വി.നോമ്പുകാലധ്യാനങ്ങള്‍- 1
1.കൊത്തിനെ ഞായര്‍.
_______________________
വി.വലിയനോമ്പിലെ ആദ്യത്തെ ഞായറാഴ്ചയാണു കൊത്തിനെ ഞായറാഴ്ച. വി.യോഹഃ 2; 1_11 ആണു ഇന്നത്തെ പ്രധാന ചിന്താവിഷയമായ, വി.കുര്‍ബ്ബാനയിലെ ഏവന്‍ ഗേലിയോന്‍. കാനാവിലെ കല്യാണവിരുന്നില്‍ നമ്മുടെ കര്‍ത്താവു പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റിയ അത്ഭുതമാണു ഇന്നത്തെ ഏവന്‍ഗേലിയോനായി പരിശുദ്ധ പിതാക്കന്മാര്‍ ക്രമപ്പെടുത്തിയിരിക്കുന്നതു. നോമ്പിന്റെ പ്രഥമ ഞായറാഴ്ച, കര്‍ത്താവു ചെയ്ത ആദ്യത്തെ അത്ഭുതം തന്നെ നമ്മുടെ ധ്യാനത്തിനു വിഷയമാക്കിയതിനു ചില പ്രധാന കാരണങ്ങള്‍ കണ്ടെത്തുവാന്‍ കഴിയും. വി.നോമ്പിലെ വായനകളെല്ലാം തന്നെ, പ്രത്യേകിച്ചു ഞായറാഴ്ചകളിലെ വായനകളെല്ലാം വി.നോമ്പു ആചരിക്കുന്നതിലൂടെ നാം നേടേണ്ടതു എന്തെല്ലാമാണെന്നു വ്യക്തമാക്കുന്നവയാണു. ആവിധത്തില്‍ ഈ അത്ഭുതം വി.നോമ്പിന്റെ വലിയ ലക്ഷ്യം എന്താണെന്നു നമ്മോടു സംവദിക്കുന്നു.
കാനാവിലെ ഈ അത്ഭുതം വളരെ അധികം ആത്മീയസത്യങ്ങള്‍ പകര്‍ന്നു തരുന്നുണ്ടെങ്കിലും, വി.നോമ്പിനോടു ചേര്‍ന്നു എന്തെല്ലാം ചിന്തകളാണു ഇതില്‍ തെളിയുന്നതു എന്നു കണ്ടെത്തുവാണു ഇവിടെ ഉദ്ദേശിക്കുന്നതു. കൊത്തിനെ പട്ടണത്തിലെ ഒരു കല്യാണവിരുന്നില്‍ സംബന്ധിച്ച മശിഹാതമ്പുരാന്‍, അവിടെ വീഞ്ഞു തീര്‍ന്നു പോയപ്പോള്‍ വി.മാതാവിന്റെ അപേക്ഷയാല്‍ പച്ചവെള്ളത്തെ വീര്യമുള്ള വീഞ്ഞാക്കി തീര്‍ത്ത അത്ഭുതമാണല്ലോ പ്രതിപാദ്യം. ഈ അത്ഭുതം നമുക്കു പകര്‍ന്നു തരുന്ന നോമ്പുകാലചിന്തകള്‍ എന്തെല്ലാമാണു എന്നു സംക്ഷിപ്തമായി ചിന്തിച്ചു ഈ ദിവസത്തെ മറ്റു വായനകളിലേക്കു കടക്കാം.
കാനാവിലെ കല്യാണവിരുന്നില്‍ വെള്ളത്തെ വീഞ്ഞാക്കി മാറ്റിയതിലൂടെ വി.നോമ്പു വിശ്വാസികളില്‍ ഗൗരവമായ മാറ്റത്തിനു വഴിതെളിക്കുന്നതായി തീരണമെന്ന വലിയ സന്ദേശമാണു നമുക്കു നല്‍കുന്നതു. ഒരു രൂപാന്തരത്തിന്റെ സന്ദേശമാണു ഇതു നല്‍കുന്നതു എന്നു സാരം. ഈ രൂപാന്തരം വി.നോമ്പില്‍ എങ്ങനെയാണു സംഭവിക്കുന്നതു എന്നു ഈ സംഭവം വ്യക്തമാക്കുന്നു. അതിനു നമ്മുടെ കര്‍ത്താവിന്റെ സാന്നിദ്ധ്യവും വി.ദൈവമാതാവിന്റെയും പരിശുദ്ധന്മാരുടെയും മദ്ധ്യസ്ഥതയും അനിവാര്യമാണെന്നു ഇവിടെ വെളിവാകുന്നു. വി.യോഹഃ 2; 1,2, 'യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു. യേശുവിനെയും ശിഷ്യന്മാരെയും കല്യാണത്തിനു ക്ഷണിച്ചിരുന്നു.' വി.നോമ്പു ലൗകികചിന്തകളില്‍ നിന്നും ലോകമോഹങ്ങളില്‍ നിന്നും അകന്നു ദൈവത്തോടു അടുത്തു ചെല്ലുന്ന ദിനങ്ങളാണല്ലോ. വേര്‍പാടിന്റെ ദിനങ്ങള്‍ എന്നു വേണമെങ്കില്‍ വിളിക്കാം. നോമ്പില്‍ ചിലതെല്ലാം വര്‍ജ്ജിക്കുന്നതു അതിനെയാണു സൂചിപ്പിക്കുന്നതു.
