വചനപരിച്ഛേദം -17.
17_ വചനപരിച്ഛേദം.
ഉല്പഃ28;6_9' യിസഹാക്കു യാക്കോബിനെ അനുഗ്രഹിച്ചു പദ്ദ- അരാമില്‍ നിന്നു ഒരു ഭാര്യയെ എടുപ്പാന്‍ അവിടേക്കു അയച്ചതും...........ഏശാവു യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ മഹലത്തിനെ വിവാഹം കഴിച്ചു.
യിസഹാക്കിന്റെ ഇരട്ടപുത്രന്മാരായ ഏശാവിനേയും യാക്കോബിനേയും താരതമ്യം ചെയ്യുവാന്‍ ഉപകരിക്കുന്ന വാക്യങ്ങളാണു നമ്മുടെ ധ്യാനത്തിനു വിഷയമാക്കുന്നതു.ഉല്പത്തി 25,26,27 അദ്ധ്യായങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇവരെ രണ്ടുപേരേയും സംബന്ധിച്ചുള്ള ചില പ്രധാന കാര്യങ്ങള്‍ ഗ്രഹിക്കുവാന്‍ കഴിയും. അവര്‍ ഇരട്ടകളായിരുന്നു എങ്കിലും ഏശാവാണു ആദ്യം ജനിച്ചതു എന്നതിനാല്‍ അവന്‍ മൂത്തപുത്രനായി. യാക്കോബാകട്ടെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നു പുറത്തുവരുമ്പോള്‍ തനിക്കു മുമ്പനായ ഏശാവിന്റെ കുതികാലില്‍ പിടിച്ചിരുന്നുവത്രേ. (ഉല്പഃ 25;26) ഏശാവു വേട്ടയില്‍ സമര്‍ത്ഥനും യാക്കോബു സാധുശീലനും കൂടാരവാസിയും ആയിരുന്നു.( ഉല്പഃ25;27) എങ്കിലും പിന്നീടുള്ള സംഭവങ്ങള്‍ യാക്കോബു കൗശലക്കാരനായിരുന്നു എന്ന സംശയം ഉളവാക്കുന്നുണ്ടു. വേട്ടയിറച്ചി യിസഹാക്കിനു ഇഷ്ടമായിരുന്നതിനാല്‍ ഏശാവിനെ കൂടുതല്‍ സ്നേഹിച്ചു. എന്നാല്‍ അമ്മയായ റാഹേലിനു ഇളയവനായ യാക്കോബിനോടായിരുന്നു ഏറെ ഇഷ്ടം. വിശന്നു വലഞ്ഞു വന്ന ഏശാവിനു പായസം നല്‍കി യാക്കോബു ജ്യേഷ്ഠാവകാശം വിലയ്ക്കു വാങ്ങിയ സംഭവം 27_ാം അദ്ധ്യായത്തില്‍ വായിക്കുന്നു. ഈ രണ്ടു സംഭവങ്ങളും വിലയിരുത്തുമ്പോള്‍ ഇവരെക്കുറിച്ചു മുകളില്‍ പറഞ്ഞിരിക്കുന്നതില്‍ നിന്നു വ്യത്യസ്ഥമായി, ഏശാവു സാധുവും യാക്കോബു കൗശലക്കാരനുമാണെന്ന സംശയം ഉണ്ടാകുന്നു. യാക്കോബിന്റെ പേരിനു ' വഴി നടക്കുന്നവനു ഇടര്‍ച്ച ഉണ്ടാക്കുന്നവന്‍ , അല്ലെങ്കില്‍ ഓടിപ്പോകുന്നവന്റെ കുതികാല്‍ പിടിക്കുന്നവന്‍ എന്നാണു അര്‍ത്ഥം എന്നു കൂടി അറിയുമ്പോള്‍ ആ സംശയം പ്രബലപ്പെടുകയും ചെയ്യുന്നു.
