വി.നോമ്പുകാലധ്യാനങ്ങൾ.

വി.നോമ്പു-ഒരാമുഖം.
-----------------------
                     വി.വലിയനോമ്പിലെ ധ്യാനചിന്തകളിലേക്കു കടക്കുന്നതിനുമുമ്പു വി.നോമ്പിനെക്കുറിച്ചു അറിയുന്നതു അനുപേക്ഷണീയമായതിനാൽ ചില ലഘുചിന്തകൾ പഠനത്തിനായി സമർപ്പിക്കുന്നു.ഓർത്തഡോക്സു സുറിയാനി സഭയിൽ ആരാധന ,പ്രാർത്ഥന ,കൂദാശാനുഷ്ഠാനങ്ങൾ എന്നിവ പോലെ പ്രാധാന്യമർഹിക്കുന്ന ഒരു ആത്മീയ ചര്യയാണു വി.നോമ്പു്.എല്ലാ ആത്മീയാനുഷ്ഠാനങ്ങളും നമ്മെ ദൈവോന്മുഖമായി ജീവിക്കുന്നതിനു പ്രാപ്തരാക്കുവാൻ ഉദ്ദേശിച്ചുള്ളവയാണു.നമ്മുടെ ആത്മീയാചാരാനുഷ്ഠാനങ്ങളെ ആവിധത്തിൽ കാണുമ്പോൾ ഒരു സത്യവിശ്വാസിക്കു വി.നോമ്പു എത്രമാത്രം അനിവാര്യമാണു എന്നു ബോദ്ധ്യമാകും.അതുകൊണ്ടുതന്നെയാണു വി.സഭ വി.നോമ്പിനു ഇത്രയധികം പ്രാധാന്യം നൽകിയിരിക്കുന്നതു.വിശ്വാസികളുടെ ആത്മീയ പരിപോഷണത്തിനായി വി.സഭ അഞ്ചുനോമ്പുകളാണല്ലോ പ്രധാനമായും ക്രമപ്പെടുത്തിയിരിക്കുന്നതു .മൂന്നുനോമ്പു(മൂന്നുദിവസം,നിനെവെ നോമ്പെന്നും പേരു പറയും.)ശ്ളീഹാ നോമ്പു( 13 ദിവസം )ശൂനോയോ നോമ്പു (15 ദിവസം ),യൽദോ നോമ്പു.(25 ദിവസം ),വലിയ നോമ്പു.(50 ദിവസം )എന്നിങ്ങനെ ആണ്ടിൽ ഏതാണ്ടു 106 ദിവസങ്ങൾ നോമ്പുദിനങ്ങളായി വേർതിരിച്ചിരിക്കുന്നു.കൂടാതെ ആഴ്ചയിൽ രണ്ടുദിവസം;ബുധനും ,വെള്ളിയും നോമ്പു നോക്കേണ്ടതാണു.അതുകൂടെ ഉൾപ്പെടുത്തുമ്പോൾ ഒരുവർഷത്തിൽ ഉദ്ദേശം 180 ദിവസങ്ങൾ നോമ്പുദിനങ്ങളായി വേർതിരിച്ചിരിക്കുന്നു.നോമ്പിന്റെ ആവശ്യകതയും അനുപേക്ഷണീയതയും അനിവാര്യതയുമാണു ഇതു വ്യക്തമാക്കുന്നതു .പരിശുദ്ധ സഭ ഇത്രമാത്രം പ്രാധാന്യം കല്പിച്ചിരിക്കുന്ന ഈ നോമ്പുകളെല്ലാം ഇന്നു വിശ്വാസികൾ എത്രമാത്രം നിഷ്ഠയോടും ആവശ്യബോധത്തോടും കൂടെ അനുഷ്ഠിക്കുന്നുണ്ടു എന്നു ആത്മശോധന ആവശ്യമാണു .ആചരിക്കുന്നവർ പോലും വി.നോമ്പിന്റെ പരമമായ ഉദ്ദേശം മനസ്സിലാക്കിക്കൊണ്ടാണോ അനുഷ്ഠിക്കുന്നുതു എന്നകാര്യത്തിൽ സംശയിക്കേണ്ടതുണ്ടു.അതുകൊണ്ടു തന്നെ വി.നോമ്പിനെക്കുറിച്ചുള്ള ഗൗരവമായ ഒരു പഠനം ഇന്നു ആവശ്യമായിരിക്കുന്നു.അങ്ങനെയുള്ള ഒരു പഠനത്തിലേക്കു വിശ്വസികളുടെ ചിന്ത തിരിച്ചുവിടുകമാത്രമാണു ഇവിടെ ഉദ്ദേശിക്കുന്നതു.എന്താണു നോമ്പു? അതിന്റെ ഉദ്ദേശം എന്തു? അതിന്റെ വി.വേദപുസ്തക അടിസ്ഥാനം എന്താണു?എന്നീ ചോദ്യങ്ങൾക്കു ഉത്തരം തേടിയുള്ള ഒരന്വേഷണം അതിനു ഉപകരിക്കുമെന്നു കരുതുന്നു.
