വചനപരിച്ഛേദം - 21
21- ജന്മസാഫല്യവഴികള്‍.
ഉല്പഃ35;29. യിസഹാക്കു വയോധികനും കാലസമ്പൂര്‍ണ്ണനുമായി പ്രാണനെ വിട്ടു തന്റെ ജനത്തോടു ചേര്‍ന്നു. അവന്റെ പുത്രന്മാരായ ഏശാവും യാക്കോബും കൂടി അവനെ അടക്കം ചെയ്തു.
വാഗ്ദത്തപുത്രനായ യിസഹാക്കിന്റെ സുദീര്‍ഘമായ ജീവിതത്തിന്റെ ആകെത്തുകയാണു ഈ വാക്യം. യിസഹാക്കിന്റെ ജീവിതാന്ത്യത്തെ കുറിച്ചാണു ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നതു. എങ്ങനെ ജീവിച്ചു എന്നതു പോലെ തന്നെ എങ്ങനെ മരിച്ചു എന്നതും പ്രാധാന്യമര്‍ഹിക്കുന്നതാണു. എത്രകാലം ജീവിച്ചു എന്നതിനേക്കാള്‍ എങ്ങനെ ജീവിച്ചു എന്നതു തന്നെയാണു ശ്രേഷ്ഠമായിട്ടുള്ളതു. ഒരു നന്മയും ചെയ്യാതെ അന്യര്‍ക്കു ഉപദ്രവകാരിയായി ദീര്‍ഘകാലം ജീവിക്കുന്നതിനേക്കാള്‍ അല്പകാലമാണെങ്കിലും അന്യര്‍ക്കു ഉപകാരിയായി ജീവിക്കുന്നതാണു ഏറ്റം അഭികാമ്യം. മഹാകവി കുമാരനാശാന്‍ 'വീണപൂവു' എന്ന കാവ്യത്തില്‍ പറഞ്ഞിരിക്കുന്നതു കേള്‍ക്കുകഃ
''സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യം
സാധിഷ്ടര്‍ പോട്ടു ഇഹ സദാ നിശിപാന്ഥപാദം
ബാധിച്ചു രൂക്ഷശില വാഴ്വതില്‍ നിന്നു മേഘ-
ജ്യോതിസ്സു തന്‍ ക്ഷണിക ജീവിതമല്ലി കാമ്യം.''
രാത്രിയില്‍ യാത്രക്കാര്‍ക്കു തടസ്സം സൃഷ്ടിച്ചുകൊണ്ടു ദീര്‍ഘകാലം സ്ഥിതിചെയ്യുന്ന പാറയേക്കാള്‍ ഒന്നു മിന്നി വഴിയില്‍ അല്പം പ്രകാശം പരത്തി മാഞ്ഞു പോകുന്ന മിന്നല്‍കൊടിയുടെ ക്ഷണികജീവിതം തന്നെയാണു കാമ്യം. ജീവിതവ്യമാക്കി തീര്‍ത്ത ഹ്രസ്വായുസ്സു ഒരു ശാപമോ ശിക്ഷയോ അല്ല. എന്നാല്‍ ദീര്‍ഘായുസ്സു ചിലര്‍ക്കു ശാപവും ചിലര്‍ക്കു അനുഗ്രഹവും ആണു.അത്യുന്നതന്റെ മറവില്‍ വസിക്കുന്നവര്‍ക്കു ദീര്‍ഘായുസ്സു ഒരുനുഗ്രഹമാണെന്നു സങ്കീര്‍ത്തനക്കാരന്‍ പറയുന്നു.സങ്കീഃ 91;16. 'ദീര്‍ഘായുസ്സു കൊണ്ടു ഞാന്‍ അവനു തൃപ്തി വരുത്തും; എന്റെ രക്ഷയെ ഞാന്‍ അവനു കാണിച്ചു കൊടുക്കും.'' അങ്ങനെ ദീര്‍ഘായുസ്സു കൊണ്ടു തൃപതി പെട്ടു രക്ഷ കണ്ട മനുഷ്യനാണു യിസഹാക്കു.
എങ്ങനെ മരിച്ചു എന്നതിനു വലിയ പ്രാധാന്യം കൊടുക്കേണ്ടതില്ല എന്നു പറയുന്നവരുണ്ടു. എങ്ങനെ മരിച്ചു എന്നതിനു പ്രാധാന്യമുണ്ടു എന്നു പറയുമ്പോള്‍ മരിച്ച രീതി അല്ല ഉദ്ദേശിക്കുന്നതു. ഏതു പ്രായത്തില്‍ മരിച്ചു എന്നതും ഗൗരവമായി കാണേണ്ടതില്ല. രോഗം മൂലമാണോ, അപകടത്തിലാണോ, കൊല്ലപ്പെടുകയായിരുന്നോ എന്നതൊന്നു ഒരു വലിയ പ്രശ്നമായി കാണേണ്ടതില്ല. ( ആത്മഹത്യ അതില്‍ പെടുകയില്ല.) ഏതു പ്രായത്തിലോ ഏതു വിധത്തിലോ മരിച്ചാലും മരണത്തിനും ജീവിതത്തിനും ഇടയില്‍ അനുതാപത്തിലേക്കു മനസ്സു ചായുവാന്‍ സമയം ലഭിച്ചിരിക്കണം. തൈലാഭിഷേക ശുശ്രൂഷ രോഗശാന്തിക്കു വേണ്ടിയുള്ളതാണെങ്കിലും, ആ ശുശ്രൂഷ സ്വീകരിക്കുമ്പോള്‍ രോഗിയുടെ മനസ്സു അനുതാപത്തിലേക്കു തിരിയണം എന്നതു കൊണ്ടാണു ബോധമുള്ളപ്പോള്‍ ആ ശുശ്രൂഷ നടത്തണമെന്നു പറയുന്നതു. ആ ശുശ്രൂഷയിലെ പ്രാര്‍ത്ഥനകളെല്ലാം അനുതാപത്തിന്റെ പ്രാര്‍ത്ഥനകളാണല്ലോ. പെട്ടെന്നുള്ള മരണത്തില്‍ നിന്നു ഞങ്ങളെ രക്ഷിച്ചു കൊള്ളേണമേ എന്നും ക്രിസ്ത്യാനിക്കു ഉചിതമായ ഒരന്ത്യം നല്‍കേണമേ എന്നും നാം പ്രാര്‍ത്ഥിക്കുന്നതു ഈ അര്‍ത്ഥത്തിലാണു. എങ്കിലും എന്റെ ദൈവമേ ആയുസ്സിന്റെ മദ്ധ്യേ എന്നെ എടുത്തു കളയരുതേ എന്നു ഞാന്‍ പറഞ്ഞു ( സങ്കീഃ 102;24) എന്ന സങ്കീര്‍ത്തന വാക്യം അകാലമരണം ഒരു ശാപമാണെന്ന തോന്നല്‍ ഉളവാക്കുന്നതാണു. പുരുഷന്മാരുടെ ശവസംസ്കാര ശുശ്രൂഷയിലെ ഈ ഗാനം ശ്രദ്ധിക്കുകഃ
ഏവരുമൊരുപോലീമൃതിനുകരണമെന്നാല്‍
യൗവ്വനമൃതികയ്പാല്‍ കഠിനതരം നാഥാ
നല്‍കണമാശ്വാസം.
