വചനപരിച്ഛേദം-73.

73-മദ്യം- സര്‍പ്പവിഷതുല്യം മാരകം.

സദൃഃ 23;29,30'' ആര്‍ക്കു കഷ്ടം, ആര്‍ക്കു സങ്കടം, ആര്‍ക്കു കലഹം, ആര്‍ക്കു ആവലാതി, ആര്‍ക്കു അനാവശ്യമായ മുറിവുകള്‍, ആര്‍ക്കു കണ്‍ചുവപ്പു? വീഞ്ഞു കുടിച്ചു കൊണ്ടു നേരം വൈകിക്കുന്നവര്‍ക്കും മദ്യം രുചിച്ചു നോക്കുന്നവര്‍ക്കും തന്നെ. വീഞ്ഞു ചുവന്ന പാത്രത്തില്‍ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുതു.
              മദ്യത്തിന്റെ ദോഷഫലങ്ങളേയും അതില്‍ വീണു പോകാതിരിക്കുവാനുള്ള മാര്‍ഗ്ഗങ്ങളേയും ആണു ഈവാക്കുകളിലൂടെ ശലോമോന്‍ വരച്ചു കാണിക്കുന്നതു. മദ്യം ഒരു സാമൂഹ്യവിപത്തായി മാറിയിരിക്കുന്ന ആധുനിക കാലത്തു ശലോമോന്റെ ഈ സൂക്തങ്ങളുടെ പ്രസക്തി വര്‍ദ്ധിക്കുന്നു. ഈ വാക്യത്തിന്റെ വെളിച്ചത്തില്‍ വി.വേദപുസ്തകം മദ്യപാനത്തെ കുറിച്ചു പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നമ്മുടെ ചിന്തയ്ക്കു വിഷയമാക്കുവാനാണു ആഗ്രഹിക്കുന്നതു. അതിലേക്കു പ്രവേശിക്കുന്നതിനു മുമ്പു ഇന്നു അനിയന്ത്രിതമായി വളര്‍ന്നു വരുന്ന മദ്യപാനാസക്തിയെ കുറിച്ചു ചില വസ്തുതകള്‍ അറിഞ്ഞിരിക്കേണ്ടതു ആവശ്യമാണു. ഒരുകാലത്തു പുരുഷന്മാരിയിരുന്നു മദ്യത്തിനു അടിമകളായി തീര്‍ന്നിരുന്നതു. എന്നാല്‍ കാലം പുരോഗമിച്ചപ്പോള്‍ സ്ത്രീകളും മദ്യപാനത്തിനു വശംവദരായി മാറി. ആധുനിക സ്ഥിതിവിവര കണക്കനുസരിച്ചു, സ്ത്രീപുരുഷ ഭേദമെന്യേ 13 വയസ്സാകുമ്പോള്‍ തന്നെ മദ്യപാനം ആരംഭിക്കുന്നുവത്രേ. നമ്മുടെ എക്സൈസു വകുപ്പിന്റെ ചുമതല വഹിക്കുന്ന ഋഷിരാജുസിംഗിന്റെ കഴിഞ്ഞ ദിവസത്തെ അഭ്യര്‍ത്ഥന ഈ സത്യം വെളിവാക്കുന്നു. S.S.L.C, Plus two പരീക്ഷകള്‍ അവസാനിക്കുന്ന ദിവസം അവരുടെ രക്ഷാകര്‍ത്താക്കള്‍ സ്കൂളില്‍ ചെന്നു അവരെ കൂട്ടിക്കൊണ്ടു പോകണം. ഇല്ലായെങ്കില്‍ അവരുടെ പരീക്ഷ അവസാനിച്ചതിലുള്ള ആഘോഷം മദ്യത്തിലും മയക്കു മരുന്നിലും കൊണ്ടെത്തിക്കും. മദ്യമാഫിയാകള്‍ ഇവരെ കാത്തിരിപ്പുണ്ടു. അവരുടെ വലയില്‍ വീഴാതെ നോക്കേണ്ടതു മാതാപിതാക്കളുടെ ഉത്തരവാദിത്തം ആണെന്നു അദ്ദേഹം അറിയിക്കുകയുണ്ടായി. ഇന്നത്തെ യവതലമുറ നേരിടുന്ന വലിയ വിപത്തിലേക്കാണു ഈ പ്രസ്താവം വിരല്‍ ചൂണ്ടുന്നതു. ഒരു സാംക്രമിക രോഗം പോലെ ഇതു കുട്ടികളേയും ബാധിച്ചിരിക്കുന്നു.ഒരു കാലത്തു ചെറുപ്പക്കാര്‍ മദ്യം ഉപയോഗിക്കുവാന്‍ തുടങ്ങിയിരുന്നതു ക്രിസ്തുമസ്സു രാവുകളിലായിരുന്നു. കരോളിനു വീടു വിട്ടു ഇറങ്ങുന്ന ചെറുപ്പക്കാര്‍ അവര്‍ പോകുന്ന വഴികളില്‍ കാണുന്ന ക്ള്ളു ചെത്തുന്ന തെങ്ങുകളില്‍ കയറി മദ്യം മോഷ്ടിച്ചു കുടിച്ചാണു അതിനു ആരംഭം കുറിച്ചിരുന്നതു.എന്നാല്‍ ഇന്നു അവരുടെ പോക്കറ്റുകളില്‍ അതു ഉണ്ടായിരിക്കും.ഇന്നാകട്ടെ എല്ലാ വിരുന്നകളിലും മദ്യം ഒഴിവാക്കാന്‍ കഴിയാത്ത ഒരു വിഭവമായി മാറിയിരിക്കുന്നു. അവിടെ വച്ചു അതു രുചിക്കുന്ന കുട്ടികള്‍ പതുക്കെ അതിലേക്കു വഴുതിവീഴുന്നു.
