21. അനുഗമിക്കേണ്ട കാല്‍ച്ചുവടുകള്‍.
21. അനുഗമിക്കേണ്ട കാല്‍ച്ചുവടുകള്‍.
-------------------------------------------------------
വി.കുര്‍ബ്ബാന കഴിഞ്ഞു പ്രഭാതഭക്ഷണം കഴിച്ചു അല്പം വിശ്രമിക്കുമ്പോളാണു, ഈ ഇടവകാംഗമായ കരിമ്പിനാല്‍ വീട്ടില്‍ മത്തായിച്ചായന്‍ എന്നെ കാണാന്‍ വന്നതു. ഞാന്‍ ഈ ദേവാലയത്തില്‍ വന്നിട്ടു രണ്ടു വര്‍ഷം കഴിഞ്ഞിട്ടു ആദ്യമായിട്ടാണു മത്തായിച്ചായന്‍ ഇങ്ങനെയൊരു സന്ദര്‍ശനം നടത്തുന്നതു. അതിനു ഒരു കാരണം ഉണ്ടു. അദ്ദേഹം ഈ ഇടവകാംഗമായിട്ടു ഏതാണ്ടു എട്ടു വര്‍ഷമേ ആയിട്ടുള്ളു അതിനു മുമ്പു ഇവിടെ അടുത്തുള്ള മറ്റൊരു പള്ളി ഇടവകാംഗം ആയിരുന്നു. പത്തു വര്‍ഷം മുമ്പു ഞാന്‍ ആ പള്ളി വികാരി ആയിരിക്കുമ്പോള്‍ ഇദ്ദേഹം ഈ പള്ളിയില്‍ ചേരുവാന്‍ അപേക്ഷിച്ചു. അന്നു ഇവിടുത്തെ വികാരി അദ്ദേഹത്തിന്റെ മാതൃ ഇടവക വികാരിയില്‍ നിന്നു വിടുതല്‍ സര്‍ട്ടിഫിക്കറ്റു വാങ്ങി കൊടുക്കണം എന്നു ആവശ്യപ്പെട്ടു. അതിനായി ഇദ്ദേഹം എന്നെ സമീപിച്ചു. എനിക്കു മുമ്പു അവിടെ വികാരിയായിരുന്നതു ആ ഇടവകാംഗം ആയിരുന്ന അവിടുത്തെ ആയുഷ്കാല വികാരിയായ തോമ്മാകത്തനാരായിരുന്നു. ആ അച്ചനുമായിട്ടു ഇദ്ദേഹം ഏതോ കാര്യത്തില്‍ പിണങ്ങി ദീര്‍ഘകാലമായി അവിടെ ആരാധനയില്‍ സംബന്ധിക്കുകയോ പള്ളി വരുമാനങ്ങള്‍ കൊടുക്കുകയോ ചെയ്തിട്ടില്ല. ഞാന്‍ പലതവണ അദ്ദേഹത്തെ കണ്ടു ആ അച്ചന്‍ സ്ഥാനം ഒഴിഞ്ഞതിനാല്‍ പള്ളിയില്‍ വരുവാനും കുടിശ്ശിക തീര്‍ക്കുവാനും ആവശ്യപ്പെട്ടിട്ടുള്ളതാണു.
അതിനാല്‍ ഞാന്‍ ഇദ്ദേഹത്തോടു പള്ളിയുടെ കുടിശ്ശിക തീര്‍ത്തെങ്കില്‍ മാത്രമേ ഇങ്ങനെ ഒരു സര്‍ട്ടിഫിക്കറ്റു തരുവാന്‍ കഴിയുകയുള്ളു എന്നു പറഞ്ഞു. അതു അദ്ദഹം സമ്മതിക്കാതിരുന്നതിനാല്‍ ഞാന്‍ സര്‍ട്ടിഫിക്കറ്റു കൊടുത്തില്ല. ഇദ്ദേഹം ഇടവക മെത്രാപ്പോലീത്താ തിരുമേനിയോടു പരാതിപ്പെട്ടു. അഭിവന്ദ്യ തിരുമേനി സര്‍ട്ടിഫിക്കറ്റു കൊടുക്കാതിരുന്നതിനുള്ള കാരണം എന്നോടു ചോദിച്ചു. അദ്ദേഹം രണ്ടു വര്‍ഷത്തെ കുടിശ്ശിക തരാനുള്ളതു കൊണ്ടാണു സര്‍ട്ടിഫിക്കറ്റു കൊടുക്കാതിരുന്നതു എന്നു അറിയിച്ചു.
തിരുമേനി ഇദ്ദേഹത്തെ വിളിച്ചു കുടിശ്ശിക കൊടുക്കാന്‍ പറഞ്ഞിട്ടും അദ്ദേഹം അനുസരിച്ചില്ല. അധികം താമസിയാതെ അദ്ദേഹം സമീപത്തുള്ള റീത്തു പള്ളിയില്‍ ചേര്‍ന്നു. കുറെനാള്‍ അവിടെ നിന്ന ശേഷം അവിടെനിന്നു ആ ഇടവകാംഗമാണു എന്നുള്ള ഒരു സര്‍ട്ടിഫിക്കറ്റു അവിടുത്തെ വികാരിയില്‍ നിന്നു വാങ്ങി. കത്തോലിക്കാ വിശ്വാസത്തില്‍ നിന്നു ഓര്‍ത്തഡോക്സു വിശ്വാസത്തിലേക്കു വരുവാന്‍ ആഗ്രഹിക്കുന്നതിനാല്‍ ഈ ഇടവകയില്‍ അംഗമാക്കണം എന്നു പറഞ്ഞു വീണ്ടും ഒരു അപേക്ഷ ഇവിടെ കൊടുത്തു. കത്തോലിക്കാ വിശ്വാസിയാണെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റു കൂടെ കൊടുത്തതിനാല്‍ ഇദ്ദേഹത്തെ ഇടവകാംഗം ആക്കി ചേര്‍ക്കുക ആണു ചെയ്തതു.
