വി.നോമ്പുകാലധ്യാനചിന്തകൾ.

നോമ്പു്- ഒരാമുഖം
 --------------------തുടരുന്നു --------
                                      അപ്പോസ്തോലന്മാരുടെ കാലഘട്ടത്തിൽ ഉണ്ടായിരുന്ന ഒരു വിവാദവിഷയമായിരുന്നു ഭക്ഷണം.എന്തു ഭക്ഷിക്കാം ,എന്തു ഭക്ഷിക്കുവാൻ പാടില്ലായെന്നതായിരുന്നു പ്രശ്നം.യഹൂദക്രിസ്ത്യാനികളെ സംബന്ധിച്ചു അതു ഒരു വലിയ പ്രശ്നമായിരുന്നില്ല.കാരണം അവർ ന്യായപ്രമാണം അതേപടി അനുസരിക്കുന്നവർ ആയിരുന്നു.അപ്പോഃ21;20.ന്യായപ്രമാണത്തിൽ എന്തൊക്കെ ഭക്ഷിക്കാം ,എന്തൊക്കെ ഭക്ഷിക്കരുതു് എന്നു വ്യക്തമായി പറഞ്ഞിട്ടുണ്ടു്.എന്നാൽ ന്യായപ്രമാണം ഇല്ലാത്ത പുറജാതിക്രിസ്ത്യാനികൾക്കു ഭക്ഷണകാര്യങ്ങളിൽ അങ്ങനെ നിയന്ത്രണങ്ങൾ ഇല്ലായിരുന്നു.അതിനാൽ അവർ എല്ലാം ഭക്ഷിക്കുവാൻ തുടങ്ങി.അതോടൊപ്പം പരിച്ഛേദനയും ഒരു തർക്കവിഷയമായി.ആയതിനാൽ സഭയിലേക്കു ചേർന്ന പുറജാതികൾക്കു അതു സംബന്ധിച്ചു നിർദ്ദേശങ്ങൾ നൽകുവാൻ പൗലോസുശ്ളീഹാ നിർബ്ബന്ധിതനായി.റോമഃ14;2-22, 1.കൊരിഃ8; 7-13, 10;24-31, 1തിമോഃ4; 2-4 തുടങ്ങിയ ഭാഗങ്ങളിലെല്ലാം ഈ വിഷയമാണു കൈകാര്യം ചെയ്തിരിക്കുന്നതു.അതിനു നോമ്പുമായി ഒരു ബന്ധവുമില്ല.''എന്നാൽ ആഹാരം നമ്മെ ദൈവത്തോടു അടുപ്പിക്കുന്നില്ല.തിന്നാഞ്ഞാൽ നമുക്കു നഷ്ടമില്ല, തിന്നാൽ ആദായവുമില്ല.''(1.കൊരിഃ8;8)എന്നു ഭക്ഷണകാര്യത്തെക്കുറിച്ചം പറഞ്ഞ പൗലോസുശ്ളീഹാ അവസാനം തന്റെ തീരുമാനം പറയുന്നു.1. കൊരിഃ8;13 ''ഞാൻ ഒരുനാളും  മാംസം തിന്നുകയില്ല.''
                                           ഭക്ഷണകാര്യത്തെക്കുറിച്ചു കുറേക്കൂടെ ഗൗരവമായി ചിന്തിച്ചിരിക്കുന്നതു റോമഃ14; 2-22 ൽ ആണു.''ഒരുവൻ എല്ലാം തിന്നാം എന്നുവിശ്വസിക്കുന്നു.ബലഹീനനോ സസ്യാദികളെ തിന്നുന്നു .തിന്നുന്നവൻ തിന്നാത്തവനെ ധിക്കരിക്കരുതു.തിന്നാത്തവൻ തിന്നുന്നവനെ വിധിക്കരുതു.'എന്നിങ്ങനെ പറഞ്ഞുതുടങ്ങിയിട്ടു, യാതൊന്നും സ്വയമേ മലിനമല്ലായെന്നും,മലിനമെന്നു എണ്ണുന്നവനു മാത്രം  അതു മലിനമാകുന്നുവെന്നും,നിന്റെ ഭക്ഷണം നിമിത്തം  സഹോദരനെ വിഷമിപ്പിച്ചാൽ നീ സ്നേഹപ്രകാരം നടക്കുന്നില്ലായെന്നും പറഞ്ഞു പരി.പൗലോസുശ്ളീഹാ അവസാനിപ്പിക്കുന്നതു ശ്രദ്ധിക്കുക.റോമഃ 14;20,21. ''ഭക്ഷണം നിമിത്തം ദൈവനിർമ്മാണത്തെ അഴിക്കരുതു്.എല്ലാം ശുദ്ധം തന്നെ.എങ്കിലും ഇടർച്ച വരുത്തുമാറു് തിന്നുന്ന മനുഷ്യനു അതു ദോഷമത്രേ.മാംസം തിന്നാതെയും വീഞ്ഞുകുടിക്കാതെയും സഹോദരനു ഇടർച്ച വരുത്തുന്ന യാതൊന്നും ചെയ്യാതെയും ഇരിക്കുന്നതു നല്ലതു.''എല്ലാം തിന്നാം എന്നതിനെ സാധൂകരിക്കുകയാണെന്നു തോന്നുമെങ്കിലും  തിന്നാതിരിക്കുന്നതു നല്ലതു  എന്നു പറയുമ്പോൾ അതു വർജ്ജനത്തിന് അനുകൂലമായി തീരുന്നു.23-ാം വാക്യത്തിൽ ''എന്നാൽ സംശയിക്കുന്നവൻ തിന്നുന്നുവെങ്കിൽ അതു വിശ്വാസത്തിൽനിന്നു ഉൽഭവിക്കായ്ക കൊണ്ടു അവൻ കുറ്റക്കാരനായി തീരുന്നു .എന്നുകൂടി പറയുമ്പോൾ ഇതിനെല്ലാം അടിസ്ഥാനം  വിശ്വാസം ആണെന്നു അദ്ദേഹം സ്ഥാപിക്കുന്നു.നോമ്പിലെ വർജ്ജനവും വിശ്വാസത്തിന്റെ തലത്തിലാണു കാണേണ്ടതു.എന്നാൽ ഇവിടെയെല്ലാം  ഭക്ഷണം വെടിയുന്നതു മലിനമാണു എന്ന ചിന്തയിലാണു.പക്ഷേ നോമ്പിൽ ചില ഭക്ഷണങ്ങൾ വെടിയുന്നതു മലിനമായതുകൊണ്ടല്ലായെന്നതും ചിന്തനീയമായ ഒരു വസ്തുതയാണു.