                          മദ്യം വരുത്തിവെയ്ക്കുന്ന വിനകള്‍ ഭയാനകമാണു. അതു കുടുംബഭദ്രതയെ തകര്‍ക്കുന്നു.വ്യക്തിബന്ധങ്ങള്‍ ശിഥിലമാക്കുന്നു. അക്രമവും കൊലപാതകവും പിടിച്ചുപറിയും മോഷണവും വര്‍ദ്ധിക്കുന്നു.ആരോഗ്യം നഷ്ടപ്പെടുന്നതോടൊപ്പം സമ്പത്തും ഇല്ലാതാകുന്നു. ഇന്നു നാം നിരന്തരം കേള്‍ക്കുന്ന അപകടങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും മോഷണങ്ങള്‍ക്കും പിന്നില്‍ മദ്യപാനം ഒരു കാരണമായി കാണാന്‍ കഴിയും. ഇത്രമാത്രം വിനാശകരമായ മദ്യപാനത്തെ നിയന്ത്രിക്കുവാന്‍ സഭകള്‍ക്കോ, രാഷ്‌ട്രത്തിനോ എന്തിനു മദ്യവിരുദ്ധസമതികള്‍ക്കു പോലുമോ  കഴിയുന്നില്ല. സഭയുടെ ഭരണസമതികളില്‍ പോലും മദ്യപാനികള്‍ സ്ഥാനം പിടിച്ചിട്ടും അതിനെതിരായി ഒരു ചെറുവിരല്‍ പോലും അനക്കുവാന്‍ നമുക്കു കഴിയുന്നുമില്ല. തെരഞ്ഞെടുപ്പിനുള്ള കല്പനകള്‍ പുറപ്പെടുവിക്കുമ്പോള്‍ , മദ്യപാനികളെ തെരഞ്ഞെടുക്കരുതു എന്ന ഒറ്റ വാചകത്തില്‍ അതു അവസാനിക്കുന്നു. അങ്ങനെയുള്ളവരെ തെരഞ്ഞെടുത്താല്‍ അവരെ അംഗീകരിക്കാതിരിക്കുവാനുള്ള ആര്‍ജ്ജവം നമുക്കു നഷ്ടമായിരിക്കുന്നു. അബ്കാരികളുടെ സംഭാവനകള്‍ നമുക്കു അനിവാര്യമാണല്ലോ. രാഷ്ട്രീയപാര്‍ട്ടികള്‍ തങ്ങളുടെ പ്രചരണപത്രികയില്‍ മദ്യം നിരോധിക്കുമെന്നു വീമ്പിളക്കുമെങ്കിലും ഭരണത്തില്‍ കയറിപ്പറ്റി കഴിഞ്ഞാല്‍ അതു അടുത്ത തെരഞ്ഞെടുപ്പിനുള്ള വാഗ്ദാനമായി മാറ്റി വെയ്ക്കും. മദ്യം നിരോധിച്ചാല്‍ ഖജനാവു ശോഷിക്കുമെന്നുള്ള ഭീതിയും അവരെ അതില്‍ നിന്നു പിന്തിരിപ്പിക്കുന്നു. ഏറ്റവും അത്ഭുതകരമായ ഒരു വസ്തുത സ്ഥിതിവിവര കണക്കുകള്‍ പുറത്തു വിടുന്നു. ഏറ്റം അധികം മദ്യം വിറ്റഴിക്കുന്ന ദിനങ്ങള്‍ ക്രിസ്തുമസ്സു ഈസ്റ്ററുമാണെന്നതാണു ഒരു വരോധാഭാസം. മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായി ദൈവപുത്രന്‍ മനുഷപുത്രനായി ഭൂജാതം ചെയ്തതിന്റെ സന്തോഷം ക്രിസ്ത്യാനി എങ്ങനെ ആഘോഷിക്കാതിരിക്കും! തങ്ങളുടെ അതിക്രമങ്ങള്‍ക്കു പകരമായി യേശുദേവന്‍ മൂന്നാണികളില്‍ തൂങ്ങി കുരിശില്‍ മരിച്ചു ഉയിര്‍ത്തെഴുന്നേറ്റതില്‍ എങ്ങനെ സന്തോഷിക്കാതിരിക്കും! ഞാന്‍ സേവനം അനുഷ്ടിച്ച ഇടവകയിലെ ഒരു സംഭവം ഇത്തരുണത്തില്‍ ഓര്‍ത്തു പോകുന്നു. ഒരു ദുഃഖവെള്ളിയാഴ്ച. ശുശ്രൂഷയെല്ലാം അവസാനിച്ചു ഞാന്‍ മുറിയില്‍ വിശ്രമിക്കുമ്പോള്‍ ആ ഇടവകാംഗമായ ഒരുമദ്ധ്യവയസ്കന്‍ മദ്യപിച്ചു കാലുറയ്ക്കാതെ അവിടെ കയറി വന്നു. അയാള്‍ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷയില്‍ സംബന്ധിച്ചു കുരിശു വന്ദിക്കുന്നതു ഞാന്‍ ശ്രദ്ധിച്ചതാണു.കാരണം അയാള്‍ മുറയ്ക്കു പള്ളിയില്‍ വരുന്ന ഒരാളായിരുന്നില്ല. ഞാന്‍ അയാളോടു '' എന്താ സഹോദരാ ഇങ്ങനെ? ഒരു നല്ല ദിവസമായ ഇന്നെങ്കിലും മദ്യപിക്കാതിരിക്കുവാന്‍ കഴിഞ്ഞില്ലല്ലോ.'' എന്നു ചോദിച്ചു. അയാള്‍ പറഞ്ഞു. ശരിയാണച്ചാ, ഇന്നു മദ്യപിക്കയില്ലായെന്നു തീരുമാനിച്ചാണു പള്ളിയില്‍ വന്നതു.എന്നാല്‍ അച്ചന്‍ പ്രസംഗിച്ചപ്പോള്‍ ദൈവപുത്രനായ ക്രിസ്തു കുരിശില്‍ മരിക്കുവാന്‍ കാരണം നാമോരുരുത്തരുടേയും പാപമാണെന്നു പറഞ്ഞതു എനിക്കു സഹിക്കുവാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണു ഞാന്‍ കുടിച്ചതു.' ഇനിയും കര്‍ത്താവു ഉയിര്‍ത്തെഴുന്നേറ്റു എന്നു അറിയുമ്പോള്‍ ആ സന്തോഷത്തില്‍ അയാള്‍ക്കു കുടിക്കാതിരിക്കുവാനും കഴിയുകയില്ല.
