വചനപരിച്ഛേദം_57.

57-നല്ല ഉറക്കം എനിക്കു നീ താ.

സങ്കീഃ 4;7 , 8  '' ധാനൃവും വീഞ്ഞും വർദ്ധിച്ചപ്പോൾ അവർക്കുണ്ടായതിലും അധികം സന്തോഷം നീ എന്റെ ഹൃദയത്തിൽ നൽകിയിരിക്കുന്നു ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും നീയല്ലോ യഹോവേ എന്നെ നിർഭയം വസിക്കുമാറാക്കുന്നതു.
                                 ദാവീദു രാജാവിന്റെ ഒരു മനോഹരമായ ഒരു സങ്കീർത്തനമാണു നാലാം സങ്കീർത്തനം. ഒരു സന്ധ്യാഗാനമായിട്ടാണു ഇതു അറിയപ്പെടുന്നതു.മയലാളത്തിൽ ഇതു ഗദ്യരുപത്തിലായതു കൊണ്ടു,,ഇന്നു പകൽമുഴുവൻ..'എന്നിങ്ങനെയുള്ള ക്രിസ്തീയ ഗാനങ്ങൾ നാം സന്ധ്യയ്ക്കു ആലപിക്കുമെങ്കിലും നാലാം സങ്കീർത്തനം നാമാരും അങ്ങനെ പാടാറില്ല. 23-ാം സങ്കീർത്തനം പോലെയുള്ളവ പലരും ഗാനങ്ങളാക്കിയിട്ടുണ്ടെങ്കിലും ഈ സങ്കീർത്തനം പാട്ടു രൂപത്തിൽ ആക്കുവാൻ ആരും ശ്രമിച്ചിട്ടുമില്ല. യഹൂദന്മാർ തങ്ങളുടെ ആരാധനയിൽ ഉപയോഗിച്ചിരുന്നവയാണു ഈ സങ്കീർത്തനങ്ങൾ അധികവും. യഹൂദ ആരാധന പിന്തുടർന്ന പരിശുദ്ധ സഭയുടെ  ആരാധനയിലും സങ്കീർത്തനങ്ങൾക്കു അതുല്യമായ ഒരു സ്ഥാനമാണു പരിശുദ്ധ പിതാക്കന്മാർ നൽകിയിരിക്കുന്നതു. സങ്കീർത്തനങ്ങൾ ഉൾപ്പെടാത്ത ഒരു ആരാധനയും നമുക്കു ഇല്ലെന്നുതന്നെ പറയാം.കാനോനിക നമസ്ക്കാരങ്ങളിൽ സങ്കീർത്തനങ്ങൾ ഒരു അനിവാര്യ ഘടകമാണു. നാലാം സങ്കീർത്തനം ആ വിധത്തിൽ നമ്മുടെ നമസ്കാരത്തിന്റെ ഒരു ഭാഗമായി ക്രമപ്പെടുത്തിയിരിക്കുന്നു.സൂത്താറാ നമസ്കാരത്തിൽ ധ്യാനനിരതമായ മനസ്സോടെ ചൊല്ലുവാനായിട്ടാണു പരിശുദ്ധ പിതാക്കന്മാർ ഇതു ഒരിക്കിയിരിക്കുന്നതു. ദൈവാശ്രയത്തോടെ, ദൈവചിന്തയോടെ, സമാധാനചിത്തരായി കിടന്നുറങ്ങി സന്തോഷത്തോടെ  ഉണരുവാൻ,  ,കിടന്നു ഉറങ്ങുന്നതിനു മുമ്പു ഈ സങ്കീർത്തനം ശ്രദ്ധയോടെ ധ്യാനനിരതമായ മനസ്സോടെയുള്ള വായന നമ്മെ പ്രാപ്തരാക്കും.
