വചനപരിച്ഛേദം-70.

70-നന്മപ്രവൃത്തികളുടെ മാനദണ്ഡങ്ങള്‍.

സദൃഃ 3;27,28 നന്മ ചെയ്വാന്‍ പ്രാപ്തിയുള്ളപ്പോള്‍ അതിനു യോഗ്യന്മാരായിരിക്കുന്നവര്‍ക്കു ചെയ്യാതിരിക്കരുതു. നിന്റെ കൈയ്യില്‍ ഉള്ളപ്പോള്‍ പോയി വരിക; നാളെത്തരാം എന്നു പറയരുതു.

                   ജ്ഞാനികളില്‍ ജ്ഞാനിയായ ശലോമോന്റെ  സദൃശവാക്യങ്ങളില്‍ ഒട്ടും അപ്രധാനമല്ലാത്ത സ്ഥാനമാണു ഈ അദ്ധ്യായത്തിനുള്ളതു.ഈ ഭൂമിയില്‍ ഇതുവരെ ആര്‍ക്കും ലഭിച്ചിട്ടില്ലാത്തതും, ഇനിയും ആര്‍ക്കും ലഭിക്കുവാന്‍ സാദ്ധ്യതയില്ലാത്തതുമായ ജ്ഞാനം സര്‍വ്വശക്തനായ ദൈവത്തില്‍ നിന്നു വരദാനമായി ലഭിച്ചവനാണല്ലോ ശലോമോന്‍. തനിക്കു ലഭിച്ച ദൈവികപരിജ്ഞാനത്തിന്റെ വെളിച്ചത്തില്‍ കണ്ടെത്തിയ ശ്രേഷ്ഠമായ സൂക്തങ്ങളും സാരോപദേശങ്ങളുമാണു സദൃശവാക്യങ്ങളുടെ പ്രതിപാദ്യം. ശലോമോന്‍ , ഈ പുസ്തകത്തിലൂടെ , തന്റെ ജ്ഞാനദൃഷ്ടിയില്‍ ദൈവത്തേയും മനുഷ്യനേയും ദര്‍ശിച്ചപ്പോള്‍, ദൈവവും മനുഷ്യനും തമ്മിലും മനുഷ്യനും മനുഷ്യനും തമ്മിലും ഉള്ള ബന്ധങ്ങള്‍ എങ്ങനെയുള്ളതാണു, എങ്ങനെയുള്ളതായിരിക്കണം, എങ്ങനെയുള്ളതായിരിക്കരുതു എന്നീ കാര്യങ്ങള്‍ കണ്ടെത്തുകയും മനുഷ്യനന്മയ്ക്കായി അവ രേഖപ്പെടുത്തി ലോകത്തിനു നല്‍കുകയും ചെയ്തിരിക്കുന്നു. ഒരു വിധത്തില്‍ പറഞ്ഞാല്‍ വി.വേദപുസ്തകവും ഈ വലിയ സന്ദേശമാണു ലോകത്തിനു നല്‍കുന്നതു. ‍സദൃശവാക്യങ്ങള് മൂന്നാം അദ്ധ്യായത്തില്‍  ഈ വിഷയവുമായി ബന്ധപ്പെട്ട, ഏതാണ്ടു എട്ടു കാര്യങ്ങള്‍ 35 വാക്യങ്ങളിലായി ശലോമോന്‍ പറഞ്ഞിരിക്കുന്നു. 1-4 വാക്യങ്ങളില്‍ ദൈവത്തിനും മനുഷ്യര്‍ക്കും ബോദ്ധ്യമായ ലാവണ്യവും സല്‍ബുദ്ധിയും പ്രാപിക്കണമെങ്കില്‍ എന്തു ചെയ്യണമെന്നു പറയുന്നു. മൂന്നാം വാക്യത്തില്‍ പൂര്‍ണ്ണ ഹൃദയത്തോടെ യഹോവയില്‍ ആശ്രയിക്കണമെന്നും സ്വന്തവിവേകത്തില്‍ ഊന്നരുതു എന്നും ഉപദേശിക്കുന്നു. ഏഴു എട്ടു വാക്യങ്ങളില്‍ ആരോഗ്യകരമായ ഒരു ജീവിതത്തിനു ദൈവഭയം അനിവാര്യമാണു എന്നു പറയുന്നു. 9,10 വാക്യങ്ങളില്‍ തനിക്കുള്ളതുകൊണ്ടു യഹോവയെ ബഹുമാനിക്കുന്നവനു സമൃദ്ധിയുണ്ടാകും എന്നാണു പറഞ്ഞിരിക്കുന്നതു. 11,12 വാക്യങ്ങളില്‍ യഹോവ നല്‍കുന്ന ശിക്ഷ പുത്രവാത്സല്യത്തില്‍ നിന്നുള്ളതാണെന്നാണു പറയുന്നതു. 13-20 ല്‍ ജ്ഞാനം പ്രാപിക്കണമെന്നും, എല്ലാവിധ നന്മയിലേക്കുമുള്ള വഴി അതാണെന്നും പറയുന്നു. 21-26 ല്‍ ജ്ഞാനത്തിന്റെ പ്രമാണങ്ങളാല്‍ നമ്മെ തന്നെ നിയന്ത്രിക്കുമ്പോള്‍ നിര്‍ഭയത്വം ഉണ്ടാകും എന്നാണു പറയുന്നതു. 27-35 ല്‍ നാം അന്യരോടു എങ്ങനെ പെരുമാറണമെന്നാണു ഉപദേശിക്കുന്നതു.