                                      ദൈവം ശുദ്ധീകരിച്ചതിനെ നീ മലിനമെന്നു വിചാരിക്കരുതു.''എന്നു അപ്പോഃ10;15 ൽ ദൈവം ദർശനത്തിൽ പരി.പത്രോസിനോടു പറഞ്ഞതും നോമ്പിനെ എതിർക്കാൻ ചൂണ്ടിക്കാണിക്കുന്നു.പത്രോസിന്റേയും യഹൂദക്രിസ്ത്യാനികളുടേയും ചിന്താഗതിയെ തിരുത്തുവാൻ ദൈവം തയ്യാറാക്കിയ ഒരു ദർശനം മാത്രമായിരുന്നു അതു.യഹൂദ വിശ്വാസമനുസരിച്ചു അശുദ്ധവും തിന്നുവാൻ പാടില്ലാത്തതുമായ പക്ഷിമൃഗാദികളും ഇഴജന്തുക്കളുമായിരുന്നു ആ പാത്രത്തിൽ ഉണ്ടായിരുന്നതു. യഹോവ അതു ഭക്ഷിക്കുവാൻ പറഞ്ഞപ്പോൾ അങ്ങനെയള്ളതൊന്നും ഞാൻ ഇതുവരെ ഭക്ഷിച്ചിട്ടില്ലായെന്നാണു പത്രോസു പറഞ്ഞതു. അപ്പോൾ യഹോവ അരളിച്ചെയ്തതാണു പ്രസ്തുത വാക്യം.അതു തിന്നുവാൻ വേണ്ടിയായിരുന്നുവെങ്കിൽ,അങ്ങനെ മുന്നു തവണ പറഞ്ഞിട്ടു തിരികെ എടുക്കുമായിരുന്നില്ല.പത്താം അദ്ധ്യായം ആരംഭം മുതൽ വായിക്കുമ്പോൾ ,കൊർന്നല്യോസ് എന്ന പുറജാതിക്കാരനെ സഭയിലേക്കു ചേർക്കുന്നതിൽ വൈമുഖ്യം കാണിക്കരുതെന്നു പത്രോസിനെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു  ദർശനത്തിന്റെ ലക്ഷ്യം എന്നു മനസ്സിലാകും.ഇതൊന്നും നോമ്പിലെ വർജ്ജനത്തിനു എതിരായി ചൂണ്ടിക്കാവുന്ന തെളിവുകളല്ലായെന്നതിൽ സംശയമില്ല .
                                         വിശ്വാസികൾക്കു ചില വർജ്ജനങ്ങൾഅനുപേക്ഷണീയമാണെന്നതിന്റെ തെളിവാണു അപ്പോഃ15;28 ൽ,യാക്കോബുശ്ളീഹായുടെ അദ്ധ്യക്ഷതയിൽ കൂടിയ യറുശലേം സുന്നഹദോസിന്റെ തീരുമാനം.വിഗ്രഹാർപ്പിതം ,രക്തം ,ശ്വാസംമുട്ടി ചത്തതു്,പരസംഗം മുതലായവ വർജ്ജിക്കണമെന്നാണല്ലോ തീരുമാനിച്ചതു.എല്ലാം ഭക്ഷിക്കാം എന്നു വാദിക്കുന്നവർ  ഇവിടെ ചിലതു ഭക്ഷിക്കരുതു എന്ന തീരുമാനത്തിനു എന്തു മറുപടി പറയും?ക്രിസ്ത്യാനികൾ മറ്റുള്ളവരെപ്പോലെ ആയിരിക്കരുതു് എന്നും അവർക്കു വാക്കിലും പ്രവൃത്തിയിലും വിശ്വാസാചാരാനുഷ്ഠാനങ്ങളിലും ചില പ്രത്യേകതകൾ ഉണ്ടായിരിക്കണമെന്നും ഈവാക്യം വെളിവാക്കുന്നു.പരി.പൗലോസുശ്ളീഹാ വിവിധസഭകൾക്കു എഴുതിയപ്പോൾ വിശ്വാസികളെ 'വിശുദ്ധർ 'എന്നു സംബോധന ചെയ്തിരിക്കുന്നതു ഇവിടെ കൂടുതൽ പ്രസക്തമാകുന്നു.റോമഃ 13, 1.കൊരിഃ1;1, എഫേഃ1;1, ഫിലിഃ1;1, കൊലോഃ1;1 എന്നീ ഭാഗങ്ങൾ ശ്രദ്ധിക്കുക .അവിടെ വിശുദ്ധർ  എന്നു വിളിച്ചിരിക്കുന്നതു കളങ്കരഹിതർ എന്ന അർത്ഥിത്തിലല്ല.അവരുടെ തെറ്റുകൾ തിരുത്തുകയായിരുന്നുവല്ലോ പല കത്തുകളുടേയും ഉദ്ദേശം.വിശുദ്ധർ എന്നു മലയാളത്തിൽ ഉപയോഗിച്ചിരിക്കുന്നിടത്തു വി.വേദപുസ്തകത്തിന്റെ മൂലഭാഷയായ ഗ്രീക്കിൽ 'വേർതിരിക്കപ്പെട്ടതു, കലർപ്പില്ലാത്തതു എന്നീ അർത്ഥങ്ങളുള്ള 'ഹാഗിയോസ് ' എന്ന പദമാണു ഉപയോഗിച്ചിരിക്കുന്നതു.ലൗകികവും ആദ്ധ്യാത്മികവുമായ എല്ലാകാരങ്ങളിലും വിശ്വാസികൾ വേറിട്ട ജീവിതം നയിക്കുന്നവരായിരിക്കണമെന്നാണു അതുകൊണ്ടു ഉദ്ദേശിക്കുന്നതു.അതിനു ചിലതെല്ലാം വർജ്ജിച്ചേ മതിയാകൂ.വർജ്ജനമില്ലാത്തവർ വിശുദ്ധർ  അല്ല; വിശുദ്ധരല്ലാത്തവർ വിശ്വാസികളുമല്ല.
