വി.നോമ്പുകാലധ്യാനചിന്തകൾ-39

39.  ആറാം ചൊവ്വാ.
---------------------
                                          ഇന്നത്തെ സന്ധ്യയുടേയും പ്രഭാതത്തിന്റേയും  ഏവൻഗേലിയോൻ ഭാഗങ്ങൾ വി.നോമ്പിനെക്കുറിച്ചും പ്രാർത്ഥനെയെ സംബന്ധിച്ചുമുള്ള ചില വലിയ സന്ദേശങ്ങൾ നമുക്കു നൽകുന്നുണ്ടു.സന്ധ്യയുടെ ഏവൻഗേലിയോൻ വി.ലൂക്കോഃ 9; 18- 27 ഉം പ്രഭാതത്തിലേതു വി.മർക്കോഃ 10; 32-45 ഉം ആണു. സന്ധ്യയുടെ ഏവൻഗേലിയോനിൽ നിന്നുതന്നെ ഇന്നത്തെ ധ്യാനചിന്തകൾ ആരംഭിക്കാം.അഞ്ചപ്പംകൊണ്ടു അയ്യായിരത്തിൽ പരം പുരുഷാരത്തെ  തൃപ്തിപ്പെടുത്തിയതിനു ശേഷം  നടന്ന കാര്യങ്ങളാണു  വി.ലൂക്കോസു ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നതു.വി.ലൂക്കോഃ 9; 18 ൽ ''അവൻ തനിച്ചു പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ  ശിഷ്യന്മാർ അടുത്തുണ്ടായിരുന്നു. എന്നാണു കാണുന്നതു. സമവീക്ഷണ സുവിശേഷങ്ങളിൽ മറ്റു രണ്ടിലും  യേശു ഈ അത്ഭുതം പ്രവർത്തിച്ചതിനുശേഷം വേറിട്ടു പോയി പ്രാർത്ഥിച്ചതായി പറയുന്നുണ്ടു.എന്നാൽ വി.മത്താഃ14;23, വി. മർക്കോഃ 6;46 എന്നീ വാക്യങ്ങളിൽ കർത്താവു തനിയെ പ്രാർത്ഥിപ്പാൻ പോയിയെന്നു  പറയുമ്പോൾ വി.ലൂക്കോസു  ശിഷ്യന്മാർ അടുത്തുണ്ടായിരുന്നു എന്നാണു പറയുന്നതു. മാത്രമല്ല കർത്താവു ,ശിഷ്യന്മാരെ പടകിൽ കയറി അക്കരയ്ക്കു പോകാൻ നിർബ്ബന്ധിച്ചു  എന്നു വി.മത്തായിയും വി.മർക്കോസും പറയുമ്പോൾ ശിഷ്യന്മാർ അടുത്തില്ലായിരുന്നു എന്നാണു അവരുടെ വിവരണത്തിൽ വ്യക്തമാകുന്നതു.എങ്കിലും തനിയെ പ്രാർത്ഥിച്ചു എന്ന കാര്യത്തിൽ മൂവരും യോജിക്കുന്നു.ഇവയുടെ ന്യായാന്യായങ്ങൾക്കു വലിയ പ്രാധാന്യം കൊടുക്കാതെ ഈ ഭാഗം അനാവരണം ചെയ്യുന്ന ആത്മീയ സന്ദേശത്തിലേക്കു നമ്മുടെ ശ്രദ്ധ തിരിക്കാം.
                                           കർത്താവു തന്റെ പരസ്യശുശ്രൂഷയിൽ ഉടനീളം ,ജനത്തെ അഭിമുഖീകരിക്കുന്നതിനു മുമ്പും അതിനുശേഷവും തന്റെ പിതാവിനോടു  പ്രാർത്ഥനയിലൂടെ ബന്ധം പുലർത്തിയിരുന്നു എന്ന വസ്തുത  ഇതിനു മുമ്പു നമ്മുടെ ചിന്തയ്ക്കും ധ്യാനത്തിനും വിഷയമായിട്ടുള്ളതാണു.എന്നാൽ ഇവിടെ കർത്താവിന്റെ പ്രാർത്ഥനയിൽ ചില സവിശേഷതകൾ നമുക്കു വായിച്ചെടുക്കുവാൻ  കഴിയും.എന്താണു കർത്താവു പ്രാർത്ഥിച്ചതു എന്നു ഇവിടെ പറയുന്നില്ല.ശി്ഷ്യന്മാർ അടുത്തുണ്ടായിരുന്നു എങ്കിലും അവർക്കു കേൾക്കാൻ കഴിയാത്തവണ്ണം അതു തികച്ചും രഹസ്യമായിരുന്നു എന്നതാണു  അതിനു കാരണം.പ്രാർത്ഥന എങ്ങനെ ആയിരിക്കണം എന്നു പർവ്വതപ്രസംഗത്തിൽ പഠിപ്പിച്ചതു അതേപടി സ്വജീവിതത്തിൽ പാലിച്ചിരുന്നു എന്നു ഈ പ്രാർത്ഥന വ്യക്തമാക്കുന്നു.അറയിൽ കടന്നു പ്രാർത്ഥിക്കണമെന്നു പറഞ്ഞതു ഏകാഗ്രത നഷ്ടപ്പെടരുതു എന്നും,പ്രകടനമാകരുതു എന്നുമുള്ള അർത്ഥത്തിലാണെന്നു കർത്താവിന്റെ ഈ പ്രാർത്ഥന  വെളിവാക്കുന്നു.ശിഷ്യന്മാർ അടുത്തു ഉണ്ടായിരുന്നിട്ടും കർത്താവിന്റെ പ്രാർത്ഥന  രഹസ്യത്തിൽ ആയിരുന്നു എന്നു പറയുമ്പോൾ ,പ്രാർത്ഥനയ്ക്കു വാക്കുകളും ശബ്ദങ്ങളും അനുപേക്ഷണീയമല്ലെന്നും അതു ഹൃദയം പകരലാണെന്നും വ്യക്തമാകുന്നു.
