24. കുശവന്‍ കൈയ്യില്‍ കളിമണ്ണു ഞാന്‍......
24. കുശവന്‍ കൈയ്യില്‍ കളിമണ്ണു ഞാന്‍.........
----------------------------------------------------------
ഇങ്ങനെ അനുഗ്രഹകരമായി സേവനകാലം പൂര്‍ത്തീകരിച്ചു യാത്രപറഞ്ഞു പോരുവാന്‍ സാധിക്കുമെന്ന ശുഭ പ്രതീക്ഷയിലല്ല ഈ പള്ളിയിലെ ചുമതല ഏറ്റെടുത്തതു. ഭദ്രാസന മെത്രാപ്പോലീത്താ തിരുമേനിയുടെ കല്പന കിട്ടി കഴിഞ്ഞു അവിടെ തനിക്കു മുമ്പു സേവനം അനുഷ്ഠിച്ച പല അച്ചന്മാരെയും കണ്ടു ഈ പള്ളിയെ കുറിച്ചു അന്വേഷിച്ചു. അവരില്‍ നിന്നു കിട്ടിയ അറിവാണു തന്റെ പ്രതീക്ഷയ്ക്കു മങ്ങലേല്പിച്ചതു.
ഉദ്ദേശം 125 കുടുംബങ്ങള്‍ ഉള്ള ഒരു ഇടവക. അതില്‍ തൊണ്ണൂറ്റി ഒന്‍പതു ശതമാനം ഭവനങ്ങളും നല്ല സാമ്പത്തിക ശേഷിയുള്ളവരാണു. എല്ലാ ഭവനങ്ങളില്‍ നിന്നും ആരെങ്കിലും ഗള്‍ഫില്‍ ജോലി ചെയ്യുന്നവരുണ്ടായിരിക്കും. അതിന്റെ ഒരു ചെറിയ അഹങ്കാരം ഇവര്‍ക്കുണ്ടെന്നാണു അച്ചന്മാര്‍ പറഞ്ഞതു. അതുകൊണ്ടു തന്നെ ആരാധനാകാര്യത്തിലും വിശ്വാസാചാരങ്ങളുടെ കാര്യത്തിലും ആത്മീയ സംഘടനാകാര്യങ്ങളിലും ഭരണപരമായ കാര്യങ്ങളിലും അവര്‍ പറയുന്നതു പോലെ അച്ചന്മാര്‍ ചെയ്യണമെന്നാണത്രേ അവരുടെ നിലപാടു.
അവിടെ ചാര്‍ജ്ജെടുത്ത അന്നു മുതല്‍ തനിക്കു നേരിടേണ്ടതായി വന്നതു പലതും അതിനെ സാധൂകരിക്കുന്നതായിരുന്നു. എങ്കിലും അതിനെയൊക്കെ തരണം ചെയ്യുവാന്‍ പരമകാരുണികനായ ദൈവം തമ്പുരാന്‍ തനിക്കു വഴികാട്ടി തരികയും കൈപിടിച്ചു നടത്തി ശക്തി പകരുകയും ചെയ്തതു നന്ദി നിറഞ്ഞ ഹൃദയത്തോടെ ഓര്‍ത്തു.
അവിടെ ചുമതല ഏറ്റ അന്നു മുതല്‍ മനസ്സിനെ അലോസരപ്പെടുത്തുന്നതും അല്ലാത്തതുമായ ഓരോ സംഭവങ്ങളും, അവിടെയെല്ലാം തളര്‍ന്നു പോകാതെ ദൈവം കൂടെയിരുന്നു വഴി നടത്തിയ അനുഭവങ്ങളും ഓരോന്നായി മനസ്സിന്റെ മുകുരത്തില്‍ ഒരു അഭ്രപാളിയില്‍ എന്ന പോലെ തെളിഞ്ഞു വന്നു.
ചുമതല ഏറ്റെടുത്ത അന്നു പള്ളിയില്‍ സന്ധ്യാനമസ്കാരം കഴിഞ്ഞു ആളുകള്‍ പിരിഞ്ഞു പോയി . ട്രസ്റ്റി ജോസുകുട്ടി പോകാതെ എന്നെ കാണാനായി നില്പുണ്ടായിരുന്നു. ഞാന്‍ മുറിയില്‍ പോയി കറുത്തകുപ്പായം മാറി കഴിഞ്ഞപ്പോള്‍ ട്രസ്റ്റി കടന്നു വന്നു.
കസേരയില്‍ ഇരുന്നിട്ടു ചോദിച്ചുഃ അച്ചനു പോകാന്‍ ധൃതിയുണ്ടോ? എനിക്കു ചില കാര്യങ്ങള്‍ അച്ചനോടു പറയാനുണ്ടായിരുന്നു.
പറഞ്ഞോളൂ. എനിക്കു ധൃതിയില്ല. ഞാന്‍ മറുപടി പറഞ്ഞു.
ജോസുകുട്ടി തുടര്‍ന്നുഃ അച്ചന്‍ അറിഞ്ഞിരിക്കണം അതുകൊണ്ടു പറയുകയാണു. ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പു പൊതുയോഗത്തില്‍ ഞാന്‍ ശക്തമായി ഒരു കാര്യം പറഞ്ഞു. നമ്മുടെ പള്ളിയുടെ മുമ്പില്‍ സ്ഥാപിച്ചിരിക്കുന്ന കുരിശുംതൊട്ടി കാലാനസൃതം പരിഷ്കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എന്റെ അഭിപ്രായം പൊതുയോഗം ഏകകണ്ഠമായി അംഗീകരിക്കുകയും, ജോസുകുട്ടി ട്രസ്റ്റി ആയെങ്കില്‍ മാത്രമേ ഇതു നടക്കുകയുള്ളു എന്നു പറഞ്ഞു എന്നെ ഈ വര്‍ഷത്തെ ട്രസ്റ്റിയായി തെരഞ്ഞെടുക്കുകയും ചെയ്തു. ചിലര്‍ക്കൊക്കെ ചെറിയ എതിര്‍പ്പുണ്ടു. ബഡ്ജറ്റു പൊതുയോഗത്തില്‍ ഞാന്‍ ഒരു നല്ല എന്‍ജിനിയറെകൊണ്ടു വരപ്പിച്ച മനോഹരമായ പ്ളാനും എസ്റ്റിമേറ്റും അംഗീകരിപ്പിച്ചു. രണ്ടു ലക്ഷം രൂപായാണു ചെലവു പ്രതീക്ഷിക്കുന്നതു. ഏതായാലും മുന്‍വികാരി പോകുന്നതിനു മുമ്പു അതു പൊളിച്ചു കല്ലിടുകയും ചെയ്തു. കയറി വന്നപ്പോള്‍ അച്ചന്‍ കണ്ടു കാണുമല്ലോ. പണി ഒന്നും ആയിട്ടില്ല. പണിക്കു ഞാന്‍ ഉള്‍പ്പെട്ട ഒരു കമ്മറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടു. അതില്‍ ചിലര്‍ക്കു ഇതു എന്റെ കാലത്തു തീര്‍ക്കരുതെന്നു നിര്‍ബ്ബന്ധമുണ്ടു. ഏതായാലും ഞാന്‍ ഒരുകാര്യം തീരുമാനിച്ചു. ഞാന്‍ ട്രസ്റ്റിസ്ഥാനം ഒഴിയുന്നതിനുമുമ്പു ഇതിന്റെ പണി പൂര്‍ത്തീകരിച്ചു കൂദാശ നടത്തിയിരിക്കും. അതിനു എന്റെ കൈയ്യില്‍ നിന്നു കുറെ പണം ചെലവായാലും സാരമില്ല. ഞാന്‍ അതു ചെയ്തിരിക്കും. ഇതു എന്റെ അഭിമാന പ്രശ്നമാണു. അച്ചന്‍ അറിഞ്ഞിരിക്കുവാന്‍ വേണ്ടി പറഞ്ഞന്നേയുള്ളു.
ജോസുകുട്ടിയുടെ സംസാരം എന്നെ വല്ലാതെ അലോസരപ്പെടുത്തി. അവിടെയെല്ലാം ഞാന്‍, എന്റെ എനിക്കു എന്നിങ്ങനെയുള്ള ആവര്‍ത്തിച്ച പ്രയോഗങ്ങള്‍, മുന്‍വികാരിമാര്‍ പറഞ്ഞതുമായി ചേര്‍ത്തു വായിച്ചപ്പോള്‍ ഒരു അഹംഭാവം തെളിഞ്ഞു വന്നു. അതിന്റെ പണിയുടെ കാര്യത്തില്‍ വികാരി എന്ന നിലയില്‍ എന്റെ സഹകരണം പോലും അയാള്‍ ആവശ്യപ്പെട്ടുമില്ല. ഞാന്‍ ഒന്നും പറഞ്ഞില്ല. ട്രസ്റ്റിയുമായി, വന്നപ്പോള്‍ തന്നെ ഒരു വിയോജിപ്പു ഇവിടുത്തെ എന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും എന്ന ചിന്ത മൗനം പാലിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചു. അയാള്‍ യാത്ര പറഞ്ഞു പോകുകയും ചെയ്തു.
ദൈവം ഇടപെട്ടു. ജോസുകുട്ടിയുടെ കാലത്തു പണി പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞില്ല. കമ്മറ്റി പലതവണ കൂടി പണി വേഗം തീര്‍ക്കുവാന്‍ തീരുമാനിച്ചെങ്കിലും കമ്മറ്റിയില്‍ പെട്ട ചിലര്‍ക്കു ജോസുകുട്ടിയോടുള്ള എതിര്‍പ്പു അതിനു കാരണമായി ഭവിച്ചു. ഓരോ പണി ഓരോരുത്തരെ ചുമതലപ്പെടുത്തിയിരുന്നു. പണിക്കു മാത്രമല്ല, അതിനു ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങിക്കുന്നതിനും കമ്മറ്റിയിലുള്ള ഓരോരുത്തരെ ചുമതലപ്പുടുത്തിയിരുന്നു. അതിനെല്ലാം പ്രത്യേകം പ്രത്യേകം ക്വട്ടേഷന്‍ വിളിക്കുകയും അതു സ്വീകരിക്കുന്നതിനു കാലാവധി നിശ്ചയിക്കുകയും, അതു കിട്ടി കഴിഞ്ഞു കമ്മറ്റി കൂടി ഏതു സ്വീകരിക്കണമെന്നു തീരുമാനിക്കുകയും ചെയ്യയേണ്ടതായി വന്നതിനാല്‍ പണി ഉദ്ദേശിച്ചതു പോലെ വേഗത്തില്‍ തീര്‍ക്കുവാന്‍ കഴിഞ്ഞില്ല. പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു അവര്‍ ചുമതല ഏറ്റപ്പോഴും കുരിശും തൊട്ടിയുടെ പണി പകുതി പോലും തീര്‍ന്നിരുന്നില്ല. കുരിശും തൊട്ടിയുടെ പണി കമ്മറ്റിയില്‍ അതാതു വര്‍ഷത്തെ ട്രസ്റ്റിയെന്ന നിലയിലാണു അംഗമാകുന്നതു എന്നതിനാല്‍ പുതിയ വര്‍ഷത്തെ പണികമ്മറ്റിയില്‍ ജോയിക്കുട്ടി അംഗമല്ലാതായി തീരുകയും ചെയ്തു. അങ്ങനെ ജോയിക്കുട്ടിയുടെ ആഗ്രഹം സാധിച്ചില്ല.
