വചനപരിച്ഛേദം -72.

72-ബാലശിക്ഷയുടെ ഗൃഹപാഠങ്ങള്‍.

 സദൃഃ22;6 ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അവനെ അഭ്യസിപ്പിക്ക; അവന്‍ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.

                      ജ്ഞാനിയായ ശലോമോന്‍, നൂറ്റാണ്ടുകള്‍ക്കു
മുമ്പു കുറിച്ചിട്ട ഈ സാരോപദേശ ശകലം അന്നത്തെക്കാള്‍ ഇന്നു കൂടുതല്‍ പ്രസക്തമാകുന്നു. സര്‍വ്വ ശക്തനായ ദൈവം നല്‍കിയ അത്ഭുതസിദ്ധിയില്‍ നിന്നു ഉതിര്‍ന്നു വീണ ഈ സൂക്തം പ്രായോഗിക ജീവിതത്തില്‍ കൂടുതല്‍ അര്‍ത്ഥവത്തുമാണു. മക്കളെക്കുറിച്ചുള്ള ആധിയും വ്യാധിയും ലോകാരംഭം മുതല്‍ നമുക്കു കാണാന്‍ കഴിയും. ആദ്യമാതാപിതാക്കന്മാരായ ആദാമും ഹവ്വായും ഹാബേലിനെ ഓര്‍ത്തും കായേനെ കുറിച്ചു ചിന്തിച്ചും ദുഃഖിച്ചവരായിരുന്നുവല്ലോ. ഗോത്രപിതാക്കന്മാരുടെ പിതാവായ യാക്കോബു, തന്റെ പ്രിയപുത്രനായ യൗസേഫു ജീവിച്ചിരുന്നപ്പോള്‍ തന്നെ മരിച്ചു എന്നു കരുതി ദീര്‍ഘനാള്‍ ദുഃഖിച്ചതായി നാം വായിക്കുന്നു. അതിനു കാരണക്കാരായ മൂത്തപുത്രന്മാരുടെ മുഖത്തു നോക്കി 'നിങ്ങള്‍ എന്റെ നരയെ ദുഃഖത്തോടെ പാതാളത്തിലേക്കു ഇറക്കുമാറാക്കും എന്നു ഇളയപുത്രനായ ബെന്യാമീനെ മിസ്രയീമിലേക്കു കൊണ്ടുപോകാന്‍ അനുവാദം ചോദിക്കുമ്പോള്‍ പറയുന്നതു നാം കാണുന്നു. തന്റെ പിതാവായ ദാവീദിന്റെ , എന്റെ മകനെ അബ്ശാലോമേ, നിനക്കു പകരം ഞാന്‍ മരിച്ചിരുന്നുവെങ്കില്‍ കൊള്ളായിരുന്നു എന്ന കരച്ചിലിന്റെ ശബ്ദം ശലോമോന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ടായിരിക്കാം. കാലം കഴിയും തോറും  മാതാപിതാക്കളുടെ മക്കളെ കുറിച്ചുള്ള ആധിയും വ്യാധിയും വര്‍ദ്ധിച്ചു വരികയും ചെയ്യുന്നു. വളര്‍ന്നു വരുന്ന ആധുനിക തലമുറയുടെ അപഥസഞ്ചാരമാണു മാതാപിതാക്കളെ ദുഃഖത്തിലേക്കു തള്ളിവിടുന്നതു. ഇന്നത്തെ തലമുറയുടെ ഈ അവസ്ഥയ്ക്കുള്ള കാരണങ്ങള്‍ പലതും ചിന്തകന്മാര്‍ കണ്ടെത്തിയിട്ടുമുണ്ടു. ആധുനിക ശാസ്ത്രസാങ്കേതിക വിദ്യയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയും,സാമ്പത്തികമായ ഉന്നതിയും,സംസ്കാരച്യുതിയ്ക്കും മൂല്യതകര്‍ച്ചയ്ക്കും വഴിമരുന്നായിട്ടുണ്ടു എന്ന കണ്ടെത്തലുകള്‍ നിഷേധിക്കുവാന്‍ കഴിയുകയില്ല.  അതെല്ലാം ഇതിനു ആക്കം കൂട്ടുന്നുണ്ടു. പലപ്പോഴും മുതിര്‍ന്ന തലമുറ  ഈ കാരണങ്ങളില്‍ പഴിചാരുകയും, മുഴുവന്‍ കുറ്റവും പുതിയ തലമുറയില്‍ ആരോപിക്കുകയും ചെയ്യുക അല്ലാതെ ഒരു ആത്മശോധനയ്ക്കു തയ്യാറാകുന്നില്ലായെന്നതാണു സത്യം. എന്നാല്‍ ആധുനിക തലമുറയുടെ ഈ അവസ്ഥയ്ക്കു   മാതാപിതാക്കളുടെ പങ്കു വലിയതാണു എന്നതില്‍ സംശയമില്ല. എന്തുകൊണ്ടു എന്ന ചോദ്യത്തിന്റെ ഉത്തരമാണു ശലോമോന്റെ ഈ സാരോപദേശം.
