വചനപരിച്ഛേദം.-65.

65-ദീര്‍ഘായുസ്സിന്റെ രഹസ്യങ്ങള്‍

സങ്കീഃ 91;16.ദീര്‍ഘായുസ്സുകൊണ്ടു ഞാന്‍ അവന്നു ത്യപ്തി വരുത്തും; എന്റെ രക്ഷയെ അവന്നു കാണിച്ചു കൊടുക്കും.

                             91-ാം സങ്കീര്‍ത്തനം ഓര്‍ത്തഡോക്സുസഭയുടെ യാമപ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അതിമനോഹരവും ഹൃദയാവര്‍ജ്ജകവും വിശ്വാസികളുടെ മനസ്സിനെ ദൈവോന്മുഖമാക്കി തീര്‍ക്കുന്നതുമായ ഒരുസങ്കീര്‍ത്തനമാണു.സ്ളീബാ ക്യംതാ നമസ്കാരങ്ങളിലും നിത്യപ്രാര്‍ത്ഥനാക്രമത്തിലും കുടുംബാരാധനക്രമത്തിലും സൂത്താറാനമസ്കാരത്തില്‍ ചൊല്ലുവാനായി പരിശുദ്ധ പിതാക്കന്മാര്‍ ക്രമപ്പെടുത്തിയിരിക്കുന്ന രണ്ടു സങ്കീര്‍ത്തനങ്ങളില്‍ ഒന്നാമത്തേതാണു ഇതു.മറ്റൊന്നു 121-ാം സങ്കീര്‍ത്തനമാണു. അത്യുന്നതന്റെ മറവില്‍ വസിക്കുകയും ദൈവത്തിന്റെ നിഴലില്‍ പാര്‍ക്കുകയും ചെയ്യുന്ന മനുഷ്യനു ലഭിക്കുന്ന ഭാഗ്യാതിരേകത്തെ ഈ സങ്കീര്‍ത്തനത്തിലൂടെ ധ്യാനിച്ചിട്ടു, തങ്ങളുടെ കണ്ണുകള്‍ പര്‍വ്വതത്തിലേക്കു ഉയര്‍ത്തി , തന്റെ ഗമനത്തേയും ആഗമനത്തേയും കാക്കുന്ന, കാലുകള്‍ കല്ലുകളില്‍ തട്ടാതെ പരിപാലിക്കുന്ന, ഉറക്കം തൂങ്ങാതെയും ഉറങ്ങാതെയും കാവല്‍ക്കാരനായി കാത്തു സൂക്ഷിക്കുന്ന സര്‍വ്വശക്തനായ ദൈവത്തിന്റെ കരങ്ങളില്‍ തങ്ങളെ മുഴുവനായി സമര്‍പ്പിച്ചു ശാന്തനായി സമാധാന ചിത്തനായി കിടന്നുറങ്ങുവാന്‍ സത്യവിശ്വാസിയെ പ്രാപ്തനാക്കുന്ന സങ്കീര്‍ത്തനങ്ങള്‍ ആണു ഇവ എന്നതുകൊണ്ടാണു കിടന്നുറങ്ങാന്‍ പോകുന്നതിനു മുമ്പു നടത്തേണ്ട സൂത്താറാനമസ്കാരത്തില്‍ ഇതു ഉള്‍പ്പെടുത്തിയിരിക്കുന്നതു. ഏഴു യാമപ്രാര്‍ത്ഥനകളെ സൗകര്യാര്‍ത്ഥം രണ്ടായി വിഭജിച്ചപ്പോള്‍ സൂത്താറാ സന്ധ്യാനമസ്കാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പതറാതെ, ചഞ്ചലപ്പെടാതെ മനസ്സിനെ ദൈവത്തിങ്കല്‍ ഉറപ്പിച്ചു ശാന്തമായി ഉറങ്ങുവാന്‍ സഹായിക്കുന്ന സങ്കീര്‍ത്തനങ്ങള്‍ എന്ന നിലയില്‍ മനുഷ്യമനസ്സിനെ സ്വാധീനിക്കുന്ന മനോഹരങ്ങളായ സങ്കീര്‍ത്തനങ്ങള്‍ ആണു ഇവ. 91ാം സങ്കീര്‍ത്തനം രചിച്ചതു ആരാണു എന്നു അവിടെ രേഖപ്പെടുത്തിയിട്ടില്ല എങ്കിലും, നാലാം പുസ്തകത്തിലെ ആദ്യ സങ്കീര്‍ത്തനമായ 90-ാം സങ്കീര്‍ത്തനം മോശെയുടെ ഒരു പ്രാര്‍ത്ഥനയായി അവിടെ ആമുഖകുറിപ്പില്‍ കാണുന്നതിനാല്‍ ഇതും മോശെയുടേതാണെന്നു അഭിപ്രായപ്പെടുന്നവരുണ്ടു. 90-ാം സങ്കീര്‍ത്തനത്തിന്റെ ഉള്ളടക്കം ശ്രദ്ധിക്കുമ്പോള്‍ ആ സങ്കീര്‍ത്തനം പോലും മോശെയുടേതല്ല എന്നു പറയുന്നവരുണ്ടു.. ദാവീദിന്റെ സങ്കീര്‍ത്തനമാണു ഇതു എന്നു പറയുന്നവരുമുണ്ടു. ഇതു രചിച്ചതു ആരാണു എന്നു അറിയുന്നതു നമ്മുടെ ധ്യാനത്തിനു ആവശ്യമുള്ളതല്ല എന്നതിനാല്‍ ആമുഖചിന്തകള്‍ ഇവിടെ അവസാനിപ്പിക്കുന്നു.
