വചനപരിച്ഛേദം -20

20- നാറ്റിച്ചു വിഷമത്തിലാക്കുന്ന മക്കള്‍.

ഉല്പഃ34; 30. അപ്പോള്‍ യാക്കോബു ശിമയോനോടും ലേവിയോടുംഃ ഈ ദേശനിവാസികളായ കനാന്യരുടേയും പെരിസ്യരുടേയും ഇടയില്‍ നിങ്ങള്‍ എന്നെ നാറ്റിച്ചു വിഷമത്തിലാക്കിയിരിക്കുന്നു.

                       യാക്കോബിന്റെ ജീവിതത്തില്‍ ഉണ്ടായ ഏറ്റവും ദുഃഖകരമായ ഒരു സംഭവമാണു ഉല്പത്തിപുസ്തകം മുപ്പത്തിനാലാം അദ്ധ്യായത്തില്‍ വിവരിച്ചിരിക്കുന്നതു. ഒരു പിതാവെന്ന നിലയില്‍ യാക്കോബു അനുഭവിച്ച വലിയ മനോവ്യഥയാണു ഈ വാക്യം നമ്മോടു സംവദിക്കുന്നതു. അതിന്റെ തീവ്രത ഉള്‍ക്കൊള്ളണമെങ്കില്‍ ആ അദ്ധ്യായം മുഴുവന്‍ ശ്രദ്ധാപൂര്‍വ്വം വായിക്കണം. യാക്കോബിനു രണ്ടു ഭാര്യമാരിലും അവരുടെ ദാസിമാരിലും ജനിച്ച പന്ത്രണ്ടു ആണ്‍മക്കളോടൊപ്പം ലേയയെന്ന ഭാര്യയില്‍ ജനിച്ച ഏകമകള്‍ ദീനയ്ക്കു ഉണ്ടായ ഒരു ദുര്യോഗവും അതിന്റെ പരിണത ഫലങ്ങളുമാണു ഈ അദ്ധ്യായത്തിന്റെ പ്രതിപാദ്യം.സമ്പന്നതയുടെ നടുവില്‍, മാതാപിതാക്കളുടെ അമിതവാത്സല്യവും സഹോദരങ്ങളുടെ സ്നേഹവും അളവില്ലാതെ ലഭിച്ചു വളര്‍ന്ന ദീന യൗവ്വനത്തിലേക്കു പ്രവേശിച്ചപ്പോള്‍ അവള്‍ക്കുണ്ടായ ഒരു മോഹം ദുര്‍വിധിയിലേക്കു നയിച്ചു.ദേശത്തിലെ കന്യകമാരെ കാണണമെന്നും അവരുമായി സഖ്യത ഉണ്ടാക്കണമെന്നും ആഗ്രഹമുണ്ടായി. ഒരു ദിവസം അവള്‍ അപ്പന്റെ ഭവനത്തില്‍ നിന്നു ദേശത്തിലെ കന്യകമാരെ കാണാനായി പോയി. വഴിമദ്ധ്യേ ഹിവ്യനായ ഹാമോരിന്റെ മകനായ, ദേശത്തിന്റെ പ്രഭുവായ ശേഖേം അവളെ കണ്ടു. സുന്ദരിയായ ദീനയെ അവനു ഇഷ്ടപ്പെട്ടു. അവന്‍ അവളെ പിടിച്ചു കൊണ്ടു പോയി അവളോടു കൂടെ ശയിച്ചു. അവള്‍ക്കു പോരായ്മ വരുത്തി.  അവന്റെ ഉള്ളം ദീനയോടു പറ്റിച്ചേര്‍ന്നതിനാല്‍  ശേഖേം അപ്പനായ ഹാമോരിനോടൊപ്പം യാക്കോബിന്റെ ഭവനത്തില്‍ എത്തി ദീനയെ ശേഖേമിനു ഭാര്യയായി നല്‍കണമെന്നു അപേക്ഷിച്ചു. പുത്രന്മാര്‍ ആടുകളുമായി അകലെ ആയിരുന്നതിനാല്‍ അവര്‍ വരുന്നതു വരെ യാക്കോബു മൗനമായിരുന്നു. അവര്‍ എത്തി. അവര്‍ക്കു കോപവും വ്യസനവും ജ്വലിച്ചു. ഹാമോര്‍ പറഞ്ഞു. '' എന്റെ മകന്‍ ശേഖേമിനു ദീനയെ ഭാര്യയായി കൊടുക്കണം. നിങ്ങള്‍ ഞങ്ങളോടു വിവാഹബന്ധം കൂടി നിങ്ങളുടെ സ്ത്രീകളെ ഞങ്ങള്‍ക്കു തരികയും ഞങ്ങളുടെ സ്ത്രീകളെ നിങ്ങള്‍ എടുക്കയും ചെയ്വീന്‍. അങ്ങനെ നമ്മള്‍ക്കു ഒരു ജാതിയായി തീരാം.'  ശേഖേമും സ്ത്രീധനവും ദാനങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. അതു അസാദ്ധ്യമാണെന്നു അറിയുന്ന ശിമയോനും ലേവിയും വക്രബുദ്ധിയോടെ അവരോടു സംസാരിച്ചു. ഞങ്ങളുടെ സഹോദരിയെ അഗ്രചര്‍മ്മിയായ ഒരു പുരുഷനു ഭാര്യയായി നല്‍കുക ഞങ്ങള്‍ക്കു അനുവദനീയമല്ല. എങ്കിലും ഒന്നു ചെയ്താല്‍ ഞങ്ങള്‍ അതു സമ്മതിക്കാം. നിങ്ങളുടെ പുരുഷപ്രജയെല്ലാം പരിച്ഛേദന ഏറ്റു ഞങ്ങളെ പോലെ ആയിത്തീരണം. പ്രേമത്തിനു കണ്ണില്ലല്ലോ. എന്തു ചെയ്താലും വേണ്ടില്ല ദീനയെ സ്വന്തമാക്കണമെന്നു ശേഖേം തീരുമാനിച്ചു. അവന്‍ പട്ടണത്തില്‍ ചെന്നു അവിടെയുള്ള പുരുഷന്മാരോടു സംസാരിച്ചു. യാക്കോബിനേയും കുടുംബത്തേയും കുറിച്ചു പുകഴ്ത്തി പറഞ്ഞു അവരെ പ്രലോഭിപ്പിച്ചു. ദേശനിവാസികള്‍ സമ്മതിച്ചു. കുഞ്ഞുകുട്ടി ആബാലവൃദ്ധം പുരുഷപ്രജ മുഴുവന്‍ പരിച്ഛേദന ഏറ്റു. മൂന്നാം ദിവസം വേദന അതിന്റെ മൂര്‍ദ്ധഹ്ന്യത്തില്‍ എത്തിയിരിക്കുമ്പോള്‍ ശിമയോനും ലേവിയും താന്താന്റെ വാളുമെടുത്തു നിര്‍ഭയമായിരുന്ന  പട്ടണത്തിന്റെ നേരേ ചെന്നു അവിടെയുണ്ടായിരുന്ന പുരുഷപ്രജകളെ മുഴുവന്‍ കൊന്നു. ഹാമോരിനേയും ശേഖേമിനേയും വാളിന്റെ വായ്തലയാല്‍ കൊന്നു. ദീനയേയും വീണ്ടെടുത്തു, ചോരപുരണ്ട വാളുമേന്തി പ്രതികാരം ചെയ്ത സന്തോഷത്തോടെ യാക്കോബിന്റെ അടുക്കല്‍ എത്തി. എന്നാല്‍ അതു യാക്കോബിനു ആശ്വാസം പകരുന്നതിനു പകരം ഭയവും ദുഃഖവുമാണു ഉളവാക്കിയതു. മക്കളുടെ മുഖത്തു നോക്കി യാക്കോബു വിലപിക്കുന്നു.' ഈ ദേശനിശാസികളായ കനാന്യരുടേയും പെരിസ്യരുടേയും ഇടയില്‍ നിങ്ങള്‍ എന്നെ നാറ്റിച്ചു വിഷമത്തിലാക്കിയിരിക്കുന്നു.' 
