമായ ചോദ്യത്തിനു ' യഹോവ കരുതി കൊള്ളും മകനെ.' എന്ന മറുപടി ഈ കാര്യത്തിൽ മാത്രമല്ല, എല്ലാകാര്യത്തിലും അബ്രഹാമിന്റെ ചിന്തയും വിശ്വാസവുമായിരുന്നു.ആറ്റുനോറ്റിരുന്നു ദൈവകൃപയാൽ ലഭിച്ച ഏകജാതനായ മകനെ ബലിയർപ്പിക്കുക എന്ന അതീവ ഗൗരവമുള്ള കാര്യം ഭാര്യയോടു പറയുകപോലും ചെയ്യാതിരുന്നതു ഒരു യഥാർത്ഥ ഭർത്താവിനു ചേരുന്ന പ്രവൃത്തിയാണോ എന്നു സംശയിക്കുന്നതിൽ തെറ്റില്ല.ഭാര്യയേയൊ മകനേയൊ കാൾ അധികം ദൈവത്തെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുക എന്നതാണു ഒരു സത്യവിശ്വാസിയുടെ ധർമ്മം എന്നാണു ഇതു വെളിപ്പെടുത്തുന്നതു.ദൈവത്തോടുള്ള ബന്ധം സുസ്ഥിരമാകുമ്പോഴാണു കുടുംബബന്ധങ്ങൾ കെട്ടുറപ്പുള്ളതും സന്തോഷപ്രദവുമായി തീരുന്നതു.ഒരു ഗൃഹനാഥൻ ഉത്തമ ഗൃഹനാഥൻ ആകുന്നതു.
അബ്രഹാം -ഒരു പിതാവു .
-----------------------------
വിവാഹിതനായ ഒരു പുരുഷന്റെ അദമ്യമായ മോഹമാണു ഒരു പിതാവാകുക എന്നതു.ദൈവം സമാരംഭിച്ച സൃഷ്ടികർമ്മത്തിൽ പങ്കാളിയാകുകയാണല്ലോ പുത്രോല്പാദനത്തിലൂടെ നിർവ്വഹിക്കപ്പെടുന്നതു.മക്കളാകട്ടെ ദൈവം നൽകുന്ന ഒരു അനുഗ്രഹമായിട്ടാണല്ലോ സങ്കീർത്തനത്തിൽ പറയുന്നതു.സങ്കീഃ123; 3 ''നിന്റെ ഭാര്യ വീട്ടിനകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും നിന്റെ മക്കൾ നിന്റെ മേശയ്ക്കു ചുറ്റും ഒലിവു തൈകൾ പോലെയുമിരിക്കും,യഹോവ ഭക്തനായ മനുഷ്യൻ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും.സ്ങ്കീഃ127; 3 ''മക്കൾ യഹോവ നൽകുന്നഅവകശവും ഉദരഫലം അവൻ തരുന്ന പ്രതിഫലവുംതന്നെ.'' കുടുംബം അനുഗ്രഹിക്കപ്പ്ട്ട പൂർണ്ണ കുടുംബമായി തീരുന്നതു മക്കളിലൂടെയാണു.
ഏറ്റം അനുഗ്രഹീതമായ അവസ്ഥയിലേക്കു ഉയർത്തപ്പെടുവാൻ അബ്രഹാം എത്രകാലമാണു ക്ഷമയോടെ കാത്തിരുന്നതു. യിശ്മായേൽ ജനിക്കുമ്പോൾ അബ്രഹാമിനു 86 വയസ്സും യിസഹാക്കു ജനിക്കുന്നതു 100-ാം വയസ്സിലുമായിരുന്നു. ദൈവത്തിന്റെ വാഗ്ദത്തം നിവർത്തിക്കപ്പെടുമെന്ന ശുഭിപതിവിശ്വാസത്തോടെ ദീർഘകാലം ക്ഷമയോടെ അബ്രഹാം കാത്തിരുന്നു.അതിനിടയിൽ പല തവണ ഈ വാഗ്ദത്തം ആവർത്തിച്ചതു.ഹാരാനിൽ നിന്നു വിളിച്ചു കാണിപ്പാനിരിക്കുന്ന ദേശത്തേക്കു കൊണ്ടുപോകുമ്പോൾ '' നിന്നിൽ ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.''(ഉല്പഃ12; 3) എന്നും കനാനിൽ എത്തികഴിഞ്ഞു '' നിന്റെ സന്തതിക്കു ഈ ദേശം കൊടുക്കും.'' (ഉല്പഃ12; 7) എന്നും യഹോവ അരുളിച്ചെയ്തു. അബ്രഹാം അതു വിശ്വസിച്ചു കാത്തിരുന്നു. വാഗ്ദത്തം ചെയ്തവൻ വിശ്വസതനാണെന്നു ഉറച്ചു വിശ്വസിച്ചതിനാൽ വാഗ്ദത്തം താമസിക്കുന്നതിൽ പരാതിപ്പെടുകയോ പരിഭവിക്കുകയോ ചെയ്തില്ല. ഒരു സന്ദർഭത്തിലല്ലാതെ മറ്റൊരിടത്തും ഈ കാര്യത്തിൽ അബ്രഹാം പരിഭവിച്ചതായി കാണുന്നില്ല.ഉല്പഃ15; 2,3 വാക്യങ്ങൾ. ''ദർശനത്തിൽ യഹോവ പ്രത്യക്ഷപ്പെട്ടു അബ്രഹാമിനോടു , അബ്രഹാമേ, നീ ഭയപ്പെടേണ്ട, ഞാൻ നിന്റെ പരിചയും നിന്റെ അതി മഹത്തായ പ്രതിഫലവും ആകുന്നു.എന്നു പറഞ്ഞു.'' അതിന്നു അബ്രഹാം ''കർത്താവായ യഹോവേ, നീ എനിക്കു എന്തു തരും ? ഞാൻ മക്കളില്ലാത്തവനായിരിക്കുന്നുവല്ലോ ; എന്റെ അവകാശി ദേമ്മശേക്കുകാരനായ ഈ ഏലയാസർ അത്രേ.'' എന്നു പറഞ്ഞു.മക്കളില്ലാത്തതിന്റെ മനോവ്യഥ മുഴുവൻ ആ വാക്കുകളിൽ വായിച്ചെടുക്കുവാൻ കഴിയും അതു ഒരു പരിഭവമോ പരാതിയോ ആയിട്ടല്ല, തന്റെ ദുഃഖം അതിന്റെ തീവ്രതയോടെ ദൈവസന്നിധിയിൽ അബ്രഹാം ഇറക്കി വെയ്ക്കുകയായിരുന്നുചെയ്തതു.ഒരു പിതാവിന്റെ മക്കളെക്കുറിച്ചുള്ള പ്രധാന ദൗത്യം എന്താണെന്നു അബ്രഹാമിൽ നമുക്കു കാണാവുന്നതാണു. മകൻ ജനിക്കുന്നതിനു മുമ്പു മുതൽ അവനുവേണ്ടി പ്രാർത്ഥിക്കണമെന്നതത്രേ അതു. എത്രനാൾ കാത്തിരുന്നു കണ്ണുനീരോടെ പ്രാർത്ഥിക്കുന്നു അത്രയും അനുഗ്രഹീതനായ ഒരു പുത്രനെ ലഭിക്കും എന്നതിന്റെ തെളിവാണു യിസഹാക്കു..കണ്ണുനീരോടെയും നുറുങ്ങിയ ഹൃദയത്തോടെയുമുള്ള പ്രാർത്ഥന ഉത്തമനായ പുത്രനെ ലഭിക്കുവാൻ ആവശ്യമാണു എന്ന സത്യം ഹന്നായ്ക്കു ജനിച്ച,പ്രവാചകന്മാരിൽ ശ്രേഷ്ടനായ ശമുവേൽ പ്രവാചകൻ തന്നെ ഉദാഹരണമാണു. ഒരു പിതാവിന്റെ ഉത്തരവാദിത്തത്തിൽ പ്രഥമവും പ്രധാനവുമായതു മക്കൾക്കു വേണ്ടി അവരുടെ ജനന ത്തിനു മുമ്പുതന്നെ പ്രാർത്ഥിക്കുക എന്നതാണെന്ന സത്യമാണു ഇതു നമ്മെ പഠിപ്പിക്കുന്നതു.
അബ്രഹാം ഒരു പിതാവായി തീരുന്നതു യിശ്മായേലിന്റെ ജനനത്തോടു കൂടിയാണല്ലോ. ആദ്യകാലം അല്പം പ്രശ്നത്തോടു കൂടിയതായിരുന്നുവെങ്കിലും പിന്നീടു കുറേക്കാലം അതു സന്തോഷം പകരുന്നതുമായിരുന്നു. യിശ്മായേലുമായുള്ള ബന്ധത്തിൽ അബ്രഹാമിൽ ഒരു പിതാവിനെ എങ്ങനെയൊക്കയാണു കാണുന്നതു എന്നതത്രേ നമ്മുടെ ചിന്തയിൽ ആദ്യം കടന്നുവരുന്നതു. ദൈവാശ്രയമുള്ള ഒരു മകനായി അവനെ വളർത്തുന്നതിൽ അബ്രഹാം അതീവ ശ്രദ്ധാലുവായിരുന്നു.എന്നു ചിന്തിക്കുന്നതിൽ തെറ്റില്ല.യഹോവയുടെ കല്പന പ്രകാരം 99- ാം വയസ്സിൽ അബ്രഹാം പരിച്ഛദന സ്വീകരിച്ചപ്പോൾ ദൈവവുമായുള്ള ആ ഉടമ്പടിയിൽ 13 വയസ്സുള്ള യിശ്മായേലിനേയും പങ്കളിയാക്കി പരിച്ഛേദന നൽകുന്നു.. ദാസനോ ദാസിയുടെ മകനോ എന്ന നിലയിൽ അല്ല അവനു പരിച്ഛേദന നൽകിയതു. എന്നു ഉല്പഃ 17; 25 വ്യക്തമാക്കുന്നു. '' അവന്റെ മകനായ യിശ്മായേൽ പരിച്ഛേദന ഏറ്റപ്പോൾ അവനു 13 വയസ്സായിരംന്നു.'' എന്നാണു അവിടെ രേഖപ്പെടുത്തിയിരിക്കുന്നതു.നല്ല ശിക്ഷണത്തിലും ദൈവാശ്രയത്തിലും വളർത്തുക എന്നതു ഒരു പിതാവിന്റെ ഉത്തരവാദിത്തം ആണു. അതിവാത്സല്യം മക്കളെ വഴിതെറ്റിക്കും. അവൻ കൊച്ചുകുഞ്ഞല്ലേ.അവനു ഇപ്പോഴേ പരിച്ഛേദന നൽകണമോ? താൻ 99 -ാം വയസ്സിലല്ലേ പരിച്ഛേദന ഏറ്റതു എന്നൊന്നും അബ്രഹാം ചിന്തിച്ചില്ല.ആദ്ധ്യാത്മിക കാര്യത്തിൽ മക്കളോടുള്ള നമ്മുടെ മനോഭാവം എങ്ങനെയുള്ളതാണെന്നു ഇവിടെ വിലയിരുത്തേണ്ടതാണു.