                              ഇവിടെ രണ്ടു ചോദ്യങ്ങള്‍ പ്രസക്തമാകുന്നു. ബാലന്‍ നടക്കേണ്ട വഴി ഏതാണു? എങ്ങനെയാണു അതു അഭ്യസിപ്പിക്കേണ്ടതു? അഭ്യസനം എന്നു കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ ഓടിയെത്തുന്നതു വിദ്യാഭ്യാസമാണു. 'വിദ്യാധനം സര്‍വ്വ ധനാല്‍ പ്രധാനം' , 'വിത്തമെന്തിനു മര്‍ത്യര്‍ക്കു വിദ്യ കൈവശമാകുകില്‍' എന്നീ ചൊല്ലുകള്‍ നമുക്കു സുപരിചിതമാണു. വിദ്യയുടെ പ്രാധാന്യത്തെയാണു അതു വ്യക്തമാക്കുന്നതും. ബാലന്റെ ഭാവി കരുപ്പിടിപ്പിക്കുകയാണു വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അവന്‍ പ്രായമാകുമ്പോള്‍ ഏതു വഴിയിലാണു സഞ്ചരിക്കേണ്ടതു എന്നു നിര്‍ണ്ണയിക്കുന്നതു അവന്‍ നേടിയെടുത്ത വിദ്യാഭ്യാസത്തിന്റേയും കഴിവിന്റേയും അടിസ്ഥാനത്തിലാണു. അതുകൊണ്ടുതന്നെ ഭൂരിപക്ഷം മാതാപിതാക്കളും തങ്ങളുടെ മക്കളെ പഠിക്കുവാന്‍ വിടുന്നതു എന്‍ജിനിയറോ ഡോകടറോ IAS കാരനോ ആകണം എന്ന ആഗ്രഹത്തോടെയാണു. താഴ്ന്ന ക്ളാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ പോലും'നങ്ങള്‍ക്കു ആരാകുവാനാണു ആഗ്രഹം ' എന്നു ചോദിച്ചാല്‍  ഇതൊക്കെ തന്നെയായിരിക്കും മറുപടി. അതുകൊണ്ടുതന്നെ  ഇന്നു വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അറിവു നേടുക എന്നതിലുപരി ഒരു തൊഴില്‍ നേടുക എന്നതായി മാറിയിരിക്കുന്നു. തൊഴിലധിഷ്ടിതവാദ്യാഭ്യസം ആയി പരിണമിച്ചിരിക്കുന്നു. ഉന്നതസ്ഥാനങ്ങള്‍ ആഗ്രഹിക്കരുതെന്നോ, ജീവിക്കുവാന്‍ ഒരു തൊഴില്‍ കണ്ടെത്തരുതെന്നോ അല്ല അതിന്റെ അര്‍ത്ഥം. അറിവു നേടുക എന്ന വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം നഷ്ടമായിരിക്കുന്നു. അറിവു മാനസ്‌സിക സംസ്കാരത്തിലേക്കും സത്സ്വഭാവത്തിലേക്കും നയിക്കുമ്പോള്‍ മാത്രമേ വിദ്യഭ്യാസം വിദ്യാഭ്യാസമാകുകയുള്ളു. താന്‍ തെരഞ്ഞെടുത്ത മേഖലയില്‍ തന്റെ പ്രാവീണ്യം തെളിയിക്കുവാന്‍ കഴിഞ്ഞിട്ടും ,സംസ്കാരമുള്ളവനും, ജീവിതമൂല്യങ്ങള്‍ക്കു വിലകല്പിക്കുന്നവനും മനുഷ്യസ്നേഹി ആകുവാനും അവനു കഴിയാതെ പോകുന്നു. ഒരു നല്ല മനുഷ്യനായി എങ്ങനെയാണു ജീവിക്കേണ്ടതു എന്നു പഠിക്കാത്ത ഒരുവന്‍ നേടിയെടുത്ത വിദ്യയും പ്രാവീണ്യവും അര്‍ത്ഥമില്ലാത്തതായി മാറുന്നു. അതിനാല്‍ ഒരു ബാലന്‍ ആദ്യം പഠിക്കേണ്ടതു ഒരു മനുഷ്യനായി ജീവിക്കേണ്ട വഴി ഏതാണു എന്നാണു. അതു പഠിക്കാത്തതുകൊണ്ടു അവന്‍ മാതാപിതാക്കള്‍ക്കും