അങ്ങനെ ദൈവത്തോടു അടുത്തു വര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന വലിയ അനുഭവമാണു പാപബോധവും പശ്ചാത്താപവും സത്യകുമ്പസാരവും. ദൈവസാന്നിദ്ധ്യം അനുഭവിച്ചവര്‍ക്കെല്ലാം ആദ്യം ഉണ്ടായ അനുഭവം പാപബോധമാണെന്നു വി.വേദപുസ്തകം സാക്ഷിക്കുന്നു. മഹത്വവാനായ ഏശയാദീര്‍ഘദര്‍ശിക്കു യഹോവയുടെ മഹത്വപൂര്‍ണ്ണമായ ദര്‍ശനം ഉണ്ടായപ്പോള്‍ തന്റെ കുറവിനെക്കുറിച്ചുള്ള ബോധമാണു ആദ്യം ഉണ്ടായതു. യെശ്ശഃ 6; 5ല്‍ ആ അനുഭവം യെശയ്യാവു തന്നെ വിവരിക്കുന്നു.' അപ്പോള്‍ ഞാന്‍; എനിക്കു അയ്യോ കഷ്ടം; ഞാന്‍ നശിച്ചു; ഞാന്‍ ശുദ്ധിയില്ലാത്ത അധരങ്ങള്‍ ഉള്ളോരു മനുഷ്യന്‍; ശുദ്ധിയില്ലാത്ത അധരങ്ങള്‍ ഉള്ള ജനത്തിന്റെ നടുവില്‍ വസിക്കുന്നു; എന്റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നു പറഞ്ഞു. സഖായി യേശുവിനെ കാണുവാനായി ചെന്നപ്പോഴാണു അവനു കുറവുള്ളവനാണു എന്ന ബോധമുണ്ടായതു. വി.നോമ്പില്‍ ദൈവസാന്നിദ്ധ്യം അനുഭവിച്ചു പാപബോധമുള്ളവരായി സത്യഅനുതാപത്തോടെയും പശ്ചാത്താപത്തോടെയും നമ്മുടെ കുറവുകളെ ദൈവമുമ്പാകെ വി.കുമ്പസാരത്തിലൂടെ ഇറക്കി വയ്ക്കുമ്പോള്‍ അവന്‍ നമ്മെ നിറവുള്ളരായി മാറ്റും. അതാണു വി.നോമ്പിന്റെ ലക്ഷ്യം.
ഇവിടെ പച്ചവെള്ളം പാപത്തിന്റെ പ്രതീകമാണു. പാപയുടെ സ്വഭാവമാണു അതു വെളിവാക്കുന്നതു.പച്ചവെള്ളത്തിനു സ്വന്തമായ ഗുണമോ മണമോ രുചിയോ ഇല്ല. ഏതിനോടു ചേരുന്നുവോ അതിന്റെ സ്വഭാവത്തോടു അതു ചേരുന്നു. പാപിയും സ്വന്തമായ ഒരു വ്യക്തിത്വം നഷ്ടപ്പെട്ട അവസ്ഥയിലാണു. പാപസാഹചര്യങ്ങളില്‍ ചെന്നു പെടുമ്പോള്‍ അതിനോടു ചേരാതെ മാറി നില്‍ക്കുവാന്‍ കഴിയാതെ പാപത്തില്‍ നിപതിച്ചു പോകുന്നു. ആറു കല്‍ഭരണികള്‍ അപൂര്‍ണ്ണതയുടെ സൂചനയാണു നല്‍കുന്നതു. ആറു എന്ന അക്കം അപൂര്‍ണ്ണതയെ കുറിക്കുന്നതാണു എന്നത്രേ സംഖ്യാശാസ്ത്രജ്ഞരുടെ അഭിപ്രായം. ആ പച്ചവെള്ളം കുറവുകളോടെ ദൈവമുമ്പാകെ സമര്‍പ്പിച്ചപ്പോള്‍ നിറവും മണവും ഗുണവും രുചിയുമില്ലാതിരുന്നതിനെ രുചിയും മണവും ഗുണവും വീര്യവുമുള്ളതും ആക്കി തീര്‍ത്തതു പോലെ സത്യകുമ്പസാരത്തിലൂടെ ദൈവമുമ്പാകെ സമര്‍പ്പിക്കുമ്പോള്‍ അവന്‍ നമ്മെയും വ്യക്തിത്വമുള്ള ദൈവമക്കളായി രൂപാന്തരപ്പെടുത്തും. അങ്ങനെയുള്ള ഒരു രൂപാന്തരമാണു വി.നോമ്പിന്റെ പരമമായ ലക്ഷ്യമെന്നു ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു.
