20. സര്‍വ്വവുംയേശുനാഥനായ്.......

 20. സര്‍വ്വവും യേശുനാഥനായ്........

    ---------------------------

             അന്നു പള്ളയില്‍ ചെന്നപ്പോള്‍ ട്രസ്റ്റി സാധാരണ പോലെ വന്നു വിശേഷങ്ങള്‍ ആരാഞ്ഞു.

           ഏതാണ്ടു നാല്പത്തിയഞ്ചു വീട്ടുകാര്‍ മാത്രമുള്ള ഒരു കൊച്ചു ഇടവക. അതില്‍ ഉദ്ദേശം 98 ശതമാനം ഭവനങ്ങളും സാമ്പത്തിക ഭദ്രതയുള്ളതാണു.ഒന്നു രണ്ടു ഭവനങ്ങള്‍ മാത്രമാണു ഞെരുക്കം അനുഭവിക്കുന്നവര്‍. എല്ലാവരും പള്ളിക്കാര്യത്തില്‍ താത്പര്യമുള്ളവരാണു. വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ പോകുന്ന ഒരു ഇടവക. ഞാന്‍ അവിടെ സേവനം ആരംഭിച്ചിട്ടു ഇതു രണ്ടാം വര്‍ഷമാണു. ഈ സാമ്പത്തിക വര്‍ഷാരംഭത്തില്‍ കൂടിയ പൊതുയോഗം തെരഞ്ഞെടുത്തതാണു ഈ ട്രസ്റ്റി. ഒരു റിട്ടയേര്‍ഡു ഹൈസ്ക്കുള്‍ അദ്ധ്യാപകനാണു അദ്ദേഹം. അതിന്റെ ഒരു ബഹുമാനം ഞാന്‍ നല്‍കുന്നുമുണ്ടു.

         അദ്ദേഹം തുടര്‍ന്നു പറഞ്ഞുഃ അച്ചാ, നമ്മുടെ കുരിശും തൊട്ടിയുടെ പണി അടുത്തതിന്റെ പിന്നത്തെ തിങ്കളാഴ്ച ആരംഭിക്കാം എന്നാണു ആഗ്രഹിക്കുന്നതു. അച്ചന്‍ വന്നു കല്ലിട്ടു അതു ആരംഭിക്കണം. തിരുമേനിമാരൊന്നും വേണ്ടെന്നാണു പലരുടെയും അഭിപ്രായം. 

           ഒരു തിരുമേനിയെ വിളിച്ചു കല്ലിടീല്‍ നടത്തുന്നതല്ലേ നല്ലതു.  വേണ്ടായെങ്കില്‍ വേണ്ടാ. ഞാന്‍ നിര്‍ബ്ബന്ധിക്കുന്നില്ല. അതിരിക്കട്ടെ. ഇതിന്റെ പണി ആര്‍ക്കാണു കൊടുത്തതു. ക്വട്ടേഷന്‍ വിളിച്ചാണോ കൊടുത്തതു? 

           അദ്ദേഹം പറഞ്ഞുഃ അല്ല അതിനൊക്കെ പോയാല്‍ ഇനിയും പണി ആരംഭിക്കുവാന്‍ സമയമെടുക്കും. അതുകൊണ്ടു ഒരു തമിഴുനാട്ടുകാരനെ അതങ്ങു ഏല്പിച്ചു. അയാളാണെങ്കില്‍ അഞ്ചെട്ടു കുരിശിന്‍ തൊട്ടി പണിഞ്ഞിട്ടുള്ള ആളാണു.

         അതു ശരി. അപ്പോള്‍ ഇതൊന്നും വികാരിയായ ഞാന്‍ അറിയേണ്ടേ? ഞാന്‍ ഗൗരവം ഭാവിക്കാതെ ചെറു പുഞ്ചിരിയോടെ ചോദിച്ചു. 

          അതു അദ്ദഹത്തിനു അത്ര പിടിച്ചില്ല എന്നു മുഖഭാവം കണ്ടപ്പോള്‍ തോന്നി. അല്പം ഗൗരവത്തോടെ അദ്ദേഹം പറഞ്ഞു. 'അതല്ലിയോ അച്ചനോടു ഇപ്പോള്‍ പറഞ്ഞതു.' 