                   നമ്മുടെ ചിന്തയ്ക്കു വിഷയമായിരിക്കുന്ന 27,28 വാക്യങ്ങളില്‍ അന്യര്‍ക്കു നന്മ ചെയ്യേണ്ടതു എങ്ങനെയാണു എന്നത്രേ പറഞ്ഞിരിക്കുന്നതു. ഈ വാക്യങ്ങള്‍ വായിക്കുമ്പോള്‍ ആദ്യം നമ്മുടെ ശ്രദ്ധയില്‍പെടുന്നതു രണ്ടു 'അരുതു 'കളാണു. ചെയ്യാതിരിക്കരുതു, പറയരുതു എന്നിവയാണു ആ അരുതുകള്‍. ന്യായപ്രമാണം പഠിക്കുമ്പോള്‍ അവയില്‍, പ്രത്യേകിച്ചു പത്തുകല്പനകളില്‍ 'ചെയ്യണം' എന്നതിനേക്കാള്‍ കൂടുതല്‍ ചെയ്യരുതു എന്നാണു പറഞ്ഞിട്ടുള്ളതു എന്നു കാണാന്‍ കഴിയും. എന്നാല്‍ ഈ 'അരുതു'കളും ചെയ്യണം എന്നാണു വ്യംഗ്യഭംഗിയില്‍ പറഞ്ഞിരിക്കുന്നതു. കുലചെയ്യരുതു,വ്യഭിചാരം ചെയ്യരുതു ,മോഷ്ടിക്കരുതു,കള്ളസാക്ഷ്യം പറയരുതു എന്നിങ്ങനെയുള്ള കല്പനകള്‍ കൂട്ടുകാരനെ നിന്നേപ്പോലെ തന്നെ സ്നേഹിക്കേണം എന്നതിലേക്കാണു എത്തിച്ചേരുന്നതു എന്നു പെട്ടെന്നു മനസ്സിലാകുകയില്ല. ദൈവത്തെ സ്നേഹിക്കേണം സഹോദരനെ സ്നേഹിക്കേണം എന്നീ കല്പനകളില്‍ ന്യായപ്രമാണം മുഴുവന്‍ അടങ്ങിയിരിക്കുന്നു എന്നു കര്‍ത്താവു പറഞ്ഞപ്പോഴാണു അതു പൂര്‍ണ്ണമായി വെളിവായതു. ഇവിടെയും ഈ രണ്ടു അരുതുകളും ചെയ്യണം എന്നു തന്നെയാണു വെളിവാക്കുന്നതു. ചെയ്യാതിരിക്കരുതു എന്നു പറയുമ്പോള്‍ ചെയ്യണം എന്നും പോയി വരിക നാളെത്തരാം എന്നു പറയരുതു എന്നു പറയുമ്പോള്‍ ചെയ്യണം കൊടുക്കണം എന്നു തന്നെയാണു അര്‍ത്ഥമാക്കുന്നതു. അതാകട്ടെ അധികം ആലോചന കൂടാതെ തന്നെ മനസ്സിലാകുകയും ചെയ്യും.അതുകൊണ്ടു ഇതു ന്യായപ്രമാണത്തിലെ പോലെ കല്പനകളല്ല, സാരോപദേശങ്ങള്‍ മാത്രമാണു എന്നു ഗ്രഹിക്കേണ്ടതുണ്ടു.
                  മനുഷ്യര്‍ തമ്മില്‍ ഉണ്ടായിരിക്കേണ്ട നല്ല ബന്ധത്തെയാണു ഈ വാക്യത്തിലൂടെ ശലോമോന്‍ ചൂണ്ടിക്കാണിക്കുന്നതു. സമൂഹത്തില്‍ നമ്മോടൊപ്പം താമസിക്കുന്നവരുടെ വേദനകളിലും ദുഃഖങ്ങളിലും ബുദ്ധിമുട്ടുകളിലും ആവുംവിധം സഹായിക്കേണ്ടതു മനുഷ്യധര്‍മ്മമാണു എന്നതു ഒരുസത്യമാണു. എന്നാല്‍ ഈ വാക്യം ശ്രദ്ധിക്കുമ്പോള്‍, അങ്ങനെ അന്യരെ സഹായിക്കുന്നതിനു ചില മാനദണ്ഡങ്ങള്‍ ശലോമോന്‍ പറയുന്നു എന്നു തോന്നാവുന്നതാണു. 'നിനക്കു പ്രാപ്തിയുള്ളപ്പോള്‍' എന്നും, 'യോഗ്യരായിരിക്കുന്നവര്‍ക്കു' എന്നും, 'നിന്റെ കൈയ്യില്‍ ഉള്ളപ്പോള്‍' എന്നും പറഞ്ഞിരിക്കുന്നതു നന്മപ്രവൃത്തിയുടെ ചില മാനദണ്ഡങ്ങള്‍ ആണു എന്നു വ്യാഖ്യാനിക്കാവുന്നതാണു. നിനക്കു പ്രാപ്തിയില്ലെങ്കില്‍ ചെയ്യണ്ടായെന്നും, സ്വീകര്‍ത്താവിന്റെ യോഗ്യത നോക്കി കൊടുത്താല്‍ മതിയെന്നും, നിന്റെ കൈയ്യില്‍ ഉണ്ടെങ്കില്‍ മാത്രം കൊടുത്താല്‍ മതിയെന്നും വാദിക്കുവാന്‍ ഈ വാക്യം ഉപയോഗിക്കാവുന്നതാണു. അതുകൊണ്ടുതന്നെ ഈ വാക്യം കൊണ്ടു ശലോമോന്‍ ഉദ്ദേശിച്ചതു എന്താണെന്നു ചിന്തിക്കേണ്ടതുണ്ടു.
