വി.നോമ്പുകാലധ്യാനങ്ങൾ-40

40_ഓശാന ബുധൻ --------------- ഇന്നത്തെ രണ്ടു ഏവൻഗേലിയോനുകളായ,വി.മത്താഃ8;23-34,വി.മർക്കോഃ4;35-41എന്നീ ഭാഗങ്ങളിൽ ഒരേ സംഭവമാണു പ്രതിപാദിച്ചിരിക്കുന്നതു.ഗലീല കടലിൽ കൂടെ പടകിൽ കർത്താവും ശിഷ്യന്മാരും യാത്ര ചെയ്യുമ്പോൾ അപ്രതീക്ഷിതമായി ഉണ്ടായ കടൽക്ഷോഭത്തെ കർത്താവു ശാന്തമാക്കിയ സംഭവമാണു ഇവിടെ വായിക്കുന്നതു.കടൽക്ഷോഭത്തിൽ പെട്ടു വലഞ്ഞ ശിഷ്യന്മാരെ കടലിൽ കൂടെ നടന്നു ചെന്നു രക്ഷപെടുത്തിയ മറ്റൊരു സംഭവം ഇതിനു മുമ്പു നമ്മുടെ ധ്യാനവിഷയമായിട്ടുള്ളതാണു.ആ കടൽക്ഷോഭത്തിലേക്കു കർത്താവു ശിഷ്യന്മാരെ അറിഞ്ഞുകൊണ്ടു തന്നെ പറഞ്ഞുവിട്ടതാണെന്നും,അതിന്റെ പിന്നിൽ കർത്താവിനു വ്യക്തമായ ഉദ്ദേശമുണ്ടായിരുന്നുവെന്നും അവിടെ നാം ചിന്തിക്കുകയുണ്ടായി.എന്നാൽ ഇവിടെ അങ്ങനെ വ്യക്തമായ ഉദ്ദേശം നമുക്കു കണ്ടെത്താൻ കഴിയുകയില്ല.എങ്കിലും ഈ സംഭവവും ചില ആത്മീയ സന്ദേശങ്ങൾ നമുക്കു നൽകുന്നുണ്ടു.ഈ രണ്ടു സംഭവങ്ങളും അല്പം സാധർമ്മ്യമുള്ള രണ്ടു സംഭവങ്ങളാണെന്നു അവയുടെ സന്ദർഭങ്ങളും വിശദാംശങ്ങളും വ്യക്തമാക്കുന്നു.ആദ്യസംഭവം അഞ്ചപ്പത്തിൻറെ അത്ഭുതത്തിനു ശേഷം നടന്നതാണെങ്കിൽ ഇവിടെ അങ്ങനെ ഒരു സന്ദർഭം ചൂണ്ടിക്കാണിക്കുന്നില്ല.ആദ്യസംഭവത്തിൽ കർത്താവു പടകിൽ ഇല്ലായിരുന്നു.പിന്നീടു കടന്നു വരികയായിരുന്നു വെങ്കിൽ ഇവിടെ കർത്താവു പടകിൽ ഉറങ്ങുകയായിരുന്നു.നാലാമദ്ധ്യായം ആരംഭത്തിൽ കർത്താവു പടകിൽ ഇരുന്നുകൊണ്ടു ദീർഘനേരം പ്രസംഗിച്ചതായി നാം വായിക്കുന്നു.അതിനുശേഷമുള്ള യാത്രയായതിനാൽ കർത്താവു ക്ഷീണിതനായി ഉറങ്ങിപ്പോയി എന്നു കരുതാവുന്നതാണു. ഈ അത്ഭുതത്തെ പൂർണ്ണമായും ആക്ഷരീകാർത്ഥത്തിൽ കാണേണ്ടതില്ലെന്നും പ്രതീകാത്മക അർത്ഥം കല്പിച്ചാൽ മതിയെന്നും പറയുന്ന വേദപണ്ഡിതന്മാർ ഉണ്ടു.പ്രത്യേകിച്ചും ഈ നുറ്റാണ്ടുകളിൽ ഈവിധ സംഭവങ്ങൾക്കു വലിയ പ്രസക്തി ഇല്ലെന്നും,എന്തുകൊണ്ടു ഇന്നു അങ്ങനെ സംഭവിക്കുന്നില്ലായെന്നു അവർ ചോദിക്കുകയും ചെയ്യുന്നു.കർത്താവിന്റെ കാലത്തു സംഭവിച്ചതെല്ലാം അതേപോലെ ഇന്നും സംഭവിച്ചെങ്കിൽ മാതമേ അതിന്റെ സത്യാവസ്ഥ അംഗീകരിക്കുവാൻ കഴിയുകയുള്ളു എന്നു ശഠിക്കുന്നതു വി.വേദപുസ്തകസത്യത്തെ നിഷേധിക്കുന്നതിനു തുല്യമാണു.വി.വേദപുസ്തകത്തിലെ എല്ലാ സംഭവങ്ങളും,പ്രത്യേകിച്ചു കർത്താവിന്റെ എല്ലാ പ്രവൃത്തികളും നാം അറിഞ്ഞാചരിക്കേണ്ട പല ആത്മീയ സന്ദേശങ്ങളും നൽകുന്നു.അതു പോലെ ഈ സംഭവവും നമുക്കു നൽകുന്ന ആത്മീയ ചിന്തകൾ എന്തെല്ലാമെന്നു കണ്ടെത്തുവാൻ ശ്രമിക്കുക മാത്രമാണു കരണീയം