                      മകളെ പുറജാതിക്കാരന്‍ പിടിച്ചു കൊണ്ടു പോയി വഷളാക്കിയതിനോടൊപ്പമാണു മക്കള്‍ ഈ നിഷ്ഠുരമായ പ്രവൃത്തിയും ചെയ്തിരിക്കുന്നതു. പന്ത്രണ്ടു ആള്‍മക്കളുടെ ഇടയില്‍ ലഭിച്ച ഏകമകളുടെ ദുര്യോഗം യാക്കോബിന്റെ മനസ്സില്‍ ആഴത്തില്‍ മുറിവേല്പിച്ചു. മകളെ കുറിച്ചുണ്ടായിരുന്ന സുന്ദരസ്വപ്നങ്ങളെല്ലാം ജലരേഖകളായി പരിണമിച്ചിരിക്കുന്നു. ഇടി വെട്ടിയവനെ പാമ്പു കടിച്ചെന്നു പറയുന്ന പോലെയായിരുന്നു ലേവിയുടേയും ശിമയോന്റേയും പ്രവൃത്തി. ആള്‍ ബലം കുറവുള്ള തനിക്കു ഈ ദേശനിവാസികളുടെ ശത്രുതയുടെ മുമ്പില്‍ ഇനിയും ജീവിക്കുവാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കുന്നു. അപമാനഭാരവും ഭീതിയും യാക്കോബിന്റെ മനസ്സിന്റെ സ്വസ്തത മുഴുവന്‍ കെടുത്തി കളഞ്ഞിരിക്കുന്നു.
                     ഞാന്‍ നിന്നെ അനുഗ്രഹിക്കും, വലിയ ജാതിയാക്കും  ഈ ദേശം നിനക്കു അവകാശമായി നല്‍കും എന്നൊക്കെ പല തവണ യഹോവ യാക്കോബിനോടു അരുളിച്ചെയ്തിട്ടും, ചെയ്തുപോയ തെറ്റുകളെല്ലാം പശ്ചാത്തപിച്ചു ഏറ്റു പറഞ്ഞിട്ടും ഇങ്ങനെ വേദനാനിര്‍ഭരമായ അനുഭവം യാക്കോബിനു വന്നു ഭവിച്ചതു എന്തു കൊണ്ടു? ദീനയും ശിമയോനും ലേവിയും ആണോ ഇതിനു കാരണക്കാര്‍. അവരുടെ പങ്കു നിഷേധിക്കുവാന്‍ കഴിയുകയില്ല. എന്നാല്‍ അവര്‍ മാത്രമാണു ഇതിനു കാരണക്കാര്‍ എന്നും പറയുവാന്‍ കഴിയുകയില്ല. പിതാവായ യാക്കോബിനും ഇതില്‍ വലിയ ഒരു പങ്കുണ്ടു എന്നു മുന്‍കാല ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും.
            യാക്കോബിന്റെ പിതാവിനോടുള്ള ബന്ധത്തില്‍ ഉണ്ടായ പിഴവാണു അതിനു കാരണമെന്നു പറയാം.അന്ധനായ അപ്പനെ കബളിപ്പിച്ചു യാക്കോബു അനുഗ്രഹം അപഹരിച്ചെടുത്തതു നാം നേരത്തെ കണ്ടതാണല്ലോ. അന്നു ആ പിതൃഹൃദയം എത്രമാത്രം വേദനിച്ചു കാണും.താന്‍ നല്‍കിയ അനുഗ്രഹം അനുഗ്രഹമായി തന്നെ എന്നാളും നില്ക്കണമെന്നും, അതു ഒരു ശാപമായി തീരരുതു എന്നും ആ സ്നേഹനിധിയായ പിതാവു ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു എങ്കിലും  ആ ദുഃഖം ഒരു തീരാശാപമായി ജീവിതാന്ത്യം വരെ യാക്കോബിനെ അനുധാവനം ചെയ്തിരുന്നു. ഇവിടെ മക്കള്‍ യാക്കോബിനു ദുഃഖം പ്രദാനം ചെയ്യുന്നവാരായി മാറിയതിനും ഒരു കാരണം യിസഹാക്കിന്റെ ദുഃഖമാണു. മാതാപിതാക്കന്മാരെ ദുഃഖിപ്പിക്കുന്നവര്‍ ഈ സത്യം ഗ്രഹിക്കേണ്ടതാണു. '' യൗവ്വനത്തിലെ മക്കളെ കൊണ്ടു ആവനാഴി നിറച്ചു കൊള്‍ക.' എന്ന സങ്കീര്‍ത്തന വാക്യം മക്കള്‍ സമ്പത്തും അനുഗ്രഹവും ബലവുമാണെന്നു സൂചിപ്പിക്കുന്നു. 