                             'നന്മ ചെയ്യാന്‍ പ്രാപതിയുള്ളപ്പോള്‍ എന്നു പറഞ്ഞിരിക്കുന്നതു നന്മ ചെയ്യുന്നതില്‍ നിന്നു സ്വയം ഒഴിവാകാന്‍ കണ്ടുപിടിച്ച ഒരു ന്യായമായി മാറാറുണ്ടു.ഒരു  സഹായാഭ്യര്‍ത്ഥന ഉണ്ടാകുമ്പോള്‍ അതിനുള്ള കഴിവൊന്നും എനിക്കില്ല എന്നു പറഞ്ഞു അതില്‍ നിന്നു പിന്‍മാറുക സാധാരണമാണു. എന്റെ കൈയ്യിലുള്ളതു എനിക്കു തന്നെ തികയുകയില്ല, പിന്നെ ഞാന്‍ എങ്ങനെ കൊടുക്കും എന്നു ചോദിക്കുകയും ചെയ്യും. ചിലരാകട്ടെ, അവര്‍ സഹായം അര്‍ഹിക്കുന്നവരാണു. കഴിവുള്ളവര്‍ ആരെങ്കിലും സഹായിച്ചിരുന്നെങ്കില്‍ നല്ലതായിരുന്നു എന്നിങ്ങനെ സഹാനുഭൂതി പ്രകടിപ്പിക്കുകയും ചെയ്യും. എന്നാല്‍ എനിക്കു ഇവിടെ എന്തെങ്കിലും ചെയ്യുവാന്‍ കഴിയുമോ എന്നു സ്വയം വിലയിരുത്തുമ്പോള്‍ മാത്രമേ ആ കാര്യത്തിലുള്ള നമ്മുടെ പ്രാപ്തി ബോദ്ധ്യമാകുകയുള്ളു.  ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ കര്‍ത്തൃശിഷ്യന്മാരുടെ സഹാനുഭൂതിയോളമേ നാം എത്താറുള്ളു. വിജനപ്രദേശത്തു മൂന്നു ദിവസം കര്‍ത്താവിനോടു കൂടെ ആയിരുന്ന ജനത്തിന്റെ വിശപ്പു മനസ്സിലാക്കിയ ശിഷ്യന്മാര്‍ കര്‍ത്താവിനോടു ഈ ജനം പട്ടിണിയാണെന്നും അവര്‍ പട്ടണത്തില്‍ പോയി ഭക്ഷണം കഴിക്കുവാന്‍ പറഞ്ഞയയ്ക്കണമെന്നും പറയുന്നു. അതാണു ശിഷ്യന്മാരുടെ മനസ്സലിവു. 'നിങ്ങള്‍ അവര്‍ക്കു ഭക്ഷിപ്പാന്‍ കൊടുപ്പീന്‍ എന്നു കര്‍ത്താവു പറഞ്ഞപ്പോള്‍ അവര്‍ ഭ്രമിച്ചു. ഈ ജനത്തിനു എല്ലാം ഭക്ഷണം വാങ്ങുവാനുള്ള പണമില്ലായെന്നും, ഞങ്ങളുടെ പക്കല്‍ അഞ്ചപ്പവും രണ്ടു മീനും മാത്രമാണു ഉള്ളതെന്നും അവര്‍ പറയുന്നു. അതാകട്ടെ നമുക്കു പോലും തികയുകയില്ല എന്നു ധ്വനി.കൊടുക്കുവാനുള്ള മനസ്സു നഷ്ടമായ ശിഷ്യന്മാരെയാണു അവിടെ നാം കാണുന്നതു. 'നിങ്ങള്‍ അതു ഇവിടെ കൊണ്ടു വരിക ' എന്നു കര്‍ത്താവു പറയുമ്പോള്‍ പ്രശ്ന പരിഹാരത്തിനു നമ്മുടെ കൈയ്യിലുള്ളതു കൊടുത്തു അതിനു തുടക്കം കുറിക്കണമെന്നാണു അര്‍ത്ഥമാക്കുന്നതു. പ്രാപ്തി എന്നതുകൊണ്ടു സമ്പത്തു മാത്രമല്ല, മനസ്സിന്റെ പ്രാപ്തിയും ഉദ്ദേശിക്കുന്നു എന്നു അറിയേണ്ടതാണു.