എല്ലാവരും ഒരുപോലെ മരണമാകുന്ന കാസാ പാനം ചെയ്യേണ്ടതാണു. എന്നാല്‍ യൗവ്വനകാലത്തെ മരണം കഷ്ടതരവും സങ്കടകരവുമാണു. കര്‍ത്താവേ ഞങ്ങള്‍ക്കു നീ ആശ്വാസം നല്‍കേണമേ. യൗവ്വനത്തിലെ മരണം അത്യധികം ദുഃഖമുളവാക്കും എന്നതു അനിഷേധ്യമായ സത്യമാണു. എന്നാല്‍ അതു മരിച്ചവര്‍ക്കല്ല; ജീവിച്ചിരിക്കുന്ന വര്‍ക്കാണു ദുഃഖം ഉളവാക്കുന്നതു. അതുകൊണ്ടാണു അവസാനം ഞങ്ങള്‍ക്കു ആശ്വാസം നല്‍കേണമേ എന്നു പ്രാര്‍ത്ഥിക്കുന്നതു. യൗവ്വനത്തില്‍ മരിക്കുന്നവരെല്ലാം ഭാഗ്യഹീനരാണു എന്നു അവിടെ പറയുന്നില്ല. എങ്കിലും യൗവ്വനത്തിലെ മരണം കഷ്ടതരമാകാന്‍ സാദ്ധ്യതയുണ്ടു. കാരണം യുവാക്കള്‍ മരണത്തെ ഒരു വിദൂര യാഥാര്‍ത്ഥ്യമായി മാത്രമാണു കാണുന്നതു. അനുതാപത്തിനുള്ള സാദ്ധ്യത കുറവാണു.വാര്‍ദ്ധക്യ കാലം മരണം ഏറ്റവും അടുത്തു നില്‍ക്കുന്ന ഒരു സത്യമാണെന്ന ബോധമുളവാക്കുന്നു. സത്യവിശ്വാസത്തോടെ ജീവിച്ചവര്‍ക്കു മരണത്തെ പ്രത്യാശയോടെ സ്വീകരിക്കുവാനുള്ള ഒരുക്കത്തിനു അതു വഴി തെളിക്കുന്നു. ഞങ്ങള്‍ക്കു ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാന്‍ ഞങ്ങളെ പഠിപ്പിക്കേണമേ.( സങ്കീഃ 90;12) എന്നും, 'യഹോവേ എന്റെ അവസാനത്തേയും എന്റെ ആയുസ്സു എത്രയെന്നതിനേയും എന്നെ അറിയിക്കേണമേ. ഞാന്‍ എത്ര ക്ഷണികന്‍ എന്നു അറിയുമാറാകട്ടെ.( സങ്കീഃ 39;4) എന്നും സങ്കീര്‍ത്തനക്കാരന്‍ പറയുന്നതു മരണത്തിനായി ഒരുങ്ങി ജീവിക്കുവാനുള്ള ആഹ്വാനമായി തിരിച്ചറിയണം. ഒരേ വിധത്തില്‍ മരിച്ച മൂന്നു പേരെ നമുക്കു കാല്‍വറിയില്‍ കാണാം. എന്നാല്‍ മൂന്നു പേരുടേയും മരണം മൂന്നു വിധത്തിലായിരുന്നു എന്നതാണു സത്യം. മൂന്നു പേരും സമപ്രായക്കാരായിരുന്നുമില്ല. ഒരു പക്ഷെ ഏറ്റം പ്രായം കുറഞ്ഞ ആള്‍ നമ്മുടെ കര്‍ത്താവായിരുന്നിരിക്കണം. മരിക്കുമ്പോള്‍ കര്‍ത്താവിനു 33.1/2 വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ ഹ്രസ്വമായ ജീവിതം കൊണ്ടു തന്നെ ഏല്പിച്ച കര്‍ത്തവ്യം പൂര്‍ത്തിയാക്കി നമ്മുടെ കര്‍ത്താവുസകലവും നിവര്‍ത്തിയായി എന്നു പറഞ്ഞു തന്റെ ആത്മാവിനെ ഏല്പിച്ചു പ്രാണനെ വിട്ടു. കൂടെ കുരിശിക്കപ്പെട്ടവരില്‍ ഒരുത്തന്‍, തന്നോടു കൂടെ കുരിശിക്കപ്പെട്ട കര്‍ത്താവിങ്കലേക്കു മുഖം തിരിച്ചു അനുതപിച്ചു ' നീ രാജത്വം പ്രാപിച്ചു വരുമ്പോള്‍ എന്നേയും ഓര്‍ത്തു കൊള്ളേണമേ എന്നു അപേക്ഷിക്കുകയും; 'ഇന്നു നീ എന്നോടു കൂടെ പറുദീസയിലിരിക്കും എന്ന ഭാഗ്യകരമായ അവസ്ഥയിലേക്കു പ്രവേശിക്കുകയും ചെയ്തു. മരണവേദനയിലും അന്യനെ പരിഹസിക്കുകയും അന്യനില്‍ കുറ്റം കാണുകയും ചെയ്തു, അനുതപിക്കുവാന്‍ കഴിയാതെ മറ്റെ കള്ളന്‍ നിത്യനാശത്തിലേക്കു കടന്നു പോകുകയും ചെയ്തു. മരണത്തിന്റെ രീതിയോ പ്രായമോ ആയിരുന്നില്ല ഈ വ്യത്യാസത്തിനു കാരണം.