     എന്താണു നോമ്പു?
    ----------------------
                           എന്താണു നോമ്പു എന്നറിയുന്നതിനു ആ പദത്തിന്റെ അർത്ഥം ഗ്രഹിക്കേണ്ടതു ആവശ്യമാണു.ഇന്നു നോമ്പിനേക്കാൾ അധികം പ്രാധാന്യം ഉപവാസത്തിനു നൽകുന്നതിനാൽ അതിന്റെ അർത്ഥം കൂടെ അറിഞ്ഞേമതിയാകൂ.മലയാള പദങ്ങളുടെ അർത്ഥഗ്രഹണത്തിനു ആശ്രയിക്കാവുന്ന ആധികാരിക ഗ്രന്ഥം ശ്രീകണ്ടേശ്വരം പത്മനാഭപിള്ളയുടെ 'ശബ്ദതാരാവലി 'ആണു. അതിൽ നോമ്പിനു ,ഏകാദശീവ്രതവും മറ്റും (ഉപവാസം ),മിതാഹാരം എന്നിങ്ങനെ ആണു അർത്ഥം പറഞ്ഞിരിക്കുന്നതു.ഉപവാസത്തിനു,പട്ടിണി,ഭക്ഷിക്കാതിരിക്കൽ,നോമ്പു് (ഉപവസ്തു )എന്നിങ്ങനെയും അർത്ഥം കൊടുത്തിരിക്കുന്നു.ഇവരണ്ടും വ്രതമായിട്ടാണു കാണുന്നതു.അതുകൊണ്ടു വ്രതത്തിന്റെ അർത്ഥം കൂടെ അറിയേണ്ടതുണ്ടു.നോമ്പു,ശരീരം വാക്കു മനസ്സു എന്നീ ത്രിവിധകരണങ്ങളെക്കൊണ്ടുള്ളതും അനന്യസേവയോടുകൂടിയതുമായ നിഷഠ,ശരീരമനസ്സുകളെ പാകപ്പെടുത്തുന്ന നിഷ്ഠാവിശേഷം എന്നുമാണു അർത്ഥം.ഹിന്ദുപുരാണങ്ങളിൽ ഒന്നായ 'അഗ്നിപുരാണത്തിൽ ഉപവാസത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നതു കൂടെ അറിയുന്നതു ഉചിതമായിരിക്കും.ഉപവാസ മെന്നാൽ പാപങ്ങളിൽ നിന്നു ഉപാവർത്തിച്ചു (പിന്തിരിഞ്ഞു )ഗുണങ്ങളോടു കൂടിയ വാസമെന്നാണത്രേ അർത്ഥം.ഇവയിൽനിന്നു രണ്ടു കാര്യങ്ങൾ നമുക്കു ഗ്രഹിക്കാം.നോമ്പും ഉപവാസവും രണ്ടല്ല;പരസ്പര പൂരകങ്ങളാണു എന്നതാണു ഒന്നു്.രണ്ടിലും ചില വർജ്ജനങ്ങൾ അനിവാര്യമാണു എന്നതാണു രണ്ടാമത്തെ കാര്യം.ആ വർജ്ജനങ്ങൾ ആകട്ടെ മറ്റുചിലതു പ്രാപിക്കുവാനുള്ള മാർഗ്ഗങ്ങളുമാണു.നോമ്പില്ലാതെ ഉപവാസമില്ല,ഉപവാസമില്ലാതെ നോമ്പുമില്ല.
                            ക്രൈസ്തവ ദർശനത്തിലും നോമ്പിനും ഉപവാസത്തിനും ഇതേ അർത്ഥം തന്നെയാണു കല്പിച്ചിരിക്കുന്നതു.ഇംഗ്ളീഷിൽ fast ,fasting എന്നീ പദങ്ങൾ ആണു ഉപയോഗിച്ചിരിക്കുന്നതു.മലയാളത്തിൽ തർജ്ജുമ ചെയ്തപ്പോൾ ഉപവാസമെന്നാണു പറഞ്ഞിരിക്കുന്നതു.പട്ടിണി കിടക്കുക,ഉപവസിക്കുക,നോമ്പു നോക്കുക,ആഹാരമില്ലാതിരിക്കുക എന്നിങ്ങനെയാണു നിഘണ്ടുക്കളിൽ അർത്ഥം കാണുന്നതു.നോമ്പും ഉപവാസവും വ്രതമാണെന്നും അതിനു ചിലതെല്ലാം വർജ്ജിക്കണമെന്നും ഈ അർത്ഥങ്ങളിലൂടെ വെളിവാകുന്നു.ഓർത്തഡോക്സു സഭയും നോമ്പും ഉപവാസവും കൊണ്ടു അർത്ഥമാക്കുന്നതും ചില വർജ്ജനങ്ങൾ തന്നെയാണു.ചില വിശിഷ്ട ഭക്ഷണപദാർത്ഥങ്ങൾ കുറേനാളത്തേക്കു ഉപേക്ഷിക്കുക,ചില നേരത്തെ ഭക്ഷണം വെടിയുക എന്നിവയാണു നോമ്പും ഉപവാസവും കൊണ്ടു നാമും ഉദ്ദേശിക്കുന്നതു.എന്നാൽ ഈ വർജ്ജനത്തിലൂടെ മറ്റുചില ആത്മീയാനുഭവങ്ങൾ നേടുകയെന്നതാണു ലക്ഷ്യം.