സമൂഹത്തിനും ഉപദ്രവകാരിയായി മാറുകയും ചെയ്യുന്നു. വിദ്യാഭ്യാസത്തിലൂടെ ഒരു തൊഴിലു ചെയ്യുവാനുള്ള അറിവും കഴിവും നേടുന്നതോടൊപ്പം വിവേകം കൂടെ ആര്‍ജ്ജിക്കേണ്ടതുണ്ടു. വിവേകമില്ലാത്തവരുടെ കൈകളില്‍ എത്തിച്ചേരുന്ന അറിവുകള്‍ നാശോന്മുഖമായി ഭവിക്കും എന്നു ചരിത്രം നമ്മെ പഠിപ്പിക്കുന്നു. മനുഷ്യജീവിതത്തിനു ഉപകാരപ്രദമാകേണ്ട പല ശാസ്ത്രീയകണ്ടുപിടിത്തങ്ങളും  മനുഷ്യനെതന്നെ ഇല്ലാതാക്കുവാനായി മാറ്റിയതു, ആ കണ്ടുപിടിത്തങ്ങളുടേയോ  അറിവിന്റേയോ കുറവല്ല. അതു കൈകാര്യം ചെയ്ത മനുഷ്യന്റെ വിവേകമില്ലായ്മയാണു. മനുഷ്യകുലത്തിനു തന്നെ ഭീഷണിയായി മാറിയ ആറ്റം ബോംബും അണുബോംബുമെല്ലാം ഇതിനു മതിയായ തെളിവാണു. ശരിയേതു, തെറ്റേതു, നന്മയേതു, തിന്മയേതു, ചെയ്യേണ്ടതു എന്തു, ചെയ്യരുതാത്തതു എന്തു എന്ന തിരിച്ചറിവിനാണല്ലോ വിവേകം എന്നു പറയുന്നതു. നേടിയെടുത്ത അറിവുകളൊന്നും വിവേകത്തിലേക്കു നയിക്കുന്നില്ല എന്നതാണു നാം ഇന്നു നേരിടുന്ന വലിയ പ്രശ്നം. അതുകൊണ്ടാണു ശലോമോന്‍ തന്റെ സദൃശവാക്യങ്ങളില്‍ '' ജ്ഞാനത്തോടു നീ എന്റെ സഹോദരി എന്നു പറക; വിവേകത്തിനു സഹോദരി എന്നു പേര്‍ വിളിക്ക.''(സദൃഃ 7;4) എന്നു പറഞ്ഞിരിക്കുന്നതു. ജ്ഞാനം എന്നതു വെറും അറിവു മാത്രമല്ല വിവേകവും കൂടെ ചേര്‍ന്നു പോകേണ്ടതാണു.'' വിവേകമില്ലാത്ത സുന്ദരി പന്നിയുടെ മൂക്കില്‍ പൊന്‍മൂക്കുത്തി പോലെ.'' (സദൃഃ 11;22) എന്നു പറഞ്ഞിരിക്കുന്നതു സുന്ദരിയെ കുറിച്ചുമാത്രമല്ല, വിവേകം ആര്‍ജ്ജിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുവാനും കൂടിയാണു.
                           അറിവും വിവേകവും സമ്മേളിക്കുമ്പോഴാണു ജ്ഞാനം പൂര്‍ണ്ണമാകുന്നതു. ആ ജ്ഞാനം പ്രാപിക്കണമെങ്കില്‍ യഹോവാഭക്തി അനിവാര്യമാണു എന്നു ശലോമോന്‍ പറയുന്നു.'' യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷനോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.''(സദൃഃ1;7) ബാലനെ ഭക്തിയില്‍ വളര്‍ത്തിയെങ്കില്‍ മാത്രമേ അവന്‍ നേടുന്ന അറിവു ജ്ഞാനമായി തീരുകയുള്ളു. ഈ ഭക്തിയാകട്ടെ പുസ്തകങ്ങളില്‍ നിന്നു വായിച്ചു പഠിക്കുവാന്‍ കഴിയുന്നതുമല്ല. ഉപദേശത്തിലൂടെയും പ്രബോധനത്തിലൂടെയും മാത്രം നല്‍കാവുന്നതുമല്ല. അതു ഭവനത്തില്‍ നിന്നു മാത്രം ലഭിക്കുന്നതാണു. കുടുംബമാണു ആദ്യപഠശാലയെന്നും മാതാപിതാക്കളാണു ആദ്യ ഗുരക്കന്മാരെന്നും പറയുന്നതിന്റെ അര്‍ത്ഥമതാണു.