യാക്കോബില്‍ നന്മയും തിന്മയും ഇടകലര്‍ന്നു കിടക്കുന്നതായി കാണാം. ഒരു സാധാരണ മനുഷ്യനില്‍ കാണുന്ന പ്രത്യേകതകളെല്ലാം യാക്കോബില്‍ ദര്‍ശിക്കുവാന്‍ കഴിയും. എന്നാല്‍ ചില ജീവിതാനുഭവങ്ങള്‍ കുറേക്കൂടെ ഉന്നതമായ അവസ്ഥയിലേക്കു; ഗോത്രപിതാക്കന്മാരുടെ പിതാവു എന്ന പദവിയിലേക്കു കൈപിടിച്ചു നടത്തുകയുണ്ടായി. സാധുശീലനെന്നു തോന്നിയ ഏശാവാകട്ടെ ബുദ്ധിമോശംമൂലം അധഃപതിക്കുന്നതായിട്ടാണു കാണുന്നതു. പ്രതിസന്ധികളോടു എങ്ങനെ പ്രതികരിക്കുന്നു എന്നതിലൂടെയാണു ഒരാളുടെ വ്യക്തിത്വം വെളിവാകുന്നതു. പായസത്തിനു വേണ്ടി ജ്യേഷഠാവകാശം നഷ്ടപ്പെടുത്തിയ ഏശാവിനെ കുറിച്ചു വി.വേദപുസ്തകം സാക്ഷിക്കുന്നതു,''ഏശാവു ജ്യേഷ്ഠാവകാശം അലക്ഷ്യമാക്കി കളഞ്ഞു.( ഉല്പഃ25;34) എന്നാണു. ലക്ഷ്യമില്ലാത്ത ജീവിതശൈലിയിലൂടെ ജന്മനാ ലഭിച്ച ജ്യേഷ്ഠാവകാശം നഷ്ടമാക്കിയ ഏശാവിന്റെ ജീവിതത്തിലെ അവസാന അത്താണി അപ്പന്റെ അനുഗ്രഹമായിരുന്നു. അതു കരഗതമായി എന്നു കരുതിയിരുന്നപ്പോള്‍; ജ്യേഷ്ഠാവകാശം അലക്ഷ്യമാക്കി കളഞ്ഞതിനാലാവാം, കപ്പിനും ചുണ്ടിനും ഇടയില്‍ വച്ചു അതും നഷ്ടമാകുന്നു. അമ്മയും അനുജനും ചേര്‍ന്നു അതും തട്ടിയെടുത്തു. അപ്രതീക്ഷിത നിമിഷത്തില്‍ അശനിപാതമെന്ന പോലെ വന്നു ഭവിച്ച ആ ദഃഖാനുഭവത്തില്‍ ഏശാവില്‍ ഉണ്ടായ പ്രതികരണമാണു ഉല്പഃ 28; 6_9 ല്‍ വായിക്കുന്നതു. അപ്പനേയും ജ്യേഷ്ഠനേയും കബളിപ്പിച്ചു അനുഗ്രഹം നേടിയെടുത്തെങ്കിലും അതു യാക്കോബിനേയും ഒരു പ്രതിസന്ധിയില്‍ കൊണ്ടെത്തിക്കുന്നു. തന്നെ വകവരുത്തുവാന്‍ തത്രപ്പെടുന്ന വൈരാഗ്യബുദ്ധിയായി മാറിയ ജ്യേഷ്ഠനോടൊപ്പം അവിടെ പാര്‍ക്കുന്നതു ശുഭകരമല്ലായെന്നു യാക്കോബു തിരിച്ചറിഞ്ഞു. അവിടെയും അമ്മ സഹായത്തിനു എത്തി. യാക്കോബു അമ്മയുടെയും അപ്പന്റേയും ഉപദേശം സ്വീകരിക്കുന്നു. കനാന്യസ്ത്രീകളില്‍ നിന്നു ഭാര്യയെ എടുക്കരുതു എന്നും അമ്മാച്ചനായ ലാബാന്റെ അടുക്കല്‍ ചെന്നു അവിടെനിന്നു ഒരു ഭാര്യയെ കണ്ടെത്തണമെന്നും ജ്യേഷ്ഠന്റെ വിരോധം ശമിക്കുവോളം അവിടെ പദ്ദന്‍_ആരാമില്‍ പാര്‍ക്കണമെന്നുമുള്ള അപ്പന്റെ വാക്കുകള്‍ അനുസരിച്ചു യാക്കോബു അപ്പന്റെ ഭവനം വിട്ടു പോയി. യാക്കോബിന്റെ ജീവിതത്തെ നന്മയുടേയും അനുഗ്രഹത്തിന്റേയും പാതയിലേക്കു തിരിച്ചു വിടുന്ന പ്രഥമപടി ഈ അനുസരണം ആണെന്നു പറയാം. എന്നാല്‍ യാക്കോബിനെ കുറിച്ചുള്ള ഈ വാര്‍ത്ത ഏശാവിന്റെ വൈരാഗ്യം വര്‍ദ്ധിപ്പിച്ചു. തന്റെ ശത്രുവായി മാറിയ സഹോദരനെ തന്നെ അത്യധികം സ്നേഹിക്കുന്നു എന്ന കരുതിയ പിതാവു സഹായിക്കുകയും ഉപദേശിക്കുകയും ചെയ്തതു ഏശാവില്‍ അപ്പനോടുള്ള സ്നേഹം നഷ്ടപ്പുത്തി. തന്റെ ജീവിതത്തെ ആകെ പിടിച്ചുലച്ച ഈ ജീവിതാനുഭവത്തില്‍ തന്നോടൊപ്പം ആരും ഇല്ലെന്ന തോന്നല്‍ അവനില്‍ നിരാശയും കോപവും വര്‍ദ്ധിപ്പിച്ചു. വിടുവിട്ടു പോയ അനുജനോടു ഇനിയും ഒന്നും ചെയ്യുവാന്‍ കഴിയുകയില്ല. അതിനു കാരണക്കാരനായ അപ്പനോടു അവനു ദേഷ്യമായി.