22. ഒരു തരി വെട്ടം..
22. ഒരു തരി വെട്ടം..
--------------------------
ഈ ഇടവകയിലെ സേവനം ആരംഭിച്ചതിനു ശേഷമുള്ള ആദ്യത്തെ ബഡ്ജറ്റു പൊതുയോഗമാണു. ബഡ്ജറ്റു പൊതുയോഗത്തിന്റെ ആലോചന നടക്കുന്നു എന്നു അറിഞ്ഞപ്പോള്‍ തന്നെ പ്രധാന ശുശ്രൂഷകന്‍ വന്നു അയാളുടെ ശമ്പളം അല്പം കൂടെ വര്‍ദ്ധിപ്പിച്ചു കൊടുക്കണം എന്നു എന്നോടു ആവശ്യപ്പെട്ടു. യഥാര്‍ത്ഥത്തില്‍ പ്രധാന ശുശ്രൂഷകനായ കുര്യന്റെ കാര്യം സങ്കടകരമാണു. അയാള്‍ക്കു ഇപ്പോള്‍ കൊടുക്കുന്ന ശമ്പളം 350 രൂപയാണു. രണ്ടു കൂട്ടികളും ഭാര്യയും ഉള്ള ആ കുടുംബത്തിന്റെ ദൈനംദിന ആവശ്യങ്ങള്‍ക്കു ഇതു ഒട്ടും തികയുകയില്ല. മോറാനായ പെരുന്നാളുകള്‍ ഒഴിച്ചു, ഇടവകക്കാരുടെ ആവശ്യപ്രകാരം അര്‍പ്പിക്കുന്ന വി.കുര്‍ബ്ബാനകള്‍ക്കും ധൂപപ്രാര്‍ത്ഥനകള്‍ക്കും ആളുകള്‍ നല്‍കുന്നതു പതിനഞ്ചും ഇരുപതും രൂപായാണു. അതു തന്നെ വല്ലപ്പോഴുമെ കാണുകയുള്ളു. ഈ വരുമാനം കൊണ്ടു രണ്ടറ്റം കൂട്ടിമുട്ടിക്കുവാന്‍ അവര്‍ വളരെ ബുദ്ധിമുട്ടുന്നു എന്നതു ഒരു വലിയ സത്യമാണു. ആ ഇടവകക്കാരനായ അയാള്‍ക്കു ഇതല്ലാതെ മറ്റൊരു ജോലിയും വശമില്ല. അയാളുടെ പിതാവും ഇവിടൂത്തെ ശുശ്രൂഷക്കാരനായിരുന്നു. അങ്ങനെയാണു കുര്യനും ഇതിലേക്കു കടന്നു വന്നതു. മാത്രമല്ല, ഇവിടെ വി.കുര്‍ബ്ബാനയുള്ള ദിവസം മറ്റൊരു ജോലിക്കു പോകുവാനും കഴിയുകയില്ല. ഇതെല്ലാം എനിക്കു മനസ്സിലാക്കുവാന്‍ കഴിഞ്ഞതു കൊണ്ടു ശമ്പളം കാലാനുസൃതമായി വര്‍ദ്ധിപ്പിച്ചു തരണം എന്നു കാണിച്ചു ഒരു അപേക്ഷ പള്ളി ഓഫീസില്‍ കൊടുക്കുവാന്‍ കുര്യനോടു പറഞ്ഞു. അയാള്‍ ഒരു അപേക്ഷ എഴുതി ഓഫീസില്‍ കൊടുത്തു.
അപേക്ഷ കിട്ടി കഴിഞ്ഞപ്പോള്‍ ട്രസ്റ്റിയും സെക്രട്ടറിയും കൂടെ എന്റെ അടുക്കല്‍ വന്നു ചോദിച്ചുഃ ശുശ്രൂഷകന്‍ കുര്യന്‍ അച്ചനോടു പറഞ്ഞിട്ടാണോ ശമ്പളം വര്‍ദ്ധിപ്പിക്കണം എന്നു പറഞ്ഞു ഈ അപേക്ഷ തന്നിരിക്കുന്നതു.
ഞാന്‍ പറഞ്ഞുഃ അതേ. അവനെ സംബന്ധിച്ചിടത്തോളം അതു അത്യാവശ്യമാണെന്നു എനിക്കു തോന്നിയതു കൊണ്ടാണു അപേക്ഷ തരാന്‍ ഞാന്‍ സമ്മതിച്ചതു.
അവര്‍ പറഞ്ഞുഃ രണ്ടു വര്‍ഷം മുമ്പു ഇതുപോലെ ഒരു ബഡ്ജറ്റു പൊതുയോഗത്തില്‍ വച്ചു അവന്റെ ശമ്പളത്തില്‍ അന്‍പതു രൂപാ വര്‍ദ്ധിപ്പിച്ചതാണു. അന്നു ഇനിയും അഞ്ചു വര്‍ഷം കഴിഞ്ഞു മാത്രമെ ശുശ്രൂഷകന്റെ ശമ്പളം വര്‍ദ്ധിപ്പിക്കാവു എന്നു തീരുമാനിച്ചതാണു. അച്ചന്‍ അതു കഴിഞ്ഞു വന്നതാക കൊണ്ടു അതു അറിയത്തില്ലല്ലോ.