നല്ലോരന്ത്യം പ്രാപിക്കുവാന്‍ കഴിയണമെങ്കില്‍ അതിനനുസരണമായ ഒരു ജീവിതംഅത്യാവശ്യമാണെന്ന സത്യം നിഷേധിക്കുവാന്‍ കഴിയുകയില്ല. അബ്രഹാം യിസഹാക്കു യാക്കോബു യൗസേഫു എന്നീ പിതാക്കന്മാരുടെ മരണത്തെ കുറിച്ചുള്ള സാക്ഷ്യം ഈ സത്യം വെളിവാക്കുന്നു. ഇവരുടെ ആയുസ്സു ശ്രദ്ധിക്കുമ്പോള്‍ അവരുടെ ചില പ്രത്യേകതകള്‍ ദര്‍ശിക്കുവാന്‍ കഴിയും. യിസഹാക്കിനാണു ഏറ്റവും കൂടുതല്‍ ആയുസ്സു ലഭിച്ചതു; 180 സംവത്സരം. അബ്രഹാമിനു 175 ഉം, യാക്കോബിനു 147 ഉം, യൗസേഫിനു 110 സംവത്സരവുമാണു ജീവിക്കുവാന്‍ അവസരം ലഭിച്ചതു.ഇവരുടെ ഈ ആയുസ്സിന്റെ ഏറ്റ കുറച്ചിലിനു കാരണമെന്താണു? വി.വേദപുസ്തകം പരിശോധിച്ചാല്‍ കാലം കഴിയുന്തോറും ആയുസ്സു കുറയുന്നതായി കാണാം.എന്നാല്‍ അതാണു ഇവരുടെയും ആയുസ്സിലെ വ്യത്യാസത്തിനു കാരണമെന്നു പറയുവാന്‍ കഴിയുകയില്ല. അബ്രഹാം 175 സംവത്സരം മാത്രം ജീവിച്ചപ്പോള്‍ മകന്‍ യിസഹാക്കു 180 സംവത്സരം ജീവിച്ചു. നോഹയുടെ കാലത്താണു മനുഷ്യന്റെ ആയുസ്സു 120 സംവത്സരമായി കുറയ്ക്കുന്നതു. അതിനു മുമ്പും അതിനു ശേഷവും ആയുസ്സിന്റെ ഏറ്റക്കുറച്ചില്‍ നമുക്കു കാണാന്‍ കഴിയുന്നുമുണ്ടു. എന്നാല്‍ നോഹയുടെ കാലത്തിനു മുമ്പു മരണം ക്രമമായിട്ടായിരുന്നു ഭൂമിയില്‍ നടന്നിരുന്നതെന്നും പിതാക്കന്മാര്‍ക്കു മുമ്പു മക്കള്‍ മരിച്ചു തുടങ്ങിയതു പ്രളയത്തിനു ശേഷമാണെന്നും പരിശുദ്ധ പിതാക്കന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. ശിശുക്കളുടെ ശവസംസ്കാര ശുശ്രൂഷയില്‍ നാം ഇങ്ങനെ പാടുന്നു.
പ്രളയം ഭൂമിയിലുളവാകും- കാലത്തിനുമുമ്പേ
ക്രമമായ് വന്നീലോകത്തെ- മരണം ബാധിച്ചു
ജനകനു മുമ്പെ- സുതനോ മാതാവിന്‍
മുമ്പെ സുതയോ- മരണം പൂണ്ടില്ല
ഈലോകത്തിന്നവസാനം- സവിധേ വന്നപ്പോള്‍
പൈതങ്ങള്‍ പൊയ്പോകുന്നു- പാര്‍ത്താല്‍
വൃദ്ധന്മാര്‍ ഹാലേലുയ്യാ- ശേഷിക്കുന്നു.
അതിനു കാരണമെന്താണു എന്നു നോഹയുടെ കാലത്തെ വിവരണത്തില്‍ നാം വായിക്കുന്നു. അന്നു മനുഷ്യരുടെ വഷളത്വം വര്‍ദ്ധിച്ചു. തന്മൂലം മനുഷന്‍ ജഡം തന്നെയാണെന്നും ദൈവത്തിന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ലായെന്നും കണ്ടിട്ടു യഹോവ മനുഷ്യന്റെ ആത്മാവു 120 സംവത്സരമായി കുറച്ചു എന്നുമാണു അവിടെ രേഖപ്പെടത്തിയിരിക്കുന്നതു. ഉല്പഃ 6;1-3.