അന്നു ആ സര്‍ട്ടിഫിക്കറ്റു കൊടുക്കാതിരുന്നതിന്റെ പിണക്കം മാറിയിട്ടില്ല എന്നതു കൊണ്ടാണു ഇദ്ദേഹം എന്നെ കാണാന്‍ ഇതുവരെ തയ്യാറാകാതിരുന്നതു. ഇപ്പോള്‍ ഈ സന്ദര്‍ശനത്തിനു പഴയതു പോലെ വല്ല ഉദ്ദേശവു ഉണ്ടോ ആവോ എന്നിങ്ങനെ ചിന്തിച്ചു കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം ചോദിച്ചുഃ
എന്തുണ്ടു വിശേഷം?
എന്തു വിശേഷം ഇങ്ങനെ പോകുന്നു. അസാധാരണമായി അച്ചായന്‍ എന്നെ കാണാന്‍ വന്നതു? അര്‍ത്ഥോക്തിയില്‍ ഞാന്‍ നിര്‍ത്തി.
ഒരു ആവശ്യമുണ്ടു. എനിക്കല്ല. എന്റെ സമീപത്തുള്ള ഒരച്ചന്റെ കാര്യമാണു. അച്ചന്‍ അറിയുമെന്നു തോന്നുന്നില്ല. അദ്ദേഹം ബാഹ്യ കേരളത്തിലാണു സേവനം അനുഷ്ഠിക്കുന്നതു. മദ്രാസു ഭദ്രാസനത്തിലെ ഏതോ പള്ളിയിലാണു. പേരു പറഞ്ഞതാണു. ഞാനങ്ങു മറന്നു. അച്ചന്റെ പേരു യാക്കോബു എന്നാണു. അച്ചന്റെ കൊച്ചമ്മ അവിടെ ഒരു സ്കൂളില്‍ പഠിപ്പിക്കുകയാണു. ഒരു വര്‍ഷം കഴിയുമ്പോള്‍ കൊച്ചമ്മ വരിമിക്കുകയാണു. അപ്പോള്‍ അവര്‍ കുടുംബമായി ഇവിടെ താമസിക്കുവാനാണു ആഗ്രഹിക്കുന്നതു. എന്റെ അടുത്താണു അച്ചന്‍ വീടു വച്ചിരിക്കുന്നതു. ഇവിടെ താമസിക്കുമ്പോള്‍ ഏതെങ്കിലും ഇടവകയില്‍ അംഗം ആകണമല്ലോ. അച്ചനു ഈ ഇടവകയില്‍ കൂടി നടക്കണമെന്നാണു ആഗ്രഹം. കഴിഞ്ഞ ദിവസം അച്ചന്‍ വന്നിട്ടുണ്ടായിരുന്നു. അന്നേരം ഇടവകയില്‍ ചേരുവാനുള്ള അപേക്ഷ എന്നെ ഏല്പിച്ചു. അതു തരാനാണു ഇപ്പോള്‍ ഞാന്‍ വന്നതു.
അപേക്ഷ തന്നതു ഞാന്‍ വാങ്ങിയിട്ടു ചോദിച്ചു. അച്ചന്‍ ഇപ്പോള്‍ ഏതു ഇടവകയുടെ അംഗമാണു? ഇവിടെ അച്ചന്റെ ഇടവക ഏതാണു?
അച്ചന്റെ കൊച്ചമ്മയ്ക്കു അവിടെ ജോലിയായതു കൊണ്ടു ആ ഇടവകയിലാണു അവര്‍ കൂടി നടക്കുന്നതു. അച്ചനേയും കുടുംബത്തേയും ചേര്‍ക്കുവാന്‍ അവിടെനിന്നു വിടുതല്‍ സര്‍ട്ടിഫിക്കറ്റു തരും. പോരെങ്കില്‍ ആ ഭദ്രാസന മെത്രാപ്പോലീത്താ തിരുമേനിയുടെ കത്തും വാങ്ങിത്തരും. പിന്നെ അച്ചന്റെ കുടുംബത്തില്‍ ഇവിടെ ഒരു ജ്യേഷ്ഠന്‍ മാത്രമെ ഉള്ളു. ഏതോ കാരണത്താല്‍ അയാള്‍ മാര്‍ത്തോമ്മാ സഭയില്‍ ചേരുകയും ചെയ്തു. അച്ചായന്‍ മറുപടി നല്‍കി.
അന്വേഷിച്ചു ഉചിതമായതു ചെയ്യാമെന്നു പറഞ്ഞു ഞാന്‍ അദ്ദേഹത്തെ പറഞ്ഞയച്ചു. ഈ അച്ചനെ എനിക്കു നേരിട്ടു പരിചയം ഇല്ലെങ്കിലും പലരും പറഞ്ഞു കേട്ടിട്ടുണ്ടു. അതൊന്നും അത്ര നല്ല കാര്യങ്ങളും അല്ല. ചിലപ്പോള്‍ അതൊക്കെ ആളുകള്‍ വെറുതെ പറഞ്ഞു പരത്തുന്നതാകാം. ഏതായാലും ഒരന്വേഷണം ആവശ്യമാണു.
ഞാന്‍ ട്രസ്റ്റിയെയും സെക്രട്ടറിയെയും വിളിച്ചു ഈ അപേക്ഷയുടെ കാര്യം പറഞ്ഞു.
