23.ഒരു തിരിച്ചുവരവിന്റെ ആത്മനിര്‍വൃതി.

 23. ഒരു തിരിച്ചു വരവിന്റെ ആത്മനിര്‍വൃതി.

      ------------------------------------------------------------

            ഈ ഇടവകയില്‍ സേവനം ആരംഭിച്ചിട്ടു ഒരു വര്‍ഷം കഴിഞ്ഞു.വന്ന ഉടനെ തന്നെ ഭവനസന്ദര്‍ശനം നടത്തി. 63 ഭവനങ്ങള്‍ മാത്രമുള്ള ഒരു കൊച്ചു ഇടവക. വലിയ സമ്പന്നന്മാരില്ല. കുറെ വീടുകളില്‍ നിന്നു മക്കള്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നുണ്ടു. എങ്കലും അവരുടെ ഇടയില്‍ വലിപ്പ ചെറുപ്പം ഒന്നുമില്ല. പരസ്പരം സ്നേഹിച്ചും സഹകരിച്ചും പോകുന്നു. എല്ലാ ഭവനക്കാരും നിരന്തരമായി മുടങ്ങാതെ ആരാധനയിലും ആത്മീയ പ്രസ്ഥാനങ്ങളിലും ആത്മാര്‍ത്ഥമായി പങ്കെടുക്കും. വി.ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ദേവാലയത്തിന്റെ പെരുന്നാള്‍ ആഗസ്റ്റു പതിനഞ്ചിനാണു. മൂന്നു ദിവസത്തെ കണ്‍വന്‍ഷന്‍. റാസ. വി.കുര്‍ബ്ബാന. ഇതാണു പെരുന്നാള്‍ ചടങ്ങു. ഇതിനുള്ള വരുമാനം കണ്ടെത്തുന്നതു വി.മാതാവിന്റെ നാമത്തില്‍ ഭവനങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന വഞ്ചിയില്‍ നിന്നുള്ള വരുമാനമാണു. അച്ചനും ട്രസ്റ്റിയും സെക്രട്ടറിയും പ്രാര്‍ത്ഥനായോഗ സെക്രട്ടറിയും കൂടെ ഭവനം സന്ദര്‍ശിക്കുകയും അവിടെ വച്ചു വഞ്ചി തുറന്നു എണ്ണി പണം തിട്ടപ്പെടുത്തി രസീതു നല്‍കി സ്വീകരിക്കുകയും വഞ്ചി തിരികെ അവിടെ ഏല്പിക്കുകയുമാണു പതിവു. 

                   കഴിഞ്ഞ വര്‍ഷം ഞാനും കൂടെ പോയി വഞ്ചി എടുത്തതാണു. ഇടവകയിലെ ആളുകള്‍ക്കു പരിശുദ്ധ ദൈവമാതാവിലുള്ള വിശ്വാസം എത്ര വലുതാണെന്നു ആ വഞ്ചി കളക്ഷനില്‍ നിന്നു മനസ്സിലാകും. എല്ലാ ഭവനങ്ങളിലും അതു വളരെ ഭക്തി പൂര്‍വ്വമാണു സൂക്ഷിച്ചിരിക്കുന്നതു. പ്രധാന മുറിയില്‍ ഒരുക്കിയിട്ടിരിക്കുന്ന മേശപ്പുറത്തു, നമ്മുടെ കര്‍ത്താവിന്റെ ചിത്ര  ത്തോടൊപ്പം വി.മാതാവും കുഞ്ഞും കൂടെയുള്ള ഒരു ചിത്രവും ഭാരതത്തിന്റെ അപ്പോസ്തോലനും മലങ്കരസഭയുടെ കാവല്‍ പിതാവുമായ പരിശുദ്ധ മാര്‍ത്തോമ്മാശ്ളീഹായുടെ ചിത്രവും ആ പ്രാര്‍ത്ഥനായോഗത്തിനു ഏതു പരിശുദ്ധന്റെ നാമമാണോ നല്‍കിയിരിക്കുന്നതു ആ പരിശുദ്ധന്റെ ചിത്രവും അലങ്കരിച്ചു വച്ചിരിക്കും. ഒരു കുരിശും രണ്ടു മെഴുകുതിരിക്കാലും അതിന്റെ മുമ്പില്‍ ഉണ്ടായിരിക്കും. അതിന്റെ ഒരു വശത്തായി എല്ലാവര്‍ക്കും കാണത്തക്കവണ്ണം വി.മാതാവും യേശുക്കുഞ്ഞും കൂടെ ഇരിക്കുന്ന ചിത്രം പതിച്ച ഇടവകയുടെ വഞ്ചിയും വച്ചിരിക്കും. എന്നും രാവിലെയും വൈകിട്ടും ആ മെഴുകുതിരിക്കാലില്‍ മെഴുകുതിരി കത്തിച്ചു കുടുംബാംഗങ്ങള്‍ ഒന്നിച്ചു അതിന്റെ മുമ്പില്‍ നിന്നാണു നമസ്കരിക്കുന്നതു. നമസ്കാരം കഴിയമ്പോള്‍ അവരുടെ സാമ്പത്തികശേഷി അനുസരിച്ചു എന്തെങ്കിലും അതില്‍ ഇടുകയും ചെയ്യും. സമാധാന പൂര്‍ണ്ണവും സന്തോഷപ്രദവുമായ ഒരു കുടുംബ ജീവിതം ഇതു അവര്‍ക്കു പ്രദാനം ചെയ്യുന്നു എന്നു അവര്‍ ഏകകണ്ഠമായി സാക്ഷിക്കുന്നു. പത്തു വര്‍ഷം മുമ്പു ഇവിടെ സേവനം അനുഷ്ഠിച്ച ബഹുമാനപ്പെട്ട വറുഗീസച്ചനാണു ഇങ്ങനെ വഞ്ചിപ്പിരിവു ആരംഭിച്ചതു. അന്നു അച്ചന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഇന്നും അവര്‍ തെറ്റാതെ പാലിക്കുന്നു. ഇടവകയുടെയും ഇടവകജനങ്ങളുടെയും വളര്‍ച്ചയ്ക്കും ഇതു കാരണമായി എന്നതിനാല്‍ അച്ചനോടു ഇപ്പോഴും അവര്‍ക്കു സ്നേഹവും ബഹുമാനവുമാണു.  പെരുന്നാളിനു മാത്രമല്ല,  ഇടവകാംഗങ്ങളുടെ ഏതു കാര്യത്തിനും അച്ചന്‍ വേണമെന്നു അവര്‍ക്കു നിര്‍ബ്ബന്ധമാണു. അച്ചന്‍ വരികയും ചെയ്യും. ഞാന്‍ സേവനം അനുഷ്ഠിച്ച പല ദേവാലയങ്ങളിലും വഞ്ചിപ്പിരിവു ഉണ്ടെങ്കിലും ഈ രീതി ഇവിടെ മാത്രമാണു കണ്ടതു. അതുകൊണ്ടു തന്നെ എനിക്കു ആ അച്ചനോടു സ്നേഹവും ബഹുമാനവും വര്‍ദ്ധിച്ചു.