                             മദ്യപാനത്തിനു എതിരായിട്ടുള്ള വി.വേദപുസ്തക തെളിവുകളിലേക്കു കടക്കുന്നതിനു മുമ്പു ആധുനിക വൈദ്യശാസ്ത്രം മദ്യപാനത്തെ എങ്ങനെയാണു കാണുന്നതു എന്നു കൂടി അറിയേണ്ടതു ആവശ്യമാണു.നാം കഴിക്കുന്ന മദ്യത്തിന്റെ 10 ശതമാനം ആമാശയത്തില്‍ നിന്നും 90 ശതമാനം ചെറുകുടലില്‍ നിന്നുമാണു ശരീരം വലിച്ചെടുക്കുന്നതെന്നത്രേ ശാസ്ത്രം പറയുന്നതു. കഴിച്ചു കഴിഞ്ഞാല്‍ 45 മുതല്‍ 60 മിനിട്ടിനുള്ളില്‍ തന്നെ അതു രക്തത്തില്‍ പരമാവധി അളവില്‍ എത്തുന്നു. ഉടനെ തന്നെ അതു ശരീരത്തിന്റെ എല്ലാഭാഗത്തും എത്തിച്ചേരും. വലിച്ചെടുക്കപ്പെട്ട മദ്യത്തിന്റെ 90 ശതമാനം കരള്‍ വിഘടിപ്പിച്ചു നിരുപദ്രവ വസ്തുക്കളാക്കി ശരീരത്തില്‍ നിന്നും ശ്വാസത്തിലൂടെയും മൂത്രത്തിലൂടെയും വിയര്‍പ്പിലൂടെയും പുറംതള്ളുന്നു. അതുകൊണ്ടാണു മദ്യപാനി അടുത്തു വരുമ്പോള്‍ തന്നെ മറ്റുള്ളവര്‍ ഗന്ധം കൊണ്ടു മദ്യപാച്ചതാണെന്നു തിരിച്ചറിയുന്നതു. നമ്മുടെ ശരീരത്തിലെ ശുദ്ധീകരണ ശാലയാണു കരള്‍. അതിനാല്‍ മദ്യപാനം ആദ്യം അധികമായി ബാധിക്കുന്നതു കരളിനെയാണു. മദ്യപാനം ലിവര്‍ സിറോസിസിനു കാരണമാകുന്നു എന്നു ശാസ്ത്രം തെളിയിച്ചിട്ടുണ്ടു. മദ്യപാനം ഹൃദ്രോഗത്തിനും രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനും കാരണമാകുമത്രേ. മദ്യപാനം നാഡീവ്യൂഹത്തെ തളര്‍ത്തുമെന്നാണു മറ്റൊരു കണ്ടെത്തല്‍. പണ്ടു മദ്യപാനികള്‍ തളര്‍ന്നു വഴിയരികില്‍ കിടക്കുന്നതു കാണാമായിരുന്നു. ഇതു നാഡീവ്യൂഹത്തെ ബാധിക്കുന്നതു കൊണ്ടാണു മദ്യപാനികള്‍ കാലുറയ്ക്കാതെ നടക്കുന്നതും, സംസാരിക്കുമ്പോള്‍ നാവു കുഴയുന്നതും. മദ്യം വികാരത്തെ തട്ടിയുണര്‍ത്തുന്നു. അതുകൊണ്ടാണു ചിലര്‍ മദ്യപിച്ചാല്‍ കരയും, ചിലര്‍ ചിരിക്കും, ചിലര്‍ കോപിക്കും. മാത്രമല്ല, മനസ്സില്‍ അടക്കി നിര്‍ത്തിയിരുന്ന ദേഷ്യം പെട്ടെന്നു പുറത്തു വരികയും, ആരോടാണു വിരോധമുള്ളതു അവരോടു കലഹിക്കുകയും ചെയ്യും. ഭാര്യയെ തല്ലുവാനും മക്കളോടു അകാരണമായി കോപിക്കുവാനും ഇടയാകുന്നതും ഇതുമൂലമാണു. ഇതു തലച്ചോറിനെ ബാധിക്കുന്നു എന്നതിനാല്‍ ബുദ്ധി ശരിയായി പ്രവര്‍ത്തിക്കുകയുമില്ല. ശരിയേതു, തെറ്റേതു, ചെയ്യേണ്ടതു ഏതു, ചെയ്യരുതാത്തതു ഏതു എന്നിങ്ങനെയുള്ള തിരിച്ചറിവു നഷ്ടപ്പെടുന്നു.അതിനാല്‍ അവരുടെ സംസാരവും പെരുമാറ്റവും മറ്റുള്ളവര്‍ക്കു ദുഃഖമുളവാക്കുന്നതായി തീരുന്നു. ഇതെല്ലാം ഒരു സത്യം വെളിവാക്കുന്നു. മദ്യപാനം മനുഷ്യനെ രോഗിയാക്കുന്നതോടൊപ്പം പാപത്തിലേക്കു നയിക്കുകയും ചെയ്യുന്നു. മദ്യപാനം പാപത്തില്‍ കൊണ്ടെത്തിക്കുമെന്നതിനാലാണു അതു ഒഴിവാക്കുവാന്‍ വി.വേദപുസ്തകം പറയുന്നതു. ശലോമോന്റെ വാക്കുകള്‍ ഈ ശാസ്ത്രീയ അറിവിന്റെ വെളിച്ചത്തില്‍ വായിക്കുമ്പോള്‍ അതെല്ലാം അതില്‍ തെളിയുന്നതായി കാണാന്‍ കഴിയും.