രണ്ടമത്തെ പ്രശ്നത്തില്‍ എനിക്കു ഇടപെടാതിരിക്കുവാന്‍ കഴിയുമായിരുന്നില്ല. ആദ്യത്തെ ഞായറാഴ്ച തന്നെ വി.കുര്‍ബ്ബാന കഴിഞ്ഞു ആദ്ധ്യാത്മിക സംഘടനയുടെ ചുമതലക്കാരെ വിളിച്ചു കൂട്ടി അതിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചു ചോദിച്ചറിഞ്ഞു. യോഗം കഴിഞ്ഞു എല്ലവാരും പോയി കഴിഞ്ഞു, സ്ത്രീസമാജങ്ങളുടെ സംയുക്തസെക്രട്ടറി ഏലിയാമ്മ ചേടത്തി എന്നെ വന്നു കണ്ടു. അവിടെ മൂന്നു സമാജങ്ങളാണു ഉള്ളതു. അതെല്ലാം ശനിയാഴ്ച ഉച്ച കഴിഞ്ഞാണു കൂടുന്നതു. അതുകൂടാതെ എല്ലാ മാസത്തിലെയും ആദ്യ വെള്ളിയാഴ്ച സംയുക്ത ധ്യാനം നടത്താറുണ്ടു. ഏതെങ്കിലും ഒരു ഭവനത്തില്‍ ആയിരിക്കും അതു നടത്തുക. പത്തു മണിമുതല്‍ പന്ത്രണ്ടുമണി വരെയാണു അതിന്റെ സമയം. അമ്മാമ്മയ്ക്കു പറയാനുണ്ടായിരുന്നതു ഈ വെള്ളിയാഴ്ച പ്രാര്‍ത്ഥനയെ കുറിച്ചായിരുന്നു. അതു സമയത്തിനു തീരാറില്ല എന്നാണു അമ്മാമ്മയുടെ പരാതി. അമ്മാമ്മയ്ക്കു മാത്രമല്ല കൂടി വരുന്ന സ്ത്രീകളില്‍ ഭൂരിപക്ഷം പേര്‍ക്കും ഈ പരാതിയുണ്ടു. ഈ സ്ത്രീകള്‍ ചെന്നിട്ടു വേണം ഭര്‍ത്താവിനും മറ്റും ആഹാരം കൊടുക്കേണ്ടതു. സാധാരണ യോഗം അവസാനിക്കുന്നതു ഒരു മണിക്കും ഒന്നരമണിക്കുമൊക്കെയാണു. വീട്ടില്‍ ചെല്ലമ്പോള്‍ ഭര്‍ത്താക്കനമാരുടെ വഴക്കു കേട്ടു സത്രീകള്‍ മടുത്തിരിക്കുകയാണു. വരാതിരിക്കുവാന്‍ കഴിയാത്തതു കൊണ്ടു അതെല്ലാം ദൈവത്തെ ഓര്‍ത്തു സഹിക്കുകയാണു. താമസിക്കുവാന്‍ കാരണം പ്രസംഗം നീണ്ടു പോകുന്നതോ അച്ചന്മാര്‍ എന്തെങ്കിലും പറഞ്ഞു താമസിപ്പിക്കുന്നതോ അല്ല. ഇവിടെ മൂന്നു നാലു സ്ത്രീകളുണ്ടു. യോഗം കഴിഞ്ഞു അവര്‍ക്കു പ്രാര്‍ത്ഥിക്കണം. ഒരാളുടെ പ്രാര്‍ത്ഥന തന്നെ ഒരുമണിക്കൂര്‍ വരെ നീണ്ടു പോകും. അങ്ങനെ രണ്ടുമൂന്നു പേരുടെ പ്രാര്‍ത്ഥന കഴിയുമ്പോള്‍ ഒരു സമയമാകും. പോകാനുള്ള തത്രപ്പാടില്‍ സ്ത്രീകള്‍ അധികം പേരും പ്രാര്‍ത്ഥനയില്‍ ശ്രദ്ധിക്കാറില്ല. ഇതു എങ്ങനെയെങ്കിലും അവസാനിച്ചു കിട്ടണേയെന്നാണു അവരുടെ പ്രാര്‍ത്ഥന. ഇതിനു മുമ്പു ഇരുന്ന അച്ചന്മാരോടെല്ലാം പറഞ്ഞിട്ടുണ്ടെങ്കിലും അവരെല്ലാം പ്രാര്‍ത്ഥിക്കുവാന്‍ ആഗ്രഹിക്കുന്നവരോടു പ്രാര്‍ത്ഥിക്കണ്ടാ എന്നു എങ്ങനെ പറയും. നാം പ്രാര്‍ത്ഥിക്കുവാനല്ലേ കൂടുന്നതു. അതിനാല്‍ ക്ഷമയോടെ പ്രാര്‍ത്ഥനയില്‍ പങ്കു ചേരുകയൊണു ആവശ്യം എന്നു പറഞ്ഞു ഒഴിയുകയാണു ചെയ്യുന്നതു.
ഞാന്‍ എന്തെങ്കിലും ചെയ്യുവാന്‍ ശ്രമിക്കാം. അമ്മാമ്മ പ്രാര്‍ത്ഥിക്കു.ദൈവം ഒരു വഴി കാണിച്ചു തരും. അമ്മാമ്മയെ ആശ്വസിപ്പിക്കുവാനായി ഞാന്‍ പറഞ്ഞു. അന്നു മുതല്‍ പ്രാര്‍ത്ഥനയോടെ ഈ കാര്യത്തെ കുറിച്ചു ചിന്തിച്ചുകൊണ്ടിരുന്നു. ഒരു ദിവസം സന്ധ്യാനമസ്കാരം കഴിഞ്ഞു അല്പസമയം മൗനമായി ദൈവസന്നിധിയില്‍ ഇരുന്നപ്പോള്‍ ദൈവം വെളിപ്പെടുത്തിയതാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഒരു ബുദ്ധി ഉദിച്ചു. ആദ്യത്തെ വെള്ളിയാഴ്ച പ്രാര്‍ത്ഥനയെ കുറിച്ചു പ്രസംഗിക്കുക. എന്താണു പ്രാര്‍ത്ഥന? എങ്ങനെയാണു പ്രാര്‍ത്ഥിക്കേണ്ടതു? എപ്പോഴാണു പ്രാര്‍ത്ഥിക്കേണ്ടതു? പ്രാര്‍ത്ഥനയും ആരാധനയും തമ്മിലുള്ള വ്യത്യാസം എന്താണു? എന്നീ കാര്യങ്ങളെ കുറിച്ചു പ്രസംഗിക്കുക. അതിനു ശമുവേല്‍ പ്രവാചകന്റെ അമ്മ ദേവാലയത്തില്‍ പോയി പ്രാര്‍ത്ഥിച്ചതിനെ കുറിച്ചു 1. ശമുഃ1;13 ആധാരമാക്കി പ്രസംഗിക്കാം. അതു എനിക്കു ആത്മധൈര്യം പകര്‍ന്നു തന്നു.
ആ വെള്ളിയാഴ്ച ഞാന്‍ പ്രാര്‍ത്ഥനാ നിരതമായ മനസ്സുമായി ചെന്നു. പത്തു അറുപതു സ്ത്രീകള്‍ ഉണ്ടായിരുന്നു. പ്രാര്‍ത്ഥിക്കുന്ന സ്ത്രീകളുടെ പേരുകള്‍ അമ്മാമ്മ പറഞ്ഞതു ഓര്‍മ്മയില്‍ ഉണ്ടെങ്കിലും അവര്‍ ആരൊക്കെയാണെന്നു അറിയില്ല. ഏതായാലും അവരും കാണുമെന്നു തന്നെ വിശ്വസിച്ചു. യോഗം ആരംഭിച്ചു ഒന്നു രണ്ടു ക്രിസ്തീയ ഗാനങ്ങള്‍ പാടി. വി.വേദപുസ്തകത്തില്‍ നിന്നു ഒരു പഴയനിയമ ഭാഗവും പുതിയ നിയമ ഭാഗവും വായിച്ചു കഴിഞ്ഞു ഒരു സങ്കീര്‍ത്തനം എല്ലാവരും ചേര്‍ന്നു ചൊല്ലി. അതിനുശേഷം ഞാന്‍ ഒരു കൗമാ ചൊല്ലി. കൃപനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന ചൊല്ലി കഴിഞ്ഞു എല്ലാവരെയും ഇരുത്തി. സംയുക്തി സെക്രട്ടറി വന്നു എല്ലവാരെയും സ്വാഗതം ചെയ്തു. എന്നെ കുറിച്ചും എന്തൊക്കയോ പറഞ്ഞു. അപ്പോഴും എന്റെ മനസ്സു പ്രസംഗത്തിലും പ്രാര്‍ത്ഥനയിലും മുഴുകിയിരിക്കുകയായിരുന്നു.
സ്വാഗതപ്രസംഗം കഴിഞ്ഞു ഒരു പാട്ടു കൂടെ പാടി. പിന്നെ ഞാന്‍ എഴുന്നേറ്റു ആമുഖമായി ഈ ഇടവകയില്‍ സേവനം അനുഷ്ഠിക്കുവാന്‍ അവസരം കിട്ടിയതു മാഹാഭാഗ്യമായി കരുതുന്നു എന്നും ഈ വെള്ളിയാഴ്ച ധ്യാനം അനുഗഹകരമാകട്ടെ എന്നു ആശംസിച്ചും സംക്ഷിപ്തമായി പറഞ്ഞിട്ടു ഞാന്‍ പ്രസംഗത്തിലേക്കു പ്രവേശിച്ചു.
ഇന്നത്തെ ധ്യാനത്തിനായി ദൈവത്തില്‍ ശരണപ്പെട്ടു കൊണ്ടു എടുത്തിരിക്കുന്ന വി.വേദഭാഗം 1.ശമുഃ 1; 13 ആണെന്നു പറഞ്ഞു ആ വേദവാക്യം വായിച്ചു കേള്‍പ്പിച്ചു. ഈ വേദവാക്യത്തിന്റെ സന്ദര്‍ഭവും ശമുവേല്‍ പ്രവാചകന്റെ അമ്മ ഹന്നായുടെ ജീവിതാനുഭവങ്ങളും പറഞ്ഞിട്ടു, പ്രാര്‍ത്ഥന എന്താണു? എങ്ങനെയാണു പ്രാര്‍ത്ഥിക്കേണ്ടതു? തുടങ്ങിയ പ്രാര്‍ത്ഥനയെ കുറിച്ചു ഒരു സത്യവിശ്വാസി അറിഞ്ഞു ജീവിതത്തില്‍ പകര്‍ത്തേണ്ട പല സത്യങ്ങളും ഈ വാക്യം ഓതി തരുന്നുണ്ടു എന്നു പറഞ്ഞിട്ടു പ്രാര്‍ത്ഥനയെ കുറിച്ചു കുറെ കാര്യങ്ങള്‍ പറഞ്ഞു.പരസ്യാരാധനയും കൂട്ടായ്മയും രഹസ്യ പ്രാര്‍ത്ഥനയും എന്താണെന്നും അതിന്റെ സവിശേഷതകള്‍ എന്തെല്ലാമാണെന്നും പറഞ്ഞു. രഹസ്യ പ്രാര്‍ത്ഥന ദൈവവുമായുളള വ്യക്തിബന്ധത്തിന്റെ നിമിഷങ്ങളാണെങ്കില്‍ ആരാധനയില്‍ വ്യക്തിക്കല്ല പ്രാധാന്യം; സമൂഹത്തിനാണു. വ്യക്തിപരമായ രഹസ്യ പ്രാര്‍ത്ഥന എങ്ങനെ ആയിരിക്കണമെന്നു ഇവിടെ വായിക്കുന്നു. അവളുടെ അധരങ്ങള്‍ അനങ്ങിയതല്ലാതെ ശബ്ദം പുറത്തു വന്നില്ല. അവളെ സംശയിച്ച ഏലി പുരോഹിതനോടു അവള്‍ പറഞ്ഞുഃ ഞാന്‍ മനോവിഷമമുള്ളോരു സ്ത്രീയാകുന്നു. ഞാന്‍ എന്റെ ഹൃദയം ദൈവസന്നിധിയില്‍ പകരുകയത്രേ ചെയ്തതു. ഹൃദയം പകരുന്നതാണു രഹസ്യ പ്രാര്‍ത്ഥന. അതിനു വാക്കുകളും ശബ്ദവും പോലും വേണ്ടാ. അതുകൊണ്ടാണു നമ്മുടെ കര്‍ത്താവു തന്റെ പര്‍വ്വത പ്രസംഗത്തില്‍ പ്രാര്‍ത്ഥനയെ കുറിച്ചു പഠിപ്പിച്ചപ്പോള്‍, നിങ്ങള്‍ അറയില്‍ കടന്നു വാതില്‍ അടച്ചു പ്രാര്‍ത്ഥിക്കണമെന്നും ജാതികളെ പോലെ ജല്പനം ചെയ്യരുതെന്നും പഠിപ്പിച്ചതു. ഇന്നു പലരുടെയും പ്രാര്‍ത്ഥന കേട്ടാല്‍ ഈ വാക്യങ്ങളൊന്നും അവര്‍ക്കറിയില്ലെന്നും, അറിയാമെങ്കില്‍ പോലും അതിനു വലിയ പ്രാധാന്യം കൊടുക്കുന്നില്ലായെന്നു തോന്നും. നമ്മുടെ പ്രാര്‍ത്ഥന കേഴ്വിക്കാരുടെ മനസ്സിനെ ദൈവത്തിങ്കലേക്കു അടുപ്പിക്കുന്നതാകണം. എന്നാല്‍ പലരുടെയും പ്രാര്‍ത്ഥന കേഴ്വിക്കാരെ മാത്രമല്ല ദൈവത്തെ പോലും മുഷിപ്പിക്കുന്നതല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. യെശയ്യാ പ്രവാചകനിലൂടെ യഹോവ അരുളിച്ചയ്തു ഇന്നും സാര്‍ത്ഥകമാണെന്നു പറയാം. യെശഃ 7;13. 