   വി.നോമ്പിന്റെ  ഉദ്ദേശം.
    --------------------------
                              നോമ്പിലേയും ഉപവാസത്തിലേയും ഈ വിധ വർജ്ജനത്തിന്റെ ഉദ്ദേശം എന്താണു എന്നു  അറിയില്ലായെന്നതുകൊണ്ടുതന്നെ ഇതു പലര്‍ക്കും ഒരു നേർച്ച മാത്രമാണു .ദുഃഖങ്ങളും ദുരിതങ്ങളും പ്രശ്നങ്ങളും പ്രതിസന്ധികളും മാറികിട്ടുവാനും ലൗകികാനുഗ്രഹങ്ങൾ പ്രാപിക്കുവാനുമായി ദൈവത്തിനു കഴിക്കുന്ന ഒരു നേർച്ച.നോമ്പിലൂടെയും ഉപവാസത്തിലൂടെയും അനുഗ്രഹങ്ങൾ പ്രാപിക്കയില്ലായെന്നും പ്രയാസങ്ങളിൽനിന്നു വിടുതൽ ലഭിക്കയില്ലായെന്നുമല്ല പറയുന്നതു.കാരണം ,നിനെവേക്കാർ അവർക്കു നിശ്ചിയിച്ചിരുന്ന നാശത്തിൽനിന്നു രക്ഷ പെട്ടതു ഉപവാസം മൂലമാണു. എന്നാൽ അവർക്കു ഈ അനുഭവം പ്രാപിക്കാൻ കഴിഞ്ഞതു ഭക്ഷണം വെടിഞ്ഞതുകൊണ്ടു മാത്രമല്ല.അതോടൊപ്പം പശ്ചാത്തപിക്കുകയും ആത്മതപനം ചെയ്യുകയും അനുതപിക്കുകയും ദുർമാർഗ്ഗങ്ങൾ വിട്ടുതിരിയുകയും ചെയ്തതിനാലാണെന്നു യോനഃ3;7-10 വാക്യങ്ങളിൽ നാം വായാക്കുന്നു.. ഭക്ഷണം വെടിയുന്നതു മാത്രമല്ല നോമ്പു എന്നു സാരം.ഇതു ഒരു സത്യം വെളിവാക്കുന്നു.നോമ്പും ഉപവാസവും പശ്ചാത്തപിക്കുവാനും മനംതിരിയുവാനും രൂപാന്തരപ്പെടുവാനും ദുർമാർഗ്ഗങ്ങൾ വിട്ടുതിരിഞ്ഞു ദൈവത്തിങ്കലേക്കു അടുക്കുവാനുമുള്ളതാണു..ഒരുകാര്യം നേടണമെങ്കിൽ മറ്റൊരു കാര്യം ഉപേക്ഷിക്കണം.ഒന്നിനോടു ചേരണമെങ്കിൽ മറ്റൊന്നിൽനിന്നു അകലണം.ഭാര്യാഭർത്തൃബന്ധത്തെ കുറിച്ചു  പഠിപ്പിച്ചപ്പോൾ കർത്താവു പറഞ്ഞതിൽ ഈ കാര്യം നമുക്കു വായിച്ചെടുക്കുവാൻ കഴിയും.അതുകൊണ്ടു പുരുഷൻ പിതാവിനേയും മാതാവിനേയും വിട്ടു ഭാര്യയോടു പറ്റിച്ചരും.നോമ്പിലെ വർജ്ജനം മറ്റൊരു ചേർച്ചയ്ക്കുവേണ്ടിയാണു അതു സ്വായത്തമാക്കുമ്പോൾ അനുഗ്രഹത്തിന്റെ കവാടം തറക്കപ്പെടും.