കാലവിളംബമെന്യേ ദൈവത്തിന്റെ വാഗ്ദത്തം യിശ്മായേലിലല്ല നിവേറുന്നതു എന്നു വ്യക്തമാക്കിക്കൊണ്ടു. വൃദ്ധയും മച്ചിയുമായ സാറായിൽ യിസഹാക്കു ജനിച്ചു. എന്നാൽ യിസഹാക്കിന്റെ ജനനം ഒരു പിതാവെന്നനിലയിൽ അബ്രഹാമിൽ ,മൂത്ത പുത്രനായ യിശ്മായേലിനോടുള്ള വാത്സല്യത്തിലും കരുതലിലും ഒരു കുറവും വരുത്തിയില്ലയെന്നതാണു ശ്രദ്ധാർഹമായ വസ്തുത. യിസഹാക്കിന്റെ ജനനം സാറായിൽ മാറ്റം വരുത്തി.അതു സ്വാഭാവികമാണു.യിശ്മായേൽ തന്റെ മകനല്ല. യാസഹാക്കാകട്ടെ സ്വന്ത മകൻ മാത്രമല്ല ,ദൈവത്തിന്റെ വാഗ്ദത്ത നിവർത്തിയുമാണു.സാറായിൽ വന്ന മാറ്റവും അതിന്റെ ഭവിഷ്യത്തുകളും നാം ചിന്തിച്ചു കഴിഞ്ഞതാണു.സാറായുടെ നിർബ്ബന്ധത്താലും യഹോവയുടെ അരുളപ്പാടു അനുസരുച്ചും, തനിക്കു അനിഷ്ടമായിരുന്നെങ്കിലും ഹാഗാറിനേയും തന്റെ മൂത്ത പുത്രനേയും അബ്രഹാം ഭവനത്തിൽ നിന്നു പറഞ്ഞയച്ചു.അതു ന്യായീകരിക്കാമെങ്കിലും, ഹാഗാറിനേയും യിശ്മായേലിനേയും പറഞ്ഞച്ച രീതി ശ്രദ്ധിക്കുമ്പോൾ അബ്രഹാമിന്റെ യിശ്മായേലിനോടുള്ള സ്നേഹം എത്രമാത്രം ആത്മാർത്ഥത ഉള്ളതായിരുന്നു എന്ന സംശയം ഉളവാകാം.
, , ഉല്പഃ 21 ; 14.''അബ്രഹാം അതികാലത്തെ എഴുന്നേറ്റു അപ്പവും ഒരു തുരുത്തി വെള്ളവും എടുത്തു ഹാഗാറിന്റെ തോളിൽ വെച്ചു,കുട്ടിയേയും കൊടുത്തു അവളെ അയച്ചു. അവൾ പുറപ്പെട്ടു പോയി.'' എന്നിങ്ങനെ ചുരുങ്ങിയ വാക്കുകളിൽ ആ സംഭവം രേഖപ്പെടുത്തിയിരിക്കുന്നു.ഒരു ദിവസത്തേക്കു പോലും മതിയാകാത്ത അപ്പവും വെള്ളവും മാത്രം നൽകി പ്രിയപുത്രനായ യിശ്മായേലിനെ പറഞ്ഞയച്ച അബ്രഹാമിന്റെ പ്രവൃത്തി സാധാരണ ചിന്തയ്ക്കു നിരക്കുന്നതല്ല. ഇത്രയും വാത്സല്യമുള്ള ഒരു പിതാവു ഇങ്ങനെയായിരുന്നോ ചെയ്യേണ്ടതു ? അവന്റെ ഭാവിയെ കുറിച്ചു ഒരു ചിന്തയുമില്ലാതെ നിഷ്കരുണം അബ്രഹാം എന്താണു ഇങ്ങനെ ചെയ്തതു ? സ്നേഹനിധിയായ ഒരു പിതാവായിരുന്നു എങ്കിൽ തന്റെ സമ്പത്തിൽ ഒരു ചെറിയ പങ്കെങ്കിലും അവനു നൽകേണ്ടതായിരുന്നില്ലേ ? എന്തുകൊണ്ടു അബ്രഹാം അങ്ങനെ പ്രവർത്തിച്ചു എന്നതു ഗൗരവമായി ചിന്തിക്കേണ്ടതാണു. പല ഉത്തരങ്ങൾ നമ്മുടെ ബുദ്ധിയുപയോഗിച്ചു കണ്ടെത്തുവാൻ കഴിഞ്ഞെന്നു വരാം.അതെല്ലാം ശരിയാകണമെന്നുമില്ല.ഇതിലെല്ലാം നമ്മുടെ സാധാരണ ബുദ്ധിക്കു നിരക്കാത്ത ചില ദൈവികപദ്ധതികൾ ഒളിഞ്ഞു കിടപ്പുണ്ടു.അതു കണ്ടെത്തിയാൽ മാത്രമേ ഇതിന്റെ ശരിയായ ഉത്തരം ഗ്രഹിക്കുവാൻ കഴിയൂ.
യഹോവ അബ്രഹാമിനോടു ഇവിടെ എന്തു നിലപാടാണു സ്വീകരിക്കേണ്ടതു എന്നു പറഞ്ഞ വാക്കുകൾ ശ്രദ്ധിച്ചാൽ ചില ഉത്തരം തെളിഞ്ഞു വരും. ഉല്പഃ21 ; 12. ''സാറാ നിന്നോടു പറഞ്ഞതിലൊക്കെയും അവളുടെ വാക്കു കേൾക്ക; യിസഹാക്കിൽ നിന്നുള്ളവരല്ലോ നിന്റെ സന്തി എന്നു വിളിക്കപ്പെടുന്നതു.''സാറായിയുടെ വാക്കു കേൾക്ക എന്നു പറഞ്ഞിരിക്കുന്നതിനാൽ സ്വത്തിന്റെ അവകാശി യിസഹാക്കു മാത്രം ആണെന്നു ധ്വനിക്കുന്നു.'ദാസിയുടെ മകൻ എന്റെ മകൻ യിസഹാക്കിനോടു കൂടെ അവകാശി ആകരുതു ' എന്നാണല്ലോ സാറാ പറഞ്ഞതു. മാത്രമല്ല,'യിസഹാക്കിൽ നിന്നു ജനിക്കുന്നവരാണു സാക്ഷാൽ അവകാശി എന്ന യഹോവയുടെ വാക്കുകളനുസരിച്ചും സ്വത്തു യിസഹാക്കിനുള്ളതാണു.പിതൃസ്വത്തു യഥാർത്ഥ പുത്രന്മാർക്കു മാത്രം അവകാശപ്പെട്ടതുമാണു. ഇതെല്ലാം അബ്രഹാമിന്റെ പ്രവൃത്തിയെ സാധൂകരിക്കുവാൻ പ്രേരിപ്പിക്കന്നു എങ്കിലും , അപ്പവും വെള്ളവും മാത്രം കൊടുത്തു വിട്ടതിനെ ന്യായീകരിക്കുവാൻ പ്രയാസമാണു.ഒന്നും കൊടുക്കരുതു എന്നു സാറായും യഹോവയും പറഞ്ഞിട്ടില്ലായെന്നു വാദിക്കാവുന്നതാണു.എന്തുകൊണ്ടു അബ്രഹാം ഇങ്ങനെ ചെയ്തു എന്ന ചോദ്യം പിന്നെയും ഇവിടെ അവശേഷിക്കുന്നു.
ഏതായാലും യിസഹാക്കിനെ പറഞ്ഞുവിട്ടേ മതിയാകു.അതിനു ശേഷവും ഒരു കുടുംബകലഹം ഈ വിഷയം പറഞ്ഞു ഉണ്ടാകുമെന്നു ഭയന്നാണോ അബ്രഹാം ഇങ്ങനെ പ്രവർത്തിച്ചതു എന്നു വേണമെങ്കിൽ സംശയിക്കാം സ്വത്തിന്റെ ഒരു പങ്കു യിശ്മായേലിനു കൊടുത്താൽ അതു സാറായ്ക്കു അനിഷ്ടമായി എന്നു വരാം.ഏതായാലും യിശ്മായേൽ പോകുന്നു. ഇനിയും സാറായോടും യിസഹാക്കിനോടമൊപ്പമാണു ആയുഷ്ക്കാലം മുഴുവൻ ജീവിക്കേണ്ടതു.അതിനാൽ സാറായെ പിണക്കാതിരിക്കുന്നതാണു നല്ലതു എന്ന പ്രായോഗിക ബുദ്ധിയാണോ ഇതിനു അബ്രഹാമിനെ പ്രേരിപ്പിച്ചതു. ഭാര്യയെ പ്രീതിപ്പെടുത്താൻ സ്വന്ത മനസ്സാക്ഷിക്കു നിരക്കാത്ത ,നീതിപൂർവ്വമല്ലായെന്നു തനിക്കു ബോദ്ധ്യമുള്ള പ്രവൃത്തി ചെയ്യുന്ന ഒരാളായി അബ്രഹാമിനെ കാണുന്നതു ശരിയല്ല. ഭാര്യയെ ഭയന്നു ചെയ്യേണ്ട കാര്യം ചെയ്യാതിരിക്കുന്ന ഒരാളല്ല അബ്രഹാം എന്നു യിസഹാക്കിനെ ബലിയർപ്പിക്കുവാൻ കൊണ്ടു പോയ സന്ദർഭം തന്നെെ തെളിവാണു.