'ദാവീദു ഗൃഹമേ, കേള്‍പ്പീന്‍; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങള്‍ എന്റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നതു.' ജ്ഞാനികളില്‍ ജ്ഞാനിയായ ശലോമോന്‍ പറയുന്നതു കൂടെ കേള്‍ക്കുകഃ സഭാഃ 5;2 'ദൈവസന്നിധിയില്‍ ഒരു വാക്കു ഉച്ചരിപ്പാന്‍ നിന്റെ ഹൃദയം ബദ്ധപ്പെടരുതു. ദൈവം സ്വര്‍ഗ്ഗത്തിലും നീ ഭൂമിയിലുമല്ലോ. ആകയാല്‍ നിന്റെ വാക്കു ചുരുക്കമായിരിക്കട്ടെ.' ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നവരുടെ പലരുടെയും ആഗ്രഹം കേള്‍ക്കുന്നവര്‍ എന്റെ പ്രാര്‍ത്ഥന നല്ല പ്രാര്‍ത്ഥന ആയിരുന്നു എന്നു പറയണമെന്നാണു. മനുഷര്‍ക്കു ഇഷ്ടപ്പെടുന്നതെല്ലാം ദൈവത്തിനു ഇഷ്ടപ്പെടണമെന്നില്ല. കാരണം കര്‍ത്താവു പഠിപ്പിച്ച കര്‍ത്തൃ പ്രാര്‍ത്ഥനയെക്കാള്‍ വലിയ പ്രാര്‍ത്ഥനയില്ല. വാചാപ്രാര്‍ത്ഥനക്കാര്‍ ഈ പ്രാര്‍ത്ഥനയ്ക്കു വലിയ പ്രാധാന്യം കല്പിക്കാറില്ല. ഈ പ്രാര്‍ത്ഥന കര്‍ത്താവു ശിഷ്യന്മാര്‍ക്കു ഓതിക്കൊടുത്ത സന്ദര്‍ഭം ശ്രദ്ധിച്ചാല്‍ ഇതിന്റെ പ്രാധാന്യം വ്യക്തമാകും. വിശുദ്ധ ലൂക്കോസിന്റെ സുവിശേഷം 11-ാം അദ്ധ്യായാരംഭിത്തിലാണു അതു രേഖപ്പെടുത്തിയിരിക്കുന്നതു. അവിടെ, കര്‍ത്താവു പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോള്‍ ശിഷ്യന്മാര്‍ അടുക്കല്‍ ചെന്നു, യോഹന്നാൻ തന്റെ ശിഷ്യന്മാരെ പ്രാര്‍ത്ഥിപ്പാന്‍ പഠിപ്പിച്ചതു പോലെ ഞങ്ങളെയും പ്രാര്‍ത്ഥിപ്പാന്‍ പഠിപ്പിക്കേണമേ എന്നു പറഞ്ഞു. അപ്പോള്‍ കര്‍ത്താവു നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ചൊല്ലേണ്ടിയതു എന്നു പറഞ്ഞിട്ടാണു ഈ പ്രാര്‍ത്ഥന അവരെ പഠിപ്പിച്ചതു. അതിന്റെ അര്‍ത്ഥം പ്രാര്‍ത്ഥിക്കുമ്പോള്‍ ഇതുചൊല്ലണം എന്നാണു. അതു മനസ്സിലാക്കിയ നമ്മുടെ പൂര്‍വ്വ പിതാക്കന്മാര്‍ പ്രാര്‍ത്ഥനയുടെ ആരംഭത്തിലും അവസാനത്തിലും ഈ പ്രാര്‍ത്ഥന ചൊല്ലുവാന്‍ നമ്മെ പഠിപ്പിച്ചിരിക്കുന്നു. എന്നാല്‍ വി.മത്തായിയുടെ സുവിശേഷം ആറാം അദ്ധ്യായത്തില്‍ പ്രാര്‍ത്ഥനയെ കുറിച്ചു പറഞ്ഞപ്പോള്‍ ഇവ്വണ്ണം പ്രാര്‍ത്ഥിപ്പീന്‍ എന്നു പറഞ്ഞിട്ടാണു ഈ പ്രാര്‍ത്ഥന പറയുന്നതു. ഇതു പോലെ പ്രാര്‍ത്ഥിക്കണമെന്നല്ലാതെ ഇതു പ്രാര്‍ത്ഥിക്കണമെന്നു പറഞ്ഞില്ലാ എന്നു വേണമെങ്കില്‍ വാദിക്കാം. അതിന്റെ ന്യായാന്യായങ്ങള്‍ വിടുന്നു. കാരണം അതു ഒരു വലിയ വിഷയമാണു. വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ തന്നെ, അതു മാതൃകയാക്കിയാണോ എല്ലാവരും പ്രാര്‍ത്ഥിക്കുന്നതു. അതിനു വ്യക്തമായ ഒരു ഘടനയുണ്ടു. ഒരു സംബോധന. അല്ലാതെ എല്ലാ വാചകത്തിലും കര്‍ത്താവേ, യേശുവേ, രക്ഷകാ എന്നൊന്നും വിളിക്കുവാന്‍ പറഞ്ഞിട്ടില്ല. പിന്നെ ആറു അപേക്ഷകള്‍ . അതില്‍ ആത്മികവും ലൗകികവുമായ എല്ലാ ആവശ്യങ്ങളും ഉണ്ടു. അവസാനം സ്തുതിയും സ്തോത്രവും. അഞ്ചോ ആറോ വാചകത്തില്‍ പ്രാര്‍ത്ഥന അവസാനിക്കുന്നു. അതിനു പകരമായിട്ടാണു മണിക്കുറുകള്‍ നീണ്ട പ്രാര്‍ത്ഥന പലരും നടത്തുന്നതു. ഇതെങ്ങനെ പ്രാര്‍ത്ഥന ആകും? അതിനാല്‍ ദൈവത്തിനു പ്രീതികരമായി പ്രാര്‍ത്ഥിക്കുന്ന സത്യവിശ്വാസികളായി നമുക്കുമാറാം. അതിനു ദൈവം നമ്മെ സഹായിക്കട്ടെയെന്നു ആശംസിച്ചു പ്രസംഗം അവസാനിപ്പിച്ചു.
ഒരു പാട്ടു കൂടെ പാടി റിപ്പോര്‍ട്ടു വായിച്ചു കേട്ടതിനു ശേഷം ഉച്ച നമസ്കാരവും നടത്തി, മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും കഴിഞ്ഞു എല്ലാവരും പിരിഞ്ഞു. അപ്പോള്‍ കൃത്യം പന്ത്രണ്ടു മണി. പിരിഞ്ഞു പോകുമ്പോള്‍ പലരുടെയും മുഖത്തു സന്തോഷം വിടരുന്നതു കണ്ടു. എന്നാല്‍ ചിലരുടെ മുഖം കാര്‍മേഘാവൃതമായതു പോലെ ഇരുണ്ടിരുന്നു.
ആ ശനിയാഴ്ച യുവജനപ്രസ്ഥാനത്തിന്റെ യോഗത്തില്‍ ഒരു ചെറുപ്പക്കാരന്‍ എഴുന്നേറ്റു ഒരു പരാതി പറഞ്ഞു. ഈ ഇടവകയില്‍ ഒന്നു രണ്ടു വീടുകളില്‍ ചിലദിവസങ്ങളില്‍ സന്ധ്യയ്ക്കു പെന്തിക്കോസ്തുകാരുടെയോഗം നടക്കുന്നുണ്ടു. അച്ചന്‍ അതൊന്നു നിയന്ത്രിക്കണമെന്നു അപേക്ഷിക്കുന്നു. പേരും വീട്ടുപേരും പറഞ്ഞാല്‍ എനിക്കു വീടുകളെയും ആളുകളെയും പരിചയമില്ലാത്തതു കൊണ്ടും, വെറുതെ ആ വീട്ടുകാരുടെ പരിഭവം ആ പാവം പയ്യന്റെ തലയില്‍ ചുമത്തേണ്ടാ എന്നും കരുതി അവര്‍ ആരാണു എന്നു ഞാന്‍ ചോദിച്ചില്ല.
ആ ഞായറാഴ്ച വി.കുര്‍ബ്ബാന കഴിഞ്ഞു സാധാരണ പ്രസ്താവനകളെല്ലാം കഴിഞ്ഞു ഞാന്‍ പറഞ്ഞുഃ സത്യവിശ്വാസികള്‍ മാത്രമുള്ള ഒരു ഇടവകയാണു ഇതു എന്നാണു ഞാന്‍ അറിഞ്ഞിരുന്നതു. എന്നാല്‍ വന്നു കഴിഞ്ഞപ്പോള്‍ എന്റെ ധാരണയ്ക്കു വിപരീതമായി ചിലര്‍ നമ്മുടെ വിശ്വാസത്തിനു ചേരത്ത കൂട്ടായ്മകള്‍ നടത്തുന്നതായി മനസ്സിലാക്കുവാന്‍ കഴിഞ്ഞു. അവിടെ പെന്തിക്കോസ്തുകാരുടെ യോഗം നടക്കുന്നുവത്രേ. ഇതു ഒരിക്കലും അനുവദിക്കുവാന്‍ കഴിയുകയില്ല. പെന്തിക്കോസ്തുകാരുടെ കൂട്ടായ്മകളില്‍ പോകുന്നതു തന്നെ തെറ്റാണു. അവരുടെ യോഗം നമ്മുടെ വീടുകളില്‍ വച്ചു നടത്തുന്നതു എങ്ങനെ അനുവദനീയമാകും. ആരുടെ വീടാണു എന്നു എനിക്കു അറിയില്ല. ഞാന്‍ അന്വേഷിച്ചുമില്ല ആരാണേലും പരസ്യമായി അറിയിക്കുന്നു. ഇനിയും ഇതു ആവര്‍ത്തിച്ചാല്‍ സഭാപരമായ നടപടികള്‍ അവര്‍ നേരിടേണ്ടതായി വരും.
ആ ആഴ്ച ഭവനസന്ദര്‍ശനത്തിനുപോയി. ഒരു വീട്ടില്‍ നിന്നു ഇറങ്ങിയപ്പോള്‍ കൂടെ വന്ന ഒരാള്‍ പറഞ്ഞുഃ ഞായറാഴ്ച അച്ചന്‍ പള്ളിയില്‍ പറഞ്ഞ വീടാണു അടുത്തതു. ഞങ്ങള്‍ അവിടെ ചെന്നു എല്ലായിടത്തും ചെയ്യുന്നതു പോലെ വീട്ടുപേരും ഗൃഹനാഥന്റെയും നാഥയുടെയും പേരും മക്കളുടെ പേരും തൊഴിലും എല്ലാം ചോദിക്കുകയും അതെല്ലാം എന്റെ ഡയറില്‍ കുറിക്കുകയും ചെയ്തു. ഭര്‍ത്താവു ഗള്‍ഫിലാണു. മക്കള്‍ രണ്ടു പേരും പഠിക്കുന്നു. അവര്‍ സ്കൂളില്‍ പോയിരിക്കുന്നതിനാല്‍ ആ സ്ത്രീ മാത്രമെ അവിടെ ഉണ്ടായിരുന്നുള്ളു. എല്ലാം കഴിഞ്ഞു ചെറിയ ഒരു പ്രാര്‍ത്ഥനയും നടത്തി ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ ആ സ്ത്രീ മുന്നോട്ടു വന്നു ഒരുകാര്യം പറഞ്ഞുഃ അച്ചന്‍ ഒരുനിമിഷം ഒന്നു നില്‍ക്കണം. എനിക്കു ഒരുകാര്യം അറിയാനുണ്ടായിരുന്നു.
ഞാന്‍ ഇരിക്കണോ? ഒരുകാര്യമേ ഉള്ളുവെങ്കില്‍ പെട്ടെന്നു തീരുമായിരിക്കുമല്ലോ. ഞാന്‍ പറഞ്ഞു.
എന്നാല്‍ അച്ചന്‍ ഇരിക്കൂ.
ഞാനും കൂടെ വന്നവരും ഇരുന്നു കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച എനിക്കു പള്ളിയില്‍ വരാന്‍ സാധിച്ചില്ല. മറ്റൊരു അത്യാവശ്യം ഉണ്ടായിരുന്നു. വന്നപ്പോഴാണു അച്ചന്‍ എന്നെക്കുറിച്ചു പള്ളിയില്‍ ഏതാണ്ടൊക്കെ പറഞ്ഞതായി അറിഞ്ഞതു.
ഏതാണ്ടൊക്കെ എന്നു പറഞ്ഞതു എന്താണെന്നു മനസ്സിലായില്ല. ഞാന്‍ അങ്ങനെ ഏതാണ്ടൊക്കെ പറയാറുമില്ല. പിന്നെ നിങ്ങളെ ഞാന്‍ ഇന്നാണല്ലോ ആദ്യമായി പരിചയപ്പെട്ടതു. പിന്നെങ്ങനെയാണു ഞാന്‍ നിങ്ങളെ കുറിച്ചു പറയുന്നതു. ഞാന്‍ പറഞ്ഞു.
അച്ചന്‍ എന്റെപേരു പറഞ്ഞില്ലെങ്കിലും ആ പറഞ്ഞതു എന്നെക്കുറിച്ചായിരുന്നു എന്നു ഈ ഇടവകക്കാര്‍ക്കു എല്ലാം മനസ്സിലായി. അവര്‍ പറഞ്ഞു.
