വചനപരിച്ഛേദം-68.

68-യഹോവയുടെ സന്നിധിയിലെ ആനന്ദം.

സങ്കീഃ122;1 യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാമെന്നു അവര്‍ എന്നോടു പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.

                                   122-ാം സങ്കീര്‍ത്തനം ദാവീദിന്റെ  ഒരു ആരോഹണഗീതമാണു. ആരോഹണഗീതങ്ങള്‍ എന്ന തലക്കെട്ടോടു കൂടിയ 15 സങ്കീര്‍ത്തനങ്ങളില്‍ നാലെണ്ണം ദാവീദിന്റെ പേരിലും ഒരെണ്ണം ദാവീദിന്റെ പുത്രനായ ശലോമോന്റെ പേരിലുമാണു.ബാക്കി പത്തു സങ്കീര്‍ത്തനങ്ങള്‍ ആരെഴുതി എന്നു പറയുന്നില്ല.ഇതില്‍ 121,133 എന്നിവ നമ്മുടെ നമസ്കാരങ്ങളില്‍ ഉപയോഗിക്കുന്നുണ്ടു.ശലോമോന്റെ ഗീതമായ127-ാം സങ്കീര്‍ത്തനവും അജ്ഞാതകര്‍ത്തൃകമായ 122-ാം സങ്കീര്‍ത്തനവും എല്ലാവരും ഇഷ്ടപ്പെടുന്നു. ആരാധനാഗീതങ്ങളായി അറിയപ്പെടുന്ന സങ്കീര്‍ത്തനങ്ങള്‍ എല്ലാം പൊതുവെ ചെറിയ സങ്കീര്‍ത്തനങ്ങള്‍ ആണെങ്കിലും അവ ഏറ്റം മനോഹരങ്ങളാണു . 122-ാം സങ്കീര്‍ത്തനവും ആ വിധത്തില്‍ നമ്മെ ആകര്‍ഷിക്കുന്ന ഒന്നാണു.
                            ഈ സങ്കീര്‍ത്തനങ്ങളുടെ പ്രാധാന്യം മനസ്സിലാക്കണമെങ്കില്‍ ഇവയ്ക്കു ആരോഹണഗീതങ്ങള്‍ എന്നു പേരു നല്‍കിയതു എന്തുകൊണ്ടണു എന്നു അറിയേണ്ടതുണ്ടു.അവിടെ അതിനു വ്യക്തമായ സൂചനകളൊന്നും ലഭിക്കുന്നില്ലായെന്നതു കൊണ്ടുതന്നെ ഈ കാര്യത്തില്‍ വേദപണ്ഡിതന്മാര്‍ ഭിന്നാഭിപ്രായക്കാരാണു.പ്രവാസത്തില്‍ നിന്നു യിസ്രായേല്‍ ജനം സ്വന്ത നാടായ യെറുശലേമിലേക്കു തിരിച്ചു വന്നപ്പോള്‍ പാടിയ ഗീതങ്ങളാണു ഇവയെന്നത്രേ ചിലരുടെ അഭിപ്രായം. പ്രവാസജീവിതമെല്ലാം ദാവീദിന്റേയും ശലോമോന്റേയും കാലശേഷമായതു കൊണ്ടു ഇവ പ്രവാസത്തില്‍ നിന്നു മോചിതരായപ്പോള്‍ പാടുവാനായി രചിച്ചതാണെന്നു പറയുന്നതില്‍ യുക്തിയില്ല. എങ്കിലും പ്രവാസത്തില്‍ നിന്നു അവര്‍ മടങ്ങിവന്നപ്പോള്‍ അതിന്റെ ആഹ്ളാദത്തില്‍ ഇതു പാടിയെന്നു ചിന്തിക്കുന്നതില്‍ തെറ്റില്ല. യെറുശലേം ദേവാലയത്തിനു പല പ്രാകാരങ്ങളുണ്ടു.ഈ പ്രാകാരങ്ങളിലേക്കുള്ള പടികള്‍ കയറുമ്പോള്‍ പാടിയിരുന്ന ഗീതങ്ങളാണു ഇവയെന്നു മറ്റു ചിലര്‍ കരുതുന്നു.ഇതും പൂര്‍ണ്ണമായി നിഷേധിക്കുവാന്‍ കഴിയുകയില്ലെങ്കിലും ഇവിടെയും ഒരു ചോദ്യം അവശേഷിക്കുന്നു. ദേവാലയങ്ങളും പ്രാകാരങ്ങളും ദാവീദിനു ശേഷം ശലോമോന്റെ കാലത്താണല്ലോ ഉണ്ടായതു.