                            നമ്മുടെ ചിന്തയ്ക്കും ധ്യാനത്തിനും വിഷയമാക്കിയിരിക്കുന്ന വാക്യം ആ സങ്കീര്‍ത്തനത്തിലെ അവസാനവാക്യമാണു. അതുകൊണ്ടു ആ സങ്കീര്‍ത്തനം മുഴുവന്‍ ശ്രദ്ധാപൂര്‍വ്വം വായിക്കേണ്ടതുണ്ടു. ആരംഭം മുതലുള്ള വാക്യങ്ങളുടെ ആശയം മാത്രം ചിന്തയ്ക്കു സമര്‍പ്പിച്ചു കൊണ്ടു ധ്യാനവിഷയത്തിലേക്കു കടക്കാം. അത്യുന്നതന്റെ മറവില്‍ വസിക്കുകയും സര്‍വ്വശക്തന്റെ  നിഴലില്‍ കീഴില്‍ പാര്‍ക്കുകയും ചെയ്യുന്നവന്‍ യഹോവയെ കുറിച്ചു; അവന്‍ എന്റെ സങ്കേതവും കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു. എന്നു പറഞ്ഞുകൊണ്ടാണു സങ്കീര്‍ത്തനം ആരംഭിച്ചിരിക്കുന്നതു. നാം നമസ്കാരത്തില്‍ ഉപയോഗിക്കുന്നതു സുറിയാനിയില്‍ നിന്നു തര്‍ജ്ജുമ ചെയ്തതാണു. അവിടെ ഇതില്‍ നിന്നു അല്പം വ്യത്യാസം കാണാം. അവിടെ നാം വായിക്കുന്നതു,'' ഉരയപ്പെട്ടവന്റെ മറവില്‍ ഇരിക്കുന്നവനും ദൈവത്തിന്റെ നിഴലില്‍ മഹത്വപ്പെടുന്നവനുമേ! ''എന്നു സംബോധന ചെയ്തിട്ടു അവനോടു പറയുന്നതായിട്ടാണു കാണുന്നതു. എന്നിട്ടു അവനോടു പറയുന്നുഃ ''ഞാന്‍ ആശ്രയിച്ചിരിക്കുന്ന ദൈവം എന്റെ ശരണവും സങ്കേതസ്ഥലവും എന്നു കര്‍ത്താവിനെ കുറിച്ചു നീ പറയുക.'' ഇതു കുറേക്കൂടെ കാവ്യാത്മകമാണു. മാത്രമല്ല,നമ്മോടു തന്നെ അതു സംവദിക്കുന്നതായി അനുഭവപ്പെടുകയും ചെയ്യുന്നു. ആ സംബോധന ശ്രദ്ധിക്കുകഃ സങ്കീര്‍ത്തനക്കാരന്‍ തന്നോടു തന്നെ പറയുകയാണു എന്നു തോന്നും. ഒരുവിധത്തില്‍ അതാണു ശരിയെന്നു പറയേണ്ടതായി വരുന്നു. പിന്നെ പറയുന്നു , യഹോവ സങ്കേതവും കോട്ടയും ആശ്രയിക്കുന്ന ദൈവമെന്നു കര്‍ത്താവിനെ കുറിച്ചു പറയണം. പറയണം എന്നു പറയമ്പോള്‍ അങ്ങനെ വിശ്വസിക്കുകയും അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യണമെന്നാണുഅര്‍ത്ഥമാക്കുന്നതു.അങ്ങനെയാണെങ്കില്‍ താഴെ പറയുന്ന അനുഗഹങ്ങളെല്ലാം ലഭിക്കും. അവര്‍ക്കു സ്വര്‍ഗ്ഗത്തിന്റെ പ്രത്യേക കരുതല്‍ ലഭിക്കുന്നു (വാക്യം 4). അന്ധകാരത്തിന്റെ ശക്തിയില്‍ നിന്നു വിടുവിക്കപ്പെടും.( വാക്യം. 3'5,6). പ്രത്യേക പരിരക്ഷ ലഭിക്കുന്നു.( വാക്യം . 7,8) മാലാഖമാരുടെ കാവല്‍ ലഭിക്കുന്നു.( വാക്യം. 10,12). ശത്രുക്കളുടെ മേല്‍ ജയം പ്രാപിക്കുന്നു.( വാക്യം. 13,15). ദൈവത്തിന്റെ പ്രത്യേക പരിഗണന ലഭിക്കുന്നു.( 14,16). അവസാനം, ദീര്‍ഘായുസ്സു കൊണ്ടു തൃപ്തിപ്പെടുത്തി രക്ഷ കാണിക്കുകയും ചെയ്യും എന്നു പറഞ്ഞു നിര്‍ത്തുന്നു. ശ്രദ്ധാപൂര്‍വ്വം, ധ്യാനചിന്തയോടെ വായിക്കുന്നവരുടെ മനസ്സിനു ഒരു കുളിര്‍മ്മയും  ആശ്വാസവും അനുഭവപ്പെടും. അങ്ങനെ അനുഭവപ്പെടുന്നില്ലായെങ്കില്‍ ആ സങ്കീര്‍ത്തനം നമ്മുടെ മനസ്സിലേക്കു ആഴത്തില്‍ ഇറങ്ങിയിട്ടില്ലായെന്നാണു അര്‍ത്ഥം. അതിനാല്‍ മനസ്സിനെ ഏകാഗ്രമാക്കി ആ വാക്യത്തിലേക്കു കടക്കാം. അങ്ങനെ അതു ഒരു അനുഭവമായി മാറട്ടെ.