                                          വി.നോമ്പിന്റേയും ഉപവാസത്തിന്റേയും വേദപുസ്തക അടിസ്ഥാനം പരിശോധിക്കാം.നോമ്പു ചില വർജ്ജനങ്ങളോടുകൂടിയതാണെന്നും, അതു സാത്താനേയും അവന്റെ പ്രലോഭനങ്ങളേയും അതിജീവിക്കുവാൻ ഉള്ളതാണെന്നു നാം മനസ്സിലാക്കിക്കഴിഞ്ഞ വസ്തുത ആണു.ആവിധത്തിൽ നോക്കുമ്പോൾ നോമ്പിന്റെ പ്രാഗ്രൂപം ഏദൻ പറുദീസയിൽ ദർശിക്കുവാൻ കഴിയും.യഹോവയായ ദൈവം ആദ്യമനുഷ്യരായ ആദമിനേയും ഹവ്വയേയും സൃഷ്ടിച്ചു ഏദനിലാക്കിയപ്പോൾ അവർക്കു ഒരു വർജ്ജനം ഏർപ്പെടുത്തിയതായി ഉല്പഃ 2;17ൽ രേഖപ്പെടുത്തിയിരിക്കുന്നു.''എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻറെ  വൃക്ഷത്തിന്റെ ഫലം തിന്നരുതു , തിന്നുന്ന നാളിൽ നീ മരിക്കും .''ഈ വിലക്കിലൂടെ ദൈവം ആഗ്രഹിച്ചതു് സാത്താനെ പരാജയപ്പെടുത്തി ആത്മബലമുള്ള മനുഷ്യനെയാണു.എന്നാൽ അവൻ പിശാചിന്റെ പ്രലോഭനത്തിൽ കാലിടറി വീണുപോയി.ദൈവം മനുഷ്യനു ഏർപ്പെടുത്തിയ നോമ്പു ലംഘിച്ചതിലൂടെ പാപവും മരണവും കടന്നു വന്നു.ഭക്ഷണത്തിലൂടെ പാപത്തിൽനിന്നും തൽഫലമായി വന്നു ചേർന്ന മരണത്തിൽനിന്നും ഉള്ള വിമോചനം സത്യവിശ്വാസികൾ നേടുന്നതു ,നിത്യജീവൻപ്രദാനം ചെയ്യുന്ന കർത്താവിന്റെ തിരുശരീര രക്തങ്ങളാകുന്ന ഭക്ഷണത്തിലൂടെയാണല്ലോ.വി.നോമ്പും അതിലുള്ള വർജ്ജനങ്ങളും സാത്താനേയും അവന്റെ പ്രലോഭനങ്ങളേയും അതിജീവിക്കുവാൻ ഉള്ള ആയുധമാണെന്നു ആദ്യപുസ്തകം തന്നെ നമ്മെ പഠിപ്പിക്കുന്നു.മാത്രമല്ല സാത്താനു മനുഷ്യനെ വീഴിക്കുവാൻ കഴിയുന്നതു ഭക്ഷണകാര്യത്തിലൂടെയാണെന്നും ഇവിടെ വ്യക്തമാകുന്നു.അതുകൊണ്ടു തന്നെയാണു ഭക്ഷണം വർജ്ജിക്കുന്ന നോമ്പു വിശ്വാസികളുടെ ആത്മീയചര്യയായി ഒരുക്കിയിരിക്കുന്നതു.
                                             പഴയനിയമത്തിലും പുതിയനിയമത്തിലും നോമ്പിന്റെ ആവശ്യകത നമ്മെ ബോദ്ധ്യപ്പെടുത്തുന്ന അനേകം തെളിവുകൾ കാണാൻ കഴിയുന്നുണ്ടു.മോശയും ഏലിയാവും നമ്മുടെ കർത്താവും നോമ്പുനോറ്റു നമുക്കു മാതൃക കാട്ടിത്തന്നിരിക്കുന്നുവെന്നതാണു അതിൽ ഏറ്റം പ്രധാനപ്പെട്ടതു.മോശയുടെ നോമ്പിനെ കുറച്ചു  പുറഃ24;18, 34;28, എന്നീ വാക്യങ്ങളിലും,ഏലിയാവിന്റെ നോമ്പു 1. രാജാഃ19; 18ലും, നമ്മുടെ കർത്താവിന്റെ നോമ്പു വി.മത്താഃ4;2,വി.മർക്കോഃ1;13, വി.ലൂക്കോഃ4;1 എന്നീ ഭാഗങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നു.മോശെ നാല്പതു ദിവസം നോമ്പു നോറ്റതു യഹോവയുടെ കരങ്ങളിൽ നിന്നു നിയമത്തിന്റെ കല്പലകകൾ സ്വീകരിക്കുന്നതിനായിരുന്നു.