ഈ നാലു പിതാക്കന്മാരടേയും ജീവിതവും ആയുസ്സും വിലയിരുത്തുമ്പോള്‍, നോഹയ്ക്കു ശേഷമാണു ഇവര്‍ ജീവിച്ചിരുന്നതു എങ്കിലും, യൗസേഫു ഒഴികെ മറ്റു മൂന്നു പേരുടേയും ആയുസ്സു യഹോവ വെട്ടിക്കുറച്ച ആയുസ്സിനു മുകളിലാണു എന്ന സവിശേഷത നമ്മുടെ ചിന്തയെ തൊട്ടുണര്‍ത്തുന്നു. ഈ മുന്നു പിതാക്കന്മാര്‍ക്കും ലഭിച്ച ആയുസ്സു ദൈവാനുഗ്രഹമായി കാണാന്‍ കഴിയും. അവരുടെ വിശ്വാസവും ദൈവാശ്രയവുമാണു അതിനു കാരണം എന്നും ഊഹിക്കാവുന്നതാണു. എന്നാല്‍ യൗസേഫിനു ഈ ഭാഗ്യം ലഭിക്കാതെ ആയുസ്സു 110 ആയി കുറയുവാന്‍ കാരണം എന്താണു എന്ന ചോദ്യം പ്രസക്തമാണു. യൗസേഫു സത്യസന്ധനും ദൈവഭയമുള്ളവനും കൃതാര്‍ത്ഥനും മറ്റുള്ളവരാല്‍ നല്ലസാക്ഷ്യം ലഭിച്ചവനും ആയിരുന്നു എങ്കിലും, തന്റെ പൂര്‍വ്വ പിതാവായ അബ്രഹാം തന്റെ പുത്രനായ യിസഹാക്കിനു ഭാര്യയെ കണ്ടെത്തുമ്പോള്‍ വച്ച മാനദണ്ഡം പാലിക്കാതെ സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലമാണെങ്കില്‍ പോലും പുറജാതിക്കാരില്‍ നിന്നു ഭാര്യമാരെ എടുത്തതാണു കാരണമെന്നു പറയാവുന്നതാണു.ഇവിടെ ആയുസ്സിന്റെ ഏറ്റക്കുറച്ചിലിനുള്ള കാരണം ഊഹിക്കാവുന്നതാണു. ഇവര്‍ക്കു ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്നങ്ങളും, അതിനോടുള്ള അവരുടെ പ്രതികരണവും, അവിടെ പ്രകടമാകുന്ന അവരുടെ വിശ്വാസവും ദൈവാശ്രയവുമെല്ലാം കാരണമായി ചിന്തിക്കാവുന്നതാണു. വിശ്വാസികളുടെ പിതാവായ അബ്രഹാം നേരിട്ട ജീവിതശോധനകള്‍ അനവധിയായിരുന്നു. ആയുസ്സിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനക്കാരനാകുവാന്‍ കാരണം അവിടെയെല്ലാം തളരാതെ പതറാതെ ദൈവാശ്രയത്തിലൂടെ വിശ്വാസത്തില്‍ ഉറച്ചു നിന്നു എന്നതാണു. മൂന്നാം സ്ഥാനക്കാരന്‍ യാക്കോബാണു. യാക്കോബിനും അനവധി പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടു.അവയില്‍ അധികവും സ്വന്തം ചെയ്തികളില്‍ നിന്നു ഉരുത്തിരിഞ്ഞു വന്നിട്ടുള്ളവയാണു. അബ്രഹാമില്‍ നിന്നു വ്യത്യസ്ഥനായി,യാക്കോബു അവിടെയെല്ലാം തളരുകയും പതറുകയും ആകുലപ്പെടുകയും ചെയ്യുന്നതായി കാണുന്നു. യൗസേഫിന്റെ ആയുസ്സിന്റെ കാര്യം നാം ചിന്തിച്ചു കഴിഞ്ഞതാണല്ലോ. അബ്രഹാമിന്റെ മരണത്തെ കുറിച്ചു '' അബ്രഹാം വയോധികനും കലസമ്പൂര്‍ണ്ണനുമായി നല്ല വാര്‍ദ്ധക്യത്തില്‍ പ്രാണനെ വിട്ടു മരിച്ചു തന്റെ ജനത്തോടു ചേര്‍ന്നു.'' (ഉല്പഃ25;8) എന്നും, '' യിസഹാക്കു വയോധികനും കാലസമ്പൂര്‍ണ്ണനുമായി പ്രാണനെ വിട്ടു മരിച്ചു തന്റെ ജനത്തോടു ചേര്‍ന്നു.''( ഉല്പഃ35;29) എന്നു യിസഹാക്കിന്റെ അന്ത്യത്തെ കുറിച്ചും, '' യാക്കോബു തന്റെ പുത്രന്മാരോടു ആജ്ഞാപിച്ചു തീര്‍ന്ന ശേഷം അവന്‍ കാല്‍ കട്ടിന്മേല്‍ എടുത്തു വച്ചിട്ടു പ്രാണനെ വിട്ടു തന്റെ ജനത്തോടു ചേര്‍ന്നു.''( ഉല്പഃ49;33) എന്നും രേഖപ്പെടുത്തുമ്പോള്‍, യൗസേഫിന്റെ അന്ത്യത്തെ കുറിച്ചു,''യൗസേഫു നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു. അവര്‍ അവന്നു സുഗന്ധവര്‍ഗ്ഗം ഇട്ടു അവനെ ഒരു ശവപ്പെട്ടിയില്‍ വെച്ചു.'' എന്നു മാത്രമാണു പറഞ്ഞിരിക്കുന്നതു. ഈ വിവരണങ്ങള്‍ അവരുടെ ജീവിതത്തിന്റെ ആകെത്തുക എന്താണെന്നു വെളിവാക്കുന്നു.