           അതാണോ അതിന്റെ മര്യാദ. പോകട്ടെ. മെറ്റീരിയല്‍ നമ്മള്‍ വാങ്ങി കൊടുക്കുകയും പണി മാത്രം ഉടമ്പടിക്കു നല്‍കുകയും അല്ലേ ചെയ്യുന്നതു. ഞാന്‍ ചോദിച്ചു.

           അല്ല. അതൊക്കെ വലിയ പൊല്ലാപ്പാ. സാധനങ്ങള്‍ വാങ്ങാനും മറ്റും ഞാന്‍ തന്നെ ഓടണ്ടേ. അതുകൊണ്ടു സാധനങ്ങള്‍ ഉള്‍പ്പടെ ഞാനങ്ങു കൊടുത്തു. അതാ സൗകര്യം. അദ്ദഹം പറഞ്ഞു.

          അപ്പോള്‍ എല്ലാം കൂടി എത്ര രൂപായ്ക്കാണു കൊടുത്തതു? ഞാന്‍ ചോദിച്ചു. 

             85000 രൂപാ. അതില്‍ കുറച്ചു  ആരും ചെയ്യുകയില്ല. അദ്ദേഹം പറഞ്ഞു. 

          ഞാന്‍ ഗൗരവം വിടാതെ പറഞ്ഞുഃ സാറു ഈ ചെയ്തതു ഒട്ടും ശരിയായില്ല. അതെല്ലാം പൊതുയോഗ തീരുമാനത്തിനു എതിരാണു. പൊതുയോഗം സാറിനെ തെരഞ്ഞെടുത്തതു പൊതുയോഗ തീരുമാനം അനുസരിച്ചു പ്രവര്‍ത്തിക്കുവാനാണു. അല്ലാതെ സാറിന്റെ ഇഷ്ടം പോലെ ചെയ്യുവാനല്ല. കൂട്ടു ട്രസ്റ്റി എന്ന നിലയില്‍ ഞാനും ഇതിനു ഉത്തരം പറയേണ്ടതാണു. അതുകൊണ്ടു ഇതു അനുവദിക്കുവാന്‍ സാദ്ധ്യമല്ല.

             അദ്ദേഹവും വിട്ടില്ല. ഗൗരവത്തോടെ പറഞ്ഞുഃ അതിനു അച്ചന്റെ അനുവാദം  ആര്‍ക്കു വേണം. ഞങ്ങളുടെ ഇടവക. ഞങ്ങളുടെ പണം. ഞങ്ങള്‍ ഇഷ്ടം പോലെ ചെലവഴിക്കുന്നു. അച്ചന്‍ ഇവിടുത്തെ ആത്മീയ കാര്യങ്ങള്‍ നോക്കി നടത്തിയാല്‍ മതി. ഇതൊക്കെ ഞങ്ങള്‍ നോക്കിക്കോളാം. അച്ചന്‍ ഞങ്ങളെ ഭരിക്കുവാനൊന്നും വരേണ്ടാ. ഈ പള്ളി കണ്ടോ? അമ്പതു ലക്ഷം രൂപാ ചെലവാക്കി പണിതതാണു. അതിന്റെ ചുമതല എനിക്കായിരുന്നു. നാല്പതു ലക്ഷം ആയിരുന്നു പൊതുയോഗം അംഗീകരിച്ച എസ്റ്റിമേറ്റു. പണിതു വന്നപ്പോള്‍ പൊതുയോഗം അംഗീകരിച്ച പ്ളാനില്‍ നിന്നും ചില മാറ്റങ്ങള്‍ വരുത്തേണ്ടതായി വന്നു. അതെല്ലാം ചെയ്തതിനു ആരുടെയും അനുവാദമൊന്നും വാങ്ങാതെ ഞാന്‍ ചെയ്യുകയായിരുന്നു. അമ്പതു ലക്ഷം എവിടെ?85000 എവിടെ? വെറുതെ വികാരിയുടെ അധികാരം എന്ന ഓലപ്പാമ്പു കാട്ടി പേടിപ്പിക്കാന്‍ നോക്കേണ്ടാ. ഇതൊക്കെ ഞാന്‍ കുറെ കണ്ടതാ.' 