അപ്പനു അനിഷ്ടമായതു ചെയ്യുവാന്‍ അതു അവനെ പ്രേരിപ്പിച്ചു. ഈ പ്രതിസന്ധിയില്‍ ഏശാവിനു ഉണ്ടായ പ്രതികരണം ഉല്പഃ 28;9 ല്‍ നാം ഇങ്ങനെ വായിക്കുന്നു. ''കനാന്യസ്ത്രീകള്‍ തന്റെ അപ്പനായ യിസഹാക്കിനു ഇഷ്ടമുള്ളവരല്ല എന്നു കണ്ടു ഏശാവു യിശ്മായേലിന്റെ അടുക്കല്‍ ചെന്നു, തനിക്കുള്ള ഭാര്യമാരെ കൂടാതെ അബ്രഹാമിന്റെ മകനായ യിശ്മായേലിന്റെ മകളും നെബേയോത്തിന്റെ സഹോദരിയുമായ മഹലത്തിനെ വിവാഹം കഴിച്ചു. പ്രതിസന്ധി ഉളവായപ്പോള്‍ യാക്കോബു അപ്പന്റെ ഉപദേശം തേടി അതിനനുസരണമായി പ്രവര്‍ത്തിച്ചപ്പോള്‍, ഏശാവു തന്നെ,സ്നേഹിക്കുന്ന അപ്പന്റെ ഉപദേശം തേടാതെ സ്വന്ത ഇഷ്ടപ്രകാരം പ്രവര്‍ത്തിച്ചു നന്മയില്‍ നിന്നു സ്വയം അകന്നു പോയി.
ജീവിതത്തില്‍ വന്നു ചേര്‍ന്ന പ്രതിസന്ധിയില്‍ ഇവര്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ ഇവരുടെ വ്യക്തിത്വം എങ്ങനെയുള്ളതായിരുന്നു വ്യക്തമാക്കുന്നു. തന്നെ സ്നേഹിക്കുന്നവരെ ബുദ്ധിശൂന്യമായ പ്രവൃത്തികൊണ്ടു വേദനിപ്പിക്കുന്ന സ്വഭാവം ഏശാവില്‍ ഒളിഞ്ഞു കിടന്നതു ഇവിടെ പ്രകാശിതമാകുന്നു. ഈ സ്വഭാവം ഒളിമങ്ങി കിടക്കുന്നതു ഉല്പഃ 26;34,35 വാക്യങ്ങളില്‍ കാണാം.'' ഏശാവിനു നാല്പതു വയസ്സുള്ളപ്പോള്‍ അവന്‍ ഹിത്യനായ ബേരിയുടെ മകള്‍ യഹൂദത്തിനേയും ഹിത്യനായ ഏലോന്റെ മകള്‍ ബാസമത്തിനേയും ഭാര്യമാരായി പരിഗ്രഹിച്ചു. ഇവര്‍ യിസഹാക്കിനും റിബേക്കായ്ക്കും മനോവ്യസനകാരണമായി തീര്‍ന്നു. അപ്പന്റെ ആഗ്രഹപ്രകാരം പിതൃഭവനത്തില്‍ നിന്നു ഭാര്യയെ സ്വീകരിച്ച യിസഹാക്കിന്റെ സീമന്തപുത്രനാണു ഇങ്ങനെ പ്രവര്‍ത്തിച്ചതു എന്നത്രേ ഒരു വിരോധാഭാസം. ഈ രണ്ടു പുത്രന്മാരുടേയും വ്യക്തിത്വത്തെ വിശകലനം ചെയ്യുവാന്‍ ശ്രമിക്കുമ്പോള്‍ ഓര്‍മ്മയില്‍ ഓടിയെത്തുന്നതു നമ്മുടെ കര്‍ത്താവു പറഞ്ഞ ഒരു ഉപമയിലെ രണ്ടു പുത്രന്മാരെയാണു. വി.ലൂക്കോഃ 16;11_32 ല്‍ പ്രതിപാദിച്ചിരിക്കുന്ന മുടിയനായപുത്രന്റെ ഉപമയിലെ ജ്യേഷ്ഠാനുജന്മാരും, വി.മത്താഃ 21; 28_32ല്‍ രേഖപ്പെടുത്തിയിരിക്കുന്ന രണ്ടു പുത്രന്മാരുടെ ഉപമയിലെ സഹോദരങ്ങളെയുമാണു. ഈ രണ്ടു പുത്രന്മാരില്‍, ഏശാവു മുടിയനായ പുത്രന്റെ ഉപമയിലെ ജ്യേഷ്ഠന്റേയും, മറ്റെ ഉപമയിലെ പോകാമെന്നു പറഞ്ഞിട്ടു പോകാതിരുന്ന പുത്രന്റേയും സ്ഥാനത്താണു നില്ക്കുന്നതു. ഇവര്‍ അപ്പനെ പ്രീതിപ്പെടുത്തി സ്വന്തകാര്യം സാധിച്ചെടുക്കുക എന്നതിലുപരി