അവര്‍ പറഞ്ഞുഃ എന്റച്ചാ, ദയവു ചെയ്തു അങ്ങേരെ ഇവിടെ ചേര്‍ക്കരുതു. അദ്ദേഹം വന്നാല്‍ ഇവിടം കുളമാകും. ഇടവകക്കാര്‍ക്കെല്ലാം ഇദ്ദേഹത്തെ നല്ലവണ്ണം അറിയാം. ആളുകള്‍ ഒന്നടങ്കം ഇതിനെ എതിര്‍ക്കും. അച്ചനു അദ്ദേഹത്തെ കുറിച്ചു ശരിക്കു അറിയുകയില്ലായിരിക്കും. എന്നാല്‍ പറയാം. അദ്ദേഹം ശരിക്കും ഒരു മാര്‍ത്തോമ്മാക്കാരനായിരുന്നു. ഇപ്പോഴും അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ മാര്‍ത്തോമ്മാ സഭയില്‍ തന്നെയാണു. ഇദ്ദേഹത്തിന്റെ അമ്മാച്ചന്‍ ഒരച്ചനുണ്ടായിരുന്നു. അദ്ദേഹം കുറെനാള്‍ മുമ്പു മരിച്ചു. അദ്ദേഹം 58 ലെ കോടതിവിധി വരുന്നതിനു മുമ്പു പാത്രിയര്‍ക്കീസു വിഭാഗത്തിലെ ഒരു അവിവാഹിത പട്ടക്കാരനായിരുന്നു. മഞ്ഞിനിക്കര ദയറാ അംഗവുമായിരിന്നു. പത്തിരുപതു വയസ്സു പ്രായമായപ്പോള്‍ തൊഴിലൊന്നും ഇല്ലാതെ നില്‍ക്കുന്നതു കണ്ടിട്ടിട്ടു ഈ അമ്മാച്ചനച്ചന്‍ ഇദ്ദേഹത്തെ മഞ്ഞിനിക്കരയില്‍ കൂട്ടിക്കൊണ്ടു പോയി പട്ടം കൊടുത്തതാണു. മൂറോന്‍ കൂദാശ സ്വീകരിച്ചിട്ടുണ്ടോ എന്നു പോലും ആളുകള്‍ സംശയിക്കുന്നു. സഭയില്‍ സമാധാനം ഉണ്ടാകുകയും പാത്രിയര്‍ക്കീസു വിഭാഗം നമ്മോടുകൂടെ ചേരുകയും ചെയ്ത കൂട്ടത്തില്‍ വന്നതാണു ഇദ്ദേഹം. അതിനു മുമ്പു ബാഹ്യകേരളത്തില്‍ ആയിരുന്നതു കൊണ്ടു അവിടെ തുടരുകയും ചെയ്തു. ഇതാണു അദ്ദേഹത്തിന്റെ ചരിത്രം. അവര്‍ പറഞ്ഞു നിറുത്തി.
ഞാന്‍ പറഞ്ഞുഃ ഇതൊന്നും അദ്ദേഹത്തെ ഇടവകയില്‍ ചേര്‍ക്കാതിരിക്കാന്‍ മതിയായ തെളിവുകളല്ല. അദ്ദേഹം ഇപ്പോള്‍ അംഗമായിരിക്കുന്ന ഇടവക വികാരിയുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റു മതി അദ്ദേഹത്തെ ഇവിടെ ചേര്‍ക്കുവാന്‍. ആ ഭദ്രാസന മെത്രാപ്പോലീത്തായുടെ കത്തും വാങ്ങി തരാമെന്നു പറയുന്നുണ്ടു. അതുകൂടെ കിട്ടിയാല്‍ വികാരിയെന്ന നിലയില്‍ അദ്ദേഹത്തെ ചേര്‍ക്കുവാന്‍ ഞാന്‍ നിര്‍ബ്ബന്ധിതനാകും. ചെയ്തില്ലെങ്കില്‍ അദ്ദേഹത്തിനു നമ്മുടെ ഭദ്രാസന മെത്രാപ്പോലീത്താ തിരുമേനിയുടെ അടുക്കല്‍ പരാതിപ്പെടാം. തിരുമേനി അദ്ദേഹത്തെ ചേര്‍ക്കാതിരുന്നതിനു എന്നോടായിരിക്കും കാരണം ചോദിക്കുക. ഞാന്‍ എന്തുു മറുപടി പറയും. മാതമല്ല, തിരുമേനി അദ്ദേഹത്തെ ചേര്‍ക്കണമെന്നു പറഞ്ഞു കല്പന തന്നാല്‍ ചേര്‍ക്കാതിരിക്കുവാനും കഴിയുകയില്ല.
അച്ചന്‍ പറഞ്ഞതെല്ലാം ന്യായമായിരിക്കാം. പക്ഷെ ശാന്തമായി പോകുന്ന ഇടവകയില്‍ ഒരു പ്രശ്നം സൃഷ്ടിക്കണമോ എന്നു അച്ചന്‍ ചിന്തിക്കുക. ഭരണഘടന പറഞ്ഞു അദ്ദേഹത്തെ അച്ചന്‍ ചേര്‍ത്താല്‍ ഇടവകജനം ഒന്നാകെ അച്ചനെ എതിക്കും. അച്ചനു ഇവിടെ തുടരാന്‍ പ്രയാസമാകും. ഒരുകാര്യം കൂടെ പറയാം. ഇവിടെ ഇതിനു മുമ്പു പലരേയും ഇടവകയില്‍ ചേര്‍ത്തിട്ടുണ്ടു. ആ അപേക്ഷകളെല്ലാം കമ്മറ്റിയില്‍ ചര്‍ച്ച ചെയ്ത ശേഷം പൊതുയോഗത്തില്‍ വയ്ക്കുകയും പൊതുയോഗതീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ചേര്‍ക്കുകയുമാണു ചെയ്തിട്ടുള്ളതു. അതുകൊണ്ടു ഇതു കമ്മറ്റിയില്‍ കൂടി ആലോചിക്കാം. കമ്മറ്റി സമ്മതിക്കുമെങ്കില്‍ പൊതുയോഗത്തില്‍ സമര്‍പ്പിക്കാം. ഇതാണു ഞങ്ങളുടെ അഭിപ്രായം. അച്ചന്‍ ആലോചിച്ചു തീരുമാനിക്കുക. വെറുതെ പൊല്ലാപ്പു പിടിച്ചു തലയില്‍ വയ്ക്കാതിരിക്കുകയാണു നല്ലതു. അവര്‍ പറഞ്ഞു നിറുത്തി.