യിസഹാക്കിന്റെ ജീവിതം വിലയിരുത്തുമ്പോള്‍ യിസഹാക്കു കാലസമ്പൂര്‍ണ്ണനായി പ്രാണനെ വിട്ടു മരിച്ചു തന്റെ ജനത്തോടു ചേര്‍ന്നുവെന്ന സാക്ഷ്യം ലഭിക്കുവാനും, ആയുസ്സിന്റെ കാര്യത്തില്‍ മുമ്പനാകുവാനുമുള്ള കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയും. അവന്‍ വാഗ്ദത്തപുത്രനായിരുന്നു എന്നതാണു ഒന്നാമത്തെ കാരണം. ദീര്‍ഘകാലം ജീവിതവിശുദ്ധിയോടും വിശ്വാസത്തോടും പ്രാര്‍ത്ഥനയോടും ദൈവാശ്രയത്തോടും കാത്തിരുന്നതിന്റെ ഫലമായി യഹോവയുടെ വാഗ്ദത്തപ്രകാരം ജനിച്ച പുത്രനാണല്ലോ യിസഹാക്കു. അതിന്റെ അനുഗ്രഹം ആയുസ്സിന്റെ കാര്യത്തില്‍ മാത്രമല്ല ജീവിതത്തിന്റെ എല്ലാ മേഖലകളിലും യിസഹാക്കിനു അനുഭവിക്കുവാന്‍ കഴിഞ്ഞു. എന്നാല്‍ യാക്കോബിനോ യൗസേഫിനോ ഈ ഭാഗ്യം ലഭിച്ചില്ല. മക്കളോടുള്ള സ്നേഹത്തില്‍ പരസ്പരം മത്സരിക്കുന്നവരായിരുന്നുവല്ലോ യിസഹാക്കും റിബേക്കായും. തന്മൂലം സഹോദരങ്ങളും ചേര്‍ച്ചയില്ലാത്തവരായി തീര്‍ന്നു. അതു യാക്കോബിന്റെ ജീവിതത്തെ സാരമായി ബാധിച്ചു. യാക്കോബിനു രണ്ടു ഭാര്യമാരിലും അവരുടെ ദാസിമാരിലുമായി പതിമൂന്നു മക്കളെ ലഭിച്ചു. ഭാര്യമാരായ റാഹേലും ലേയയും പരസ്പരം മത്സരിച്ചാണു മക്കളെ നേടിയതു. യാക്കോബില്‍ നിന്നു തനിക്കു മക്കളെ ലഭിക്കുന്നില്ലായെന്നു കണ്ടപ്പോള്‍ റാഹേല്‍ തന്റെ ദാസിയെ യാക്കോബിനു ഭാര്യയായി നല്‍കി മകനെ നേടുന്നു. അതു കണ്ടു, തനിക്കു മക്കളുണ്ടായിരുന്നിട്ടും തന്റെ ദാസിയേയും ലേയ യാക്കോബിനു ഭാര്യയായി നല്‍കി മക്കളെ സമ്പാദിക്കുന്നു.മകനു വേണ്ടി യാക്കോബും റാഹേലും പ്രാര്‍ത്ഥിച്ചതിന്റെ ഫലമാണു യൗസേഫു എങ്കിലും മാതാപിതാക്കളുടെ മത്സരബുദ്ധി മക്കളുടെ ജീവിതത്തെ സാരമായി ബാധിച്ചു. അതിന്റെ തിക്ത ഫലങ്ങള്‍ കൂടുതല്‍ അനുഭവിച്ചതു യൗസേഫാണു. യൗസേഫിന്റെ ആയുസ്സിന്റെ കുറവിനും ഇതു കാരണമായി ഭവിച്ചു എന്നു ചിന്തിക്കുന്നതില്‍ തെറ്റില്ല. മക്കളുടെ സ്വഭാവ രൂപീകരണത്തില്‍ മാതാപിതാക്കളുടെ സ്വഭാവവും ജീവിതവും വളരെയധികം സ്വാധീനിക്കും എന്നതിണു അതിനു കാരണം. മാതാപിതാക്കളുടെ ജീവിതവിശുദ്ധിയും സ്വഭാവവും വിശ്വാസവും പ്രാര്‍ത്ഥനയുമെല്ലാം മക്കളുടെ ജീവിതത്തേയും സാരമായി ബാധിക്കുമെന്ന സത്യം ഇതു നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.
അപ്പനെ അനുസരിക്കുകയും ബഹുമാനിക്കുകയും സ്നേഹിക്കുകയും, അപ്പന്‍ ചൂണ്ടിക്കാണിക്കുന്ന പാത വിട്ടു സഞ്ചരിക്കാതിരിക്കുകയും ചെയ്ത യിസഹാക്കിനു വലിയ ജീവിത പ്രശ്നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. വിറകും തീയുമായി യാഗമര്‍പ്പിക്കുവാനായി മോറിയാ മലയിലേക്കു അപ്പനോടൊപ്പം പോകുമ്പോള്‍, വിറകും തീയുമുണ്ടു അറുക്കുവാനുള്ള ആട്ടിന്‍കുട്ടി എവിടെ എന്നു ബാല്യസഹജമായ സംശയം ചോദ്യമായി ഉതിര്‍ന്നു വീണപ്പോള്‍, യഹോവ കരുതികൊള്ളും എന്ന അപ്പന്റെ മറുപടി അതേപടി യിസഹാക്കു വിശ്വസിച്ചു. പക്ഷെ പിതാവു തന്നെ കൈയ്യും കാലും ബന്ധിച്ചു വിറകിന്‍ മുകളില്‍ കിടത്തിയപ്പോഴാണു ആ ആട്ടിന്‍ കുട്ടി താനാണു എന്നു യിസഹാക്കു അറിയുന്നതു. എന്നിട്ടും ഒരു പ്രതികരണവുമില്ലാതെ ശാന്തനായി അറുക്കപ്പെടുവാന്‍ യിസഹാക്കു കിടന്നു. അതിന്റെ ഫലമാണെന്നു പറയാം അപ്പനേക്കാള്‍ അഞ്ചു വയസ്സു യിസഹാക്കിനു കൂടുതല്‍ ലഭിച്ചു.തന്റെ ഇംഗിതം എന്തെന്നു ആരായാതെയും അഭിപ്രായം ചോദിക്കാതെയും, ഏലയാസര്‍ മുഖാന്തിരം പിതാവു കണ്ടെത്തിയ പെണ്‍കുട്ടിയെ പൂര്‍ണ്ണമനസ്സോടെ സ്വീകരിച്ച യിസഹാക്കു, അപ്പന്റെ ഏതു തീരുമാനവും ദൈവഹിതപ്രകാരമുള്ളതും, തന്റെ നന്മയ്ക്കു പര്യാപ്തവുമാണെന്നും ഉറച്ചു വിശ്വസിച്ചിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണു. സന്തുഷ്ടമായ ഒരു കുടുംബജീവിതത്തിനു അതു വഴി തെളിക്കുകയും ചെയ്തു. യിസഹാക്കു നല്ലോരന്ത്യം പ്രാപിച്ചതിനു അതു കാരണമാണെന്നു പറയാം.
