വി.കന്യകമറിയം- വി.ദൈവമാതാവു.
(b) തിങ്കളാഴ്ച നമസ്കാരം .
തിങ്കളാഴ്ച നമസ്കാരം അനുതാപത്തിന്റേതായി വേര്‍തിരിച്ചതാണെങ്കിലും അവിടെയും വി.മാതാവിനെ ഓര്‍ക്കുകയും മദ്ധ്യസ്ഥത യാചിക്കുകയും ചെയ്യുന്നുണ്ടു. സൂത്താറായിലെ വിശ്വാസപ്രമാണം, കുക്കുലിയോന്‍, ഹൂത്തോമോ എന്നിവയും, രാത്രി നാലാം കൗമായിലെ മാവുര്‍ബോ, എനിയോനോ എന്നീ പൊതുവായ പ്രാര്‍ത്ഥനകളും കൂടാതെ ഒന്നാം കൗമായില്‍ കോലോയിലെ നാലു ഗീതങ്ങളും മദ്ധ്യാഹ്ന നമസ്കാരവും വി.മാതാവിനെ ഓര്‍ക്കുന്നതിനായി വേര്‍തിരിച്ചിരിക്കുന്നു.രാത്രി ഒന്നാം കൗമായില്‍ ,വി.മറിയാമിനെ ഹസ്കിയേല്‍ ദര്‍ശിച്ച രഥമായിട്ടു വാഴ്ത്തിപാടുകയും പ്രാര്‍ത്ഥനയില്‍ ശരണപ്പെടുകയും ചെയ്യുന്നു. അനുഗ്രഹത്തിന്റെ വയലിലെ നല്‍കതിരായ ഭാഗ്യവതിയായ മറിയാം ചക്രങ്ങളോടു കൂടിയ തേരായി തീര്‍ന്നു രക്ഷകനെ ഉദരത്തില്‍ വഹിച്ചതിനാല്‍ ഏറ്റവും ഭാഗ്യവതി ആകുന്നു എന്നു പുകഴ്ത്തുകയും ചെയ്യുന്നു. ബോവൂസായില്‍ മാതാവിന്റെ പ്രാര്‍ത്ഥനയാല്‍ നാഥന്‍ പുണ്യം നല്‍കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ഭൂമിയിലെ അന്ധകാരം നീക്കുവാനായി സ്വര്‍ഗ്ഗത്തിന്റെ അധിപതി രണ്ടാം സ്വര്‍ഗ്ഗമാകുന്ന മറിയാമില്‍ ഉദിച്ചു അവളുടെ മടിയില്‍ വസിച്ച ചരിതം വാഴ്ത്തി പാടുന്നു. ദുര്‍ബ്ബലമായ ലോകത്തെ സമ്പത്തു നല്‍കി രക്ഷിപ്പാനായിട്ടു വന്ന ദൈവപുത്രന്റെ പാവപ്പെട്ട മാതാവായി തീര്‍ന്നു. മറിയാമാകുന്ന പെട്ടകം സ്വര്‍ഗ്ഗപിതാവിന്റെ നിക്ഷേപം കൊണ്ടു് , പാഴായ ഈ ലോകത്തെ ഐശ്വര്യപൂര്‍ണ്ണമാക്കി എന്നും വാഴ്ത്തുന്നു.
പ്രഭാതത്തിലെ കോലോയില്‍, ഉന്നതമായ സിംഹാസനത്തില്‍ വാഴുമ്പോള്‍ , ധന്യവതിയായ കന്യകയുടെ മടിയില്‍ ലാളിക്കപ്പെട്ടവനേ സൃഷ്ടിയുടെ എല്ലാ ഭാഗത്തും നിന്റെ ശാന്തി നിലനിര്‍ത്തണമേയെന്നു പ്രാര്‍ത്ഥിക്കുന്നു. തുടര്‍ന്നു ചൊല്ലുന്ന 'മുള്‍മരമെരിയാതെ എന്ന ഗീതം വി.കുര്‍ബ്ബാനയുടെ ആരംഭത്തിനു മൂമ്പു ചൊല്ലുന്നതാണല്ലോ. അടുത്ത കോലോയില്‍, ജീവന്റെ അപ്പമാകുന്നവനെ ബേത്ലഹേമില്‍ ദാവീദിന്റെ മകളുടെ പുത്രനായി ജനിച്ചവനെ നമ്മുടെ രക്ഷയ്ക്കായി നല്‍കിയ പിതാവു വന്ദിക്കപ്പെട്ടവനും, മാതാവായ മറിയാം ഭാഗ്യവതിയും ആണെന്നും വാഴ്ത്തിപുകഴത്തുന്നു. സ്വര്‍ഗ്ഗാധിപനുടെ തനയന്‍ കന്യാമുദ്രയ്ക്കു ഭംഗം വരാതെ വി.മറിയാമില്‍ ഉദയം ചെയ്തതിനാല്‍ ഭൂസ്വര്‍ഗ്ഗങ്ങള്‍ അവളുടെ പെരുനാള്‍ സാഘോഷം കൊണ്ടാടുന്നു.
ആറാം മണി നമസ്കാരത്തില്‍ ദൈവത്തിന്റെ ഏകപുത്രനെ മറിയാം കൈകളില്‍ എടുത്തു ജനമദ്ധ്യത്തില്‍ നില്ക്കുന്നു. ആംഗ്യം കൊണ്ടു ഈ ലോകത്തെ പരിപാലിക്കുന്നവനെ അവള്‍ പാലൂട്ടുന്നു. അവളുടെ പ്രാര്‍ത്ഥന നമ്മോടു കൂടെ ഉണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ബോവൂസായിലെ 'ജനനീപരിശുദ്ധ' എന്നു തുടങ്ങുന്ന ഗീതം നാം നേരത്തെ ചിന്തിച്ചിട്ടുള്ളതും ആവര്‍ത്തിക്കുന്നതുമാണു. അനുതാപത്തിന്റെ പ്രാര്‍ത്ഥനയായി വേര്‍തിരിച്ചിരിക്കുന്ന തിങ്കളാഴ്ച നമസ്കാരത്തിലും വി.മറിയാമിനും അവളുടെ മദ്ധ്യസ്ഥതയ്ക്കും നല്‍കിയിട്ടുള്ള സ്ഥാനം എത്രയെന്നു ഈ വിവരണം വെളിവാക്കുന്നു.
(c) ചൊവ്വാഴ്ച നമസ്കാരം.
ചൊവ്വാഴ്ചയും അനുതാപത്തിന്റെ നമസ്കാരമാണു. സന്ധ്യയുടെ കോലോകളിലും, സൂത്താറായില്‍ പൊതുവായും, രാത്രിയുടെ ഒന്നാം കൗമായിലെ പെത്ഗോമോ ബോവൂസോ എന്നിവയിലും നാലാം കൗമായിലെ പൊതുപ്രാര്‍ത്ഥനയിലും, പ്രഭാതത്തിലെ കോലോകളിലും, ആറാം മണിയുടെ ആദ്യകോലോയിലും ബോവൂസായില്‍ പൊതുവയുള്ളതും വി.മറിയാമിനെ സ്മരിക്കുന്നവയാണു.സന്ധ്യ കോലോയില്‍, ദൈവജനിത്രിയും പാവനകന്യകയുമായ മാതാവേ, നിന്റെ പുകഴ്ചകളെ വിവരിപ്പാന്‍ എന്റെ വായ മതിയാകയില്ലെന്നും ക്രോബേന്മാരുടെ രഥം നിന്നോടു ഉപമിക്കുവാന്‍ മതിയാകയില്ലെന്നും വി.മാതാവിനെ പുകഴ്ത്തുന്നു.
രാത്രി ഒന്നാം കൗമായില്‍ , വാനിലും ഊഴിയിലും ഭാഗ്യവതിയായ നിന്റെ ഓര്‍മ്മ പരമോല്‍കൃഷ്ടമാണെന്നും നിന്റെ പെരുനാള്‍ ദിനം അത്യധികം രമണീയമാണെന്നും പള്ളികളിലും ദയറാകളിലും സ്തുതി ഉയരുന്നു എന്നും ആഴിയും ഊഴിയും സന്തോഷത്താല്‍ സ്ത്രോത്രം ചെയ്യുന്നു എന്നും നിന്റെ പെരുനാളില്‍ സ്തുതി പാടുവാന്‍ ഞങ്ങള്‍ക്കു ഉണര്‍വ്വു നല്‍കിയ ഉണര്‍വ്വുള്ളോന്‍ അത്യധികം സ്തുത്യനാണെന്നും പാടുന്നു. അടുത്ത കോലോയില്‍ മോശ കണ്ട മുള്‍മരവും, ഹസ്കിയേല്‍ ദര്‍ശിച്ച അടയ്ക്കപ്പെട്ട വാതിലുമായവളോടു ഗബ്രിയേല്‍ കാലത്തികവില്‍ സ്വന്ത ഇഷ്ടത്താല്‍ വചനമാം ദൈവം നിന്നില്‍ ജനിക്കും എന്നു അറിയിച്ചതിന്‍ പ്രകാരം അത്യധികം വിനയപ്പെട്ടു കന്യകയില്‍ മനുഷ്യനായി തീര്‍ന്ന രക്ഷകനെ ഞങ്ങള്‍ സ്തുതിക്കുന്നു എന്നു പാടുകയും ചെയ്യുന്നു.
ബോവൂസായില്‍ ധന്യയായവളെ, നിന്റെ പ്രാര്‍ത്ഥനയാല്‍ ഞങ്ങള്‍ക്കു നാഥന്‍ പുണ്യം നല്‍കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ഈ ലോകത്തില്‍ പുരുഷാന്തരമായി നിലകൊള്ളുന്നവളും സൃഷ്ടികളില്‍ നിന്നു അന്ധകാരത്തെ മായിച്ചു കളയുന്നവളുമായ മറിയാമിന്റെ മുഖം ശോഭാപൂര്‍ണ്ണവും, ചുണ്ടുകള്‍ സൂര്യനു തുല്യവുമാണു. ലോകത്തിന്റെ മാര്‍ഗ്ഗത്തില്‍ ജീവന്‍ ചൊരിയുന്ന ശോശപ്പായായുള്ളോളെ നീ ദൈവമുമ്പാകെ പ്രാര്‍ത്ഥന സമര്‍പ്പിക്കേണമേ. നിന്റെ ഉടയവനും മകനും യാതനയേറ്റ ദൈവവുമായവന്‍ കൃപ ചെയ്യണമെന്നു അവള്‍ പ്രാര്‍ത്ഥിക്കും. ഒന്‍പതുമാസം നിന്നേയേറ്റവളുടെ പ്രാര്‍ത്ഥനയാല്‍ കോപത്തിന്റെ വടി ഒഴിവാക്കണമെന്നു അപേക്ഷിക്കുന്നു.
പ്രഭാതത്തിലെ കോലോകളില്‍, ധന്യേ മാതാവേ, കന്യാമേഘം പോല്‍ എന്നിങ്ങനെ ആരംഭിക്കുന്ന ഗീതങ്ങളും ശ്ളോമ്മോ ഗബ്രിയേല്‍ എന്ന ഗീതവും നേരത്തെ ചിന്തിച്ചിട്ടുള്ളതാണു. അവസാന ഗീതത്തില്‍ ഹസ്കിയേല്‍ കണ്ട ദര്‍ശനത്തെ കുറിച്ചു പാടുന്നു. ആറാം മണി നമസ്കാരത്തിലെ ആദ്യകോലോയില്‍ വചനിപ്പിനെ ഭംഗ്യന്തരേണ അവതരിപ്പിക്കുന്നു. ബോവൂസോയാകട്ടെ പൊതുവായിട്ടുള്ളതുമാണു. ഇവിടെയും മാതാവിനു നല്‍കിയിരിക്കുന്ന പ്രാധാന്യം വെളിവാകുന്നു.
(d) ബുധനാഴ്ച നമസ്കാരം.
ഈ ബുധനാഴ്ച നമസ്കാരം തന്നെയാണു, സ്ളീബാ പെരുന്നാള്‍ മുതല്‍ ക്യംതായ്ക്കു മുമ്പുള്ള ഞാറയാഴ്ച വരെ ഞായറാഴ്ച നമസ്കാരമായി നാം ഉപയോഗിക്കുന്നതു. എന്നാല്‍ ശ്ഹീമാ നമസ്കാരത്തില്‍ ചെറിയ വ്യത്യാസങ്ങള്‍ കാണാന്‍ കഴിയും. അതു മാത്രം നമ്മുടെ ചിന്തയ്ക്കു വിഷയമാക്കുന്നു. ഞായറാഴ്ച സന്ധ്യയിലെ ഏവന്‍ഗേലിയോന്‍ കഴിഞ്ഞു ചൊല്ലുന്ന കുക്കുലിയോനും എക്ബോയും കോലോയും ബോവൂസോയും വിശ്വാസികളായ വാങ്ങിപ്പോയവരെ സ്മരിക്കുന്നതാണെങ്കില്‍ ആ സ്ഥാനത്തു ബുധനാഴ്ച വി.ദൈവമാതാവിനെയാണു ഓര്‍ക്കുന്നതു. രാത്രിയുടെ അവസാനം ചൊല്ലുന്ന കുക്കുനിയോനുകളില്‍ ഞായറാഴ്ചത്തെ വി.മാതാവിന്റെ കുക്കുലിയോന്‍ ബുധനാഴ്ച ഒഴിവാക്കിയിരിക്കുന്നു. പ്രഭാതത്തിന്റെ ഏവന്‍ഗേലിയോന്‍ കഴിഞ്ഞുള്ള കുക്കുലിയോന്‍ വി.മാതാവിന്റേതിനു പകരം മറ്റൊന്നാണു കാണുന്നതു. പരിശുദ്ധന്മാരുടേയും വാങ്ങിപ്പോയവരുടേയും ഒഴിവാക്കി. എക്ബോയും കോലോകളും വി.മാതാവിന്റേതാണെങ്കിലും വേറെയാണു ഉപയോഗിച്ചിരിക്കുന്നതു. ആ മാറ്റങ്ങള്‍ എന്തെല്ലാമെന്നു നോക്കാം.സന്ധ്യയുടെ അവാസാനം മാതാവിന്റെ കുക്കുലിയോനോടു ചേര്‍ന്നു ചൊല്ലുന്ന എക്ബോയും കോലോകളും വി.മാതാവിനെ പുകഴ്ത്തുന്നവയാണു. ദാസിയുടെ വിനയം കണ്ടിട്ടു വിശുദ്ധനായ ദൈവം കനിവോടെ തന്റെ മാതാവിനു ഔന്നത്യം നല്‍കി എന്നു എക്ബോയില്‍ പാടുന്നു.
കോലോയില്‍, മറിയാം പറയുന്നു. നിന്റെ ശക്തികൊണ്ടു ഞാന്‍ നിന്നെ വഹിച്ചു. നിന്റെ ജനനത്തിങ്കല്‍ നിന്റെ മഹത്വം എന്നെ കാണിച്ചു. ആ പുല്‍ക്കൂടിനു ചുറ്റു എരിതീ കത്തുന്നു. ആറാറു ചിറകുകളുള്ള സ്രോപ്പേന്മാര്‍ അതിനു മകളില്‍ പറക്കുന്നു. തിരുഹിത പ്രകാരം ഞാന്‍ നിനക്കു മുലപ്പാല്‍ നല്‍കുവാന്‍ അവരുടെ ചിറകു വിരിക്കുവാന്‍ അവരോടു കല്പിക്കേണമേ. തുടര്‍ന്നു അടുത്ത കോലോയില്‍ വി.മാതാവിന്റെ ചില ഉപമകള്‍ പറയുന്നു. പ്രവചന നിയമ പുസ്തകങ്ങളില്‍ മോശ തുടങ്ങിയ നിബിശ്രേഷ്ടന്മാര്‍ ഇങ്ങനെയാണു ഉപമിച്ചിരിക്കുന്നതു. മന്നാനിക്ഷേപിച്ച ചെപ്പോടു കൂടിയ നിയമ പെട്ടി, അഹറോന്റെ തളിര്‍ത്ത വടി, ഗിദയോന്റെ മഞ്ഞോടു കൂടിയ കമ്പിളി, ഏലിശായു ടെ പുതിയ കുംഭം, ഏശായയുടെ മേഘം തുടങ്ങിയവയാണു ആ ഉപമാനങ്ങള്‍.
പ്രഭാതത്തിലെ കുക്കുലിയോന്‍ കഴിഞ്ഞുള്ള എക്ബോയിലാണു പിന്നീടു ഞായറാഴ്ചയില്‍ നിന്നു വ്യത്യാസം കാണുന്നതു. പരിശുദ്ധ കന്യകയേ സമാധാനം. നിര്‍മ്മലമായ മാണിക്യകല്ലേ സമാധാനം.സര്‍വ്വ ചരാചരങ്ങളേയും ധരിച്ചിരിക്കുന്ന പരാക്രമിയെ പ്രസവിച്ചോളേ സമാധാനം. ഇനിയും സകലവംശങ്ങളും നിനക്കു അത്യധികം സൗഭാഗ്യം നല്‍കും.
ആദ്യത്തെ കോലോയില്‍, ദാവീദിന്റെ പുത്രിയായ മറിയാമേ നരവംശത്തില്‍ സ്വീകൃതയായ നിന്നില്‍ നിന്നു, ദൈവമായിരിക്കെ ഒരു സാധാരണനെ പോലെ മനുഷ്യനായി ജനിച്ച മശിഹാ ധന്യനാകുന്നു. ഞങ്ങള്‍ക്കു വേണ്ടി തന്റെ മഹത്വത്തെ താഴ്ത്തിയവന്‍ തന്റെ മാതാവിന്റെ ഓര്‍മ്മ ഭൂമിയില്‍ എല്ലിയാടത്തും വര്‍ദ്ധിപ്പിച്ചവനു സ്തോത്രം. എന്നു പാടുന്നു. അടുത്ത കോലോയില്‍, സ്വന്ത ഇഷ്ടത്താല്‍, ഭാഗ്യവതിയായ മറിയാമില്‍ നിന്നു ശരീരം ധരിച്ച, ദൈവത്തിന്റെ ജീവവചനം ഏറ്റം സ്തുത്യമാകുന്നു.ശരീരത്തിലും ആത്മാവിലും ഒരുപോലെ വിശുദ്ധയായവളില്‍, അവിവാഹിതയായിരിക്കുമ്പോള്‍ പുരുഷനെ കൂടാതെ റൂഹായാല്‍ ഗര്‍ഭം ധരിച്ചു, വാക്കുകള്‍ക്കു വര്‍ണ്ണിക്കുവാന്‍ കഴിയാത്തവിധം അവള്‍ നിന്നെ പ്രസവിച്ചു. എന്നു പുകഴ്ത്തുന്നു.