                          മറ്റൊരു കൂട്ടരുണ്ടു. അവര്‍ തങ്ങളുടെ പ്രാപ്തി അനുസരിച്ചു നന്മ ചെയ്യും. എന്നാല്‍ അവരുടെ ആ നന്മ പ്രവൃത്തിയുടെ പിന്നില്‍ മനസ്സലിവു മാത്രമല്ല പ്രശസ്തി ലഭിക്കണമെന്ന മോഹം കൂടിയുണ്ടു.അതാകട്ടെ മാനുഷികമായ ഒരു ബലഹീനതയുമാണു. ആ നന്മ പ്രവൃത്തികളെ പൂര്‍ണ്ണമായി തള്ളിക്കളയുവാന്‍ കഴിയുകയില്ലെങ്കിലും അതിന്റെ പിന്നില്‍ അല്പം സ്വര്‍ത്ഥത ഒളിഞ്ഞു കിടക്കുന്നുവെന്നതു അതിനു മങ്ങലേല്പിക്കുന്നു.അതിനെ നിസ്വാര്‍ത്ഥ സേവനമെന്നോ ലാഭേശ്ചയില്ലാത്ത പ്രവൃത്തിയെന്നോ വിശേഷിപ്പിക്കുവാന്‍ കഴിയുകയുമില്ല. അതുകൊണ്ടു അതില്‍ നിന്നു ലഭിക്കേണ്ട പ്രതിഫലം പൂര്‍ണ്ണമായി ലഭിക്കുകയില്ല. കര്‍ത്താവു പര്‍വ്വതപ്രസംഗത്തില്‍ പറഞ്ഞതു കേള്‍ക്കുകഃ വി.മത്താഃ 6;2-4 '' ആകയാല്‍ ഭിക്ഷ കൊടുക്കുമ്പോള്‍ മനുഷ്യരാല്‍ മാനം ലഭിപ്പാന്‍ പള്ളികളിലും വീഥികളിലും കപടഭക്തിക്കാര്‍ ചെയ്യുന്നതുപോലെ നിന്റെ മുമ്പില്‍ കാഹളം ഊതിക്കരുതു.അവര്‍ക്കു പ്രതിഫലം കിട്ടിപ്പോയി എന്നു സത്യമായിട്ടു ഞാന്‍ നിങ്ങളോടു പറയുന്നു. നീയോ ഭിക്ഷ കൊടുക്കുമ്പോള്‍ നിന്റെ ഭിക്ഷ രഹസ്യത്തില്‍ ആയിരിക്കേണ്ടതിന്നു വലങ്കൈ ചെയ്യുന്നതു എന്തു എന്നു ഇടങ്കൈ അറിയരുതു. രഹസ്യത്തില്‍ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.'' ഈ ലോകത്തില്‍ വച്ചു ലഭിക്കുന്ന പേരും,പെരുമയും, പ്രശസ്തിയും അങ്ങേ ലോകത്തിലെ പ്രതിഫലം നഷ്ടപ്പുത്തുന്നു.ഒരു കഥ കേട്ടിട്ടുണ്ടു. ഭാവനാസൃഷ്ടിയാണെങ്കിലും ഈ സത്യം അതു വെളിവാക്കുന്നു. ഒരിടത്തു ഒരു വലിയ ധനവാന്‍ ജീവിച്ചിരുന്നു. അയാള്‍ ഒരു ദാനധര്‍മ്മിയായിരുന്നു. തനിക്കു ആവുംവിധം മറ്റുള്ളവരെ സഹായിക്കുമായിരുന്നു. സഭയ്ക്കും ഇടവകയ്ക്കും കൊടുക്കുന്നതില്‍ അയാള്‍ ഒരു ലോഭവും കാണിച്ചിരുന്നില്ല. 60 വയസ്സു തികഞ്ഞപ്പോള്‍ നിര്‍ദ്ധനരായ 60 കുട്ടികള്‍ക്കു പഠനത്തിനു സഹായം നല്‍കി. ഷഷ്ടിപൂര്‍ത്തി ആഘോഷമായി നടത്തി. അനേകം വിശിഷ്ടവ്യക്തികള്‍ സംബന്ധിച്ച പൊതുസമ്മേളനത്തില്‍ വച്ചു അതു വിതരണം ചെയ്തു. പിന്നീടു സപ്തതിയും ആഘോഷിച്ചു. പൊതുസമ്മേളനത്തില്‍, മുഖ്യമന്ത്രിയും, സാമൂഹ്യ സാമുദായിക രാഷ്ട്രീയ നേതാക്കന്മാരെല്ലാം സംബന്ധിച്ചു. അവിടെ വച്ചു നിര്‍ദ്ധനരായ ഏഴു കുടുംബങ്ങള്‍ക്കു സ്വന്ത ചെലവില്‍ പണിത ഏഴു വീടുകളുടെ താക്കോല്‍ ദാനകര്‍മ്മം നിര്‍വ്വഹിച്ചു. എല്ലാവരും അദ്ദേഹത്തെ വാനോളം പുകഴ്ത്തി. പല സംഘടനകളും പ്രശസ്തി പത്രങ്ങളും അദ്ദേഹത്തിനു നല്‍കി. നല്ല വാര്‍ദ്ധക്യത്തില്‍ അദ്ദേഹം മരിച്ചു. ചരമപ്രസംഗം നടത്തിയവരെല്ലാം അദ്ദേഹം ചെയ്ത നന്മപ്രവൃത്തികള്‍ നിരത്തി പ്രകീര്‍ത്തിച്ചു. പരി.