വി. മാര്‍ത്തോമ്മാശ്ളീഹ- ഭാരതത്തിന്റെ അപ്പോസ്തോലന്‍.

വി. മാര്‍ത്തോമ്മാശ്ളീഹ.

                      ഭാരതത്തിന്റെ അപ്പോസ്തോലനായ വി.മാര്‍ത്തോമ്മാശ്ളീഹാ AD 52ല്‍ കൊടുങ്ങല്ലൂരില്‍ കപ്പല്‍മാര്‍ഗ്ഗം വന്നുവെന്നും, തന്റെ അരുമനാഥന്റെ കല്പന ശിരസ്സാവഹിച്ചു കേരളത്തില്‍ അങ്ങോളമിങ്ങോളം സുവിശേഷം അറിയിക്കുകയും അനേകരെ ക്രിസ്തുമാര്‍ഗ്ഗത്തിലേക്കു കൈപിടിച്ചു ഉയര്‍ത്തുകയും, ഏഴരപള്ളികള്‍ സ്ഥാപിക്കുകയും, നാലു ബ്രാഹ്മണകുടുംബങ്ങള്‍ക്കു പൗരോഹിത്യ നല്‍വരം നല്‍കുകയും ചെയ്തുവെന്നും, മൈലാപ്പൂരില്‍ വച്ചു നിഷ്ഠുരന്മാരുടെ ശൂലാഗ്രത്തില്‍ സ്വജീവിതം തന്റെ അരുമനാഥനുവേണ്ടി ബലിയായി നല്‍കി എന്നും പാരമ്പര്യമായി വിശ്വസിക്കുന്നു. ഇതിനു ചരിത്ര തെളിവുകള്‍ ഇല്ലായെന്നു വാദിക്കുന്നവര്‍ ചുരുക്കമല്ല. ഏതാണ്ടു കൊല്ലവര്‍ഷാരംഭത്തിനു( A D 825ല്‍ ആണു കൊല്ലവര്‍ഷാരംഭം.) മുമ്പുള്ള കേരളചരിത്രം ഇരുളടഞ്ഞ ഏടുകളാണു. ചില ഐതീഹ്യങ്ങളിലും, പാരമ്പര്യകഥകളിലും ആ ചരിത്രം വായിച്ചെടുക്കുവാന്‍ മാത്രമേ സാദ്ധ്യമാകുകയുള്ളു. കേരളം പരശുരാമന്‍ മഴുവെറിഞ്ഞു ഉയര്‍ത്തിയതാണെന്നാണു പാരമ്പര്യമായി വിശ്വസിക്കുന്നതു. അതിന്റെ സത്യാസത്യങ്ങള്‍ ചോദ്യം ചെയ്യപ്പെടാവുന്നവയാണു. എന്നാല്‍ ഈ കഥ വെളിവാക്കുന്ന രണ്ടു ചരിത്രസത്യങ്ങളുണ്ടു. ഒന്നു കേരളം സമുദ്രത്തില്‍ നിന്നു ഉയര്‍ന്നു വന്ന ഒരു ഭൂപ്രദേശമാണെന്ന സത്യമാണു ഇതു പ്രഘോഷിക്കുന്നതു. ഭൂഗര്‍ഭഗവേഷകരും ഈ സത്യം സമ്മതിക്കുന്നു. രണ്ടു. പരശുരാമന്‍ നടത്തിയ ബ്രാഹ്മണഹത്യയുടെ പരിഹാരമായി കേരളം സമുദ്രത്തില്‍ നിന്നു ഉയര്‍ത്തി 64 ബ്രാഹ്മണ ഇല്ലങ്ങള്‍ക്കായി നല്‍കി എന്നതു ആര്യസമാവേശത്തിന്റെ ചിത്രം ഭംഗ്യന്തരേണ ചിത്രീകരിക്കുകയായിരുന്നു. അതുപോലെ വി.മാര്‍ത്തോമ്മാശ്ളീഹായുടെ ആഗമനത്തെ കുറിച്ചുള്ള കഥകളും,അദ്ദേഹം ഇവിടെ എത്തി സുവിശേഷം പ്രചരിപ്പിച്ചു എന്ന ചരിത്രസത്യമാണു ഉദ്ഘോഷിക്കുന്നതു. അദ്ദേഹം സ്ഥാപിച്ച പള്ളികളും പൗരോഹിത്യം നല്‍കിയ കുടുബങ്ങളും മൈലാപ്പൂരിലുള്ള അദ്ദേഹത്തിന്റെ കബറിടവും ചരിത്ര സാക്ഷ്യങ്ങളായി ഇന്നും നിലനില്ക്കുന്നു. ഈ പാരമ്പര്യങ്ങളെ അതേപടി അംഗീകരിച്ചും, വി.മാര്‍ത്തോമ്മാശ്ളീഹായുടെ അപ്പോസ്തോലത്വത്തിന്‍ കീഴില്‍ നിലയുറപ്പിച്ചും ഒരു തദ്ദേശീയ സ്വതന്ത്രസഭയായി ഇന്നു ഭാരതത്തില്‍ നിലനില്ക്കുന്ന ഏക സഭ മലങ്കര ഔര്‍ത്തോഡോക്സുസഭ മാത്രമാണു. മറ്റെല്ലാസഭകളും വിദേശാധിപത്യത്തെ അംഗീകരിക്കുകയോ, സത്യവിശ്വാസത്തെ പരിത്യജിക്കുകയോ ചെയ്യുന്ന സഭകളാണു.വി.മാര്‍ത്തോമ്മായുടെ സിംഹാസനത്തിന്‍ കീഴില്‍ അടിയുറച്ചു നില്ക്കുന്ന മലങ്കര ഓര്‍ത്തഡോക്സു സുറിയാനി സഭ അദ്ദേഹത്തിന്റെ ഓര്‍മ്മദിനം കൊണ്ടാടുന്നതിനെ കുറിച്ചു ഗൗരവപൂര്‍വ്വം പരിചിന്തിക്കേണ്ടതാണു.
                വി.മാര്‍ത്തോമ്മാശ്ളീഹായുടെ ഓര്‍മ്മദിനമായി അറിയപ്പെടുന്നതു ജൂലായ് 3 ഉം ഡിസംബര്‍ 21 ഉം ആണു. ജൂലായ് 3 സെന്റെ്തോമസ്സു ദിനമായിട്ടാണു അറിയപ്പെടുന്നതു. അതാകട്ടെ വി.തോമ്മാശ്‌ളീഹായുടെ തിരുശേഷിപ്പു മൈലാപ്പൂരില്‍ നിന്നും എടുത്തു എഡേസ്സായില്‍ കൊണ്ടു പോയി പ്രതിഷ്ഠിച്ച ദിനമാണു. അന്നുമുതല്‍ അവിടെയുള്ള സഭകള്‍ ആ ദിവസം വി.മാര്‍ത്തോമ്മായുടെ ഓര്‍മ്മദിനമായി ആചരിച്ചു തുടങ്ങി. അന്ത്യോഖ്യന്‍ പേര്‍ഷന്‍ സഭകളുമായുള്ള ബന്ധത്തില്‍ നാമും അതു പെരുന്നാളായി ആചരിച്ചു തുടങ്ങി. എന്നാല്‍ ഡിസംബര്‍ 21 വി.മാര്‍ത്തോമ്മാശ്ളീഹാ  മൈലാപ്പൂരില്‍ വച്ചു കുന്തത്താല്‍ കുത്തേറ്റു രക്തസാക്ഷിയായി തീര്‍ന്ന വലിയ ദിനമാണു. ആവിധത്തില്‍ വി.മാര്‍ത്തോമ്മാശ്ളീഹായുടെ ഓര്‍മ്മദിനം ഡിസംബര്‍ 21 ആണു എന്നു അറിയാമായിരുന്നിട്ടും  ഇന്നും നാം ജൂലായ് 3നു അമിതപ്രാധാന്യം നല്‍കുന്നു എന്നതാണു വിചിത്രമായ വസ്തുത. ജൂലായ് 3 നമ്മുടെ എല്ലാ പള്ളികളിലും വി.കുര്‍ബ്ബാന അര്‍പ്പിക്കുമ്പോള്‍, ഭാരതത്തിന്റെ അപ്പോസ്തോലനായ വി.തോമ്മാശ്ളീഹായുടെ രക്തസാക്ഷിദിനമായ ഡിസംബര്‍ 21 അദ്ദേഹത്തിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ചിലപള്ളികളില്‍ മാത്രം വി.കുര്‍ബ്ബാന അര്‍പ്പിക്കുകയും പള്ളിപ്പെരുന്നാളായി ആചരിക്കുകയും ചെയ്യുന്നു. മലങ്കര ഓര്‍ത്തഡോക്സു സഭയിലെ ബഹുഭൂരിപക്ഷം ദേവാലയങ്ങളിലും അന്നു വി.കുര്‍ബ്ബാന പോലും അര്‍പ്പിക്കുന്നില്ലായെന്നതു ഒരു വിരോധാഭാസമായി അവശേഷിക്കുന്നു. ജൂലായ് 3 നു നാം ഇത്രമാത്രം പ്രാധാന്യം എന്തിനാണു കല്പിക്കുന്നതു?. വിദേശികള്‍ ഭാരതത്തിന്റെ അപ്പോസ്തോലനായ വി.മാര്‍ത്തോമ്മാശ്ളീഹായുടെ ഭൗതികാവശിഷ്ടം മൈലാപ്പൂരില്‍ നിന്നും എടുത്തു കൊണ്ടുപോയെങ്കിലും, ആര്‍ക്കും അപഹരിക്കുവാന്‍ കഴിയാത്ത അദ്ദേഹത്തിന്റെ ചുടു രക്തം ഇഴുകി ചേര്‍ന്ന ഭാരതത്തിന്റെ മണ്ണില്‍ മുളച്ചു വളര്‍ന്ന മലങ്കര ഓര്‍ത്തഡോക്സു സഭ എന്തേ അദ്ദേഹത്തിന്റെ ഓര്‍മ്മദിനത്തിനു അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുന്നില്ല? വിദേശാധിപത്യത്തില്‍ നിന്നു നാം മോചിതരായി, സ്വയശീര്‍ഷകത്വമുള്ള സഭയായി, കാതോലിക്കേറ്റായി എന്നൊക്കെ  അഭിമാനിക്കുകയും കാതോലിക്കാസിംഹാസനത്തില്‍ ഊറ്റം കൊള്ളുകയും ചെയ്യുമ്പോഴും, വിദേശമേല്ക്കോയ്മയെ നാം അറിയാതെ തലയിലേറ്റി നടക്കുകയല്ലേ, ജൂലായ് 3നു ഡിസംബര്‍ 21 നേക്കാള്‍ അമിത പ്രാധാന്യം കല്പിച്ചു കൊടുക്കുമ്പോള്‍  ചെയ്യുന്നതു. വി.ദൈവമാതാവിന്റെ ഓര്‍മ്മ ആചരിക്കുന്നതു പോലെയും വി.പത്രോസുപൗലോസുശ്ളീഹന്മാരുടെ ഓര്‍മ്മ പോലെയും പ്രാധാന്യം നല്‍കി ഡിസംബര്‍ 21 ഒരു വലിയ പെരുന്നാളായി നാം ആചരിക്കുവാന്‍ തയ്യാറാകാത്തതു എന്തു കൊണ്ടു എന്ന ചോദ്യം ഇവിടെ സംഗതമാകുന്നു. സഭാകലണ്ടറില്‍ മറ്റു വിശേഷദിവസങ്ങളെ പോലെ മാത്രം രേഖപ്പെടുത്തി തൃപ്തിയടയുന്നു. വി. കുര്‍ബ്ബാനക്രമത്തിലും ആണ്ടടക്കമുള്ള വേദവായന കുറിപ്പിലും പ്രത്യേക പെരുന്നാളുകളില്‍ ഒന്നായി അതു മാറിയിരിക്കുന്നു. വി.