ബുധനാഴ്ച നമസ്കാരം വി.മാതാവിന്റെ നാമത്തില്‍ ആയതിനാല്‍, പരിശുദ്ധന്മാരെ സ്മരിക്കുകയും അനുതാപത്തിന്റെ ഗീതങ്ങള്‍ ആലപിക്കുകയും പരേതര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ടെങ്കിലും വി.മാതാവിനാണു പ്രഥമസ്ഥാനം കല്പിച്ചിരിക്കുന്നു എന്നതു ശ്രദ്ധിക്കേണ്ടതാണു.
(e) വ്യാഴാഴ്ച നമസ്കാരം.
വ്യാഴാഴ്ച നമസ്കാരം പരിശുദ്ധ ശ്ളീഹന്മാരുടേയും സഭയിലെ മല്പാന്മാരുടേതുമായി വേര്‍തിരിച്ചതാണെങ്കിലും മുകളില്‍ നാം കണ്ടതു പോലെ തന്നെ വി.മാതാവിനു അര്‍ഹിക്കുന്ന പ്രാധാന്യം ഇവിടെയും നല്‍കിയിരിക്കുന്നു.മറ്റു ദിവസങ്ങളില്‍ നാം കണ്ടതു പോലെ വി.മാതാവിനെ പുകഴ്ത്തുകയും മദ്ധ്യസ്ഥത യാചിക്കുകയും ഗബ്രിയേല്‍ മാലാഖയുടെ വചനിപ്പും കന്യാജനനവും സ്മരിക്കുകയും പ്രവചനങ്ങളിലെ വി.മറിയാമിന്റെ ചില ദൃഷ്ടാന്തങ്ങള്‍ എടുത്തു പറയുകയും ചെയ്യുന്നു. ആവര്‍ത്തന വിരസത ഒഴിവാക്കാനായി, എവിടെല്ലാം എന്തൊക്കെ പറയുന്നു എന്നു ചൂണ്ടിക്കാണിക്കുക മാത്രം ചെയ്യുന്നു.സന്ധ്യയുടെ പ്രൊമിയോന്‍ സെദറാ കഴിഞ്ഞുള്ള കോലോയില്‍ ഗബ്രിയേലിന്റെ വചനിപ്പു അനുസരിച്ചു വി.മറിയാമില്‍ നിന്നു ജനിച്ച ദേവേശാ കൃപ ചെയ്യണമെന്നു പ്രാര്‍ത്ഥിക്കുകയും, സ്വര്‍ഗ്ഗീയരും ഭൗമികരും പുകഴ്ത്തുന്നവളുടെ പെരുനാള്‍ ആഘോഷിക്കുന്നവരുടെ പാപങ്ങള്‍ മോചിക്കണമെന്നു സര്‍വ്വേശനോടു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.എത്രോ കഴിഞ്ഞുള്ള കോലോയില്‍ പുരുഷസംസര്‍ഗ്ഗം കൂടാതെ ദൈവത്തിനു മാതാവായി തീര്‍ന്ന ധന്യവതിയുടെ പെരുനാളില്‍ പരേതര്‍ക്കു ആശ്വാസവും ജീവിച്ചിരിക്കുന്നവര്‍ക്കു നന്മയും ലഭിപ്പാന്‍ പ്രാര്‍ത്ഥിക്കണമെന്നു അപേക്ഷിക്കുന്നു. മശിഹായെ മറിയാം മുട്ടിന്മേല്‍ ഏന്തി, ലോകത്തെ പോഷിപ്പിക്കുന്നവനു മുലപ്പാല്‍ നല്‍കുകയും മനുഷ്യരേയും ദൈവത്തേയും തമ്മില്‍ യോജിപ്പിച്ചവനെ കീറത്തുണിയാല്‍ ചുറ്റി പുല്‍കൂട്ടില്‍ കിടത്തുകയും ചെയ്തു എന്നു പാടുകയും ചെയ്യുന്നു.
രാത്രിയുടെ ഒന്നാം കൗമായിലെ എക്ബോയില്‍ വി.മറിയാമിന്റെ ചിഹ്നമായി സാക്ഷ്യത്തിന്‍ പെട്ടകവും കയ്പിനെ മധുരമാക്കിയ ഉപ്പും ചൂണ്ടിക്കാണിക്കുന്നു. കോലോയില്‍ വചനപ്പിനെ കുറിച്ചു പറഞ്ഞിട്ടു, മറിയാമില്‍ ജനിച്ചപ്പോള്‍ മശിഹായ്ക്കു, പൗരാണികനാം ആയുഷ്മാനെ ശിശുവെന്നു വിളിക്കുവാന്‍ കഴിയുകയില്ല.ലോകത്തിനു പ്രകാശം വിതറിയവനെ കതിരെന്നു മാത്രമേ വിളിക്കുവാന്‍ കഴിയുകയുള്ളത്രേ.
ബോവൂസോയില്‍ വി.മാതാവിനെ നൗകയായിട്ടും രാജഗൃഹമായിട്ടും വാസസ്ഥലമായും കണ്ടു സമാധാനം ആശംസിക്കുന്നു.യോഗ്യതയേറിയ സുമുഖി, പുരുഷബന്ധം തീണ്ടാത്ത കന്യ, വിശ്രമം നല്‍കുന്ന തുറ, മാടപ്രാവു എന്നിങ്ങനെ ചിത്രീകരിച്ചു സമാധാനം ആശംസിക്കുകയും അവളുടെ പ്രാര്‍ത്ഥനയാല്‍ കോപവടികളെ ഒഴിവാക്കുവാന്‍ അപേക്ഷിക്കുകയും ചെയ്യുന്നു.
പ്രഭാതത്തിന്റെ ആദ്യകോലോയില്‍ പറുദിസാ സ്ഥാപിച്ചവന്‍, ശലോമോന്‍ തോപ്പെന്നു ആരെ വാഴ്ത്തിയോ ആ മറിയാമി്ല്‍ വന്നു ഉദയം ചെയ്തെന്നു പുകഴ്ത്തുകയും മാലാഖയുടെ വചനിപ്പു സ്മരിക്കുകയും ചെയ്യുന്നു. അടുത്ത കോലോയില്‍ കാര്‍മേഘത്താല്‍ മഴ വര്‍ഷിക്കുകയും ഭൂമിയെ നനയ്ക്കുകയും ചെയ്യുന്നവന്‍ മറിയാമിന്റെ മുലപ്പാല്‍ കുടിക്കുകയും മാതാവു അവനെ ലാളിക്കുകയും ചെയ്യുന്നു എന്നും യോഹാന്‍ പൂര്‍വ്വികനായ ആ വയോധികനെ കൈത്തണ്ടില്‍ എടുത്തു ലാളിക്കുന്നു എന്നും പാടുന്നു. ആറാം മണിനമസ്കാരത്തില്‍, ദൈവത്തിന്റെ മാതാവായ വിശുദ്ധ കന്യകമറിയാമിന്നു ഈ ലോകത്തില്‍ പുകഴ്ച ഉണ്ടാകട്ടെ എന്നും അവളുടെ ഓര്‍മ്മ വലുതാക്കി അവളുടെ പ്രാര്‍ത്ഥന നമുക്കു അഭയമാക്കി തീര്‍ക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
(f) വെള്ളിയാഴ്ച നമസ്കാരം.
വെള്ളിയാഴ്ച സ്ളീബായുടെ നമസ്കാരമാണു. ഞായറാഴ്ച ഉപയോഗിക്കുന്ന സ്ളീബാനമസ്കാരവും ഇതും രണ്ടാണു. അവിടെ വി.മാതാവിനാണു പ്രാധാന്യം കല്പിച്ചിരിക്കുന്നതു; ഇവിടെ സ്ളീബായ്ക്കാണു പ്രാധാന്യം. സ്ളീബാ രക്ഷയുടെ അടയാളവും മാര്‍ഗ്ഗവുമാണു.എന്നാല്‍ രക്ഷകനായ ക്രിസ്തുവിനു ക്രൂശിലേക്കുള്ള മാര്‍ഗ്ഗമായി ഭവിച്ചതു വി.കന്യകമറിയാമാണു. അങ്ങനെ സ്ളീബായും വി.കന്യകമറിയാമും മനുഷ്യകുലത്തിന്റെ രക്ഷയ്ക്കു മാര്‍ഗ്ഗമായി തീര്‍ന്നു എന്നു കരുതാമെങ്കിലും, വി.കന്യകമറിയം ഒരുപടി മുമ്പില്‍ നില്ക്കുന്നു. കാരണം അവിടെ നിന്നാണല്ലോ ആരംഭം കുറിച്ചതു. അതിനാല്‍ വെള്ളിയാഴ്ച നമസ്കാരത്തില്‍ സ്ളീബായ്ക്കും വി.മറിയാമിനും ഏതാണ്ടു തുല്യസ്ഥാനമാണു നല്‍കിയിരിക്കുന്നതു എന്നു പറയാവുന്നതാണു. ഇതുവരെ നാം ദര്‍ശിച്ച മാതാവിനെ, ഭാഷാവ്യത്യാസത്തോടെ ഇവിടെ ചിത്രീകരിച്ചിരിക്കുന്നു. അവതരണശൈലിയിലെ വ്യത്യാസമല്ലാതെ ആശയങ്ങള്‍ക്കു വ്യത്യാസമില്ലാത്തതിനാല്‍ അവ ഏതൊക്കെയെന്നു സൂചിപ്പിക്കുക മാത്രമാണു കരണീയം.സന്ധ്യാനമസ്കാരത്തിലെ കോലോകളില്‍ ധന്യയായ കന്യകയേ, ഈശനു മാതാവായോളേ, നിന്റെ പുത്രനു ഞങ്ങളോടു അലിവുണ്ടാകാന്‍ എപ്പോഴും ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ എന്നും രാജാധിരാജാവിനെ പ്രസവിച്ചതിനാല്‍ ഞാന്‍ ഭാഗ്യവതിയാണെന്നു പറയുകയും ഈ ഭൂമിയെ പാലിക്കുന്നവനെ പാലിക്കുകയും ചെയ്ത വി.മറിയാമിന്റെ ഓര്‍മ്മയെ ബഹുമാനിക്കുന്ന ഉടയവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു. കൃപയാര്‍ജ്ജിച്ച ദൈവപ്രസവിത്രി ഏലിശിബായുടെ അടുക്കല്‍ ചെന്നതു അനുസ്മരിക്കുന്നു. ബോവൂസോയിലും വി.മറിയാമിനെ സ്മരിക്കുകയും പ്രാര്‍ത്ഥനയില്‍ സങ്കേതപ്പെടുകയും ചെയ്യുന്നു.
രാത്രിയുടെ ഒന്നാം കൗമായിലെ എനിയോനോയില്‍ വി.മാതാവിനേയും കുരിശിനേയും സ്മരിക്കുന്നു. വി.മാതാവിന്റെ എക്ബോയില്‍ പുരുഷസംസര്‍ഗ്ഗം കൂടാതെ പുത്രനെ പ്രസവിച്ചതു വിജ്ഞന്മാര്‍ക്കു ദുര്‍ഗ്രഹമാണെന്നു പറയുന്നു. കന്യകമറിയാമില്‍ നിന്നു ജനിച്ചു ജാതികളെ രക്ഷിക്കുകയും അവളുടെ ഓര്‍മ്മ വലുതാക്കുകയും ചെയ്ത ദൈവാത്മജനെ ആ മറിയാമിന്റെ പ്രാര്‍ത്ഥന ഞങ്ങള്‍ക്കു എന്നും ശരണമാണെന്നു പുകഴ്ത്തുന്നു. ബോവൂസോയില്‍ വി.മാതാവിന്റെ പ്രാര്‍ത്ഥനയില്‍ ശരണപ്പെടുകയും ഈ ഭൂമിയെ ധരിക്കുന്നവനെ ഒരു പൈതലിനെ പോലെ ആശ്ളേഷിക്കുകയും തേജസ്സുള്ള ജീവന്റെ പാലു നല്‍കുന്നവനെ മുലപ്പാല്‍ നല്‍കി പരിപാലിക്കുകയും ചെയ്ത വി.മറിയാമിനെ പുകഴ്ത്തുകയും ചെയ്യുന്നു.
രാത്രിയുടെ നാലാം കൗമായിലെ കുക്കുലിയോന്റെ അവസാനമുള്ള ബോവൂസായില്‍ തന്റെ രാജ്യത്തിനു അവസാനമില്ലെന്ന സത്യം ദൂതന്‍ വഴി ദൈവം മറിയാമിനെ അറിയിച്ചു. ദൂതന്റേയും മറിയയുടേയും ആ ദിവ്യരഹസ്യം അതിശയനീയമാം വിധം കുരിശില്‍ തൂങ്ങുന്നു.
പ്രാഭാത നമസ്കാരം.
ആദ്യകോലോ. ക്രോബേസ്രാപ്പികളെ വിട്ടു കന്യകയില്‍ വസിച്ചവന്‍ സ്തുത്യനാകുന്നു. സകലത്തിന്റേയും ഉടയവന്‍ അവളില്‍ പ്രവേശിച്ചു മനുഷ്യനായി ജനിച്ചു മനുഷ്യവര്‍ഗ്ഗത്തെ രക്ഷിച്ചവനെ വാഴ്ത്തുക. അല്ലയോ മറിയാമേ, നിന്റെ ഓര്‍മ്മ കൊണ്ടാടുന്നവരോടു കൃപ ചെയ്യുവാന്‍ ഏകാത്മജനോടു അഭ്യര്‍ത്ഥിക്കണമെന്നു അപേക്ഷിക്കുന്നു.തുടര്‍ന്നു, അദൃശ്യനായവന്‍ കന്യകമറിയാമില്‍ നിന്നു ശരീരം ധരിച്ചു മനുഷ്യരുടെ ശാപം മായിച്ചവന്‍ ധന്യനാകുന്നു. മാതാവിന്റെ ഓര്‍മ്മ വരദായകമാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
മദ്ധ്യാഹ്ന നമസ്കാരം.
ആദ്യകോലോയിലും ജനനീ പരിശുദ്ധ എന്നാരംഭിക്കുന്ന ബോവൂസോയിലും വി.മറിയാമിനെ സ്മരിക്കുന്നു. ബോവൂസോ നേരത്തെ ചിന്തിച്ചിട്ടുള്ളതാണു. കോലോയില്‍ , ബാല്യം മുതല്‍ ദേവാലയത്തിലെ മേശയില്‍ നിന്നുള്ള അപ്പത്താല്‍ പരിപോഷിപ്പിക്കപ്പെട്ടതിനാല്‍ വി.മറിയാമിനെ മാലാഖമാര്‍ ബഹുമാനിക്കുകയും ദൈവം ഇറങ്ങി വന്നു അവളില്‍ വസിക്കുകയും ചെയ്തു എന്നു പുകഴ്ത്തുന്നു.
(g) ശനിയാഴ്ച നമസ്കാരം.
ശനിയാഴ്ച പരിശുദ്ധന്മാരും പുണ്യവാന്മാരുമായ പുരോഹിതന്മാരുടെയും വിശ്വാസികളായ സകല വാങ്ങിപ്പോയവരുടെയും ഓര്‍മ്മദിനമായിട്ടാണു വേര്‍തിരിച്ചിരിക്കുന്നതു. മറ്റു ദിവസങ്ങളിലെ പോലെ ഇവിടെയും സന്ധ്യയിലെ കോലോകളിലും സൂത്താറായിലും രാത്രിയുടെ ആരംഭത്തിലെ എനിയോനോയിലും ഒന്നാം കൗമായിലും നാലാം കൗമായിലെ ബോവൂസോയിലും മാവുര്‍ബോയിലും എനിയോനോകളിലും പ്രാഭാതത്തിലെ കോലോകളിലും ആറാംമണിയിലെ ആദ്യകോലോയിലും ബോവൂസോയിലും വി.കന്യകമറിയാമിനെ സ്മരിക്കുന്നുണ്ടു. പലതും നേരത്തെ നാം ചിന്തിച്ചിട്ടുള്ള ആശയങ്ങളാണു. അതിനാല്‍ സൂചനകള്‍ മാത്രം നല്‍കുന്നു.സന്ധ്യയുടെ കോലോകളില്‍. ആദ്യത്തെ ഗീതത്തില്‍ ആദാമ്യകുലത്തെ എഴുന്നേല്പിക്കുവാന്‍ ഉന്നതനായവന്‍ വിനയത്തോടെ ചെറുതാകുകയും നിന്നില്‍ ഉദിക്കുകയും ചെയ്തു എന്നും അവന്‍ നിന്റെ പെരുനാള്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഉന്നതമാക്കിയിരിക്കുന്നും എന്നും നിന്റെ പ്രാര്‍ത്ഥന ഞങ്ങള്‍ക്കു അഭയമാകട്ടെ എന്നും പാടുന്നു. അടുത്തതില്‍ മോശ കണ്ട മുള്‍പ്പടര്‍പ്പിനോടു വി.മറിയത്തെ ദൃഷ്ടാന്തപ്പെടുത്തുന്നു. പിന്നീടു, വിശ്വസികളുടെ അഭിമാനഭാജനമായ മാതാവേ, ഞങ്ങളില്‍ അലിവു തോന്നാന്‍ ഏകാത്മജനോടു യാചിക്കണമേയെന്നും രക്ഷയുടെ ഉറവിടമായി തീര്‍ന്നവളെ,ഞങ്ങളില്‍ ആര്‍ദ്രത തോന്നാന്‍ ഏകാത്മജനോടു പ്രാര്‍ത്ഥിക്കണമേയെന്നുമാണു പാടുന്നതു.
രാത്രിയുടെ പ്രാരംഭത്തിലെ എനിയോനോയില്‍ , നാഥാ, അങ്ങയുടെ മാതാവായ കന്യകയുടെ ഓര്‍മ്മ വലുതാക്കി അവളുടെ പ്രാര്‍ത്ഥനയാല്‍ ഞങ്ങളെ സഹായിക്കേണമേ എന്നു അപേക്ഷിക്കുന്നു. ഒന്നാം കൗമായിലെ എക്ബോയില്‍, കന്യകമറിയാമില്‍ ജനിച്ചതു ദൈവപുത്രനല്ല എന്നതു ദുരുപദേശമാണെന്നും ജഡികമായി തന്നെ വി.മറിയാം ദൈവപുത്രനെ പ്രസവിച്ചു എന്നും പാടുന്നു.