ശുദ്ധീകരണം വി.നോമ്പിന്റെ ലക്ഷ്യമാണെന്നു വെള്ളം കോരി നിറച്ച കല്‍ഭരണികള്‍ വ്യക്തമാക്കുന്നു. ശുദ്ധീകരണത്തിനായി വച്ചിരുന്ന കല്‍ഭരണികളിലാണല്ലോ അവര്‍ വെള്ളം കോരി നിറച്ചതു എന്നുള്ളതു ഈ സത്യം വെളിവാക്കുന്നു. ഈ സത്യം പരി.പിതാക്കന്മാര്‍ കണ്ടറിഞ്ഞിരുന്നു എന്നു പ്രൊമിയോന്‍ സെദറാകളിലെ ചില പ്രാര്‍ത്ഥനകള്‍ വ്യക്തമാക്കുന്നു. മൂന്നാം മണിയിലെ സെദറായിലെ ചില വാചകങ്ങള്‍ ശ്രദ്ധിക്കുകഃ 'നിന്റെ വിശുദ്ധിയാല്‍ ഞങ്ങളെ വിശുദ്ധീകരിക്കേണമേ. നിന്റെ പോരാട്ടത്താല്‍ ഞങ്ങളെ ശക്തരാക്കേണമേ. നിന്റെ ഇഷ്ടത്തിനു യോഗ്യമായിരിക്കുന്ന താഴ്മയാല്‍ ഞങ്ങളെ ഉയര്‍ത്തേണമേ.നിന്റെ കഷ്ടാനുഭവത്തിന്റെ കഷ്ടയയില്ലായ്മക്കു ഞങ്ങളേയും സംബന്ധിപ്പിക്കേണമേ. നിന്റെ കുരിശിന്റെ ബലത്താല്‍ ഞങ്ങളെ രക്ഷിക്കേണമേ. നിന്റെ ഉയര്‍പ്പിന്റെ അത്ഭുതത്താല്‍ ഞങ്ങളെ ഉണര്‍ത്തേണമേ.' ഞായറാഴ്ച നമസ്കാരത്തിന്റെ അവസാനത്തെ ഹൂത്തോമിലെ അപേക്ഷഃ 'നീ ഗലീലായിലെ കൊത്തിനേയില്‍ വച്ചു വെള്ളത്തെ വീഞ്ഞാക്കിയ പ്രകാരം ഞങ്ങളെ തിന്മകളില്‍ നിന്നു നന്മകളിലേക്കു തിരിക്കേണമേ.
ഇവിടെ ഒരുകാര്യം കൂടെ നാം അറിയേണ്ടതുണ്ടു. ഈ വലിയ അനുഭവം സ്വന്തമാക്കുവാന്‍ വി. ദൈവമാതാവിന്റെ മദ്ധ്യസ്ഥത അനിവാര്യമാണെന്ന സത്യവും ഇതു നമുക്കു ഓതിത്തരുന്നു. അവരുടെ കുറവു കണ്ടറിഞ്ഞു തന്റെ പുത്രനെ അറിയിച്ചു വീര്യമുള്ള വീഞ്ഞു അവര്‍ക്കു ലഭിക്കുവാന്‍ വഴി ഒരുക്കിയതു വി.ദൈവമാതാവാണല്ലോ. എന്നാല്‍ വി.മാതാവിനു അങ്ങനെ ഒരു സ്ഥാനവും കര്‍ത്താവു നല്‍കിയിരുന്നില്ല എന്നു പഠിപ്പിക്കുവാന്‍ ഈ ഭാഗം ചിലര്‍ ഉപയോഗിക്കുന്നുണ്ടു. സ്ത്രീയേ, എനിക്കും നിനക്കും തമ്മില്‍ എന്തു. എന്ന കര്‍ത്താവിന്റെ മറുപടിയാണു ഈ ചിന്തയ്ക്കു വഴിതെളിച്ചതു. ശ്രദ്ധാപൂര്‍വ്വം പഠിക്കുമ്പോള്‍ അവര്‍ ഉദ്ദേശിച്ച അര്‍ത്ഥമൊന്നും അതിനില്ല എന്നു മനസ്സിലാകും. അതു ഒരു വലിയ വിഷയമായതിനാല്‍ സൂചനകള്‍ മാത്രം നല്‍കുന്നു. അമ്മേ എന്നു വിളിക്കാതെ സ്ത്രീയേ എന്നു വിളിച്ചതില്‍ വലിയ ഒരു വേദശാസ്ത്രം ഒളിഞ്ഞു കിടക്കുന്നു. സ്ത്രീയുടെ സന്തതി സര്‍പ്പത്തിന്റെ തല ചതയ്ക്കും എന്ന ആദ്യ വാഗ്ദത്തം തന്റെ മാതാവിലാണു നിറവേറുന്നതു എന്നത്രേ അതു വെളിവാക്കുന്നതു. 'യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവില്‍ വച്ചു ചെയ്തു തന്റെ മഹത്വം വെളിപ്പെടുത്തി.(വി.യോഹഃ2;11) എന്നു ഈ അത്ഭുതത്തെ കുറിച്ചു വി.യോഹന്നാന്‍ സാക്ഷിക്കുന്നതു കൂടെ ചേര്‍ത്തു വായിക്കുമ്പോള്‍ അതു വെളിവാകും. താന്‍ ദൈവപുത്രനായ മശിഹാ ആണെന്ന സത്യം വെളിവാകുവാന്‍ കാരണമായി ഭവിച്ചതു വി.മാതാവായിരുന്നു എന്നു കാണുമ്പോഴാണു വി.മാതാവിന്റെ മഹത്വം ഉയരുന്നതു. എനിക്കും നിനക്കും തമ്മില്‍ എന്തു എന്നതിലെ തമ്മില്‍ എന്നതു തര്‍ജ്ജുമയില്‍ വന്ന പിഴവാണെന്നു അതിന്റെ ഇംഗ്ളീഷു ഭാഗം ശ്രദ്ധിച്ചാല്‍ മനസ്സിലാകും. മാത്രമല്ല, തന്റെ നാഴിക വന്നിട്ടില്ല എന്നു അറിയാമായിരുന്നിട്ടും വി.മാതാവിന്റെ അപേക്ഷ തള്ളി കളയാതെ വെള്ളത്തെ വീഞ്ഞാക്കിയതിലൂടെ വി.മാതാവിന്റെ മദ്ധ്യസ്ഥതയുടെ പ്രാധാന്യം വെളിപ്പെടുന്നു. വാങ്ങിപ്പോയവരോടൊപ്പമാണു നാം വി.നോമ്പു നോക്കുന്നതു എന്നു വ്യക്തമാക്കുകയാണല്ലോ, വി.നോമ്പിലേക്കു പ്രവേശിക്കുന്നതിനു മുമ്പു കൊഹനെ ഞായറും ആനീദെ ഞായറും പരി.പിതാക്കന്മാര്‍ ഒരിക്കിയതിന്റെ ഉദ്ദേശം. വീര്യവും മണവും ഗുണവും വ്യക്തിത്വവുമുള്ള മനുഷ്യനായി രൂപാന്തരപ്പെടുവാന്‍ വി.നോമ്പു ഉപകരിക്കണമെങ്കില്‍ വി.ദൈവമാതാവിന്റെയും ശ്ളീഹന്മാരുടെയും പരിശുദ്ധന്മാരുടെയും മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ടു കൊണ്ടു വേണം എന്ന സത്യവും ഇതു നമുക്കു വെളിപ്പെടുത്തി തരുന്നു.