'മക്കള്‍ യഹോവ നല്‍കുന്ന അവകാശവും ഉദരഫലം അവന്‍ നല്‍കുന്ന പ്രതിഫലവുമാണെന്നു സങ്കീഃ 127;3,4 വാക്യങ്ങളില്‍ പറയുന്നു. എന്നാല്‍ ആ വിധം അനുഭവിക്കുവാന്‍ ഇടയാകുന്നതു ആര്‍ക്കാണു എന്നു സങ്കീഃ 128;14 വാക്യങ്ങള്‍ വ്യക്തമാക്കുന്നു. ''യഹോവയെ ഭയപ്പെട്ടു അവന്റെ വഴികളില്‍ നടക്കുന്ന ഏവനും ഭാഗ്യവാന്‍; നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും; നീ ഭാഗ്യവാന്‍ നിനക്കു നന്മ വരും. നിന്റെ ഭാര്യ നിന്റെ വീട്ടിനകത്തു ഫലപ്രദമായ മുന്തിരിവള്ളി പോലെയും നിന്റെ മക്കള്‍ നിന്റെ മേശയ്ക്കു ചുറ്റും ഒലിവു തൈകള്‍ പോലെയുമിരിക്കും; യഹോവഭക്തനായ മനുഷ്യന്‍ ഇങ്ങനെ അനുഗ്രഹിക്കപ്പെടും.'' എന്നാല്‍ യാക്കോബിനെ പോലെ മക്കളെ കുറിച്ചു ഓര്‍ത്തു ദുഃഖിച്ച ഒരു പിതാവിനെ വി.വേദപുസ്തകത്തില്‍ കാണാന്‍ കഴിയുകയില്ല.  യൗസേഫു എന്ന മകന്‍ ജീവിച്ചിരിക്കെ മരിച്ചുപോയി എന്നു കരുതി ദീര്‍ഘകാലം കണ്ണീര്‍ പൊഴിച്ചവനാണു യാക്കോബു. അതിനു കാരണക്കാരാക്കട്ടെ സ്വന്ത മക്കളും. മാത്രമല്ല, വാര്‍ദ്ധക്യകാലത്തു മക്കളുടെ നന്മകണ്ടും അനുഭവിച്ചും പിതാക്കന്മാരോടു ചേരാം എന്നു വ്യാമോഹിച്ച യാക്കോബു തന്റെ വിധിവൈപരീത്യത്തില്‍ കേഴുന്നതു ഉല്പഃ 42;38 ല്‍ നാം ഇങ്ങനെ വായിക്കുന്നു. '' നിങ്ങള്‍ എന്റെ നരയെ ദുഃഖത്തോടെ പാതാളത്തിലേക്കു ഇറക്കുമാറാക്കും.'' ഇതിലെല്ലാം മക്കള്‍ക്കു ഒരു പങ്കുണ്ടെങ്കിലും യാക്കോബു അപ്പനെ ദുഃഖിപ്പിച്ചതിന്റെ പരിണതഫലമാണെന്നതാണു സത്യം. അതിനാല്‍ മക്കള്‍ക്കു ഇതു ഒരു സാധനപാഠമാകേണ്ടതാണു. മാതാപിതാക്കളെ ദുഃഖിപ്പിച്ചാല്‍, ആ പാപം പശ്ചാത്താപത്താല്‍ കഴുകി കളയാമെങ്കിലും അതിന്റെ ഫലം ജീവിതാന്ത്യം വരെ നമ്മെ പിന്‍ തുടരുമെന്ന സത്യമാണു ഇതു വെളിവാക്കുന്നതു. ഞാന്‍ എന്റെ മാതാപിതാക്കളോടു എങ്ങനെയായിരുന്നോ അതില്‍ കൂടുതലൊന്നും മക്കളില്‍ നിന്നു പ്രതീക്ഷിക്കേണ്ടതില്ലായെന്നും ഇതു നമ്മെ പഠിപ്പിക്കുന്നു.