കോലോകളില്‍, നിന്നെ പ്രസവിച്ച വിശുദ്ധ കന്യകയായ മാതാവിന്റെ ഓര്‍മ്മ സൗരഭ്യമുള്ള ധൂപം പോലെ നിന്നെ സന്തോഷിപ്പിക്കട്ടെ, മാതാവിനു രണ്ടു ലോകങ്ങളിലും നല്ല ഓര്‍മ്മ നല്‍കണമേ എന്നു പ്രാര്‍ത്ഥിക്കുന്നു. പിന്നീടു, പരിശുദ്ധ കന്യകയേ, ആദ്യമേ തന്നെ നിന്നെ സ്വീകരിച്ച പിതാവു സംസ്തുത്യനാകുന്നു; തിരുഹിതപ്രകാരം നിന്നില്‍ നിന്നു ശരീരം സ്വീകരിച്ച പുത്രന്‍ സ്തോത്രാര്‍ഹനാകുന്നു; നിന്നില്‍ ഇറങ്ങി വസിച്ച റൂഹാ സ്തുത്യനാകുന്നു എന്നിങ്ങനെ ത്രിത്വത്തെ സ്തുതിക്കുന്നു. ബോവൂസോയില്‍, ധന്യേ, നിന്റെ പ്രാര്‍ത്ഥന ഞങ്ങളുടെ പ്രാര്‍ത്ഥനയോടൊപ്പം നാഥന്‍ കേട്ടു ഞങ്ങള്‍ക്കു പുണ്യം നല്‍കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
നാലാംകൗമായിലെ ബോവൂസോയില്‍, മാതാവിന്റെ പ്രാര്‍ത്ഥനയാല്‍ കര്‍ത്താവേ ഞങ്ങള്‍ക്കും ഞങ്ങളുടെ വാങ്ങിപ്പോയവര്‍ക്കും പുണ്യം നല്‍കേണമേ എന്നു ആദിയിലും അവസാനത്തിലും പ്രാര്‍ത്ഥിക്കുന്നു.
പ്രാഭാതത്തില്‍, വചനിപ്പു സ്മരിക്കുകയും സാക്ഷാല്‍ പാറയാകുന്ന ദൈവം നിന്നില്‍ നിന്നു ഉദിച്ചു എന്നും മരുഭൂമിയില്‍ നദി ഒഴുക്കിയ പാറ പാവനമായ നിന്റെ സാദൃശ്യത്തെ വര്‍ണ്ണിക്കുന്നു എന്നും പുകഴ്ത്തുന്നു. അടുത്ത കോലോയിലും വചനിപ്പു ഓര്‍ക്കുകയും പാവനകന്യകയാകുന്ന മറിയാമിന്റെ പ്രാര്‍ത്ഥനയാല്‍ ദൈവപുത്രാ, ഞങ്ങളില്‍ നിന്നു ശിക്ഷകള്‍ നീക്കി ആനന്ദൈശ്വര്യങ്ങളോടു കൂടിയ മാസാബദങ്ങളെ നല്‍കണമേ എന്നു അപേക്ഷിക്കുകയും ചെയ്യുന്നു.
ആറാം മണി നമസ്കാരത്തിലെ കോലോയില്‍ , കന്യകമറിയാമിനെ ലോകം പുതിയ ആകാശമായി കണ്ടു. ലോകങ്ങള്‍ക്കു മുമ്പുള്ളവനായ നീതിമഹാസൂര്യന്‍ മറിയാമില്‍ നിന്നു ഉദയം ചെയ്തു വഞ്ചനയാകുന്ന ഇരുട്ടു മായിച്ചു കളഞ്ഞ ധന്യന്‍ നിന്റെ ഓര്‍മ്മയ്ക്കു ഔന്നത്യം കല്പിച്ചിരിക്കുന്നു എന്നു പാടി പുകഴ്ത്തുന്നു.
ശ്ഹീമാ നമസ്കാരത്തിലെ ഏഴു ദിവസങ്ങളിലെ പ്രാര്‍ത്ഥനകളിലും വി.മാതാവിനെ സ്മരിക്കുകയും പുകഴ്ത്തുകയും വി.മാതാവിന്റെ പ്രധാനപ്പെട്ട പല മുന്‍കുറികളും ദൃഷ്ടാന്തങ്ങളും വ്യക്തമാക്കുകയും വി.മാതാവിന്റെ മദ്ധ്യസ്ഥത യാചിക്കുകയും ഞങ്ങളുടെ പ്രാര്‍ത്ഥനയോടൊപ്പം ഞങ്ങള്‍ക്കു വേണ്ടിയുള്ള വി.മാതാവിന്റെ അപേക്ഷകളും സ്വീകരിച്ചു കര്‍ത്താവു ഈ ലോകത്തോടും ഞങ്ങളോടും ഞങ്ങളുടെ വിശ്വാസികളായ വാങ്ങിപ്പോയവരോടും കരുണ ചെയ്യണമേ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. വി.ദൈവമാതാവിനെ സ്മരിച്ചും മദ്ധ്യസ്ഥത യാചിച്ചും അല്ലാതെ ദൈവസന്നിധിയിലേക്കു കടന്നു ചെന്നു പ്രാര്‍ത്ഥിക്കുവാന്‍ കഴിയുകയില്ല എന്ന വി.സഭയുടെ വിശ്വാസവും പഠിപ്പിക്കലുമാണു ഇതിലൂടെ വെളിവാകുന്നതു.
3. നിത്യപ്രാര്‍ത്ഥന
ശ്ഹീമാ നമസ്കാരം മലയാളത്തിലേക്കു തര്‍ജ്ജുമ ചെയ്ത വന്ദ്യ മലങ്കര മല്പാന്‍ കോനാട്ടു മാത്തന്‍ കോറെപ്പിസ്കോപ്പാ വീടുകളില്‍ ഉപയോഗിക്കുവാനായി സുറിയാനിയില്‍ നിന്നു തയ്യാറാക്കിയ പ്രാര്‍ത്ഥനാക്രമമാണു ഇതു. ശ്ഹീമാ നമസ്കാരത്തിലെ ഏഴു ദിവസങ്ങളിലെ പ്രാര്‍ത്ഥനകളില്‍ നിന്നു ആശയങ്ങള്‍ സ്വീകരിച്ചു എന്നും ഉപയോഗിക്കാവുന്ന വിധത്തില്‍ ഒറ്റ പ്രാര്‍ത്ഥനയായി രൂപപ്പെടുത്തിയിരിക്കുന്നു. ഇവിടെയും സന്ധ്യ, സൂത്താറ, രാത്രികൗമാകള്‍, പ്രഭാതം, മൂന്നാം മണി, ആറാം മണി, ഒന്‍പതാം മണി എന്നിങ്ങനെ തിരിച്ചിരിക്കുന്നു. ശ്ഹീമാ നമസ്കാരത്തില്‍ എവിടെയെല്ലാം വി.മാതാവിനെ സ്മരിക്കുന്നുണ്ടോ അതു ഇവിടെയും അനുവര്‍ത്തിച്ചിരിക്കുന്നു. സന്ധ്യയുടെ കോലോ, രാത്രിയുടെ ഒന്നാം കൗമായില്‍ എനിയോനോകള്‍, കോലോകള്‍, ബോവൂസോ, രാത്രിയുടെ അവസാനത്തില്‍ മാവുര്‍ബോ, എനിയോനോകള്‍, ബോവൂസോ, പ്രഭാത്തില്‍ കോലോ, മദ്ധ്യാഹ്നത്തില്‍ കോലോ, എന്നിവയില്‍ വി.മാതാവിനെ സ്മരിക്കുന്നു. പിന്നീടു ഞായറാഴ്ച ഒഴിച്ചുള്ള ദിവസങ്ങളില്‍ സന്ധ്യയിലും പ്രഭാതത്തിലും ചേര്‍ത്തു ചൊല്ലുവാനായി ഒരുക്കിയിരിക്കുന്ന പ്രാര്‍ത്ഥനയില്‍ ബുധനാഴ്ച മാത്രം വി.മാതാവിന്റെ നാമത്തില്‍ പ്രത്യേക പ്രാര്‍ത്ഥന ക്രമപ്പെടുത്തിയിരിക്കുന്നു. ഞായറാഴ്ചയില്‍, ഓരോ ഞായറാഴ്ചയുടെയും പ്രത്യേകത അനുസരിച്ചുള്ള പ്രാര്‍ത്ഥനകളാണു ഒരിക്കിയിരിക്കുന്നതു.അതോടൊപ്പം മാറാനായ പെരുന്നാളുകള്‍ക്കും പ്രത്യേക പ്രാര്‍ത്ഥനകളുണ്ടു. അതാകട്ടെ ആണ്ടടക്കമുള്ള പെങ്കീസാ നമസ്കാരത്തില്‍ നിന്നു എടുത്തിട്ടുള്ളതുമാണു. അവിടെ വി.മാതാവിനോടു ബന്ധമുള്ള ഞായറാഴ്ചകളിലേയും പെരുന്നാളുകളിലേയും പ്രാര്‍ത്ഥനകളില്‍ വി.കന്യകമറിയാമിനെ ഓര്‍ക്കുന്നു. ഇവിടെയെല്ലാം ശ്ഹീമാ നമസ്കാരത്തിലെ ആശയങ്ങള്‍ സ്വീകരിച്ചിരിക്കുന്നു എന്നതിനാല്‍ ഓരോ ഭാഗത്തും വി.മാതാവിനെ ഓര്‍ക്കുന്നതും മദ്ധ്യസ്ഥത യാചിക്കുന്നതും എങ്ങനെയാണു എന്നു ഇവിടെ പറയേണ്ട ആവശ്യമില്ല. ഈ വിവരണത്തിലൂടെ വി.മാതാവിനു, പൊതുവായ ആരാധനയില്‍ മാത്രമല്ല, കുടുംബാരാധനയിലും വ്യക്തിപരമായ രഹസ്യ പ്രാര്‍ത്ഥനകളിലും എത്രമാത്രം പ്രാധാന്യം കല്പിച്ചിട്ടുണ്ടു എന്നു ഗ്രഹിക്കുവാനായിട്ടാണു.
3. പെരുനാളുകളില്‍.
സുറിയാനി പാരമ്പരൃമനുസരച്ചു വിശ്വാസികൾ ഭക്തിയോടുകൂടെ ആചരിക്കുവാനായി ക്രമപ്പെടത്തിയിരിക്കുന്നതു ഏതാണ്ടു മുപ്പതോളം പെരുനാളുകളാണു. അവ മാറാനായപെരുനാളുകളായിട്ടണു അറിയപ്പെടുന്നതു. ഞായറാഴ്ച പോലെ വിശുദ്ധിയോടും ഭക്തിയോടും കൂടെ ആചരിക്കേണ്ട ദിവസങ്ങൾ ആയതിനാലാണു മാറാനായ പെരുനാൾ എന്നു പേരു നൽകിയരിക്കുന്നതു. അതു തന്നെ മൂന്നായിട്ടു തിരിച്ചിരിക്കുന്നു. കർത്താവിനോടു ബന്ധപ്പെട്ട പെരുനാളുകളാണു ഒന്നാമത്തെ വിഭാഗം. അതിൽ വചനിപ്പു മുതൽ പെന്തിക്കോസ്തി വരെയുള്ള പതിനേഴു പ്രധാന സംഭവങ്ങളാണു അനുസ്മരിക്കുന്നതു. രണ്ടാമത്തെ വിഭാഗത്തിൽ രണ്ടു പെരുനാളുകള്‍ മാതമാണുള്ളതു. അതില്‍ ഒന്നു മൂന്നു നോമ്പിന്റെ ബുധനാഴ്ച യൗനാന്‍നിബിയെ ഓര്‍ക്കുന്നതും മറ്റൊന്നു വി.ദൈവമാതാവിന്റെ വാങ്ങിപ്പു പെരുനാളുമാണു. . മൂന്നാമത്തേതു മാറാനായ പെരുനാളാണെങ്കിലും ആദൃത്തെ രണ്ടു വിഭാഗങ്ങിളിലേതു പോലെ ലൗകികകാരൃങ്ങളിൽ നിന്നു അകന്നിരിക്കണമെന്നു നിർബ്ബന്ധമില്ല. അതില്‍ ശ്ളീഹന്മാരുടേയും സഹദേന്മാരൂടേയും മല്പാന്മാരുടേയും പരിശുദ്ധന്മാരുടേയും ഓര്‍മ്മകളാണു ആചരിക്കുന്നതു. ഇതിൽ അഞ്ചെണ്ണം വ.ദൈവമാതവിന്റെ നാമത്തിലുള്ളതാണു. ഒന്നും രണ്ടും വിഭാഗങ്ങളില്‍ ഓരോന്നും മൂന്നില്‍ മൂന്നു പെരുന്നാളുകളുമാണു ഉള്ളതു. ആദ്യത്തേതില്‍ വചനിപ്പും രണ്ടാമത്തേതില്‍ വാങ്ങിപ്പും മൂന്നില്‍ വിത്തുകളെ പ്രതിയും കതിരുകളെ പ്രതിയും പുകഴ്ച പെരുനാളും ഉള്‍പ്പെടുന്നു. വചനിപ്പു ഒന്നാമത്തേതില്‍ ഉള്‍പ്പെടുന്നതു കര്‍ത്താവിനോടു അതിനു ബന്ധമുള്ളതു കൊണ്ടാണു. പക്ഷെ അവിടെ വി.കന്യകമറിയാമിനാണു കൂടുതല്‍ പ്രാധാന്യം കല്പിക്കുന്നതു. വാങ്ങിപ്പിനു കര്‍ത്താവിനോടു ആ വിധത്തില്‍ നേരിട്ടു ബന്ധമില്ലാത്തതിനാലാവാം രണ്ടാമത്തേതില്‍ ഉള്‍പ്പെടുത്തിയതു. എന്നാല്‍ ഇവിടെ നമ്മുടെ ശ്രദ്ധ പതിയുന്ന മറ്റൊരു കാര്യമുണ്ടു. വി.മാതാവിന്റെ പെരുനാളുകളില്‍ പ്രധാനപ്പെട്ടതാണു വചനിപ്പും വാങ്ങിപ്പും. വാങ്ങിപ്പു പെരുന്നാളിനു പതിനഞ്ചു ദിവസത്തെ നോമ്പു നിശ്ചയിച്ചിരിക്കുന്നു. വചനിപ്പിനു അങ്ങനെ നോമ്പില്ലാത്തതു സാധാരണ അതു വലിയ നോമ്പില്‍ വരുന്നതു കൊണ്ടായിരിക്കാം. മൂന്നു പെരുനാളുകളാണു വി.നോമ്പോടുകൂടി ആചരിക്കുവാന്‍ സഭ നിഷ്കര്‍ഷിക്കുന്നതു. ഒന്നു നമ്മുടെ കര്‍ത്താവിന്റെ ഉയര്‍പ്പു പെരുനാളിനോടു ചേര്‍ന്നുള്ള അമ്പതു നോമ്പാണു. അടുത്തതു, വി.മാതാവിന്റെ വാങ്ങിപ്പു പെരുന്നാളിന്റെ ഒരുക്കത്തിനായിട്ടുള്ള പതിനഞ്ചു നോമ്പാണു. പന്ത്രണ്ടു ശ്ളീഹന്മാരുടേയും പത്രോസ്പൗലോസു ശ്ളീഹന്മാരുടേയും ഓര്‍മ്മയോടു ചേര്‍ന്ന ആചരിക്കുന്ന വി.നോമ്പാണു പതിമൂന്നു നോമ്പു അഥവാ ശ്ളീഹാനോമ്പു. ഇവിടെ ഒരു സംശയം സ്വാഭാവികമാണു. ഈ നോമ്പും പെരുനാളും ലൗകികജീവിതത്തില്‍ നിന്നു അകന്നു ജീവിക്കേണ്ടതായിരുന്നിട്ടും അതു മൂന്നാം വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതു എന്തുകൊണ്ടാണു? അതിനു വ്യക്തമായ ഉത്തരം കണ്ടുപിടിക്കുക പ്രയാസമാണു.പോകട്ടെ, ഈ വിവരണത്തിന്റെ ഉദ്ദേശത്തിലേക്കു കടക്കാം. പെരുന്നാളുടെ എണ്ണം ശ്രദ്ധിക്കുമ്പോഴും പെരുനാളിനോടു ചേര്‍ന്നുള്ള നോമ്പു പരിശോധിക്കുമ്പോഴും വി.ദൈവമാതാവിനു വി.സഭ നല്‍കുന്ന സ്ഥാനം എന്താണെന്നു വെളിവാകുന്നു. നമ്മുടെ കര്‍ത്താവിന്റെ പെരുനാളിനു ശേഷം പ്രാധാന്യം കല്പിച്ചിരിക്കുന്നതു വി.മാതാവിന്റെ പെരുനാളിനാണു. അതിനു താഴെയാണു ശ്ളീഹന്മാര്‍ക്കും പരിശുദ്ധന്മാര്‍ക്കും സ്ഥാനം കല്പിച്ചിരിക്കുന്നതു. നാം നേരത്തെ ചിന്തിച്ച നമസ്കാരങ്ങളിലും ഇതു ദര്‍ശിക്കുന്നു. പ്രത്യേകിച്ചു സ്ളീബാനമസ്കാരത്തിലും ശ്ഹീമാ നമസ്കാരത്തിലും ഈ രീതിയാണു അവലംബിച്ചിരിക്കുന്നതു. ആദ്യം കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുന്നു.തുടര്‍ന്നു മാതാവിനെ സ്മരിക്കുകയും മദ്ധ്യസ്ഥത യാചിക്കുകയും ചെയ്യുന്നു. അതിനുശേഷം മാത്രമാണു ശ്ളീഹന്മാരേയും പരിശുദ്ധന്മാരേയും മറ്റും സ്മരിക്കുന്നതു. വി.സഭ വി.ദൈവമാതാവിനു നല്‍കുന്ന സ്ഥാനവും മഹത്വവുമാണു ഇതു വെളിവാക്കുന്നതു.
വി.ദൈവമാതാവിന്റെ പെരുനാളുകളെ കുറിച്ചു ചില പൊതുവായ കാരൃങ്ങൾ ചിന്തകൾകൾക്കു വിഷയീഭവിപ്പിക്കുന്നു. വി.മാതാവിന്റെ പെരനളുകളിൽ പ്രധാനപ്പെട്ടവ വചനിപ്പും വാങ്ങിപ്പും ആണല്ലോ. വചനിപ്പന്റെ വി.വേദഭാഗം നേരത്തെ ചിന്തിച്ചട്ടുളളതാണു. അവിടെ വ.മാതാവിന്റെ മഹത്വം വെളിപ്പെടുന്നതു മനസ്സിലക്കുകയും ചെയ്തതാണു. ആണ്ടിൽ രണ്ടു പ്രാവശൃം ഇതു സ്മരിക്കുന്നു. കർത്താവിന്റെ ജനനപെരുനാളിനു മുമ്പു, ജനനത്തിനു മുമ്പു നടന്ന സംഭവങ്ങൾ ഓർക്കുമ്പോൾ ഒരു ഞായറാഴ്ച ഈ സംഭവം സ്മരക്കുന്നു.എന്നാൽ ഈ സംഭവം ഒരു പെരുനാളായി ആചരിക്കുന്നതു മാർച്ചു 25 നു ആണു. അതു ദുഃഖവെളളിയാഴ്ച ആണെങ്കിലും വി.കുർബ്ബാന അർപ്പിക്കണമെന്നു വി.സഭ അനുശാസിക്കുന്നു. വചനപ്പു പെരുനാളിനു വി.സഭ എത്രമാത്രം പ്രാധാനൃം കല്പിക്കുന്നു എന്നു ഇതു വെളിവക്കുന്നു.