                              നമ്മുടെ ധ്യാനത്തിനും ചിന്തയ്ക്കും വിഷയമായിട്ടുള്ള വാക്യത്തിലേക്കു കടക്കുന്നതിനു മുമ്പു പഴയനിയമത്തില്‍ സ്നേഹവാനായ ദൈവത്തെ കണ്ടിരുന്നതു എങ്ങനെയായിരുന്നു എന്നു ഗ്രഹിക്കേണ്ടതുണ്ടു. ദൈവത്തെ അനുസരിക്കുകയും ഭയപ്പെടുകയും അവന്റെ കല്പനകള്‍ പാലിക്കുകയും അവനില്‍ വിശ്വസിക്കുകയും അവനെ ആരാധിക്കുകയും ചെയ്യുന്നവര്‍ക്കു നന്മയും അനുഗ്രഹങ്ങളും വിടുതലും രക്ഷയും നല്‍കുന്ന ഒരു ദൈവത്തെയാണു അവിടെ വെളിവാക്കുന്നതു.എന്നാല്‍ അതോടൊപ്പം തിന്മ ചെയ്യുകയും ദുഷ്ടത പ്രവര്‍ത്തിക്കുകയും തന്നില്‍ വിശ്വസിക്കാതെ അന്യദൈവങ്ങളെ ആരാധിക്കുകയും ചെയ്യുന്നവരെ ശിക്ഷിക്കുകയും അവര്‍ക്കു ദുഃഖങ്ങളും പ്രയാസങ്ങളും നല്‍കുകയും ചെയ്യുന്ന ഒരു ദൈവവുമാണു. താന്‍ സ്വന്ത ജനമായി തെരഞ്ഞെടുത്തു പരിപാലിക്കുന്ന യിസ്രായേല്‍ ജനം പോലും തന്റെ വഴിവിട്ടു ദുര്‍മ്മാര്‍ഗ്ഗങ്ങളില്‍ സഞ്ചരിക്കുകയും വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്യുമ്പോള്‍ അവരെ ശിക്ഷിക്കുകയും ശത്രുവിന്റെ കൈയില്‍ ഏല്പിക്കുകയും ചെയ്യുന്നു.അവിടെ അവര്‍ തങ്ങളുടെ തെറ്റു തിരിച്ചറിഞ്ഞു പശ്ചാത്തപിക്കുകയും നിലവിളിക്കുകയും മനം തിരിയുകയും ചെയ്യുമ്പോള്‍ അവരെ അവിടെ നിന്നു വിടുവിക്കുകയും ചെയ്യുന്ന ദൈവം. മശിഹാതമ്പുരാന്റെ മനുഷ്യാവതാരം വരെയുള്ള കാലം ഈവിധ ശിക്ഷയുടേയും രക്ഷയുടേയും ചരിത്രമാണു നാം വായിക്കുന്നതു. എന്നാല്‍ ഇവിടെയെല്ലാം തെളിയുന്ന ദൈവസ്നേഹം അവര്‍ തിരിച്ചറിഞ്ഞില്ല എന്നു കാണാം. പക്ഷെ, ചില ഭാഗങ്ങളില്‍ ദുഷ്ടന്മാര്‍ നന്മ അനുഭവിക്കുന്നതായും അവര്‍ അതിന്റെ നടുവില്‍ സ്വസ്തയില്ലാതെ കഴിയുന്നതായും ആത്യന്തികമായി നാശം അനുഭവിക്കുന്നതായും (73-ാം സങ്കീര്‍ത്തനം തുടങ്ങിയവ ഉദാഹരണങ്ങള്‍ ) നാം കാണുന്നു. കൂടാതെ നല്ലവരും ദൈവഭയമുള്ളവരുമായവര്‍ ദുഃഖം അനുഭവിക്കുന്നതായും, അതു സാത്താന്റെ പരീക്ഷണങ്ങളായും ചിത്രീകരിച്ചിട്ടുമുണ്ടു.( ഇയ്യോബു. ഉദാഹരണം.) പഴയനിയമ ചരിത്ര താളുകളില്‍ വിരചിതമായിരിക്കുന്ന ദൈവത്തിന്റെ ഈ ചിത്രത്തിന്റെ വെളിച്ചത്തില്‍ വേണം ഈ സങ്കീര്‍ത്തനവും നമ്മുടെ ചിന്തയ്ക്കു വിഷയമായിട്ടുള്ള വാക്യവും പഠിക്കേണ്ടതു.