           അദ്ദേഹം ഏതാണ്ടു നിറുത്തിയെന്നു തോന്നിയപ്പോള്‍ ഞാന്‍ പറഞ്ഞുഃ സാറു അതിനു ഇത്രയും ചൂടാകുന്നതു എന്തിനാണു? സാറിനു കോപം വരാന്‍ തക്കവണ്ണം ഞാനൊന്നും പറഞ്ഞില്ലല്ലോ. കാര്യം പറഞ്ഞതല്ലേയുള്ളു. പിന്നെ സാറു ഇത്രയും പറഞ്ഞതു കൊണ്ടു പറയുകയാണു. അമ്പതു ലക്ഷത്തിന്റെ കഥ ഞാന്‍ കേട്ടിട്ടുണ്ടു. കണക്കു പാസ്സാക്കുവാന്‍ കൂടിയ പൊതുയോഗത്തില്‍ കിടന്നു വെള്ളം കുടിച്ചതും ഞാന്‍ കേട്ടിട്ടുണ്ടു. അന്നത്തെ അച്ചന്‍ ഒരു പാവം ആയിരുന്നതു കൊണ്ടും അദ്ദേഹത്തെ ഇടവകജനങ്ങള്‍ക്കു വളരെ ഇഷ്ടമായതു കൊണ്ടും ഇവിടെയുള്ളവര്‍ നല്ലവരായതു കൊണ്ടും അച്ചനു വിഷമമുണ്ടാകുമെന്നു തോന്നിയതു കൊണ്ടും അന്നു പൊതുയോഗം കണക്കു പാസ്സാക്കിയെന്നേയുള്ളു. അന്നു അതൊക്കെ നടന്നെന്നു കരുതി എപ്പോഴും അങ്ങനെ നടന്നു കൊള്ളുമെന്നതു സാറിന്റെ മിത്ഥ്യാധാരണയാണു. ട്രസ്റ്റിയാകാന്‍ സാറു നടത്തിയ ചരടു വലി ഞാന്‍ അറിഞ്ഞില്ലെന്നു ധരിക്കണ്ടാ.  ശ്രദ്ധിച്ചാല്‍ വലിയ പരുക്കേല്‍ക്കാതെ ഇറങ്ങി പോകാന്‍ കഴിയും. 

          പെട്ടെന്നു അദ്ദേഹം ഇടയ്ക്കു കയറി പറഞ്ഞുഃ. അച്ചന്‍ എന്താണീ പറഞ്ഞതു. പരുക്കേല്‍ക്കാതെ ഇറങ്ങി പോകാമെന്നോ. അച്ചന്‍ അന്വേഷിച്ചു നോക്കു. ഞാന്‍ പള്ളിയുടെ ഒന്നും കൈയ്യിട്ടു വാരിയിട്ടില്ല. വാരുകയുമില്ല. അതു ഈ ഇടവകക്കാര്‍ക്കു അറിയാമെന്നതു കൊണ്ടാണു എന്നെ ട്രസ്റ്റിയായി തെരഞ്ഞെടുത്തതു. 

           ഞാന്‍ പറഞ്ഞുഃ ക്ഷമിക്കണം സാര്‍. സാറു കൈയ്യിട്ടുവാരി എന്നൊന്നും ഞാന്‍ പറഞ്ഞില്ലല്ലോ. സാറെന്തിനാ ഈ എഴുതാപ്പുറം വായിക്കുന്നതു. സാറിന്റെ നന്മ ഉദ്ദേശിച്ചാണു ഞാന്‍ പറഞ്ഞതു. വികാരി എന്ന നിലയില്‍ എന്നോടു ആലോചിക്കേണ്ടതായിരുന്നു എങ്കിലും ഞാന്‍ അതു കാര്യമായി എടുക്കുന്നില്ല. എന്നോടു ആലോചിച്ചില്ലായെന്നതു ഞാന്‍ ആരോടും പറയുന്നുമില്ല. പ്രശ്നരഹിതമായി ഇതു പരിഹരിക്കുവാന്‍ ഞാനൊരു മാര്‍ഗ്ഗം നിര്‍ദ്ദേശിക്കാം. സാറു അതു അംഗീകരിക്കണം. നമുക്കു ഒരു കമ്മറ്റി കൂടി, ഇതല്ലാതെ വേറെ മാര്‍ഗ്ഗമില്ലായിരുന്നു എന്നു പറഞ്ഞു കമ്മറ്റയെ ധരിപ്പിച്ചു പൊതുയോഗ തീരുമാനത്തില്‍ നിന്നു വ്യത്യാസം വരുത്തിയതിനു ഒരുഅംഗീകാരം വാങ്ങിക്കാം. 