ആഴമായ സ്നേഹവും ആത്മാര്‍ത്ഥതയും അനുസരണവും പ്രതിബദ്ധതയും ഇല്ലാത്തവരാണെന്നു കാണാം. തങ്ങളുടെ ഇഷ്ടം അനുസരിച്ചു ജീവിക്കുവാനല്ലാതെ മാതാപിതാക്കളുടെ ഇഷ്ടവും ആഗ്രഹവും അഭിപ്രായവും മാനിക്കുവാനോ അംഗീകരിക്കുവാനോ ഇവര്‍ തയ്യാറാകുന്നില്ല. ഈ സ്വഭാവം അവരുടെ ജീവിതത്തെ അപജയത്തിലേക്കാണു നയിച്ചതു. എന്നാല്‍ രണ്ടാമത്തെ ഗണത്തില്‍ പെട്ട പുത്രന്മാര്‍ തങ്ങളുടെ തെറ്റുകള്‍ തിരിച്ചറിയുകയും അവ തിരുത്തി തിരികെവന്നു അപ്പനെ അനുസരിച്ചു അപ്പന്റെ ഇഷ്ടം അനുസരിച്ചു ജീവിക്കുവാന്‍ തയ്യാറാകുകയും ചെയ്യുന്നു. ആ അനുസരണശീലം അവരുടെ മുമ്പില്‍ അനുഗ്രഹത്തിന്റെ കവാടം തുറന്നു കൊടുത്തപ്പോള്‍ അനുസരണത്തല്‍ നിന്നു അകന്നു പോയവര്‍ അനുഗ്രഹത്തിന്റെ വാതില്‍ സ്വയം കൊട്ടിയടയ്ക്കുകയും ചെയ്യുന്നു.
എന്റെ ജീവിതം എന്റേതു മാത്രമാണെന്നും അതു എങ്ങനെയായിരിക്കണമെന്നു തീരുമാനിക്കുന്നതു താന്‍ മാത്രമാണെന്നും അതില്‍ മാതാപിതാക്കളുടെ ആഗ്രഹത്തിനും അഭിപ്രായത്തിനും വലിയ സ്ഥാനം കല്പിക്കേണ്ടതില്ലെന്നും ചിന്തിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഏശാവിന്റെ പിന്‍തലമുറക്കാരുടെ സംഖ്യ ആധുനിക കാലത്തു വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. കൂട്ടുകുടുംബത്തില്‍ നിന്നു മാറി അണുകുടുംബത്തിലേക്കും ന്യൂക്ളിയര്‍ ഫാമിലിയിലേക്കും വളരുകയോ തളരുകയോ ചെയ്ത, ആധുനികവല്‍ക്കരണത്തിന്റെ പരിണതഫലമാണു ഇതു എന്നു പറഞ്ഞു സമാശ്വസിക്കുവാന്‍ കഴിയുകയില്ല. മക്കള്‍ ഒന്നോ, രണ്ടോ ആയി ചുരുങ്ങുകയും അവരെ സ്വന്തം കാര്യം മാത്രം നോക്കുന്നവരായി വളര്‍ത്തുകയും ചെയ്തതിനാല്‍ പങ്കിടുവാനും അന്യരെ കരുതുവാനും ഉള്ള മനസ്സു നഷ്ടപ്പെടുകയും ചെയ്യുന്നുവെന്നതു അതിനു ഒരു കാരണമാകാം. ഇവിടെ മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും കരുതലും തിരിച്ചറിയുവാനുള്ള മനസ്സു ആധുനിക തലമുറകള്‍ക്കു നഷ്ടപ്പെടുന്നുവോ എന്നു സംശയിക്കണം. തങ്ങളെ ഉപദേശിക്കുകയും ശകാരിക്കുകയും ശാസിക്കുകയും ശിക്ഷിക്കുകയും, തങ്ങളുടെ ആഗ്രഹങ്ങള്‍ മുഴുവന്‍ അതേപടി സാധിച്ചു തരാതിരിക്കുകയും ചെയ്യുമ്പോള്‍ മാതാപിതാക്കളുടെ സ്നേഹത്തില്‍ മക്കള്‍ സംശയാലുക്കളാകുന്നു. ഇവിടെ സ്വാതന്ത്ര്യം നഷ്ടമാകുന്നു എന്നു ധരിച്ചു ചിലര്‍ വീടുവിട്ടു പുറപ്പെട്ടു പോകുന്നു. ചിലര്‍ മാതാപിതാക്കളോടു വൈരാഗ്യബുദ്ധിയോടെ പെരുമാറുന്നു. ഏശാവിനും അപ്പന്റെ അതിരുകളില്ലാത്ത സ്നേഹത്തെ തിരിച്ചറിയുവാന്‍ കഴിയാതെ സ്വാര്‍ത്ഥചിന്ത അവന്റെ കണ്ണുകളെ കുരുടാക്കി കളഞ്ഞു. അതിനാല്‍ മനപ്പൂര്‍വ്വം അപ്പനു അനിഷ്ടകരമായ ഒരു ജീവിതത്തിലേക്കു മാറിപ്പോകുന്നു.