                             ശാസ്ത്രം കണ്ടെത്തിയ മദ്യപാനത്തിന്റെ ഈ ദോഷഫലങ്ങളെ പല മദ്യപാനികളും അംഗീകരിക്കുന്നില്ലായെന്നു മാത്രമല്ല അതിനെ പുശ്ചിച്ചു തള്ളിക്കളയുകയും ചെയ്യുന്നു. അവര്‍ ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ടു. മദ്യപാനികള്‍ക്കു മാത്രമേ കരള്‍ രോഗം ഉണ്ടാകാറുള്ളോ എന്നാണു അവരുടെ ഒരു ചോദ്യം. മദ്യം ഉപയോഗിച്ചിട്ടില്ലാത്തവര്‍ക്കും കരള്‍രോഗം വരുന്നുണ്ടല്ലോ. മുകളില്‍ പറഞ്ഞിരിക്കുന്ന മറ്റു രോഗങ്ങളും മദ്യം ഉപയോഗിക്കാത്തവര്‍ക്കും ഉണ്ടാകാറുണ്ടല്ലോ. പിന്നെ എന്തിനാണു ഇതെല്ലാം കൂടെ ഈ മദ്യത്തിന്റെ മുകളില്‍ അടിച്ചേല്പിക്കുന്നതു. ശാസ്ത്രത്തെ അവഗണിക്കുന്ന ഇവര്‍ വി.വേദപുസ്തകത്തില്‍ പോലും മദ്യപാനത്തിനു അനുകൂലമായ തെളിവുകള്‍ കണ്ടെത്തുവാന്‍ വേദഭാഗങ്ങളെ ദുര്‍വ്വ്യാഖ്യാനം ചെയ്തു തുടങ്ങിയിരിക്കുന്നു. ഇവിടെ വി.വേദപുസ്തകം മദ്യപാനത്തെ കുറിച്ചു എന്താണു പറയുന്നതു എന്നു ശ്രദ്ധിക്കേണ്ടതു ആവശ്യമായി തീര്‍ന്നിരിക്കുന്നു.
                                  വി്വേദപുസ്തകം മദ്യപാനത്തെ കുറിച്ചു എന്താണു പറഞ്ഞിരിക്കുന്നതു എന്നു ശ്രദ്ധിക്കാം. പഴയനിയമത്തില്‍ ചില പ്രവചനപുസ്തകങ്ങളില്‍ അല്ലാതെ മദ്യപാനത്തിനു എതിരായി പറഞ്ഞിട്ടില്ല. എന്നാല്‍ മദ്യപാനം വരുത്തിവെച്ച വിനകള്‍ ചില സംഭവങ്ങളില്‍ വായിക്കുവാന്‍ കഴിയും. ആദ്യം നമ്മുടെ ശ്രദ്ധയില്‍ പെടുന്നതു ഉല്പത്തിപുസ്തകം ഒന്‍പതാം അദ്ധ്യായത്തില്‍ വിവരിച്ചിരിക്കുന്ന ഒരു സംഭവമാണു. വി.വേദപുസ്തകത്തില്‍ ആദ്യമായി വീഞ്ഞു ഉണ്ടാക്കുകയും അതു കുടിച്ചു ബോധംകെട്ടു കിടന്നതു മായ സംഭവമാണു അവിടെ കാണുന്നതു. യഹോവയുടെ കൃപ ലഭിച്ചവനും നീതിമാനും ദൈവത്തോടു കൂടെ നടന്നവനും ദൈവത്തെ അനുസരിച്ചു വലിയ നാശത്തില്‍ നിന്നു രക്ഷപെട്ടവനുമായ നോഹയെയാണു അവിടെ നാം കാണുന്നതു. നോഹയെക്കുറിച്ചു നാം നേരത്തെ ചിന്തിച്ചിട്ടുള്ളതാണെങ്കിലും പറയട്ടെ. മനുഷ്യകുലത്തിന്റെ ആദ്യപിതാവു ആദാമാണെങ്കില്‍ രണ്ടാമത്തെ പിതാവു നോഹയാണെന്നു പറയാം. ജലപ്രളയത്തില്‍ ഭൂമിലെ മനുഷ്യനുള്‍പ്പെടെ സര്‍വ്വചരാചരങ്ങളും നശിച്ചെങ്കിലും മനുഷ്യകുലത്തിന്റെ നിലനില്പിനായി ദൈവം തെരഞ്ഞെടുത്തതു നോഹയെ ആയിരുന്നുവല്ലോ. ആദാമിനു നല്‍കിയപോലെ നിങ്ങള്‍ ഭൂമിയില്‍ വര്‍ദ്ധിച്ചു നിറയുവീന്‍ എന്ന അനുഗ്രഹം നോഹയ്ക്കും നല്‍കുന്നു. തോട്ടത്തിന്റെ നടുവില്‍ നില്ക്കുന്ന വൃക്ഷത്തിന്റെ ഫലം മാത്രം തിന്നരുതു എന്ന വിലക്കു ആദാമിനു കല്പിച്ചെങ്കില്‍ രക്തത്തോടുകൂടെ മാംസം തിന്നരുതു എന്ന വിലക്കാണു നോഹയ്കു നല്‍കിയതു. മറ്റൊരു വിലക്കും നോഹയ്ക്കു കല്പിച്ചതായി അവിടെ പറയുന്നില്ല. പ്രളയശേഷം നോഹയും കുടുംബവും ഭൂമിയില്‍ വാസം ആരംഭിക്കുകയും കൃഷി ചെയ്യുകയും ചെയ്തു.അതോടൊപ്പം നോഹ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി. അതിന്റെ ഫലത്തില്‍ നിന്നു വീഞ്ഞുണ്ടാക്കുകയും അതു കുടിച്ചു ബോധരഹിതനായി വസ്ത്രം മാറി കിടക്കുകയും ചെയ്തു. നോഹയുടെ രണ്ടാമത്തെ പുത്രനായ ഹാം അപ്പന്റെ നഗ്നത കാണുകയും സഹോദരങ്ങളോടു അതു പറയുകയും ചെയ്തു. അവര്‍ മുഖം മറച്ചു വന്നു അപ്പന്റെ നഗ്നത മറച്ചു. ബോധം വന്ന നോഹ വസ്തുതകള്‍ അറിഞ്ഞു. തന്റെ നഗ്നത ദര്‍ശിച്ച ഹാമിന്റെ മകന്‍ കനാനെ ശപിച്ചു. അവന്റെ പിന്‍തലമുറക്കാരാണു കനാന്യര്‍ എന്നു അറിയപ്പെട്ടതു. മദ്യപാനം വരുത്തിവെച്ച ആദ്യ വിനയായി ഇതിനെ കാണാം. ദൈവകൃപ ലഭിച്ചവനായ നോഹിനെ പോലും വീഴിക്കുവാന്‍ സാത്താന്‍ മദ്യം ഒരു മാര്‍ഗ്ഗമായി മാറ്റി എന്ന സത്യമാണു ഇതു വെളിവാക്കുന്നതു.