                                                . ആദ്യസംഭവത്തിൽ കർത്താവു കൂടെ ഇല്ലാതിരുന്നതിനാലാണു ഈ അത്യാഹിതം സംഭവിച്ചതു എന്നു വേണമെങ്കിൽ പറയാം.കർത്താവിനെ കൂടാതെയുള്ള യാത്ര പ്രശ്നങ്ങൾ ഉണ്ടാക്കുമെങ്കിലും തന്നെ വിളിച്ചപേക്ഷിക്കുന്നവർക്കു അവൻ സമീപസ്ഥനും ഉപേക്ഷിക്കാത്തവനുമാണെന്നു അതിനെ നമുക്കു വ്യാഖ്യാനിക്കുവാനും കഴിയും.എന്നാൽ ഇവിടെ കർത്താവു കൂടെയുണ്ടായിരുന്നിട്ടുംഅവർ കടൽക്ഷോഭത്തിൽ പെട്ടു വലയുന്നുവെന്നതാണു നമ്മെ ചിന്തപ്പിക്കുന്ന ഒന്നാമത്തെ കാര്യം.എന്തുകൊണ്ടു അങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തിനു വ്യക്തമായ ഒരു ഉത്തരം അവിടെ കണ്ടെത്താൻ കഴിയുന്നില്ലെങ്കിലും ഒരു ആത്മീയസത്യം ഇതു വെളിവാക്കുന്നു.കർത്താവു കൂടെയുണ്ടെങ്കിൽ ദുഃഖങ്ങളും ദുരിതങ്ങളും ക്ളേശങ്ങളും പ്രശ്നങ്ങളും പ്രതിസന്ധികളും പ്രതികൂലതകളുമൊന്നും ഉണ്ടാകയില്ല എന്ന ചിന്ത ശരിയല്ലായെന്നു ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു.തനിക്കു പ്രിയനായ ലാസർ മരിച്ചതു അറിഞ്ഞു അവിടെ ചെന്ന കർത്താവിനോടു 'കർത്താവേ നീ ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ ഞങ്ങളുടെ സഹോദരൻ മരിക്കയില്ലായിരുന്നു എന്നു അവന്റെ സഹോദരിമാർ സങ്കടത്തോടെ പറഞ്ഞപ്പോൾ,കർത്താവു അതിനു വ്യക്തമായ മറുപടി പറയാതെ 'വിശ്വസിക്കുമെങ്കിൽ ദൈവത്തിന്റെ മഹത്വം കാണും.'എന്നു പറയുന്നതിൽ നിന്നു ഈ സത്യം നമുക്കു വായിച്ചെടുക്കുവാൻ കഴിയും.കർത്താവു കൂടെയുണ്ടെങ്കിലും,അന്യർക്കു ഉണ്ടാകുന്ന എല്ലാ ദുരനുഭവങ്ങളും ക്രിസ്ത്യാനിക്കും ഉണ്ടാകും എന്ന സത്യം ഇതു വെളിവാക്കുന്നു.'നിങ്ങൾക്കു ലോകത്തിൽ കഷ്ടമുണ്ടു.' കർത്താവു തന്നെ അരുളിച്ചെയ്തിട്ടുണ്ടു.എന്നാൽ ലോകത്തേയും അതിന്റെ കഷ്ടതകളേയും മരണത്തേയും ജയിച്ച കർത്താവു നമ്മുടെ പടകിൽ ഉണ്ടെങ്കിൽ,അവിടെ തളർന്നു പോകാതെ സധൈര്യം അതിനെ അതിജീവിക്കുവാൻ കഴിയും.അന്യർ അങ്ങനെയുള്ള സന്ദർഭങ്ങളിൽ തളർന്നു താളടിയായി വീണുപോകും. സങ്കീർത്തനക്കാരന്റ ഭാഷയിൽ'യഹോവയിൽ ആശ്രയിക്കുന്നവൻ 'വീണാലും നിലം പരിചാകയില്ല,യഹോവ അവനെ കൈപിടിച്ചു നടത്തും.'(സങ്കീഃ37;24)കാരണം സങ്കീഃ34;19 ൽ നാം ഇങ്ങനെ കാണുന്നു.'നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു,അവ എല്ലാറ്റിൽ നിന്നും യഹോവ അവനെ വിടുവിക്കുന്നു.'നാം അവനോടു കൂടെയാണെങ്കിൽ,അതിജീവിക്കുവാൻ കഴിയുകയില്ല എന്നു തോന്നുന്ന എല്ലാ തിരമാലകളേയും നമ്മുടെ മുമ്പിൽ ശാന്തമാക്കും.
