വി.നോമ്പുകാലധ്യാനങ്ങള്‍- 7

വി.നോമ്പുകാലധ്യാനങ്ങള്‍-

7-ഒന്നാം വെള്ളി.
                  വി.നോമ്പു നമ്മെ വിശുദ്ധിയിലേക്കു വഴി നടത്തുവാനുള്ളതാണു എന്ന വലിയ സന്ദേശമാണു ഇന്നത്തെ വി.വേദവായനകള്‍ നമുക്കു നല്‍കുന്നതു. വിശുദ്ധി എന്നതുകൊണ്ടു കളങ്കരഹിതമായ ഒരു ജീവിതം മാത്രമല്ല അര്‍ത്ഥമാക്കുന്നതു . അതാകട്ടെ ഒരു വേര്‍പെട്ട ജീവിതമാണു. സാധാരണ ജീവിതത്തില്‍ നിന്നു വ്യത്യസ്തമായ ഒരു ജീവിതം. ഭൂരിപക്ഷത്തെ പോലെയല്ലാത്ത ഒരു ജീവിതം. അവിടെ ചിലതെല്ലാം ഉപേക്ഷിക്കുന്നു, ചിലതു സ്വീകരിക്കുന്നു. വി. നോമ്പും ഉപവാസവും ആ വിധത്തിലുള്ള ഒരു ജീവിതിരീതിയണു. വി. നോമ്പിലൂടെ പാപത്തെ ഉപേക്ഷിച്ചു ദൈവത്തോടു അടുക്കുന്നു. നോമ്പു അനുതാപത്തിന്റെ വഴിയാണു. അനുതാപത്തിന്റെ നിര്‍വ്വചനം Repentance is turning away from sin and turning towards God എന്നാണു. പാപത്തില്‍ നിന്നു അകന്നു ദൈവത്തോടു അടുക്കുന്നതാണു അനുതാപം. അനുതാപത്തിന്റെ ആദ്യപടി പാപബോധമാണു. പാപബോധമുണ്ടാകണമെങ്കില്‍ പാപം എന്താണെന്നു അറിയണം. പാപം എന്താണെന്നു മനസ്സിലാക്കണമെങ്കില്‍ ന്യായപ്രമാണം അറിയണം. നന്മതിന്മകളെ കുറിച്ചുള്ള അറിവാണു ന്യായപ്രമാണം നല്‍കുന്നതു. എന്തൊക്കെ ചെയ്യണം , എന്തൊക്കെ ചെയ്യരുതു എന്നു പറയുന്നതാണല്ലോ ന്യായപ്രമാണം.  ഇവിടയാണു ഇന്നത്തെ ഏവന്‍ഗേലിയോന്‍ പ്രസക്തമാകുന്നതു.
                 വി.മത്താം5;17-20 ല്‍ ന്യായപ്രമാണത്തിന്റെ പ്രാധാന്യത്തെ കുറിച്ചാണു കര്‍ത്താവു പറയുന്നതു. ന്യായപ്രമാണം നീക്കുവാനല്ല, നിവര്‍ത്തിക്കുവാനാണു താന്‍ വന്നതെന്നും, ന്യായപ്രമാണത്തില്‍ ഒരു വള്ളിയെങ്കിലും പുള്ളിയെങ്കിലും ഒരു നാളും ഒഴിഞ്ഞു പോകയില്ലായെന്നും, അവ പഠിപ്പിക്കുകയും ആചരിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ഏറ്റം വലിയവന്‍ എന്നു വിളിക്കപ്പെടുമെന്നും കര്‍ത്താവു പറയുമ്പോള്‍ മനുഷ്യജീവിതത്തില്‍ , പ്രത്യേകിച്ചു ക്രിസ്തീയ ജീവിതത്തില്‍ ന്യായപ്രമാണത്തിനുള്ള പ്രാധാന്യം എന്താണു എന്നു വ്യക്തമാകുന്നു. എന്നാല്‍ കര്‍ത്താവിന്റെ മനുഷ്യാവതാരത്തോടു കൂടി ന്യായപ്രമാണം അവസാനിച്ചു എന്നും ഒരു പുതിയ പ്രമാണം ആരംഭിച്ചു എന്നും കരുതുകയും വിശ്വസിക്കുകയും ചെയ്യുന്നവരുണ്ടു. ശരിയാണു. പക്ഷെ , പുതിയ പ്രമാണമായ സ്നേഹം  പഴയതിന്റെ സത്ത മാത്രമാണു. ദൈവസ്നേഹം പരസ്നേഹം എന്നീ രണ്ടു കല്പനകളില്‍ ന്യായപ്രമാണം മുഴുവന്‍  അടങ്ങുന്നു എന്ന കര്‍ത്താവിന്റെ വാക്കുകള്‍ ഈ സത്യം വെളിവാക്കുന്നു.