               ലൗകികകാര്യത്തിലെന്ന പോലെ ആത്മീയ കാര്യത്തിലും മക്കള്‍ക്കു ഒരു നല്ല മാതൃകയാകാന്‍ യാക്കോബിനു കഴിഞ്ഞിട്ടുണ്ടോ എന്നും സംശയിക്കണം. യാക്കോബു സമ്പത്തിനു അമിത പ്രാധാന്യം കൊടുത്തു.അതിനു വേണ്ടി ഏതു മാര്‍ഗ്ഗവും സ്വീകരിച്ചിരുന്നു.ദൈവത്തോടുള്ള ബന്ധം പോലും ലൗകിക നേട്ടത്തെ ലക്ഷ്യം വച്ചായിരുന്നില്ലേ എന്നു സംശയിക്കണം. ലൂസെന്ന പട്ടണത്തില്‍ വച്ചു യഹോവയുടെ ദര്‍ശനം ലഭിച്ച യാക്കോബു അവിടെ വച്ചു ഒരു നേര്‍ച്ച നേര്‍ന്നു.ഉല്പഃ 28;20-23 '' ദൈവം എന്നോടു കൂടെയിരിക്കുകയും ഞാന്‍ പോകുന്ന ഈ യാത്രയില്‍ എന്നെ കാക്കുകയും ഭക്ഷിപ്പാന്‍ ആഹാരവും ധരിപ്പാന്‍ വസ്ത്രവും നല്‍കുകയും എന്നെ എന്റെ അപ്പന്റെ വീട്ടിലേക്കു സൗഖ്യത്തോടെ മടക്കി വരുത്തുകയും ചെയ്യുമെങ്കില്‍ യഹോവ എനിക്കു ദൈവമായിരിക്കും. ഞാന്‍ തൂണായി നാട്ടിയിരിക്കുന്ന കല്ലു യഹോവയ്ക്കു ആലയമാകും. നീ എനിക്കു തരുന്ന സകലത്തിലും ഞാന്‍ നിനക്കു ദശാംശം തരും.''  ദൈവവുമായുള്ള ഒരു ഉടമ്പടിയാണിതു.  അതാകട്ടെ ലൗകിക കാര്യങ്ങള്‍ നേടുവാനുള്ള ഒരു ഉപാധിയും. മൂന്നു കാര്യങ്ങള്‍ കൊടുത്തു അഞ്ചു കാര്യങ്ങള്‍ നേടുന്ന കച്ചവടമനസ്ഥിതി. പക്ഷെ, വാക്കു മാറാത്ത ദൈവം വാക്കു  പാലിച്ചു . ചോദിച്ചതിലും അധികം നല്‍കി. എന്നാല്‍ സമ്പത്തു വര്‍ദ്ധിക്കുമ്പോള്‍ സാധാരണ മനുഷ്യനുണ്ടാകുന്ന മാറ്റം യാക്കോബിലും പ്രതിഫലിച്ചു. യാക്കോബു ദൈവത്തോടു പറഞ്ഞ വാക്കു പൂര്‍ണ്ണമായും പാലിച്ചില്ല. ലൂസിനെ ബഥേലാക്കി, അവിടെ ദൈവത്തിനു ആലയം പണിയും  എന്നു പറഞ്ഞ യാക്കോബു, ചെയ്തതു എന്തെന്നു ഉല്പഃ 33;18-20 കാണുന്നു. യാക്കോബു പദ്ദന്‍- ആരാമില്‍ എത്തിയ ശേഷം കനാന്‍ ദേശത്തിലെ ശേഖേം പട്ടണത്തില്‍  സമാധാനത്തോടെ എത്തി.  പട്ടണത്തിനു അരികെ പാളയം അടിച്ചു. താന്‍ കൂടാരമടിച്ച നിലം ശേഖേമിന്റെ അപ്പനായ ഹാമോരിന്റെ പുത്രന്മാരോടു 100 വെള്ളിക്കാശിനു വാങ്ങി. അവിടെ അവന്‍ യാഗപീഠം പണിതു. അതിനു ഏല്‍- ഏലാഹേ എന്നു പേരിട്ടു.  അവിടെ അവനു ആടു മാടുകളും സമ്പത്തും വര്‍ദ്ധിച്ചു. എന്നാല്‍ യഹോവയുടെ ഭവനമായ ബഥേലിനെ വിട്ടു ഫലഭൂയിഷ്ടമായ ശേഖേമില്‍ എത്തിയ യാക്കോബിനു നഷ്ടമായതു മനഃശാന്തിയാണു. മക്കള്‍ വഴിതെറ്റി പോകാനുള്ള കാരണവും അതാണു.