വേദവായനക്കുറിപ്പു പരിഷ്ക്ക രിച്ചപ്പോള്‍ പോലും വി.മാര്‍ത്തോമ്മാശ്ളീഹായുടെ ഓര്‍മ്മദിനമായ ഡിസംബര്‍ 21 കാലക്രമമനുസരിച്ചു ചേര്‍ക്കുവാന്‍ എന്തുകൊണ്ടു നമുക്കു കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ ഭാരതത്തിന്റെ അപ്പോസ്തോലനും  കാതോലിക്കേറ്റു സിംഹാസനം ആരുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്നുവോ  ആ പരിശുദ്ധനായ തോമ്മാശ്ളീഹായ്ക്കു വിശ്വാസികളുടെ ഹൃദയത്തില്‍ അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കുന്നില്ലായെന്നതു പരമമായ ഒരു സത്യമാണു. ഡിസംബര്‍ 21 ആണു വി.തോമ്മാശ്ളീഹായുടെ ഓര്‍മ്മദിനം എന്നു പോലും തിരിച്ചറിയാത്തവരാണു  ഭൂരിപക്ഷം ഓര്‍ത്തഡോക്സു വിശ്വാസികളും. ഇതിനു ഒരു മാറ്റം അനിവാര്യമായിരിക്കുന്നു. സഭാനേതൃത്വത്തിന്റെ സത്വരശ്രദ്ധ ഈ കാര്യത്തില്‍ പതിയേണ്ടകാലം അതിക്രമിച്ചിരിച്ചിരിക്കുന്നു. ഭാരതത്തിന്റെ അപ്പോസ്തോലനായ പരിശുദ്ധ മാര്‍ത്തോമ്മാശ്ളീഹായെ വി.വേദപുസ്തകം എങ്ങനെ വരച്ചു കാണിച്ചിരിക്കുന്നു എന്നു പരിശോധിക്കുമ്പോള്‍ മാത്രമേ അദ്ദേഹത്തിന്റെ മഹത്വം വെളിവാകുകയുള്ളു.

  • വി.മര്‍ത്തോമ്മാശ്ളീഹാ- സുവിശേഷങ്ങളില്‍.

                      സുവിശേഷങ്ങളില്‍ വി.യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍ മാത്രമാണു വി.തോമ്മാശ്ളീഹായെ കുറിച്ചു ചില പരാമര്‍ശങ്ങള്‍ കാണുന്നതു. സമവീക്ഷണസുവിശേഷങ്ങളായ വി.മത്തായി ,വി.മര്‍ക്കോസു, വി.ലൂക്കോസു എന്നിവരുടെ സുവിശേഷങ്ങളില്‍ ശ്ളീഹന്മാരുടെ പേരുകള്‍ പറയുമ്പോള്‍ വി.തോമ്മാശ്ളീഹായുടെ പേരും രേഖപ്പെടുത്തിയിരിക്കുന്നു. മറ്റൊരു പരാമര്‍ശവും അവിടെ ദര്‍ശിക്കുന്നില്ല. ഈ നാലു സുവിശേഷങ്ങളില്‍ വി.യോഹന്നാന്റെ സുവിശേഷം വേറിട്ടുനില്‍ക്കുന്ന ഒന്നാണു. ഇതു മറ്റു സുവിശേഷങ്ങളെ പോലെ ഒരു ജീവചരിത്രവിവരണമല്ല. മറ്റു സുവിശേഷകര്‍ വലിയ പ്രാധാന്യം കല്പിക്കാതെ വിട്ടു കളഞ്ഞതും, എന്നാല്‍ പ്രാധാന്യം അര്‍ഹിക്കുന്നതുമായ ചുരുക്കം ചിലസംഭവങ്ങള്‍ മാത്രമാണു വിശുദ്ധ യോഹന്നാന്‍ തന്റെ സുവിശേഷത്തില്‍ പ്രതിപാദിച്ചിരിക്കുന്നതു. വി.യോഹന്നനാന്‍ ശ്ളീഹാ  കര്‍ത്താവു ഏറ്റം സ്നേഹിച്ച ശിഷ്യനും, കര്‍ത്താവിനോടൊപ്പം സുപ്രധാന സന്ദര്‍ഭങ്ങളിലെല്ലാം കൂടെയുണ്ടായിരുന്നവനും ആയിരുന്നു എന്നതിനാല്‍ മറ്റുള്ളവരുടെ ശ്രദ്ധയില്‍ ഈ സംഭവങ്ങള്‍ പെടാതെപോയതാകാം  ഇതിനു കാരണം. സുവിശേഷം രചിച്ചവരില്‍ വി.മത്തായിയും വി.യോഹന്നാനും മാത്രമാണല്ലോ കര്‍ത്താവിന്റെ ശിഷ്യന്മാര്‍. മറുരൂപമലയിലും യായീറോസിന്റെ മകളെ ഉയര്‍പ്പിച്ചപ്പോഴും മറ്റും വി. പത്രോസും വി.യാക്കോബും വി.യോഹന്നാനും മാത്രമായിരുന്നുവല്ലോ കൂടെയുണ്ടായിരുന്നതു. കാനായിലെ കല്യാണദിവസം വി.യാക്കോബു ശിഷ്യനായി തീര്‍ന്നിരുന്നോ എന്നു സംശയിക്കാം. വി.മര്‍ക്കോസും വി.ലൂക്കോസും മറ്റു ശിഷ്യന്മാരില്‍ നിന്നു ലഭിച്ച അറിവിന്റെ വെളിച്ചത്തില്‍ ആയിരിക്കണം സുവിശേഷം രചിച്ചതു. ഏതായാലും മറ്റു സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിട്ടില്ലാത്തതും വി.യോഹന്നാന്‍ വളരെ പ്രാധാന്യം കല്പിച്ചു പ്രതിപാദിച്ചിരിക്കുന്നതുമായ കാര്യങ്ങള്‍ സവിശേഷ ശ്രദ്ധ ആവശ്യപ്പെടുന്നവ തന്നെയാണു. കാനാവിലെ കല്യാണവിരുന്നില്‍ പച്ചവെള്ളത്തെ വീഞ്ഞാക്കി തീര്‍ത്തതും, ശമര്യാക്കാരി സ്ത്രീയോടു വെള്ളം ചോദിച്ചതും തുടര്‍ന്നുള്ള സംഭാഷണങ്ങളും, പക്ഷപാതക്കാരനെ സൗഖ്യമാക്കിയതിനെ തുടര്‍ന്നുള്ള സംഭവങ്ങളും, കുരുടനെ സൗഖ്യമാക്കിയതിനു ശേഷം നടന്ന സംഭവങ്ങളും, അഞ്ചപ്പം കൊണ്ടു അയ്യായിരത്തില്‍ അധികം പുരുഷാരത്തെ തൃപ്തിപ്പെടുത്തിയതിനു ശേഷമുള്ള ജീവന്റെ അപ്പത്തെ കുറിച്ചുള്ള പ്രസ്താവനയും, ലാസറിനെ ഉയര്‍പ്പിച്ച സംഭവവും, അതിനോടു ചേര്‍ന്നു താന്‍തന്നെ പുനരുത്ഥാനവും ജീവനുമാകുന്നു എന്ന വെളിപ്പെടുത്തലും, സുദീര്‍ഘമായ അന്ത്യപ്രഭാഷണവും, മഹാപുരോഹിതപ്രാര്‍ത്ഥനയും, 'ഞാന്‍ ആകുന്നു.' എന്നു കര്‍ത്താവു സ്വയം വെളിപ്പെടുത്തിയ ഏഴു പ്രസ്താവങ്ങളും( Seven I am's in St. John's Gospel) കര്‍ത്താവു ഉയര്‍ത്തെഴുന്നേറ്റതിനു ശേഷം ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെട്ട സംഭവങ്ങളും തുടങ്ങിയവയെല്ലാം വിയോഹന്നാന്റെ സുവിശേഷത്തില്‍ മാത്രമേ കാണുന്നുള്ളു. തന്റെ സുവിശേഷത്തിന്റെ അവസാനത്തില്‍ ഇതു രചിച്ചതിന്റെ ഉദ്ദേശം എന്താണെന്നു അദ്ദേഹം വെളിവാക്കിയതു കൂടെ ചേര്‍ത്തു വായിക്കുമ്പോള്‍ മാത്രമേ, എന്തുകൊണ്ടു മറ്റുള്ളവര്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞു എന്നും അവര്‍ പറഞ്ഞതു പലതും വിട്ടു കളഞ്ഞതു എന്തുകൊ ണ്ടാണെന്നും മനസ്സിലാകുകയുള്ളു. വി.യോഹഃ 20; 30,31.'' ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അത്ഭുതങ്ങളും അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാര്‍ കാണ്‍കെ ചെയ്തു. എന്നാല്‍ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങള്‍ വിശ്വസിക്കേണ്ടതിന്നും അവന്റെ നാമത്തില്‍ നിങ്ങള്‍ക്കു ജീവന്‍ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.'' മറ്റു സംഭവങ്ങളെ പോലെതന്നെ, മറ്റുള്ളവര്‍ പ്രാധാന്യം കല്പിക്കാതെ വിട്ടു കളഞ്ഞ, വി.മാര്‍ത്തോമ്മാശ്ളീഹായോടു ബന്ധപ്പെട്ട സംഭവങ്ങളും, യേശു ദൈവപുത്രനാണെന്നു വിശ്വസിക്കേണ്ടതിന്നു അനിവാര്യമാണു എന്നു വി.യോഹന്നാന്‍ ആത്മാവില്‍ തിരിച്ചറിഞ്ഞതു കൊണ്ടാണു ഇതില്‍ പ്രതിപാദിച്ചിരിക്കുന്നതു. ആ വേദഭാഗങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുമ്പോള്‍ അതു വെളിവാകും. വി.മാര്‍ത്തോമ്മാശ്ളീഹായുടെ പിന്‍തുടര്‍ച്ച അവകാശപ്പെടുന്ന നമുക്കും ആതിരിച്ചറിവു ഉണ്ടാകേണ്ടിയിരിക്കുന്നു. അതിനു ആ വേദഭാഗങ്ങളുടെ ഗൗരവമായ പഠനം അനുപേക്ഷണീയമാണു.