           അദ്ദേഹത്തിനു അതു ഇഷ്ടമായില്ല. ഇതു കമ്മറ്റിയിലൊന്നും ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. ഞാന്‍ പറഞ്ഞല്ലോ, പത്തുലക്ഷം അധിക ചെലവു വരുത്തിയതിനു ഒരു കമ്മറ്റിയും കൂടിയിട്ടില്ല. പിന്നാണു ഈ പതിനായിരം രൂപായ്ക്കു കമ്മറ്റി കൂടുന്നതു. ഞാന്‍ ഒരു കാര്യം പറഞ്ഞേക്കാം എന്റെ സമ്മതം കൂടാതെ കമ്മറ്റി കൂടിയാല്‍ ആനിമിഷം ഞാന്‍ രാജിവച്ചു ഇറങ്ങിപ്പോകും. 

           ഞാന്‍ തമാശയായി പറഞ്ഞുഃ സാറു ഒരു കാര്യം ചെയ്യൂ. കുരിശും തൊട്ടിക്കു കല്ലിട്ടിട്ടു രാജി വയ്ക്കൂ. അല്ലെങ്കില്‍ കുരിശുംതൊട്ടിയുടെ പണി നടക്കുകയില്ല.

           ഞാന്‍ സൗകര്യം പോലെ ചെയ്തോളാം. എന്നു പറഞ്ഞു അദ്ദേഹം ഓഫീസു മുറിയിലേക്കു പോയി. സെക്രട്ടറിയും ചില കമ്മറ്റിക്കാരും ഇതെല്ലാം കേട്ടു കൊണ്ടു ഓഫീസില്‍ ഇരിപ്പുണ്ടായിരുന്നു. ഞാനും എന്റെ മുറിയില്‍ വന്നു ഇരുന്നു. എന്റെ ചിന്തകള്‍ ബഡ്ജറ്റു പൊതിയോഗത്തിലേക്കു തിരിഞ്ഞു. ബഡ്ജറ്റു ഉണ്ടാക്കിയതും അദ്ദേഹം തന്നെയാണു.വികാരി എന്ന നിലയില്‍ എന്നെ കാണിക്കുകയോ ആലോചിക്കൂകയോ ചെയ്തില്ല. അന്നു അതു അത്ര കാര്യമായി ഞാന്‍ എടുത്തില്ല. മുളയിലെ നുള്ളിക്കളയാഞ്ഞതാണു ഇതു ഇത്രയും വളരാന്‍ കാരണം. കമ്മറ്റിയില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ അല്പം അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. എങ്കിലും പൊതുയോഗ തീരുമാനത്തിനു വിട്ടു.