                              യഹോവാഭക്തനായ മനുഷ്യനു ലഭിക്കുന്ന നന്മകളില്‍ ഒട്ടും അപ്രധാനമല്ലാത്ത ഒരു സ്ഥാനമാണു ദീര്‍ഘായുസ്സിനു സങ്കീര്‍ത്തനക്കാരന്‍ നല്‍കിയിരിക്കുന്നതു.ഇതാകട്ടെ പഴയനിയമത്തില്‍ ഉടനീളം കാണുന്ന ഒന്നുമാണു. യഹോവയുടെ കൈകളില്‍ നിന്നു പത്തുകല്പനകള്‍ സ്വീകരിച്ച മോശെ അതിനെ കുറിച്ചു ജനത്തോടു പറയുമ്പോള്‍ ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നു.ആവഃ5;33 '' നിങ്ങള്‍ ജീവിച്ചിരിക്കേണ്ടതിന്നും നിങ്ങള്‍ക്കു നന്നായിരിക്കേണ്ടതിന്നും നിങ്ങള്‍ കൈവശമാക്കുന്ന ദേശത്തു ദീര്‍ഘായുസ്സോടെ ഇരിക്കേണ്ടതിന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള എല്ലാ വഴികളിലും നടന്നു കൊള്‍വീന്‍.'' ആവഃ 6;2 '' നീ ദീര്‍ഘായുസ്സോടിരിക്കേണ്ടതിന്നുമായി നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു ഉപദേശിച്ചു തരുവാന്‍ കല്പിച്ചിട്ടുള്ള കല്പനകളും ചട്ടങ്ങളും ഇവയാകുന്നു.'' പത്തുകല്പനകളില്‍ പോലും ദീര്‍ഘായുസ്സോടിക്കേണ്ടതിന്നു  അപ്പനേയും അമ്മയേയും ബഹുമാനിക്കണമെന്നു പ്രത്യേകം പറയുന്നു. ആവഃ5;16. ദീര്‍ഘായുസ്സു ഇച്ഛിക്കുന്നവന്‍ യഹോവാഭക്തിയുള്ളവനും ദോഷം വിട്ടു ഗുണം ചെയ്യുന്നവനും ആകണമെന്നു സങ്കീഃ 34;11-14 ല്‍ ദാവീദും പറഞ്ഞിരിക്കുന്നു. യഹോവാഭക്തിയുള്ളവനായി കല്പനകള്‍ കാത്തു കൊള്ളുന്നവനു ദീര്‍ഘായുസ്സുണ്ടാകു എന്നു ജ്ഞാനിയായ ശലോമോനും പറയുന്നു.സദൃഃ 10;27. 'യഹോവാഭക്തി ആയുസ്സിനെ ദീര്‍ഘമാക്കുന്നു.ദുഷ്ടന്മാരുടെ സംവത്സരങ്ങളോ കുറഞ്ഞു പോകും.'' സദൃഃ 9;11 '' ഞാന്‍ മുഖാന്തിരം നിന്റെ നാളുകള്‍ പെരുകും.നിനക്കു ദീര്‍ഘായുസ്സു ഉണ്ടാകും.'' സദൃഃ 3;16 '' അതിന്റെ (ജ്ഞാനം ) വലങ്കൈയില്‍ ദീര്‍ഘായുസ്സും ഇടങ്കൈയില്‍ ധനവും ഇരിക്കുന്നു.'' യഹോവഭക്തിയില്‍ നിന്നാണു ജ്ഞാനം ലഭിക്കുന്നതു എന്നു കൂടി ഇതിനോടു ചേര്‍ത്തു ചിന്തിക്കേണ്ടതാണു. സങ്കീഃ 21;4 ല്‍ ദാവീദു പറയുന്നു.'' അവന്‍ നിന്നോടു ജീവനെ അപേക്ഷിച്ചു, നീ അവനു കൊടുത്തു; എന്നേക്കുമുള്ള ദീര്‍ഘായുസ്സിനെ തന്നെ.'' ശലോമോന്‍ രാജാവിനു യഹോവ സ്വപ്നത്തില്‍ പ്രത്യക്ഷനായി അരുളിച്ചെയ്തതും ഇതുതന്നെയാണു.1. രാജാഃ 3;14 '' നിന്റെ അപ്പനായ ദാവീദു നടന്നതു പോലെ നീ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ചു എന്റെ വഴികളില്‍  നടന്നാല്‍ ഞാന്‍ നിനക്കു ദീര്‍ഘായുസ്സു തരും.''
                    ഇവിടെ ചില സംശയങ്ങളും ചോദ്യങ്ങളും ഉണ്ടാകാവുന്നതാണു. ശൈശവബാല്യകൗമാരയൗവ്വന കാലഘട്ടങ്ങളില്‍ മരിച്ച പല വ്യക്തികളെ കുറിച്ചു വി.വേദപുസ്തകത്തില്‍ പറയുന്നുണ്ടു.അവരില്‍ പലരും അധര്‍മ്മികളും ദുഷ്ടന്മാരും ആയിരുന്നില്ല.പിന്നെ എന്തേ അവര്‍ക്കു ദീര്‍ഘായുസ്സു എന്ന അനുഗ്രഹം ലഭിക്കാതെ അകാലമരണം വന്നു ഭവിച്ചു.? എന്ന ചോദ്യം പ്രസക്തമാണു. ആദ്യമാതാപിതാക്കന്മാരായ ആദാമിന്റേയും ഹവ്വായുടേയും പുത്രന്മാരായ കായേനും ഹാബേലും തന്നെ  ഉദാഹരണം. ഹാബേല്‍ നല്ലവനും കായേന്‍ ദൈവസ്നേഹം ഇല്ലാത്ത സ്വാര്‍ത്ഥനുമായിരുന്നു എന്നാണു സൂചനകള്‍ വെളിവാക്കുന്നതു. എന്നാല്‍ ഹാബേല്‍  യൗവ്വനത്തില്‍ വധിക്കപ്പെടുകയും കൊലപാതികയായ കായേന്‍ ദീര്‍ഘകാലം ജീവിക്കുകയും ചെയ്യുന്നു.