                                                  കർത്താവു കൂടെയുണ്ടായിരുന്നിട്ടും കടൽ ക്ഷോഭിച്ചു അപകടാവസ്ഥയിൽ ആയപ്പോൾ അവർ നിലവിളിച്ചു പോകുന്നു.മുൻകാലാനുഭവം അവർക്കു ധൈര്യം നൽകാൻ പര്യാപ്തമായിരുന്നു.അന്നു തങ്ങളോടൊപ്പം പടകിൽ ഇല്ലാതിരുന്നിട്ടും തക്കസമയത്തു കടന്നു വന്നു തങ്ങളെ രക്ഷിച്ച ഗുരു കൂടെയുണ്ടായിട്ടും എന്തേ അവർ ഭയപ്പെട്ടുനിലവിളിക്കുന്നു.പൂർവ്വകാലാനുഭവങ്ങൾ,ദൈവത്തിന്റെ കരുതലിലും വഴിനടത്തിപ്പിലും പൂർണ്ണമായി വിശ്വസിക്കുവാൻ പര്യാപ്തമാണെങ്കിലും വർത്തമാന കാലത്തിൽ വന്നു ചേരുന്ന ദുരനുഭവങ്ങളിൽ പതറിപ്പോകുക മനുഷ്യസഹജമായ ഒരു ബലഹീനതയാണു.സാധാരണ മനുഷ്യരെപ്പോലെ അവരും കർത്താവു കൂടെയുണ്ടായിട്ടും എന്തുകൊണ്ടാണു ഇങ്ങനെ സംഭവിക്കുന്നതു എന്നു സ്വയം ചോദിച്ചു കാണും.അവരുടെ കാഴ്ചയിൽ ഇതൊന്നും അറിയാതെ ഉറങ്ങുകയാണു കര്‍ത്താവു.'യിസ്രായേലിന്റെ കാവൽക്കാരൻ ഉറക്കം തൂങ്ങുകയില്ല,ഉറങ്ങുകയുമില്ല.'എന്നു നമ്മേപ്പോലെ അവരും ദിനംതോറും പ്രാർത്ഥിച്ചിട്ടുണ്ടാവും.എന്നിട്ടും അവർ ഭയപ്പെടുന്നു.ഞങ്ങൾ നശിച്ചുപോകുന്നതിൽ നിനക്കു വിചാരമില്ലയോ?എന്ന അവരുടെ ചോദ്യത്തിൽ ഈ വസ്തുതകളാണു വെളിപ്പെടുന്നതു.നീ ഞങ്ങൾക്കു എല്ലാത്തിനും മതിയായവനാണെന്നു കരുതി,നീ മാത്രമാണു രക്ഷകൻ എന്നു വിശ്വസിച്ചു എല്ലാം ഉപേക്ഷിച്ചു നിന്റെ പിന്നാലെ ഇറങ്ങി വന്നതു ഇങ്ങനെ ഈ തിരമാലകളിൽപ്പെട്ടു നശിച്ചുപോകുവാനായിരുന്നോ?നാമും പലപ്പോഴും ഇതേ ചോദ്യം കർത്താവിനോടു ചോദിച്ചിട്ടില്ലേ.ഞാൻ നിരന്തരം പള്ളിയിൽ പോകുകയും ആരാധിക്കുകയുംചെയ്യുന്നു.വി.നോമ്പുനോക്കുന്നു.ഉപവസിക്കുന്നു,പ്രാർത്ഥിക്കുന്നു.വി.കുമ്പസാരം നടത്തി വി.കുർബ്ബാന അനുഭവിക്കുന്നു.തിന്മ ചെയ്യാതെ നന്മ ചെയ്യുവാൻ ആവുംവിധം ശ്രമിക്കുന്നു.എന്നിട്ടും എന്തേ ഈ ദുഃഖാനുഭവങ്ങൾ നീ എനിക്കു തരുന്നു.ഇവിടെയെല്ലാം,എന്റെ പ്രാർത്ഥന ദൈവം കേട്ടില്ല,എന്റെ കണ്ണുനീർ അവൻ കണ്ടില്ല എന്നിങ്ങനെ ചിന്തിക്കുകയും ആവലാതിപ്പെടുകയും ചെയ്യുന്നു.ഇതിനു കാരണം കർത്താവു തന്നെ പറയുന്നതു കേൾക്കുകഃ വി.