           പൊതുയോഗം കൂടി. ബഡ്ജററു അവതരിപ്പിച്ചു. രണ്ടു പ്രധാന കാര്യങ്ങളായിരുന്നു ബഡ്ജറ്റില്‍ പുതുതായി ചെയ്യുവാന്‍ തുക കൊള്ളിച്ചതു. ഒന്നു. പ്രധാന റോഡിലെ കവലയില്‍ പണിതിരിക്കുന്ന കുരിശും തൊട്ടി പുതുക്കി പണിയുക എന്നതാണു.വളരെ പഴക്കമുള്ളതാണു അതു. പുതുക്കി പണിത പള്ളിയുടെ നിലവാരത്തിനു ചേരുന്നതല്ല എന്നതു കൊണ്ടു  അതിനു അനുസരണമായി അതു പണിതേ മതിയാകൂ. അതു നമ്മുടെ അഭിമാന പ്രശ്നമാണു. എല്ലവാരും ട്രസ്റ്റിയുടെ വാക്കുകള്‍ അംഗീകരിച്ചു.എഴുപത്തി അയ്യായിരം രൂപയാണു അതിന്റെ ചെലവു പ്രതീക്ഷിക്കുന്നതു. അതു പോരായെന്നു അഭിപ്രായം ഉയര്‍ന്നെങ്കിലും പള്ളിപണി കഴിഞ്ഞിട്ടു അധികകാലമായിട്ടില്ല എന്നതിനാല്‍ ഇതിനുള്ള ഫണ്ടു സ്വരൂപിക്കുക അല്പം ബുദ്ധിമുട്ടായിരിക്കും. അതിനാല്‍ വലിയ തുക ബഡ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടായെന്നു പൊതുയോഗം തീരുമാനിച്ചു. ഒപ്പം അതുസംബന്ധിച്ചു മറ്റൊരു തീരുമാനം കൂടെ പൊതുയോഗം കൈക്കൊണ്ടു. കഴിവതും ചെലവു ചുരക്കി ഈ തുകകൊണ്ടു മനോഹരം ആക്കാവുന്നിടത്തോളം സുന്ദരമായി പണിയണം. അതിനു, പണിയുവാന്‍ ആവശ്യമുള്ള സാധനങ്ങള്‍ നാം വാങ്ങിക്കൊടുക്കുകയും പണി മാത്രം കൊണ്ട്രാ‍ക്റ്റു കൊടുക്കുകയും ചെയ്യണം എന്നു ഒരാള്‍ പറഞ്ഞ അഭാപ്രായം എല്ലാവരും അംഗീകരിച്ചു .ഈ നിര്‍ദ്ദേശങ്ങളോടെ, ഒരു എന്‍ജിനിയര്‍ തയ്യാറാക്കിയ പ്ളാനും എസ്റ്റിമേറ്റു അംഗീകരിക്കുയും പാസ്സാക്കുകയും ചെയ്തു. കുരിശുംതൊട്ടി പണിതു പരിചയമുള്ള ഒരു മേസ്തിരെയെ കണ്ടെത്തുവാന്‍ ട്രസ്റ്റിയേയും സെക്രട്ടറിയെയും ചുമതലപ്പെടത്തി. .           

                   അടുത്തതു ഇടവകയിലെ സാധുവായ വിധവസ്ത്രീക്കു ഒരു ഭവനം വച്ചുകൊടുക്കണം. അതിനു നാല്പതിനായിരം രൂപായും ബഡ്ജറ്റില്‍ ഊള്‍ക്കൊള്ളിച്ചു. അതും അധികം ചര്‍ച്ച കൂടാതെ അംഗീകരിച്ചു. ഇതില്‍ ഏതിനാണു മുന്‍ഗണന നല്‍കേണ്ടതു എന്നായിരുന്നു അടുത്ത ചിന്ത. ഭൂരിപക്ഷം പേരും കുരിശും തൊട്ടി നമ്മുടെ അഭിമാനത്തിന്റെ പ്രശ്നമാക കൊണ്ടു അതു ആദ്യം പണിയണം എന്ന അഭിപ്രായക്കാരായിരുന്നു. 