                വി.യോഹന്നാന്റെ സുവിശേഷത്തില്‍, വി.യോഹഃ 11; 5-16, 14; 1-7, 20;19-31 എന്നീ മൂന്നു ഭാഗങ്ങളില്‍ ആണു വി.തോമ്മാശ്ളീഹായെ കുറിച്ചു പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതു. ഈ മൂന്നു സന്ദര്‍ഭങ്ങളും ഒരുപോലെ പ്രാധാന്യമുള്ളതാണെങ്കിലും വി.യോഹഃ  20;19-31ല്‍ നിന്നും ഈ ചിന്ത ആരംഭിക്കുന്നു. വി.മാര്‍ത്തോമ്മാശ്ളീഹാ ഏറ്റം അധികം തെറ്റിദ്ധരിക്കപ്പെടുവാന്‍ ഇടയായ ഒരു വേദഭാഗമാണല്ലോ ഇതു. സംശയാലു എന്നു മുദ്രകുത്തപ്പെടുവാനും പൗരോഹിത്യനല്‍വരം അദ്ദേഹത്തിനു ലഭിച്ചിട്ടില്ലായെന്നു പറയുവാനും ഈ സംഭവം പലരേയും പ്രേരിപ്പിച്ചു. തോമ്മാ ഒരു കപ്യാരുപോലും അല്ലെന്നു പറഞ്ഞുപോയതിന്റെ കളങ്കം കഴുകി കളയുവാനായി ഒരു ഡൂപ്ളിക്കേറ്റു കാതോലിക്കായെ വാഴിച്ചു തൃപ്തിയടയുവാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍, പത്രോസിനു മാത്രമാണു പരമാധികാരം എന്നു സമ്മതിച്ചു ഏറ്റുപറഞ്ഞു, തങ്ങള്‍ പരിത്യജിച്ച മാര്‍ത്തോമ്മന്‍ പാരമ്പര്യം സ്ഥാപിച്ചെടുക്കാമെന്നു വ്യാമോഹിച്ചു ഒരു ട്രിപ്ളിക്കേറ്റു കാതോലിക്കായെ സൃഷ്ടിച്ചു ആശ്വസിക്കുകയാണു മറ്റു ചിലര്‍. വേറെ ചിലരാകട്ടെ, വി.മാര്‍ത്തോമ്മാശ്ളീഹാ ഭരമേല്പിച്ച സത്യവിശ്വാസവും പാരമ്പര്യവും പരിത്യജിച്ചു മറ്റൊരു സഭ സൃഷ്ടിച്ചു അദ്ദേഹത്തിന്റെ പേരു അതിനു നല്‍കി ആ പാരമ്പര്യം അവകാശപ്പെടുകയും ചെയ്യുന്നു. ഇവിടെ ഒരുകാര്യത്തില്‍  സന്തോഷിക്കുവാന്‍ വകയുണ്ടു. വി.മാര്‍ത്തോമ്മാശ്ളീഹായെ ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ തള്ളിപ്പറഞ്ഞവരെല്ലാം അദ്ദേഹത്തെ അംഗീകരിക്കുന്നു എന്നതു തന്നെ ആശ്വാസകരമാണു. പോകട്ടെ , വിഷയത്തിലേക്കു തിരികെ വരാം.
                  വി.വേദഭാഗത്തിലേക്കു കടക്കാം. ആഴ്ചവട്ടത്തിന്റെ ഒന്നാംനാള്‍ നേരം വൈകിയപ്പോള്‍ ശിഷ്യന്മാര്‍ ഇരുന്നിരുന്ന സ്ഥലത്തു യഹൂദന്മാരെ ഭയന്നു വാതില്‍ അടച്ചിരിക്കെ യേശു വന്നു നടുവില്‍ നിന്നു 'നിങ്ങള്‍ക്കു സമാധാനം എന്നു പറയുകയും തന്റെ കൈയ്യും വിലാപ്പുറവും അവരെ കാണിക്കുകയും ശിഷ്യന്മാര്‍ സന്തോഷിക്കുകയും ചെയ്യുന്നു. പിന്നെ, പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു എന്നു പറഞ്ഞു അവരുടെ മേല്‍ ഊതി, അവരോടു പരിശുദ്ധാത്മാവിനെ കൈക്കൊള്‍വീന്‍ , ആരുടെ പാപങ്ങള്‍ നിങ്ങള്‍ മോചിക്കുന്നുവോ അവര്‍ക്കു മോചിക്കപ്പെട്ടിരിക്കും. ആരുടെ പാപങ്ങള്‍ നിര്‍ത്തിയിരിക്കുന്നുവോ അവര്‍ക്കു നിര്‍ത്തിയിരിക്കുന്നു. എന്നു പറഞ്ഞു. പൗരോഹിത്യനല്‍വരം ശിഷ്യന്മാര്‍ക്കു ഇവിടെ വെച്ചാണു നല്‍കിയതു എന്നും അന്നു തോമ്മാ അവിടെ ഇല്ലാതിരുന്നതാനാല്‍ ഈ നല്‍വരം അദ്ദേഹത്തിനു ലഭിച്ചില്ല എന്നും  പറയുവാന്‍ ഇതു ചിലരെ പ്രേരിപ്പിച്ചു.. വി.മത്താഃ16;19ല്‍  ഈ അധികാരം പത്രോസിനു മാത്രം നല്‍കിയെന്നും , വി.മത്താഃ18;18 ല്‍  'നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിഞ്ഞിരിക്കും എന്നു സത്യമായി നിങ്ങളോടു  പറയുന്നു എന്നിങ്ങനെ പാപമോചനാധികാരം സഭയ്ക്കു നല്‍കുന്നു എന്ന അര്‍ത്ഥത്തിലും രേഖപ്പെടുത്തിയിരിക്കുന്നതു ഇതിനോടു ചേര്‍ത്തു ചിന്തിക്കേണ്ടതാണു. ശ്ളീഹാത്വം ഈ ഒറ്റ സന്ദര്‍ഭം കൊണ്ടു മാത്രം  ലഭിച്ച ഒന്നല്ല. കര്‍ത്താവു അവരെ വിളിച്ചു ചേര്‍ത്തനാള്‍ മുതല്‍ പന്ത്രണ്ടു ശിഷ്യന്മാര്‍ക്കും ഒരുപോലെ ലഭിച്ച നല്‍വരമാണു. വി.ലൂക്കോഃ 5; 10 ല്‍ ഇന്നു മുതല്‍ നീ മനുഷ്യനെ പിടിക്കുന്നവനാകും എന്നു കര്‍ത്താവു കല്പിച്ചതു ശീമോനുമാത്രം ബാധകമായതാണു എന്നു ആരും പറയുകയില്ല. നഷ്ടപ്പെട്ടു പോയ യൂദായെ പോലും കര്‍ത്താവു ഇതില്‍നിന്നു മാറ്റിനിര്‍ത്തിയുമില്ല. മാത്രമല്ല, പന്ത്രണ്ടു സിംഹാസനങ്ങളും കര്‍ത്താവു ഇവര്‍ക്കെല്ലാവര്‍ക്കുമായി വാഗ്ദാനം ചെയ്തിരിക്കുന്നു. വി.കുര്‍ബ്ബാന സ്ഥാപിച്ചുകൊണ്ടു ഞാന്‍ വരുവോളം എന്റെ ഓര്‍മ്മയ്ക്കായി ഇതു ഇപ്രകാരം അനുഷ്ഠിച്ചു കൊള്‍വീന്‍ എന്നു പറഞ്ഞതും പന്ത്രണ്ടു ശിഷ്യന്മാരോടുമായിരുന്നു. തന്നെ ഒറ്റിക്കൊടുക്കുമെന്നു അറിഞ്ഞിട്ടും യൂദായെ കര്‍ത്താവു മാറ്റി നിര്‍ത്തിയുമില്ല. യൂദായുടെ സ്ഥാനത്തേക്കു തെരഞ്ഞെടുത്ത മത്ഥിയാസിനും ശ്ളീഹാത്വവും പൗരോഹിത്യനല്‍വരവും ലഭിക്കുകയും ചെയ്തു. ഈ പന്ത്രണ്ടു പേരില്‍ ഉള്‍പ്പെടാത്ത പരി.പൗലോസുശ്ളീഹാ താനും അപ്പോസ്തോലന്മാരുടെ ഗണത്തില്‍ പെടുന്നു എന്നു പറഞ്ഞപ്പോള്‍ ആരും അതിനെ എതിര്‍ത്തുതുമില്ല. ഊതിയതുകൊണ്ടു മാത്രം കിട്ടിയതല്ല അപ്പോസ്തോലത്വവും പൗരോഹിത്യനല്‍വരവും എന്നു ഇതു വ്യക്തമാക്കുന്നു.