ഓഹോ. അങ്ങനെ ഒരു തീരൂമാനം എടുത്തതു എനിക്കു അറിയില്ലായിരുന്നു. ശരി ആ പൊതുയോഗ റിപ്പോര്‍ട്ടു ഒന്നു കാണിക്കാമോ?
സെക്രട്ടറി പോയി ആ പൊതുയോഗ റിപ്പോട്ടു എടുത്തു കൊണ്ടു വന്നു എന്നെ കാണിച്ചു. അതില്‍ അഞ്ചു വര്‍ഷം കഴിഞ്ഞു മാത്രമെ ഇനിയും ശമ്പളം വര്‍ദ്ധിപ്പിക്കാവൂ എന്നു രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ മറ്റൊരു വലിയ തെറ്റും അതില്‍ എഴുതി വച്ചിരിക്കുന്നു. തെറ്റു എന്താണെന്നു പറയാതെ അഞ്ചു വര്‍ഷത്തേക്കു ശമ്പളം വര്‍ദ്ധിപ്പിക്കുകയില്ല എന്നു ഇതില്‍ കാണുന്നില്ലല്ലോ എന്നു ഞാന്‍ പറഞ്ഞു.
അതിനു അവര്‍ അന്നത്തെ സെക്രട്ടറി അതു രേഖപ്പെടുത്തുവാന്‍ മറന്നു പോയതായിരിക്കും. അങ്ങനെ തീരുമാനിച്ചു എന്നതു സത്യമാണു. എന്നു അവര്‍ പറഞ്ഞു.
ഞാന്‍ പറഞ്ഞുഃ നിങ്ങളു പറഞ്ഞതു കള്ളമാണെന്നു ഞാന്‍ പറയുന്നില്ല. പക്ഷെ ആ പൊതുയോഗം അങ്ങനെ തീരുമാനിച്ചു എന്നതിന്റെ തെളിവു ഈ റിപ്പോര്‍ട്ടു മാത്രമാണു.മാത്രമല്ല, ഇതു പൊതുയോഗത്തില്‍ വായിച്ചു പാസ്സാക്കിയതുമാണു. സെക്രട്ടറിയും വികാരിയും ഒപ്പിട്ടിട്ടുമുണ്ടു. ഇതില്‍ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ അതു പ്രാബല്യത്തില്‍ കൊണ്ടു വരുവാന്‍ കഴിയുകയുമില്ല. അതുകൊണ്ടു ഇതു കമ്മറ്റിയില്‍ വച്ചിട്ടു പൊതുയോഗത്തിലേക്കു ശുപാര്‍ശ ചെയ്യാം. പൊതുയോഗം എന്താണെന്നു വച്ചാല്‍ തീരുമാനിക്കട്ടെ.
അവര്‍ക്കു ഒന്നും പറയുവാന്‍ കഴിയാഞ്ഞതിനാല്‍ കമ്മറ്റിയില്‍ വച്ചു.
കമ്മറ്റിയിലും ഇതു വലിയ ചര്‍ച്ചയായി. എല്ലാവരും ഇതിനെ എതിര്‍ത്തു. അവരുടെയും വാദം മുന്‍ പൊതുയോഗ തീരുമാനമാണു. ആ പൊതുയോഗ തീരുമാനം മിനിറ്റ്സില്‍ രേഖപ്പെടുത്തിയിട്ടില്ല എന്നതു ചൂണ്ടിക്കാട്ടി അവരുടെ വാദത്തെ ഞാന്‍ ഖണ്ഡിച്ചു. നിവര്‍ത്തിയില്ലാതെ അതു പൊതുയോഗ തീരുമാനത്തിനു വിട്ടു. ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിനോടു അവര്‍ക്കു യോജിപ്പില്ലാത്തതിനാല്‍ ബഡ്ജറ്റില്‍ ശുശ്രൂഷകന്റെ നിലവിലുള്ള ശമ്പളമാണു ചെലവു കാണിച്ചതു. മൂന്നര ലക്ഷം രൂപാ വരവും ചെലവും പ്രതീക്ഷിക്കുന്ന ഒരു ബഡ്ജറ്റാണു പൊതുയോഗത്തിലേക്കു വയ്ക്കുവാന്‍ കമ്മറ്റി തീരുമാനിച്ചതു.
പൊതുയോഗം കൂടി. ബഡ്ജറ്റിനെ കുറിച്ചു ഗൗരവമായി ചര്‍ച്ച ചെയ്തു. ഏതാണ്ടു വലിയ ഭേദഗതി കൂടാതെ അംഗീകരിക്കുന്ന അവസ്ഥയില്‍ എത്തിയപ്പോള്‍ ഞാന്‍ എഴുന്നേറ്റു , ഈ ബഡ്ജറ്റു പാസ്സാക്കുന്നതിനു മുമ്പു ഒരു കാര്യം കൂടെ പൊതുയോഗം ചര്‍ച്ച ചെയ്തു തീരമാനിക്കേണ്ടതായിട്ടുണ്ടു. അതു മറ്റൊന്നുമല്ല. നമ്മുടെ പ്രധാന ശുശ്രൂഷകന്റെ ശമ്പളം കൂട്ടിക്കൊടുക്കണം എന്നു പറഞ്ഞു ശുശ്രൂഷകന്‍ തന്ന ഒരു അപേക്ഷയാണു. കമ്മറ്റിയില്‍ ഇതു ചര്‍ച്ച ചെയ്യുകയും പൊതുയോഗ തീരുമാനത്തിനു വിടുകയുമാണു ചെയ്തിരിക്കുന്നതു. എത്ര രൂപാ വര്‍ദ്ധിപ്പിക്കണമെന്നു പൊതുയോഗം തീരുമാനിച്ചതിനു ശേഷം ബഡ്ജറ്റില്‍ അതു കൂടെ ഉള്‍പ്പെടുത്തേണ്ടതാണു.