ഈ അടുത്ത കാലത്തു ഒരു ടി.വി. ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഒരു കോളേജുകുമാരി മുതിര്‍ന്ന തലമുറയെ കുറിച്ചു പറഞ്ഞ അഭിപ്രായം ആധുനിക തലമുറയുടെ മനോഭാവം വ്യക്തമാക്കുന്നു. ''യൗവ്വനം നഷ്ടപ്പെട്ടിട്ടില്ലായെന്നു ധരിച്ചവരായ ചില കടല്‍ക്കിഴവന്മാര്‍ ഞങ്ങളുടെ മുകളില്‍ ഇരുന്നു നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്നതു ഞങ്ങള്‍ക്കു അംഗീകരിക്കുവാന്‍ കഴിയുന്നില്ല.'' ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകളെല്ലാം വശമാക്കിയിട്ടുള്ള യുവതലമുറക്കു, ഇതൊന്നും അറിയാത്ത മുതിര്‍ന്ന തലമുറ വഴിമാറി കൊടുക്കണമെന്നതാണു ഇന്നത്തെ പ്രബലമായ ചിന്താഗതി. ഒരു പരിധിവരെ ഇതു അംഗീകരിക്കാമെങ്കിലും മുതിര്‍ന്ന തലമുറയോടുള്ള യുവതലമുറയുടെ ഈ മനോഭാവം ആശങ്കാജനകമാണു. ഇന്റര്‍നെറ്റും ചാറ്റിംഗും ബ്രൗസിംഗും ഫേസ്ബുക്കും ഓര്‍ക്കുട്ടും തുടങ്ങിമൊബൈല്‍ ഫോണിന്റെ വിശാലമായ സൗകര്യങ്ങളാണു ജീവിതത്തെ സംപുഷ്ടമാക്കുന്നതെന്നു ഇന്നു ധരിച്ചു വശായിരിക്കുന്നു. അതില്‍ ജീവിതസാഫല്യം കണ്ടെത്താന്‍ ശ്രമിച്ചു അറിയാതെ അതു അടിച്ചേല്പിക്കുന്ന പരുക്കുകളില്‍ ജീവിതം കൈയ്യില്‍ നിന്നു വഴുതി വീണുടഞ്ഞു തകരുമ്പോഴാണു ഇതുകൊണ്ടു മാത്രം ജീവിതം സുഖകരമാകുകയില്ലായെന്നു തിരിച്ചറിയുന്നതു. അനുഭവമാണു ഗുരു. ജീവിതാനുഭവങ്ങളില്‍ നിന്നു പഠിച്ച സാരവത്തായ അറിവുകള്‍ സമ്പത്തായിട്ടുള്ള മുതിര്‍ന്നവരുടെ അഭിപ്രായങ്ങളെയും നിയന്ത്രണങ്ങളെയും അവഗണിക്കുന്നതു മൂലം വന്നചേരുന്ന ദുരനുഭവങ്ങളാണു ഇന്നത്തെ വലിയ ശാപം.