ശാന്തനും എന്തും സഹിക്കുന്നതിനും ക്ഷമിക്കുന്നതിനുമുള്ള മനസ്സിന്റെ ഉടമയുമായ യിസഹാക്കിനു അസഹനീയമായ പ്രശ്നങ്ങളൊന്നും നേരിടേണ്ടതായി വന്നിട്ടില്ല. അപ്പന്റെയും അമ്മയുടെയും വാത്സല്യം ആവോളം ആസ്വദിച്ചു വളര്‍ന്ന യിസഹാക്കിന്റെ ജീവിതത്തെ വലിയ ജീവിതപ്രശ്നങ്ങളൊന്നും അലട്ടിയില്ല എന്നു പറയാം. ഗൗരവമുള്ളതല്ലെങ്കിലും രണ്ടുമൂന്നു പ്രശ്നങ്ങള്‍ കടന്നു വന്നതായി കാണാം. ബാല്യത്തില്‍ തന്റെ കൈപിടിച്ചു നടത്തുകയും തന്നോടൊപ്പം കളിക്കുകയും ചെയ്ത ജ്യേഷ്ഠനായ യിശ്മായേലിന്റെ വേര്‍പിരിയലാണു ഒന്നു.അതു ആ ബാലഹൃദയത്തെ എങ്ങനെ ബാധിച്ചു എന്നു വി.വേദപുസ്തകം പറയുന്നില്ലെങ്കിലും അതു ദൈവനിയോഗമാണു എന്നു അപ്പനെ ,പോലെ യിസഹാക്കും കാലാന്തരത്തില്‍ വിശ്വസിച്ചു ആശ്വസിച്ചു കാണും. അപ്പന്‍ തന്നെ യഹോവയ്ക്കു യാഗമായി നല്‍കാന്‍ ശ്രമിച്ചതും ആ ബാലഹൃദയം എങ്ങനെ ഉള്‍ക്കൊണ്ടു എന്നും വ്യക്തമല്ല. ഒരുപക്ഷെ തനിക്കു പകരം ഒരു ആട്ടിന്‍കുട്ടിയ കരുതിയ സ്നേഹവാനായ യഹോവയിലുള്ള വിശ്വാസം ആ ബാലഹൃദയത്തില്‍ വേരൂന്നി വളരുവാന്‍ അതു ഇടയാക്കി എന്നു കരുതാം. അപ്പനെ പോലെ യിസഹാക്കിനും ഫെലിസ്ത്യദേശത്തു വച്ചു ഭാര്യ സഹോദരിയാണെന്നു പറയേണ്ടതായി വന്നു.ഫെലിസ്ത്യരാജാവായ അബീമേലേക്കു സത്യം അറിഞ്ഞു യിസഹാക്കിനോടു ചോദിച്ചപ്പോള്‍ അവള്‍ നിമിത്തം ഞാന്‍ മരിക്കാതിരിക്കേണ്ടതിന്നു അങ്ങനെ പറഞ്ഞു എന്നായിരുന്നു മറുപടി.മറുപടി ഒരുവിധത്തില്‍ സത്യമായിരുന്നു എങ്കിലും ഭാര്യയാണെന്നു പറയാതിരുന്നതു ഒരു കളവായി കരുതാം.എങ്കിലും അതു തെറ്റായി യഹോവ കണക്കാക്കിയില്ലായെന്നു ഉല്പഃ26;12,13 വാക്യങ്ങള്‍ വ്യക്തമാക്കുന്നു. യിസഹാക്കു ആ ദേശത്തു ,വിതച്ചു, ആ വര്‍ഷം നൂറുമേനി വിളവു കിട്ടി, യഹോവ അവനെ അനുഗ്രഹിച്ചു.അവന്‍ വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു മഹാധനവാനായി തീര്‍ന്നു.
വാര്‍ദ്ധക്യത്തിലാണു ഏറ്റവും വലിയ പ്രശ്നം യിസഹാക്കിനു അഭിമുഖീകരിക്കേണ്ടതായി വന്നതു. അതാകട്ടെ, മൂത്തമകന്‍ ഏശാവിനെ കൂടുതല്‍ സ്നേഹിച്ചതു കൊണ്ടു വന്നു ഭവിച്ചതുമാണു. അന്ധനായി മരണം അടുത്തിരിക്കുന്നു എന്നു തോന്നി തടങ്ങിയപ്പോള്‍ തന്റെ പ്രിയപുത്രന്‍ ഏശാവിനു അനുഗ്രഹം നല്‍കാന്‍ കാത്തിരുന്നപ്പോള്‍, തന്റെ ഭാര്യയും ഇളയമകനും ചേര്‍ന്നു തന്നെ കബളിപ്പിച്ചു അനുഗ്രഹം കവര്‍ന്നെടുത്തു.ഇതൊന്നും അറിയാതെ അനുഗ്രഹത്തിനായി അപ്പന്റെ ആഗ്രഹപ്രകാരം രുചികരമായ വട്ടയിറച്ചിയുമായി പ്രിയമകന്‍ ഏശാവു വന്നപ്പോഴാണു കബളിപ്പിക്കപ്പെട്ടതു ഇരുവരും അറിയുന്നതു. ഇനിയും ഒരനുഗ്രഹവുമില്ലയോ എന്നു പറഞ്ഞു കേഴുന്ന ഏശാവിനു വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാതെ ഇരിക്കുന്ന യിസഹാക്കിന്റെ ദൈന്യാവസ്ഥ അവിടെ നാം കാണുന്നു. വാര്‍ദ്ധക്യത്തില്‍ വന്നു ഭവിച്ച ഈ മാനസ്സികവ്യഥ ഏതൊരു മനുഷ്യനേയും തളര്‍ത്തിക്കളയുവാന്‍ മതിയായതാണു. എന്നാല്‍ വന്നു ഭവിക്കുന്നതെല്ലാം നന്മയ്ക്കായുള്ളതും ദൈവനിയോഗവുമാണു എന്നു പിതാവില്‍ നിന്നു പഠിച്ച പാഠങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയ യിസഹാക്കു ഇവിടെ തളര്‍ന്നു പോയില്ല. ദൈവ ഇഷ്ടം അതാണു എന്നു തിരിച്ചറിയുന്നു.