സന്ധ്യയുടെ ഏവന്‍ഗേലിയോന്‍( വി.യോഹഃ 3; 1-6) ഈ ആശയം വ്യക്തമാക്കുന്നു. കര്‍ത്താവിന്റെ രഹസ്യശിഷ്യന്‍ എന്നു അറിയപ്പെടുന്ന നിക്കോദിമോസു കര്‍ത്താവിന്റെ അടുക്കല്‍ രാത്രിയില്‍ ചെന്നു സംസാരിക്കുന്നതാണു അവിടെ വിവരിച്ചിരിക്കുന്നതു. ഇതിലും ചില ആത്മീയകാര്യങ്ങള്‍ വെളിവാകുന്നുണ്ടെങ്കിലും ദൈവരാജ്യാവകാശിയായി തീരുവാന്‍ ഒരു രൂപാന്തരം അനിവാര്യമാണു എന്നതത്രേ ഇവിടെ നമ്മുടെ ധ്യാനത്തിനു വിഷയമാകുന്നതു. പുതുതായി ജനിക്കണം എന്നു കര്‍ത്താവു നിക്കോദിമോസിനോടു പറയുന്നു. 'പുതുതായി ജനിക്കുന്നില്ലായെങ്കില്‍ ദൈവരാജ്യം കാണ്മാന്‍ ആര്‍ക്കും കഴിയുകയില്ല.'(വി. യോഹഃ 3;3) പുതുജനനം നിക്കോദിമോസിനു മനസ്സിലായില്ല. അമ്മയുടെ ഉദരത്തില്‍ കടന്നു വീണ്ടും ജനിക്കുകയല്ല, വെള്ളത്താലും ആത്മാവാലും ജനിക്കുന്നതാണു പുതുജനനം എന്നു കര്‍ത്താവു പറയുന്നു. ജഡത്തില്‍ നിന്നു ജനിക്കുന്നതു ജഡവും ആത്മാവില്‍ നിന്നു ജനിക്കുന്നതു ആത്മാവുമാകുന്നു. വി.യോഹഃ 3;5. വി.സ്നാനത്തെ കുറിച്ചാണു വെള്ളത്താലും ആത്മാവാലും ജനിക്കണമെന്നതു കൊണ്ടു അര്‍ത്ഥമാക്കുന്നതു എങ്കിലും ഒരു മാറ്റത്തിന്റെ, ഒരു രൂപാന്തരത്തിന്റെ ആവശ്യകതയാണല്ലോ അവിടെ സൂചിപ്പിക്കുന്നതു.