അവരുടെ അഭിപ്രായം പോലെ അടുത്ത ഞായറാഴ്ച കമ്മറ്റി കൂടുവാന്‍ തീരുമാനിച്ചു. അവരു പറഞ്ഞതു പോലെ ഇതു ഒരു പൊല്ലാപ്പായി മനസ്സിന്റെ സ്വസ്തത കെടുത്തി. ദൈവമേ ഇതിനൊരു പരിഹാര മാര്‍ഗ്ഗം കാണിച്ചു തരണമേയെന്നു മനമരുകി പ്രാര്‍ത്ഥിച്ചു. രണ്ടു കാര്യങ്ങളാണു പ്രശ്നങ്ങളായി മനസ്സിനെ അലട്ടിക്കൊണ്ടിരുന്നതു. ഒന്നു. വികാരി ചെയ്യുവാന്‍ ഭരണഘടന നിര്‍ദ്ദേശിച്ചിരിക്കുന്നിടത്തു കമ്മറ്റിയുടെയും പൊതുയോഗത്തിന്റെയും തീരുമാനത്തിനു വിടുന്നതു ഭരണഘടനാ വിരുദ്ധമായ പ്രവൃത്തിയായി തീരുകയില്ലേ? വികാരി ചെയ്യണമെന്നു പറഞ്ഞതല്ലാതെ, കമ്മറ്റിയുടേയോ പൊതുയോഗത്തിന്റെയോ ആലോചന ഇതിനു പാടില്ലായെന്നു പറഞ്ഞിട്ടില്ലല്ലോ എന്നതു മനസ്സിനു അല്പം ആശ്വാസം പകര്‍ന്നു. രണ്ടാമത്തേതു അല്പംകൂടെ പ്രശ്നമുള്ളതാണു. കമ്മറ്റി അദ്ദേഹത്തെ ചേര്‍ക്കേണ്ടായെന്നു തീരുമാനിച്ചാല്‍ ഇതു പൊതുയോഗത്തില്‍ വരികയില്ല. അഥവാ നിര്‍ബ്ബന്ധിച്ചു പൊതുയോഗത്തില്‍ വച്ചാല്‍ തന്നെ പൊതുയോഗം അനുകൂലമായി തീരുമാനിക്കുവാനും സാദ്ധ്യതയില്ല. കമ്മറ്റിയുടെയോ പൊതുയോഗത്തിന്റെയോ തീരുമാനത്തിനു വിരുദ്ധമായി അദ്ദേഹത്തെ ചേര്‍ത്താല്‍ ഇടവകയില്‍ അതു ഒരു പ്രശ്നമാകും. ചേര്‍ക്കാതിരുന്നാലും പ്രശ്നമാകും. അതു മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. വി.കുര്‍ബ്ബാനയിലും പ്രശ്നരഹിതമായ ഒരു തീരുമാനത്തിനു വഴിതെളിക്കണമേയെന്നു നുറുങ്ങിയ ഹൃദയത്തോടെ ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിച്ചു. വി.കുര്‍ബ്ബാന കഴിഞ്ഞു വി.ത്രോണോസിന്റെ മുമ്പില്‍ മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചപ്പോള്‍ ഒരു ബുദ്ധി ഉദിച്ചു. ഈ അപേക്ഷ പരിഗണിക്കാതിരിക്കുവാന്‍ എന്തെങ്കിലും ന്യായമായ കാരണം ചൂണ്ടിക്കാണിക്കണമല്ലോ.
അച്ചന്റെ വാസസ്ഥലത്തോടു അടുത്തു രണ്ടു പള്ളികള്‍ ഉണ്ടു. അതു രണ്ടിനേക്കാള്‍ അകലെയാണു ഈ പള്ളി. അവിടുത്തെ വികാരിമാരോടു ഈ അച്ചനെ കുറിച്ചു ഞാന്‍ അന്വേഷിച്ചിരുന്നു. അച്ചനെ ചേര്‍ക്കാന്‍ താത്പര്യമില്ലാത്തതു കൊണ്ടു രണ്ടു കൂട്ടരും വലിയ തുക സംഭാവനയായി ആവശ്യപ്പെട്ടു. അച്ചന്റെ ഏറ്റം അടുത്ത ഇടവകക്കാര്‍ അവരുടെ പള്ളി പുതുക്കി പണിയുകയാണു. അതിനു 50000 രൂപായാണു അവര്‍ സംഭാവനയായി ആവശ്യപ്പട്ടതു. മറ്റെ ഇടവകക്കാര്‍ പാരീഷുഹാള്‍ പണിയുകയാണു. അവരും 50000 രുപാ സംഭാവന ആവശ്യപ്പെട്ടു. അച്ചന്‍ അതിനു തയ്യാറായില്ല. അതുപോലെ ഒരു തുക സംഭാവന ആവശ്യപ്പെട്ടാലോ എന്നാണു ആദ്യം തോന്നിയതു. ഒരുപക്ഷെ അതു തരാന്‍ അച്ചന്‍ തയ്യാറായാലോ. അടുത്തുള്ള ഈ രണ്ടു ഇടവകയിലും ചേരാതെ ഇവിടെ ചേരുവാന്‍ ആഗ്രഹിക്കുന്നതിന്റെ പിന്നിലെ കാരണത്തില്‍ സംശയം ഉള്ളതിനാല്‍ അച്ചനെ ഇടവകാംഗമാക്കുവാന്‍ ബുദ്ധിമുട്ടാണു എന്നു പറയുന്നതായിരിക്കും കൂറേക്കൂടെ നല്ലതു എന്നു തോന്നി.
കമ്മറ്റി കൂടി. ആരും അച്ചനെ ചേര്‍ക്കുന്നതിനോടു അനുകൂലിച്ചില്ല. യാതൊരു കാരണവശാലും അച്ചനെ ഇടവകയില്‍ ചേര്‍ക്കരുതെന്നാണു എല്ലവരുടെയും അഭിപ്രായം പൊതുയോഗത്തില്‍ വയ്ക്കുവാനും അവര്‍ക്കു സമ്മതമല്ല.
