വചനപരിച്ഛേദം.-58.
58-രക്ഷയ്ക്കായി കാംക്ഷിക്കുന്നവർ
സങ്കീഃ 12:1 യഹോവേ രക്ഷിക്കേണമേ ഭക്തന്മാർ ഇല്ലാതെ പോകുന്നു. വിശ്വസ്തന്മാർ മനുഷ്യപുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു.
ദാവീദിന്റെ മറ്റൊരു സങ്കീർത്തനമാണു നമ്മുടെ ധ്യാനചിന്തയ്ക്കു വിഷയമാക്കുന്നതു.കാലത്തിനു പരുക്കേല്പിക്കുവാൻ കഴിയാത്ത, കാലാതിവർത്തിയായി നിലനില്ക്കുന്ന ഒരു പ്രാർത്ഥനാമന്ത്രത്തോടെയാണു സങ്കീർത്തനം ആരംഭിക്കുന്നതു,'യഹോവേ രക്ഷിക്കേണമേ.'ദൈവഭയമുള്ള ഏതൊരാളുടേയും മനസ്സിൽ നിന്നു നിരന്തരം ഉയരുന്ന, ഉയരേണ്ട ഒരു പ്രാർത്ഥനയാണു ഇതു.എന്നാൽ അതുമാത്രമല്ല ഈ സങ്കീർത്തനത്തിന്റെ സവിശേഷത. എല്ലാ കാലത്തും,പ്രത്യേകിച്ചു ആധുനികകാലത്തു കാലദേശ ഭേദമെന്യേ മനുഷ്യൻ നേരിടുന്ന ഗുരുതരമായ പ്രശ്നത്തെയാണു ഈ പ്രാർത്ഥന ഉരുവിടുവാൻ ദാവീദിനെ പ്രേരിപ്പിച്ചതു എന്നു പിന്നീടുള്ള വാക്യങ്ങൾ വ്യക്തമാക്കുന്നു. ദാവീദും താൻ ജീവിക്കുന്ന ദേശവും ദേശനിവാസികളും നേരിടുന്ന ഗുരുതരവും അത്യധികം ഗൗരവമേറിയതുമായ പ്രശ്നം കണ്ടു നുറുങ്ങിയഹൃദയത്തോടെ ദൈവത്തോടു അപേക്ഷിക്കുന്നു.'യഹോവേ രക്ഷിക്കേണമേ.''
എല്ലാക്കാലത്തും മനുഷ്യനെ അലോസരപ്പെടുത്തുന്ന, മനുഷ്യന്റെ സ്വസ്തത ഇല്ലാതാക്കുന്ന, സന്തോഷം കെടുത്തി കളയുന്ന, ജീവിതം ദുഷ്കരമാക്കുന്ന അനേകം പ്രശ്നങ്ങൾ ഉണ്ടു. രോഗങ്ങൾ, ദുഃഖങ്ങൾ, യുദ്ധങ്ങൾ, പ്രകൃതിദുരന്തങ്ങൾ, സാമൂഹ്യസാമ്പത്തികരാഷ്ട്രീയ പ്രശ്നങ്ങൾ എന്നിങ്ങനെ നീണ്ടുപോകുന്നു അവയുടെ പട്ടിക. ബുദ്ധിശക്തികൊണ്ടോ, പണംകൊണ്ടോ സൈന്യബലംകൊണ്ടോ ഇതിനെല്ലാം ശാശ്വതപരിഹാരം കണ്ടെത്താൻ കഴിയാതെ മനുഷ്യന്റെ കരങ്ങളിൽ നിന്നു അവ വഴുതി പോകുന്നു. ഏവംവിധ പ്രശ്നങ്ങൾക്കു, ഒരുപരിധിവരെ പുതിയ പുതിയ കണ്ടുപിടുത്തങ്ങളും, ശാസ്ത്രസാങ്കേതിക വിദ്യകളിലുള്ള പുരോഗതിയും സഹായകരമാകുന്നുണ്ടു എന്നു പറയാം. എന്നാൽ ഓരോ കണ്ടു പിടുത്തങ്ങളും പുതിയ പുതിയ സങ്കീർണ്ണതകളിലേക്കു വഴി തുറക്കുന്നു എന്നതാണു ഇന്നു മനുഷ്യൻ നേരിടുന്നു ഗുരുതരമായ മറ്റൊരു പ്രശ്നം. മനുഷ്യ ജീവിതം സുഖകരമാക്കാൻ വേണ്ടി കണ്ടു പിടിക്കുന്ന പലതും കുബുദ്ധികളായ മനുഷ്യന്റെകരങ്ങളിൽ അവ വിനാശം വിതയ്ക്കുന്നവയായി മാറുന്നു. അതുകൊണ്ടു തന്നെ കാലം പുരോഗമിക്കും തോറും മനുഷ്യൻ ഭീതിയുടെ കരിനിഴലിൽ തന്നെ കഴിയേണ്ടതായി വരുന്നു. ഇതിനു ശാശ്വതമായ ഒരു പരിഹാരം മനുഷ്യനാൽ അസാദ്ധ്യമാണെന്ന സത്യത്തിലേക്കാണു ഇതു വിരൽ ചൂണ്ടുന്നതു. മനുഷ്യനാൽ അസാദ്ധ്യമായതു ദൈവത്താൽ സാദ്ധ്യമാകുന്നു എന്ന വലിയ യാഥാർത്ഥ്യം ദൈവഭക്തനായ മനുഷ്യൻ മാത്രം തിരിച്ചറിയുന്നു. ഈ തിരിച്ചറിവു ലഭിച്ച ദാവീദും, മനുഷ്യന്റെ സ്വസ്തതയും സമാധാനവും ശാശ്വതമായ സന്തോഷവും നഷ്ടമാകുന്നതിന്റെ അടിസ്ഥാന കാരണം ദൈവഭക്തി ഇല്ലാതാകുന്നതാണു എന്നു ഗ്രഹിച്ചു. യഹോവയിൽ ആശ്രയിക്കുകയും സങ്കേതപ്പെടുകയും ചെയ്യുന്നതിനാൽ , രക്ഷക്കായി കാംക്ഷിക്കുകയും, രക്ഷ യഹോവയിങ്കൽ നിന്നു മാത്രം വരുന്നുവെന്നു അറിഞ്ഞു യഹോവയോടു പ്രാർത്ഥിക്കുകയും ചെയ്യുന്നു. യഹോവേ രക്ഷിക്കേണമേ, ഭക്തന്മാർ ഇല്ലാതെ പോകുന്നു.
അന്നും ഇന്നും ഭക്തി കുറയുന്നു എന്നോ ഭക്തന്മാർ ഇല്ലാതെ പോകുന്നു എന്നോ പറയുവാൻ കഴിയുമോ? യഥാർത്ഥ ഭക്തന്മാരുടെ കാര്യമാണു ഇവിടെ പറയുന്നതു. ഭക്തന്മന്യന്മാർ ഇന്നെന്ന പോലെ അന്നും കുറവായിരുന്നില്ല എന്നു ഊഹിക്കുന്നതിൽ തെറ്റില്ല. കാലം കഴിയുന്തോറും ഭക്തിയും ഭക്തന്മാരും വർദ്ധിച്ചു കൊണ്ടിരിക്കുന്നു എന്നതു ഒരു സത്യമാണു.അനുദിനം മനുഷ്യൻ നേരിടുന്ന പ്രശ്നങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ , അവയുടെ പരിഹാരം തേടി ജനങ്ങൾ ഇന്നു ഭക്തിമാർഗ്ഗത്തിലേക്കു തിരിയുന്നു. ആരാധാലയങ്ങൾ ഭക്തരെക്കൊണ്ടു നിറയുന്നു.ധ്യാനകേന്ദ്രങ്ങൾ ഭക്തജന നിബിഡമായി മാറുന്നു. പുതിയപുതിയ ആത്മീയ പ്രസ്ഥാനങ്ങൾ ഉടലെടുക്കുന്നു. ജനം അവിടെ തള്ളിക്കയറുന്നു. പുണ്യസ്ഥലങ്ങൾ തേടിയുള്ള തീർത്ഥയാത്രാസംഘങ്ങളുടെ സംഖ്യ വർദ്ധിക്കുന്നു. ഇതെല്ലാം മനുഷ്യൻ ഇന്നു ഭക്തിമാർഗ്ഗത്തിലേക്കു തിരിയുന്നതിന്റെ ലക്ഷണമായി നാം കരുതുകയും വിശ്വസിക്കുകയും ചെയ്യുന്നു.