ഇതിനെല്ലാം ശരിയായ ഒരു ഉത്തരം മാത്രമേയുള്ളു. വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനാണു എന്ന അബ്രഹാമിന്റെ അടിയുറച്ച വിശ്വാസം മാത്രമാണു അതിനു കാരണം. യഹോവയുടെ അരുളപ്പാടിൽ സംശയലേശമില്ലാതെ വിശ്വസിക്കുന്ന ഒരാളാണു അബ്രഹാമെന്നു അദ്ദേഹത്തിന്റെ ജീവിതം മുഴുവൻ വ്യക്തമാക്കുന്നു.പിതൃഭവനം ഉപേക്ഷിച്ചു കാണിപ്പാനിരിക്കുന്ന ദേശമേതാണെന്നും എത്രനാൾ അതിനു വേണ്ടി കാത്തിരിക്കണമെന്നും ഒരു നിശ്ചയവുമില്ലാതെ ഇറങ്ങി പുറപ്പെട്ടതു തന്നെ അതിനു മതിയായ തെളിവാണു. യിശ്മായേലിനെ കുറിച്ചുള്ള യഹോവയുടെ അരുപ്പാടിൽ അബ്രഹാം പരിപൂർണ്ണമായി വിശ്വസിച്ചതു കൊണ്ടാണു ഇങ്ങനെ ചെയ്തതു. യഹോവയുടെ വാക്കുകൾ ശ്രദ്ധിക്കുകഃഉല്പഃ 21 ; 12.'' ദാസിയുടെ മകനേയും ഞാൻ ഒരു ജാതിയാക്കും, അവൻ നിന്റെ സന്തതിയല്ലോ.'' യഹോവ കരുതിക്കൊള്ളും എന്നു ഉറച്ചു വിശ്വസിച്ച അബ്രഹാം മകനായ യിശ്മായേലിനെ യഹോവയുടെ കരങ്ങളിൽ നൽകുകയാണു ഇവിടെ ചെയ്തതു. താൻ പാതി ദൈവം പാതി എന്ന ചിന്താഗതിക്കാരനല്ല; താൻ ഒന്നുമില്ല ദൈവമാണു മുഴുവനും എന്ന വിശ്വാസക്കാരനാണു അബ്രഹാം.താൻ എത്ര നൽകിയാലും അപ്പം പോലെയും വെള്ളം പോലെയും തീർന്നു പോകുന്നതാണു എന്നു അബ്രഹാം മനസ്സിലാക്കിയിരുന്നു. അക്ഷയമായ സമ്പാദ്യം സർവ്വശക്തനായ യഹോവ മാത്രമാണെന്നു സ്വജീവിതത്തിലൂടെ തിരിച്ചറിഞ്ഞ അബ്രഹാമിന്റെ വലിയ വിശ്വാസമാണു ഈ പ്രവൃത്തിയിലൂടെ പ്രകടമാകുന്നതു.ഒരു പിതാവിനു തന്റെ മക്കൾക്കു നൽകാവുന്ന, നൽകേണ്ട, ഏറ്റവും വലിയ സമ്പാദ്യം സ്നേഹവാനായ സ്വർഗ്ഗസ്ഥപിതാവിനെ സ്വജീവിതത്തിലൂടെ അവർക്കു പകർന്നു കൊടുക്കുകയാണുഎന്ന സത്യം നാം ഇവിടെ തിരിയേണ്ടതാണു..
ഈ സന്ദർഭത്തിൽ പ്രകടമാകുന്ന ഹാഗാറിന്റെ പ്രതികരണവും നാം ശ്രദ്ധിക്കേണ്ടതാണു. യാതൊരു എതിർപ്പും കൂടാതെയാണു ഹാഗാർ മകനേയും കൂട്ടി പുറപ്പെടുന്നതു.താൻ ദാസിയായതുകൊണ്ടു തനിക്കും തന്റെ മകനും അവിടെ ഒരു അവകാശവും ഇല്ലായെന്നു അറിഞ്ഞിട്ടാണു ഹാഗാർ പ്രതികരിക്കാതിരുന്നതു എന്നു പറയുവാൻ കഴിയുമോ ? താൻ പറഞ്ഞിട്ടോ തന്റെ ആഗ്രഹപ്രകാരമോ അല്ല അബ്രഹാമിന്റെ ഭാര്യയായതും അബ്രഹാമിന്റെ മകന്റെ അമ്മയായതുമെന്നു അവൾക്കു വാദിക്കാമായിരുന്നു.അതിനുഉത്തരവാദികളായവരാണു ശിക്ഷിക്കപ്പെടേണ്ടതു,നിരപരാധികളായ തങ്ങളല്ല എന്നും അവൾക്കു പറയാമായിരുന്നു.ഈ സാഹചര്യത്തിൽ വെറും കൈയ്യോടെ തങ്ങളെ പറഞ്ഞു വിടുന്നതിൽ ഏതൊരാളും പ്രതിഷേധിക്കുക സ്വാഭാവികമാണു. 'എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു,ദൈവമേ നീ എന്നെ കാണുന്നു എന്നു ദൈവത്തിനു ഒരു പുതിയ പേരുനൽകി അബ്രഹാമിന്റെ ഭവനത്തിൽ തിരികെ ചെന്നു അടങ്ങി പാർത്ത ഹാഗാറിൽ വന്നുചേർന്ന ദൈവോചിതമായ മാറ്റവും ദൈവത്തിലുള്ള വിശ്വാസവുമാണു അതിനു കാരണമെന്നു പറയാം.'നിന്റെ സന്തതിയെ ഞാൻ ഒരു വലിയ ജാതിയാക്കും 'എന്ന ദൈവത്തിന്റെ വാഗ്ദത്തം നിറവേറുവാൻ ഇതു ആവശ്യമാണു എന്നു ഹാഗാർ മനസ്സിലാക്കിയിരുന്നു എന്നു ചിന്തിക്കുന്നതിൽ തെറ്റില്ല.അവിടെ പാർത്തിരുന്നെങ്കിൽ അബ്രഹാമിന്റേയും സന്തതി പരമ്പരകളുടേയും അടിമകളായി തന്നെ കഴിയേണ്ടതായി വരുമായിരുന്നു.ഒരു ജാതിയായി പരിണമാക്കുമായിരുന്നില്ല.ഹാഗാറിനേയും ദൈവത്തിന്റെ വാഗ്ദത്തപ്രകാരം മകനെ വളർത്തിയ ഒരു മാതാവായി കാണേണ്ടതാണു.
യിശ്മായേൽ എന്ന തന്റെ മകനുമായുള്ള ബന്ധത്തിൽ അബ്രഹാം ഒരു പിതാവെന്ന നിലയിൽ തന്റെ ഉത്തരവാദിത്തങ്ങൾ പൂർണ്ണമായി നിർവ്വഹിച്ചു എന്നു പറയുവാൻ കഴിയും.യിശ്മായേലിനു ഒന്നും കൊടുക്കാതെ വിട്ടതിന്റെ ന്യായവും കാരണവും നാം വിലയിരുത്തി കഴിഞ്ഞതാണല്ലോ.യിശ്മായേലിന്റെ ഹൃദയത്തിൽ അബ്രഹാം ഒരു വാത്സല്യനിധിയായ ഒരു പിതാവും; അതിലപ്പുറം തന്റെ ജീവിതത്തെ കരുപിടിപ്പിച്ച ഉത്തമ മാതൃകാപുരുഷനുമായിരുന്നു എന്നു പിന്നീടു നടന്ന രണ്ടു സംഭവങ്ങൾ വ്യക്തമാക്കുന്നു.
ജീവിതത്തിൽ വന്നുചേരുന്ന പ്രതിസന്ധികളിലുംപ്രശ്നങ്ങളിലും ദുഃഖാനുഭവങ്ങളിലും എങ്ങനെയാണു വർത്തിക്കേണ്ടതു എന്നു പതിനാലു വർഷത്തെ അപ്പനോടൊപ്പമുള്ള ജീവിതത്തിൽ അപ്പനിൽ നിന്നു യിശ്മായേൽ സ്വായത്തമാക്കിയിരുന്നു എന്നു ഉല്പഃ21 ;16, 17 വാക്യങ്ങൾ വെളിവാക്കുന്നു.അല്പം അപ്പവും ഒരു തുരുത്തി വെള്ളവുമായി ഇറങ്ങി തിരിച്ച ഹാഗാർ ,അതെല്ലാം തീർന്നു വശന്നു വലഞ്ഞു തളർന്ന മകനെ കണ്ടു നിരാശ പൂണ്ടു മകന്റെ മരണം കാണാൻ പ്രാപ്തിയില്ലാതെ അവനെ ഒരു കുറുങ്കാട്ടിൽ ഇട്ടിട്ടു മാറിപ്പോയി പൊട്ടിക്കരയുന്നു. യിശ്മായേൽ എന്ന ബാലനാകട്ടെ , അവൻ കിടന്നിടത്തു കിടന്നു നിലവിളിച്ചു. ഈ കരച്ചിലിനും നിലവിളിക്കും ഒരു പ്രാർത്ഥനയുടെ സ്വരം ഉണ്ടായിരുന്നു. സ്വജീവിതാനുഭവങ്ങളിലൂടെ ദൈവം നല്ലവനെന്നു രുചിച്ചറിഞ്ഞ ഹാഗാരിന്റെ കരച്ചിലല്ല,നിഷ്കളങ്കമായ ഹൃദയത്തിൽ നിന്നും ഉയർന്നു വന്ന യിശ്മായേലിന്റെ നിലവിളിയുടെ ശബ്ദമാണു യഹോവ കേട്ടതെന്നു 17- ാം വാക്യത്തില്‍ പറഞ്ഞിരിക്കുന്നു.'ദൈവം ബാലന്റെ നിലവിളി കെട്ടു.' ഹാഗാറിന്റെ പൊട്ടിക്കരച്ചിൽ ശ്രദ്ധിക്കാതെ യിശ്മായേലിന്റെ നിലവിളി മാത്രം യഹോവ കേൾക്കാൻ കാരണമെന്താണു എന്നു ചിന്തിക്കുമ്പോൾ യിശ്മായേൽ എന്ന മകനിലുള്ള പിതാവായ അബഹാമിന്റെ സ്വാധീനം എത്ര വലിയതാണു എന്നു ബോദ്ധ്യമാകുന്നതു.