ഇതു പോലെയുള്ള വേറെയും ഉദാഹരണങ്ങള്‍ വി.വേദപുസ്തകത്തില്‍ കാണാന്‍ കഴിയും. ഇവര്‍ ഒരു കുറ്റവും ചെയ്യാതിരുന്നിട്ടും എന്തുകൊണ്ടു അവര്‍ക്കു ദീര്‍ഘായുസ്സു നിഷേധിച്ചു എന്നതിനു വി.വേദപുസ്തകം വ്യക്തമായ ഉത്തരം നല്‍കുന്നില്ല. എങ്കിലും അതിനുള്ള ഉത്തരം നമുക്കു ഊഹിക്കാവുന്നതാണു. കായേന്‍ കൊലപാതകിയായതിനും ഹാബേല്‍ കൊല്ലപ്പെട്ടതിനും കാരണക്കാര്‍ മാതാപിതാക്കളാണു എന്നതാണു സത്യം. ആദാമും ഹവ്വായും പാപം ചെയ്തു ദൈവത്തില്‍ നിന്നു അകന്നു പോയതിന്റെ പരിണതഫലമാണു ഈ സംഭവങ്ങള്‍. എന്നാല്‍ അവര്‍ ദൈവത്തില്‍ നിന്നു അകന്നു പോയതിന്റെ ശിക്ഷ അവര്‍ക്കല്ലേ നല്‍കേണ്ടതു; മക്കള്‍ എന്തു പിഴച്ചു എന്ന ചോദ്യം ഉണ്ടാകാവുന്നതാണു. ഒന്നാമതു മരണത്തെ ഒരു ശിക്ഷയായി കാണുന്നതു കൊണ്ടാണു ഇങ്ങനെ ഒരുചോദ്യം ഉണ്ടാകുക എന്നതാണു ഒരു മറുപടി. മരണം ഒരു ശിക്ഷയോ,രക്ഷയോ എന്നതു പിന്നീടു നാം ചിന്തിക്കും. അപ്പോള്‍ അതു കുറേക്കൂടെ വ്യക്തമാകും. നല്ലവനായ മകന്‍ കൊല്ലപ്പെട്ടതും മൂത്തമകന്‍ കൊലപാതകിയായതും ആ മാതാപിതാക്കള്‍ക്കു നല്‍കിയ ഒരു വലിയ ശിക്ഷ തന്നെയാണു. തങ്ങള്‍ക്കുണ്ടാകുന്ന ദുരിതങ്ങളേക്കാള്‍ അസഹനീയമായ മക്കള്‍ക്കുണ്ടാകുന്ന ദുഃഖവും ദുരിതങ്ങളും എന്നതു നിഷേധിക്കുവാന്‍ കഴിയാത്ത സത്യമാണു. ഇവിടെ ആ മാതാപിതാക്കള്‍ മരിക്കുന്നതു വരെ ആ മക്കളെക്കുറിച്ചു ഔര്‍ത്തു ദുഃഖിക്കേണ്ടതായി വരുന്നതില്‍ വലിയ ഒരു ശിക്ഷ വേറെ ഇല്ല. മാതാപിതാക്കളുടെ തെറ്റിന്റെ ഫലം തലമുറകളോളം നിലനില്ക്കുമെന്നു നാം വായിക്കുന്നുമുണ്ടു. ദാവീദിന്റെ ജീവിതവും അതിനു ഉദാഹരണമാണു. ബേത്ശേബയില്‍ ജനിച്ച കുഞ്ഞു മരിച്ചതു അവരുടെ തെറ്റിനു നല്‍കിയ ഒരു ശിക്ഷയായിരുന്നുവല്ലോ. നാഥാന്‍ പ്രവാചകന്‍ ദാവീദിന്റെ തെറ്റു ചൂണ്ടിക്കാണിച്ചപ്പോള്‍ '' ഞാന്‍ യഹോവയോടു തെറ്റു ചെയ്തു പോയിരിക്കുന്നു.'' എന്നു പശ്ചാത്തപിച്ചു ഏറ്റു പറയുന്നു. അപ്പോള്‍ ''യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു , നീ മരിക്കയില്ല.' എന്നു നാഥാന്‍ പ്രവാചകന്‍ പറയുന്നു.  എന്നാല്‍ തുടര്‍ന്നു അതിന്റെ ശിക്ഷയായി കുഞ്ഞു മരിച്ചുപോകും എന്നു കൂടി നാഥാന്‍ പറയുമ്പോള്‍  ഈ സത്യം വെളിവാകുന്നു. പക്ഷെ ഊരിയാവിനെ വധിച്ചതിന്റെ ശിക്ഷ വേറെ നല്‍കുന്നുമുണ്ടു. 2.ശമുഃ 12;10 ല്‍ 'നിന്റെ ഗൃഹത്തില്‍ നിന്നു വിട്ടു മാറുകയില്ല.' എന്നു പറഞ്ഞിരിക്കുന്നതു ദാവീദിന്റെ ജീവിതത്തില്‍ പിന്നീടു കാണുന്നുണ്ടു. അബ്ശാലോമിന്റേയും അമ്നോനിന്റേയും മരണത്തിനു അവരുടെ ചെയ്തികള്‍ കാരണമാണെന്നു പറയാമെങ്കിലും അവരുടെ വ്യതിചലിച്ച ജീവിതത്തിനും മരണത്തിനും കാരണം പിതാവായ ദാവീദിന്റെ ചെയ്തിയാണു എന്നതു സത്യമാണു. ഇവരുടെ മരണം അവരുടെ ചെയ്തികളുടെ കൂടെ ശിക്ഷയാണെന്നു പറയാമെങ്കിലും, ബേത്ശേബയില്‍ ജനിച്ച കൂട്ടിയുടെ ആ വിധത്തിലുള്ള ശിക്ഷയായി പറയുവാന്‍ കഴിയുകയില്ലല്ലോ. അതു അവനു രക്ഷയായിട്ടാണു ഭവിച്ചതു എന്നും വേണമെങ്കില്‍ പറയാം.