ഭക്തിവർദ്ധിക്കുകയും ഭക്തന്മാരുടെ സംഖ്യ കൂടുകയും ചെയ്യുമ്പോൾ മനുഷ്യജീവിതം സുഖകരവും സന്തോഷകരവുമായി മാറേണ്ടതാണു. എന്നാൽ നാം ഇന്നു ഭക്തിയിൽ മുന്നേറിയിട്ടും മനുഷ്യരുടെ ഇടയിൽ വഷളത്വം വർദ്ധിക്കുകയും മനുഷ്യന്റെ സ്വസ്തത നഷ്ടപ്പെടുകയും ചെയ്യുന്നുവെന്നതാണു യാഥാർത്ഥ്യം. ഇതു എന്തുകൊണ്ടു ?എന്ന ചോദ്യം ഇവിടെ ഏറെ പ്രസക്തമാണു.യഹോവയായ ദൈവം സോദോമിനെ നശിപ്പിക്കുവാൻ കാരണമെന്തെന്നു ഉല്പഃ 18 ; 20,21 വാക്യങ്ങളിൽ നാം വായിക്കുമ്പോൾ ചിലസത്യങ്ങൾ നമുക്കു വെളിവാകും. '' പിന്നെ യഹോവ , സോദോമിന്റേയും ഗോമോരയുടേയും നിലവിളി വലുതും അവരുടെ പാപം അതികഠിനവും ആയിരിക്കുന്നു. ഞാൻ ചെന്നു എന്റെ അടുക്കൽ എത്തിയ നിലവിളിപോലെ അവർ പ്രവർത്തിച്ചിട്ടുണ്ടോ എന്നു നോക്കി അറിയും എന്നു അരുളിച്ചെയ്തു.'' ഈ വാക്യങ്ങൾ ഒരുകാര്യം വ്യക്തമാക്കുന്നു. സോദോംഗോമോറാ നിവാസികൾ എല്ലാവരും ദൈവഭയമില്ലാത്തവരോ പ്രാർത്ഥിക്കാത്തവരോ ദൈവസന്നിധിയിൽ നിലവിളിക്കാത്തവരോ ആയിരുന്നില്ല. അവരുടെ നിലവിളി ദൈവസന്നിധിയിൽ എത്തിയിരുന്നു എന്നു ദൈവം തന്നെ പറയുന്നുണ്ടല്ലോ.എന്നാൽ അവരുടെ ഭക്തിക്കനുസരണമായി അവർ പ്രവർത്തിച്ചിരുന്നില്ലായെന്നതാണു. അവരുടെ നാശത്തിനു കാരണമായി ഭവിച്ചതു. ഭക്തി പ്രവൃത്തികളെ നിയന്ത്രിക്കുന്നതായി മാറണം. അബ്രഹാം സോദോമിനു വേണ്ടി പക്ഷവാദം ചെയ്യുമ്പോൾ , അവിടെ നല്ലവരും ഭക്തന്മാരും ആരും ഉണ്ടായിരുന്നില്ലയെന്നതല്ല , അവരുടെ സംഖ്യ വിരളമായിരുന്നു എന്നത്രേ അവിടെ വ്യക്തമാക്കിയിരിക്കുന്നതു. ഉല്പഃ 18 ; 23 മുതലുള്ള വാക്യങ്ങൾ ഇതു വെളിവാക്കുന്നു. അബ്രഹാമിന്റെ അപേക്ഷ പ്രകാരം അമ്പതു നീതിമാന്മാർ ഉണ്ടെങ്കിൽ സോദോമിനെ നശിപ്പിക്കുകയില്ല എന്നു ദൈവം പറയുന്നു.അത്രയും പേരെ കണ്ടെത്താൻ കഴിയാതെ എണ്ണം കുറച്ചു കുറച്ചു പത്തുവരെ ആക്കിയപ്പോഴും യഹോവ അബ്രഹാമിന്റെ അപേക്ഷ അംഗീകരിക്കുവാൻ തയ്യാറായില്ല. അവിടെ പത്തു നീതിമാന്മാരേ പോലും കണ്ടെത്താൻ കഴിയാഞ്ഞതിനാലാണു അബ്രഹാം അപേക്ഷയിൽ നിന്നു പിൻതിരിയുന്നതു. ഭക്തന്മാർ ഇല്ലാതെ പോകുന്നു എന്ന ദാവീദിന്റെ പരിഭവത്തിനു ഇത്രയും അർത്ഥം കല്പിച്ചാൽ മതിയാകും. ഭക്തി ദൈവാഭിമുഖമായതുകൊണ്ടു മാത്രമായില്ല, അതു മനുഷ്യനിലേക്കു ഇറങ്ങി ചെല്ലേണ്ടതാണു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ അതു മനുഷ്യാഭിമുഖമായി മാറേണ്ടതാണു. നീതിപ്രവൃത്തികളില്ലാത്ത ഭക്തി ഭക്തി ആകുകയില്ല.
ഭക്തി നീതിപ്രവൃത്തികളുടേയും നന്മപ്രവൃത്തികളുടേയും ചവിട്ടുപടിയാകുമ്പോൾ മാത്രമേ നിർമ്മലമായ ഭക്തി ആകുകയുള്ളു. യാക്കോബുശ്ളീഹാ പറയുന്നു., യാക്കോഃ 1 ; 27 '' പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ, അനാഥരേയും വിധവമാരേയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകാത്താലുള്ള കളങ്കം പറ്റാതെ തന്നെത്തന്നെ കാത്തുകൊള്ളുന്നതും ആകുന്നു.'ദാവീദും 14-ാം സങ്കീർത്തനം 2,3 വാക്യങ്ങളിൽ പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുകഃ ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്നു കാണ്മാൻ യഹോവ സ്വർഗ്ഗത്തിൽ നിന്നു നോക്കുന്നു.എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായി തീർന്നു.നന്മ ചെയ്യുന്നവൻ ഇല്ല, ഒരുത്തൻ പോലുമില്ല. ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനെ യഹോവ കാണാൻ ശ്രമിച്ചപ്പോൾ, പള്ളിയിൽ പോകുന്നവരേയും ആരാധിക്കുന്നവരേയും പ്രാർത്ഥിക്കുന്നവരേയും അല്ല നോക്കിയതു.നന്മ ചെയ്യുന്നവരുണ്ടോ എന്നാണു അന്വേഷിച്ചതു.അതുകൊണ്ടു പള്ളിയിൽ പോകേണ്ടായെന്നും പ്രാർത്ഥിക്കേണ്ടായെന്നുമല്ല അർത്ഥം. അതു നന്മ പ്രവൃത്തിയിലേക്കു വഴിനടത്തുന്നതാകണം. ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ നന്മ ചെയ്യുന്നവൻ ആയിരിക്കും, ആയിരിക്കണം. മനസ്സിലെ ഭക്തി പ്രകടമാകുന്നതു പ്രാർത്ഥനയിലൂടെ മാത്രമല്ല ,നന്മ പ്രവൃത്തികളിലൂടെയാണു.. നന്മ ചെയ്യുന്നില്ലായെങ്കിൽ ഭക്തി വ്യർത്ഥവും നിരർത്ഥകവുമാണു. കർത്താവു തേജസ്കരിക്കപ്പെട്ട സംഭവം ഈ സത്യം വെളിവാക്കുന്നു.. വി.ലൂക്കോഃ 9 ;28- 43 മറുരൂപമലയിൽ വച്ചു മോശെയും ഏലിയാവും പ്രത്യക്ഷപ്പെടുന്നു. സൂര്യനേക്കാളും പ്രകാശമുള്ളതായി യേശുവിനെ , യേശുവിനോടൊപ്പം ഉണ്ടായിരുന്ന പത്രോസും യാക്കോബും യോഹന്നാനും കാണുന്നു. അപ്പോൾ പത്രോസു യേശുവിനോടു ഞങ്ങൾ ഇവിടെ മൂന്നു കുടിലുണ്ടാക്കാം, ഒന്നു നിനക്കും ഒന്നു മോശെയ്ക്കുംഒന്നു ഏലിയാവിനും.. കർത്താവു ഒന്നും പറയാതെ അവരേയും കൂട്ടി മലയിൽ നിന്നു താഴ്വരയിലേക്കു, പ്രയാസം അനുഭവിക്കുന്ന മനുഷ്യരുടെ അടുക്കലേക്കു ഇറങ്ങി വന്നു. ദുരാത്മാവു ബാധിച്ച ബാലനെ സൗഖ്യമാക്കുന്നു..ദൈവസാന്നദ്ധ്യം അനുഭവിക്കുന്നവർ ആ കൂടാരത്തിൽ തന്നെ ഇരിക്കേണ്ടവരല്ലെന്നും അവർ ലഭിച്ച വെളിച്ചവുമായി ജനമദ്ധ്യത്തിലേക്കു ഇറങ്ങി ചെല്ലേണ്ടവരാണെന്നും കർത്താവു ഈ സംഭവത്തിലൂടെ പഠിപ്പിക്കുന്നു..