തന്നെ കബളിപ്പിച്ച പുത്രനോടു പകയും വിദ്വേഷവും വച്ചു പുലർത്താതെ അവന്റെ നന്മ ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ഉപദേശിക്കുകയും ചെയ്യുന്നു. ഇവിടെയാണു യിസഹാക്കു സാധാരണക്കാരില്‍ നിന്നു വേറിട്ടു നില്‍ക്കുന്നതു. ഒരു സാധാരണ പിതാവായിരുന്നു എങ്കില്‍ അവനെ ആട്ടി പുറത്താക്കുകയും നീ ഇനി എന്റെ മകനല്ലെന്നു പറയുകയും ചെയ്യുമായിരുന്നു. എന്നാല്‍ യിസഹാക്കിനു അതുമൂലം ലഭിച്ച പ്രതിഫലം എന്തായിരുന്നു എന്നു ഉല്പഃ 35;29 ല്‍ നാം വായിക്കുന്നു. '' യിസഹാക്കു വയോധികനും കാലസമ്പൂര്‍ണ്ണനുമായി പ്രാണനെ വിട്ടു തന്റെ ജനത്തോടു ചേര്‍ന്നു,'' എന്നു മാത്രം പറഞ്ഞു നിറുത്താതെ '' അവന്റെ പുത്രന്മാരായ ഏശാവും യാക്കോബും കൂടി അവനെ അടക്കം ചെയ്തു.'' എന്നും കൂടെ പറയുന്നു. ഇവിടെയാണു യിസഹാക്കിന്റെ ഭാഗ്യാവസ്ഥ പൂര്‍ണ്ണമായി വെളിപ്പെടുന്നതു. യാക്കോബു സമ്പന്നനായി തിരിച്ചു വരികയും ശത്രുതയിലായിരുന്ന ജ്യേഷ്ഠാനുജന്മാര്‍ പരസ്പരം എല്ലാം മറന്നു സ്നേഹത്തില്‍ ജീവിക്കുകയും ചെയ്യുന്നതു കണ്ടിട്ടു മരിക്കുവാന്‍ യിസഹാക്കിനു കഴിഞ്ഞുവെന്നതാണു ചിന്താകുലം കൂടാതെ തന്റെ പിതാക്കന്മാരോടു ചേരുവാന്‍ ഇടയായതു. യിസഹാക്കിനെ പോലെ ജന്മം സഫലമായി എന്ന ഉത്തമ ബോധത്തോടെ ക്രിസ്ത്യാനിക്കു ഉചിതമായ ഒരന്ത്യം പ്രാപിക്കുവാനുള്ള മാര്‍ഗ്ഗം എന്തെല്ലാമാണു എന്നു യിസഹാക്കിന്റെ ജീവിതവും ജീവിതാന്ത്യവും നമ്മെ ഉദ്ബിധിപ്പിക്കുന്നു.
ശാന്തനും എന്തും സഹിക്കുന്നതിനും ക്ഷമിക്കുന്നതിനുമുള്ള മനസ്സിന്റെ ഉടമയുമായ യിസഹാക്കിനു അസഹനീയമായ പ്രശ്നങ്ങളൊന്നും നേരിടേണ്ടതായി വന്നിട്ടില്ല. അപ്പന്റെയും അമ്മയുടെയും വാത്സല്യം ആവോളം ആസ്വദിച്ചു വളര്‍ന്ന യിസഹാക്കിന്റെ ജീവിതത്തെ വലിയ ജീവിതപ്രശ്നങ്ങളൊന്നും അലട്ടിയില്ല എന്നു പറയാം. ഗൗരവമുള്ളതല്ലെങ്കിലും രണ്ടുമൂന്നു പ്രശ്നങ്ങള്‍ കടന്നു വന്നതായി കാണാം. ബാല്യത്തില്‍ തന്റെ കൈപിടിച്ചു നടത്തുകയും തന്നോടൊപ്പം കളിക്കുകയും ചെയ്ത ജ്യേഷ്ഠനായ യിശ്മായേലിന്റെ വേര്‍പിരിയലാണു ഒന്നു.അതു ആ ബാലഹൃദയത്തെ എങ്ങനെ ബാധിച്ചു എന്നു വി.വേദപുസ്തകം പറയുന്നില്ലെങ്കിലും അതു ദൈവനിയോഗമാണു എന്നു അപ്പനെ ,പോലെ യിസഹാക്കും കാലാന്തരത്തില്‍ വിശ്വസിച്ചു ആശ്വസിച്ചു കാണും. അപ്പന്‍ തന്നെ യഹോവയ്ക്കു യാഗമായി നല്‍കാന്‍ ശ്രമിച്ചതും ആ ബാലഹൃദയം എങ്ങനെ ഉള്‍ക്കൊണ്ടു എന്നും വ്യക്തമല്ല. ഒരുപക്ഷെ തനിക്കു പകരം ഒരു ആട്ടിന്‍കുട്ടിയ കരുതിയ സ്നേഹവാനായ യഹോവയിലുള്ള വിശ്വാസം ആ ബാലഹൃദയത്തില്‍ വേരൂന്നി വളരുവാന്‍ അതു ഇടയാക്കി എന്നു കരുതാം. അപ്പനെ പോലെ യിസഹാക്കിനും ഫെലിസ്ത്യദേശത്തു വച്ചു ഭാര്യ സഹോദരിയാണെന്നു പറയേണ്ടതായി വന്നു.ഫെലിസ്ത്യരാജാവായ അബീമേലേക്കു സത്യം അറിഞ്ഞു യിസഹാക്കിനോടു ചോദിച്ചപ്പോള്‍ അവള്‍ നിമിത്തം ഞാന്‍ മരിക്കാതിരിക്കേണ്ടതിന്നു അങ്ങനെ പറഞ്ഞു എന്നായിരുന്നു മറുപടി.മറുപടി ഒരുവിധത്തില്‍ സത്യമായിരുന്നു എങ്കിലും ഭാര്യയാണെന്നു പറയാതിരുന്നതു ഒരു കളവായി കരുതാം.എങ്കിലും അതു തെറ്റായി യഹോവ കണക്കാക്കിയില്ലായെന്നു ഉല്പഃ26;12,13 വാക്യങ്ങള്‍ വ്യക്തമാക്കുന്നു. യിസഹാക്കു ആ ദേശത്തു ,വിതച്ചു, ആ വര്‍ഷം നൂറുമേനി വിളവു കിട്ടി, യഹോവ അവനെ അനുഗ്രഹിച്ചു.അവന്‍ വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു മഹാധനവാനായി തീര്‍ന്നു.