                  കല്പനകളുടെ പരമമായ ലക്ഷ്യം ബന്ധങ്ങളെ സുസ്ഥിരമാക്കുകയാണു. കല്പന ലംഘനം ബന്ധങ്ങളെ ശിഥിലമാക്കുന്നു. എന്തൊക്കെ ചെയ്യണം , എന്തൊക്കെ ചെയ്യരുതു എന്നു അനുശാസിക്കുന്നതാണല്ലോ ന്യായപ്രമാണം. ചെയ്യേണ്ടതു ചെയ്യാതാരിക്കുകയും ചെയ്യരുതാത്തതു ചെയ്യുകയും ചെയ്യുമ്പോഴാണല്ലോ ബന്ധങ്ങള്‍  ശിഥിലമാകുന്നതു. സ്നേഹം നഷ്ടമാകുന്നതും. ആദ്യമാതാപിതാക്കള്‍ ദൈവകല്പന ലംഘിച്ചപ്പോള്‍  അവര്‍ ദൈവത്തില്‍ നിന്നും അകന്നു. തല്‍ഫലമായി പരസ്പരം അകലുകയുമുണ്ടായി എന്നതു ഈ സത്യം വെളിവാക്കുന്നു. കഴിഞ്ഞ കാലങ്ങളിലേക്കു ന്യായപ്രമാണത്തിലൂടെ തിരിഞ്ഞു നോക്കമ്പോഴാണു പാപബോധം ഉണ്ടാകുന്നതു. ചെയ്യേണ്ടതു ചെയ്യാതിരുന്നതും, ചെയ്യരുതാത്തതു ചെയ്തതും അപ്പോള്‍ ബോദ്ധ്യമാകും. വി.നോമ്പില്‍ ആവിധത്തിലുള്ള ഒരു തിരിഞ്ഞു നോട്ടം അനിവാര്യമാണു. ആ തിരിഞ്ഞു നോട്ടത്തിലൂടെ പാപബോധവും പാപബോധത്തിലൂടെ സത്യ അനുതാപവും സത്യ അനുതാപത്തിലൂടെ വിശുദ്ധിയിലേക്കുള്ള വളര്‍ച്ചയും വി.നോമ്പിലൂടെ നാം സ്വന്തമാക്കണം. അതാകട്ടെ സമര്‍പ്പണത്തിലേക്കും  പുതിയ ജീവിതസരണിയിലേക്കും നമ്മെ നയിക്കുന്നു. അതിനു ന്യായപ്രമാണം അനുപേക്ഷണീയമാണു. ന്യായപ്രമാണത്തിന്റെ ഈ സവിശേഷത ഇന്നത്തെ പഴമ വായനയില്‍ കാണാന്‍ കഴിയും.