                 മൂന്നു പ്രാര്‍ത്ഥനായോഗങ്ങളാണു ഉള്ളതു. ഒന്നാമത്തേതു സെന്റു. തോമസു പ്രാര്‍ത്ഥനയാണു. ഇന്നലെ ആ പ്രാര്‍ത്ഥനയില്‍ പെട്ട 22 ഭവനങ്ങളും സന്ദര്‍ശിച്ചു. ഇനിയും സെന്റു. ഗ്രീഗോറിയോസും സെന്റു. ജോര്‍ജ്ജുമാണു ഉള്ളതു. ഇപ്പോള്‍ സെന്റു. ഗ്രീഗോറിയോസു സന്ദര്‍ശിച്ചു കൊണ്ടിരിക്കുകയാണു. ഉച്ച ആയപ്പോഴേക്കും 21 ഭവനങ്ങളില്‍ പത്തെണ്ണം മാത്രമാണു സന്ദര്‍ശിച്ചതു. ഇപ്പോള്‍ ഉച്ചഭക്ഷണത്തിനു, പ്രാര്‍ത്ഥനായോഗ സെക്രട്ടറിയുടെ ഭവനത്തില്‍ എത്തി. ഭക്ഷണം കഴിഞ്ഞു അല്പം വിശ്രമിക്കുമ്പോള്‍ ഞാന്‍ ചോദിച്ചുഃ അടുത്തതു നമ്മുടെ കുര്യാക്കോസച്ചായന്റെ വീടല്ലേ.

                പ്രാര്‍ത്ഥനായോഗ  സെക്രട്ടറി പറഞ്ഞുഃ അതെ. അവിടെ കയറണോ എന്നാണു ഞാന്‍ ചോദിക്കുന്നതു. ഒന്നു കൂടെ ആലോചിച്ചിട്ടു പോരെ അങ്ങോട്ടു പോകുന്നതു?.

                  അതെന്താ? ഞാന്‍ ചോദിച്ചു. 

                  ആരോടും പറയരുതു എന്നു എന്നോടു അവര്‍ പറഞ്ഞതു കൊണ്ടു ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. അച്ചനോടു പോലും പറയാതിരുന്നതു അതുകൊണ്ടാണു. പക്ഷെ ഇനിയും പറയാതിരിക്കുവാന്‍ നിവര്‍ത്തിയില്ല. കഴിഞ്ഞ മാസാവസാനത്തില്‍ അവരു രണ്ടുപേരും പെന്തിക്കോസ്തില്‍ പോയി സ്നാനം ഏറ്റു. ഈ മാസം ആദ്യം ഞാന്‍ പള്ളിയുടെ മാസവരി വാങ്ങിക്കുവാന്‍ ചെന്നപ്പോള്‍ അവര്‍ ഇക്കാര്യം എന്നോടു പറഞ്ഞു. അങ്ങനെ സഭ വിട്ടു പോകേണ്ടതായി വന്നതില്‍ അവര്‍ക്കു നല്ല വിഷമമുണ്ടു. പോകാതെ നിവര്‍ത്തിയില്ലാതെ വന്നു. അച്ഛനു അറിയാമല്ലോ. അവരുടെ ഏകമകന്‍ ഇപ്പോള്‍ ദൂബായിലാണു. അച്ചന്‍ വന്നു കഴിഞ്ഞാണല്ലോ അവന്‍ പോയതു. അച്ചനു അറിയുമോ എന്നു തോന്നുന്നില്ല. അവന്‍ നാട്ടിലായിരുന്നപ്പോള്‍ അല്പം തല്ലിപ്പൊളിയായിരുന്നു. പഠിക്കുന്ന കാലം മുതല്‍ അവന്‍ സജീവ രാഷട്രീയത്തിലിയിരുന്നു. അതുകൊണ്ടു തന്നെ പഠിത്തമൊന്നും ശരിയായില്ല. ഒരുവിധത്തില്‍ ITI കഴിഞ്ഞു ഗള്‍ഫില്‍ പോകുവാനായി ബോംബയില്‍ പോയി. നാലഞ്ചു വര്‍ഷം അവിടെ കഴിയേണ്ടതായി വന്നു. അവിടെ ചെറിയ ഒരു ജോലി കിട്ടി. കഷ്ടിച്ചു പട്ടിണി കൂടാതെ അവിടെ കഴിഞ്ഞു. ഗള്‍ഫില്‍ പോകുവാന്‍ വേണ്ടി പലര്‍ക്കും പണം കൊടത്തു. അതൊന്നും നടന്നില്ല. അതിനുള്ള കാശു അവന്‍ ആവശ്യപ്പടുമ്പോഴെല്ലാം ഇവര്‍ എവിടെ നിന്നെങ്കിലും കടം വാങ്ങി അയച്ചു കൊടുക്കും. ഏതായാലും ദൈവം കരുണ ചെയ്തു അവന്‍ ദുബായിയലെത്തി. വലിയ കുഴപ്പമില്ലാത്ത ജോലിയും കിട്ടി. കൂടെ താമസിക്കുന്നതു പെന്തിക്കോസ്തുകാരനാണു. അവനെ കാണുവാനായി ചെന്ന പാസ്റ്റര്‍മാര്‍ ഇവനെ ഉപദേശിച്ചും പ്രാര്‍ത്ഥിച്ചും പ്രാര്‍ത്ഥനയില്‍ ദര്‍ശനമുണ്ടായി, ജോലി നഷ്ടപ്പെടുവാന്‍ സാദ്ധ്യതയുണ്ടെന്നും അതിനാല്‍ പെന്തിക്കോസ്തു വിശ്വാസം സ്വീകരിച്ചു സ്നാനപ്പെട്ടു അവരോടൊപ്പം മൂന്നു ദിവസം ഉപവസിച്ചു പ്രാര്‍ത്ഥിച്ചാല്‍ പ്രശ്നം ഒഴിവാകുമെന്നാണു ദര്‍ശനത്തില്‍ വെളിപ്പെടുന്നതെന്നും മറ്റും പറഞ്ഞും ഭയപ്പെടുത്തി അവനെ അവരുടെ സഭയില്‍ ചേര്‍ത്തു. മൂന്നു ദിവസത്തെ ഉപവാസം കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു. പുതിയ വെളിപാടു ഉണ്ടായി. ഇതുകൊണ്ടു മാത്രം പ്രശ്നം പരിഹരിക്കപ്പെടുകയില്ല. അവന്റെ അപ്പനും അമ്മയും കൂടെ ഈ വിശ്വാസത്തിലേക്കു വന്നെങ്കില്‍ മാത്രമെ ദൈവം ഇതില്‍ ഇടപെടുകയുള്ളുവത്രേ. അവന്‍ മുറയ്ക്കു വിളിച്ചു നിര്‍ബ്ബന്ധിച്ചു കൊണ്ടിരുന്നു. അവസാനം അവനും ഇവരെ ഭീഷണിപ്പെടുത്തി. നിങ്ങള്‍ പെന്തിക്കോസ്തു വിശ്വാസം സ്വീകരിച്ചു സ്നാനപ്പെട്ടില്ലായെങ്കില്‍ എന്റെ ജോലി പോകും. പിന്നെ നിവര്‍ത്തിയില്ലാതെ ഞാന്‍ ആത്മഹത്യ ചെയ്യേണ്ടതായി വരും. ആ ഭീഷണിയുടെ മുമ്പില്‍ അവര്‍ വീണുപോയി. സഭ വിട്ടു പോയവരെ ചെന്നു കണ്ടിട്ടു കാര്യമൊന്നുമില്ല. അതുകൊണ്ടു അവിടെ പോകേണ്ടായെന്നാണു എന്റെ അഭിപ്രായം. 