മത്താഃ8;26 'അല്പവിശ്വാസികളേ!നിങ്ങൾ ഭീരുക്കൾ ആകുവാൻ എന്തു?'അല്പവിശ്വാസമാണു ഭീരുക്കൾ ആകുവാനും,ആകുലചിന്തകൾക്കും വ്യാകുലങ്ങൾക്കും അടിമകളാകുവാനും,ദൈവനടത്തിപ്പിൽ സംശയിക്കുവാനും കാരണമെന്നത്രേ കർത്താവു ഇവിടെ പറയുന്നതു.അവിശ്വാസം പോലെ തന്നെ അപകടകാരിയാണു അല്പവിശ്വാസവും.നേരത്തെ ചിന്തിച്ച കടൽക്ഷോഭത്തിൽ,കർത്താവിന്റെ വാക്കനസരിച്ചു കടലിൽ ഇറങ്ങി നടന്ന ശീമോൻ താണു പോകുവാൻ കാരണം അല്പവിശ്വാസവും അതിൽനിന്നു ഉളവായ സംശയവും ഭയവുമാണെന്നു,'അല്പവിശ്വാസിയെ നീ സംശയിച്ചതു എന്തിനു?' എന്ന കർത്താവിന്റെ ചോദ്യത്തിലൂടെ നാം കേട്ടതാണു.അവൻ എല്ലാത്തിനും മതിയായവനാണെന്നു അറിയാം,വിശ്വാസവുമുണ്ടു.എന്റെ യേശു എനിക്കു നല്ലവൻ,അവനെന്നെന്നും മതിയായവൻ,ആപത്തിൽ രോഗത്തിൽ വൻപ്രയാസങ്ങളിൽ മനമേ അവൻ മതിയായവൻ എന്നും നിരന്തരം പാടുകയും ചെയ്യും.എന്നിട്ടും പ്രശ്നങ്ങളില്‍  തളരുകയും പതറുകയും സംശയിക്കുകയും ചെയ്യുന്നുവെങ്കിൽ ഞാൻ അല്പവിശ്വാസിയുടെ ഗണത്തിൽ നില്ക്കുന്നതേയുള്ളു.
                                      വി.മത്തായിയുടെ സുവിശേഷത്തിൽ മാത്രം കാണാൻ കഴിയുന്ന ഒരുപ്രത്യേകതയാണു കർത്താവു അല്പവിശ്വാസത്തെക്കുറിച്ചു പലപ്രാവശ്യം പറഞ്ഞിരിക്കുന്നു എന്നതു.പർവ്വതപ്രസംഗത്തിൽ,ഉണ്ണുവാനും ഉടുക്കുവാനുമുള്ള ലൗകിക ആവശ്യങ്ങളെക്കുറിച്ചു പറയുമ്പോൾ ,എന്തു തിന്നൂം എന്തു ഉടുക്കും എന്നു നിങ്ങൾ ജീവന്നായി കൊണ്ടും,എന്തു ഉടുക്കും എന്നു ശരീരത്തിനായി കൊണ്ടും വിചാരപ്പെടരുതു എന്നു പറഞ്ഞിട്ടു കാക്കകളെ പുലർത്തുന്ന,വയലിലെ താമരയെ ചമയിക്കുന്ന ദൈവത്തെ ചൂണ്ടിക്കാണിച്ചിട്ടു പറയുന്നതു കേൾക്കുക.വി.മത്താഃ6;30'ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയയിലെ ,പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നുവെങ്കിൽ അല്പവിശ്വാസികളെ നിങ്ങളെ എത്രയധികം.'വിചാരപ്പെടുകയും ആകുലപ്പെടുകയും ചെയ്യുന്നതു അല്പവിശ്വാസം മൂലമാണെന്നു കർത്താവു ഇവിടെ വ്യക്തമായി പറഞ്ഞിരിക്കുന്നു.