ഹാഗാറിന്റെ പൊട്ടിക്കരച്ചിലിൽ ദൈവസന്നധിയിൽ തന്റെ സങ്കടം പകരുക മാത്രമായിരുന്നില്ല എന്നു ഊഹിക്കാവുന്നതാണു. ആ കരച്ചിലിൽ പരാതിയുടേയും പരിഭവത്തിന്റേയും ആവലാതിയുടേയും സ്വരം കേൾക്കാൻ കഴിയും സാധാരണ ഭാഷയിൽ പറഞ്ഞാൽ അവൾ പതം പറഞ്ഞായിരിക്കും കരഞ്ഞതു. കഴിഞ്ഞകാല ജീവിതത്തിലെ ഓരോ അനുഭവങ്ങളും എണ്ണിയെണ്ണി പറഞ്ഞു,യഹോവ എന്നോടു എന്തിനു ഇങ്ങനെ ചെയ്തു ; ഇങ്ങനെ ഒരവസാനത്തിനായിട്ടാണോ മരണത്തിന്റെ മുഖത്തു നിന്നു എന്നേയും എന്റെ മകനേയും വീണ്ടെടുത്തതു; അന്നു തന്ന വാഗ്ദത്തങ്ങൾ എല്ലാം എവിടെ? എന്നിപ്രകാരം അനേകം ചോദ്യങ്ങളും പരാതികളും പരിഭവങ്ങളും ഹാഗാറിന്റെ അധരങ്ങളിൽ നിന്നു ഈ കരച്ചിലിനോടൊപ്പം ഉതിർന്നു വീണിരിക്കാം.എന്നാൽ പ്രശ്നങ്ങളും ദുഃഖങ്ങളും കടന്നു വരുമ്പോൾ അവയെല്ലാം,പരാതികൂടാതെ ,ദൈവകരങ്ങളിൽ സമർപ്പിച്ചു,ദൈവം ഇടുപെടുന്ന സന്ദർഭത്തിനായി ക്ഷമയോടെ കാത്തിരുന്ന പിതാവിന്റെ വലിയ മാതൃക യിശ്മായേൽ ഇവിടെ പിൻപറ്റിയെന്നു ചിന്തിക്കുന്നതിൽ തെറ്റില്ല.തന്റെ സങ്കടം അതേപടി ദൈവസന്നിധിയിൽ പകരുകയാണു ഈ നിലവിളിയിലൂടെ യിശ്മായേൽ ചെയ്തതു. ഹൃദയം പകരുന്ന പ്രാർത്ഥനയായി ആ കരച്ചിൽ മാറിയതു കൊണ്ടു തന്നെയാണു അവന്റെ കരച്ചിൽ യഹോവ കേട്ടതും കരുണ ചൊരിഞ്ഞതും. അബ്രഹാം യിശ്മായേലിനു ദൈവത്തോടുള്ള ബന്ധത്തിൽ ഉത്തമ മാതൃക കാട്ടിക്കൊടുത്ത ഒരു പിതാവായി ഇവിടെ വെളിപ്പെടുന്നു.
തനിക്കൊന്നുംനൽകാതെ വെറും കൈയ്യായി തന്നെയും തന്റെ മാതാവിനേയും ഉപേക്ഷിച്ച പിതാവിന്റെ ചെയ്തിയെ കുറിച്ചു ഗൗരവമായി ചിന്തിക്കുവാൻ തക്ക പ്രായം അന്നു ഇല്ലായിരുന്നു എങ്കിലും വളർച്ചയുടെ കാലഘട്ടങ്ങളിൽ യിശ്മായേൽ അതു തിരിച്ചറിഞ്ഞിട്ടുണ്ടാവാം.എങ്കിലും ശൈശവ ബാല്യ കൗമാരപ്രായങ്ങളിൽ അപ്പനിൽ നിന്നും അനുഭവിച്ച സ്നേഹവും വാത്സല്യവും കരുതലും മങ്ങാതെ എന്നും മനസ്സിൽ നിന്നു മാഞ്ഞുപോകാതെ തളംകെട്ടി നിൽക്കാൻ തക്കവണ്ണം പര്യാപ്തമായിരുന്നതിനാൽ അവന്റെ ഹൃദയത്തിൽ അപ്പനോടു വിരോധമോ പകയോ വിദ്വേഷമോ അനിഷ്ടമോ ഉണ്ണായിരുന്നില്ല എന്നു ചിന്തിക്കാവുന്നതാണു.അപ്പനെ അവൻ എന്നാളും സ്നേഹിച്ചിരുന്നു എന്ന സത്യം ഉല്പഃ 25; 9 വ്യക്തമാക്കുന്നു. ''അവന്റെ പുത്രന്മാരായ യാസഹാക്കും യിശ്മായേലും കൂടി മമ്രേക്കരികെ സോരഹിന്റെ മകനായ എഫ്രോനെന്ന ഹിത്യന്റെ നിലത്തു മക്പേല ഗുഹയിൽ അവനെ അടക്കം ചെയ്തു.' എന്നാണു കാണുന്നതു. അപ്പൻ മരിച്ചതറിഞ്ഞു അവിടെ കടന്നു ചെന്നു സഹോദരനോടു ചേർന്നു അപ്പന്റെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ തയ്യാറായതിൽ യിശ്മായേലിന്റെ ഹൃദയം നമുക്കു വായിച്ചെടുക്കാം.അപ്പന്റ ഭവനത്തിൽ നിന്നും ഇറക്കിവിട്ടെങ്കിലും ,ഈ വാർത്ത അറിയുവാനും ഓടിയെത്തുവാനും കഴിയും വണ്ണം സമീപമായിരുന്നു അവർ പാർത്തിരുന്നതു എന്നും ചിന്തിക്കാവുന്നതാണു.പിതാവെന്ന നിലയിൽ മക്കൾ ബഹുമാനിക്കുകയും സ്നേഹിക്കുകയും അനുസരിക്കുകയും കരുതുകയും ചെയ്യണമെങ്കിൽ അതിനു അനുസരണമായ ഒരു ഉത്തമമാതൃക സ്വജീവിതത്തിലൂടെ അവർക്കു പകർന്നു കൊടുത്തെങ്കിൽ മാത്രമേ സാദ്ധ്യമാകുകയുള്ളു എന്നു അബ്രഹാമും യിശ്മായേലും തമ്മിലുള്ള ബന്ധത്തിലൂടെ നാം ഗ്രഹിക്കേണ്ടതാണു.ഇന്നു പലരും മക്കൾ ആ വിധത്തിൽ ആകുന്നില്ലായെന്നും പരാതിപ്പെടുകയും പരിഭവപ്പെടുകയും ചെയ്യുമ്പോൾ നാം അവരുടെ മുമ്പിൽ എങ്ങനെയായിരുന്നു എന്നുആത്മശോധന നടത്തേണ്ടതുണ്ടു.
അബ്രഹാമും യിസഹാക്കും
-----------------------------
അബ്രഹാമും യസഹാക്കും പിതൃപുത്രബന്ധത്തിന്റെ മറ്റൊരു മഹനീയ മാതൃകയായിട്ടാണു വി.വേദപുസ്തകം നമ്മുടെ മുമ്പിൽ വരച്ചു കാണിച്ചിരിക്കുന്നതു.ദാസിയിൽ ജനിച്ച സീമന്ത പുത്രനായ യിശ്മായേലും ഭാര്യ സാറായിൽ ജനിച്ച വാഗ്ദത്ത പുത്രനായ യിസഹാക്കും അബ്രഹാമിന്റെ മനസ്സിൽ തുല്യസ്ഥാനം വഹിക്കുന്നവരായിരുന്നു.എന്നാൽ ഭാര്യയുടെ ആഗ്രഹപ്രകാരവും യഹോവയുടെ അരുളപ്പാടു അനുസരിച്ചും യിശ്മായേലിനെ മനസ്സില്ലാമനസ്സോടെ ഉപേക്ഷിച്ചു കഴിഞ്ഞു അബ്രഹാമിന്റെ സ്നേഹവും വാത്സല്യവും പൂർണ്ണമായി ഒഴുകി ഇറങ്ങിയതു യിസഹാക്കിലായിരുന്നു എന്നു പറയാം.അതിനാൽ കുറേക്കൂടെ സുദൃഡവും സുവ്യക്തവും അനുകരണീയവുമായ ഒരു പിതൃപുത്രബന്ധം ഇവരിൽ കാണാൻ കഴിയുന്നു.