               അതു കേട്ടിട്ടു എനിക്കു വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. കാരണം ഇവരെ എനിക്കു നല്ലവണ്ണം അറിയാം. ഉറച്ച ഓര്‍ത്‌തോഡോക്സു വിശ്വാസികളായിരുന്നു അവര്‍ രണ്ടു പേരും. ഞാന്‍ ചെന്നപ്പോള്‍ തന്നെ അവര്‍ വന്നു മകന്റെ കാര്യം പറയുകയും പ്രാര്‍ത്ഥിക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തതാണു. പിന്നീടുള്ള എല്ലാ വി.കുര്‍ബ്ബാനയിലും അവന്റെ പേരു ഓര്‍ത്തു പ്രാര്‍ത്ഥിക്കുമായിരുന്നു. എല്ലാ ഞായറാഴ്ചയും നമസ്കാരം തുടങ്ങുന്നതിനു മുമ്പു അവര്‍ പള്ളിയില്‍ വരും. അധിക ഞായറാഴ്ചകളിലും വി.കുര്‍ബ്ബാന അനുഭവിക്കും. വി.കുര്‍ബ്ബാന കഴിഞ്ഞു രണ്ടു പേരും വി.ദൈവമാതാവിന്റെ ചിത്രത്തിനു മുമ്പില്‍ നിന്നു അല്പ സമയം കണ്ണുനീരോടെ പ്രാര്‍ത്ഥിച്ചിട്ടെ പോകുകയുള്ളു. സ്ത്രീസമാജത്തില്‍ അവരും പ്രാര്‍ത്ഥനായോഗത്തില്‍ അദ്ദേഹവും മുടങ്ങാതെ സംബന്ധിക്കുമായിരുന്നു. വി.മാതാവിന്റെ മദ്ധ്യസ്ഥതയാണു മകനു ജോലി കിട്ടാന്‍ കാരണമെന്നു അവര്‍ വിശ്വസിച്ചു. ജോലി കിട്ടുകയാണെങ്കില്‍ പള്ളിക്കു വാങ്ങി കൊടുക്കാമെന്നു നേര്‍ന്നിരുന്ന സ്റ്റീല്‍ കുരിശു കഴിഞ്ഞ,പെരുന്നാളിനു വാങ്ങി നല്‍കി.പെരുന്നാളിന്റെ റാസയില്‍ അദ്ദേഹം അതും തോളില്‍ എടത്തുകൊണ്ടു റാസയുടെ മുമ്പില്‍ നടക്കുകയും ചെയ്തു. ഇപ്പോള്‍ ഇതാ അതെല്ലാം വിട്ടു പോയിരിക്കുന്നു. ഓര്‍ത്തപ്പോള്‍ മനസ്സില്‍ ദുഃഖം പൊന്തി വന്നു.

               ഞിന്‍ പറഞ്ഞുഃ അവര്‍ വിശ്വാസം വിട്ടു പോയെങ്കിലും നമ്മുടെ ഇടവകയില്‍ നിന്നു മാറ്റുകയോ മുടക്കുകയോ ചെയ്തിട്ടില്ലാത്തതിനാല്‍ അവര്‍ ഇപ്പോഴും നമ്മുടെ ഇടവകാംഗം തന്നെയാണു . അതിനാല്‍ അവിടെ പോയെ മതിയാകൂ. ഇനിയും നമ്മുടെ വഞ്ചി അവിടെ വച്ചിട്ടു കാര്യമില്ല. അതു ചെന്നു വാങ്ങിക്കൊണ്ടു പോരാം.

            വെറുതെ അവിടെ പോയി നാണം കെടണോ? ആ വഞ്ചി പോകുന്നെങ്കില്‍ പോകട്ടെ. അവിടെ പോകേണ്ടായെന്നാണു ഞങ്ങളുടെ അഭിപ്രായം. ട്രസ്റ്റി പറഞ്ഞു. 

           ഏതായാലും നമുക്കു പോയി ഒന്നു സംസാരിച്ചു നോക്കാം വരുന്നെങ്കില്‍ വരട്ട്. ഇല്ലെങ്കില്‍ പോകട്ട്. വരുന്നില്ലെങ്കില്‍ സഭാപരമായ നടപടി നമുക്കു സ്വീകരിക്കാമല്ലോ. നാം അവരുമായി സംസാരിക്കാതെയാണു നടപടിക്കു പോയതെന്നു പറയുകയില്ലല്ലോ. 