പ്രേമിച്ചു വിവാഹം കഴിച്ചവരും, പ്രേമവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നവരും ഏശാവിന്റെ പക്ഷക്കാരാണെന്നതു സത്യമാണു. ഒരു റ്റീ.വി. പരിപാടിയില്‍ സംബന്ധിച്ച പ്രശസ്തനായ ഒരു സിനിമാസംവിധായകന്‍ പ്രേമവിവാഹത്തെ സാധൂകരിച്ചു കൊണ്ടു ഇപ്രകാരം പറയുകയുണ്ടായി. '' എന്റെ ജീവിതം എന്റേതു മാത്രമാണു. അതു മാതാപിതാക്കന്മാരുടെ ആഗ്രഹത്തിനും ഇഷ്ടത്തിനും ബലയര്‍പ്പിക്കാനുള്ളതല്ല.'' മാതാപിതാക്കളും ഈ ചിന്താഗതിക്കാരായി മാറിക്കഴിഞ്ഞാല്‍ കുടുംബത്തിന്റേയും സമൂഹത്തിന്റേയും അവസ്ഥ എന്താകും? തങ്ങള്‍ക്കു മക്കള്‍ വേണ്ടായെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്ന ദമ്പതികളുടെ സംഖ്യ വര്‍ദ്ധിച്ചു വരുന്നുവത്രേ. എന്റെ ജീവിതം മക്കള്‍ക്കു വേണ്ടി ബലിയര്‍പ്പിക്കുവാനുള്ളതല്ലായെന്നു മാതാപിതാക്കളും ചിന്തിച്ചു തുടങ്ങിയാല്‍ ഗതിയെന്താകും? സ്വന്തം ഇഷ്ടാനുഷടങ്ങള്‍ക്കു അനുസരണമായി ജീവിക്കുവാന്‍ ഓരോരുത്തരും തീരുമാനിച്ചു കഴിഞ്ഞാല്‍ ബന്ധങ്ങള്‍ക്കു പിന്നെ എന്തു വില? ബന്ധങ്ങള്‍ സുസ്ഥിരമാകണമെങ്കില്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കു പ്രാധാന്യം കല്പിക്കാതെ അന്യര്‍ക്കു വേണ്ടി ജീവിക്കുവാന്‍ തയ്യാറാകണം. പതിനെട്ടോ ഇരുപതോ വര്‍ഷക്കാലം കഷ്ടപ്പെട്ടും ത്യാഗമനുഷ്ഠിച്ചും വാത്സല്യത്തോടെ വളര്‍ത്തി വലുതാക്കി സ്വന്തം കാലില്‍ നില്ക്കുവാന്‍ പ്രാപ്തമാക്കിയ മാതാപിതാക്കളെ, ഇന്നലെ കണ്ടു പരിചയപ്പെട്ട ഒരാള്‍ക്കു വേണ്ടി ഉപേക്ഷിക്കുന്ന മകനോ മകളോ ബന്ധങ്ങളുടെ വിലയറിയാത്ത ഏശാവിന്റെ പക്ഷക്കാരാണു എന്നതില്‍ സംശയമില്ല. വിവാഹത്തിനു മുമ്പു പരസ്പരം അറിഞ്ഞെങ്കില്‍ മാത്രമേ കുടുംബജീവിതം ഭദ്രമാകുകയുള്ളു എന്നാണു ചിലരുടെ വാദം. കുറച്ചു നാള്‍ ഒന്നിച്ചു ജീവിച്ചതിനു ശേഷം പൊരുത്തപ്പെട്ടു പോകാമെങ്കില്‍ മാത്രം വിവാഹം എന്ന ചിന്താഗതി വിദേശരാജ്യങ്ങളില്‍ പ്രബലപ്പെട്ടു വാരുന്നതായി ഈയിടെ വായിക്കുകയുണ്ടായി. ചില സന്ദര്‍ശനങ്ങള്‍ കൊണ്ടോ ചില കൂടികാഴ്ചകള്‍ കൊണ്ടോ ആര്‍ക്കും ആരേയും പൂര്‍ണ്ണമായി മനസ്സിലാക്കുവാന്‍ കഴിയുകയില്ല. It is a tragic fact that it is often strangers who ses us at our best, and those who have live with us who ses our worst . പരസ്പരം അറിഞ്ഞതില്‍ നിന്നും ഭിന്നമായ ഒരാളാണു തന്റെ ജീവിതപങ്കാളി എന്നു വിവാഹശേഷം തിരിച്ചറിയുമ്പോള്‍ ആ ബന്ധം സ്വാഭാവികമായി തകര്‍ച്ചയിലേക്കു പതിക്കുന്നു. ജീവിതം ഒരു adjustment ആണു എന്നു പറയാറുണ്ടു. ഇവിടെ അതിനുള്ള മനസ്സു നഷ്ടമാകുന്നു. പ്രേമവിവാഹം പലതും തകര്‍ന്നു പോകുന്നതിനുള്ള പ്രധാന കാരണം ഇതാണു. മറ്റു വിവാഹബന്ധങ്ങളും തകരുന്നില്ലേ എന്ന ചോദ്യം പ്രസക്തമാണു. എന്നാല്‍ ആ തകര്‍ച്ചയ്ക്കു മറ്റു ചില കാരണങ്ങള്‍ കൂടെയുണ്ടു. സ്വയം തെരഞ്ഞെടുത്ത വിവാഹം തകരുമ്പോള്‍ സ്വയം ശപിച്ചു ജീവിതം നരകതുല്യമാക്കുന്നു. ചിലര്‍ ജാതിയും മതവുമൊന്നും ആവശ്യമില്ലായെന്നു വാദിക്കുമെങ്കിലും സാമൂഹ്യ ജീവിതത്തില്‍ അതിനുള്ള പങ്കും സ്വാധീനവും നിഷേധിക്കുവാന്‍ കഴിയാത്തതാണു. ജാതിമതചിന്തകള്‍ക്കു അതീതമായി ഒന്നായി തീര്‍ന്നവര്‍ പോലും കാലാന്തരത്തില്‍ അതിന്റെ ഊരാക്കുടുക്കില്‍ പെട്ടു വലയുന്നു. ജനിച്ചനാള്‍ മുതല്‍ ശീലിച്ചു വന്ന വിശ്വാസാചാരങ്ങളുടെ വേരുകള്‍ മനസ്സില്‍ നിന്നു പാടേ പിഴുതെറിയാന്‍ അസാദ്ധ്യമാണു. സാമൂഹ്യജീവിയായ മനുഷ്യന്റെ ജീവിതം സന്തോഷപ്രദവും സമാധാനപൂര്‍ണ്ണവുമാകണമെങ്കില്‍ സമൂഹം അംഗീകരിച്ചിരിക്കുന്ന ഏവംവിധ കാര്യങ്ങള്‍ അംഗീകരിച്ചേ മതിയാകൂ. ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നതില്‍ മാതാപിതാക്കളുടെ അഭിപ്രായങ്ങള്‍ വിലമതിക്കേണ്ടവയാണു.''കനാന്യസ്ത്രീകളില്‍ നിന്നു ഭാര്യയെ എടുക്കരുതു' എന്ന യിസഹാക്കിന്റെ ഉപദേശം ഈ സത്യത്തിലേക്കു വിരല്‍ ചൂണ്ടുന്നു. അതാകട്ടെ യിസഹാക്കിനു തന്റെ പിതാവായ അബ്രഹാമില്‍ നിന്നു ലഭിച്ച സാധനപാഠവുമാണു. മാതാപിതാക്കളുടെ വാത്സല്യം തിരിച്ചറിയാതെയും അവരുടെ ആഗ്രഹങ്ങളെയും അഭിപ്രായങ്ങളെയും മാനിക്കാതെയും സ്വന്ത ഇഷ്ടപ്രകാരം തെരഞ്ഞെടുക്കുന്ന ജീവിതത്തില്‍ അവരുടെ ഹൃദയവ്യഥ ഒരു തീരാശാപമായി പിന്തുടരും എന്നതില്‍ പക്ഷാന്തരമില്ല. ഏശാവിന്റെ ജീവിതം നമുക്കു നല്‍കുന്ന ഒരു സന്ദേശം അതാണു.
യാക്കോബിന്റെ ജീവിതത്തില്‍ കുറവുകള്‍ പലതും കണ്ടെത്താന്‍ കഴിയുമെങ്കിലും അതില്‍ നിന്നെല്ലാം മാറി അനുഗ്രഹകരമായ ഒരു ജീവിതത്തിന്റെ ഉടമയും, ഗോത്രപിതാക്കന്മാരുടെ പിതാവായി തീരുവാനും, ദൈവത്തിന്റെ രക്ഷാപദ്ധതിയിലെ അറ്റു പോകാത്ത ഒരു കണ്ണിയായി വിളങ്ങുവാനും യാക്കോബിനെ യോഗ്യനാക്കി തീര്‍ത്തതു അപ്പനേയും അമ്മയേയും അനുസരിക്കുവാന്‍ തയ്യാറായതു കൊണ്ടാണു.യഹോവയായ ദൈവം മോശയിലൂടെ നല്‍കിയ പത്തുകല്പനയിലും ഇതു തന്നെയാണു പറയുന്നതു.പുറഃ 20;12'' നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീര്‍ഘായുസ്സുണ്ടാകുവാന്‍ നിന്റെ അപ്പനേയും അമ്മയേയും ബഹുമാനിക്ക.'' വി.വിവാഹകൂദാശയില്‍ വായിക്കുന്ന ലേഖനത്തില്‍ പരി.പൗലോസുസ്ളീഹാ നല്‍കുന്ന ഉപദേശമായി എഫേഃ6;2 ല്‍ ഇങ്ങനെയാണു രേഖപ്പെടുത്തിയിരിക്കുന്നതു ,''നിനക്കു നന്മയുണ്ടാകുവാനും നീ ഭൂമിയില്‍ ദീര്‍ഘായുസ്സോടിരിപ്പാനും നിന്റെ അപ്പനേയും അമ്മയേയും ബഹുമാനിക്ക എന്നതു വാഗ്ദത്തത്തോടു കൂടിയ പ്രഥമ കല്പനയാകുന്നു.'' ബഹുമാനിക്കേണ്ടതു എങ്ങനെയാണെന്നു അതിനു മുമ്പുള്ള വാക്യത്തില്‍ പറഞ്ഞിട്ടുണ്ടു.'' മക്കളേ,നിങ്ങളുടെ അമ്മയപ്പന്മാരെ കര്‍ത്താവില്‍ അനുസരിപ്പീന്‍, അതു ന്യായമല്ലോ.'' കൊലോസ്യര്‍ക്കു എഴുതുമ്പോഴും ഇതു ആവര്‍ത്തിക്കുന്നു. കൊലോഃ 