ബാവാ തിരുമേനിയുടേയും മറ്റു തിരുമേനിമാരുടേയും അനേകം വൈദികരുടേയും കാര്‍മ്മികത്വത്തില്‍ സംസ്കാരവും നടന്നു. ദൈവദൂതന്‍ അദ്ദേഹത്തെ സ്വര്‍ഗ്ഗത്തിലേക്കു കൂട്ടി കൊണ്ടു പോയി. മനോഹരമായ ഭവനങ്ങളുടെ മുമ്പിലൂടെ അവര്‍ മന്ദം നടന്നു നീങ്ങി. ഓരോ ഭവനത്തിന്റേയും മുമ്പില്‍ അതിന്റെ ഉടമയുടെ പേരു രേഖപ്പെടുത്തിയിരുന്നു. പലരും അയാള്‍ക്കു പരിചിതരായിരുന്നു. അവരൊന്നും തന്നെപ്പോലെ അറിയപ്പെടുന്നവരായിരുന്നില്ല. തനിക്കു ഇതിലും മനോഹരമായ ഒരു ഭവനമായിരിക്കും ഒരുക്കിയിരിക്കുന്നതു എന്നു അയാള്‍ വിചാരിച്ചു. അവര്‍ നടന്നു നാലു കീറു ഓലയാല്‍ മറയ്ക്കപ്പെട്ട ഒരു ചെറ്റക്കുടിലിന്റെ മുന്നിലെത്തി. അതില്‍ അയാളുടെ പേരു രേഖപ്പെടുത്തിയിരിക്കുന്നതു കണ്ടു അയാള്‍ സ്തബ്ധനായി പോയി. അല്പം കഴിഞ്ഞു അയാള്‍ ഇടറിയ ശബ്ദത്തില്‍ ദൂതനോടു ചോദിച്ചു ' ഇതാണോ എന്റെ വീടു.' ദൂതന്‍ പറഞ്ഞു 'അതേ.' അയാള്‍ അല്പം പരുഷമായി ചോദിച്ചു ''ഞാന്‍ എന്തു സല്‍പ്രവൃത്തികള്‍ ചെയ്തിരിക്കുന്നു. എന്നിട്ടും എന്തേ പ്രതിഫലം ഇങ്ങനെയായതു. അതൊന്നും ദൈവം കണ്ടില്ല എന്നുണ്ടോ? ദൂതന്‍ ശാന്തനായി പറഞ്ഞു. 'അതെല്ലാം കണ്ടതാണു അതെല്ലാം ഇവിടെ രേഖപ്പെടുത്തിയിട്ടുമുണ്ടു. അതുകൊണ്ടു കൂടെയാണു അങ്ങു സ്വര്‍ഗ്ഗരാജ്യാവകാശിയായതു. എന്നാല്‍ അങ്ങേയ്ക്കു  പ്രതിഫലമായി ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നതു ഈ നാലു കീറു ഓല മാത്രമാണു.അതാകട്ടെ അങ്ങു ആരുമറിയാതെ ചെയ്ത ഒരു നന്മ പ്രവൃത്തിയാണു. മറ്റുള്ള നന്മപ്രവൃത്തികള്‍ക്കെല്ലാം അവിടെ തന്നെ പ്രതിഫലം കിട്ടിയതിനാല്‍ ഇവിടുത്തെ പ്രതിഫലത്തിന്റെ കോളം ശൂന്യമാണു.'' നന്മപ്രവൃത്തികള്‍ കൊണ്ടു നമ്മള്‍ മഹത്വപ്പെടുകയല്ല; സ്വര്‍ഗ്ഗസ്ഥനായ ദൈവം മഹത്വപ്പെടണം. അപ്പോള്‍ സ്വര്‍ഗ്ഗത്തിലെ,പ്രതിഫലം വലുതായിരിക്കും.( വി.മത്താഃ5;16)
                           നന്മ ചെയ്യാന്‍ പ്രാപ്തിയുള്ളപ്പോള്‍ എന്നതു കൊണ്ടു സാമ്പത്തികശേഷിയാണു ഉദ്ദേശിക്കുന്നതു എന്നു ചിന്തിക്കുന്നവര്‍ വിരളമല്ല. സാമ്പത്തികശേഷിയുടെ ഏറ്റക്കുറവുകള്‍ നന്മ ചെയ്യുന്നതിനുള്ള മാനദണ്ഡമായും കാണുന്നു.എന്നാല്‍  സാമ്പത്തികശേഷി മാത്രമല്ല , ദൈവം നല്‍കിയിട്ടുള്ള എല്ലാകഴിവുകളും നന്മ ചെയ്യാനുള്ള പ്രാപ്തിയുടെ പരിധിയില്‍ പെടും.ആരോഗ്യം, ബുദ്ധി തുടങ്ങി മനുഷ്യനു നല്‍കിയിട്ടുള്ള എല്ലാ കഴിവുകളും ഇതില്‍ പെടുന്നു.പക്ഷെ, അതൊന്നും നന്മ ചെയ്യാനുള്ള പ്രാപ്തിയുടെ പരിധിയില്‍ കാണാത്തതിനാല്‍ അവയൊന്നും അതിനായി പലരും ഉപയോഗിക്കാറില്ല.സമയത്തു ഓഫീസില്‍ എത്തുവാന്‍ തത്രപ്പെട്ടു സന്തം വാഹനത്തില്‍ പോകുമ്പോള്‍ വഴിയില്‍ ഒരാള്‍ അപകടത്തില്‍ പെട്ടു രക്തം വാര്‍ന്നു കിടക്കുന്നതു കണ്ടാല്‍ തനിക്കു ജോലിക്കു കൃത്യ സമയത്തു ചെന്നേ മതിയാകൂ എന്നു ചിന്തിച്ചു അയാളെ അവഗണിച്ചു പോകുക സ്വാഭാവികമാണല്ലോ. വെറുതെ വയ്യാവേലി എന്തിനു വലിച്ചു തലയില്‍ വയ്ക്കണം, സമയമുള്ളവര്‍ ആരെങ്കിലും ചെയ്യട്ടെ  എന്നു ചിന്തിക്കുന്നവര്‍ 'നല്ല ശമര്യാക്കാരന്റെ ഉപമയിലെ പുരോഹിതന്റേയും ലേവ്യന്റേയും ഗണത്തില്‍ പെടുന്നു. ഇവിടെയാണു പ്രാപ്തിയുള്ളപ്പോള്‍ എന്ന പ്രയോഗത്തിന്റെ അര്‍ത്ഥവ്യാപ്തി വെളിവാകുന്നതു.