                 ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു അന്നുതന്നെ സന്ധ്യയായപ്പോള്‍ ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെട്ട സംഭവമാണു വി.യോഹഃ 20;19 മുതലുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നതു. അപ്പോള്‍ വി.തോമ്മാശ്ളീഹാ അവരുടെ കൂടെ ഉണ്ടായിരുന്നില്ല. സഹശിഷ്യന്മാര്‍ 'ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു' എന്നു പറഞ്ഞാറെഃ ഞാന്‍ അവന്റെ കൈകളില്‍ ആണിപ്പഴുതു കണുകയും ആണിപ്പഴുതില്‍ വിരല്‍ ഇടുകയും അവന്റെ വിലാപ്പുറത്തു കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു പറഞ്ഞു. ഇതു വി.തോമ്മാശ്ളീഹാ അന്തര്‍മുഖനും, നിരാശനും, സംശയാലുവും, കൂട്ടായ്മ ഇഷ്ടപ്പെടാത്തവനുമാണെന്നു പറയുവാന്‍ കാരണമായി തീര്‍ന്നു. എന്നാല്‍ വി.മാര്‍ത്തോമ്മാശ്ളീഹാ  പരാമര്‍ശിക്കപ്പെട്ടിട്ടുള്ള മറ്റു സന്ദര്‍ഭങ്ങള്‍ കൂടെ ഇതിനോടു ചേര്‍ത്തു വിലയിരുത്തുമ്പോള്‍ ഈ ആരോപണങ്ങള്‍ തികച്ചും സത്യവിരുദ്ധമാണെന്നു ബോദ്ധ്യമാകും. മാത്രമല്ല, വി.മാര്‍ത്തോമ്മാശ്ളീഹായുടെ വ്യക്തിത്വത്തിലെ രണ്ടു സവിശേഷതകള്‍ ഈ സംഭവം നമ്മുടെ മുമ്പില്‍ വരച്ചു കാട്ടുന്നതു ഗ്രഹിക്കുവാനും കഴിയും. തങ്ങളുടെ ഗുരുവിന്റെ കുരിശുമരണം മറ്റു ശിഷ്യന്മാരെ പോലെ വി.മാര്‍ത്തോമ്മാശ്ളീഹായ്ക്കും വേദനാജനകമായിരുന്നു. എന്നാല്‍ മറ്റുള്ളവരെ പോലെ ആവേദനയും മനസ്സില്‍ പേറി ഒരു മുറിക്കുള്ളില്‍ ഒതുങ്ങി കൂടിയിരിക്കുവാന്‍ തോമസ്സു ഇഷ്ടപ്പെട്ടില്ല. മാത്രമല്ല ശിഷ്യന്മാര്‍ എല്ലാവരും കര്‍ത്താവു ബന്ധിതനായപ്പോള്‍ ചിതറിപ്പോയിയെങ്കിലും ഉയിര്‍ത്തെഴുന്നേറ്റു എന്നു അറിഞ്ഞപ്പോള്‍ അവര്‍ ഒന്നിച്ചു കൂടി. പക്ഷെ, യഹൂദന്മാരെ അപ്പോഴും അവര്‍ ഭയപ്പെട്ടിരിന്നു. നേരം വൈകിയപ്പോള്‍ യഹൂദന്മാരെ ഭയന്നു വാതില്‍ അടച്ചിരിക്കെ എന്ന വിവരണം ആ സത്യം വെളിവാക്കുന്നു. ദിദിമോസ് എന്ന തോമസു അവരോടു കൂടെ ഉണ്ടായിരുന്നില്ല എന്ന പ്രസ്താവം ഇതിനോടു ചേര്‍ത്തു വായിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാകും. വി.തോമ്മാശ്ളീഹാ ഒരു ഭീരുവായിരുന്നില്ല എന്നത്രേ ഇതു വെളിവാക്കുന്നതു. യഹൂദന്മാരേയോ മരണത്തെ പോലുമോ ഭയമില്ലാതെ അദ്ദേഹം വെളിയില്‍ സഞ്ചരിക്കുകയായിരുന്നു എന്നു ചിന്തിക്കുകയാണു ഉചിതം. പിന്നീടു ശിഷ്യന്മാരുടെ അടുക്കല്‍ വന്നപ്പോഴാണല്ലോ അവര്‍ ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു എന്നു പറയുന്നതു. ശിഷ്യന്മാരുടെ കൂട്ടായ്മ ഉപേക്ഷിച്ചിരുന്നില്ലായെന്നും, മറ്റുള്ളവര്‍ വെളിയില്‍ പോകുവാന്‍ ഭയപ്പെട്ടപ്പോള്‍ ഏതോ കാര്യത്തിനായി അദ്ദേഹം വെളിയില്‍ പോയതായിരുന്നു എന്നു ഊഹിക്കുന്നതിലും തെറ്റില്ല. വി.മാര്‍ത്തോമ്മാശ്ളീഹാ മറ്റുള്ളവരെ പോലെ ഒരു ഭീരുവായിരുന്നില്ല എന്നു വി.യോഹഃ 11;1-7 ല്‍ മുന്നമേ വെളിപ്പെട്ടിട്ടുണ്ടു. ലാസര്‍ ദീനമായി കിടക്കുന്നു എന്ന വാര്‍ത്ത അറിഞ്ഞതിനു ശേഷം രണ്ടു ദിവസം കഴിഞ്ഞു നാം വീണ്ടു യെഹൂദ്യയിലേക്കു പോക എന്നു യേശു പറയുന്നു. അപ്പോള്‍ ശിഷ്യന്മാര്‍ അവനോടു , റബ്ബീ, യഹൂദന്മാര്‍ ഇപ്പോള്‍ തന്നെ നിന്നെ കല്ലെറിവാന്‍ ഭാവിച്ചുവല്ലോ, നീ പിന്നെയും അവിടേക്കു പോകുന്നുവോ എന്നു ചോദിക്കുന്നു. യഹൂദ്യയില്‍ ചെന്നാല്‍ ഉണ്ടാകാവുന്ന അനിഷ്ടസംഭവം ഓര്‍ത്തിട്ടു അവര്‍ക്കു ഭയം തോന്നിയതു കൊണ്ടാണു ഇങ്ങനെ ചോദിച്ചതു. കര്‍ത്താവു പല കാര്യങ്ങള്‍ പറഞ്ഞു അവരെ ധൈര്യപ്പെടുത്തുവാന്‍ ശ്രമിച്ചു. അതൊന്നും അവരുടെ ഭയം അകറ്റുന്നില്ല എന്നു കണ്ടപ്പോള്‍ കര്‍ത്താവു എന്നാല്‍ നാം അവന്റെ അടുക്കല്‍ പോക എന്നു പറയുന്നു. ശിഷ്യന്മാര്‍ എന്തു പറയണം എന്നു അറിയാതെ പകച്ചു നില്‍ക്കുമ്പോള്‍ ദിദിമോസ് തോമസ് സഹശിഷ്യന്മാരോടു അവനോടു കൂടെ മരിക്കേണ്ടതിനു നാമും പോക എന്നു പറഞ്ഞു. ഇവിടെയാണു വി.തോമ്മാശ്ളീഹാ മറ്റു ശിഷ്യന്മാരില്‍ നിന്നു വ്യതിരിക്തനാകുന്നതു. യഹൂദ്യയില്‍ എത്തിയാല്‍ മരണം സുനിശ്ചിതമാണു എന്ന കാര്യത്തില്‍ മറ്റുള്ളവരെ പോലെ ദിദിമോസിനും സംശയമില്ലായിരുന്നു. പക്ഷെ മരണഭീതി വി.തോമ്മാശ്ളീഹായെ പിന്നോട്ടു വലിച്ചില്ല. ധൈര്യമായി മുന്നോട്ടു പോകുവാന്‍ തയ്യാറാകുന്നു. ദിദിമോസിന്റെ ഈ ധൈര്യം നമ്മുടെ കര്‍ത്താവിനും നല്ലവണ്ണം അറിയാമായിരുന്നു.  അതുകൊണ്ടു തന്നെയാണു മറ്റു ശിഷ്യന്മാരെ ആരേയും നിയോഗിക്കാതെ വി.തോമ്മാശ്ളീഹായെ തന്നെ നമ്മുടെ ഈ ഭാരതത്തില്‍ സുവിശേഷം അറിയിക്കുവാന്‍ കല്പിച്ചാക്കിയതു. പ്രതിസന്ധികളില്‍ കുലിങ്ങിപ്പോകാത്ത വി.തോമ്മാശ്ളീഹാ തന്റെ ഗുരുവിന്റെ നിയോഗം ശിരസ്സാവഹിച്ചു ഈ ഭാരതത്തില്‍ എത്തി തന്നെ ഏല്പിച്ച കൃത്യം നിര്‍വ്വഹിച്ചു ഒരു നിഷ്ഠുരന്റെ ശൂലാഗ്രത്തില്‍ സ്വജീവിതം തന്റെ അരുമനാഥനു ബലിയായി നല്‍കി,തന്റെ ചുടുരക്തം ഭാരതത്തിലെ ക്രൈസ്തവതയ്ക്കു ദോഹദമായിഒഴുക്കി ദൈവസന്നിധിയില്‍ ഇന്നും നമുക്കായി മദ്ധ്യസ്ഥത അണയ്ക്കുന്നു.