                                        വിചാരപ്പെടുന്നതിനു കാരണമായി തീരുന്നതുപോലെ തന്നെ,ദൈവത്തിന്റെ പരിപാലനയിൽ സംശയം ഉളവാകുന്നതും അല്പവിശ്വാസം മൂലമാണു.ഈ സംഭവത്തിൽ ഉറങ്ങുന്ന യേശുവിനു തങ്ങളെ രക്ഷിക്കുവാൻ കഴിയുമോ എന്ന സംശയമാണല്ലോ നിലവിളിക്കുവാനും യേശുവിനെ തട്ടിയുണർത്തുവാനും കാരണം.ദൈവവചനങ്ങളെ ശരിയായി ഗ്രഹിക്കാൻ കഴിയാതെ പോകുന്നതും അല്പവിശ്വാസം മൂലമാണു.വി.മത്താഃ16;8 പരീശന്മാരുടേയും സാദൂക്യരുടേയും പുളിച്ച മാവു സൂക്ഷിച്ചുകൊൾവീൻ എന്നു കർത്താവു പറഞ്ഞതിൻറെ അർത്ഥം അപ്പം എടുക്കായ്കകൊണ്ടാണെന്നു ശിഷ്യന്മാർ സംശയിച്ചപ്പോൾ കർത്താവു പറഞ്ഞു.'അല്പവിശ്വാസികളേ!അപ്പം കൊണ്ടുവരായ്കയാൽ തമ്മിൽ തമ്മിൽ പറയുന്നതെന്തു? ഇപ്പോഴും നിങ്ങൾ തിരിച്ചറിയുന്നില്ലയോ?'പ്രതിസന്ധികളിൽ കുലുങ്ങിപ്പോകാതിരിപ്പാൻ,നിരാശപ്പെട്ടുനിലവിളിക്കാതിരിപ്പാൻ ഉറച്ച വിശ്വാസം ആവശ്യമാണു എന്നു ഇവിടെ വെളിവാകുന്നു
                                                 . വിമാനം തകർന്നു അനേകരുടെ ജീവൻ പൊലിയുമ്പോൾ,പ്രകൃതിദുരന്തങ്ങൾ ദുരിതം വിതയ്ക്കുമ്പോൾ, സുനാമിതിരമാലകൾ കരകൾ തകർക്കുമ്പോൾ ഈ കത്താവു ഇന്നും ഉറങ്ങുകയാണോ?എന്നു ചോദിക്കുന്നവർ അനേകരാണു.പലപ്പോഴും ഉത്തരം കണ്ടെത്താൻ കഴിഞ്ഞെന്നും വരില്ല.ഒരിക്കൽ ഒരു വിശ്വാസിയായ സ്ത്രീയുടെ ഏക മകൻ മരിച്ചു .ആ വലിയ ദുഃഖം സഹിക്കുവാൻ കഴിയാതെ ആ സ്ത്രീ ഭക്തനായ ഒരു ക്രൈസ്തവ സന്യാസിയുടെ അടുക്കൽ ചെന്നു ചോദിച്ചു.നിരപരാധിയും നിഷ്കളങ്കനുമായ എന്റെ മകൻ മരിച്ചപ്പോൾ നിങ്ങൾ വിശ്വസിക്കുന്ന ആ ദൈവം എവിടെയായിരുന്നു.?മുകളിൽ ഉന്നയിച്ച ചോദ്യത്തിന്റെ ഉത്തരം ഈ സന്യാസിയുടെ മറുപടിയിൽ നമുക്കു ദർശിക്കുവാൻ കഴിയും.അദ്ദേഹം പറഞ്ഞു.'നിരപരാധിയും നിഷ്കളങ്കനും നല്ലവനും സ്നേഹസ്വരൂപിയുമായ തന്റെ ഏകജാതനായ മകൻ കാൽവറി ക്രൂശിൽ പിടഞ്ഞു പിടഞ്ഞു മരിച്ചപ്പോൾ പിതാവാം ദൈവം എവിടെയായിരുന്നുവോ,നിന്റെ മകൻ മരിച്ചപ്പോഴും ആ ദൈവം അവിടെ തന്നെയായിരുന്നു.പടകിൽ ഉറങ്ങിപ്പോയ ക്രിസ്തുവല്ല,തണുത്തുറഞ്ഞു മരവിച്ചുപോയ ശിഷ്യന്മാരുടെ അല്പവിശ്വാസത്തെയാണു ക്രിസ്തുവിന്റെ ഉറക്കത്തിൽ നാം ദർശിക്കേണ്ടതു.പലപ്പോഴും ആ വിധത്തിൽ ഉറങ്ങുന്ന ക്രിസ്തുവുമായിട്ടാണു നമ്മുടെ ജീവിതയാത്രയെന്നതിനാലാണു നാം തളർന്നും നിലവിളിച്ചും പോകുന്നതു.ഉറച്ച വിശ്വാസത്തോടു കൂടിയ നിരന്തര പ്രാർത്ഥന മാത്രമാണു ഇവിടെ കരണീയമായിട്ടുള്ളതു.