                                    ദാവീദിനു യഹോവയിലുള്ള വിശ്വാസവും പ്രത്യാശയും സ്ഥൈര്യവും എത്ര വലിയതായിരുന്നു എന്നു ഈ വാക്യങ്ങൾ വെളിവാക്കുന്നു.'' ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും.'' എന്നു സംശയലേശമെന്യേ ആണു അദ്ദേഹം പറയുന്നതു.ദാവീദു അങ്ങനെ പറയുന്നതിനു വ്യക്തമായ കാരണങ്ങൾ ഉണ്ടു.രണ്ടു കാരണങ്ങൾ അദ്ദേഹം പറയുന്നു.ഒരു വിധത്തിൽ പറഞ്ഞാൽ അതു രണ്ടും ചെന്നു ചേരുന്നതു ഒന്നിലാണു.യഹോവ തന്റെ ഹൃദയത്തിൽ അധികം സന്തോഷം നൽകിയിരിക്കുന്നു എന്നതാണു ഒരുകാര്യം.യഹോവ തന്നെ നിർഭയം വസിക്കുമാറാക്കുന്നു എന്നതാണു മറ്റൊരു കാരണം.ഭയമില്ലായ്മയും സന്തോഷവും യഹോവയിങ്കൽ നിന്നു ലഭിക്കുന്നു എന്നതിനാൽ  യഹോവയാണു അതിനു കാരണം എന്നു വരുന്നു.യഹോവ എന്നെ പരിപാലിക്കുന്നവനായി കൂടെയുണ്ടു എന്ന ഉറച്ച വിശ്വാസമാണു  സമാധാനത്തോടെ കിടന്നു ഉറങ്ങാൻ ഇടയാക്കുന്നതു എന്നു സാരം.
                                     ദാവീദുരാജാവു യഹോവ തനിക്കു നൽകിയ അധികസന്തോഷത്തേയും ഭയരാഹിത്യത്തേയും തന്റെ ചുറ്റും ജീവിക്കുന്ന മറ്റുള്ളവരുടെ സന്തോഷത്തോടു താരതമ്യം ചെയ്യുന്നു. യഹോവയിൽ ആശ്രയിക്കാതെ  തങ്ങളുടെ ലൗകികസമൃദ്ധിയിൽ  സന്തോഷവും സമാധാനവും തേടുന്ന  അനേകായിരങ്ങളെ ദാവീദു കാണുന്നു. ലൗകികരായ മനുഷ്യർക്കു സന്തോഷമുണ്ടാകുന്നതു ലൗകികസമൃദ്ധിയിലാണു. ധാന്യവും വീഞ്ഞും വർദ്ധിക്കുമ്പോൾ സന്തോഷം.  ആടുമാടുകളും ദാസീദാസന്മാരും വസ്തുവകകളും അധികമായി ലഭിക്കുമ്പോൾ  സന്തോഷം. എന്നാൽ ലൗകിക സമ്പത്തു നൽകുന്ന സന്തോഷം ക്ഷണികമാണു.അതു എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാവുന്നതാണു. അതു ഇല്ലാതാകുമ്പോൾ അതു നൽകിയ സന്തോഷം നഷ്ടപ്പെടുകയും നിരാശയിലേക്കും ദുഃഖത്തിലേക്കും നിപതിക്കുകയും ചെയ്യും.മാത്രമല്ല, അതു മനഃശ്ശാന്തി ഇല്ലാതാക്കുകയും ചെയ്യും.ദൈവവിഷയമായി സമ്പന്നനാകാത്തവന്റെ ലൗകികസമ്പത്തു പുഴുവും തുരുമ്പും കെടുത്തുകളയുന്നവയാണെന്നു കർത്താവും പറഞ്ഞിരിക്കുന്നു. ഈ നന്മാസമൃദ്ധിയിൽ അവർക്കു സമാധാനത്തോടെ കിടന്നു ഉറങ്ങാൻ കഴിയുന്നില്ലായെന്നതാണു സത്യം.