                                            കർത്താവു പ്രാർത്ഥിച്ചതു എന്താണെന്നുപറയുന്നില്ലെങ്കിലും പിതാവു തന്നെ ഏല്പിച്ച ദൗത്യം പൂർത്തീകരിക്കുവാനുള്ള ആത്മബലവും ആർജ്ജവവും നേടുകയായിരുന്നു ഉദ്ദേശമെന്നു ഊഹിക്കാവുന്നതാണു.കാരണം പ്രാർത്ഥന കഴിഞ്ഞ ഉടനെ കർത്താവു താൻ യെറുശലേമിൽ വച്ചു ഏല്ക്കുവാൻ പോകുന്ന  പീഡകളേയും മരണത്തേയും കുറിച്ചാണു പറയുന്നതു.മാത്രമല്ല,മറ്റു രണ്ടു സുവിശേഷങ്ങളിൽ  അതിനു തൊട്ടു മുമ്പു നടന്നതായി പറയുന്ന സംഭവം കൂടെ ചേർത്തു വായിക്കുമ്പോൾ സംശയം ഒഴിവാകും.അഞ്ചപ്പത്തിൻറെ അത്ഭുതം പ്രവർത്തിച്ചു കഴിഞ്ഞ ഉടനെ ജനം കർത്താവിനെ പിടിച്ചു രാജാവാക്കുവാൻ ഭാവിച്ചു എന്നാണു അവിടെ പറയുന്നതു.യിസ്രായേൽ ജനം മുഴുവൻ പ്രതീക്ഷിക്കുന്നതു പോലെയും ഈ ജനക്കൂട്ടം ആഗ്രഹിക്കുന്നതു പോലെയും താൻ ഒരു രാജാവായി മാറുകയാണോ ആവശ്യമെന്ന സംശയദൂരീകരണത്തിനാണു അവൻ തനിയെ പ്രാർത്ഥിപ്പാൻ പോയതു.തന്നെ താണുവീണു നമസ്കരിച്ചാൽ ഈ ലോകവും അതിന്റെ പ്രതാപങ്ങളും നിനക്കു തരാമെന്ന പ്രലോഭനമായി പരീക്ഷിച്ച സാത്താൻ കുറേക്കാലത്തേക്കു മാറിനിന്ന ശേഷം,അന്നു കല്ലു അപ്പമായി മാറ്റുവാന്‍ വിസമ്മതിച്ച   യേശു അപ്പം കൊണ്ടുതന്നെ അത്ഭതം പ്രവർത്തിച്ചപ്പോൾ ഇതാണു നല്ല സന്ദർഭം എന്നു കരുതി ജനത്തിലൂടെ പരീക്ഷിക്കുകയാണെന്നു കർത്താവു അറിഞ്ഞിട്ടു തന്നെയാണു പ്രാർത്ഥിപ്പാൻ തനിയെ കയറിപ്പോയതു.ജീവിതത്തിൽ കടന്നു വരുന്ന എല്ലാ അനുഭവങ്ങളേയും നേരിടുവാനുള്ള ആത്മബലം നേടുകയാണു പ്രാർത്ഥനയുടെ ഉദ്ദേശമെന്നു ഇതു നമ്മെ പഠിപ്പിക്കുന്നു.എന്നാൽ പലപ്പോഴും നമ്മുടെ പ്രാർത്ഥനകൾ അനിഷ്ടകരമായതൊന്നും സംഭവിക്കാതിരിക്കാനും,വന്നുചേർന്ന ദുഃഖങ്ങളും പ്രയാസങ്ങളും പെട്ടെന്നു മാറിപ്പോകുന്നതിനും,ലൗകിക ആവശ്യങ്ങൾക്കു വേണ്ടിയും മാത്രമായി പോകുന്നു എന്നതാണു സത്യം.''നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളിൽ ചെലവിടേണ്ടതിന്നു വല്ലാതെ യാചിക്കകൊണ്ടു ഒന്നും ലഭിക്കുന്നില്ല.''(യാക്കോഃ4; 3)എന്ന പരി.യാക്കോബുശ്ളീഹായുടെ വാക്കുകൾ ഇതിനോടു ചേർത്തു ധ്യാനിക്കുക .
                                                 ഇന്നത്തെ പ്രഭാത ഏവൻഗേലിയോൻ വി.മർക്കോഃ10; 32- 45 ഇതിനോടു ചേർത്തു ചിന്തിക്കേണ്ടതാണു. ഇവിടെയും കർത്താവു തനിക്കു  യെറുശലേമിൽ വച്ചു തനിക്കു സംഭവിക്കുവാൻ പോകുന്ന കഷ്ടാനുഭവങ്ങളെക്കുറിച്ചും ക്രൂശുമരണത്തെക്കുറിച്ചുംതന്റെ ശിഷ്യന്മാരോടു പറഞ്ഞുകഴിഞ്ഞപ്പോൾ നടന്ന ഒരു സംഭവമാണു രേഖപ്പെടുത്തിയിരിക്കുന്നതു.സെബദിപുത്രന്മാരായ യാക്കോബും യോഹന്നാനും കർത്താവിന്റെ അടുക്കൽ ചെന്നു നിന്നോടു ഞങ്ങൾ യാചിക്കാൻപോകുന്നതു ഞങ്ങൾക്കു ചെയ്തു തരേണം എന്നു അപേക്ഷിക്കുന്നു.ശിഷ്യന്മാരുടെ ഈ അപേക്ഷ നമ്മുടെ പ്രാർത്ഥനയുടെ ശരിയായ ചിത്രം തന്നെയാണു.നമ്മെ പോലെ ഇവരും ''നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കും മുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ.''(വി. മത്താഃ 6; 8) ''ഈവക ഒക്കേയും  ജാതികൾ അന്വേഷിക്കുന്നു,സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യമെന്നു അറിയുന്നുവല്ലോ.''(വി. മത്താഃ 6; 32) എന്നിങ്ങനെ കർത്താവു പ്രാർത്ഥനയെക്കുറിച്ചു പഠിപ്പിച്ച കാര്യങ്ങൾ  വിസ്മരിക്കുന്നു.