                              ഭക്തിയില്‍ വളരുവാനും ജ്ഞാനവും വിവേകവും പ്രാപിപ്പാനും പ്രബോധനവും ഉപദേശവും ആവശ്യമാണു. എന്നാല്‍ ഈ പ്രബോധനവും ഉപദേശവും ഫലവത്താകണമെങ്കില്‍ ഇതു നല്‍കുന്ന മാതാപാതാക്കള്‍ ഭക്തിയുള്ളവരും മാതൃകാജീവിതം നയിക്കുന്നവരുമായിരിക്കണം. ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അവനെ അഭ്യസിപ്പിക്കുന്നതില്‍ പ്രബോധനത്തിനും ഉപദേശത്തിനും ഒരു വലിയ സ്ഥാനമാണു ശലോമോന്‍ കല്പിച്ചിരിക്കുന്നതു. ഇതു സദൃശവാക്യങ്ങളില്‍ പലയിടത്തായി നാം വായിക്കുന്നു. സദൃഃ1;18 ''മകനേ, അപ്പന്റെ പ്രബോധനം കേള്‍ക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കരുതു. '' സദൃഃ 4;1'' മക്കളേ, അപ്പന്റെ പ്രബോധനം കേട്ടു വിവേകം പ്രാപിക്കേണ്ടതിനു ശ്രദ്ധിപ്പീന്‍.'' എന്നീ വാക്യങ്ങള്‍ മക്കള്‍ക്കു നല്‍കുന്ന ശലോമോന്റെ ഉപദേശങ്ങളാണെങ്കിലും മാതാപിതാക്കള്‍ മക്കളെ ഉപദേശിക്കുന്നവരും പ്രബോധനം നല്‍കുന്നവരുമായിരിക്കണം എന്ന കാര്യവും അതില്‍ നിന്നു വായിച്ചെടുക്കുവാന്‍ കഴിയും. എന്നാല്‍ ഒരുകാര്യം മക്കള്‍ ഇവിടെ ഗൗരവമായി കാണേണ്ടതുണ്ടു. മാതാപിതാക്കളുടെ ഉപദേശങ്ങളും പ്രബോധനങ്ങളും ജീവിത വിജയത്തിന്റെ അടിസ്ഥാന ശിലകളാണു എന്ന സത്യം അവര്‍ അറിഞ്ഞിരിക്കണം. ദീര്‍ഘകാലത്തെ ജീവിതാനുഭവങ്ങളില്‍ നിന്നു ആര്‍ജ്ജിച്ച അവരുടെ അറിവുകള്‍ പാഠപുസ്തകങ്ങളില്‍ നിന്നോ ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകളില്‍ നിന്നോ ലഭിക്കുന്നതല്ലായെന്നതിനാല്‍  അതിന്റെമൂല്യം വര്‍ദ്ധിക്കും എന്നതാണു സത്യം.
                          മക്കള്‍ക്കു നല്‍കുന്ന പ്രബോധനങ്ങളും ഉപദേശങ്ങളും വളരെ ശ്രദ്ധാപൂര്‍വ്വം ആയിരിക്കണം. ഇല്ലെങ്കില്‍ അതു ഉദ്ദേശിക്കുന്ന ഫലം ഉളവാക്കുകയില്ല. കാരണം ബാലഹൃദയം എന്തിനേയും അതേപടി സ്വീകരിക്കുന്ന സ്വഭാവത്തോടു കൂടിയതാണു. അതിന്റെ ന്യായാന്യയങ്ങളെ കുറിച്ചു തിരിച്ചറിയുവാനുള്ള വിവേകം  അവര്‍ക്കു കുറവായിരിക്കും. ഹൈന്ദവ പുരാണത്തില്‍ ഒരു കഥയുണ്ടു. ഒരിക്കല്‍ കാശിരാജാവിന്റെ ഭണ്ഡാരത്തിലെ സ്വര്‍ണ്ണങ്ങളും രത്നങ്ങളും തസ്കരന്മാര്‍ മോഷ്ടിച്ചു. രാജകിങ്കരന്മാര്‍ അവരെ അന്വേഷിച്ചു പുറപ്പെട്ടു. അവര്‍ തങ്ങളെ അനുഗമിക്കുന്നു എന്നു അറിഞ്ഞ തസ്കരന്മാര്‍ മോഷണവസ്തുക്കള്‍ ,കാശിരാജ്യത്തിന്റെ പ്രാന്തപ്രദേശത്തുള്ള കുറ്റിക്കാട്ടില്‍ തപസ്സനുഷ്ഠിച്ചിരുന്ന മാണ്ഡവ്യന്‍ എന്ന മഹര്‍ഷിയുടെ സമീപത്തു ഒളിച്ചു വച്ചിട്ടു കടന്നു കളഞ്ഞു. രാജകിങ്കരന്മാര്‍ അതു കണ്ടെടുത്തു. അതു മോഷ്ടിച്ചതു മാണ്ഡവ്യന്‍ ആണെന്നു തെറ്റുദ്ധരിച്ചു അദ്ദേഹത്തേയും പിടിച്ചു കൊണ്ടു അവര്‍ രാജസന്നിധിയില്‍ എത്തി. സാഹചര്യത്തെളിവുകള്‍ മാണ്ഡവ്യനു എതിരായിരുന്നതിനാല്‍ രാജാവു മാണ്ഡവ്യനു ശിക്ഷ കല്പിച്ചു. ഇതു ഇനിയും ആവര്‍ത്തിക്കരുതു എന്നു ജനത്തെ ബോദ്ധ്യപ്പെടുത്തുവാന്‍, മാണ്ഡവ്യനെ ഒരു ശൂലത്തില്‍ കോര്‍ത്തു വഴിയരികില്‍ മരണം വരെ നിര്‍ത്തുവാനായിരുന്നു ശിക്ഷ. കിങ്കരന്മാര്‍ അതു അങ്ങനെ തന്നെ ചെയ്തു. ശൂലാഗ്രത്തില്‍ കിടന്നു വേദന