                            മദ്യം മൂലം വിപത്തില്‍ നിപതിച്ച രണ്ടാമത്തെ വ്യക്തി അബ്രഹാമിന്റെ സഹോദരപുത്രനായ ലോത്താണു.അബ്രഹാമുവായി വീതം വച്ചു പിരിഞ്ഞ ലോത്തു ഫലഭൂയിഷ്ടമായ സോദോമില്‍ പോയി പാര്‍ത്തു. ദേശം വഷളത്വത്തില്‍ നിപതിച്ചപ്പോള്‍ യഹോവ അതിനെ നശിപ്പിക്കുവാന്‍ തീരുമാനിച്ചു. തനിക്കു പ്രിയനായ അബ്രഹാമിന്റെ സഹോദരപുത്രനായതു കൊണ്ടു യഹോവ ലോത്തിനെ അവിടെ നിന്നു രക്ഷിക്കുവാനായി ദൂതനെ അയച്ചു. രക്ഷയ്ക്കായി പര്‍വ്വതത്തിലേക്കു ഓടിപ്പോകാ എന്നു ദൂതന്‍ അറിയിച്ചെങ്കിലും,പര്‍വ്വതത്തില്‍ പോകുന്നതു പ്രയാസമായതിനാല്‍ ലോത്തു അടുത്തുള്ള പട്ടണമായ സോവാറിലേക്കു പോകാന്‍ അനുവാദം ചോദിച്ചു. ദൂതന്‍ സമ്മതിച്ചതിനാല്‍ സോവാറിലേക്കു പോയെങ്കിലും ,വഴിയില്‍ വെച്ചു ,ദൂതന്‍ പറഞ്ഞതു വകവെയ്ക്കാതെ ലോത്തിന്റെ ഭാര്യ തിരിഞ്ഞു നോക്കുകയും ഉപ്പുതൂണായി മാറുകയും ചെയ്തു. സോവാറില്‍ എത്തിയ ലോത്തു പെണ്‍മക്കളുമായി അവിടെയുള്ള ഒരു ഗുഹയില്‍ പോയി പാര്‍ത്തു. ഇനിയും തങ്ങള്‍ക്കു ഒരു വിവാഹബന്ധം  ഉണ്ടാകുകയില്ല എന്നു സംശയിച്ച ലോത്തിന്റെ പെണ്‍മക്കള്‍ അപ്പനു മദ്യം കൊടുത്തു മയക്കി അവനിടൊപ്പം ശയിച്ചു. രണ്ടു പേര്‍ക്കും ഓരോ പുത്രന്മാരുണ്ടായി. അവരാണു പിന്നീടു അമ്മോന്യരെന്നും മോവാബ്യരെന്നും അറിയുന്ന രണ്ടു ജാതികള്‍. ലോത്തിനു അതിനുമുമ്പു മദ്യം ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്നതു കൊണ്ടായിരിക്കുമല്ലോ മക്കള്‍ അങ്ങനെ ചെയ്യാന്‍ തയ്യാറായതു. ഏതായാലും ലോത്തിനെ മദ്യപാനം കൊണ്ടെത്തിച്ചതു സ്വന്തം പെണ്‍മക്കളില്‍ രണ്ടു ജാതികളെ ഉല്‍പാദിപ്പിച്ച ദുരന്തത്തിലാണു എന്നതു മദ്യപാനത്തിന്റെ ദോഷഫലം വെളിവാക്കുന്നു.