അവസാനം ഞാന്‍ അവരോടു പറഞ്ഞു. എനിക്കും അച്ചനെ ഇടവക ചേര്‍ക്കണമെന്നു നിര്‍ബ്ബന്ധമില്ല.. പക്ഷെ ചേര്‍ക്കാതിരിക്കുവാന്‍ ന്യായമായ ഒരു കാരണം നാം പറഞ്ഞേ മതിയാകൂ. എന്താണു ഒരു കാരണം പറയുക?
അല്പ സമയം അവര്‍ മൗനമായിരുന്നു. എന്താ ഒരു കാരണം പറയുക! അവര്‍ക്കൊന്നും പറയുവാന്‍ കഴിയാതെ വിഷമിക്കുന്നതു കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞുഃ
അച്ചന്റെ വാസസ്ഥലത്തോടു കൂടുതല്‍ അടുത്തു സ്ഥിതിചെയ്യുന്ന രണ്ടു പള്ളികള്‍ ഉണ്ടായിട്ടും അവിടെയൊന്നും ചേരാതെ, അല്പം കൂടെ ദൂരെയുള്ള ഈ പള്ളിയില്‍ ഇടവകാംഗം ആകുവാന്‍ ആഗ്രഹിക്കുന്നതിന്റെ പിന്നിലെ ഉദ്ദേശ ശുദ്ധിയില്‍ സംശയം ഉള്ളതിനാല്‍ ഇടവകാംഗത്വം നല്‍കുന്നതിനു സാദ്ധ്യമല്ല. എന്നതു ന്യായമായ ഒരു കാരണമാണെന്നാണു എനിക്കു തോന്നുന്നതു.
അവര്‍ക്കും അതു തൃപ്തികരമായി തോന്നിയതിനാല്‍ അങ്ങനെ മിനിറ്റ്സില്‍ ചേര്‍ത്തു. ആ വിഷയം അവസാനിപ്പിച്ചു. !എല്ലവാരും സന്തോഷത്തോടെ പിരിഞ്ഞു.
രണ്ടു മാസം കഴിഞ്ഞപ്പോഴായിരുന്നു പരുമലയില്‍ മലങ്കര അസോസിയേഷന്‍ കൂടിയതു. അസോസിയേഷന്‍ കഴിഞ്ഞപ്പോള്‍ ഈ അച്ചന്‍, അച്ചന്റെ സമീപ ഇടവകയിലെ വികാരി അച്ചനെ കണ്ടു എന്നെ ഒന്നു പരിചയപ്പെടുത്തണം എന്നു ആവശ്യപ്പെട്ടു. എന്തിനാണു എന്നെ അന്വേഷിക്കുന്നതെന്നു അച്ചനു അറിയാമെന്നതു കൊണ്ടു ഇവിടെ വച്ചു നിങ്ങള്‍ പരസ്പരം കാണാതിരിക്കുകയാണു നല്ലതെന്നും അദ്ദേഹം അല്പം ഗൗരവത്തിലാണെന്നും എന്നോടു പറഞ്ഞു. അതു ശരിയാണെന്നു തോന്നിയതിനാല്‍ ഞാന്‍ അവിടെനിന്നു പെട്ടെന്നു തിരികെ പോന്നു.
മൂന്നാം നാളില്‍ ആ അച്ചന്‍ അച്ചന്റെ ജ്യേഷ്ഠനോടൊപ്പം എന്നെ കാണുവാന്‍ എന്റെ വീട്ടില്‍ വന്നു. ആദ്യം എനിക്കു അവരെ മനസ്സിലായില്ല. സ്വീകരിച്ചു ഇരുത്തി കഴിഞ്ഞപ്പോള്‍ അച്ചന്‍ പറഞ്ഞുഃ
അച്ചനു എന്നെ മനസ്സിലായി കാണില്ല. ഞാന്‍ പറയാം. അപ്പോള്‍ ഓര്‍മ്മ വരും. ഞാനാണു ഇപ്പോള്‍ അച്ചന്‍ സേവനം അനുഷ്ഠിക്കുന്ന ഇടവകയില്‍ ചേരുവാന്‍ അപേക്ഷിച്ച കത്തനാര്‍. അച്ചന്‍ എന്താണു അതിനു ഇതുവരെ ഒരു മറുപടിയും തരാതിരുന്നതു? അച്ചനെ അസോസിയേഷന്‍ കഴിഞ്ഞു കണ്ടു ചോദിക്കാം എന്നു കരുതിയപ്പോള്‍ അച്ചന്‍ കടന്നു കളഞ്ഞതായി അറിഞ്ഞു.
ഞാന്‍ അല്പം ഗൗരവത്തില്‍ പറഞ്ഞുഃ അതെന്താ അച്ചാ അങ്ങനെ പറയുന്നതു? കടന്നു കളയാന്‍ ഞാനെന്താ കള്ളനോ കൊലപാതികിയോ വല്ലോം ആണോ?
അച്ചന്‍ പെട്ടെന്നു ഭാഷ മാറ്റി. അങ്ങനെയല്ല. കണ്ടില്ല എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളു.
അച്ചന്റെ അത്രയും പ്രായവും പരിചയവും ഒന്നും എനിക്കു ഇല്ലെങ്കിലും ഭാഷ മനസ്സിലാകും. പോകട്ടെ. അച്ചന്‍ വന്ന കാര്യം പറ. ഞാന്‍ പറഞ്ഞു.
മാസം മൂന്നു നാലു കഴിഞ്ഞിട്ടും അച്ചന്‍ ഒരു മറുപടിയും നല്‍കാതിരുന്നതു എന്താണു എന്നു അറിയുവാനാണു ഞങ്ങള്‍ വന്നതു. ഇതു എന്റെ ജ്യേഷ്ഠനാണു.
അച്ചനു അനുകൂലമായ ഒരു മറുപടി തരാന്‍ കഴിയാത്തതു കൊണ്ടാണു അങ്ങനെ ചെയ്തതു. എന്നു ഞാന്‍ പറഞ്ഞു.