അനുഭവിച്ച മാണ്ഡവ്യന്‍ അവിടെ കിടന്നു കൊണ്ടു തന്റെ കഴിഞ്ഞ കാല ജീവിതത്തിലേക്കു തിരിഞ്ഞു നോക്കി. ഇത്ര വലിയ ശിക്ഷ ലഭിക്കുവാന്‍ തക്കവണ്ണം ഒരു തെറ്റും ചെയ്തതായി തന്റെ ഓര്‍മ്മയില്‍ തെളിഞ്ഞില്ല. അദ്ദേഹം തന്റെ തപഃശക്തിയാല്‍ കാലന്റെ കണക്കപ്പിള്ളയായ ചിത്രഗുപ്തനെ വിളിച്ചു വരുത്തി,ഇങ്ങനെ ഒരു ശിക്ഷ ലഭിക്കുവാന്‍ തക്ക ഒരു തെറ്റും ചെയ്തതായി തന്റെ ഓര്‍മ്മയില്‍ ഇല്ല. പിന്നെ എനിക്കു ഈ കഠിന ശിക്ഷ നല്‍കിയതു എന്താണു എന്നു ചോദിച്ചു. ചിത്രഗുപ്തന്‍ ചെറു പുഞ്ചിരിയോടെ പറഞ്ഞു. മനുഷ്യന്‍ ഇന്നലെ ചെയ്ത കാര്യങ്ങള്‍ പോലും മറന്നു പോകുക സാധാരണമാണു. ഈ ശിക്ഷ അങ്ങേയ്ക്കു കിട്ടുവാന്‍ തക്ക കാരണം ഉണ്ടായിരിക്കും.നോക്കാം എന്നു പറഞ്ഞു തന്റെ കണക്കു ബുക്കു എടുത്തു പരിശോധിച്ചിട്ടു പറഞ്ഞു. അങ്ങു കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ കൂട്ടുകാരോടൊപ്പം കളിച്ച സന്ദര്‍ഭത്തില്‍ ഒരു ചിത്രശലഭത്തെ ദര്‍ഭപുല്ലില്‍ കോര്‍ത്തു അതു പിടഞ്ഞു മരിക്കുന്നതു കണ്ടു രസിച്ചിട്ടുണ്ടു. അതിന്റെ ശിക്ഷയാണിതു. മാണ്ഡവ്യന്‍ അല്പം ഗൗരവത്തോടെ പറഞ്ഞു. കാലന്റെ ഈ ശിക്ഷാക്രമം ശരിയല്ല. ഞാന്‍ കൊച്ചുകുട്ടിയായിരുന്നപ്പോള്‍ ഈ തെറ്റു ചെയ്തതിനു കാരണക്കാര്‍ എന്റെ മാതാപിതാക്കളാണു. അവര്‍ ശരിയായ കാര്യങ്ങള്‍ ഉപദേശിച്ചുതരാതിരുന്നതാണു അതിനു കാരണം. എന്തു കാര്യം ചെയ്താലും ഈശ്വരനാമം ജപിച്ചു കൊണ്ടു ചെയ്താല്‍ ഒരു കുഴപ്പവും ഉണ്ടാകുകയില്ല എന്നാണു അവര്‍ എന്നെ പഠിപ്പിച്ചതു. അന്നു ആ പ്രവൃത്തി ചെയ്തപ്പോഴും ഞാന്‍ ഈശ്വരനാമം ജപിച്ചിരുന്നു. അതു കൊണ്ടു ഈ ശിക്ഷയില്‍ നിന്നു എന്നെ ഒഴിവാക്കണം. മാത്രമല്ല കാലന്റെ ശിക്ഷാക്രമത്തില്‍, കുട്ടികള്‍ അഞ്ചു വയസ്സു വരെ ചെയ്യുന്ന കുറ്റങ്ങള്‍ക്കുള്ള ശിക്ഷ മാതാപിതാക്കള്‍ക്കും,അഞ്ചു മുതല്‍ പതിനെട്ടു വയസ്സു വരെയുള്ള തെറ്റുകള്‍ക്കുള്ള ശിക്ഷ ഗുരുക്കന്മാര്‍ക്കു ആണു നല്‍കേണ്ടതു. പിന്നീടുള്ള തെറ്റുകള്‍ക്കു മാത്രമേ അവര്‍ ശിക്ഷാര്‍ഹരാകയുള്ളു. കാലനുമായി ആലോചിച്ചു  മാണ്ഡവ്യന്‍ പറഞ്ഞതു അംഗീകരിക്കുകയും ശിക്ഷാക്രമത്തില്‍ മാറ്റം വരുത്തുകയും മാണ്ഡവ്യനെ രക്ഷിക്കുകയും ചെയ്തു.എന്നാല്‍ ശൂലം വലിച്ചൂരി എടുക്കുവാന്‍ കഴിയാഞ്ഞതിനാല്‍ അതിന്റെ വെളിയിലേക്കുള്ള ഭാഗം മാത്രം ഒടിച്ചെടുക്കുകയും ശൂലാഗ്രം അദ്ദേഹത്തിന്റെ ഉള്ളില്‍ ഇരിക്കുകയും ചെയ്തു. അതിനാല്‍ അന്നു മുതല്‍ അദ്ദേഹം അണിമാണ്ഡവ്യന്‍ എന്നാണത്രേ അറിയപ്പെടുന്നതു. കുട്ടികളെ നേരായ പാതയില്‍ നയിക്കുവാനുള്ള മാതാപിതാക്കളുടേയും ഗുരുക്കന്മാരുടേയും ഉത്തരവാദിത്തം എത്ര വലിയതാണു എന്നു ഈ കഥ വ്യക്തമാക്കുന്നു. ഉപദേശം നല്‍കുന്നതു എത്രമാത്രം ശ്രദ്ധാപൂര്‍വ്വം ആയിരിക്കണം എന്നും ഇതു വെളിവാക്കുന്നു. ഇന്നു കുട്ടികളെ മൂന്നു വയസ്സാകുന്നതിനു മുമ്പു തന്നെ സ്കൂളില്‍ വിടുന്നതിനാല്‍ മാതാപിതാക്കള്‍ രക്ഷപ്പെട്ടു എന്നു കരുതേണ്ട. അവരുടെ ഉത്തരവാദിത്തം അവിടം കൊണ്ടു അവസാനിക്കുകയില്ലല്ലോ. ബാലശിക്ഷയുടെ പ്രാധാന്യം ഒരിക്കലും ചെറുതായി കാണുവാന്‍ കഴിയുകയില്ല.