                           ദൈവത്തിന്റെ ആലയമായ ബഥേലില്‍ പാര്‍ക്കേണ്ടവനായ യാക്കോബു അതു ഉപേക്ഷിച്ചു ലൗകിക നേട്ടങ്ങളില്‍ ആകൃഷ്ടനായി ശേഖേമില്‍ ചെന്നു പാര്‍ത്തതാണു ഈ ദുര്യോഗങ്ങള്‍ക്കു വഴിതെളിച്ചതു. യഹോവയെ വിട്ടുകളയുന്ന മനുഷ്യനു ലഭിക്കുന്ന അനുഭവങ്ങളെക്കുറിച്ചു ആവര്‍ത്തനപുസ്തകം 28;65-67 വാക്യങ്ങളില്‍ പറഞ്ഞിരിക്കുന്നതു യാക്കോബിന്റെ ജീവിതാനുഭവങ്ങളുടെ ഒരു നേര്‍ ചിത്രമാണു. '' ആ ജാതികളുടെ ഇടയില്‍ നിനക്കു സ്വസ്തത കിട്ടുകയുമില്ല. നിന്റെ  കാലിനു വിശ്രമസ്ഥലം ഉണ്ടാകയില്ല. അവിടെ യഹോവ നിനക്കു വിറയ്ക്കുന്ന ഹൃദയവും മങ്ങുന്ന കണ്ണും നിരാശയുള്ള മനസ്സും തരും. നിന്റെ ജീവന്‍ നിന്റെ മുമ്പില്‍ തൂങ്ങിയിരിക്കും. രാവും പകലും നീ പേടിച്ചു പാര്‍ക്കും.പ്രാണഭയം നിന്നെ വിട്ടുമാറുകയില്ല. നിന്റെ ഹൃദയത്തില്‍ നീ പേടിക്കുന്ന പേടി നിമിത്തവും നീ കണ്ണാലെ കാണുന്ന കാഴ്ച നിമിത്തവും നേരം വെളുക്കുമ്പോള്‍ സന്ധ്യ ആയെങ്കില്‍ കൊള്ളായിരുന്നു എന്നും സന്ധ്യാകാലത്തു നേരം വെളുത്തെങ്കില്‍ കൊള്ളായിരുന്നുവെന്നും നീ പറയും.'' ആധുനിക മനുഷ്യന്റെ അവസ്ഥയും ഇതില്‍ നിന്നു ഭിന്നമല്ല.
                     ബഥേല്‍ എന്നതിനു ദൈവത്തിന്റെ ഭവനം എന്നാണു അര്‍ത്ഥം. ബഥേലില്‍ പാര്‍ക്കുക എന്നു പറഞ്ഞാല്‍ ദൈവത്തോടുള്ള ഉറ്റ ബന്ധത്തില്‍ ജീവിക്കണമെന്നാണു ഉദ്ദേശിക്കുന്നതു. ദൈവത്തിന്റെ ഭവനത്തെ കുറിച്ചു കര്‍ത്താവു പറഞ്ഞതു ഇതിനോടു ചേര്‍ത്തു ചിന്തിക്കണം. ' എന്റെ ഭവനം പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടും. പ്രാര്‍ത്ഥനയുടെ ശബ്ദം ഉയരുന്നിടമാണു ദൈവത്തിന്റെ ഭവനം. സ്വയം ബഥേലാകണം; ഭവനം ബഥേലാകണം. യാക്കോബു ബഥേല്‍ വിട്ടു ലൂസില്‍ പാര്‍ത്തു എന്നതില്‍ പ്രാര്‍ത്ഥനയില്‍ നിന്നും ദൈവത്തോടുള്ള ബന്ധത്തില്‍ നിന്നും അകന്നു എന്നാണു മനസ്സിലാക്കേണ്ടതു.  