3;20'' നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിപ്പീന്‍.'' ലേവ്യഃ19;3ല്‍ '' അമ്മയപ്പന്മാരെ ഭയപ്പെടണം.'' എന്നും, ആവഃ 27;16ല്‍ '' അമ്മയേയൊ അപ്പനേയൊ നിന്ദിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍.'' എന്നും പറയുമ്പോള്‍ മാതാപിതാക്കള്‍ക്കു നല്‍കേണ്ട ബഹുമാനത്തിന്റെ ഗൗരവം എത്ര വലിയതാണു എന്നു വ്യക്തമാകുന്നു. ജ്ഞാനിയായ ശലോമോന്‍ ഒരുപടി കൂടെ കടന്നു പറയുന്നു, സദൃഃ 30;17 '' അപ്പനെ പരിഹസിക്കുകയും അമ്മയെ അനുസരിക്കാതിരിക്കുകയും ചെയ്യുന്ന കണ്ണിനെ തോട്ടരികത്തെ കാക്ക കൊത്തിപറിക്കുകയും കഴുകന്‍ കുഞ്ഞു തിന്നുകയും ചെയ്യും.'' മക്കള്‍ക്കു ശലോമോന്‍ നല്‍കുന്ന ശ്രേഷ്ഠമായ ഉപദേശങ്ങളും, സദൃഃ1;8, 6;20, 23;22 ശ്രദ്ധാര്‍ഹങ്ങളാണു. '' മാതാപിതാഗുരു ദൈവം.'' മാതാവും പിതാവും ഗുരുവും ദൈവങ്ങളാണു, ദൈവതുല്യരാണു, കാണപ്പെട്ട ദൈവങ്ങളാണു എന്ന ഭാരതീയാചാര്യന്മാരുടെ ഉപദേശവും ഇതിനോടു ചേര്‍ത്തു ചിന്തിക്കേണ്ടതാണു.
ഇന്നു നഷ്ടമായി കൊണ്ടിരിക്കുന്ന ഒരു സല്‍സ്വഭാവമാണു അനുസരണം എന്നതു. ആരും ആരേയും അനുസരിക്കുകയില്ല. മാതാപിതാക്കളേയും മുതിര്‍ന്നവരേയും ഗുരുക്കന്മാരേയും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുമ്പോള്‍ അനുഗ്രഹത്തിന്റെ വാതില്‍ തുറന്നു കിട്ടുന്നു എന്ന സത്യം ഇന്നു വിസ്മരിച്ചു തുടങ്ങിയിരിക്കുന്നു. രാത്രിമുഴുവനും അദ്ധ്വാനിച്ചു ഒന്നും കിട്ടാതെ ശൂന്യമായ പടകുമായി നിരാശപൂണ്ട ശീമോനും കൂട്ടരും നിന്റെ വാക്കിനു വലയിറക്കാം എന്നു പറഞ്ഞു കര്‍ത്താവിനെ അനുസരിച്ചപ്പോഴാണല്ലോ നിറഞ്ഞപടകു എന്ന അനുഗ്രഹവും ശ്ളീഹാത്വവും ലഭിച്ചതു. അപ്പനോടു ചേര്‍ന്നു വല നന്നാക്കുന്ന യാക്കോബിലും യോഹന്നാനിലും അപ്പനെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുന്ന സല്‍സ്വഭാവം കര്‍ത്താവു ദര്‍ശിച്ചതു കൊണ്ടാണു അവരെ ശിഷ്യന്മാരായി സ്വീകരിച്ചതു. മാതാപിതാക്കളെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോഴാണു അനുഗ്രഹം ജീവിതത്തിലേക്കു ഒഴുകിയെത്തുന്നതു എന്ന വലിയ സത്യത്തിലേക്കാണു ഇവയെല്ലാം ചെന്നെത്തുന്നതു. കുറവുകളുണ്ടായിരുന്നിട്ടും അപ്പനേയും അമ്മയേയും അനുസരിക്കുവാന്‍ തയ്യാറായ യാക്കോബു ഗോത്രപിതാക്കന്മാരുടെ പിതാവു എന്ന വലിയ പദവിയിലേക്കു ഉയര്‍ത്തപ്പെട്ടതും, നല്ലവന്‍ എന്നു തോന്നിയെങ്കിലും അമ്മയപ്പന്മാരെ ബഹുമാനിക്കാതെയും അനുസരിക്കാതെയും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കു അനുസരണമായി ജീവിച്ച ഏശാവിനു അനുഗ്രഹങ്ങള്‍ അന്യമായതും അനുസരണശീലത്തിന്റെ മഹത്വം നമുക്കു ഓതിത്തരുന്നു. അതു സ്വജീവിതത്തില്‍ പകര്‍ത്തി ജീവിതവിജയം കൈവരിക്കുവാന്‍ ഈ ചിന്തകള്‍ ഉപകരിക്കട്ടെ എന്നു ആശംസിക്കുന്നു; പ്രാര്‍ത്ഥിക്കുന്നു.
Comments
Post a Comment