                  ആവര്‍ത്തനപുസ്തകം 6;1-13 ആണു ഇന്നത്തെ ഒരു വായനാഭാഗം. യഹോവയായ ദൈവം ന്യായപ്രമാണം ആചരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു യിസ്രായേല്‍ ജനത്തോടു പറയുന്നു.''നിങ്ങള്‍ അനുസരിക്കേണ്ടതിന്നും നിന്റെ ജീവകാലമൊക്കെയും നീയും നിന്റെ മകനും മകന്റെ മകനും ഞാന്‍ നിന്നോടു കല്പിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ എല്ലാ ചട്ടങ്ങളും കല്പനകളും പ്രമാണിപ്പാന്‍ തക്കവണ്ണം അവനെ ഭയപ്പെടേണ്ടതിന്നും ദീര്‍ഘായുസ്സോടെ  ഇരിക്കേണ്ടതിനുമായി  നിങ്ങളുടെ ദൈവമായ യഹോവ  നിങ്ങള്‍ക്കു ഉപദേശിച്ചു തരുവാന്‍ കല്പിച്ചിട്ടുള്ള  കല്പനകളും ചട്ടങ്ങളും വിധികളും ഇവയാകുന്നു.''  ദീര്‍ഘായുസ്സോടെ ഇരിപ്പാന്‍  ന്യായപ്രമാണം അനുസരിച്ചു ജീവിക്കണം. തുടര്‍ന്നു പറയുന്നു. '' നിന്റെ ദൈവമായ യഹോവയെ നീ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും  പൂര്‍ണ്ണ ശക്തിയോടും കൂടെ സ്നേഹിക്കേണം.''
                 തന്റെ ജനത്തെ തന്നില്‍ നിന്നു അകന്നു പോകാതെ കൂടെ കൊണ്ടുനടക്കുവാന്‍ ആഗ്രഹിച്ചു കല്പനകളും പ്രമാണങ്ങളും  എല്ലാം ഉപദേശിച്ചു കൊടുത്തെങ്കിലും  അതൊന്നും അനുസരിക്കാതെ  അകന്നു പോകുന്ന മനുഷ്യസ്വഭാവത്തെയാണു ഇന്നത്തെ മറ്റൊരു വായനയായ യെശ്ശഃ 1;1-9 ല്‍ നാം വായിക്കുന്നതു.''ഞാന്‍ മക്കളെ പോറ്റി വളര്‍ത്തി , അവരോ എന്നോടു മത്സരിച്ചിരിക്കുന്നു. കാള തന്റെ ഉടയവനേയും കഴുത തന്റെ യജമാനന്റെ പുല്‍ത്തൊട്ടിയേയും  അറിയുന്നു. യിസ്രായേലോ അറിയുന്നില്ല. എന്റെ ജനം ഗ്രഹിക്കുന്നതുമില്ല.  അയ്യോ, പാപമുള്ള ജാതി, അകൃത്യഭാരം ചുമക്കുന്ന ജനം, ദുഷ്പ്രവൃത്തിക്കാരുടെ സന്തതി, വഷളായി നടക്കുന്ന മക്കള്‍ ,  അവര്‍ യഹോവയെ ഉപേക്ഷിച്ചു  യിസ്രായേലിന്റെ പരിശുദ്ധനെ നിരസിച്ചു പുറകോട്ടു മാറിയിരിക്കുന്നു.'' ഇങ്ങനെ മനുഷ്യന്‍ ആയിത്തീരുവാനും അവന്റെ ദുഷ്ടത വര്‍ദ്ധിക്കുവാനും കാരണം പരിജ്ഞാനം ഇല്ലാത്തതാണു എന്നു ഹോശഃ4;6 ല്‍ ഹോശയാപ്രവാചകന്‍  വെളിപ്പെടുത്തിയിരിക്കുന്നു.' പരിജ്ഞാനം ഇല്ലായ്കയാല്‍  എന്റെ ജനം നശിച്ചു പോകുന്നു.'' എന്നാല്‍ അകൃത്യം ചെയ്തു അകന്നു പോയ മനുഷ്യനെ  എന്നന്നേക്കുമായി ഉപേക്ഷിക്കുവാന്‍ സ്നേഹമയിയായ യഹോവയ്ക്കു കഴിയുകയില്ല എന്നു യെഹസ്കേല്‍ പ്രവാചകനിലൂടെ യഹോവ അരുളിച്ചെയ്യുന്നു. യെഹഃ 18;23 '' ദുഷ്ടന്റെ മരണത്തില്‍ എനിക്കു അല്പമെങ്കിലും താല്പര്യമുണ്ടോ? അവന്‍ തന്റെ വഴികളെ വിട്ടുതിരിഞ്ഞു ജീവിക്കണമെന്നല്ലയോ എന്റെ താല്പര്യം, എന്നു യഹോവ അരുളിച്ചെയ്യുന്നു.'' ദൈവത്തിന്റെ ഈ കല്പനകള്‍ വി.നോമ്പിലൂടെ പാലിക്കുവാനാണു നാം ശ്രമിക്കുന്നതു.