നമ്മുടെ ഭക്തിയിലേക്കു ഒരു തിരിഞ്ഞുനോട്ടം ഇവിടെ അനിവാര്യമാകുന്നു. എല്ലാ ഞായറാഴ്ചയും മുടങ്ങാതെ ആരാധനയിൽ സംബന്ധിക്കുന്നു. മുടങ്ങാതെ വി. കുർബ്ബാന അനുഭവിക്കുന്നു. രാവിലെയും വൈകിട്ടും പ്രാർത്ഥിക്കുന്നു. പ്രാർത്ഥനായോഗങ്ങളിലും മറ്റു ആത്മീയ പ്രസ്ഥാനങ്ങളിലും സംബന്ധിക്കുന്നു. ആത്മീയ കൂട്ടായ്മകളിൽ മറ്റുള്ളവരുടെ പ്രശംസ നേടത്തക്കവണ്ണം പ്രസംഗിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ദേവാലയ നിർമ്മാണത്തിനു മറ്റുള്ളവരാരും കൊടുക്കാത്ത തുക കൊടുക്കുന്നു. എന്നാൽ സമീപവാസിയായ ദരിദ്രനാരായണനു മഞ്ഞും മഴയും ഏല്ക്കാതെ അന്തിയുറങ്ങാൻ ഒരിടം ഉണ്ടാക്കി കൊടുക്കാൻ മനസ്സില്ലാത്ത ഭക്തി. പള്ളിയിൽ വരാതെയും പ്രാർത്ഥിക്കാതെയും വെള്ളമടിച്ചു കറങ്ങി നടക്കുന്ന, ദൈവം പോലും കൈവിട്ടവനെ ഞാൻ എങ്ങനെ സഹായിക്കും.ആ മനോഹര ദേവാലയത്തിൽ നിന്നുകൊണ്ടു , കൂരയില്ലാത്തവനു കൂര ലഭിക്കുവാനും ദരിദ്രനു ഭക്ഷണം കിട്ടുവാനും രോഗിക്കു സൗഖ്യം ലഭിക്കുവാനും ദൈവത്തോടു പ്രാർത്ഥിക്കുന്നതിൽ തീരുന്നു നമ്മുടെ ദീനാനുകമ്പ. വിജനപ്രദേശത്തായിരുന്ന പുരുഷാരത്തെ ഭക്ഷണത്തിനായി പറഞ്ഞയക്കേണമെന്നു പ്രാർത്ഥിച്ച ശിഷ്യന്മാരുടെ മനസ്സലിവോളമേ നാം എത്തിയിട്ടുള്ളു. കർത്താവു അവരോടു പറഞ്ഞതു നമ്മോടും പറയുന്നു. നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പീൻ; നിങ്ങളുടെ പക്കൽ എന്തുണ്ടു' അവരുടെ കരങ്ങളിൽ ഉണ്ടായിരുന്ന അഞ്ചപ്പം കൊണ്ടു വലിയ പുരുഷാരത്തെ തൃപ്തിപ്പെടുത്തിയ കർത്താവു പ്രാർത്ഥനയുടെ തലത്തിൽ നിന്നു പ്രവൃത്തിപഥത്തിലേക്കു ഇറങ്ങി വരണമെന്നു പഠിപ്പിക്കുന്നു.എന്നാൽ നമ്മുടെ ആത്മാർത്ഥമായ പ്രാർത്ഥന നമ്മുടെ കരങ്ങളിലെ അഞ്ചപ്പം നഷ്ടപ്പെടാതിരിക്കുവാൻ ,വേണ്ടി മാത്രമായി തീർന്നിരിക്കുന്നു. നമ്മുടെ ആത്മീയകർമ്മങ്ങളാകട്ടെ, സ്വന്തം കാര്യസാദ്ധ്യത്തിനു വേണ്ടി ദൈവത്തെ പ്രീതിപ്പെടുത്തുവാനുള്ള നേർച്ചകളായി പരിണമിച്ചിരിക്കുന്നു. കിണ്ടികിണ്ണങ്ങളുടെ പുറം മാത്രം വെളുപ്പിക്കുന്ന പരീശഭക്തിയുടെ തലത്തിൽ എത്തി നില്ക്കുന്നു.
, ദൈവാഭിമുഖമായ നമ്മുടെ ഭക്തി നമ്മിലേക്കു മാത്രം ഒതുങ്ങുതായി മാറിയിരിക്കുന്നു.ദൈവസ്നേഹവും ഭക്തിയും പരസ്നേഹത്തിലേക്കു തിരിയുവാൻ നമ്മെ പ്രാപ്തരാക്കേണ്ടതാണു. കർത്താവു കല്പനകളെ കുറിച്ചു, എല്ലാ കല്പനകളും സ്നേഹത്തിൽ ഒതുങ്ങുന്നതാണെന്നും ദൈവസ്നേഹവും പരസ്നേഹവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾ പോലെ അവിഭാജ്യവുമാണെന്നും പഠിപ്പിച്ചപ്പോൾ ഈ സത്യം ,വെളിവാക്കുകയാണു ചെയ്തതു.സ്നേഹത്തിന്റെ അപ്പോസ്തോലനായ യോഹന്നാൻ ശ്ളീഹാ പറയുന്നു. 1. യോഹഃ 4 ; 20 '' ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയുകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുന്നതല്ല. ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനേയും സ്നേഹിക്കേണം എന്നീ കല്പനകൾ നമുക്കു അവങ്കൽ നിന്നു ലഭിച്ചിരിക്കുന്നു.'' ഭക്തി നമ്മിൽ മാറ്റം ഉണ്ടാക്കുന്നതാകണം.നമ്മുടെ മനോഭാവത്തിൽ , ചിന്താഗതികളിൽ , സ്നേഹത്തിൽ , പ്രവൃത്തികളിൽ , എല്ലാം സമൂലമായ ഒരു പരിവർത്തനം ഉണ്ടാകുമ്പോൾ മാത്രമേ അതു യഥാർത്ഥ ഭക്തിയായി തീരുകയുള്ളു. ആവിധത്തിലുള്ള ഭക്തന്മാരെയാണു ദൈവം അന്വേഷിക്കുന്നതു. ലോകം ആവശ്യപ്പെടുന്നതു.
ദാവീദുരാജാവും ഭക്തന്മാർ ഇല്ലാതെപോകുന്നു എന്നു വിലപിക്കുന്നതു ഈവിധഭക്തന്മാരുടെ അഭാവത്തെക്കുറിച്ചു ഓർത്തിട്ടാണു എന്നു ആ വാക്യത്തിന്റെ രണ്ടാം ഭാഗം വ്യക്തമാക്കുന്നു. വിശ്വസ്തന്മാർ മനുഷ്യപുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു എന്നു അദ്ദേഹം പറയുമ്പോൾ മനുഷ്യന്റെ ഭക്തി എവിടേക്കാണു എത്തിച്ചേരേണ്ടതു എന്നാണു വെളിവാക്കുന്നതു.ദൈവത്തോടും മനുഷ്യരോടും ഒരുപോലെ വിശ്വസ്തത പുലർത്തുന്നവനാണു യഥാർത്ഥ ഭക്തൻ. ഭക്തി യഥാർത്ഥഭക്തിയാണോ എന്നു തിരിച്ചറിയുന്നതു നമ്മുടെ ലൗകികബന്ധങ്ങളിൽ പ്രകടമാകുന്ന വിശ്വസ്തതയിലൂടെയാണു. ഇന്നു ഈ വിശ്വസ്തത എല്ലായിടങ്ങളിലും കുറഞ്ഞിരിക്കുന്നു. വിശ്വസ്തത ഇല്ലാതാകുമ്പോൾ ബന്ധങ്ങൾ ശിഥിലമാകുന്നു. ആധുനികതലമുറയുടെ മുഖമുദ്ര തന്നെ ബന്ധശൈഥില്യമാണു എന്നു പറയുന്നതിൽ തെറ്റില്ല. എല്ലാ ബന്ധങ്ങളുടേയും സുതാര്യത നഷ്ടമായിരിക്കുന്നു. ഭാര്യാഭർത്തൃബന്ധങ്ങളിൽ , പിതൃപുത്രബന്ധങ്ങളിൽ , സാഹോദര്യബന്ധങ്ങളിൽ , സാമൂഹ്യബന്ധങ്ങളിൽ നീതിപുലർത്തുവാൻ കഴിയാത്ത ഒരു സമൂഹം നമ്മുടെ ചുറ്റുപാടും വളർന്നു വരുന്നു.അതുകൊണ്ടു തന്നെ അന്യനെ വിശ്വസിക്കുവാൻ ആർക്കും കഴിയാതെ പോകുന്നു.സഹയാത്രികനു ദാഹിക്കുമ്പോൾ തന്റെ കരങ്ങളിലുള്ള ദാഹജലം കൊടുക്കുവാൻ ഭയമാണു. അവൻ അതു തിരിച്ചു തരുമ്പോൾ അതിൽ എന്താണു ചേർത്തു തരുന്നതു എന്നറിയില്ല. യാത്രവേളയിൽ അടുത്തിരിക്കുന്ന ആൾ പ്രകടമാക്കുന്ന സൗഹൃദത്തിന്റെ പിന്നിൽ എന്താണു ഒളിച്ചുവച്ചിരിക്കുന്നതു എന്നറിയാത്തതിനാൽ അവനോടു സംസാരിക്കുവാൻ പോലും ഭയമാണു. തത്തുല്യങ്ങളായ .ആനുകാലിക സംഭവങ്ങൾ നമ്മെ ഭീതിപ്പെടുത്തുന്നു. ദൈവഭയവും ദൈവഭക്തിയും നഷ്ടമായി തുടങ്ങിയതിന്റെ ലക്ഷണങ്ങളായി ഇതിനെ കാണാം. അടുത്തു നില്ക്കുന്നവനെ കാണാൻ കണ്ണില്ലാതെ ദൈവത്തിങ്കലേക്കു നോക്കി നില്ക്കുന്ന ഭക്തിയുടെ തലത്തിലാണു നാം എന്നതത്രേ അതിനു കാരണം. ഇന്നു നാം നേരിടുന്ന ഗുരുതരമായ പ്രശ്നം ഭക്തിയില്ലായ്മ അല്ല, നമ്മുടെ ഭക്തി ദേവാലയങ്ങളിൽ ഒതുങ്ങി കിടക്കുന്നു എന്നതാണു.ദേവാലയ ഭിത്തിക്കുള്ളിൽ നിന്നു അതു നമ്മുടെ ചുറ്റുപാടും ജീവിക്കുന്ന സാധാരണജനത്തിലേക്കു സ്നേഹമായി, കാരുണ്യമായി ഒഴുകി ഇറങ്ങുന്നില്ല.നമ്മുടെ ഭക്തി സ്നേഹത്തിന്റെ , സാഹോദര്യത്തിന്റെ , കാരുണ്യത്തിന്റെ ചാലുകളിലൂടെ അന്യരിലേക്കു തിരിച്ചുവിടുവാൻ കഴിയുന്നില്ലായെങ്കിൽ അതു വ്യർത്ഥവും നിരർത്ഥകവും ദൈവചിന്തയ്ക്കു നിരക്കാത്തതുമായി തീരുമെന്നതിൽ പക്ഷാന്തരമില്ല.