ഓഹോ! നിങ്ങള്‍ അത്ര പ്രശസ്തയാണോ ഞാനറിഞ്ഞില്ല എന്നു പറയണമെന്നു തോന്നിയെങ്കിലും ഞാന്‍ പറഞ്ഞില്ല. അതു മറച്ചു വച്ചു ഞാന്‍ പറഞ്ഞുഃ എന്നിട്ടും ഞാന്‍ പറഞ്ഞതു എന്താണെന്നു പറഞ്ഞില്ല. ഞാന്‍ പള്ളിയില്‍ ഒരു കാര്യമല്ല, പലകാര്യങ്ങള്‍ പറഞ്ഞു. അതില്‍ ഏതാണു നിങ്ങളെ കുറിച്ചുള്ളതു എന്നു പറഞ്ഞാലല്ലേ എനിക്കു മനസ്സിലാകൂ.
പെന്തിക്കോസ്തുകാരെ വിളിച്ചു യോഗം നടത്തുന്ന കാര്യം പറഞ്ഞില്ലേ.,അതു എന്നെ ഉദ്ദേശിച്ചായിരുന്നു. അവര്‍ പറഞ്ഞു.
ഓഹോ! അതു നിങ്ങളായാരുന്നോ എനിക്കറിയില്ലായിരുന്നു. പറഞ്ഞതു നന്നായി. ആളിനെ മനസ്സിലായല്ലോ. അതുകൊണ്ടു നേരിട്ടു പറയുന്നു. ഇതു ആവര്‍ത്തിക്കുവാന്‍ പാടില്ല. ഞാന്‍ അല്പം ഗൗരവം പൂണ്ടു.
അതു അച്ചന്റെ തെറ്റിദ്ധാരണയാണു. അല്ലെങ്കില്‍ ആരെങ്കിലും അച്ചനെ തെറ്റിദ്ധരിപ്പിച്ചതായിരിക്കും. എന്നെ ഇഷ്ടമില്ലാത്ത ചിലരൊക്കെ ഇവിടെയുണ്ടു. അതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. എന്റെ സഭ വിട്ടു ഞാനങ്ങനെ പെന്തിക്കോസ്തിലെങ്ങും പോകുകയുമില്ല. നിരണം പള്ളിയിലെ പൗരാണിക കുടുംബത്തില്‍ ജനിച്ചവളാണു ഞാന്‍. ആ പാരമ്പര്യം എന്റെ സിരകളിലൂടെ ഒഴുകുന്നുണ്ടു. ഇവര്‍ ഇങ്ങനെയൊക്കെ പറയാന്‍ ഒരു കാരണമുണ്ടു. എന്റെ ഒരു ജ്യേഷ്ഠ സഹോദരന്‍ ഇപ്പോള്‍ കുറെ നാളായി പെന്തിക്കോസ്തിലെ ഒരു പാസ്‌റ്ററാണു. അച്ചാച്ചന്‍ മാസത്തില്‍ ഒരിക്കല്‍ ഇവിടെയുള്ള ഫെയ് ത്തുഹോമില്‍ വരും. വരുമ്പോഴെല്ലാം എന്നെ കാണാന്‍ ഇവിടെ വരും. വരുന്നതു സാധാരണ സന്ധ്യ കഴിഞ്ഞാണു. കൂടെ എപ്പോഴും മൂന്നു നാലു പേരു കാണും. വന്നാല്‍ അവരൊന്നു പ്രാര്‍ത്ഥിച്ചിട്ടെ പോകുകയുള്ളു. അച്ചനറിയാമല്ലോ. അവര്‍ പ്രാര്‍ത്ഥിക്കുന്നതു വലിയ ശബ്ദത്തിലും പാട്ടു പാടിയും ഹാലേലുയ്യായും സ്തോത്രവും ഒക്കെ പറഞ്ഞും ആണല്ലോ. അയല്‍പക്കത്തുള്ളവര്‍ ഇതു കേട്ടിട്ടു ഇവിടെ പെന്തിക്കോസ്തുകാരുടെ യോഗം മാസം തോറും നടക്കുന്നു എന്നു അങ്ങു പറഞ്ഞു പരത്തിയതാണു. ഞാന്‍ ആത്മീയ കാര്യത്തില്‍ അല്പം ശുഷ്ക്കാന്തിയുള്ളതു ചിലര്‍ക്കൊന്നും ദഹിക്കുന്നില്ല. അതാണു കാരണം.
അതാണോ കാരണം. അതു നമുക്കു പരിഹരിക്കാവുന്നതേയുള്ളല്ലോ. ഇനിയും അച്ചായന്‍ വരുമ്പോള്‍ ഇത്രയും ഉറക്കെ പ്രാര്‍ത്ഥിക്കണ്ടാ എന്നു പറയണം.നിങ്ങള്‍ക്കും ദൈവത്തിനും മാത്രം കേട്ടാല്‍ പോരെ. ദൈവത്തിനാണേല്‍ നാം പിറുപിറുക്കുന്നതു പോലും കേള്‍ക്കുവാന്‍ കഴിയും. അയല്‍പക്കക്കാരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അവരുടെ പ്രാര്‍ത്ഥന ആരു കേട്ടാലും ഇങ്ങനെ തെറ്റിദ്ധരിക്കും. അപ്പോള്‍ ഇങ്ങനെ ചെയ്താല്‍ പ്രശ്നം തീരും. എന്നാല്‍ അങ്ങനെയാകട്ടെ. ഇനിയും നാട്ടുകാരെ കൊണ്ടു ഇങ്ങനെ പറയിപ്പിക്കരുതു. ദൈവം അനുഗ്രഹിക്കട്ടെ. ഞങ്ങള്‍ ഇറങ്ങി നടന്നു.
ഇങ്ങനെയൊരു കൂടിക്കാഴ്ച ഉണ്ടാകുമെന്നൊന്നും അറിയാതെയാണല്ലോ ഇന്നു ഭവനസന്ദര്‍ശനം തുടങ്ങിയതു. അവരോടു ഇങ്ങനെ പറയുവാന്‍ ഉടനെ ആവശ്യമായ ബുദ്ധി നല്‍കിയ ദൈവത്തെ മനസ്സുകൊണ്ടു സ്തുതിച്ചു. കര്‍ത്താവു തന്റെ ശിഷ്യന്മാരോടു വാഗ്ദത്തം ചെയ്തതാണു മനസ്സിലേക്കു കടന്നുു വന്നതു. ' എന്നാല്‍ നിങ്ങളെ ഏല്പിക്കുമ്പോള്‍ എങ്ങിനെയോ എന്തോ പറയേണ്ടു എന്നു വിചാരപ്പെടേണ്ടാ; പറവാനുള്ളതു ആ നാഴികയില്‍ തന്നേ നിങ്ങള്‍ക്കു ലഭിക്കും. പറയുന്നതു നിങ്ങളല്ല, നിങ്ങളില്‍ പറയുന്ന നിങ്ങളുടെ പിതാവിന്റെ ആത്മാവത്രേ.'
കൂടെ വന്നവര്‍ പറഞ്ഞുഃ അത്രയും ആവശ്യമായിരുന്നു. അവര്‍ പറഞ്ഞതു മുഴുവന്‍ കള്ളമാണു. അവര്‍ മുറയ്ക്കു പെന്തിക്കോസ്തുകാരുടെ യോഗത്തില്‍ പോകാറുണ്ടു. നേരത്തെ ഇവിടുത്തെ സ്ത്രീ സമാജ സെക്രട്ടറി ആയിരുന്നു. ഇതിനു മുമ്പു ഇരുന്ന അച്ചനാണു അവരെ ആ സ്ഥാനത്തു നിന്നു മാറ്റിയതു. ഇനിയും അവര്‍ അല്പം ഒതുങ്ങും. അച്ചന്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കു പ്രസംഗിച്ചതും ചെയ്തതും എല്ലാം അധികം പേര്‍ക്കും ഇഷ്ടമായി. അതു അറിയാത്തവര്‍ ഇപ്പോള്‍ ആരുമില്ല. ഇതും ഇപ്പോള്‍ തന്നെ എല്ലാവരും അറിയും. ഞാന്‍ ഒന്നും പറഞ്ഞില്ല.
അടുത്ത മാസവും സ്ത്രീകളുടെ വെള്ളിയാഴ്ച കൂട്ടായ്മ കൂടി. പ്രാര്‍ത്ഥന അതേ രീതിയില്‍ തന്നെ തുടര്‍ന്നു. പിന്നത്തെ ശനിയാഴ്ച ഒരു സമാജത്തില്‍ സംബന്ധിച്ചു. വാചാലമായി പ്രാര്‍ത്ഥിക്കുന്നവരുടെ കൂട്ടത്തില്‍ പെട്ട രണ്ടു പേര്‍ ആ സമാജാംഗങ്ങളാണു. സമാജങ്ങളിലും വാചാപ്രാര്‍ത്ഥനയ്ക്കു അവസരം കൊടുക്കാതെ കൗമായും പരിശുദ്ധസഭ പ്രസിദ്ധീകരിച്ച പ്രാര്‍ത്ഥനാ പുസ്തകത്തിലെ പ്രാര്‍ത്ഥനകള്‍ ചൊല്ലിയുമാണു ഞാന്‍ നടത്തിയതു. അന്നു പ്രസംഗം കഴിഞ്ഞു ആ സമാജത്തില്‍ അല്ലാതെ മറ്റൊന്നില്‍ കൂടെ സംബന്ധിക്കണമെന്നതു കൊണ്ടു പ്രാര്‍ത്ഥിക്കാനായി ഒരുങ്ങിയപ്പോള്‍ ആ സ്ത്രീകളില്‍ ഒരുത്തി, ശാന്തമ്മ എന്നാണു പേരു, എഴുന്നേറ്റു ഒരുകാര്യം പറയാന്‍ അവസരം കൊടുക്കണമെന്നു ആവശ്യപ്പെട്ടു. എനിക്കു മറ്റെ സമാജത്തില്‍ പോകേണ്ടതിനാല്‍ പിന്നെ ഒരു ദിവസം അവസരം കൊടുക്കാമെന്നു ഞാന്‍ പറഞ്ഞു. അതു അത്ര കാര്യമാക്കാതെ അവരു പറഞ്ഞു തുടങ്ങി. അച്ചന്‍ കൂടെ കേള്‍ക്കണമെന്നതു കൊണ്ടാണു ഉടനെ പറയുന്നതു. നമ്മുടെ വിശ്വാസത്തെ കുറിച്ചും അതിന്റെ വേദപുസ്തക അടിസ്ഥാനത്തെ കുറിച്ചും ക്രിസ്തീയ ജീവതത്തില്‍ പ്രാര്‍ത്ഥനയുടെ ആവശ്യത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും എനിക്കു ചില കാര്യങ്ങള്‍ പറയാനുണ്ടു.
ഞാന്‍ പറഞ്ഞതു അത്ര കാര്യമാക്കാതെയും അവഗണിച്ചും അവര്‍ പറയാന്‍ തുടങ്ങിയതു എന്റെ മനസ്സില്‍ ദേഷ്യമുളവാക്കി. ഞാന്‍ ചാടി എഴുന്നേറ്റു അവരെ ശാസിച്ചു കൊണ്ടു അല്പം ഗൗരവത്തോടെ ഇരിക്കവിടെ എന്നു പറഞ്ഞു. അത്രയും പതീക്ഷിച്ചില്ല എന്നതു കൊണ്ടാകാം അവര്‍ പെട്ടെന്നു ഇരുന്നു . ശാന്തമ്മ മാത്രമല്ല, നിങ്ങള്‍ എല്ലാവരും അറിയേണ്ടതാണു എന്നതിനാല്‍ പറയുന്നു. ഇതു ഇനിയും ആരും ആവര്‍ത്തിക്കുവാന്‍ പാടില്ല. ഞാന്‍ അനുവദിക്കുകയുമില്ല. ഈ ഇടവക ജനത്തെ സത്യവിശ്വാസത്തില്‍ പരിപാലിക്കുവാനും അതു നിങ്ങളെ പഠിപ്പിക്കുവാനുമാണു ഭദ്രാസന മെത്രാപ്പോലീത്താ തിരുമേനി ഒരച്ചനെ ഇവിടെ വികാരിയായി നിയമിക്കുന്നതു. അല്ലാതെ വി.കുര്‍ബ്ബാന ചൊല്ലാനും കൂദാശകള്‍ അനുഷ്ഠിക്കുവാനും മാത്രമല്ല. അതിനാല്‍ സഭയുടെ പ്രതിപുരുഷന്‍ എന്ന നിലയില്‍ പുരോഹിതന്മാര്‍ പറയുന്നതു അനുസരിച്ചു നടന്നാല്‍ മതി. അതിനു അപ്പുറത്തേക്കു പോകുവാന്‍ ആരേയും അനുവദിക്കില്ല. അല്പ സമയം ആരും സംസാരിച്ചില്ല. പ്രാര്‍ത്ഥിച്ചു ആശീര്‍വ്വാദം നടത്തി പിരിഞ്ഞു.