                                            ഇവിടെ വെളിവാകുന്ന പ്രാർത്ഥനയെക്കുറിച്ചുള്ള കാര്യങ്ങൾ ചിന്തിക്കുന്നതിനു മുൻപു് ഈ അപേക്ഷ സമർപ്പിച്ച സന്ദർഭത്തെ കുറിച്ചു പഠിക്കേണ്ടതുണ്ടു.കർത്താവു യറുശലേമിലേക്കു യാത്രപുറപ്പെടുവാൻ ഒരുങ്ങുമ്പോൾ തന്റെ പ്രിയശിഷ്യന്മാരോടു അവിടെ വച്ചു തനിക്കു സംഭവിക്കുവാൻ പോകുന്ന കഷ്ടതകളെക്കുറിച്ചും മരണത്തെക്കുറിച്ചും ഉയർത്തെഴുന്നേല്പിനെക്കുറിച്ചും മുൻകൂട്ടി പറയുന്നു.അതിനുശേഷമാണു ഈ ശിഷ്യന്മാർ കർത്താവിനോടു ഇങ്ങനെ അപേക്ഷ സമർപ്പിക്കുന്നതായി നാം വായിക്കുന്നതു.വി.മത്തായിയുടെ സുവിശേഷത്തിലും(വി.മത്താഃ20;17-28)ഈ സംഭവം ഇതേപടിതന്നെയാണു കാണുന്നതു.അതിനാൽ സന്ദർഭത്തെക്കുറിച്ചു സംശയിക്കേണ്ടതില്ല.അവിടെ ഈ ശിഷ്യന്മാരുടെ അമ്മയാണു ഈ അപേക്ഷ സമർപ്പിച്ചതു എന്നുമാത്രമാണു വ്യത്യാസം.എന്നാൽ അതിനോടു ചേർന്നു കർത്താവു സംസാരിക്കുന്നതു ശിഷ്യന്മാരോടാണു. മറുപടി പറയുന്നതും ശിഷ്യന്മാരാണു.പിന്നീടു ആ മാതാവു ഈ ചിത്രത്തിലെങ്ങും പ്രത്യക്ഷപ്പെടുന്നുമില്ല.അതിനാൽ ഈ ശിഷ്യന്മാരുടെ പ്രേരണയാകാം മാതാവു ഈ അപേക്ഷയുമായി കർത്താവിനെ സമീപിക്കുവാന്‍ കാരണം എന്നു ചിന്തിക്കുന്നതിൽ തെറ്റില്ല.
                                          ശിഷ്യന്മാരാണെങ്കിലും അവരുടെ മാതാവാണെങ്കിലും തങ്ങൾ സ്നേഹിക്കുകയും അതിലധികം തങ്ങളെ സ്നേഹിക്കുയും ചെയ്യുന്ന തങ്ങളുടെ ഗുരുവിനു ഉണ്ടാകുവാൻ പോകുന്ന കഷ്ടതകളയും മരണത്തേയും കുറിച്ചു കേട്ടപ്പോൾ അതിനു ഒരു വിലയും കല്പിക്കാതെ ഇങ്ങനെ ഒരു അപേക്ഷയുമായി കർത്താവിനെ സമീപിക്കുവാൻ എങ്ങനെ കഴിഞ്ഞുവെന്നതാണു ആശ്ചര്യമുളവാക്കുന്നതു. പരസ്യശുശ്രൂഷയിലെ പ്രധാന സന്ദർഭങ്ങളിലെല്ലാം പത്രോസിനേയും ഈ രണ്ടു ശിഷ്യന്മാരേയും കൂട്ടിക്കൊണ്ടാണു കർത്താവു പോയിരുന്നതു എന്നു നമുക്കു കാണാൻ കഴിയുന്നു.യായീറോസിന്റെ മകളെ ഉയർപ്പിച്ചപ്പോഴും മറുരൂപമലയിൽ കർത്താവു തേജസ്കരിക്കപ്പെട്ടപ്പോഴും  ഇവർ മൂവരും കർത്താവിനോടൊപ്പം ഉണ്ടായിരുന്നുവല്ലോ.വി.യോഹന്നാൻ തന്റെ സുവിശേഷത്തിൽ സ്വയം വിശേഷിപ്പിച്ചിരിക്കുന്നതു  കർത്താവിനു ഏറ്റം പ്രിയപ്പെട്ട ശിഷ്യൻ എന്നാണല്ലോ.ഇവർ രണ്ടുപേരും കർത്താവിന്റെ അടുത്ത ചാർച്ചക്കാരായിരുന്നു എന്നത്രേ പണ്ഡിത മതം.ഇത്രമാത്രം  തങ്ങൾ സ്നേഹിക്കുകയും തങ്ങളെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന പ്രിയപ്പെട്ട ഗുരുവിനു വന്നുഭവിക്കുവാൻ പോകുന്ന പീഡകളേയും മരണത്തേയും കുറിച്ചു കേൾക്കുമ്പോൾ സ്വാഭാവികമായും സങ്കടം,ഭയം തുടങ്ങിയ വികാരങ്ങളല്ലേ ഉണ്ടാകേണ്ടതു.വി.യോഹഃ11-ാം അദ്ധ്യായത്തിൽ മരിച്ച ലാസറിന്റെ അടുക്കലേക്കു പോകുവാൻ കർത്താവു ഒരുങ്ങുമ്പോൾ ശിഷ്യന്മാർ വൈമനസ്യം പ്രകടിപ്പിച്ചതായി നാം വായിക്കുന്നു.സിസറിയാഫിലിപ്പിയയിൽവച്ചു കർത്താവു ഇതു പറഞ്ഞപ്പോൾ പത്രോസു കർത്താവിനെ ശാസിച്ചതായും കാണുന്നുണ്ടു.എന്നാൽ ഇവിടെ ഈ വാർത്ത അവരുടെ മനസ്സിൽ ആവിധ വികാരങ്ങൾ ഒന്നും ഉളവാക്കിയതായി കാണുന്നില്ല .അതിനു കാരണമെന്താണെന്നു ചിന്തിക്കേണ്ടതുണ്ടു.