മനുഷ്യരിലേക്കു പ്രവഹിക്കുന്ന നന്മയായും നീതിപ്രവൃത്തികളായും പരിണമിക്കാത്ത ഭക്തിയോടുകൂടിയ അവിശ്വസ്തരായ മനുഷ്യപുത്രന്മാരുടെ പ്രത്യേകതകളെസസങ്കീർത്തനക്കാരൻ തുടർന്നു വരച്ചു കാട്ടുന്നു. അവരുടെ സ്വഭാവത്തിലെ ഒന്നാമത്തെ പ്രത്യേകത ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു വ്യാജം സംസാരിക്കുന്നു എന്നതാണു. സങ്കീ ഃ 12 2 'ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു വ്യാജം സംസാരിക്കുന്നു; കപടമുള്ള അധരത്തോടും ഇരുമനസ്സോടും കൂടെ അവർ സംസാരിക്കുന്നു.'' സങ്കിഃ 144 ;8 ''അവരുടെ വായ് ഭോഷ്ക്കു സംസാരിക്കുന്നു, അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കൈ ആകുന്നു.' സങ്കീഃ 41 ; 6 ൽ കോരഹുപുത്രന്മാരും ഇതുതന്നെ സാക്ഷിക്കുന്നുഃ '' ഒരുത്തൻ എന്നെ കാണാൻ വന്നാൽ അവൻ കപടവാക്കു പറയുന്നു. അവന്റെ ഹൃദയം നീതികേടു സംഗ്രഹിക്കുന്നു.''
അവർ കപടമുള്ള അധരത്തോടും ഇരുമനസ്സോടും കൂടെയാണു സംസാരിക്കുന്നതു.അവർ പറയുന്നതൊന്നും വിശ്വസിക്കുവാൻ കഴിയുകയില്ല. ഒന്നു പറയും, മറ്റൊന്നു പ്രവർത്തിക്കും. വാക്കിനുംപ്രവൃത്തിക്കും തമ്മിൽ ഒരു ബന്ധവുമില്ല. സങ്കീഃ 5 ; 9ൽ അങ്ങനെയുള്ളവരെക്കുറിച്ചു ദാവീദു പറയുന്നുഃ അവരുടെ വായിൽ ഒട്ടും നേരില്ല, അവരുടെ അന്തരംഗം നാശകൂപം തന്നെ. അവരുടെ തൊണ്ട തുറന്ന ശവക്കുഴി ആകുന്നു. നാവുകൊണ്ടു അവർ മധുരവാക്കു പറയുന്നു.'' യിരമ്യാപ്രവാചകൻ പറയുന്നതു ശ്രദ്ധിക്കുകഃ യിരഃ 9 ; 8''അവരുടെ നാവു മരണകരമായ അസ്ത്രമാകുന്നു. വായ്കൊണ്ടു ഓരോരുത്തനും തന്റെ കൂട്ടുകാരനോടു സമാധാനം സംസാരിക്കുന്നു. ഉള്ളുകൊണ്ടോ അവന്നായി പതിയിരിക്കുന്നു.' റോമർക്കു എഴുതുമ്പോൾ പരി. പൗലോസുശ്ളീഹാ ഇങ്ങനെയുള്ളവരെ കുറിച്ചു പറയുന്നു. റോമ ഃ 16 ; 18 ''അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനെയല്ല, തങ്ങളുടെ വയറിനെയത്രേ സേവിക്കുകയും ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിക്കുകയും ചെയ്യുന്നു.'' ഇരുമനസ്സുള്ളവരെക്കുറിച്ചു വി.യാക്കോബുശ്ളീഹായും പറയുന്നു. യാക്കോ ഃ 1 ; 8 ' ഇരുമനസ്സുള്ളവൻ തന്റെ വഴികളിലൊക്കെയും അസ്ഥിരൻ ആകുന്നു.'' അവിശ്വസ്തത ഇങ്ങനെയുള്ളവരുടെ മുഖമുദ്രയാണു.
ദൈവത്തോടും മനുഷ്യരോടും ഒരുപോലെ വിശ്വസ്തത പുലർത്തുന്ന ഭക്തന്മാർ ഇല്ലാതെ പോകുന്നതു കണ്ടിട്ടു ദാവീദുരാജാവു യഹോവയോടു നിലവിളിച്ചു പ്രാർത്ഥിക്കുന്നു 'യഹോവേ രക്ഷിിക്കേണമേ.' ഇന്നും വഷളത്തം വർദ്ധിക്കുകയും അക്രമവും അനീതിയും കൊള്ളയും കൊള്ളിവെയ്പും കൊലപാതകവും പിടിച്ചുപറിയും ബലാൽസംഗവും എല്ലാം അനുദിനം വർദ്ധിച്ചു വരുന്നതു കൊണുമ്പോൾ ദാവീദിന്റെ നിലവിളി നമ്മുടെ ഹൃദയത്തിൽനിന്നു ഉയരുന്ന നിലവിളിയും അപേക്ഷയും പ്രാർത്ഥനയുമായി മാറേണ്ടിയിരിക്കുന്നു. അതിനു നാം ആദ്യമേ ദാവീദിനെ പോലെ ആയി തീരേണ്ടതുണ്ടു. സ്നേഹവാനും കരുണാവാരിധിയും തന്റെ യഥാർത്ഥ ഭക്തന്റെ നിലവിളി കേട്ടു ഉത്തരം അരുളുകയും ചെയ്യുന്ന യഹോവ ജീവിക്കുന്നു എന്ന പ്രത്യാശയും വിശ്വാസവും ദാവീദിനു സ്ഥൈര്യം നൽകുന്നു. അഞ്ചാം വാക്യത്തിൽ ദാവീദിന്റെ പ്രത്യാശാനിർഭരമായ മനസ്സു നമുക്കു കാണാൻ കഴിയും. സങ്കീ ഃ12 ; 5 ' എളിയവരുടെ പീഡയും ദരിദ്രരുടെ ദീർഘനിശ്വാസവും നിമിത്തം ഇപ്പോൾ ഞാൻ എഴുന്നേൽക്കും രക്ഷയ്ക്കായി കാംക്ഷിക്കുന്നവനെ ഞാൻ അതിലാക്കും.എന്നു യഹോവ അരുളിച്ചെയ്യുന്നു.''അവസാന വാക്യത്തിൽ പറയുന്നതു പോലെ ''മനുഷ്യപുത്രന്മാരുടെ ഇടയിൽ വഷളത്തം പ്രബലപ്പെടുമ്പോൾ ദുഷ്ടന്മാർ എല്ലായിടവും സഞ്ചരിക്കുന്നതിനാൽ ദാവീദിന്റെ ഈ പ്രാർത്ഥന ദൈവസന്നിധിയിലേക്കു ഉയരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.'' യഹോവേ, നീ അവരെ കാത്തുകൊള്ളും ഈ തലമുറയിൽനിന്നു നീ അവരെ എന്നും സൂക്ഷിക്കും.( സങ്കീഃ 12; 7) എന്നു ദാവീദിന്റെ പ്രത്യാശയും വിശ്വാസവും നമ്മുടെ ഹൃദയങ്ങളെ ഈ നിലവിളിക്കായി ഒരുക്കട്ടെ.