                              ഇതിലുപരിയായി വി.നോമ്പിനും ഉപവാസത്തിനും മറ്റൊരു വലിയ ഉദ്ദേശം ഉണ്ടു സാത്താനെ പരാജയപ്പെടുത്തി ജയകരമായ ക്രിസ്തീയജീവിതത്തിന്റെ ഉടമയായി പരിണമിക്കുക എന്നതാണു ഇതിന്റെ പ്രധാന ലക്ഷ്യം.ചില വർജ്ജനങ്ങൾക്കു നാം സ്വയം വിധേയരാകുമ്പോൾ സാത്താൻ നമ്മെ പരീക്ഷിക്കുവാനുള്ള  അവസരം നാം തന്നെ സൃഷ്ടിച്ചു കൊടുക്കുന്നു.അതുമൂലം ഉണ്ടാകുന്ന പ്രലോഭനങ്ങളെ നാം അതിജീവിക്കുമ്പോൾ നമ്മെതന്നെ നിയന്ത്രിക്കുവാനുള്ള ആത്മബലം നാം ആർജ്ജിക്കുന്നു.നിസ്സാരമായ ഭക്ഷണം വെടിയുവാനുള്ള തീരുമാനത്തിൽ ഉറച്ചു നില്ക്കുവാൻ കഴിയാതെ,പ്രലോഭനത്തിനു വശംവദരായി ആ തീരുമാനം ലംഘിക്കുന്ന നമുക്കു നമ്മെ അടിപ്പെടുത്തുന്ന  പാപത്തിന്റെ പ്രേരണകളെ എങ്ങനെ അതിജീവിക്കുവാൻ കഴിയും? നോമ്പിലൂടെയും ഉപവാസത്തിലൂടെയും ആത്മനിയന്ത്രണത്തിനുള്ള ആത്മബലം നേടി നമ്മെ മുറുകെ പറ്റുന്ന പാപങ്ങളേയും സാത്താന്റെ പ്രലോഭനങ്ങളേയും അതിജീവിക്കുവാൻ ഉള്ള ആർജ്ജവം നേടണമെന്നതാണു നോമ്പിന്റേയും ഉപവാസത്തിന്റേയും പരമമായ ഉദ്ദേശം.മശിഹാതമ്പുരാൻ തന്റെ ഉപവാസത്തിലൂടെ പഠിപ്പിച്ചതും ഈ സത്യമാണു.വി.വലിയ നോമ്പിന്റെ നമസ്കാരങ്ങളിൽ പരിശുദ്ധ പിതാക്കന്മാർ ഈ സത്യം വെളിവാക്കിയിട്ടുണ്ടു.നമസ്കാരങ്ങളിൽ നാം വായിക്കുന്നുഃ ''പരിശുദ്ധ നോമ്പു ജയത്തിന്റെ അടയാളവും ശത്രുവാകുന്ന സാത്താന്റെ നേരേ തോല്ക്കാത്ത ആയുധവുമാകുന്നു.'''നോമ്പാലും പ്രാർത്ഥനയാലും സാത്താനെ ജയിപ്പാൻ നമ്മെ പഠിപ്പിച്ച  മശിഹാതമ്പുരാനു സ്തുതി.''വി.നോമ്പിൽ നാം  ഇതു ഉരുവിടാറുണ്ടെങ്കിലും ജീവിതത്തിൽ അനുഭവവേദ്യമായി തീരുന്നില്ലായെന്നതാണു യാഥാർത്ഥ്യം.അർത്ഥമറിയാതെയും ശ്രദ്ധിക്കാതെയും ചൊല്ലി തീർക്കുന്നതിനാൽ നോമ്പു പൊലെ നമസ്കാരവും ഒരു ചടങ്ങായി അവശേഷിക്കുന്നു.
                                 ഭക്ഷണം വെടിയുന്നതു മാത്രമല്ല നോമ്പു്.ഭക്ഷണം വർജ്ജിക്കുന്നതോടൊപ്പം ദുശ്ചിന്തകളും ദുഷ്പ്രവൃത്തികളും ഉപേക്ഷിക്കുമ്പോൾ മാത്രമേ നോമ്പു് നോമ്പാകയുള്ളു.നോമ്പിന്റെ നമസ്കാരങ്ങളിൽ പരിശുദ്ധ പിതാക്കന്മാർ രേഖപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധിക്കുക ഃവ്യാഴം സന്ധ്യ.'' ഭക്ഷണം വെടിയുന്ന വായ് വഞ്ചനയിൽനിന്നും ഒഴിഞ്ഞിരിക്കണം,രാജാവു പ്രവേശിക്കുന്ന വാതിലിനുള്ളിൽ അന്യായം പ്രവേശിക്കരുതു്.നിന്റെ വായ് ഭക്ഷണത്തിൽ നിന്നും  ഉപവസിക്കണം.നിന്റെ നോമ്പു കുറ്റകരമാകാതിരിപ്പാൻ നോമ്പിനോടൊന്നിച്ചു നാവിനേയും നിയന്ത്രിക്കണം.'' വെള്ളി സന്ധ്യ ''അപ്പത്തിൽനിന്നു മാത്രം ഉപവസിക്കുന്ന ഒരുവൻ നോമ്പുകാരനായി കണക്കിടപ്പെടുന്നില്ല.അന്യായം വിട്ടുള്ള നോമ്പിനെ അല്ലാതെ അപ്പം വെടിഞ്ഞുള്ള നോമ്പിനെ കർത്താവു ഇഷ്ടപ്പെടുന്നില്ല,അതിൽ പ്രയോജനവുമില്ല.''യെശ്ശഃ58-ാം അദ്ധ്യായം ഇതിനോടു ചേർത്തു വായിക്കുക.