                                              ഒരുപക്ഷേ കർത്താവു പറഞ്ഞതിന്റെ അർത്ഥം അവർക്കു ഗ്രഹിക്കുവാൻ കഴിയാഞ്ഞതാകാം ഒരു കാരണം.വി.ലൂക്കോഃ9;44,45 ൽ കർത്താവു ഇതു സൂചിപ്പിച്ചപ്പോൾ അതു അവർക്കു ഗ്രഹിക്കാൻ കഴിഞ്ഞില്ലായെന്നു രേഖപ്പെടുത്തിയിരിക്കുന്നു.അവിടെ സൂചിപ്പിച്ചതു ഇവിടെ കുറേക്കൂടെ വ്യക്തമായി പറഞ്ഞു.എങ്കിലും അതും അവർക്കു ഗ്രഹിക്കുവാൻ കഴിയാത്തതായിരുന്നു എന്നു ഊഹിക്കാവുന്നതാണു. കർത്താവു പറഞ്ഞ പല കാര്യങ്ങളും അവർക്കു മനസ്സിലായിരുന്നില്ല എന്നു പല ഭാഗത്തും നാം വായിക്കുന്നുണ്ടു.കർത്താവു ഉപദേശിച്ചതു അധികവും ഉപമകളിൽ കൂടെയായിരുന്നു.അവിടെയെല്ലാം കർത്താവിന്റെ വാക്കുകൾക്കു വാച്യാർത്ഥിത്തിനു അപ്പുറത്തു ചില അർത്ഥതലങ്ങൾ ഉണ്ടു എന്നു അവർ അറിഞ്ഞിട്ടുമുണ്ടു.പല സന്ദർഭങ്ങളിലും അവർ തങ്ങളുടെ സംശയം ചോദിച്ചിട്ടുമുണ്ടു.ഇവിടെയും വാച്യാർത്ഥത്തിലല്ല കർത്താവു പറഞ്ഞതു എന്നു അവർ ചിന്തിച്ചിട്ടുണ്ടാവും.മരണം സ്വാഭാവികമായതിനാൽ അതിൽ സംശയത്തിനു അവകാശമില്ല.എന്നാൽ ഉയർത്തെഴുന്നേല്പു അവർക്കു ഉൾക്കൊള്ളാൻ കഴിയുന്നതല്ല.അതിനാൽ ഉയർത്തെഴുന്നേല്പിനു വാച്യാർത്ഥം നൽകാൻ അവർക്കു കഴിയുമായിരുന്നില്ല.മരണവും ഉയർത്തെഴുന്നേല്പും കൂട്ടി വായിച്ചപ്പോൾ കർത്താവു മറ്റെന്തോ ആണു ഉദ്ദേശിച്ചതു എന്നു തെറ്റിദ്ധരിച്ചു.കർത്താവു മുൻകൂട്ടി പറഞ്ഞിരുന്നിട്ടും ഉയിർത്തെന്നേല്പു ആദ്യം അവർ വിശ്വസിച്ചില്ലല്ലോ.തന്മൂലം യഹൂദജനം മശിഹായിൽ ഒരു രാജാവിനെ പ്രതീക്ഷിച്ചിരുന്നതുപോലെ,അവൻ രാജാവായി മാറുന്നതിന്റെ സൂചനയായിട്ടാണു അവർ ഈ വാക്കുകളെ വ്യാഖ്യാനിച്ചതു.അതുകൊണ്ടായിരിക്കാം അവർ ഇടത്തും വലത്തും ഇരിക്കുവാനുള്ള വരം ചോദിച്ചതും.കർത്താവു ഇവിടെ പറയാത്ത മഹത്വം എന്ന വാക്കു അവർ കൂട്ടിച്ചേർത്തതും അതുകൊണ്ടു തന്നെയായിരിക്കും.
                                             കർത്താവിന്റെ വാക്കുകളെ അവർ ഈവിധം തെറ്റിദ്ധരിച്ചതു മറ്റൊരു വലിയ സന്ദേശം നമുക്കു നൽകുന്നു.ദൈവരാജ്യത്തിൻറെ മർമ്മം ഗ്രഹിക്കുവാൻ വരം ലഭിച്ച ശിഷ്യന്മാർക്കു പോലും ദൈവവചനങ്ങളുടെ അർത്ഥം ശരിക്കു മനസ്സിലാക്കുവാൻ കഴിയാതെ പോയതു എന്തുകൊണ്ടാണു എന്നു ചിന്തിക്കേണ്ടതാണു.തങ്ങളുടെ ആഹ്രഹങ്ങൾക്കും ചിന്തകൾക്കും അനുസരണമായും പരിമിതമായ മനുഷ്യബുദ്ധി കൊണ്ടും വ്യാഖ്യാനിക്കുവാൻ ശ്രമിച്ചതാണു അതിനു കാരണം.യേശുക്രിസ്തു സ്ഥാപിക്കുന്ന രാജ്യത്തിൽ ഉന്നതമായ സ്ഥാനമായിരുന്നു അവരുടെ ആഗ്രഹം.ഇന്നും പലരും വി.വേദപുസ്തകം വ്യാഖ്യാനിക്കുന്നതു ഈ വിധത്തിലാണു.അതുകൊണ്ടു വി.വേദപുസ്തകം നമുക്കു നൽകുന്ന വലിയ സന്ദേശങ്ങൾ അവർക്കു അജ്ഞാതമായി ഭവിക്കുന്നു.''പരീശന്മാരുടെയും സാദൂക്യരുടെയും പുളിച്ചമാവു സൂക്ഷിച്ചു കൊൾവീൻ ''എന്നു പറഞ്ഞതു തെറ്റിദ്ധരിച്ച ശിഷ്യന്മാരോടു ''അല്പവിശ്വാസികളെ ഇപ്പോഴും നിങ്ങൾ തിരിച്ചറിയുന്നില്ലയോ?''എന്നു കർത്താവു ചോദിച്ചതിൽ  ഈ സത്യം വെളിവാകുന്നു.അവരുടെ അല്പവിശ്വാസമാണു തിരിച്ചറിവിനു തടസ്സമായി നിന്നതു . സത്യവിശ്വാസിക്കു ,പൂർണ്ണവിശ്വാസമുള്ളവർക്കു മാത്രമേ വി.വേദപുസ്തകം ശരിയായി വ്യാഖ്യാനിക്കുവാൻ കഴിയുകയുള്ളു എന്നു ഇവിടെ വെളിവാക്കുന്നു.വേദപുസ്തകത്തിൽ നിന്നു വിശ്വാസത്തിലേക്കു എന്നതല്ല,വിശ്വാസത്തിൽ നിന്നു വേദപുസ്തകത്തിലേക്കു എന്നതാണു ശിരയായ പാത.വരം ലഭിച്ചവർക്കു മാത്രം വെളിവാകുന്നതാണു വേദപുസ്തക സത്യങ്ങൾ. വരം ലഭിച്ച ശിഷ്യന്മാർ പോലും ഇവിടെ തെറ്റിപ്പോയിയെങ്കിൽ സാധാരണക്കാർ തെറ്റിപ്പോകുമെന്നതു പറയേണ്ടതില്ലല്ലോ.ഈ അധികാരം ആകട്ടെ ശിഷ്യന്മാർക്കും അവരുടെ കൈവെയ്പാൽ അധികാരം ലഭിച്ചവർക്കും അവർ ഈ അധികാരം കൈമാറിയ പിൻതലമുറയ്ക്കും മാത്രം അവകാശപ്പെട്ടതാണു.ഈ വിധം കൈവെയ്പിലൂടെ അധികാരം ലഭിക്കാത്തവർ അവരുടെ ഇഷ്ടം പോലെ വേദപുസ്തകം വ്യാഖ്യാനിച്ചതിന്റെ ഫലമാണു  പുതിയ സഭകൾ.