കമ്മറ്റിയിലെ ചര്‍ച്ച ഇടവകജനങ്ങള്‍ അപ്പോള്‍ തന്നെ അറിഞ്ഞതിനാല്‍ അവര്‍ ഇതിനെ എതിര്‍ക്കുവാന്‍ ഒരുങ്ങിയാണു വന്നതു. ഓരോരുത്തരായി എഴുന്നേറ്റു ഇതിനെ ശക്തമായി എതിര്‍ത്തു. അവര്‍ക്കും ചൂണ്ടിക്കാണിക്കുവാനുള്ളതു കഴിഞ്ഞ പൊതുയോഗ തീരുമാനമാണു. അഞ്ചു വര്‍ഷം കഴിഞ്ഞു മാത്രമെ ശുശ്രൂഷക്കാരന്റെ ശമ്പളം ഇനിയും വര്‍ദ്ധിപ്പിക്കുവാന്‍ പാടുള്ളു എന്നു അന്നു തീരുമാനിച്ചിട്ടുള്ളതിനാല്‍ ഈ അപേക്ഷ പരിഗണിക്കേണ്ടതില്ല എന്നായിരുന്നു അവരുടെ ശക്തമായ വാദം.
ഞാന്‍ എഴുന്നേറ്റു അവരുടെ വാദമുഖങ്ങളെ ഖണ്ഡിച്ചു. അന്നത്തെ പൊതുയോഗ തീരുമാനം വായിച്ചു കേള്‍പ്പിച്ചു. അഞ്ചു വര്‍ഷം കഴിഞ്ഞു മാത്രമെ ഇനിയും ശുശ്രൂഷകന്റെ ശമ്പളം വര്‍ദ്ധിപ്പിക്കുവാന്‍ പാടുള്ള എന്ന തീരുമാനം മിനിറ്റ്സില്‍ ഇല്ലായെന്നതു ഞാന്‍ ചൂണ്ടിക്കാട്ടി. കമ്മറ്റിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഇവിടെയും ആവര്‍ത്തിച്ചു.
ഈ വര്‍ഷം ഇടവകയുടെ പുരോഗതിക്കു ഉതകുന്ന വിവിധ പദ്ധതികളാണു ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതു. അതിനുള്ള പണം പോലും കണ്ടെത്തുക പ്രയാസമായതിനാല്‍, അതോടൊപ്പം ഇങ്ങനെയൊരു തുക കൂടെ ഇടവകജനത്തിന്റെ മേല്‍ അടിച്ചേല്പിക്കുന്നതു ശരിയല്ലെന്നും അതിനാല്‍ അടുത്ത വര്‍ഷം ഇതു പരിഗണിച്ചാല്‍ മതിയെന്നും ട്രസ്റ്റി എഴുന്നേറ്റു പറഞ്ഞു. ജനമല്ലാം അതിനെ പിന്താങ്ങി.
ഞാന്‍ വീണ്ടും എഴുന്നേറ്റു പറഞ്ഞുഃ നിങ്ങള്‍ അല്പം കൂടെ ശ്രദ്ധയോടെ വേണം ഇതില്‍ തീരുമാനം കൈക്കൊള്ളേണ്ടതു. ഈ അപേക്ഷ പരിഗണിക്കാതെ തള്ളിക്കളയുകയാണെങ്കില്‍ അതു ഇടവകയെ ഒരു വലിയ പ്രതിസന്ധിയില്‍ കൊണ്ടെത്തിക്കും. അതു ഇപ്പോള്‍ മാത്രമല്ല ഭാവിയിലും ഒരു വലിയ ബാദ്ധ്യതയായി നിലനില്ക്കും. നിങ്ങള്‍ക്കു ആര്‍ക്കും ഞാന്‍ പറഞ്ഞതു മനസ്സിലായില്ല എന്നു നിങ്ങളുടെ മുഖഭാവങ്ങള്‍ വ്യക്തമാക്കുന്നു. അതുകൊണ്ടു ഞാന്‍ കുറെക്കൂടെ വ്യക്തമായി പറയുന്നു. ഞാന്‍ മുകളില്‍ പറഞ്ഞതിനെല്ലാം അടിസ്ഥാനം നിങ്ങള്‍ രണ്ടു വര്‍ഷം മുമ്പു പ്രധാനശുശ്രൂഷകന്റെ അപേക്ഷ പരിഗണിച്ചു എടുത്ത തീരുമാനമാണു. ആ പൊതുയോഗമിനിറ്റ്സില്‍ ഇതു സംബന്ധിച്ചു എടുത്ത തീരുമാനം ഒന്നു കൂടെ വായിക്കുന്നു. നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കണം. അതിങ്ങനെയാണു. പ്രധാന ശുശ്രൂഷകനായ കുര്യന്റെ ശമ്പളം