                                     ഈ അത്ഭുതം ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ദൈവത്തിനു അതിന്മേലുള്ള അധികാരത്തെയാണു പ്രകടമാക്കുന്നതു.കാറ്റിനേയും കടലിനേയും ശാസിച്ചടക്കുന്ന ഒരു അത്ഭുതമായിട്ടു മാത്രമല്ല ഒരു സത്യവിശ്വാസി ഇതിനെ കാണുന്നതു; കാണേണ്ടതു.മനുഷ്യ ജീവിതത്തിൽ അവിചാരിതമായി കടന്നു വരുന്ന ദുഃഖത്തിന്റെ തിരമാലകളെ ശാന്തമാക്കുന്ന ദൈവപരിപാലനയാണു ഒരു സത്യവിശ്വാസിയുടെ ആത്മീയകണ്ണുകൾ ഇവിടെ ദർശിക്കുന്നതു.പ്രശ്നങ്ങളുടെ കൊടുങ്കാറ്റു അടിക്കുമ്പോൾ അതിൽ താളടിയായി തകർന്നു വീണുപോകാതെ കൈപിടിച്ചു നടത്തുന്ന ദൈവത്തിന്റെ കരങ്ങളെയാണു ഈ അത്ഭുതത്തിന്റെ പിന്നിൽ കാണുന്നതു.ആകുലതകളും വ്യാകുലതകളുമാകുന്ന തിരമാലകൾ ആഞ്ഞടിക്കുമ്പോൾ തകർന്നു പോകാത്ത സമാധാനത്തിന്റെ തീരത്തിൽ നമ്മെ കൊണ്ടെത്തിക്കുന്ന സമാധാനപ്രഭുവായ ക്രിസ്തുവിന്റെ കരുതലിനേയും നടത്തിപ്പിനേയുമാണു അവിടെ നാം കാണുന്നതു.കാണേണ്ടതു.അവിടെയാണു അവിശ്വാസവും അല്പവിശ്വാസവും മാറി ഉറച്ച വിശ്വാസത്തിൽ എത്തിച്ചേരുന്നതു.ആ വിശ്വാസം നമ്മിൽ ദൃഡതരമാകുവാൻ ഈ വി.നോമ്പു ഉപകരിക്കട്ടെ
                             . സന്ധ്യാ സെദറായിലെ പ്രാർത്ഥന ദൈവസന്നിധിയിൽ സമർപ്പിക്കാം. നിന്റെ പരിശുദ്ധ സഭ നിന്റെ കൃപയുടെ ദാനങ്ങളാൽ സമാധാനത്തിൽ അലങ്കൃതമായി തീരുകയും ദുഷ്ടന്മാരുടെ സകല ഉപദ്രവങ്ങളിൽ നിന്നും അവസാനത്തോളം സംരക്ഷിക്കപ്പെടുകയും ചെയ്യേണമേ.കർത്താവേ പരിശുദ്ധവും ശ്ളൈഹികവുമായ നിന്റെ സഭയ്ക്കു സത്യ സമാധാനവും സമൃദ്ധമായ ക്ഷേമവും നൽകേണമേ.ദൈവികമായ അഭിവൃദ്ധിയാൽ സ്വർഗ്ഗീയ മാലാഖമാരുടെ സഭയ്ക്കുള്ള ഉൽകൃഷ്ടമായ പ്രതാപങ്ങളിലേക്കു അതിനെ വളർത്തേണമേ. ആമ്മീൻ .

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30