           ഞങ്ങള്‍ക്കു താത്പര്യമില്ല. പിന്നെ അച്ചന്‍ നിര്‍ബ്ബന്ധിക്കുകയാണെങ്കില്‍ ഞങ്ങളും വാരാം. ഞങ്ങള്‍ ഒന്നും പറയുകയില്ല. സെക്രട്ടറി പറഞ്ഞു.

            ഞാന്‍ പറഞ്ഞുഃ നിങ്ങളൊന്നും പറയണ്ട. ഞാന്‍ സംസാരിച്ചു കൊള്ളാം. ഒന്നു ശ്രമിച്ചു നോക്കാം. ദൈവം കരണ ചെയ്യട്ടെ. പിന്നെ ഒരു കാര്യം. കഴിഞ്ഞ വര്‍ഷം വഞ്ചി പിരിവിനു പോയപ്പോള്‍ ഇതുപോലെ നിങ്ങള്‍ക്കു താത്പര്യമില്ലാതെ ഞാന്‍ ചെയ്തതു ഓര്‍മ്മ കാണുമല്ലോ. ആരെങ്കിലും തെറ്റിപ്പോയാല്‍ അവരെ അങ്ങു ഉപേക്ഷിക്കുകയല്ല. തിരികെ കൊണ്ടു വരുവാന്‍ ശ്രമിക്കുകയല്ലേ വേണ്ടതു. തെറ്റിപ്പോയ ആടിനെ തേടി പോയ ഇടയനെയല്ലേ കര്‍ത്താവു നമുക്കു ചൂണ്ടിക്കാണിച്ചു തന്ന മാതൃക. 

          പിന്നെ അവരൊന്നും പറഞ്ഞില്ല. അല്പ സമയം കൂടെ വിശ്രമിച്ചു. ആ സംഭവം മനസ്സിലേക്കു ഓടി വന്നു.

              കഴിഞ്ഞ വര്‍ഷം വഞ്ചി പിരിവിനു പോയതാണു. സെന്റു. ജോര്‍ജ്ജു പ്രാര്‍ത്ഥനായോഗം സന്ദര്‍ശിക്കുമ്പോഴാണു അതു നടന്നതു. 

          ഒരു വീട്ടില്‍ ചെന്നു വഞ്ചി എടുത്തു കഴിഞ്ഞു സംസാരിച്ചപ്പോള്‍ കൂടെ വന്നവര്‍ വിശേഷം പറഞ്ഞ കൂട്ടത്തില്‍ അടുത്തുള്ള ഒരു വീടു ചൂണ്ടിക്കാട്ടി പറഞ്ഞുഃ അവര്‍ നമ്മുടെ ഇടവകയിലിയിരുന്നു. ആറു വര്‍ഷം മുമ്പു അവര്‍ പെന്തിക്കോസ്തു വിശ്വാസത്തിലേക്കു പോയതാണു. 

            ഞാന്‍ അവരുടെ പേരും മറ്റും ചോദിച്ചു മനസ്സിലാക്കി. എന്നിട്ടു ഞാന്‍ പറഞ്ഞുഃ നമുക്കു അവിടെ കൂടെ കയറിയിട്ടു പോകാം. 

          അവര്‍ക്കാര്‍ക്കും സമ്മതമായിരുന്നില്ല. ഞാന്‍ ചെന്നു മൂന്നുനാലു മാസമല്ലേ ആയിട്ടുള്ളു. പുതിയ വികാരിയെ പിണക്കണ്ടായെന്നു കരുതിയാകാം അവര്‍ സമ്മതിച്ചു.

          ഞങ്ങള്‍ ആ വീട്ടില്‍ ചെന്നു. ഞങ്ങളെ കണ്ടപ്പോള്‍ തന്നെ അവര്‍ ഓടി വന്നു കതകു തുറന്നു ഞങ്ങളെ വളരെ ആദരവോടെ സ്വീകരിച്ചിരുത്തി. അവരുടെ മുഖത്തു അത്ഭുതം നിഴലിടുന്നതു കാണാമായിരുന്നു. ഞാന്‍ ചോദിച്ചുഃ എന്തുണ്ടു വിശേഷം? സുഖമായിരിക്കുന്നുവോ? തോമസുകുട്ടി ഇവിടില്ലേ. അവിടുത്തെ ഗൃഹനാഥന്റെ പേരു തോമസുകുട്ടി എന്നാണെന്നു ഞാന്‍ ചോദിച്ചറിഞ്ഞിരുന്നു. 

             അവരുടെ മുഖത്തെ അത്ഭുതത്തിനു അതിരില്ലായിരുന്നു. പെട്ടെന്നു അവര്‍ ചോദിച്ചുഃ അച്ചന്‍ ഞങ്ങളെയൊക്കെ അറിയുമോ? അച്ചന്‍ വന്നതല്ലേയുള്ളു.

            നിങ്ങള്‍ എന്നെ അറിയുമോ? ഞാനും വന്നതല്ലേയുള്ളു. ഞാനും ചോദിച്ചു. ഒരു തമാശ കേട്ട ലാഘവത്തോടെ എല്ലാവരും ചിരിച്ചു.

          അവര്‍ പറഞ്ഞുഃ അച്ചന്‍ ഞങ്ങളുടെ പള്ളി വികരിയല്ലിയോ? പറഞ്ഞതു അബദ്ധമായിപ്പോയോ എന്ന ശങ്കയില്‍ അവര്‍ മുഖത്തെ ജാള്യത മറയ്ക്കാന്‍ ശ്രമിച്ചു. 

           അപ്പോള്‍ പിന്നെ ഞാനും നിങ്ങളെ അറിയണ്ടേ? തോമസുകുട്ടി എവിടെ പോയി എന്നു പറഞ്ഞില്ല. 

        ഹോ! ഞാനങ്ങു മറന്നു. അച്ചായന്‍ പുരയിടത്തില്‍ പണി ചെയ്യുകയാണു. വേണമെങ്കില്‍ വിളിക്കാം. അവര്‍ പറഞ്ഞു. 

           വേണമെങ്കില്‍ ഞാന്‍ പറയാം. ജോലി മുടക്കണ്ട. മക്കള്‍ രണ്ടുപേരും സ്കൂളില്‍ പോയിരിക്കുക ആയിരിക്കും. മോളും മോനും ഏതൊക്കെ ക്ളാസുകളാലാണു പഠിക്കുന്നതു? 