വി.ദൈവമാതാവിന്റെ വാങ്ങിപ്പു പെരുനാള്‍ ആഗസ്റ്റു 15 നു ആണു ആചരിക്കുന്നതു. പതിനഞ്ചു ദിവസത്തെ നോമ്പോടു കൂടിയാണു അതു അനുഷ്ഠിക്കുന്നതു എന്നതിനാല്‍ വി.സഭ അതിനു എത്രമാത്രം പ്രാധാന്യം കല്പിക്കുന്നു മനസ്സിലാക്കാവുന്നതാണു.ഈ പെരുനാളിന്റെ കാര്യത്തില്‍ റോമന്‍ കത്തോലിക്കാസഭയുടെ പഠിപ്പിക്കലിനോടു സുറിയാനി സഭ ചില കാര്യങ്ങളില്‍ യോജിക്കുന്നില്ല. കത്തോലിക്കാസഭ ഇതിനെ The Feast of the Assumption of St.Mary എന്നു നാമകരണം ചെയ്തിരിക്കുന്നു. അതിലൂടെ അവര്‍ അര്‍ത്ഥമാക്കുന്നതും പഠിപ്പിക്കുന്നതും വിശ്വസിക്കുന്നതും വി.കന്യകമറിയാമിന്റെ ശരീരവും ആത്മാവും സ്വര്‍ഗ്ഗീയ തേജസ്സിലേക്കു എടുക്കപ്പെട്ടു എന്നാണു. എന്നാല്‍ സുറിയാനി പാരമ്പര്യത്തില്‍ The Feast of the Departure of St.Mary എന്നാണു വിളിക്കുന്നതു. വി.മാതാവു ഈലോകവാസം വെടിഞ്ഞതു സ്വാഭാവിക മരണത്തിലൂടെ ആയിരുന്നു എന്നാണു വി.സഭ വിശ്വസിക്കുന്നതു.എന്നാല്‍ വി.മാതാവിന്റെ ശരീരം ജീര്‍ണ്ണിച്ചു പോകാതിരിക്കുവാന്‍ മൂന്നാം ദിവസം മാലാഖമാര്‍ സ്വര്‍ഗ്ഗത്തിലേക്കു കൊണ്ടു പോയിയെന്നു വിശ്വസിക്കുന്നു. എന്നാല്‍ അതിനു അമിതമായ പ്രാധാന്യം നല്‍കുന്നുമില്ല. വാങ്ങിപ്പു പെരുന്നാള്‍ എന്ന പേരു തന്നെ അതു വ്യക്തമാക്കുന്നു. സാധാരണ വിശ്വാസിയുടെ മരണത്തിനും ഈ പദം തന്നെയാണല്ലോ ഉപയോഗിക്കുന്നതു. വാങ്ങിപ്പു പെരുനാളിന്റെ സെദറ പ്രുമിയോനുകളില്‍, മരണം, സംസ്കാരം,സംസ്കാരത്തില്‍ ശ്ളീഹന്മാര്‍ സംബന്ധിച്ചതു, ആത്മാവു സ്വര്‍ഗ്ഗത്തിലേക്കു എടുക്കപ്പെടുന്നതു എന്നിവ പരാമര്‍ശിക്കുന്നതല്ലാതെ സ്വര്‍ഗ്ഗത്തിലേക്കു എടുക്കപ്പെടുന്നതു പറയുന്നില്ല. എന്നാല്‍ ചില ഗാനങ്ങളില്‍ അതു പരാമര്‍ശിക്കുന്നുമുണ്ടു. അതിനെ പൂര്‍ണ്ണമായി തള്ളിക്കളയുകയോ അമിതമായ പ്രാധാന്യം കല്പിക്കുകയോ ചെയ്യുന്നില്ല എന്നാണു ഇതുകൊണ്ടു അര്‍ത്ഥമാക്കുന്നതു. മനുഷ്യാവതാരമെടുത്ത ദൈവപുത്രനു മനുഷ്യശരീരം നല്‍കിയ വി.ദൈവമാതാവിന്റെ ശരീരം ജീര്‍ണ്ണതയ്ക്കു വിട്ടു കൊടുക്കാതെ സ്വര്‍ഗ്ഗത്തിലേക്കു എടുക്കപ്പെട്ടു എന്നു വിശ്വസിക്കുന്നതില്‍ തെറ്റില്ല. വി.സഭയുടെ വിശ്വാസവും അതുതന്നെയാണു.
വിത്തുകള്‍ക്കു വേണ്ടിയുള്ള പെരുനാള്‍ ജൂണ്‍ 15 നും കതിരുകളെ പ്രതിയുള്ള പെരുനാള്‍ മെയ് 15 നും ആണു ആചരിക്കുന്നതു. മദ്ധ്യപൂര്‍വ്വേഷ്യയില്‍ അതു കാര്‍ഷിക കാലമാണു. നമുക്കു അങ്ങനെയല്ലെങ്കിലും ആ തീയതികളില്‍ തന്നെ പെരുനാള്‍ ആചരിക്കുന്ന പാരമ്പര്യമാണു ഉള്ളതു. വി.മാതാവിന്റെ പുകഴ്ചപെരുനാള്‍ ഡിസംബര്‍ 26നു കൊണ്ടാടുന്നു. ഇവ കൂടാതെ വി.മാതാവിന്റെ ദേവാലയ പ്രവേശ പെരുനാളും വി.മാതാവിന്റെ നാമത്തില്‍ ആദ്യം പള്ളി സ്ഥാപിച്ച പെരുനാളും ആചരിക്കുന്നതായി സുറിയാനി പാരമ്പര്യത്തില്‍ കാണുന്നുണ്ടു. ഓര്‍ത്തഡോക്സു സഭ അതിനു വലിയ പ്രാധാന്യം കല്പിക്കുന്നില്ല.
മറ്റൊരു പെരുനാള്‍ വി.ദൈവമാതാവിന്റെ ജനന പെരുനാളാണു. എട്ടു ദിവസത്തെ നോമ്പനുഷ്ഠാനത്തോടെയാണു അതു ആചരിക്കുന്നതു. ഇതും ഓര്‍ത്തഡോക്സു സഭ കാനോനിക നോമ്പായിട്ടും പെരുനാളായിട്ടും അംഗീകരിച്ചിട്ടില്ല. കാരണം, കര്‍ത്താവിന്റെ ജനനം മാത്രമേ വി.സഭ പെരുനാളായി ആചരിക്കുകയുള്ളു. മരണത്തിനല്ലാതെ ജനനത്തിനു പ്രാധാന്യം കല്പിക്കാത്തതു കൊണ്ടു മറ്റാരുടേയും ജനനം പെരുനാളായി ആചരിക്കുകയില്ല. എട്ടുനോമ്പു പെരുനാള്‍ റോമന്‍ കത്തോലിക്കാസഭയില്‍ നിന്നു കടന്നു വന്നതാണെന്നു കരുതുന്നു. വി.കന്യകമറിയം അമലോത്ഭവയാണെന്ന വിശ്വാസവും പഠിപ്പിക്കലുമാണു എട്ടുനോമ്പാചരണത്തിനു വഴി തെളിച്ചതു. ഓര്‍ത്തഡോക്സു സഭ കാനോനികമായി ഇതു അംഗീകരിച്ചിട്ടില്ലെങ്കിലും അനേകം വിശ്വാസികള്‍ ഭക്തിയോടും നിഷ്ഠയോടും ഇതു ആചരിക്കുന്നു. വി.ദൈവമാതാവിന്റെ മദ്ധസ്ഥതയിലുള്ള വിശ്വാസമാണു അതിനു പ്രേരകമായി ഭവിച്ചതു. എങ്കിലും വി.മാതാവിന്റെ മറ്റു പെരുനാളുകളേക്കാള്‍ കൂടുതല്‍ പ്രാധാന്യം ഇതിനു നല്‍കുന്നതിനോടു പലരും വിയോജിക്കുന്നു. അതു ഒരു സത്യവുമാണു. എങ്കലും വി.മാതാവു വിശ്വാസികളുടെ ഹൃദയത്തില്‍ എത്രമാത്രം സ്ഥാനം ആര്‍ജ്ജിച്ചിരിക്കുന്നു എന്നതിനു ഇതു ഒരു തെളിവാണു.
ഈ പെരുനാളുകള്‍ കൂടാതെ നമ്മുടെ കര്‍ത്താവിന്റെ പെരുനാളുകളായി ആചരിക്കുന്ന ജനനപെരുനാള്‍, ചേലാകര്‍മ്മം, ദേവാലയപ്രവേശം എന്നിവയിലും ദൈവമാതാവിന്റെ സാന്നിദ്ധ്യം നമുക്കു ദര്‍ശിക്കുവാന്‍ കഴിയും. വി.കന്യകമറിയാമിനെ കൂടാതെ ഈ സംഭവങ്ങള്‍ ഒന്നും നടക്കുകയില്ല എന്നതാണു അതിനു കാരണം. നമ്മുടെ കര്‍ത്താവിന്റെ ഈ ലോക ജീവിതത്തില്‍ വി.കന്യകമറിയാമിനുള്ള പങ്കു എത്ര വലുതാണു എന്നത്രേ ഇതു വെളിവാക്കുന്നതു. ആ വി.മാതാവിനെ ഒരു സത്യവിശ്വാസിക്കു തന്റെ ആത്മീയജീവിതത്തില്‍ നിന്നു എങ്ങനെ ഒഴിവാക്കുവാന്‍ കഴിയും. അങ്ങനെ ഒഴിവാക്കുന്നവര്‍ കര്‍ത്താവില്‍ നിന്നു തന്നെ അകന്നു പോകുന്നു എന്നതാണു സത്യം. ഓരോ പെരുനാളിനെ കുറിച്ചും പ്രത്യേക പഠനത്തിനു ശ്രമിക്കുന്നില്ല.ഈ പെരുനാളുകളുടെ നമസ്കാരങ്ങളിലും വി.കുർബ്ബാനകളിലെ പ്രത്യേകഗീതങ്ങളിലും, പ്രതൃേകിച്ചു സെദറാപ്രൊമിയോനുകളിലും വി.ദൈവമാതാവിനെക്കുറിച്ചുള്ള വി.സഭയുടെ വീക്ഷണവും വിശ്വാസവും നമുക്കു വായിച്ചെടുക്കുവാൻ കഴിയും. വി.കന്യകമറിയാം ദൈവമാതാവാണെന്നും നിത്യകന്യകയാണെന്നും , വി.മാതാവിനു അപ്പുറം മറ്റൊരു മദ്ധ്യസ്ഥത ഇല്ലെന്നും നേരത്തെ നമസ്കാരങ്ങളെ കുറിച്ചു പഠിച്ചപ്പോൾ ആവർത്തിച്ചു കണ്ടതാണു. ഇവിടെയും അതുതന്നെ ആവർത്തിക്കുന്നു. അതിനാൽ അങ്ങനെയുള്ള ചിന്തകൾ ഒഴിവാക്കുന്നു.നേരത്തെ നാം കണ്ടതുംചിന്തിച്ചിതും അല്ലാത്തതുമായ ,വി.മാതാവിന്റെ മുൻകുറികളും ദൃഷ്ടാന്തങ്ങളും ചിന്തയ്ക്കു വിഷയമാക്കുവാനാണു ഉദ്ദേശിക്കുന്നതു. അതു ദർശിക്കുമ്പോൾ നമ്മുടെ പൂർവ്വപിതാക്കന്മാർ എത്ര ശ്രദ്ധാപൂർവ്വം വി.വേദപുസ്തകം പഠിച്ചതിനു ശേഷമാണു നമ്മുടെ ആരാധനകളും വിശ്വാസങ്ങളും ക്രമപ്പെടുത്തിയതു എന്നു ബോദ്ധ്യമാകും.
ഉല്പത്തിപുസ്തകം മൂന്നാമദ്ധ്യായം പതിനഞ്ചാം വാക്യം മുതല്‍ വെളിപാടു പുസ്തകം പന്ത്രണ്ടാമദ്ധ്യായം ഒന്നും രണ്ടും വാക്യം വരെ അനേകം പരാമര്‍ശങ്ങള്‍ വി.കന്യകമറിയാമിനെ കുറിച്ചു കാണാന്‍ കഴിയുന്നുണ്ടു. പലയിടത്തും വ്യക്തമായി വി.കന്യകമറിയാമിനെ പറയുന്നുണ്ടെങ്കിലും ഭൂരിപക്ഷവും ദൃഷ്ടാന്തമായും മുന്‍കുറിയായും നിഴലായും മറ്റുമാണു പറഞ്ഞിട്ടുള്ളതു. അതു അധികവും പഴയനിയമ പുസ്തകങ്ങളിലുമാണു. പെട്ടെന്നുള്ള വായനയില്‍ അതു തിറിച്ചറിയുവാന്‍ കഴിഞ്ഞെന്നു വരില്ല. വളരെ ശ്രദ്ധാപൂര്‍വ്വം ധ്യാനനിരതമായ മനസ്സുമായി വിശ്വാസത്തോടെ വായിക്കുന്നവര്‍ക്കു മാത്രമേ അതിന്റെ പൊരുളു ഗ്രഹിക്കുവാന്‍ കഴിയുകയുള്ളു. നമ്മുടെ പൂര്‍വ്വപിതാക്കന്മാര്‍ ആവിധം ഭക്തിയോടെ, അന്വേഷണതൃഷ്ണയോടെ പഠിച്ചതിന്റെ ഫലമാണു ഈ പെരുനാളുകളുടെ വായനകളില്‍, പ്രത്യേകിച്ചു സെദറാപ്രുമിയോനുകളില്‍ വിവരിച്ചിരിക്കുന്ന വി.മാതാവിന്റെ ദൃഷ്ടാന്തങ്ങള്‍. അതാകട്ടെ വി.മാതാവിന്റെ മഹത്വം ഉയര്‍ത്തുകയും, ഭക്തിയോടെ ഈ പെരുനാളുകളില്‍ സംബന്ധിക്കുന്നവരുടെ മനസ്സു വി.മാതാവിനോടുള്ള മദ്ധ്യസ്ഥതയില്‍ ഉറപ്പിക്കുകയും ദൈവത്തോടുള്ള ബന്ധത്തില്‍ നിലനില്ക്കുവാന്‍ പ്രാപ്തമാക്കുകയും ചെയ്യും. ആ ദൃഷ്ടാന്തങ്ങളും പ്രതീകങ്ങളും നിഴലുകളും മുന്‍കുറികളും ഏതെല്ലാമാണെന്നു ചൂണ്ടിക്കാണിക്കുക മാത്രം ചെയ്യുന്നു.
1. സ്ത്രീയുടെ സന്തതി. ഉല്പഃ 3;15.
സ്ത്രീയുടെ സന്തതി സര്‍പ്പത്തിന്റെ തല ചതയ്ക്കും എന്നതു മനുഷ്യകുലത്തിനു ലഭിച്ച ആദ്യത്തെ വാഗ്ദത്തമാണു. ആ സ്ത്രീ വി.കന്യകമറിയം ആണെന്നെതില്‍ ആര്‍ക്കും സംശയമില്ല. വി.യോഹന്നാന്റെ സുവിശേഷത്തിലെ 'സ്ത്രീ' എന്ന സംബോധന അതു വ്യക്തമാക്കുന്നു എന്നു നാം ചിന്തിച്ചതുമാണു. പരിശുദ്ധപിതാക്കന്മാര്‍ ഇതിനെ വ്യാഖ്യാനിക്കുന്നതു സെദറാപ്രൂമിയോനുകളില്‍ വായിക്കുന്നുണ്ടു. വചനിപ്പു പെരുനാളിലെ രാത്രിയുടെ രണ്ടാം കൗമയുടെ സെദറായില്‍ ''ഒന്നാമത്തെ ഹവ്വായ്ക്കുണ്ടായ അപകട വചനിപ്പിനു പകരം കന്യകയ്ക്കു സമാധാന വചനിപ്പു നല്‍കി,'' എന്നാണു വി.മറിയാമിനുണ്ടായ വചനിപ്പിനെ വിശേഷിപ്പിച്ചിരിക്കുന്നതു. അതിനാല്‍ വി.മറിയാമിനെ രണ്ടാം ഹവ്വായായിട്ടാണു പലയിടത്തും വിശേഷിപ്പിച്ചിരിക്കുന്നതു.
2. വൃക്ഷം നല്‍കിയ ആടു.
ഉല്പഃ 22;13. '' അബ്രഹാം തലപൊക്കി നോക്കിയപ്പോള്‍ പിമ്പുറത്തു ഒര്രു ആട്ടുകൊറ്റന്‍ കൊമ്പു കാട്ടില്‍ പിടിപെട്ടു കിടക്കുന്നതു കണ്ടു; അബ്രഹാം ചെന്നു ആട്ടുകൊറ്റനെ പിടിച്ചു തന്റെ മകനു പകരം ഹോമയാഗം കഴിച്ചു. ഇവിടെ അബ്രഹാമിന്റെ മകനായ യിസഹാക്കിനെ മരണത്തില്‍ നിന്നു വീണ്ടെടുക്കുവാനായി യഹോവ നല്‍കിയ ആട്ടിന്‍കൊറ്റന്‍, മനുഷ്യകുലത്തെ മരണത്തില്‍ നിന്നു വിടുവിക്കുവാനായി പിതാവാം ദൈവം ലോകത്തിലേക്കു അയച്ച പുത്രന്‍തമ്പുരാന്റെ മുന്‍കുറിയാണു. ആട്ടിന്‍കൊറ്റന്‍ ഉടക്കികിടന്ന കാടു അഥവ വൃക്ഷം മറിയാമിന്റെ മുന്‍കുറിയായിട്ടാണു വീക്ഷിച്ചിരിക്കുന്നതു.3. മോശ ദര്‍ശിച്ച മുള്‍പ്പടര്‍പ്പു.