                    ഇതു നമ്മുടെ പ്രായോഗിക ജീവിതത്തില്‍ എങ്ങനെ ഫലവത്താക്കി തീര്‍ക്കാം എന്നാണു ഇന്നത്തെ ലേഖനങ്ങളായ യാക്കോഃ3;13-15, റോമഃ 3;27-37 എന്നീ ഭാഗങ്ങള്‍ വെളിവാക്കുന്നതു. വി.യാക്കോബു ശ്ളീഹായുടെ വാക്കുകള്‍ കേള്‍ക്കുകഃ ''ജ്ഞാനലക്ഷണമായ സൗമ്യതയോടെ നല്ല നടപ്പില്‍ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ. എന്നാല്‍ നിങ്ങള്‍ക്കു ഹൃദയത്തില്‍ കൈപ്പുള്ള ഈര്‍ഷ്യയും ശാഠ്യവുമുണ്ടെങ്കില്‍  സത്യത്തിനു വിരോധമായി പ്രശംസിക്കുകയും ഭോഷ്കു പറയുകയും അരുതു.'' ജ്ഞാനത്തോടു കൂടിയ നല്ല നടപ്പാണു ആവശ്യമെന്നു വി.യോക്കോബുശ്ളീഹാ പറയുമ്പോള്‍ , ന്യായപ്രമാണത്താല്‍  പാപത്തിന്റെ പരിജ്ഞാനം മാത്രമേ വരുന്നുള്ളു എന്നതിനാല്‍ ന്യാപ്രമാണത്തിന്റെ പ്രവൃത്തികളാല്‍ മാത്രം  ഒരുവന്‍ നീതീകരിക്കപ്പെടുകയില്ലെന്നും, വിശ്വാസത്താലാണു നീതികരിക്കപ്പെടുന്നതെന്നും റോമഃ 3; 9-27 ല്‍ പരി.പോലോസുസ്ളീഹാ പറയുന്നു. ന്യായപ്രമാണം പാപത്തിന്റെ പരിജ്ഞാനം നല്‍കുന്നു എന്നും അതിനു അനുസരണമായ വിശ്വാസവും  പ്രവൃത്തിയും കൂടെ ചേരുമ്പോഴാണു നീതീകരിക്കപ്പെടുന്നതെന്നും ഈ രണ്ടു ഭാഗങ്ങളും ചേര്‍ത്തു വായിക്കുമ്പോള്‍ വ്യക്തമാകുന്നു.