ദൈവത്തോടു അടുക്കുന്നതിനു നോമ്പു അനുപേക്ഷണീയമാണെന്നു ഈ സംഭവം വ്യക്തമാക്കുന്നു .യിസ്രായേൽ ജനത്തിനു ന്യായപ്രമാണം ലഭിച്ചതു കൂടാതെ മോശെയ്ക്കു ലഭിച്ചതു എന്തായിരുന്നുവെന്നു പുറഃ34;29 ൽ രേഖപ്പെടുത്തിയിരിക്കുന്നു.''അവൻ തന്നോടു  അരുളിച്ചെയ്തതു നിമിത്തം തന്റെ മുഖത്തിന്റെ  ത്വക്കു പ്രകാശിച്ചിരുന്നുവെന്നു  മോശെ സാക്ഷ്യത്തിന്റെ പല രണ്ടും പിടിച്ചുകൊണ്ടു സീനായിപർവ്വതത്തിൽ നിന്നു ഇറങ്ങുമ്പോൾ അറിഞ്ഞിരുന്നില്ല.നോമ്പു ദൈവത്തോടു അടുത്തുചെല്ലുന്ന നിമിഷങ്ങളാണെന്നും അതുമൂലം ദൈവത്തിന്റെ ശോഭ നമ്മിലേക്കു പകരുന്നുവെന്നും, ദൈവസാന്നദ്ധ്യം അനുഭവിക്കുന്നുവെന്നും ഈ സംഭവം വെളിവാക്കുന്നു. ഭക്ഷണം വെടിയുന്നതു മൂലം ലഭിക്കുന്ന ഒന്നാണു മുഖശോഭയെന്നു ദാനിയേലിന്റെ പുസ്തകവും നമ്മെ പഠിപ്പിക്കുന്നു. രാജാവിന്റെ ഭോജനംകൊണ്ടും അവൻ കുടിക്കുന്ന വീഞ്ഞുകൊണ്ടും തന്നെത്താൻ അശുദ്ധമാക്കുകയില്ലായെന്നു പറഞ്ഞു ദാനിയേലും ശദ്യക്,മേശക്ക്,അബേദനഗോ എന്നീ ബാലന്മാരും പത്തു ദിവസം ശകപദാർത്ഥങ്ങളും വെള്ളവും മാത്രം  ഭക്ഷിച്ചു നോമ്പു നോറ്റപ്പോൾ മറ്റുള്ളവരേക്കാൾ അഴകുള്ളവരും മാംസപുഷ്ടിയുള്ളവരുമായി കണ്ടുവെന്നു അവിടെ നാം വായിക്കുന്നു.ഏലിയാവു നാല്പതുദിവസം നോമ്പുനോറ്റതിനാൽ ,ആരെ ഭയന്നു ചൂരച്ചെടിയുടെ തണലിൽ മരണം ആഗ്രഹിച്ചു കിടന്നുവോ  ആ ഇസബേലിന്റേയും ആഹാബിന്റേയും മുമ്പിൽ ധൈര്യത്തോടെ കടന്നു ചെന്നു  യഹോവയുടെ അരുളപ്പാടു അറിയിക്കുവാനുള്ള ആത്മബലവും ആർജ്ജവവും ആണു പ്രാപിച്ചതെന്നു നമുക്കു മനസ്സിലാക്കുവാൻ  കഴിയുന്നു.നോമ്പു ആത്മബലം നേടുവാനുള്ള മാർഗ്ഗമാണു എന്നു  ഏലിയാവിന്റെ നോമ്പു നമ്മെ ഉദ്ബോധിപ്പിക്കുന്നു. നമ്മുടെ കർത്താവു നാല്പതുദിവസം നോമ്പുനോറ്റതിനാൽ സാത്താനെ പരാജയപ്പെടുത്തുകയാണു ചെയ്തതു.സാത്താന്റെ പ്രലോഭനങ്ങളെ അതിജീവിച്ചപ്പോൾ  സാത്താൻ കർത്താവിനെ വിട്ടുപോകുകയും ദൂതന്മാർ അടുത്തുവന്നു അവനെ ശുശ്രൂഷിച്ചുവെന്നു വി.മത്താഃ4;11 ൽ രേഖപ്പെടുത്തിയിരിക്കുന്നു.നോമ്പു സാത്താന്റെ പ്രലോഭനങ്ങളെ അതിജീവിക്കുവാനും,അവനെ പരാജയപ്പെടുത്തുവാനും ദൂതന്മാർരുടെ ശുശ്രൂഷ ലഭിക്കുവാനും ദൈവനിയോഗം എന്താണെന്നു  തിരിച്ചറിഞ്ഞു അതു നിറവേറ്റുവാനുള്ള ശക്തി ലഭിക്കുവാനും ഉള്ളതാണെന്നു കർത്താവിന്റെ നോമ്പും നമ്മെ പഠിപ്പിക്കുന്നു.ഒരു വിശ്വാസി സത്യവിശ്വാസിയായി തീരുന്നതു  ഈ ആത്മീയാനുഭവങ്ങൾ നേടുമ്പോഴാണെന്നു  ഈ ഭാഗങ്ങൾ  വ്യക്തമാക്കുന്നു.