ഒരു പിതാവിന്റെ സ്നേഹത്തിന്റേയും വാത്സല്യത്തിന്റേയും മാറ്റുരച്ചു നോക്കുന്ന ഒരു സന്ദർഭമാണു ഉല്പഃ 22-ാം അദ്ധ്യായത്തിൽ വായിക്കുന്നതു. ഈ സംഭവത്തിലൂടെയാണു അബ്രഹാം എന്നും പ്രകീർത്തിതനായി നാലനിൽക്കുന്നതും. മൂത്തപുത്രനായ യിശ്മായേലിനെ തന്റെ ജീവിതത്തിൽ നിന്നു അടർത്തി മാറ്റിക്കഴിഞ്ഞ ശേഷം,തന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളുമെല്ലാം അർപ്പിച്ചു അതീവ താല്പര്യത്തോടെയും വാത്സല്‌യത്തോടെയും വളർത്തി കൊണ്ടുവന്ന മകനെ യഹോവ ബലിയർപ്പിക്കുവാൻ ആവശ്യപ്പുന്നു. വാത്സല്യനിധിയായ ഒരു പിതാവെന്ന നിലയിൽ ഏറ്റം സംഘർഷഭരിതമായ നിമിഷങ്ങളായിരുന്നു അതു.എന്നാൽ ചോദ്യം ചെയ്യാതെയാണു അബ്രഹാം അതു അനുസരിക്കുന്നു എന്നതു അവിശ്വസനീയമാണു.യിസഹാക്കിനെ ബലിയായി നൽകണമായിരുന്നു എങ്കിൽ എന്തിനു യിശ്മായേലിനെ ഉപേക്ഷിക്കുവാൻ യഹോവ പറഞ്ഞു എന്നു അബ്രഹാമിനു ചോദിക്കാമായിരുന്നു.അബ്രഹാം അങ്ങനെ ചോദിച്ചില്ലെങ്കിലും ആ ചോദ്യം ഇവിടെ പ്രസക്തമാണു.അതിനു രണ്ടു ഉത്തരങ്ങൾ ഊഹിക്കാവുന്നതാണു. യിശ്മായേൽ കൂടെ ഉണ്ടായിരുന്നു എങ്കിൽ യിസഹാക്കിനെ ബലി അർപ്പിക്കുന്നതു അത്ര കടുത്ത ഒരു പരീക്ഷ ആകുമായിരുന്നില്ല.കാരണം ,യിശ്മായേൽ അല്പം ആശ്വാസമായി അബ്രഹാമിന്റെ മനസ്സിൽ നിഴലിടുമായിരുന്നു. അതല്ല, യിസഹാക്കിനോടാണു കൂടുതൽ വാത്സല്യമെങ്കിൻ ,യിസഹാക്കിനു പകരം യിശ്മായേലിനെ ബലിയായി നൽകിയാൽ പോരേ എന്ന ചോദ്യത്തിനു സാദ്ധ്യതയുമുണ്ടു.ഒരു പക്ഷെ, ഇതു രണ്ടും ഒഴിവാക്കി,ഇതു ഏറ്റം വലിയ ഒരു അഗ്നിപരീക്ഷണമായി മാറ്റാൻ കൂടിയായിരുന്നില്ലേ യിശ്മായേലിനെ ഉപേക്ഷിക്കുവാൻ യഹോവ മുന്നമെ പറഞ്ഞതു എന്നു പറയുന്നതിൽ തെറ്റില്ല.ഏതായാലും വാത്സല്യനിധിയായ ഒരു പിതാവിനെ തളർത്തിക്കളയുവാൻ മതിയായ ഒരു അഗ്നിപരീക്ഷണം തന്നെയായിരുന്നു അതു. ഇവിടെ അബ്രഹാം തളർന്നില്ല, തകർന്നുമില്ല.ഒരു പിതാവെന്ന നിലയിൽ ഈ അഗ്നി പരീക്ഷ അഗ്നിയിൽ ശോധന ചെയ്തു മാറ്റു വർദ്ധിപ്പിക്കുന്ന സ്വർണ്ണം പോലെ വിളങ്ങി ശോഭിക്കുവാൻ,അതും അബ്രഹാമിന്റെ പിതൃത്വത്തിനു ഒരു മങ്ങലുമേല്ക്കാതെ അവസരം ഒരുക്കി കൊടുക്കുക ആയിരുന്നു.
യഹോവയുടെ കല്പന പ്രകാരം മകൻ യിസഹാക്കിനേയും കൂട്ടി മോറിയാമലയിലേക്കു യാത്ര ചെയ്യുമ്പോൾ അബ്ഹാമിന്റെ മനസ്സു കുറേക്കൂടെ സംഘർഷഭരിതമായിരിക്കുവാനാണല്ലോ സാദ്ധ്യത.എന്നാൽ ഈ സന്ദർഭത്തിലെ അബ്രഹാമിന്റെ ഹൃദയത്തുടിപ്പുകളും മാനസ്സീകാവസ്ഥയും വായിച്ചെടുക്കുവാൻ ഉതകുന്ന ഒരു വിവരണവും ഇവിടെ കാണുവാൻ കഴിയുന്നില്ല.എങ്കിലും തന്റെ മനസ്സിനെ നിയന്ത്രിച്ചു നിർത്തുവാനുള്ള ആത്മബലം അബ്രഹാം ആർജ്ജിച്ചെടുത്തിരുന്നു എന്നു ഉല്പഃ 28;8 വ്യക്തമാക്കുന്നു. യാത്രയുടെ ഇടയിൽ യിസഹാക്കു നിഷ്കളങ്കമായ ഒരു സംശയം അബ്രഹാമിനോടു ചോദിക്കുന്നു.'' തീയും വിറകുമുണ്ടു,എന്നാൽ ഹോമയാഗത്തിനുള്ള ആടെവിടെ?'' ഏതൊരു പിതാവും വിറങ്ങലിച്ചു നിന്നു പോകുന്ന ഒരു നിമിഷം.അബ്രഹാമിന്റെ മറുപടി ശ്രദ്ധിക്കുകഃ ''ദൈവം ഹോമയാഗത്തിനുള്ള ആട്ടിൻ കുട്ടിയെ നോക്കിക്കൊള്ളും മകനേ.'' സംഭവിക്കുവാൻ പോകുന്നതിന്റെ ഒരു സൂചനയോ പ്രവചനമോ ആയി ഇതിനെ വ്യാഖ്യാനിക്കാമെങ്കിലും,ഇവിടെ അബ്രഹാം എന്ന പിതാവിന്റെ മാനസ്സീകാവസ്ഥ പൂർണ്ണമായി അനാവരണം ചെയ്യുന്നു. എല്ലാം ദൈവത്തിൽ പരിപൂർണ്ണമായി സമർപ്പിച്ചിരിക്കുന്ന ഒരു സത്യവിശ്വാസിക്കു മാത്രമേ ഇങ്ങനെ ഈ സന്ദർഭത്തിൽ പറയുവാൻ കഴിയുകയുള്ളു.തന്റെ കുടുംബത്തിന്റേയും വംശത്തിന്റേയും ഭാവി ആരിലാണോ താൻ ദർശിച്ചതു, ആ മകനേക്കാൾ അധികം ദൈവത്തെ സ്നേഹിക്കുകയും വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്തിരുന്നു അബ്രഹാം എന്ന സത്യം ഇതു വെളിവാക്കുന്നു.തന്റെ ഭാവി തന്റെ കരത്തിലും ബുദ്ധിശക്തിയിലുമല്ല, ദൈവകരങ്ങളിൽ മാത്രമാണു എന്നു വിശ്വസിക്കുന്ന ഒരാൾക്കു മാതമേ ഇങ്ങനെ പറയുവാൻ കഴിയൂ.ജിവിതത്തിൽ വലുതും ശ്രേഷ്ടവും എന്നു കരുതുന്ന എന്തിനെക്കാളും അധികമായി ദൈവത്തെ സ്നേഹിക്കുന്നവർക്കു എല്ലാം നന്മയ്ക്കായി കൂടിവ്യാപരിക്കുന്നു എന്ന യാഥാർത്ഥ്യം ഇവിടെ വെളിവാകുന്നു.
തന്റെ പുത്രന്റെ മുമ്പിൽ അബ്രഹാം എങ്ങനെയായിരുന്നു എന്നു ഈ സംഭവത്തിലെ യിസഹാക്കിനെ ശ്രദ്ധിച്ചാൽ മനസ്സിലാകും.അബ്രഹാം അവനു നൽകിയ ശിക്ഷണം എങ്ങനെയുള്ളതായിരുന്നു എന്നു ഇവിടെ ഊഹിക്കുവാൻ കഴിയും.യിസഹാക്കിനു എത്ര വയസ്സുണ്ടായിരുന്നു എന്നു തീർത്തു പറയുവാൻ കഴിയുകയില്ലെങ്കിലും അവൻ ഒരു ബാലനായിരുന്നില്ല എന്നു ഉല്പഃ 22;6 വ്യക്തമാക്കുന്നു.''അബ്രഹാം ഹോമയാഗത്തിനുള്ള വിറകു എടുത്തു മകനായ യിസഹാക്കിന്റെ ചുമലിൽ വച്ചു.തീയും കത്തിയും താനെടുത്തു.'' യാസഹാക്കു തീരെ ബാലനായിരുന്നു എങ്കിൽ സ്നേഹനിധിയായ ആ പിതാവു ആ ഭാരം പുത്രന്റെ ചുമലിൽ വയ്ക്കുമായിരുന്നില്ല.കൗമാരം പിന്നിടാറായി കാണുമെന്നു ഊഹിക്കാം.അല്ലെങ്കിൽ നേരത്തെ നാം ചിന്തിച്ചതു പോലുള്ള ഒരു ചോദ്യം ചോദിക്കുമായിരുന്നില്ല. ഏതായാലും യിസഹാക്കു എന്ന പുത്രൻ അപ്പനായ അബ്രഹാമിൽ നിന്നു എന്തെല്ലാം പഠിച്ചിരുന്നു എന്നു ഈ ഭാഗം പറഞ്ഞു തരുന്നുണ്ടു.