                                    നമുക്കു ശിഷ്യന്മാരുടെ അപേക്ഷയിലേക്കു തിരികെ വരാം.അവരുടെ ആദ്യ അപേക്ഷ തന്നെ ചില കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ടു.അവർ ആവശ്യപ്പെടുവാൻ പോകുന്നതിന്റെ ഒരു ആമുഖമാണിതു.'ഗുരോ! ഞങ്ങൾ നിന്നോടു യാചിപ്പാൻ പോകുന്നതു ഞങ്ങൾക്കു ചെയ്തുതരാൻ അപേക്ഷിക്കുന്നു ''എന്നാണല്ലോ അവരുടെ ആദ്യ അപേക്ഷ.ഗുരുവിനോടു ഇത്രമാത്രം അടുപ്പമുള്ളവരും,ഗുരു മറ്റുള്ളവരേക്കാൾ അധികം തങ്ങളെ സ്നേഹിക്കുന്നു എന്നു അറിയുന്നവരുമായ അവർക്കു കർത്താവിനോടു ഒരു കാര്യം ആവശ്യപ്പെടുന്നതിനു ഇങ്ങനെ ഒരു ആമുഖം ആവശ്യമുണ്ടായിരുന്നോ?എന്ന സംശയം സ്വാഭാവികമാണു.അതുകൊണ്ടു തന്നെ ഈ ആമുഖം ചില കാര്യങ്ങൾ വെളിവാക്കുന്നു . ഇതു തങ്ങൾക്കു അർഹതപ്പെട്ടതാണോ,തങ്ങൾക്കു തരുമോ,അതോ മറ്റാർക്കെങ്കിലും കൊടുക്കുമോ, ഇങ്ങനെ ആവശ്യപ്പെടാവുന്നതാണോ എന്നീ സംശയങ്ങൾ അവരെ ഭരിച്ചിരുന്നതു കൊണ്ടാണു ഇങ്ങനെ ഒരു ആമുഖത്തിനു അവരെ പ്രേരിപ്പിച്ചതു എന്നു ഊഹിക്കാവുന്നതാണു.''നിങ്ങൾക്കു ആവശ്യമുള്ളതു നിങ്ങൾ യാചിക്കും മുമ്പെ സ്വർഗ്ഗസ്ഥനായ പിതാവു അറിയുന്നു ''എന്നു ഗുരു പഠിപ്പിച്ചതു മറന്നുപോകുവാൻ തക്കവണ്ണം അവരുടെ സ്വാർത്ഥത ചിന്തകളെ കുരുടാക്കി കളഞ്ഞു.കർത്താവിന്റെ അടുക്കലേക്കു കടന്നു വന്ന കുഷ്ഠരോഗിയും, കുരുടനും,കനാന്യസ്ത്രീയും തങ്ങൾക്കു ഇന്നതു ചെയ്തു തരണമെന്നല്ല ആദ്യം പറഞ്ഞതു എന്നുള്ളതു അവർ കാണുകയും കേൾക്കുകയും ചെയ്തതാണു.'നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും.'എന്നു കുഷ്ടരോഗി കർത്താവിന്റെ മനസ്സിന്റെ മുമ്പിൽ തന്നെ സ്വയം സമർപ്പിച്ചപ്പോൾ,കുരുടനും കനാന്യസ്ത്രീയും'' കർത്താവേ ദാവീദുപുത്രാ എന്നോടു കരുണ തോന്നേണമേ ''എന്നു അപേക്ഷിക്കുകയുമായിരുന്നു ചെയ്തതു.ആവശ്യങ്ങൾ അക്കമിട്ടു പറയുകയില്ല ,ദൈവമുമ്പാകെ സമർപ്പിക്കുകയാണു പ്രാർത്ഥന.പക്ഷവാതരോഗിയേയും കർത്താവിന്റെ മുമ്പിൽ ഇറക്കിവച്ചതല്ലാതെ സൗഖ്യം യാചിച്ചില്ലല്ലോ.ദൈവ സന്നിധിയിലേക്കു ഒരു ആമുഖവും കൂടാതെ കടന്നു ചെല്ലുവാനുള്ള അവകാശവും സ്വാതന്ത്ര്യവും അവൻ നമുക്കു നൽകിയിരിക്കുന്നു.പിന്നെയെന്തിനീ ആമുഖങ്ങൾ.