ദൈവകൃപയാല്‍ അതു ഏതാണ്ടു ശാന്തമായപ്പോഴാണു അടുത്ത പ്രശ്നം തല പൊക്കിയതു. ഇവിടെ എല്ലാ വര്‍ഷവും ക്രിസ്തുമസ് ആഘോഷം നടത്താറുണ്ടെന്നും, അതു ആത്മീയ സംഘടനകളുടെ ചുമതല വഹിക്കുന്നവരും ട്രസ്റ്റിയും സെക്രട്ടറിയും വികാരിയുടെ അദ്ധ്യക്ഷതയില്‍ കൂടി ആലോചിച്ചാണു തീരുമാനം എടുക്കുന്നതെന്നും ഒക്ടോബര്‍ ആദ്യമാണു അതു കൂടുന്നതെന്നും സെക്രട്ടറി അറിയിച്ചതു അനുസരിച്ചു ആ യോഗം കൂടി. ആദ്യം തീയതി നിശ്ചയിക്കണം. സാധാരണ ഇവിടെ ഡിസംബര്‍ 23 നു വൈകിട്ടാണു നടത്തുന്നതെന്നു സെക്രട്ടറി പറഞ്ഞു. ഈ വര്‍ഷവും അതിനു മാറ്റം വരുത്തേണ്ടായെന്നു പലരും അഭിപ്രായപ്പെട്ടു.
ഈ വര്‍ഷം അതിനു ഒരു മാറ്റം വരുത്തിയേ പറ്റു എന്നു ഞാന്‍ പറഞ്ഞു. കാരണവും ഞാന്‍ പറഞ്ഞു. ഈ വര്‍ഷം 23 ശനിയാഴ്ചയാണു. പിറ്റെ ദിവസം വി.കുര്‍ബ്ബാനയുള്ള ദിവസമായതിനാല്‍ സന്ധ്യകഴിഞ്ഞു ഇങ്ങനെ ഒരു പരിപാടി നടത്തുന്നതു ശരിയല്ല. 24-ാം തീയതിയും നടത്തുവാന്‍ കഴിയുകയില്ല. കാരണം പിറ്റെ ദിവസം യെല്‍ദോ പെരുന്നാളിന്റെ ശുശ്രൂഷ രാത്രി രണ്ടര മണിക്കു ആരംഭിക്കുന്നതിനാല്‍ സന്ധ്യകഴിഞ്ഞു ഈ പരിപാടി നടത്തുവാന്‍ സാദ്ധ്യമല്ല. അല്ലെങ്കില്‍ ഈ ദിവസങ്ങളില്‍ പകല്‍ നടത്തണം. അതുകൊണ്ടു ഈ വര്‍ഷം 22-ാം തീയതി വെള്ളിയാഴ്ച നടത്തുന്നതായിരിക്കും ഉചിതം. വലിയ ചര്‍ച്ച കൂടാതെ എല്ലാവരും അതു അംഗീകരിച്ചു.
അടുത്തതു അന്നു അവതരിപ്പിക്കുന്ന പരിപാടികളെ കുറിച്ചായിരുന്നു ചര്‍ച്ച. സാധാരണ പോലെ അതും നടത്താമെന്നു പലരും അഭിപ്രായപ്പെട്ടു.
അവിടെയും ഞാന്‍ ചില നിര്‍ദ്ദേശങ്ങള്‍ വച്ചു. കഴിവതും എല്ലാ സംഘടനകളും അതില്‍ പങ്കെടുക്കണം. അതാകട്ടെ, ഒരു സംഘടന ഒന്നോ രണ്ടോ അതിദീര്‍ഘമല്ലാത്ത പരിപാടികളായിരിക്കണം അവതരിപ്പിക്കേണ്ടതു. ആ പരിപടികളാകട്ടെ ഇടവകജനത്തിന്റെ ആത്മീയ പരിപോഷണത്തിനു ഉപകരിക്കുന്നതായിരിക്കണം. ചിരിപ്പിക്കാന്‍ വേണ്ടിയുള്ളതു മാത്രമായിരിക്കരുതു. തമാശകളാകട്ടെ മറ്റുള്ളവരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതായിരിക്കരുതു. അതു അങ്ങനെ ആകുവാന്‍ ഒരുകാര്യം ചെയ്യേണ്ടതുണ്ടു. പരിപടികള്‍ പരിശോധിച്ചു അംഗീകരിക്കുവാന്‍ മൂന്നോ അഞ്ചോ പേര്‍ അടങ്ങുന്ന ഒരു കമ്മറ്റിയെ തെരഞ്ഞെടുത്തു നിയോഗിക്കണം. അവതരിപ്പിക്കുന്ന പരിപാടികള്‍ ഏതൊക്കെയാണെന്നു മുന്‍കൂട്ടി നിശ്ചയിച്ചു അവരെ അറിയിക്കുകയും അതില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ അതു ചെയ്യുവാനും പൊതുവില്‍ അവതരിപ്പിക്കുവാന്‍ പാടില്ലായെന്നു കമ്മറ്റിക്കു ബോദ്ധ്യമാകുന്നവ ഒഴിവാക്കുവാനുമുള്ള അധികാരം അവര്‍ക്കു നല്‍കുകയും ചെയ്യണം. സ്ക്രിപ്റ്റു മാത്രം കണ്ടു അനുവദിക്കാവുന്നതു അങ്ങനെയും, അവതരിപ്പിച്ചു കണ്ടു മാത്രം അംഗീകരിക്കേണ്ടതു അങ്ങനെയും ചെയ്യേണ്ടതാണു.
പലരും അതിനോടു വിയോജിച്ചു. പ്രധാനമായും യുവജനപ്രസ്ഥാനമാണു എതിര്‍ത്തതു. അവര്‍ പ്രധാനമായുംഅവതരിപ്പിക്കുന്നതു ക്രിസ്തുമസ് ഫാദറിനെയാണു. അവരുടെ ഫലിതങ്ങള്‍ പലരെയും വ്രണപ്പെടുത്തുന്നതുമായിരിക്കും. ചിലരോടുള്ള വാശി തീര്‍ക്കുവാനുള്ള ഒരു അവസരമായിട്ടാണു അവര്‍ അതു ഉപയോഗിച്ചിരുന്നതു. അങ്ങനെ അവരുടെ ഇരയായി തീര്‍ന്ന മുതിര്‍ന്ന പലരും അവിടെയുണ്ടായിരുന്നു. അവര്‍ എന്റെ അഭിപ്രായത്തെ പിന്താങ്ങി. നിവര്‍ത്തിയില്ലാതെ ആ യോഗം അതു അംഗീകരിക്കുകയും വികാരിയും ട്രസ്റ്റിയും സെക്രട്ടറിയും പ്രാര്‍ത്ഥനായോഗങ്ങളുടെയും സ്ത്രീസമാജാംഗങ്ങളുടെ സംയുക്ത സെക്രട്ടറിമാരും സണ്ടേസ്കൂള്‍ ഹെഡ്മാസ്റ്ററും യുവജനപ്രസ്ഥാന വൈസ് പ്രസിഡന്റു ഉള്‍പ്പെടുന്ന ഒരു കമ്മറ്റിയെ അതു ചുമതലപ്പെടുത്തുകയും ചെയ്തു. പരിപാടികള്‍ എന്തെല്ലാമാണെന്നു കമ്മറ്റിയെ അറിയിക്കുവാനുള്ള അവസാന തീയതിയും നിശ്ചയിച്ചു.
അടുത്ത യുവജനപ്രസ്ഥാനത്തിന്റെ യോഗത്തില്‍ ഈ തീരുമാനത്തിലുള്ള അവരുടെ ശക്തമായ എതിര്‍പ്പു പ്രകടമായി. ഭൂരിപക്ഷം അംഗങ്ങളും ഇതിനെ എതിര്‍ത്തു. യുവജനപ്രസ്ഥാനത്തിന്റെ പ്രധാന പരിപാടി ക്രിസ്തുമസ് ഫാദറാണു. അച്ചന്‍ പറഞ്ഞതു ഞങ്ങളുടെ ഈ പരിപാടിയെ ഉദ്ദേശിച്ചാണെന്നു ഞങ്ങള്‍ക്കു മനസ്സിലായി. ഇതുവരെ എല്ലാ കാര്യത്തിലും ഞങ്ങള്‍ അച്ചനോടൊപ്പം ഉണ്ടായിരുന്നതാണല്ലോ. ഇപ്പോള്‍ ഞങ്ങളുടെ ഈ പരിപടിയെ എതിര്‍ക്കുവാന്‍ ഞങ്ങള്‍ അച്ചനോടു എന്താണു ചെയ്തതു. അച്ചന്‍ ഇതു നിര്‍ബ്ബന്ധമാക്കുകയാണെങ്കില്‍ ഞങ്ങള്‍ ഈ പരിപാടികള്‍ ബഹിഷ്കരിക്കേണ്ടതായി വരും. സെക്രട്ടറി വാശിയോടെ പറഞ്ഞു. എല്ലാവരും അതിനെ അനുകൂലിച്ചു.
ഞാന്‍ വളരെ ശാന്തമായി അവരോടു പറഞ്ഞുഃ നിങ്ങള്‍ എല്ലാ കാര്യത്തിലും എന്നോടൊപ്പം ഉണ്ടായിരുന്നു എന്നതു വിസ്മരിച്ചു കൊണ്ടോ, ഇപ്പോള്‍ നിങ്ങള്‍ എനിക്കു ഇഷ്ടമില്ലാത്തതു എന്തെങ്കിലും ചെയ്തതുകൊണ്ടോ അല്ല ഈ തീരുമാനം എടുത്തതു. അതു നിങ്ങളുടെ തെറ്റിദ്ധാരണയാണു. യഥാര്‍ത്ഥത്തില്‍ ഈ തീരുമാനം നിങ്ങളുടെ പ്രവര്‍ത്തനം കുറേക്കൂടെ ഭംഗിയായി നടക്കുവാന്‍ ഉപകരിക്കും; ഉപകരിക്കണം എന്ന സദുദ്ദേശം മാത്രമാണു അതിന്റെ പിന്നിലുള്ളതു. നിങ്ങളുടെ പരിപാടികളെ ഞാന്‍ എതിര്‍ക്കുവാന്‍ അതു ഞാന്‍ കണ്ടിട്ടില്ലല്ലോ. ഇതിനു മുമ്പു സേവനം അനുഷ്ഠിച്ച ഇടവകയിലെ അനുഭവത്തിലാണു അതു പറഞ്ഞതു. അവിടെയെല്ലാം യുവജനപ്രസ്ഥാനം അവതരിപ്പിക്കുന്ന ക്രിസ്തുമസ്ഫാദര്‍ ഒരു പ്രശ്നമായിരുന്നു. ക്രിസ്തുമസ്ഫാദര്‍ വന്നു അവതരിപ്പിക്കുന്ന തമാശകളെല്ലാം ട്രസ്റ്റിയേയും സെക്രട്ടറിയേയും ഭരണസമതി അംഗങ്ങളെയും ആദ്ധ്യാത്മിക സംഘടനാ പ്രവര്‍ത്തകരെയും വിമര്‍ശിക്കുന്ന വിധത്തിലും അധിക്ഷേപിക്കുന്ന വിധത്തിലും ഉള്ളതായിരിക്കും. അതുകൊണ്ടു ആ ഇടവകയിലെ മുതിര്‍ന്ന തലമുറ എപ്പോഴും യുവജനപ്രസ്ഥാനത്തിനു എതിരായിരിക്കും. പൊതുയോഗത്തില്‍ എന്തെങ്കിലും നല്ല കാര്യം ചെയ്യുന്നതിനു അവര്‍ അപേക്ഷിച്ചാല്‍ പലപ്പോഴും മുതിര്‍ന്നവര്‍ ഭൂരിപക്ഷമുള്ള പൊതുയോഗം അനുവദിക്കാറില്ല. എന്തിനു യുവജനപ്രസ്ഥാനത്തിന്റെ പ്രധാന വരുമാനമായ ക്രിസ്തുമസ് പിരിവില്‍ പോലും കാര്യമായി സഹകരിക്കാറില്ല. ഒരു ഇടവകയിലാണെങ്കില്‍ പൊതുയോഗം കൂടി യുവജനപ്രസ്ഥാനം നടത്തുന്ന ക്രിസ്തുമസ് പിരിവു ഇടവകജനത്തിന്റെ പണമായതിനാല്‍ കിട്ടുന്ന പണത്തിന്റെ രസീതും വരവുചെലവു കണ്ക്കും ബാലന്‍സും ട്രസ്റ്റില്‍ ഏല്പിക്കണമെന്നും യുവജനപ്രസ്ഥാനത്തിനു ആവശ്യമായ പണം ട്രസ്റ്റില്‍ അപേക്ഷിച്ചു വാങ്ങി ചെലവാക്കണമെന്നും, യുവജനപ്രസ്ഥാനത്തിന്റെ വരവു ചെലവു കണക്കു ആണ്ടു തോറും ഓഡിറ്റു ചെയ്തു പള്ളി കമ്മറ്റിയിലും പൊതുയോഗത്തിലും സമര്‍പ്പിക്കേണ്ടതാണെന്നും തീരുമാനിച്ചു. ഇതു നിങ്ങളെയും ബാധിച്ചിട്ടുണ്ടോ എന്നു എനിക്കറിയില്ല. കാലാന്തരത്തില്‍ ബാധിക്കില്ല എന്നു പറയുവാനും കഴിയുകയില്ല.