കുട്ടി മരിച്ചു എന്നു അറിഞ്ഞപ്പോള്‍ ദാവീദു അവന്റെ മരണത്തെ കുറിച്ചു പറഞ്ഞു ആശ്വസിക്കുന്നതില്‍ ആ സത്യം വായിച്ചെടുക്കുവാന്‍ കഴിയും.2.ശമുഃ 12;23'' ഞാന്‍ അവന്റെ അടുക്കലേക്കു പോകയല്ലാതെ അവന്‍ എന്റെ അടുക്കലേക്കു മടങ്ങി വരികയില്ലല്ലോ.'' എന്നു പറയുമ്പോള്‍ അവന്‍ നിത്യതയിലേക്കാണു പ്രവേശിച്ചിരിക്കുന്നതു എന്ന സൂചനയാണു ലഭിക്കുന്നതു. കര്‍ത്താവാന്റെ ജനനസമയത്തു കൊല്ലപ്പെട്ട ശിശുക്കളുടെ വധവും ഒരു ശിക്ഷയായിരുന്നില്ല, രക്ഷയായിരുന്നതിനാലാണല്ലോ സഭ അവരെ ശിശുസഹദേന്മാരായി ആദരിക്കുന്നതു.  സ്തേഫാനോസു സഹദായും കല്ലേറിനാല്‍ വധിക്കപ്പെട്ടതു യെഹൂദന്മാര്‍ കൊടുത്ത ശിക്ഷയാണെങ്കിലും അദ്ദേഹത്തിനു അതു രക്ഷയുടേയും നിത്യജീവന്റേയും കവാടം തുറക്കുന്ന അനുഭവമായിരുന്നുവല്ലോ.മരണം ചിലര്‍ക്കു ശിക്ഷയും മറ്റു ചിലര്‍ക്കു രക്ഷയുമാണു എന്നത്രേ ഇതു വെളിവാക്കുന്നതു.
                   ഒരു കാര്യം സുവിദിതമാണു. മനുഷ്യര്‍ മരിക്കാന്‍ ആഗ്രഹമില്ലാത്തവരും ഇഷ്ടമില്ലാത്തവരുമാണു. അതിനു പ്രധാനമായും രണ്ടു കാരണങ്ങളാണു ഉള്ളതു. ഒന്നു ഈ ലോകത്തോടുള്ള ബന്ധവും അതിലുള്ള മോഹവുമാണു. അതാണു ഒരു കവി പാടിയതു, മോഹങ്ങള്‍ അവസാന നിമിഷം വരെ, മനുഷ്യബന്ധങ്ങള്‍ തന്‍ ചുടല വരെ. തന്മൂലം ഇവിടം വിട്ടു പോകുവാന്‍ ഇഷ്ടപ്പെടുന്നില്ല.അതുകൊണ്ടുതന്നെ എത്രനാള്‍ ജീവിച്ചാലും പിന്നെയും കുറേ നാള്‍ കൂടി ജീവിക്കുവാന്‍ ആഗ്രഹിച്ചു പോകുന്നു.ജീവിതം ദുരിതം നിറഞ്ഞതാണെങ്കിലും വാര്‍ദ്ധ്ക്യത്തിന്റെ അസ്വസ്തകള്‍ അലട്ടുന്നുണ്ടെങ്കിലും പിന്നെയും ജീവിക്കാനാണു മനുഷ്യന്‍ ആഗ്രഹിക്കുന്നതു. രണ്ടാമത്തെ കാരണം, മരണം വേദനാജനകമായ ഒരു അനുഭവമാണു എന്ന ചിന്തയാണു. മരിച്ചവരാരും തിരികെ വന്നു മരണം അതിവേദന ഉളവാക്കുന്ന ഒന്നാണന്നോ, അല്ല അതു അത്ര ഭയപ്പെടുവാന്‍ തക്കതല്ലായെന്നോ പറഞ്ഞിട്ടില്ലാത്തതിനാല്‍ അതു നമുക്കു അജ്ഞാതമാണു. അതിനാല്‍ മരണം മനുഷ്യനില്‍ ഭീതി ഉളവാക്കുന്നു.
                             ഇതൊക്കെ ശരിയാണു എന്നു സമ്മതിക്കുമെങ്കിലും ചിലര്‍, അവര്‍ എണ്ണത്തില്‍ ചുരുക്കമാണെങ്കിലും മരണം ആഗ്രഹിക്കുന്നവരും ഇഷ്ടപ്പെടുന്നവരുമാണു. അവരിലും രണ്ടു വിഭാഗം ആളുകളെ കാണുവാന്‍ കഴിയും. അതില്‍ ഒരു കൂട്ടര്‍ ആത്മഹത്യ ചെയ്യുന്നവരാണു. ഇന്നു അവരുടെ സംഖ്യ കൂടിവരുന്നുണ്ടു.  ജീവിക്കുന്നതിനേക്കാള്‍ നല്ലതു മരിക്കുന്നതാണു എന്ന വിചാരമാണു അതിനു അവരെ പ്രേരിപ്പിക്കുന്നതു. അവര്‍ക്കു മരത്തെ ഭയമില്ലാത്തതു കൊണ്ടാണു എന്നു പറയുവാന്‍ കഴിയുകയില്ല.മറിച്ചു അവര്‍ ജീവിതത്തെ ഭയക്കുന്നതാണു കാരണം. ജീവിക്കുവാനുള്ള ധൈര്യമില്ലാത്തതാണു ആത്മഹത്യ ചെയ്യാന്‍ കാരണം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ജീവിത നൈരാശ്യമാണു അതിലേക്കു നയിക്കുന്നതു. മലയാളമഹാകവി  ചങ്ങമ്പുഴ , പ്രണയനൈരാശ്യത്തില്‍ കുടുങ്ങി ആത്മഹത്യ ചെയ്യുന്നതിനു മുമ്പു എഴുതിയ വരികള്‍ ഈ സത്യം വിളിച്ചോതുന്നു. അദ്ദേഹം എഴുതിഃ
             മരണം മരണമെത്രസുഖദമിജ്ജീവിതം
             ദുരിതപൂര്‍ണ്ണമാണതിദുസ്സഹം.