                 ഈ വിധ ചിന്തകളോടെ വേണം വി.മത്താഃ 5;21-37 വാക്യങ്ങളെ കുറിച്ചു ചിന്തിക്കേണ്ടതു. ന്യായപ്രമാണത്തെ കുറിച്ചു അതുവരെ മനസ്സിലാക്കിയിരുന്നതില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ അര്‍ത്ഥതലങ്ങളാണു കര്‍ത്താവു ഇവിടെ വെളിപ്പെടുത്തുന്നതു. ന്യായപ്രമാണത്തെ കുറിച്ചുള്ള ഈ പുതിയ കാഴ്ചപ്പാടു പാപത്തെ ശരിയായി ഗ്രഹിക്കുവാന്‍ സഹായിക്കുന്നു. അതുവരെ കര്‍മ്മങ്ങളില്‍ മാത്രമാണു പാപത്തെ കണ്ടിരുന്നതു.ചെയ്യരുതു, ചെയ്യണം എന്നിങ്ങനെ പറയുമ്പോള്‍  അതു കര്‍മ്മങ്ങളിലേക്കാണല്ലോ വിരല്‍ ചൂണ്ടുന്നതു. എന്നാല്‍ ചിന്തകളും വികാരവിചാരങ്ങളും  ആലോചനകളും, ആഗ്രഹങ്ങളും, സംസാരങ്ങളും എല്ലാം പാപത്തിന്റെ പട്ടികയില്‍ പെടുമെന്നു ന്യായപ്രമാണത്തിന്റെ വെളിച്ചത്തില്‍ തന്നെ കര്‍ത്താവു പഠിപ്പിക്കുന്നു. പ്രവൃത്തികള്‍ക്കെല്ലാം കാരണമായി നില്‍ക്കുന്നതു മനസ്സും ഹൃദയവുമാണു.  ഇഷ്ടമില്ലാത്തതോ താല്പര്യമില്ലാത്തതോ ആയ കാര്യം ചെയ്യാന്‍ നമ്മോടു ആവശ്യപ്പെടുമ്പോള്‍ നാം നല്‍കുന്ന മറുപടി എനിക്കു മനസ്സില്ല എന്നാണല്ലോ.മനസ്സിനു പ്രവൃത്തികളോടുള്ള ബന്ധമാണു അതു വെളിവാക്കുന്നതു. സംസാരവും ഹൃദയത്തില്‍ നിന്നാണു വരുന്നതു എന്നു കര്‍ത്താവു പറയുന്നു. 'ഹൃദയം നിറഞ്ഞു കവിയുന്നതല്ലോ വായ് പ്രസ്താവിക്കുന്നതു. അതിനാല്‍ പാപത്തെ അതിജീവിക്കുവാന്‍ പാപ ചിന്തകളെ ആരംഭത്തില്‍ തന്നെ ഹൃദയത്തില്‍ നിന്നു പിഴുതുകളയണം. പാപങ്ങള്‍ക്കു വഴി തെളിക്കുന്നതു പഞ്ചേന്ദ്രിയങ്ങളാണു. പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നവര്‍ക്കു മാത്രമേ  ആത്മനിയന്ത്രണം സാദ്ധ്യമാകുകയുള്ളു. അരുതാത്തതു കാണാതിരിപ്പാനും കേള്‍ക്കാതിരിപ്പാനും  സ്പര്‍ശിക്കാതിരിപ്പാനും രുചിക്കാതിരിപ്പാനും തക്കവണ്ണം പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കുവാന്‍ കഴിയുമ്പോള്‍ മാത്രമേ പാപത്തെ അതിജീവിക്കുവാന്‍ കഴിയുകയുള്ളു.  വി.നോമ്പില്‍ പാപസാഹചര്യങ്ങളെ ഒഴിവാക്കണം. അപ്പോള്‍ മാത്രമേ നോമ്പു വേര്‍പാടിന്റെ ദിനങ്ങള്‍ ആകുകയുള്ളു.