പുറഃ 3;2. ''യഹോവയുടെ ദൂതന്‍ ഒരു മുള്‍പടര്‍പ്പിന്റെ നടുവില്‍ അഗ്നിജ്വാലയില്‍ അവനു പ്രത്യക്ഷനായി.അവന്‍ നോക്കിയാറെ മുള്‍പടര്‍പ്പു തീ പിടിച്ചു കത്തുന്നതും മുള്‍പടര്‍പ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു.''വി.കന്യകമറിയാമിന്റെ കന്യാത്വത്തന്റെ മുൻകുറിയും പ്രതീകവുമായിട്ടാണു പരിശുദ്ധ പിതാക്കന്മാർ ഇതിനെ കാണുന്നതു. വി.കുർബ്ബാന പരസ്യമായി ആരംഭിക്കുന്നതിനു മുമ്പു പാടുന്ന ഗീതത്തിൽ നാം ഇതു ചൊല്ലുന്നുണ്ടു. ''മുൾമരമെരിയാതെരിതീതൻ നടുവിൽ കണ്ടതുപോൽ- ചിന്മയമ്മറിയാമിൽ വസിച്ചു ശരീരം പൂണ്ടു - അതിനാൽ ഭംഗവുമകന്യാവ്രതമുദ്രക്കുണ്ടായില്ല.'' എന്നാണല്ലോ നാം പാടുന്നതു.4. മന്നാനിക്ഷേപിതചെപ്പു.
പുറഃ16. 32-34. യിസ്രായേല്‍ ജനം മിസ്രയീമിലെ അടിമത്തത്തിൽ നിന്നു വിടുവിക്കപ്പെട്ടു കനാനിലേക്കുള്ള പ്രയാണത്തിൽ യഹോവ അവർക്കു നൽകിയ യാത്രാഭക്ഷണമാണല്ലോ മന്ന. അടുത്ത ദിവസത്തേക്കു മാറ്റി വച്ചാൽ അഴുക്കായി പോകുന്ന മന്ന യഹോവയുടെ കല്പനപ്രകാരം അഹറോന്‍ വരും തലമുറയുടെ ഓർമ്മയ്ക്കായി അഴുക്കാകാതെ സൂക്ഷിച്ചു വച്ചതു ഒരു ചെപ്പിലാണു. മനുഷ്യകുലത്തിന്റെ നിത്യജീവന്റെ ആഹാരമായി സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങി വന്ന ദൈവപുത്രനെ ഉദരത്തിൽ വഹിച്ച വി.മറിയാമിനെയാണു സ്വർണ്ണചെപ്പായി പരിശുദ്ധപിതാക്കന്മാർ കാണുന്നതു.കർത്താവിന്റെ തിരുശരീരരക്തങ്ങളെ നിത്യജീവനിലേക്കുള്ള യാത്രയിലെ യാത്രാ ഭക്ഷണമായിട്ടാണു പിതാക്കന്മാർ ചിത്രീകരിച്ചിരിക്കുന്നതു. വി.കുർബ്ബാനയുടെ അവസാനം പുരോഹിതൻ ജനത്തെ ആശിർവ്വദിച്ചു അയക്കുമ്പോൾ ''നമ്മുടെ കർത്താവായ യേശുമിശിഹയുടെ പാപപരിഹാരപ്രദമായ ബലിപീഠത്തിൽ നിന്നു നിങ്ങൾ പ്രാപിച്ചിരിക്കുന്ന യാത്രാഭക്ഷണത്തോടും അനുഗ്രഹത്തോടും..'' എന്നു പറയുന്നതു ആ അർത്ഥത്തിലാണു.5. അഹറോന്റെ തളിര്‍ത്ത വടി.
സംഖ്യാഃ 17; 8_10. യഹോവയുടെ കല്പനപ്രകാരം മോശ പന്ത്രണ്ടു ഗോത്രത്തലവന്മാരില്‍ നിന്നു അവരുടെ പേരെഴുതിയ ഓരോ വടി വാങ്ങി സമാഗമനകൂടാരത്തില്‍ വച്ചു. അതില്‍ ലേവി ഗോത്രത്തിന്റെ വടിയില്‍ അഹറോന്റെ പേരാണു എഴുതിയിരുന്നതു. പിറ്റെ ദിവസം പ്രഭാതത്തില്‍ മോശ ചെന്നു നോക്കി. അഹറോന്റെ വടി മാത്രം തളിര്‍ത്തു പൂത്തു ബദാം കായോടു കൂടെ നില്‍കുന്നതു കണ്ടു. യഹോവയുടെ കല്പനപ്രകാരം അതു സമാഗമന കൂടാരത്തില്‍ സൂക്ഷിച്ചു. ഈ വടി വി.മറിയാമിന്റെ പ്രതീകമായിട്ടാണു വി.പിതാക്കന്മാര്‍ കാണുന്നതു. വടി തളിര്‍ത്തു പൂത്തു ഫലം പുറപ്പിക്കുന്നതു മനുഷ്യബുദ്ധിക്കു നിരക്കാത്തതും മനസ്സിലാക്കുവാന്‍ കഴിയാത്തതുമാണു. കന്യകയായ പെണ്‍കുട്ടി പുരുഷസംസര്‍ഗ്ഗം കൂടാതെ ഗര്‍ഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കുക എന്നതും ഗ്രഹണാതീതമായ ഒന്നാണു എന്നു സാരം.
6. നിയമപെട്ടകം.
യോശുഃ 3;14-17, പുറഃ 25,26,27, 37,38. പുറപ്പാടു 25 മുതലുള്ള അദ്ധ്യായങ്ങളില്‍ പെട്ടകം എങ്ങനെയുണ്ടാക്കണമെന്നു യഹോവ മോശയോടു പറയുന്നതു, 37 മുതലുള്ള അദ്ധ്യായങ്ങളില്‍ ബസലേലും കൂട്ടരും ചേര്‍ന്നു പെട്ടകം ഉണ്ടാക്കുന്നതുമാണു വിവരിച്ചിരിക്കുന്നതു. എന്നാല്‍ യോശുവായുടെ പുസ്തകത്തില്‍ ഈ പെട്ടകം മുഖാന്തിരം നടന്ന അത്ഭതമാണു വായിക്കുന്നതു. നിയമപെട്ടകത്തില്‍ പത്തുകല്പനകളുടെ പലകകളും മന്നാ നിക്ഷേപിച്ച ചെപ്പും അഹറോന്റെ തളിര്‍ത്ത വടിയും സൂക്ഷിച്ചിരിക്കുന്നു. അതൊക്കെ എങ്ങനെ വി.മറിയാമിന്റെ സൂചനകളാകുന്നു എന്നു കണ്ടതാണു. എന്നാല്‍ ഇതെല്ലാം ഉള്‍ക്കൊള്ളുന്ന നിയമപെട്ടകവും വി.മറിയാമിനെയാണു സൂചിപ്പിക്കുന്നതു. നിയമപലകകള്‍ ദൈവത്തിന്റെ വചനമാണു.ആ വചനം ജഡമായി തീര്‍ന്നു ജീവന്റെ അപ്പമായ മന്നയായി മാറിയത്തിന്റെ സൂചനയാണു ചെപ്പും മന്നായും. ഇതെല്ലാം ഉള്‍ക്കൊള്ളുന്ന നിയമപെട്ടകം വി.മറിയാമിന്റെ മുന്‍കുറിയായി വി.പിതാക്കന്മാര്‍ കാണുന്നു. എന്നാല്‍ യോര്‍ദ്ദാനിലെ വെള്ളം വിഭാഗിച്ചു മറുകര കടത്തുകയും യരീഹോകോട്ട തകര്‍ത്തു കനാനിലേക്കുള്ള പ്രവേശം സുഗമമാക്കുകയും ചെയ്ത പെട്ടകത്തെയാണു യോശുവായുടെ പുസ്തകം ചിത്രീകരിച്ചിരിക്കുന്നതു. യോര്‍ദ്ദാന്‍ നദികടന്ന സന്ദര്‍ഭത്തിലെ പെട്ടകത്തിന്റെ സവിശേഷതയാണു യോശുഃ3; 14ല്‍ രേഖപ്പെടുത്തിയിരിക്കുന്നതു. നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ പാദം വെള്ളത്തില്‍ സ്പര്‍ശിച്ചപ്പോള്‍ യോര്‍ദ്ദാന്‍ പിന്‍വാങ്ങിയതോടൊപ്പം ആ പുരോഹിതന്മാര്‍ കാലുകള്‍ നനയാതെ ഉണങ്ങിയ നിലത്തു നില്ക്കുകയും ചെയ്തു. ഇതിനെ വി.ദൈവമാതാവിന്റെ നിഴലായി കാണുന്നതു എങ്ങനെയാണു എന്നു, തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്തായും വൈദികസെമിനാരി അദ്ധ്യാപകനുമായിരുന്ന അഭിവന്ദ്യ ഡോഃ ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസു തിരുമേനി 'അമ്മേ നിനക്കുഭാഗ്യം എന്ന ലേഖനത്തില്‍ വിശദീകരിക്കുന്നു.''നിയമപെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാലുകള്‍ നദിയെ സ്പര്‍ശിച്ചപ്പോള്‍ ഒഴുക്കു നിലച്ചു. പുരോഹിതന്മാരുടെ കാലു നനഞ്ഞില്ല എന്നു കാണുന്നു. ക്രിസ്തുവിന്റെ കന്യകാജനനവും അങ്ങനെ തന്നെ. ക്രിസ്തു മറിയാമില്‍ നിന്നു ജനിച്ചെങ്കിലും അവളുടെ കന്യാവ്രതത്തിനു ഭംഗം വന്നില്ല. നിയമപെട്ടകത്തില്‍ ദൈവം നല്‍കിയ നിയമത്തിന്റെ പലകകള്‍ ഉണ്ടു. നിയമം ദൈവജനത്തെ സംബന്ധിച്ചു ദൈവഹിതമാണു. കര്‍ത്താവിന്റെ കാലമാകുമ്പോഴേക്കും നിയമം(തോറ )ദൈവസാന്നിദ്ധ്യമായി യഹൂദര്‍ കണക്കാക്കിയിരുന്നു. മാത്രമല്ല, നിയമപെട്ടകം ദൈവത്തിന്റെ കൃപാസനവും ആണല്ലോ. ദൈവസാന്നിദ്ധ്യമുള്ള നിയമപെട്ടകം വഹിച്ചിരുന്നതിനാല്‍ അത്ഭുതം നടന്നു. കര്‍ത്താവിനെ വഹിച്ച പുതിയനിയമത്തിന്റെ പെട്ടകമാണു മറിയാം.'' നിഴലായ ദൈവവചനമാകുന്ന ന്യായപ്രമാണം വഹിച്ചതാണു നിയമപെട്ടമെങ്കില്‍ പൊരുളായ ജീവവചനത്തെ വഹിച്ച പുതിയനിയമ പെട്ടകമാണു വി.മറിയം. വി.ദൈവമാതാവിന്റെ നാമത്തിലുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനയില്‍ ,
'മന്നാനിക്ഷേപിതചെപ്പും_
മുളപൂണ്ടോരഹറോന്‍ വടിയും
ഉള്‍ക്കൊണ്ടൊരുനിയമപ്പെട്ടി_
ശ്ളോമ്മോന്‍തന്‍ റൂമാലുമിവ
നിന്‍സാമ്യം ദൈവജ്ജനനീ
ദൃഷ്ടാന്തേ നിബിയന്മാരും
വെളിപാടാല്‍ ശ്ളീഹന്മാരും
നിന്നുള്‍ മര്‍മ്മം കാണിച്ചു
നിന്നുടെ സുതനാം മശിഹായെ
സ്തുതി ചെയ്യുന്നടിയാര്‍ ഞങ്ങള്‍
താനെന്നും വന്ദ്യന്‍ തന്നെ.'' എന്നിങ്ങനെ പാടുന്നതില്‍ ഈ സത്യം വെളിവാക്കുന്നു.
'മന്നാനിക്ഷേപിതചെപ്പും_
മുളപൂണ്ടോരഹറോന്‍ വടിയും
ഉള്‍ക്കൊണ്ടൊരുനിയമപ്പെട്ടി_
ശ്ളോമ്മോന്‍തന്‍ റൂമാലുമിവ
നിന്‍സാമ്യം ദൈവജ്ജനനീ
ദൃഷ്ടാന്തേ നിബിയന്മാരും
വെളിപാടാല്‍ ശ്ളീഹന്മാരും
നിന്നുള്‍ മര്‍മ്മം കാണിച്ചു
നിന്നുടെ സുതനാം മശിഹായെ
സ്തുതി ചെയ്യുന്നടിയാര്‍ ഞങ്ങള്‍
താനെന്നും വന്ദ്യന്‍ തന്നെ.'' എന്നിങ്ങനെ പാടുന്നതില്‍ ഈ സത്യം വെളിവാക്കുന്നു.
7. തീക്കല്‍പാറജലം.
പുറഃ 17; 6,7, ആവഃ20;10.യിസ്രയേൽ ജനം മരുഭൂയാത്രയിൽ വെള്ളം ലഭിക്കാതെ വന്നപ്പോൾ മോശയ്ക്കു എതിരായ പിറുപിറുത്തു.മോശ യഹോവയോടു പ്രർത്ഥിച്ചു. ദൈവത്തിന്റെ അരുളപ്പാടു അനുസരിച്ചു മോശ വടികൊണ്ടു പാറയെ അടിച്ചു. അപ്പോൾ അതിൽനന്നു ജലം ഒഴുകി.ജനം അതു കുടിച്ചു ദാഹം തീർത്തു. നിത്യജീവന്റെ ഉറവയായ ക്രിസ്തുവിനെ മനുഷ്യകുലത്തിന്റെ ആത്മീയദാഹം തീർക്കുവാനായി പുറപ്പെടുവിച്ച വി.മറിയാമിനെ ഈ പാറയോടാണു പരിശുദ്ധ പിതാക്കന്മാർ ഉപമിച്ചിരിക്കുന്നതു.
വി.കന്യകമറിയം കന്യാവ്രതുദ്രയ്ക്കു ഭംഗം വരാതെ ദൈവപുത്രനെ പ്രസവിച്ചതിന്റെ ദൃഷ്ടാന്തവും തെളിവുമായിട്ടാണു ഇതിനെ വീക്ഷിക്കുന്നതു. സ്ളീബാനമസ്കാരത്തിന്റെ മൂന്നാംമണി നമസ്കാരത്തിലെ കോലോയിൽ അതു വ്യക്തമായി രേഖപ്പെടുത്തിയട്ടുണ്ടു. അവിടെ നാം ഇങ്ങനെയാണു പാടുന്നതു.
അത്ഭുതമാം ഫലമേകും വൃക്ഷം
കർക്കശമാം ശലമീനേവം
പാഷണ്ഡർക്കെതിരെ ദൃഷ്ടാന്തം
മൂന്നെണ്ണം സഭ കാട്ടുന്നു.
കുഞ്ഞാടിനെവൃക്ഷം നൽകി
തീക്കൽ പറ ജലംനൽകി
എസ്തീറാമത്സ്യവുമേകി
കന്യാക്ഷേപകരെ മൂന്നും
പരിഹാസത്തൊടു വീക്ഷിപ്പു.
വൃക്ഷത്തിൽ നിന്നു കുഞ്ഞാടും, തീക്കൽ പാറയിൽ നിന്നു വെള്ളവും, മത്സ്യത്തിന്റെ വായിൽ നിന്നു ദ്രവ്യവും ഒരുക്കിയ ദൈവം കന്യകയിൽ നിന്നുള്ള ജനനത്തെ വിശ്വസിക്കാത്ത വേദവിപരീതികളുടെ വാദത്തേയും വായ്കളേയും അടച്ചുകളയുന്നു എന്നാണു പരിശുദ്ധ പിതാക്കന്മാർ പറയുന്നതു. വൃക്ഷം അബ്രഹാമിന്റെ ബലിയിലും, ( ഉല്പഃ22; 13) മത്സ്യവും ദ്രവ്യവും ശീമോൻ പത്രോസു ചൂണ്ടിയിട്ടു കിട്ടിയ മത്സ്യത്തേയും ( വി.മത്താഃ 17; 27) ആണു ഉദ്ദേശിക്കുന്നതു.
വി.കന്യകമറിയം കന്യാവ്രതുദ്രയ്ക്കു ഭംഗം വരാതെ ദൈവപുത്രനെ പ്രസവിച്ചതിന്റെ ദൃഷ്ടാന്തവും തെളിവുമായിട്ടാണു ഇതിനെ വീക്ഷിക്കുന്നതു. സ്ളീബാനമസ്കാരത്തിന്റെ മൂന്നാംമണി നമസ്കാരത്തിലെ കോലോയിൽ അതു വ്യക്തമായി രേഖപ്പെടുത്തിയട്ടുണ്ടു. അവിടെ നാം ഇങ്ങനെയാണു പാടുന്നതു.
അത്ഭുതമാം ഫലമേകും വൃക്ഷം
കർക്കശമാം ശലമീനേവം
പാഷണ്ഡർക്കെതിരെ ദൃഷ്ടാന്തം
മൂന്നെണ്ണം സഭ കാട്ടുന്നു.
കുഞ്ഞാടിനെവൃക്ഷം നൽകി
തീക്കൽ പറ ജലംനൽകി
എസ്തീറാമത്സ്യവുമേകി
കന്യാക്ഷേപകരെ മൂന്നും
പരിഹാസത്തൊടു വീക്ഷിപ്പു.
വൃക്ഷത്തിൽ നിന്നു കുഞ്ഞാടും, തീക്കൽ പാറയിൽ നിന്നു വെള്ളവും, മത്സ്യത്തിന്റെ വായിൽ നിന്നു ദ്രവ്യവും ഒരുക്കിയ ദൈവം കന്യകയിൽ നിന്നുള്ള ജനനത്തെ വിശ്വസിക്കാത്ത വേദവിപരീതികളുടെ വാദത്തേയും വായ്കളേയും അടച്ചുകളയുന്നു എന്നാണു പരിശുദ്ധ പിതാക്കന്മാർ പറയുന്നതു. വൃക്ഷം അബ്രഹാമിന്റെ ബലിയിലും, ( ഉല്പഃ22; 13) മത്സ്യവും ദ്രവ്യവും ശീമോൻ പത്രോസു ചൂണ്ടിയിട്ടു കിട്ടിയ മത്സ്യത്തേയും ( വി.മത്താഃ 17; 27) ആണു ഉദ്ദേശിക്കുന്നതു.