വര്‍ദ്ധിപ്പിക്കണം എന്നു ആവശ്യപ്പെട്ടു സമര്‍പ്പിച്ച അപേക്ഷയെ കുറിച്ചു ഈ പൊതുയോഗം ഗൗരവപൂര്‍വ്വം ചിന്തിക്കുകയും കുര്യനു മാസം തോറും അമ്പതു രൂപാ വീതം കൂട്ടിക്കൊടുക്കണമെന്നു ഈ പൊതുയോഗം തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കു മനസ്സിലായി കാണുമെന്നു ഞാന്‍ വിശ്വസിക്കുന്നു. ഈ തീരുമാനം അനുസരിച്ചു ഈ മാസം കുര്യനു കൊടുക്കേണ്ടതായ ശമ്പളം ഞാന്‍ കണക്കു കൂട്ടി നോക്കിയിട്ടു 1550 രൂപായാണു. പക്ഷെ ഈ മാസത്തിലും കൊടുത്തതു 350 രൂപാ ആണു. മാത്രമല്ല, ഈ ഇരുപത്തി അഞ്ചു മാസത്തെ കുടിശ്ശിഖ ഒരു വലിയ തുകയായിരിക്കും. അതും ഉടനെ കൊടുക്കേണ്ടതായി വരും. ഇനിയും മാസം തോറും അമ്പതു രൂപാ കൂട്ടി കൊടുത്തു കൊണ്ടിരിക്കുകയും ചെയ്യണം. നിങ്ങളുടെ അഭിപ്രായം പറയാം.
അല്പ നേരം ആരും സംസാരിച്ചില്ല. അല്പം കഴിഞ്ഞു ഒരാള്‍ എഴുന്നേറ്റു പറഞ്ഞുഃ അന്നു അങ്ങനെയല്ല തീരുമാനിച്ചതു. ശുശ്രൂഷകന്റെ ശമ്പളത്തില്‍ അമ്പതു രൂപാ വര്‍ദ്ധിപ്പിക്കുവാണു തീരുമാനിച്ചതു. മിനിറ്റ്സു ഇങ്ങനെ രേഖപ്പെടുത്തിയ അന്നത്തെ സെക്രട്ടറിയാണു ഈ തെറ്റു വരുത്തിയതു. അതിനാല്‍ അതു ഈ പൊതുയോഗം തിരുത്തണമെന്നാണു എന്റെ അഭിപ്രായം. പലരും അതിനെ പിന്താങ്ങുകയും ചെയ്തു.
ഞാന്‍ വീണ്ടും എഴുന്നേറ്റു പറഞ്ഞുഃ നിങ്ങള്‍ പറഞ്ഞതൊന്നും ഞാന്‍ നിഷേധിക്കുന്നില്ല. എന്നാല്‍ അന്നു എടുത്ത തിരുമാനത്തിന്റെ അടിസ്ഥാന രേഖ ഈ മിനിറ്റ്സാണു. ഇതില്‍ വന്ന പിഴവു അന്നത്തെ സെക്രട്ടറിയില്‍ മാത്രം ചാരി നിങ്ങള്‍ക്കു രക്ഷപെടുവാന്‍ കഴിയുകയില്ല. അന്നത്തെ രീതി അനുസരിച്ചു പൊതുയോഗതീരുമാനത്തിന്റെ ഒരു നക്കല്‍ സെക്രട്ടറി എഴുതി വായിച്ചു കേള്‍പ്പിക്കുകയും അടുത്ത പൊതുയോഗത്തില്‍ മുന്‍ യോഗമിനിറ്റ്സിന്റെ പൂര്‍ണ്ണരൂപം സെക്രട്ടറി വായിച്ചു കേള്‍പ്പിച്ചു പാസ്സാക്കുകയുമാണു ചെയ്തതു. നക്കലില്‍ എങ്ങനെയാണു എഴുതിയിരുന്നതു എന്നുള്ളതു അതു കണ്ടെടുത്തു പരിശോധിച്ചെങ്കിലെ പറയുവാന്‍ കഴിയകയുള്ളു. നക്കല്‍ ഈ വിധത്തില്‍ ആണെങ്കിലും അല്ലെങ്കിലും അടുത്ത പൊതുയോഗത്തില്‍ ഇതു വായിച്ചു കേട്ടു നിങ്ങള്‍ പാസ്സാക്കിയതു ആയതിനാല്‍ സെക്രട്ടറിയോടൊപ്പം നിങ്ങളും തെറ്റുകാരാണു. അതിനാല്‍ പരസ്പരം കുറ്റം ചാരാതെ പരിഹാര മാര്‍ഗ്ഗം കണ്ടെത്തുവാന്‍ ശ്രമിക്കുക. നിങ്ങളുടെ അഭിപ്രയങ്ങള്‍ ഓരോരുത്തരായി എഴുന്നേറ്റു പറയുക.