                    'കൊലചെയ്യരുതു.' എന്നതു ആറാം കല്പനയാണു. കൊലപാതകം ന്യായവിധിക്കു യോഗ്യമായ പ്രവൃത്തിയാണു. എന്നാല്‍ കര്‍ത്താവു പറയുന്നു, ' സഹോദരനോടു കോപിക്കുന്നതും, നിസ്സാര എന്നോ മൂഢാ എന്നോ വിളിക്കുന്നതും കൊലപാതകത്തിനു തുല്യം ശിക്ഷാര്‍ഹമായ പാപമാണു. കോപത്തെ കുറിച്ചു യാക്കോബു ശ്ളീഹാ പറയുന്നു, യാക്കോഃ1;20 'മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതിയെ പ്രവര്‍ത്തിക്കുന്നില്ല.' 1.യോഹഃ 3;15 ല്‍ യോഹന്നാന്‍ശ്ളീഹാ പറയുന്നു ' സഹോദരനെ പകെയ്ക്കുന്നവനെല്ലാം കൊലപാതകനാകുന്നു.' ചില പാപങ്ങളെ നാം വളരെ ലാഘവത്തോടെയാണു കാണുന്നതു. അതു സാരമില്ല, അതു അങ്ങനെ വലിയ പാപമൊന്നുമല്ല, അതു ദൈവം ക്ഷമിച്ചു കൊള്ളും എന്നിങ്ങനെ സ്വയം സമാധാനിക്കുകയും ചെയ്യും. എന്നാല്‍ ഒരു പാപത്തേയും അങ്ങനെ നിസ്സാരമെന്നു കരുതി തള്ളിക്കളയാന്‍ കഴിയുകയില്ല. അവയെല്ലാം ഏറ്റുപറഞ്ഞു ഉപേക്ഷിക്കേണ്ട പട്ടികയില്‍ പെടുന്നവ തന്നെയാണു. അതുകൊണ്ടാണു കര്‍ത്താവു തുടര്‍ന്നു  പറഞ്ഞതു 'നിന്റെ വഴിപാടു യാഗപീഠത്തില്‍ കൊണ്ടുവരുമ്പോള്‍ സഹോദരനു നിന്റെ നേരേ വല്ലതും ഉണ്ടെന്നു അവിടെവച്ചു ഓര്‍മ്മ വന്നാല്‍ നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പില്‍ വച്ചേച്ചു ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊള്‍ക, പിന്നെ വന്നു വഴാപാടു കഴിക്ക.'(വി.മത്താഃ 5;25,26)  നാം പറയും എനിക്കു അവനോടു പിണക്കമൊന്നുമില്ല. അവനുണ്ടെങ്കില്‍ ഞാനെന്തു പിഴച്ചു. സഹോദരനോടു നിരപ്പാകുക എന്നതാണു പ്രധാനം.  വി.നോമ്പു നിരപ്പിന്റേതാണു എന്നു ഇവിടെ പ്രത്യേകം ഓര്‍ക്കുക. സാരമില്ലായെന്നു നാം കരുതുന്ന തെറ്റുകളും ന്യായവിധിക്കു യോഗ്യമായതും ന്യായാധിപസഭയുടെ മുമ്പാകെ നില്ക്കേണ്ടിവരുന്നതും, അഗ്നിനരകത്തിനു  ഇടയാക്കുന്നതുമായ പാപങ്ങള്‍ തന്നെയാണു  എന്നു കര്‍ത്താവു ഇവിടെ പറയുന്നു. പാപത്തിന്റെ ഗൗരവവും അതിന്റെ മേല്‍ ജയം നേടേണ്ടതിന്റെ ആവശ്യകതയും ഇതു നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.
                    ഏഴാമത്തെ കല്പനയാണു വ്യഭിചാരം ചെയ്യരുതു എന്നതു. എന്നാല്‍ ഇവിടെ കര്‍മ്മം മാത്രമല്ല നോട്ടവും മോഹവുമെല്ലാം ഹൃദയം കൊണ്ടുള്ള വ്യഭിചാരമായി മാറുന്നു എന്നാണു കര്‍ത്താവു പറയുന്നതു.' സത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവന്‍ എല്ലാം ഹൃദയം കൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി.'' കാണുക എന്നതും നോക്കുക എന്നതും വളരെ വ്യത്യാസമുള്ള രണ്ടു ക്രിയകളാണു. കാണുക എന്നതു യാദൃശ്ചികമാണു. അതിന്റെ പിന്നില്‍ ഉദ്ദേശം ഒന്നും ഉണ്ടാകുകയില്ല. എങ്കിലും കാഴ്ച നോട്ടത്തിനു പ്രേരകമായി തീരാം. നോട്ടം അങ്ങനെയല്ല. അതിന്റെ പിന്നില്‍ ഉദ്ദേശം ഉണ്ടായിരിക്കും.  