                   ഈ വേദഭാഗത്തിന്റെ അടിസ്ഥാനത്തില്‍ വി.തോമ്മാശ്ളീഹായെ സംശയാലു എന്നു മുദ്ര കുത്തുന്നതു എത്രമാത്രം ശരിയാണു എന്നു ചിന്തിക്കേണ്ടതാണു. അദ്ദേഹത്തെ ഒരു ജിജ്ഞാസുവായിട്ടാണു ഇവിടെ നാം കാണുന്നതു. എന്തിനേയും പൂര്‍ണ്ണമായും സംശയരഹിതമായും അറിയണമെന്നുള്ളതാണു ഒരു ജിജ്ഞാസുവിന്റെ ആഗ്രഹം.അവിടെ സംശയം സ്വാഭാവികമാണു. എല്ലാം അറിയുന്നവര്‍ക്കും ഒന്നും അറിയുവാന്‍ പാടില്ലാത്തവര്‍ക്കുമാണു സംശയം ഇല്ലാത്തതു. ഒരു ജിജ്ഞാസു മാത്രമാണു തന്റെ സംശയം ചോദ്യമാക്കി മാറ്റുന്നതു. അല്ലാത്തവര്‍ അത്രയും അറിഞ്ഞാല്‍ മതി എന്നു സമാധാനിക്കും. സഹശിഷ്യന്മാര്‍ ആ ഗണത്തില്‍ പെട്ടവരാണു എന്നു അറിയുമ്പോഴാണു വി.തോമ്മാശ്ളീഹായുടെ മഹത്വം വെളിവാകുന്നതു. ദിദിമോസ് തോമസിന്റെ ഈ സവിശേഷത വി.യോഹന്നാന്റെ സുവിശേഷം 14 മുതലുള്ള അദ്ധ്യായങ്ങള്‍ കര്‍ത്താവിന്റെ അന്ത്യപ്രഭാഷണത്തില്‍ കാണാന്‍ കഴിയും. നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു,ദൈവത്തില്‍ വിശ്വസിപ്പീന്‍ എന്നിലും വിശ്വസിപ്പീന്‍. എന്റെ പാതാവിന്റെ ഭവനത്തില്‍ അനേകവാസസ്ഥലങ്ങള്‍ ഉണ്ടു. ഞാന്‍ സ്ഥലം ഒരുക്കുവാന്‍ പോകുന്നു. ഞാന്‍ പോയി സ്ഥലം ഒരുക്കിയാല്‍ പിന്നെയും വന്നു നിങ്ങളെ നിങ്ങളെ ചേര്‍ത്തു കൊള്ളും. ഞാന്‍ പോകുന്നിടത്തേക്കുള്ള വഴി നിങ്ങള്‍ അറിയുന്നു എന്നിങ്ങനെ പറഞ്ഞു തുടങ്ങി. ഉടന്‍ ഒരു ചോദ്യവുമായി തോമസ്സു മുന്നോട്ടു വന്നു. കര്‍ത്താവേ നീ എവിടെ പോകുന്നു എന്നു ഞങ്ങള്‍ അറിയുന്നില്ല. പിന്നെ വഴി എങ്ങനെ അറിയും? കര്‍ത്താവിന്റെ വാക്കുകള്‍ ദിദിമോസിനു മാത്രമല്ല, ശിഷ്യന്മാരില്‍ ആര്‍ക്കും മനസ്സിലായില്ല. ശിഷ്യന്മാര്‍ എല്ലാവരും ഒന്നും മനസ്സിലാകാതെ പകച്ചു നിന്നു.മനസ്സിലാകാത്തതു മനസ്സിലായിയെന്നു ഭാവിച്ചു എല്ലാവരും നില്‍ക്കുമ്പോള്‍  മനസ്സിലാകാത്തതു മനസ്സിലായില്ല എന്നു ധൈര്യമായി പറയുന്ന ഒരാള്‍ അവരില്‍ ഉണ്ടായിരുന്നു; വി.തോമ്മാശ്ളീഹാ. അദ്ദേഹം സത്യസന്ധനായിരുന്നു. മുഖംമൂടി അണിയാത്ത മനുഷ്യന്‍. തന്റെ മനസ്സിന്റെ ഭാവങ്ങളെ  മറച്ചു വെയ്ക്കാന്‍ അറിയാത്തവന്‍. എന്തും തുറന്നു ചോദിക്കുന്ന കപടമില്ലാത്ത ഹൃദയത്തിന്റെ  ഉടമ.  തോമസ്സിന്റെ സംശയത്തിലൂടെ ഉയര്‍പ്പിന്റെ യാഥാര്‍ത്ഥ്യം വെളിപ്പെട്ടതു പോലെ  ഈ സംശയവും ചോദ്യവും 'ഞാന്‍ തന്നെ വഴിയും സത്യവും ജീവനുമാകുന്നു എന്ന കര്‍ത്താവിന്റെ സ്വയംവെളിപ്പെടുത്തലിനു വഴി ഒരുക്കുകയായിരുന്നു എന്നു ഗ്രഹിക്കുമ്പോഴാണു വി.തോമ്മാശ്ളീഹായുടെ മഹത്വം കുറേക്കൂടെ വെളിവാകുന്നതു. ദൈവത്തെ അന്യര്‍ക്കു വെളിപ്പെടുത്തി കൊടുക്കുന്ന മാര്‍ഗ്ഗമായി മാറുമ്പോഴാണു ക്രിസ്തീയ ജീവിതം ധന്യമാകുന്നതു. അപ്പോസ്തോലന്‍ അപ്പോസ്തോലന്‍ ആകുന്നതു. ശ്ളീഹാ ശ്ളീഹായാകുന്നതു.