                                                        ആനുഷംഗികമായി ഒരുകാര്യം .ഇവിടെ അതു പ്രസക്തമാകുമെന്നു കരുതുന്നു.വി.വേദപുസ്തകത്തിൽ നാം കണ്ട പ്രധാനപ്പെട്ട മൂന്നു നോമ്പുകളും;മോശെയുടേയും ,ഏലിയാവിന്റേയും ,കർത്താവിന്റേയും നോമ്പുകൾ നാല്പതുദിവസനോമ്പുകളായിരുന്നു.സഭ നിഷ്കർഷിക്കുന്ന വലിയ നോമ്പും നാല്പതുദിവസത്തെ നോമ്പാണു.ഈ നോമ്പുകളെല്ലാം നാല്പതു ദിവസമായി നിശ്ചയിക്കുവാൻ കാരണമെന്താണെന്ന അന്വേഷണം ഉചിതമായിരിക്കും.വേദപണ്ഡിതന്മാരുടെ അഭിപ്രായം ശ്രദ്ധിക്കുക.വി.വേദപുസ്തകത്തിലെ സംഖ്യകളെക്കുറിച്ചു പഠിച്ച പണ്ഡിതന്മാർ നാല്പതിനു പ്രത്യേക അർത്ഥം കല്പിച്ചിരിക്കുന്നു.5×8=40 എന്ന കണക്കാണു അതിനു അവർ ഉപയോഗിച്ചിരിക്കുന്നതു.അഞ്ചു എന്ന സംഖ്യ  കൃപയെ (grace ) കുറിക്കുന്നു.പിതാവു,പുത്രൻ,പരിശുദ്ധറൂഹാ,സൃഷ്ടി ,വീണ്ടെടുപ്പു(Father.Son,Holy spirit ,Creation ,Redemption )എന്നീ രഹസ്യങ്ങളെയാണു അതു വെളിപ്പെടുത്തുന്നതു്. എട്ടു എന്ന സംഖ്യയാകട്ടെ പുതുസൃഷ്ടിയെയാണു സൂചിപ്പിക്കുന്നതു.ഏഴു കഴിഞ്ഞു വരുന്ന സംഖ്യയാണല്ലോ എട്ടു .ഏഴു പൂർണ്ണതയുടേയും വിശ്രമത്തിന്റേയും ദിവസമാണല്ലോ.യഹോവ സൃഷ്ടി പൂർത്തീകരിച്ചു വിശ്രമിച്ച ദിവസമാണല്ലോ എട്ടാം ദിവസം.അതിനാൽ പൂർത്തീകരണത്തിനു ശേഷം വരുന്ന ദിനത്തെ പുതുസൃഷ്ടിയുടെ ദാനമായി കണക്കാക്കുന്നു. ഇവ രണ്ടും; അഞ്ചും (കൃപയും ) എട്ടും (പുതുസൃഷ്ടിയും ) സമ്മേളിക്കുമ്പോൾ നാല്പതു ഉണ്ടാകുന്നു.ബൈബിൾ നമ്പേഴ്സു (Bible Numbers )എന്ന ഗ്രന്ഥത്തിൽ നാല്പതിനെ കുറിച്ചു പറഞ്ഞിരിക്കുന്നതു ഉദ്ധരിക്കുന്നു.''The number 40 is the product of 5 and 8,and points to this action of grace (5 ) leading to and ending in revival and renuel(8) .This iscertainly the case where forty relates to a period of evident probation.''ഇതു നോമ്പിനോടു ചേർത്തു ചിന്തിക്കുമ്പോൾ  ലഭിക്കുന്ന അർത്ഥതലങ്ങൾ  ശ്രദ്ധാർഹങ്ങളാണു.നാല്പതു നോമ്പു പുതുസൃഷ്ടിയിലേക്കും രൂപാന്തരത്തിലേക്കും നയിക്കുവാൻ വേണ്ടിയുള്ളതാണു.യിസ്രായേലിന്റെ വിമോചനം സാദ്ധ്യമായതു നാല്പതു സംവത്സരത്തെ മരുഭൂപ്രയാണത്തിലൂടെയാണല്ലോ.വി.നോമ്പും സാത്താന്റെ അടിമത്തത്തിൽ നിന്നുള്ള വിമോചനത്തിനാണല്ലോ.വി.വേദപുസ്തകത്തിൽ നാല്പതു എന്ന സംഖ്യ 146 തവണ ഉപയോഗിച്ചിട്ടുണ്ടു ഈ സത്യം ആത്മനിറവിൽ തിരിച്ചറിഞ്ഞ പരിശുദ്ധ പിതാക്കന്മാർ നമ്മുടെ കർത്താവിന്റെ കഷ്ടാനുഭവവും,കുരിശു മരണവും,പുനരുത്ഥാനവും മൂലം നമുക്കു നേടിത്തന്ന വീണ്ടെടുപ്പു അനുഭവവേദ്യമാക്കി തീർക്കുവാനായിട്ടാണു നാല്പതുദിവസത്തെ നോമ്പു ക്രമപ്പെടുത്തിയിരിക്കുന്നതു.
                                പഴയനിയമത്തിൽ നോമ്പിനെക്കുറിച്ചു അനേകം പരാമർശങ്ങളുണ്ടു.ആ വേദഭാഗങ്ങളെക്കുറിച്ചു വിശദമായി  പറയുവാൻ സ്ഥലപരിമിതി അനുവദിക്കാത്തതിനാൽ,പഠനത്തിനായി കുറേ വേദഭാഗങ്ങളുടെ സൂചനമാത്രം നൽകുന്നു.2.ശമുഃ1;12, 3;35, 12;15,16, എസ്രാഃ10;6, 8;21-26,1.രാജാഃ21;27, നെഹഃ14,9;1, എസ്ഥേർഃ4;16, യെശഃ 58, യെരഃ36;10, 14;12, യോവേൽഃ1;14,2;12,13, ദാനിഃ1;8, 10;2,3,  ,9;3, സഖറായാഃ7;5-8, യെഹഃ8;23, സങ്കീഃ35;13, 69;10, 109;24.യെശയ്യാവു,യെരമ്യാവു,യഹസ്കേൽ തുടങ്ങിയവരുടെ  വാക്കുകൾ നോമ്പിനു എതിരാണു എന്ന തോന്നൽ ഉളവാക്കും എന്നാൽ ശരിയായ നോമ്പു എങ്ങനെയുള്ളതാണെന്നു  പഠിപ്പിക്കുകയായിരുന്നു ആ വിമർശനങ്ങളുടെ ഉദ്ദേശം.നോമ്പിന്റെ ശരിയായ ഉദ്ദേശത്തിൽനിന്നു അവർ മാറിപ്പോയിരുന്നു.അതിനാൽ ഇന്നു അവരുടെ വാക്കുകൾ കുറേക്കൂടെ പ്രസക്തമാകുന്നു.