എന്താണു എന്നെ ചേര്‍ക്കുന്നതിനു അച്ചന്‍ കണ്ട തടസ്സം. അച്ചന്‍ ചോദിച്ചു.
ഞാന്‍ പറഞ്ഞുഃ എനിക്കു അച്ചനെ പരിചയം ഇല്ലല്ലോ. ഇതിനു മുമ്പു നാം തമ്മില്‍ കണ്ടിട്ടുമില്ല. കരിമ്പിനാലിലെ അച്ചായന്‍ പറഞ്ഞുള്ള അറിവു മാത്രമാണുള്ളതു. അതു കൊണ്ടു ആ അപേക്ഷ ഞാന്‍ കമ്മറ്റിയില്‍ വച്ചു. കമ്മറ്റി അംഗങ്ങള്‍ ഏകകണ്ഠമായി അച്ചനെ ഇടവകയില്‍ ചേര്‍ക്കുവാന്‍ പാടില്ലായെന്നു എന്നു തീരുമാനിക്കുകയും ചെയ്തു.
അച്ചന്‍ എന്തിനാണു ഇതു കമ്മറ്റിയില്‍ വച്ചതു. അച്ചനു ഭരണഘടന അറിയില്ലേ? ഭരണഘടന അനുസരിച്ചു ഇതു വികാരിയുടെ അധികാരത്തില്‍ പെട്ടതാണു. ഇതു തീരുമാനിക്കുവാന്‍ കമ്മറ്റിക്കോ പൊതുയോഗത്തിനോ ഒരധികാരവും അവകാശവും ഇല്ല. അച്ചന്‍ ചെയ്തതു മണ്ടത്തരവും ഭരണഘടനാ വിരുദ്ധവുമാണു. അച്ചന്‍ തന്റെ എതിര്‍പ്പു പ്രകടിപ്പിച്ചു.
ഞാനും പറഞ്ഞുഃ ഞാനും ഭരണഘടന വായിക്കുകയും പഠിക്കുകയും ചെയ്തിട്ടണ്ടു. അവിടെ ഇടവക ചേരുന്നതിനെ കുറിച്ചു രേഖപ്പെടുത്തിരിക്കുന്നതു ഒന്നുകൂടെ ശ്രദ്ധാപൂര്‍വ്വം വായിക്കണം. അവിടെ പറയുന്നതു, ഒരാള്‍ ഇടവക വിട്ടു മാറി താമസിക്കുകയാണെങ്കില്‍ ആ സ്ഥലത്തുള്ള പള്ളിയില്‍ താത്ക്കാലികമായോ സ്ഥിരമായോ ചേരാവുന്നതും, ചേരുന്നെങ്കില്‍ വിട്ടു പോരുന്ന ഇടവകയുടെയും, ചേരുന്ന പള്ളി ഇടവകയുടെയും വികാരിമാരുടെ അനുമതിയോടു കൂടി ആയിരിക്കേണ്ടതും ആണെന്നാണല്ലോ. വിട്ടു പോരുന്ന ഇടവക വികാരി അനുവദിക്കണം എന്നും ചേരുന്ന പള്ളിവികാരി അയാളെ ചേര്‍ത്തു കൊള്ളണം എന്നും തീര്‍ത്തു പറഞ്ഞിട്ടില്ല. ചേര്‍ക്കുകയാണെങ്കില്‍ അതിന്റെ നടപടിക്രമം എന്തായിരിക്കണം എന്നു മാത്രമാണു അവിടെ ഉദ്ദേശിക്കുന്നതു. പോകട്ടെ വാദമുഖത്തിനു വേണ്ടി അച്ചന്‍ പറയുന്നതു സമ്മതിച്ചാല്‍ തന്നെ ഇവിടെ അപേക്ഷ നല്‍കുന്നതിനു മുമ്പു അച്ചന്‍ അപേക്ഷിച്ച അച്ചന്റെ സമീപത്തുള്ള ഇടവക വികാരിമാര്‍ക്കു ഇതു ബാധകമല്ലേ.
ഇതു കേട്ടിട്ടു അച്ചന്‍ അല്പം അത്ഭുതത്തോടെ പറഞ്ഞുഃ അച്ചനോടു ഇതൊക്കെ ആരു പറഞ്ഞു. ആളുകള്‍ പറയുന്നതെല്ലാം വിശ്വസിക്കരുതു.
അച്ചന്‍ നാട്ടില്‍ ഇല്ലാത്തതു കൊണ്ടു അറിയുന്നില്ല. ഇതെല്ലാം നാട്ടില്‍ ഇപ്പോള്‍ പാട്ടല്ലേ. ആളുകളാണെങ്കില്‍ എന്തെങ്കിലും കിട്ടാന്‍ നോക്കിയിരിക്കുകയല്ലിയോ. ഞാനിതൊന്നും അറിഞ്ഞില്ല. അന്വേഷിച്ചും ഇല്ല. കമ്മറ്റിയംഗങ്ങള്‍ പറയുമ്പോഴൊണു ഇതിന്റെ വാസ്തവ സ്ഥിതി ഞാന്‍ മനസ്സിലാക്കിയതു. അതുകൊണ്ടാണു കമ്മറ്റി; അച്ചന്റെ വീടിനു സമീപം ഇതിനേക്കാള്‍ സമീപത്തു ദേവാലയങ്ങള്‍ വേറെ ഉണ്ടായിരുന്നിട്ടും ഇവിടെ ചേരുവാന്‍ ആഗ്രഹിക്കുന്നതിന്റെ പിന്നിലെ ഉദ്ദേശ ശുദ്ധിയില്‍ സംശയം ഉള്ളതു കൊണ്ടു ചേര്‍ക്കണ്ടാ എന്നു തീരുമാനിച്ചതും.