പലരെ സംബന്ധിച്ചും ഇതു യാഥാർത്ഥ്യമാണു. അർത്ഥപട്ടിണിക്കാരനായി ജീവിച്ചകാലത്തു ചാണകംമെഴുകിയ തറയിൽ കീറിത്തുടങ്ങിയ തഴപ്പായിൽ  ഒന്നും അറിയാതെ ശാന്തനായി കിടന്നു ഉറങ്ങിയ മനുഷ്യൻ, ലൗകികജീവിതത്തിന്റെ എല്ലാ സുഖസൗകര്യങ്ങളും കരഗതമായപ്പോൾ,  എയർകണ്ടീഷൻ ചെയ്ത മുറിയിൽ സുഖസമൃദ്ധമായ മെത്തയിൽ  കിടന്നിട്ടും ഉറങ്ങാൻ കഴിയുന്നില്ല.ഉറക്കം വരാതിരിക്കുവാൻ വ്യക്തമായ കാരണങ്ങളൊന്നും കണ്ടെത്താൻ കഴിയാതെ  വ്യാകുലപ്പെടുകയാണു പലരും.അവസാനം ഡോക്ടർ നിർദ്ദേശിച്ചതനുസരിച്ചു ഉറക്കഗുളിക കഴിച്ചു മയങ്ങി ഉണരുന്നു. അകാരണമായ ഒരു ഭീതി മനസ്സിനെ കാർന്നു തിന്നുന്നു.രാത്രിയിൽ എഴുന്നേറ്റു വാതിൽ പൂട്ടിയിട്ടുണ്ടോ എന്നു ഉറപ്പു വരുത്തുന്നു.പോർച്ചിൽ കിടക്കുന്ന കാർ ലോക്കുചെയ്തിട്ടുണ്ടോ എന്നു റിമോട്ടു അടിച്ചു വീണ്ടും പരിശോധിക്കുന്നു.എല്ലാം ഭദ്രമാണെന്നു ഉറപ്പു വരുത്തിയിട്ടും ഉറങ്ങാൻ കഴിയാതെ,രാത്രിയുടെ യാമങ്ങളെ വിളിച്ചറിയിക്കുന്ന നാഴികമണിയുടെ ശബ്ദവും എണ്ണി നേരം വെളുത്തെങ്കിൽ എന്നു ആഗ്രഹിച്ചു കിടക്കുന്നു.ആകുലവും വ്യാകുലവും ഭീതിയും മനസ്സിനെ ബാധിച്ചിരിക്കുന്നു. ആസാഫു എന്ന സങ്കീർത്തനക്കാരൻ  ഇവരുടെ അന്തം എന്താകും എന്നു ദൈവത്തിന്റെ വിശുദ്ധ മന്ദിരത്തിൽ ചെന്നു ചിന്തിച്ചപ്പോൾ ലഭിച്ച ദൈവികവെളിപാടു സങ്കീഃ73;18 ൽ നാം ഇങ്ങനെ വായിക്കുന്നു.''നിശ്ചയമായി നീ അവരെ വഴുവഴുപ്പിൽ നിർത്തുന്നു.''വഴുവഴുപ്പു പരിചയമുള്ള പദമാണെങ്കിലും അതിന്റെ ഇംഗ്ളീഷു കുറേക്കൂടെ ആശയം വ്യക്തമാക്കുന്നു.'Truely, set them in slippery place.'' തെന്നുന്ന സ്ഥലം എന്നാണു ശരയായ അർത്ഥം.ദാവീദു അവരെക്കുറിച്ചു പറയുന്നു. സങ്കീഃ35;5 ''അവരുടെ വഴി ഇരുട്ടും വഴുവഴുപ്പും ആകട്ടെ.' എന്നാണു.എപ്പോഴാണു തെന്നിവീഴുന്നതു എന്നു അറിയാൻ പാടില്ലാത്ത അവസ്ഥ. എല്ലാം ഭദ്രമെന്നു ഉറപ്പു വരുത്തിയിട്ടും ഒരു ഉറപ്പില്ലായ്മ. എന്തോ ഒരു കുറവു അനുഭവപ്പെടുന്നു.അതു ആകുലവും വ്യാകുലവും ഭയവും ഉളവാക്കുന്നു. തന്മൂലം ഉക്കം കൈവിട്ടു പോകുന്നു.