                                    ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അഭ്യസിപ്പിക്കുന്നതില്‍ ശിക്ഷ അനിവാര്യമാണു എന്നു ശലോമോന്‍ പറയുന്നു. സദൃഃ 13;24 ''വടി ഉപയോഗിക്കാത്തവന്‍ തന്റെ മകനെ പകെയ്ക്കുന്നു, അവനെ സ്നേഹിക്കുന്നവനോ ചെറുപ്പത്തിലെ അവനെ ശിക്ഷിക്കുന്നു. '' സദൃഃ 13;14 '' ബാലന്നു ശിക്ഷ കൊടുക്കാതിരിക്കരുതു, വടി കൊണ്ടു അടിച്ചാല്‍ അവന്‍ ചത്തു പോകയില്ല. വടികൊണ്ടു അടിക്കുന്നതിനാല്‍ നീ അവന്റെ പ്രാണനെ പാതാളത്തില്‍ നിന്നു വിടുവിക്കുന്നു.'' സദൃഃ 22;15 '' ബാലന്റെ ഹൃദയത്തോടു ഭോഷത്തം പറ്റിയിരിക്കുന്നു, ശിക്ഷയ്ക്കുള്ള വടി അതിനെ അവനില്‍  നിന്നു അകറ്റി കളയും. '' സദൃഃ 29;15,17 '' നിന്റെ മകനെ ശിക്ഷിക്ക, അവന്‍ നിനക്കു ആശ്വാസമായി തീരും, അവന്‍ നിന്റെ മനസ്സില്‍ പ്രമോദം വരുത്തും.'' ഒന്നേ ഉള്ളു എങ്കിലും ഉലക്ക കൊണ്ടു അടിച്ചു വളര്‍ത്തണം എന്ന പഴമൊഴിക്കു ഇന്നു ആരും ചെവി കൊടുക്കാറില്ല. ശിക്ഷാരാഹിത്യം ആധുനിക തലമുറയെ നടക്കേണ്ടുന്ന വഴിയില്‍ നിന്നു വ്യതിചലിപ്പിക്കുന്നു എന്നതു ഒരു പരിധി വരെ ശരിയാണെന്നു സമ്മതിച്ചേ മതിയാകൂ.
                               ആധുനിക മനശ്ശാസ്ത്രജ്ഞര്‍ പലരും ഇതിനോടു യോജിക്കുകയില്ല. കുട്ടികളെ ശിക്ഷിക്കുന്നതും നിയന്ത്രിക്കുന്നതും അവരുടെ വ്യക്തിത്വവികസനത്തിനു തടസ്സമാകുമെന്നാണു അവരുടെ നിഗമനം. സ്വന്തമായി തീരുമാനം എടുക്കുവാനും സ്വന്തം കാലില്‍ നില്‍ക്കുവാനും അവര്‍ക്കു പ്രാപ്തി ലഭിക്കണമെങ്കില്‍ അവരെ സ്വതന്ത്രമായി ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും വിടണം എന്നാണു അവരുടെ അഭിപ്രായം. .ബാല്യകാലത്തില്‍ തന്നെ ശരിയും തെറ്റും ചൂണ്ടിക്കാണിച്ചു കൊടുക്കുവാനും തെറ്റു ചെയ്യുമ്പോള്‍ അതു തിരുത്തുവാനും മാതാപിതാക്കള്‍ തയ്യാറാകുന്നില്ലായെങ്കില്‍ അവര്‍ തെറ്റിന്റെ പാതയിലേക്കു വഴുതി വീഴുവാനുള്ള സാദ്ധ്യത കൂടുതലാണു. ഇതു തിരിച്ചറിഞ്ഞതു കൊണ്ടുതന്നെയാണു,'' ബാലന്റെ ഹൃദയം ഭോഷത്വത്തോടു പറ്റിയിരിക്കുന്നു, ശിക്ഷയ്ക്കുള്ള വടി അതിനെ അവനില്‍ നിന്നു അകറ്റി കളയും.''(സദൃഃ 22;15) എന്നു ജ്ഞാനിയായ ശലോമോന്‍ പറഞ്ഞതു.