സങ്കീഃ 12:1 യഹോവേ രക്ഷിക്കേണമേ ഭക്തന്മാർ ഇല്ലാതെ പോകുന്നു. വിശ്വസ്തന്മാർ മനുഷ്യപുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു.
ദാവീദിന്റെ മറ്റൊരു സങ്കീർത്തനമാണു നമ്മുടെ ധ്യാനചിന്തയ്ക്കു വിഷയമാക്കുന്നതു.കാലത്തിനു പരുക്കേല്പിക്കുവാൻ കഴിയാത്ത, കാലാതിവർത്തിയായി നിലനില്ക്കുന്ന ഒരു പ്രാർത്ഥനാമന്ത്രത്തോടെയാണു സങ്കീർത്തനം ആരംഭിക്കുന്നതു,'യഹോവേ രക്ഷിക്കേണമേ.'ദൈവഭയമുള്ള ഏതൊരാളുടേയും മനസ്സിൽ നിന്നു നിരന്തരം ഉയരുന്ന, ഉയരേണ്ട ഒരു പ്രാർത്ഥനയാണു ഇതു.എന്നാൽ അതുമാത്രമല്ല ഈ സങ്കീർത്തനത്തിന്റെ സവിശേഷത. എല്ലാ കാലത്തും,പ്രത്യേകിച്ചു ആധുനികകാലത്തു കാലദേശ ഭേദമെന്യേ മനുഷ്യൻ നേരിടുന്ന ഗുരുതരമായ പ്രശ്നത്തെയാണു ഈ പ്രാർത്ഥന ഉരുവിടുവാൻ ദാവീദിനെ പ്രേരിപ്പിച്ചതു എന്നു പിന്നീടുള്ള വാക്യങ്ങൾ വ്യക്തമാക്കുന്നു. ദാവീദും താൻ ജീവിക്കുന്ന ദേശവും ദേശനിവാസികളും നേരിടുന്ന ഗുരുതരവും അത്യധികം ഗൗരവമേറിയതുമായ പ്രശ്നം കണ്ടു നുറുങ്ങിയഹൃദയത്തോടെ ദൈവത്തോടു അപേക്ഷിക്കുന്നു.'യഹോവേ രക്ഷിക്കേണമേ.''
എല്ലാക്കാലത്തും മനുഷ്യനെ അലോസരപ്പെടുത്തുന്ന, മനുഷ്യന്റെ സ്വസ്തത ഇല്ലാതാക്കുന്ന, സന്തോഷം കെടുത്തി കളയുന്ന, ജീവിതം ദുഷ്കരമാക്കുന്ന അനേകം പ്രശ്നങ്ങൾ ഉണ്ടു. രോഗങ്ങൾ, ദുഃഖങ്ങൾ, യുദ്ധങ്ങൾ, പ്രകൃതിദുരന്തങ്ങൾ, സാമൂഹ്യസാമ്പത്തികരാഷ്ട്രീയ പ്രശ്നങ്ങൾ എന്നിങ്ങനെ നീണ്ടുപോകുന്നു അവയുടെ പട്ടിക. ബുദ്ധിശക്തികൊണ്ടോ, പണംകൊണ്ടോ സൈന്യബലംകൊണ്ടോ ഇതിനെല്ലാം ശാശ്വതപരിഹാരം കണ്ടെത്താൻ കഴിയാതെ മനുഷ്യന്റെ കരങ്ങളിൽ നിന്നു അവ വഴുതി പോകുന്നു. ഏവംവിധ പ്രശ്നങ്ങൾക്കു, ഒരുപരിധിവരെ പുതിയ പുതിയ കണ്ടുപിടുത്തങ്ങളും, ശാസ്ത്രസാങ്കേതിക വിദ്യകളിലുള്ള പുരോഗതിയും സഹായകരമാകുന്നുണ്ടു എന്നു പറയാം. എന്നാൽ ഓരോ കണ്ടു പിടുത്തങ്ങളും പുതിയ പുതിയ സങ്കീർണ്ണതകളിലേക്കു വഴി തുറക്കുന്നു എന്നതാണു ഇന്നു മനുഷ്യൻ നേരിടുന്നു ഗുരുതരമായ മറ്റൊരു പ്രശ്നം. മനുഷ്യ ജീവിതം സുഖകരമാക്കാൻ വേണ്ടി കണ്ടു പിടിക്കുന്ന പലതും കുബുദ്ധികളായ മനുഷ്യന്റെകരങ്ങളിൽ അവ വിനാശം വിതയ്ക്കുന്നവയായി മാറുന്നു. അതുകൊണ്ടു തന്നെ കാലം പുരോഗമിക്കും തോറും മനുഷ്യൻ ഭീതിയുടെ കരിനിഴലിൽ തന്നെ കഴിയേണ്ടതായി വരുന്നു. ഇതിനു ശാശ്വതമായ ഒരു പരിഹാരം മനുഷ്യനാൽ അസാദ്ധ്യമാണെന്ന സത്യത്തിലേക്കാണു ഇതു വിരൽ ചൂണ്ടുന്നതു. മനുഷ്യനാൽ അസാദ്ധ്യമായതു ദൈവത്താൽ സാദ്ധ്യമാകുന്നു എന്ന വലിയ യാഥാർത്ഥ്യം ദൈവഭക്തനായ മനുഷ്യൻ മാത്രം തിരിച്ചറിയുന്നു. ഈ തിരിച്ചറിവു ലഭിച്ച ദാവീദും, മനുഷ്യന്റെ സ്വസ്തതയും സമാധാനവും ശാശ്വതമായ സന്തോഷവും നഷ്ടമാകുന്നതിന്റെ അടിസ്ഥാന കാരണം ദൈവഭക്തി ഇല്ലാതാകുന്നതാണു എന്നു ഗ്രഹിച്ചു. യഹോവയിൽ ആശ്രയിക്കുകയും സങ്കേതപ്പെടുകയും ചെയ്യുന്നതിനാൽ , രക്ഷക്കായി കാംക്ഷിക്കുകയും, രക്ഷ യഹോവയിങ്കൽ നിന്നു മാത്രം വരുന്നുവെന്നു അറിഞ്ഞു യഹോവയോടു പ്രാർത്ഥിക്കുകയും ചെയ്യുന്നു. യഹോവേ രക്ഷിക്കേണമേ, ഭക്തന്മാർ ഇല്ലാതെ പോകുന്നു.
അന്നും ഇന്നും ഭക്തി കുറയുന്നു എന്നോ ഭക്തന്മാർ ഇല്ലാതെ പോകുന്നു എന്നോ പറയുവാൻ കഴിയുമോ? യഥാർത്ഥ ഭക്തന്മാരുടെ കാര്യമാണു ഇവിടെ പറയുന്നതു. ഭക്തന്മന്യന്മാർ ഇന്നെന്ന പോലെ അന്നും കുറവായിരുന്നില്ല എന്നു ഊഹിക്കുന്നതിൽ തെറ്റില്ല. കാലം കഴിയുന്തോറും ഭക്തിയും ഭക്തന്മാരും വർദ്ധിച്ചു കൊണ്ടിരിക്കുന്നു എന്നതു ഒരു സത്യമാണു.അനുദിനം മനുഷ്യൻ നേരിടുന്ന പ്രശ്നങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ , അവയുടെ പരിഹാരം തേടി ജനങ്ങൾ ഇന്നു ഭക്തിമാർഗ്ഗത്തിലേക്കു തിരിയുന്നു. ആരാധാലയങ്ങൾ ഭക്തരെക്കൊണ്ടു നിറയുന്നു.ധ്യാനകേന്ദ്രങ്ങൾ ഭക്തജന നിബിഡമായി മാറുന്നു. പുതിയപുതിയ ആത്മീയ പ്രസ്ഥാനങ്ങൾ ഉടലെടുക്കുന്നു. ജനം അവിടെ തള്ളിക്കയറുന്നു. പുണ്യസ്ഥലങ്ങൾ തേടിയുള്ള തീർത്ഥയാത്രാസംഘങ്ങളുടെ സംഖ്യ വർദ്ധിക്കുന്നു. ഇതെല്ലാം മനുഷ്യൻ ഇന്നു ഭക്തിമാർഗ്ഗത്തിലേക്കു തിരിയുന്നതിന്റെ ലക്ഷണമായി നാം കരുതുകയും വിശ്വസിക്കുകയും ചെയ്യുന്നു.