ഒരുകാര്യം കൂടെ പറയാം. അച്ചനെ അവരുടെ എതിര്‍പ്പു പരിഗണിക്കാതെ അവിടെ ചേര്‍ത്താല്‍ ഞാന്‍ ഉടനെ അവിടം വിട്ടു പോരേണ്ടതായി വരും.വല്യച്ചനെ ഞാന്‍ ഉപദേശിക്കുകയാണെന്നു കരുതരുതു. അച്ചനെ ഇഷ്ടമില്ലാത്ത ആളുകള്‍ മാത്രമുള്ള ഒരു ഇടവകയിലെ അംഗമാകാതിരിക്കുകയല്ലേ നല്ലതു.
എന്റെ പ്രതികരണം അച്ചന്റെ കോപം വര്‍ദ്ധിപ്പിച്ചു. ദേഷ്യപ്പെട്ടു അച്ചന്‍ പറഞ്ഞുഃ ഉപദേശത്തിനു നന്ദി. അച്ചന്റെ ഇഷ്ടം പോലെ വ്യാഖ്യാനിക്കുവാന്‍ ഉള്ളതല്ല സഭയുടെ ഭരണഘടന. ഇടവകാംഗം ആകുവാന്‍ വേറെ മാര്‍ഗ്ഗങ്ങളും ഭരണഘടയില്‍ പറയുന്നുണ്ടെന്നു അച്ചന്‍ ഓര്‍ത്തോ. കോപാലുകനായി അച്ചന്‍ ഇറങ്ങിപ്പോയി.
രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഇടവക മെത്രാപ്പോലീത്താ തിരുമേനിയുടെ ഒരു കല്പന എനിക്കു ലഭിച്ചു. മദ്രാസു ഭദ്രാസനത്തില്‍ സേവനം അനുഷ്ഠിക്കുന്ന, നമ്മുടെ ഭദ്രാസനാംഗമായ കൂടത്തില്‍ യാക്കോബു കശ്ശീശ്ശാ നാട്ടില്‍ വന്നു താമസിക്കുവാന്‍ ആഗ്രഹിക്കുന്നതിനാല്‍ ആ ഇടവകയില്‍ കൂടിനടക്കുവാന്‍ താത്പര്യപ്പെട്ടു അവിടെ അപേക്ഷിച്ചിട്ടു അച്ചനെ അവിടെ ചേര്‍ക്കുവാന്‍ തയ്യാറാകുന്നില്ല എന്നു നമുക്കു പരാതി ലഭിച്ചിരിക്കുന്നു. അച്ചനെ ഇടവകയില്‍ ചേര്‍ക്കുന്നതിനു കാനോനിക തടസ്സമൊന്നും ഇല്ലാത്തതിനാല്‍ യാക്കോബു കത്തനാരെയും കുടുംബത്തെയും ആ ഇടവകയില്‍ ചേര്‍ത്തു അവരുടെ ആത്മീയആവശ്യങ്ങള്‍ നിര്‍വ്വഹിച്ചു കൊടുക്കേണ്ടതാണു. ഇതാണു കല്പനയുടെ സാരാംശം.
ഇനിയും അച്ചനെയും കുടുംബത്തെയും ഇടവകയില്‍ ചേര്‍ക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളൊന്നും കാണുന്നില്ല. ചേര്‍ത്താല്‍ അതു ഇടവകയുടെ ശാന്തി നഷ്ടപ്പെടും. ഇടവക മെത്രാപ്പോലീത്താ തിരുമേനിയോടു ഇടവകജനങ്ങള്‍ക്കു നീരസം ഉണ്ടാകുവാന്‍ കാരണവും ആയിത്തീരാം. ട്രസ്റ്റിയോടും സെക്രട്ടറിയോടും ഇതു പറഞ്ഞു. ഇനിയും അച്ചനെ ചേര്‍ക്കുക അല്ലാതെ മറ്റുമാര്‍ഗ്ഗമൊന്നും കാണുന്നില്ല.
തിരുമേനി എന്താ ഇങ്ങനെ ചെയ്തതു? ഏതായാലും ഇടവക ജനങ്ങള്‍ ഇതു അംഗീകരിക്കുമെന്നു തോന്നുന്നില്ല. അച്ചന്‍ എന്തെങ്കിലും മാര്‍ഗ്ഗം കണ്ടെത്തുകയെ നിവര്‍ത്തിയുള്ളു. അവര്‍ വളരെ വിഷമത്തോടെ പറഞ്ഞു.
ഏതായാലും ഞാന്‍ തിരുമേനിയെ കണ്ടു ഒന്നു സംസാരിച്ചുനോക്കാം. അവരെ ആശ്വസിപ്പിക്കുവാനായി ഞാന്‍ പറഞ്ഞു.
കല്പനയ്ക്കു മാറ്റം വരുമെന്നുള്ള പ്രതീക്ഷയൊന്നും ഇല്ലാതെയും ഇടവകജനത്തിന്റെ പ്രതിഷേധവും ഇപ്പോഴത്തെ അവസ്ഥയും ഈ കല്പന മൂലം ഉണ്ടാകാവുന്ന ഭവിഷ്യത്തുകളും തിരുമേനിയെ അറിയിച്ചേ മതിയാകൂ എന്നതിനാലും ഞാന്‍ തിരുമേനിയെ കാണുവാനായി പോയി.
ഞാന്‍ കൈ മുത്തിയിട്ടു തിരുമേനിയോടു പറഞ്ഞുഃ തിരുമനസ്സിന്റെ, യാക്കോബു കശ്ശീശായെ ഇടവകയില്‍ ചേര്‍ക്കണമെന്നു പറഞ്ഞുള്ള കല്പന കിട്ടി. അതു സംബന്ധിച്ചു ഒന്നു രണ്ടു കാര്യങ്ങള്‍ തിരുമനസ്സിനെ ഉണര്‍ത്തിക്കുവാനാണു ഞാന്‍ വന്നതു.