                           മനഃശ്ശാസ്ത്രകാരന്മാരുടെയോ ശലോമോന്റേയോ അഭിപ്രയങ്ങള്‍ വായിച്ചു പഠിച്ചിട്ടല്ല ഭൂരിപക്ഷം മാതാപിതാക്കളും മക്കളെ വളര്‍ത്തുന്നതെങ്കിലും ഇന്നു അവരെ ശിക്ഷിക്കുന്നതിനു വിമുഖരാണു. അതിനു പ്രധാന കാരണം മക്കളെക്കുറിച്ചുള്ള ഭയവും ആശങ്കയുമാണു. ''നമ്മള്‍ രണ്ടു നമുക്കു രണ്ടു.', ' നമ്മള്‍ ഒന്നു നമുക്കൊന്നു.'' എന്നീ സമവാക്യങ്ങള്‍ സന്തുഷ്ട കുടുംബത്തിന്റെ മുദ്രാവാക്യമായി മാറിയിരിക്കുന്നതിനാല്‍ തന്നെ അവരോടുള്ള അമിതമായ വാത്സല്യം ശിക്ഷയില്‍ നിന്നു അവരെ അകറ്റുന്നു. മാത്രമല്ല, കൗമാരപ്രായത്തിലുള്ള കുട്ടികള്‍ പോലും ആത്മഹത്യ ചെയ്യുകയും വീടുവിട്ടു ഇറങ്ങിപ്പോകുകയും ചെയ്യുന്ന വാര്‍ത്തകള്‍ മുറയ്ക്കു കേള്‍ക്കുന്നതിനാല്‍ മക്കളെ ശിക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഭയപ്പെടുന്നു. എന്തിനു, അവരുടെ എല്ലാ ആഗ്രഹങ്ങളും, അതു അവരുടെ പ്രായത്തിനു ചേരാത്തതാണെങ്കില്‍ പോലും സാധിച്ചു കൊടുക്കുവാന്‍ നിര്‍ബ്ബന്ധിതരാകുന്നു. മാതാപിതാക്കള്‍ മക്കളെ അടിക്കുന്നതു പോലും ശിക്ഷാര്‍ഹമായ പ്രവൃത്തിയായി വിദേശരാജ്യങ്ങള്‍ പരിഗണിച്ചു തുടങ്ങിയതായുള്ള വാര്‍ത്ത ഈയിടെ വായിക്കുകയുണ്ടായി. അദ്ധ്യാപകര്‍ കുട്ടികളെ ശിക്ഷിക്കുന്നതും ഇന്നു ചോദ്യം ചെയ്തു തുടങ്ങിയിരിക്കുന്നു. പണ്ടു മാതാപിതാക്കളും ഗുരുക്കന്മാരും കുട്ടികളെ അടിച്ചും ശിക്ഷിച്ചും ശകാരിച്ചും നിയന്ത്രിച്ചും വളര്‍ത്തിയിരുന്നതിനാല്‍ വലിയ മൂല്യത്തകര്‍ച്ച കൂടാതെ ഈ സമൂഹം നിലനിന്നിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതായതിനാല്‍ ആധുനിക തലമുറ മൂല്യങ്ങള്‍ക്കു വലിയ വിലകല്പിക്കാത്തവരായി മാറിയിരിക്കുന്നു.
                    സാമ്പത്തിക ഭദ്രതയും ശാസ്ത്രസാങ്കേതികവിദ്യയുടെ വളര്‍ച്ചയും ഒരു പരിധിവരെ ഇതിനു സഹായകരമായി മാറിയിരിക്കുന്നു. പണ്ടു അഞ്ചും ആറും മക്കളുണ്ടായിരുന്ന കാലത്തു അവര്‍ ആഗ്രഹിക്കുന്നതെല്ലാം സാധിച്ചു കൊടുക്കുവാന്‍ തക്ക സാമ്പത്തികം മാതാപിതാക്കള്‍ക്കു ഇല്ലാതിരുന്നതിനാല്‍ അവരുടെ പല ആഗ്രഹങ്ങളും നിയന്ത്രിക്കേണ്ടതായി വന്നിരുന്നു. അവര്‍ കഷ്ടത അറിഞ്ഞാണു വളര്‍ന്നതു. എന്നാല്‍ ഇന്നാകട്ടെ, ഞാന്‍ വളര്‍ന്നു വന്നതു പോലെ ആകരുതു എന്റെ മക്കള്‍  എന്നു ചിന്തിച്ചു അവരുടെ ഏതു ആഗ്രഹങ്ങളും മാതാപിതാക്കള്‍ സാധിച്ചു കൊടുക്കുന്നു. പക്വത ആര്‍ജ്ജിക്കുന്നതിനു മുമ്പു അവരുടെ പല ആഗ്രഹങ്ങളും സാധിച്ചു കൊടുത്തതിന്റെ ദുരന്തഫലങ്ങള്‍ നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. ബാല്യകൗമാരപ്രായത്തില്‍ തന്നെ ഒരു നിയന്ത്രണവുമില്ലാതെ Smart phone കളും മറ്റു ഉപയോഗിക്കുവാന്‍ കൊടുത്തതിന്റെ പരിണത ഫലമാണല്ലോ ബ്ളൂവെയിലും അതു മുഖാന്തിരം ഉണ്ടായ ആത്മഹത്യകളും. ലൈസന്‍സു എടുക്കുവാന്‍ പ്രായമാകുന്നതിനു മുമ്പു ബൈക്കും കാറും ഓടിക്കുന്ന മക്കളെ കുറിച്ചു അഭിമാനിക്കുന്ന മാതാപിതാക്കളും കുറവല്ല. അതുവഴി വന്നു ചേരുന്ന ദുരന്തങ്ങള്‍ നമ്മുടെ കണ്ണു തുറക്കുന്നുമില്ല. ഇവിടെ ശലോമോന്റെ ഉപദേശം കൂടുതല്‍ പ്രസക്തമായി മാറുന്നു.