                  നന്മ ചെയ്യുന്നതിനുള്ള മറ്റൊരു മാനദണ്ഡമാണു ' അതിനു അര്‍ഹരായവര്‍' എന്നതു. അര്‍ഹരായവര്‍ എന്നതു കൊണ്ടു ഇവിടെ എന്താണു ഉദ്ദേശിക്കുന്നതു.അവരുടെ സ്വഭാവമാണോ അവര്‍ അനുഭവിക്കു പ്രയാസമാണോ അര്‍ഹതയുടെ മാനദണ്ഡമായി കാണേണ്ടതു. ദുരിതവും ദുഃഖവും പ്രയാസവും അനുഭവിക്കുന്നവരുടെ സ്വഭാവമാണു പലപ്പോഴും പലരും നന്മ ചെയ്യുന്നതിനുള്ള മാനദണ്ഡമായി കാണുന്നതു. പലരും പ്രയാസവും ദുഃഖവും ദുരിതവും അനുഭവിക്കുന്നതു കാണുമ്പോള്‍, അവന്റെ പ്രവൃത്തികളുടെ ഫലമാണു , അവന്‍ അനുഭവിക്കട്ടെ എന്നു പറയുന്നതു കേട്ടിട്ടുണ്ടു. ദൈവം പോലും ഉപേക്ഷിച്ചവനെ നാം സഹായിച്ചാല്‍ നമുക്കു ദൈവകോപമുണ്ടാകും എന്നും ചിലര്‍ പറയും.ഇവിടെ നാം നമ്മിലേക്കു തന്നെ തിരിഞ്ഞു നോക്കണം. നാം അനുഭവിക്കുന്ന നന്മകളെല്ലാം നമ്മുടെ യോഗ്യത അനുസരിച്ചു ദൈവം നല്‍കിയതാണോ എന്നു സ്വയം ചോദിക്കണം.നാം അയോഗ്യരായിരിക്കുമ്പോള്‍ തന്നെ അതൊന്നും പരിഗണിക്കാതെ ദൈവം ഇതെല്ലാം നല്‍കിയതു അവന്റെ അതിരില്ലാത്ത സ്നേഹത്തേയാണു കാണിക്കുന്നതു. ആ സ്നേഹം ഉപാധികളില്ലാതെ അന്യര്‍ക്കു പകര്‍ന്നു കൊടുക്കുവാന്‍ നമുക്കു കഴിയണം. ഒരുവിധത്തില്‍ പറഞ്ഞാല്‍ അതിനുകൂടിയാണു ഈ നന്മകള്‍ എനിക്കു നല്‍കിയിരിക്കുന്നതു എന്നു പറയാം.ഇവിടെ അവരുടെ പ്രയാസങ്ങളും ദുഃഖങ്ങളും ദുരിതങ്ങളും മാത്രമാണു അര്‍ഹതയുടെ മാനദണ്ഡം. പരിചയമുള്ള ഒരാള്‍ വഴിയില്‍ അപകത്തില്‍ പെട്ടു കിടക്കുന്നതു കാണുന്നു എന്നു കരുതുക. ചെന്നു നോക്കിയപ്പോള്‍ തന്റെ അയല്‍ക്കാരനാണു അയാള്‍ എന്നു മനസ്സിലായി. പക്ഷെ, അയാള്‍ മദ്യപാനിയും ദുര്‍മ്മാര്‍ഗ്ഗിയും വഴക്കാളിയുമാണു. പലപ്പോഴും മദ്യപിച്ചിട്ടു കാരണം കൂടാതെ തന്നെ പുലഭ്യം പറഞ്ഞിട്ടുമുണ്ടു. അതുകൊണ്ടുതന്നെ അയാളെ സഹായിക്കുവാനുള്ള മനസ്സു നഷ്ടമാകുക സ്വാഭാവികമാണു. പാപിയായ എനിക്കു വേണ്ടി കൂടെയാണു യേശു കുരിശില്‍ മരിച്ചതു എങ്കില്‍ , ആ സ്നേഹം അവനു പകര്‍ന്നു കൊടുക്കുക എന്റെ കടമയല്ലേ. അര്‍ഹത എന്നതുകൊണ്ടു സ്വഭാവമല്ല, അവരുടെ ദുഖങ്ങളും ദുരിതങ്ങളുമാണു ഇവിടെ അര്‍ത്ഥമാക്കുന്നതു എന്നതിനു പക്ഷാന്തരമില്ല.
                          നാം ആര്‍ക്കെങ്കിലും സഹായം ചെയ്യുകയോ സംഭാവന നല്‍കുകയോ ചെയ്താല്‍ അവര്‍ ശരിയായ കാര്യത്തിനല്ല ഉപയോഗിക്കുന്നതു എന്ന ചിന്ത പലപ്പോഴും പലരേയും അതില്‍ നിന്നു പിന്‍ തിരിപ്പിക്കാറുണ്ടു. വാങ്ങുന്നവര്‍ അതു ശരിയായ കാര്യത്തിനു തന്നെ ചെലവിടണമെന്നതു അവരുടെ ഉത്തരവാദിത്തമാണു. അങ്ങനെ അവര്‍ ചെയ്യുന്നില്ലായെങ്കില്‍ അതിന്റെ കുറ്റവും ശിക്ഷയും അവര്‍ക്കു തന്നെയായിരിക്കും. കൊടുക്കുക എന്നതു നമ്മുടെ കടമയാണു. ഒരുത്തന്‍ മദ്യപാനിയാണു എന്നറിയാം.അവനു പണം കൊടുത്താല്‍ അതു മദ്യത്തിനു ചെലവഴിക്കും എന്നും അറിയാം. അവനു കൊടുക്കുന്നതു മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുകയാണു എന്നതിനാല്‍ അവര്‍ നമ്മെ സമീപിക്കുമ്പോള്‍ അവനോടു കോപിക്കുകയും ഒന്നും കൊടുക്കാതെ പറഞ്ഞയയ്ക്കുകയും, മേലാല്‍ ഈ കാര്യം പറഞ്ഞു ഇങ്ങോട്ടു വരരുതു എന്നു വിലക്കുകയും ചെയ്യും. ഇവിടെ ചില കാര്യങ്ങള്‍ നാം അറിയേണ്ടതുണ്ടു. അവനെ സഹായിക്കാതെ അവനോടു കോപിച്ചു പറഞ്ഞയച്ചാല്‍ അവന്‍ മദ്യപാനം നിര്‍ത്തുകയില്ലായെന്നു മാത്രമല്ല കൂടുതല്‍ മദ്യപിച്ചു നമ്മോടുള്ള ദേഷ്യം ശമിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്യും.