                                   ആത്മസംയമനം പ്രാപിക്കുവാനും സാത്താനേയും അവന്റെ പരീക്ഷകളേയും ജയിപ്പാനും പ്രലോഭനങ്ങളെ അതിജീവിക്കുവാനും പ്രാർത്ഥനയിൽ തീക്ഷണത ഉളവാക്കുവാനും  ആണു നോമ്പു നോക്കുന്നതു;നോക്കേണ്ടതു്.'ജഡാഭിലാഷം ആത്മാവിനും ആത്മാഭിലാഷം ജഡത്തിനും വിരോധമായിരിക്കുന്നു.'(ഗലാഃ5;17) എന്നാണല്ലോ പരി.പൗലോസുശ്ളീഹാ പറഞ്ഞിരിക്കുന്നതു്.ജഡാഭിലാഷത്തിൽ നിന്നു അകന്നിരിക്കുവാനാണു നോമ്പു നോക്കുന്നതു്.''അതുകൊണ്ടു നാം ഇരുട്ടിന്റെ പ്രവൃത്തികളെ വെടിഞ്ഞു വെളിച്ചത്തിന്റെ ആയുധം ധരിച്ചുകൊൾക ,പകൽസമയത്തു എന്നപോലെ മര്യാദയായി നടക്കുക,വെറിക്കൂത്തുകളിലും മദ്യപാനങ്ങളിലും ശയനമോഹങ്ങളിലും ദുഷ്കാമങ്ങളിലുമല്ല,പിണക്കത്തിലും,അസൂയയിലുമല്ല കർത്താവായ യേശുക്രിസ്തുവിനെതന്നെ ധരിച്ചുകൊൾക.മോഹങ്ങൾ ജനിക്കുമാറു ജഡത്തിനായി ചിന്തിക്കരുതു്.''(റോമഃ13;12-14) എന്ന പരി.പൗലോസുശ്ളീഹായുടെ വാക്കുകളിൽ നോമ്പിന്റെ അർത്ഥതലങ്ങൾ  വായിച്ചെടുക്കുവാൻ കഴിയും.നോമ്പിന്റെ നമസ്കാരങ്ങൾ ശ്രദ്ധിച്ചാൽ അതു മനസ്സിലാകും .സാധാരണ ദിവസങ്ങളിലേതിനേക്കാൾ ദീർഘമാണല്ലോ നോമ്പിലെ നമസ്കാരങ്ങൾ.ലൗകികവും ആത്മികവുമായ തലങ്ങളിൽ  വേറിട്ടദിനങ്ങളാണു നോമ്പിന്റെ ദിനങ്ങൾ എന്നു അതു വ്യക്തമാക്കുന്നു.നോമ്പുകാലങ്ങളിൽ ജഡീകകാര്യങ്ങളെക്കാൾ ആത്മിയകാര്യങ്ങൾക്കു പ്രാധാന്യം കല്പിക്കണം.വി.നോമ്പിന്റെ ദിനങ്ങളിൽ വിവാഹകൂദാശ വിലക്കിയിരിക്കുന്നതു അതുകൊണ്ടാണു.ഭക്ഷണത്തിൽ മാത്രമല്ല ജഡാഭിലാഷത്തിലും വർജ്ജനം ആവശ്യമാണെന്നു സാരം.ഇന്നു ഒരു വെള്ളകടലാസ്സിലെ അപേക്ഷകൊണ്ടു നാമതു കാറ്റിൽ പറത്തികളഞ്ഞിരിക്കുന്നു.പൂർണ്ണവർജ്ജനത്തോടുകൂടിയ നോമ്പിലൂടെ സാത്താനെ പരാജയപ്പെടുത്തുകയും പാപങ്ങളിൽ നിന്നു അകലുകയും ചെയ്യുന്നതുമൂലം ആപത്ഘട്ടങ്ങളെ തരണം ചെയ്യുവാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനും കഴിയുന്നു.മാത്രമല്ല യഥാർത്ഥ നോമ്പാചരണത്തിലൂടെ ദൈവനാമമഹത്വത്തിനായി വൻകാര്യങ്ങൾ ചെയ്യുവാനുള്ള ശക്തി ലഭിക്കുകയും ചെയ്യുന്നു.
       വി.നോമ്പു- വി.വേദപുസ്തകാടിസ്ഥാനം.