ആഗ്രഹവും ഉണ്ടാകാം.  അതുകൊണ്ടു ഉദ്ദേശത്തോടു കൂടിയ,  ആഗ്രഹത്തോടു കൂടിയ നോട്ടം, കര്‍മ്മം പോലെ തന്നെ ഗൗരവമായ പാപമായി കര്‍ത്താവു കാണുന്നു. വി.മത്താഃ 5;20,30 വാക്യങ്ങള്‍ ഇവയെ അതിജീവിക്കുവാനുള്ള മാര്‍ഗ്ഗങ്ങളായിട്ടാണു പറഞ്ഞിരിക്കുന്നതു. കണ്ണു ചൂഴ്ന്നെടുത്തു കളയാനും, കൈ വെട്ടി കളയുവാനും  പറയുന്നതിന്റെ അര്‍ത്ഥം അതാണു. ആ പാപങ്ങള്‍ക്കു പരിഹാരമായി അങ്ങനെ ചെയ്യുവാനല്ല കര്‍ത്താവു പറയുന്നതു. പാപസാഹചര്യങ്ങളെ ഒഴിവാക്കേണ്ടതിന്റെ ഗൗരവത്തേയും ആവശ്യകതയേയും ബോദ്ധ്യപ്പെടുത്തുകയായിരുന്നു ഉദ്ദേശം. വി. നോമ്പില്‍ മാത്രമല്ല, ജീവിതത്തില്‍ ഉടനീളം ഇവ ഒഴിവാക്കുവാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ ജയമുള്ള ക്രിസ്തീയ ജീവിതം കരഗതമാകുകയുള്ളു. അതിനുള്ള പരിശീലനവും പരിശ്രമവുമാണു വി.നോമ്പു.
                   കള്ളസത്യം ചെയ്യരുതു എന്നതു മറ്റൊരു കല്പനയാണു. ദൈവത്തിന്റെ നാമം വൃഥാ എടുക്കരുതു എന്ന മൂന്നാം കല്പനയോടു ചേര്‍ന്നു വരുന്നതാണു ഈ കല്പന. കര്‍ത്താവു പറയുന്നു, അശേഷം സത്യം ചെയ്യരുതു. കാരണം, താന്‍ പറയുന്നതു സത്യമാണെന്നു ഉറപ്പിക്കുവാനാണല്ലോ തന്നേക്കാള്‍ വിലയേറിയ ഒന്നിനെ കൊണ്ടു സത്യം ചെയ്യുന്നതു.ഞാന്‍ പറയുന്നതു സത്യമാണെന്നു എനിക്കു ഉറപ്പുണ്ടെങ്കില്‍ മറ്റൊരു പിന്‍ബലത്തിന്റെ ആവശ്യമില്ലല്ലോ.  മറ്റൊരാളെ കൊണ്ടു സത്യം ചെയ്യുമ്പോള്‍ താന്‍ പറഞ്ഞതില്‍ തനിക്കു തന്നെ  ഉറപ്പില്ലായെന്നു നാം അറിയാതെ വെളിപ്പെടുത്തുകയാണു. അതിനാല്‍ കര്‍ത്താവു പറയുന്നു, നിങ്ങളുടെ വാക്കു ഉവ്വു ഉവ്വു എന്നും ഇല്ല ഇല്ല എന്നും ആയിരിക്കട്ടെ.  ഇതില്‍ അധികമായതു ദുഷ്ടനില്‍ നിന്നു വരുന്നു. സത്രമായും സത്യമായും നിങ്ങളോടു പറയുന്നു എന്നു പറയുമ്പോള്‍ അതിന്റെ ഗൗരവം വര്‍ദ്ധിക്കുന്നു. വാക്കിനേയും ചിന്തകളേയും വികാരങ്ങളേയും സംസാരങ്ങളേയും പ്രവ്യത്തികളേയും നിയന്ത്രിക്കുവാനുള്ള ആത്മബലം വി.നോമ്പിലൂടെ നേടിയെടുക്കണമെന്നുള്ള വലിയ സന്ദേശമാണു ഈ വയനകള്‍ നമുക്കു നല്‍കുന്നതു.