അല്പ നേരം ആളുകള്‍ ശാന്തമായിരുന്നു. പിന്നീടു ഒരാള്‍ എഴുന്നേറ്റു പറഞ്ഞുഃ അച്ചന്‍ പറഞ്ഞതു ഞങ്ങള്‍ അംഗീകരിക്കുന്നു. ഞങ്ങള്‍ക്കു തെറ്റു പറ്റി എന്നു സമ്മതിക്കുകയും ചെയ്യുന്നു. ഇതിനു ഒരു പരിഹാര മാര്‍ഗ്ഗം എന്താണെന്നു ബഹുമാനപ്പെട്ട അച്ചന്‍ തന്നെ നിര്‍ദ്ദേശിക്കണം എന്നാണു എന്റെ അഭിപ്രായം. പലരും എഴുന്നേറ്റു അതിനെ പിന്താങ്ങുകയും ചെയ്തു.
ഞാന്‍ എഴുന്നേറ്റു പറഞ്ഞുഃ അശ്രദ്ധ കൊണ്ടു വന്ന ഒരു പിഴവാണു ഇതു എന്നു പറഞ്ഞു വേണമെങ്കില്‍ ഈ പൊതുയോഗത്തിനു അതു തിരുത്താം. പക്ഷെ അവിടെയും ഒരു പ്രശ്നം അവശേഷിക്കുന്നു. ഈ പൊതുയോഗമാണു അതു കണ്ടു പിടിച്ചു തിരത്തിയതു എന്നതിനാല്‍ ഇന്നു മുതല്‍ മാത്രമെ ഇതു പ്രാബല്യത്തില്‍ വരികയുള്ളു. അതുകൊണ്ടു ഇതുവരെയുള്ള കുടിശ്ശിക കുര്യന്‍ ആവശ്യപ്പെട്ടാല്‍ കൊടുക്കേണ്ടതായി വരും. അതാകട്ടെ നല്ല ഒരു തുക കാണും. കണക്കു അറിയാവുന്നവര്‍ ഇവിടെ ഇരിപ്പുണ്ടു. അവര്‍ കണക്കു കൂട്ടി പറയും. എന്നാല്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്ന രണ്ടു കാര്യങ്ങള്‍ ഈ പൊതുയോഗം അംഗീകരിച്ചു പാസ്സാക്കുമെങ്കില്‍ കുര്യനെ കൊണ്ടു ഈ കുടിശ്ശിക തനിക്കു വേണ്ടായെന്നു ഇവിടെ വച്ചു തന്നെ ഞാന്‍ പറയിപ്പിക്കാം എന്നു ഉറപ്പു തരുന്നു. ഒന്നു. ശുശ്രൂഷകന്റെ മാസ ശമ്പളം 500 രൂപയായി വര്‍ദ്ധിപ്പിക്കുന്നു. രണ്ടു ആണ്ടു തോറും 25 രൂപാ ഇന്‍ക്രിമെന്റായി കൊടുക്കുകയും വേണം. നിങ്ങളുടെ അഭിപ്രായം പറയാം.
ഒരാള്‍ എഴുന്നേറ്റു പറഞ്ഞുഃ അച്ചന്‍ പറഞ്ഞ അഭിപ്രായത്തോടു പൂര്‍ണ്ണമായി യോജിക്കുവാന്‍ കഴിയുന്നില്ല. രണ്ടു കാര്യങ്ങളാണു എനിക്കും നിര്‍ദ്ദേശിക്കുവാനുള്ളതു. ഒന്നു. ഒറ്റയടിക്കു 150 രൂപാ കൂട്ടുന്നതു ശരിയാണോ? ഒരു അമ്പതു രൂപാ കൂട്ടി കൊടുത്താല്‍ മതിയെന്നാണു എന്റെ അഭിപ്രായം. രണ്ടു. ഇന്‍ക്രിമെന്റിന്റെ കാര്യം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അദ്ധ്യാപകരെയും പോലെ പള്ളി ശുശ്രൂഷകരെ കാണുന്നതു ശരിയാണോ?
പലരും എഴുന്നേറ്റു ആ അഭിപ്രായത്തോടു യോജിപ്പു പ്രകടിപ്പിച്ചു.