ഇവയെല്ലാം അതിനു വേണ്ടി രചിച്ചവയാണു എന്നു പറയുന്നതില്‍ അപാകത തോന്നാം. ഈ സങ്കീര്‍ത്തനങ്ങള്‍ അതിനായി ഉപയോഗിച്ചിരുന്നു എന്നും പറയാവുന്നതാണു.ആരോഹണഗീതം എന്നു പറഞ്ഞിരിക്കുന്നതു ശബ്ദമുയര്‍ത്തി പാടാനുള്ള നിര്‍ദ്ദേശമായിട്ടാണു ചിലര്‍ അഭിപ്രായപ്പെടുന്നതു.ഈ അഭിപ്രായത്തിനു പ്രസക്തി കൂടുമെങ്കിലും അതാണു അതിന്റെ അര്‍ത്ഥം എന്നു തീര്‍ത്തു പറയുവാന്‍ കഴിയുകയുമില്ല. 122ാം സങ്കീര്‍ത്തനം ഒന്നാം വാക്യം ശ്രദ്ധിക്കുമ്പോള്‍ മുമ്പു പറഞ്ഞ അഭിപ്രായം പൂര്‍ണ്ണമായി നിഷേധിക്കുവാനും കഴിയുകയില്ല.  അതുകൊണ്ടുതന്നെ ഈ മൂന്നു പ്രത്യേകതകളും ഈ സങ്കീര്‍ത്തനങ്ങള്‍ക്കു ഉണ്ടു എന്നു കരുതുകയായിരിക്കും ഉചിതം. ഒരു കാര്യം ഉറപ്പിച്ചു പറയുവാന്‍ കഴിയും.ഇവ ആരു എഴുതിയാലും , എന്തിനുവേണ്ടി എഴുതിയാലും എഴുതിയ സന്ദര്‍ഭം ഏതായിരുന്നാലും  ഇവയെല്ലാം ആരാധനയെ സമ്പുഷ്ടമാക്കുന്ന , ആരാധനയുടെ മഹത്വത്തെ പ്രകീര്‍ത്തിക്കുന്ന സങ്കീര്‍ത്തനങ്ങളായി പരിണമിച്ചു എന്ന സത്യം നിഷേധിക്കുവാന്‍ കഴിയുകയില്ല.
                      ആരാധനയോടു ചേര്‍ന്നു നില്ക്കുന്ന ഒരു സങ്കീര്‍ത്തനം എന്ന നിലയില്‍ ആദ്യവാചകം ദൈവത്തെ ആരാധിക്കുന്ന എല്ലാവിശ്വാസികളെ സംബന്ധിച്ചും പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണു.' യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാമെന്നു അവര്‍ എന്നോടു പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.' എന്ന വാക്യത്തില്‍ രണ്ടു വിഭാഗം ആളുകളുടെ ചിത്രം തെളിഞ്ഞു വരുന്നുണ്ടു. യഹോവയുടെ ആലയത്തിലേക്കു പോകുന്നവരാണു അതില്‍ ഒരു കൂട്ടര്‍. അവര്‍ പോകുന്നതു കാണുകയും അവരുടെ ക്ഷണം കേള്‍ക്കുകയും ചെയ്യുന്നവരാണു മറ്റൊരു കൂട്ടര്‍.സങ്കീര്‍ത്തനക്കാരന്‍ ഇവിടെ രണ്ടാമത്തെ കൂട്ടരുടെ പ്രതിനിധിയായിട്ടാണു നില്ക്കുന്നതു. ഈ രണ്ടു കൂട്ടരുടേയും ചിത്രം നമ്മുടെ മനസ്സില്‍ തെളിയുമ്പോള്‍ നമ്മുടെ ഹൃദയം ആത്മശോധനയിലേക്കു ചായേണ്ടതാണു. ഇതിലേതെങ്കിലും കൂട്ടത്തില്‍ നാം ഉള്‍പ്പെടുമോ  എന്നു സ്വയം പരിശോധിക്കുവാന്‍ ഈ സങ്കീര്‍ത്തന വായന വഴി തുറക്കുന്നില്ലായെങ്കില്‍  ആ വായന  വ്യര്‍ത്ഥമായി ഭവിക്കും. ഈ രണ്ടു കൂട്ടരുടേയും പ്രത്യേകത ഗ്രഹിച്ചെങ്കില്‍ മാത്രമേ അതു സാദ്ധ്യമാകുകയുള്ളു.