                                  പുതിയനിയമത്തിലേക്കു കടന്നു ചെല്ലുമ്പോൾ നോമ്പിന്റേയും ഉപവാസത്തിന്റേയും  പ്രാധാന്യവും ആവശ്യകതയും വ്യക്തമാക്കുന്ന  സന്ദര്ഭ‍ങ്ങളും വാക്യങ്ങളും നമുക്കു കണ്ടെത്താൻ കഴിയും.ആദ്യം നമ്മുടെ ശ്രദ്ധയിലേക്കു കടന്നു വരുന്നതു നമ്മുടെ കർത്താവിന്റെ ഉപവാസമാണു.ധ്യാനചിന്തകളിൽ ഇതിനെക്കുറിച്ചുഗൗരവമായി ചിന്തിക്കുന്നതിനാൽ ആവിധ പഠനം ഇവിടെ ആവശ്യമില്ല.എങ്കിലും ചിലകാര്യങ്ങൾ മാത്രം പറയുന്നു.സാത്താനെ പരാജയപ്പെടുത്തുവാൻ ദൈവപുത്രനായ യേശുവിനു ഇങ്ങനെ ഒരു ഉപവാസത്തിന്റെ ആവശ്യമുണ്ടായിരുന്നോ?അവൻ പൂർണ്ണമനുഷ്യനും ,പൂർണ്ണദൈവവുമായിരുന്നുവല്ലോ.കർത്താവു മനുഷ്യനായി അവതരിച്ചതു തനിക്കു വേണ്ടിയായിരുന്നില്ല,നമുക്കു വേണ്ടിയായിരുന്നു.ആവിധത്തിൽ കർത്താവിന്റെ ജീവിതംമുഴുവനും നമുക്കു മാതൃകയായി അവൻ കാട്ടിത്തരികയായിരുന്നു.ഉപവാസത്തിലൂടെയും സാത്താനെ പരാജയപ്പെടുത്തേണ്ടതു എങ്ങനെയാണു  എന്നു നമുക്കു കാട്ടിത്തരികയായിരുന്നു.വിശന്നപ്പോൾ സാത്താൻ അടുത്തു വന്നുവെന്നാണു അവിടെ നാം വായിക്കുന്നതു.പിശാചു തന്റെ മുമ്പിൽ വച്ച മൂന്നു പ്രലോഭനങ്ങളേയും -ജഡമോഹം,കൺമോഹം,ജീവനത്തിന്റെ പ്രതാപം,കർത്താവു അതിജീവിച്ചതിലൂടെ നാമും സാത്താനെ എങ്ങനെയാണു പരാജയപ്പെടുത്തേണ്ടതു എന്നു കാട്ടിത്തരികയായിരുന്നു.ഭക്ഷണം വെടിയുന്നതിലൂടെ സാത്താൻ നമ്മെ പരീക്ഷിക്കുവാനുള്ള അവസരം ഒരുക്കി കൊടുക്കകയാണെന്നു കർത്താവിന്റെ ഉപവാസം വ്യക്തമാക്കുന്നു.കർത്താവു ഒരു പ്രാവശ്യമല്ലേ ഉപവസിച്ചുള്ളു,പിന്നെ നാം എന്തിനു നിരന്തരം നോമ്പു നോക്കുന്നു എന്നു ചോദിക്കാവുന്നതാണു.നാം മനുഷ്യരാണു എന്നതാണു ഒരുത്തരം.ലൂക്കോസുഃ4;13 ൽ മറ്റൊരു  ഉത്തരം ദർശിക്കുവാൻ കഴിയുന്നു.അങ്ങനെ പിശാചു സകല പരീക്ഷകളും തികച്ച ശേഷം കുറേക്കാലത്തേക്കു അവനെ വിട്ടുമാറി.''എന്നാണു അവിടെ കാണുന്നതു.കുറേക്കാലത്തേക്കു എന്നു പറഞ്ഞിരിക്കുന്നതിനാൽ സാത്താൻ പിന്നേയും കർത്താവിനെ പരീക്ഷിച്ചു എന്നു സൂചിപ്പിക്കുന്നു.സിസറിയ ഫിലിപ്പിയയിൽ വച്ചു കർത്താവു ശീമോനോടു ''സാത്താനെ എന്നെ വിട്ടുപോ.''എന്നു പറഞ്ഞ സന്ദർഭം  സാത്താന്റെ മറ്റൊരു പരീക്ഷ തന്നെയായിരുന്നു.ശീമോനിൽ കൂടെ സാത്താൻ തന്നെ പരീക്ഷിക്കുകയാണു എന്നു കർത്താവു തിരിച്ചറിഞ്ഞതുകൊണ്ടുതന്നെയാണു  ശീമോനെ  സാത്താൻ എന്നുവിളിച്ചതു.ദൈവപുത്രനായ കർത്താവിനെ വീണ്ടും പരീക്ഷിക്കുവാൻ ശ്രമിച്ച സാത്താൻ  ബലഹീനനായ മനുഷ്യനെ വെറുതെ വിടുമോ! അവൻ നമ്മുടെ ആയുഷ്ക്കാലം മുഴുവൻ പരീക്ഷിച്ചു കൊണ്ടിരിക്കുമെന്നതിനാലാണു നോമ്പു നിരന്തരം അനുഷ്ഠിക്കേണ്ട ആത്മീയചര്യയായി സഭ നിശ്ചയിച്ചിരിക്കുന്നതു.
                                         വി.മത്താഃ6;16 മുതലുള്ള വാക്യങ്ങളാണുഉഉപവാസത്തെ കുറിച്ചു പറഞ്ഞിരിക്കുന്ന മറ്റൊരു സന്ദർഭം.അന്നത്തെ ഉപവാസരീതിയെ വിമർശിച്ചതല്ലാതെ ഉപവസിക്കേണ്ട എന്നു കർത്താവു പറഞ്ഞില്ല.ഉപവാസത്തിൽ പ്രകടമാകുന്ന കപടഭക്തിയെയാണു കർത്താവു ചൂണ്ടിക്കാണിച്ചതു.''നീയോ ഉപവസിക്കുമ്പോൾ  നിന്റെ ഉപവാസം മനുഷ്യർക്കല്ല ,രഹസ്യത്തിലുള്ള നിന്റെ പിതാവിനു വിളങ്ങേണ്ടതിനു തലയിൽ എണ്ണതേച്ചു മുഖം കഴുകുക,' എന്ന കർത്താവിന്റെ വാക്കുകൾക്കു വിലകല്പിക്കാതെ  നോട്ടീസു അടിച്ചു പ്രസിദ്ധപ്പെടുത്തി  ഇന്നു ഉപവസിക്കുന്നവരേയും കർത്താവു ഉദ്ദേശിച്ചിരുന്നു എന്നു നാം അറിയണം.കർത്താവും ഉപവസിച്ചതു ആരും കാണാതെ മരുഭൂമിയിൽ പോയിട്ടായിരുന്നുവല്ലോ.