വെള്ളത്താലും ആത്മാവാലും ജനിച്ചു കഴിഞ്ഞാലും , ജഡാഭിലാഷം മനുഷ്യസഹജമാകയാല്‍ സ്വര്‍ഗ്ഗരാജ്യാനുഭവത്തില്‍ നിന്നു വീണുപോകുവാനുള്ള സാദ്ധ്യത വളരെ ഏറെയാണു. അതുകൊണ്ടാണു പരി.പൗലോസുശ്ളീഹാ ,''ആത്മാവിനെ അനുസരിച്ചു നടപ്പീന്‍; എന്നാല്‍ നിങ്ങള്‍ ജഡത്തിന്റെ മോഹം നിവര്‍ത്തിക്കയില്ല എന്നു ഞാന്‍ പറയുന്നു. ജഡാഭിലാഷം ആത്മാവിനും ആത്മാഭിലാഷം ജഡത്തിനും വിരോധമായിരിക്കുന്നു.(ഗലാഃ 5; 16,17) എന്നിങ്ങനെ ഉപദേശിച്ചിരിക്കുന്നതു. ജഡാഭിലാഷത്തെ നിഹനിച്ചു ആത്മാഭിലാഷത്തെ വളര്‍ത്തുന്നതിനുള്ള മാര്‍ഗ്ഗമാണല്ലോ വി.നോമ്പു. അതുകൊണ്ടു തന്നെയാണു ഇന്നത്തെ വി.കുര്‍ബ്ബാനയോടു ചേര്‍ന്നുള്ള വായനയില്‍ പരി. പൗലോസുശ്ളീഹായുടെ ലേഖനത്തില്‍ നിന്നുള്ള വായനയായി കൊലോഃ 3;1-17 പരി. പിതാക്കന്മാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതു. ആ ഭാഗം മുഴുവന്‍ ഇതിനോടു ചേര്‍ത്തു ധ്യാനിക്കേണ്ടതാണു. മുഴുവന്‍ ഉദ്ധരിക്കുക ഉചിതമല്ലാത്തതിനാല്‍ പ്രധാന ആശയം മാത്രം ചിന്തയ്ക്കു സമര്‍പ്പിക്കുന്നു. പരി.പൗലോസുശ്ളീഹാ അവിടെ പറയുന്നുഃ 'ഉയരത്തിലുള്ളതു അന്വേഷിപ്പീന്‍; ഭൂമിയിലുള്ളതല്ല; ഉയരത്തിലുള്ളതു തന്നെ ചിന്തിപ്പീന്‍.' (കൊലോഃ3;3) തുടര്‍ന്നു പറയുന്നുഃ 'ആകയാല്‍ ദുര്‍ന്നടപ്പു, അശുദ്ധി, അതിരാഗം, ദുര്‍മ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പീന്‍.(കൊലോഃ3;5) 'ഇപ്പോഴോ നിങ്ങളും കോപം, ക്രോധം, ഈര്‍ഷ്യ, വായില്‍ നിന്നു വരുന്ന ദൂഷണം, ദുര്‍ഭാഷണം ഇവയൊക്കെയും വിട്ടുകളവീന്‍.'(കൊലോഃ3;8) നോമ്പു പൂര്‍ണ്ണമാകണമെങ്കില്‍ പരി.പൗലോസുശ്ളീഹായുടെ ഈ ഉപദേശങ്ങള്‍ അക്ഷരംപടി പാലിക്കേണ്ടതാണു. പഴയമനുഷ്യനെ അവന്റെ രാഗമോഹങ്ങളോടെയും പ്രവൃത്തികളോടെയും ഉരിഞ്ഞു കളയണം. പുതുക്കം പ്രാപിക്കുന്ന മനുഷ്യനെ ധരിക്കണം. മാത്രമല്ല, മനസ്സലിവു, ദയ, താഴ്മ, സൗമ്യത, ദീര്‍ഘക്ഷമ, എന്നിവ ധരിച്ചു അന്യോന്യം പൊറുക്കുകയും ഒരുവനോടു ഒരുവനു വഴക്കുണ്ടായാല്‍ തമ്മില്‍ ക്ഷമിക്കുകയും സ്നേഹം ധരിക്കുകയും ചെയ്യണം. ഭക്ഷണം വെടിയുന്നതിലൂടെ, ഉപവാസത്തിലൂടെ, നോമ്പിലൂടെ ഇവയെല്ലാം നാം ആര്‍ജ്ജിക്കണം എന്നാണു വി.സഭ പഠിപ്പിക്കുന്നതു. അതുകൊണ്ടാണു വി.നോമ്പിന്റെ ആരംഭത്തില്‍ ശുബുക്കോനോ ക്രമം ഒരുക്കിയിരിക്കുന്നതു.
പ്രഭാതത്തിലെ ഏവന്‍ഗേലിയോനായി ക്രമപ്പെടുത്തിയിരിക്കുന്ന വി.ലൂക്കോഃ 16;1-8 ഭംഗ്യന്തരേണ ഈ നോമ്പുകാലചിന്തകള്‍ വെളിവാക്കുന്നു. അനീതിയുള്ള കാര്യവിചാരകന്റെ ഉപമയാണല്ലോ അതിലെ പ്രതിപാദ്യം.വ്യാഖ്യാനിക്കുവാന്‍ അല്പം പ്രയാസമുള്ള ഒരു ഉപമയാണു ഇതു എങ്കിലും അതു നോമ്പിനോടു ബന്ധമുള്ള ഒരു സന്ദേശം നമുക്കു നല്‍കുന്നു. ലൗകികനായ മനുഷ്യന്‍ തന്റെ ഭാവിയെ കുറിച്ചു ചിന്തയുള്ളവനും കരുതുന്നവനും ആയിരിക്കുന്നതു പോലെ ദൈവമക്കളും ഭാവിയെ കുറിച്ചു ചിന്തയുള്ളവനും കരുതുന്നവനും ആയിരിക്കണം. ഇവിടെ അനീതിയുള്ള കാര്യവിചാരകന്‍ തന്നെ യജമാനന്‍ കാര്യവിചാരത്തില്‍ നിന്നു മാറ്റുവാന്‍ പോകുന്നു എന്നു അറിഞ്ഞപ്പോള്‍ കടക്കാരുടെ കടം ഇളച്ചു കൊടുക്കുന്നു. തന്റെ ഭാവി സുരക്ഷിതമാകുവാന്‍ അതു ഉപകരിക്കും എന്നു അയാള്‍ വിശ്വസിക്കുന്നു. ദൈവമക്കളും ആത്മീയ കാര്യത്തില്‍ തങ്ങളുടെ ഭാവി സുസ്ഥിരമാകുവാന്‍ തങ്ങളുടെ പാപങ്ങളുടെ മോചനത്തോടൊപ്പം തങ്ങളോടു കടപ്പെട്ടവരുടെ കടങ്ങളും പാപങ്ങളും ക്ഷമിക്കേണ്ടതാണു എന്ന വലിയ സന്ദേശം ഇതു നല്‍കുന്നു. ലൗകികനായ മനുഷ്യന്‍ ഈലോകസുരക്ഷ മാത്രമാണു ലാക്കാക്കിയതെങ്കില്‍ ആത്മികന്‍ മരണാനന്തര ജീവിതവും സുരക്ഷിതമാക്കേണ്ടതാണു. വി.നോമ്പും നമ്മുടെ കടങ്ങള്‍ മോചിക്കുവാനായി നമ്മോടു കടമ്പെട്ടിരിക്കുവരുടെ കടങ്ങള്‍ ഇളച്ചുകൊടുക്കേണ്ടതാണു എന്ന സന്ദേശമാണു ഇതു നല്‍കുന്നതു.