                                          അവരുടെ ഈ അപേക്ഷയ്ക്കു കർത്താവു നൽകിയ മറുപടിയും ശ്രദ്ധാഹമാണു.കർത്താവിന്റെ മറുപടി ഒരു ചോദ്യമായിരുന്നുവെന്നതാണു ശ്രദ്ധയെ ആകർഷിക്കുന്നതു.എന്തായിരുന്നു ഈ ചോദ്യത്തിന്റെ ഉദ്ദേശം ? ഇങ്ങനെ ഒരു ചോദ്യം ചോദിക്കുവാൻ കാരണമെന്താണു? തനിക്കു ഏറ്റവും പ്രിയപ്പെട്ട ഈ ശിഷ്യന്മാർ ഇങ്ങനെ ഒരാവശ്യം ഉന്നയിച്ചപ്പോൾ,സ്വാഭാവികമായും സ്നേഹനിധിയായ ഒരു ഗുരു 'എന്തുവേണമെങ്കിലും ചോദിച്ചുകൊള്ളു,എന്തു ചോദിച്ചാലും ഞാൻ തരും' എന്നല്ലേ പറയുക.അപ്പോൾ ഈ ചോദ്യത്തിനു പിന്നിൽ കർത്താവിനു ചില ഉദ്ദശങ്ങൾ ഉണ്ടായിരുന്നു എന്നു ഊഹിക്കാവുന്നതാണു.സ്നേഹരാഹിത്യമല്ല,സ്നേഹത്തിൽ നിന്നുതന്നെ ഉരുത്തിരിഞ്ഞ ഒരു ചോദ്യമായിരുന്നു എന്നു ചിന്തിക്കുന്നതിൽ തെറ്റില്ല. അവരുടെ ശരിയായ ആവശ്യം പറഞ്ഞു കഴിഞ്ഞപ്പോൾ കർത്താവു നൽകിയ മറുപടി കൂടി ചേർത്തു വായിച്ചാൽ ഇതു വ്യക്തമാകും.തരാമെന്നോ,തരികയില്ലായെന്നോ പറയാതെ അതു തന്റെ അധികാരത്തിൽ പെട്ടതല്ലായെന്നാണല്ലോ പറഞ്ഞതു.ചെയ്തു തരാമെന്നു പറഞ്ഞതിനു ശേഷം ഇങ്ങനെ പറഞ്ഞാൽ അവർ വിശ്വസിച്ചെന്നു വരില്ല.അവർ നിരാശപ്പെട്ടെന്നും വരാം.കഴിയുമെങ്കിൽ ചെയ്തുതരാമെന്നു പറഞ്ഞിട്ടാണു ഇങ്ങനെ പറയുന്നതെങ്കിൽ  അവർ തെറ്റിദ്ധരിച്ചെന്നുംവരാം.അതിനാൽ അവരുടെ ആവശ്യം അറിഞ്ഞിട്ടു പറയുകയാണു ഉചിതം എന്നു കർത്താവു തീരുമാനിച്ചു എന്നു ചിന്തിക്കാം.
                                    ഇവിടെ ഒരു സംശയം ഉണ്ടാകാവുന്നതാണു.അവരുടെ യഥാർത്ഥ ആവശ്യം എന്താണു എന്നു കർത്താവിനു അറിയുമായിരുന്നില്ല എന്നു പറയുവാൻ കഴിയുമോ? മറ്റുള്ളവരുടെ ഹൃദയവിചാരങ്ങളെ അറിയുവാനുള്ള കഴിവു കർത്താവിനു ഉണ്ടായിരുന്നു എന്നതിനു സുവിശേഷങ്ങളിൽ തന്നെ അനേകം തെളിവുകൾ ഉണ്ടു.പരീശന്മാരും ശാസ്ത്രിമാരും തനിക്കെതിരായി പിറുപിറുക്കുന്നതു അറിഞ്ഞു അതിനു കർത്താവു മറുപടി പറയുന്നു.ഒരിക്കൽ തങ്ങളിൽ ആരാണു വലിയവൻ എന്ന തർക്കം ശിഷ്യന്മാരുടെ ഇടയിൽ  ഉണ്ടായപ്പോൾ ഒരു ശിശുവിനെ എടുത്തു കാണിച്ചു നിങ്ങൾ തിരിഞ്ഞു ശിശുക്കളെ പോലെ ആകുന്നില്ലായെങ്കിൽ സ്വർഗ്ഗരാജ്യം അവകാശിക്കുകയില്ലായെന്നു പറഞ്ഞതായി നമുക്കു കാണാം.ഇവിടെയുംശിഷ്യന്മാരുടെ അപേക്ഷയും കർത്താവിന്റെ മറുപടിയും കേട്ട മറ്റു ശിഷ്യന്മാർക്കു  അവരോടു നീരസ്സമുണ്ടായതു അറിഞ്ഞു മറുപടി പറയുന്നുണ്ടല്ലോ.അതുകൊണ്ടു ഈ ശിഷ്യന്മാർ എന്താണു ചോദിക്കുവാൻ പോകുന്നതു എന്നു കർത്താവിനു അറിയില്ലായിരുന്നു എന്നു പറയുവാൻ കഴിയുകയില്ല.അറിയുമായിരുന്നു എങ്കിൽ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചതു എന്തിനു എന്ന സംശയം അവശേഷിക്കുന്നു.നിങ്ങൾ ഇന്നതല്ലേ ചോദിക്കുവാൻ പോകുന്നതു എന്നു പറഞ്ഞു അവസാനം പറഞ്ഞ ഉത്തരം പറഞ്ഞിരുന്നുവെങ്കിൽ ഒന്നു രണ്ടു പ്രശ്നങ്ങൾക്കു സാദ്ധ്യത ഏറെയാണു.അതു മറ്റാർക്കോ കൊടുക്കുവാനാണു ഗുരു ഉദ്ദേശിക്കുന്നതെന്നും,തങ്ങൾക്കു തരാതിരിക്കുവാനുള്ള ഒരു ഉപാധിയായിട്ടാണു പിതാവിന്റെ കാര്യം പറഞ്ഞതെന്നും തെറ്റുദ്ധരിച്ചു തന്നോടുള്ള സ്നേഹം നഷ്ടപ്പെടുവാനും വിശ്വാസം ഇല്ലാതാകുവാനും സാദ്ധ്യതയുണ്ടു.മാത്രമല്ല ,തങ്ങളുടെ ഹൃദയവിചാരങ്ങൾ പോലും അറിയുന്നവനണു ഈ ഗുരു എന്ന അറിവു കർത്താവിനോടു കൂടുതൽ അടുത്തു വർത്തിക്കുതിനുള്ള മനസ്സു അവർക്കു നഷ്ടപ്പെടുവാനും ഇടയാക്കും.അവരും സാധാരണ മനുഷ്യരാകകൊണ്ടു ഈ ബലഹീനതകൾ അവരിലുമുണ്ടു എന്നു തിരിച്ചറിഞ്ഞതുകൊണ്ടു കർത്താവു മനഃശാസ്ത്രപരമായ ഒരു സമീപനം സ്വീകരിക്കുകയായിരുന്നു എന്നു പറയാവുന്നതാണു.