                     ഒന്നാമത്തെ കൂട്ടരിലേക്കു നമ്മുടെ ശ്രദ്ധ തിരിക്കാം.അവര്‍ ദേവാലയത്തിലേക്കു ആരാധനയ്ക്കായി പോകുന്നവരാണു.  ഇവരില്‍ ദൈവാരാധനയ്ക്കായി പോകുന്നവരില്‍ ഉണ്ടായിരിക്കേണ്ട ചില സവിശേഷതകള്‍  കാണാന്‍ കഴിയും. ദൈവാരധനയിലൂടെ അവര്‍ക്കു പ്രാപിക്കുവാന്‍ കഴിയുന്നതെന്താണെന്നും അവരുടെ ഉത്തരവാദിത്തം എന്താണെന്നും  അവിടെ വായിച്ചടുക്കുവാന്‍ കഴിയുന്നു. ദേവലയവും ദൈവാരാധനയും ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒന്നാണെന്നു അവര്‍ നമ്മോടു സംവദിക്കുന്നതു ഇതില്‍ കേള്‍ക്കാം. അവര്‍ ജീവിതത്തില്‍ മുഖ്യസ്ഥാനം ആരാധനയ്ക്കു നല്‍കിയിരിക്കുന്നു. ആരാധന അവര്‍ക്കു ഒരു വെറും ചടങ്ങല്ല. അവരുടെ ജീവാതമാണു. മുമ്പെ അവന്റെ നീതിയും രാജ്യവും അന്വേഷിക്കുന്ന സത്യാരാധകരാണു അവര്‍. ഭൂമിയിലുള്ളതല്ല, ഉയരത്തിലുള്ളതു അന്വേഷിക്കുന്നവരാണു അവര്‍. ജീവിതത്തില്‍ ദൈവാരാധനയ്ക്കു മുഖ്യസ്ഥാനമാണു അവര്‍ നല്കിയിരിക്കുന്നതു. 84-ാം സങ്കീര്‍ത്തനം ഇതിനോടു ചേര്‍ത്തു ധ്യാനിക്കേണ്ടതാണു. സങ്കീഃ84;1-5 '' സൈന്യങ്ങളുടെ ദൈവമായ യഹോവേ, തിരുനിവസം എത്ര മനോഹരം. എന്റെ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ഛിച്ചു മോഹിച്ചു പോകുന്നു.എന്റെ ഹൃദയവും മാംസവും ജീവനുള്ള ദൈവത്തെ നോക്കി ഘോഷിക്കുന്നു.കുരികില്‍ ഒരു വീടും മീവല്‍പക്ഷി  കുഞ്ഞുങ്ങള്‍ക്കു ഒരു കൂടും കണ്ടെത്തിയിരിക്കുന്നു. എന്റെ രാജാവും എന്റെ ദൈവവുമായ സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്റെ യാഗപീഠങ്ങളെ തന്നെ. നിന്റെ ആലയത്തില്‍ വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.  അവര്‍ നിന്നെ നിത്യം സ്തുതിച്ചു കൊണ്ടിരിക്കും. ബലം നിന്നിലുള്ള മനുഷ്യന്‍ ഭാഗ്യവാന്‍. ഇങ്ങനെയുള്ളവരുടെ മനസ്സില്‍  സീയോനിലേക്കുള്ള പെരുവഴികള്‍ ഉണ്ടു. കണ്ണുനിര്‍ താഴ്വരയില്‍ കൂടെ കടക്കുമ്പോള്‍ അവര്‍ അതിനെ ജലാശയമാക്കി തീര്‍ക്കുന്നു. മുന്‍മഴയാല്‍ അതു അനുഗ്രഹപൂര്‍ണ്ണമായി തീരുന്നു.  അവര്‍ മേല്ക്കുമേല്‍ ബലം പ്രാപിക്കുന്നു.'' ഇതു ഉള്‍ക്കൊണ്ട സങ്കീര്‍ത്തനക്കാരന്‍റെ അടങ്ങാത്ത മോഹം 10,11 വാക്യങ്ങളില്‍ നാം ഇങ്ങനെ വായിക്കുന്നു. ''നിന്റെ പ്രാകാരങ്ങളില്‍ കഴിക്കുന്ന ഒരു ദിവസം വേറേ ആയിരം ദിവസത്തേക്കാള്‍ ഉത്തമമല്ലോ. ദുഷ്ടന്മാരുടെ കൂടാരങ്ങളില്‍ പാര്‍ക്കുന്നതിനേക്കാള്‍  എന്റെ ദൈവത്തിന്റെ  ആലയത്തിന്‍ വാതില്‍ കാവല്‍ക്കാരനായിരിക്കുന്നതു എനിക്കു ഏറെ ഇഷ്ടം. ഇതു നമ്മുടെ മോഹവും ചിന്തയും ജീവിതചര്യയുമായി  തീര്‍ന്നിട്ടുണ്ടോ? നമ്മിലേക്കു തന്നെ തിരിയുക. ആധുനിക തലമുറയ്ക്കു ഈ ചോദ്യത്തിനു വ്യക്തമായ ഒരു ഉത്തരം കണ്ടെത്തുവാന്‍ വളരെ ബുദ്ധിമുട്ടേണ്ടതായി വരും. ആഴ്ചയുടെ ഒന്നാം ദിവസമായ ഞായറാഴ്ച വിശുദ്ധ ദിവസമായി നാം സമ്മതിക്കുമെങ്കിലും അതിനു ഒരു അവധിദിവസം എന്നതില്‍ അപ്പുറം ഒരു സ്ഥാനവും കല്പിക്കുന്നില്ലായെന്നതല്ലെ സത്യം. സൗകര്യമുണ്ടെങ്കില്‍, സൗകര്യപ്പെടുന്ന സമയത്തു ദേവാലയത്തില്‍ വരെ പോകണം. അതാകട്ടെ വളരെ തത്രപ്പാടോടെയാണു താനും. അതിനാല്‍ ആരാധന അല്പം ദീര്‍ഘമായി പോയെങ്കില്‍  പരിഭവം, പരാതി. ഞായറാഴ്ച ആരാധന വെറും ഒരു ചടങ്ങായി പരിണമിച്ചിരിക്കുന്നു. ദൈവാരാധന,ജീവിതത്തില്‍ അനിവാര്യമായ ഒന്നാണു എന്ന സത്യം അംഗീകരിക്കുവാന്‍ കഴിയാതെ പോകുന്നു.