                വി.തോമ്മാശ്ളീഹാ ഒരു സംശയാലുവെന്നു മുദ്രകുത്തപ്പെടേണ്ടവനല്ല എന്നു ഈ സംഭവങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചാല്‍ ഗ്രഹിക്കുവാന്‍ കഴിയും.ആദ്യം ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെട്ടപ്പോള്‍ തോമ്മാ അവരുടെ കൂട്ടത്തില്‍ ഇല്ല എന്നു കര്‍ത്താവിനു അറിയാമായിരുന്നു. എട്ടുദിവസം കഴിഞ്ഞു കര്‍ത്താവു വീണ്ടും അവര്‍ക്കു പ്രത്യക്ഷപ്പെട്ടപ്പോള്‍ ദിദിമോസും ഉണ്ടായിരുന്നു. അന്നും കതുകകള്‍ അടച്ചിരിക്കുകയായിരുന്നു. സഹശിഷ്യന്മാരുടെ സഖിത്വവും കൂട്ടായ്മയും ഉപേക്ഷിച്ചു ഏകാന്തപഥികനായി അലയുന്നവനായിരുന്നു തോമസ്സു എങ്കില്‍ അന്നും അവരുടെ കൂട്ടത്തില്‍ കാണുമായിരുന്നില്ല. ഈ രണ്ടു സംഭവങ്ങളും കര്‍ത്താവിന്റെ അറിവോടും പ്രത്യേക ഉദ്ദേശത്തോടും കൂടെ സംഭവിച്ചതായിരുന്നു എന്നതില്‍ സംശയിക്കേണ്ടതില്ല. ഈ സംഭവങ്ങളുടെ പിന്നിലെ കര്‍ത്താവിന്റെ ഉദ്ദേശം എന്തായിരുന്നു എന്നു വായിച്ചെടുക്കുമ്പോള്‍ വി.തോമ്മാശ്ളീഹായില്‍ ചാര്‍ത്തപ്പെട്ട സംശയങ്ങളെല്ലാം ഇല്ലാതാകും. കര്‍ത്താവിന്റെ എല്ലാ പ്രവൃത്തികളും പ്രത്യേക ഉദ്ദേശത്തോടു കൂടിയതും മുന്‍നിര്‍ണ്ണയ പ്രകാരവുമായിരുന്നു. ആദ്യം കര്‍ത്താവു പ്രത്യക്ഷപ്പെട്ടപ്പോള്‍  തോമസ്സു കൂടെ ഉണ്ടായിരുന്നു എങ്കില്‍ ഈ പേരുദോഷത്തില്‍ നിന്നു അദ്ദേഹം രക്ഷപെടുമായിരുന്നു.കര്‍ത്താവു മനഃപ്പൂര്‍വ്വം തന്റെ ശിഷ്യനു ഇങ്ങനെ ഒരു പേരു ദോഷം വരുത്തുമെന്നു ചിന്തിക്കുവാന്‍ കഴിയുകയില്ല. തോമസ്സു ഇല്ലാതിരുന്നപ്പോള്‍ പ്രത്യക്ഷപ്പെട്ടതിന്റെ ഉദ്ദേശം രണ്ടാം സംഭവം ശ്രദ്ധാപൂര്‍വ്വം വായിച്ചാല്‍ മനസ്സിലാകും. ആദ്യം പ്രത്യക്ഷപ്പെട്ടപ്പോള്‍ തോമസ്സു ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ ഈ സംശയം അദ്ദേഹത്തിനു ഉണ്ടാകുമായിരുന്നില്ല. തോമസ്സിന്റെ ഈ സംശയം  ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തു ഒരു മായയാണെന്നുള്ള ശിഷ്യന്മാരുടെ സംശയവും ഭയവും പിന്‍ തലമുറയ്ക്കു ഉണ്ടാകാമായിരുന്ന എല്ലാ തെറ്റായ ധാരണകളും പരിഹരിക്കുവാനുള്ള ഒരു മാര്‍ഗ്ഗമായി കര്‍ത്താവു ഉപയോഗിക്കുകയായിരുന്നു. തന്റെ ശരീരത്തില്‍ തൊടുവാന്‍ തോമ്മായെ അനുവദിച്ചതിലൂടെ ഉയിര്‍ത്തെഴുന്നേറ്റ തന്റെ ശരീരം ജീവിച്ചിരുന്നപ്പോഴുള്ള ശരീരം തന്നെയാണെന്നും, അതു തേജസ്കരിക്കപ്പെട്ടതിനാലാണു അടയ്ക്കപ്പെട്ട മുറിയില്‍ കടന്നു ചെല്ലുവാന്‍ കഴിയുന്നതെന്നും തെളിയിക്കുന്നു. കര്‍ത്താവു തോമസ്സിനോടു നിന്റെ കൈ നീട്ടി  എന്റെ കൈകളെ തൊടുക, നിന്റെ കൈനീട്ടി എന്റെ വിലാപ്പുറത്തു ഇടുക എന്നു പറഞ്ഞതു അതുകൊണ്ടുതന്നെയാണു. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്ക എന്ന കല്പനയാകട്ടെ തോമസ്സിനോടു മാത്രമല്ല സകലവിശ്വാസികളോടുമായിട്ടു കര്‍ത്താവു പറയുകയുമായിരുന്നു. ഇതു തിരിച്ചറിഞ്ഞ പരിശുദ്ധപിതാക്കന്മാര്‍ പുതുഞായറാഴ്ച പ്രഭാതനമസ്കാരത്തിലെ  സെദറായില്‍ നീ വ്യത്യസമില്ലാത്ത എന്റെ കര്‍ത്താവും ദൈവവുമാകുന്നു എന്നു അട്ടഹസിച്ചു ഏറ്റു പറഞ്ഞു എല്ലാ സംശയങ്ങളെയും നീക്കി കളഞ്ഞു. അവന്റെ സമ്മതപ്രഖ്യാപനത്താല്‍ അവര്‍ണ്ണനീയമായ ഒന്നിപ്പിനു ശേഷം സ്വഭാവം രണ്ടാണെന്നു സംശയിച്ചവരുടെ സംശയത്തെ ഇല്ലാതാക്കി എന്നാണു ഈ ഭാഗത്തെ വ്യാഖ്യാനിച്ചിരിക്കുന്നതു. ദിദിമോസിന്റെ സംശയത്തെ ഒരു വലിയ ദൈവികസത്യം വെളിപ്പെടുത്തുവാനുള്ള മാര്‍ഗ്ഗമായി കര്‍ത്താവു സൃഷ്ടിച്ചെടുക്കുകയായിരുന്നു. അതിനു കര്‍ത്താവു തെരഞ്ഞെടുത്തതാകട്ടെ നമ്മുടെ അപ്പോസ്തോലനായ വി. തോമ്മാശ്ളീഹായേയും. അതില്‍ നമുക്കു അഭിമാനിക്കാം.
                       തോമസ്സു തന്റെ ഉയിര്‍ത്തെഴുന്നേല്പിനെ സംശയിച്ചിരുന്നു എന്നു അറിഞ്ഞു കൊണ്ടാണു കര്‍ത്താവു അവരുടെ മുമ്പില്‍ വന്നതു. ആരും പറയാതെ കര്‍ത്താവു തോമസ്സിനോടു ആ കാര്യം പറയുന്നതു അതു തെളിയിക്കുന്നു. തന്നെ ആ വിധം സംശയിച്ചതു ഒരു തെറ്റായിരുന്നു എങ്കില്‍ കര്‍ത്താവു അവനെ ശാസിക്കുകയും പ്രായശ്ചിത്തം ചെയ്യിക്കുകയും ചെയ്യുമായിരുന്നു. കര്‍ത്താവു ജീവിച്ചിരുന്നപ്പോഴും ഉയിര്‍ത്തെഴുന്നേറ്റു കഴിഞ്ഞപ്പോഴും അങ്ങനെ ചെയ്തതു സുവിശേഷത്തില്‍ കാണുന്നുണ്ടു. സിസറിയാഫിലിപ്പയില്‍ വച്ചു ഞാന്‍ ആരാകുന്നു എന്നു നിങ്ങള്‍ പറയുന്നു എന്ന കര്‍ത്താവിന്റെ  ചോദ്യത്തിനു നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹാ ആകുന്നു എന്ന സത്യവിശ്വാസം ശീമോന്‍ പറയുന്നു. ഇതു പിതാവു നിനക്കു വെളിപ്പെടുത്തി തന്നതാണെന്നും നീ പാറയാകുന്നു ഈ പാറമേല്‍ എന്റെ സഭ പണിയുമെന്നും കര്‍ത്താവു അരുളിച്ചെയ്തു. എന്നാല്‍ താമസിയാതെ തന്നെ കര്‍ത്താവു തന്റെ കുരിശു മരണത്തെ കുറിച്ചു പറഞ്ഞു. ശീമോന്‍ കര്‍ത്താവിനെ മാറ്റി നിര്‍ത്തി ശാസിച്ചു. യേശു തിരിഞ്ഞു സാത്താനെ എന്നെ വിട്ടു പോ; നീ എനിക്കു ഇടര്‍ച്ചയാകുന്നു;  നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രേ കരുതുന്നതു എന്നു പറഞ്ഞു ശീമോന്‍ പത്രോസിനെ ശാസിച്ചു. (വി.മത്താഃ 16;13-24) കര്‍ത്താവു ബന്ധിതനായി ഹേരോദാവിന്റെ അരമനയില്‍ വിസ്തരിക്കപ്പെടുമ്പോള്‍ വി.പത്രോസുശ്ളീഹാ അരമനമുറ്റത്തുവച്ചു കര്‍ത്താവിനെ മൂന്നു തവണ തള്ളി പറഞ്ഞു. അതുകഴിഞ്ഞു തെറ്റു തിരിച്ചറിഞ്ഞ ശീമോന്‍ വെളിയില്‍ പോയി അതുദുഃഖത്തോടെ പൊട്ടി കരഞ്ഞു. എങ്കിലും കര്‍ത്താവു ഉയിര്‍ത്തെഴുന്നേറ്റശേഷം ഗലീലകടല്‍ തീരത്തു പ്രത്യക്ഷപ്പെട്ടപ്പോള്‍ ശീമോന്‍പത്രോസിനെ കൊണ്ടു ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നു മൂന്നു തവണ പറയിപ്പിച്ചു പ്രായശ്ചിത്തം ചെയ്യിച്ചതായി വി.യോഹഃ 21ല്‍ നാം വായിക്കുന്നു. ആ കര്‍ത്താവു എന്തുകൊണ്ടു തന്നെ സംശയിക്കുകയും വിശ്വസിക്കാതിരിക്കുകയും ചെയ്ത തോമസ്സിനോടു അങ്ങനെയൊന്നും പറഞ്ഞില്ല. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു വി.തോമ്മാശ്ളീഹായുടെ സംശയം ദൂരീകരിച്ചു വിശ്വാസത്തില്‍ ഉറപ്പിക്കുവാന്‍ വേണ്ടി തന്റെ കൈകളും വിലാപ്പുറവും കാണിച്ചു അതു തൊട്ടു നോക്കുവാന്‍ പറയുകയാണു ചെയ്തതു. വി.തോമ്മാശ്ളീഹായുടെ സംശയം സ്വാഭാവികമായ ഒന്നു തന്നെ ആയതു കൊണ്ടാണു അങ്ങനെ ചെയ്തതു. സഖറായാ പുരോഹിതനു യോഹന്നാന്റെ ജനനത്തെ കുറിച്ചു വെളിപാടുണ്ടായപ്പോള്‍ അദ്ദേഹം സംശയിക്കുകയും വിശ്വ സിക്കാതിരിക്കുകയും ചെയ്തു. ആ അവിശ്വാസത്തിനു അദ്ദഹം ശിക്ഷിക്കപ്പെട്ടു.( വി.ലൂക്കോഃ1;8-23) എന്നാല്‍ അതേ ഗബ്രിയേല്‍ മാലാഖ തന്നെ വി.കന്യകമറിയാമിനോടു വചനിപ്പു നടത്തിയപ്പോള്‍ വി.മിറിയം സംശയിക്കുകയും അവിശ്വസിക്കുകയും ചെയ്തിട്ടു ശിക്ഷിക്കാതെ, വിശ്വസിക്കുവാന്‍ തെളിവു ചൂണ്ടിക്കാണിക്കുകയും മനുഷ്യനാല്‍ അസാദ്ധ്യമായതു ദൈവത്താല്‍ സാദ്ധ്യമാണു എന്നു പറഞ്ഞു സമ്മതിപ്പിക്കുകയും ചെയ്യുകയാണു ചെയ്തതു.( വി.ലൂക്കോഃ 1;26-38)  വി.കന്യകമറിയാമിന്റെ സംശയം, പുരഷബന്ധം ഇല്ലാതെ ഗര്‍ഭം ധരിക്കുക എന്നതു , സ്വാഭാവികമാണു. അതുതന്നെയാണു വി.തോമ്മാശ്ളീഹായുടെ സംശയത്തിലും സംഭവിച്ചതു. മരിച്ചവര്‍ സ്വയമേ ഉയിര്‍ത്തെഴുന്നേല്ക്കുക അസംഭവ്യമാണല്ലോ. വി.ലൂക്കോസു രേഖപ്പെടുത്തിയിരിക്കുന്ന  കര്‍ത്താവു ഉയിര്‍ത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പട്ട സംഭവം ഇതിനോടു ചേര്‍ത്തു വായിക്കേണ്ടതാണു. കര്‍ത്താവു അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടിട്ടു നിങ്ങള്‍ക്കു സമാധാനം എന്നു പറഞ്ഞപ്പോള്‍ അവരുടെ പ്രതികരണം വി.ലൂക്കോഃ 24; 37 ല്‍ ഇങ്ങനെയാണു രേഖപ്പെടുത്തിയിരിക്കുന്നതു.''അവര്‍ ഞെട്ടി ഭയപ്പെട്ടു ഒരു ഭൂതത്തെ കാണുന്നു എന്നു അവര്‍ക്കു തോന്നി.''  ഭൂതമാണെന്നു സംശയിക്കുകയും ഭയപ്പെടുകയും ചെയ്തിട്ടും ആരും അവരെ സംശയാലുക്കള്‍ എന്നു വിളിക്കാതെ വി.തോമ്മാശ്ളീഹായെ മാത്രം സംശയാലു വിളിച്ചതു എന്തുകൊണ്ടു എന്നതു ഉത്തരം നല്‍കേണ്ടതുണ്ടു. ഇവിടെയും കര്‍ത്താവു 'നിങ്ങള്‍ കലങ്ങുന്നതു എന്തു? നിങ്ങളുടെ ഹൃദയത്തില്‍ സംശയം പൊങ്ങുന്നതും എന്തു? എന്നു ചോദിച്ചിട്ടു തന്റെ കൈയും കാലും നോക്കി അറിയുവാന്‍ ആവശ്യപ്പെടുകയാണല്ലോ ചെയ്തതു.