എന്നാല്‍ നാം അവനോടു സൗമ്യമായും സ്നേഹപൂര്‍വ്വവും സംസാരിക്കുകയും പെരുമാറുകയും ഉപദേശിക്കുകയും എന്തെങ്കിലും നല്‍കുകയും ചെയ്താല്‍ ചിലപ്പോള്‍ അവനില്‍ ഗുണകരമായ ഒരു മാറ്റമുണ്ടായെന്നു വരാം. നാം ആര്‍ക്കെങ്കിലും എന്തെങ്കിലും നല്‍കിയാല്‍ അതു പിന്നെ അവരുടേതാണു. അതിന്മേല്‍ നമുക്കു അവകാശമോ അധികാരമോ ഇല്ലായെന്നതാണു സത്യം.  മോശെയുടെ ജീവിതത്തില്‍ നടന്നു എന്നു കരുതുന്ന ഒരു സംഭവം വായിക്കുകയുണ്ടായി. അതിപ്രകാരമാണു. ഒരിക്കല്‍ യിസ്രായേല്യനുമായി വഴക്കുണ്ടാക്കിയ മിസ്രയീമ്യനെ മോശെ വധിക്കുകയുണ്ടായി. അതു മറ്റുള്ളവര്‍ അറിഞ്ഞു തുടങ്ങി എന്നു മനസ്സിലാക്കിയ മോശെ ഭയപ്പെട്ടു മിസ്രയീമില്‍ നിന്നു ഓടിപ്പോയി. ഇതു നാം വി.വേദപുസ്തകത്തില്‍ വായിക്കുന്നണ്ടു. എന്നാല്‍ അവിടെനിന്നു ഭയപ്പെട്ടു ഓടിപ്പോയ മോശെ രാത്രിയില്‍ ഒരു ഗുഹയിലാണു പാര്‍ത്തതു. പ്രഭാതത്തില്‍ എഴുന്നേറ്റു ഭയപ്പാടോടെ വെളിലേക്കു നോക്കി. ഒരു ആട്ടിടയന്‍ ആടുകളുമായി പോകുന്നതു കണ്ടു. പതുക്കെ അയാളെ സമീപിച്ചു. തന്നെ അയാള്‍ക്കു  മനസ്സിലായില്ലെന്നു ഗ്രഹിച്ച മോശെ അയാളുമായി സൗഹൃദത്തിലായി. മോശ അയാളെ സഹായിക്കുവാനും തയ്യാറായി. സന്ധ്യയായപ്പോള്‍ ഇടയന്‍ ആടുകളെ ഗോശാലയില്‍ ആക്കിയിട്ടു കറവയുള്ള ആടുകളെ കറന്നു പാലു ശേഖരിച്ചു. അതില്‍ മെച്ചപ്പെട്ടകുറേ പാലു ഒരു പരന്ന പാത്രത്തിലാക്കി കുറ്റിക്കാട്ടില്‍ കൊണ്ടുവച്ചു. അതു എന്തിനെന്നു മനസ്സിലാകാഞ്ഞതിനാല്‍ മോശെ അങ്ങനെ ചെയ്തതു എന്തിനാണെന്നു ചോദിച്ചു. അയാള്‍ , എനിക്കു കിട്ടുന്ന പാലില്‍ ഒരു വിഹിതം എന്റെ ദൈവത്തിനു ഞാന്‍ നല്‍കും. ആ പാലു ദൈവത്തിനു നല്‍കിയതാണു.മോശെ ചെറു പുഞ്ചിരിയോടെ പറഞ്ഞു. കൂട്ടുകാരാ നീ  ഇങ്ങനെ ഒരു മണ്ടനായി പോയല്ലോ. ദൈവം ആത്മാവാണു എന്നു നിനക്കു അറിയില്ലേ.ദൈവം പാലും പഴവുമൊക്കെ കഴിക്കുവാന്‍ അവനു നമ്മെ പോലെ ശരീരമില്ല.' ഇടയന്‍ പറഞ്ഞു. നീ ബുദ്ധിമാനായിരിക്കാം.പക്ഷെ ഞാന്‍ ഇവിടെ വയ്ക്കുന്ന പാലു രാവിലെ വരുമ്പോള്‍ അതില്‍ കാണുകയില്ല. അതു ദൈവമല്ലാതെ ആരാണു എടുക്കുക. മോശെ പറഞ്ഞു.' ഞാന്‍ തര്‍ക്കിക്കുന്നില്ല. നീ ഒരു കാര്യം ചെയ്യു.ഇന്നു രാത്രയില്‍ ഇവിടെ കാവലിരിക്കുക. ആരാണു പലു കുടിക്കുന്നതു എന്നു കാണാമല്ലോ് ശരിയാണെന്നു തോന്നിയ ഇടയന്‍ കാത്തിരുന്നു. രാത്രിയുടെ നിശ്ശബ്ദതയില്‍ ഒരു കുറുക്കന്‍ വന്നു ആ പാലു കുടിക്കുന്നതാണു ഇടയന്‍ കണ്ടതു. അയാള്‍ ദുഃഖിതനായി എഴുന്നേറ്റു പോയി.രാവിലെ മോശെ വീണ്ടും വന്നു. ദുഃഖിതനായി ഇരിക്കുന്ന ഇടയനോടു കാര്യം ആരാഞ്ഞു.