           എന്റെ ചാദ്യം കേട്ടു അവര്‍ പറഞ്ഞുഃ മോളാണു മൂത്തതു. അവള്‍ പത്തില്‍. ഇളയതു മകന്‍ അവന്‍ എട്ടില്‍. 

        രണ്ടു പേരും പഠിക്കുവാന്‍ മിടുക്കരാണോ? 

            കുഴപ്പമില്ല. 

           അതിരിക്കട്ടെ, ഞങ്ങളുടെ പള്ളിവികാരി എന്നു പറഞ്ഞതു കൊണ്ടു ചോദിക്കുകയാണു. ഞാന്‍ വന്നിട്ടു നാലുമാസം ആകുന്നു. ഇതുവരെ നിങ്ങളെ ആരേയും പള്ളിയില്‍ കണ്ടില്ല. എന്തു പറ്റി? 

            ബഹുമാനപ്പെട്ട അച്ചന്‍ ക്ഷമിക്കണം. ഇവരു പറഞ്ഞു കാണും. എന്നാലും അച്ചന്‍ ചോദിച്ചതു കൊണ്ടു പറയുകയാണു. ഞങ്ങള്‍ ആറു വര്‍ഷമായി പെന്തിക്കോസ്തു വിശ്വാസത്തിലാണു. 

            ചോദിക്കുന്നതു കൊണ്ടു ഒന്നും തോന്നരുതു. പോയിട്ടു എങ്ങനെയുണ്ടു. അതു തന്നെയാണോ ശരിയായ വിശ്വാസം?

             അവര്‍ വളരെ വിഷമത്തോടെ പറഞ്ഞുഃ പോയി കുറെ കഴിഞ്ഞപ്പോഴാണു അതു അബദ്ധമായി എന്നു അറിയുന്നതു. 

         എന്തു പറ്റി? ഞാന്‍ ചോദിച്ചു.

          അവര്‍ വാചാലയായി. എന്റച്ചാ, ഒരു പാസ്റ്റര്‍ മുറയ്ക്കു ഇവിടെ വരും. ആദ്യം വന്നപ്പോള്‍ രക്ഷിക്കപ്പെട്ടതാണോ? എന്നു ചോദിച്ചു. എന്താണു പറയേണ്ടതു എന്നു  അറിയാതെ നിന്നപ്പോള്‍ അയാള്‍ കുറെ വേദവാക്യങ്ങള്‍ പറഞ്ഞു. എന്നിട്ടു വിശ്വസിച്ചു സ്നാനം ഏറ്റെങ്കിലെ രക്ഷിക്കപ്പെടു എന്നൊക്കെ പറഞ്ഞു. എനിക്കു ഒന്നും പറയാന്‍ കഴിഞ്ഞില്ല. അയാള്‍ പ്രാര്‍ത്ഥിച്ചിട്ടു ഇറങ്ങിപ്പോയി. അയാള്‍ മുറയ്ക്കു വന്നു സ്നാനപ്പെടണമെന്നു നിര്‍ബ്ബന്ധിച്ചു. അയാള്‍ വരുമ്പോഴൊന്നും അച്ചായന്‍ ഇവിടെ കാണുകയില്ല. അച്ചയനോടു ചോദിച്ചിട്ടു പറയാമെന്നു പറഞ്ഞു. അച്ചായന്‍ ഉള്ളപ്പോള്‍ വരാമെന്നു പറഞ്ഞു അയാള്‍ പോയി. ഇയാള്‍ ആദ്യം വന്നപ്പോള്‍ തന്നെ ഞാന്‍ അച്ചായനോടു അതു  പറഞ്ഞതായിരുന്നു. അച്ചായനു അയാള്‍ വരുന്നതു ഇഷ്ടമല്ലായിരുന്നു. ഒന്നു രണ്ടു തവണ വന്നു കഴിഞ്ഞപ്പോള്‍ അച്ചായന്‍ പറഞ്ഞു, ഇനിയും അയാള്‍ വന്നാല്‍ വീട്ടില്‍ കയറ്റരുതു. ഞാന്‍ പറഞ്ഞു. അതെങ്ങനെയാണു അച്ചായ ചെയ്യുന്നതു. ഒരാള്‍ ഒന്നു പ്രാര്‍ത്ഥിക്കാമെന്നു പറഞ്ഞു വരുമ്പോള്‍ എങ്ങനെയാണു  വേണ്ടായെന്നു പറയുന്നതു. അതു ദൈവത്തിനു ഇഷ്ടമാകുമോ? എന്നാല്‍ നിന്റെ ഈഷ്ടം പോലെ ചെയ്യെന്നു അച്ചായനും പറഞ്ഞു. 

            അടുത്ത ഞായറാഴ്ച വൈകിട്ടു അയാള്‍ വന്നു. എന്നോടു പറഞ്ഞതു പോലെ എല്ലാം അച്ചായനോടും പറഞ്ഞു. അച്ചായനും ഒന്നും മറുപടി പറയുവാന്‍ കഴിഞ്ഞില്ല. അവസാനം അയാള്‍ പ്രാര്‍ത്ഥിച്ചു. ദീര്‍ഘമായ ഒരു പ്രാര്‍ത്ഥന. അതില്‍ ഞങ്ങളുടെ കാര്യങ്ങളാണു പറഞ്ഞതു. പ്രാര്‍ത്ഥന കഴിഞ്ഞു അയാള്‍ പറഞ്ഞു. ഇതുവരെ ഇവിടെ വന്നിട്ടു ഉണ്ടാകാത്ത ഒരു അനുഭവം ഇന്നു പ്രാര്‍ത്ഥിച്ചപ്പോള്‍ എനിക്കു ഉണ്ടായി. നിങ്ങളെ ദൈവം എത്രമാത്രം സ്നേഹിക്കുന്നു എന്നാണു അതിലൂടെ ഞാന്‍ അറിഞ്ഞതു. അതു പ്രാര്‍ത്ഥിച്ചപ്പോള്‍ ദൈവം എനിക്കു വെളിപ്പെടുത്തി തന്നു. അതു മറ്റൊന്നുമല്ല. നിങ്ങള്‍ക്കു ആഗ്രഹിക്കുന്നതു പോലെ ഒരു ഉയര്‍ച്ച ലഭിക്കാത്തതിന്റെ കാരണമാണു. നിങ്ങളുടെ ഭാര്യാസഹോദരനുമായി അല്പം അകല്ച്ചയിലല്ലേ. ഏതോ പണസംബന്ധമായ ഇടപാടുകാരണം. നിങ്ങളോടുള്ള ദേഷ്യം തീര്‍ത്തതു നിങ്ങള്‍ക്കു ഗതിവരരുതു  എന്നു പറഞ്ഞു കൂടോത്രം ചെയ്താണു. ദൈവത്തിനു മാത്രമെ ഇനിയും അതില്‍നിന്നു നിങ്ങളെ രക്ഷ പെടുത്തുവാന്‍ കഴിയുകയുള്ളു. അതിനുള്ള പരിഹാരവും,ദൈവം വെളിപ്പെടത്തി. ഇവിടെ മൂന്നു ദിവസത്തെ ഉപവാസം നടത്തിയാല്‍ അതില്‍ നിന്നു രക്ഷപെടും. പക്ഷെ ഞങ്ങള്‍ വന്നു ഉപവസിച്ചു പ്രാര്‍ത്ഥിക്കണമെങ്കില്‍ അതിനു മുമ്പു നിങ്ങള്‍ വിശ്വസിച്ചു സ്നാനം ഏല്ക്കണം.