                                          കർത്താവിന്റെ മറുപടി അല്പം നിരാശയുളവാക്കുന്നതായിരുന്നു എന്നു തോന്നാം.'നിങ്ങൾ യാചിക്കുന്നതു എന്തെന്നു നിങ്ങൾ അറിയുന്നില്ല,'' എന്നായിരുന്നുവല്ലോ കർത്താവിന്റെ മറുപടി.തങ്ങൾ യാചിക്കുന്നതു എന്താണെന്ന നല്ല ബോദ്ധ്യത്തോടെ തന്നെയാണു ചോദിച്ചതു എന്നതിൽ അവർക്കു സംശയമില്ല.പിന്നെ കർത്താവു എന്തുകൊണ്ടു ഇങ്ങനെ പറഞ്ഞു എന്നു അവർ സംശയിച്ചു കാണും.അവരുടെ മാത്രമല്ല ,പ്രാർത്ഥനയിൽ പൊതുവായി ഉണ്ടാകുന്ന ഒരു കുറവിനെ ആണു കർത്താവു ഇവിടെ ചൂണ്ടിക്കാണിച്ചതു.നാംദൈവത്തോടു അപേക്ഷിക്കുന്നതെല്ലാം നമുക്കു ആവശ്യമുള്ളതും അർഹതയുള്ളതുമാണന്നാണു നമ്മുടെ ചിന്ത.  എന്നാൽ പലതും നമുക്കു ആവശ്യമില്ലാത്തതും അർഹതപ്പെട്ടതല്ലാത്തതും ആയതു കൊണ്ടാണു അതു സ്നേഹവാനായ ദൈവം തരാതിരിക്കുന്നതു എന്നത്രേ ഇതു നമ്മെ പഠിപ്പിക്കുന്നതു.അതുകൊണ്ടു അതൊന്നും ചോദിക്കരുതു എന്നല്ല,കിട്ടിയില്ലെങ്കിൽ നിരാശപ്പെടുകയും ദുഃഖിക്കുകയും പരിഭവിക്കുകയും ചെയ്യരുതു എന്നാണു അതിന്റെ അർത്ഥം.നാം ചോദിക്കാതെ തന്നെ അനേകം കാര്യങ്ങൾ ; ഭക്ഷണം,വസ്ത്രം,ശുദ്ധവായു തുടങ്ങിയവ ,നമുക്കു ആവശ്യമെന്നു് അറിഞ്ഞു നൽകുന്ന ദൈവത്തോടു ചോദിച്ച ചിലകാര്യങ്ങൾ നൽകാതിരു ന്നതിൽ എന്തിനു പരിഭവിക്കണം!
                                           കർത്താവു അതിനോടു ചേർത്തു ഒരു ചോദ്യം കൂടി ചോദിക്കുന്നു.''ഞാൻ കുടിക്കുന്ന പാനപാത്രം കുടിപ്പാനും ഞാൻ ഏല്ക്കുന്ന സ്നാനം ഏല്ക്കാനും നിങ്ങൾക്കു കഴിയമോ?''ഈ ചോദ്യത്തിന്റേയും അർത്ഥം അവർക്കു മനസ്സിലായില്ലായെന്നു അവരുടെ ഒറ്റവാക്കിലുള്ള മറുപടി വ്യക്തമാക്കുന്നു.പാനപാത്രം കുടിക്കുകയും സ്നാനം ഏല്ക്കുകയും ചെയ്യുക എന്നതു ആക്ഷരികാർത്ഥത്തിൽ മാത്രമാണു അവർ ഗ്രഹിച്ചതു.നിസ്സാരവും നിഷ്പ്രയാസ്സവുമായ രണ്ടു പ്രവൃത്തികളായി അവയെ കണ്ടതുകൊണ്ടാണു പെട്ടെന്നു ഒന്നും ആലോചിക്കാതെ കഴിയും എന്നു അവർ പറഞ്ഞതു്.ആരംഭത്തിൽ കർത്താവു പറഞ്ഞ തന്റെ കഷ്ടാനുഭവവും മരണവും തന്നെയാണു ഇവിടെയും സൂചിപ്പിച്ചതു എന്നു അവർക്കു മനസ്സിലായില്ല.അറിയാതെ പറഞ്ഞതാണെങ്കിലും ഭാവിയിൽ അങ്ങനെ തന്നെ സംഭവിക്കുമെന്നു അറയാമെന്നതുകൊണ്ടാണു ' 'കഴിയും' എന്നു കർത്താവു മറുപടി പറഞ്ഞതു.ഭാവികാര്യങ്ങൾ മുൻകൂട്ടി കാണാൻ കർത്താവിനു കഴിയുമെന്നതിന്റെ തെളിവാണു 'നിശ്ചയം 'എന്ന വിശേഷണം.എന്നാൽ ആർക്കു ഒരുക്കിയിരിക്കുന്നുവോ അവർക്കു കിട്ടും 'എന്ന മറുപടി ഒരുപക്ഷേ അവരെ സന്തുഷ്ടരാക്കിക്കാണും.രണ്ടാമതു കർത്താവു ചോദിച്ചതിനു അവർ നൽകിയ മറുപടിക്കു നൽകിയ ഉത്തരം തൃപ്തികരമായതുകൊണ്ടാണല്ലോ 'കഴിയും നിശ്ചയ' മെന്നു കർത്താവു ഉറപ്പിച്ചു പറഞ്ഞതു.അതുകൊണ്ടു ആ സ്ഥാനങ്ങൾ അവർക്കു ലഭിക്കുമെന്നു അവർ മാത്രമല്ല  മറ്റു ശിഷ്യന്മാരും ധരിച്ചു എന്നതിന്റെ മുഖ്യ തെളിവാണു മറ്റുള്ളവർ ഈ ശിഷ്യന്മാരോടു നീരസ്സപ്പെട്ടു തുടങ്ങി എന്നു രേഖപ്പെടുത്തിയിരിക്കുന്നതു്.