ഈ കടങ്ങള്‍ മോചിച്ചു കിട്ടുവാന്‍ നാം എന്താണു ചെയ്യേണ്ടതെന്നും വി.നോമ്പിലൂടെ അതു എങ്ങനെ സാദ്ധ്യമാകും എന്നും ഇന്നത്തെ മറ്റു വായനകള്‍ വ്യക്തമാക്കുന്നു. പഴയനിയമ വായനകളില്‍ പഞ്ചഗ്രന്ഥങ്ങളിലെ പുറഃ 20; 1-21 ആണു ആദ്യത്തേതു. യഹോവയായ ദൈവം മോശെ മുഖാന്തിരം യിസ്രായേല്‍ ജനത്തിനു നല്‍കിയ പത്തു കല്പനകളാണു അവിടെ നാം വായിക്കുന്നതു. കല്പനകള്‍ക്കു രണ്ടു ലക്ഷ്യങ്ങളാണു ഉള്ളതു. പാപം എന്താണെന്നും ലംഘനങ്ങള്‍ ഏതൊക്കെയാണെന്നുമുള്ള അറിവു നല്‍കുന്നു. ആ അറിവു പാപത്തില്‍ നിന്നും ലംഘനങ്ങളില്‍ നിന്നും അകന്നു ജീവിക്കുവാന്‍ നമ്മെ സഹായിക്കുന്നു; സഹായിക്കണം. ഈ അറിവുണ്ടെങ്കിലും പാപം മനുഷ്യജീവിതത്തിലേക്കു കടന്നു വന്നുകൊണ്ടിരിക്കും. തന്റെ ചെയ്തികളില്‍ ഏതൊക്കെയാണു ലംഘനങ്ങള്‍ എന്നും പാപങ്ങള്‍ എന്നും ബോധമുളവാക്കുവാന്‍ കല്പനകളും ന്യായപ്രമാണങ്ങളും ഉപകരിക്കുന്നു. കല്പനകള്‍ ഇവിടെ പ്രസക്തമാകുന്നതു ആ വിധത്തിലാണു. അതു പാപബോധം ഉളവാക്കുന്നു; ഉളവാക്കണം. ,വി.കുമ്പസാരത്തിനു മുമ്പു സ്വയപരിശോധനയ്ക്കായി പരി.പിതാക്കന്മാര്‍ ഒരുക്കിയിരിക്കുന്ന പ്രാര്‍ത്ഥനകള്‍ ഈ സത്യം വിളിച്ചോതുന്നു. പാപബോധം സത്യ അനുതാപത്തിലേക്കും സത്യഅനുതാപം സത്യകുമ്പസാരത്തിലേക്കും പാപമോചനത്തിലേക്കും നമ്മെ വഴിനടത്തുന്നു. ഇതാണല്ലോ വി.നോമ്പിന്റെ ലക്ഷ്യം. അതിനു വി.നോമ്പില്‍ വി.വേദപുസ്തകവായനയും ധ്യാനവും അനുപേക്ഷണീയമാണെന്നു ഈ ഭാഗം നമ്മെ ഉദ്ബോധിപ്പിക്കുന്നു.