വീണ്ടും ഞാന്‍ എഴുന്നേറ്റു പറഞ്ഞുഃ 150 രൂപാ ഒന്നിച്ചു വര്‍ദ്ധിപ്പിക്കുന്നതിനോടാണു വിയോജിപ്പെങ്കില്‍ ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ. നിങ്ങളുടെ വീട്ടില്‍ ഒരാളെ ജോലിക്കു വിളിച്ചു നിറുത്തിയാല്‍ ഒരുദിവസത്തേക്കു എത്ര രൂപായാണു കൂലികൊടുക്കുക. ഇപ്പോഴത്തെ സാധാരണ രീതി അനുസരിച്ചു നൂറും നൂറ്റിയിരുപത്തിയഞ്ചും രൂപാ കൊടുക്കേണ്ടതായി വരും.അങ്ങനെയാണെങ്കില്‍ ഒരു മാസം ഒരാളെ നിറുത്തിയാല്‍ എത്ര രൂപാ നല്‍കണം. കുറഞ്ഞതു 3000 രൂപായെങ്കിലും കൊടുക്കണം. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ശുശ്രൂഷക്കാരനു കൊടുക്കുന്നതു എത്ര കുറവാണു. അപ്പോള്‍ നിങ്ങള്‍ പറയും അവര്‍ നല്ലവണ്ണം അദ്ധ്വാനിച്ചിട്ടാണു അത്രയും കൊടുക്കുന്നതു. ശുശ്രൂഷക്കാരനു എന്തു ജോലി? ഒരു ധൂപക്കുറ്റിയും വീശി നടക്കുകയല്ലേ. എന്നാല്‍ ഒരു ശുശ്രൂഷക്കാരന്‍ ഒരു കുര്‍ബ്ബാനയ്ക്കു വേണ്ട കാര്യങ്ങള്‍ ഒരുക്കണമെങ്കില്‍ എന്തൊക്കെ ചെയ്യണമെന്നു നിങ്ങള്‍ക്കു അറിയില്ല. തലേ ദിവസം വൈകിട്ടു വന്നു വി.കുര്‍ബ്ബാനയ്ക്കു ഉപയോഗിക്കുന്ന അപ്പത്തിനു കുഴച്ചു വയ്ക്കണം. പിറ്റെ ദിവസം വെളുപ്പിനു അഞ്ചു മണിക്കു പള്ളിയില്‍ വന്നു കുര്‍ബ്ബാന അപ്പം അടിച്ചു കാച്ചണം. വി.ത്രോണോസും അതിലുള്ള വിരിയും വൃത്തിയാക്കണം.അങ്ങനെ അനവധി കാര്യങ്ങള്‍ ഒരു ശുശ്രൂഷകന്റെ ജോലിയില്‍ പെടുന്നു. പിന്നെ ഇവിടെ ആണെങ്കില്‍ എല്ലാ ദിവസവും സന്ധ്യാ നമസ്കാരത്തിനു വേണ്ടതെല്ലാം ഒരുക്കണം. ഇതെല്ലാം ചെയ്യുന്നതിനാണു ഒരു മാസം നിങ്ങള്‍ മുന്നൂറ്റി അമ്പതു രൂപാ കൊടുക്കുന്നതു. അപ്പോള്‍ നിങ്ങള്‍ പറയും ചാത്ത കുര്‍ബ്ബാന ചൊല്ലുമ്പോഴൊക്കെ ആളുകള്‍ എന്തെങ്കിലും കൊടുക്കുമല്ലോ. ശരിയാണു എന്താണു നിങ്ങള്‍ കൊടുക്കുന്നതു എന്നു നിങ്ങള്‍ക്കു അറിയാമല്ലോ. ഞാന്‍ അതു പരസ്യമായി പറയണമോ. അയാള്‍ക്കും ഒരു കുടുംബമില്ലേ. അവരെ പട്ടിണി കൂടാതെ പുലര്‍ത്തേണ്ടേ.
മറ്റൊരു കാര്യം കൂടെ പറയാം. ഇവിടെ ഇരിക്കുന്ന പ്രായമായവര്‍ക്കു അറിവുള്ള ഒരു കാര്യമാണു ഞാന്‍ പറയുന്നതു. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പു, അതായതു അച്ചന്മാര്‍ക്കു ശമ്പള പദ്ധതി ആവിഷ്കരിക്കുന്നതിനു മുമ്പു ഇടവകകള്‍ നടത്തിയിരുന്നതു ദേശത്തു പട്ടക്കാരായിരുന്നു. അവര്‍ ഇടവകയില്‍ നിന്നു കിട്ടുന്ന വരുമാനം കൊണ്ടാണു ജീവിച്ചിരുന്നതു. പ്രധാന ശുശ്രൂഷക്കാരനും അതിന്റെ വിഹിതം കൊണ്ടാണു കഴിഞ്ഞിരുന്നതു. അന്നു ഇടവകയുടെ വരുമാനത്തിന്റെ ഒരു പങ്കു അച്ചനും ശുശ്രൂഷക്കാരനും ഉള്ളതായിരുന്നു. അച്ചനു കൊടുക്കുന്നതിന്റെ അഞ്ചില്‍ ഒന്നായിരുന്നു ശുശ്രൂഷക്കാരന്റെ വിഹിതം. അച്ചന്മാര്‍ക്കു ശമ്പള പദ്ധതി ആവിഷ്കരിച്ചതിനു ശേഷം ഓരോ ഇടവകയും ശമ്പളക്വോട്ടാ ഭദ്രാസനത്തില്‍ കൊടുക്കുകയാണല്ലോ. ഇപ്പോള്‍ ആ ഇനത്തില്‍ നിങ്ങള്‍ ഭദ്രാസനത്തില്‍ കൊടുക്കുന്നതു 25000 രൂപയാണല്ലോ. അതിന്റെ അഞ്ചിലൊന്നു ന്യായമായി ശുശ്രൂഷകനു കൊടുക്കേണ്ടതല്ലേ. ഇപ്പോള്‍ വെറും 500 രൂപായല്ലേ കൊടക്കുവാന്‍ പറയുന്നുള്ളു.
പിന്നെ ഇന്‍ക്രിമന്റിന്റെ കാര്യം. ശമ്പളം കൊടുക്കുകയാണെങ്കില്‍ ഇന്‍ക്രിമന്റും DA യും പ്രോവിഡന്റുഫണ്ടും ഒക്കെ അതിന്റെ ഭാഗമാണു. അതു ആകട്ടെ ശമ്പളം കൈപ്പറ്റി ജോലി ചെയ്യുന്നവരുടെ അവകാശമാണു. ഇവിടെ ഇരിക്കുന്ന അദ്ധ്യാപകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പറയട്ടെ. അതുകൊണ്ടു ഈ രണ്ടു കാര്യങ്ങളും ന്യായമല്ലെന്നു ആര്‍ക്കും പറയുവാന്‍ കഴിയുകയില്ല. ക്ഷമിക്കണം വിശദീകരണം അല്പം ദീര്‍ഘമായി പോയി. സാഹചര്യം എന്നെ അതിനു നീര്‍ബ്ബന്ധിച്ചതിനാല്‍ ഇത്രയും പറയേണ്ടതായി വന്നതാണു.