                          ഇതു കര്‍ത്താവു സ്വയം വെളിപ്പെടുത്തിയതിന്റെ ഭാഗമാണെങ്കിലും വി.തോമ്മാശ്ളീഹായുടെ വ്യക്തത്വത്തേയും അതു വെളിവാക്കുന്നു. വി.തോമ്മാശ്ളീഹായുടെ സംശയത്തെ കുറിച്ചു പുതുഞായറാഴ്ച പ്രഭാതനമസ്കാരത്തിലെ
സെദറായില്‍ പരിശുദ്ധപിതാക്കന്മാര്‍ പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക. ''മറ്റുള്ളവരുടെ അടിസ്ഥാനത്തില്‍ പണിയാതിരിപ്പാന്‍ അവര്‍ സാക്ഷിച്ചതു വിശ്വസിച്ചുമില്ല.'' ഇതു വി.തോമ്മാശ്ളീഹായുടെ സ്വഭാവത്തിലെ മറ്റൊരു സവിശേഷതയിലേക്കു വിരല്‍ ചൂണ്ടുന്നു. എന്തും വിശ്വസിക്കണമെങ്കില്‍ അദ്ദേഹത്തിനു വ്യക്തമായ തെളിവു വേണം. തെളിവു ലഭിച്ചാല്‍ പൂര്‍ണ്ണമായി വിശ്വസിക്കും. അങ്ങനെ വിശ്വസിക്കുന്ന കാര്യത്തിനുവേണ്ടി ജീവന്‍ വെടിയാനും മടിയില്ല. സഹശിഷ്യന്മാര്‍ കണ്ടറിഞ്ഞ സത്യം പ്രഘോഷിക്കുമ്പോള്‍ താന്‍ മാത്രം കേട്ടറിഞ്ഞ കാര്യം പറയുന്നതു അദ്ദേഹത്തിനു അസഹനീയമാണു. സത്യം സംശയരഹിതമായി അറിയണമെന്നുള്ള തീവ്രമായ ആഗ്രഹം വി. തോമ്മാശ്ളീഹായുടെ സവിശേഷതയാണു. വി.തോമ്മാശ്ളീഹായുടെ ജിജ്ഞാസ ( സംശയം എന്നോ അവിശ്വാസമെന്നോ പറയുന്നതു ശരിയല്ല ) സഹശിഷ്യന്മാരെക്കാള്‍ ശ്രേഷ്ഠമായ ഒരു സ്ഥാനത്തേക്കു അദ്ദേഹത്തെ കൈപിടിച്ചു ഉയര്‍ത്തി. മറ്റാര്‍ക്കും ലഭിക്കാത്ത ഭാഗ്യം വി.തോമ്മാശ്ളീഹായ്ക്കു ലഭിക്കുവാന്‍ അതു കാരണമായി.  ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ തൊടുവാനുള്ള ഭാഗ്യം അദ്ദേഹത്തിനു മാത്രമാണല്ലോ ലഭിച്ചതു. വി.യോഹഃ 20;17 ല്‍ കര്‍ത്താവു മറിയയോടു പറഞ്ഞതു വായിക്കുമ്പോഴാണു അതിന്റെ മഹത്വം വെളിവാകൂന്നതു. ''യേശു അവളോടുഃ എന്നെ തൊടരുതു ഞാന്‍ ഇതുവരെ പിതാവിന്റെ അടുക്കല്‍ കയറി പോയിട്ടില്ല.' പിതാവിന്റെ അടുക്കല്‍ കയറിപോയിട്ടില്ലാത്ത മശിഹാതമ്പുരാന്റെ ശരീരത്തില്‍ ആരും തൊടാന്‍ പാടില്ലാത്തതാണു എന്നണല്ലോ ഇതു വ്യക്തമാക്കുന്നതു. എന്നാല്‍ ആ ഭാഗ്യം കര്‍ത്താവു ഇവിടെ വി.തോമ്മാശ്ളീഹായ്ക്കു നല്‍കിയിരിക്കുന്നു. വി.തോമ്മാശ്ളീഹാ കര്‍ത്താവിന്റെ ആണിപ്പാടുകളില്‍ കൈ ഇടുകയും വിലാപ്പുറത്തു സ്പര്‍ശിക്കുകയും ചെയ്തപ്പോള്‍ ഒട്ടിച്ചേര്‍ന്നിരുന്ന അദ്ദേഹത്തിന്റെ വിരലുകള്‍ വേര്‍പെട്ടു  (രണ്ടു വിരലുകള്‍ ഒട്ടിച്ചേര്‍ന്നിരുന്നതു കൊണ്ടാണു അദ്ദേഹത്തെ ഇരട്ട എന്നു വിളിച്ചിരുന്നതു.) ഇതു കണ്ട ശിഷ്യന്മാര്‍ ഓടിച്ചെന്നു തോമസ്സിന്റെ കൈമുത്തിയത്രേ. കര്‍ത്താവിന്റെ തിരുശരീരരക്തങ്ങള്‍ എടുത്തു ആഘോഷിക്കുന്ന മേല്പട്ടക്കാരുടേയും പട്ടക്കാരുടേയും കൈമുത്തുന്ന പാരമ്പര്യം അങ്ങനെയാണു ആരംഭിച്ചതു എന്നു സഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു.