മറ്റൊരു കാര്യം. ആദ്ധ്യാത്മിക സംഘടനകള്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ ക്രൈസ്തവമൂല്യമുള്ളതും ക്രൈസ്തവ ദൂതു നല്‍കുന്നതും ആയിരിക്കണം. സാമൂഹ്യ സംഘടനകളും ക്ളബ്ബുകളും മറ്റും നടത്തുന്ന പരിപാടികള്‍ പോലെ ആകരുതു. ഇടവകജനങ്ങളുടെ ആത്മീയ പരിപോഷണമാണല്ലോ സംഘടനകളുടെ ലക്ഷ്യം. അതിനാല്‍ ഇതിനെ എതിര്‍ക്കാതിരിക്കുന്നതാണു പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കു നല്ലതു. നിങ്ങളുടെ എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും ഞാന്‍ ഒപ്പമുണ്ടാകും എന്നു ഉറപ്പു തരുന്നു. പിന്നെ ആരേയും അവഹേളിക്കുന്ന ഒന്നും നിങ്ങളുടെ ഈ പരിപാടിയില്‍ ഇല്ലെങ്കില്‍ പിന്നെ ഇതിനെ എതിര്‍ക്കുന്നതു എന്തിനാണു ?
ഞാന്‍ പറഞ്ഞതെല്ലാം ശരിയാണെന്നു തോന്നിയതു കൊണ്ടായിരിക്കാം ആരും പ്രതികരിച്ചില്ല.
എല്ലാ ആത്മീയ സംഘടനകളും ആത്മാര്‍ത്ഥമായി സഹകരിച്ചതിനാല്‍ ആ പരിപാടി എല്ലാവര്‍ക്കും സന്തോഷം പകരുന്നതായി തീര്‍ന്നു. പ്രത്യേകിച്ചു ക്രിസ്തുമസ് ഫാദറിന്റെ പ്രകടനത്തെ എല്ലാവരും അഭിനന്ദിച്ചു. എല്ലാം ആഗ്രഹിച്ചതില്‍ അപ്പുറമായി അനുഗ്രഹകരമാക്കിയ ദൈവത്തെ ഞാന്‍ സ്തുതിച്ചു.
അടുത്ത വര്‍ഷത്തെ പെരുന്നാള്‍ അടുത്തു. അതിനെ കുറിച്ചു ആലോചിച്ചു തീരുമാനിക്കുവാനായി പൊതുയോഗം കൂടി. കഴിഞ്ഞ വര്‍ഷത്തെ പെരുന്നാളിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ നിന്നു മാഞ്ഞുപോയിട്ടില്ല. പരിശുദ്ധ ഗീവറുഗീസുസഹദായുടെ നാമത്തില്‍ സ്ഥാപിതമായ ഈ ദേവാലയത്തിലെ പെരുന്നാള്‍ വലിയ ആഘോഷം തന്നെയാണു. പക്ഷെ പല പെരുന്നാള്‍ ചടങ്ങുകളോടും എന്റെ മനസ്സു പൊരുത്തപ്പെട്ടില്ല. മൂന്നു ദിവസത്തെ കണ്‍വന്‍ഷന്‍. മൂന്നു ദിവസം റാസ. ഒരാഴ്ച മുമ്പു പെരുന്നാള്‍ കൊടിയേറ്റു നടത്തും. ഞായറാഴ്ച വി.കുര്‍ബ്ബാന കഴിഞ്ഞു പള്ളിയില്‍ നിന്നു വികാരി നല്‍കുന്ന കൊടിയുമായി ട്രസ്റ്റിയും കമ്മറ്റിക്കാരും ജനവും ആഘോഷമായി കൊടിമരച്ചുവട്ടിലെത്തുന്നു. അതിനു കൊഴുപ്പു കൂട്ടിക്കൊണ്ടു കൊണ്ടു ചെണ്ടമേളവും ബാന്റുമേളവും ഉണ്ടാകും. പ്രാര്‍ത്ഥന കഴിഞ്ഞു കൊടി ഉയര്‍ത്തി കഴിയുമ്പോള്‍ കരിമരുന്നു പ്രയോഗം. അതു കഴിഞ്ഞാണു ധൂപപ്രാര്‍ത്ഥനയും ആശീര്‍വ്വാദവും. ചെണ്ടമേളവും ബാന്റു മേളവും കുറെ നേരം കൂടെ തുടരും. പ്രഭാത ഭക്ഷണം കഴിഞ്ഞാല്‍ ഉടന്‍ അലങ്കരിച്ച വാഹനങ്ങളുടെ അകമ്പടിയോടെ, ഇടവകയുടെ വിവിധഭാഗങ്ങളില്‍ പണിതുയര്‍ത്തിയിരിക്കുന്ന അഞ്ചു കുരിശും തൊട്ടിയിലും കൊടി ഉയര്‍ത്തുന്നു. കുരിശും തൊട്ടിയോടു ചേര്‍ന്നു കൊടി ഉയര്‍ത്തുവാനായി ലക്ഷം രൂപാ ചെലവുള്ള കൊടിമരങ്ങളുമുണ്ടു. ഈ ചടങ്ങുകള്‍ക്കും ചെണ്ടയും ബാന്റും അകമ്പടി സേവിക്കും. എല്ലാ കുരിശും തൊട്ടിയിലും കൊടിയേറ്റുമ്പോള്‍ കരിമരുന്നു പ്രയോഗം ഉണ്ടാകും.
പെരുന്നാളിനു നാലു ദിവസം മുമ്പു കണ്‍വന്‍ഷന്‍ ആരംഭിക്കുന്നു. രണ്ടും,മൂന്നും ദിവസങ്ങളില്‍ കണ്‍വന്‍ഷന്‍ പെരുന്നാള്‍ റാസ പള്ളിയില്‍ എത്തിച്ചേര്‍ന്നു കഴിഞ്ഞാണു. അതുകൊണ്ടു തന്നെ ആദിവസങ്ങളില്‍ പ്രസംഗം കേള്‍ക്കുവാന്‍ ആളുകള്‍ കുറവായിരിക്കും. അല്ലെങ്കില്‍ തന്നെ ഇതൊക്കെ ആണ്ടു തോറും നടത്തുന്ന വെറുമൊരു ചടങ്ങു മാത്രമല്ലേ. പെരുന്നാളിന്റെ സന്ധ്യയിലാണു പ്രധാന റാസ. മറ്റു രണ്ടു റാസകളും ഉച്ചകഴിഞ്ഞു രണ്ടു മണിക്കു ആരംഭിച്ചു സന്ധ്യയോടു കൂടെ പള്ളിയില്‍ എത്തും. അതു രണ്ടും രണ്ടു കുരിശും തൊട്ടിയില്‍ നിന്നാണു ആരംഭിക്കുന്നതു. വരുന്നവഴി ഒരു കുരിശും തൊട്ടിയില്‍ ധൂപപ്രാര്‍ത്ഥന നടത്തുകയും ചെയ്യും. പെരുന്നാള്‍ സന്ധ്യയിലെ റാസ പള്ളിയില്‍ സന്ധ്യാനമസ്കാരം നടത്തിയാട്ടാണു ആരംഭിക്കുന്നതു. ഏതാണ്ടു മൂന്നു കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന കുരിശും തൊട്ടിവരെ പോകും. പോകുന്ന വഴിയില്‍ സമീപ ഇടവകയുടെ ഒരു കുരിശും തൊട്ടിയും ഈ ഇടവകയുടെ ഒരു കുരിശും തൊട്ടിയും ഉണ്ടു അവിടെ രണ്ടിടത്തും ധൂപപ്രാര്‍ത്ഥന നടത്തും. പ്രധാന റോഡില്‍ സ്ഥിതി ചെയ്യുന്ന കുരിശും തൊട്ടിയില്‍ ധൂപപ്രാര്‍ത്ഥന നടത്തിയിട്ടു മറ്റൊരു വഴിയെ പള്ളിയില്‍ എത്തുമ്പോള്‍ ഏകദേശം പതിനൊന്നു പന്ത്രണ്ടു മണിയാകും. ഈ റാസയുടെ മറ്റൊരു പ്രത്യേകത പള്ളിയില്‍ നിന്നു ആരംഭിച്ചാല്‍ പോകുന്ന വഴിക്കു ഒരു കിലോമീറ്റര്‍ ഉള്ളില്‍ മാത്രമെ ആ ഇടവകജനങ്ങളുടെ ഭവനങ്ങള്‍ ഉള്ളു. തിരികെ വരുമ്പോഴും അതുതന്നെയാണു അവസ്ഥ. മാത്രമല്ല, തിരികെ പള്ളിയിലേക്കു വരുമ്പോള്‍ ഏതാണ്ടു രണ്ടു ഫര്‍ലോങ്ങു അടുക്കുമ്പോള്‍ ഇടവകയിലെ ചെറുപ്പക്കാര്‍ എല്ലവരും കൂടി ബാന്റു സെറ്റിന്റെ മുമ്പില്‍ കൂട്ടം കൂടി പോയും പോയും വിളിയും നൃത്തവുമാണു. റാസ മുന്നോട്ടു പോകാന്‍ അവര്‍ അനുവദിക്കുകയില്ല. ഈ രണ്ടു ഫര്‍ലോങ്ങു ദൂരം പിന്നിടുവാന്‍ മുക്കാല്‍ മണിക്കൂര്‍ സമയം എടുക്കും. ഇതു കൂടാതെ ഒരു റാസ കൂടെയുണ്ടു. അതു പള്ളിയില്‍നിന്നു അല്പം ചെല്ലമ്പോള്‍ ഒരു ചെറിയ ടൗണ്‍ പോലെയാണു അവിടെ കുറെ കടകളുണ്ടു. അവരുടെ താത്പര്യപ്രകാരം നടത്തുന്ന റാസയാണു. ബാന്റും ചെണ്ട മേളവും പള്ളി വകയായിരിക്കും. റാസ അവരുടെ ഭാഗത്തു എത്തുമ്പോള്‍ ഒരു കരിമരുന്നുപ്രയോഗമുണ്ടു. അതു അവസാനിക്കണമെങ്കില്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ സമയം വേണ്ടിവരും. അത്രയും സമയം ആളുകള്‍ റോഡില്‍ നില്‍ക്കും. ആ സമയത്തു അതുവഴി വാഹനമൊന്നും പോകുവാന്‍ അവര്‍ അനുവദിക്കില്ല. മാതമല്ല ആളുകള്‍ ഒരു നിയന്ത്രണവും ഇല്ലാതെ കൂട്ടംകൂടിയാണു റാസയില്‍ സംബന്ധിക്കുന്നതു. ഏതാണ്ടു ഒന്നര ഫര്‍ലോങ്ങു ദൂരം പിന്നിടാന്‍ ഉദ്ദേശം രണ്ടു മണിക്കുര്‍ വേണ്ടി വരും. ഇതാണു അവിടുത്തെ പെരുന്നാള്‍ ചടങ്ങുകള്‍.
പൊതുയോഗം കൂടി. വിവിധ കമ്മറ്റികളും അതിനു കണ്‍വീനര്‍മാരെയും ഒരു സംയുക്ത കമ്മറ്റി കണ്‍വീണറെയും തെരഞ്ഞെടുത്തു. പെരുന്നാള്‍ ചടങ്ങുകളെ കുറിച്ചു ആലോചിച്ചപ്പോള്‍ ഒരു അപ്പച്ചന്‍ എഴുന്നേറ്റു പറഞ്ഞുഃ അതു എന്തു ചര്‍ച്ച ചെയ്യാനാണു. എല്ലാ വര്‍ഷത്തേയും പോലയുള്ള ചടങ്ങുകളോടെ പൂര്‍വ്വാധികം ഭംഗിയോടെ ആഘോഷിക്കണം.
ഞാന്‍ എഴുന്നേറ്റു പറഞ്ഞുഃ എന്നാല്‍ എനിക്കു ഒന്നുരണ്ടു കാര്യങ്ങള്‍ പറയുവാനുണ്ടു. ഒന്നു കണ്‍വന്‍ഷനെ കുറിച്ചാണു. അങ്ങനെ,ഒരു ചടങ്ങുവേണോ.ഉത്ഘാടന ദിവസം പത്തുപേരു വരുന്നതല്ലാതെ മറ്റു രണ്ടു ദിവസങ്ങളിലും പ്രസംഗം കേള്‍ക്കുവാന്‍ ആളുകളില്ല. വെറുതെ പ്രസംഗിക്കുവാന്‍ വരുന്നവരെ മിനക്കെടുത്തണോ?