                          ജ്ഞാനിയായ ശലോമോന്‍ നമ്മുടെ ചിന്തയ്ക്കു വിഷയമായ ഭാഗങ്ങളിലും മറ്റു ചില സന്ദര്‍ഭങ്ങളിലും മദ്യപാനത്തെ കുറിച്ചു പറഞ്ഞിട്ടുണ്ടു.അതു പിന്നീടു നമ്മുടെ ചിന്തയ്ക്കു വരുമെന്നതിനാല്‍ ഇവിടെ അതിനെ കുറിച്ചു ഒന്നും പറയുന്നില്ല. മഹത്വവാനായ ഏശയാദീര്‍ഘദര്‍ശി മദ്യപാനത്തിനു എതിരായി പ്രവചിച്ചതായി കാണുന്നുണ്ടു. യെശ്ശഃ 5;11,22 എന്നീ വാക്യങ്ങള്‍ മദ്യപാനത്തിനു എതിരായ പ്രവചനങ്ങളാണു. യശ്ശഃ 5;11ല്‍ പറയുന്നു.'' അതികാലത്തു എഴുന്നേറ്റു മദ്യം തേടി ഓടുകയും വീഞ്ഞുകുടിച്ചു മത്തരായി സന്ധ്യാസമയത്തു വൈകിയിരിക്കുന്നവര്‍ക്കു അയ്യോ കഷ്ടം.'' മദ്യം തേടി ഓടുന്നവരെ കുറിച്ചു വായിക്കുമ്പോള്‍  ഇന്നു ബിവറേജസിന്റെ മുമ്പില്‍ ക്യൂ നില്‍ക്കുന്നവരുടെ ചിത്രമാണു മനസ്സില്‍ തെളിയുന്നതു. 22-ാം വാക്യം '' വീഞ്ഞു കുടിപ്പാന്‍ വീരന്മാരും മദ്യം കലര്‍ത്തുവാന്‍ ശൂരന്മാരുമായുള്ളവര്‍ക്കു സമ്മാനം നിമിത്തം ദുഷ്ടനെ നീതീകരിക്കുകയും നീതിമാന്റെ നീതി ഇല്ലാതാക്കുകയും ചെയ്യുന്നവര്‍ക്കു അയ്യോ കഷ്ടം.'' തുടര്‍ന്നു അവരുടെ മേല്‍ വരുന്ന ദൈവകോപത്തെ കുറിച്ചുള്ള യഹോവയുടെ അരുളപ്പാടുകള്‍ കൂടി വായിക്കുമ്പോള്‍ മദ്യപനം ഉളവാക്കുന്ന ആപത്തിന്റെ ആഴം ഗ്രഹിക്കുവാന്‍ കഴിയും.
                      പുതിയ നിയമത്തില്‍ മദ്യപാനത്തെ കുറിച്ചു എന്താണു പറയുന്നതു എന്നു കൂടി ശ്രദ്ധിക്കാം. സുവിശേഷങ്ങളില്‍ മദ്യപാനത്തിനു എതിരായിട്ടുള്ള ഒരു പരാമര്‍ശങ്ങളും നമുക്കു കാണാന്‍ കഴിയുന്നില്ല. പ്രത്യേകിച്ചു കര്‍ത്താവു മദ്യപാനം പാടില്ലായെന്നു ഒരിക്കല്‍ പോലും പറഞ്ഞതായി സുവിശേഷത്തില്‍ കാണുന്നുമില്ല. മദ്യപാനികള്‍ ഇതു മദ്യപാനത്തിനു അനുകൂലമായി വ്യാഖ്യാനിക്കുകയും ചെയ്യുന്നു. ഭക്ഷണകാര്യത്തെ കുറിച്ചു എന്തു ഭക്ഷിക്കണം ,എന്തു ഭക്ഷിക്കരുതു എന്നു കര്‍ത്താവു പറഞ്ഞിട്ടില്ല. ഭക്ഷണത്തെ കുറിച്ചു കര്‍ത്താവു ഒരിക്കല്‍ മാത്രമേ പറഞ്ഞിട്ടുള്ളു. അതു മത്താഃ15;11ല്‍ നാം കണുന്നു. 'മനുഷ്യനു അശുദ്ധി വരുത്തുന്നതു വായിക്കകത്തു ചെല്ലുന്നതല്ല, വായില്‍ നിന്നു പുറത്തു വരുന്നതത്രേ; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.' ഇതും വേണമെങ്കില്‍ മദ്യപാനത്തിനു അനുകൂലമായി കാണാം. ആ ഭാഗം ശ്രദ്ധാപൂര്‍വ്വം വായിച്ചാല്‍ മദ്യം ഉപയോഗിക്കുന്നതു ശരിയാണോ എന്നു മനസ്സിലാകും. മദ്യം അകത്തു ചെല്ലുമ്പോള്‍ വേണ്ടാത്ത സംസാരം വായില്‍ നിന്നു വരുന്നു എങ്കില്‍ മദ്യം കഴിക്കുവാന്‍ പാടില്ലായെന്നു വ്യക്തമാകും. മദ്യം അതില്‍ തന്നെ പാപം ല്ലെന്നു പറയാമെങ്കിലും അതു പാപത്തിനു കാരണമായി തീരുന്നു എന്നതിനാല്‍ അതു ഒഴിവാക്കേണ്ടതായി വരുന്നു. കര്‍ത്താവു ന്യായപ്രമാണത്തെ വ്യാഖ്യാനിച്ചപ്പോള്‍ സഹോദരനോടു കോപിക്കുന്നതും മൂഢാ എന്നു വിളിക്കുന്നതും സ്ത്രീയെ മോഹിക്കേണ്ടതിനു നോക്കുന്നതും എല്ലാം ശിക്ഷാര്‍ഹമായ തെറ്റാണെന്നു പറയുന്നു. നിന്റെ സഹോദരനെ നിന്നേപ്പോലെ തന്നെ സ്നേഹിക്കേണം എന്നും കല്പിച്ചിരിക്കുന്നു. ഇതെല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍, മദ്യം ഉപയോഗിച്ചാല്‍ ഇതെല്ലാം ചെയ്തു പോകുമെങ്കില്‍ അതു ഒഴിവാക്കിയേ മതിയാകൂ. മദ്യപാനിക്കു ആത്മനിയന്ത്രണം നഷ്ടപ്പെടുന്നതിനാലാണു അരുതാത്തതു പറയുകയും ചെയ്യുകയും ചെയ്യുന്നതു. അതുകൊണ്ടു തന്നെയാണു കര്‍ത്താവു പറഞ്ഞിട്ടില്ലെങ്കിലും പരി. പൗലോസുശ്ളീഹാ മദ്യപാനം പാടില്ലായെന്നു പറഞ്ഞിരിക്കുന്നതു.അതിനാല്‍ പരി. പൗലോസുശ്ളീഹാ മദ്യപാനത്തെ കുറിച്ചു എന്താണു പറഞ്ഞിരിക്കുന്നതു എന്നു പരിശോധിക്കാം.