കുറെ നേരം ആരും പ്രതികരിച്ചില്ല. അല്പം കഴിഞ്ഞു ഒരാള്‍ എഴുന്നേറ്റു പറഞ്ഞു. ഞാനും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതു കൊണ്ടു ബഹുമാനപ്പെട്ട അച്ചന്‍ പറഞ്ഞതു ഒന്നും നിഷേധിക്കുന്നില്ല. ഒരു കാര്യംമാത്രം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പോലെയാണോ അച്ചനെയും ശുശ്രൂഷകനെയും കാണേണ്ടതു. നിങ്ങളൊക്കെ ദൈവം നിയോഗിച്ച ദൈവവേല നിര്‍വ്വഹിക്കേണ്ട ആത്മീയ ശുശ്രൂഷകരല്ലേ. അവര്‍ ഇങ്ങനെ പണം ചോദിക്കുന്നതു ശരിയാണോ? ബഹുമാനപ്പെട്ട അച്ചനെ ഉപദേശിക്കുവാനോ പഠിപ്പിക്കുവാനോ അല്ല. ഒരു സംശയമായി കരുതിയാല്‍ മതി. തെറ്റാണെങ്കില്‍ പൊറുക്കണം. കര്‍ത്താവു ശിഷ്യന്മാരെയും അറിയിപ്പുകാരെയും പറഞ്ഞയപ്പോള്‍ അവര്‍ക്കു കൊടുത്ത നിര്‍ദ്ദേശങ്ങള്‍ അച്ചനു അറിയാമല്ലോ. അവരോടു കര്‍ത്താവു പറഞ്ഞതു ഇങ്ങനെയാണല്ലോ. സൗജന്യമായി നിങ്ങള്‍ക്കു ലഭിച്ചു സൗജന്യമായി കൊടുപ്പീന്‍. മടിശ്ശീലയില്‍ പൊന്നും വെള്ളിയും ചെമ്പും വഴിക്കു പൊക്കണവും രണ്ടു ഉടുപ്പും ചെരിപ്പും വടിയും കരുതരുതു. വിശദീകരണം ആവശ്യമില്ലല്ലോ.
സാറു ഇതു ഒരു തമാശയായിട്ടാണു പറഞ്ഞതു എന്നു ഞാന്‍ കരുതുന്നു. ആണെങ്കിലും അല്ലെങ്കിലും പലരും തെറ്റിദ്ധരിക്കും എന്നതിനാല്‍ പറയട്ടെ. അവിടം കൊണ്ടു ആ വാക്യം അവസാനിക്കുന്നില്ല. തുടര്‍ന്നു പറയുന്നുഃ വേലക്കാരന്‍ ആഹാരത്തിനു യോഗ്യനല്ലോ. കൂലിക്കു യോഗ്യനല്ലോ എന്നും പറയുന്നുണ്ടു. ഈ വിധത്തില്‍ വേദവിക്യങ്ങള്‍ ഉദ്ധരിക്കുക സാധാരണമാണു. തങ്ങളുടെ ചിന്താഗതിയെ സാധൂകരിക്കുവാന്‍ വി.വേദപുസ്തകത്തിലെ ഏതെങ്കിലും വാക്യങ്ങള്‍ ആ സന്ദര്‍ഭത്തില്‍ നിന്നു അടര്‍ത്തി എടുത്തും, അതിന്റെ കുറെ ഭാഗം എടുത്തും വ്യാഖ്യാനിക്കുക സാധാരണമാണു. അതിനോടു ബന്ധമുള്ള വാക്യങ്ങള്‍ വിട്ടു കളയുന്നു. മെതിക്കുന്ന കാളയ്ക്കു മുഖപ്പട്ട കെട്ടരുതെന്നും, നിങ്ങള്‍ അവര്‍ക്കു ഒരു പാത്രം ദാഹജലം കൊടുത്താല്‍ പ്രതിഫലം കിട്ടാതിരിക്കുകയില്ല എന്നും ഈ ചെറിയവരില്‍ ഒരുത്തനു ചെയ്തതു എനിക്കാകുന്നു ചെയ്തതു എന്നിങ്ങനെയുള്ള വാക്യങ്ങള്‍ കൂടി ചേര്‍ത്തു വായിക്കണം.
മറ്റൊരാള്‍ എഴുന്നേറ്റു പറഞ്ഞുഃ നമ്മുടെ ശുശ്രൂഷകന്റെ അഭിപ്രായം കൂടെ അറിയണ്ടേ. അച്ചന്‍ പറഞ്ഞ കാര്യങ്ങള്‍ സമ്മതിക്കുന്നോ എന്നു അറിഞ്ഞിട്ടു തീരുമാനിക്കുകയല്ലേ നല്ലതു.
കുര്യന്‍ എന്തു പറയുന്നു. ഞാന്‍ ചോദിച്ചു.