നടന്ന കാര്യങ്ങള്‍ അയാള്‍ പറഞ്ഞു. ' അതിനു നീ എന്തിനാ ദുഃഖിക്കുന്നതു. നഷ്ടം ഒഴിവായി കിട്ടിയതില്‍ സന്തോഷിക്കുകയല്ലേ വേണ്ടതു.' ഇടയന്‍ പറഞ്ഞു 'നീപറഞ്ഞതു ശരായാണു, പക്ഷെ, അതല്ല എന്റെ ദുഃഖം. ഇനി ഞാന്‍ ദൈവത്തിനു എങ്ങനെയാണു നന്ദികാണിക്കേണ്ടതു എന്നു എനിക്കു അറിയില്ലായെന്നതാണു എന്റെ സങ്കടം.' അതിനു വഴി നമുക്കു കണ്ടു പിടിക്കാം ഒരു കാര്യം നീ അറിയണം.നമ്മില്‍ നിന്നു ഇങ്ങനെയൊന്നും ദൈവത്തിനു വേണ്ട.നാം നല്ലവരായി, ദൈവഭയമുള്ളവരായി ജീവിക്കണമെന്നാണു ദൈവം നമ്മെക്കുറിച്ചു ആഗ്രഹിക്കുന്നതു.' എന്നിങ്ങനെ മോശെ പറഞ്ഞു അവനെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു. രാത്രിയില്‍ മോശെ ഗുഹയില്‍ കിടന്നു ഉറങ്ങുമ്പോള്‍ യഹോവാ സ്വപ്നത്തില്‍  പ്രത്യക്ഷപ്പെട്ടു. മോശെ മോശെ എന്നു വിളിച്ചു മോശെ ഞെട്ടിയുണര്‍ന്നു വിളികേട്ടു. യഹോവ അരുളിച്ചെയ്തു ''ഞാന്‍ നിന്നെ വെള്ളത്തില്‍ നിന്നു വലിച്ചെടുത്തു ഫറവോന്റെ കൊട്ടാരത്തില്‍ വളര്‍ത്തി,കിട്ടാവുന്ന അറിവുകള്‍ നീ അവിടെ നിന്നു ആര്‍ജ്ജിച്ചു. ശരിയാണു. നിന്റെ അറിവു ഉപയോഗിച്ചു ആ ഇടയനെ വേദനിപ്പിച്ചതു ശരിയായില്ല. നിന്റെ അറിവിനും അപ്പുറത്തു ചില സത്യങ്ങളുണ്ടു എന്നു അറിയണം. ആ ഇടയന്‍ എനിക്കു നല്‍കിയ പാലു ഞാനാണു ആ കുറുക്കനു കൊടുത്തതു. എനിക്കു കിട്ടിയതു എന്റെ ഇഷ്ടം പോലെ ചെയ്യാന്‍ എനിക്കു അധികാരമില്ലേ. രാവിലെ തന്നെ പോയി ആ പാവം ഇടയനെ സത്യം ബോധിപ്പിച്ചു ആശ്വസിപ്പിക്കണം. രാവിലെ തന്നെ മോശെ ഇടയനോടു ക്ഷമ ചോദിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തവത്രേ. ദൈവം നമുക്കു നല്‍കിയതിന്റെ ഒരംശം മറ്റുള്ളവര്‍ക്കു, അര്‍ഹരായവര്‍ക്കു  ഉപാധികൂടാതെ കൊടുക്കുന്നതു ദൈവത്തിനു നല്‍കുകയാണു. 'ഈ ചെറിയവരില്‍ ഒരുത്തനു ചെയ്തതു എനിക്കാകുന്നു ചെയ്തു എന്ന കര്‍ത്തൃവചനവും ഈ സത്യം ഉല്‍ഘോഷിക്കുന്നു.
                                 മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഒരു സത്യത്തിലേക്കാണു വിരല്‍ ചൂണ്ടുന്നതു. ദാനധര്‍മ്മത്തിനു പ്രത്യേക മാനദണ്ഡങ്ങള്‍ ഒന്നുമില്ല. നമ്മുടെ പ്രാപ്തിക്കു അനുസരണമായി കൈയ്യിലുള്ളപ്പോള്‍ സഹായം അര്‍ഹിക്കുന്നവര്‍ക്കു മുന്‍വിധികൂടാതെയും മാനദണ്ഡങ്ങള്‍ ഇല്ലാതെയും കൊടുക്കക എന്നതു നമ്മുടെ കടമയാണന്നത്രേ ശലോമോന്‍  ഉദ്ബോധിപ്പിക്കുന്നതു. ഇവിടെ നാം കാര്യവിചാരകന്മാര്‍ മാത്രമാണു എന്നു സാരം. ദൈവം നമുക്കു നല്‍കിയിരിക്കുന്ന കഴിവുകള്‍ നമ്മുടേതു മാത്രമല്ല. അന്യര്‍ക്കു കൂടെ അവകാശപ്പെട്ടതാണു. നിനക്കു പ്രാപ്തിയുള്ളപ്പോള്‍ യോഗ്യന്മാരായവര്‍ക്കു നന്മ ചെയ്യാതിരിക്കരുതു എന്ന വാക്യത്തിന്റെ എബ്രായഭാഗത്തിന്റെ അര്‍ത്ഥം ഇതു വ്യക്തമാക്കുന്നതാണു. Don't withhold good from its owners എന്നാണു അതിന്റെ ഇംഗ്ളീഷു പരിഭാഷ. അന്യനെ സഹായിക്കുന്നതിനു പ്രത്യേക മാനദണ്ഡങ്ങള്‍ ഒന്നുമില്ല, അതു നമ്മുടെ കടമയാണെന്നാണു ശലോമോന്‍ ഉദ്ദേശിച്ചിരിക്കുന്നതു. ദാനധര്‍മ്മങ്ങള്‍ നിത്യജീവനിലേക്കുള്ള പ്രയാണത്തിലെ,പാഥേയമാണെന്നു അറിഞ്ഞു അതു ജീവതത്തില്‍ പകര്‍ത്തുവാന്‍ നമുക്കു ശ്രമിക്കാം.

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30