                       വിവിധ സഭകള്‍ക്കും വ്യക്തികള്‍ക്കും എഴുതുമ്പോള്‍ ഈ കാര്യം കര്‍ശനമായി ശ്ളീഹാ പറയുന്നുണ്ടു. ഏതാണ്ടു എട്ടു ഭാഗങ്ങളില്‍ മദ്യപാനത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണുന്നുണ്ടു.കൊരിന്ത്യര്‍ക്കു എഴുതുമ്പോള്‍, ' മദ്യപാനികളോടു സംസര്‍ഗ്ഗം പാടില്ലാ.( 1. കൊരിഃ5;11) എന്നു വിലക്കുകയും, ' പുതിയ വീഞ്ഞു ബുദ്ധിയെ കെടുത്തുന്നതാണു.( 1. കൊരിഃ 10;21) എന്നു ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു. ഗലാത്യര്‍ക്കു എഴുതിയപ്പോഴാകട്ടെ (ഗലാഃ 5;19-21) ദൈവരാജ്യം അവകാശമാക്കാത്തവരുടെ ജഡത്തിന്റെ പ്രവൃത്തികളായി പറയുന്ന പതിനഞ്ചു ചെയ്തികളില്‍ ഒന്നു മദ്യപാനമാണു.  അവിടെ അവര്‍ ദൈവരാജ്യം അവകാശിക്കയില്ലായെന്നു മുമ്പു പറഞ്ഞതു പോലെ ഇപ്പോഴും പറയുന്നു എന്നു പറഞ്ഞിരിക്കുന്നതിനാല്‍ ഇതു നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നു കൂടെ വെളിവാകുന്നു. എഫേസ്യര്‍ക്കു എഴുതിയപ്പോള്‍ വീഞ്ഞു കുടിച്ചു മത്തരാവരുതു, അതിനാല്‍ ദുര്‍ന്നടപ്പു ഉണ്ടാകുമല്ലോ.( എഫേഃ 5;18) എന്നു ഉപദേശിക്കുന്നു. തിമോഥയോസിനു എഴുതിയപ്പോള്‍  അദ്ധ്യക്ഷന്‍ മദ്യപ്രിയനും 1.തിമോഃ3;3) ശുശ്രൂഷകര്‍ മദ്യപന്മാരും.( 1.തിമോഃ 3;8)  ആയിരിക്കരുതു എന്നു കര്‍ശനമായി പറയുന്നു. തീത്തോസിനു എഴുതിയപ്പോള്‍ വൃദ്ധമാര്‍ വീഞ്ഞിനു അടിമപ്പെടാത്തവരായിരിക്കണം.(തീത്തോഃ2;3) എന്നു പറയുന്നു. എന്നാല്‍ തിമോഥയോസിനു എഴുതിയപ്പോള്‍ അല്പം വീഞ്ഞു ഉപയോഗിക്കുവാന്‍ അനുവദിച്ചതായി കാണാം.( 1.തിമോഃ5;23)' മേലാല്‍ വെള്ളം മാത്രം കുടിക്കാതെ നിന്റെ അജീര്‍ണ്ണതയും കൂടെക്കൂടെയുള്ള  ക്ഷീണവും നിമിത്തം അല്പം വീഞ്ഞു സേവിച്ചു കൊള്ളുക.' എന്നു പറഞ്ഞിരിക്കുന്നതു ഒരു മരുന്നായി ഉപയോഗിക്കുവാനുള്ള അനുവാദമായിട്ടാണു. മദ്യപാനത്തിനുള്ള അനുവാദമല്ല. അനുവദിക്കുന്നു എന്നു പറയുമ്പോള്‍ അതുപാടില്ലാത്താണു എന്നും വ്യക്തമാകുന്നു. ഇതെല്ലാം മദ്യപാനം പാടില്ലാത്ത ഒന്നാണു എന്നു വ്യക്തമാക്കുന്നു.
                                  ഇനിയും നമ്മുടെ ചിന്തയ്ക്കുവിഷയമായിട്ടു ശലോമോന്റെ സൂക്തത്തിലേക്കു കടക്കാം. മുകളില്‍ നാം കണ്ട മദ്യത്തിന്റെ ദോഷഫലങ്ങളെല്ലാം ശലോമോന്റെ ഈ വാക്കുകളില്‍ വായിച്ചെടുക്കുവാന്‍ കഴിയും. ചോദ്യോത്തര രീതിയിലാണല്ലോ അതു അവതരിപ്പിച്ചിരിക്കുന്നതു. ആര്‍ക്കു കഷ്ടം? ആര്‍ക്കു സങ്കടം? ആര്‍ക്കു കലഹം? ആര്‍ക്കു ആവലാതി? ആര്‍ക്കു അനാവശ്യ മുറിവുകള്‍? ആര്‍ക്കു കണ്‍ചുവപ്പു? എന്നീ ചോദ്യങ്ങളുടെ ഉത്തരമാണു മദ്യം കുടിക്കുന്നവര്‍ക്കും മദ്യം രുചിച്ചു നോക്കുന്നവര്‍ക്കും തന്നെ എന്നതു. ആദ്യം പറഞ്ഞിരിക്കുന്ന ചോദ്യങ്ങളിലെല്ലാം മദ്യത്തിന്റെ ദോഷങ്ങള്‍ എന്തെല്ലാമാണു എന്നു സൂചിപ്പിച്ചിരിക്കുന്നു. വിശദീകരണം ആവശ്യമില്ലാത്തതിനാല്‍ തുടര്‍ന്നുള്ള വാക്യങ്ങള്‍ ശ്രദ്ധിക്കാം. അവിടെ ഇങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ എന്തു ചെയ്യണമെന്നാണു പറയുന്നതു. സദൃഃ23;31'' വീഞ്ഞു ചുവന്ന പാത്രത്തില്‍ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നോക്കരുതു.'' എന്നു ഉപദേശിക്കുന്നു. ആരേയും വശീകരിക്കുവാന്‍ തക്ക ശക്തിയുള്ളതാണു വീഞ്ഞു. അതിനാല്‍ അതിന്റെ പ്രലോഭനങ്ങളില്‍ വീണു പോകാതിരിക്കുവാന്‍ അങ്ങനെയുള്ള സാഹചര്യങ്ങളെ ഒഴിവാക്കണമെന്നാണു ശലോമോന്‍ ഉപദേശിക്കുന്നതു. നോക്കരുതു എന്നു പറയുമ്പോള്‍ അതിന്റെ ഗൗരവം വര്‍ദ്ധിക്കുന്നു.  