                                                മറ്റു ശിഷ്യന്മാരുടെ നീരസം ഗ്രഹിച്ച കർത്താവു അവർക്കു നൽകിയ സാരോപദേശമാണു പിന്നീടു നാം വായിക്കുന്നതു.വലിയവനാകാനുള്ള മോഹം മനുഷ്യസഹജമാണു.എന്നാൽ അതു പിടിച്ചെടുക്കേണ്ടതല്ല, അർഹതകൊണ്ടു വന്നു ചേരേണ്ടതാണു.സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ മാത്രമല്ല മതപരമായ കാര്യങ്ങളിലും ഈ പ്രവണത വളർന്നു കഴിഞ്ഞിരിക്കുന്നു.അതിനാൽ തന്നെ കർത്താവിന്റെ ഈ ഉപദേശം ഇന്നു കൂടുതൽ പ്രസക്തമാകുന്നു.ഇതു ശുശ്രൂഷയിലൂടെ ആർജ്ജിക്കേണ്ടതാണെന്നത്രേ കർത്താവു സ്വജീവിതത്തിലൂടെ കാട്ടിത്തന്നതു.'മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല,ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനുമത്രേ വന്നതു.'എന്നു താൻ നേരത്തെ പറഞ്ഞ കാര്യം ഒന്നുകൂടി വ്യക്തമാക്കുന്നു.വി.നോമ്പും ഉപവാസവും പ്രാർത്ഥനയും ആവശ്യങ്ങൾ നേടിയെടുക്കുവാനുള്ള ഉപാധികളല്ലായെന്നും,ദൈവസന്നിധിയിലും മനുഷ്യരുടെ ഇടയിലും താഴ്മധരിക്കുവാനും വിനയപ്പെടുവാനും ,അതുവഴി ആത്മബലം പ്രാപിക്കുവാനുമാണെന്നു ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നു.
                                       ഇന്നത്തെ പഴമവായനയിൽ പെട്ട 1. ശമുഃ17;34-51 ഇതിനോടു ചേർത്തു ധ്യാനിക്കേണ്ടതാണു. ദൈവത്തോടുള്ള നിരന്തര സംസർഗ്ഗത്തിൽ നിന്നു പ്രാപിക്കുന്ന ആത്മബലം നമുക്കു ഇവിടെ കാണാൻ കഴിയുന്നു.യിസ്രായേൽ ജനത്തെയും ശൗൽരാജാവിനേയും ഒരുപോലെ ഭീതിയുടെ നിഴിൽ നിർത്തിയ ഫെലിസ്ത്യമല്ലനായ ഗോല്യാത്തിനെ ആത്മബലത്തോടെ നേരിടുന്ന ദാവീദിനെ ആണു ഇവിടെ കാണുന്നതു.ദാവീദു ദൈവത്തിലൂടെ നേടിയെടുത്ത ആത്മബലം 1.ശമുഃ17;27 ലും17;45 ലും നാം വായിക്കുന്നു.1.ശമുഃ16;37 ''സിംഹത്തിന്റെ കൈയ്യിൽ നിന്നും കരടിയുടെ കൈയ്യിൽ നിന്നും എന്നെ രക്ഷിച്ച യഹോവ ഈ ഫെലിസ്ത്യന്റെ കൈയ്യിൽ നിന്നും എന്നെ രക്ഷിക്കും.''1.ശമുഃ17;45 ''ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽ നിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ വരുന്നു.''ബാലനായ ദാവീദിനു യിസ്രായേലിന്റെ രാജാവായ ശൗലിനു പോലും ഇല്ലാത്ത ഈ ആത്മബലം എവിടെനിന്നു കിട്ടി എന്നു ചിന്തിക്കേണ്ടതാണു.ഏകനായി ആടുകളെ മേയിച്ചു നടന്ന കാലത്തു ദൈവത്തോടു അടുത്തു ചെല്ലുവാനും നിരന്തര സംസർഗ്ഗത്തിലായിരിക്കുവാനും കഴിഞ്ഞിരുന്നു എന്നതുതന്നെ ആണു കാരണം. ഇന്നത്തെ മറ്റൊരു വായനയായ ഉല്പഃ 41;38-42 ൽ ഈ സത്യം വെളിപ്പെടുന്നു.സഹോദരങ്ങളാല്‍ അടിമയായി വില്ക്കപ്പെടുകയും മിസയീമിൽ കാരാഗൃഹത്തിൽ അടയ്ക്കപ്പെടുകയും ചെയ്തിട്ടും യൗസേഫിനെ കുറിച്ചു  ''ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുത്തനെ കണ്ടുകിട്ടുകയില്ല ''എന്നു ഫറവോൻ സാക്ഷ്യപ്പെടുത്തുവാൻ കാരണം നേരിടേണ്ടി വന്ന എല്ലാ പ്രതിസന്ധികളേയും പ്രതികൂലതകളേയും അഭിമുഖീകരിക്കുവാനുള്ള ആത്മബലം സ്വജീവിതത്തിൽ ദൈവത്തോടുള്ള നിരന്തര സംസർഗ്ഗത്തിലൂടെ ലഭിച്ചതു തന്നെയാണു.
                       വി.നോമ്പും ഉപവാസവും പ്രാർത്ഥനയുമെല്ലാം ദൈവികസംസർഗ്ഗത്തിലൂടെ ആത്മബലം പ്രാപിക്കുവാനുള്ള അവസരങ്ങളാണു എന്നു ഈ വേദഭാഗങ്ങൾ എല്ലാം നമ്മെ ഉദ്ബോധിപ്പിക്കുന്നു.സന്ധ്യയുടെ സെദറായിലെ ഈ അപേക്ഷ ദൈവമുമ്പാകെ സമർപ്പിക്കാം .
              കർത്താവേ! കാലാവസാനത്തിൽ എല്ലാവരുടേയും പ്രവൃത്തിക്കു പ്രതിഫലം കൊടുപ്പാനായി നീ പ്രത്യക്ഷനാകുമ്പോൾ സൽപ്രവൃത്തികളും അപ്പോസ്തോലിക വിശ്വാസവും മൂലമുള്ള മുഖപ്രസന്നതയോടു കൂടി നിന്റെ എതിരേല്പിനു പുറപ്പെടുവാനും  ആകൽക്കറുസായുടേയും പിശാചിന്റേയും വഞ്ചനയിൽ നിന്നും ഞങ്ങളെ രക്ഷിച്ചവൻ വാഴ്ത്തപ്പെട്ടവനാകുന്നുവെന്നു നന്ദിയോടും സ്തോത്രത്തോടും കൂടി പറയുവാൻ ഞങ്ങളെ യോഗ്യരാക്കേണമേ.'' ആമ്മീൻ .
.
                                                                                            

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30