                                       ദാവീദുരാജാവു പറയുന്നുഃ ലൗകികനായ മനുഷ്യനു ധാന്യവും വീഞ്ഞും വർദ്ധിച്ചപ്പോൾ ഉണ്ടായതിലും അധികം സന്തോഷം നീ എന്റെ ഹൃദയത്തിൽ നൽകിയിരിക്കുന്നു.. ദൈവം തരുന്ന സന്തോഷം ലോകം നൽകുന്ന സന്തോഷം പോലെയുള്ളതല്ല. അതു നഷ്ടപ്പെടാത്ത സന്തോഷമാണു.ലോകം തരുന്ന സന്തോഷം ക്ഷണികവും നശ്വരവും ക്ഷണപ്രഭാചഞ്ചലവുമാണു.ലോകം നൽകുന്ന സന്തോഷം ഏതിൽനിന്നാണോ ലഭിച്ചതു അതു ഇല്ലാതാകുമ്പോൾ നഷ്ടപ്പെടുന്നു.ഈ ലോകജീവിതത്തിൽ ദുഃഖം കലരാത്ത ഒരു സുഖവുമില്ല.  സുഖദുഃഖങ്ങൾ നാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണു. എന്നാൽ ദൈവത്തിൽ നിന്നു ലഭിക്കുന്ന സന്തോഷം വസ്തുനിഷ്ടമല്ലായെന്നതിനാൽ നഷ്ടപ്പെടുകയില്ല.  ലോകത്തിലുള്ള ഒന്നിനും അതു അപഹരിക്കുവാനും കഴിയുകയില്ല.   ദൈവം നൽകുന്നതിന്റെ സവിശേഷത കർത്താവു തന്നെ പറഞ്ഞിട്ടുണ്ടു. യോഹഃ 14 ; 27 '' എന്റെ സമാധാനം ഞാൻ ഞാൻ നിങ്ങൾക്കു തരുന്നു.ലോകം  തരുന്നതു പോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു.'' യോഹഃ 16 ; 22'''' നിങ്ങളുടെ ഹൃദയം സന്തോഷിക്കും നിങ്ങളുടെ സന്തോഷം ആരും നിങ്ങളിൽ നിന്നു എടുത്തുകളകയില്ല.''ദൈവത്തിൽ ആശ്രയിക്കുകയും ദൈവം മാത്രം ആശ്രയമായിരിക്കുകയും ചെയ്യുന്നവൻ  ലൗകികജീവിതത്തിലെ കഷ്ടനഷ്ടങ്ങളിലും  സന്തോഷചിത്തനായിരിക്കും. ഹബഃ 3 ;17-18'' അത്തിവൃക്ഷം തളിർക്കയില്ല,  മുന്തിരിവള്ളി അനുഭവം തരികയില്ല,  ഒലിവു വൃക്ഷത്തിന്റെ പ്രയത്നം നിഷ്ഫലമായി പോകും, നിലങ്ങൾ ആഹാരം വിളയിക്കുകയില്ല, ആട്ടിൻ കൂട്ടം തൊഴുത്തിൽ നിന്നു നശിച്ചുപോകും, ഗോശാലകളിൽ കന്നുകാലികൾ ഉണ്ടാകയില്ല,എങ്കിലും ഞാൻ യഹോവയിൽ ആശ്രയിക്കും എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും. ''ലൗകികജീവിതത്തിന്റെ എല്ലാ നന്മകളും നഷ്ടമായാലും ദൈവത്തിൽ സന്തോഷിച്ചു ആനന്ദിക്കുന്ന ഒരു ഭക്തന്റെ ഹൃദയത്തുടിപ്പുകളാണു ഈ വാക്യങ്ങളിൽ പ്രതിധ്വനിക്കുന്നതു. ഇതു സ്വജീവിതത്തിൽ അനുഭവിച്ചറിഞ്ഞ ദാവീദു പാടി.''നിന്റെ സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും നിന്റെ വലത്തു ഭാഗത്തു എന്നും പ്രമോദങ്ങളും ഉണ്ടു.'' സങ്കീഃ 16 ; 11
                       ഹൃദയം നിറഞ്ഞു കവിയുന്ന ഈ സന്തോഷത്തിനു കാരണം ഭയമില്ലായ്മയാണെന്നു ദാവീദു പറയുന്നു.'നീയല്ലോ യഹോവേ എന്നെ നിർഭയം വസിക്കുമാറാക്കുന്നതു..'' ഭയമില്ലായ്മയും ദൈവത്തിങ്കൽ നിന്നാണു പ്രാപിക്കുന്നതു. ഭയമില്ലായ്മയിൽ നിന്നാണു സന്തോഷം ലഭിക്കുന്നതു. വി.വേദപുസ്തകം നൽകുന്ന വലിയ സന്ദേശം 'ഭയപ്പെടേണ്ടാ'' എന്നതാണു. ഭയപ്പെടേണ്ടാ എന്ന വാക്കു വി്വേദപുസ്തകത്തിൽ 365 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ടു എന്നു വേദപണ്ഡിതന്മാർ പറയുന്നു.365 ഒരാണ്ടിലെ ദിവസങ്ങളാണല്ലോ..ആണ്ടുമുഴുവൻ, അല്ല ആയുസ്സു മുഴുവൻ ഭയപ്പെടാതെ ജീവിക്കുവാനാണു വി.വേദപുസ്തകം ആഹ്വാനം ചെയ്യുന്നതു.അതു പ്രാപിക്കുന്നതു ദൈവത്തിൽ നിന്നു മാത്രമാണു. മറ്റൊരിടത്തു നിന്നും അതു ലഭിക്കുകയുമില്ല.