ഉടനെ ഒരാള്‍ എഴുന്നേറ്റു വാശിയോടെ പറഞ്ഞുഃ ഞങ്ങള്‍ വര്‍ഷങ്ങളായി പിന്തുടരുന്ന ചടങ്ങാണിതു. അതു മാറ്റുവാന്‍ പാടില്ല. പ്രസംഗകരുടെ മിനക്കേടു. അതു വെറുതെയല്ലല്ലോ. അവരുടെ മിനക്കേടു കൂലിയും അതില്‍ കൂടുതലും കൊടുക്കുന്നില്ലിയോ. പിന്നെ ആളുകളുടെ കാര്യം റാസ കഴിഞ്ഞു ക്ഷീണിച്ചു വരുന്നവര്‍ വീട്ടില്‍ പോകുന്നു. അവിടിരുന്നു അവര്‍ പ്രസംഗം കേള്‍ക്കുന്നുണ്ടു. അതിനാണു ഞങ്ങള്‍ ഇടവകയുടെ വിവിധ ഭാഗങ്ങളില്‍ നല്ല ശബ്ദമുള്ള കോളാമ്പികള്‍ ഉയരങ്ങളില്‍ സ്ഥാപിക്കുന്നതു.
ഞാന്‍ ശാന്തമായി പറഞ്ഞുഃ നിങ്ങള്‍ക്കു പെരുന്നാളിനോടു ചേര്‍ന്നു കണ്‍വന്‍ഷന്‍ നടത്തുന്നതിന്റെ ഉദ്ദേശം മനസ്സിലാകാത്തതു കൊണ്ടാണു ഇങ്ങനെ പറയുന്നതു. ഇടവക ജനങ്ങളെ ഈ പരിശുദ്ധന്റെ പെരുന്നാളില്‍ വിശുദ്ധിയോടെ സംബന്ധിക്കുവാന്‍ ഒരുക്കുകയാണു ഈ വചനശുശ്രൂഷയുടെ ഉദ്ദേശം. ദൈവവചനം ശ്രദ്ധയോടെയും ഭക്തിയോടെയും കേട്ടു മാനസ്സാന്തരപ്പെട്ടു സത്യ അനുതാപത്തോടെ വി.കുമ്പസാരം നടത്തി വി.കുര്‍ബ്ബാന അനുഭവിച്ചു അനുഗ്രഹം പ്രാപിക്കുകയാണു ഇതിന്റെ ലക്ഷ്യം.
ഒരാള്‍ എഴുന്നേറ്റു പറഞ്ഞുഃ അച്ചന്‍ പറയുന്നതു പോലെ മാനസ്സാന്തരപ്പെടാനും അനുതപിക്കുവാനും തക്കവണ്ണം ഞങ്ങള്‍ അങ്ങനെ വലിയ പാപം ഒന്നും ചെയ്യുന്നില്ല. അച്ചന്‍ വെറുതെ ഞങ്ങളെ മഹാപാപികളായി മദ്ര കുത്താതിരുന്നാല്‍ മതി.
അതുകേട്ടു എല്ലാവരും പൊട്ടിച്ചിരിച്ചു.
ഇവരോടു തര്‍ക്കിച്ചിട്ടു കാര്യമില്ലെന്നു തോന്നി. ഞാന്‍ പറഞ്ഞു. നിങ്ങള്‍ മഹാപാപികളാണെന്നു ഞാന്‍ പറഞ്ഞില്ലല്ലോ. കണ്‍വന്‍ഷന്റെ ഉദ്ദേശം എന്താണെന്നു ഞാന്‍ പറഞ്ഞെന്നു മാത്രം. എന്നാല്‍ മറ്റൊരു കാര്യം പറയാം. പെരുന്നാള്‍ സന്ധ്യയിലെ റാസയെ കുറിച്ചാണു. റാസയുടെ ഉദ്ദേശം നമ്മുടെ ഇടവകജനങ്ങളുടെ ഭവനങ്ങളെ വാഴ്ത്തി അനുഗ്രഹിക്കുകയാണു. അതിനുവേണ്ടിയാണു റാസ കടന്നു പോകുന്ന ഭാഗത്തുള്ള ഭവനങ്ങള്‍ റാസയെ സ്വീകരിക്കുന്നതിനു ഭവനങ്ങളുടെ മുമ്പില്‍ വച്ചുവിരിക്കുന്നതു. ഭക്തിയോടെ സ്വീകരിക്കുന്നവര്‍ക്കു അതിന്റെ അനുഗ്രഹം ലഭിക്കും. എന്നാല്‍ ഈ റാസ കടന്നു പോകുന്ന വഴികളില്‍ മൂന്നുനാലു കിലോമീറ്റര്‍ ഭാഗങ്ങളില്‍ നമ്മുടെ ഒരു വീടും ഇല്ല. അവിടെ ആരും വച്ചു വിരിക്കാറുമില്ല. പിന്നെ എന്തിനു ഇത്രയും ദൂരം റാസ നടത്തണം. കുരിശും തൊട്ടിയില്‍ ധൂപപ്രാര്‍ത്ഥന നടത്തുവാനാണെങ്കില്‍, പെരുന്നാളിനു എല്ലാ കുരിശും തൊട്ടിയിലും റാസയായി പോയി ധൂപപ്രാര്‍ത്ഥന നടത്തണമെന്നില്ല. ഏതു പരിശുദ്ധന്റെ നാമത്തിലാണോ ആ കുരിശും തൊട്ടി സ്ഥാപിച്ചിരിക്കുന്നതു എങ്കില്‍ ആ പരിശുദ്ധന്റെ പെരുന്നാള്‍ ദിവസം അവിടെവന്നു ധൂപപ്രാര്‍ത്ഥന നടത്തിയാല്‍ മതി. അതല്ല,പെരുന്നാളിനു തന്നെ അതു ചെയ്യണമെങ്കില്‍ , നിങ്ങള്‍ ചെയ്യുന്ന മറ്റൊരു നല്ല കാര്യമുണ്ടു, അതു ഇതിനു കൂടെ ഉപയോഗപ്പെടുത്താം അതു മറ്റൊന്നുമല്ല. പെരുന്നാളിന്റെ വി.കുര്‍ബ്ബാന കഴിഞ്ഞു റാസ എത്തിച്ചേരാത്ത ഭവനങ്ങള്‍ക്കു വേണ്ടി നടത്തുന്ന വാഹനറാസയാണു. അതു ഇങ്ങനെയുള്ള കൂരിശും തൊട്ടിയില്‍ ധൂപപ്രാര്‍ത്ഥന നടത്തുവാനായി ഉപയോഗിക്കാവുന്നതാണു. നിങ്ങളുടെ മനസ്സില്‍ ഉയരുന്ന ഒരു ചോദ്യം ഞാന്‍ കാണുന്നുണ്ടു. ആ കുരിശും തൊട്ടിയും അതു നില്‍ക്കുന്ന സ്ഥലവും അതിനോടു ചേര്‍ന്നു താമസിക്കുന്ന നമ്മുടെ ഇടവകാംഗം നേര്‍ച്ചയായി തന്നതാണു. അവിടെ പോകാതിരിക്കുന്നതു ശരിയല്ല എന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടായിരിക്കും. ശരായാണു. അതിനു ഈ പെരുന്നാളിനു തന്നെ പോകണമെന്നില്ല. പരിശുദ്ധനായ പരുമല തിരുമേനിയോടുള്ള ഭക്തിയാണല്ലോ ആ നാമത്തില്‍ ഒരു കുരിശും തൊട്ടിപണിതു നമ്മുടെ ദേവാലയത്തിനു തരുവാന്‍ കാരണം. പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാളും നാം ആചരിക്കുന്നുണ്ടല്ലോ. അതിനോടനുബന്ധിച്ചു ഇവിടേക്കു ഒരു റാസ നടത്താമല്ലോ. ആ പരിശുദ്ധന്റെ പെരുന്നളില്‍ നാം ആ കബറിടത്തിലേക്കു പദയാത്ര നടത്താറുണ്ടല്ലോ. അതു ഇവിടെനിന്നു ആരംഭിക്കാം . അല്ലെങ്കില്‍ പോകും വഴി ഇവിടെയും സന്ദര്‍ശിക്കാം.അതായിരിക്കും ഉചിതവും അനുഗ്രഹ പ്രദവും.
ഒരു അപ്പച്ചന്‍ എഴുന്നേറ്റു പറഞ്ഞുഃ ഈ കുരിശും തൊട്ടി പണിതു നല്‍കിയിട്ടു പന്ത്രണ്ടു വര്‍ഷമായി. അന്നു മുതല്‍ ഇതു ഇങ്ങനെയാണു നടന്നു വരുന്നതു. ആ പാരമ്പര്യം ഇനിയും മാറ്റുവാന്‍ പറ്റുകയില്ല. പലരും അതിനെ പിന്താങ്ങി .
ഞാന്‍ വീണ്ടും പറഞ്ഞുഃ നാം പാരമ്പര്യങ്ങളെ അംഗീകരിക്കുന്നവരും വിശ്വസിക്കുന്നവരുമാണു. അങ്ങനെ ആയിരിക്കുകയും വേണം. അതു വി.സഭയുടെ പാരമ്പര്യങ്ങളാണു.അല്ലാതെ നമ്മുടെ താത്പര്യത്തിനു അനുസരിച്ചു നാം സൃഷ്ടിക്കുന്ന പാരമ്പര്യങ്ങളല്ല. സഭയുടെ പാരമ്പര്യങ്ങളെ നമ്മുടെ സൗകര്യാര്‍ത്ഥം മാറ്റുവാനോ അഴിച്ചു പണിയുവാനോ നമുക്കു അവകാശവും അധികാരവും ഇല്ല. എന്നാല്‍ നാം സൃഷ്ടിച്ച പാരമ്പര്യങ്ങള്‍ വി.സഭയുടെ പാരമ്പര്യത്തിനു വിരുദ്ധമോ, നമുക്കു അസൗകര്യമോ ആണെങ്കില്‍ അതു മാറ്റേണ്ടതാണു. ഇതിനെ നിങ്ങള്‍ പാരമ്പര്യമെന്നു വിളിക്കുന്നുവെങ്കിലും വളരെ അസൗകര്യം ഉളവാക്കുന്നതാകയാല്‍ നമ്മുടെ ഇടവകാംഗങ്ങള്‍ ഇല്ലാത്തതും ആരും വെച്ചുവിരിക്കാത്തതുമായ വഴികള്‍ ഒഴിവാക്കിയേ മതിയാകൂ. അടുത്ത പ്രഭാതത്തില്‍ വി.കുര്‍ബ്ബാന ഉള്ളതിനാല്‍ പാതിരാത്രി വരെ ഇതു നീണ്ടു പോകുന്നതു ഒഴിവാക്കേണ്ടതാണു. അതിനു ഇതല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല. വിശദീകരണം തൃപ്തികരമെന്നു തോന്നിയതിനാലാകാം ആരും എതിരു പറഞ്ഞില്ല. അതു അതുപോലെ അംഗീകരിക്കുകയും ചെയ്തു.
ഒരുകാര്യം കൂടെ പറയട്ടെ. നിങ്ങള്‍ ശ്രദ്ധയോടെ ദൈവസാന്നദ്ധ്യബോധത്തോടേ കേള്‍ക്കുകയും ചിന്തിക്കുകയും ചെയ്യണം. പെരുന്നാള്‍ ദിവസം സന്ധ്യയില്‍ നടത്തുന്ന റാസയെ കുറിച്ചാണു പറയാനുള്ളതു. അതിനെ റാസയെന്നു എങ്ങനെ വിളിക്കും. വെറും പ്രകടനമല്ലേ അതു. ഏതാണ്ടു ഒരു ഫര്‍ലോങ്ങു പോലും ദൂരമില്ലെങ്കിലും ഒന്നര രണ്ടു മണിക്കൂര്‍ സമയം വേണം റാസ പള്ളിയില്‍ എത്തുവാന്‍. അതിനാല്‍ ഈ വര്‍ഷം മുതല്‍ റാസ കത്തിച്ച മെഴുകു തിരികളുമായി വരിവരിയായി വിശ്വാസികള്‍ സംബന്ധിച്ചേ മതിയാകൂ. വഴിയില്‍ വെറുതെനിന്നു സമയം കളയാതെ പള്ളിയില്‍ റാസ എത്തുകയും വേണം.
ഒരാള്‍ എഴുന്നേറ്റു. അദ്ദേഹം അവിടെ കടനടത്തുന്ന ഈ ഇടവകാംഗം ആണു. അദ്ദേഹം പറഞ്ഞുഃ അച്ചന്‍ പറഞ്ഞതു ശരിയാണു. പക്ഷെ അതു വ്യാപാരിവ്യവസായി സംഘടനയുടെ താത്പര്യപ്രകാരം നടത്തുന്നതാണല്ലോ. അപ്പോള്‍ അവരുടെ താത്പര്യം കൂടെ കണക്കില്‍ എടുക്കേണ്ടേ.