8. വിശുദ്ധ പർവ്വതം
പുറഃ 19; 16-23. യഹോവ മോശയോടു സംസാരിച്ച സീനായ് പർവ്വതത്തെ കുറിച്ചാണു ഇവിടെ പറഞ്ഞിരിക്കുന്നതു. യഹോവ ഇറങ്ങി വസിച്ച പർവ്വതമാണു സീനായ് പർവ്വതം. ജനം അതിനോടു അടുക്കുവാൻ പാടില്ല അതിന സമീപിക്കുന്നവർക്കു ആപത്തു സംഭവിക്കും. പുരോഹിതന്മാരും തങ്ങളെ ശുദ്ധീകരിക്കാതെ സമീപിച്ചാൽ അവർക്കും ആ പത്തുണ്ടാകും എന്നത്രേ അവിടെ പറഞ്ഞിരിക്കുന്നു. ദഹിപ്പിക്കുന്ന അഗ്നിയായ ദൈവം പർവ്വതത്തിൽ ഇറങ്ങി വസിച്ചപ്പോൾ അതു ദഹിച്ചു പോകാതിരുന്നതു പോലെയാണു ദൈവപുത്രൻ വി.കന്യകമറിയാമിൽ ഇറങ്ങി വസച്ചതു എന്നാണു ഇതുകൊണ്ടു അർത്ഥമാക്കുന്നതു. നിഴലായ വചനം നൽകുവാനാണല്ലോ യഹോവ പർവ്വതത്തിൽ ഇറങ്ങിവന്നതു. എന്നാൽ പൊരുളായ ദൈവവചനമാകുന്ന ദൈവപുത്രൻ കന്യകയിൽ ഇറങ്ങി വസിച്ചിട്ടും അവളുടെ കന്യാവൃതത്തിനു ഭംഗം വരികയോ ആപത്തു സംഭവിക്കുകയോ ചെയ്യാതിരുന്നതു വി.മറിയാമിന്റെ വിശുദ്ധിയാണു വെളിവാക്കുന്നതു. വി.മറിയാമിന്റെ മഹത്വം പർവ്വതം പോലെ ഉന്നതവുമാണെന്നു ഇതു സൂചിപ്പിക്കുന്നു. അതുകൊണ്ടാണു പരിശുദ്ധ പിതാക്കന്മാർ സീനായി പർവ്വതത്തെ വി.മറിയാമിന്റെ ദൃഷ്ടന്തമായി കാണുന്നതു.9. അഗ്നിസ്തംഭം.
പുറഃ 40;36, നെഹഃ 9; 12. മിസ്രയീമിലെ അടിമത്തത്തില്‍ നിന്നു വിമോചിതരായി വാഗ്ദത്തനാടായ കനാനിലേക്കുള്ള പ്രയാണത്തില്‍ യഹോവ അവരെ പകല്‍ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും വഴിനടത്തിയെന്നതത്രേ ഈ വേദഭാഗം വെളിവാക്കുന്നതു. പാപത്തിന്റെ അടിമത്തത്തില്‍ നിന്നു വിടുവിക്കപ്പെട്ടു നിത്യകനാനിലേക്കു യാത്ര ചെയ്യുന്ന വിശ്വാസികളെ അന്ധകാരത്തില്‍ നിന്നു നിത്യപ്രകാശത്തിലേക്കു നയിക്കുന്ന ദീപസ്തംഭമായിട്ടാണു വി.കന്യകമറിയാമിനെ ഈ ദൃഷ്ടാന്തത്തിലൂടെ വരച്ചു കാട്ടുന്നതു. വി.മാതാവിനെ രക്ഷയിലേക്കുള്ള വഴിയും വഴികാട്ടിയുമായിട്ടാണു വി.സഭ കാണുന്നതും വിശ്വസിക്കുന്നതും എന്നാണു ഇതു വെളിവാക്കുന്നതു.
10. ഗിദയോന്യ രോമക്കെട്ടു.
ന്യായാഃ 6; 37_40. ഗിദയോന്‍ യഹോവയോടു തന്റെ കൈയ്യാല്‍ യിസ്രായേലിനെ രക്ഷിക്കും എന്നു അരുളിച്ചെയ്തതിനു തെളിവിനായി ചോദിച്ച അടയാളമാണു മഞ്ഞു വീണിട്ടും നനയാത്ത രോമക്കെട്ടു. 6-ാം അദ്ധ്യായം 37മുതല്‍ 40 വരെയുള്ള വാക്യങ്ങളില്‍ അതു രേഖപ്പെടുത്തിയിരിക്കുന്നു. രോമമുള്ള ആട്ടിന്‍തോല്‍ കളത്തില്‍ നിവര്‍ത്തിയിട്ടു. രാത്രിയില്‍ മഞ്ഞു വീണു തോലു മാത്രം നനയുകയും നിലം നനയാതിരിക്കുകയും ചെയ്യണം. അങ്ങനെ സംഭവിച്ചു. അതു പിഴിഞ്ഞു ഒരു കിണ്ടി വെള്ളം എടുത്തു. പിന്നെയും ഗിദയോന്‍, അന്നു രാത്രി വീണ്ടും ആട്ടിന്‍തോല്‍ വരിച്ചിടുകയും ആട്ടിന്‍തോല്‍ നനയാതെ നിലം നനയണം എന്നു ആവശ്യപ്പെട്ടു അങ്ങനെ സംഭവിച്ചു. കന്യാവ്രതമുദ്രയ്ക്കു ഭംഗം വരാതെ മനുഷ്യകുലത്തിന്റെ രക്ഷകനായ ദൈവപുത്രനു ജന്മം നല്‍കിയ വി.കന്യകമറിയാമിന്റെ മുന്‍കുറിയായിട്ടാണു ഇതിനേയും പരിശുദ്ധ പിതാക്കന്മാര്‍ വീക്ഷിക്കുന്നതു.
11. ഏലീശായുടെ ഉപ്പും തളികയും.
2.രാജാഃ 2;19 - 22. ഏലീശായിലൂടെ യഹോവ ചെയ്ത ഒരു അത്ഭുതമാണു ഇവിടെ പ്രതിപാദിച്ചിരിക്കുന്നതു. യെരീഹോപട്ടണം മനോഹരമായിരുന്നു എങ്കിലും അതിലെ ജലം ചീത്തയും ഗര്‍ഭനാശകവുമായിരുന്നു.പട്ടണക്കാര്‍ ഏലീശായോടു സങ്കടം ബോധിപ്പിച്ചപ്പോള്‍ അവരോടു ഒരു പുതിയ തളികയില്‍ ഉപ്പിട്ടു കൊണ്ടു വരുവാന്‍ പറഞ്ഞു. ആ തളികയിലെ ഉപ്പിട്ടപ്പോള്‍ വെള്ളം പഥ്യമാകുകയും മരണവും ഗര്‍ഭനാശവും ഇല്ലാതാകുകയും ചെയ്തു. ഇതും മനുഷ്യകുലത്തെ മരണത്തില്‍ നിന്നു വീണ്ടെടുക്കുവാനായി മശിഹാതമ്പുരാന്‍ വി.കന്യകമറിയാമില്‍ വന്നു പിറന്നതിനെ സൂചിപ്പിക്കുന്നു.ഇവിടെ ഉപ്പു ക്രിസ്തുവും അതു വച്ചിരുന്ന പുതിയ തളിക വി.കന്യകമറിയാമും ആണു.
12. സ്വര്‍ഗ്ഗീയ സിംഹാസനം.
യെശ്ശഃ 6; 1_ 3. ഉസിയാരാജാവു മരിച്ച ആണ്ടിൽ കർത്താവു ഉയർന്നും പൊങ്ങിയമുള്ള സിംഹാസനത്തിൽ ഇരിക്കുന്ന മഹത്വപൂർണ്ണമായ ദർശനം ഏശയാ ദീർഘദർശി കണ്ടതാണു ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നതു. ആ സിംഹസനം വി.കനയകമറിയാമിനെ സൂചിപ്പിക്കുന്നതായിട്ടാണു പിതാക്കന്മാർ കാണുന്നതു.
13.ജഡികരഥം.
യെഹഃ 1. 1-28. യെഹസ്കേൽ കണ്ട ഒരു രഥത്തിന്റെ വിവരണമാണു ഇവിടെ വായിക്കുന്നതു. അസാധാരണമായ ഒരു രഥത്തിന്റെ ചിത്രമാണു അവിടെ ദർശിക്കുന്നതു. മനുഷ്യസാദൃശ്യമുള്ള ഒരു രൂപം ഇരിക്കുന്ന സിംഹാസനത്തോടു കൂടിയ രഥത്തിനു നാലു ചക്രങ്ങളുണ്ടു. ആചക്രങ്ങളാകട്ടെ, സിംഹം, കാള, കഴുകൻ, മനുഷ്യൻ എന്നീ നാലു മുഖങ്ങളോടു കൂടിയതും, നന്നാലു ചിറകുകളും, നന്നാലു കൈകളുള്ളതുമായ രൂപം പൂണ്ട നാലു ജീവികൾ രാവും പകലും സ്തുതിച്ചു കൊണ്ടു അതിൽ ഇരിക്കുന്നതുമാണു. ഈ രഥത്തേയും വി.കനയകമറിയാമിന്റെ ദൃഷ്ടാന്തമാണു കാണുന്നതു . ഇതിൽ വി.ദൈവമാതാവിന്റെ മഹത്വമാണു വെളിവാകുന്നതു. നന്നാലു മുഖങ്ങളുള്ള ജീവികൾ പാടി സ്തുതിക്കന്നതു വി.ദൈവമാതാവിനെ ആണെന്നാണു പിതാക്കന്മാർ പറയുന്നതു.യൽദോയിക്കു ശേഷമുള്ള ഞായറാഴ്ചകളിൽ പാടുന്ന കാസോലിക്കിയിൽ കേസരി കൂറ്റൻ കഴുകനരൻ- എന്നിവയിൽ രൂപം പൂണ്ട മുഖമൊടു ജീവികൾ നാലെണ്ണം- രാപകലെല്ലാം സ്തുതിപൂർവ്വം തങ്ങും തേരിൽ വാണീടും- നിന്നെ കണ്ടാൻ ഹസ്കിയേൽ എന്നിങ്ങനെ ഈ സത്യം വെളിവാക്കിയിരിക്കുന്നു.14. പൂട്ടിയ വാതിൽ.
യെഹഃ 44;1-2. അനന്തരം അവൻ എന്നെ വിശുദ്ധമന്ദിരത്തിന്റെ കിഴക്കോട്ടു ദർശനമുള്ള പുറത്തെ ഗോപുരത്തിലേക്കു മടക്കിക്കൊണ്ടുവന്നു, എന്നാൽ അതു അടെച്ചിരുന്നു. അപ്പോൾ യഹോവ എന്നോടു അരുളിച്ചെയ്തതുഃ ഈ ഗോപുരം തുറക്കാതെ അടെച്ചിട്ടിരിക്കേണം, ആരും അതിൽകൂടി കടക്കരുതു, യിസ്രായേലിന്റെ ദൈവമായ യഹോവ അതിൽകൂടി അകത്തു കടന്നതു കൊണ്ടു അതു അടച്ചിരിക്കേണം.വി.കന്യകമറിയാമിന്റെ മഹത്വത്തെ അനാവരണം ചെയ്യുന്ന ഏറ്റവും വിലിയ വേദപുസ്തക തെളിവാണു ഇതു. .ദൈവമാതാവിന്റെ നിത്യകന്യാത്വത്തെ സംശയരഹിതമായി വെളിപ്പെടുത്തുന്ന വി.വേദപുസ്തക തെളിവാണു യഹോവയായദൈവം യെഹസ്ക്കിയേലിനെ കാണിച്ച പൂട്ടിയ ഗോപുരവും ദൈവം പ്രവേശിച്ച വാതിലാകകൊണ്ടു ആ വാതിൽ ആരും തുറക്കരുതു എന്ന കല്പനയും.വി.കന്യകമറിയാമിന്റെ നിത്യകന്യകാത്വത്തിൽ വിശ്വസിക്കാതെ അതിനെ ചോദ്യം ചെയ്യുകയുംഎതിർക്കുകയും ചെയ്യുന്നവർ ദൈവവചനത്തെയാണു തള്ളിക്കളയുന്നതു.15. അടച്ചിട്ടിരിക്കുന്ന നീരുറവ.
ഉത്തമഗീതം.4;12. ''എന്റെ സഹോദരി, എന്റെ കാന്ത കെട്ടിയടെച്ചിട്ടിരിക്കുന്ന ഒരു തോട്ടം, അടെച്ചിട്ടിരിക്കുന്ന ഒരു നീരുറവ, മുദ്രയിട്ടിരിക്കുന്ന ഒരു കിണറു.'' വി.കന്യകമറിയാമിന്റെ കന്യകാത്വത്തിന്റെ ദൃഷ്ടാന്തമായിട്ടാണു ജ്ഞാനിയായ ശലോമോന്റെ ഈ ഉപമാനങ്ങളെ കാണുന്നതു. കെട്ടിയടച്ചിട്ടിരിക്കുന്ന തോട്ടവും, അടച്ചിട്ടിരിക്കുന്ന നീരുറവയും, മുദ്രയിട്ടിരിക്കുന്ന കിണറും നിത്യകന്യകാത്വത്തിന്റെ സൂചനയാണു നല്‍കുന്നതു.
നമ്മുടെ പരിശുദ്ധപിതാക്കന്മാര്‍ വി.വേദപുസ്തകത്തില്‍ കണ്ടെത്തിയ വി.കന്യകമറിയാമിന്റെ പ്രധാനപ്പെട്ട ദൃഷ്ടാന്തങ്ങളും മുന്‍കുറികളുമാണു മുകളില്‍ ചിന്തിച്ചതു. അതാകട്ടെ നമ്മുടെ ആരാധനകളിലും നമസ്കാരങ്ങളിലും ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുകയും ചൊല്ലുന്നവയുമാണു. എന്നാല്‍ അതില്‍ കൂടുതല്‍ ദൃഷ്ടാന്തങ്ങളും മുന്‍കുറികളും ഉപമാനങ്ങളും നമ്മുടെ പ്രാര്‍ത്ഥനകളിലും നമസ്കാരങ്ങളിലും കാണുവാന്‍ കഴിയുന്നണ്ടു. അവ ഓരോന്നും എടുത്തു വിശദീകരിക്കുക ദുഷ്കരമായതിനാല്‍ ഏതൊക്കെയെന്നു ചൂണ്ടിക്കാണിക്കുക മാത്രമാണു കരണീയം.
യാക്കോബു കണ്ട സ്വര്‍ഗ്ഗത്തോളം ഉയര്‍ന്നു നില്‍ക്കുന്ന ഗോവണി, ആകാശത്തിലെ മഞ്ഞുപോലെ അപരിമിതനായ പിതാവിന്റെ വചനത്തെ സ്വീകരിച്ച വാഴ്ത്തപ്പെട്ട രോമക്കെട്ടു, മണ്‍പാത്രം, സര്‍വ്വ നന്മകളുടേയും ഇരിപ്പിടം, തോറ്റുപോകാത്ത ആയുധം, മനുഷ്യകരങ്ങള്‍ കൂടാതെ ശിലയായവന്‍ വെട്ടിയെടുക്കപ്പെട്ട പരിശുദ്ധപര്‍വ്വതം, പരമാര്‍ത്ഥതയുള്ള മാടപ്രാവു, മനുഷ്യരുടെ സങ്കേത തുറമുഖം, ജീവന്റെ മുന്തിരിക്കുലയെ ഉത്ഭവിപ്പിച്ച വാഴ്ത്തപ്പെട്ട മുന്തിരിത്തണ്ടു, സ്വര്‍ഗ്ഗീയമഴയെ സ്വീകരിച്ച ലഘുവായ മേഘം, നന്മകളുടെ ആദ്യഫലം, പ്രായാതീതന്റെ മാതാവു, സ്വര്‍ഗ്ഗീയഫലം തന്നില്‍ കായിച്ച ശ്രേഷ്ഠമായ ഉദ്യാനം, പരിശുദ്ധവസതി, പരിശുദ്ധ ആലയം, രക്ഷാകരമായ യവനിക, പ്രായംചെന്ന കഴുകനെ പ്രസവിച്ച പരമാര്‍ത്ഥയായ മാടപ്രാവു, ആശ്വാസതുറമുഖം, ഐശ്വര്യത്തിന്റെ നിക്ഷേപം, നാഥനെ പ്രസവിച്ച ദീര്‍ഘദര്‍ശിനി, ദാഹം തീര്‍ത്ത കരുണാനദി, അത്യുന്നത പറുദീസ, മോശ വളര്‍ത്തിയ ലത, പ്രകാശത്തിന്റെ ഭവനം, പുതുജീവന്റെ അറ, ഉയരത്തിലെ രാജാവിന്റെ കൊട്ടാരം, വിതകൂടാതെ ലോകൈകകര്‍ഷകനെ മുളപ്പിച്ച അനുഗൃഹീതവയല്‍, ഔഷധങ്ങള്‍ നിറഞ്ഞ ഗോളം, ശാശ്വതഭാഗ്യങ്ങളെ വഹിക്കുന്ന കപ്പല്‍ ,ശ്ളേമോന്റെ ഉറുമാല്‍, ഇങ്ങനെ നീണ്ടു പോകുന്നു വി.ദൈവമാതാവിനെ കുറിച്ചുള്ള പൂര്‍വ്വപിതാക്കന്മാരുടെ കണ്ടെത്തലുകള്‍. വിശ്വാസികളുടെ ആത്മീയ വളര്‍ച്ചയ്ക്കു ഉതകണമെന്ന ഉദ്ദേശത്തോടെ ധ്യാനനിരതമായ മനസ്സുമായി കണ്ടെത്തി പകര്‍ന്നു തന്നിരിക്കുന്ന സാരവത്തായ സംഗതികള്‍ എത്രമാത്രം ജീവിതത്തില്‍ അനുഭവവേദ്യമാക്കുവാന്‍ കഴിഞ്ഞിട്ടുണ്ടു എന്നു ചിന്തിക്കേണ്ടതാണു.
പരിശുദ്ധ ദൈവമാതാവിലൂടെ ദൈവം വിശ്വാസികള്‍ക്കു പകര്‍ന്നു തന്ന; തരുന്ന നല്‍വരങ്ങള്‍ എന്തെല്ലാമാണെന്നു വചനിപ്പു പെരുനാളിലെ സെദറായിലൂടെ നമ്മെ ഉദ്ബോധിപ്പിക്കുന്നതു ശ്രദ്ധിക്കുകഃ '' നീ മൂലം അന്ധകാരം ലോകത്തില്‍ നിന്നു നീങ്ങി, മരണത്തിന്മേലുള്ള ജയം, നാശമില്ലായ്മ, പാപമോചനം, ഏദനിലേക്കുള്ള പ്രവേശനം, വീണ്ടും ജനനം, പുത്രസ്വീകാരം, പൈശാചികാധിപത്യന്മേലുള്ള വിജയം, മായിക്കപ്പെടുവാന്‍ പാടില്ലാത്ത മുദ്ര, മായാത്ത അടയാളം, വി.കുര്‍ബ്ബാനാനുഷ്ഠാനം തുടങ്ങി എല്ലാ ഗുണങ്ങളും നീമൂലം ഞങ്ങള്‍ക്കു സിദ്ധിച്ചു.'' ഒരു വിശ്വാസി തന്റെ ആത്മീയ ജീവീതത്തില്‍ അനുഭവിക്കുന്ന, ആത്മീയജീവിതത്തെ പരിപുഷ്ടിപ്പെടുത്തുന്ന കൂദാശകളുള്‍പ്പെടെയുള്ള എല്ലാ ആത്മീയാനുഭവങ്ങളും ലഭിച്ചതു വി.കന്യകമറിയാമിലൂടെയാണു എന്നത്രേ ഇതുകൊണ്ടു അര്‍ത്ഥമാക്കുന്നതു. ഇതെല്ലാം നല്‍കുന്നതു ദൈവമാണെങ്കിലും അതു മനുഷ്യകുലത്തിനു ലഭിക്കുവാന്‍ കാരണമായതു, ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി, നിന്റെ വചനം പോലെ ഭവിക്കട്ടെ എന്നു പറഞ്ഞു ലോകരക്ഷകന്റെ ജനനത്തിനു പാത്രമായി തീരുവാന്‍ വി.കന്യക തന്നെത്തന്നെ സമര്‍പ്പിച്ചതു മൂലമാണു. അതുകൊണ്ടാണു വി.സഭ വികന്യകമറിയാമിനെ ദൈവമാതാവായി കണ്ടു ആദരിക്കുകയും ദൈവത്തിനു താഴെയുള്ള സ്ഥാനം നല്‍കി ബഹുമാനിക്കുകയും പുകഴ്ത്തുകയും മദ്ധ്യസ്ഥതയ്ക്കു പ്രഥമസ്ഥാനം നല്‍കുകയും ചെയ്യുന്നതു.