വാര്‍ദ്ധക്യത്തിലാണു ഏറ്റവും വലിയ പ്രശ്നം യിസഹാക്കിനു അഭിമുഖീകരിക്കേണ്ടതായി വന്നതു. അതാകട്ടെ, മൂത്തമകന്‍ ഏശാവിനെ കൂടുതല്‍ സ്നേഹിച്ചതു കൊണ്ടു വന്നു ഭവിച്ചതുമാണു. അന്ധനായി മരണം അടുത്തിരിക്കുന്നു എന്നു തോന്നി തടങ്ങിയപ്പോള്‍ തന്റെ പ്രിയപുത്രന്‍ ഏശാവിനു അനുഗ്രഹം നല്‍കാന്‍ കാത്തിരുന്നപ്പോള്‍, തന്റെ ഭാര്യയും ഇളയമകനും ചേര്‍ന്നു തന്നെ കബളിപ്പിച്ചു അനുഗ്രഹം കവര്‍ന്നെടുത്തു.ഇതൊന്നും അറിയാതെ അനുഗ്രഹത്തിനായി അപ്പന്റെ ആഗ്രഹപ്രകാരം രുചികരമായ വട്ടയിറച്ചിയുമായി പ്രിയമകന്‍ ഏശാവു വന്നപ്പോഴാണു കബളിപ്പിക്കപ്പെട്ടതു ഇരുവരും അറിയുന്നതു. ഇനിയും ഒരനുഗ്രഹവുമില്ലയോ എന്നു പറഞ്ഞു കേഴുന്ന ഏശാവിനു വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാതെ ഇരിക്കുന്ന യിസഹാക്കിന്റെ ദൈന്യാവസ്ഥ അവിടെ നാം കാണുന്നു. വാര്‍ദ്ധക്യത്തില്‍ വന്നു ഭവിച്ച ഈ മാനസ്സികവ്യഥ ഏതൊരു മനുഷ്യനേയും തളര്‍ത്തിക്കളയുവാന്‍ മതിയായതാണു. എന്നാല്‍ വന്നു ഭവിക്കുന്നതെല്ലാം നന്മയ്ക്കായുള്ളതും ദൈവനിയോഗവുമാണു എന്നു പിതാവില്‍ നിന്നു പഠിച്ച പാഠങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയ യിസഹാക്കു ഇവിടെ തളര്‍ന്നു പോയില്ല. ദൈവ ഇഷ്ടം അതാണു എന്നു തിരിച്ചറിയുന്നു.തന്നെ കബളിപ്പിച്ച പുത്രനോടു പകയും വിദ്വേഷവും വച്ചു പുലർത്താതെ അവന്റെ നന്മ ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ഉപദേശിക്കുകയും ചെയ്യുന്നു. ഇവിടെയാണു യിസഹാക്കു സാധാരണക്കാരില്‍ നിന്നു വേറിട്ടു നില്‍ക്കുന്നതു. ഒരു സാധാരണ പിതാവായിരുന്നു എങ്കില്‍ അവനെ ആട്ടി പുറത്താക്കുകയും നീ ഇനി എന്റെ മകനല്ലെന്നു പറയുകയും ചെയ്യുമായിരുന്നു. എന്നാല്‍ യിസഹാക്കിനു അതുമൂലം ലഭിച്ച പ്രതിഫലം എന്തായിരുന്നു എന്നു ഉല്പഃ 35;29 ല്‍ നാം വായിക്കുന്നു. '' യിസഹാക്കു വയോധികനും കാലസമ്പൂര്‍ണ്ണനുമായി പ്രാണനെ വിട്ടു തന്റെ ജനത്തോടു ചേര്‍ന്നു,'' എന്നു മാത്രം പറഞ്ഞു നിറുത്താതെ '' അവന്റെ പുത്രന്മാരായ ഏശാവും യാക്കോബും കൂടി അവനെ അടക്കം ചെയ്തു.'' എന്നും കൂടെ പറയുന്നു. ഇവിടെയാണു യിസഹാക്കിന്റെ ഭാഗ്യാവസ്ഥ പൂര്‍ണ്ണമായി വെളിപ്പെടുന്നതു. യാക്കോബു സമ്പന്നനായി തിരിച്ചു വരികയും ശത്രുതയിലായിരുന്ന ജ്യേഷ്ഠാനുജന്മാര്‍ പരസ്പരം എല്ലാം മറന്നു സ്നേഹത്തില്‍ ജീവിക്കുകയും ചെയ്യുന്നതു കണ്ടിട്ടു മരിക്കുവാന്‍ യിസഹാക്കിനു കഴിഞ്ഞുവെന്നതാണു ചിന്താകുലം കൂടാതെ തന്റെ പിതാക്കന്മാരോടു ചേരുവാന്‍ ഇടയായതു. യിസഹാക്കിനെ പോലെ ജന്മം സഫലമായി എന്ന ഉത്തമ ബോധത്തോടെ ക്രിസ്ത്യാനിക്കു ഉചിതമായ ഒരന്ത്യം പ്രാപിക്കുവാനുള്ള മാര്‍ഗ്ഗം എന്തെല്ലാമാണു എന്നു യിസഹാക്കിന്റെ ജീവിതവും ജീവിതാന്ത്യവും നമ്മെ ഉദ്ബിധിപ്പിക്കുന്നു.
Comments
Post a Comment