                                   ഒരു കൂട്ടം ആളുകള്‍ അത്യധികം സന്തോഷത്തോടെ ദേവാലയത്തിലേക്കു പോകുന്ന ഒരു ചിത്രമാണു ഈ വാക്യത്തില്‍ കാണുന്നതു. അവരുടെ ആഹ്ളാദം കണ്ടാല്‍ ഇതില്‍ വലിയ ഒരു സന്തോഷം ജീവിതത്തില്‍ ലഭിക്കുവാനില്ലായെന്നു അവര്‍ ഘോഷിക്കുന്നതായി തോന്നും. അതുകൊണ്ടു അവര്‍ ആര്‍ത്തുപാടി സന്തോഷത്തോടെയും ആനന്ദത്തോടും ആരാധനയ്ക്കായി ദേവാലയത്തിലേക്കു പോകുന്നു. ദേവാലയത്തിലെ ദൈവികമായ ആരാധനയില്‍ അവര്‍ പ്രാപിച്ച സന്തോഷവും ആനന്ദവും വീണ്ടും വീണ്ടും വി.ദേവാലയത്തിലേക്കു പോകുവാന്‍ അവര്‍ക്കു പ്രേരകമായി ഭവിച്ചിരിക്കുന്നു.ബാറ്ററികള്‍ റീച്ചാര്‍ജ്ജു ചെയ്യുന്നതു പോലെയും, വാഹനങ്ങള്‍ ഇന്ധനം നിറയ്ക്കുന്നതു പോലെയും നിരന്തരം ഈ ദൈവിക ആരാധന അനുഷ്ഠിച്ചെങ്കില്‍ മാത്രമേ ഈ സന്തോഷവും ആനന്ദവും സമാധാനവും ആയുഷ്പര്യന്തം നിലനില്ക്കുകയുള്ളു എന്നു അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു.ലൗകികജീവിത പ്രാരബ്ധങ്ങളില്‍ പെട്ടു  ആരാധനയിലൂടെ ആര്‍ജ്ജിച്ച ശക്തി ചോര്‍ന്നു പോകുന്നതിനാല്‍ ഇടവേളകളില്‍ അതു റീച്ചാര്‍ജ്ജു ചെയ്തേ മതിയാകൂ. നിരന്തരമായ ദൈവികാരാധനയുടെ ആവശ്യകതയും അനിവാര്യതയുമാണു ഇതു വ്യക്തമാക്കുന്നതു.
                               ദേവാലയത്തില്‍ എത്തി ദൈവത്തിന്റെ മുഖം കണ്ടു ആരാധിച്ചതു കൊണ്ടു തങ്ങള്‍ പ്രാപിച്ച ആത്മസന്തോഷം അനുഭവിച്ചു സംതൃപ്തരാകുന്നതോടൊപ്പം, ആ സന്തോഷത്തിലേക്കു അന്യരേയും സന്തോഷത്തോടെ ക്ഷണിക്കുന്നു എന്നതാണു അവരില്‍ കാണുന്ന മറ്റൊരു സവിശേഷത. ' അവര്‍ എന്നോടു പറഞ്ഞപ്പോള്‍'' എന്ന സങ്കീര്‍ത്തനക്കാരന്‍റെ വാക്കുകള്‍ ഈ സത്യം വിളിച്ചോതുന്നു. അവര്‍ ദേവാലയത്തിലേക്കു സന്തോഷത്തോടെ പോകുമ്പോള്‍ വഴിയില്‍ കണ്ടവരോടൊക്കെയും വിളിച്ചു പറയുന്നു.'വരൂ നമുക്കു യഹോവയുടെ ആലയത്തിലേക്കു പോകാം.' അന്യരേയും അവിടേക്കു  ക്ഷണുക്കുക എന്നതു , ദൈവസന്നിധിയില്‍ ചെന്നു അവനെ ആരാധിച്ചു ലോകത്തിനു നല്‍കാന്‍ കഴിയാത്ത സന്തോഷവും സമാധാനവും അനുഭവിക്കുന്നവരുടെ ഉത്തരവാദിത്തമാണു. എന്നാല്‍ നാം മറ്റുള്ളവരെ ക്ഷണിക്കാറുണ്ടോ? ക്ഷണിച്ചാല്‍ തന്നെ അന്യര്‍ അതു സന്തോഷത്തോടെ സ്വീകരിക്കാറുണ്ടോ? ക്ഷണം നിരാകരിക്കുന്നുവെങ്കില്‍ അതിനു കാരണമെന്താണു? എന്നീ ചോദ്യങ്ങള്‍ക്കു ഉത്തരം കണ്ടെത്തേണ്ടതുണ്ടു.