താൻ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന യഹോവയാം ദൈവത്തെ അതേപടി മകനിലേക്കു പകർന്നു കൊടുക്കുവാൻ അബ്രഹാം ശ്രദ്ധിച്ചിരുന്നു.അബ്രഹാം യഹോവയെ ആരാധിച്ചപ്പോഴും യാഗം അർപ്പിച്ചപ്പോഴും ദൈവത്തോടു ബന്ധപ്പെട്ടപ്പോഴെല്ലാം യിസഹാക്കിനേയും കൂടെ കൊണ്ടു പോകുകയും അതെല്ലാം പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും ചെയ്തിരുന്നു എന്നു ചിന്തിക്കുവാൻ ഈ സന്ദർഭം ഉപകരിക്കുന്നു.അകലെയുള്ള മോറിയാമലയിൽ യാഗം അർപ്പിക്കുവാൻ പോകാമെന്നു പറഞ്ഞപ്പോൾ, ദൂരയാത്ര ചെയ്യാനുള്ള മോഹം കൊണ്ടാണു യിസഹാക്കു സന്തോഷത്തോടെ യാത്രതിരിച്ചതു.ചെറുപ്പം മുതൽ യാഗം അർപ്പിക്കുവാൻ അപ്പനോടൊപ്പം പോകുന്ന ശീലം വളർത്തിയെടുത്തതു കൊണ്ടുതന്നെയാണു യിസഹാക്കു ഈ യാത്രയ്ക്കു ഒരുങ്ങിയതു.അമ്മ സാറാ ഇത്രയും ദൂരം മകനേയും കൊണ്ടുപോകുന്നതിൽ എതിർപ്പു പ്രകടിപ്പിക്കാതിരുന്നതും അതുകൊണ്ടു തന്നെയാകണം.ഹോമയാഗത്തിനു എന്തെല്ലാമാണു ആവശ്യമായിരിക്കുന്നതു എന്ന അറിവും പിതാവിൽ നിന്നു ഇങ്ങനെയുള്ള യാത്രയിൽ നേടിയെടുത്തിരുന്നതാണു ഈ ചോദ്യം വ്യക്തമാക്കുന്നതു. മക്കൾ ദൈവമുള്ളവരായി വളരണമെങ്കിൽ ബാല്യം മുതൽതന്നെ അവരിൽ ആ ശീലം വളർത്തിയെടുക്കുവാൻ തക്കവണ്ണം അവരോടൊപ്പം ആരാധനയിലും മറ്റു ആത്മീയകാര്യങ്ങളിലും മാതാപിതാക്കൾ സംബന്ധിക്കുന്നവർ ആയെങ്കിൽ മാത്രമേ സാദ്ധ്യമാകുകയുള്ളു.മക്കൾ കൊച്ചുകുട്ടികളായിരിക്കുമ്പോൾ അവരെ നിർബ്ബന്ധിച്ചു ആരാധനയ്ക്കും മറ്റും പറഞ്ഞു വിട്ടിട്ടു മാതാപിതാക്കൾ പോകാതെയും,പകുതിയാകുമ്പോൾ സംബന്ധിക്കുന്ന വരുമാണെങ്കിൽ യിസഹാക്കിനെ പോലെയുള്ള മക്കളെ ലഭിക്കുവാന്‍ പ്രയാസമാണു.
ദൈവസംസർഗ്ഗത്തിൽ മാത്രമല്ല,നല്ല ശിക്ഷണത്തിലും അനുസരണത്തിലുമായിരുന്നു ആ പിതാവു പുത്രനെ വളർത്തിയിരുന്നതു എന്നതിനു അതിനു ശേഷമുള്ള സംഭവം മതിയായ തെളിവാണു.ദൈവം കല്പിച്ചിരുന്ന സ്ഥലത്തെത്തി. അബ്രഹാം യാഗപീഠം ഒരുക്കി.അതിന്മേൽ വിറകു നിരത്തി. സഹായിയായി യിസഹാക്കും കൂടെ നിന്നു.അതിനു ശേഷം അബ്രഹാം യിസഹാക്കിനെ കെട്ടി യാഗപീഠത്തിൽ വിറകിന്മേൽ കിടത്തി.താനാണു യാഗവസ്തു എന്നു അപ്പോഴാണു യിസഹാക്കു അറിയുന്നതു. യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ അതിന്മേൽ ശാന്തനായി കാടന്നു.' എന്താ അപ്പാ ഇങ്ങനെ? എന്തേ നേരത്തെ പറയാതിരുന്നതു എന്നൊന്നും അവൻ ചോദിച്ചില്ല.യിസഹാക്കിനെ ഇവിടെ ആ വിധത്തിൽ മനസ്സിലാക്കിയ ഒരാളുടെ ഭാവന വായിക്കുവാൻ ഇടയായി.അദ്ദേഹം പറയുന്നു. യിസഹാക്കു അവിടെ കിടന്നു ശാന്തനായി അപ്പനോടു പറഞ്ഞു.''അപ്പാ എന്നെ എടുത്തു കമഴ്ത്തികിടത്തു അപ്പാ.അപ്പനു എന്റെ മുഖം കണ്ടുകൊണ്ടു കത്തി വെയ്ക്കാൻ കഴിയുകയില്ലല്ലോ.'ഇതു ഒരുകാര്യം നമ്മോടു സംവദിക്കുന്നു.അപ്പൻ ചെയ്യുന്നതെന്തും ശരിയാണെന്നും ചോദ്യം ചെയ്യാതെ അനുസരിക്കേണ്ടതാണെന്നും യിസഹാക്കു പഠിച്ചിരുന്നു എന്നു ഇതു വെളിവാക്കുന്നു.തങ്ങൾ ആഗ്രഹിക്കുന്നതു സാധിച്ചു തരാതിരിക്കുകയോ,അനിഷ്ടകരമായതു എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്താൽ മാതാപിതാക്കളോടു ശക്തമായി പ്രതികരിക്കുന്ന ആധുനിക തലമുറ യിസഹാക്കിനെ കണ്ടു പഠിക്കേണ്ടതാണു.ദൈവത്തേക്കാൾ അധികം മറ്റൊന്നിനേയും സ്നേഹിക്കാത്ത അബ്രഹാം മാതമല്ല, ദൈവത്തെപ്പോലെ അപ്പനെ പൂർണ്ണമായും നിശ്ശബ്ദമായും അനുസരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന യിസഹാക്കും കൂടെയാണു യാഗത്തിനു ഒരു ആടിനെ ലഭിക്കുവാൻ കാരണം എന്നതിൽ പക്ഷാന്തരമില്ല.
ഉല്പത്തി പുസ്തകം 24-ാം അദ്ധ്യായത്തിൽ , പിതാവെന്ന നിലയിൽ അബ്രഹാം തന്റെ മകനു വേണ്ടി നിർവ്വഹിച്ച മറ്റൊരു കാര്യം കാണാം.ഭാര്യ സാറാ മരിച്ചു കഴിഞ്ഞു അബ്രഹാം തന്റെ മകനു ഒരു ഭാര്യയെ കണ്ടെത്തുന്നതാണു അവിടെ പ്രതിപാദിച്ചിരിക്കുന്നതു.തന്റെ മകന്റെ ഭാര്യ ആരായിരിക്കണം? എങ്ങനെയുള്ളവളായിരിക്കണം ? അവളുടെ യോഗ്യത എന്തായിരിക്കണം? എന്നിങ്ങനെയുള്ള അബ്രഹാമിന്റെ ആഗ്രഹവും ചിന്താഗതിയും ഇന്നു വളരെ ഗൗരവമായ ചിന്തയ്ക്കു വിഷയീഭവിക്കേണ്ടതാണു.താൻ വൃദ്ധനായി തീർന്നതുകൊണ്ടു മകനു ഒരു ഭാര്യയെ കണ്ടെത്താൻ തനിക്കു കഴിയാത്തതിനാൽ ,തന്റെ വീട്ടിലെ മൂപ്പനും വിചാരകനുമായ ഏല്‌യാസറിനെ ആ കാര്യം ഭരമേല്പിക്കുന്നു.അബ്രഹാം ഏല്യാസറിന്റെ കൈ തന്റെ തുടയിൻ കീഴിൽ വച്ചു സത്യം ചെയ്യിക്കുമ്പോൾ തന്റെ മരുമളെക്കുറിച്ചുള്ള അബ്രഹാമിന്റെ സങ്കല്പങ്ങൾ വ്യക്തമാക്കുന്നു.
തനറെ മകന്റെ ഭാര്യയായി വരുന്ന പെൺകുട്ടി തന്റെ കുടുംബപാരമ്പര്യത്തിനു ചേരുന്നവളായിരിക്കണം എന്നതാണു ഒന്നാമത്തെ കാര്യം. അബ്രഹാം പറയുന്നു. '' ചുറ്റും പാർക്കുന്ന കനാന്യരുടെ കന്യകമാരിൽ നിന്നു നീ എന്റെ മകനു ഭാര്യയെ എടുക്കാതെ , എന്റെ ദേശത്തും എന്റെ ചാർച്ചക്കാരുടെ അടുക്കൽ ചെന്നു എന്റെ മകനായ യിസഹാക്കിനു ഭാര്യയെ എടുക്കേണം.'' മറ്റെന്തിനേക്കാൾ അധികം പാരമ്പര്യത്തിനും സംസ്കാരത്തിനുമാണു അബ്രഹാം പ്രാധാന്യം കല്പിച്ചതു.ഇന്നു വിവാഹാലോചനയിൽ നാം മുന്നോട്ടു വെയ്ക്കുന്ന നിബന്ധനകൾ എന്തെല്ലാമാണു എന്നു വിചിന്തനം ചെയ്യുന്നതു ഉചിതമായിരിക്കും. പലപ്പോഴും വിവാഹബന്ധങ്ങൾ ശിഥിലമായി പോകാൻ ഒരു പരിധിവരെ ഇതു കാരണമാകുന്നതു അംഗീകരിക്കേണ്ട സത്യമാണു.