            യുവജനപ്രസ്ഥാനത്തിന്റെ സജീവപ്രവര്‍ത്തകനായ ജോജി എഴുന്നേറ്റു വാശിയോടെ പറഞ്ഞു. നിങ്ങള്‍ കാലഘട്ടത്തിന്റെ ചുവരെഴുത്തുകളെ വായിക്കുവാന്‍ പഠിക്കണം.നാട്ടില്‍ പലയിടത്തും കുരിശുംതൊട്ടികള്‍ തകര്‍ക്കുന്നതായി പത്രവാര്‍ത്തകള്‍ വരുന്നു. എന്തു കൊണ്ടാണു അതു സംഭവിക്കുന്നതു എന്നു അറിയണം. സാധുക്കളുടെയും ദുരിതം അനുഭവിക്കുന്നവരുടെയും കണ്ണുനീര്‍ കാണുവാനോ അതു തുടയ്ക്കുവാനോ നാം തയ്യാറാകുന്നില്ല എന്നതല്ലേ അതിന്റെ കാരണം. ഇതൊക്കെ കണ്ടിട്ടും നമ്മുടെ കണ്ണു തുറക്കുന്നില്ല എന്നതാണു ഇപ്പോള്‍ ഇവിടെ ഉയര്‍ന്ന ഈ അഭിപ്രായങ്ങള്‍ വെളിവാക്കുന്നതു. അതിനാല്‍ നമ്മുടെ കാഴ്ചപ്പാടിനും ചിന്താഗതികള്‍ക്കും മാറ്റം ഉണ്ടാകണം. അതിനാല്‍ ഈ ഇടവകയിലെ സാധുവായ ആ സ്ത്രീക്കു ആദ്യം വീടു വച്ചു കൊടുക്കുക. പിന്നെ കുരിശും തൊട്ടി പണിയുക. നമ്മുടെ പള്ളി പണിയെ കുറിച്ചു ആലോചിച്ചപ്പോള്‍ തന്നെ പള്ളി കൂദാശയോടൊപ്പം ഈ വീടും വച്ചു കൊടുക്കണം എന്നു തീരുമാനിച്ചതാണു. പള്ളി കൂദാശ കഴിഞ്ഞിട്ടു രണ്ടു വര്‍ഷമായി. ഇപ്പോഴും ആ സാധുസ്ത്രീയും കുടുംബവും നനഞ്ഞൊലിക്കുന്ന കൂരയില്‍ തന്നെ പാര്‍ക്കുന്നു. അതുകൊണ്ടു ഇതൊരു മാറ്റത്തിന്റെ ആരംഭം ആകട്ടെ.

           ഇത്രയും ആയപ്പോള്‍ അവന്റെ പിതാവു ചാടി എഴുന്നേറ്റു അവനിട്ടു ഒന്നു കൊടുത്തിട്ടു, ഇരിക്കടാ അവിടെ. തലമൂത്ത ഞങ്ങള്‍ ഇരിക്കുമ്പോള്‍ നീ കിടന്നു ചാടേണ്ടാ. തലമൂത്തവര്‍ പറയുന്നതു അനുസരിച്ചാല്‍ മതി. ചെറുപ്പക്കാര്‍ പലരും ചാടി എഴുന്നേറ്റു.ഞാന്‍ അവരെ ശാന്തരാക്കിയിട്ടു അവന്റെ പിതാവിനോടു പറഞ്ഞുഃ

            താങ്കള്‍ ഈ ചെയ്തതു തെറ്റാണു. അപ്പനും മകനും ജ്യേഷ്ഠനും അനുജനും പൊതുയോഗത്തില്‍ തുല്യരാണു. താങ്കളെപോലെ അവനും അഭിപ്രായം പറയുവാന്‍ ഇവിടെ അവകാശവും സ്വാതന്ത്ര്യവും ഉണ്ടു. അതു ആര്‍ക്കും ചോദ്യം ചെയ്യുവാന്‍ അവകാശമില്ല. അവന്‍ പറഞ്ഞതു ശരിയായ കാര്യമാണു. അതാകട്ടെ ഞാന്‍ പറയണമെന്നു കരുതിയതുമാണു. ആ അഭിപ്രായം നിങ്ങള്‍ ഗൗരവമായി പരിഗണിക്കേണ്ടതുമാണു.

             ഭൂരിപക്ഷം അംഗങ്ങളും കുരുശുംതൊട്ടി ആദ്യം പണിയണമെന്ന അഭിപ്രായക്കാരായതിനാല്‍ അങ്ങനെ തീരുമാനിക്കുകയും ചെയ്തു. മനുഷ്യരുടെ ഈ മനോഭാവത്തെ കുറിച്ചുള്ള ചിന്തയില്‍ മുഴുകി ഇരിക്കുമ്പോള്‍ ട്രസ്റ്റിയും സെക്രട്ടറിയും അവിടെയുണ്ടായിരുന്ന കമ്മറ്റി അംഗങ്ങളും കൂടെ എന്റെ മുറിയിലേക്കു കടന്നു വന്നു. സെക്രട്ടറി പറഞ്ഞുഃ 