                                 നാം മറ്റുള്ളവരെ ക്ഷണിക്കാറില്ലായെന്നതാണു ഒരു സത്യം. അതിനുപല കാരണങ്ങളും നമുക്കു പറയുവാന്‍ കാണും. അഥവാ ക്ഷണിച്ചാല്‍ തന്നെ അവര്‍  അതു സ്വീകരിക്കാറില്ലായെന്നതു മറ്റൊരു സത്യമാണു. ഇവിടെയാണു നമ്മുടെ ദൈവികസംസര്‍ഗ്ഗത്തെ വിലയിരുത്തേണ്ടതു. സങ്കീര്‍ത്തനക്കാരന്‍ പറയുന്നതു ഒന്നു കൂടെ ശ്രദ്ധിക്കുക. 'യഹോവയുടെ ആലയത്തിലേക്കു പോകാം എന്നു അവര്‍ എന്നോടു പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.'' ദേവാലയത്തിലേക്കു പോകുന്നവരുടെ ക്ഷണം കേട്ടപ്പോള്‍ അവര്‍ക്കു സന്തോഷമുണ്ടയത്രേ. എന്തുകൊണ്ടു അവര്‍ക്കു സന്തോഷമുണ്ടായി? എന്തുകൊണ്ടു നമ്മുടെ ക്ഷണം കേള്‍ക്കുന്നവര്‍ക്കു സന്തോഷമുണ്ടാകുന്നില്ല? എന്നീ ചോദ്യങ്ങള്‍ക്കു ഉത്തരം കണ്ടെത്തേണ്ടതുണ്ടു. അവര്‍ക്കു സന്തോഷം ഉണ്ടാകുവാന്‍ കാരണം എന്തു എന്നു അവിടെ വ്യക്തമായി പറയുന്നില്ല. എങ്കിലും , യഹോവയുടെ ആലയത്തിലേക്കു പോകുന്നവരുടെ സന്തോഷം അവര്‍ കണ്ടു മനസ്സിലാക്കുന്നു എന്നതു തന്നെയാണു അതിനു കാരണം. ദൈവവുമായുള്ള ബന്ധം അവരില്‍ സാരമായ മാറ്റം വരുത്തിയിരിക്കുന്നു. ദേവാലയത്തിലേക്കു പോകുന്നവരുടെ ജീവിതം തന്നെയാണു മറ്റുള്ളവര്‍ക്കു സന്തോഷം പകര്‍ന്നു കൊടുക്കുന്നതു. അവര്‍ അനുഭവിക്കുന്ന സന്തോഷം മറ്റുള്ളവരെ അവിടേക്കു ആകര്‍ഷിക്കുന്നു. നമ്മുടെ ക്ഷണം മറ്റുള്ളവരില്‍ സന്തോഷമുളവാക്കാതിരിക്കുന്നതു, ദൈവവുമായുള്ള ബന്ധത്തിലൂടെ എന്നിലുണ്ടാകേണ്ട മാറ്റം അന്യര്‍ക്കു ദര്‍ശിക്കുവാന്‍ കഴിയുന്നില്ലാ എന്നതു തന്നെയാണു കാരണം. പള്ളിയില്‍ പോകുകയും ആരാധിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിട്ടും എന്റെ സംസാരത്തിലും പെരുമാറ്റത്തിലും ഒരു മാറ്റവു സംഭവിക്കാതെ, ഞാന്‍ പഴയ മനുഷ്യനായി തന്നെ ജീവിക്കുന്നു എങ്കില്‍  അന്യരില്‍ എന്റെ ക്ഷണം സന്തോഷമുളവാക്കുകയില്ല. എന്നാല്‍ പലപ്പോഴും ഞാന്‍ പള്ളിയില്‍ പോകുന്നതു കൊണ്ടു തന്നെ ചിലര്‍ അവിടെ വരുവാന്‍ മടിക്കുന്നു എന്നതും ഒരു സത്യമാണു. ചിലപ്പോള്‍ പ്രിയപ്പെട്ടവരു പോലും ദൈവത്തില്‍ നിന്നു അകന്നു പോകുവാന്‍ കാരണമാകാറുണ്ടു. പരി.പൗലോസുസ്ളീഹാ  പറഞ്ഞതുപോലെ  ഭാര്യ ഭര്‍ത്താവു മുഖാന്തിരവും ഭര്‍ത്താവു ഭാര്യ മുഖാന്തിരവും വിശുദ്ധീകരിക്കപ്പെടാറുണ്ടോ? ഇംഗ്ളണ്ടില്‍ നടന്ന ഒരു സംഭവം കേള്‍ക്കുകഃ ഒരു ക്രിസ്തീയ കുടുംബം. ഭാര്യ നല്ലഒരു സ്ത്രീ. പള്ളിയില്‍ മുടങ്ങാതെ ആരാധനയില്‍ സംബന്ധിക്കും. എല്ലാ ആത്മീയപ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുക്കും. എന്നാല്‍ ഭര്‍ത്താവു പള്ളിയില്‍ പോകുകയില്ല, ഒരു ആതമീയകാര്യങ്ങളിലും പങ്കാളി  ആകുകയുമില്ല. ഇതു ഭാര്യയെ വളരെയധികം വേദനിപ്പിച്ചു.