                                       വി.മത്താഃ9; 14,15, വി.മർക്കോഃ2; 18-20, വി.ലൂക്കോഃ5; 33- 35 എന്നീ ഭാഗങ്ങളാണു  ഉപവാസത്തെ പരാമർശിക്കുന്ന മറ്റോരു സന്ദർഭം.യോഹന്നാന്റെ ശിഷ്യന്മാർ കർത്താവിന്റെ അടുക്കൽ വന്നു നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തതു എന്തുകൊണ്ടു എന്നു ചോദിച്ചതിനു കർത്താവു  നൽകിയ മറുപടിയാണു അവിടെ വായിക്കുന്നതു.ഇവിടെ രണ്ടു കാര്യങ്ങളാണു കാണാൻ കഴിയുന്നതു.അന്നു ഉപവാസം എന്നതു പ്രധാനപ്പെട്ട ഒരു ആത്മീയചര്യയായിരുന്നു എന്നതാണു ഒന്നു.ഉപവസിക്കാത്തവരെ ആത്മീയരായി അന്നു കണക്കാക്കിയിരുന്നില്ല എന്നതുകൊണ്ടാണു അവർ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചതു.ഉപവസിക്കരുതു അഥവാ ഉപവാസത്തിന്റെ ആവശ്യമില്ലായെന്നല്ല കർത്താവു പറഞ്ഞതു എന്നതാണു രണ്ടാമത്തെകാര്യം.കർത്താവു നൽകിയ മറുപടി ശ്രദ്ധിക്കൂ.വി.മർക്കോഃ2;19,20.''മണവാളൻ കൂടെയുള്ളപ്പോൾ തോഴ്മക്കാർക്കു ഉപവസിക്കുവാൻ കഴിയുമോ? മണവാളൻ കൂടെയിരിക്കും കാലത്തോളം അവർക്കു ഉപവസിക്കാൻ കഴികയില്ല.എന്നാൽ മണവാളൻ അവരെ വിട്ടൂപിരിയേണ്ട കാലം വരും അന്നു ആ കാലത്തു ആവർ ഉപവസിക്കും.'' ഉപവസിക്കും,ഉപവസിച്ചേമതിയാകൂ എന്നാണു കർത്താവു പറഞ്ഞതിന്റെ അർത്ഥം.ഉപവാസം കൂടെ വസിക്കൽ ആണല്ലോ.കർത്താവു പറഞ്ഞതു  ശിഷ്യന്മാർ പിന്നീടു ആനുസരിക്കുകയും ചെയ്തു.ഇ ഉപവാസം ഇന്നും തുടരുന്നു. മണവാളൻ ഇനിയും വരുന്നതുവരെ അതു തുടരും,തുടരണം.
                                         കർത്താവിന്റെ ജനനാനന്തരം ശുദ്ധീകരണകാലം തികഞ്ഞപ്പോൾ വി.യൗസേപ്പും വി.മറിയാമും യേശുക്കുഞ്ഞുമായി ശുദ്ധീകരണ വഴിപാടു അർപ്പിക്കുവാനായി യറുശലേം ദേവാലയത്തിൽ എത്തിയപ്പോൾ വൃദ്ധരായ ശീമോനും ഹന്നായും യേശുവിനെ കണ്ടു വണങ്ങുന്നു.അവിടെ ഹന്നായെന്ന പ്രവാചകിയെ കുറിച്ചു പറഞ്ഞിരിക്കുന്നതു ഉപവാസം എന്ന ആത്മീയചര്യയുടെ ഫലം വ്യക്തമാകുന്നുണ്ടു.വി.ലൂക്കോഃ2;37 ''ദേവാലയം വിട്ടുപിരിയാതെ  ഉപവാസത്തോടും പ്രാർത്ഥനയോടും കുടെ രാവും പകലും ആരാധന ചെയ്തു പോന്നു.''എന്നാണു ഹന്നായെക്കുറിച്ചു പറഞ്ഞിരിക്കുന്നതു.ഏതാണ്ടു 104 വയസ്സിനു മുകളിൽ പ്രായമുണ്ടായിരുന്ന  ഹന്നായുടെ ആത്മബലത്തിനു കാരണം ഉപവാസവും പ്രാർത്ഥനയും ആയിരുന്നു എന്നു ഇതിൽനിന്നും നമുക്കു വായിച്ചെടുക്കാൻ കഴിയുന്നു.
                                         അപ്പോസ്തോലന്മാരുടെ കാലത്തും നോമ്പും ഉപവാസവും ആത്മീയചര്യയായിരുന്നുവെന്നു അപ്പോസ്തോലപ്രവൃത്തികളിലെ പല ഭാഗങ്ങളും വ്യക്തമാക്കുന്നുണ്ടു.അപ്പോഃ13;2,3 വാക്യങ്ങളിൽ അവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചും കൊണ്ടിരിക്കുമ്പോൾ ,ഞാൻ ബർന്നബാസിനേയും ശൗലിനേയും വിളിച്ചിരിക്കുന്ന വേലയ്ക്കായിട്ടു അവരെ എനിക്കു വേർതിരിപ്പീൻ എന്നു പരിശുദ്ധാത്മാവു പറഞ്ഞു.അങ്ങനെ അവർ ഉപവസിച്ചു പ്രാർത്ഥിച്ചു. അവരുടെ മേൽ കൈവെച്ചു അവരെ പറഞ്ഞയച്ചു.രണ്ടു കാര്യങ്ങൾ  ഇവിടെയും വെളിപ്പെടുന്നുണ്ടു്. ഉപവാസം ആരാധന പോലെ അന്നു ഒരു സാധാരണ ആത്മീയചര്യയായിരുന്നുവെന്നു ആദ്യഭാഗം വെളിവാക്കുന്നു.അതുപോലെ ചില പ്രത്യേക കാര്യങ്ങൾ ചെയ്യുന്നതിനു .മുമ്പു ഉപവസിച്ചിരുന്നു എന്നതാണു രണ്ടാമത്തെ കാര്യം.