മക്കള്‍ തെറ്റി പോകാനുള്ള കാരണം അതാണു. പ്രാര്‍ത്ഥനയുള്ള ഭവനമായി നാമും നമ്മുടെ ഭവനവും മാറിയെങ്കില്‍ മാത്രമേ മക്കളെ കുറിച്ചുള്ള ആഗ്രഹങ്ങളും സ്വപ്നങ്ങളും സഫലമാകുകയുള്ളു. മക്കളെ ചേര്‍ത്തിരുത്തി നിരന്തരം പ്രാര്‍ത്ഥിക്കുന്നവര്‍ക്കു മക്കളെ കുറിച്ചു ഓര്‍ത്തു ദുഃഖിക്കേണ്ടി വരികയില്ല. മക്കള്‍ പ്രാര്‍ത്ഥന പഠിക്കേണ്ടതു മാതാപിതാക്കളില്‍ നിന്നാകണം. അതില്‍ മാതാപിതാക്കള്‍ മക്കള്‍ക്കു ഉത്തമ മാതൃകയായിരിക്കണം. യാക്കോബിന്റെ ഭയത്തിനും ദുഃഖത്തിനും പരിഹാരമായി ദൈവം നിര്‍ദ്ദേശിച്ചതു ശ്രദ്ധിക്കുമ്പോള്‍ അതു ബോദ്ധ്യമാകും. ഉല്പഃ 35;1 ''അനന്തരം ദൈവം യാക്കോബിനോടുഃ നീ പുറപ്പെട്ടു ബഥേലില്‍ ചെന്നു പാര്‍ക്ക. നിന്റെ സഹോദരനായ ഏശാവിന്റെ മുമ്പില്‍ നിന്നു ഓടിപ്പോകുമ്പോള്‍ നിനക്കു പ്രത്യക്ഷപ്പെട്ടവനായ ദൈവത്തിനു ഒരു യാഗപീഠം  ഉണ്ടാക്കുക.'' മക്കള്‍ ഇനിയും സമാധാനം നല്‍കുന്നവരായി തീരണമെങ്കില്‍  മുന്നു കാര്യങ്ങള്‍ ചെയ്തേ മതിയാകു എന്നു യഹോവ കല്പിക്കുന്നു. അതിന്റെ ഇംഗ്ളീഷു പരിഭാഷ കുറേക്കുടെ അര്‍ത്ഥം വെളിവാക്കുന്നു. Arise go upto Bethel and dwell there.  എഴുന്നേല്‍ക്കണം, ഇവിടം വിട്ടു പോകണം, അവിടെ പാര്‍ക്കണം.' ജീവിതത്തില്‍ ഒരു എഴുന്നേല്പു ഉണ്ടാകണം. താന്‍ ഇരിക്കുന്നിടം തനിക്കു ചേരുന്നതാണോ എന്നു അറിയണമെങ്കില്‍ എഴുന്നേറ്റേ മതിയാകൂ. ചേരുന്നതല്ല എന്നു അറിയുമ്പോള്‍ അതു ഉപേക്ഷിക്കുവാന്‍ തയ്യാറാകണം. ഉചിതമായതു സ്വീകരിക്കുകയും വേണം. സത്യ അനുതാപവും രൂപാന്തരവും ആവശ്യമാണു എന്നത്രേ അര്‍ത്ഥമാക്കുന്നതു. മക്കള്‍ മാതാപിതാക്കളെ നാറ്റിക്കുന്നവരാകാതിരിക്കണമെങ്കില്‍ മാതാപിതാക്കളോടുള്ള ബന്ധം സുഖകരമായി നിലനിര്‍ത്തുകയും പ്രാര്‍ത്ഥനയിലും ആരാധനയിലും ദൈവികസംസര്‍ഗ്ഗത്തിലു മക്കള്‍ക്കു മാതൃകയായി തീരുകയും ചെയ്യണമെന്നു യാക്കോബിന്റെ ഈ ജീവിതാനുഭവങ്ങള്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നു. അതു ഉള്‍ക്കൊണ്ടു സൗഭാഗ്യകരവും സമാധാനപൂര്‍ണതണവുമായ ഒരു കുടുംബജീവിതത്തിലേക്കു നയിക്കുവാന്‍ ഈ ചിന്തകള്‍ ഉപകരിക്കട്ടെ.

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30