നമ്മുടെ പരിശുദ്ധപിതാക്കന്മാര്‍ വി.വേദപുസ്തകത്തില്‍ കണ്ടെത്തിയ വി.കന്യകമറിയാമിന്റെ പ്രധാനപ്പെട്ട ദൃഷ്ടാന്തങ്ങളും മുന്‍കുറികളുമാണു മുകളില്‍ ചിന്തിച്ചതു. അതാകട്ടെ നമ്മുടെ ആരാധനകളിലും നമസ്കാരങ്ങളിലും ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുകയും ചൊല്ലുന്നവയുമാണു. എന്നാല്‍ അതില്‍ കൂടുതല്‍ ദൃഷ്ടാന്തങ്ങളും മുന്‍കുറികളും ഉപമാനങ്ങളും നമ്മുടെ പ്രാര്‍ത്ഥനകളിലും നമസ്കാരങ്ങളിലും കാണുവാന്‍ കഴിയുന്നണ്ടു. അവ ഓരോന്നും എടുത്തു വിശദീകരിക്കുക ദുഷ്കരമായതിനാല്‍ ഏതൊക്കെയെന്നു ചൂണ്ടിക്കാണിക്കുക മാത്രമാണു കരണീയം.
യാക്കോബു കണ്ട സ്വര്‍ഗ്ഗത്തോളം ഉയര്‍ന്നു നില്‍ക്കുന്ന ഗോവണി, ആകാശത്തിലെ മഞ്ഞുപോലെ അപരിമിതനായ പിതാവിന്റെ വചനത്തെ സ്വീകരിച്ച വാഴ്ത്തപ്പെട്ട രോമക്കെട്ടു, മണ്‍പാത്രം, സര്‍വ്വ നന്മകളുടേയും ഇരിപ്പിടം, തോറ്റുപോകാത്ത ആയുധം, മനുഷ്യകരങ്ങള്‍ കൂടാതെ ശിലയായവന്‍ വെട്ടിയെടുക്കപ്പെട്ട പരിശുദ്ധപര്‍വ്വതം, പരമാര്‍ത്ഥതയുള്ള മാടപ്രാവു, മനുഷ്യരുടെ സങ്കേത തുറമുഖം, ജീവന്റെ മുന്തിരിക്കുലയെ ഉത്ഭവിപ്പിച്ച വാഴ്ത്തപ്പെട്ട മുന്തിരിത്തണ്ടു, സ്വര്‍ഗ്ഗീയമഴയെ സ്വീകരിച്ച ലഘുവായ മേഘം, നന്മകളുടെ ആദ്യഫലം, പ്രായാതീതന്റെ മാതാവു, സ്വര്‍ഗ്ഗീയഫലം തന്നില്‍ കായിച്ച ശ്രേഷ്ഠമായ ഉദ്യാനം, പരിശുദ്ധവസതി, പരിശുദ്ധ ആലയം, രക്ഷാകരമായ യവനിക, പ്രായംചെന്ന കഴുകനെ പ്രസവിച്ച പരമാര്‍ത്ഥയായ മാടപ്രാവു, ആശ്വാസതുറമുഖം, ഐശ്വര്യത്തിന്റെ നിക്ഷേപം, നാഥനെ പ്രസവിച്ച ദീര്‍ഘദര്‍ശിനി, ദാഹം തീര്‍ത്ത കരുണാനദി, അത്യുന്നത പറുദീസ, മോശ വളര്‍ത്തിയ ലത, പ്രകാശത്തിന്റെ ഭവനം, പുതുജീവന്റെ അറ, ഉയരത്തിലെ രാജാവിന്റെ കൊട്ടാരം, വിതകൂടാതെ ലോകൈകകര്‍ഷകനെ മുളപ്പിച്ച അനുഗൃഹീതവയല്‍, ഔഷധങ്ങള്‍ നിറഞ്ഞ ഗോളം, ശാശ്വതഭാഗ്യങ്ങളെ വഹിക്കുന്ന കപ്പല്‍ ,ശ്ളേമോന്റെ ഉറുമാല്‍, ഇങ്ങനെ നീണ്ടു പോകുന്നു വി.ദൈവമാതാവിനെ കുറിച്ചുള്ള പൂര്‍വ്വപിതാക്കന്മാരുടെ കണ്ടെത്തലുകള്‍. വിശ്വാസികളുടെ ആത്മീയ വളര്‍ച്ചയ്ക്കു ഉതകണമെന്ന ഉദ്ദേശത്തോടെ ധ്യാനനിരതമായ മനസ്സുമായി കണ്ടെത്തി പകര്‍ന്നു തന്നിരിക്കുന്ന സാരവത്തായ സംഗതികള്‍ എത്രമാത്രം ജീവിതത്തില്‍ അനുഭവവേദ്യമാക്കുവാന്‍ കഴിഞ്ഞിട്ടുണ്ടു എന്നു ചിന്തിക്കേണ്ടതാണു.
പരിശുദ്ധ ദൈവമാതാവിലൂടെ ദൈവം വിശ്വാസികള്‍ക്കു പകര്‍ന്നു തന്ന; തരുന്ന നല്‍വരങ്ങള്‍ എന്തെല്ലാമാണെന്നു വചനിപ്പു പെരുനാളിലെ സെദറായിലൂടെ നമ്മെ ഉദ്ബോധിപ്പിക്കുന്നതു ശ്രദ്ധിക്കുകഃ '' നീ മൂലം അന്ധകാരം ലോകത്തില്‍ നിന്നു നീങ്ങി, മരണത്തിന്മേലുള്ള ജയം, നാശമില്ലായ്മ, പാപമോചനം, ഏദനിലേക്കുള്ള പ്രവേശനം, വീണ്ടും ജനനം, പുത്രസ്വീകാരം, പൈശാചികാധിപത്യന്മേലുള്ള വിജയം, മായിക്കപ്പെടുവാന്‍ പാടില്ലാത്ത മുദ്ര, മായാത്ത അടയാളം, വി.കുര്‍ബ്ബാനാനുഷ്ഠാനം തുടങ്ങി എല്ലാ ഗുണങ്ങളും നീമൂലം ഞങ്ങള്‍ക്കു സിദ്ധിച്ചു.'' ഒരു വിശ്വാസി തന്റെ ആത്മീയ ജീവീതത്തില്‍ അനുഭവിക്കുന്ന, ആത്മീയജീവിതത്തെ പരിപുഷ്ടിപ്പെടുത്തുന്ന കൂദാശകളുള്‍പ്പെടെയുള്ള എല്ലാ ആത്മീയാനുഭവങ്ങളും ലഭിച്ചതു വി.കന്യകമറിയാമിലൂടെയാണു എന്നത്രേ ഇതുകൊണ്ടു അര്‍ത്ഥമാക്കുന്നതു. ഇതെല്ലാം നല്‍കുന്നതു ദൈവമാണെങ്കിലും അതു മനുഷ്യകുലത്തിനു ലഭിക്കുവാന്‍ കാരണമായതു, ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി, നിന്റെ വചനം പോലെ ഭവിക്കട്ടെ എന്നു പറഞ്ഞു ലോകരക്ഷകന്റെ ജനനത്തിനു പാത്രമായി തീരുവാന്‍ വി.കന്യക തന്നെത്തന്നെ സമര്‍പ്പിച്ചതു മൂലമാണു. അതുകൊണ്ടാണു വി.സഭ വികന്യകമറിയാമിനെ ദൈവമാതാവായി കണ്ടു ആദരിക്കുകയും ദൈവത്തിനു താഴെയുള്ള സ്ഥാനം നല്‍കി ബഹുമാനിക്കുകയും പുകഴ്ത്തുകയും മദ്ധ്യസ്ഥതയ്ക്കു പ്രഥമസ്ഥാനം നല്‍കുകയും ചെയ്യുന്നതു.
ഉപസംഹാരം.
വി.ദൈവമാതാവിനെ കുറിച്ചു വളരെയധികം കാര്യങ്ങള്‍ നാം ചിന്തിച്ചു.വേദവിപരീതികളുടെ വാദമുഖങ്ങള്‍, സഭാചരിത്രത്തില്‍ പരിശുദ്ധപിതാക്കന്മാര്‍ സ്വീകരിച്ച നിലപാടുകള്‍, വി.വേദപുസ്തകത്തിലെ പരാമര്‍ശങ്ങള്‍, നിത്യകന്യകാത്വം, ദൈവമാതാവു എന്നിവയ്ക്കുള്ളള തെളിവുകള്‍ തുടങ്ങി അനേകം കാര്യങ്ങള്‍ ചിന്തയ്ക്കു വിഷയീഭവിക്കുകയുണ്ടായി. എന്നാല്‍ വി.ദൈവമാതാവിനെ കുറിച്ചു പറയുവാനും വി.മാതാവിനെ പുകഴ്ത്തുവാനും മനുഷ്യരുടെ വായും നാക്കും വാക്കും മതിയാകയില്ല എന്നാണു പരിശുദ്ധപിതാക്കന്മാര്‍ പറഞ്ഞിട്ടുള്ളതു. വി.മാതാവിന്റെ പുകഴ്ചപെരുനാളിന്റെ രാത്രിരണ്ടാം കൗമായുടെ സെദറായിലെ ചില വാചകങ്ങള്‍ ഉദ്ധരിക്കുന്നുഃ ''സുകൃതപൂര്‍ണ്ണയായ മാതാവിന്റെ ദൈവിക ഗുണങ്ങളെ വേണ്ടവണ്ണം ഗ്രഹിപ്പാന്‍ കഴിയുന്ന ബുദ്ധിയും വര്‍ണ്ണിപ്പാന്‍ കഴിയുന്ന നാവും ഏതാകുന്നു? ''എന്നിങ്ങനെ പറഞ്ഞിട്ടു വീണ്ടും അതിന്റെ കാരണം പറയുന്നു '' മാതാവു, മാലിന്യപ്പെടാത്ത കന്യാവ്രതഭാജനവും, സ്വര്‍ഗ്ഗീയ ആദാമിന്റെ ചൈതന്യമുള്ള പറുദീസയും, സന്തോഷങ്ങളുടെ സംഭരണശാലയും, വചനമാകുന്ന ദൈവം സജ്ജീവവും വിവേകവുമുള്ള ശരീരത്തോടു കൂടി അതില്‍ വസിച്ച മണവറയുമാകുന്നു. മാതാവു ദൈവിക അഗ്നിയുടെ ഊഷ്മളതകൊണ്ടു കേടുവരാതിരുന്ന മുള്‍ച്ചെടിയും, ജ്ഞാനാര്‍ത്ഥകമായ സീനായ് പര്‍വ്വതവും, ക്രൂബേന്മാരില്‍ ആരോഹിതനായവനെ വഹിച്ചാഘോഷിച്ച ലഘുമേഘവും, സ്വര്‍ഗ്ഗീയമഴയെ സ്വീകരിച്ച വിശുദ്ധ രോമക്കെട്ടും മനുഷ്യപ്രകൃതി മുഴുവന്റേയും ഉറവയെ രുചിപ്പെടുത്തിയ ഉപ്പിട്ടിരുന്ന പുതിയ കുടവും, ജീവജലം ഒഴുക്കി ലോകത്തിന്റെ ദാഹം തീര്‍ത്ത മരുഭൂമിയിലെ കിണറും, ഞങ്ങളുടെ മനുഷ്യകുലമൊക്കെയ്ക്കും വേണ്ടി രക്ഷയുടെ മുട്ടാടിനെ വഹിച്ച വൃക്ഷവും, ഉറയ്ക്കാത്ത ജലം ഉള്‍ക്കൊണ്ടിരുന്ന ശ്ളേമ്മോന്യ തൂവാലയുമാകുന്നു. മാതാവു, നീതിയുടെ സൂര്യന്‍ അതില്‍ സ്ഥിതിചെയ്ത പുതിയ ആകാശവും മനുഷ്യരുടെ സകല രോഗവും സുഖപ്പെടുത്തുന്ന ഔഷധം മുളച്ച സീയോന്‍ ദേശവും, പ്രകൃതിയുടെ ശില്പി കതിരുപോലെ അതില്‍നിന്നു മുളച്ച വാഴ്ത്തപ്പെട്ട വയലും, മരണകരമായ ഫലത്തിനു പകരം ജീവഫലം കൊടുത്ത ജീവന്റെ വൃക്ഷം അതില്‍ നടപ്പെട്ട പുതിയ തോട്ടവും, തന്റെ കന്യാവ്രതത്തിനു ഭംഗം വരാതെ ലോകത്തിനെല്ലാം സന്തോഷപാനീയം ഒഴുക്കിയ ഉറവയും, ലോകത്തിന്റെ പാപത്തെ നീക്കിയ പ്രധാന പുരോഹിതന്‍ വസിച്ച പരിശുദ്ധ ആലയവും, നിയമത്തിന്റെ പലകകള്‍ക്കു പകരം നിയമദാതാവിനെ ഉള്‍ക്കൊണ്ട നിയമപ്പെട്ടകവും, മന്നായ്ക്കു പകരം ലോകരക്ഷ നല്‍കാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നും ഇറങ്ങിയ മന്നായെ സ്വീകരിച്ച പൊന്‍ചെപ്പും, ഭരണകര്‍ത്താവു അതില്‍ക്കൂടി പ്രവേശിച്ചിട്ടു അടച്ചുതന്നെ കിടന്നിരുന്ന വാതിലും, സ്വര്‍ഗ്ഗീയരും ആത്മീയരുമായ സൈന്യങ്ങളുടെ ഇടയനെ പ്രസവിച്ച പരമാര്‍ത്ഥതയുള്ള പെണ്ണാടും ആകുന്നു. മാതാവു സകല സൃഷ്ടിയുടേയും നിര്‍മ്മാതാവും നിയന്താവുമായി സ്വര്‍ഗ്ഗീയരുടേയും ഭൗമീകരുടേയും രാജാവിനെ അഗ്നിരഥത്തിനു പകരം ആഘോഷിച്ച മാംസികരഥവും, സ്വര്‍ഗ്ഗീയ ശ്രീഭണ്ഡാരത്തെ വഹിച്ചു, ലോകത്തിന്റെ കുറവുകളെ തീര്‍ത്തു, അതിനെ ധന്യമാക്കിയ വാഴ്ത്തപ്പെട്ട കപ്പലുമാകുന്നു. പരിപാവനയായ മാതാവില്‍ നിന്നു സകലസൃഷ്ടികളുടേയും പ്രകാശം ഉദിച്ചു.കന്യകമാതാവു ദൈവത്തെ പ്രസവിച്ചു; ആദ്യത്തെ ആദാമിന്റെ കടം വീട്ടി. അവളെക്കുറിച്ചുള്ള ഏതു സ്തുതിയും മതിയാകുന്നതല്ല. അവയെല്ലാം തന്നെയും മാതാവിന്റെ ഗുണങ്ങള്‍ക്കു താഴെയാകുന്നു.'' എന്നിങ്ങനെ വി.മാതാവിനെ ആത്മനിറവില്‍ സ്തിച്ചുപുകഴ്ത്തിയിട്ടും അതു മതിയാകുന്നതല്ലെന്നും മാതാവിനു താഴെയാണു അവയെല്ലാം എന്നു പരിശുദ്ധപിതാക്കന്മാര്‍ പറയുമ്പോള്‍, അതുപോലും പൂര്‍ണ്ണമായി ഗ്രഹിക്കുവാന്‍ കഴിയാത്ത ബലഹീനരായ നമുക്കു ആ മദ്ധ്യസ്ഥതയില്‍ അഭയപ്പെടുക മാത്രമാണു കരണീയം. അതിനാല്‍ പരിശുദ്ധ പിതാക്കന്മാര്‍ സകല വിശ്വാസികള്‍ക്കും വേണ്ടി സമര്‍പ്പിച്ച പ്രാര്‍ത്ഥനകളില്‍ ചിലതു നമ്മുടെ അപേക്ഷകളായി സമര്‍പ്പിച്ചു കൊണ്ടു ഈ ചിന്തകള്‍ക്കു വിരാമമിടാം.