                അതോടെ അച്ചായന്‍ അയാളുടെ വലയില്‍ വീണു. എന്റെ അനുജന്‍ അങ്ങനൊന്നും ചെയ്യുകയില്ലെന്നു പറഞ്ഞിട്ടു അച്ചായന്‍ സമ്മതിച്ചില്ല. അവന്‍ അല്ലേലും അത്തരക്കാരനാണെന്നു എനിക്കു തോന്നിയിട്ടുണ്ടു. അവന്‍ ഇവിടെ വന്നിട്ടു എത്രകാലമായെടീ. നീ അവന്റെ മൂത്ത പെങ്ങളല്ലേ. നിന്നെപ്പോലും കാണാന്‍ അവന്‍ വന്നിട്ടുണ്ടോ? എനിക്കു അയാള്‍ പറഞ്ഞതു ശരിയാണെന്നു തന്നെയാണു തോന്നുന്നതു. അതുകൊണ്ടു ഇനിയും ഒന്നും ആലോചിക്കുവാനില്ല. പാസ്റ്ററു പറഞ്ഞതു പോലെ ചെയ്യുക. ഞാന്‍ എതിര്‍ത്തെങ്കിലും ഇതൊക്കെ കേട്ടപ്പോള്‍ എന്റെ മനസ്സിലും നേരിയ സംശയമുണ്ടായി. പിന്നൊന്നും ആലോചിച്ചില്ല. പോയി മുങ്ങി.

              എന്നിട്ടു എന്താണു തിരിച്ചു പോരണമെന്നു തോന്നുന്നതു? ഞാന്‍ ചോദിച്ചു. 

                അതു പറയാം. പാസ്റ്ററു പറഞ്ഞതു പോലെ മൂന്നു ദിവസത്തെ ഉപവാസം നടത്തി. ഇവിടെയുള്ളവരു മാത്രമല്ല എവിടെനിന്നൊക്കെയോ ആളുകള്‍ വന്നു. പത്തു നൂറ്റമ്പതു പേരുണ്ടൊയിരുന്നു. അതിനു പന്തലിട്ടതിനും ആഹാരത്തിനും ആയിട്ടു നല്ല ഒരു തുക ചെലവായി. ഒരുനല്ല കാര്യത്തിനല്ലേ എന്നു കരുതി സമാധാനിച്ചു. പിന്നെയല്ലിയോ ഇവരുടെ തനിനിറം വെളിവായതു. കൈയ്യില്‍ കിട്ടുന്നതിന്റെയെല്ലാം ദശാംശം ആഴ്ചതോറും പാസ്റ്റര്‍ക്കു കൊടുക്കണം. പുരയിടത്തിലെ കൃഷിയും അഞ്ചെട്ടു പത്തു കോഴിയുണ്ടു അതിന്റെ മുട്ട വിറ്റുമൊക്കെയാണു വലിയ മുട്ടില്ലാതെ പൊയ്ക്കൊണ്ടിരുന്നതു. കോഴിമുട്ട വരെ എണ്ണി തിട്ടപ്പെടുത്തി ദശാംശം കൊടുക്കണം. കുറഞ്ഞാല്‍ ഭീഷണിയാണു. ദൈവകോപം ഉണ്ടാകുമെന്നു മാത്രമല്ല സഭയില്‍ നിന്നു പുറത്താക്കുകയും ചെയ്യും. അതിന്റെ കൂടെ മൂന്നുനാലു മാസം കൂടുമ്പോള്‍ ഇവിടെ വച്ചു ഉപവാസധ്യാനം നടത്തണം. അതിനു വരുന്നവര്‍ക്കു ഇറച്ചിയും മീനുമൊക്കെ കൂട്ടി വിഭവസമൃദ്ധമായ സദ്യയും കൊടുക്കണം. ഉന്നതി വരുമെന്നു പറഞ്ഞു പോയിട്ടു അധോഗതിയാണു മിച്ചം. കുറെനാളായി അച്ചായന്‍ പറയുന്നു നമുക്കു തിരിച്ചു പോകാമെന്നു. കുഞ്ഞുങ്ങള്‍ക്കാണെങ്കിലും ഇവിടെ ശ്വാസം മുട്ടലാണു. കൂട്ടുകാരുടെ കളിയാക്കലാണു അവര്‍ക്കു ഒട്ടും സഹിക്കുവാന്‍ കഴിയാത്തതു. 

              ഇനിയും തിരികെ വരുവാന്‍ എന്താണു തടസ്സം. ഞാന്‍ ആരാഞ്ഞു.

              പക്ഷെ, തിരികെ വന്നാല്‍ ഇടവകക്കാര്‍ എങ്ങനെയാണു ഞങ്ങളെ സ്വീകരിക്കുക എന്നതാണു സംശയം. പോയി അധികം താമസിയാതെ കാണുന്നവരെല്ലാം അല്പം പുശ്ചത്തോടെ പോയിട്ടു രക്ഷപെട്ടോ എന്നു ചോദിക്കുമായിരുന്നു. ഇനിയും വന്നാല്‍ എന്തൊക്കെയായിരിക്കും ചോദിക്കുക. അവര്‍ അല്പം സങ്കടത്തോടെ പറഞ്ഞു.