ഒരു രസം തോന്നി ആരംഭിച്ചതാണെങ്കിലും, അങ്ങനെയാണല്ലോ പലരും അതില്‍ വീണു പോകുന്നതു, കാലാന്തരത്തില്‍ അതു വിനാശകാരിയായി മാറും എന്നത്രേ അദ്ദേഹം പറയുന്നതു. സദൃഃ 23;32 ''ഒടുക്കം അതു സര്‍പ്പം പോലെ കടിക്കും ; അണലി പോലെ കൊത്തും.''എന്നുപറയുമ്പോള്‍ അതിന്റെ മാരകസ്വഭാവം എത്ര ഭീകരമാണു എന്നു വെളിവാകുന്നു. സദൃഃ 23;33ല്‍ ''നിന്റെ കണ്ണു പരസ്ത്രീകളെ നോക്കും ; നിന്റെ ഹൃദയം വക്രത പറയും.''എന്നു പറയുമ്പോള്‍ മദ്യം എങ്ങനെയാണു വേണ്ടാത്ത ചിന്തകളിലേക്കും നോട്ടത്തിലേക്കും ചെയ്തികളിലേക്കും നയിക്കുന്നതു എന്നാണു വ്യക്തമാക്കുന്നതു. സദൃഃ23;34,35 വാക്യങ്ങളില്‍ അതിന്റെ പരിണതഫലങ്ങളാണു പറഞ്ഞിരിക്കുന്നതു.  രക്ഷപെടാന്‍ കഴിയാത്തവണ്ണം നടുക്കടലില്‍ നിപതിക്കുന്നതു പോലെയാകും, എപ്പോള്‍ വേണമെങ്കിലും ആപത്തില്‍ വീണുപോകാവുന്ന പാമരത്തിന്റെ മുകളില്‍ കിടന്നു ഉറങ്ങുന്നവനെ പോലെയാകും. അടികൊണ്ടാല്‍ വേദനിക്കില്ല. തല്ലിയാല്‍ അറിയുകയുമില്ല എന്നു പറയുമ്പോള്‍ മദ്യം ശരീരത്തേയും മനസ്സിനേയും മരവിപ്പിക്കുന്നതാണു എന്നത്രേ അര്‍ത്ഥമാക്കുന്നതു. അവസാനം രക്ഷപെടാന്‍ കഴിയാത്ത ഒരു ദുശ്ശീലമായി പരിണമിക്കുകയും ചെയ്യും. '' ഇനിയും ഞാന്‍ അതു തന്നെ തേടും എന്നു പറഞ്ഞിരിക്കുന്നതു ആ സത്യം വെളിവാക്കുന്നു. സദൃഃ 20;1 ല്‍ ''വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനുമാകുന്നു, അതിനാല്‍ ചാഞ്ചാടി നടക്കുന്നവന്‍ ആരും ജ്ഞാനിയാകയില്ല.'' എന്ന ശലോമോന്റെ വക്കുകള്‍ കൂടി ഇതിനോടു ചേര്‍ത്ത വായിക്കേണ്ടതാണു. ഇതു സര്‍പ്പവിഷം പോലെ മാരകമായതിനാല്‍ യഹോവാഭക്തനായ മനുഷ്യന്‍ അതില്‍ നിന്നു അകന്നു വര്‍ത്തിക്കേണ്ടതാണു എന്നത്രേ, ആരും ജ്ഞാനിയാകയില്ല' എന്നു പറഞ്ഞതിലൂടെ നാം മനസ്സിലാക്കേണ്ടതു.
                               ഇന്നു നമ്മുടെ സമൂഹത്തില്‍ നടക്കുന്ന അനിഷ്ടസംഭവങ്ങളും, ശാസ്ത്രം കണ്ടെത്തിയ മദ്യത്തിന്റെ മാരകാവസ്ഥയും വി.വേദപുസ്തകം വെളിവാക്കുന്ന മദ്യത്തിന്റെ വിനാശകരമായ സ്വഭാവവും, പ്രത്യേകിച്ചു ജ്ഞാനിയായ ശലോമോന്റെ ഈ സൂക്തങ്ങളും നമ്മുടെ കണ്ണു തുറക്കുവാന്‍ മതിയായവയാണു. ഇനിയും അതു നാം തിരിച്ചറിയുന്നില്ലെങ്കില്‍, അതു വ്യക്തികളെ മാത്രമല്ല സമൂഹത്തെ പോലും വിനാശത്തില്‍ കൊണ്ടെത്തിക്കും എന്ന കാര്യത്തില്‍ സംശയത്തിനു അവകാശമില്ല. മദ്യത്തിന്റെ ഈ മാരാകാവസ്ഥ തിരിച്ചറിഞ്ഞു നമ്മുടെ സമൂഹത്തെ രക്ഷിക്കുവാന്‍ നമുക്കു എന്തു ചെയ്യുവാന്‍ കഴിയും എന്ന ചിന്തയിലേക്കു നയിക്കുവാന്‍ ഈചിന്തകള്‍ ഉപകരിക്കട്ടൃ എന്നു ആശംസിക്കുന്നു; പ്രാര്‍ത്ഥിക്കുന്നു.

                       

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30