ഭക്തിവർദ്ധിക്കുകയും ഭക്തന്മാരുടെ സംഖ്യ കൂടുകയും ചെയ്യുമ്പോൾ മനുഷ്യജീവിതം സുഖകരവും സന്തോഷകരവുമായി മാറേണ്ടതാണു. എന്നാൽ നാം ഇന്നു ഭക്തിയിൽ മുന്നേറിയിട്ടും മനുഷ്യരുടെ ഇടയിൽ വഷളത്വം വർദ്ധിക്കുകയും മനുഷ്യന്റെ സ്വസ്തത നഷ്ടപ്പെടുകയും ചെയ്യുന്നുവെന്നതാണു യാഥാർത്ഥ്യം. ഇതു എന്തുകൊണ്ടു ?എന്ന ചോദ്യം ഇവിടെ ഏറെ പ്രസക്തമാണു.യഹോവയായ ദൈവം സോദോമിനെ നശിപ്പിക്കുവാൻ കാരണമെന്തെന്നു ഉല്പഃ 18 ; 20,21 വാക്യങ്ങളിൽ നാം വായിക്കുമ്പോൾ ചിലസത്യങ്ങൾ നമുക്കു വെളിവാകും. '' പിന്നെ യഹോവ , സോദോമിന്റേയും ഗോമോരയുടേയും നിലവിളി വലുതും അവരുടെ പാപം അതികഠിനവും ആയിരിക്കുന്നു. ഞാൻ ചെന്നു എന്റെ അടുക്കൽ എത്തിയ നിലവിളിപോലെ അവർ പ്രവർത്തിച്ചിട്ടുണ്ടോ എന്നു നോക്കി അറിയും എന്നു അരുളിച്ചെയ്തു.'' ഈ വാക്യങ്ങൾ ഒരുകാര്യം വ്യക്തമാക്കുന്നു. സോദോംഗോമോറാ നിവാസികൾ എല്ലാവരും ദൈവഭയമില്ലാത്തവരോ പ്രാർത്ഥിക്കാത്തവരോ ദൈവസന്നിധിയിൽ നിലവിളിക്കാത്തവരോ ആയിരുന്നില്ല. അവരുടെ നിലവിളി ദൈവസന്നിധിയിൽ എത്തിയിരുന്നു എന്നു ദൈവം തന്നെ പറയുന്നുണ്ടല്ലോ.എന്നാൽ അവരുടെ ഭക്തിക്കനുസരണമായി അവർ പ്രവർത്തിച്ചിരുന്നില്ലായെന്നതാണു. അവരുടെ നാശത്തിനു കാരണമായി ഭവിച്ചതു. ഭക്തി പ്രവൃത്തികളെ നിയന്ത്രിക്കുന്നതായി മാറണം. അബ്രഹാം സോദോമിനു വേണ്ടി പക്ഷവാദം ചെയ്യുമ്പോൾ , അവിടെ നല്ലവരും ഭക്തന്മാരും ആരും ഉണ്ടായിരുന്നില്ലയെന്നതല്ല , അവരുടെ സംഖ്യ വിരളമായിരുന്നു എന്നത്രേ അവിടെ വ്യക്തമാക്കിയിരിക്കുന്നതു. ഉല്പഃ 18 ; 23 മുതലുള്ള വാക്യങ്ങൾ ഇതു വെളിവാക്കുന്നു. അബ്രഹാമിന്റെ അപേക്ഷ പ്രകാരം അമ്പതു നീതിമാന്മാർ ഉണ്ടെങ്കിൽ സോദോമിനെ നശിപ്പിക്കുകയില്ല എന്നു ദൈവം പറയുന്നു.അത്രയും പേരെ കണ്ടെത്താൻ കഴിയാതെ എണ്ണം കുറച്ചു കുറച്ചു പത്തുവരെ ആക്കിയപ്പോഴും യഹോവ അബ്രഹാമിന്റെ അപേക്ഷ അംഗീകരിക്കുവാൻ തയ്യാറായില്ല. അവിടെ പത്തു നീതിമാന്മാരേ പോലും കണ്ടെത്താൻ കഴിയാഞ്ഞതിനാലാണു അബ്രഹാം അപേക്ഷയിൽ നിന്നു പിൻതിരിയുന്നതു. ഭക്തന്മാർ ഇല്ലാതെ പോകുന്നു എന്ന ദാവീദിന്റെ പരിഭവത്തിനു ഇത്രയും അർത്ഥം കല്പിച്ചാൽ മതിയാകും. ഭക്തി ദൈവാഭിമുഖമായതുകൊണ്ടു മാത്രമായില്ല, അതു മനുഷ്യനിലേക്കു ഇറങ്ങി ചെല്ലേണ്ടതാണു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ അതു മനുഷ്യാഭിമുഖമായി മാറേണ്ടതാണു. നീതിപ്രവൃത്തികളില്ലാത്ത ഭക്തി ഭക്തി ആകുകയില്ല.
ഭക്തി നീതിപ്രവൃത്തികളുടേയും നന്മപ്രവൃത്തികളുടേയും ചവിട്ടുപടിയാകുമ്പോൾ മാത്രമേ നിർമ്മലമായ ഭക്തി ആകുകയുള്ളു. യാക്കോബുശ്ളീഹാ പറയുന്നു., യാക്കോഃ 1 ; 27 '' പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ, അനാഥരേയും വിധവമാരേയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകാത്താലുള്ള കളങ്കം പറ്റാതെ തന്നെത്തന്നെ കാത്തുകൊള്ളുന്നതും ആകുന്നു.'ദാവീദും 14-ാം സങ്കീർത്തനം 2,3 വാക്യങ്ങളിൽ പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുകഃ ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്നു കാണ്മാൻ യഹോവ സ്വർഗ്ഗത്തിൽ നിന്നു നോക്കുന്നു.എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായി തീർന്നു.നന്മ ചെയ്യുന്നവൻ ഇല്ല, ഒരുത്തൻ പോലുമില്ല. ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനെ യഹോവ കാണാൻ ശ്രമിച്ചപ്പോൾ, പള്ളിയിൽ പോകുന്നവരേയും ആരാധിക്കുന്നവരേയും പ്രാർത്ഥിക്കുന്നവരേയും അല്ല നോക്കിയതു.നന്മ ചെയ്യുന്നവരുണ്ടോ എന്നാണു അന്വേഷിച്ചതു.അതുകൊണ്ടു പള്ളിയിൽ പോകേണ്ടായെന്നും പ്രാർത്ഥിക്കേണ്ടായെന്നുമല്ല അർത്ഥം. അതു നന്മ പ്രവൃത്തിയിലേക്കു വഴിനടത്തുന്നതാകണം. ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ നന്മ ചെയ്യുന്നവൻ ആയിരിക്കും, ആയിരിക്കണം. മനസ്സിലെ ഭക്തി പ്രകടമാകുന്നതു പ്രാർത്ഥനയിലൂടെ മാത്രമല്ല ,നന്മ പ്രവൃത്തികളിലൂടെയാണു.. നന്മ ചെയ്യുന്നില്ലായെങ്കിൽ ഭക്തി വ്യർത്ഥവും നിരർത്ഥകവുമാണു. കർത്താവു തേജസ്കരിക്കപ്പെട്ട സംഭവം ഈ സത്യം വെളിവാക്കുന്നു.. വി.ലൂക്കോഃ 9 ;28- 43 മറുരൂപമലയിൽ വച്ചു മോശെയും ഏലിയാവും പ്രത്യക്ഷപ്പെടുന്നു. സൂര്യനേക്കാളും പ്രകാശമുള്ളതായി യേശുവിനെ , യേശുവിനോടൊപ്പം ഉണ്ടായിരുന്ന പത്രോസും യാക്കോബും യോഹന്നാനും കാണുന്നു. അപ്പോൾ പത്രോസു യേശുവിനോടു ഞങ്ങൾ ഇവിടെ മൂന്നു കുടിലുണ്ടാക്കാം, ഒന്നു നിനക്കും ഒന്നു മോശെയ്ക്കുംഒന്നു ഏലിയാവിനും.. കർത്താവു ഒന്നും പറയാതെ അവരേയും കൂട്ടി മലയിൽ നിന്നു താഴ്വരയിലേക്കു, പ്രയാസം അനുഭവിക്കുന്ന മനുഷ്യരുടെ അടുക്കലേക്കു ഇറങ്ങി വന്നു. ദുരാത്മാവു ബാധിച്ച ബാലനെ സൗഖ്യമാക്കുന്നു..ദൈവസാന്നദ്ധ്യം അനുഭവിക്കുന്നവർ ആ കൂടാരത്തിൽ തന്നെ ഇരിക്കേണ്ടവരല്ലെന്നും അവർ ലഭിച്ച വെളിച്ചവുമായി ജനമദ്ധ്യത്തിലേക്കു ഇറങ്ങി ചെല്ലേണ്ടവരാണെന്നും കർത്താവു ഈ സംഭവത്തിലൂടെ പഠിപ്പിക്കുന്നു..