ഇങ്ങനെ ഒരു റാസ നടത്തുന്നതിനു താത്പര്യം കാണിച്ചതിനു വ്യാപരീവ്യവസായി സംഘടനെയെ ഞാന്‍ അഭിനന്ദിക്കുന്നു. ഇടവകയുടെ നന്ദി അറിയിക്കുന്നു. അവര്‍ക്കു ഈ ഇടവകയുടെ കാവല്‍പിതാവായ പരിശുദ്ധ ഗീവറുഗീസു സഹാദായിലുള്ള വിശ്വാസം അനുകരണീയമാണു. ജാതിമതഭേദമെന്യേ അവര്‍ ഇതില്‍ പങ്കാളികളാകുന്നു എന്നതു സന്തോഷപ്രദമാണു. സഹദായുടെ മദ്ധ്യസ്ഥത അവര്‍ക്കു കാവലും കോട്ടയുമാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. എന്നാല്‍ റാസ പള്ളിയുടേതാണു. അതു എങ്ങനെ നടത്തണമെന്നു തീരുമാനിക്കുന്നതു ഇടവകയാണു.അതുകൊണ്ടു മറ്റു റാസകള്‍ പോലെ ഇതും നടത്തിയേ മതിയാകൂ. അതാണു അനുഗ്രഹപ്രദം.
അദ്ദേഹം വീണ്ടും എഴുന്നേറ്റു പറഞ്ഞുഃ ഇതിനു അവരുടെ സമ്മതം കൂടെ വേണ്ടേ. പിന്നെ റാസ വരിവരിയായി പോകുന്നതു നല്ലതു തന്നെ. ട്രാഭിക്കു തടസ്സം ഒഴിവാക്കാം. പക്ഷെ, നാട്ടുകാര്‍ എല്ലാം കൂടെ പങ്കെടുക്കുന്നതിനാല്‍ നിയന്ത്രിക്കുക സാദ്ധ്യമാണെന്നു തോന്നുന്നില്ല.
ഞാന്‍ അവരെ കണ്ടു സംസാരിച്ചു സമ്മതിപ്പിച്ചു കൊള്ളാം. അങ്ങയെ പോലെ പറഞ്ഞാല്‍ മനസ്സിലാകുന്നവരാണല്ലോ അവരും. പിന്നെ റാസ നിയന്ത്രിക്കുന്നതു. ഇടവകജനങ്ങള്‍ കത്തിച്ച മെഴുകുതിരിയുമേന്തി വരിവരിയായി സംബന്ധിച്ചാല്‍ അതു അലങ്കോലപ്പെടുത്തുവാന്‍ ആരും വരികയില്ല. വെളിയില്‍ നിന്നു ആരെങ്കിലും റാസയില്‍ സംബന്ധിക്കുവാന്‍ താത്പര്യപ്പെട്ടു വരികയാണെങ്കില്‍ അവര്‍ക്കും മെഴുകുതരി നല്‍കി റാസയില്‍ പങ്കെടുപ്പിക്കാം.
നേരത്തെ അഭിപ്രായം പറഞ്ഞ ആള്‍ എഴുന്നേറ്റു അച്ചന്‍ പറയുന്നതു പോലെ നടക്കുകയാണെങ്കില്‍ ഈ റാസയ്ക്കു ഉപയോഗിക്കുവാനുള്ള മെഴുകുതിരി ഞാന്‍ നേര്‍ച്ചയായി തരാം. നിങ്ങളുടെയെല്ലാം പ്രാര്‍ത്ഥനയും സഹകരണവുമുണ്ടെങ്കില്‍ എല്ലാം ദൈവം ഭംഗിയായി നടത്തി തരും. എല്ലവര്‍ക്കും സന്തോഷമായി.
പിറ്റെദിവസം തന്നെ വ്യാപാരീവ്യവസായി സംഘടനയുടെ ചുമതലക്കാരെ കണ്ടു ഞാന്‍ സംസാരിച്ചു. അവര്‍ ചെയ്യുന്ന ഈ നല്ല പ്രവൃത്തിയെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും പരിശുദ്ധ ഗീവറുഗീസു സഹദായുടെ മദ്ധ്യസ്ഥത അനുഗഹകരമാകട്ടെ എന്നു ആശംസിക്കുകയും ചെയ്തിട്ടു റാസയുടെ ക്രമീകരണത്തെ കുറിച്ചു പറഞ്ഞു. റാസ കത്തിച്ച മെഴുകുതിരിയുമേന്തി വരിവരിയായി പോകുന്നതിനോടു അവരും യോജിച്ചു. എന്നാല്‍ റാസ പെട്ടെന്നു മുന്നോട്ടു പോയാല്‍ ഏതാണ്ടു മുക്കാല്‍ ലക്ഷം രൂപയോളം ചെലവഴിച്ചു നടത്തുന്ന കരിമരുന്നു പ്രയോഗം ആരും കാണുകയില്ലല്ലോ എന്നതു അവരെ വിഷമിപ്പിക്കുന്നു. മാത്രമല്ല, ഇതിലെ അംഗങ്ങള്‍ ചിലപ്പോള്‍ സംഭാവന തരാന്‍ മടിക്കുകയും ചെയ്യും.
വെടിക്കെട്ടിനെ കുറിച്ചു രണ്ടുകാര്യം പറയാം. നടത്തേണ്ടായെന്നു ഞാന്‍ പറയുന്നില്ല. ഞാന്‍ പറയുന്നതു കേട്ടിട്ടു ഉചിതമായ തീരുമാനം നിങ്ങള്‍ എടുക്കുക. ദീര്‍ഘമായ റാസയാണു. അതിനാല്‍ തന്നെ എല്ലവര്‍ക്കും ഒരുപോലെ അതു കാണുവാന്‍ കഴിയുകയില്ല. അതുകൊണ്ടു റാസ അവിടെ എത്തുമ്പോള്‍ അതിനെ സ്വീകരിക്കുന്നതിന്റെ അടയാളമായി ഒരു മാലപ്പടക്കവും രണ്ടു മൂന്നു കതിനാകളും കത്തിക്കുക. റാസ പള്ളിയില്‍ എത്തി ആശീര്‍വ്വാദം കഴിഞ്ഞു വെടിക്കെട്ടു നടത്തുക. പള്ളിയില്‍, വ്യാപാരീവ്യവസായി സംഘടനകള്‍ നടത്തുന്ന കരിമരുന്നുപ്രയോഗത്തിലും സംബന്ധിച്ചിട്ടു മാത്രമെ എല്ലാവരും പിരിഞ്ഞു പോകാവൂ എന്നു പരസ്യമായി ഞാന്‍ പ്രസ്താവിക്കാം.ആളുകള്‍ ശാന്തമായി വന്നു അതു കാണുകയും ചെയ്യും.
വേറൊരു കാര്യം. ഞാന്‍ നിര്‍ബ്ബന്ധിക്കുയില്ല. നല്ലതു എന്നു തോന്നുന്നുവെങ്കില്‍ നിങ്ങള്‍ ആലോചിച്ചു തീരുമാനിക്കുക. ഇത്രയും പണം വെറുതെ കത്തിച്ചു കളയണമോ? അതില്‍ കുറെ എടുത്തു ആരെയെങ്കിലും സഹായിക്കുന്നതല്ലേ നല്ലതു. അതു വ്യാപാരീവ്യവസായി സംഘടനയുടെ ഒരു സാധുജനസംരക്ഷണ ഫണ്ടായി വേര്‍തിരിക്കുക. നിര്‍ദ്ധനരായ രോഗികളെയോ ദാരിദ്യം അനുഭവിക്കുന്നവരെയോ കണ്ടു പിടിച്ചു ഈ തുക നല്‍കുക. അതായിരിക്കും കുടുതല്‍ പുണ്യം നല്‍കുന്ന പ്രവൃത്തി. പെരുന്നാളിനു, സാധാരണ തിരുമേനിമാരാണു വി.കുര്‍ബ്ബാന അര്‍പ്പിക്കുന്നതു. ആ തിരുമേനിയെ കൊണ്ടു ഇതു അന്നു പരസ്യമായി വിതരണവും ചെയ്യാം. നിങ്ങള്‍ ഇതിനു തയ്യാറാകുകയാണെങ്കില്‍ ഈ ഇടവകക്കാര്‍ക്കു ഒരു മാതൃകയും പ്രചോദനവും ആകും. അവരും പെരുന്നാളിന്റെ ദുര്‍ച്ചെലവുകള്‍ വെട്ടിക്കുറച്ചു ഈവിധ നന്മ പ്രവൃത്തികള്‍ക്കു തയ്യാറാകും.
അവര്‍ക്കു അതു സന്തോഷവും സമ്മതവുമായി. ഞങ്ങളെല്ലാവരും കൂടി ആലോചിച്ചു അച്ചനെ അറിയിക്കാമെന്നു അവര്‍ പറഞ്ഞു.
ഈ വര്‍ഷം നിങ്ങള്‍ വെടിക്കെട്ടിനു ഓര്‍ഡര്‍ കൊടുത്തു കാണുമല്ലോ. അതു അങ്ങനെ നടക്കട്ടെ. അടുത്ത വര്‍ഷം മുതല്‍ ഈ സധുസംരക്ഷണ പരിപാടി ആരംഭിക്കാം. അവര്‍ കൂടി ഇതെല്ലാം അംഗീകരിച്ചു. ആ വര്‍ഷത്തെ പെരുന്നാള്‍ അനുഗ്രഹകരമായി ദൈവകൃപയാല്‍ നടന്നു. അടുത്ത വര്‍ഷം വെടിക്കെട്ടു വെട്ടിച്ചുരുക്കി മിച്ചം വന്ന പണം നാലഞ്ചു പേര്‍ക്കു സഹായമായി പെരുന്നാള്‍ ദിവസം പരസ്യമായി അതു വിതരണം ചെയ്യുകയും ചെയ്തു. അവരുടെ ഈ പ്രവൃത്തി ഇടവകജനം അറിയുകയും ഞാന്‍ പറയാതെ തന്നെ ആ പെരുന്നാളിനു ആര്‍ഭാഡങ്ങള്‍ പരമാവധി ഒഴിവാക്കി ആ പണം സാധുക്കള്‍ക്കു കൊടുക്കുകയും ചെയ്തു.
മൂന്നാം വര്‍ഷമായപ്പോഴേക്കും ഞാന്‍ പറഞ്ഞതും നിര്‍ബ്ബന്ധിച്ചതുമെല്ലാം ഇടവകയുടെയും ഇടവകജനങ്ങളുടെയും നന്മയ്ക്കു വേണ്ടി ആയിരുന്നു എന്നു അവര്‍ തിരിച്ചറിഞ്ഞു. അല്പം അകല്ചയുണ്ടായിരുന്നവരും അതെല്ലാം ഉപേക്ഷിച്ചു ഇടവകയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി.
അങ്ങനെ ആവര്‍ഷം വലിയ പ്രശ്നങ്ങള്‍ കൂടാതെ പിന്നിട്ടു, ഇതാ ഇവിടുത്തെ സേവനം അവസാനിപ്പിച്ചു യാത്രപറയുന്നു. കൂടിവന്ന ഇടവകജനങ്ങളുടെ മുഖങ്ങളില്‍ നിഴലിടുന്ന, ദുഃഖത്തിന്റെയും ആത്മസംതൃപ്തിയുടെയും നന്ദിയുടെയും വികാരതരംഗങ്ങള്‍ എന്നിലും അതിന്റെ തീവ്രതയോടെ അനുഭവപ്പെട്ടു. അപ്പോള്‍ എന്റെ ഹൃദയം അഭിമാനം കൊണ്ടല്ല നന്ദികൊണ്ടാണു നിറഞ്ഞതു. കാരണം, ഈ ഇടവകയുടെ ഈ വിധമുള്ള ഒരു മാറ്റത്തിനു ദൈവം തമ്പുരാന്‍ തന്റെ കരങ്ങളിലെ ഒരു ഉപകരണമായി എടുത്തു ഉപയോഗിക്കുക മാത്രമാണു ചെയ്തതു എന്ന തിരിച്ചറിവു എന്നെ വിനയാന്വിതനാക്കി . ദൈവകരങ്ങളില്‍ എന്നെ പൂര്‍ണ്ണമായി സമര്‍പ്പിച്ചപ്പോള്‍ ഒരു ക്രിസ്തീയഗാനത്തിന്റെ ഈരടികള്‍ മനസ്സിന്റെ താളമായി മാറി.
തിരുക്കരത്തില്‍ വഹിച്ചുവെന്നെ
തിരുഹിതം പോല്‍ നടത്തേണമേ
കുശവന്‍ കൈയ്യില്‍ കളിമണ്ണു ഞാന്‍
അനുദിനം നീ നടത്തേണമേ..........
Comments
Post a Comment