തന്റെ വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും അതേപടി അംഗീകരിക്കുന്നവളും ആചരിക്കാൻ മടിയില്ലാത്തവളും ആയിരിക്കണം തന്റെ പുത്രഭാര്യ എന്ന നിർബ്ബന്ധബുദ്ധിയാണു രണ്ടാമത്തെ കാര്യം.താൻ ഉപേക്ഷിച്ചു പോന്ന ദേശത്തുനിന്നും ചാർച്ചക്കാരിൽനിന്നും ഒരു പെൺകുട്ടിയെ എടുത്താൽ അങ്ങനെയായിരിക്കുമെന്നു പറയുവാൻ കഴിയുമോ എന്ന സംശയം സ്വാഭാവികമാണു.നാഹോരും കുടുംബവും ഹാരാനിൽ പാർക്കുന്നവരാണെങ്കിലും തന്നെപ്പോലെ തന്നെ നോഹയുടേയും ശേമിന്റേയും പിൻതലമുറയിൽ പെട്ടവരാകയാൽ യഹോവയാം ദൈവത്തിലുള്ള വിശ്വാസം പൂർണ്ണമായി നഷ്ടപ്പെട്ടവരാണെന്നു പറയുവാൻ കഴിയുകയില്ല. ഏല്യാസർ ലാബന്റെ ഭവനത്തിൽ ചെല്ലുമ്പോൾ അവനെ സംബോധന ചെയ്തതു അതിനു മതിയായ തെളിവാണു .ഉല്പഃ 24;31 ''യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനെ അകത്തു വരിക.' ഹാരാനിൽ എത്തി റിബേക്കയെ കണ്ടതിനു ശേഷം അവരുടെ ഭവനത്തിൽ എത്തി അബ്രഹാമിന്റെ കാര്യം ഏലയാസർ പറയുമ്പോൾ അബ്രഹാമിനെ കുറിച്ചും മകനെ കുറിച്ചും അവർ കേട്ടിരുന്നു എന്നു പറയുന്നതിനാൽ അവരുടെ ബന്ധം ,അകലെയായിരുന്നെങ്കിലും അറ്റുപോയിരുന്നില്ല എന്നു മനസ്സിലാക്കാംഅബ്രഹാമിനും അവരെക്കുറിച്ചു അറിവുണ്ടായിരുന്നു എന്നു ഉല്പഃ 22;20 മുതലുള്ള വാക്യങ്ങൾ വെളിവാക്കുന്നു ..തന്റെ ദേശത്തു നിന്നും ചാർച്ചാക്കാരിൽ നിന്നും മകനു ഭാര്യയെ കണ്ടെത്തണമെന്നു അബ്രഹാം പറഞ്ഞപ്പോൾ ഏല്യാസർ സ്വാഭാവികമായി ഉണ്ടാകാവുന്ന ഒരു ചോദ്യം ചോദിക്കുന്നു.അതിനു അബ്രഹാം നൽകിയ മറുപടിയിൽ ഈ സംശയത്തിന്റെ ഉത്തരം കാണാം.ഏല്യാസർ ചോദിച്ചുഃ ''പക്ഷേ,സ്ത്രീക്കു എന്നോടുകൂടെ പോരുവാൻ മനസ്സില്ലെങ്കിലോ? നീ വിട്ടു പോന്ന ദേശത്തേക്കു ഞാൻ നിന്റെ മകനെ മടക്കിക്കൊണ്ടുപോകണമോ ? '' അബ്രഹാമിന്റെ മറുപടി അസന്നിഗ്ദമായിരുന്നു.' അതു ഉറച്ച തീരുമാനവുമായിരുന്നു. അതിൽ ഒരു വിട്ടുവീഴ്ചയ്ക്കും അബ്രഹാം തയ്യാറുമായിരുന്നില്ല.'' എന്റെ മകനെ അവിടേക്കു മടക്കി കൊണ്ടു പോകാതിരിപ്പാൻ സൂക്ഷിച്ചു കൊൾക.'' ഉല്പഃ 24;6. ''എന്റെ മകനെ അവിടേക്കു മടക്കി കൊണ്ടു പോക മാത്രം അരുതു.'' ഉല്പഃ 24; 8 എന്നിങ്ങനെ ആവർത്തിച്ചു പറയുന്നതിൽനിന്നു ഇതു സുവ്യക്തമാകുന്നു.താൻ ഉപേക്ഷിച്ചതിനെ മകനും ഭാര്യയും കുടുംബവും ഉപേക്ഷിച്ചേ മതിയാകു എന്നതാണു അബ്രഹാമിന്റെ തീരുമാനം. ഈ വേർപാടിനു തയ്യാറാകുന്നവർ മാത്രമേ തന്റെ മകനു ചേരുന്ന ഭാര്യയായിരിക്കുകയുള്ളു എന്നു അബ്രഹാം ഉറച്ചു വിശ്വസിക്കുന്നു. വിവാഹകാര്യത്തിൽ മറ്റു പലതും ചേർന്നു വരുമ്പോൾ നാം പലപ്പോഴും വിശ്വാസത്തിന്റെ കാര്യത്തിലാണു വിട്ടുവീഴ്ചയ്ക്കു തയ്യാറാകുന്നതു. കുടുംബഭദ്രത തകർക്കുന്ന ഒന്നായി അതു പരിണമിക്കാറുമുണ്ടു.
മകന്റെ വിവാഹത്തെ കുറിച്ചും അവന്റെ വധുവിനെകുറിച്ചുമുള്ള അബ്രഹാമിന്റെ ആഗ്രഹങ്ങളും കാഴ്ചപ്പാടും മുകളിൽ ചൂണ്ടിക്കാണിച്ചവയാണെങ്കിലും അവിടെയെല്ലാം ദൈവ നടത്തിപ്പു അനിവാര്യമാണു എന്നു അബ്രഹാം വിശ്വസിച്ചിരുന്നു.അതുകൊണ്ടുതന്നെ മകന്റെ വിവാഹകാര്യം അബ്രഹാം പൂർണ്ണമായി ദൈവകരങ്ങളിൽ സമർപ്പിക്കുകയും ചെയ്യുന്നു .ഉല്പഃ24;7 ഈ കാര്യം വെളിവാക്കുന്നു .''എന്റെ പിതൃഭവനത്തിൽ നിന്നും ജന്മദേശത്തുനിന്നും എന്നെ കൊണ്ടുവന്നവനും എന്നോടു സത്യം ചെയ്തവനുമായ സ്വർഗ്ഗത്തിന്റെ ദൈവമായ യഹോവ എന്റെ മകനു ഒരു ഭാര്യയെ അവിടെനിന്നു കൊണ്ടുവരുവാൻ തക്കവണ്ണം നിനക്കു മുമ്പായി തന്റെ ദൂതനെ അയയ്ക്കും.''അബ്രഹാമിന്റെ വിശ്വാസവും സമർപ്പണവും ഉറപ്പുമാണു ഇവിടെ പ്രകടമാകുന്നതു .ഏല്യാസർ മെസപ്പത്തോമ്യയിൽ ചെന്നു കഴിഞ്ഞു കിണറിന്റെ അരികെ നിന്നു പറയുന്നതും തുടർന്നുള്ള സംഭാഷണങ്ങളും ഇതിനു മതിയായ തെളിവാണു. ഉല്പഃ 24; 12, 27 '35 തുടങ്ങിയ വാക്യങ്ങൾ വായിക്കുക.തന്റെസഹോദരൻ നാഹോരിന്റെ മകൻ ബെഥൂവേലിനു റിബേക്ക എന്നൊരു മകൾ ജനിച്ചതായി അബ്രഹാമിനു നേരത്തെ അറിവു കിട്ടിയിരുന്നു (ഉല്പഃ 22;23) എന്നതു കുറേക്കൂടെ ഈ കാര്യത്തിൽ ധൈര്യം പകർന്നിരുന്നു എന്നു ഊഹിക്കാം.മക്കളെ കുറിച്ചുള്ള ആഗ്രഹങ്ങളും പ്രതീക്ഷകളും സഫലമാകണമെങ്കിൽ ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും സമർപ്പണവുംഅനിവാര്യമാണെന്നു ഇതിൽ നിന്നു നാം മനസ്സിലാക്കേണ്ടതാണു.
ഒരു പിതാവെന്ന നിലയിൽ മകന്റെ വിവാഹകാര്യത്തിൽ അബ്രഹാം സ്വീകരിച്ച നിലപാടു എത്രമാത്രം സ്വീകാര്യയോഗ്യമാണു എന്നതിൽ സംശയിക്കാവുന്നതാണു.ഒരു വധുവിനെ കണ്ടെത്തുന്ന വിഷയത്തിൽ യിസഹാക്കിന്റെ അഭിപ്രായം കൂടെ ആരായുക എന്നതു ആവശ്യമായിരുന്നില്ലേ എന്ന ചോദ്യം വളരെ പ്രസക്തമാണു.തന്റെ ഭാര്യയെ കുറിച്ചു ഏതു പുരുഷനും ചില സ്വപ്നങ്ങളും പ്രതീക്ഷകളും ആഗ്രഹങ്ങളും ഉണ്ടാകുക സ്വാഭാവികമാണല്ലോ.അവർ ഒന്നിച്ചാണല്ലോ ജീവിക്കേണ്ടതു.അങ്ങനെ സ്വപ്നങ്ങളൊന്നും യിസഹാക്കിനു ഉണ്ടായിരുന്നോ എന്നു അറിയില്ല.40-ാം വയസ്സിലാണു യിസഹാക്കു വിവാഹിതനാകുന്നതു.എങ്കിലും മകനോടു ആലോചിക്കുക എന്നതു ഒഴിവക്കിയതു ശരിയാണോ എന്ന ചോദ്യം നിലനില്ക്കും എന്തുകൊണ്ടു അബ്രഹാം അങ്ങനെ ചെയ്തു എന്നതിനു ഉത്തരം കണ്ടെത്തേണ്ടതുണ്ടു.അന്നത്തെ രീതി അതായിരുന്നു എന്നു വേണമെങ്കിൽ പറയാം