നമ്മുടെ ഭക്തിയിലേക്കു ഒരു തിരിഞ്ഞുനോട്ടം ഇവിടെ അനിവാര്യമാകുന്നു. എല്ലാ ഞായറാഴ്ചയും മുടങ്ങാതെ ആരാധനയിൽ സംബന്ധിക്കുന്നു. മുടങ്ങാതെ വി. കുർബ്ബാന അനുഭവിക്കുന്നു. രാവിലെയും വൈകിട്ടും പ്രാർത്ഥിക്കുന്നു. പ്രാർത്ഥനായോഗങ്ങളിലും മറ്റു ആത്മീയ പ്രസ്ഥാനങ്ങളിലും സംബന്ധിക്കുന്നു. ആത്മീയ കൂട്ടായ്മകളിൽ മറ്റുള്ളവരുടെ പ്രശംസ നേടത്തക്കവണ്ണം പ്രസംഗിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ദേവാലയ നിർമ്മാണത്തിനു മറ്റുള്ളവരാരും കൊടുക്കാത്ത തുക കൊടുക്കുന്നു. എന്നാൽ സമീപവാസിയായ ദരിദ്രനാരായണനു മഞ്ഞും മഴയും ഏല്ക്കാതെ അന്തിയുറങ്ങാൻ ഒരിടം ഉണ്ടാക്കി കൊടുക്കാൻ മനസ്സില്ലാത്ത ഭക്തി. പള്ളിയിൽ വരാതെയും പ്രാർത്ഥിക്കാതെയും വെള്ളമടിച്ചു കറങ്ങി നടക്കുന്ന, ദൈവം പോലും കൈവിട്ടവനെ ഞാൻ എങ്ങനെ സഹായിക്കും.ആ മനോഹര ദേവാലയത്തിൽ നിന്നുകൊണ്ടു , കൂരയില്ലാത്തവനു കൂര ലഭിക്കുവാനും ദരിദ്രനു ഭക്ഷണം കിട്ടുവാനും രോഗിക്കു സൗഖ്യം ലഭിക്കുവാനും ദൈവത്തോടു പ്രാർത്ഥിക്കുന്നതിൽ തീരുന്നു നമ്മുടെ ദീനാനുകമ്പ. വിജനപ്രദേശത്തായിരുന്ന പുരുഷാരത്തെ ഭക്ഷണത്തിനായി പറഞ്ഞയക്കേണമെന്നു പ്രാർത്ഥിച്ച ശിഷ്യന്മാരുടെ മനസ്സലിവോളമേ നാം എത്തിയിട്ടുള്ളു. കർത്താവു അവരോടു പറഞ്ഞതു നമ്മോടും പറയുന്നു. നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പീൻ; നിങ്ങളുടെ പക്കൽ എന്തുണ്ടു' അവരുടെ കരങ്ങളിൽ ഉണ്ടായിരുന്ന അഞ്ചപ്പം കൊണ്ടു വലിയ പുരുഷാരത്തെ തൃപ്തിപ്പെടുത്തിയ കർത്താവു പ്രാർത്ഥനയുടെ തലത്തിൽ നിന്നു പ്രവൃത്തിപഥത്തിലേക്കു ഇറങ്ങി വരണമെന്നു പഠിപ്പിക്കുന്നു.എന്നാൽ നമ്മുടെ ആത്മാർത്ഥമായ പ്രാർത്ഥന നമ്മുടെ കരങ്ങളിലെ അഞ്ചപ്പം നഷ്ടപ്പെടാതിരിക്കുവാൻ ,വേണ്ടി മാത്രമായി തീർന്നിരിക്കുന്നു. നമ്മുടെ ആത്മീയകർമ്മങ്ങളാകട്ടെ, സ്വന്തം കാര്യസാദ്ധ്യത്തിനു വേണ്ടി ദൈവത്തെ പ്രീതിപ്പെടുത്തുവാനുള്ള നേർച്ചകളായി പരിണമിച്ചിരിക്കുന്നു. കിണ്ടികിണ്ണങ്ങളുടെ പുറം മാത്രം വെളുപ്പിക്കുന്ന പരീശഭക്തിയുടെ തലത്തിൽ എത്തി നില്ക്കുന്നു.
, ദൈവാഭിമുഖമായ നമ്മുടെ ഭക്തി നമ്മിലേക്കു മാത്രം ഒതുങ്ങുതായി മാറിയിരിക്കുന്നു.ദൈവസ്നേഹവും ഭക്തിയും പരസ്നേഹത്തിലേക്കു തിരിയുവാൻ നമ്മെ പ്രാപ്തരാക്കേണ്ടതാണു. കർത്താവു കല്പനകളെ കുറിച്ചു, എല്ലാ കല്പനകളും സ്നേഹത്തിൽ ഒതുങ്ങുന്നതാണെന്നും ദൈവസ്നേഹവും പരസ്നേഹവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾ പോലെ അവിഭാജ്യവുമാണെന്നും പഠിപ്പിച്ചപ്പോൾ ഈ സത്യം ,വെളിവാക്കുകയാണു ചെയ്തതു.സ്നേഹത്തിന്റെ അപ്പോസ്തോലനായ യോഹന്നാൻ ശ്ളീഹാ പറയുന്നു. 1. യോഹഃ 4 ; 20 '' ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയുകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുന്നതല്ല. ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനേയും സ്നേഹിക്കേണം എന്നീ കല്പനകൾ നമുക്കു അവങ്കൽ നിന്നു ലഭിച്ചിരിക്കുന്നു.'' ഭക്തി നമ്മിൽ മാറ്റം ഉണ്ടാക്കുന്നതാകണം.നമ്മുടെ മനോഭാവത്തിൽ , ചിന്താഗതികളിൽ , സ്നേഹത്തിൽ , പ്രവൃത്തികളിൽ , എല്ലാം സമൂലമായ ഒരു പരിവർത്തനം ഉണ്ടാകുമ്പോൾ മാത്രമേ അതു യഥാർത്ഥ ഭക്തിയായി തീരുകയുള്ളു. ആവിധത്തിലുള്ള ഭക്തന്മാരെയാണു ദൈവം അന്വേഷിക്കുന്നതു. ലോകം ആവശ്യപ്പെടുന്നതു.
ദാവീദുരാജാവും ഭക്തന്മാർ ഇല്ലാതെപോകുന്നു എന്നു വിലപിക്കുന്നതു ഈവിധഭക്തന്മാരുടെ അഭാവത്തെക്കുറിച്ചു ഓർത്തിട്ടാണു എന്നു ആ വാക്യത്തിന്റെ രണ്ടാം ഭാഗം വ്യക്തമാക്കുന്നു. വിശ്വസ്തന്മാർ മനുഷ്യപുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു എന്നു അദ്ദേഹം പറയുമ്പോൾ മനുഷ്യന്റെ ഭക്തി എവിടേക്കാണു എത്തിച്ചേരേണ്ടതു എന്നാണു വെളിവാക്കുന്നതു.ദൈവത്തോടും മനുഷ്യരോടും ഒരുപോലെ വിശ്വസ്തത പുലർത്തുന്നവനാണു യഥാർത്ഥ ഭക്തൻ. ഭക്തി യഥാർത്ഥഭക്തിയാണോ എന്നു തിരിച്ചറിയുന്നതു നമ്മുടെ ലൗകികബന്ധങ്ങളിൽ പ്രകടമാകുന്ന വിശ്വസ്തതയിലൂടെയാണു. ഇന്നു ഈ വിശ്വസ്തത എല്ലായിടങ്ങളിലും കുറഞ്ഞിരിക്കുന്നു. വിശ്വസ്തത ഇല്ലാതാകുമ്പോൾ ബന്ധങ്ങൾ ശിഥിലമാകുന്നു. ആധുനികതലമുറയുടെ മുഖമുദ്ര തന്നെ ബന്ധശൈഥില്യമാണു എന്നു പറയുന്നതിൽ തെറ്റില്ല. എല്ലാ ബന്ധങ്ങളുടേയും സുതാര്യത നഷ്ടമായിരിക്കുന്നു. ഭാര്യാഭർത്തൃബന്ധങ്ങളിൽ , പിതൃപുത്രബന്ധങ്ങളിൽ , സാഹോദര്യബന്ധങ്ങളിൽ , സാമൂഹ്യബന്ധങ്ങളിൽ നീതിപുലർത്തുവാൻ കഴിയാത്ത ഒരു സമൂഹം നമ്മുടെ ചുറ്റുപാടും വളർന്നു വരുന്നു.അതുകൊണ്ടു തന്നെ അന്യനെ വിശ്വസിക്കുവാൻ ആർക്കും കഴിയാതെ പോകുന്നു.സഹയാത്രികനു ദാഹിക്കുമ്പോൾ തന്റെ കരങ്ങളിലുള്ള ദാഹജലം കൊടുക്കുവാൻ ഭയമാണു. അവൻ അതു തിരിച്ചു തരുമ്പോൾ അതിൽ എന്താണു ചേർത്തു തരുന്നതു എന്നറിയില്ല. യാത്രവേളയിൽ അടുത്തിരിക്കുന്ന ആൾ പ്രകടമാക്കുന്ന സൗഹൃദത്തിന്റെ പിന്നിൽ എന്താണു ഒളിച്ചുവച്ചിരിക്കുന്നതു എന്നറിയാത്തതിനാൽ അവനോടു സംസാരിക്കുവാൻ പോലും ഭയമാണു. തത്തുല്യങ്ങളായ .ആനുകാലിക സംഭവങ്ങൾ നമ്മെ ഭീതിപ്പെടുത്തുന്നു. ദൈവഭയവും ദൈവഭക്തിയും നഷ്ടമായി തുടങ്ങിയതിന്റെ ലക്ഷണങ്ങളായി ഇതിനെ കാണാം. അടുത്തു നില്ക്കുന്നവനെ കാണാൻ കണ്ണില്ലാതെ ദൈവത്തിങ്കലേക്കു നോക്കി നില്ക്കുന്ന ഭക്തിയുടെ തലത്തിലാണു നാം എന്നതത്രേ അതിനു കാരണം. ഇന്നു നാം നേരിടുന്ന ഗുരുതരമായ പ്രശ്നം ഭക്തിയില്ലായ്മ അല്ല, നമ്മുടെ ഭക്തി ദേവാലയങ്ങളിൽ ഒതുങ്ങി കിടക്കുന്നു എന്നതാണു.ദേവാലയ ഭിത്തിക്കുള്ളിൽ നിന്നു അതു നമ്മുടെ ചുറ്റുപാടും ജീവിക്കുന്ന സാധാരണജനത്തിലേക്കു സ്നേഹമായി, കാരുണ്യമായി ഒഴുകി ഇറങ്ങുന്നില്ല.നമ്മുടെ ഭക്തി സ്നേഹത്തിന്റെ , സാഹോദര്യത്തിന്റെ , കാരുണ്യത്തിന്റെ ചാലുകളിലൂടെ അന്യരിലേക്കു തിരിച്ചുവിടുവാൻ കഴിയുന്നില്ലായെങ്കിൽ അതു വ്യർത്ഥവും നിരർത്ഥകവും ദൈവചിന്തയ്ക്കു നിരക്കാത്തതുമായി തീരുമെന്നതിൽ പക്ഷാന്തരമില്ല.