                             സന്തോഷത്തിനു കാരണമായ ഈ നിർഭയത്വം ദാവീദു ദൈവത്തിലുള്ള പൂർണ്ണമായ ആശ്രയത്തിലൂടെ പ്രാപിച്ചതാണു. ആടു മേയിച്ചു നടന്ന കാലത്തു തന്റെ മുമ്പിൽ വന്നുപെട്ട സിംഹത്തേയും കരടിയേയും ഭയരഹിതനായി നേരിടുകയും, കാലാന്തരത്തിൽ യിസ്രായേലിനെ മുഴുവൻ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ മല്ലനായ ഗോല്യാത്തിനെ ഒരു കല്ലും കവണയുമായി നേരിട്ടു പരാജയപ്പെടുത്തുകയും ചെയ്തതു ഉയരങ്ങളിലെ ദൈവത്തിലുള്ള ആശ്രയവും വിശ്വാസവും മൂലം ആർജ്ജിച്ച ധൈര്യം മൂലമാണു.തന്റെ ഈ വിധ ജീവിതാനുഭവം അദ്ദേഹം തന്റെ  സങ്കീർത്തനങ്ങളിൽ ആവർത്തിച്ചു പറയുന്നു. സങ്കീഃ16 ; 8 '' ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വച്ചിരിക്കുന്നു, അവൻ എന്റെ വലത്തു ഭാഗത്തു ഉള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല. സങ്കീഃ 23 ; 4 ''ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല, നീ എന്നോടു കൂടെ ഇരിക്കുന്നുവല്ലോ.' സങ്കീഃ 27 ;3 ' ഒരു സൈന്യം എന്റെ നേരേ പാളയമിറങ്ങിയാലും എന്റെ ഹൃദയം ഭയപ്പെടുകയില്ല, എനിക്കു യുദ്ധം നേരിട്ടാലും ഞാൻ നിർഭയനായിരിക്കും.'' സങ്കീഃ 3 ; 6 '' എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന  ആയിരമായിരം ജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല.'അതിനു കാരണം ആ സങ്കീർത്തനത്തിന്റെ ആദ്യ ഭാഗത്തു പറയുന്നുണ്ടു. സങ്കീഃ 3; 3 ''നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്റെ തല ഉയർത്തുന്നവനുമാകുന്നു.'' ഈ ഭാഗങ്ങൾ വായിച്ചു ധ്യാനിക്കുന്ന ഏതൊരു ഭക്തനും ഭയരഹിതനായി തനിക്കു വന്നു ഭവിക്കുന്ന ജീവിത യാഥാർത്ഥ്യങ്ങളെ നേരിടുവാനുള്ള ആത്മധൈര്യം പ്രാപിക്കും എന്നതിൽ സംശയമില്ല.