വി.ദൈവമാതാവിന്റെ പുകഴ്ചപെരുനാളിലെ പ്രഭാതത്തിലേയും രാത്രി രണ്ടാം കൗമായിലേയും പ്രാര്‍ത്ഥനകള്‍, അല്പം ദീര്‍ഘമാണെങ്കിലും, ഭക്തിയോടെയും വിശ്വാസത്തോടെയും ദൈവസന്നിധിയില്‍ സമര്‍പ്പിക്കാം. വി.ദൈവമാതാവിന്റെ മദ്ധ്യസ്ഥത നമുക്കു അഭയസ്ഥാനവും കോട്ടയുമായി ഭവിക്കട്ടെ.'' എല്ലാവിധ ഭാഗ്യങ്ങള്‍ക്കും അര്‍ഹയായ മാതാവേ, നിന്നോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. നിന്റെ മദ്ധ്യസ്ഥപ്രാര്‍ത്ഥനയാല്‍, പിതാവായ ആദാമിന്റെ കടച്ചീട്ടു കീറിയതുപോലെ ഞങ്ങളില്‍ സംഭവിക്കുന്ന സകല ആപത്തും നീങ്ങിപ്പോകേണമേ. സ്വര്‍ഗ്ഗീയപിതാവിനു ഞങ്ങള്‍ മക്കളായി തീര്‍ന്നപ്രകാരം, ഞങ്ങള്‍ എന്നും മക്കളായി കാത്തുകൊള്ളപ്പെടേണമേ. കല്പനലംഘനം മൂലം അടച്ചിരുന്ന മണവറയായ പറുദീസ തുറക്കപ്പെട്ടപ്രകാരം ദൈവാശ്രയമില്ലാത്തവരുടെ ധിക്കാരം ഒതുങ്ങണമേ. വിഗ്രഹാരാധനയുടെ അശുദ്ധിയില്‍നിന്നു ശുദ്ധീകരണമുണ്ടായപ്രകാരം, പലപ്രകാരത്തിലും ഞങ്ങളെ ഉപദ്രവിക്കുന്നവരില്‍ നിന്നു മോചനം നല്‍കേണമേ.ഞങ്ങളോടു പോരാട്ടം ചെയ്യുന്ന ആന്തരീയ ശത്രുവിനെ അടിപ്പെടുത്തി ഞങ്ങളെ പരിശുദ്ധാത്മാവിന്റെ ആലയങ്ങളാക്കി തീര്‍ക്കേണമേ. സത്യജീവന്റെ വാക്കു ഞങ്ങള്‍ക്കു ലഭിച്ചപ്രകാരം, രക്ഷയുടെ മറ ഇപ്പോള്‍ ഞങ്ങള്‍ക്കു സിദ്ധിക്കേണമേ. പരിശുദ്ധാത്മാവിന്റെ ആയുധം ഞങ്ങള്‍ ധരിച്ചിരിക്കുന്നതിനാല്‍ ശത്രുവിന്റെ ആയുധപ്രയോഗം ഞങ്ങളുടെമേല്‍ ഉണ്ടാകരുതേ. കഷ്ടതകളില്‍നിന്നു ഞങ്ങള്‍ വിമുക്തരായപ്രകാരം പുതിയ ജീവനെ ഞങ്ങള്‍ പ്രാപിക്കേണമേ. പൈശാചികമായ ആരാധനയുടെ അബദ്ധം നീങ്ങിയപ്രകാരം ഞങ്ങളെ അസഹ്യപ്പെടുത്തുന്ന മ്ളേച്ഛന്മാര്‍ ചിതറിപ്പോകേണമേ. ആദ്യത്തെ അവകാശത്തിലേക്കു ഞങ്ങള്‍ക്കു പ്രവേശം കിട്ടിയപ്രകാരം താല്‍ക്കാലിക അധികാരികളില്‍നിന്നുള്ള ഭാരം ഞങ്ങളില്‍ കുറയേണമേ. നാശമില്ലാത്ത വസ്ത്രം ഞങ്ങള്‍ ധരിച്ചപ്രകാരം ഞങ്ങളുടെമേല്‍ വന്നുചേരുന്ന വൈഷമ്യങ്ങള്‍ നീങ്ങേണമേ. സങ്കടകരമാംവണ്ണം വ്യാപിച്ചുകിടന്നിരുന്ന ശാപം മാഞ്ഞുപോയതുപോലെ, വലത്തേതിന്നടുത്ത അനുഗ്രഹങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരായപ്രകാരം നിഷ്ഠുരന്മാരുടെ അധീനതയില്‍നിന്നും ഞങ്ങള്‍ മോചിക്കപ്പെടണമേ. സാത്താന്റെ അടിമയില്‍നിന്നും ഞങ്ങള്‍ മോചിക്കപ്പെടേണമേ. ആന്തിരികപ്രകാശം ഞങ്ങള്‍ക്കു ലഭിച്ചപ്രകാരം, ദൃശ്യവും അദൃശ്യവുമായ വഴക്കുകളില്‍നിന്നും ഞങ്ങള്‍ക്കു വിശ്രമമുണ്ടാകണമെ. നിന്നില്‍നിന്നു ജീവന്റെ ഫലം ഞങ്ങള്‍ക്കു സിദ്ധിച്ചപ്രകാരം തന്നെ ഞങ്ങളില്‍ ഉണ്ടാകുന്ന സകല പ്രാതികൂല്യങ്ങളും കെട്ടുപോകേണമേ. ഘാതകനായ മഹാസര്‍പ്പത്തിന്റെ ശിരസ്സില്‍ ഞങ്ങള്‍ ചവിട്ടിയപ്രകാരം നാശകരമായ അവന്റെ സകല തന്ത്രങ്ങളേയും ഞങ്ങള്‍ ജയിക്കുമാറാകേണമേ.ജീവന്റെ ഫലം ഞങ്ങള്‍ അനുഭവിച്ചതുപോലെ ഇപ്പോള്‍ ഞങ്ങളുടെ തെറ്റുകള്‍ തീര്‍ന്നുപോകേണമേ. സഭയുടെ കൊമ്പു ഉയര്‍ന്നിരിക്കുന്നതുപോലെ എതിരാളിയുടെ കൊമ്പു തകരേണമേ. സര്‍പ്പത്തിന്റെ തല ചതയ്ക്കപ്പെട്ടപ്രകാരം, മാതാവേ! നിന്നെ ആദരിക്കുന്നവരുടെമേല്‍ ദൈവകൃപ വര്‍ദ്ധിക്കുമാറാകേണമേ. സമാധാനം കൈവന്നപ്രകാരം ശാശ്വതശാന്തി ഞങ്ങളില്‍ വാഴേണമേ. സ്വര്‍ഗ്ഗീയരുമായി ഞങ്ങള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നപ്രകാരം ഇപ്പോള്‍ ഞങ്ങള്‍ക്കും ഞങ്ങളുടെ മരിച്ചു പോയവര്‍ക്കും സ്വര്‍ഗ്ഗീയവാതില്‍ തുറക്കേണമേ.
വി.ദൈവമാതാവിന്റെ പുകഴ്ചപെരുനാളിലെ പ്രഭാതത്തിലേയും രാത്രി രണ്ടാം കൗമായിലേയും പ്രാര്‍ത്ഥനകള്‍, അല്പം ദീര്‍ഘമാണെങ്കിലും, ഭക്തിയോടെയും വിശ്വാസത്തോടെയും ദൈവസന്നിധിയില്‍ സമര്‍പ്പിക്കാം. വി.ദൈവമാതാവിന്റെ മദ്ധ്യസ്ഥത നമുക്കു അഭയസ്ഥാനവും കോട്ടയുമായി ഭവിക്കട്ടെ.'' എല്ലാവിധ ഭാഗ്യങ്ങള്‍ക്കും അര്‍ഹയായ മാതാവേ, നിന്നോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. നിന്റെ മദ്ധ്യസ്ഥപ്രാര്‍ത്ഥനയാല്‍, പിതാവായ ആദാമിന്റെ കടച്ചീട്ടു കീറിയതുപോലെ ഞങ്ങളില്‍ സംഭവിക്കുന്ന സകല ആപത്തും നീങ്ങിപ്പോകേണമേ. സ്വര്‍ഗ്ഗീയപിതാവിനു ഞങ്ങള്‍ മക്കളായി തീര്‍ന്നപ്രകാരം, ഞങ്ങള്‍ എന്നും മക്കളായി കാത്തുകൊള്ളപ്പെടേണമേ. കല്പനലംഘനം മൂലം അടച്ചിരുന്ന മണവറയായ പറുദീസ തുറക്കപ്പെട്ടപ്രകാരം ദൈവാശ്രയമില്ലാത്തവരുടെ ധിക്കാരം ഒതുങ്ങണമേ. വിഗ്രഹാരാധനയുടെ അശുദ്ധിയില്‍നിന്നു ശുദ്ധീകരണമുണ്ടായപ്രകാരം, പലപ്രകാരത്തിലും ഞങ്ങളെ ഉപദ്രവിക്കുന്നവരില്‍ നിന്നു മോചനം നല്‍കേണമേ.ഞങ്ങളോടു പോരാട്ടം ചെയ്യുന്ന ആന്തരീയ ശത്രുവിനെ അടിപ്പെടുത്തി ഞങ്ങളെ പരിശുദ്ധാത്മാവിന്റെ ആലയങ്ങളാക്കി തീര്‍ക്കേണമേ. സത്യജീവന്റെ വാക്കു ഞങ്ങള്‍ക്കു ലഭിച്ചപ്രകാരം, രക്ഷയുടെ മറ ഇപ്പോള്‍ ഞങ്ങള്‍ക്കു സിദ്ധിക്കേണമേ. പരിശുദ്ധാത്മാവിന്റെ ആയുധം ഞങ്ങള്‍ ധരിച്ചിരിക്കുന്നതിനാല്‍ ശത്രുവിന്റെ ആയുധപ്രയോഗം ഞങ്ങളുടെമേല്‍ ഉണ്ടാകരുതേ. കഷ്ടതകളില്‍നിന്നു ഞങ്ങള്‍ വിമുക്തരായപ്രകാരം പുതിയ ജീവനെ ഞങ്ങള്‍ പ്രാപിക്കേണമേ. പൈശാചികമായ ആരാധനയുടെ അബദ്ധം നീങ്ങിയപ്രകാരം ഞങ്ങളെ അസഹ്യപ്പെടുത്തുന്ന മ്ളേച്ഛന്മാര്‍ ചിതറിപ്പോകേണമേ. ആദ്യത്തെ അവകാശത്തിലേക്കു ഞങ്ങള്‍ക്കു പ്രവേശം കിട്ടിയപ്രകാരം താല്‍ക്കാലിക അധികാരികളില്‍നിന്നുള്ള ഭാരം ഞങ്ങളില്‍ കുറയേണമേ. നാശമില്ലാത്ത വസ്ത്രം ഞങ്ങള്‍ ധരിച്ചപ്രകാരം ഞങ്ങളുടെമേല്‍ വന്നുചേരുന്ന വൈഷമ്യങ്ങള്‍ നീങ്ങേണമേ. സങ്കടകരമാംവണ്ണം വ്യാപിച്ചുകിടന്നിരുന്ന ശാപം മാഞ്ഞുപോയതുപോലെ, വലത്തേതിന്നടുത്ത അനുഗ്രഹങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരായപ്രകാരം നിഷ്ഠുരന്മാരുടെ അധീനതയില്‍നിന്നും ഞങ്ങള്‍ മോചിക്കപ്പെടണമേ. സാത്താന്റെ അടിമയില്‍നിന്നും ഞങ്ങള്‍ മോചിക്കപ്പെടേണമേ. ആന്തിരികപ്രകാശം ഞങ്ങള്‍ക്കു ലഭിച്ചപ്രകാരം, ദൃശ്യവും അദൃശ്യവുമായ വഴക്കുകളില്‍നിന്നും ഞങ്ങള്‍ക്കു വിശ്രമമുണ്ടാകണമെ. നിന്നില്‍നിന്നു ജീവന്റെ ഫലം ഞങ്ങള്‍ക്കു സിദ്ധിച്ചപ്രകാരം തന്നെ ഞങ്ങളില്‍ ഉണ്ടാകുന്ന സകല പ്രാതികൂല്യങ്ങളും കെട്ടുപോകേണമേ. ഘാതകനായ മഹാസര്‍പ്പത്തിന്റെ ശിരസ്സില്‍ ഞങ്ങള്‍ ചവിട്ടിയപ്രകാരം നാശകരമായ അവന്റെ സകല തന്ത്രങ്ങളേയും ഞങ്ങള്‍ ജയിക്കുമാറാകേണമേ.ജീവന്റെ ഫലം ഞങ്ങള്‍ അനുഭവിച്ചതുപോലെ ഇപ്പോള്‍ ഞങ്ങളുടെ തെറ്റുകള്‍ തീര്‍ന്നുപോകേണമേ. സഭയുടെ കൊമ്പു ഉയര്‍ന്നിരിക്കുന്നതുപോലെ എതിരാളിയുടെ കൊമ്പു തകരേണമേ. സര്‍പ്പത്തിന്റെ തല ചതയ്ക്കപ്പെട്ടപ്രകാരം, മാതാവേ! നിന്നെ ആദരിക്കുന്നവരുടെമേല്‍ ദൈവകൃപ വര്‍ദ്ധിക്കുമാറാകേണമേ. സമാധാനം കൈവന്നപ്രകാരം ശാശ്വതശാന്തി ഞങ്ങളില്‍ വാഴേണമേ. സ്വര്‍ഗ്ഗീയരുമായി ഞങ്ങള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നപ്രകാരം ഇപ്പോള്‍ ഞങ്ങള്‍ക്കും ഞങ്ങളുടെ മരിച്ചു പോയവര്‍ക്കും സ്വര്‍ഗ്ഗീയവാതില്‍ തുറക്കേണമേ.
- കര്‍ത്താവേ! തിരുവുള്ളത്താല്‍ ആരില്‍നിന്നു നീ ജഡംധരിച്ചുവോ ആ മാതാവിന്റെയും നിബിയന്മാരുടെയും ശ്ളീഹന്മാരുടെയും സഹദേന്മാരുടെയും മൗദ്യാനന്മാരുടെയും അറിയിപ്പുകാരുടെയും എല്ലാ പരിശുദ്ധന്മാരുടെയും പ്രാര്‍ത്ഥനകളാല്‍, ഞങ്ങളെ കരുണയോടു ആര്‍ദ്രതയോടും കടാക്ഷിക്കണമെ. കര്‍ത്താവേ! നിന്റെ ദയവാല്‍ രോഗികളെ സുഖപ്പെടുത്തേണമേ. ഞെരുങ്ങിയിരിക്കുന്നവരേയും ദുഃഖിതരേയും ആശ്വസിപ്പിക്കേണമെ. വിലപിച്ചിരിക്കുന്നവരെ സന്തോഷിപ്പിക്കേണമേ. തെറ്റിപ്പോയവരെ തിരിച്ചുവരുത്തേണമെ. പീഡിതരെ വിശ്രമിപ്പിക്കേണമെ. ദരിദ്രരെ പോറ്റേണമെ. അനാഥര്‍ക്കു പിതാവും, വിധവമാര്‍ക്കു പരിരക്ഷകനും, സമുദ്രത്തിലും, വായുവിലും യാത്രചെയ്യുന്നവര്‍ക്കു പരിപാലകനുമായിരിക്കേണമെ. ബലഹീനരെ ശക്തീകരിക്കേണമേ. വൃദ്ധരെ ആദരിക്കേണമെ. യുവാക്കളെ അടക്കമൊതുക്കമുള്ളവരാക്കേണമെ. പൈതങ്ങളെ നന്നായി വളര്‍ത്തേണമേ. ഗുരുക്കന്മാര്‍ക്കു തീക്ഷ്ണതയും, അധ്യേതാക്കള്‍ക്കു ഉത്സാഹവും, പരദേശികളെ സല്‍ക്കരിക്കുന്നവര്‍ക്കു സന്തോഷവും, സല്‍പ്രവര്‍ത്തകര്‍ക്കു സഹിഷ്ണുതയും, ഭിന്നിച്ചിരിക്കുന്നവര്‍ക്കു ഐകമത്യവും ഒരുമയും, ബ്രഹ്മചാരികള്‍ക്കു നല്ല മാതൃകയും വിവാഹിതര്‍ക്കു സുകൃതവും, സ്ത്രീകള്‍ക്കു വിനയവും, പുരോഹിതന്മാര്‍ക്കു നിര്‍മ്മലതയും, സഭയ്ക്കു അഭിവൃദ്ധിയും, ഭരണകര്‍ത്താക്കള്‍ക്കു ശാന്തതയും, ന്യായാധിപന്മാര്‍ക്കു സത്യസന്ധതയും, ധനവാന്മാര്‍ക്കു ദാനശീലവും, യജമാനന്മാര്‍ക്കു ദയയും, ദാസന്മാര്‍ക്കു അനുസരണവും, കൊടുക്കേണമെ. വര്‍ഷത്തിന്റെ ഋതുക്കളെ വാഴ്ത്തേണമെ. നിന്റെ കരുണയാല്‍ ആശ്വാസകരവും പ്രയോജനകരവുമായ മഞ്ഞും മഴയും യഥാകാലം നല്‍കേണമെ. നിന്റെ നന്മാസമൃദ്ധിയാല്‍ പട്ടിണിക്കാരെ സന്തുഷ്ടരാക്കേണമെ. പരിശുദ്ധ സഭയ്ക്കും പള്ളികള്‍ക്കും വഴിപാടുകളും ദശാംശങ്ങളും ആദ്യഫലങ്ങളും കൊടുക്കുന്നവരെ ആന്തരീയവും സ്വര്‍ഗ്ഗീയവുമായ നിന്റെ ബലിപീഠത്തില്‍ കൈക്കൊള്ളേണമെ.വലിയതും അളവില്ലാത്തുമായ നിന്റെ അനുഗ്രഹം അവരുടെ വസതികളില്‍ ചൊരിയേണമെ. ഈ സ്ഥലത്തും സത്യവിശ്വാസികളുടെ എല്ലാ സ്ഥലങ്ങളിലും നിന്റെ പരിശുദ്ധ മാലാഖമാരുടെ കാവല്‍ ഉണ്ടായിരിക്കേണമെ. നാശത്തില്‍നിന്നും യുദ്ധങ്ങളില്‍നിന്നും അടിമയില്‍നിന്നും കവര്‍ച്ചയില്‍നിന്നും കോപസൂചകമായ എല്ലാ ശിക്ഷകളില്‍നിന്നും അവരെ രക്ഷിക്കേണമെ. കര്‍ത്താവേ ഈ സ്ഥലത്തുനിന്നും എല്ലാ ഭാഗങ്ങളില്‍നിന്നും സത്യവിശ്വാസത്തോടെ നിദ്രപ്രാപിച്ചു പോയവരേയും നിന്റെ പരിശുദ്ധന്മാരുടെ കൂട്ടത്തില്‍ ചേര്‍ക്കേണമെ.അവരുടെ നിരയില്‍ ഇവരെ എണ്ണുകയും അവരുടെ ഗണത്തില്‍ ക്രമീകരിക്കുകയും ചെയ്യേണമെ. സ്തോത്രഗീതവും ആനന്ദപൂര്‍ണ്ണതയുമുള്ള ഗൃഹങ്ങളില്‍ അവരെ വസിപ്പിക്കേണമെ.അവരുടെ ദേഹങ്ങളെയും ആത്മാക്കളെയും ആശ്വസിപ്പിക്കേണമെ. മേല്പട്ടക്കാരായ പിതാക്കന്മാര്‍ നീതിയായും വിശുദ്ധിയായും തങ്ങളുടെ ഇടവകകളെ മേയിച്ചു ഭരിപ്പാന്‍വേണ്ടി, അവര്‍ക്കു ധൈര്യവും രക്തത്തോളം സഹനവും കൊടുക്കേണമെ. ഞങ്ങളെല്ലാവരേയും കൂട്ടമായി കരണയ്ക്കും പാപമോചനത്തിനും യോഗ്യരാക്കേണമെ. നിന്റെയും നിന്റെ പിതാവിന്റെയും നിന്റെ പരിശുദ്ധറൂഹായുടേയും സമൃദ്ധമായ കരുണയാല്‍ ഞങ്ങള്‍ക്കു ഇഹത്തില്‍നിന്നു സമാധാനപരമായ നിര്യാണം നല്‍കേണമെ. ആമ്മീന്‍.
Comments
Post a Comment