മനുഷ്യരിലേക്കു പ്രവഹിക്കുന്ന നന്മയായും നീതിപ്രവൃത്തികളായും പരിണമിക്കാത്ത ഭക്തിയോടുകൂടിയ അവിശ്വസ്തരായ മനുഷ്യപുത്രന്മാരുടെ പ്രത്യേകതകളെസസങ്കീർത്തനക്കാരൻ തുടർന്നു വരച്ചു കാട്ടുന്നു. അവരുടെ സ്വഭാവത്തിലെ ഒന്നാമത്തെ പ്രത്യേകത ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു വ്യാജം സംസാരിക്കുന്നു എന്നതാണു. സങ്കീ ഃ 12 2 'ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു വ്യാജം സംസാരിക്കുന്നു; കപടമുള്ള അധരത്തോടും ഇരുമനസ്സോടും കൂടെ അവർ സംസാരിക്കുന്നു.'' സങ്കിഃ 144 ;8 ''അവരുടെ വായ് ഭോഷ്ക്കു സംസാരിക്കുന്നു, അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കൈ ആകുന്നു.' സങ്കീഃ 41 ; 6 ൽ കോരഹുപുത്രന്മാരും ഇതുതന്നെ സാക്ഷിക്കുന്നുഃ '' ഒരുത്തൻ എന്നെ കാണാൻ വന്നാൽ അവൻ കപടവാക്കു പറയുന്നു. അവന്റെ ഹൃദയം നീതികേടു സംഗ്രഹിക്കുന്നു.''
അവർ കപടമുള്ള അധരത്തോടും ഇരുമനസ്സോടും കൂടെയാണു സംസാരിക്കുന്നതു.അവർ പറയുന്നതൊന്നും വിശ്വസിക്കുവാൻ കഴിയുകയില്ല. ഒന്നു പറയും, മറ്റൊന്നു പ്രവർത്തിക്കും. വാക്കിനുംപ്രവൃത്തിക്കും തമ്മിൽ ഒരു ബന്ധവുമില്ല. സങ്കീഃ 5 ; 9ൽ അങ്ങനെയുള്ളവരെക്കുറിച്ചു ദാവീദു പറയുന്നുഃ അവരുടെ വായിൽ ഒട്ടും നേരില്ല, അവരുടെ അന്തരംഗം നാശകൂപം തന്നെ. അവരുടെ തൊണ്ട തുറന്ന ശവക്കുഴി ആകുന്നു. നാവുകൊണ്ടു അവർ മധുരവാക്കു പറയുന്നു.'' യിരമ്യാപ്രവാചകൻ പറയുന്നതു ശ്രദ്ധിക്കുകഃ യിരഃ 9 ; 8''അവരുടെ നാവു മരണകരമായ അസ്ത്രമാകുന്നു. വായ്കൊണ്ടു ഓരോരുത്തനും തന്റെ കൂട്ടുകാരനോടു സമാധാനം സംസാരിക്കുന്നു. ഉള്ളുകൊണ്ടോ അവന്നായി പതിയിരിക്കുന്നു.' റോമർക്കു എഴുതുമ്പോൾ പരി. പൗലോസുശ്ളീഹാ ഇങ്ങനെയുള്ളവരെ കുറിച്ചു പറയുന്നു. റോമ ഃ 16 ; 18 ''അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനെയല്ല, തങ്ങളുടെ വയറിനെയത്രേ സേവിക്കുകയും ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിക്കുകയും ചെയ്യുന്നു.'' ഇരുമനസ്സുള്ളവരെക്കുറിച്ചു വി.യാക്കോബുശ്ളീഹായും പറയുന്നു. യാക്കോ ഃ 1 ; 8 ' ഇരുമനസ്സുള്ളവൻ തന്റെ വഴികളിലൊക്കെയും അസ്ഥിരൻ ആകുന്നു.'' അവിശ്വസ്തത ഇങ്ങനെയുള്ളവരുടെ മുഖമുദ്രയാണു.
ദൈവത്തോടും മനുഷ്യരോടും ഒരുപോലെ വിശ്വസ്തത പുലർത്തുന്ന ഭക്തന്മാർ ഇല്ലാതെ പോകുന്നതു കണ്ടിട്ടു ദാവീദുരാജാവു യഹോവയോടു നിലവിളിച്ചു പ്രാർത്ഥിക്കുന്നു 'യഹോവേ രക്ഷിിക്കേണമേ.' ഇന്നും വഷളത്തം വർദ്ധിക്കുകയും അക്രമവും അനീതിയും കൊള്ളയും കൊള്ളിവെയ്പും കൊലപാതകവും പിടിച്ചുപറിയും ബലാൽസംഗവും എല്ലാം അനുദിനം വർദ്ധിച്ചു വരുന്നതു കൊണുമ്പോൾ ദാവീദിന്റെ നിലവിളി നമ്മുടെ ഹൃദയത്തിൽനിന്നു ഉയരുന്ന നിലവിളിയും അപേക്ഷയും പ്രാർത്ഥനയുമായി മാറേണ്ടിയിരിക്കുന്നു. അതിനു നാം ആദ്യമേ ദാവീദിനെ പോലെ ആയി തീരേണ്ടതുണ്ടു. സ്നേഹവാനും കരുണാവാരിധിയും തന്റെ യഥാർത്ഥ ഭക്തന്റെ നിലവിളി കേട്ടു ഉത്തരം അരുളുകയും ചെയ്യുന്ന യഹോവ ജീവിക്കുന്നു എന്ന പ്രത്യാശയും വിശ്വാസവും ദാവീദിനു സ്ഥൈര്യം നൽകുന്നു. അഞ്ചാം വാക്യത്തിൽ ദാവീദിന്റെ പ്രത്യാശാനിർഭരമായ മനസ്സു നമുക്കു കാണാൻ കഴിയും. സങ്കീ ഃ12 ; 5 ' എളിയവരുടെ പീഡയും ദരിദ്രരുടെ ദീർഘനിശ്വാസവും നിമിത്തം ഇപ്പോൾ ഞാൻ എഴുന്നേൽക്കും രക്ഷയ്ക്കായി കാംക്ഷിക്കുന്നവനെ ഞാൻ അതിലാക്കും.എന്നു യഹോവ അരുളിച്ചെയ്യുന്നു.''അവസാന വാക്യത്തിൽ പറയുന്നതു പോലെ ''മനുഷ്യപുത്രന്മാരുടെ ഇടയിൽ വഷളത്തം പ്രബലപ്പെടുമ്പോൾ ദുഷ്ടന്മാർ എല്ലായിടവും സഞ്ചരിക്കുന്നതിനാൽ ദാവീദിന്റെ ഈ പ്രാർത്ഥന ദൈവസന്നിധിയിലേക്കു ഉയരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.'' യഹോവേ, നീ അവരെ കാത്തുകൊള്ളും ഈ തലമുറയിൽനിന്നു നീ അവരെ എന്നും സൂക്ഷിക്കും.( സങ്കീഃ 12; 7) എന്നു ദാവീദിന്റെ പ്രത്യാശയും വിശ്വാസവും നമ്മുടെ ഹൃദയങ്ങളെ ഈ നിലവിളിക്കായി ഒരുക്കട്ടെ.
Comments
Post a Comment