      -------------------------------------------
                                         നോമ്പു് ആചരിക്കണമെന്നു വി.വേദപുസ്തകത്തിൽ പ്രത്യേകിച്ചു പുതിയനിയമത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടോ? എന്ന ചോദ്യം വിശ്വാസികളിൽ സംശയം ഉളവാക്കുന്നു.വി.നോമ്പിന്റെ വേദപുസ്തകാടിസ്ഥാനത്തെ കുറച്ചു ചിന്തിക്കുന്നതിനു മുമ്പു.ചില സത്യങ്ങൾ അറിഞ്ഞിരിക്കേണ്ടതു് അനിവാര്യമാണു്.വി.സഭ അനുഷ്ഠിക്കുന്നതും ആചരിക്കുന്നതുമായ  ആത്മീയചര്യകൾക്കു വി.വേദപുസ്തകത്തിൽ തെളിവുകള്‍  തേടുന്നതിന്റെ പ്രസക്തിയെക്കുറിച്ചു ചിന്തിക്കേണ്ടതു ആവശ്യമാണു്.ഒരുവിശ്വാസിയുടെ ആത്മീയജീവിത പരിപോഷണത്തിനായി ആചരിക്കുന്ന ആചാരാനുഷ്ഠാനങ്ങൾക്കു വി.വേദപുസ്തകത്തിൽ പ്രത്യേകിച്ചു പുതിയനിയമത്തിൽ വ്യക്തമായ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല.അതുകൊണ്ടു അതെല്ലാം ആവശ്യമില്ലാത്ത അനാചാരങ്ങളാണെന്നു പറഞ്ഞു തള്ളിക്കളയുന്നതു ഉചിതമല്ല.ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധവും,മനുഷ്യർ തമ്മിലുള്ള ബന്ധവും ,അതിൽ മനുഷ്യനു ഉണ്ടായ വീഴ്ചയും,വീഴ്ചഭവിച്ച മനുഷ്യകുലത്തിന്റെ വീണ്ടെടുപ്പിനായി ദൈവപുത്രൻ മനുഷ്യനായി അവതരിച്ചു് കാൽവരിക്രൂശിൽ സയം പാപപരിഹാരയാഗമായി അർപ്പിച്ചു് തന്നിൽ വിശ്വസിക്കുന്നവർക്കു രക്ഷ സൗജന്യമായി നൽകിയിരിക്കുന്നതും വെളിവാക്കുകയാണു വി.വേദപുസ്തകത്തിന്റെ പരമമായ ലക്ഷ്യം.ആ രക്ഷയിൽ വളരുവാൻ ആവശ്യമായ ആത്മീയാചാരാനുഷ്ഠാനങ്ങൾ എന്തൊക്കെ ആണെന്നും അവ എങ്ങനെയാണു ആചരിക്കേണ്ടതെന്നും പുതിയനിയമത്തിൽ വ്യക്തമായി പറഞ്ഞിട്ടില്ല.അതിനു കാരണമെന്താണെന്നു വ്യക്തമാക്കാം.ഈവിധ ആചാരാനുഷ്ഠാനങ്ങളെ എതിർക്കുന്നവർ ചില വേദവാക്യങ്ങൾ എടുത്തു തങ്ങൾക്കു അനുകൂലമായി വ്യാഖ്യാനിക്കുന്നു.അനുകൂലിക്കുന്നവരും അങ്ങനെ തന്നെ ചെയ്യുന്നു.വി.സഭയിലെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചു പുതിയനിയമത്തിൽ ,അവ ഏതൊക്കെയാണെന്നും അവ എങ്ങനെ ആചരിക്കണമെന്നും വ്യക്തമായ നിർദ്ദേശങ്ങൾ നൽകാതിരുന്നതു എന്തുകൊണ്ടാണെന്നു പലരും ചിന്തിക്കുന്നില്ല.ഇതിനു ഉത്തരം കണ്ടെത്തുമ്പോൾ ഈ പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാകും.
                                        ആത്മീയചര്യകൾക്കെല്ലാം വേദപുസ്തകതെളിവുകൾ ആവശ്യപ്പെടുന്നവരുടെ ചിന്തയ്ക്കായി ചിലകാര്യങ്ങൾ കൂടെ സമർപ്പിച്ചുകൊണ്ടു വിഷയത്തിലേക്കു കടക്കാം.ദൈവവുമായുള്ള ബന്ധത്തിന്റെ പ്രഥമവും പ്രധാനവുമായ പടി പ്രാർത്ഥനയാണല്ലോ.പ്രാർത്ഥനയെക്കുറിച്ചു കർത്താവു വ്യക്തമായി ചിലകാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ടു.കൂടാതെ പ്രാർത്ഥനയെക്കുറിച്ചു അനേകം പരാമർശങ്ങളുമുണ്ടു.ഇതിൽ ഏതെങ്കിലും ഒരു വാക്യം എടുത്തിട്ടു ഇങ്ങനെയാണു പ്രാർത്ഥിക്കേണ്ടതു എന്നുപറയുവാൻ കഴിയുകയില്ല.