അബ്രഹാമിനു തന്റെ മകനിലുള്ള വിശ്വാസം അത്ര വലുതായിരുന്നു എന്നു ചിന്തിക്കുന്നതിൽ തെറ്റില്ല.തനിക്കു വേണ്ടി തന്റെ പിതാവു ചെയ്യുന്നതെല്ലാം തന്റെ നന്‌മയ്ക്കു ഉതകുന്നതു തന്നെയായിരിക്കും എന്നു അതുവരെയുള്ള ജീവിതാനുഭവത്തിൽ നിന്നു യിസഹാക്കു മനസ്സിലാക്കിയിരുന്നു.തന്നെ യഹോവയ്ക്കു ബലിയായി നൽകുവാൻ അടുക്കി വെച്ച വിറകിൻ മുകളിൽ കിടത്തിയപ്പോൾ ശാന്തനായി അതു സ്വീക രിക്കുവാൻ തയ്യാറായ യിസഹാക്കിൽ ഈ സത്യം വെളിവാകുന്നു.മക്കൾക്കു വേണ്ടി ചെയ്യുന്നതെന്തും എതിർപ്പു കൂടാതെ അംഗീകരിക്കുവാനും സ്വീകരിക്കുവാനും മക്കൾ തയ്യാറാകണമെങ്കിൽ പിതൃപുത്രബന്ധം ദൈവത്തോടു ചേർന്നതും സുദൃഡവുമായിരിക്കണം എന്നു ഈ ഭാഗം നമ്മെ ഉദ്ബോധിപ്പിക്കുന്നു.അതുകൊണ്ടു ഈവിധ കാര്യങ്ങളിൽ മക്കളുടെ അഭിപ്രായം ആരായേണ്ട കാര്യമില്ലായെന്നു ചിന്തിക്കരുതു.ഒരുപക്ഷെ ,അബ്രഹാം വിവാഹക്കാര്യം മകനോടു ആലോചിച്ചുവെന്നു ചിന്തിച്ചാൽ പോലുംഅബ്രഹാമിന്റെ അഭിപ്രായം യാതൊരു എതിർപ്പും കൂടാതെ യിസഹാക്കു സ്വീകരിച്ചു എന്നു സമ്മതിക്കേണ്ടി വരും.മാതാപിതാക്കളുടെ ആഗ്രഹങ്ങൾ മക്കളുടേതുമായി യോജിച്ചു പോകണമെങ്കിൽ അബ്രഹാമിന്റേയും യിസഹാക്കിന്റേതും പോലെയുള്ള പിതൃപുത്രബന്ധമായിരിക്കണം.ആധുനിക കാലത്തു വിവിധ ജീവിതാനുഭവങ്ങളിലൂടെ അറിവും പക്വതയും നേടിയ മാതാപിതാക്കളുടെ അഭിപ്രായങ്ങൾക്കും ആഗ്രഹങ്ങൾക്കും പുതിയ തലമുറ വലിയ വില കല്പിക്കുന്നില്ല എന്നതാണു യാഥാർത്ഥ്യം.എന്റെ ജീവിതം എന്റേതാണു അതു എങ്ങനെയായിരിക്കണമെന്നു തീരുമാനിക്കാനുള്ള അധികാരം എന്റേതു മാത്രമാണു എന്നതാണു ഇന്നത്തെ തലമുറയുടെ ചിന്താഗതി.പലപ്പോഴും ആ തെരഞ്ഞെടുപ്പു തെറ്റായിപ്പോയിയെന്നു വിവാഹ മോചന സംഖ്യ വർദ്ധിച്ചു വരുന്നതു തെളിയിക്കുന്നു.ഇവിടെയാണു യിസഹാക്കിന്റെ വിവാഹം പ്രസക്തമാകുന്നതു.തങ്ങളെ സ്വന്തം കാലിൽ നില്പാൻ പ്രാപ്തരാക്കിയ മാതാപിതാക്കളുടെ ആഗ്രഹങ്ങൾക്കും അഭിപ്രായങ്ങൾക്കും ഒരു വിലയും കല്പിക്കാതെ സ്വന്ത ഇഷ്ടപ്രകാരം ജീവിത സഖിയെ കണ്ടെത്തുന്നവർ മാതാപിതാക്കളുടെ ദുഃഖത്തിനും കണ്ണുനീരിനും പിൽക്കാലത്തു വലിയ വില നൽകേണ്ടി വരുമെന്നു പല സംഭവങ്ങളും നമ്മുടെ മുമ്പില്‍ വരച്ചു കാട്ടുന്നുണ്ടു.
അബ്രഹാമിന്റെ വാർദ്ധക്യത്തിൽ നടന്ന ഒരു സംഭവം കുടുംബജീവിത ചിന്തയിൽഅത്യധികം ഗൗരവം അർഹിക്കുന്നതാണു. സാറാ മരിച്ചു. ഏകമകനായ യിസഹാക്കു അബ്രഹാമിന്റെ ആഗ്രഹപ്രകാരം വിവാഹിതനായി. അമ്മയുടെ വേർപാടു മൂലം ഉണ്ടായ ഏകാന്തതയും ദുഃഖവും പരിഹരിക്കുവാൻ ഒരു വിവാഹം യിസഹാക്കിനു ആവശ്യമാണു എന്നു അബ്രഹാം തിരിച്ചറിഞ്ഞതാണു ഈ വിവാഹത്തിനു കാരണം. ഉല്പഃ 24;67 ''യസഹാക്കു അവളെ തന്റെ അമ്മയായ സാറായുടെ കൂടാരത്തിൽ കൊണ്ടു പോയി, അവൾ അവനു ഭാര്യയായിത്തീർന്നു.അവന്നു അവളിൽ സ്നേഹമായി.ഇങ്ങനെ യിസഹാക്കിനു തന്റെ അമ്മയുടെ മരണദുഃഖം തീർന്നു. ഇതു മറ്റൊരു സത്യത്തിലേക്കും വിരൽ ചൂണ്ടുന്നു.സാറായുടെ മരണവും യിസഹാക്കിന്റെ വിവാഹവും അബഹാമിലും ഒരു ഏകാന്തത ഉളവാക്കിയെന്നു ഊഹിക്കാവുന്നതാണു . അതിനു ഒരു പരിഹാരമായിട്ടായിരിക്കാം അബ്രഹാം വീണ്ടും വിവാഹിതനായതു. ഉല്പഃ 25-ാം അദ്ധ്യായം ആദ്യഭാഗത്തു അബ്രഹാം കെതൂറയെന്ന സ്ത്രീയെ വിവാഹം കഴിച്ചുവെന്നും അതിൽ ആറു പുത്രന്മാർ ജനിച്ചുവെന്നും രേഖപ്പെടുത്തിയിരിക്കുന്നു. അബ്രഹാമിനു 100 വയസ്സുള്ളപ്പോൾ തനിക്കു ഒരു മകനെ ലഭിക്കുമെന്ന ദൂതന്റെ അരുളപ്പാടു കേട്ടു, 100 വയസ്സുള്ള തനിക്കു മകൻ ജനിക്കുമോ ? എന്നു ചോദിച്ചു കവിണ്ണു വീണ ചിരിച്ച അബ്രഹാം ഏതാണ്ടു 40 വർഷം കഴിഞ്ഞു വീണ്ടും വിവാഹം കഴിക്കുകയും മക്കൾ ജനിക്കുകയും ചെയ്തുവെന്നതു അവിശ്വസനീയമായി തോന്നാം.അതും ദൈവനടത്തിപ്പാണു എന്നു സമാധാനിക്കാമെങ്കിലും വാർദ്ധക്യകാലത്തു ഇങ്ങനെ ഒരു ബന്ധം വേണമായിരുന്നോ എന്നു ചോദിച്ചു പോകുന്നതിൽ തെറ്റു പറയുവാൻ കഴിയുകയില്ല.ഇന്നു ഇങ്ങനെയുള്ള ബന്ധങ്ങളും കുടുംബജീവിതത്തിൽ ഒത്തിരി പ്രശ്നങ്ങൾ ഉണ്ടാക്കുന്നുു.എന്നാൽ അതു ദൈവനടത്തിപ്പാണു എന്നു കണ്ടു സമാധാനിക്കുവാൻ യിസഹാക്കിനെ പോലെയുള്ള മക്കൾക്കു മാത്രമേ കഴിയുകയുള്ളു.അബ്രഹാം തനിക്കുള്ളതെല്ലാം യിസഹാക്കിനു കൊടുക്കുകയും വെപ്പാട്ടിയുടെ മക്കൾക്കു ദാനങ്ങൾ നൽകി പ്രശ്നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുകയും ചെയ്തതായി പിന്നീടു നാം വായിക്കുന്നു.''അബ്രഹാമിന്റെ ആയുഷ്ക്കാലം 175 സംവത്സരമായിരുന്നു. അബ്രഹാം വയോധികനും കാലസമ്പൂർണ്ണനുമായി നല്ല വാർദ്ധക്യത്തിൽ പ്രാണനെ വിട്ടു മരിച്ചു തന്റെ ജനത്തോടു ചേർന്നു.അവന്റെ പുത്രന്മാരായ യിസഹാക്കും യിശ്മായേലും കൂടി മമ്രേക്കരികെ സോരഹിന്റെ മകനായ എഫ്രോനെന്ന ഹിത്യന്റെ നിലത്തു മക്പേല ഗുഹയിൽ അവനെ അടക്കം ചെയ്തു.'' എന്ന അബ്രഹാമിന്റെ ജീവാവസാനത്തെ കുറിച്ചു രേഖപ്പെടുത്തിയിരിക്കുന്നതു വായിക്കുമ്പോൾ അദ്ദേഹത്തിന്റെ ജീവിതം എത്ര ധന്യവും അനുഗ്രഹ പൂർണ്ണവുമായിരുന്നു എന്നു നമുക്കു മനസ്സിലാക്കാം.
ഭാവിയെക്കുറിച്ചുള്ള ആശങ്കയും ആകുലതയും കൂടാതെ വിളിച്ചവൻ വിശ്വസ്ഥനാണെന്നു തിരിച്ചറിഞ്ഞു ജീവിതത്തെ മുഴുവനായി അബ്രഹാം ദൈവകരങ്ങളിൽ സമർപ്പിച്ചു. സുഖദുഃഖസമ്മിശ്രമായ ജീവിതത്തിൽ കടന്നു വന്ന സങ്കീർണ്ണങ്ങളായ അനുഭവങ്ങളെയെല്ലാം,ദൈവനിശ്ചിയവും ദൈവികപദ്ധതയിൽ പെടുന്നവയാണെന്നും വിശ്വസിച്ചു അവയെ സമചിത്തതയോടെ നേരിട്ടപ്പോൾ അബ്രഹാമിന്റെ കുടുംബജീവിതം ഭദ്രവും സന്തുഷ്ടവും സമാധാപൂർണ്ണവുമായി തീർന്നു. അനുഗ്രഹപൂർണ്ണമായ ഒരു കുടുംബജീവിതം എങ്ങനെയാണു കരഗതമാകുന്നതു എന്നു അബ്രഹാമിന്റെ ജീവിതത്തെ ധ്യാനപൂർവ്വം വായിച്ചറിഞ്ഞു ഭദ്രമായ ഒരു കുടുംബജീവിതം സ്വായത്തമാക്കുവാൻ ഈ ചിന്തകൾ വഴി ഒരുക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
Comments
Post a Comment