ഭര്‍ത്താവിനെ ഇതിലൊക്കെ പങ്കാളിയാക്കുവാന്‍ അവര്‍ ആവുംവിധം ശ്രമിച്ചു. ഉപദേശിച്ചു നോക്കി ഫലമില്ല. ശകാരിച്ചു ഗുണം ചെയ്തില്ല. കരഞ്ഞു പറഞ്ഞു .മാറ്റമില്ല. അടവുകള്‍ എല്ലാം പരാജയപ്പെട്ടപ്പോള്‍ അവര്‍ വികാരിയച്ചനെ സമീപിച്ചു തന്റെ ദുഃഖം അറിയിച്ചു.അച്ചന്‍ വന്നു ഒന്നു ഉപദേശിക്കണം. ഒരു ദിവസം അച്ചന്‍ അവരുടെ വീട്ടില്‍ ചെന്നു. സത്രീ ഏതോ ആത്മീയപ്രവര്‍ത്തനത്തിനു പോയിരിക്കുകയായിരുന്നു. അച്ചന്‍ കടന്നു ചെന്നു. അയാള്‍ സന്തോഷത്തോടെ അച്ചനെ സ്വീകരിച്ചു.കുശലാന്വേഷണങ്ങള്‍ക്കു ശേഷം അച്ചന്‍ കാര്യത്തിലെക്കു കടന്നു. ആമുഖമായി ആത്മീയ കാര്യങ്ങളെ കുറിച്ചു പറഞ്ഞു തുടങ്ങി.ബുദ്ധിമാനായ മനുഷ്യനു കാര്യം മനസ്സിലായി്. അയാള്‍ ഇടയ്ക്കു കയറി പറഞ്ഞു. ക്ഷമിക്കണം അച്ചാ, ഞാന്‍ പള്ളിയില്‍ വരാത്തതും ആത്മീയകാരങ്ങളില്‍ പങ്കെടുത്താതും അല്ലേ വിഷയം. എന്നാല്‍ ഞാന്‍ ഒരുകാര്യം പറയാം. ഇതൊക്കെ ചെയ്യുന്നതു മൂലം ഞാനും എന്റെ ഭാര്യയെ പോലെ ആകുവാനാണെങ്കില്‍ ഞാന്‍ അങ്ങോട്ടില്ലച്ചോ. അച്ചനു കാര്യം മനസ്സിലായി.പൊതുജനത്തിന്റെ മുമ്പില്‍ കാണുന്നതു പോലെയല്ല അവര്‍ വീട്ടില്‍ വര്‍ത്തിക്കുന്നതു. അച്ചന്‍ അയാളോടു, അതേ, അതുതന്നെയാണു വിഷയം പള്ളിയില്‍ വരണം ,എങ്കിലേ ഇതിനൊക്കെ ഒരു മാറ്റം വരികയുള്ളു. മറുപടി കേള്‍ക്കാന്‍ നല്ക്കാതെ അച്ചന്‍ യാത്ര പറഞ്ഞു ഇറങ്ങി. പിന്നീടു സ്ത്രീയെ കണ്ടു പറഞ്ഞു.നിങ്ങളുടെ ഭര്‍ത്താവിനെ നേടുവാന്‍ നിങ്ങള്‍ക്കു മാത്രമേ കഴിയൂ. നിങ്ങള്‍ അല്പം കൂടെ സ്നേഹത്തോടെ ഭര്‍ത്താവിനോടു പെരുമാറിയാല്‍ ഭര്‍ത്താവു നന്നാകും. സ്ത്രീക്കും തന്റെ ബലഹീനത മനസ്സിലായി. നിസ്സാര കാര്യങ്ങള്‍ക്കു പോലുംഅവര്‍ ഭര്‍ത്താവിനോടു കോപിക്കുമായിരുന്നു. അവര്‍ ഒരു തീരുമാനം എടുത്തു. എന്തു വന്നാലും ഇനി കോപിക്കുകയില്ല. ഒരു ദിവസം സായംകാലം . ഭര്‍ത്താവു തന്റെ വിനോദമായ ചൂണ്ടയിടീല്‍ കഴിഞ്ഞു ചൂണ്ടക്കോലുമായി ഭവനത്തിലേക്കു പ്രവേശിച്ചപ്പോള്‍ അറിയാതെ ചൂണ്ടക്കോല്‍ കൊണ്ടു പ്രധാനമുറിയിലെ മനോഹരമായ ലൈറ്റു പൊട്ടി താഴെ വീണു. ഇപ്പോള്‍ ഭാര്യ കലിതുള്ളി കടന്നു വരുന്നതും പ്രതീക്ഷിച്ചു ഭര്‍ത്താവു ഒതുങ്ങിനിന്നു. ഭാര്യ ശാന്തമായി കടന്നു വന്നു പറഞ്ഞു. സാരമില്ല. പോട്ടെ, നമുക്കു മറ്റൊന്നു വാങ്ങിക്കാം. ഭര്‍ത്താവിനു വിശ്വാസമായില്ല. മിണ്ടാതെ നില്ക്കുന്ന ഭര്‍ത്താവിനെ നോക്കി അവര്‍ പറഞ്ഞു. സംശയിക്കേണ്ട, പഴയ ഭാര്യയല്ല ഞാന്‍ .