ഇതു വി.നോമ്പിന്റെ ശരിയായ ആചരണത്തിലൂടെ നേടിയെടുക്കേണ്ടതാണു എന്നു പഴയനിയമത്തില്‍ നിന്നുള്ള മറ്റു രണ്ടു വായനകളും വ്യക്തമാക്കുന്നു. യോവേല്‍. 2; 12- 20, യെശഃ 58; 5- 14 എന്നിവയാണു ആ വേദഭാഗങ്ങള്‍. യോവേല്‍ പ്രവാചകന്‍ പറയുന്നുഃ 'എന്നാല്‍ ഇപ്പോഴെങ്കിലും നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടും ഉപവാസത്തോടും കരച്ചിലോടും വിലാപത്തോടും കൂടെ എങ്കലേക്കു തിരിവിന്‍ എന്നു യഹോവയുടെ അരുളപ്പാടു.' വി.നോമ്പു അനുതാപത്തോടെ ദൈവത്തിങ്കലേക്കു അടുത്തു ചെല്ലുവാനള്ളതാണു. അതാകട്ടെ, ബാഹ്യപ്രകടനമല്ല; ആന്തരിക പരിവര്‍ത്തനമാണെന്നും അതിന്റെ ഫലമെന്താണെന്നും തുടര്‍ന്നു പറയുന്നു. ''വസ്ത്രങ്ങളെയല്ല, ഹൃദയങ്ങളെ തന്നെ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിവീന്‍. അവന്‍ കൃപയും കരുണയും ദീര്‍ഘക്ഷമയുമുള്ളവനല്ലോ. അവന്‍ അനര്‍ത്ഥത്തെക്കുറിച്ചു അനുതപിക്കും.' ഈവിധം യോവേല്‍ പ്രവാചകനിലൂടെ യഹോവ അരുളിച്ചെയ്തപ്പോള്‍ യെശയ്യാപ്രവാചകന്‍ ശരിയായ നോമ്പും ഉപവാസവും എങ്ങനെയുള്ളതാണെന്നു വെളിപ്പെടുത്തുന്നു. യെശഃ 58; 3.'ഇതാ നിങ്ങള്‍ നോമ്പു നോല്‍ക്കുന്ന ദിവസത്തില്‍ തന്നെ നിങ്ങളുടെ കാര്യാദികളെ നോക്കുകയും നിങ്ങളുടെ എല്ലാ വേലക്കാരേയും കൊണ്ടു അദ്ധ്വാനിപ്പിക്കുകയും ചെയ്യുന്നു. നിങ്ങള്‍ വിവാദത്തിനും കലഹത്തിനും ക്രൂരമുഷ്ടികൊണ്ടു അടിക്കേണ്ടതിനും നോമ്പു നോല്‍ക്കുന്നു. നിങ്ങളുടെ പ്രാര്‍ത്ഥന ഉയരത്തില്‍ കേള്‍പ്പാന്‍ തക്കവണ്ണമല്ല നിങ്ങള്‍ ഇന്നു നോമ്പു നോല്‍ക്കുന്നതു. എനിക്കു ഇഷ്ടമുള്ള നോമ്പും മനുഷ്യന്‍ ആത്മതപനം ചെയ്യുന്ന ദിവസവും ഇങ്ങനെയുള്ളതോ? തലയെ വേഴാമ്പല്‍ പോലെ കുനിക്കുക; രട്ടും വെണ്ണീറും വിരിച്ചു കിടക്കുക; ഇതാകുന്നുവോ ഉപവാസം. ഇതിനോ നീ നോമ്പെന്നും ദൈവത്തിനു പ്രസാദമുള്ള ദിവസം എന്നും പേര്‍ പറയുന്നതു? അന്യായബന്ധനങ്ങളെ അഴിക്കുക, നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക, പീഡിതരെ സ്വതന്ത്രരായി വിട്ടയയ്ക്കുക; എല്ലാ നുകത്തെയും തകര്‍ക്കുക, ഇതല്ലോ എനിക്കു പ്രസാദമുള്ള ഉപവാസം, വിശപ്പുള്ളവനു അപ്പം നുറുക്കി കൊടുക്കുന്നതും അലഞ്ഞുനടക്കുന്ന സാധുക്കളെ നിന്റെ വീട്ടില്‍ ചേര്‍ത്തുകൊള്ളുന്നതും നഗ്നനെ കണ്ടാല്‍ ഉടുപ്പിക്കുന്നതും നിന്റെ മാംസരക്തങ്ങളായിരിക്കുന്നവര്‍ക്കു നിന്നെത്തന്നെ മറയ്ക്കാതിരിക്കുന്നതുമല്ലയോ?
യശയ്യാപ്രവാചകന്റെ വാക്കുകള്‍ നമ്മുടെ നോമ്പിനോടും ഉപവാസത്തോടും ചേര്‍ത്തു വയ്ക്കുക. നമ്മുടെ നോമ്പും ഉപവാസവും എങ്ങനെയുള്ളതു എന്നു ബോദ്ധ്യമാകും. പലരുടെയും നോമ്പും ഉപവാസവും കര്‍ത്താവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ മനുഷ്യരുടെ മുമ്പില്‍ വിളങ്ങേണ്ടതിനാണു. ചിലരുടെ നോമ്പു ലൗകികകാര്യങ്ങള്‍ നേടുവാന്‍ മത്രമുള്ളതാണു. മറ്റു ചിലര്‍ക്കു ഇതു ദൈവത്തിനു നല്‍കുന്ന ഒരു നേര്‍ച്ചയാണു. നോമ്പും ഉപവാസവും പ്രാര്‍ത്ഥനയും ആരാധനയും കൂദാശകളുമെല്ലാം നമ്മുടെ ആത്മീയ വളര്‍ച്ചയ്ക്കും അതുവഴി ദൈവത്തോടുള്ള ബന്ധം സുസ്ഥിരമാക്കുന്നതിനും വേണ്ടി അനുഷ്ഠിക്കുന്നവയാണെന്ന ബോധം നമുക്കു നഷ്ടമായിരിക്കുന്നു. പാപബോധവും സത്യഅനുതാപവും വി.നോമ്പാചരണത്തിലൂടെ നമുക്കു ഉണ്ടാകണം. വി.കുര്‍ബ്ബാനയിലെ ആദ്യ ലേഖനമായി വായിക്കുന്ന വെളിഃ 2; 1-7 ല്‍ ഈ സത്യമാണു വിളിച്ചോതുന്നതു. എഫേസോസിലെ സഭയുടെ ദൂതനു എഴുതുക എന്നു പറഞ്ഞു ആ സഭയുടെ നന്മയും മഹത്വവും എല്ലാം ചൂണ്ടിക്കാണിച്ചിട്ടു പറയുന്നുഃ വെളിഃ 2; 4,5. 'എങ്കിലും നിന്റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്ന ഒരു കുറ്റം നിന്നെക്കുറിച്ചു പറയുവാനുണ്ടു. നീ ഏതില്‍ നിന്നു വീണിരിക്കുന്നു എന്നു ഓര്‍ത്തു മാനസ്സാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാല്‍ ഞാന്‍ വരികയും നീ മാനസ്സാന്തരപ്പെടാഞ്ഞാല്‍ നിന്റെ നിലവിളക്കു അതിന്റെ നിലയില്‍ നിന്നു നീക്കുകയും ചെയ്യും.'' മാനസ്സാന്തരത്തെ കുറിച്ചുള്ള ശക്തമായ ഈ ചിന്ത വി.നോമ്പിന്റെ ആരംഭത്തില്‍ തന്നെ നമ്മില്‍ ഉണ്ടാകണമെന്നു വി.സഭ ആഗ്രഹിക്കുന്നു എന്നു ഈ വേദഭാഗം ഇന്നത്തെ ധ്യാനത്തിനു വേര്‍തിരിച്ചതില്‍ നിന്നു നാം തിരിച്ചറിയേണ്ടതാണു.