                   Act of St.Thomas എന്ന ഗ്രന്ഥത്തില്‍ വി.തോമ്മാശ്ളീഹായുടെ പ്രേഷിതവേലയെ കുറിച്ചുള്ള ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധിക്കുമ്പോള്‍ മറ്റൊരു കാര്യം നമുക്കു ഗ്രഹിക്കുവാന്‍ കഴിയും. കര്‍ത്താവു ഏറ്റം സ്നേഹിച്ച ശിഷ്യന്‍ വി. യോഹന്നാനും ശിഷ്യന്മാരില്‍ മൂപ്പന്‍ വി.പത്രോസും ആണെങ്കിലും കര്‍ത്താവിനു ഏറ്റം വിശ്വാസമുള്ള ശിഷ്യന്‍ തോമസ്സായിരുന്നു എന്നു ഈ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്ന ഗോണ്ടഫോറസ് ചക്രവര്‍ത്തിയുടെ കഥ വെളിവാക്കുന്നു. ഭാരതത്തിലെ പ്രേഷിതവേലയ്ക്കായി വി.തോമ്മാശ്ളീഹായെ തന്നെ കര്‍ത്താവു പറഞ്ഞു വിടുവാന്‍ കാരണം അതാണു.  ആത്മാര്‍ത്ഥതയും ധൈര്യവും പ്രശ്നങ്ങളില്‍ തളരാതെയും പ്രതിസന്ധികളില്‍ പിന്മാറാതെയും മരണത്തോളം ദിദിമോസു തനിക്കു വേണ്ടിയും സുവിശേഷത്തിനു വേണ്ടിയും പ്രവര്‍ത്തിക്കുമെന്നു കര്‍ത്താവിനു ഉത്തമ വിശ്വാസമുണ്ടായിരുന്നു. തന്റെ അരുമനാഥന്‍ വിശ്വാസപൂര്‍വ്വം തന്നെ ഏല്പിച്ച ദൗത്യം പൂര്‍ത്തീകരിച്ചു  ഒരു ശൂലാഗ്രത്തില്‍ സ്വജീവിതവും ജീവനും കാഴ്ചയായി അര്‍പ്പിച്ചു തനിക്കായി വേര്‍തിരിച്ച സിംഹാസനത്തില്‍ ആരൂഢനായിരിക്കുന്ന  വി.തോമ്മാശ്ളീഹായെ കാള്‍ ശ്രേഷ്ഠനായ ഒരു ശ്ളീഹാ മലങ്കരസഭയ്ക്കില്ല എന്നു തെളിയിച്ചിരിക്കുന്നു. ഓര്‍ത്തഡോക്സു സഭക്കു, അല്ല ഭാരതത്തിനു അതിനു മുകളില്‍ ഒരു അപ്പോസ്തോലനും സ്ഥാനവുമില്ല. വി.ദൈവമാതാവിന്റെ നിര്യാണത്തോടു ബന്ധപ്പെട്ടു പാരമ്പര്യമായി വിശ്വസിക്കുന്ന ഒരുസംഭവം വി.തോമ്മാശ്ളീഹായുടെ മഹത്വം കുറേക്കൂടെ ഉയര്‍ത്തുന്നു. വി.ദൈവമാതാവിന്റെ നിര്യാണവാര്‍ത്ത  ആത്മാവില്‍ ഗ്രഹിച്ച വി.തോമ്മാശ്ളീഹാ വായുമാര്‍ഗ്ഗം  യെറുശലേമിലേക്കു പോയി. എന്നാല്‍ അദ്ദേഹം അവിടെ എത്തിയപ്പോഴേക്കും മാതാവിന്റെ ഭൗതികശരീരം കല്ലറയില്‍ അടക്കം ചെയ്തു കഴിഞ്ഞിരുന്നു. പക്ഷെ, ദൂതന്മാര്‍ വി.മാതാവിന്റെ ശരീരം ദ്രവത്വം പ്രാപിക്കാതിരിപ്പാനായി നമ്മുടെ കര്‍ത്താവിന്റെ കല്പന പ്രകാരം സ്വര്‍ഗ്ഗത്തിലേക്കു കൊണ്ടു പോയി. മാര്‍ഗ്ഗ മദ്ധ്യേ വി.തോമ്മാശ്ളീഹാ ഇതു കണ്ടു. ദര്‍ശനത്തിനായി അദ്ദേഹം മാതാവിനോടു അപേക്ഷിച്ചു. വി.മാതാവു തന്റെ ഇടക്കെട്ടു വി.തോമ്മാശ്ളീഹായ്ക്കു ഇട്ടു കൊടുത്തു. വി.തോമ്മാശ്ളീഹാ അതുമായി യെറുശലേമില്‍ എത്തി ആ സദ്വാര്‍ത്ത സഹശിഷ്യന്മാരെ അറിയിക്കുകയും വി.മാതാവിന്റെ ഇടക്കെട്ടു കാണിക്കുകയും ചെയ്തു. അവര്‍ വിശ്വസിച്ചില്ല. എല്ലാവരും ചേര്‍ന്നു വി.മാതാവിന്റെ കല്ലറ തുറന്നു നോക്കി. അവരെയെല്ലാം അത്ഭുതപരതന്ത്രരാക്കി ആ കാഴ്ച. വി.മാതാവിന്റെ ഭൗതിക ശരീരം ഇല്ലാത്ത കല്ലറയാണു അവര്‍ കണ്ടതു. ശിഷ്യന്മാര്‍ വി.തോമ്മാശ്ളീഹായുടെ  വാക്കുകള്‍ വിശ്വസിക്കുകയും ചെയ്തു. കര്‍ത്താവു ക്രൂശില്‍ കിടന്നപ്പോള്‍ മാതാവിനെ ഭരമേല്പിച്ച വി.യോഹന്നാനു പോലും ലഭിക്കാത്ത ഭാഗ്യമാണു വി.തോമ്മാശ്ളീഹായ്ക്കു ലഭിച്ചതു. ഇവിടെ നമ്മുടെ അപ്പോസ്തോലന്‍ ഉന്നത ശീര്‍ഷനായി നിലകൊള്ളുന്നു.
                      ഈ വിധത്തിലെല്ലാം ശ്രേഷഠനും  പരിശുദ്ധനും മലങ്കരയുടെ കാവല്‍പിതാവുമായ  പരിശുദ്ധനായ മാര്‍ത്തോമ്മാശ്ളീഹായ്ക്കു എന്തു സ്ഥാനമാണു നാം നല്‍കിയിരിക്കുന്നതു എന്നു മനസ്സിരുത്തി ചിന്തിക്കേണ്ടതാണു. അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയ്ക്കു നാം എത്രമാത്രം പ്രാധാന്യം കല്പിക്കുന്നുണ്ടു. പരിശുദ്ധനായ പരുമല തിരുമേനിയുടേയും പരിശുദ്ധനായ വട്ടശ്ശേരി തിരുമേനിയുടേയും ഓര്‍മ്മ പെരുന്നാളുകള്‍ക്കും മദ്ധ്യസ്ഥതയ്ക്കും നല്‍കുന്ന പ്രാധാന്യത്തിന്റെ ഒരംശമെങ്കിലും പരിശുദ്ധനായ മാര്‍ത്തോമ്മാശ്ളീഹായ്ക്കു നല്‍കുന്നുണ്ടോ? ഈ പരിശുദ്ധന്മാരുടെ മദ്ധ്യസ്ഥതയെ അംഗീകരിച്ചും ആ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ടും പറയട്ടെ, ഇവരെല്ലാം പരിശുദ്ധന്മാരായി തീരുവാന്‍ കാരണഭൂതനായ വി.തോമ്മാശ്ളീഹായ്ക്കു അതിനും മുകളിലല്ലേ നാം സ്ഥാനം നല്‍കേണ്ടതു. നമ്മുടെ ആരാധനകളില്‍ അദ്ദേഹത്തിനു എന്തു സ്ഥാനമാണു നാം നല്‍കിയിരിക്കുന്നതു. സ്ളീബായുടെ പ്രഭാതനമസ്കാരത്തിലെ നിഷ്ഠയില്‍ നിന്നെ പെറ്റ എന്നു തുടങ്ങുന്ന ഗീതത്തില്‍ പരി.പരുമലതിരുമേനിക്കു വേണ്ടി രണ്ടു വരികള്‍ എഴുതി ചേര്‍ത്തപ്പോള്‍ എന്തുകൊണ്ടു നമ്മുടെ അപ്പോസ്തോലനെ മറന്നു. അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയ്ക്കു നാം എന്തു സ്ഥാനമാണു നല്‍കുന്നതു എന്നല്ലേ ഇതു സൂചിപ്പിക്കുന്നതു.  പുതുഞായറാഴ്ചയിലേയും വി.തോമ്മാശ്ളീഹായുടെ ഓര്‍മ്മ പെരുന്നാളുകളുടേയും പ്രൊമുയോന്‍ സെദറാകളില്‍ മാത്രം ആ മദ്ധ്യസ്ഥത ഒതുങ്ങി പോകുന്നു. എന്തിനു, അതു പോലും പിന്‍ തുടരുന്നവരുടെ സംഖ്യയും വിരളമാണു. സ്ളീബാനമസ്കാരത്തിലെ (മാര്‍ത്തോമ്മാ) പണ്ഡിതവൈദ്യാ എന്നു തുടങ്ങുന്ന ഗീതത്തിലും  പരിശുദ്ധന്മാരുടെ കുക്കുലിയോനിലെ ഒരുപോലിങ്ങും(മാര്‍ത്തോമ്മാ) എന്ന കോലോയിലും, പ്രാര്‍ത്ഥനയില്‍ സമയമിതല്ല(മാര്‍ത്തോമ്മാ)  എന്ന എക്ബോയിലും നാം നമ്മുടെ ശ്ളീഹായെ ബ്രാക്കറ്റില്‍ ഒതുക്കിയിരിക്കുന്നു. ദ്വിശതാബ്ദിയും സെന്റിനറിയുമൊക്കെ നാം ആഘോഷിച്ചിട്ടും അദ്ദേഹം ഇന്നും ബ്രാക്കറ്റില്‍ തന്നെ. ഇനി എന്നാണാവോ അദ്‌ദേഹത്തിനു ഒരു മോചനം ലഭിക്കുക. ഭാരതത്തിന്റെ പരമോന്നതനീതിപീഠത്തിന്റെ വിധി വന്നിട്ടും ശാശ്വത സമാധാനം ഉണ്ടാകാത്തതിനു കാരണം അതാണെന്നു ആരെങ്കിലും  സംശയിച്ചാല്‍ അതു തെറ്റാണെന്നു പറയുവാന്‍ കഴിയുകയില്ല. നമുക്കു പ്രാര്‍ത്ഥിക്കാം.കാത്തിരിക്കാം. സഭയുടേയും വിശ്വാസികളുടേയും കണ്ണു തുറക്കുവാന്‍ വി.മാര്‍ത്തോമ്മാശ്ളീഹായുടെ മദ്ധ്യസ്ഥതയില്‍ അഭയം പ്രാപിക്കാം. അദ്ദേഹത്തിന്റെ മദ്ധ്യസ്ഥത നമുക്കു കാവലും കോട്ടയുമാകട്ടെ.
                     


Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30