എന്റെ കുറവു എനിക്കു മനസ്സിലായി. ഈ വിധത്തിലുള്ള സ്നേഹപൂര്‍വ്വമായ അവരുടെ പെരുമാറ്റം ഭര്‍ത്താവിനേയും ദൈവത്തോടു അടുപ്പിച്ചുവത്രേ.ആദ്യം നാം നന്നാവുക, അപ്പോള്‍ മറ്റുള്ളവരും നന്മയിലേക്കു ആകര്‍ഷിക്കപ്പെടും.
                                ദേവാലയത്തില്‍ പോകുകയും ആരാധിക്കുകയും ചെയ്തിട്ടു നമ്മില്‍ മാറ്റമുണ്ടാകുന്നില്ലായെന്നു മാത്രമല്ല,മാറ്റമുണ്ടായവരെ അംഗീകരിക്കുവാന്‍ പോലും നമുക്കു കഴിയുന്നുമില്ല. വിദേശത്തു നടന്ന മറ്റൊരു സംഭവം ശ്രദ്ധിക്കുക. ക്രൈസ്തവ കുടുംബത്തിലെ ഒരു പെണ്‍കുട്ടി അവിശ്വാസിയായ ഒരു ചൈനാക്കാരനെ പ്രേമിച്ചു വിവാഹം കഴിച്ചു. അവര്‍ സ്വയം ദേവാലയത്തില്‍ നിന്നു അകന്നു പോയി.കാലം കുറെ കഴിഞ്ഞപ്പോള്‍ അവളും കുടുംബവും മാനസ്സാന്തരപ്പെട്ടു വിശ്വാസത്തിലേക്കു തിരികെ വന്നു.അവര്‍ ദേവാലയത്തിലെ ആരാധനയില്‍ സംബന്ധിക്കുവാന്‍ തുടങ്ങി. സത്യവിശ്വാസികള്‍ക്കു പലര്‍ക്കും അവളെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ഒരു ദിവസം അവള്‍ പള്ളിയില്‍ നടക്കുന്ന സ്ത്രീകളുടെ യോഗത്തില്‍ ചെന്നു. നല്ലവരായ സ്ത്രീകള്‍ക്കു അതു അനിഷ്ടമായി. അവര്‍ അച്ചനോടു പറഞ്ഞു. അച്ചാ, ഇനിയും അവള്‍ വന്നാല്‍ ഞങ്ങള്‍ യോഗത്തിനു വരികയില്ല. അച്ചന്‍ പറഞ്ഞു ,അവള്‍ മാനസ്സാന്തരപ്പെട്ടു വന്നതല്ലേ. പിന്നെന്താ പ്രശ്നം? അവളെ കണ്ടു ഞങ്ങളുടെ പെണ്‍കുട്ടികള്‍ വഴിപിഴച്ചു പോകും. അതുകൊണ്ടു അവള്‍ ഇനിയും യോഗത്തിനു വരാന്‍ പാടില്ലായെന്നു അച്ചന്‍ അവളോടു പറയണം. അച്ചന്‍ അവളെ വിളിച്ചു കാര്യം പറഞ്ഞു. അവള്‍ അച്ചനോടു ഞാന്‍ ഇങ്ങോട്ടല്ലാതെ എങ്ങോട്ടാണു അച്ചാ പോകേണ്ടതു? അച്ചന്‍ പറഞ്ഞു, എനിക്കു അവരുടെ അഭിപ്രായം തള്ളിക്കളയാന്‍ പ്രയാസമാണു. അവള്‍ വളരെ സങ്കടത്തോടെ അച്ചനോടുപറഞ്ഞു.പാപികളെ തേടി വരികയും പാപികളുടെ പാപത്തിന്റെ പരിഹാരത്തിനായി സ്വന്തരക്തം ഒഴുക്കുകയും ചെയ്ത ദൈവസ്നേഹമല്ലേ അച്ചന്‍ പ്രസംഗിക്കുന്നതു. ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിന്റെ മുമ്പില്‍ അവളുടെ വിലാപത്തിനു വിലയില്ലാതായി പോയി. മാനസ്സാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചുള്ള സന്തോഷത്തില്‍ പങ്കു ചേരുവാന്‍ എന്തേ നമുക്കു മനസ്സില്ലാതെ പോകുന്നു.