വി.നോമ്പു വേര്‍തിരിക്കപ്പെട്ട ദിനങ്ങളാണെന്നും അതിന്റെ ചിട്ടകളും നമസ്കാരങ്ങളും ആരാധനകളും യഥാവിധി അനുഷ്ഠിച്ചു പശ്ചാത്താപത്തിലേക്കും അനുതാപത്തിലേക്കും മാനസ്സാന്തരത്തിലേക്കും വി.നോമ്പിലൂടെ നാം കടന്നു ചെല്ലണമെന്നു ഈ പ്രഥമദിനത്തിലെ എല്ലാ വായനകളും നമ്മെ ഉദ്ബോധിപ്പിക്കുന്നു.
അതു ജീവിതത്തില്‍ പ്രാപിക്കുവാന്‍, ഈ ദിവസത്തെ പ്രാര്‍ത്ഥനയായി പരി.പിതാക്കന്മാര്‍ നമുക്കു നല്‍കിയിരിക്കുന്ന സ്ളൂസോകളിലേയും പ്രൊമിയോന്‍ സെദറാകളിലേയും ചില പ്രാര്‍ത്ഥനകള്‍ നമുക്കു ദൈവസന്നധിയില്‍ സമര്‍പ്പിക്കാം.
സന്ധ്യാസ്ളൂസോ. 'ശാശ്വതമായ ദിവ്യാത്ഭുതം താല്ക്കാലികമായ കല്യാണത്തിനു പ്രസിദ്ധമാകുവാന്‍ തക്കവണ്ണം കൊത്തിനെ പട്ടണത്തില്‍ ക്ഷണിക്കപ്പെടുകയും മനുഷ്യന്‍ എന്ന നിലയില്‍ വിളിക്കപ്പെട്ടുവെങ്കിലും തന്റെ കല്യാണത്തിനു സകല ജാതികളെയും ക്ഷണിക്കുകയും ചെയ്ത വിരുന്നുകാരനായ കര്‍ത്താവേ! സന്തോഷകരമായ മണവറയിലേക്കും അര്‍ത്ഥസംപൂര്‍ണ്ണമായ നിന്റെ പെസഹായ്ക്കും നിന്റെ കൃപയാല്‍ ഞങ്ങളെ എല്ലാവരെയും ക്ഷണിക്കേണമേ. ഹൂത്തോമോ.' ഗലീലയിലെ കൊത്തിനെയില്‍ വച്ചു വെള്ളത്തെ വീഞ്ഞാക്കിയ പ്രകാരം ഞങ്ങളെ തിന്മകളില്‍ നിന്നും നന്മകളിലേക്കു തിരിപ്പിക്കേണമേ.' മൂന്നാംമണി സെദറ. 'നിന്റെ ന്യായപ്രമാണത്തിന്റെ പൂര്‍ണ്ണതയാല്‍ ഞങ്ങളെ പൂര്‍ണ്ണരാക്കേണമേ. നിന്റെ ബോധത്തിന്റെ പ്രകാശത്താല്‍ ഞങ്ങളെ ശോഭിപ്പിക്കേണമേ. നിന്റെ ഉപദേശത്തിന്റെ ജ്ഞാനത്താല്‍ ഞങ്ങളെ ജ്ഞാനികളാക്കേണമേ. നിന്റെ വെളിപാടിന്റെ മഹിമയ്ക്കും നിന്റെ പെരുന്നാളിന്റെ ശ്രേഷ്ഠതയ്ക്കും നിന്റെ മണവറയിലെ സന്തോഷത്തിനും നിന്റെ വിരുന്നിലെ ആനന്ദത്തിനും നിന്റെ തിരുവിഷ്ടം മൂലമുള്ള പ്രസാദത്തിനും നിന്റെ മഹാദയയാലും നിന്നെ അയച്ച പിതാവിന്റെ കൃപയാലും നിന്റെ പരിശുദ്ധറൂഹായുടെ കരുണയാലും, നിന്റെ മോക്ഷത്തിലേക്കു ക്ഷണിക്കപ്പെട്ടവരോടു കൂടിയും നിന്റെ പ്രിയ തോഴന്മാരോടു കൂടിയും ഞങ്ങളെ യോഗ്യരാക്കേണമേ. ആമ്മീന്‍.
Comments
Post a Comment