ദുരിതപൂര്‍ണ്ണമായി മാറിയ ഈ ജീവിതം ദുസ്സഹമായതിനാല്‍ അതിനേക്കാള്‍  സുഖമായിട്ടുള്ളതു മരണം തന്നെയാണു എന്നാണു അദ്ദേഹം പറയുന്നതു. അതോടെ ഈ ദുരിതം അവസാനിക്കുമല്ലോ എന്നാണു അവര്‍ ചിന്തിക്കുന്നതു. മരണത്തെ ഭയപ്പെടാത്ത മറ്റൊരു കൂട്ടരുണ്ടു.ഇതിനേക്കാള്‍ സുന്ദരവും സുഖകരവുമായ മറ്റൊരു ജീവിതത്തിലേക്കുള്ള കവാടമാണു മരണം എന്നു അവര്‍ വിശ്വസിക്കുന്നു. അവര്‍ക്കാകട്ടെ മരണത്തെ ഭയമില്ലെന്നു മാത്രമല്ല, അതിനായി ഒരുങ്ങി ജീവിക്കുകയും ചെയ്യുന്നു. ഈ ലോകജീവിതം ആ ലോകജീവിതത്തിനുള്ള ഒരുക്ക കാലമായി അവര്‍ കാണുകയും അതിനനുസരണമായി ജീവിക്കുകയും ചെയ്യുന്നു.  '' വിട്ടുപിരിഞ്ഞു ക്രിസ്തുവിനോടു ചേരുവാന്‍ ഞാന്‍ അത്യധികം കാംക്ഷിക്കുന്നു, അതു അത്യുത്തമമല്ലോ.( ഫിലിഃ1;21-24), എന്നും, ''എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവുമാണു.'' എന്നും പരി.പൗലോസുസ്ളീഹാ പറയുന്നതു ഈ അടിയുറച്ച വിശ്വാസം മൂലമാണു. പുതിയ നിയമത്തില്‍ മരണത്തെ ഒരു ശിക്ഷയായോ ഭയജനകമായ ഒന്നായിട്ടോ കാണുന്നില്ല. അവിടെ ഭയപ്പെടുന്നതും ഭയപ്പെടേണ്ടതും ആത്മമരണത്തെയാണു, ശാരീരിക മരണത്തെയല്ല. കര്‍ത്താവു പറഞ്ഞു, ''ശരീരത്തെ കൊല്ലുന്നവനെ ഭയപ്പെടേണ്ട, ശരീരത്തേയും ആത്മാവിനേയും കൊല്ലുന്നവനെ ഭയപ്പെടുവീന്‍.''( വി.മത്താഃ 10;28) അടിയുറച്ച ദൈവവിശ്വാസമുള്ളവര്‍ മരണത്തെ ഭയപ്പെടാതെ ആത്മധൈര്യത്തോടെ നേരിടുന്നു. അവരുടെ മുമ്പില്‍ ആയുസ്സു ഒരു വിഷയമേയല്ല.