                                 യഹോവ അധികം സന്തോഷം ഹൃദയത്തിൽ നൽകുകയും ചെയ്യുന്നതിനാൽ ധനസമൃദ്ധിയിലും ലൗകികസുഖത്തിന്റെ നടുവിലും അനേകർ ഉറങ്ങാൻ കഴിയാതെ രാത്രി കഴിച്ചു കൂട്ടുമ്പോൾ ദാവീദു സധൈര്യം പറയുന്നുഃ'' ഞാൻ കിടന്നുറങ്ങും.'' ഇതു ഒരു സ്വപ്നമല്ല, യാഥാർത്ഥ്യമാണു. കഴിഞ്ഞകാലങ്ങളിൽ  സ്വജീവിതത്തിൽ  അനുഭവിച്ചറിഞ്ഞ സത്യം. അതു മൂന്നാം സങ്കീർത്തനം 5-ാം വാക്യത്തിൽ ദാവീദു ഇങ്ങനെ പാടിയിരിക്കുന്നു.'' '' ഞാൻ കിടന്നുറങ്ങി യഹോവ എന്നെ താങ്ങുകയാൽ ഉണർന്നും ഇരിക്കുന്നു.'' ഞാൻ കിടന്നുറങ്ങി എന്നു ദാവീദു പറയുന്നതിൽ എന്താണു ഇത്ര പ്രത്യേകതയുള്ളതു എന്നു തോന്നാം.എന്നാൽ ദാവീദു ഇവിടെ കിടന്നുറങ്ങി എന്നു പറയുമ്പോൾ അതിൽ ഒരു അസാധാരണത്വം നമുക്കു കാണാൻ കഴിയും.അതു തിരിച്ചറിയണമെങ്കിൽ ആ സങ്കീർത്തനത്തിന്റെ ആമുഖ കുറിപ്പു ശ്രദ്ധയോടെ വായിക്കണം. എപ്പോഴാണു ഈ സങ്കീർത്തനം എഴുതിയതു എന്നാണു അവിടെ പറഞ്ഞിരിക്കുന്നതു.'ദാവീദു തന്റെ മകനായ അബ്ശാലോമിനെ ഭയന്നു ഓടിപ്പോയപ്പോൾ പാടിയ സങ്കീർത്തനം എന്നാണു അവിടെ രേഖപ്പെടുത്തിയിരിക്കുന്നതു.വാളും പടയാളികളുമായി സ്വന്തം മകൻ തന്റെ രാജകിരീടത്തിനു വേണ്ടി ഒരുങ്ങി പുറപ്പെട്ടിരിക്കുമ്പോൾ ഒരു പിതാവിനു എങ്ങനെ ഉറങ്ങാൻ കഴിയും ? അന്യനായ ഒരു ശത്രുവിന്റെ ഭീഷണിപോലും നമ്മുടെ ഉറക്കത്തെ കെടുത്തി കളയാൻ മതിയായതാണു. ഭാരതത്തിന്റെ അതൃത്തിയിൽ ചൈനയോ പാക്കിസ്ഥാനോ യദ്ധത്തിനു ഒരുങ്ങുന്നു എന്ന വാർത്തപോലും നമ്മുടെ ഉറക്കത്തെ ബാധിക്കാറില്ലേ. എന്തിനു കുവൈറ്റു ഇൻവേഷൻ ഉണ്ടായപ്പോൾ അതു ഇവിടെയുള്ളവരുടെ ഉറക്കം പോലും ഇല്ലാതാക്കിയില്ലേ. എന്നാൽ ഇവിടെ ഇതാ, സ്വന്തം മാംസത്തിൽ നിന്നു മാംസവും രക്തത്തിൽ നിന്നു രക്തവുമായി പിറന്ന പ്രിയമകൻ തന്റെ നേരേ വാളോങ്ങി നിൽക്കുമ്പോഴാണു ആ പിതാവു പാടിയതു ''ഞാൻ കിടന്നുറങ്ങി.'അതു സത്യമാണോ! സത്യമെങ്കിൽ, അവിശ്വസനീയം, അത്ഭുതാവഹം, അചിന്തനീയം ,എന്നൊന്നും പറഞ്ഞാൽ നമ്മുടെ വികാരം മുഴുവനായി പ്രകടമാകുമോ എന്നു സംശയം അവശേഷിക്കുന്നു.അവാച്യമായ ഒരു അനുഭവം!  നോക്കൂ, അദ്ദേഹം ഉറങ്ങുക മാത്രമല്ല സന്തോഷത്തോടെ ഉണരുകയും ചെയ്തിരിക്കുന്നു.