                                   ഇന്നു ഈ സങ്കീര്‍ത്തനവാക്യത്തില്‍ കാണുന്ന രണ്ടാമത്തെ കൂട്ടരുടെ സംഖ്യയും വിരളമാണു. ഇന്നു എല്ലാം വിമര്‍ശനബുദ്ധിയോടും മുന്‍വിധിയോടും കൂടെയാണു നാം കാണുന്നതു.മറ്റുള്ളവരിലെ നന്മ കാണുവാനുള്ള കണ്ണു നമുക്കു നഷ്ടപ്പെട്ടിരിക്കുന്നു. സ്വന്തം മനസ്സില്‍ നന്മയുള്ളവര്‍ക്കു മാത്രമേ അന്യരിലെ നന്മ കാണാന്‍ കഴിയുകയുള്ളു. മനുഷ്യര്‍ ഇന്നു ദോഷൈകദൃക്കുകളായി തീര്‍ന്നിരിക്കുന്നു. ദോഷം കാണരുതു എന്നല്ല, ദോഷം മാത്രമേ കാണുന്നുള്ളു എന്നതാണു പ്രശ്നം. സ്വന്തം കണ്ണില്‍ കോലിരിക്കെ അന്യരുടെ കണ്ണിലെ കരടു അന്വേഷിക്കുന്നവരായിരിക്കുന്നു. അന്യരുടെ ക്ഷണം സങ്കീര്‍ത്തനക്കാരനെ സന്തോഷിപ്പിക്കുവാന്‍ കാരണം, അന്യരിലെ നന്മ കാണാന്‍ തക്കവണ്ണം സ്വന്തം മനസ്സില്‍ നന്മ അവശേഷിക്കുന്നതു കൊണ്ടാണു.
                        ഈ രണ്ടു വിഭാഗത്തിലും ഉള്‍പ്പെടാത്തവരും ഉണ്ടു. പള്ളിയില്‍ പോകുകയോ ആരാധിക്കുകയോ ആത്മീയകാര്യങ്ങളില്‍ പങ്കു ചേരുകയോ ഇല്ല. മറ്റുള്ളവര്‍ പോകുന്നതില്‍ പരിഭവവുമില്ല.അവര്‍ക്കു സ്വന്തം കാര്യം മാത്രം. ഞാന്‍ ആരുടേയും കാര്യത്തില്‍ ഇടപെടില്ല. ആരും തന്റെ കാര്യത്തില്‍ ഇടപെടുന്നതു അവര്‍ക്കു  ഇഷ്ടവുമല്ല. അവര്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടു പോകുന്നു.
                        ദൈവത്തെ സത്യത്തിലും ആത്മാവിലും ആരാധിക്കുന്നവരായി നാം മാറേണ്ടതുണ്ടു. എങ്കില്‍ മാത്രമേ ശാശ്വതമായ സന്തോഷവും സമാധാനവും ലഭിക്കുകയുള്ളു. നമ്മില്‍ ഉണ്ടാകുന്ന ഈ ഗുണകരമായ മാറ്റം അന്യരെ അവിടേക്കു ആകര്‍ഷിക്കുകയും ചെയ്യുന്നു.അപ്പോള്‍ സന്തോഷവും സമാധാനവും നമ്മളിലും സമൂഹത്തിലും നിലനില്ക്കും. നാം ജീവിക്കുന്ന സമൂഹത്തെ ഈ നന്മയിലേക്കു നയിക്കുന്ന വ്യക്തികളായി ദൈവത്തെ ആരാധിക്കുന്നവര്‍ പരിണമിക്കണം എന്ന വലിയ സന്ദേശമാണു ഈ വാക്യം നമുക്കു പകര്‍ന്നു തരുന്നതു. അതു ഉള്‍ക്കൊള്ളുവാന്‍ നമ്മുടെ ദൈവികാരാധന ഉപകരിക്കട്ടെ എന്നു ആശംസിക്കുന്നു.
                        
                              

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30