                 ആ കാര്യത്തില്‍ നിങ്ങള്‍ സങ്കടപ്പെടുകയോ ഭയപ്പെടുകയോ വേണ്ടാ. അങ്ങനെ ഒന്നും ഉണ്ടാകുകയില്ലെന്നു ഞാന്‍ ഉറപ്പു തരുന്നു. കൂടെവന്നവരെ ചൂണ്ടിക്കാട്ടി പറഞ്ഞു. ഇവരാണെങ്കില്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുവാനും തയ്യാറാണു. ഇല്ലെങ്കില്‍ ഇവര്‍ പറയട്ടെ എന്നു പറഞ്ഞു അവരുടെ മുഖത്തേക്കു നോക്കി. 

                 അവര്‍ മൂന്നു പേരും ഒന്നിച്ചു പറഞ്ഞു. വരുന്നു എങ്കില്‍ വളരെ സന്തോഷം. ഇതു നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ വന്നു വിളിച്ചു കൊണ്ടു പോകുമായിരുന്നു. 

                  ഇതെല്ലാം കേട്ടു അവര്‍ സന്തോഷത്തോടെ കുരിശു വരക്കുന്നതു കണ്ടപ്പോള്‍ എനിക്കും സന്തോഷം തോന്നി. ഞാന്‍ പറഞ്ഞുഃ എന്നാല്‍ പിന്നെ സമയം കളയേണ്ടാ. തോമസുകുട്ടിയെ വിളിക്കു. 

                    അവര്‍ പോയി തോമസുകുട്ടിയെ വിളിച്ചു കൊണ്ടു വന്നു. അയാളും സന്തോഷഭരിതനായിരുന്നു.

                     ഞാന്‍ പറഞ്ഞുഃ ഏലിക്കുട്ടി എല്ലാം ഞങ്ങളോടു തുറന്നു പറഞ്ഞു. തിരികെ വരാന്‍ ആഗ്രഹിക്കുന്ന കാര്യവും പറഞ്ഞു. അല്ല, ഏലിക്കുട്ടി എല്ലാം പറഞ്ഞു കാണുമല്ലോ. തോമസുകുട്ടി എന്തു പറയുന്നു.

                    തോമസുകുട്ടിപറഞ്ഞുഃ. അച്ചന്‍ വന്നതില്‍ വളരെ സന്തോഷം. വിവരങ്ങള്‍ എല്ലാം ഇവള്‍ പറഞ്ഞു. കുറെ നാളായി ഞങ്ങള്‍ ആഗ്രഹിക്കുന്നതാണു. ഇനിയും ഞങ്ങള്‍ എന്തു ചെയ്യണമെന്നു അച്ചന്‍ പറഞ്ഞാല്‍ മതി. അതു ഞങ്ങള്‍ ചെയ്യാം.

                     പിന്നെ താമസിച്ചില്ല. ഒരു അപേക്ഷ എഴുതി വാങ്ങി. രണ്ടു പേരും മക്കളും ശനിയാഴ്ച വൈകിട്ടു പള്ളിയില്‍ വന്നു വി.കുമ്പസാരം നടത്തി ഞായറാഴ്ച വി.കുര്‍ബ്ബാന അനുഭവിക്കണം. എന്നാല്‍ ഇന്നു തന്നെ തുടങ്ങാം. പണ്ടു ഇവിടെയുണ്ടായിരുന്ന, കര്‍ത്താവിന്റെയും വി.മാതാവിന്റെയും വി.തോമ്മാശ്ളീഹായുടെയും മറ്റും ചിത്രം ഇവിടെയുണ്ടോ? അതോ നശിപ്പിച്ചോ?

                     ഇല്ല. അതിനുള്ള ധൈര്യം ഞങ്ങള്‍ക്കില്ലായിരുന്നു. അതു ഇനിയും ഇവിടെ പാടില്ലായെന്നു അവര്‍ പറഞ്ഞെങ്കിലും ഞങ്ങള്‍ അതു കളയാതെ ഇവിടെ സൂക്ഷിച്ചു വച്ചിട്ടുണ്ടു. എന്നു പറഞ്ഞു അതു എടുത്തു കൊണ്ടു വന്നു.

                     അതു നന്നായി. അതുകൊണ്ടു തന്നെയാണു നിങ്ങള്‍ക്കു തിരികെ വരാന്‍ തോന്നിയതു. ഞാന്‍ പറഞ്ഞു. 

                       ഉടനെ തന്നെ ആ ചിത്രങ്ങള്‍ പഴയതു പോലെ അലങ്കരിച്ചു വച്ചു. അപ്പോള്‍ അവരുടെ മക്കളും സ്കൂളില്‍ നിന്നു തിരിച്ചെത്തി. എല്ലാവരും ചേര്‍ന്നു അതിന്റെ മുന്നില്‍ നിന്നു പ്രാര്‍ത്ഥിച്ചു. അന്നത്തെ അവരുടെ മുഖത്തു തെളിഞ്ഞ സന്തോഷം ഇപ്പോഴും മനസ്സില്‍ നിന്നു മാഞ്ഞു പോയിട്ടില്ല.

                      സെക്രട്ടറി വന്നു വിളിച്ചപ്പോഴാണു ഓമ്മയില്‍ നിന്നു ഉണര്‍ന്നതു. ഞങ്ങള്‍ കുര്യാക്കോസച്ചായന്റെ വീട്ടിലെത്തി. ഭര്‍ത്താവും ഭാര്യയും അവിടെ ഉണ്ടായിരുന്നു.

                      ഞാന്‍ പറഞ്ഞുഃ ഞങ്ങള്‍ വഞ്ചിപിരിവിനു വന്നതാണെന്നു അറിയാമല്ലോ. വഞ്ചി എവിടെ? ഇവിടെ കാണുന്നില്ലല്ലോ? എന്തു പറ്റി? ഇതിലുള്ള വിശ്വാസം ഒക്കെ പോയോ? 

                       മുഖത്തെ മ്ളാനത മറയ്ക്കാന്‍ ശ്രമിച്ചു കൊണ്ടു അകത്തു പോയി വഞ്ചി എടുത്തു കൊണ്ടു വന്നു. തുറന്നപ്പോള്‍ വളരെ തുച്ഛമായ ഒരു തുകയെ ഉണ്ടായിരുന്നുള്ളു. 

                      ഞാന്‍ വീണ്ടും ചോദിച്ചുഃ നിങ്ങള്‍ക്കു എന്തു പറ്റി? കഴിഞ്ഞ തവണത്തേതിന്റെ നാലിലൊന്നു പോലുമില്ലല്ലോ? 