                      എന്നാല്‍ കഠിന ശിക്ഷകളും അമിതമായ നിയന്ത്രണങ്ങളും കുട്ടികളുടെ വ്യക്തിത്വത്തെ സാരമായി ബാധിക്കും എന്നതും നിഷേധിക്കുവാന്‍ കഴിയുകയില്ല. ജ്ഞാനിയായ ശലോമോന്‍ അടിയെക്കുറിച്ചും വടിയെക്കുറിച്ചും പ്രബോധനത്തെ കുറിച്ചുമൊക്കെ പറയുന്നതോടൊപ്പം മറ്റൊരു സത്യം കൂടെ നമ്മെ ഉദ്ബോധിപ്പിക്കുന്നതു വിസ്മരിക്കാവുന്നതല്ല. സദൃഃ 19;18 '' പ്രത്യാശയുള്ളേടത്തോളം നിന്റെ മകനെ ശിക്ഷിക്ക, എങ്കിലും അവനെ കൊല്ലുവാന്‍ തക്കവണ്ണം ഭാവിക്കരുതു. മുന്‍കോപി പിഴ കൊടുക്കേണ്ടി വരും.'' ശിക്ഷയും അടിയും ശാസനയും പ്രബോധനവും ശകാരവും കോപത്തില്‍ നിന്നല്ല, സ്നേഹത്തില്‍ നിന്നു ഉത്ഭവിക്കുന്നതായിരിക്കണം. പലരും മക്കളെ അടിക്കുന്നതു അവരുടെ തെറ്റിനു അനുസരണമായിട്ടല്ല, തങ്ങളുടെ കോപം ശമിപ്പിക്കുവാനായിട്ടാണു. അതാകട്ടെ പലപ്പോഴും മറ്റുള്ളവരോടുള്ള കോപത്തിന്റെ പ്രതികരണവുമാകാറുണ്ടു. സ്നേഹത്തില്‍ നിന്നു ഉത്ഭവിക്കുന്ന ശിക്ഷ മാത്രമേ ഉദ്ദേശിക്കുന്ന ഫലം ഉളവാക്കുകയുള്ളു. തല്ലിയാലും അപ്പന്‍ എന്നെ സ്നേഹിക്കുന്നു എന്നും ശകാരിച്ചാലും അമ്മയ്ക്കു എന്നോടു വാത്സല്യമാണെന്നും അവര്‍ തിരിച്ചറിയത്തക്കവണ്ണം പെരുമാറുവാന്‍ മാതാപിതാക്കള്‍ക്കു കഴിയണം. '' നിന്റെ മകനെ ശിക്ഷിക്ക,അവന്‍ നിനക്കു ആശ്വാസമായി തീരും; അവന്‍ നിന്റെ മനസ്സില്‍ പ്രമോദം വരുത്തും.''(സദൃഃ 29;17) എന്നതു ജീവിതത്തില്‍ അനുഭവവേദ്യമാകണമെങ്കില്‍ ബാലശിക്ഷയെ കുറിച്ചുള്ള ശലോമോന്റെ  എല്ലാ ഉപദേശങ്ങളും തുല്യ പ്രാധാന്യത്തോടെ സ്വീകരിച്ചേ മതിയാകൂ.  മക്കളെ ശരിയായ പാതയില്‍ വളര്‍ത്തുക എന്നതു മറ്റു ഏതു പ്രവൃത്തികളെക്കാളും ശ്രദ്ധയും ഒരുക്കവും ആവശ്യമാണെന്ന സത്യം ശലോമോന്റെ വാക്കുകളില്‍ വ്യക്തമാകുന്നു. ബാലശിക്ഷയുടെ ഗൃഹപാഠങ്ങളാണു അവിടെ ശലോമോന്‍ വരച്ചു കാണിച്ചിട്ടുള്ളതു. അതു ജീവിതത്തില്‍ പകര്‍ത്തുമ്പോള്‍ കുടുബത്തിന്റെ ഭാവി ശോഭനമാകും.

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30