ഇതെല്ലാം ചേർത്തു വേണം പ്രാർത്ഥന എന്താണു എന്നു വിലയിരുത്തേണ്ടതു.എന്നാൽ പോലും എന്താണു പ്രാർത്ഥന എന്നോ,എങ്ങനെയാണു പ്രാർത്ഥിക്കേണ്ടതു എന്നോ,എവിടെ വെച്ചാണു പ്രർത്ഥിക്കേണ്ടതെന്നോ വ്യക്തമായി പറഞ്ഞിട്ടുമില്ല.കർത്താവിന്റെ പഠിപ്പിക്കലുകൾ ശ്രദ്ധിച്ചാൽ പ്രാർത്ഥന രണ്ടുവിധമുണ്ടു എന്നു മനസ്സിലാകും.രഹസ്യ പ്രാർത്ഥനയും പരസ്യപ്രാർത്ഥനയും.പരസ്യപ്രാർത്ഥനയ്ക്കാണു ആരാധന എന്നു പറയുന്നതു.ദൈവവുമായുള്ള ഒരു വിശ്വാസിയുടെ സംസർഗ്ഗമാണു രഹസ്യ പ്രാർത്ഥന .അതേസമയം സമൂഹമായി സഭയായി  ഒരുമനപ്പെട്ടു അർപ്പിക്കുന്ന അപേക്ഷകളാണു ആരാധന. വി.മത്തായി 6ഃ5-15 ശ്രദ്ധാപൂർവ്വം പഠിക്കുമ്പോൾ അതു വ്യക്തമാകും.അറയിൽ കടന്നു രഹസ്യത്തിൽ പ്രാർത്ഥിക്കണമെന്നു പറഞ്ഞപ്പോൾ 'നീ 'എന്ന ഏകവചനവും,ജാതികളേപ്പോലെ ജല്പനം ചെയ്യരുതു എന്നും പ്രാർത്ഥിക്കുമ്പോൾ ഇവ്വണ്ണം പ്രാർത്ഥിപ്പീൻ  എന്നുപറഞ്ഞു പഠിപ്പിച്ചു സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥനയിലും നിങ്ങൾ ഞങ്ങൾ തുടങ്ങിയ ബഹുവചനങ്ങളുമാണു ഉപയോഗിച്ചിരിക്കുന്നതു ഇതൊന്നും അറിയതെയും ചിന്തിക്കാതെയും ഇഷ്ടം പോലെ പ്രാർത്ഥിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരായി പലരും പരിണമിച്ചിരിക്കുന്നു.അവിടെ പലപ്പോഴും അവർ വേദപുസ്തക തെളിവുകൾ തേടാറുമില്ല.ചില ഉദാഹരണങ്ങൾ ശിഷ്യന്മാരേയും അറിയിപ്പുകാരേയും സുവിശേഷഘോഷണത്തിനായി പറഞ്ഞയപ്പോൾ,നിങ്ങൾ ഏതെങ്കിലും ഭവനത്തിൽ ചെന്നാൽ സമാധാനം ആശംസിപ്പീൻ എന്നല്ലാതെ പ്രാർത്ഥിക്കണമെന്നു പറഞ്ഞില്ല.വീടുംതോറും കയറി പ്രാർത്ഥിക്കുന്നതിനു വേദപുസ്തക തെളിവു വേണ്ടേ?വിവാഹത്തെക്കുറിച്ചും ഭാര്യാഭർത്തൃബന്ധത്തെക്കുറിച്ചും കർത്താവു പറഞ്ഞിട്ടുണ്ടെങ്കിലും,വിവാഹം എങ്ങനെ എവിടെവച്ചു നടത്തണമെന്നു പറഞ്ഞിട്ടില്ല .അപ്പോൾ,വധൂവരന്മാരെ ചേർത്തു നിർത്തി പ്രാർത്ഥിക്കുന്നതും പ്രസംഗിക്കുന്നതും ഏതു വേദവാക്യത്തിന്റെ പിൻബലത്തിലാണു.മരിച്ചാൽ കുഴിച്ചിടണമെന്നും മൃതശരീരത്തിന്റെ സമീപത്തുനിന്നു പ്രാർത്ഥിക്കണമെന്നും വേദപുസ്തകത്തിൽ പറഞ്ഞിട്ടുണ്ടോ?കർത്താവു ഉയിർത്തെഴുന്നേറ്റപ്പോൾ ദേവാലയത്തിലെ തിരശീല അടിമുതൽ മുകൾ വരെ കീറിയതിനാൽ ഇനിയും ദേവാലയം വേണ്ടായെന്നു പറയുന്നവർ,അപ്പോൾ കല്ലറകൾ തുറന്നു മൃതന്മാർ ഉയിർത്തെഴുന്നേറ്റു എന്ന വാക്യാടിസ്ഥാനത്തിൽ മരിച്ചവരെ അടക്കാതിരിക്കുമോ?'മരിച്ചവർ തങ്ങളുടെ മരിച്ചവരെ കുഴിച്ചിടട്ടെ നീയോ പോയി സുവിശേഷം അറിയിക്ക 'എന്ന കർത്തൃവചനം എന്തേ അനുസരിക്കുന്നില്ല.എഴുതിവച്ച പ്രാർത്ഥനകളും ക്രമങ്ങളും ആവശ്യമില്ലായെന്നു ശഠിച്ചവർ ഇപ്പോൾ ശുശ്രൂഷാക്രമം ഉണ്ടാക്കിയിരിക്കുന്നുവെന്നതാണു ഏറ്റം വിചിത്രം.ഇതിൽ കല്ലിടീൽ,ഭവനപ്രതിഷ്ട,വിവാഹം ,മരണം  തുടങ്ങിയവ എല്ലാം ചേർത്തിരിക്കുന്നു.ഇതിനൊക്കെ എന്തു വേദപുസ്തക തെളിവുകളാണുള്ളതു്?പോകട്ടെ നമ്മുടെ വിഷയത്തിലേക്കു തിരിച്ചുവരാം.