             അച്ചനു ഒന്നും തോന്നരുതു. ട്രസ്റ്റി അന്നേരത്തെ ഒരു വികാരാവേശത്താല്‍ അങ്ങനെയൊക്കെ പറഞ്ഞു പോയതാണു. ഇപ്പോള്‍ അദ്ദേഹത്തിനു അതില്‍ കുണ്ഠിതമുണ്ടു. ഞങ്ങള്‍ ഒരു കാര്യം പറയുവാനാണു വന്നതു. അച്ചന്‍ പറഞ്ഞതു പോലെ കുരിശുംതൊട്ടി പണിയെ കുറിച്ചുള്ള ഇപ്പോഴത്തെ ഈ മാറ്റം കമ്മറ്റിയില്‍ സമര്‍പ്പിച്ചു തീരുമാനിക്കാം എന്നു ട്രസ്റ്റിയും സമ്മതിച്ചു. അതുകൊണ്ടു എന്നാണു കമ്മറ്റി കൂടേണ്ടതു എന്നു പറഞ്ഞാല്‍ ഞാന്‍ നോട്ടീസു എഴുതി എല്ലാവരെയും കൊണ്ടു ഒപ്പു ഇടുവിക്കാം.

               ട്രസ്റ്റിക്കു ഇപ്പോഴാണോ ശരിയായ ബോധമുദിച്ചതു എന്നു ചോദിക്കണമെന്നു തോന്നിയെങ്കിലും ഞാന്‍ സംയമനം പാലിച്ചുകൊണ്ടു പറഞ്ഞുഃ  എനിക്കു ട്രസ്റ്റി പറഞ്ഞതില്‍ പരിഭവമൊന്നുമില്ല. ഏതായാലും ട്രസ്റ്റി സമ്മതിച്ചല്ലോ. അതു തന്നെ നല്ല കാര്യം. നമുക്കു അടുത്തതിന്റെ പിന്നത്തെ ഞായറാഴ്ച വി.കുര്‍ബ്ബാനയ്ക്കു ശേഷം കമ്മറ്റി കൂടാം. സെക്രട്ടറി പോയി നോട്ടീസു എഴുതി കൊണ്ടു വന്നു.ഞാന്‍ ഒപ്പിട്ടു കൊടുക്കുകയും. ഒരു വലിയ പ്രശ്നം ഒഴിഞ്ഞു പോയ സന്തോഷത്തില്‍ അവര്‍ പോയി. ഞാനും ആശ്വസിച്ചും ദൈവത്തെ സ്തുതിച്ചും കൊണ്ടു വീട്ടിലേക്കു മടങ്ങി.  

                   ആ ഞായറാഴ്ച വി.കുര്‍ബ്ബാന അര്‍പ്പിച്ചു. സാധാരണ പോലെ ബാക്കി കാര്യങ്ങളൊക്കെ നിര്‍വ്വഹിച്ചു തിരികെ പോന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഇടവക മെത്രാപ്പോലീത്തായുടെ ഒരു കല്പന കിട്ടി. എന്നെ ആ പള്ളിയില്‍ നിന്നും  മറ്റൊരു വലിയ ഇടവകയിലേക്കു മാറ്റിയിരിക്കുന്നു. ആ വ്യാഴാഴ്ച കല്പന പ്രാബല്യത്തില്‍ വരുമെങ്കിലും അടുത്ത ഞായറാഴ്ച ഈ പള്ളിയില്‍ വി.കുര്‍ബ്ബാന അര്‍പ്പിച്ചു യാത്ര പറഞ്ഞു പോരുവാന്‍ തിരുമേനി അനുവദിക്കുകയും ചെയ്തു. 

                 എന്താണു ഇങ്ങനെ പെട്ടെന്നു ഒരു സ്ഥലം മാറ്റമെന്നു മനസ്സിലായില്ല. ഇതിന്റെ പിന്നില്‍ ആരെങ്കിലും ചരടു വലിച്ചിട്ടുണ്ടോ എന്നു നേരിയ സംശയവും മനസ്സില്‍ ഉദിച്ചു. 