                             ദീര്‍ഘായുസ്സു കൊണ്ടു തൃപ്തിവരുത്തും രക്ഷ അവനെ കാണിക്കും എന്നു പറയുമ്പോള്‍ മറ്റൊരു ചോദ്യം മനസ്സില്‍ ഉയര്‍ന്നു വരും. ചിലരെ സംബന്ധിച്ചു ദീര്‍ഘായുസ്സു തൃപ്തി നല്‍കാത്തതും ശാപവുമായി തീരുന്നതു കാണാറുണ്ടു.അതു എന്തുകൊണ്ടു എന്ന ചോദ്യം ഉദിക്കുന്നു.ജരാനരകള്‍ ബാധിച്ചു രോഗാതുരനായി , ശയ്യാവലംബിയായി കഴിയുന്ന ചിലരെ സന്ദര്‍ശിക്കുമ്പോള്‍ അവര്‍ ആവശ്യപ്പെടുന്ന ഒന്നാണു 'ഇനിയും അധികം കഷ്ടപ്പെടുത്താതെ എന്നെ അങ്ങു വിളിക്കുവാന്‍ പ്രാര്‍ത്ഥക്കണമേ.''എന്നു. അവരുടെ ആ വാക്കുകളില്‍ അവര്‍ അനുഭവിക്കുന്ന വേദനയും ദുഃഖയും നിരാശയും എല്ലാം പ്രതിഫലിക്കുന്നുണ്ടു. വാര്‍ദ്ധക്യം അവര്‍ക്കു ഒരു ശാപവും പ്രിയപ്പെട്ടവര്‍ക്കു ഭാരവുമായാണു അനുഭവപ്പെടുന്നതു. അതു എന്തുകൊണ്ടു എന്ന ചോദ്യത്തിന്റെ ഉത്തരം ആ സങ്കീര്‍ത്തനത്തിന്റെ ഒന്നാം വാക്യം കൂടെ ചേര്‍ത്തു വായിക്കുമ്പോള്‍ ലഭിക്കും. അത്യുന്നതന്റെ മറവില്‍ വസിക്കുകയും ദൈവത്തിന്റെ നിഴലിന്‍കീഴെ പാര്‍ക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമാണു ദീര്‍ഘായുസ്സു അനുഗ്രഹവും രക്ഷയുടെ മാര്‍ഗ്ഗവുമാകുന്നതു. അല്ലാത്തവര്‍ക്കു ദീര്‍ഘായുസ്സു തൃപ്തി നല്‍കാത്തതും ശാപവും നരകതുല്യവുമായിരിക്കും. ദീര്‍ഘായുസ്സു കൊണ്ടു തൃപ്തിപ്പെട്ടു രക്ഷ കണ്ട ഒരാളെ വി.ലൂക്കോസു തന്റെ സുവിശേഷത്തില്‍ വരച്ചു കാണിച്ചിരിക്കുന്നു.വി.ലൂക്കോഃ 2;22 മുതലുള്ള വാക്യങ്ങളില്‍ അതു രേഖപ്പെടുത്തിയിരിക്കുന്നു. ശിശുവായ യേശുവുമായി , ന്യായപ്രമാണം അനുസരിച്ചു കടിഞ്ഞൂല്‍ പ്രജയെ സമര്‍പ്പിക്കുവാനായി വി.യൗസേഫും വി.മറിയാമ്മും ദേവാലയത്തില്‍ എത്തി. അപ്പോള്‍ വൃദ്ധനായ ശിമ്യോന്‍ അവിടെ വന്നു യേശുവിനെ കരങ്ങളില്‍ എടുത്തു പറയുന്നതു കേള്‍ക്കുകഃ ''വിഃലൂക്കോ2;29-31 '' ഇപ്പോള്‍ നാഥാ തിരുവചനംപോലെ അടിയനെ സമാധാനത്തോടെ വിട്ടയയ്ക്കുന്നു. ജാതികള്‍ക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി, നീ സകലജാതികളുടേയും മുമ്പില്‍ ഒരുക്കിയിരിക്കുന്ന രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ.'' അപ്പോള്‍ അവിടെയുണ്ടായിരുന്ന വൃദ്ധയായ ഹന്നാ എന്ന പ്രവാചകിയും ദീര്‍ഘായുസ്സു കൊണ്ടു തൃപ്തിപ്പെട്ടവരുടെ ഗണത്തില്‍ പെടുന്നു.
                      മുപ്പത്തി മൂന്നര വാര്‍ഷക്കാലം ഈ ലോകത്തില്‍ ജീവിച്ചു അവസാനം കാല്‍വരി ക്രൂശില്‍ പിടഞ്ഞു മരിക്കുമ്പോള്‍ മനുഷ്യാവതാരം ചെയ്ത ദൈവത്തിന്റെ ഏകപുതന്‍ മശിഹാതമ്പുരാന്‍ പറഞ്ഞ വാക്കുകള്‍ മനുഷ്യാസ്സിന്റെ ലക്ഷ്യം എന്താണെന്നു വെളിപ്പെടുത്തുന്നു. വി.യോഹഃ20;39 '' നിവര്‍ത്തിയായി എന്നു പറഞ്ഞു തല ചായ്ചു ആത്മാവിനെ ഏല്പിച്ചു കൊടുത്തു.'' , ,വി.ലൂക്കോഃ 23;46 '' യേശു അത്യുച്ചത്തില്‍ പിതാവേ , ഞാന്‍ എന്റെ ആത്മാവിനെ തൃക്കൈയില്‍ ഏല്പിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു .  ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.'' ദൈവനിയോഗം നിവര്‍ത്തിക്കുകയാണു ആയുസ്സിന്റെ ലക്ഷ്യം എന്നും അതു നിവര്‍ത്തിക്കുന്നവര്‍ സംതൃപ്തിയോടെ തന്റെ ആത്മാവിനെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ചു ഈ ലോകത്തോടു വിട പറയും; പറയണം. എന്നത്രേ സ്വജീവിതത്തിലൂടെ കര്‍ത്താവു ഇവിടെ കാണിച്ചു തന്നിരിക്കുന്നതു. അത്യുന്നതന്റെ മറവില്‍ വസിച്ചു, ദൈവത്തിന്റെ നിഴലിന്‍ കീഴെ പാര്‍ത്തു, ലഭിച്ച ആയുസ്സുകൊണ്ടു ദൈവനിയോഗം നിവര്‍ത്തിച്ചു തൃപ്തിയായി രക്ഷയിലേക്കു പ്രവേശിക്കുന്ന ഭാഗ്യകരമായ ജീവിതത്തിലേക്കു ഈ സങ്കീര്‍ത്തനം നമ്മെ ക്ഷണിക്കുന്നു. ദിനംതോറും ഈ സങ്കീര്‍ത്തനം ഉരുവിടുമ്പോള്‍  ആ വലിയ ജീവിതത്തിലേക്കുള്ള ചുവടുവെയ്പായി അതു പരിണക്കട്ടെ എന്നു ആശംസിക്കുന്നു.

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30