                     ഗൃഹനാഥന്‍ വളരെ സങ്കടത്തോടെ പറഞ്ഞുഃ അച്ചന്‍ ക്ഷമിക്കണം. ഞങ്ങള്‍ ഇപ്പോള്‍ പെന്തിക്കോസ്തിലാണു പോകുന്നതു. മകന്റെ നിര്‍ബ്ബന്ധത്തിനു വഴങ്ങി മനസ്സില്ലാമനസ്സോടെയാണു ഞങ്ങള്‍ പോയി സ്നാനം ഏറ്റതു എന്നു തുടങ്ങി നടന്ന കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു. ആദ്യം കേള്‍ക്കുന്നതു പോലെ ഞാനും കേട്ടിരുന്നു. 

                     അദ്ദേഹം എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞുഃ അതാണോ കാര്യം? നാലഞ്ചു ആഴ്ചകളായി നിങ്ങളെ പള്ളിയില്‍ കാണാഞ്ഞപ്പോള്‍ ഞാനും ആലോചിച്ചു. എന്തു പറ്റി? ഇവിടെവരെ വന്നു അന്വേഷിക്കണമെന്നു കരുതിയതാണു. സമയം കിട്ടിയില്ല. ആരും പറഞ്ഞുമില്ല. പോകട്ടെ. അതാണു സത്യവിശ്വാസം എന്നു കരുതി പോയി മുങ്ങിയതല്ലല്ലോ? പിന്നെ മകന്റെ ഭീഷണി. അവന്‍ ആത്മഹത്യയൊന്നും ചെയ്യില്ല. ജോലി നഷ്ടപ്പെട്ടാലല്ലേ,അവന്‍ ആത്മഹത്യ ചെയ്യൂ? അവനു ഈ ജോലി കിട്ടിയതു എങ്ങനെയാണു. ഈ പാസ്റ്റര്‍മാര്‍ പ്രാര്‍ത്ഥിച്ചതിന്റെ ഫലമാണോ? നിങ്ങള്‍ രണ്ടു പേരും വളരെ കാലമായി വി.മാതാവിന്റെ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ടു കരഞ്ഞു പ്രാര്‍ത്ഥിച്ചതിന്റെ ഫലമല്ലേ? ആ  വി.മാതാവും ദൈവപുത്രനും ഇനിയും നിങ്ങളെ കൈവിടുമോ? എന്തിനു സംശയിക്കുന്നു?. വിശ്വാസത്തോടെ വീണ്ടും വി.മാതാവിന്റെ മദ്ധ്യസ്ഥതയില്‍ അഭയപ്പെടൂ. അവന്‍ നിങ്ങളെ കൈവിടുകയില്ല; ഉപേക്ഷിക്കുകയുമില്ല. ധൈര്യമായിരിക്കൂ. ഇനിയും മകന്‍ വിളിക്കുമ്പോള്‍ ഇതെല്ലാം അവനോടു പറയുക. അവനു വിശ്വാസം വരുന്നില്ലായെങ്കില്‍ എന്നെ വിളിക്കുവാന്‍ പറയുക. എന്റെ ഫോണ്‍ നമ്പരു തരാം. അവന്‍ തിരിച്ചു വരും ഉറപ്പു. നമ്മുടെ തോമസുകുട്ടിയും കുടുംബവും പോയിട്ടു തിരിച്ചു വന്നതു കണ്ടില്ലേ. അവര്‍ ഇങ്ങനെ ഓരോന്നു പറഞ്ഞു ഭയപ്പെടുത്തിയാണു വലയില്‍ വീഴ്ത്തുന്നതു. എന്തു പറയുന്നു? 

                     അവര്‍ രണ്ടു പേരും തിരിച്ചു വരാന്‍ തയ്യാറായി. തങ്ങളുടെ തെറ്റു പൊറുക്കണമെന്നു കണ്ണുനീരോടെ അപേക്ഷിച്ചു. 

                      ഞാന്‍ പറഞ്ഞുഃ എന്നോടല്ല മാപ്പു അപേക്ഷിക്കേണ്ടതു. പരമകാരുണികനായ ദൈവത്തോടാണു. അതിനാല്‍ ഈ ശനിയാഴ്ച പള്ളിയില്‍ വന്നു സത്യ കുമ്പസാരം നടത്തി, വി.കുര്‍ബ്ബാന അനുഭവിക്കൂ. ദൈവം എല്ലാം ക്ഷമിച്ചു നിങ്ങളെ സ്വീകരിക്കും. അവരുടെ കൈയ്യില്‍ നിന്നും ഒരു അപേക്ഷ വാങ്ങി. പഴയതു പോലെ മേശ ഒരുക്കി അതില്‍ കര്‍ത്താവിന്റെയു വി.മാതാവിന്റെയും പരിശുദ്ധന്മാരുടെയും ചിത്രങ്ങളും കുരിശും മെഴുകുതിരിക്കാലും എല്ലാം വച്ചു അതിന്റെ മുമ്പില്‍ നിന്നു എല്ലാവരും ചേര്‍ന്നു പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥന കഴിഞ്ഞു ആശീര്‍വ്വാദം നടത്തി കൈമുത്തിച്ചപ്പോള്‍ കണ്ട കാഴ്ച മനസ്സില്‍ വിതച്ച വികാരങ്ങള്‍ എന്തെല്ലാമാണു എന്നു പറയുവാന്‍ കഴിയുന്നില്ല. അവരുടെ രണ്ടു പേരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. അതു പശ്ചാത്താപത്തിന്റേതു മാത്രമായിരുന്നില്ല. ഒരു തിരിച്ചു വരവിന്റെ ആനന്ദവും ആത്മനിര്‍വൃതിയുമൊക്കെ ആ കണ്ണുനീരില്‍ അലിഞ്ഞു ചേര്‍ന്നു കിടപ്പുണ്ടായിരുന്നു. 

                   ഇവരുടെ തിരിച്ചു വരവിനു ദൈവം എന്നെ എടുത്തു ഉപയോഗിച്ചതില്‍ എന്റെ മനസ്സും ആത്മനിര്‍വൃതിയില്‍ ലയിച്ചു. അതിലപ്പുറം ദൈവത്തോടുള്ള നന്ദി ഹൃദയത്തില്‍ നിന്നു ഉയരുകയും ചെയ്തു.


          


Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30