കുരന്‍ മുന്നോട്ടൂ വന്നു പറഞ്ഞുഃ ഇതെല്ലാം കേട്ടു ഞാന്‍ അന്തം വിട്ടു ഇരിക്കുകയായിരുന്നു. അന്നു എന്റെ ശമ്പളം വര്‍ദ്ധിപ്പിച്ചതിനെ കുറിച്ചു ഇങ്ങനെയാണു എഴുതിയിരുന്നതു എന്നു ഇപ്പോഴാണു ഞാനും അറിയുന്നതു. കമ്മറ്റി കൂടുന്നതിനു മുമ്പു പൊതുയോഗ റിപ്പോര്‍ട്ടു അച്ചന്‍ വായിക്കുന്നതു ഞാന്‍ കണ്ടതാണു. അപ്പോള്‍തന്നെ അച്ചനു ഇതു മനസ്സിലായതുമാണു. എന്നിട്ടു ബഹുമാനപ്പെട്ട അച്ചന്‍ അതു എന്നോടു പറഞ്ഞില്ല; ഒരു സൂചനപോലും തന്നുമില്ല. ഒരുപക്ഷെ ഞാന്‍ ഇതറിഞ്ഞാല്‍ അപേക്ഷ പിന്‍ വലിച്ചു ഈ തീരുമാനം നടപ്പില്‍ വരുത്തിയാല്‍ മതിയെന്നു പറയുമെന്നു കരുതിയാകാം പറയാതിരുന്നതു. അതാണു എന്നെ അത്ഭുതപ്പെടുത്തിയതു. ഇതു പറഞ്ഞിട്ടു അവന്‍ എന്റെ മുഖത്തേക്കു നോക്കി.
ഞാന്‍ എഴുന്നേറ്റു പറഞ്ഞുഃ കുര്യന്‍ പറഞ്ഞതു ശരിയാണു. അന്നു തന്നെ ഞാന്‍ അതു മനസ്സിലാക്കിയതാണു. കുര്യനോടല്ല. ആരോടും പറഞ്ഞില്ല. ഇതു ഒരു പ്രശ്നമാകരുതു എന്നു ഞാന്‍ ആഗ്രഹിച്ചു. ശ്രദ്ധക്കുറവു കൊണ്ടു വന്ന ഒരു പിഴവാണെന്നു എനിക്കു മനസ്സിലായി. കുര്യന്‍ ഇതറിഞ്ഞാല്‍ ഈ തീരുമാനം നടപ്പിലാക്കുവാന്‍ ശ്രമിക്കുമെന്നു കരുതിയല്ല പറയാതിരുന്നതു. ഏതെങ്കിലും വിധത്തില്‍ ഇതു പുറത്തു വന്നാല്‍ അതു പ്രശ്നമായി ആരെങ്കിലും കുത്തിപ്പൊക്കി കൊണ്ടു വന്നെങ്കിലോ എന്നു സംശയിച്ചാണു ആരോടും പറയാതിരുന്നതു. ഞാന്‍ ഈ ഇടവകയുടെയും കുര്യന്റെയും നന്മ മാത്രമാണു ആഗ്രഹിക്കുന്നതു. പൊതുയോഗത്തില്‍ അവതരിപ്പിച്ചാല്‍ ഇതു പ്രശ്നരഹിതമായി പരിഹരിക്കുവാന്‍ കഴിയും എന്നതു കൊണ്ടാണു ഇതു ഇവിടെ അറിയിച്ചതു. ഇടവകയുടെ നന്മയും ഉയര്‍ച്ചയും കുര്യന്റെ കൂടെ ആവശ്യമായതിനാല്‍ കുര്യന്‍ ഇതിനെ എതിര്‍ക്കുകയില്ലെന്നും, നിങ്ങള്‍ ഇതു സമ്മതിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു. കുര്യന്‍ എന്തു പറയുന്നു.
ബഹുമാനപ്പെട്ട അച്ചന്‍ പറയുന്നതെന്തും ഞാന്‍ അംഗീകരിക്കും എന്നു ഉറപ്പു തരുന്നു. കുര്യനും പരസ്യമായി പറഞ്ഞു.
അപ്പോള്‍ പൊതുയോഗത്തില്‍ പലരും എഴുന്നേറ്റു കഴിഞ്ഞ പൊതുയോഗത്തിലെ പിഴവു തിരത്തണമെന്നും അച്ചന്‍ പറഞ്ഞതുപോലെ ശുശ്രൂഷകന്റെ ശമ്പളം പരിഷ്കരിക്കണമെന്നും അഭിപ്രായം പറഞ്ഞു. ആരും എതിരു പറയാതിരുന്നതിനാല്‍ അതു ഏകകണ്ഠമായി പാസ്സാക്കുകയും ചെയ്തു. സെക്രട്ടറി ഇതു എഴുതുമ്പോള്‍ തെറ്റു പറ്റാതെ ശ്രദ്ധിച്ചു കൊള്ളണം എന്ന എന്റെ കമന്റു ഒരു ചിരിക്കു വക നല്‍കി.
സന്തോഷത്തോടെയും അതിലധികം ആശ്വാസത്തോടെയും പ്രാര്‍ത്ഥിച്ചു പൊതുയോഗം അവസാനിച്ചു.
Comments
Post a Comment