.                                                ആരാധനയുടേയും പ്രാർത്ഥനയുടേയും ആചരണരീതിയെക്കുറിച്ചും വിശ്വാസികൾ അനുഷ്ഠിക്കേണ്ട ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും കർത്താവും ശിഷ്യന്മാരും ഒന്നും പറയാതെയും പഠിപ്പിക്കാതെയുമിരുന്നതു എന്തുകൊണ്ടാണു എന്നകാര്യം ഗൗരവമായി ചിന്തിക്കേണ്ടതുണ്ടു്.ഉത്തരം ഒന്നേയുള്ളു; പുതിയ ആചാരാനുഷ്ഠാനങ്ങളോടുകൂടിയ ഒരു പുതിയ സഭ കർത്താവു സ്ഥാപിച്ചില്ലായെന്നതുതന്നെയാണു കാരണം.യഹൂദമതാനുഷ്ഠാനങ്ങളെ അതേപടി അംഗീകരിക്കുകയും ആചരിക്കുകയുമാണു കർത്താവു ചെയ്തതു്.എന്നാൽ അവരുടെ ഇടയിൽ ഉണ്ടായിരുന്ന ദുഷ്പ്രവണതകളേയും ദുരാചാരങ്ങളേയും നിശിതമായ  വിമർശിക്കുകയും ചെയ്തു.ആത്മീയാചാരങ്ങളുടെ  അന്തസത്തയെക്കുറിച്ചും ആത്മീയവശങ്ങളെക്കുറിച്ചും   അതു ആചരിക്കുന്നവരുടെ  മനോഭാവങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുമാണു കർത്താവു പറഞ്ഞതു്.അവയുടെ ആചരണരീതികളും അനുഷ്ഠാനവിധങ്ങളുമെല്ലാം അതുവരെ നടന്നുകൊണ്ടിരുന്ന യഹൂദമതത്തിന്റെ ആചാരാനുഷ്ഠാനക്രമങ്ങളും രീതികളുമൊക്കെ തന്നെ മതി എന്നതുകൊണ്ടാണു ആവിധകാര്യങ്ങളൊന്നും കർത്താവു പറയുകയും പഠിപ്പിക്കുകയും ചെയ്യാതിരുന്നതു.മാത്രമല്ല,അതെല്ലാം തന്റെ പിതാവു തെരഞ്ഞടുക്കപ്പെട്ട  തന്റെ ജനത്തിനു വേണ്ടി കല്പിച്ചാക്കിയതുമായിരുന്നു.ന്യായപ്രമാണം നീക്കുവാനല്ല,നിവർത്തിക്കുവാനാണു താൻ വന്നതെന്നും,പിതാവു പറയുന്നതും കാണിച്ചു കൊടുക്കുന്നതമല്ലാതെ പുത്രനു ഒന്നും സ്വയമായി ചെയ്യുവാൻ കഴിയുകയില്ല എന്നുംപറഞ്ഞ കർത്താവു എങ്ങനെ ഇതിനെല്ലാം എതിരാകും?കർത്താവു ഈ ഭൂമിയിൽ ജീവിച്ചിരുന്ന കാലം മുഴുവനും യഹൂദാചാരാനുഷ്ഠാനങ്ങൾ അണുവിട തെറ്റാതെ ആചരിച്ചിരുന്നു എന്നതുതന്നെ മതിയായ തെളിവാണു.യഹൂദപ്രമാണികൾ  ദേവാലയത്തിൽ നിന്നു പുറത്താക്കുന്നതു വരെ യേശു സുനഗോഗുകളിലും ദേവാലയത്തിലും ആരാധനക്കായി പോയിരുന്നു.പുറത്താക്കി കഴിഞ്ഞും യെറുശലേം ദേവാലയത്തിൽ പെരുന്നാളുകളിൽ കർത്താവു സംബന്ധിച്ചിരുന്നതായി വി.വേദപുസ്തകം സാക്ഷിക്കുന്നു.ഒരുവിശ്വാസിയുടെ ആത്മീയജീവിത പരിപോഷണത്തിനു അന്നു നിലവിലിരുന്ന ആചാരാനുഷ്ഠാനങ്ങള്‍ മതിയായിരുന്നുവെന്നതു കൊണ്ടുതന്നെയാണു പുതുതായി ഒന്നും പഠിപ്പിക്കാതിരുന്നതു എന്ന സത്യം ഇവിടെ വെളിവാകുന്നു .
             തുടരും...............

                                 

 

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30