                                              അപ്പോഃ 27; 9 ''ഇങ്ങനെ വളരെനാൾ ചെന്ന ശേഷം നോമ്പും കഴിഞ്ഞിരിക്കെ........''എന്നു രേഖപ്പെടുത്തിയിരിക്കുന്നതു മറ്റൊരു സത്യം വെളിപ്പെടുത്തുന്നു.ചില പ്രത്യേകകാലങ്ങൾ നോമ്പിനായി വേർതിരിച്ചിരുന്നു എന്നാണല്ലോ ഇതിൽനിന്നു വെളിവാകുന്നതു. യഹൂദന്മാർ ആചരിച്ചിരുന്ന നോമ്പിനെക്കുറിച്ചാണു അവിടെ പറഞ്ഞിരിക്കുന്നതു എന്നാണു ചില വേദപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നതു.അതുതന്നെയാണോ,അതോ വേറേ നോമ്പാണോ എന്നു വ്യക്തമായി പറയുവാൻ കഴിയുകയില്ലെങ്കിലും അപ്പോസ്തോലന്മാരും അനുയായികളും ചില പ്രത്യേക കാലങ്ങൾ നോമ്പുദിനങ്ങളായി ആചരിച്ചിരുന്നു എന്നതിനു ഇതു മതിയായ തെളിവാണു.
                                              അപ്പോസ്തോലന്മാരും ആദിമക്രിസ്ത്യാനികളും കാലാന്തരത്തിൽ സഭ ആകമാനവും നോമ്പും ഉപവാസവും അനിവാര്യമായ ആത്മീയചര്യയായി ആചരിച്ചിരുന്നുവെന്നു് സഭാചരിത്രവും വ്യക്തമാക്കുന്നു.നിഖ്യാസുന്നഹദോസിനു മുമ്പു 40 ദിവസത്തെ നോമ്പു ആചരിച്ചിരുന്നുവെന്നും വി.അത്താനാസ്യോസിന്റെ കാലത്തും ഈ നോമ്പു ഉണ്ടായിരുന്നുവെന്നും തെർത്തുല്യൻ പറഞ്ഞിട്ടുണ്ടു.രണ്ടാം നൂറ്റാണ്ടിൽ ബുധനും വെള്ളിയും നോമ്പുദിനങ്ങളായി വേർതിരിച്ചിരുന്നുവെന്നും.ഉയർപ്പു പെരുനാളിനു മുമ്പു 40 ദിവസത്തെ നോമ്പു അനുഷ്ഠിച്ചിരുന്നുവെന്നും,അതു അനുസരിക്കാത്തവർ ഉയർപ്പു പെരുന്നാളിൽ സംബന്ധിപ്പാൻ അയോഗ്യരാണെന്നും വി.അത്താനാസ്യോസു രേഖപ്പെടുത്തിയിരിക്കുന്നു.കാലാന്തരത്തിൽ സഭയുടെ വളർച്ചയിൽ പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിലൂടെ  നമ്മുടെ കർത്താവിന്റെ ജനനവും വി.ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളും നോമ്പോടുകൂടി ആചരിച്ചു തടുങ്ങുകയും ചെയ്തു.
                                         നോമ്പില്ലാതെ ഉപവാസമില്ല ,ഉപവാസമില്ലാതെ നോമ്പുമില്ല  അവ പരസ്പര പൂരകങ്ങളാണു എന്നു മനസ്സിലാക്കാതെ,നോമ്പിനേക്കാൾ ഉപവാസത്തിനു അമിത പ്രാധാന്യം കല്പിച്ചു തുടങ്ങിയിരിക്കുന്നു.അതാകട്ടെ ഏകദിന ഉപവാസമായി ചുരുങ്ങിരിക്കുന്നു.മാത്രമല്ല ഉപവാസം അവസാനിക്കുന്നതാകട്ടെ മൃഷ്ടാന്ന ഭക്ഷണത്തോടു കൂടിയുമാണു.കൂടെ വസിക്കുകയാണു ഉപവാസമെന്നു പറയുമെങ്കിലും,ലൗകിക ജീവിതാവശ്യങ്ങൾ നേടിയെടുക്കുവാനുള്ള ഒരു മാർഗ്ഗമായി നാം അതിനെ തരംതാഴ്ത്തിയിരിക്കുന്നു.അങ്ങനെ ആധുനിക വിശ്വാസിക്കു ദൈവകരങ്ങളിൽ നിന്നു അനുഗ്രഹങ്ങൾ പിടിച്ചു വാങ്ങുവാനുള്ള  സമരമാർഗ്ഗമായി മാറിയിരിക്കുന്നു.ഇതുകണ്ടു രാഷ്ട്രീയക്കാരും  ഉപവാസത്തെ ശക്തമായ ഒരം സമരമുറയായി സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു.സാത്താനെ പരാജയപ്പെടുത്തി ആത്മബലം നേടി,ജയമുള്ള ക്രിസ്തീയ  ജീവിതത്തിനുള്ള ആത്മീയചര്യയാണു വി.നോമ്പും ഉപവാസവും എന്നു തിരിച്ചറിഞ്ഞു അനുഷ്ഠിക്കുന്നവരുടെ സംഖ്യ ഇന്നു വിരളമായിരിക്കുന്നു.ഇതു നമ്മുടെ ആത്മീയ പാപ്പരത്തെയാണു പ്രകടമാക്കുന്നതു . ഇവിടെ സാരമായ ഒരു മാറ്റം അനിവാര്യമായിരിക്കുന്നു .




Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30