എന്താണു അച്ചനു അതിനെക്കുറിച്ചു പറയുവാനുള്ളതു. തിരുമേനി അനുവദിച്ചു കൊണ്ടു പറഞ്ഞു. ഞാന്‍ തുടര്‍ന്നുഃ ആ അച്ചന്റെ പരാതിയും അപേക്ഷയും കിട്ടിയപ്പോള്‍ തിരുമനസ്സുകൊണ്ടു ഏകപക്ഷീയമായി ഒരു തീരുമാനം കൈക്കൊള്ളാതെ എന്നെ വിളിച്ചു എന്തു കൊണ്ടാണു അച്ചനെ ചേര്‍ക്കുവാന്‍ മടിക്കുന്നതു എന്നു അന്വേഷിച്ചിരുന്നു എങ്കില്‍ ഇങ്ങനെ ഒരു കല്പന എഴുതുമായിരുന്നോ എന്നു എനിക്കു സംശയം ഉണ്ടു.
അതിനു അയാള്‍ കുഴപ്പക്കാരനാണോ. തിരുമേനി ചോദിച്ചു.
നാട്ടുകാരുടെ ഇടയില്‍ അച്ചനെക്കുറിച്ചു അത്ര നല്ല അഭിപ്രായം ഇല്ല. അതുകൊണ്ടു തന്നെ അച്ചനെ ആ ഇടവകയില്‍ ചേര്‍ക്കുന്നതില്‍ അവര്‍ക്കു എതിര്‍പ്പുണ്ടു. അതു പലരും എന്നോടുപറഞ്ഞതു കൊണ്ടു ഞാന്‍ ഈ വിഷയം കമ്മറ്റിയില്‍ വച്ചു. അവര്‍ ഏകകണ്ഠമായി അച്ചനെ ചേര്‍ക്കുവാന്‍ പാടില്ലെന്നു തീരുമാനിച്ചു. ഇതു കൊണ്ടാണു അച്ചനെ അവിടെ ചേര്‍ക്കാതിരുന്നതു.
മറ്റൊരു കാര്യം. അച്ചന്റെ വീടിനോടു കുറെക്കൂടെ സമീപത്തുള്ള രണ്ടു ഇടവകകളുണ്ടു. ഇവിടെ അപേക്ഷിക്കുന്നതിനു മുമ്പു അച്ചന്‍ അവിടെ അപേക്ഷകള്‍ കൊടുത്തതാണു. അവര്‍ക്കും ചേര്‍ക്കുവാന്‍ താത്പര്യമില്ലാത്തതിനാല്‍ വലിയ തുക സംഭാവന ചോദിച്ചു. അതു കൊടുക്കുവാന്‍ തയ്യാറാകാഞ്ഞതിനാല്‍ അവിടെ ചേരാന്‍ സാധിച്ചുമില്ല. അവര്‍ ചേര്‍ക്കാതിരുന്നിട്ടും അവിടെ തന്നെ ചേര്‍ക്കുവാന്‍ തിരുമേനി കല്പിക്കണമെന്നു പറഞ്ഞു അപേക്ഷിക്കാതെ ഇവിടെ മാത്രം ചേര്‍ക്കാതിരന്നതില്‍ പരാതിപ്പെട്ടതു എന്തു കൊണ്ടാണെന്നു തിരുമേനി ചിന്തിച്ചു നോക്കണം.
മറ്റൊന്നു. അച്ചനെ അവിടെ ചേര്‍ക്കുന്നതില്‍ ശക്തമായ എതിര്‍പ്പുള്ളതിനാല്‍ തിരുമേനിയുടെ ഈ കല്പന ചില പ്രത്യാഘാതങ്ങള്‍ക്കു വഴി തെളിക്കും. നമ്മുടെ ഭദ്രാസനത്തിലെ വലിയ കുഴപ്പമില്ലാതെ പോകുന്ന നല്ല ഒരു ഇടവകയാണല്ലോ ഇതു. തിരുമേനിയുടെ കല്പന അനുസരിച്ചു അച്ചനെ അവിടെ ചേര്‍ത്താല്‍ അതു വലിയ പ്രതിഷേധത്തിനു കാരണമാകും. ഇടവക പ്രശ്നമുള്ള ഒന്നായി പരിണമിക്കും. എനിക്കു പിന്നീടു അവിടെ തുടരാന്‍ കഴിഞ്ഞെന്നു വരില്ല. അതു സാരമില്ല. അതിനേക്കാള്‍ ഗൗരവമുള്ളതു, തിരുമേനിയോടും അവര്‍ക്കു എതിര്‍പ്പുണ്ടാകും. അതിനാല്‍ തിരുമനസ്സുകൊണ്ടു ഒന്നു കൂടെ ഗൗരവമായി ഈ വസ്തുതകളെ കുറിച്ചു ചിന്തിച്ചു ഒരു തീരുമാനത്തില്‍ എത്തണം എന്നാണു എനിക്കു അപേക്ഷിക്കുവാനുള്ളതു.
തിരുമേനി അല്പ സമയം മൗനമായിരുന്നിട്ടുപറഞ്ഞുഃ ഇത്രയുമൊന്നും നമുക്കു അറിയില്ലായിരുന്നു. സാരമില്ല. കല്പന ഉടനെ നടപ്പില്‍ വരുത്തേണ്ടാ. അച്ചനെ വിളിച്ചു സംസാരിച്ചിട്ടു ഞാന്‍ പറയാം.
ഞാന്‍ തിരുമേനിയുടെ കൈമുത്തി ഇറങ്ങുമ്പോള്‍ മനസ്സു ആശ്വാസ തീരത്തില്‍ അടുത്തു. ദൈവത്തെ മഹത്വപ്പെടുത്തി കൊണ്ടു തിരികെ നടക്കുമ്പോള്‍ നേരത്തെ മനസ്സു എടുത്തിരുന്ന തീരുമാനം ഒന്നു കൂടെ മനസ്സില്‍ ഉറപ്പിച്ചു കൊണ്ടു ഇങ്ങനെ മന്ത്രിച്ചു.
ദൈവകൃപയില്‍ ഞാനാശ്രയിച്ചു
അവര്‍ വഴികളെ ഞാനറിഞ്ഞു
അനുഗമിച്ചീടുമവനുടെ ചുവടുകളെ..
Comments
Post a Comment