                  വി.നോമ്പില്‍ ഭക്ഷണം വെടിയുന്നതോടൊപ്പം വായ് വഞ്ചനയില്‍ നിന്നും ഒഴിഞ്ഞിരിക്കണമെന്നും നിന്റെ വായ് ഭക്ഷണത്തില്‍ നിന്നും അന്യായത്തില്‍നിന്നും ഉപവസിക്കണം എന്നും ,നിന്റെ നോമ്പു കുറ്റകരമാകാതിരിപ്പാന്‍ നോമ്പിനോടൊപ്പം നിന്റെ നാവിനേയും നിയന്ത്രിക്കുക എന്നും  വി.നോമ്പില്‍ പ്രാര്‍ത്ഥിക്കുന്നതു ( വ്യാഴം സന്ധ്യ ) ഈ സത്യം നമ്മോടു പറയുന്നു. വര്‍ജ്ജനങ്ങള്‍ ഭക്ഷണത്തില്‍ എന്നതു പോലെ  ചിന്തകളിലും വിചാരങ്ങളിലും സംസാരങ്ങളിലുമെല്ലാം പാലിക്കുമ്പോള്‍ മാത്രമേ നോമ്പു നോമ്പായി തീരുകയുള്ളു. നമ്മുടെ നോമ്പു ആ വിധമായി തീരുവാന്‍ ഒന്നാം വെള്ളിയാഴ്ച സെദറാകളിലെ ചില പ്രാര്‍ത്ഥനകള്‍ നമ്മുടെ അപേക്ഷകളായി ദൈവമുമ്പാകെ സമര്‍പ്പിച്ചു കൊണ്ടു ഇന്നത്തെ ധ്യാനചിന്തകള്‍ക്കു വിരാമമിടാം.
              സര്‍പ്പത്തിന്റെ പോരാട്ടത്തില്‍  വീണുപോയ മനുഷ്യസ്വഭാവത്തെ തന്റെ പോരാട്ടത്താല്‍ ഉയര്‍ത്തുകയും ബലഹീനത പ്രാപിച്ച ചതുര്‍ഭൂതങ്ങളെ തന്റെ കരുണയാല്‍ ശക്തിപ്പെടുത്തുകയും ചെയ്തു. ആദിയില്‍ ചതുര്‍ഭൂതങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടവനെ നാലിന്റെ പത്തിരട്ടിയായ നാല്പതു മൂലം ശരീരത്തിന്റെ നാലു ഭൂതങ്ങളിലും പൂര്‍ണ്ണ വിശുദ്ധിയുള്ള പുണ്യവാനാക്കി തീര്‍ത്ത കര്‍ത്താവേ, ഈ നോമ്പിലൂടെ അതു ഞങ്ങളും പ്രാപിക്കുവാന്‍ ഇടയാക്കേണമേ.  ഈ നോമ്പു ഞങ്ങളുടെ വായ്ക്കു ഒരു കാവല്‍ക്കാരനായിരിക്കേണമേ. വ്യര്‍ത്ഥ സംഭാഷണങ്ങള്‍ക്കു പകരം വെടിപ്പും വിശുദ്ധിയുമുള്ള  പ്രാര്‍ത്ഥനകള്‍ ഞങ്ങള്‍ പഠിക്കുമാറാകേണമേ. നോമ്പിനാല്‍ ഞങ്ങളുടെ ശ്രവണങ്ങളുടെ വാതിലുകളെ ഞങ്ങള്‍ ക്രമപ്പെടുത്തുകയും , വിവിധ ശബ്ദങ്ങള്‍ക്കു പകരം പരിശുദ്ധാത്മാവിന്റെ കീര്‍ത്തനങ്ങളെ ശ്രദ്ധിച്ചു കേള്‍ക്കുകയും ചെയ്യുമാറാകേണമേ. അതിനാല്‍ ഞങ്ങള്‍ വ്യര്‍ത്ഥമാര്‍ഗ്ഗങ്ങളെ വിടുകയും ദുഷ്ടന്റെ തന്ത്രങ്ങള്‍ക്കെതിരായി ഞങ്ങളുടെ തളര്‍ച്ച തീര്‍ക്കുകയും ചെയ്യേണമേ. നോമ്പിനാല്‍ ഞങ്ങളുടെ ആത്മാക്കളെ ശോഭിപ്പിച്ചു ശരീരങ്ങളെ വെടിപ്പാക്കുകയും ചെയ്യുമാറാകേണമേ. ആമ്മീന്‍.

               

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30