                                           ഇവിടെ നാം നമ്മിലേക്കു തന്നെ തിരിഞ്ഞുനോക്കേണ്ടിയിരിക്കുന്നു.ഈ അഭൗമമായ അനുഭവം എന്റേതാക്കുവാൻ സാധിച്ചിട്ടുണ്ടോ? നിസ്സാരമായ പ്രശ്നങ്ങൾക്കു മുമ്പിൽ പോലും നമ്മുടെ ഉറക്കം നഷ്ടപ്പെട്ടിട്ടില്ലേ? ചെറിയ ഒരു പനി ബിധിച്ചാൽ മതി, എന്റെ ആധി വർദ്ധിക്കുന്നു. ഇതു ഡെങ്കിപ്പനിയാണോ, ചിക്കൻഗുനിയയാണോ, എച്ച1 എൻ 1 ആണോ,എന്ന സന്ദേഹം എന്റെ മനസ്സിന്റെ സ്വസ്തത മുഴുവൻ നഷ്ടപ്പെടുത്തുന്നു. ദൈവം നല്ലവനും വല്ലഭനും കരുതുന്നവനും കാക്കുന്നവനും സ്നേഹവാനും കരുണാസമ്പന്നനും പരിപാലിക്കുന്നവനും എല്ലാത്തിനും മതിയായവനും ആണെന്നു അറിയാമെങ്കിലും പല പ്രശ്നങ്ങളുടേയും മുമ്പിൽ നാം പതറുകയും ഭയപ്പെടുകയും ആകുലപ്പെടുകയും വ്യാകുലപ്പെടുകയും ചെയ്യുന്നതിനാൽ എത്ര രാത്രികൾ ഉറക്കമില്ലാതെ കടന്നു പോയിരിക്കുന്നു. അപ്പോഃ12; 6 ൽ നാം കാണുന്ന പത്രോസിന്റെ ഉറക്കവും ഇതുപോലെ അവിശ്വസനീയമാണു. ''ഹേരോദാവു അവനെ ജനത്തിന്റെ മുമ്പിൽ നിർത്തുവാൻ ഭിവിച്ചതിന്റെ തലേ രാത്രിയിൽ പത്രോസു ഇരു ചങ്ങലകളാൽ ബന്ധിക്കപ്പെട്ടവനായി രണ്ടു പടയാളികളുടെ നടുവിൽ ഉറങ്ങുകയായിരുന്നു.'' പന്ത്രണ്ടാം അദ്ധ്യായം ആരംഭം മുതൽ വായിക്കുമ്പോൾ മാത്രമേ ആ ഉറക്കത്തിന്റെ മഹത്വം തിരിച്ചറിയുകയുള്ളു. യാക്കോബിനെ വാൾ കൊണ്ടു വധിച്ചതു ജനത്തിനു പ്രീതികരമായതു കൊണ്ടാണു പത്രോസിനേയും ബന്ധിച്ചു കാരാഗൃഹത്തിലാക്കിയിരിക്കുന്നതു.അടുത്ത പ്രഭാതത്തില്‍  യാക്കോബിന്റെ ശിരസ്സു ഛേദിച്ചു കടന്നു പോയ വാൾ തന്റേയും ശിരസ്സു അറുത്തു കളയും എന്ന കാര്യത്തില്‍ പത്രോസിനു സംശയമില്ല. മരണം അതിന്റെ ഭീകരതയോടെ മനസ്സിന്റെ മണിമുറ്റത്തു വന്നു ഭീകരനൃത്തം ആടുമ്പോഴാണു,തന്നോടു കൂടെ ബന്ധിക്കപ്പെട്ട പടയാളികൾക്കു പോലും ഉറങ്ങാൻ കഴിയാത്ത രാത്രിയില്‍ പത്രോസു ശാന്തനായി, സന്തോഷ ചിത്തനായി ഉറങ്ങിയതു.  അതാണു ക്രിസ്തീയജീവിതം. പ്രശ്നങ്ങൾ ഇല്ലാത്തതല്ല, പ്രശ്നങ്ങളുടെ നടുവിലും ശാന്തമായി ഉറങ്ങുന്നതാണു ക്രിസ്തീയജീവിതം.ദൈവത്തിൽ ആശ്രയിക്കുകയും, അടിയുറച്ചു വിശ്വസിക്കുകയും  ചെയ്യുന്നവർക്കുമാത്രം കരഗതമാകുന്ന ഭാഗ്യാതിരേകമാണു ഈ ഉറക്കം.
                                നാം വിളിക്കപ്പെട്ടിരിക്കുന്നതും ഈ വലിയ ജീവിതത്തിലേക്കാണു. ദാവീദുരാജാവും പത്രോസുശ്ളീഹായും എല്ലാവിശ്വാസവീരന്മാരും പ്രാപിച്ച ആ ജീവിതസൗഭാഗ്യം നമുക്കും അർഹമാണു. അതു പ്രാപിക്കുവാനുള്ള മാർഗ്ഗമാണു എല്ലാ ആത്മീയചര്യകളും. ഇവയിലൂടെ ആ വലിയ ജീവിതം സ്വായത്തമാക്കുവാൻ നമുക്കു കഴിയണം; കഴിയട്ടെയെന്നു പ്രാർത്ഥിക്കുന്നു.

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30