                   അടുത്ത ഞായറാഴ്ച ആ പള്ളിയില്‍ പോയി വി.കുര്‍ബ്ബാന അര്‍പ്പിച്ചു. അതിനു മുമ്പു തന്നെ വാര്‍ത്ത അവിടെ പരന്നിരുന്നു. അതുകൊണ്ടു തന്നെ ആളുകളും കൂടുതല്‍ ഉണ്ടായിരുന്നു. സാധാരണ പോലെ വി.കുര്‍ബ്ബാന മദ്ധ്യേ ഏവന്‍ ഗേലിയോനെ സംബന്ധിച്ചു  പ്രസംഗിച്ചു. വി.കുര്‍ബ്ബാനാനന്തരം ഞാന്‍ ചുരുങ്ങിയ വാക്കുകളില്‍,യാത്ര പറഞ്ഞുഃ 

                എന്റെ വാക്കുകളോ പ്രവൃത്തികളോ ആര്‍ക്കെങ്കിലും വേദന ഉളവാക്കിയെങ്കില്‍ ദയവായി ക്ഷമിക്കണം എന്നും എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞിട്ടു ഒരു കാര്യം കൂടെ പറഞ്ഞുഃ നിങ്ങളോടു യാത്ര പറഞ്ഞു മറ്റൊരു ഇടവകയിലേക്കു പോകുമ്പോള്‍ കര്‍ത്താവു തന്റെ ശിഷ്യന്മരോടു യാത്രപറഞ്ഞ വാക്കുകളാണു ഓര്‍മ്മയില്‍ വരിക. അതു കടമെടുത്തു അല്പം പാഠഭേദത്തോടെ ഞാനും യാത്ര പറയുന്നു. ഞാന്‍ പോകുന്നതു നിങ്ങള്‍ക്കു നല്ലതു. ഞാന്‍ പോയാല്‍ അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്താ തിരുമേനി മറ്റൊരു പ്രഗത്ഭനായ പുരോഹിതനെ നിങ്ങള്‍ക്കു അയച്ചു തരും. അദ്ദേഹം വന്നു നിങ്ങളുടെ കമ്മറ്റി നടത്തുകയും പൊതുയോഗം നടത്തുകയും നിങ്ങളുടെ കുരിശിന്‍ തൊട്ടി പണിയിപ്പിക്കുകയും ചെയ്യും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. വീണ്ടും നന്ദി.നന്ദി. നന്ദി. 

                കൈമുത്തു കഴിഞ്ഞു വി.ത്രോണോസിനോടും വി.മദ്ബഹായോടും യാത്രപറഞ്ഞു ഇറങ്ങുപ്പോള്‍ എല്ലാം നന്മയ്ക്കായിട്ടാണു എന്നു വിശ്വസിക്കുവാന്‍ മനസ്സു പ്രേരിപ്പിച്ചു കൊണ്ടിരുന്നു. യിരെമ്യാപ്രവചനം 29;11 ഓര്‍മ്മയില്‍ ഓടിയെത്തി. ''നിങ്ങള്‍ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാന്‍ തക്കവണ്ണം ഞാന്‍ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങള്‍ ഇന്നവ എന്നു ഞാന്‍ അറിയുന്നു; അവ തിന്മക്കല്ല നന്മെക്കത്രേയുള്ളു എന്നു യഹോവയുടെ  അരുളപ്പാടു. ആ വചനങ്ങളില്‍ ബലം പ്രാപിച്ചപ്പോള്‍ മനസ്സു തന്നെ സമര്‍പ്പിച്ചുകൊണ്ടു ഈ ഗാനം മന്ത്രിച്ചുഃഃ

                സര്‍വ്വവും യേശുനാഥനായ് സമര്‍പ്പണം

                 ചെയ്തിടുന്നു സ്നേഹമോടെ ഞാന്‍

      എന്റെ ബുദ്ധിയും എന്റെ ശക്തിയും

      നീയെനിക്കു തന്നതൊക്കെയും.......സര്‍വ്വവും........

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30